ലണ്ടന്‍: ഡോക്ടര്‍മാരുടെ ക്ഷാമം മൂലം പ്രതിസന്ധിയെ നേരിടുന്ന ആശുപത്രികള്‍ അധിക ഷിഫ്റ്റ് ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഓഫറുകള്‍ നല്‍കുന്നു. ഓരോ അധിക മണിക്കൂറിനും 95 പൗണ്ട് വീതം നല്‍കുമെന്നാണ് ഓഫര്‍. ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ കൊഴിഞ്ഞു പോകുന്നതിനെത്തുടര്‍ന്ന് അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ഡോക്ടര്‍മാരെ ഇമെയിലിലൂടെയും ടെക്സ്റ്റ് മെസേജുകളിലൂടെയും ശമ്പള വര്‍ദ്ധനവു പോലെയുള്ള കാര്യങ്ങള്‍ നിരന്തരം ഓര്‍മ്മപ്പെടുത്തുകയാണ് ആശുപത്രികളെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഈസ്റ്റര്‍ വീക്കെന്‍ഡില്‍ തിരക്ക് പരിഗണിച്ച് പീറ്റര്‍ബറോ സിറ്റി ഹോസ്പിറ്റലാണ് ഡോക്ടര്‍മാര്‍ക്ക് അധികം പണം നല്‍കുന്ന ഓഫര്‍ പ്രഖ്യാപിച്ചത്. ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി യൂണിറ്റില്‍ തിരക്കുണ്ടാകാനുള്ള സാധ്യത പരിഗണിച്ച് 10 മണിക്കൂര്‍ ഷിഫ്റ്റിനാണ് ഓരോ മണിക്കൂറിനും 95 പൗണ്ട് നല്‍കിയത്. മുതിര്‍ന്ന ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ ഈ വിധത്തില്‍ ഉയര്‍ന്ന ഇന്‍സെന്റീവുകള്‍ നല്‍കിയതിലൂടെ രോഗികള്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിച്ചുവെന്ന് നോര്‍ത്ത് വെസ്റ്റ് ആംഗ്ലിയ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ നീല്‍ ഡോവെര്‍ട്ടി പറഞ്ഞു.

ഡോക്ടര്‍മാരില്ലാത്ത അവസ്ഥ ഉണ്ടാകാതിരിക്കാന്‍ അവസാന നിമിഷ ശ്രമങ്ങളാണ് ഒട്ടു മിക്ക ആശുപത്രികളും ഈ വിധത്തില്‍ നടത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച ഡൂഡ്‌ലി ഗ്രൂപ്പ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന് ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി യൂണിറ്റുകളിലെ സീനിയര്‍ ഹൗസ് ഓഫീസര്‍മാരുടെ ഫീസ് മണിക്കൂറിന് 70 പൗണ്ട് വരെ ഉയര്‍ത്തേണ്ടി വന്നതായി വിവരമുണ്ട്. 10 മുതല്‍ 12 മണിക്കൂറുകള്‍ വരെ നീണ്ട അധിക ഷിഫ്റ്റിനാണ് ഈ തുക നല്‍കിയത്. പരമാവധി ഡോക്ടര്‍മാരെ പിടിച്ചു നിര്‍ത്തുന്നതിനായി ഒട്ടേറെ ആശുപത്രികള്‍ ഓഫറുകള്‍ നല്‍കിയതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.