Main News

ന്യൂഡൽഹി∙ ‘ഇന്ത്യൻ ചാരൻ’ എന്നാരോപിച്ച് 2016 മാർച്ചിൽ പാക്കിസ്ഥാൻ പിടികൂടിയ കുൽഭൂഷൺ ജാദവിനു വധശിക്ഷ പ്രഖ്യാപിച്ച നടപടിയിൽ ഇന്ത്യ പ്രതിഷേധമറിയിച്ചു. പാക്ക് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തിയാണ് പ്രതിഷേധമറിയിച്ചത്. വധശിക്ഷ നടപ്പാക്കിയാൽ അത് സാമാന്യനീതിയുടെ ലംഘനമാകുമെന്ന് ഇന്ത്യ അറിയിച്ചു. കുൽഭൂഷണെതിരായ നടപടി അപഹാസ്യമാണ്. അടിസ്ഥാന നിയമവും നീതിയും കണക്കിലെടുത്തില്ലെങ്കിൽ വധശിക്ഷ കൊലപാതകത്തിനു സമാനമായി കണക്കാക്കും. കുൽഭൂഷണെതിരെ വിചാരണ നടത്തുന്ന വിവരം ഇന്ത്യൻ ഹൈക്കമ്മീഷണറെ അറിയിച്ചിരുന്നില്ലെന്നും ഇന്ത്യ വ്യക്തമാക്കി. അതിനിടെ, ബുധനാഴ്ച വിട്ടയ്ക്കാനിരുന്ന 12 പാക്ക് പൗരന്മാരുടെ മോചനം ഇന്ത്യ റദ്ദാക്കി.

ഭീകരപ്രവർത്തനം, അട്ടിമറിശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പാക്ക് സൈനിക കോടതിയാണ് കുൽഭൂഷണിന് വധശിക്ഷ വിധിച്ചത്. ഇന്ത്യൻ ചാരസംഘടനയായ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിനു (റോ) വേണ്ടി പ്രവർത്തിക്കുകയാണെന്ന് ആരോപിച്ചാണ് കുൽഭൂഷണെ പാക്കിസ്ഥാൻ പിടികൂടിയത്. 2003 മുതൽ ഇറാനിലെ ചാബഹറിൽ കച്ചവടം നടത്തിവന്ന ജാദവ് പാക്കിസ്ഥാനിലേക്കു പോകും വഴിയാണു പാക്ക് രഹസ്യാന്വേഷണ ഏജൻസിയുടെ വലയിലായത്. കുൽഭുഷൺ ജാദവിന്റെ പേരിൽ ഭീകരപ്രവർത്തനം, അട്ടിമറിശ്രമം തുടങ്ങിയ വകുപ്പുകൾ ചേർത്ത് പ്രഥമവിവര റിപ്പോർട്ട് (എഫ്ഐആർ) റജിസ്റ്റർ ചെയ്തിരുന്നു.

ന്യൂഡൽഹി ∙ വികസനവഴിയിൽ ഇന്ത്യയെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ. നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയതായിരുന്നു അദ്ദേഹം. ഞായറാഴ്ച ന്യൂഡൽഹിയിലെത്തിയ അദ്ദേഹം 12 വരെ ഇവിടെയുണ്ടാകും. പ്രധാനമന്ത്രിയെന്ന നിലയിൽ ടേൺബുളിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.

ഈ സന്ദർശനത്തിലൂടെ ഇരുരാജ്യങ്ങൾക്കിടയിലെ ബന്ധം പുതിയ തലങ്ങളിലേക്ക് വളരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ലോകത്തിലെ സുപ്രധാന രാജ്യങ്ങളിലൊന്നിനെ സവിശേഷമായ വിധത്തിലാണ് വളർച്ചയുടെയും വികസനത്തിന്റെയും പാതയിൽ മോദി നയിക്കുന്നതെന്ന് ടേൺബുള്‍‌ ചൂണ്ടിക്കാട്ടി. ലോകരാജ്യങ്ങള്‍ക്കിടയിൽ തന്നെ ഏറെ പ്രശംസ നേടിയതാണ് ഇന്ത്യയുടെ നേട്ടങ്ങൾ. ഇന്ത്യയുമായി കഴിയുന്നത്ര ചേർന്നു പ്രവർത്തിക്കാനാണ് ഓസ്ട്രേലിയ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓസ്ട്രേലിയയിലുള്ള നിരവധി ആളുകൾ ഇന്ത്യൻ പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്. ഇത്തരത്തിൽ ഒരുപാട് സമാനതകൾ പുലർത്തുന്ന രാജ്യങ്ങളാണ് ഇന്ത്യയും ഓസ്ട്രേലിയയുമെന്ന് അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച ആണവക്കരാറിന്റെ അടിസ്ഥാനത്തിൽ ഓസ്ട്രേലിയയിൽനിന്നു യുറേനിയവുമായി ആദ്യ കപ്പൽ വരുന്നതിന്റെ വിശദാംശങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ സന്ദർശന വേളയിൽ തീരുമാനിക്കും.

തിരുവനന്തപുരം: ഡിജിപി ഓഫീസിന് മുന്നില്‍ നടന്ന സമരത്തില്‍ കെ.എം ഷാജഹാനെ അറസ്റ്റു ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് അഡ്വ. ജയശങ്കര്‍ രംഗത്ത്. തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വിജയേട്ടനെ നോക്കി കുരച്ചാല്‍ ഗോതമ്പുണ്ട തിന്നേണ്ടി വരും, കെ.എം ഷാജഹാന്റെ അറസ്റ്റ് എല്ലാ അലവലാതികള്‍ക്കുള്ള മുന്നറിയിപ്പാണ് എന്നും അഡ്വ.ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

റഷ്യയിൽ സ്റ്റാലിനും ചൈനയിൽ മാവോയ്ക്കും റുമാനിയയിൽ ചൗഷെസ്ക്യുവിനും ഉണ്ടായിരുന്ന സൗകര്യങ്ങൾ ഇവിടെ പിണറായി വിജയന് ലഭ്യമല്ല. എന്നാലും വിട്ടുകൊടുക്കാനല്ല ഭാവം.

വിഎസ്സിൻെറ അഡീഷണൽ പിഎസ് ആയിരുന്ന കാലം മുതൽ പിണറായിയുടെ കണ്ണിലെ കരടാണ് കെഎം ഷാജഹാൻ. ബുദ്ധി ഉപദേശിച്ചു കൊടുത്ത് കാരണവരെ ജനപ്രിയ നായകനാക്കിയത് ഈ കുലംകുത്തിയാണെന്ന് വിജയേട്ടൻ ധരിച്ചു വശായി. ഷാജഹാനെ വിഎസ്സിൻെറ പേഴ്സനൽ സ്റ്റാഫിൽ നിന്ന് ഒഴിവാക്കി, പാർട്ടിയിൽ നിന്നു പുറത്താക്കി.

ഷാജഹാനു കോൺഗ്രസിലോ മുസ്ലിംലീഗിലോ ചേരാമായിരുന്നു. അതു ചെയ്തില്ല. പകരം വൈകിട്ട് ടിവി ചാനലുകളിൽ ചെന്നിരുന്ന് പിണറായിയെ ചളുക്കാൻ തുടങ്ങി. ലാവലിൻ ഇടപാടിൽ അഴിമതി നടന്നു, നടന്നു, നടന്നു എന്ന് ആവർത്തിച്ചു പറഞ്ഞു. വിഎസ്സിൻെറയും ഉമ്മൻെറയും ഭരണകാലത്ത് പറഞ്ഞത് പോകട്ടെ. പിണറായി മുഖ്യമന്ത്രിയായ ശേഷവും അതേ അസംബന്ധം ആവർത്തിച്ചു.

മനുഷ്യൻെറ ക്ഷമയ്ക്കും ഒരതിരുണ്ട്. കണ്ണൂരെങ്ങാനും ആയിരുന്നെങ്കിൽ കൊടി സുനിയോട് പറയാമായിരുന്നു. ഇത് പക്ഷേ, തിരുവനന്തപുരം ആയിപ്പോയി. പോരാത്തതിന് ഡോ.ഇക്ബാലിൻെറ ജ്യേഷ്ഠൻെറ മകനും. അങ്ങനെ തക്കം നോക്കിയിരിക്കുമ്പോഴാണ്, ജിഷ്ണുവിൻെറ അമ്മയുടെ വരവ്. പിന്നെ എല്ലാം ഭംഗിയായി നടന്നു. മഹിജ ആശുപത്രിയിൽ, ഷാജഹാൻ ജയിലിൽ.

പോലീസ് ആസ്ഥാനം ആർഡിഎക്സുപയോഗിച്ചു തകർക്കാനും ബെഹറ സാറിനെ വധിക്കാനും ഗൂഢാലോചന നടത്തി എന്നാണ് ചാർജ്. ജാമ്യം കിട്ടുന്ന പ്രശ്നമില്ല. കസ്റ്റഡിയിൽ കിട്ടാൻ പോലീസ് അപേക്ഷ കൊടുത്തു കഴിഞ്ഞു. മൂന്നാംമുറയും പ്രതീക്ഷിക്കാം. മനുഷ്യാവകാശ പ്രവർത്തകരോ സാംസ്‌കാരിക നക്കികളോ ഇതുവരെ ഒന്നും മിണ്ടിക്കേട്ടില്ല. ഇനി മിണ്ടാനും ഇടയില്ല. തിരിച്ചു കൊടുക്കാൻ അവാർഡും ബാക്കിയില്ല.ഇത് എല്ലാ അലവലാതികൾക്കുമുളള മുന്നറിയിപ്പാണ്. വിജയേട്ടനെ നോക്കി കുരച്ചാൽ ഗോതമ്പുണ്ട തിന്നേണ്ടിവരും.

ലണ്ടന്‍: ബ്രിട്ടണില്‍ നിന്ന് വിസ്കിയും വഹിച്ചുകൊണ്ടുള്ള ആദ്യ ട്രെയിന്‍ ഇന്ന് ചൈനയിലേക്ക് പുറപ്പെടും. ഏഴ് രാജ്യങ്ങള്‍ കടന്ന് 75,000 മൈല്‍ താണ്ടിയാണ് ഇൗ ചരക്ക്‌ട്രെയിന്‍റെ യാത്ര. എക്സൈസ് സ്റ്റേഷനില്‍ നിന്ന് യാത്ര തിരിക്കുന്ന ട്രെയിനില്‍ 30 കണ്ടെയ്നറുകളില്‍ ബ്രിട്ടീഷ് ഉത്പന്നങ്ങള്‍ നിറച്ചിരിക്കുന്നത്. ഇവയില്‍ വിസ്കി, സോഫ്ട് ഡ്രിങ്ക്സ്, വൈറ്റമിന്‍സ്, മരുന്നുകള്‍ എന്നിവയുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈനയിലെ യിവുയാണ് ട്രെയിന്‍റെ ലക്ഷ്യകേന്ദ്രം. പതിനേഴ് ദിവസങ്ങള്‍ കൊണ്ടാണ് ട്രെയിന്‍ യിവുവില്‍ എത്തുക. ഴെജിയാങ് പ്രവിശ്യയിലെ പ്രശസ്തമായ മൊത്ത വ്യാപാര കേന്ദ്രമാണ് യിവു. ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മ്മനി, പോളണ്ട്, ബെലറൂസ്, റഷ്യ, കസാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലൂടെയാണ് മദ്യവാഹിനിയുടെ യാത്ര. ഏപ്രില്‍ 27ന് മുന്‍പ് യിവുവില്‍ എത്തുകയാണ് ലക്ഷ്യം. മൂന്നു മാസത്തിനു ശേഷം ട്രെയിന്‍ തിരിച്ച്‌ ലണ്ടനില്‍ എത്തും.

പാശ്ചാത്ത്യ രാജ്യങ്ങളുമായി 2000ല്‍ ഏറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിലനിന്നിരുന്ന പുരാതന സില്‍ക്ക് റൂട്ട് വാണിജി്യ റോഡുകള്‍ പുനഃസ്ഥാപിക്കുന്നതിന് കൊണ്ടുവന്ന വണ്‍ ബെല്‍റ്റ്, വണ്‍ മറാഡ് പദ്ധതിയുടെ ഭാഗമാണ് പുതിയ സര്‍വീസ്. ബ്രിട്ടണ്‍ യുംറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്മാറുന്നതോടെ സംഭവിക്കാനിടയുള്ള സാന്പത്തിക പ്രതിസന്ധി മറികടക്കാന്‍ ചൈനയുമായുള്ള ബന്ധം സഹായിക്കുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പ്രതീക്ഷ. പുതിയ സംവിധാനം സുവര്‍ണ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് അവര്‍ പറയുന്നു. എന്നാല്‍ മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അടക്കമുള്ളവര്‍ വിമര്‍ശനവുമുന്നയിക്കുന്നുണ്ട്.

കായംകുളം ∙ കട്ടച്ചിറ വെള്ളാപ്പള്ളി നടേശൻ എൻജിനീയറിങ് കോളജിലേക്ക് എബിവിപിയും എസ്എഫ്ഐയും നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസിന്റെ ബാരിക്കേഡ് തകർത്ത് കോളജിൽ പ്രവേശിച്ച വിദ്യാർഥി പ്രവർത്തകർ ഓഫീസ് കെട്ടിടം അടിച്ചു തകർത്തു. കോളജിനു മുന്നിൽ 150 മീറ്റർ അപ്പുറത്താണ് പൊലീസ് തടഞ്ഞത്. അതിനിടെ കോളജ് അധികൃതരുടെ വാഹനത്തിൽ യാത്ര ചെയ്ത നൂറനാട് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ സതീഷ് കുമാറിനെ സസ്പെൻഡു ചെയ്തു. കോളജ് ചെയര്‍മാനും കേസിലെ പ്രതിയുമായ സുഭാഷ് വാസുവിന്റെ വാഹനത്തില്‍ മൊഴിയെടുക്കാന്‍ പോയതിനാണ് നടപടി.

കഴിഞ്ഞ ദിവസം കോളജ് വിദ്യാർഥി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. പുറത്തു പോയി ഭക്ഷണം കഴിച്ചതിനു കോളജ് അധികൃതർ ശകാരിച്ചതാണ് ആത്മഹത്യയ്ക്ക് പ്രേരണയെന്നാണ് പൊലീസ് കേസ്. ഇതേ കേസ് അന്വേഷണത്തിനു കോളജ് അധികൃതരുടെ വാഹനത്തിൽ യാത്ര ചെയ്തതിനാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തത്.

അതിനിടെ, കോളജ് ചെയർമാൻ സുഭാഷ് വാസുവിനെതിരെ സമരം നടത്താൻ കേരളത്തിലെ പ്രതിപക്ഷ നേതാവിനെയും ബിജെപി നേതാക്കളെയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ വെല്ലുവിളിച്ചു. കോളജ് മാനേജ്മെന്‍റിനെതിരെയുള്ള വിദ്യാര്‍ഥി പ്രക്ഷോഭം സിപിഎം ഏറ്റെടുക്കാൻ തീരുമാനിച്ചു. വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്ന മാനേജ്മെന്‍റ് അധികൃതര്‍ക്കതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി പ്രക്ഷോഭം ആരംഭിക്കും. കോളജ് മാനേജ്മെന്‍റ് ചെയര്‍മാന്‍ സുഭാഷ് വാസുവിനെതിരെ രണ്ടാമത്തെ കേസ് റജിസ്റ്റര്‍ ചെയ്തു. വെള്ളാപ്പള്ളി നടേശന്‍റെ പേരുണ്ടെങ്കിലും കോളജുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിക്ക് നേരിട്ട് ബന്ധമില്ല.

മാനേജ്മെന്‍റ് വിദ്യാര്‍ഥികളോട് ക്രൂരമായി പെരുമാറുന്നുവെന്ന പരാതി നേരത്തേതന്നെ നിലനില്‍ക്കുന്നുണ്ട്. ഇന്‍റേണല്‍ മാര്‍ക്ക് വെട്ടിച്ചുരുക്കിയ അധികൃതരുടെ നടപടിയെ ചോദ്യം ചെയ്ത വിദ്യാര്‍ഥികളെ മാനേജ്മെന്‍റ് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് കോളജില്‍ സമരം നടന്നു. ക്യാംപസിനുള്ളില്‍ ഇടിമുറിയുണ്ടെന്നായിരുന്നു സമരക്കാരുടെ പ്രധാന ആരോപണം. തുടര്‍ന്ന് വിഷയം എസ്എഫ്ഐ ഏറ്റെടുക്കുകയായിരുന്നു.

റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിലെ മെട്രോ റെയിൽവേ സ്റ്റേഷനിൽ ഇരട്ട സ്‌ഫോടനം. 10 പേർ കൊല്ലപ്പെട്ടെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. നിരവധിപ്പേർക്കു പരുക്കേറ്റു. സ്‌ഫോടനത്തെ തുടർന്നു മൂന്നു സ്റ്റേഷനുകൾ അടച്ചു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നു നിരവധി വിനോദ സഞ്ചാരികളെത്തുന്ന സ്ഥലമാണ് സെന്റ് പീറ്റേഴ്‌സ്ബർഗ്. 2018 ഫിഫ ലോകകപ്പിന്റെ ഒരുക്കങ്ങളും ഇവിടെ നടന്നുവരികയാണ്.

ലിവര്‍പൂളില്‍ ദീര്‍ഘകാലം നേഴ്‌സ് ആയി ജോലി ചെയ്തിരുന്ന ആനി തോമസ് (അനു ചേച്ചി) 74 വയസ് ലേക് ഷോര്‍ ആശുപത്രിയില്‍ നിര്യാതയായി. ലുക്കീമിയ രോഗ ബാധിതയായി ഒരു വര്‍ഷത്തോളം ചികിത്സയില്‍ ആയിരുന്നു. ലിവര്‍പൂളിലെ ബൂപ്പ നേഴ്‌സിങ് ഹോമിലാണ് ജോലിചെയ്തിരുന്നത്.
മാള താണിശ്ശേരി പൊട്ടപ്പറമ്പില്‍ തോമസ് – മറിയാമ്മ ദമ്പതികളുടെ മകളായിരുന്നു. വീട്ടിലെ മൂത്ത അംഗം എന്നനിലയില്‍ ജീവിതം കുടുംബത്തിന് സമര്‍പ്പിച്ചിരുന്നു വ്യക്തിയായിരുന്നു ആനി എന്നാണ് അറിയുന്നത്. രണ്ടായിരത്തി ആറുമുതല്‍ ആറു വര്‍ഷത്തോളം ലിവര്‍പൂളില്‍ ജോലി ചെയ്ത ശേഷം റിട്ടയര്‍ ചെയ്തു നാട്ടിലേക്ക് മടങ്ങിയിരുന്നു.

ലിവര്‍പൂള്‍ ക്രോക്സ്റ്റത്തില്‍ താമസിക്കുന്ന റോസിലി മാനുവലിന്റെ അനുജത്തിയാണ്. റോസിലിയും കുടുംബവും സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ നാളെ നാട്ടിലേക്കു പുറപ്പെടും. ലിവര്‍പൂളിലെ ആത്മീയ രംഗത്തു വളരെ സജീവമായിരുന്നു ആനിചേച്ചി. ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ആദരാഞ്ജലികള്‍

.

കൊല്ലം: കരുനാഗപ്പളളിയില്‍ പന്ത്രണ്ടുവയസുള്ള പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുട്ടിയുടൈ അമ്മയും സമീപത്തുള്ള ക്ഷേത്രത്തിലെ പൂജാരിയും പിടിയില്‍. പൂജാരിയായ രഞ്ജു കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് കുലശേഖരപുരം സ്വദേശിനിയായ പെണ്‍കുട്ടിയെ കിടപ്പുമുറിയിലെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പരീക്ഷയുണ്ടന്ന് പറഞ്ഞ് തലേന്ന് നേരത്തേ മുറിയില്‍ കയറി കുട്ടി വാതിലടക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ ശരീരത്തിലും രഹസ്യഭാഗങ്ങളിലും മുറിവുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അമ്മയുടെ സഹോദരിയുടെ വീട്ടില്‍നിന്നും പഠിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവിനെ ചുറ്റിപറ്റിയായിരുന്നു ആദ്യഘട്ടത്തില്‍ അന്വേഷണം. കുട്ടിയുടെ അമ്മയുടെ അറിവോടെയാണ് പീഡനം നടന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായതിനെത്തുടര്‍ന്ന് പരിസരവാസികളെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നലെ രാത്രിയാണ് അമ്മയെയും പൂജാരിയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടു എന്ന കാര്യത്തില്‍ സംശയമില്ലെന്ന് അമേരിക്കയുടെ യുഎന്‍ അംബാസഡര്‍ നിക്കി ഹാലി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതുതായി നിയമിച്ച യുഎന്‍ അംബാസഡറാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. റഷ്യക്കെതിരെ സംസാരിക്കുന്നതില്‍ നിന്ന് ട്രംപ് തന്നെ വിലക്കിയിട്ടില്ലെന്നും ഹാലി പറഞ്ഞു. എബിസി ന്യൂസിന്റെ റാഡാറ്റ്‌സുമായി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം ഹാലി പറഞ്ഞത്.
ഞങ്ങളുടെ രാജ്യത്തെ തെരഞ്ഞെടുപ്പില്‍ മറ്റൊരു രാജ്യം ഇടപെടുന്നത് അംഗീകരിക്കാനാവില്ല. ഇടപെടല്‍ ഉണ്ടായി എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ തനിക്ക് മോസ്‌കോയുമായി യാതൊരു ബന്ധവുമില്ലെന്നും റഷ്യന്‍ ഇടപെടല്‍ തെരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടില്ലെന്നും വാദിക്കുന്ന ട്രംപിന്റെ നിലപാടുകള്‍ക്ക് കടകവിരുദ്ധമാണ് ഹാലിയുടെ പ്രസ്താവന.

ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റിയുടെ ഇമെയിലുകള്‍ ചോര്‍ന്നതതിനു പിന്നില്‍ റഷ്യന്‍ കരങ്ങള്‍ ഉണ്ടാവാമെന്ന് അടുത്തിടെ സമ്മതിച്ചെങ്കിലും റഷ്യയെ കുറ്റപ്പെടുത്തുന്ന മാധ്യമങ്ങളെ പഴി പറയുന്ന ശീലം ട്രംപ് ഒഴിവാക്കിയിട്ടില്ല. മാധ്യമങ്ങളെ കള്ള മാധ്യമങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്ന ട്വീറ്റും ട്രംപ് കഴിഞ്ഞ ദിവസം ചെയ്തിരുന്നു.

ബീജിംഗ്: ചെവി നഷ്ടമായ യുവാവിന്റെ വലതു കയ്യില്‍ വളര്‍ത്തിയെടുത്ത ചെവി ചൈനീസ് പ്ലാസ്റ്റിക് സര്‍ജന്‍മാര്‍ വിജയകരമായി മാറ്റിവെച്ചു. ജി എന്ന പേരില്‍ അറിയപ്പെടുന്ന യുവാവിന് 2015ല്‍ ഒരു അപകടത്തിലാണ് തന്റെ വലത് ചെവി നഷ്ടമായത്. പ്രശസ്ത പ്ലാസ്റ്റിക് സര്‍ജനായ ഡോ. ഗുവോ സുഷോങ് ആണ് വിജയകരമായി ഈ ശസ്ത്രക്രിയ നടത്തിയത്. കയ്യില്‍ വളര്‍ത്തിയെടുത്ത ചെവി യഥാസ്ഥാനത്തേക്ക് മാറ്റിവെച്ചത് വിജയകരമാണെന്നും ചെവിയിലേക്ക് രക്തപ്രവാഹം കൃത്യമായി നടക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
അപകടത്തില്‍ ചെവി നഷ്ടമായതിനൊപ്പം മുഖത്തും തലയിലും ഗുരുതരമായ ഒട്ടേറെ പരിക്കുകളും പറ്റിയിരുന്നു. വലത് കവിളെല്ലും മുഖത്തെ ചര്‍മ്മവും പഴയ നിലയിലാക്കാന്‍ ഒട്ടേറെ ശസ്ത്രക്രിയകള്‍ക്ക് ഇയാള്‍ വിധേയനായി. സിയാന്‍ ജിയാവോറ്റോംഗ് സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.ഗുവോ ജീയുടെ കയ്യിലെ ത്വക്ക് ചില ഉപകരണങ്ങള്‍ ഉപയോഗിച്ച് ചെവിയുടെ രൂപത്തില്‍ വളര്‍ത്തിയെടുക്കുകയായിരുന്നു. വാരിയെല്ലുകളില്‍ നിന്ന് ശേഖരിച്ച തരുണാസ്ഥിയും ചെവി നിര്‍മിക്കാന്‍ ഉപയോഗിച്ചു.

ചെവി മാറ്റിവെക്കലിനു ശേഷം രണ്ടാഴ്ചയോളം ജീ ആശുപത്രിയില്‍ കഴിയേണ്ടി വരും. ചെവി നഷ്ടപ്പെട്ടതിനു ശേഷം താന്‍ അപൂര്‍ണ്ണനാണെന്ന വിചാരമാണ് എപ്പോളും ഉണ്ടായിരുന്നതെന്ന് ജീ പറഞ്ഞു. 2006ല്‍ ചൈനയില്‍ ആദ്യമായി മുഖം മാറ്റിവെക്കല്‍ ശസ്ത്രക്രിയ് നടത്തിയ ഡോക്ടറാണ് ഗുവോ. ചെവി മാറ്റിവെക്കല്‍ ശസ്ത്രക്രിയ നൂറ് കണക്കിന് രോഗികളി്ല്‍ നടത്താനാകുമെന്നും ഗുവോ പറഞ്ഞു.

Copyright © . All rights reserved