ലണ്ടന്‍: ആശുപത്രിയില്‍ ചികിത്സക്ക് എത്തിയ ഒരു രോഗിക്ക് ചികിത്സക്കു ശേഷം ഡിസ്ചാര്‍ജ് ലഭിച്ചത് മൂന്നര വര്‍ഷത്തിനു ശേഷം. വെയില്‍സിലാണ് സംഭവം. കടുത്ത മാനസിക രോഗത്തിനും പഠന വൈകല്യത്തിനും ശാരീരിക വിഷമതകള്‍ക്കും ചികിത്സ തേടിയെത്തിയ ഈ രോഗി ഡിസ്ചാര്‍ജ് ചെയ്യപ്പെടാന്‍ യോഗ്യത നേടിയെന്ന് ആശുപത്രി വിലയിരുത്തിയത് 1338 ദിവസങ്ങള്‍ക്കു ശേഷമാണ്. വെല്‍ഷ് ഹെല്‍ത്ത് സെക്രട്ടറി വോഗന്‍ ഗെഥിംഗ് കണ്‍സര്‍വേറ്റീവ് അസംബ്ലി അംഗം ഡാരന്‍മില്ലര്‍ എഴുതിയ കത്തിലാണ് ഈ വിവരമുള്ളത്. ചികിത്സ നീളുന്നതു മൂലം രോഗികള്‍ ഏറെക്കാലം ആശുപത്രികളില്‍ കഴിയുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന് അനുബന്ധമായാണ് ഈ വിവരങ്ങള്‍ കൈമാറിയത്.

വെയില്‍സിലെ ഏഴ് ഹെല്‍ത്ത് ബോര്‍ഡുകളിലും ചികിത്സ നീളുന്ന രോഗികളേക്കുറിച്ചുള്ള വിവരങ്ങള്‍ കത്തിലുണ്ട്. 2017 ജനുവരി വരെയുള്ള വിവരങ്ങളാണ് പ്രതിപാദിച്ചിരിക്കുന്നത്. ഹൈവല്‍ഡാ യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് ബോര്‍ഡിലെ രോഗിയാണ് മൂന്നര വര്‍ഷത്തോളെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത്. ഒന്നര വര്‍ഷത്തിലേറെ ആശുപത്രിയില്‍ കഴിയേണ്ടതായി വന്ന മറ്റ് രണ്ടു രോഗികളുടെ വിവരങ്ങളും പുറത്തു വിട്ടിട്ടുണ്ട്. ചികിത്സ വൈകുന്നത് വലിയ വീഴ്ചയാണെന്ന് മില്ലര്‍ പറഞ്ഞു. വെല്‍ഷ് എന്‍എച്ച്എസും മറ്റ് ആശുപത്രികളുമായുള്ള ഏകോപനത്തിന്റെ കുറവാണ് ഇത് വ്യക്തമാക്കുന്നതെന്നും മില്ലര്‍ വ്യക്തമാക്കുന്നു..

ദീര്‍ഘകാല പരിചരണം ആവശ്യമായി വരുന്ന രോഗികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യവും മില്ലര്‍ ഉയര്‍ത്തുന്നുണ്ട്. അബര്‍ട്ടോ മോര്‍ഗാംഗ് യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് ബോര്‍ഡ്, കാര്‍ഡിഫ് യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് ബോര്‍ഡ് എന്നിവിടങ്ങളിലാണ് മറ്റു രോഗികള്‍ ചികിത്സയില്‍ കഴിയുന്നത്.