ലണ്ടന്‍: ഗ്രാമര്‍ സ്‌കൂളുകള്‍ വീണ്ടും ആരംഭിക്കാനുള്ള പ്രധാനമന്ത്രിയുടെ പദ്ധതിക്കെതിരെ എംപിമാരുടെ സംഘം. ടോറി എംപിമാരും പ്രതിപക്ഷ കക്ഷികളുടെ എംപിമാരുമുള്‍പ്പെടുന്ന സംഘമാണ് സര്‍ക്കാരിന്‍രെ സുപ്രധാന നീക്കത്തിനെതിരെ രംഗത്തെത്തിയത്. ടോറി മുന്‍ എഡ്യുക്കേഷന്‍ സെക്രട്ടറി നിക്കി മോര്‍ഗനാണ് ഇതിനെതിരെ രംഗത്തു വന്ന കണ്‍സര്‍വേറ്റീവ് അംഗം. മുന്‍ ലേബര്‍ ഷാഡോ ലൂസി പവല്‍, ലിബര്‍ ഡെമോക്രാറ്റ് മുന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി നിക്ക് ക്ലെഗ് എന്നിവരും ഈ നീക്കത്തെ എതിര്‍ത്ത് രംഗത്തെത്തി.
ഒബ്‌സര്‍വറില്‍ ഇവര്‍ മൂന്നുപേരും ചേര്‍ന്ന് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പദ്ധതിക്കെതിരായ നിലപാട് വ്യക്തമാക്കിയത്. ബ്രെക്‌സിറ്റ്, ഡിജിറ്റൈസേഷന്‍ തുടങ്ങിയ ഒട്ടേറെ വെല്ലുവിളികള്‍ രാജ്യം അഭിമുഖീകരിക്കുന്നുണ്ട്. അതിനിടയിലാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിവേചനം സൃഷ്ടിക്കുന്ന പദ്ധതിയുമായി പ്രധാനമന്ത്രി രംഗത്തെത്തുന്നതെന്നാണ് ഇവര്‍ ഉന്നയിക്കുന്ന വിമര്‍ശനം.
30ഓളം കണ്‍സര്‍വേറ്റീവ് എംപിമാരുടെ എതിര്‍പ്പ് നേരിട്ടുകൊണ്ടാണ് മേയ് സര്‍ക്കാര്‍ ഗ്രാമര്‍ സ്‌കൂള്‍ പദ്ധതി ആവിഷ്‌കരിച്ചത്. കൂടുതല്‍ എതിര്‍പ്പുകള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ഉണ്ടാകുമെന്നാണ് അറിയുന്നത്. സ്വയം സംരംഭകര്‍ക്കുള്ള നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള ബജറ്റ് നിര്‍ദേശം ഭരണകക്ഷിക്കുള്ളില്‍ നിന്ന് തന്നെ എതിര്‍പ്പുണ്ടായപ്പോള്‍ ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടിന് പിന്‍വലിക്കേണ്ടി വന്നിരുന്നു. ഈ തീരുമാനത്തിന് എതിരെയുണ്ടാകുന്ന എതിര്‍പ്പുകളും കണ്‍സര്‍വേറ്റീവിന് നാണക്കേടുണ്ടാക്കുമോ എന്നതാണ് ഭരണകക്ഷി നേതൃത്വത്തിന്റെ ആശങ്ക.
ഫാ. ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ
വാല്‍സിംഹാം: ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് അറിയപ്പെടുന്ന പുണ്യപുരാതനവും ചരിത്ര പ്രസിദ്ധവുമായ വാല്‍സിംഹാമിലേക്ക് ഈ വര്‍ഷം ജൂലൈ 16 ഞായറാഴ്ച ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ കുടുംബമൊന്നാകെ വന്നെത്തും. കഴിഞ്ഞ പത്ത് വര്‍ഷമായി ഈസ്റ്റ് ആംഗ്ലിയ രൂപതയിലെ ബഹു. വൈദികരും അല്‍മായ വിശ്വാസികളും പ്രധാന നേതൃത്വം നല്‍കി നടത്തിയിരുന്ന ഈ തീര്‍ത്ഥാടനം ഈ വര്‍ഷം മുതല്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത പ്രധാന നേതൃത്വം നല്‍കി നടത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
എല്ലാ വര്‍ഷവും ആയിരങ്ങള്‍ പങ്കെടുക്കുന്ന വാല്‍സിംഹാം തീര്‍ത്ഥാടനം ഇത്തവണ മുതല്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ഏറ്റെടുത്ത് നടത്തുന്നത് പരി. മാതാവിനോടുള്ള നന്ദി പ്രകാശനമായിക്കൂടിയാണ്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസം 28-ാം തിയതിയാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത പരി. പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചതും രൂപതയുടെ ആദ്യ മെത്രാനായി മാര്‍ ജോസഫ് സ്രാമ്പിക്കലിനെ നിയമിച്ചതും.
1061ല്‍ വാല്‍സിംഹാമില്‍ കുലീനയായ ഒരു സ്ത്രീക്ക് പരി. മറിയം ദര്‍ശനം നല്‍കുകയും നസ്രത്തിലെ തിരുക്കുടുംബ ഭവനത്തിന്റെ മാതൃകയില്‍ ഒരു വീട് നിര്‍മിച്ച് ദൈവദൂതന്‍ നസ്രത്തിലെ ഭവനത്തില്‍ വെച്ച് നല്‍കിയ മഗംള വാര്‍ത്താ സംഭവത്തെ ആദരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പരി.മാതാവിന്റെ നിര്‍ദേശമനുസരിച്ച് ഭവനം നിര്‍മിക്കുകയും സിംഹാസനസ്ഥയായ മറിയത്തിന്റെ മടിയില്‍ ഉണ്ണിയേശു ഇരിക്കുന്ന മാതൃകയില്‍ ഒരു ശില്‍പം നിര്‍മിക്കുകയും ചെയ്തു. അക്കാലം മുതല്‍ നോര്‍ത്തേണ്‍ യൂറോപ്പിലെ ഏറ്റവും വിഖ്യാതമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് വാല്‍സിംഹാം.
ഈ വര്‍ഷം ജൂലൈ 16-ാം തിയതി ഞായറാഴ്ച നടക്കുന്ന തീര്‍ത്ഥാടനത്തില്‍ ഫാ. സോജി ഓലിക്കലു സംഘവും നേതൃത്വം നല്‍കുന്ന മരിയന്‍ പ്രഭാഷണം, മാതാവിന് അടിമ വെയ്ക്കല്‍, ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കുന്ന പൊന്തിഫിക്കല്‍ കുര്‍ബാന എന്നിവ ഉണ്ടായിരിക്കും. മാതൃഭക്തിയില്‍ ഏറെ മുമ്പില്‍ നില്‍ക്കുന്ന കേരളത്തിലെ സീറോ മലബാര്‍ വിശ്വാസികളും മറ്റ് ക്രൈസ്തവ സഭയിലെ അംഗങ്ങളും ഏറെ താല്‍പര്യത്തോടെയാണ് എല്ലാ വര്‍ഷവും ഈ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്നത്.
കുറവിലങ്ങാട് മുത്തിയമ്മയും കൊരട്ടി മുത്തിയും വല്ലാര്‍പാടത്തമ്മയും പാറേല്‍ മാതാവുമൊക്കെയായി നിരവധി പേരുകളില്‍ കേരള ക്രൈസ്തവരുടെ മനസില്‍ പ്രത്യേക സ്ഥാനമുള്ള പരി. മറിയത്തിനെ ഇവിടെ വാല്‍സിംഹാം മാതാവായി വിശ്വാസികള്‍ നെഞ്ചിലേറ്റുന്നു. പരി.അമ്മയുടെ മക്കളും ഭക്തരുമായ എല്ലാ വിശ്വാസികളെയും ഈ വര്‍ഷത്തെ വാല്‍സിംഹാം തീര്‍ത്ഥാടനത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ വീഡിയോയും പുറത്തിറങ്ങി
വീഡിയോ കാണാം
ഫാ.ഹാപ്പി ജേക്കബ്
വലിയ നോമ്പിലെ ഏകദേശം പകുതിയോളം പിന്നിടുവാന്‍ നാം അടുത്ത് വന്നിരിക്കുന്നു. നോമ്പിന്റെ കഠിനത ഏറുന്നതിനൊപ്പം ആത്മീകതലങ്ങളിലും നാം വ്യക്തിമുദ്ര പതിപ്പിക്കേണ്ടിയിരിക്കുന്നു. എന്നെ കണ്ടവന്‍ എന്റെ പിതാവിനെ കണ്ടിരിക്കുന്നു എന്ന് കര്‍ത്താവ് പറയുമ്പോള്‍ നമ്മുടെ ജീവിതമാറ്റം സമൂഹം ദര്‍ശിച്ചിട്ട് ദൈവത്തിങ്കലേക്ക് അടുക്കുവാന്‍ ഈ ദിനങ്ങളില്‍ നാം പാത്രീഭവിക്കണം. ഇന്നത്തെ ചിന്തക്കായി എടുത്തിരിക്കുന്ന വേദഭാഗം വി. മത്തായിയുടെ സുവിശേഷം 15-ാം അധ്യായം 21-28 വരെയുള്ള ഭാഗങ്ങളാണ്.
കര്‍ത്താവ് തന്റെ പ്രവര്‍ത്തന സ്ഥലങ്ങളില്‍ നിന്ന് പിന്‍വാങ്ങി ബോര്‍-സിദോന്‍ അതിര്‍ത്തികളിലേക്ക് പോകുന്നു. ഇസ്രായേല്‍ ജനതയെ സംബന്ധിച്ച് പുറജാതികളായ ആളുകളുടെ സ്ഥലം. പിതാവില്‍ നിന്നുള്ള രക്ഷ സര്‍വ്വ ജനതകള്‍ക്കും പ്രാപ്യം എന്ന് ഈ ഭാഗം തെളിയിച്ച് തരുന്നു. അവിടെ വച്ച് ഒരു കന്യാസ്ത്രീ വന്ന് യേശുവേ ദാവീദു പുത്രാ എന്റെ മകളുടെ ഭൂതബാധയില്‍ നിന്ന് രക്ഷിക്കണമേ എന്ന് അപേക്ഷിക്കുന്നു. അവളുടെ വിശ്വാസത്തിന്റെ ആഴം അളക്കുവാന്‍ കര്‍ത്താവ് അവളോട് മറുപടി പറയുന്നു. ‘ഇസ്രായേലിലെ കാണാതെ പോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല”. ആ സംവാദത്തിന് ശേഷം കര്‍ത്താവ് അവളോട് പറയുന്നു- സ്ത്രീയെ, നിന്റെ വിശ്വാസം വലിയത്. നിന്റെ ഇഷ്ടം പോലെ നിനക്ക് ഭവിക്കട്ടെ. ആ നാഴികയില്‍ തന്നെ അവളുടെ മകള്‍ക്ക് സൗഖ്യം ലഭിക്കുകയും ചെയ്തു.
നാല് പേരുടെ വിശ്വാസം കണ്ടിട്ട് കര്‍ത്താവ് പക്ഷവാതരോഗിയെ സൗഖ്യമാക്കിയത് നാം ധ്യാനിച്ചു. ഇപ്പോള്‍ ഒരു പുറജാതി സ്ത്രീയുടെ വിശ്വാസം നാം ധ്യാനിക്കുമ്പോള്‍ ഒരുപാട് ചോദ്യങ്ങള്‍ നമ്മുടെ മുന്‍പില്‍ നില്‍ക്കുന്നു. ജനിച്ച നാള്‍ മുതല്‍ നാം ആയിരിക്കുന്ന വിശ്വാസം അത് എത്രമാത്രം നമ്മെ സ്വാധീനിച്ചിട്ടുണ്ട്? നമ്മുടെ വിശ്വാസമാണോ അതോ പൂര്‍വ്വികരുടെ വിശ്വാസമാണോ നമ്മെ നിലനിര്‍ത്തുന്നത്? ഈ വിശ്വാസം ഭൗതികതയുടെ അഭിവൃദ്ധിയാണോ അതോ ആദ്ധ്യാത്മികതയുടെ ഉയര്‍ച്ച ആണോ ലക്ഷ്യമിടുന്നത്?
കഷ്ടതകളുടെയും ഇല്ലായ്മയുടേയും വല്ലായ്മയുടേയും നടുവില്‍ വിശ്വാസം മുറുകെ പിടിച്ച് ജീവിച്ച മാതാപിതാക്കളുടെ സന്തതി പരമ്പരകളാണ് നാം ഓരോരുത്തരും. എന്നാല്‍ അവരുടെ പ്രാര്‍ത്ഥനകളുടെ ഫലം നമ്മെ ഭാഗ്യകരമായ അവസ്ഥയില്‍ നിര്‍ത്തുമ്പോള്‍ നമ്മുടെ അടുത്ത തലമുറയ്ക്ക് എന്ത് നാം നല്‍കുവാന്‍ ഒരുങ്ങി. ശിഥിലമാകുന്ന കുടുംബങ്ങളും ലക്ഷ്യമില്ലാത്ത യുവജനങ്ങളും മാതൃകാപരമായി ജീവിക്കാത്ത കുഞ്ഞുങ്ങളും അല്ലേ നമ്മുടെ മധ്യേ നാം കാണുന്നത്. ഭൗതിക സമൃദ്ധി ധാരാളം നാം അനുഭവിക്കുന്നു. പിന്നെ എവിടെയാണ് നാം കുറവ് കാണേണ്ടത്. നമ്മുടെ ആത്മീക ജീവിതത്തില്‍ നാം ലുബ്ദത കാണിച്ചതിന്റെ ഫലങ്ങളല്ലേ.
ഈ നോമ്പില്‍ ഒരു പരിഹാരത്തിനായി നമുക്ക് ഒരുങ്ങാം. നാം കേട്ട കര്‍ത്താവിനെ നമുക്ക് ഒന്ന് കാണുവാന്‍ ശ്രമിക്കാം. അവന്‍ അരുളി ചെയ്ത പാതകളിലൂടെ നമുക്ക് ഒരുങ്ങാം. നാം കേട്ട കര്‍ത്താവിനെ നമുക്ക് ഒന്ന് കാണുവാന്‍ ശ്രമിക്കാം. അവന്‍ അരുളി ചെയ്ത പാതകളിലൂടെ നമുക്ക് ഒന്ന് സഞ്ചരിക്കാം. അനുതപിക്കുവാനുള്ള അവസരമാണ് നമ്മുടെ മുമ്പിലുള്ളത്. എന്റെ വേദനകളെയും ഭാരങ്ങളേയും ലഘൂകരിക്കുവാന്‍ കര്‍ത്തൃ സന്നിധിയിലാണ് ഏക പോം വഴി എന്ന് വിശ്വാസപൂര്‍വ്വം നമുക്ക് കടന്നുവരാം. ആരാധനകളിലും പ്രാര്‍ത്ഥനകളിലും നമുക്ക് വിശ്വാസപൂര്‍വം പങ്കെടുക്കാം. ധാന്യവും വീഞ്ഞും വര്‍ധിച്ചപ്പോള്‍ ഉണ്ടായ അതിലും സന്തോഷം നമുക്ക് ലഭിക്കുവാന്‍ വിശ്വാസത്തോടെ നമുക്ക് ബലപ്പെടാം.
ഈ നോമ്പില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. കനാനായക്കാരിയുടെ വിശ്വാസം കണ്ടിട്ട് അവളുടെ മകളുടെ ബന്ധനങ്ങള്‍ അഴിച്ചവനായ കര്‍ത്താവേ, വിശ്വാസത്തോടെ, അനുതാപത്തോടെ നിന്റെ സന്നിധിയില്‍ ആയിരിക്കുന്നു. ഞങ്ങളുടെ ബന്ധനങ്ങളേയും നീ അകറ്റേണമേ.
ലണ്ടന്‍: ബലാല്‍സംഗത്തിന് ഇരയായവര്‍ ഇനി കോടതിയിലെ ക്രോസ് വിസ്താരത്തിന് ഹാജരാകേണ്ട. പകരം പറയാനുള്ളത് വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്ത് കോടതിക്ക് മുന്നില്‍ സമര്‍പ്പിക്കും. സെപ്തംബര്‍ മുതല്‍ യുകെയില്‍ ഇത്തരത്തില്‍ വിസ്താരം നടത്താനാണ് തീരുമാനമെന്ന് ജസ്റ്റിസ് സെക്രട്ടറി എലിസബത്ത് ട്രസ് പറഞ്ഞു. മുതിര്‍ന്ന ജഡ്ജിമാരുടെ അംഗീകാരം കൂടി ഈ തീരുമാനത്തിന് ലഭിക്കേണ്ടതുണ്ട്.
പീഡിപ്പിച്ചവര്‍ക്കെതിരേ പരാതി നല്‍കാന്‍ ഇക്കാലത്ത് ഇരകള്‍ കൂടുതല്‍ ധൈര്യം കാണിക്കുന്നുണ്ട്. അവര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തില്‍ വിചാരണാ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് പുതിയ തീരുമാനം. കോടതിയില്‍ നടക്കുന്ന വാദത്തെ ഇത് ഇല്ലായ്മ ചെയ്യുന്നില്ല. മറിച്ച് ഇരകള്‍ക്ക് ഏറ്റവും ഫലപ്രദമായ രീതിയില്‍ യാതൊരു മാനസിക പ്രയാസങ്ങളുമില്ലാതെ തെളിവുനല്‍കാന്‍ ഇതുവഴി സാധിക്കും.
മൊഴി വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്ത് നല്‍കുന്നത് ലൈംഗികപീഡനത്തിനിരയായ കുട്ടികള്‍ക്കും മറ്റും മാനസിക സമ്മര്‍ദം കുറയക്കാന്‍ സഹായിക്കുമെന്ന് നിയമമന്ത്രാലയം കണ്ടെത്തി. സോഷ്യല്‍മീഡിയ ഉപയോഗിച്ച് കുട്ടികളെ ചതിക്കുഴിയിലാക്കുന്ന പീഡോഫൈലുകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനും ജസ്റ്റിസ് സെക്രട്ടറി തീരുമാനിച്ചിട്ടുണ്ട്. ലൈംഗികച്ചുവയോടെ കുട്ടികളുമായി ആശയവിനിമയം നടത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ അടുത്തമാസം മുതല്‍ നിയമം കൊണ്ടുവരും.
മൊബൈല്‍ഫോണും സോഷ്യല്‍മീഡിയയും സജീവമായ ഇക്കാലത്ത് കുട്ടികള്‍ വഴിതെറ്റാനുള്ള സാധ്യതകളേറെയാണെന്നും അതിനാലാണ് കടുത്ത നടപടികള്‍ സ്വീകരിക്കുന്നതെന്നും ട്രസ് പറഞ്ഞു.
ലണ്ടന്‍: നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലെ യൂറോപ്യന്‍ നഴ്സുമാര്‍ കൂട്ടത്തോടെ ജോലിയുപേക്ഷിക്കുന്നു. തെരേസ മേയ് സര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ചാണ് രാജി. തൊഴില്‍ സുരക്ഷയില്ലാത്തതും സര്‍ക്കാറിന്റെ അവഗണനയുമടക്കം നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യൂറോപ്യന്‍ നഴ്സുമാര്‍ ജോലി രാജിവെക്കുന്നത്. യൂറോപ്യന്‍ പൗരന്‍മാര്‍ക്കുള്ള അവകാശങ്ങളില്‍ മേയ് സര്‍ക്കാര്‍ ഉറപ്പുകളൊന്നും നല്‍കാത്ത സാഹചര്യത്തിലാണ് ഈ കൂട്ടക്കൊഴിച്ചില്‍. ബ്രെക്‌സിറ്റിന് ശേഷവും യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് ബ്രിട്ടനില്‍ സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്ന ലോര്‍ഡ്‌സ് നിര്‍ദേശം കോമണ്‍സ് തള്ളിയിരുന്നു.
കഴിഞ്ഞവര്‍ഷം 2700 നഴ്സുമാരാണ് യൂറോപ്പില്‍ രാജിക്കത്ത് സമര്‍പ്പിച്ചത്. 2014 ല്‍ ഇത് 1600 ആയിരുന്നു. കൊഴിഞ്ഞുപോക്കില്‍ 68 ശതമാനത്തിന്റെ വര്‍ധനയാണ് രണ്ടുവര്‍ഷം കൊണ്ട് രേഖപ്പെടുത്തിയത്. നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ നിന്ന് കഴിഞ്ഞവര്‍ഷം 6433 പേര്‍ പിന്മാറി. 2014 ല്‍ ഇത് 5135 ആയിരുന്നു. റോയല്‍ നഴ്സിംഗ് കോളേജധികൃതരുടെ അഭിപ്രായ പ്രകാരം നഴ്സുമാരാകുന്ന യൂറോപ്യന്‍ ജനതയുടെ എണ്ണത്തില്‍ 92 ശതമാനം ഇടിവുണ്ടെന്നാണ്.
24,000 ഒഴിവുകള്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍. നൂറ്റമ്പതോളം ആശുപത്രികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയിരിക്കുന്നു. നിര്‍ത്തലാക്കിയ നേഴ്‌സിംഗ് ബര്‍സറി പുനഃസ്ഥാപിക്കണമെന്നും പൊതുജനാരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന് 59,000 യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് എന്‍എച്ച്എസ് പാസ്‌പോര്‍ട്ട് അനുവദിക്കണമെന്നുമുള്ള ആവശ്യങ്ങളും ഉയരുന്നുണ്ട്.
ഇതുവരെ അഭിമുഖീകരിക്കേണ്ടിവന്നിട്ടില്ലാത്ത ഗുരുതരമായ പ്രശ്നങ്ങളാണ് നഴ്സുമാരുടെ കുറവു നിമിത്തം ആരോഗ്യ മേഖലയിലുണ്ടായിട്ടുള്ളതെന്ന് റോയല്‍ കോളേജ് ചീഫ് എക്സിക്യൂട്ടീവ് ജാനെറ്റ് ഡേവിസ് പറഞ്ഞു. ആവശ്യത്തിന് ബ്രിട്ടീഷ് നഴ്സുമാരെ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമായിരുന്നുവെന്നും അവര്‍ പറഞ്ഞു. ആരോഗ്യമേഖലയില്‍ ജോലിചെയ്യുന്ന യൂറോപ്യന്‍ ജനതയ്ക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യാന്‍ തെരേസ മേയ് തയ്യാറായാല്‍ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാനാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
സ്വന്തം ലേഖകൻ
റഷ്യയുടെ പ്രകോപനത്തെ നേരിടാൻ ബ്രിട്ടീഷ് മിലിട്ടറിയും നേറ്റോയും ചേർത്ത് സംയുക്ത സൈനിക വിന്യാസം ആരംഭിച്ചു. അയൽ രാജ്യങ്ങളെ സൈനിക ശക്തി കാട്ടി റഷ്യ വിരട്ടുന്നതു തടയാനാണ് പുതിയ നീക്കം. ഇതി൯െറ ഭാഗമായി നൂറു കണക്കിന് സൈനികരും ടാങ്കുകളും കവചിത വാഹനങ്ങളും ബ്രിട്ടണിൽ നിന്നും ബാൽട്ടിക് സ്റ്റേറ്റുകളിൽ എത്തി. ശീതയുദ്ധം അവസാനിച്ചതിനു ശേഷം മോസ്കോയ്ക്ക് എതിരെ നടക്കുന്ന ഏറ്റവും വലിയ സൈനിക നീക്കത്തിനാണ് യൂറോപ്പ് സാക്ഷൃം വഹിക്കുന്നത്. 120 സൈനികർ വെള്ളിയാഴ്ച എസ്റ്റോണിയയിൽ എത്തി. അടുത്ത മാസത്തോടെ 800 പേർ കൂടി വിന്യസിക്കപ്പെടും.
യൂറോപ്പി൯െറ സുരക്ഷിതത്വം ഉറപ്പു വരുത്തുക എന്നതാണ് ലക്ഷ്യമെന്ന് യു കെ ഡിഫൻസ് സെക്രട്ടറി മൈക്കൽ ഫാലൻ പറഞ്ഞു. എസ്റ്റോണിയയും ബ്രിട്ടനും ചരിത്രപരമായി സൈനിക സഹകരണം തുടരുന്ന രാജ്യങ്ങളാണ്. ലാത്വിയ, ലിത്വേനിയ എന്നീ രാജ്യങ്ങളിലും അതിർത്തി പ്രതിരോധം ശക്തമാക്കുന്നുണ്ട്.150 ഓളം സൈനികരെ പോളണ്ടിലേയ്ക്ക് അയയ്ക്കും. ഫ്രഞ്ച്, ഡാനിഷ് സൈനികരും ഈ മേഖലയിൽ എത്തിയിട്ടുണ്ട്. എസ്റ്റോണിയയിൽ എത്തിയ ബ്രിട്ടീഷ് ട്രൂപ്പുകളെ ഡിഫൻസ് മിനിസ്റ്റർ സ്വീകരിച്ചു. യൂറോപ്പ് അതിർത്തിയിലെ സൈനിക നീക്കങ്ങൾ ആശങ്കയോടെയാണ് ലോകം നോക്കിക്കാണുന്നത്.
സ്വന്തം ലേഖകൻ
കൺസർവേറ്റീവ് പാർട്ടി നേതാവും മുൻ ചാൻസലറുമായ ജോർജ് ഓസ്ബോൺ പത്രപ്രവർത്തന രംഗത്തേയ്ക്ക് കാലു കുത്തുന്നു. പക്ഷേ എം പി സ്ഥാനം രാജിവയ്ക്കാതെ രണ്ടു ജോലിയും ഒരുമിച്ചു കൊണ്ടു പോകും. ലണ്ടൻ ഈവനിംഗ് സ്റ്റാൻഡാർഡി൯െറ എഡിറ്റർ ആയിട്ടാണ് ഓസ്ബോണിന് നിയമനം ലഭിച്ചിരിക്കുന്നത്. മെയ് മാസം അദ്ദേഹം ചുമതലയേൽക്കുമെന്ന് ന്യൂസ് ഉടമ എവ് ജനി ലെബേഡെവ് പറഞ്ഞു. നിലവിലുള്ള എഡിറ്റർ സാറാ സാൻഡ്സ് BBC റേഡിയോ 4 ലെ ടുഡേയ്സ് പ്രോഗ്രാമിലേയ്ക്ക് പോകുന്ന ഒഴിവിലാണ് നിയമനം. സിവിൽ സർവീസ് അഡ്വൈസറി കമ്മിറ്റിയുടെ അപ്രൂവൽ കിട്ടിയതിനു ശേഷം മാത്രമേ ഓസ്ബോൺ പുതിയ ജോലി ആരംഭിക്കുകയുള്ളൂ.
എം.പി സ്ഥാനത്ത് തുടർന്നു കൊണ്ട് ന്യൂസ് എഡിറ്റർ ജോലി ചെയ്യാൻ പ്ലാൻ ചെയ്യുന്ന ജോർജ് ഓസ്ബോണിനെതിരെ വ്യാപകമായ വിമർശങ്ങളാണ് ഉയരുന്നത്. ന്യൂസ് എഡിറ്റർ സ്ഥാനവും എം പി സ്ഥാനവും ഒന്നിച്ച് വഹിക്കാമെന്ന് ജോർജ് ഓസ്ബോൺ കരുതേണ്ടെന്ന് ഒരു ടോറി മിനിസ്റ്റർ പറഞ്ഞു. നികുതി ദായകരെ കളിയാക്കുന്ന നടപടിയാണ് ഉണ്ടായതെന്ന് ആരോപിച്ച ലേബർ പാർട്ടി എംപി ജോൺ മാൻ ഇതു സ്വീകാര്യമല്ലെന്നും ജോർജ് ഓസ്ബോൺ തികഞ്ഞ അധികാര മോഹിയാണെന്നും പ്രഖ്യാപിച്ചു.
പത്രപ്രവർത്തന സ്വാതന്ത്യത്തിൻ മേലുള്ള കൈകടത്തലാണ് ഇത് എന്നു പറഞ്ഞ ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ, ഓസ്ബോൺ സ്വന്തം മണ്ഡലത്തിലെ വോട്ടർമാരെ അപമാനിച്ചിരിക്കുകയാണെന്നും പറഞ്ഞു. എം.പിയുടെ ശമ്പളമായ 75,000 പൗണ്ടിനു പുറമേ ബ്ലാക്ക് റോക്ക് ഇൻസ്റ്റിറ്റ്യൂട്ട് എന്ന കമ്പനിയിലെ ജോലി വഴി വർഷം 650,000 പൗണ്ടും വിവിധ ഇവന്റുകളിൽ പങ്കെടുത്ത് 800,000 പൗണ്ടും ജോർജ് ഓസ്ബോൺ സമ്പാദിച്ചതു കൂടാതെയാണ് എഡിറ്റർ ശമ്പളവും ഇനി മുതൽ അദ്ദേഹത്തിന്റെ പോക്കറ്റിലേയ്ക്ക് വരാൻ പോകുന്നത്. റ്റാറ്റൺ മണ്ഡലത്തിൽ നിന്നുള്ള എം.പിയാണ് ജോർജ് ഓസ്ബോൺ.
സ്വന്തം ലേഖകൻ
ഔദ്യോഗിക രാജകീയ സന്ദർശനത്തിനായി പ്രിൻസ് വില്യമും കേറ്റ് രാജകുമാരിയും പാരീസിലെത്തി. ബ്രെക്സിറ്റി൯െറ പശ്ചാത്തലത്തിൽ ആണെങ്കിലും വില്യമി൯െറയും കേറ്റി൯െറയും ഫ്രാൻസ് സന്ദർശനം പാരീസിലെ ജനങ്ങളെ ആവേശം കൊള്ളിച്ചു കഴിഞ്ഞു. ഫ്രാൻസ് – ബ്രിട്ടീഷ് ബന്ധം ഊട്ടി ഉറപ്പിക്കുന്നതി൯െറ ഭാഗമാണ് സന്ദർശനം. ലോക പ്രശസ്തരായ മൂന്ന് ബ്രിട്ടീഷ് ഡിസൈനർ മാരുടെ വസ്ത്രങ്ങൾ അണിഞ്ഞാണ് കേറ്റ് വിവിധ വേദികളിൽ പ്രത്യക്ഷപ്പെട്ടത്. ഫാഷനിലും സൗന്ദര്യത്തിലും നന്നായി ശ്രദ്ധ പുലർത്തുന്ന കേറ്റ് രാജകുമാരി ഫാഷൻ രംഗത്ത് ത൯െറ സ്ഥാനം ഉറപ്പിക്കുകയാണ്. ഫ്രെഞ്ച് പ്രസിഡന്റ് ഫ്രാൻകോയിസ് ഹോളണ്ട് വില്യത്തിനും കേറ്റിനും സ്വീകരണം ഒരുക്കിയിരുന്നു.
ലണ്ടനിൽ സെന്റ് പാടിക്സ് ഡേ ചടങ്ങുകളിൽ പങ്കെടുത്ത ശേഷമാണ് വില്യമും കേറ്റും പാരീസിലേയ്ക്ക് പോയത്. കാവൽറി ബാരക്ക് സിലെ പരേഡിൽ ഇരുണ്ട ഗ്രീൻ കളറിലുള്ള കാതറിൻ വാക്കർ കോട്ട് ഡ്രെസാണ് രാജകുമാരി അണിഞ്ഞിരുന്നത്. പാരീസിലെ ബ്രിട്ടീഷ് എംബസിയിൽ എത്തിയപ്പോഴേയ്ക്കും അതിമനോഹരമായ ബ്ലാക്ക് അലക്സാണ്ടർ മക് ക്വീൻ ഗൗണിലേയ്ക്ക് കേറ്റ് മാറിയിരുന്നു. 3135 പൗണ്ട് വിലയുള്ള ജെന്നി പാക് ചാം ഡ്രസ് അണിഞ്ഞാണ് കേറ്റ് ഡിന്നറിനെത്തിയത്.
ലണ്ടന്‍: ഹൃദയാഘാതത്തെയും സ്ട്രോക്കിനെയും തടയാനുള്ള പുതിയ മരുന്ന് കണ്ടെത്തി. കൊളസ്ട്രോള്‍ അഭൂതപൂര്‍വമാംവിധം കുറയ്ക്കാനും മരുന്നിന് കഴിയുമെന്ന് ഡോക്ടര്‍മാര്‍. അന്താരാഷ്ട്രതലത്തില്‍ 27,000 ത്തോളം രോഗികളില്‍ പരീക്ഷിച്ച് വിജയം കണ്ടെത്തിയ മരുന്ന് ദശലക്ഷക്കണക്കിനാളുകള്‍ക്കാണ് വരും ദിവസങ്ങളില്‍ പ്രയോജനമാകാന്‍ പോകുന്നത്. ലോകത്തിലെ ഏറ്റവും വലിയ കൊലയാളിയായി കണക്കാക്കുന്ന ഹൃദയാഘാതത്തെ പ്രതിരോധിക്കാനുള്ള മരുന്നിന്റെ കണ്ടുപിടുത്തത്തെ സുപ്രധാനമായ നേട്ടമായാണ് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ വിശേഷിപ്പിക്കുന്നത്.
പ്രതിവര്‍ഷം പതിനഞ്ച് ദശലക്ഷത്തോളം പേര്‍ ഹൃദയാഘാതം നിമിത്തം കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്. ചീത്ത കൊളസ്ട്രോളാണ് ഇതിന് പ്രധാന കാരണം. ഇവലോക്ക്യുമാബ് എന്നു പേരിട്ടിരിക്കുന്ന പുതിയ മരുന്ന് ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ അതിവേഗം കുറയ്ക്കുന്നതിന് സഹായിക്കും. നിലവില്‍ ഉപയോഗിക്കുന്ന സ്റ്റാറ്റിനുകളേക്കാള്‍ പതിന്മടങ്ങ് ഗുണകരമാണ് പുതിയ മരുന്നെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളേജ് പ്രഫസര്‍ പീറ്റര്‍ പറയുന്നു. പരീക്ഷണത്തില്‍ പങ്കെടുത്ത രോഗികള്‍ക്ക് പുതിയ മരുന്നിന്റെ ഉപയോഗത്തോടെ ഗുണമുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ കൊളസ്ട്രോള്‍ കുറയ്ക്കുന്ന ഇത്തരമൊരു മരുന്ന് ഇതാദ്യമായാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി നടത്തിയ പഠനപ്രകാരം രണ്ടുവര്‍ഷത്തിനിടയില്‍ 74 ല്‍ ഒരാളെന്ന കണക്കില്‍ ഹൃദയാഘാതത്തില്‍ നിന്ന് മോചനം നല്‍കാന്‍ മരുന്നിനായിട്ടുണ്ടെന്ന് കണ്ടെത്തി. എല്ലാ രണ്ടാഴ്ച മുതല്‍ നാലാഴ്ച വരെയുള്ള കാലയളവിലും മരുന്ന് ശരീരത്തില്‍ കുത്തിവെച്ചാല്‍അറുപതുശതമാനം വരെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഈ മരുന്നിനാകും.
അപ്പച്ചന്‍ കണ്ണഞ്ചിറ
ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ പ്രഥമ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മാര്‍ച്ച് 12 മുതല്‍ 15 വരെ ദിവസങ്ങളില്‍ ലണ്ടനിലെ പ്രമുഖ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ ബ്രോംലിയില്‍ തന്റെ ആദ്യ ഇടയ സന്ദര്‍ശനം നടത്തി. മാര്‍ച്ച് 12 ഉച്ചയോടുകൂടി ലണ്ടനില്‍ എത്തി ചേര്‍ന്ന പിതാവ് ആതിഥേയ രൂപതയായ സൗത്ത് വാര്‍ക് അതിരൂപത അദ്ധ്യക്ഷന്‍ മാര്‍ പീറ്റര്‍ സ്മിത്തിനെ സന്ദര്‍ശിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ പീറ്റര്‍ അതിഥികള്‍ക്കായി സ്നേഹ വിരുന്നും ഒരുക്കിയിരുന്നു.ബ്രോംലി പാരീഷ് ചാപ്ലിന്‍ ഫാ.സാജു പിണക്കാട്ട് കപ്പൂച്ചിന്‍ പിതാവിനെ അനുധാവനം ചെയ്തു.
ബ്രിട്ടനില്‍ സീറോ മലബാര്‍ രൂപതാ സംവിധാനം വരുന്നതിനു മുമ്പായി അതിരൂപതയുടെ കീഴില്‍ ഉള്ള വിവിധ മലയാളം കുര്‍ബ്ബാന കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങളും,മാറി മാറി വന്ന അജപാലക ശുശ്രുഷാ സംവിധാനത്തെപറ്റിയും താന്‍ മനസ്സിലാക്കിയ വിവരങ്ങള്‍ ശ്രേഷ്ഠ അജപാലകനായ ആര്‍ച് ബിഷപ്പ് മാര്‍ പീറ്റര്‍ സ്മിത്ത്,ശ്രാമ്പിക്കല്‍ പിതാവിനോട് വളരെ താല്പര്യപൂര്‍വ്വവും, വിശദമായും സംസാരിക്കുവാനും ബ്രോംലിയിലെ മലയാളികളുടെ ഒത്തൊരുമയും കൂട്ടായ ശ്രമങ്ങളും അവിടുത്ത പാരീഷ് പ്രവര്‍ത്തനങ്ങളെ പറ്റിയും പ്രശംശിക്കുവാനും ആര്‍ച്ച് ബിഷപ്പ് സമയം കണ്ടെത്തിയത് സഭാ മക്കളോട് കാണിക്കുന്ന പ്രത്യേക ശ്രദ്ധയും താല്‍പ്പര്യവും ഒന്ന് മാത്രമായിരുന്നു. ആര്‍ച്ച് ബിഷപ്പ് പുതിയ രൂപതക്കും ജോസഫ് പിതാവിനും ആശംസകളും നേര്‍ന്നു.
ബ്രോംലി സീറോ മലബാര്‍ മാസ്സ് സെന്ററില്‍ എത്തിയ പിതാവിനെ ചാപ്ലിന്‍ ഫാദര്‍ സാജു പിണക്കാട്ടിന്റെയും,പള്ളി കമ്മിറ്റി ഭാരവാഹികളുടെയും നേതൃത്വത്തില്‍ വിശ്വാസ സമൂഹം ഒന്നായിച്ചേര്‍ന്ന് ആവേശോജ്ജ്വല സ്വീകരണം നല്‍കി ദേവാലയത്തിലേക്ക് പിതാവിനെ ആനയിച്ചു. തുടര്‍ന്ന് നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാന മദ്ധ്യേ നല്‍കിയ സന്ദേശം കുഞ്ഞുങ്ങളുടെയും യുവജനങ്ങളുടെയും വിശ്വാസ പരിശീലനം,കുടുംബങ്ങളില്‍ അനിവാര്യമായ ഐക്യത്തിന്റെയും, വിശ്വാസ ജീവിതത്തിന്റെയും കുടുംബ പ്രാര്‍ത്ഥനകളുടെയും ആവശ്യകതകളെയും അതിശക്തമായി ബോധവല്‍ക്കരണവുമായി.
വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം നടന്ന പൊതുയോഗത്തില്‍ ബ്രോംലിയിലെ വിശ്വാസ സമൂഹത്തിന്റെ സഹകരണത്തെയും, പ്രവര്‍ത്തനങ്ങളെയും പ്രശംശിച്ച പിതാവ് ഈ സമൂഹത്തിന്റെ പ്രയത്നങ്ങള്‍ ഒരു ഇടവക സംവിധാനത്തിലേക്കുള്ള പ്രയാണത്തിന് ഇടയാകട്ടെ എന്നാശംസിക്കുമ്പോള്‍ ഏവരും കയ്യടിയോടെയാണ് പിതാവിന്റെ വാക്കുകളെ സ്വീകരിച്ചത്. ഇടവക സമൂഹത്തിന്റെ സന്തോഷവും സന്ദേഹവുമൊക്കെ സശ്രദ്ധം ശ്രവിച്ച പിതാവ് എല്ലാവരോടും വ്യക്തിപരമായി സംസാരിക്കുവാനും സമയം കണ്ടെത്തുവാന്‍ പ്രത്യേകം താല്‍പ്പര്യം എടുക്കുകയുണ്ടായി.തുടര്‍ന്ന് നടന്ന സ്നേഹവിരുന്ന് ആശീര്‍വദിച്ച സ്രാമ്പിക്കല്‍ പിതാവ് സഭാ മക്കളോടൊപ്പം ഭക്ഷണം പങ്കിടുകയും ചെയ്തു. രൂപതാദ്ധ്യക്ഷനോടൊപ്പം രൂപതയുടെ സെക്രട്ടറി അച്ചനും ബ്രോംലി ഇടയ സന്ദര്‍ശനത്തില്‍ ഉടനീളം പങ്കു ചേര്‍ന്നു.
മാസ്സ് സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ അംഗങ്ങളുടെയും ഭവനം മൂന്ന് ദിവസങ്ങളിലായി സന്ദര്‍ശനം നടത്തുകയും, പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുകയും വെഞ്ചരിക്കുകയും ചെയ്ത പിതാവ് ഓരോ കുടുംബങ്ങളോടൊപ്പം സമയം ചിലവഴിക്കുവാനും, വ്യക്തിപരമായി മനസ്സിലാക്കുവാനും കാണിച്ച വിശാല മനസ്‌കതയും,ആല്മീയ സാന്നിദ്ധ്യവും, അതീവ താല്‍പ്പര്യവും,ഏവര്‍ക്കും ആഹ്‌ളാദവും,അനുഗ്രഹവും പകരുന്നതായി.
പുതു സ്വപ്നങ്ങളിലേക്ക് ഊര്‍ജ്ജം പകര്‍ന്നു നല്‍കിയ പിതാവിന്റെ ഇടയ സന്ദര്‍ശനം ബ്രോംലിക്കു അനുഗ്രഹങ്ങളും പുത്തന്‍ ഉണര്‍വും നല്‍കി കഴിഞ്ഞു.സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലേക്കും അവ പകരുവാന്‍ പിതാവിന്റെ കരങ്ങള്‍ക്ക് ശക്തി പകരുവാന്‍ ബ്രോംലിയും അതിന്റെ ഭാഗഭാക്കാവും.