Main News

മാഞ്ചസ്റ്ററിൽ താമസിക്കുന്ന സിബിയുടെ ഭാര്യ സിജയുടെ അമ്മ കേരളത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. സാറാമ്മ എന്ന 72 വയസ്സുകാരിയായ വയോധികയാണ് തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കവർച്ചാ ശ്രമത്തെ തുടർന്നാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം.

കോതമംഗലം നഗരസഭയിലെ 6-ാം വാർഡായ കള്ളാടാണ് ഒരു നാടിനെ ആകെ ഞെട്ടിച്ച സംഭവം നടന്നത്. ഇവർ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് 3. 45 ഓടെ ടീച്ചറായ മരുമകൾ ജോലി കഴിഞ്ഞ് എത്തിയ സമയത്താണ് അമ്മ കൊല്ലപ്പെട്ടതായ വിവരം അറിഞ്ഞത്. ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ മലയാളികൾ എവിടെ ചെന്നാലും നാടിൻറെ ഓർമ്മകൾ പേറുന്നവരാണ്. കുരുത്തോലകൾ വീശി ഓശാന പാടി വിശുദ്ധവാരാചാരണത്തിന്റെ തുടക്കമായ ഓശാന ഞായർ അതിഗംഭീരമായാണ് യു കെ മലയാളികൾ കൊണ്ടാടിയത്. യുകെയിലെ വിവിധ ക്രിസ്ത്യൻ ദേവാലയങ്ങളിൽ അതിഭക്തിപൂർവ്വം കുരുത്തോല നൽകി ഓശാന ഞായർ കൊണ്ടാടി. വിശ്വാസി സമൂഹം കേരളത്തിലെ പോലെ തന്നെ കുരുത്തോല പ്രദക്ഷിണവും പ്രാർത്ഥനകളും നടത്തി.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള ലീഡ്സ് സെന്റ് മേരീസ് ആൻ്റ് സെന്റ് വിൽഫ്രഡ് ചർച്ച് വളരെ വിപുലമായ രീതിയിലാണ് ഓശാന തിരുനാൾ കൊണ്ടാടിയത്. ബ്രിട്ടനിലെ സീറോ മലബാർ സഭയുടെ ചരിത്രത്തിൽ ആദ്യമായി ലീഡ്സിലാണ് ഒരു ചാപ്ലിൻസി ആദ്യമായി ദേവാലയം വാങ്ങുന്നത്. ഇവിടെ ഇടവക വികാരി ഫാ ജോസ് അന്ത്യാംകുളത്തിന്റെ നേതൃത്വത്തിലാണ് ഓശാന ഞായറാഴ്ചയുടെ പ്രാർത്ഥനാ ശുശ്രൂഷകൾ നടന്നത്.  ബർമിങ്ഹാം സെൻ്റ് ബെനഡിക് മിഷനിൽ വികാരി ഫാ . ടെറിൻ മുല്ലക്കര നേതൃത്വത്തിൽ വിശുദ്ധ വരാഘോഷങ്ങൾക്ക് തടക്കം കുറിച്ചു .

യുകെയിലെ വിവിധ ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയങ്ങളിൽ ഓശാന ഞായറാഴ്ച ഭക്തിപൂർവ്വം കൊണ്ടാടി. ലിവർപൂളിൽ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിലെ ഇടവക സമൂഹം വികാരി ഫാ. ഹാപ്പി ജേക്കബ്ബന്റെ നേതൃത്വത്തിൽ വിശുദ്ധ വരാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു . ഇടവകയിലെ ആബാലവൃത്തം ജനങ്ങളും ഭക്തിപൂർവ്വം കുരുത്തോല മേടിക്കാൻ പള്ളിയിൽ എത്തിയിരുന്നു.

 

ഓശാന ഞായറാഴ്ച തുടക്കമിട്ട ഭക്തിപൂർവ്വമായ ചടങ്ങുകൾ ഉയർപ്പ് തിരുനാൾ വരെ നീണ്ടുനിൽക്കും. കേരളത്തിന് സമാനമായ രീതിയിൽ പെസഹ അപ്പം മുറിക്കലും കുരിശിന്റെ വഴിയും മലയാളികളുള്ള പള്ളികളിൽ എല്ലാ വർഷത്തെയും പോലെ ആചരിക്കപ്പെടും. വരുന്ന തലമുറയ്ക്ക് വിശ്വാസത്തിൻറെ നേർവഴികൾ പകർന്നു കൊടുക്കുന്നതിനും അവരെ കേരള ക്രിസ്തീയ പാരമ്പര്യത്തിൽ ചേർത്തു നിർത്തുന്നതിനും ചടങ്ങുകൾക്ക് സുപ്രധാന സ്ഥാനമുണ്ട്.

 

യുകെ മലയാളികളിൽ ഭൂരിഭാഗം പേരും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ടു തന്നെ പലർക്കും വിശുദ്ധ വാര ചടങ്ങുകളിൽ പങ്കെടുക്കാൻ അവധി ലഭിക്കുമോ എന്ന പ്രശ്നം അലട്ടുന്നുണ്ട്. എന്നിരുന്നാലും എങ്ങനെയെങ്കിലും കുടുംബത്തിൽ സാധിക്കുന്നവരെല്ലാം പള്ളികളിലും വിശുദ്ധവാര ചടങ്ങുകളിലും പങ്കെടുക്കണമെന്ന് നിർബന്ധ ബുദ്ധി കാണിക്കുന്നവരാണ് യുകെയിലെ ക്രിസ്ത്യൻ സഭാ സമൂഹത്തിൽ പെട്ട മലയാളികൾ.

ബെഡ്ഫോർഡ് സെയിന്റ് അൽഫോൻസാ മിഷൻ ഓശാന തിരുനാൾ ആഘോഷവും കുരുത്തോല പ്രദക്ഷിണവും ഓശാന ഞായർ വൈകുന്നേരം 5 മണിക്ക് ആരംഭിച്ച ആഘോഷമായ സമൂഹ ബലിയോടെ നടന്നു. തിരുക്കർമ്മങ്ങൾക്ക് മിഷൻ അസ്സിസ്റ്റന്റ് ഡയറക്ടർ ഫാ. ജോബിൻ കോശക്കൽ V C നേതൃത്വം വഹിച്ചു.

 

 

 

 

 

 

യു കെ :- കെയ്റ്റ് രാജകുമാരിയുടെ ക്യാൻസർ രോഗനിർണയത്തിനുശേഷം ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കാണ് പ്രതിരോധ കീമോതെറാപ്പി ( പ്രിവെൻറ്റീവ് കീമോതെറാപ്പി). അഡ്ജുവൻ്റ് കീമോതെറാപ്പി എന്നറിയപ്പെടുന്ന ഈ ചികിത്സ പ്രാഥമിക കാൻസർ ചികിത്സയ്ക്ക് ശേഷവും ശരീരത്തിൽ അവശേഷിക്കുന്ന കാൻസർ കോശങ്ങളെ നീക്കം ചെയ്യുന്നതിനായി നൽകുന്ന ക്യാ ൻസർ വിരുദ്ധ മരുന്നുകളുടെ ഒരു കോഴ്സാണ്. സാധാരണയായി സർജറിയിലൂടെ ട്യൂമർ നീക്കം ചെയ്തതിനുശേഷം ആണ് ഈ ചികിത്സാരീതി നടപ്പിലാക്കുന്നത്. ക്യാൻസർ വീണ്ടും വരുന്നത് തടയുവാനും, ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പകരുന്നത് തടയുവാനുമാണ് ഈ ചികിത്സാരീതി മുഖ്യമായും ലക്ഷ്യമിടുന്നത്. ഹോസ്പിറ്റൽ സ്കാനുകളും ടെസ്റ്റുകളും ഉപയോഗിച്ച് കണ്ടുപിടിക്കാൻ കഴിയാത്തത്ര ചെറുതായ ക്യാൻസർ കോശങ്ങൾ ശസ്ത്രക്രിയയ്ക്ക് ശേഷവും പലപ്പോഴും ശരീരത്തിൽ അവശേഷിക്കുമ്പോഴാണ്, വീണ്ടും രോഗികളിൽ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത ഏറുന്നത്. പ്രാരംഭഘട്ടത്തിൽ തന്നെ തിരിച്ചറിയുവാൻ സാധിച്ചാൽ ക്യാൻസർ ശരീരത്തിന്റെ പല ഭാഗങ്ങളിലേക്ക് പകരുന്നതിനും, ഇതോടൊപ്പം തന്നെ വീണ്ടും ഉണ്ടാകുന്നതിനുള്ള സാധ്യതകൾ കുറവാണ്. എന്നാൽ അവസാനഘട്ടത്തിൽ കണ്ടുപിടിക്കുമ്പോഴേക്കും ഇവ പലപ്പോഴും ലിംഫ് നോഡുകളിലേക്ക് പകർന്നിട്ടുണ്ടാവാനുള്ള സാധ്യത കൂടുതലാണ്.

ഭൂരിഭാഗം ക്യാൻസർ ചികിത്സാ രീതികളും അതിവേഗം വിഭജിക്കുന്ന കോശങ്ങളെ തടയിടുവാൻ ആണ് ശ്രമിക്കുന്നത്. പ്രിവൻ്റീവ് കീമോതെറാപ്പിയുടെ ഒരു സാധാരണ കോഴ്സ് ക്യാൻസറിൻ്റെ തരത്തെയും ഘട്ടത്തെയും ആശ്രയിച്ച് മൂന്ന് മുതൽ ആറ് മാസം വരെ നീണ്ടുനിൽക്കും. എന്നാൽ ചില സമയങ്ങളിൽ ഈ മരുന്നുകൾ വർഷങ്ങളോളം രോഗികൾക്ക് നൽകാറുണ്ട്. സർജറിക്ക് ശേഷം നീക്കം ചെയ്യുന്ന ട്യൂമറിന്റെ സ്വഭാവത്തെ ആശ്രയിച്ചാണ് ചികിത്സകൾ തീരുമാനിക്കപ്പെടുന്നത്. സ്തന, കുടൽ, ശ്വാസകോശ അർബുദം എന്നിവയ്ക്ക് ഈ ചികിത്സാരീതി പ്രത്യേകിച്ചും ഫലപ്രദമാണ്. എന്നാൽ മറ്റുതരത്തിലുള്ള അർബുദങ്ങൾക്കും ഇവ ശുപാർശ ചെയ്യപ്പെടാറുണ്ട്. ഉദാഹരണത്തിന്, അണ്ഡാശയ അർബുദത്തിൻ്റെ ഏറ്റവും സാധാരണമായ രൂപമായ എപ്പിത്തീലിയൽ ഓവേറിയൻ ക്യാൻസറിനുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം അഡ്ജുവൻ്റ് കീമോതെറാപ്പി ഉപയോഗിക്കാറുണ്ട്. രോഗം വീണ്ടും വരാനുള്ള സാധ്യത ഏറെ ആയതിനാലാണ് ഇത്. ക്യാൻസറിന്റെ വകഭേദം, അത് എത്രത്തോളം പുരോഗമിച്ചിട്ടുണ്ട് എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് ഡോക്ടർമാർ ഈ ചികിത്സാരീതി ശുപാർശ ചെയ്യുന്നത്.


ഒരുതരത്തിലുള്ള കീമോതെറാപ്പിയും പൂർണമായും പാർശ്വഫലങ്ങൾ ഇല്ലാതെയുള്ളവയല്ല. ഭൂരിഭാഗം രോഗികളിലും ക്ഷീണം, ഛർദി, വയറിളക്കം മുതലായ പല പാർശ്വഫലങ്ങളും ഉണ്ടാകാറുണ്ട്. ചികിത്സയ്ക്കായി നൽകപ്പെടുന്ന മരുന്നുകൾ ക്യാൻസർ കോശങ്ങളെ മാത്രമല്ല, മുടി, മജ്ജ, ചർമ്മം, ദഹനവ്യവസ്ഥയുടെ ആവരണം എന്നിവയുൾപ്പെടെ അതിവേഗം വിഭജിക്കുന്ന എല്ലാ കോശങ്ങളെയും ബാധിക്കുന്നതിനാലാണ് പാർശ്വഫലങ്ങൾ ഉണ്ടാകുന്നത്. ഇത്തരം ചികിത്സകൾ കഴിഞ്ഞാലും രോഗികൾ തിരിച്ച് പൂർവസ്ഥിതിയിലേക്ക് എത്താൻ മാസങ്ങളോളം കാത്തിരിക്കേണ്ടി വരും

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈസ്റ്റ് ലണ്ടനിൽ ഒരാളെ കാറിടിച്ച് കൊന്ന സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടത്തി എന്ന് സംശയിക്കുന്ന ആളെ പോലീസ് ഹീത്രു എയർപോർട്ടിൽ വച്ചാണ് അറസ്റ്റ് ചെയ്തത് .

ഈസ്റ്റ് ഹാമിൽ ഒരു കാർ കാൽനട യാത്രക്കാരനെ ഇടിച്ചതായുള്ള വിവരത്തെ തുടർന്ന് പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചിരുന്നു. കാർ ഇടിച്ചതിന്റെ ഫലമായി പരുക്കേറ്റ 35 വയസ്സുള്ള ഒരാളെ പരിക്കേറ്റ നിലയിൽ പോലീസ് കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചിരുന്നു. അടിയന്തിര പ്രഥമ ശുശ്രൂഷകൾ നൽകിയെങ്കിലും പരിക്കേറ്റയാളുടെ ജീവൻ രക്ഷിക്കാനായില്ല.

ഈ അപകടത്തെ തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് ഹീത്രു എയർപോർട്ടിൽ വച്ച് 35 വയസ്സുകാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ സഹായിച്ചതിന് 30 വയസ്സുള്ള ഒരു സ്ത്രീയും അറസ്റ്റിലായിട്ടുണ്ട്. നിലവിൽ ഇരുവരും കസ്റ്റഡിയിൽ തുടരുകയാണെന്നാണ് പോലീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദൃശ്യത്തിന് ദൃക്സാക്ഷിയായിട്ടുള്ളവർ അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകാൻ മുന്നോട്ട് വരണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. മരിച്ചയാളെ കുറിച്ചും കസ്റ്റഡിയിലുള്ളവരെ കുറിച്ചും കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല. വരും ദിവസങ്ങളിൽ ഇവിടെ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിനായി നിയമിക്കുമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന പോലീസ് ഉദ്യോഗസ്ഥനായ ജോവാനാ യോർക്ക് പറഞ്ഞു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കെൻ്റിൽ കൗമാരക്കാരിയായ പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ ആൺകുട്ടിയെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ആൺകുട്ടിക്ക് വെറും 12 വയസ്സ് മാത്രമാണ് പ്രായം.

പെൺകുട്ടിക്ക് കുത്തേറ്റെന്ന റിപ്പോർട്ടുകളെ തുടർന്ന് പോലീസും പാരാമെഡിക്കൽ ജീവനക്കാരും അടിയന്തരമായി സ്ഥലത്തെത്തിയിരുന്നു. ആശുപത്രിയിൽ എത്തിച്ച പെൺകുട്ടി സുഖം പ്രാപിച്ചു വരുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. അറസ്റ്റിലായ 12 വയസ്സുകാരൻ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ് . സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങളോ സിസിടിവിയോ ഡാഷ് ക്യാം ദൃശ്യങ്ങളോ ഉള്ളവർ മുന്നോട്ട് വരണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

യുകെയിൽ കഴിഞ്ഞ വർഷം മാത്രം 59,000 ത്തോളം കുട്ടികളെ ആണ് കുറ്റകരമായ കുറ്റങ്ങൾക്ക് അറസ്റ്റ് ചെയ്തതത് . 2022 മാർച്ചിൽ അവസാനിച്ച വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് 9% വർദ്ധനയാണ്. കുട്ടികളിലെ അക്രമവാസനയും കുറ്റകൃത്യങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇംഗ്ലണ്ടിലെ കുട്ടികൾക്ക് കത്തിയുടെ അപകടങ്ങൾ സംബന്ധിക്കുന്ന അധിക ക്ലാസുകൾ നൽകുവാൻ നേരത്തെ സർക്കാർ തീരുമാനം എടുത്തിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- കഴിഞ്ഞദിവസം തന്റെ ക്യാൻസർ രോഗവിവരം ജനങ്ങൾക്ക് മുൻപിൽ പങ്കുവെച്ച കെയ്റ്റിനും കുടുംബത്തിനും ലഭിക്കുന്നത് ജനങ്ങളുടെ പൂർണ്ണ പിന്തുണയും സ്നേഹവുമാണ്. ഇത് ഇരുവരെയും ഹൃദയത്തിൽ വളരെയധികം സ്പർശിച്ചതായി കെൻസിംഗ്ടൺ കൊട്ടാരം വക്താവ് മാധ്യമങ്ങളോട് വ്യക്തമാക്കി. രോഗവിവരം അറിഞ്ഞശേഷം നിരവധി പേരാണ് ഇരുവർക്കും പിന്തുണയുമായി സന്ദേശങ്ങൾ അയച്ചത്. അതോടൊപ്പം തന്നെ തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നുള്ള ഇവരുടെ ആവശ്യത്തെ പൂർണ്ണമായും മനസ്സിലാക്കിയ പൊതുജനങ്ങളോട് ഇരുവർക്കും ഉള്ള കടപ്പാടും കൊട്ടാരം വക്താവ് അറിയിച്ചു.

വെള്ളിയാഴ്ച പുറത്തിറക്കിയ ഒരു വീഡിയോയിൽ ആണ് കെയ്റ്റ് തന്റെ ക്യാൻസർ ചികിത്സയുടെ വിവരം പൊതുജനങ്ങൾക്ക് മുൻപിൽ വെളിപ്പെടുത്തിയത്. ഉദര ശസ്ത്രക്രിയയ്ക്ക് ശേഷം നടന്ന പരിശോധനകളിലാണ് കെയ്റ്റിന് ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തിയത്. രോഗവിവരം ജനങ്ങൾക്ക് മുൻപിൽ അറിയിച്ചതിനു ശേഷം, യുകെയിലും കോമൺവെൽത്തിലും ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നും നിരവധി പേരാണ് ഇരുവർക്കും പിന്തുണയുമായി സന്ദേശങ്ങൾ അയച്ചത്. ഇതിൽ ഇരുവർക്കും വളരെയധികം നന്ദിയുണ്ടെന്നും, തങ്ങളുടെ സ്വകാര്യത മാനിക്കുന്ന ജനങ്ങളുടെ പിന്തുണയിൽ കടപ്പാട് ഉണ്ടെന്നും ഇരുവരും അറിയിച്ചതായി കൊട്ടാരം അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ കുറെ മാസങ്ങളായി പൊതുജനമധ്യത്തിൽ പ്രത്യക്ഷപ്പെടാതിരുന്ന കെയ്റ്റിനെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ ആയിരുന്നു സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. എന്നാൽ ഇവയ്ക്കെല്ലാം വിരാമം ഇട്ടു കൊണ്ടായിരുന്നു കഴിഞ്ഞ ദിവസത്തെ വിശദീകരണം. എന്നാൽ ഇപ്പോഴത്തെ പൊതുജനങ്ങൾക്ക് നൽകിയ അഭിമുഖത്തിന് ശേഷം ഇനി ഇരുവരും സ്വകാര്യതയിലേയ്ക്ക് മടങ്ങും എന്നാണ് കൊട്ടാരം അധികൃതർ വ്യക്തമാക്കുന്നത്. ഈസ്റ്റർ സർവീസുകളിൽ ഒന്നും തന്നെ ഇരുവരും പങ്കെടുക്കുകയില്ല എന്ന് കൊട്ടാരം അധികൃതർ അറിയിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചെൽട്ടൺ ഹാമിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായ സംഭവത്തിൽ കടുത്ത ദുരൂഹത ഉളവാക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. മൂന്ന് വയസ്സുള്ള പോളി , അഞ്ച് വയസ്സുള്ള ജോലിൻ, എട്ട് വയസ്സുള്ള ബെറ്റ്‌സി എന്നിവരെയാണ് കാണാതായത് . കുട്ടികൾ അമ്മ ജെസീക്കയ്‌ക്കൊപ്പമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

കുട്ടികളെ കുറിച്ചും അവരുടെ അമ്മയെ കുറിച്ചും ലഭ്യമായ പ്രാഥമിക വിവരങ്ങളും ഫോട്ടോയും പോലീസ് പുറത്തുവിട്ടു. പോളിനും ജോളിനും ഇരുണ്ട തവിട്ട് നിറമുള്ള മുടിയും ബെറ്റ്‌സിക്ക് നീളമുള്ള മുടിയും ആണ് ഉള്ളത് . കാണാതായ സമയത്ത് ഇവർ എന്താണ് ധരിച്ചിരുന്നത് എന്ന് ഇതുവരെ അറിവായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കുട്ടികളുടെ അമ്മയായ ജെസീക്ക ഉയരമുള്ളവളും വിളറിയ നിറമുള്ള മെലിഞ്ഞ ശരീരമുള്ളയാളുമാണ് .

കുട്ടികളെയും അമ്മയെയും കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 101, 999 എന്നീ ഫോൺ നമ്പറുകൾ വഴി അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വീടിന് തീപിടിച്ച് ഓസ്ട്രേലിയയിൽ മലയാളി നേഴ്സിന് ദാരുണാന്ത്യം. ന്യൂ സൗത്ത് വേൽസ് സംസ്ഥാനത്തിന്റെ തലസ്ഥാന പട്ടണമായ സിഡ്‌നിക്ക് സമീപം ഡുബ്ബോയിൽ താമസിക്കുന്ന ഷെറിൻ ജാക്സനാണ് (34 ) ആണ് മരണമടഞ്ഞത് . അപകടത്തെ തുടർന്ന് ഷെറിൻ ഗുരുതരാവസ്ഥയിൽ ഡുബ്ബോ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആയിരുന്നു.

പത്തനംതിട്ട കൈപ്പട്ടുർ സ്വദേശിയും റ്റെക്സ്റ്റയിൽ എഞ്ചിനീയറായ ജാക്ക്സൻ ആണ് ഭർത്താവ് . അപകടം നടന്നപ്പോൾ ജാക്ക്സൺ ജോലി സംബന്ധമായി പുറത്ത് പോയിരിക്കുകയായിരുന്നു . ഷെറിൻ മാത്രമാണ് സംഭവം നടക്കുമ്പോൾ വീട്ടിൽ ഉണ്ടായിരുന്നത് . അഗ്നിബാധയുടെ കാരണങ്ങളെ കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുയയാണ്.

ഷെറിൻ ജാക്സന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

2020 മാർച്ച് 23 പെട്ടെന്ന് യുകെയിലുള്ളവർ മറക്കില്ല. ഇന്നേക്ക് നാല് വർഷം മുമ്പ് ഈ ദിവസമാണ് അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജ്യത്ത് ആദ്യമായി കോവിഡ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. ലോക്ഡൗണിനോട് അനുബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടയ്ക്കുകയും പഠനം ഓൺലൈൻ മാധ്യമങ്ങളിലൂടെയുമായി . മിക്കവാറും ഓഫീസ് ജോലികൾ വർക്ക് ഫ്രം ഹോം ആയി മാറ്റപ്പെട്ടു.

യുകെ കോവിഡിനെ നേരിട്ടതിനെയും ലോക് ഡൗണിനെയും കുറിച്ച് രാജ്യത്ത് വിപുലമായ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ ആരോഗ്യ മേഖലയിലുള്ളവരുടെ മുന്നിൽ ഉയർന്നു വന്നിരിക്കുന്ന ചോദ്യം മറ്റൊന്നാണ്. ഇപ്പോൾ രാജ്യത്ത് ഒരു പുതിയ മഹാമാരി പൊട്ടിപ്പുറപ്പെട്ടാൽ അത് നേരിടാൻ രാജ്യം സജ്ജമാണോ? വീണ്ടും രാജ്യം ലോക്ഡൗണിനെ അഭിമുഖീകരിക്കേണ്ടതായി വരുമോ?

ജീവിതത്തിൽ ഒരിക്കൽ സംഭവിക്കുന്ന ദുരന്തം എന്ന രീതിയിലാണ് കോവിഡിനെ പലരും നോക്കി കാണുന്നത്. ആഗോളതലത്തിൽ 6 ദശലക്ഷത്തിലധികം പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. ഇതിന് സമാനമായി ലോകം ഒരു മഹാമാരിയെ അഭിമുഖീകരിച്ചത് 4 പതിറ്റാണ്ട് മുമ്പായിരുന്നു. അന്ന് ലോകത്തെ വിറപ്പിച്ചത് എച്ച്ഐവി മൂലമുണ്ടായ എയ്ഡ്സ് രോഗമായിരുന്നു. 36 ദശലക്ഷം ആളുകളാണ് അന്ന് ഈ രോഗം മൂലം കൊല്ലപ്പെട്ടത്. 1968 ലെ ഹോങ്കോംഗ് ഫ്ലൂ ബാധിച്ച് ഏകദേശം ഒരു ദശലക്ഷം പേരും 1918 ലെ സ്പാനിഷ് ഫ്ലൂ 50 ദശലക്ഷം പേരുടെയും മരണത്തിന് കാരണമായി.

ഇടവേളകളിൽ മനുഷ്യന് ഭീഷണിയായി വരുന്ന മഹാമാരി ഒരു ദുരന്തമായി നമ്മുടെ മുന്നിലുണ്ട് എന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. അത് രണ്ടു വർഷം കഴിഞ്ഞാവാം അതുമല്ലെങ്കിൽ 20 വർഷത്തിനു ശേഷമാകാം. പ്രവചനാതീതമായ കാല പരിഗണനയിൽ നമ്മൾ ജാഗ്രതയോടെ തയ്യാറെടുപ്പുകളോടെ കഴിയേണ്ടിയിരിക്കുന്നു. ഗവൺമെൻ്റും ശാസ്ത്രജ്ഞരും ആരോഗ്യ പ്രവർത്തകരും ഉയർന്നുവരുന്ന വൈറസിനെക്കുറിച്ചും അത് എങ്ങനെ പടരുന്നുവെന്നതിനെക്കുറിച്ചും കൂടുതൽ അറിയുന്നതുവരെ ഇനി ഒരു ലോക്ക്ഡൗൺ സാധ്യത തള്ളിക്കളയാൻ പറ്റില്ല എന്നാണ് ലീഡ്‌സ് സർവകലാശാലയിലെ വൈറോളജിസ്റ്റ് പ്രൊഫസർ സ്റ്റീഫൻ ഗ്രിഫിൻ പറഞ്ഞത് .

അടുത്ത മഹാമാരിയുടെ കാലൊച്ചകളിൽ ഏറ്റവും കൂടുതൽ ജാഗരൂകരാകേണ്ടത് നേഴ്‌സുമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരാണ്. കഴിഞ്ഞ മഹാമാരിയുടെ സമയത്ത് എല്ലാവരും വർക്ക് ഫ്രം ഹോമിന്റെ സുരക്ഷയിലായിരുന്നപ്പോൾ ലോകമെങ്ങുമുള്ള മലയാളി നേഴ്സുമാർ ആണ് കൊറോണ വൈറസിനെതിരെ മുഖാമുഖം നിന്ന് യുദ്ധം ചെയ്തത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- കെയ്റ്റ് രാജകുമാരി പൊതുജനമധ്യത്തിൽ പ്രത്യക്ഷപ്പെടാതിരിക്കുന്നത് ബ്രിട്ടനിൽ ഏറെ നാളുകളായി ചർച്ചകൾക്ക് വഴി തെളിച്ചിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഏവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് തന്റെ ക്യാൻസർ ചികിത്സയെ സംബന്ധിച്ച് തുറന്നുപറയുന്ന വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് കെയ്റ്റ്. കാൻസർ രോഗനിർണയത്തിന് ശേഷം താൻ ചികിത്സയുടെ പ്രാരംഭ ഘട്ടത്തിലാണെന്ന് അവർ ഇതിലൂടെ വ്യക്തമാക്കുന്നു. കഠിനമായ രണ്ടു മാസങ്ങളാണ് കടന്നുപോയതെന്നും, എന്നാൽ താൻ ദിനംപ്രതി സുഖം പ്രാപിച്ചു വരികയാണെന്നും അവർ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ക്യാൻസറിനെ സംബന്ധിച്ച് പൂർണമായ വിശദാംശങ്ങൾ ഒന്നും തന്നെ പുറത്തു വിട്ടിട്ടില്ലെങ്കിലും, രാജകുമാരി ഉടൻതന്നെ പൂർണ്ണമായും സുഖം പ്രാപിക്കുമെന്ന് കെൻസിംഗ്ടൺ കൊട്ടാരം അധികൃതരും വ്യക്തമാക്കി.

ജനുവരിയിൽ ഉദര ശസ്ത്രക്രിയയ്ക്ക് താൻ വിധേയമാകുമ്പോൾ ക്യാൻസറിനെ സംബന്ധിച്ച് യാതൊരുവിധ അറിവും ഉണ്ടായിരുന്നില്ല. എന്നാൽ ഓപ്പറേഷനു ശേഷമുള്ള പരിശോധനകളിലാണ് ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തിയത്. അതിനാൽ പ്രതിരോധമായി കീമോതെറാപ്പിയുടെ ഒരു കോഴ്സിന് വിധേയമാകണമെന്ന് മെഡിക്കൽ ടീം ഉപദേശിച്ചതായും ഇപ്പോൾ ചികിത്സയുടെ പ്രാരംഭ ഘട്ടത്തിലാണെന്നും കെയ്റ്റ് തുറന്നു പറഞ്ഞു. ഫെബ്രുവരി അവസാനത്തോടെയാണ് കെയ്റ്റിന്റെ കീമോതെറാപ്പി ചികിത്സ ആരംഭിച്ചത്. എന്നാൽ എന്ത് തരം ക്യാൻസർ ആണെന്നതും മറ്റും സംബന്ധിച്ച സ്വകാര്യ മെഡിക്കൽ വിവരങ്ങൾ ഒന്നും തന്നെ പങ്കുവയ്ക്കില്ലെന്ന് കൊട്ടാരം അധികൃതർ വ്യക്തമാക്കി കഴിഞ്ഞു.

ക്യാൻസർ ബാധിച്ച ഓരോരുത്തരെയും പറ്റിയും താൻ ചിന്തിക്കാറുണ്ടെന്നും, ഈ രോഗം നേരിടുന്നവരൊന്നും തന്നെ വിശ്വാസമോ പ്രതീക്ഷയോ നഷ്ടപ്പെടുത്തരുതെന്നും നിങ്ങൾ ആരും തന്നെ ഒറ്റക്കല്ലെന്നുമുള്ള ഉറപ്പ് കെയ്റ്റ് തന്റെ വീഡിയോയിൽ പങ്കുവെക്കുന്നുണ്ട്. മക്കളായ ജോർജ്, ഷാർലറ്റ്, ലൂയിസ് എന്നിവരോട് എല്ലാം തന്നെ അവർക്ക് അനുയോജ്യമായ രീതിയിൽ വിശദീകരിക്കാനും തനിക്ക് എല്ലാം ശരിയാകുമെന്ന ഉറപ്പ് അവർക്ക് നൽകാൻ തങ്ങൾക്ക് കുറെ സമയം എടുത്തതായും കെയ്റ്റ് തുറന്നുപറയുന്നു. കെയ്റ്റിനൊപ്പം തന്നെ, എഴുപത്തഞ്ചുകാരനായ ചാൾസ് രാജാവും ക്യാൻസർ ചികിത്സയിലാണ്. തന്റെ രോഗവിവരം തുറന്നു പറയാനുള്ള കെയ്റ്റിന്റെ മനോധൈര്യത്തിൽ താൻ അഭിമാനിക്കുന്നതായി ചാൾസ് രാജാവും വ്യക്തമാക്കി. കെയ്റ്റിനു വേണ്ട എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. കെയ്റ്റിന്റെയും കുടുംബത്തിന്റെയും ആരോഗ്യത്തിനും സമാധാനത്തിനും ഉള്ള എല്ലാ ആശംസകളും ഹാരിയും മേഗനും അറിയിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved