ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലൈംഗിക ആരോപണങ്ങളെ തുടർന്ന് ലിവർപൂൾ ബിഷപ്പ് ജോൺ പെരുമ്പളത്ത് രാജിവെച്ചു . അദ്ദേഹത്തിന്റെ തന്നെ രൂപതയിലെ മുതിർന്ന വൈദികർ ഉൾപ്പെടെ പെരുമ്പളത്തിന്റെ രാജി ആവശ്യപ്പെട്ടിരുന്നു . രണ്ടുപേരാണ് നിലവിൽ ബിഷപ്പിനെതിരെ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. അതിലൊന്ന് സഭയിലെ തന്നെ ഒരു വനിതാ ബിഷപ്പിന്റേതാണ്. തൽസ്ഥാനത്തു നിന്നും ബിഷപ്പ് മാറിനിൽക്കണമെന്ന ആവശ്യം മുതിർന്ന വൈദികർ അടങ്ങുന്ന സംഘം ബിഷപ്പിനോട് ആവശ്യപ്പെട്ടിരുന്നു . കാന്റർബറി ആർച്ച് ബിഷപ്പ് ആയിരുന്ന ജസ്റ്റിൻ വെൽബി മറ്റൊരു വിവാദത്തിൽപ്പെട്ട് രാജിവച്ച് മൂന്നു മാസത്തിനുള്ളിൽ തന്നെയാണ് ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ തന്നെ ബിഷപ്പായ പെരുമ്പളത്തിനെതിരെയുള്ള ആരോപണങ്ങൾ പുറത്തുവരുന്നത്. രൂപതാ ഓഫീസുകളിലും കത്തീഡ്രലിലുകളിലും വൈദികരുമായും നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം സംഭവത്തിൽ അന്വേഷണം പൂർണ്ണമായും നടക്കുന്നത് വരെ ബിഷപ്പ് മാറിനിൽക്കുകയാണ് വേണ്ടതെന്ന അഭിപ്രായം ആറ് മുതിർന്ന വൈദികർ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

തന്റെ സമ്മതമില്ലാതെ ബിഷപ്പ് തന്നെ ചുംബിക്കുകയും സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് ഒരു സ്ത്രീ ഉന്നയിച്ചിരിക്കുന്ന ആരോപണം. മറ്റൊരു വനിതാ ബിഷപ്പും ഇതേ രീതിയിൽ തന്നെ ലൈംഗികമായി അതിക്രമിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് സംഭവങ്ങളും 2023 ൽ എസെക്സിൽ നടന്നതായാണ് ആരോപിക്കപ്പെടുന്നത്. 2023-ൽ ലിവർപൂളിലെ ബിഷപ്പായി സ്ഥാനമേറ്റ പെരുമ്പളത്ത്, പോലീസ് തന്നെ കുറിച്ചുള്ള ആരോപണങ്ങളെ കുറിച്ച് അന്വേഷിച്ചെങ്കിലും തുടർനടപടികൾ സ്വീകരിച്ചില്ലെന്ന മറുപടിയാണ് നൽകുന്നത്. തന്റെ ഭാഗത്തുനിന്നും തെറ്റുകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ഉറപ്പിച്ച് വ്യക്തമാക്കുന്നു. ദേശീയ സുരക്ഷാ സംഘത്തിൻ്റെ അന്വേഷണത്തോടും താൻ പൂർണ്ണമായി സഹകരിച്ചതായി പെരുമ്പളത്ത് പറഞ്ഞു.

2002 മുതൽ ആംഗ്ലിക്കൻ സഭയിൽ വൈദികനാണ് ചെങ്ങന്നൂരിൽനിന്നും വയനാട്ടിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമായ ഡോ. ജോൺ പെരുമ്പലത്ത്. പുണെയിലെ യൂണിയൻ ബിബ്ലിക്കൽ സെമിനാരിയിൽനിന്നും ദൈവശാസ്ത്രപഠനം പൂർത്തിയാക്കിയ ഫാ. ജോൺ, ചർച്ച് ഓഫ് നോർത്ത് ഇന്ത്യയിലെ (സിഎൻഐ) വൈദികനായിരുന്നു. 1995 മുതൽ 2001 വരെ കൊൽക്കത്തയിൽ വൈദികനായിരുന്ന ഇദ്ദേഹം ഉപരി പഠനാർഥം ബ്രിട്ടനിലെത്തിയപ്പോഴാണ് ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ അംഗമായത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കൊക്കകോള പാനീയങ്ങളിൽ അനുവദനീയമായ പരുധിയിൽ കൂടുതൽ രാസവസ്തു കണ്ടെത്തിയതിനെ തുടർന്ന് നിരവധി ഉത്പന്നങ്ങൾ കമ്പനി പിൻവലിച്ചു. ക്ലോറേറ്റ് എന്ന രാസവസ്തുവാണ് ഉയർന്ന തോതിൽ കൊക്കകോള ഉത്പന്നങ്ങളിൽ കണ്ടെത്തിയത്. കഫേകളിലേക്കും റെസ്റ്റോറന്റുകളിലേക്കും അയച്ച കൊക്കകോള ഒറിജിനൽ ടേസ്റ്റ്, കൊക്കകോള സീറോ ഷുഗർ, ഡയറ്റ് കോക്ക്, സ്പ്രൈറ്റ് സീറോ എന്നിവയുടെ ക്യാനുകളും യുകെ സൂപ്പർമാർക്കറ്റുകളിലേക്ക് അയച്ച 6x250ml ആപ്പിൾറ്റിസർ മൾട്ടിപാക്കുകളും ആണ് പിൻവലിച്ചത് .

തിങ്കളാഴ്ച യൂറോപ്പിലുടനീളം കൊക്കകോള ഉൽപ്പന്നങ്ങൾ വ്യാപകമായി തിരിച്ചുവിളിച്ചതിനെ തുടർന്നാണ് പ്രഖ്യാപനം. 328 GE മുതൽ 338 GE വരെയുള്ള പ്രൊഡക്ഷൻ കോഡുകൾ ഉൾപ്പെട്ടവയാണ് തിരിച്ചു വിളിക്കപ്പെട്ടത്. സാധാരണ ക്യാനുകൾ ഉൾപ്പെടെയുള്ള മിക്ക കൊക്കകോള ഉത്പന്നങ്ങളെയും, യുകെയിൽ വിൽക്കുന്ന എല്ലാ ഗ്ലാസ്, പ്ലാസ്റ്റിക് കുപ്പികളെയും ഇത് ബാധിക്കില്ലെന്ന് കമ്പനി അറിയിച്ചു. തിങ്കളാഴ്ച ബെൽജിയം, ലക്സംബർഗ്, നെതർലാൻഡ്‌സ് എന്നിവിടങ്ങളിലെ കൊക്കകോള ഉത്പന്നങ്ങൾ ഷെൽഫുകളിൽ നിന്ന് പിൻവലിച്ചതിനെ തുടർന്നാണ് യുകെയിലും നടപടി സ്വീകരിച്ചത് .

ബെൽജിയത്തിലെ ഗെന്റിലുള്ള കമ്പനിയുടെ ഉൽപാദന കേന്ദ്രത്തിൽ നടന്ന പതിവ് പരിശോധനയ്ക്കിടെ ഉയർന്ന അളവിൽ ക്ലോറേറ്റ് കണ്ടെത്തിയതായി എഎഫ്‌പി വാർത്താ ഏജൻസി ഉദ്ധരിച്ച പേര് വെളിപ്പെടുത്താത്ത കമ്പനി വക്താവ് പറഞ്ഞു. പ്രശ്നങ്ങൾ ഉള്ള കൊക്കകോള ഉത്പന്നങ്ങൾ ഇതിനകം യുകെയിലെ മാർക്കറ്റുകളിൽ വിറ്റഴിക്കപ്പെട്ടു കഴിഞ്ഞെന്ന ആശങ്കകളും ശക്തമാണ്. ജലശുദ്ധീകരണത്തിലും ഭക്ഷ്യ സംസ്കരണത്തിലും ക്ലോറേറ്റ് അധിഷ്ഠിത അണുനാശിനികൾ ഉപയോഗിക്കുമ്പോൾ ആണ് ക്ലോറേറ്റ് ഉണ്ടാകുന്നത് . ഉയർന്ന അളവിലുള്ള ക്ലോറേറ്റുമായി ഉള്ളിൽ ചെല്ലുന്നത് തൈറോയ്ഡ് പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് കാരണമാകും, പ്രത്യേകിച്ച് കുട്ടികളിലും ശിശുക്കളിലും ക്ലോറേറ്റ് അമിതമായി ശരീരത്തിൽ എത്തിയാൽ ഓക്കാനം, ഛർദ്ദി, വയറിളക്കം, രക്തത്തിന്റെ ഓക്സിജൻ ആഗിരണം ചെയ്യാനുള്ള കഴിവ് പരിമിതപ്പെടുത്തൽ എന്നീ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായി തീരും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ലൈംഗിക ആരോപണങ്ങൾ നേരിടുന്ന ലിവർപൂൾ ബിഷപ്പ് ജോൺ പെരുമ്പളത്തിനുമേൽ രാജിവെക്കാനുള്ള സമ്മർദ്ദം ഏറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ തന്നെ രൂപതയിലെ മുതിർന്ന വൈദികർ പെരുമ്പളത്തിന്റെ രാജി ആവശ്യപ്പെട്ടിരിക്കുകയാണ്. രണ്ടുപേരാണ് നിലവിൽ ബിഷപ്പിനെതിരെ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. അതിലൊന്ന് സഭയിലെ തന്നെ ഒരു വനിതാ ബിഷപ്പിന്റേതാണ്. തൽസ്ഥാനത്തു നിന്നും ബിഷപ്പ് മാറിനിൽക്കണമെന്ന ആവശ്യം മുതിർന്ന വൈദികർ അടങ്ങുന്ന സംഘം ബിഷപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ രാജിവെക്കാനുള്ള സമ്മർദ്ദം അദ്ദേഹത്തിനുമേൽ ഏറിയിരിക്കുകയാണ്. കാന്റർബറി ആർച്ച് ബിഷപ്പ് ആയിരുന്ന ജസ്റ്റിൻ വെൽബി മറ്റൊരു വിവാദത്തിൽപ്പെട്ട് രാജിവച്ച് മൂന്നു മാസത്തിനുള്ളിൽ തന്നെയാണ് ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ തന്നെ ബിഷപ്പായ പെരുമ്പളത്തിനെതിരെയുള്ള ആരോപണങ്ങൾ പുറത്തുവരുന്നത്. രൂപതാ ഓഫീസുകളിലും കത്തീഡ്രലിലുകളിലും വൈദികരുമായും നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം സംഭവത്തിൽ അന്വേഷണം പൂർണ്ണമായും നടക്കുന്നത് വരെ ബിഷപ്പ് മാറിനിൽക്കുകയാണ് വേണ്ടതെന്ന അഭിപ്രായം ആറ് മുതിർന്ന വൈദികർ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ചാനൽ 4 ന്യൂസിന്റെ പരിപാടിയിൽ രണ്ട് സ്ത്രീകൾ അദ്ദേഹത്തിന് എതിരെ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ച് 24 മണിക്കൂറിനു ശേഷമാണ് ഈ പ്രസ്താവന വൈദികർ പുറത്തിറക്കിയിരിക്കുന്നത്. തന്റെ സമ്മതമില്ലാതെ ബിഷപ്പ് തന്നെ ചുംബിക്കുകയും പിടിക്കുവാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് ഒരു സ്ത്രീ ഉന്നയിച്ചിരിക്കുന്ന ആരോപണം. മറ്റൊരു വനിതാ ബിഷപ്പും ഇതേ രീതിയിൽ തന്നെ ലൈംഗികമായി അതിക്രമിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് സംഭവങ്ങളും 2023 ൽ എസെക്സിൽ നടന്നതായാണ് ആരോപിക്കപ്പെടുന്നത്. 2023-ൽ ലിവർപൂളിലെ ബിഷപ്പായി സ്ഥാനമേറ്റ പെരുമ്പളത്ത്, പോലീസ് തന്നെ കുറിച്ചുള്ള ആരോപണങ്ങളെ കുറിച്ച് അന്വേഷിച്ചെങ്കിലും തുടർനടപടികൾ സ്വീകരിച്ചില്ലെന്ന മറുപടിയാണ് നൽകുന്നത്. തന്റെ ഭാഗത്തുനിന്നും തെറ്റുകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ഉറപ്പിച്ച് വ്യക്തമാക്കുന്നു. ദേശീയ സുരക്ഷാ സംഘത്തിൻ്റെ അന്വേഷണത്തത്തോടും താൻ പൂർണ്ണമായി സഹകരിച്ചതായി പെരുമ്പളത്ത് പറഞ്ഞു.

2002 മുതൽ ആംഗ്ലിക്കൻ സഭയിൽ വൈദികനാണ് ചെങ്ങന്നൂരിൽനിന്നും വയനാട്ടിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമായ ഡോ. ജോൺ പെരുമ്പലത്ത്. പുണെയിലെ യൂണിയൻ ബിബ്ലിക്കൽ സെമിനാരിയിൽനിന്നും ദൈവശാസ്ത്രപഠനം പൂർത്തിയാക്കിയ ഫോ. ജോൺ, ചർച്ച് ഓഫ് നോർത്ത് ഇന്ത്യയിലെ (സിഎൻഐ) വൈദികനായിരുന്നു. 1995 മുതൽ 2001 വരെ കൊൽക്കത്തയിൽ വൈദികനായിരുന്ന ഇദ്ദേഹം ഉപരിപഠനാർഥം ബ്രിട്ടനിലെത്തിയപ്പോഴാണ് ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ അംഗമായത്.
എൻ എച്ച് എസ് ഇംഗ്ലണ്ട് മേധാവിയുടെ പ്രവർത്തനങ്ങളിൽ ശക്തമായ അതൃപ്തി എംപിമാർ രേഖപ്പെടുത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇന്നലെ രാവിലെ എൻഎച്ച്‌എസ് ഇംഗ്ലണ്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് അമാൻഡ പ്രിറ്റ്‌ചാർഡിനെ ക്രോസ്-പാർട്ടി കോമൺസ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ കമ്മിറ്റി കടുത്ത രീതിയിൽ വിമർശിച്ചിരുന്നു. പ്രിറ്റ്‌ചാർഡിന്റെ നേതൃത്വത്തിനെതിരെ ശക്തമായ വിമർശനമാണ് ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ഉണ്ടായത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മേധാവി ഉൾപ്പെടെയുള്ള എൻഎച്ച്എസ് നേതൃത്വനിര നൽകിയ ഉത്തരങ്ങളിൽ കടുത്ത നിരാശയാണ് എംപിമാർ പ്രകടിപ്പിച്ചത്.

നേരത്തെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയിലെ (പിഎസി) എംപിമാർ ലേബർ സർക്കാർ എൻഎച്ച്എസിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കർമ്മ പരിപാടികൾക്ക് നേതൃത്വം നൽകാനുള്ള പ്രിറ്റ്‌ചാർഡിന്റെ നേതൃത്വ പാടവത്തെ കുറിച്ച് ഗുരുതരമായ സംശയങ്ങൾ പ്രകടിപ്പിച്ച് റിപ്പോർട്ടുകൾ നൽകിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് വീണ്ടും വിമർശന പെരുമഴയുമായി എംപിമാർ രംഗത്ത് വന്നത്. ഇതിനെ തുടർന്ന് പ്രിച്ചാഡിന്റെ മൂന്നര വർഷത്തെ ചുമതല അവസാനിക്കാൻ സാധ്യതയുണ്ടെന്ന് എൻഎച്ച്എസിന്റെ മുതിർന്ന തലങ്ങളിൽ അഭ്യൂഹങ്ങൾ ഉയർന്നിട്ടുണ്ട്. ജൂലൈ 4- ലെ പൊതു തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി അധികാരമേറ്റതിനുശേഷം എൻ എച്ച് എസ് ഇംഗ്ലണ്ടും ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ (ഡി എച്ച് എസ് സി) തമ്മിൽ നല്ല ബന്ധമായിരുന്നു നിലനിന്നിരുന്നത്. എന്നാൽ കഴിഞ്ഞ ഒക്ടോബറിൽ ചാൻസിലർ അവതരിപ്പിച്ച ബഡ്ജറ്റ് മുതലാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.

എൻഎച്ച്എസിന് 22 ബില്യൺ പൗണ്ട് വർദ്ധനവാണ് ബഡ്ജറ്റിൽ വകയിരുത്തിയിരുന്നത്. എന്നാൽ ഇത് അപര്യാപ്തമാണെന്നായിരുന്നു പ്രിറ്റ്‌ചാർഡ് എടുത്ത നിലപാട്. ഇതിനെ തുടർന്നാണ് എൻഎച്ച്എസ് നേതൃത്വവും ഭരണനേതൃത്വവും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുക്കാൻ ആരംഭിച്ചത്. എൻഎച്ച്എസിനെ നവീകരിക്കാനുള്ള 10 വർഷത്തെ പദ്ധതി നടപ്പിലാക്കുന്നതിന് മുൻപന്തിയിൽ നിൽക്കേണ്ട പ്രിറ്റ്‌ചാർഡിൽ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് മുമ്പ് വിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നിരുന്നാലും പുതിയ സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ എൻഎച്ച്എസ് മേധാവിക്ക് കസേര നഷ്ടപ്പെടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ റോഡുകളിൽ ഡ്രൈവർമാർ അമിതവേഗതയിൽ വാഹനമോടിക്കുന്നതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ചില ഡ്രൈവർമാർ മണിക്കൂറിൽ 164 mph (264 km/h) സ്പീഡിൽ വാഹനം ഓടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് പോലീസ് പുറത്തുവിട്ട വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഈ വേഗതയിൽ വാഹനം ഓടിക്കുന്നത് തങ്ങൾക്കു മാത്രമല്ല മറ്റുള്ളവർക്കും അപകടം വരുത്തി വയ്ക്കുമെന്നും ഡ്രൈവർമാർ ഇത്രയും സ്വാർത്ഥത കാണിക്കരുതെന്നും പോലീസ് കർശന നിർദേശം നൽകി.

2019 നും 2023 നും ഇടയിൽ മണിക്കൂറിൽ 100mph (161km/h) വേഗതയിൽ ഓടിക്കുന്ന 24,000-ത്തിലധികം വാഹനങ്ങൾ ക്യാമറയിൽ പതിഞ്ഞതായാണ് പോലീസിന്റെ ഡാറ്റ കാണിക്കുന്നത് . കെന്റിലെ M25-ൽ ഒരു കാറും ഗ്രേറ്റർ മാഞ്ചസ്റ്ററിൽ മറ്റൊരു കാറും മണിക്കൂറിൽ 164mph (264km/h) വേഗതയിൽ ഓടിക്കുന്നതായി കണ്ടെത്തിരുന്നു . ലണ്ടനിലും ഹംബർസൈഡ് പോലീസ് ഫോഴ്‌സ് ഏരിയയിലും മണിക്കൂറിൽ 163mph (262km/h) വേഗതയിൽ ഓടിക്കുന്നതായി കണ്ടെത്തി. ഇത്രയും വേഗത്തിൽ വാഹനം ഓടിക്കുന്നത് വ്യക്തികൾക്കും കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും വിനാശകരമായിരിക്കുമെന്ന് കെന്റ് പോലീസിലെ റോഡ് പോലീസിംഗ് മേധാവി ചീഫ് ഇൻസ്‌പെക്ടർ ക്രെയ്ഗ് വെസ്റ്റ് പറഞ്ഞു.

അഞ്ച് വർഷത്തെ കാലയളവിൽ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വേഗത എന്തെന്ന വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിലാണ് മേൽപ്പറഞ്ഞ കണക്കുകൾ പുറത്തുവന്നത്. അമിതവേഗത്തിൽ നിരത്തിലൂടെ പായുന്ന പലരും തെറ്റായ നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നതായുള്ള വിവരങ്ങളും പുറത്തുവന്നു. 2023 ൽ M62 ൽ 164mph (264km/h) വേഗതയിൽ സഞ്ചരിച്ച ഒരു ഡ്രൈവർ ക്ലോൺ ചെയ്ത നമ്പർ പ്ലേറ്റ് ഉപയോഗിക്കുന്നുണ്ടെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് പറഞ്ഞു. 2022 ൽ സ്വാൻലിയിലെ M25 ൽ അതേ വേഗതയിൽ സഞ്ചരിച്ച സീറ്റ് ലിയോണിന്റെ ഡ്രൈവറെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് കെന്റ് പോലീസ് സ്ഥിരീകരിച്ചു. രണ്ട് സാഹചര്യങ്ങളിലും, ഇത് മോട്ടോർവേ വേഗത പരിധിയായ 70mph (113km/h) ന്റെ ഇരട്ടിയിലധികമായിരുന്നു വാഹനങ്ങളുടെ വേഗം. 2019-ൽ 162mph (മണിക്കൂറിൽ 260km/h) വേഗതയിൽ വാഹനമോടിച്ചതായി പിടിക്കപ്പെട്ട ഒരു ഡ്രൈവർക്ക് ലൈസൻസിൽ ആറ് പെനാൽറ്റി പോയിന്റുകൾ നൽകിയതായും 1,210 പൗണ്ട് പിഴ ലഭിച്ചതായും സൗത്ത് യോർക്ക്ഷയർ പോലീസ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ പ്രശസ്ത യൂണിവേഴ്സിറ്റിയായ കാർഡിഫ് വൻ പ്രതിസന്ധിയെ നേരിടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 400 ഓളം പോസ്റ്റുകൾ വെട്ടിക്കുറയ്ക്കാൻ സർവ്വകലാശാല തീരുമാനിക്കുന്നതായുള്ള വാർത്തകൾ ഇതിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. ഇതിനു പുറമെ ചില കോഴ്സുകൾ നിർത്തലാക്കാൻ തീരുമാനിച്ചതായി യൂണിവേഴ്സിറ്റി സ്ഥിരീകരിച്ചു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതിനും കോഴ്സുകൾ നിർത്തലാക്കിയതിനും കാരണമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നിർത്തലാക്കുന്നവയിൽ നേഴ്സിംഗ്, സംഗീതം, ഭാഷ പഠനം എന്നിവയും ഉൾപ്പെടുന്നുണ്ട്. നേഴ്സിംഗ് അനുബന്ധ കോഴ്സുകൾ നിർത്തലാക്കുന്നത് ഇപ്പോൾതന്നെ ജീവനക്കാരുടെ ക്ഷാമം നേരിടുന്ന ആരോഗ്യ മേഖലയ്ക്ക് ഗുണകരമല്ലെന്ന വിമർശനവും ഉയർന്നു വന്നിട്ടുണ്ട്.

നിർബന്ധിത പിരിച്ചുവിടലിനും മറ്റ് കോഴ്സുകൾ നിർത്തലാക്കാനുള്ള പദ്ധതികൾക്കുമെതിരെ ശക്തമായ വിമർശനവുമായി കാർഡിഫ് യൂണിവേഴ്‌സിറ്റി ആൻഡ് കോളേജ് യൂണിയൻ (യുസിയു) രംഗത്ത് വന്നിട്ടുണ്ട്. ക്രൂരവും അനാവശ്യവുമെന്നാണ് യൂണിയൻ സർവ്വകലാശാലയുടെ നടപടികളെ വിശേഷിപ്പിച്ചത്. തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ ശക്തമായി പോരാടുമെന്ന് യൂണിയൻ അറിയിച്ചു കഴിഞ്ഞു. അന്താരാഷ്ട്ര വിദ്യാർഥികളുടെ അപേക്ഷകൾ കുറയുന്നതും ചിലവ് വർദ്ധിക്കുന്നതും മൂലം സർവ്വകലാശാല കടുത്ത സാമ്പത്തിക സമ്മർദ്ദത്തെ നേരിടുകയാണെന്ന് വൈസ് ചാൻസലർ പ്രൊഫസർ വെൻഡി ലാർണർ പറഞ്ഞു. യുകെയിലെ മിക്ക സർവ്വകലാശാലകളും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളെ അഭിമുഖീകരിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. കുടിയേറ്റം കുറയ്ക്കുന്നതിനായി പുതിയ വിസ നിയമങ്ങൾ നടപ്പിലാക്കിയത് മൂലം അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണത്തിൽ വൻ കുറവ് വരുത്തിയതാണ് സർവകലാശാലകളുടെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ചാനൽ 4 ന്യൂസ് അന്വേഷണത്തിൽ പുറത്തുവിട്ട ലൈംഗികാതിക്രമ ആരോപണങ്ങൾ നിഷേധിച്ചിരിക്കുകയാണ് ലിവർപൂൾ ബിഷപ്പ് റവറൻഡ് ഡോ. ജോൺ പെരുമ്പളത്ത്. രണ്ട് സ്ത്രീകളെ ഇദ്ദേഹം ലൈംഗികമായി അതിക്രമിച്ചുവെന്നായിരുന്നു ചാനൽ 4 പുറത്തുവിട്ട വാർത്തയിൽ വ്യക്തമാക്കിയിരുന്നത്. 2019 നും 2023 നും ഇടയിൽ പെരുമ്പളത്ത് ബ്രാഡ്‌വെൽ ബിഷപ്പായിരുന്ന കാലഘട്ടത്തിൽ, എസെക്‌സിലെ ചെംസ്‌ഫോർഡ് രൂപതയിലെ ഒരു സ്ത്രീയെ ഇദ്ദേഹം ലൈംഗികമായി അതിക്രമിച്ചു എന്നാണ് ചാനൽ പുറത്ത് വിട്ടത്. ഇതോടൊപ്പം തന്നെ മറ്റൊരു വനിതാ ബിഷപ്പും ഇദ്ദേഹം തന്നെ ലൈംഗികമായി അതിക്രമിച്ചതായി ചാനൽ 4 ന്യൂസിനോടു വ്യക്തമാക്കിയിരുന്നു. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ താൻ പൂർണ്ണമായി നിഷേധിക്കുന്നതായാണ് ബിഷപ്പ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്. പോലീസ് തനിക്കെതിരെ നിലവിൽ തന്നെ അന്വേഷണം നടത്തിയിട്ടുണ്ടെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം ഉറപ്പിച്ച് വ്യക്തമാക്കി. 2023-ൽ ലിവർപൂളിലെ ബിഷപ്പായി സ്ഥാനമേറ്റ ബിഷപ്പ് ജോണിനെ കഴിഞ്ഞ വർഷം മാർച്ചിൽ പോലീസ് സ്വമേധയാ അഭിമുഖം നടത്തിയതായി ചാനൽ 4 ന്യൂസ് പറഞ്ഞു.

ഈ പരിപാടിയിൽ പറഞ്ഞിരിക്കുന്ന ആരോപണങ്ങളെല്ലാം തന്നെ പൊതുമധ്യത്തിൽ മറ്റുള്ള ആളുകൾ ഉള്ളപ്പോൾ നടന്ന അഭിമുഖങ്ങൾ ആണെന്നും, തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം കെട്ടി ചമക്കപ്പെട്ടതാണെന്നും ബിഷപ്പ് വ്യക്തമാക്കി. ആവശ്യമെങ്കിൽ അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിന്നുള്ള ഇദ്ദേഹം 1994 ലാണ് ചർച്ച് ഓഫ് നോർത്ത് ഇന്ത്യയിലേക്ക് അഭിഷിക്തനായത്. 2001-ൽ യുകെയിലേക്ക് താമസം മാറിയ അദ്ദേഹം ആദ്യം റോച്ചസ്റ്റർ രൂപതയിലാണ് സ്ഥാനമേറ്റെടുത്തത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കരളലിയിക്കുന്ന ഒരു വാർത്തയാണ് ഇന്ന് മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ലിങ്കൺഷെയറിലെ ബോസ്റ്റണിൽ 27 വയസ്സുകാരനായ മലയാളി യുവാവ് ആകസ്മികമായി മരണത്തിന് കീഴടങ്ങി. 27 വയസ്സുകാരനായ ലിബിൻ എം ലിജോയാണ് അകാലത്തിൽ വിടവാങ്ങിയത്. പാലക്കാട് ഇരട്ട കുളം സ്വദേശിയാണ് ലിജോ.
തുടർച്ചയായ തലവേദനയെ തുടർന്ന് ജിപിയെ കണ്ട ലിജോയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നോട്ടിംഗ്ഹാമിലെ ക്യുൻസ് മെഡിക്കൽ സെന്ററിൽ വെച്ചാണ് മരണം സംഭവിച്ചത്. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ഇന്നലെ സ്ഥിതി കൂടുതൽ വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു. ലിബിന്റെ മരണ കാരണത്തെ കുറിച്ച് കൃത്യമായ ഒരു വിശദീകരണം നൽകാൻ ഇതുവരെ ഡോക്ടർമാർക്ക് സാധിച്ചിട്ടില്ല എന്നാണ് അറിഞ്ഞത് .
ഏതൊരാളുടെയും കണ്ണുകളെ ഈറനണിയിക്കുന്ന സംഭവങ്ങളാണ് ലിബിന്റെ ജീവിതത്തിൽ നടന്നത് . സ്റ്റുഡൻറ് വിസയിൽ യുകെയിൽ എത്തിയ ലിബിൻ കെയററായി ജോലി നോക്കി വർക്ക് പെർമിറ്റ് കരസ്ഥമാക്കിയിരുന്നു. ഇതിനൊപ്പം തന്റെ പ്രതിശ്രുത വധുവിനെയും ലിബിൻ യുകെയിൽ കൊണ്ടുവന്നിരുന്നു. രണ്ട് മാസം കഴിഞ്ഞ് നാട്ടിലെത്തി വിവാഹത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കാനിരിക്കെയാണ് മരണം രംഗബോധമില്ലാത്ത കോമാളിയായി വന്ന് ലിബിന്റെ ജീവിതം തട്ടിയെടുത്തത്. മൃതദേഹം നാട്ടിൽ കൊണ്ടുപോയി അന്ത്യകർമ്മങ്ങൾ നടത്താനാണ് കുടുംബാംഗങ്ങൾ ആഗ്രഹിക്കുന്നത്. പൊതു ദർശനത്തിന്റെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ലിബിൻ എം ലിജോയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലോകത്തിലെ ഏറ്റവും വലിയ നേഴ്സിങ് യൂണിയനായ റോയൽ കോളേജ് ഓഫ് നേഴ്സിംഗിൻ്റെ തലപ്പത്ത് യുകെ മലയാളി നേഴ്സായ ബിജോയ് സെബാസ്റ്റ്യൻ ചുമതലയേറ്റു. ആദ്യമായിട്ടാണ് ഒരു മലയാളി ഈ സ്ഥാനം അലങ്കരിക്കുന്നത്. ചെയിൻ ഓഫ് ദ ഓഫീസ് അണിഞ്ഞാണ് തന്റെ സുപ്രധാന പദ്ധതി അദ്ദേഹം ഏറ്റെടുത്തത്. നൂറുവർഷത്തിലേറെ പഴക്കമുള്ള റോയൽ കോളേജ് ഓഫ് നേഴ്സിങ്ങിൻ്റെ ആദ്യത്തെ പുരുഷ പ്രസിഡന്റ് ആണ് ബിജോയി. ഏഷ്യയിൽ നിന്നുള്ള ആദ്യ പ്രസിഡൻറ് എന്ന പ്രത്യേകതയും ഉണ്ട്. 2026 ഡിസംബർ 31 വരെയുള്ള രണ്ട് വർഷമാണ് പുതിയ ഭരണസമിതിയുടെ കാലാവധി. യുകെ മലയാളി സമൂഹത്തിലെ ഭൂരിപക്ഷം പേരും നേഴ്സിംഗ് മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ട് തന്നെ തങ്ങളിലൊരാൾ തങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനയുടെ തലപ്പത്ത് എത്തിയതിന്റെ സന്തോഷത്തിലാണ് യുകെ മലയാളി നേഴ്സുമാർ.
കൃഷി വകുപ്പിലെ റിട്ടയേർഡ് സൂപ്രണ്ട് വണ്ടാനം പുത്തൻപറമ്പിൽ സെബാസ്റ്റ്യൻ ജോസഫിന്റെയും വീട്ടമ്മയായ സോഫിയയുടെയും മകനാണ് ബിജോയ്. ഇംപീരിയൽ കോളജ് എൻഎച്ച്എസ് ട്രസ്റ്റിന്റെ ഹാമർസ്മിത്ത് ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗം ബാൻഡ് 5 നേഴ്‌സായ ദിവ്യയാണ് ഭാര്യ. അഞ്ചാം ക്ലാസ് വിദ്യാർഥിയായ ഇമ്മാനുവേലാണ് മകൻ. ബിജോയിയുടെ സഹോദരി ബ്ലസിയും ഭർത്താവ് ജിതിനും ലണ്ടനിൽ തന്നെ ബാൻഡ് 6 നേഴ്സുമാരായി ജോലി ചെയ്യുന്നു. ആലപ്പുഴ ജില്ലയിലെ പുന്നപ്ര സ്വദേശിയായ ബിജോയ് ഈ വർഷം മലയാളം യുകെയിൽ ബിജോയ് ക്രിസ്മസ് ദിന സന്ദേശം എഴുതിയിരുന്നു. യുകെയിലെ മലയാളി നേഴ്സിംഗ് സമൂഹത്തെ പരാമർശിച്ചുകൊണ്ട് സ്വന്തം നാടിനും ജീവിക്കുന്ന സമൂഹത്തിനും തങ്ങളുടേതായ ആവശ്യങ്ങൾ മാറ്റി വെച്ചു പോലും സംഭാവന ചെയ്യുന്നവർ യുകെയിലെ മലയാളി സമൂഹത്തോളം മറ്റൊരിടത്തും കാണാൻ ഇടയില്ല എന്ന് അദ്ദേഹം എഴുതിയതിന് വൻ സ്വീകാര്യതയാണ് വായനക്കാരിൽ നിന്ന് ലഭിച്ചത് . യുകെയിലെ ഭൂരിഭാഗം മലയാളികളും പ്രവർത്തിക്കുന്ന നേഴ്സിംഗ് മേഖലയുടെ തലപ്പത്ത് സ്ഥാനമേറ്റെടുക്കുന്ന ബിജോയ് സെബാസ്റ്റ്യന് മലയാളം യുകെ ന്യൂസിന്റെ എല്ലാ ആശംസകളും നേരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- എൻഎച്ച് എസ് സംവിധാനത്തിന്റെ തകർച്ചയുടെ ഉള്ളറകളെ പ്രതിഫലിപ്പിക്കുന്നതാണ് ഒരു എമർജൻസി വിഭാഗം ഡോക്ടറുടെ പുറത്തുവന്നിരിക്കുന്ന രഹസ്യ ഡയറി കുറിപ്പുകൾ. മനുഷ്യമനഃസാക്ഷിയെ ആവോളം ചിന്തിപ്പിക്കുന്നതാണ് ഇതിലെ ഓരോ വരികളും. “എൻ്റെ ജോലിസ്ഥലം ഒരു ആശുപത്രിയല്ല, അതൊരു യുദ്ധക്കളമാണ്” എന്ന വരിയോടുകൂടി ആരംഭിക്കുന്ന ഡയറിക്കുറിപ്പിൽ 10 മണിക്കൂർ ഷിഫ്റ്റിനായി പോകുന്ന ഒരു പടയാളിയുടെ ധ്വനിയാണ് നമുക്ക് ലഭിക്കുന്നത്. ഒരു കഥ പോലെ കുറിപ്പുകൾ പക്ഷേ എൻ എച്ച് എസിന്റെ അരക്ഷിതാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഒരു ദിവസത്തെ എമർജൻസി വിഭാഗം അദ്ദേഹം ഇങ്ങനെ വിവരിക്കുന്നു. 35 -ലധികം ആളുകൾ ഇതിനകം തന്നെ എമർജൻസി വിഭാഗം കസേരകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. കസേരകളിൽ ഇടം കിട്ടാത്തവർ നിലങ്ങളെ ആശ്രയിക്കുന്നു. പലരും രാത്രി മുതൽ തന്നെ ഇവിടെ കാത്തിരിക്കുന്നവരാണ്. ഇടനാഴികളിലും ട്രോളികളിലും കൂടുതൽ പേർ തങ്ങളുടെ ഊഴത്തിനായി കാത്തു കിടക്കുന്നു. രാവിലെ സഹപ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നതിന് മുൻപ് തന്നെ, തങ്ങളെ എപ്പോൾ ചികിത്സിക്കുമെന്ന് അറിയണമെന്ന് ആവശ്യപ്പെട്ട് രണ്ട് രോഗികൾ സമീപിച്ചു കഴിഞ്ഞു. ഇടനാഴികളിലെ സ്ഥിതി ഭയപ്പെട്ടതിലും മോശമാണ്. പനിയും നെഞ്ചിലെ അണുബാധയും ഈ ജനുവരി മാസത്തിൽ ബ്രിട്ടനിൽ ഉടനീളം തിരമാല പോലെ പടർന്നിട്ടുണ്ട്. വാർഡുകൾ മാസങ്ങളായി പരമാവധി ശേഷിയിലാണ്. ഓരോ ദിവസവും പ്രതിസന്ധി കൂടുതൽ വഷളാകുന്നു. ട്രോളികളിലെ പ്രായമായ നാല് രോഗികൾക്കെങ്കിലും നെഞ്ചിലെ അണുബാധയുടെ ലക്ഷണങ്ങൾ അവരുടെ ശ്വസനത്തെ ബാധിക്കുന്നു. അവർ ഏറ്റവും ഗുരുതരമായ രോഗികളെ കൈകാര്യം ചെയ്യുന്ന ക്രൈസസ് മേഖലയിൽ, അല്ലെങ്കിൽ കുറഞ്ഞത് ഒരു ഉയർന്ന ഡിപൻഡൻസി യൂണിറ്റിലെങ്കിലും ആയിരിക്കേണ്ടതാണ്. പകരം അവർ ഒരു ഫിസിഷ്യൻ അസിസ്റ്റൻ്റ് മേൽനോട്ടം വഹിക്കുന്ന ഇടനാഴിയിലെ ഒരു ട്രോളിയിൽ കാത്തു കിടക്കുന്ന അവസ്ഥ ഭയാനകമാണ്.

വാതിൽക്കൽ കടന്നു കയറാൻ ശ്രമിക്കുന്ന ഒരു സ്ത്രീയെ സെക്യൂരിറ്റിയിൽ ഒരാൾ തടയാൻ ശ്രമിക്കുന്നു. അവളുടെ കയ്യിൽ ഒരു പൊതിയുണ്ട്. പൊതിയിൽ മറ്റൊന്നുമായിരുന്നില്ല, അവളുടെ കുഞ്ഞായിരുന്നു. എന്നാൽ ആ കുഞ്ഞിന് പൾസ് ഉണ്ടായിരുന്നില്ല. മരണപ്പെട്ടിട്ട് മണിക്കൂറുകളായി എന്നതിന്റെ സൂചനയിൽ ശരീരം മരവിച്ചിരിക്കുന്നു. മരണം രാത്രിയിൽ സംഭവിച്ചതായിരിക്കണം, പക്ഷേ സ്ത്രീക്ക് ഒന്നുകിൽ മനസ്സിലാകുന്നില്ല അല്ലെങ്കിൽ അവൾ നിഷേധിക്കുകയാണ്. യാതൊരു പ്രതീക്ഷയുമില്ലെങ്കിലും, കുട്ടി മരിച്ചതായി പ്രഖ്യാപിക്കുന്നതിന് മുമ്പ് പുനരുജ്ജീവനത്തിനുള്ള ശ്രമം നടത്തണമെന്ന് പ്രോട്ടോക്കോൾ നിർബന്ധിക്കുന്നു. ഇത്തരത്തിൽ നെഞ്ചിൽ വേദന ഉണ്ടാക്കുന്ന, കണ്ണുനീർ ഉളവാക്കുന്ന നിരവധി പ്രശ്നങ്ങളും സംഭവങ്ങളുമാണ് എൻ എച്ച് എസ് ആശുപത്രിയുടെ ഉള്ളിൽ നടക്കുന്നത് എന്ന് ഈ ഡയറിക്കുറിപ്പ് വ്യക്തമാക്കുന്നു. സർക്കാരിന്റെ പൂർണ്ണമായ ഇടപെടൽ ഈ കാര്യത്തിൽ ആവശ്യമുണ്ട് എന്നതും ഇത് സൂചിപ്പിക്കുന്നു. ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഡോക്ടർമാരും മെഡിക്കൽ മേഖലയിൽ ജോലി ചെയ്യുന്നവരും.