ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്കുള്ള ട്യൂഷൻ ഫീ വർദ്ധിപ്പിച്ചാലും യൂണിവേഴ്സിറ്റികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. സാമ്പത്തിക പ്രതിസന്ധി മുക്കാൽ ഭാഗത്തോളം സർവകലാശാലകളെ ബാധിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മിക്ക സർവകലാശാലകളും അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്നങ്ങൾ മുമ്പ് വിചാരിച്ചതിലും മോശമാണെന്ന് വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ വെളിപ്പെടുത്തിയിരുന്നു.

പ്രശ്നങ്ങൾ അതീവ ഗുരുതരമാകുമെന്നാണ് ഓഫീസ് ഫോർ സ്റ്റുഡൻറ് (ഓഫ് എസ് ) പ്രവചിക്കുന്നത്. സാമ്പത്തിക സുസ്ഥിരതയ്ക്കായി പല കോഴ്സുകളും നിർത്തലാക്കേണ്ടി വന്നേക്കാം. നില നിൽപിനായി പല സർവകലാശാലകളും പരസ്പരം ലയനം നടത്തേണ്ടി വരുന്ന സാഹചര്യങ്ങളും ഉടലെടുക്കാമെന്ന് റെഗുലേറ്ററിൻ്റെ ചെയർമാൻ സർ ഡേവിഡ് ബെഹാൻ പറഞ്ഞു. പ്രതിസന്ധി നേരിടാൻ സർവകലാശാലകൾക്ക് ദീർഘകാല ധനസഹായവും പരിഷ്കരണങ്ങളും സർക്കാർ പരിഗണിക്കുന്നുണ്ട് . ഇംഗ്ലണ്ടിന്റെ ട്യൂഷൻ ഫീ നിലവിലെ വിദ്യാർത്ഥികൾക്കും പുതിയതായി വരുന്നവർക്കും പ്രതിവർഷം 285 പൗണ്ട് മുതൽ 9535 വരെ ഉയർത്താനായി സർക്കാർ തീരുമാനിച്ചിരുന്നു. എന്നിരുന്നാലും 2023-24ൽ 40% സർവ്വകലാശാലകളും സാമ്പത്തിക കമ്മിയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി റെഗുലേറ്റർ പറഞ്ഞു . സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പല സർവകലാശാലകളും ശമ്പളം കൊടുക്കാൻ തന്നെ ബുദ്ധിമുട്ടുന്നുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നത് ഒഴിവാക്കാൻ സർവകലാശാലകൾ ചെലവ് ചുരുക്കണമെന്ന് ഓഫ് എസ് ചെയർമാൻ സർ ഡേവിഡ് ബെഹൻ അഭിപ്രായപ്പെട്ടു.

ഇൻറർനാഷണൽ സ്റ്റുഡൻസിന്റെ എണ്ണത്തിലെ കുറവാണ് സർവകലാശാലകൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ഒരു കാരണമായി ചൂണ്ടി കാണിക്കുന്നത്. ഈ വർഷം യുകെയിലേയ്ക്കുള്ള മൊത്തം സ്റ്റുഡൻസിന്റെ വിസകളിൽ 16 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ നിന്നുള്ള അപേക്ഷകളിൽ 20 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ഈ വർഷം ജനുവരി മുതൽ ഇൻറർനാഷണൽ സ്റ്റുഡൻസിന്റെ കുടുംബാംഗങ്ങളെ യുകെയിൽ താമസിക്കാൻ കൊണ്ടുവരുന്നതിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു . തിരഞ്ഞെടുപ്പിനെ നേരിടുന്നതിന് മുന്നോടിയായി ഋഷി സുനക് സർക്കാരാണ് ഈ നിയമം കൊണ്ടു വന്നത്. കുടുംബാംഗങ്ങളെ കൊണ്ടു വരുവാനുള്ള നിയന്ത്രണമാണ് ഇന്റർനാഷണൽ സ്റ്റുഡൻസിന്റെ എണ്ണം ക്രമാതീതമായി കുറയുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആംബുലൻസ് സർവീസിൽ സേവനം അനുഷ്ഠിക്കുന്ന പാരാമെഡിക്കലുകളുടെ ഭാഗത്തു നിന്നും ഗുരുതരമായ ലൈംഗിക അതിക്രമങ്ങൾ ഉണ്ടാകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. യുകെയിൽ ഉടനീളം ലൈംഗികമായി അനുചിതമായി പെരുമാറുന്നതിന് പിരിച്ചു വിടപ്പെടുന്ന പാരാമെഡിക്കുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്നതായി അസ്സോസിയേഷൻ ഓഫ് ആംബുലൻസ് ചീഫ് എക്സിക്യൂട്ടീവുകളുടെയും (എഎസിഇ) വെൽഷ് ആംബുലൻസ് സർവീസിൻ്റെയും തലവൻ ജെയ്സൺ കില്ലൻസ് പറഞ്ഞു. പ്രമുഖ മാധ്യമമായ സ്കൈ ന്യൂസ് ആണ് ഇത് സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.

അവിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ യുവതി ആംബുലൻസിൽ വെച്ച് ലൈംഗികമായി ആക്രമിക്കപ്പെട്ട കൊടും ക്രൂരത പാരാ മെഡിക്കലുകളുടെ ഭാഗത്തു നിന്നുള്ള ലൈംഗിക അതിക്രമങ്ങൾക്ക് ഉദാഹരണമായി സ്കൈ ന്യൂസ് പ്രസിദ്ധീകരിച്ചു . ജോലി കഴിഞ്ഞ് പബ്ബിൽ വെച്ച് മദ്യപിക്കുമ്പോൾ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിൽ എത്തിക്കുന്നതിനിടയിലാണ് കൊടുംക്രൂരത അരങ്ങേറിയത്. ആംബുലൻസിൽ പുരുഷനും സ്ത്രീയുമായി രണ്ട് പാരാമെഡിക്കലുകൾ ഉണ്ടായിരുന്നു . എന്നാൽ യാത്രയ്ക്കിടെ അവൾ ക്രൂരമായി പീഡിപ്പിക്കപ്പെട്ട വാർത്തയാണ് പിന്നീട് പുറത്തു വന്നത് . കുറ്റം നിഷേധിച്ചെങ്കിലും പാരാമെഡിക്‌സ് റെഗുലേറ്ററായ ഹെൽത്ത് ആൻ്റ് കെയർ പ്രൊഫഷൻസ് കൗൺസിൽ (എച്ച്‌സിപിസി) പ്രതികൾ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു .

പാരാമെഡിക്കുകൾക്കെതിരെ അവരുടെ റെഗുലേറ്ററായ ഹെൽത്ത് ആൻഡ് കെയർ പ്രൊഫഷൻസ് കൗൺസിലിന് 2023-ൽ നൽകിയ ലൈംഗിക ദുരുപയോഗ പരാതികളിൽ അഞ്ചിലൊന്ന് രോഗികൾക്കോ പൊതുജനങ്ങൾക്കോ എതിരെയുള്ളതായിരുന്നു. എച്ച് സി പി സി യുടെ ജീവനക്കാരിൽ 11ശതമാനം മാത്രമാണ് പാരാമെഡിക്കലുകൾ. എന്നാൽ ലൈംഗിക പീഡന പരാതിയിൽ ഉൾപ്പെട്ടിട്ടുള്ള 64 ശതമാനം പേരും പാരാമെഡിക്കലുകൾ ആണെന്ന് ഞെട്ടിക്കുന്ന സത്യമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇവരുടെ ഭാഗത്തുനിന്നും രോഗികളെ കുറിച്ച് ലൈംഗിക സംഭാഷണങ്ങൾ നടത്തുന്നതിൻ്റെ റിപ്പോർട്ടുകളും സ്കൈ ന്യൂസ് പുറത്തു വിട്ടിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രെക്സിറ്റിനെതിരെ കടുത്ത വിമർശനവുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ രംഗത്ത് വന്നു. യുകെയുടെ സമ്പദ് വ്യവസ്ഥയെ തുരങ്കം വെയ്ക്കുന്നതിൽ ബ്രെക്സിറ്റ് മുഖ്യ പങ്കു വഹിച്ചതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞത് വരും ദിവസങ്ങളിൽ വൻ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് രാഷ്ട്രീയ സാമ്പത്തിക വിദഗ്ധർ കരുതുന്നത്. ബ്രിട്ടൻ ഇനിയും യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം പുനർ നിർമ്മിക്കാൻ പരിശ്രമിക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.

വ്യാഴാഴ്ച വൈകുന്നേരം ലണ്ടൻ നഗരത്തിലെ മാൻഷൻ ഹൗസ് ഡിന്നറിൽ സംസാരിക്കുമ്പോഴാണ് ആൻഡ്രൂ ബെയ്‌ലി ബ്രെക്‌സിറ്റിനെ പരാമർശിച്ചത് . എന്നാൽ ബ്രെക്‌സിറ്റിനെ കുറിച്ച് തനിക്ക് ഒരു മുൻ നിലപാടും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണർ എന്ന നിലയിൽ ബ്രെക്‌സിറ്റിനെ തുടർന്ന് രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക സ്ഥിതിയെ കുറിച്ച് പറയാൻ തനിക്ക് ബാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടീഷ് ജനതയുടെ ബ്രെക്‌സിറ്റിനായുള്ള തീരുമാനത്തെ താൻ മാനിക്കുന്നതായും എന്നാൽ ബന്ധങ്ങൾ വേർപ്പെടുത്തുന്നതിനും പുനർ നിർമ്മിക്കുന്നതിനും നമ്മൾ ജാഗ്രത പാലിക്കണമെന്നും ആൻഡ്രൂ ബെയ്‌ലി അഭിപ്രായപ്പെട്ടു.

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണർ സാധാരണഗതിയിൽ തർക്കമുളവാക്കുന്ന രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായ പ്രകടനങ്ങൾ നടത്താറില്ല. എന്നിരുന്നാലും ബെയ്‌ലിയുടെ മുൻഗാമിയായ മാർക്ക് കാർണി 2016 ലെ റഫറണ്ടത്തിന് മുമ്പ് ബ്രെക്‌സിറ്റിൻ്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ബെയ്‌ലി നിലവിൽ ഉയർത്തുന്ന അഭിപ്രായങ്ങൾ മുൻ ഗവർണറുടെ വാദങ്ങളെ ശരി വയ്ക്കുന്നതാണ്. എല്ലാ ഇറക്കുമതികൾക്കും 10% സാർവത്രിക താരിഫ് എന്ന തൻ്റെ പദ്ധതിയുമായി ട്രംപ് മുന്നോട്ട് പോയാൽ അത് അടുത്ത വർഷം യുകെയുടെ വളർച്ചാ നിരക്ക് 0.4% ആയി കുറയ്ക്കുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ചിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകി. യൂഎസിന്റെ പുതിയ നിലപാട് യുകെയുടെ സമ്പത്ത് രംഗത്തെ വളർച്ചയെ പിന്നോട്ടടിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്. ഇതു കൂടെ പരിഗണിച്ചാണ് യൂറോപ്യൻ യൂണിയനും ആയിട്ടുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഒരു വർഷം മുമ്പ് മാത്രം യുകെയിലെത്തിയ മലയാളി യുവാവ് ജോലിക്കിടയിലുണ്ടായ അപകടത്തെ തുടർന്ന് മരണമടഞ്ഞു. ഒട്ടേറെ സ്വപ്നങ്ങളുമായി കുടുംബവുമായി യുകെയിലെത്തിയ അബിൻ മത്തായിയെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പരുക്കു പറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു . 41 വയസ്സ് പ്രായമുള്ള അബിന് മൂന്ന് ദിവസം മുൻപാണ് അപകടം സംഭവിച്ചത്. കടുത്തുരുത്തി വെള്ളാശേരി വെട്ടുവഴിയിൽ മത്തായി ആണ് പിതാവ്.
ഒരു വർഷം മുൻപാണ് നേഴ്സിംഗ് ഹോമിൽ ജോലി ലഭിച്ചതിനെ തുടർന്ന് അബിനും ഭാര്യ ഡയാനയും യുകെയിൽ എത്തിയത്. ഒരേ നേഴ്സിംഗ് ഹോമിൽ ഭാര്യ കെയററായും അബിൻ മെയിൻറനൻസ് വിഭാഗത്തിലുമാണ് ജോലി ചെയ്തിരുന്നത്. ജോലിക്കിടെ അബിൻ താഴേയ്ക്ക് വീഴുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. അപകടത്തിൽ തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ അബിൻ ആശുപത്രിയിൽ അതി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
റയാനും റിയയുമാണ് മക്കൾ. അപകട വിവരമറിഞ്ഞ് അബിൻറെ സഹോദരൻ കാനഡയിൽ നിന്ന് എത്തിയിട്ടുണ്ട്. സംസ്കാരം യുകെയിൽ തന്നെ നടത്താനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്. പൊതുദർശനത്തിന്റെയും മൃത സംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
അബിൻ മാത്യുവിൻെറ ആകസ്മിക നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആരോഗ്യ സാമൂഹിക പരിപാലനം മേഖലകളിൽ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനുള്ളതാണ് ഹെൽത്ത് റ്റി – ലെവൽ കോഴ്സുകൾ. നേഴ്‌സിംഗ്, മിഡ്‌വൈഫറി അല്ലെങ്കിൽ മെഡിക്കൽ ടെക്‌നോളജി പോലുള്ള ആരോഗ്യ സംരക്ഷണ മേഖലകളിൽ കരിയർ പിന്തുടരാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഈ പ്രോഗ്രാം അനുയോജ്യമാണ്. എന്നാൽ ഹെൽത്ത് റ്റി- ലെവൽ കോഴ്സുകൾ പഠിക്കുന്ന ഒട്ടനവധി കുട്ടികൾ ഇടയ്ക്ക് വെച്ച് പഠനം അവസാനിപ്പിക്കുന്നതായുള്ള റിപ്പോർട്ടുകൾ ആണ് ആരോഗ്യ മേഖലയെ ഞെട്ടിച്ചു കൊണ്ട് പുറത്തു വരുന്നത്.

ഹെൽത്തിനോടും സയൻസിനോടും ബന്ധപ്പെട്ട കോഴ്സുകൾ ചെയ്യുന്ന റ്റി – ലെവൽ വിദ്യാർത്ഥികളിൽ 30 ശതമാനത്തിലധികം പേർ 12 മാസത്തിനുള്ളിൽ രണ്ട് വർഷത്തെ കോഴ്സുകൾ ഉപേക്ഷിക്കുന്നതായുള്ള വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മൂന്നിലൊന്ന് വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് മൂലം ഈ വിദ്യാർത്ഥികളെ ലക്ഷ്യം വച്ചുള്ള തൊഴിൽ മേഖലകളിൽ വൻ പ്രതിസന്ധി രൂപപ്പെടുന്നതിനൊപ്പം അർഹരായ പലർക്കും കോഴ്സുകളിൽ അവസരം ലഭിക്കാതിരിക്കാനുള്ള സാഹചര്യവും നിലവിലുണ്ട്.

എഡ്യുക്കേഷൻ പോളിസി ഇൻസ്റ്റ്യൂഷൻ പറയുന്നതനുസരിച്ച് മറ്റു കോഴ്സുകളെ അപേക്ഷിച്ച് റ്റി – ലെവൽ വിദ്യാർത്ഥികളിൽ പഠനം പൂർത്തിയാക്കാനുള്ള സാധ്യത 20 ശതമാനം കുറവാണ്. യുകെയിൽ 2020 ലാണ് ആദ്യമായി ടി – ലെവൽ കോഴ്സുകൾ ആരംഭിച്ചത്. 2023 -ൽ 16000 ലധികം വിദ്യാർത്ഥികളാണ് ഈ പാഠ്യപദ്ധതിയിൽ ചേർന്നിരുന്നത്. ഓരോ വർഷവും ഈ കോഴ്സുകളിൽ ചേരുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നുവെങ്കിലും വിജയകരമായി പൂർത്തികരിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. അധ്യാപനത്തിന്റെ ഗുണനിലവാരം മുതൽ ജോലി ലഭ്യത തുടങ്ങിയ വിവിധ ഘടകങ്ങൾ ഇതിനു പിന്നിലുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കഴിഞ്ഞ 30 വർഷത്തിനിടെ ലോകമെങ്ങും ഉള്ള പ്രമേഹരോഗികളുടെ എണ്ണം 800 ദശലക്ഷത്തിലധികം വർദ്ധിച്ചതായുള്ള പഠന റിപ്പോർട്ട് പുറത്തുവന്നു. 1990 നും 2022 നും ഇടയിലുള്ള കാലഘട്ടത്തിൽ മുതിർന്നവരിലെ പ്രമേഹ ബാധിതരുടെ എണ്ണം 14 ശതമാനമായി ഉയർന്നതായാണ് കണ്ടെത്തിയത്. നേരെത്തെ പ്രമേഹബാധിതരുടെ എണ്ണം 7% മാത്രമായിരുന്നു.

ലോകത്തെ എല്ലാ രാജ്യങ്ങളിലെയും പ്രമേഹ രോഗികളെ കുറിച്ച് നടത്തിയ ആദ്യത്തെ വിശകലനത്തിലാണ് ഈ സുപ്രധാന കണ്ടെത്തലുകൾ ഉള്ളത് . ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് എൻസിഡി-റിസ്‌സിയിലെ ശാസ്ത്രജ്ഞർ വിവിധ രാജ്യങ്ങളിലെ 1 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള 140 ദശലക്ഷത്തിലധികം ആളുകളിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് പഠനം നടത്തിയത് . വിവിധ രാജ്യങ്ങളിലെ വർദ്ധിച്ചു വരുന്ന ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളുടെ അസമത്വങ്ങളെയും തുറന്നു കാട്ടാൻ പഠനം ഉപകരിച്ചതായാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 2022 – ലെ കണക്കുകൾ അനുസരിച്ച് ഏറ്റവും കൂടുതൽ പ്രമേഹ രോഗബാധിതർ ഇന്ത്യയിലാണ്. ഏകദേശം 212 ദശലക്ഷം പേരാണ് ഇന്ത്യയിൽ പ്രമേഹം ബാധിച്ചവരായിട്ടുള്ളത്.148 ദശലക്ഷം പ്രമേഹ രോഗികൾ ചൈനയിലും 42 ദശലക്ഷം യുഎസിലും 36 ദശലക്ഷം പാക്കിസ്ഥാനിലും ഉള്ളതായാണ് കണക്കുകൾ കാണിക്കുന്നത് . ഇന്തോനേഷ്യയിലും ബ്രസീലിലും യഥാക്രമം 25 ദശലക്ഷവും 22 ദശലക്ഷവും കേസുകളുണ്ട്.

പസഫിക് ദ്വീപുകൾ, കരീബിയൻ, മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിലെ ചില രാജ്യങ്ങളിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും ജനസംഖ്യയിൽ 25% ത്തിലധികം പേർക്ക് പ്രമേഹമുണ്ടെന്ന് പഠനം കണ്ടെത്തി. അതേസമയം യുഎസിലും (12.5%), യുകെയിലും (8.8%) ആണ് പാശ്ചാത്യ രാജ്യങ്ങൾക്കിടയിൽ പ്രമേഹ നിരക്ക് ഏറ്റവും കൂടുതലുള്ളത്. അമിതവണ്ണം ഉള്ളവരുടെ വർദ്ധനവും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളുമാണ് പ്രമേഹ രോഗത്തിൻ്റെ വർദ്ധനവിന് പ്രധാന കാരണമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഇന്ത്യയിലെ മദ്രാസ് ഡയബറ്റിസ് റിസർച്ച് ഫൗണ്ടേഷൻ്റെ പ്രസിഡന്റും ഗവേഷണത്തിന് നേതൃത്വം നൽകുകയും ചെയ്ത ഡോ.രഞ്ജിത് മോഹൻ പറഞ്ഞു. പ്രമേഹ ബാധിതർക്ക് ഇടയിലെ ആഗോള അസമത്വങ്ങളും പഠനം തുറന്നു കാട്ടുന്നതായി ഗവേഷണത്തിന് പങ്കാളിയായ ലണ്ടനിലെ ഇംപീരിയൽ കോളേജിലെ പ്രൊഫസർ മജിദ് എസാറ്റി പറഞ്ഞു. താഴ്ന്ന ഇടത്തരം വരുമാനമുള്ള പല രാജ്യങ്ങളിലും ഫലപ്രദമായ ചികിത്സ പ്രമേഹ രോഗത്തിന് ലഭിക്കുന്നില്ല. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിലായി പ്രമേഹ രോഗത്തിൻറെ വർദ്ധനവിനുള്ള കാരണങ്ങളെ വെളിച്ചത്തു കൊണ്ടുവരാൻ പഠനം സഹായിച്ചതായി കണ്ടെത്തലുകളോട് പ്രതികരിച്ചുകൊണ്ട് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അടുത്ത വർഷം യുകെയിലെ കൗൺസിൽ നികുതി 110 പൗണ്ട് വരെ വർധിച്ചേക്കാം. പണപ്പെരുപ്പം ഗണ്യമായി കുറഞ്ഞെങ്കിലും കൗൺസിൽ നികുതി വർദ്ധനയുടെ പരിധി 5 ശതമാനമായി തുടരുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് സ്ഥിരീകരിക്കുകയായിരുന്നു. പുതിയ പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ വിമർശനങ്ങൾ പൊങ്ങി വരുന്നുണ്ട്. സാധാരണ കൗൺസിൽ നികുതിയിലെ വർദ്ധനവ് 5 ശതമാനമോ അതിൽ കൂടുതലോ ഉണ്ടായാൽ ഒരു പൊതു ജനഹിതപരിശോധന നടത്താറുണ്ട്.

ബജറ്റിലെ ദേശീയ ഇൻഷുറൻസ് വർദ്ധനവ് പ്രാദേശിക സർക്കാരുകൾക്ക്, പ്രത്യേകിച്ച് പരിചരണ സേവനങ്ങളിൽ ചെലവ് വർദ്ധിപ്പിക്കുമെന്ന് വാദിച്ച് പ്രതിപക്ഷ നേതാവ് കെമി ബാഡെനോക്ക് രംഗത്ത് വന്നു. പ്രാദേശിക ഗവൺമെൻ്റ് ഫണ്ടിംഗിൽ 2.4 ബില്യൺ പൗണ്ടിൻ്റെ കുറവും കൺസർവേറ്റീവുകൾ ചൂണ്ടി കാണിച്ചു. ഇത് 6.6 ശതമാനം നികുതി വർദ്ധനവിന് കാരണമാകും. അതായത്, ബാൻഡ് ഡി പ്രോപ്പർട്ടികൾക്ക് ഏകദേശം 143 പൗണ്ട് അധിക നികുതി അടയ്‌ക്കേണ്ടതായി വരും.

ഹൗസ് ഓഫ് കോമൺസിൽ നടന്ന ചർച്ചയ്ക്കിടെ, കൗൺസിൽ നികുതി പരിധി നീക്കം ചെയ്യുമോ എന്ന് കെമി ബാഡെനോക്ക് ചോദിച്ചിരുന്നു. എന്നാൽ ഇതിനെ വ്യക്തമായുള്ള ഒരു മറുപടിയായിരുന്നില്ല സർ കെയർ സ്റ്റാർമർ നൽകിയത്. സമീപകാല ബജറ്റിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന ചെലവുകൾ, പ്രത്യേകിച്ച് പരിചരണ സേവനങ്ങൾക്ക്, നികുതികൾ വർദ്ധിപ്പിക്കാൻ കൗൺസിലുകളെ പ്രേരിപ്പിക്കുമെന്ന് ബഡെനോക്ക് ചൂണ്ടിക്കാട്ടി. മുതിർന്നവർക്കുള്ള സാമൂഹിക പരിപാലനത്തിന് മതിയായ ഫണ്ട് നൽകാത്തതിനെയും അവർ വിമർശിച്ചു. എൻഎച്ച്എസ്, സ്കൂളുകൾ എന്നിവയിലെ നിക്ഷേപത്തിന് മുൻഗണന നൽകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സർ കെയർ ബജറ്റിനെ ന്യായീകരിച്ചു. കഴിഞ്ഞ 14 വർഷമായി മുൻ സർക്കാർ അനുവദിച്ചതിനേക്കാൾ കൂടുതൽ അനുകുല്യങ്ങൾ ലേബർ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുണ്ടെന്ന് പ്രധാന മന്ത്രി ചൂണ്ടിക്കാട്ടി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെയും ലോകത്തിലെ തന്നെയും ഏറ്റവും വലിയ നേഴ്സിംഗ് യൂണിയനായ റോയൽ കോളേജ് ഓഫ് നേഴ്സിംഗ് (ആർസിഎൻ) ൻ്റെ തലപ്പത്തേയ്ക്ക് മലയാളി തിരഞ്ഞെടുക്കപ്പെട്ടു. യുകെ മലയാളി നേഴ്സും ആലപ്പുഴ സ്വദേശിയുമായ ബിജോയി സെബാസ്റ്റ്യൻ ആണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടൻ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ ക്രിട്ടിക്കൽ കെയറിൽ ജോലി ചെയ്യുന്ന സീനിയർ നേഴ്‌സ് ആണ് ബിജോയ് സെബാസ്റ്റ്യൻ . യുകെ മലയാളി സമൂഹത്തിലെ ഭൂരിപക്ഷം പേരും നേഴ്സിംഗ് മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ട് തന്നെ തങ്ങളിലൊരാൾ തങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനയുടെ തലപ്പത്ത് എത്തിയതിന്റെ സന്തോഷത്തിലാണ് യുകെ മലയാളി നേഴ്സുമാർ.

നേഴ്സുമാരുടെ ശമ്പള പരിഷ്കരണത്തിനായി കഴിഞ്ഞവർഷം ആർസിഎൻ നടത്തിയ എല്ലാ സമരങ്ങളുടെയും മുൻപന്തിയിൽ ബിജോയ് സെബാസ്റ്റ്യൻ ഉണ്ടായിരുന്നു. നേരത്തെ ഇൻ്റർനാഷണൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി അസോസിയേഷൻ ഫോറം നെറ്റ്‌വർക്ക് യുകെയുടെ ചെയർ എന്ന നിലയിൽ അദ്ദേഹത്തിൻറെ പ്രവർത്തനം സുത്യർഹമായിരുന്നു. ആർസിഎൻ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത് ഒരു യഥാർത്ഥ ബഹുമതിയാണെന്നും ഈ സ്ഥാനത്ത് ഇരുന്നു കൊണ്ട് ഒട്ടേറെ കാര്യങ്ങൾ പൂർത്തീകരിക്കാനുണ്ടെന്നും പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ബിജോയ് സെബാസ്റ്റ്യൻ പറഞ്ഞു. ബിജോയ് സെബാസ്റ്റ്യൻ കേരളത്തിൽ ആലപ്പുഴ സ്വദേശിയാണ്. കോട്ടയം മെഡിക്കൽ കോളേജിൽ നേഴ്സിംഗ് പഠനം പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ 13 വർഷമായി അദ്ദേഹം യുകെയിൽ ജോലി ചെയ്തു വരികയാണ്. ബിജോയ് സെബാസ്റ്റ്യൻ്റെ ഭാര്യ ദിവ്യ ക്ലെമന്റ് ഹാമെർസ്‌മിത് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്‌സ് ആണ്. ബിജോയിയുടെ സഹോദരി ബ്ലെസിയും ഭർത്താവ് ജിതിനും യുകെയിൽ നേഴ്‌സുമാരാണ്.

2025 ജനുവരി 1 മുതൽ 2026 ഡിസംബർ 31 വരെയുള്ള രണ്ട് വർഷമാണ് പുതിയ ഭരണസമിതിയുടെ കാലാവധി. പ്രൊഫസർ അലിസൺ ലിയറി ആണ് ഡെപ്യൂട്ടി പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത് . വേൾഡ് ഹെൽത്ത് ഓർഗനൈസേഷനിലെ സീനിയർ കൺസൾട്ടൻ്റും ലണ്ടൻ സൗത്ത്ബാങ്ക് യൂണിവേഴ്സിറ്റിയിലെ ഹെൽത്ത് കെയർ മോഡലിംഗ് പ്രൊഫസറുമാണ് അലിസൺ . മാർക്ക് ജാർണലാണ് നേഴ്സിങ് സപ്പോർട്ട് ജീവനക്കാരെ പ്രതിനിധീകരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടത്. അഡെമോള അഡെസന്യയും വിദ്യാർത്ഥികളെ പ്രതിനിധീകരിക്കുന്നു. ആർസിഎന്നിന്റെ പ്രസിഡൻറ് ആയി തിരഞ്ഞെടുക്കപ്പെട്ട ബിജോയ് സെബാസ്റ്റ്യന് മലയാളം യുകെ ന്യൂസിന്റെ അഭിനന്ദനങ്ങൾ നേരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസ് ആശുപത്രികളുടെ നല്ലരീതിയിലുള്ള നടത്തിപ്പിനായി നടപടികൾ പ്രഖ്യാപിച്ച് യുകെ ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. കെയർ ഡെലിവറി, ഫിനാൻഷ്യൽ മാനേജ്മെൻ്റ് എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും ആശുപത്രികളെ റാങ്ക് ചെയ്യുക. ഇതുവഴി പ്രാദേശിക ആശുപത്രികളുടെ പ്രവർത്തനം പൊതുജനങ്ങൾക്ക് വിലയിരുത്താൻ സാധിക്കും. റാങ്കിൽ പിന്നിൽ നിൽക്കുന്ന ട്രസ്റ്റുകൾക്ക് വിദഗ്‌ധരുടെ സഹായം ലഭിക്കും. എന്നാൽ ഇത്തരം ട്രസ്റ്റുകൾ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചില്ലെങ്കിൽ ട്രസ്റ്റുകളിലെ മാനേജർമാർക്ക് പിരിച്ചു വിടൽ ഭീഷണി വരെ നേരിടാം. കൂടാതെ, ഉയർന്ന പ്രവർത്തനക്ഷമതയുള്ള ആശുപത്രികൾക്ക് കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യമുണ്ടാകും.

എൻഎച്ച്എസ് ചീഫ് എക്സിക്യൂട്ടീവുകൾക്കുള്ള പുതിയ ശമ്പളം ഏപ്രിലിൽ നടപ്പിലാകും. പരിഷ്‌കാരങ്ങൾ എൻഎച്ച്എസിലെ മാനേജ്‌മെന്റിൻെറ ഗുണനിലവാരവും സുതാര്യതയും വർദ്ധിപ്പിക്കുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഇത്തരം മാറ്റങ്ങൾ ജീവനക്കാരെ പ്രചോദിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. എൻഎച്ച്എസ് ചീഫ് എക്സിക്യൂട്ടീവ് അമൻഡ പ്രിച്ചാർഡ് പുതിയ മാറ്റങ്ങളെ പിന്തുണച്ച് രംഗത്ത് വന്നു. വർദ്ധിച്ച ഉത്തരവാദിത്തം എൻഎച്ച്എസ് നേതാക്കളെ കൂടുതൽ ശാക്തീകരിക്കുമെന്ന് താൻ വിശ്വസിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

രോഗികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ധനസഹായത്തിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടി പേഷ്യൻ്റ് അഡ്വക്കസി ഗ്രൂപ്പുകൾ രംഗത്ത് വന്നു. കാത്തിരിപ്പ് സമയം കുറയ്ക്കുന്നത് പോലെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ധനസഹായത്തിൻ്റെ ആവശ്യകത അവർ ചൂണ്ടിക്കാട്ടി. അതേസമയം പുതിയ മാറ്റങ്ങൾ ജീവനക്കാരുടെ മനോവീര്യം കെടുത്തുമെന്ന് വിമർശിച്ച് കൊണ്ട് റോയൽ കോളേജ് ഓഫ് എമർജൻസി മെഡിസിനിൽ നിന്നുള്ള ഡോ. അഡ്രിയാൻ ബോയിൽ ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നു. ശ്രദ്ധ വേണ്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പകരം ഹ്രസ്വകാല ലക്ഷ്യങ്ങളിലേക്ക് എൻഎച്ച്എസിൻെറ നയങ്ങൾ മാറിയേക്കാം എന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ചർച്ച് ഓഫ് ഇംഗ്ലണ്ടുമായി ബന്ധപ്പെട്ട് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത വ്യക്തിയെ സംബന്ധിച്ച വിവരങ്ങൾ മൂടിവെച്ചു എന്ന സ്വതന്ത്ര അന്വേഷണ റിപ്പോർട്ടിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി തന്റെ രാജി അറിയിച്ചിരിക്കുകയാണ്. 1970-കളുടെ അവസാനത്തിലും 80-കളുടെ തുടക്കത്തിലും ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ അവധിക്കാല ക്യാമ്പുകളിൽ പങ്കെടുത്ത സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥികളെ ശാരീരിക പരമായും ലൈംഗികപരമായും ദുരുപയോഗം ചെയ്ത ജോൺ സ്മിത്തിനെ സംബന്ധിച്ച കുറ്റകൃത്യങ്ങൾ 2013ൽ അറിഞ്ഞിട്ടും സഭയുടെ തലവനായ കാന്റർബറി ആർച്ച് ബിഷപ്പ് പോലീസിൽ പരാതിപ്പെട്ടില്ലെന്ന് സ്വതന്ത്ര അന്വേഷണ റിപ്പോർട്ട് കണ്ടെത്തി. ക്രൂരമായ ദുരുപയോഗ കുറ്റകൃത്യങ്ങളിൽ നടപടി എടുക്കാത്തതിൽ തനിക്ക് വ്യക്തിപരവും സ്ഥാനപരവുമായ ഉത്തരവാദിത്തമുണ്ടെന്നും അതിനാൽ രാജിവെക്കുകയാണെന്നുമാണ് വെൽബി തന്റെ രാജി കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

ചർച്ച് ഓഫ് ഇംഗ്ലണ്ട് എന്ന സഭയോടുള്ള തന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ രാജി. സ്ഥാനത്തു നിന്നും ഒഴിവാകുന്നത് ചർച്ച് ഓഫ് ഇംഗ്ലണ്ടിൻ്റെ ഏറ്റവും മികച്ച താല്പര്യങ്ങൾക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ദുരുപയോഗത്തിന് ഇര ആയവരോടും അതിനെ അതിജീവിച്ചവരോടുമുള്ള ദുഃഖത്തോടെയാണ് താൻ പടിയിറങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബിഷപ്പിന് പകരക്കാരനെ കണ്ടെത്താനുള്ള നടപടി പൂർത്തീകരിക്കുവാൻ കുറഞ്ഞത് ആറുമാസം ആവശ്യമാണ്. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ജോൺ സ്മിത്ത് 2018ൽ മരണപ്പെട്ടു. മരണത്തിനു മുൻപ് സ്മിത്തിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള അവസരമാണ് സഭയുടെ നിഷ്ക്രിയത്വം മൂലം നഷ്ടമായതെന്ന് കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ഒരു സ്വതന്ത്ര അന്വേഷണം റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. തന്റെ കാലയളവിലുള്ള കഴിഞ്ഞ 12 വർഷമായി സഭയിൽ മാറ്റങ്ങൾ കൊണ്ടുവരുവാൻ താൻ പരിശ്രമിക്കുകയാണ്. എന്നാൽ തന്റെ കാലഘട്ടത്തെ വിലയിരുത്തേണ്ടത് മറ്റുള്ളവർ ആണെന്നും കാന്റർബറി ബിഷപ്പിന്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

ചർച്ച ഓഫ് ഇംഗ്ലണ്ടിന്റെ തലവനാണ് കാന്റ്ർബറി ആർച്ച് ബിഷപ്പ്. കൂടാതെ ലോകത്ത് 165 രാജ്യങ്ങളിലായി 85 ദശലക്ഷം ആംഗ്ലിക്കൻ സഭാ വിശ്വാസികളുടെയും തലവൻ കൂടിയാണ് അദ്ദേഹം. വെൽബിയുടെ നേതൃത്വത്തിൽ സഭ യഥാർത്ഥ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും എന്നാൽ ഇനിയും ഏറെ മുന്നോട്ടുപോകാൻ ഉണ്ടെന്നും യോർക്ക് ആർച്ച് ബിഷപ്പ് സ്റ്റീഫൻ കോട്രെൽ പറഞ്ഞു. റിപ്പോർട്ട് പ്രസിദ്ധീകരിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ആർച്ച് ബിഷപ്പിന് മേൽ രാജിവയ്ക്കാനുള്ള സമ്മർദ്ദം വർദ്ധിച്ചിരുന്നു. ഇത്തരം ശരിയായ നടപടികൾ എടുക്കുവാൻ ഇത്രയും താമസിച്ചത് സങ്കടകരമാണെന്ന് വെൽബിയുടെ രാജി ആവശ്യപ്പെട്ട് സഭാ സിനഡിൽ നിവേദനം ആരംഭിച്ച റവ. ഡോ. ഇയാൻ പോൾ പറഞ്ഞു. വെൽബിയുടെ തീരുമാനം സഭയുടെ മുതിർന്ന നേതൃത്വത്തിലെ സാംസ്കാരിക മാറ്റത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.