Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- കെയ്റ്റ് രാജകുമാരി പൊതുജനമധ്യത്തിൽ പ്രത്യക്ഷപ്പെടാതിരിക്കുന്നത് ബ്രിട്ടനിൽ ഏറെ നാളുകളായി ചർച്ചകൾക്ക് വഴി തെളിച്ചിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഏവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് തന്റെ ക്യാൻസർ ചികിത്സയെ സംബന്ധിച്ച് തുറന്നുപറയുന്ന വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് കെയ്റ്റ്. കാൻസർ രോഗനിർണയത്തിന് ശേഷം താൻ ചികിത്സയുടെ പ്രാരംഭ ഘട്ടത്തിലാണെന്ന് അവർ ഇതിലൂടെ വ്യക്തമാക്കുന്നു. കഠിനമായ രണ്ടു മാസങ്ങളാണ് കടന്നുപോയതെന്നും, എന്നാൽ താൻ ദിനംപ്രതി സുഖം പ്രാപിച്ചു വരികയാണെന്നും അവർ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ക്യാൻസറിനെ സംബന്ധിച്ച് പൂർണമായ വിശദാംശങ്ങൾ ഒന്നും തന്നെ പുറത്തു വിട്ടിട്ടില്ലെങ്കിലും, രാജകുമാരി ഉടൻതന്നെ പൂർണ്ണമായും സുഖം പ്രാപിക്കുമെന്ന് കെൻസിംഗ്ടൺ കൊട്ടാരം അധികൃതരും വ്യക്തമാക്കി.

ജനുവരിയിൽ ഉദര ശസ്ത്രക്രിയയ്ക്ക് താൻ വിധേയമാകുമ്പോൾ ക്യാൻസറിനെ സംബന്ധിച്ച് യാതൊരുവിധ അറിവും ഉണ്ടായിരുന്നില്ല. എന്നാൽ ഓപ്പറേഷനു ശേഷമുള്ള പരിശോധനകളിലാണ് ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തിയത്. അതിനാൽ പ്രതിരോധമായി കീമോതെറാപ്പിയുടെ ഒരു കോഴ്സിന് വിധേയമാകണമെന്ന് മെഡിക്കൽ ടീം ഉപദേശിച്ചതായും ഇപ്പോൾ ചികിത്സയുടെ പ്രാരംഭ ഘട്ടത്തിലാണെന്നും കെയ്റ്റ് തുറന്നു പറഞ്ഞു. ഫെബ്രുവരി അവസാനത്തോടെയാണ് കെയ്റ്റിന്റെ കീമോതെറാപ്പി ചികിത്സ ആരംഭിച്ചത്. എന്നാൽ എന്ത് തരം ക്യാൻസർ ആണെന്നതും മറ്റും സംബന്ധിച്ച സ്വകാര്യ മെഡിക്കൽ വിവരങ്ങൾ ഒന്നും തന്നെ പങ്കുവയ്ക്കില്ലെന്ന് കൊട്ടാരം അധികൃതർ വ്യക്തമാക്കി കഴിഞ്ഞു.

ക്യാൻസർ ബാധിച്ച ഓരോരുത്തരെയും പറ്റിയും താൻ ചിന്തിക്കാറുണ്ടെന്നും, ഈ രോഗം നേരിടുന്നവരൊന്നും തന്നെ വിശ്വാസമോ പ്രതീക്ഷയോ നഷ്ടപ്പെടുത്തരുതെന്നും നിങ്ങൾ ആരും തന്നെ ഒറ്റക്കല്ലെന്നുമുള്ള ഉറപ്പ് കെയ്റ്റ് തന്റെ വീഡിയോയിൽ പങ്കുവെക്കുന്നുണ്ട്. മക്കളായ ജോർജ്, ഷാർലറ്റ്, ലൂയിസ് എന്നിവരോട് എല്ലാം തന്നെ അവർക്ക് അനുയോജ്യമായ രീതിയിൽ വിശദീകരിക്കാനും തനിക്ക് എല്ലാം ശരിയാകുമെന്ന ഉറപ്പ് അവർക്ക് നൽകാൻ തങ്ങൾക്ക് കുറെ സമയം എടുത്തതായും കെയ്റ്റ് തുറന്നുപറയുന്നു. കെയ്റ്റിനൊപ്പം തന്നെ, എഴുപത്തഞ്ചുകാരനായ ചാൾസ് രാജാവും ക്യാൻസർ ചികിത്സയിലാണ്. തന്റെ രോഗവിവരം തുറന്നു പറയാനുള്ള കെയ്റ്റിന്റെ മനോധൈര്യത്തിൽ താൻ അഭിമാനിക്കുന്നതായി ചാൾസ് രാജാവും വ്യക്തമാക്കി. കെയ്റ്റിനു വേണ്ട എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. കെയ്റ്റിന്റെയും കുടുംബത്തിന്റെയും ആരോഗ്യത്തിനും സമാധാനത്തിനും ഉള്ള എല്ലാ ആശംസകളും ഹാരിയും മേഗനും അറിയിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ് ആപ്പ് എല്ലാവരും ഉപയോഗിക്കാൻ തുടങ്ങിയത് കോവിഡ് മഹാമാരിയുടെ സമയത്തായിരുന്നു. ഇപ്പോൾ എൻഎച്ച്എസ് ആപ്പ് ഉപയോഗിക്കാത്തവർക്ക് അത് വീണ്ടും ഉപയോഗിച്ചു തുടങ്ങേണ്ടതായി വന്നേക്കാം. കാരണം സമയം ലാഭിച്ച് നമ്മുടെ ആരോഗ്യപരിപാലനത്തിന് സഹായിക്കുന്ന ഏറ്റവും ലളിതമായ മാർഗമാണ് എൻ എച്ച് എസ് ആപ്പിൽ കൂടി ലഭ്യമാകുന്നത്.


എൻഎച്ച്എസ് ആപ്പ് വഴിയായി നിങ്ങളുടെ ആരോഗ്യം നിരീക്ഷിക്കുന്നതിനായി സാധിക്കും. ആപ്പിലൂടെ പരിശോധന ഫലങ്ങൾ അറിയാനും എൻഎച്ച്എസിലുള്ള ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാനും സാധിക്കും. ഇത് കൂടാതെ നേരത്തെ നൽകപ്പെട്ടിട്ടുള്ള ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷൻ അറിയുന്നതുൾപ്പെടെ ഒട്ടേറെ കാര്യങ്ങളാണ് എൻഎച്ച്എസ് ആപ്പിൽ കൂടി സാധിക്കുന്നത് . രോഗലക്ഷണങ്ങളെയും ചികിത്സാരീതികളെയും കുറിച്ചുള്ള വിശ്വസനീയമായ ഒട്ടേറെ വിവരങ്ങൾ ലഭിക്കാനും ഇത് ഉപയോഗിക്കുന്നവരെ സഹായിക്കും. ഒട്ടേറെ വിവരശേഖരണങ്ങളും ഗവേഷണങ്ങളുമാണ് എൻഎച്ച്എസിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്നത്. എൻഎച്ച്എസ് ആപ്പിൽ കൂടി ഇത്തരം സാമൂഹിക പ്രതിബദ്ധതയുള്ള വിഷയത്തിൽ ഇടപെടാനും ഭാഗമാകാനും നമ്മൾക്ക് സാധിക്കും.


ഫാർമസികൾ , ജിപിയുടെ അപ്പോയിൻ്റ്മെന്റുകൾ, അടിയന്തര ചികിത്സാ കേന്ദ്രങ്ങൾ നിങ്ങളുടെ സ്ഥലത്ത് ലഭിക്കുന്ന സേവനങ്ങൾ എന്നിവ വേഗത്തിൽ കണ്ടെത്താൻ ആപ്പ് ഉപകരിക്കും. ഇതോടൊപ്പം മരണാനന്തരമുള്ള നേത്രദാനം ഉൾപ്പെടെ കാര്യങ്ങൾ ഭാഗമാകാനും ആപ്പിൽ കൂടി സാധിക്കും. 13 വയസ്സും അതിൽ കൂടുതലും പ്രായമുള്ള എല്ലാവർക്കും എൻഎച്ച്എസ് ആപ്പ് ലഭ്യമാണ്. മലയാളികളിൽ ഭൂരിഭാഗവും എൻഎച്ച്എസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരായതുകൊണ്ട് ഒട്ടുമിക്കവരും ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട് . പക്ഷേ ആപ്പ് ഉണ്ടായിട്ടും ഇപ്പോഴും അതിലെ സേവനങ്ങൾ പൂർണതോതിൽ ഉപയോഗിക്കുന്നവരുടെ എണ്ണം കുറവാണ്. എൻഎച്ച്എസ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ nhs.uk/nhs-app/ സന്ദർശിക്കുകയോ അതല്ലങ്കിൽ ആപ്പ് സ്റ്റോറിൽ നിന്നോ ഗൂഗിൾ പ്ലേയിൽ നിന്നോ എൻഎച്ച്എസ് ആപ്പ് ഡൗൺലോഡ് ചെയ്യാം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കഴിഞ്ഞവർഷം ഇംഗ്ലണ്ടിലെ സ്കൂളുകളിൽ വരാതിരുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായതായുള്ള കണക്കുകൾ പുറത്തു വന്നു. ഹാജർ നിലയിൽ മുമ്പ് ഉള്ളതുമായി താരതമ്യം ചെയ്യുമ്പോൾ റിക്കോർഡ് കുറവാണ് ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിലെ വിദ്യാർത്ഥികളിൽ 50-ൽ ഒരാൾക്ക് അവരുടെ പാഠഭാഗങ്ങളിൽ പകുതിയെങ്കിലും ക്ലാസ്സിൽ വരാതിരുന്നത് മൂലം നഷ്ടമായി.

2022- 23 കാലഘട്ടത്തിൽ 150,000 വിദ്യാർത്ഥികൾ ആണ് ഏറ്റവും കൂടുതൽ ക്ലാസുകളിൽ ഹാജരാകാതിരുന്നത് . ഇത് മുൻവർഷത്തെ അപേക്ഷിച്ച് 30,000 കൂടുതലാണ്. എന്നാൽ പകർച്ചവ്യാധിക്ക് മുമ്പ് 2018 – 19 കാലത്ത് 60,000 കുട്ടികൾ മാത്രമാണ് സ്കൂളുകളിൽ ഇത്രയും ഗുരുതരമായ രീതിയിൽ ഹാജരാകാതിരുന്നത്. അതായത് നിലവിലെ കണക്കുകൾ മുമ്പുള്ളതിനേക്കാൾ 150% കൂടുതലാണ്. കുട്ടികൾക്ക് പല രീതിയിലുള്ള ശാരീരിക മാനസിക പ്രയാസങ്ങൾ നേരിടുന്നത് ഹാജർ നിലയെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഉത്കണ്ഠയും വിഷാദവും അനുഭവിക്കുന്ന കുട്ടികൾക്ക് കൂടുതൽ മാനസികാരോഗ്യ പിന്തുണ ആവശ്യമാണെന്ന് സ്കൂൾ ആൻഡ് കോളേജ് ലീഡർ അസോസിയേറ്റ് ജനറൽ സെക്രട്ടറി ജെഫ് ബാർട്ടൻ പറഞ്ഞു. സ്കൂൾ ദിനത്തിൽ അനധികൃതമായി ഹാജരാകാത്ത കുട്ടികളുടെ മാതാപിതാക്കൾക്ക് കടുത്ത പിഴ ഈടാക്കുന്ന നിർദ്ദേശം നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്.

മഹാമാരിക്ക് മുമ്പുള്ള സ്ഥിതിയിലേയ്ക്ക് സ്കൂളുകളുടെ ഹാജർനില കൊണ്ടെത്തിക്കുന്നതിനായിട്ടാണ് പ്രധാനമായും പിഴ തുക ഉയർത്താനുള്ള നീക്കം സർക്കാർ കൈക്കൊണ്ടിരിക്കുന്നത് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത് . കുട്ടികൾ സ്ഥിരമായി ക്ലാസുകളിൽ വരാതിരിക്കുന്നത് മൂലമുള്ള അരാജകത്വം ഒഴിവാക്കുന്നതിന് ഫൈൻ ഈടാക്കേണ്ടത് ആവശ്യമാണെന്ന് ഒരു പ്രധാന അധ്യാപക സംഘടന അഭിപ്രായപ്പെട്ടിരുന്നു . പുതിയ നിർദ്ദേശം അനുസരിച്ച് ഇംഗ്ലണ്ടിൽ ഉടനീളം ഏകീകരിച്ച പിഴ ഈടാക്കുന്ന സമീപനം പിന്തുടരാനാണ് സർക്കാർ സമീപനം. ഇതിൻറെ അടിസ്ഥാനത്തിൽ ഒരു കുട്ടിക്ക് 5 ദിവസത്തെ സ്കൂൾ ദിനങ്ങൾ നഷ്ടമായാൽ പിഴ ഈടാക്കാനാണ് സ്കൂളുകൾക്ക് നിർദേശം നൽകിയിരിക്കുന്നത്. വിവിധ ടേമുകളുടെ ഇടയിൽ വരുന്ന അവധികളോട് അനുബന്ധിച്ച് കൂടുതൽ ദിവസം ഹാജരാകാതിരുന്നാൽ കൂടുതൽ പിഴ ഈടാക്കാനാണ് ആലോചിക്കുന്നത് എന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ നേരെത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു .

യുകെ മലയാളികൾ പലപ്പോഴും നാട്ടിൽ പോകാനും അവധി ആഘോഷിക്കാനുമായി മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്ന പതിവാണ് പിന്തുടരുന്നത് . ലഭ്യതയും നിരക്ക് കുറയുന്നത് അനുസരിച്ചും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ കുട്ടികളുടെ ക്ലാസുകൾ മുടങ്ങുന്നത് പതിവാണ്. കുട്ടികളുടെ ക്ലാസുകൾ മുടങ്ങിയാൽ വൻ പിഴയായി എട്ടിൻറെ പണി കിട്ടാനുള്ള സാധ്യത കൂടുതലാണ്. സ്റ്റോക്ക് ഓൺ ട്രെൻഡിന്റെ സ്കൂളിൽനിന്ന് ക്ലാസ് ദിവസങ്ങളിൽ അവധി ആഘോഷിക്കുവാൻ പോയ മൂന്ന് കുട്ടികളുടെ മാതാപിതാക്കൾക്ക് 720 പൗണ്ട് പിഴ കിട്ടിയത് മലയാളം യുകെ വാർത്തയാക്കിയിരുന്നു .

സ്റ്റോക്ക് ഓൺ ട്രെൻഡിൽ നിന്നുള്ള ഗാവിൻ സാറ ദമ്പതികളുടെ മൂന്നു കുട്ടികളാണ് ഹാർട്ട് ഷിൻ സ്കൂളിൽ പഠിച്ചുകൊണ്ടിരുന്നത്. ഒക്ടോബറിലെ ഹാഫ് ടേമിൽ ഇവരുടെ മക്കളായ മില്ലി , ലെക്സി, ഓസ്കർ എന്നിവർക്ക് 7 അധ്യയന ദിവസങ്ങളാണ് നഷ്ടമായത്. ഗാവിനോടും സാറയോടും പിഴയായി 720 പൗണ്ട് അടയ്ക്കാനാണ് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടത് . എന്നാൽ ഇവർ പിഴ ഒടുക്കാൻ വിസമ്മതിക്കുകയായിരുന്നു. സ്കൂൾ കലണ്ടർ വരുന്നതിനുമുമ്പ് തന്നെ അവധിക്കാലം പ്ലാൻ ചെയ്തതായി ഗാവിനും സാറയും ഇതിന് കാരണമായി പറഞ്ഞത്. എന്നാൽ അവരുടെ വാദമുഖങ്ങളെ തള്ളി 720 പൗണ്ട് പിഴ അടയ്ക്കണമെന്നും അല്ലെങ്കിൽ കോടതി നടപടികളെ അഭിമുഖീരിക്കണമെന്നും കാണിച്ചുള്ള സമൻസ് അയച്ചിരിക്കുകയാണ് സ്റ്റാഫോർഡ് ഷെയർ ജസ്റ്റിസ് സെൻറർ കോടതി ഇപ്പോൾ .

സ്കൂൾ അധികൃതരുടെ നടപടി കോടതി ശരിവച്ചത് യുകെ മലയാളികൾക്കുള്ള മുന്നറിയിപ്പ് കൂടിയാണ് . പ്രത്യേകിച്ച് ഈസ്റ്റർ കാല അവധികളോട് അനുബന്ധിച്ച് അവധിക്കാല യാത്രകൾക്ക് പദ്ധതിയിട്ടിരിക്കുന്ന യു കെ മലയാളികൾ കുട്ടികളുടെ ക്ലാസുകൾ മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. അവധിക്കാലം പ്ലാൻ ചെയ്യുമ്പോൾ സ്കൂൾ കലണ്ടർ പരിഗണിച്ചില്ലെങ്കിൽ വൻ തുക പിഴയായി കൊടുക്കേണ്ടി വരും. അടുത്ത സെപ്റ്റംബർ മാസം മുതൽ നിലവിലെ തുകയായ 60 പൗണ്ടിൽ നിന്ന് 80 പൗണ്ടായി പിഴ ഉയർത്തുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കഴിഞ്ഞവർഷം ഇംഗ്ലണ്ടിലെ എൻഎച്ച്എസ് നേഴ്സുമാർക്ക് കഷ്ട കാലമായിരുന്നു. ജീവിത ചിലവിനെ വരുതിയിലാക്കാൻ പലർക്കും ക്രെഡിറ്റ് കാർഡിനെയോ ഇതുവരെയുള്ള സമ്പാദ്യങ്ങളെയോ ആശ്രയിക്കേണ്ടതായി വന്നതായാണ് റിപ്പോർട്ടുകൾ . 10 എൻഎച്ച് എസ് നേഴ്സുമാരിൽ 6 പേരും സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് കടന്നുപോയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

കടുത്ത സാമ്പത്തിക ഞെരുക്കം കാരണം പലരും ഊർജ്ജ ഉപയോഗം പരിമിതപ്പെടുത്താൻ നിർബന്ധിതരായി. ഭക്ഷണത്തിനു വേണ്ടി തന്നെ ബുദ്ധിമുട്ടിലായ ചിലരുടെ ദുരന്ത ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ജീവിതത്തിൻറെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പലരും അധിക ഷിഫ്റ്റുകൾ ചെയ്യാൻ തയ്യാറാവുന്നതായാണ് റിപ്പോർട്ടുകൾ. മെച്ചപ്പെട്ട വേതനത്തിൻ്റെ അഭാവം പലരും എൻഎച്ച്എസിൽ നിന്ന് ജോലി ഉപേക്ഷിക്കുന്നതിന് തന്നെ കാരണമായിട്ടുണ്ട്. നേഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ കടുത്ത ക്ഷാമമാണ് എൻഎച്ച്എസ് നേരിടുന്നത് . നിലവിൽ എൻഎച്ച്എസിൽ ആകെ 35,000 നേഴ്സുമാരുടെ കുറവുണ്ടെന്നാണ് കണക്കുകൾ.


ഇംഗ്ലണ്ടിലെ ഏതാണ്ട് 11,000 നേഴ്സുമാരുടെ ഇടയിൽ റോയൽ കോളേജ് ഓഫ് നേഴ്സിങ് (ആർസിഎൻ) നടത്തിയ സർവേയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. 2013 നും 2024 നും ഇടയിൽ നേഴ്സുമാരുടെ ശമ്പളത്തിന്റെ മൂല്യം 24.63% കുറഞ്ഞതായാണ് ലണ്ടൻ ഇക്കണോമിക്സ് എന്ന കൺസൾട്ടിംഗ് സ്‌ഥാപനത്തിന്റെ വിശകലനത്തിൽ കണ്ടെത്തിയത്. സർവേയിൽ പങ്കെടുത്ത 60% നേഴ്സുമാരും ജീവിത ചിലവുകൾക്ക് പണം തികയാതെ വരുന്നതു മൂലം ക്രെഡിറ്റ് കാർഡും അതുമല്ലെങ്കിൽ നേരത്തെ ഉണ്ടായിരുന്ന സമ്പാദ്യങ്ങൾ വിനിയോഗിക്കേണ്ടതായി വരുന്നുണ്ടെന്നാണ് സർവേയിലെ ഏറ്റവും പ്രധാന കണ്ടെത്തൽ.

ഇംഗ്ലണ്ടിലെ നേഴ്സുമാരുടെ ജീവിതം കടുത്ത സാമ്പത്തിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ആർസിഎന്നിൻ്റെ ജനറൽ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവുമായ പ്രൊഫ. പാറ്റ് കുള്ളൻ പറഞ്ഞു . നേഴ്സുമാർക്ക് 2023- 24 വർഷത്തിൽ 5% ശമ്പള വർദ്ധനവ് ആണ് ലഭിച്ചത്. ഈ ശമ്പള വർദ്ധനവ് പൊതുമേഖലയിലെ മറ്റ് തസ്തികകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കുറവാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഏറ്റവും കൂടുതൽ പേരെ ബാധിക്കുന്ന ക്യാൻസർ രോഗമാണ് ശ്വാസകോശാർബുദം. ഏകദേശം 34,800 പേരാണ് ശ്വാസകോശാർബുദം മൂലം ഓരോ വർഷവും യുകെയിൽ ജീവൻ വെടിയുന്നത്. ലോകം മുഴുവൻ ഉള്ള കണക്കുകൾ പരിശോധിച്ചാലും ശ്വാസകോശാർബുദം മൂലം മരണമടയുന്നവരുടെ എണ്ണം മറ്റ് ക്യാൻസർ വകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കൂടുതലാണ്. പുകയിലയുടെ ഉപയോഗമാണ് ശ്വാസകോശ അർബുദത്തിന്റെ പ്രധാന കാരണമായി ആരോഗ്യ വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്. 10 രോഗികളിൽ 7 പേർക്കും രോഗം വരാനുള്ള കാരണം പുകവലിയാണ് .

ലോകത്തെ ആകമാനം ഭീതിയിലാഴ്ത്തിയ ശ്വാസകോശാർബുദത്തെ തുരത്താനുള്ള വാക്സിൻ വികസിപ്പിക്കുന്നതിൽ വിജയം കണ്ടിരിക്കുകയാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞർ. രോഗസാധ്യത കൂടുതൽ ഉള്ളവരിൽ ശ്വാസകോശാർബുദം തടയുന്നതിനുള്ള ലോകത്തിലെ ആദ്യത്തെ വാക്സിൻ ആയിരിക്കും ഇത്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി, ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ട്, യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടൻ (യുസിഎൽ) എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ ആണ് വാക്‌സിൻ വികസിപ്പിക്കുന്നതിൽ വിജയം വരിച്ചിരിക്കുന്നത്. ഓക്‌സ്‌ഫോർഡ്-ആസ്‌ട്രാസെനെക്ക കോവിഡ്-19 വാക്‌സിന് സമാനമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ക്യാൻസർ കോശങ്ങളെ നശിപ്പിക്കാനും രോഗപ്രതിരോധ സംവിധാനത്തെ സജീവമാക്കാനും ഉപകരിക്കുന്ന “LungVax” എന്ന വാക്‌സിൻ വികസിപ്പിച്ചിരിക്കുന്നത്.

നിലവിൽ 3,000 ഡോസ് വാക്‌സിൻ നിർമ്മിക്കുന്നതിനായി ക്യാൻസർ റിസർച്ച് യുകെ, CRIS ക്യാൻസർ ഫൗണ്ടേഷൻ എന്നിവയിൽ നിന്ന് 1.7 മില്യൺ പൗണ്ട് ആണ് അനുവദിച്ചിരിക്കുന്നത് .

ക്യാൻസർ റിസർച്ച് യുകെയിൽ നിന്നുള്ള ഡേറ്റ അനുസരിച്ച്, യുകെയിൽ ഓരോ വർഷവും ഏകദേശം 48,500 ശ്വാസകോശ അർബുദ കേസുകൾ ആണ് ഉണ്ടായികൊണ്ടിരിക്കുന്നത് . ശ്വാസകോശ അർബുദമുള്ളവരിൽ 10 ശതമാനത്തിൽ താഴെ മാത്രമേ 10 വർഷമോ അതിൽ കൂടുതലോ രോഗത്തെ അതിജീവിക്കുകയുള്ളൂവെന്നും പുതിയ വാക്‌സിൻ വരുന്നതോടെ ഈ സ്ഥിതി മാറുമെന്നും ഗവേഷണത്തിന് ചുക്കാൻ പിടിക്കുന്ന പ്രൊഫ. മറിയം ജമാൽ-ഹഞ്ജാനിയും ലങ് വാക്സ് ക്ലിനിക്കൽ ട്രയലിന് നേതൃത്വം നൽകുന്ന ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ടും പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലൈംഗികതയും കുറ്റകൃത്യങ്ങളും നിറഞ്ഞ സിനിമകൾ കുട്ടികളിൽ വൻതോതിൽ സ്വാധീനം ചെലുത്തും . ഇത്തരം സിനിമകൾ ചെറുപ്രായത്തിൽ കാണുന്നത് കുട്ടികളെ പല മാനസിക പ്രശ്നങ്ങളിലേയ്ക്കും കുറ്റകൃത്യങ്ങളിലേയ്ക്കും നയിക്കാനുമുള്ള സാധ്യതയുണ്ട്. മയക്കുമരുന്ന് പോലുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ ദൃശ്യങ്ങൾ അടങ്ങിയ സിനിമകൾ ഇത്തരം ചെയ്തികളെ കുറിച്ച് അവരിൽ ആകാംക്ഷ ജനിപ്പിക്കുവാനും ആകർഷണം തോന്നാനും കാരണമാകുമെന്ന് പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. സ്ഥിരമായി ഇത്തരം സിനിമകൾ കാണുന്നത് കുട്ടികളുടെ പഠനത്തിലുള്ള ഏകാഗ്രതയെ ബാധിക്കുകയും ചെയ്യും.

കുട്ടികൾ കാണുന്ന സിനിമകളുടെ റേറ്റിങ്ങിലും സെൻസറിങ്ങിനും കർശനമായ മാർഗനിർദേശങ്ങളുമായി യുകെ ഫിലിം ബോർഡ് രംഗത്തു വരും. 12/12 – A റേറ്റസ് സിനിമകളിലെ ലൈംഗിക, അക്രമ രംഗങ്ങൾ ഉൾപ്പെടുത്തുന്നതിന് കർശന മാർഗനിർദേശങ്ങളാണ് ഫിലിം ബോർഡിൻറെ ഭാഗത്തുനിന്ന് മുന്നോട്ട് വച്ചിരിക്കുന്നത്. 12, 12 A സിനിമകളിലെ ലൈംഗിക രംഗങ്ങൾക്കും നഗ്നത ദൃശ്യങ്ങൾക്കും കർശനമായ മാർഗ്ഗ നിർദ്ദേശങ്ങൾ അവതരിപ്പിച്ചപ്പോൾ തന്നെ സിനിമകളിലെ ട്രെയിലറുകളിൽ ചില ഇളവുകളും അനുവദിച്ചിട്ടുണ്ട്. ട്രെയിലറുകളിൽ ഇനി നേരത്തെ ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്ന F- വേർഡ് പോലുള്ള പോലുള്ള വാക്കുകൾ ഉപയോഗിക്കാൻ അനുമതിയുണ്ട്.

അഞ്ച് വർഷമായി ബ്രിട്ടീഷ് ബോർഡ് (ബി ബി എഫ് സി )ഓഫ് ഫിലിം ക്ലാസ്സിഫിക്കേഷൻ ഈ കാര്യങ്ങളെ കുറിച്ച് വിവിധ തരത്തിലുള്ള പഠനങ്ങളും ഗവേഷണങ്ങളും നടത്തുകയായിരുന്നു. പ്രേക്ഷകരുടെ ഭാഗത്ത് നടത്തിയ പഠന ഗവേഷണങ്ങളിൽ സിനിമകളിൽ കൂടി വരുന്ന ലൈംഗിക, ആക്രമങ്ങളെ കുറിച്ച് കടുത്ത ആശങ്കയാണ് പലരും പങ്കുവെച്ചത്. 12,000 ആളുകളിൽ നടത്തിയ സർവേയിൽ നിലവിൽ സിനിമകളിൽ കാണിക്കുന്ന ലൈംഗിക അക്രമ സംഭവങ്ങൾ കുട്ടികൾക്ക് തികച്ചും അനുചിതമായവയാണെന്ന അഭിപ്രായമാണ് പലരും പ്രകടിപ്പിച്ചത്.

അതുകൊണ്ടുതന്നെ കുട്ടികൾ കാണുന്ന 12, 12 A റേറ്റിംഗ് ഉള്ള സിനിമകളിൽ അവതരിപ്പിക്കുന്ന ലൈംഗിക രംഗങ്ങളിൽ കൂടുതൽ ജാഗ്രത വേണമെന്ന് പ്രതികരിച്ച മിക്കവരും ആവശ്യപ്പെട്ടു. പൊതുജനാഭിപ്രായം സ്വരൂപിക്കാനായി 28 ട്രെയിലറുകളും 151 ക്ലിപ്പുകളും 33 സിനിമകളും ആണ് സർവേയിൽ പങ്കെടുത്തവർക്കായി പ്രദർശിപ്പിച്ചത്. ഇതിൽ ജെയിംസ് ബോണ്ട് സിനിമ ഗോൾഡൻ ഫിംഗറും ഉൾപ്പെടുന്നു. യുകെയിൽ ഓരോ 5 വർഷം കൂടുമ്പോഴാണ് സിനിമകളുടെ ഉള്ളടക്കം സംബന്ധിച്ചുള്ള റേറ്റിഗിനായുള്ള മാനദണ്ഡങ്ങൾ പുതുക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- യോർക്ക്ഷയർ ഈവനിംഗ് പോസ്റ്റിൻ്റെ 2024 ഒലിവർ അവാർഡ് നൈറ്റിൽ ശ്രദ്ധേയകേന്ദ്രമായി മാറിയത് മലയാളി ഷെഫായ അജിത് കുമാറാണ്. ഷെഫ് ഓഫ് ദി ഇയർ അവാർഡ് നേടിയ അജിത് കുമാർ, ലീഡ്‌സിലെ തറവാട് എന്ന പ്രസിദ്ധമായ റസ്റ്റോറന്റിലെ ഷെഫാണ്. മാർച്ച്‌ 18 ന് ന്യൂ ഡിക്ക് ഹാളിൽ നടന്ന അവാർഡ് ദാന ചടങ്ങിലാണ് മലയാളികൾക്ക് അഭിമാനമാകുന്ന ഈ സുവർണ്ണ നേട്ടം അദ്ദേഹം കരസ്ഥമാക്കിയത്. 2009 മുതൽ ലീഡ്‌സിലെ റെസ്റ്റോറന്റ്, പബ്ബ്, ബാറുകൾ, ടേക്ക്എവേകൾ, മുതലായ മേഖലകളിലെ മികച്ച പ്രകടനങ്ങൾക്ക് നൽകി വരുന്ന പുരസ്കാരങ്ങളാണ് ഒലിവർ അവാർഡുകൾ. പതിനഞ്ചാം വർഷത്തിൽ എത്തിനിൽക്കുന്ന ഈ അവാർഡ് നിശയിൽ, ഈ വർഷം ഏകദേശം 200-ലധികം ബിസിനസുകളാണ് അവാർഡുകൾക്കായുള്ള എൻട്രികൾ നൽകിയത്. വിധികർത്താക്കളുടെ പാനലിന് ഈ വർഷത്തെ എൻട്രികളിൽ നിന്ന് ഷോർട്ട് ലിസ്റ്റിലേക്ക് ചുരുക്കുക എന്നത് ശ്രമകരമായ ദൗത്യമായിരുന്നു. ചടങ്ങിൽ പ്രശസ്ത റേഡിയോ അവതാരകനായ റിച്ച് വില്യംസ് ആണ് അവതാരകനായത്. അതോടൊപ്പം തന്നെ 2023 -ലെ ഷെഫ് ഓഫ് ദി ഇയർ അവാർഡ് നേടിയ ക്രെയ്ഗ് റോഗൻ ഒരുക്കിയ മൂന്ന്-കോഴ്‌സ് മെനുവും അതിഥികൾക്കായി ഒരുക്കിയിരുന്നു.

ഒലിവർ അവാർഡ്സിൽ എല്ലാവർഷവും ജഡ്ജിങ് പാനലിനെയും, അതിഥികളെയും ഒരുപോലെ ആശ്ചര്യപ്പെടുത്തുന്ന റസ്റ്റോറന്റ് ആണ് ‘തറവാട്’. ആറ് നോമിനേഷനുകളിൽ നിന്നായി നാലോളം അവാർഡുകൾ കഴിഞ്ഞ വർഷങ്ങളിൽ റസ്റ്റോറന്റ് കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി ലീഡ്സിലെ മികച്ച ഇന്ത്യൻ റസ്റ്റോറന്റ് എന്ന ടൈറ്റിൽ തറവാടിനു സ്വന്തമാണ്. ഈ വർഷം രണ്ട് എൻട്രികളിലേക്കാണ് തറവാട് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നത്. മികച്ച വേൾഡ് റസ്റ്റോറന്റ് എന്ന ടൈറ്റിലിനും, അതോടൊപ്പം തന്നെ ഷെഫ് ഓഫ് ദി ഇയർ അവാർഡ് ടൈറ്റിലിനും. കഠിനമായ മത്സരത്തിനു ശേഷമാണ് അജിത് കുമാർ മികച്ച ഷെഫിനുള്ള അവാർഡ് നേട്ടത്തിലേക്ക് എത്തിപ്പെട്ടത്. വൈവിധ്യമാർന്ന വിഭവങ്ങൾ ഒരുക്കുന്നതിനുള്ള നൈപുണ്യത്തിനും, അതോടൊപ്പം തന്നെ തന്റെ മേഖലയിലുള്ള അദ്ദേഹത്തിന്റെ അർപ്പണബോധത്തിനുമുള്ള അംഗീകാരമാണ് അദ്ദേഹത്തിന്റെ ഈ നേട്ടം.


മുപ്പതിലധികം വർഷത്തെ പ്രവർത്തിപരിചയം ഉള്ള അജിത് കുമാറിന്റെയും, അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന ഷെഫ് രാജേഷിന്റെയും കഠിനപ്രയത്നമാണ് തറവാട് റസ്റ്റോറന്റിന്റെ നേട്ടങ്ങളുടെയും വിജയത്തിന്റെയും കാരണം. യുകെയിലെ തന്നെ മികച്ച 100 റസ്റ്റോറന്റുകളിൽ ഈ വർഷം തറവാട് ഉൾപ്പെട്ടുവെന്നത് അവരുടെ ഈ മേഖലയിലെ ശ്രദ്ധേയമായ നേട്ടത്തിന്റെ തെളിവാണ്. തറവാട് റസ്റ്റോറന്റിനെ നേട്ടങ്ങളിൽ മറ്റൊരു പൊൻതൂവൽ കൂടിയാണ് അജിത് കുമാറിന്റെ ഷെഫ് ഓഫ് ദി ഇയർ അവാർഡ്. യുകെ മലയാളികൾക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള ഭക്ഷണ പ്രേമികളായ മലയാളി സമൂഹത്തിന് മുഴുവൻ ഇതൊരു അഭിമാന നിമിഷമാണ്.


യുകെയിലെ ഏറ്റവും മികച്ച ഇന്ത്യൻ റെസ്റ്റോറന്റ് ഏതാണ് എന്ന് ചോദിച്ചാൽ, നിസംശയം ഉത്തരം പറയാം അത് തറവാട് റസ്റ്റോറൻറ് ആണെന്ന് . 2014 മെയ്‌ 31 ന് ജൈത്രയാത്ര ആരംഭിച്ച്, മലയാളികളുടെ മാത്രമല്ല മുഴുവൻ ആളുകളുടെയും രുചിയുടെ സ്വന്തം തറവാടായി മാറിയിരിക്കുകയാണ് തറവാട് ലീഡ്സ്. അതുകൊണ്ട് തന്നെ എവിടെ പോയി ഭക്ഷണം കഴിക്കണം എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളു, നേരെ തറവാട് എന്ന്. ഒൻപത് വർഷം കൊണ്ട് ചെറുതല്ലാത്ത ഒരുപിടി വലിയ നേട്ടങ്ങളുടെ പട്ടികയുമായാണ് തറവാട് റസ്റ്റോറൻറ് മുന്നോട്ട് നീങ്ങുന്നത്. ഭക്ഷണത്തിന്റെ നിലവാരത്തിലും രുചിയിലും യാത്രയൊരുവിധ വിട്ടുവീഴ്ചയും ഇല്ലാത്ത സമീപനമാണ് തറവാടിന്റെ വിജയരഹസ്യം എന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണ്.

അഭൂതപൂർവമായ നേട്ടങ്ങൾ കൊയ്തുകൊണ്ടാണ് തറവാട് മുന്നോട്ട് നീങ്ങുന്നത്. സ്‌ക്വറാമീലിന്റെ ടോപ് 100 യുകെ റെസ്റ്റോറന്റിൽ 2023 ൽ ഇടം പിടിച്ചതാണ് ഏറ്റവും പുതിയ നേട്ടം. ഇതിന് പുറമെ, വെയിറ്റ്റോസ് ഗുഡ് ഫുഡ്‌ ഗൈഡ്, ബെസ്റ്റ് സ്പെഷ്യലിറ്റി റെസ്റ്റോറന്റ്, തുടർച്ചയായി മൂന്ന് തവണ ഇംഗ്ലീഷ് കറി അവാർഡ്സ്, ബെസ്റ്റ് ഇന്ത്യൻ റെസ്റ്റോറന്റ് എന്നിവ അവയിൽ ചിലതാണ്. ഇത്രയുമധികം അംഗീകാരങ്ങൾ തേടിയെത്തിയത് ഗുണമേന്മ എന്ന സത്യം ഉള്ളത് കൊണ്ട് മാത്രമാണ്. ആളുകൾക്ക് നല്ല രുചിയും ക്വാളിറ്റിയുമുള്ള ഭക്ഷണം നൽകുക എന്നുള്ളതാണ് തറവാടിന്റെ ലക്ഷ്യം.

2014 – ലാണ് മലയാളിയായ ക്രിക്കറ്റ് താരം സഞ്ജു സാംസൻ ആദ്യമായി ഇന്ത്യൻ ക്യാപ്റ്റനായിരുന്ന വിരാട് കോഹ്‌ലിയെ തറവാട് റസ്റ്റോറന്റിൽ എത്തിച്ചത്. അന്ന് തൊട്ട് എന്ന് ലീഡ്‌സിൽ വന്നാലും തറവാടിന്റെ രുചി നുണയാതെ വിരാട് കോഹ്‌ലി യുകെയിൽ നിന്ന് മടങ്ങി പോയിട്ടില്ല . പലപ്പോഴും റസ്റ്റോറന്റിൽ തിരക്കാണെങ്കിൽ ഇന്ത്യൻ ടീമിന്റെ താമസ സ്ഥലത്തേയ്ക്ക് ഫുഡ് എത്തിച്ചു കൊടുക്കുകയാണ് പതിവെന്ന് തറവാട് റസ്റ്റോറന്റിന്റെ ഡയറക്ടർമാരിൽ ഒരാളായ സിബി ജോസ് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. 2021 ഓഗസ്റ്റിൽ കോഹ്‌ലിയും ഭാര്യ അനുഷ്ക ശർമയും ഉൾപ്പെടെയുള്ള ഇന്ത്യൻ ടീം അംഗങ്ങൾ 18 കൂട്ടം കറികളും അടപ്രഥമനുമുൾപ്പെടെ തറവാട്ടിൽ വന്ന് ഓണസദ്യയുണ്ട വാർത്ത അന്നു തന്നെ മലയാളം യുകെ പ്രസിദ്ധീകരിച്ചിരുന്നു . പ്രമുഖ ചലച്ചിത്രതാരം സൈമൺ പെഗ്ഗ് , അമേരിക്കൻ നടൻ ക്രിസ്റ്റഫർ ലോയ്ഡ്, സംവിധായകൻ ആദം സിഗാൾ എന്നിവർ രുചിവൈഭവങ്ങൾക്ക് പേരുകേട്ട തറവാടിൽ എത്തിയതും വാർത്ത പ്രാധാന്യം നേടിയിരുന്നു.

തുടർച്ചയായ 5-ാം തവണയും പലിശ നിരക്ക് കുറയ്ക്കാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് . നിലവിലെ പലിശ നിരക്കായ 5.25 % എന്നത് കുറയ്ക്കാനുള്ള സമയമില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി പറഞ്ഞു. ഇപ്പോൾ പലിശ നിരക്ക് 16 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്.

ബാങ്കിൻറെ മോണിറ്ററി പോളിസി കമ്മിറ്റിയിൽ 8 പേരും പലിശ നിരക്കുകൾ മാറ്റരുതെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഒരാൾ മാത്രം പലിശ നിരക്കുകൾ കുറയ്ക്കണമെന്ന അഭിപ്രായം രേഖപ്പെടുത്തി . ഉപഭോക്ത വിലകൾ വർദ്ധിക്കുന്നതിന്റെ വേഗത കുറയുന്നതിനാണ് ബാങ്ക് പലിശ നിരക്കുകൾ ഉയർന്ന തലത്തിൽ നിലനിർത്തണമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞദിവസം യുകെയിലെ പണപ്പെരുപ്പ നിരക്ക് 3.4 ശതമാനമായി കുറഞ്ഞത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. രണ്ടര വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് നിലവിലെ പണപ്പെരുപ്പം. പണപ്പെരുപ്പം കുറഞ്ഞ സാഹചര്യത്തിൽ പലിശ നിരക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കുറയ്ക്കുമോ എന്നത് രാജ്യമൊട്ടാകെ എല്ലാവരും ഉറ്റു നോക്കുകയായിരുന്നു. പണപ്പെരുപ്പം കുറയുന്നതിന്റെ കൂടുതൽ പ്രോത്സാഹജനകമായ സൂചനകൾ താൻ കണ്ടതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞു. വേനൽക്കാലത്ത് പണപ്പെരുപ്പം 2% താഴെ എത്തുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. എന്നാൽ മിഡിൽ ഈസ്റ്റിലെ സംഘർഷവും ചെങ്കടലിലെ ചരക്കുകൾ ഗതാഗതത്തിൽ ഉണ്ടാകുന്ന തടസ്സവും പ്രതികൂല സാഹചര്യങ്ങൾ സൃഷ്ടിച്ചേക്കാം എന്ന വസ്തുത നിലവിലുണ്ട്. ഇപ്പോൾ പലിശ നിരക്ക് കുറയ്ക്കാൻ പറ്റുന്ന സാഹചര്യത്തിലല്ലെന്നും എന്നാൽ കാര്യങ്ങൾ ശരിയായ ദിശയിലാണ് പോകുന്നതെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ അടുത്തമാസം മുതൽ പാസ് പോർട്ട് എടുക്കുന്നതിനുള്ള ചിലവുകൾ വർദ്ധിക്കുമെന്ന് ഹോം ഓഫീസ് അറിയിച്ചു. മുതിർന്നവർക്ക് 6 പൗണ്ടും 16 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് 4 പൗണ്ടും വർദ്ധനവാണ് നിലവിൽ വരുന്നത്. ഇതോടെ മുതിർന്നവരുടെ പാസ് പോർട്ടിന് അപേക്ഷിക്കാനുള്ള ചിലവ് 88.50 പൗണ്ടും കുട്ടികളുടേത് 57.5 0 പൗണ്ടും ആയി ഉയരും .

ഇതോടെ പാസ് പോർട്ട് എടുക്കാനുള്ള ചിലവ് മൊത്തത്തിൽ 7 ശതമാനം വർദ്ധനവ് ആണ് ഉണ്ടാകുന്നത്. തപാൽ വഴിയുള്ള അപേക്ഷകർക്കും വിദേശത്തുനിന്നുള്ള അപേക്ഷകർക്കും സമാനമായ രീതിയിലുള്ള വർദ്ധനവ് ഉണ്ട്. നേരത്തെ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 9 ശതമാനം വർദ്ധനവ് നടപ്പിലാക്കിയിരുന്നു.

പാസ് പോർട്ട് എത്തിച്ച് കൊടുക്കുന്നതിനും അനുബന്ധ ചിലവുകൾ ശരിയായ രീതിയിൽ നടത്തുന്നതിനുമായി ആണ് വർദ്ധനവ് വരുത്തിയിരിക്കുന്നതെന്ന് ഹോം ഓഫീസ് ഒരു പ്രസ്താവനയിൽ പറഞ്ഞു . ഫീസ് വർദ്ധനവ് പൊതു ഫണ്ടിൽ നിന്ന് പാസ് പോർട്ട് ഓഫീസിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് തുക വകയിരുത്തുന്നത് കുറയ്ക്കാൻ സഹായിക്കും എന്നാണ് ഫീസ് ഉയർത്തുന്നതിനുള്ള ന്യായീകരണമായി ഹോം ഓഫീസ് അറിയിച്ചിരിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഫിലിപ്പിൻസിൽ ഓരോ ദിവസവും 500 ലധികം പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഗർഭിണികളാകുന്നതായും പ്രസവിക്കുകയും ചെയ്യുന്നതായുള്ള കണക്കുകൾ പുറത്തുവന്നു. ഇവരിൽ പലരും 10 നും 15നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ്. രാജ്യത്തിൻറെ ഔദ്യോഗിക കണക്കുകൾ പ്രകാരം 2021 -നും 2022- നും ഇടയിൽ ഇത്തരം കേസുകളുടെ എണ്ണത്തിൽ 35 ശതമാനമാണ് വർദ്ധനവ് ഉണ്ടായത്.


കേസ എന്ന ഫിലിപ്പിൻസ് പെൺകുട്ടി ഒരു മകളെ ഗർഭം ധരിച്ച് പ്രസവിച്ചത് വെറും 13 വയസ്സുള്ളപ്പോൾ ആണ്. വീണ്ടും ഒരു വർഷം കൂടി കഴിഞ്ഞപ്പോൾ തൻറെ ചെറുപ്രായത്തിൽ അവൾ ഒരു ആൺകുഞ്ഞിനു കൂടി ജന്മം നൽകി. വെറും 17 വയസ്സ് പ്രായമുള്ളപ്പോൾ രണ്ട് കുട്ടികളുടെ അമ്മയായ അവൾക്ക് തന്റെ വിദ്യാഭ്യാസം പൂർണമായും ഉപേക്ഷിക്കേണ്ടതായി വന്നു . ഫിലിപ്പിൻസിൽ ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല.

മതിയായ ലൈംഗിക വിദ്യാഭ്യാസത്തിൻറെ അഭാവമാണ് ഒരു സമൂഹത്തെ മുഴുവൻ ഇത്തരം ദുരവസ്ഥ കാർന്നു തിന്നുന്നതിന് കാരണമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധർ പറയുന്നത്. മതിയായ ലൈംഗികാവബോധങ്ങളും ഗർഭനിരോധന മാർഗ്ഗങ്ങളെ കുറിച്ചും പഠിപ്പിക്കുന്നതിന് ജനസംഖ്യയുടെ 90% അംഗങ്ങളായുള്ള കത്തോലിക്കാ സഭ എതിർക്കുന്നതായി ചൂണ്ടി കാണിക്കപ്പെടുന്നു. തികച്ചും യാഥാസ്ഥിതികമായ സമീപനം സഭയുടെ ഭാഗത്തുനിന്നും ഈ കാര്യത്തിൽ ഉണ്ടാകുന്നതായാണ് ഫിലിപ്പിൻസ് സാമൂഹിക പ്രവർത്തകർ ചൂണ്ടി കാണിക്കുന്നത്.

ഗർഭനിരോധനം ക്യാൻസറിന് കാരണമാകുമെന്നും അത് കൊലപാതകത്തിന് തുല്യമാണെന്നുമുള്ള ഫിലിപ്പീൻസിലെ കത്തോലിക്കാ സഭയുടെ ഉദ്ബോധനങ്ങൾ ജനങ്ങളിൽ ആഴത്തിൽ വേരുന്നിയിട്ടുണ്ട്. ലൈംഗിക ബന്ധത്തിനു ശേഷം മുകളിലേക്കും താഴേക്കും ചാടുന്നത് ഗർഭധാരണം തടയുമെന്ന് കരുതുന്നവരാണ് ഭൂരിഭാഗം ചെറുപ്പക്കാരും. ആദ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പെൺകുട്ടികൾ ഗർഭിണികളാകില്ലെന്ന് വിശ്വസിക്കുന്നവരും കുറവല്ല. ഇത്തരം അബദ്ധ ജടിലമായ വിശ്വാസങ്ങൾ സമൂഹത്തിൽ വേരൂന്നുന്നത് പിഴുതെറിയാൻ ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിന് മാത്രമേ സാധിക്കുകയുള്ളൂ. എന്നാൽ ഔദ്യോഗിക തലങ്ങൾ ലൈംഗിക വിദ്യാഭ്യാസം നൽകാനുള്ള ശ്രമങ്ങളെല്ലാം ഭൂരിഭാഗം ജനങ്ങളും അംഗങ്ങളായ കത്തോലിക്കാ സഭയുടെ എതിർപ്പും മൂലം പരാജയപ്പെടുകയാണ് ചെയ്യുന്നത്.

2012 -ൽ നിയമം വഴി ലൈംഗിക വിദ്യാഭ്യാസം സ്കൂളുകളിൽ നിർബന്ധമാക്കാനും ഗർഭനിരോധന മാർഗ്ഗങ്ങൾ സൗജന്യമായി ലഭ്യമാക്കാനുമുള്ള സർക്കാരിന്റെ നീക്കത്തെ കത്തോലിക്കാ സഭ പരസ്യമായി വെല്ലുവിളിച്ചു. സന്താനങ്ങളെ ജനിപ്പിക്കാനുള്ള ദൈവഹിതത്തെ എതിർക്കുന്ന നിയമ നിർമ്മാണം അപകടകരമാണെന്നാണ് ഫിലിപ്പീൻസ് കത്തോലിക്കാ സഭയുടെ നേതൃസ്ഥാനത്തുണ്ടായിരുന്ന അന്തരിച്ച ഫാ. മെൽവിൻ കാസ്ട്രോ പറഞ്ഞത്. സഭയുടെ എതിർപ്പിനെ മറികടന്ന് 2014 -ൽ സുപ്രീംകോടതി ഈ നിയമം ശരി വച്ചെങ്കിലും അത് നടപ്പിലാക്കുന്നത് മന്ദഗതിയിൽ ആണെന്ന് സേവ് ദ ചിൽഡ്രൻ ഫിലിപ്പീൻസിൻ്റെ സാങ്കേതിക ഉപദേഷ്ടാവ് ഷെബാന ആൻ ഖസിൻ പറഞ്ഞു . നിയമത്തിൽ വിചിത്രമായ ഒരു വ്യവസ്ഥ കൂടി സുപ്രീംകോടതി ഉൾപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ മാതാപിതാക്കളുടെ സമ്മതമില്ലാതെ 18 വയസ്സിന് താഴെയുള്ളവർക്ക് ഗർഭനിരോധന മാർഗങ്ങൾ ലഭ്യമാക്കാൻ നിയമപ്രകാരം സാധിക്കുകയില്ല. യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് കണക്കുകൾ പ്രകാരം ഫിലിപ്പീൻസിലെ 32 ദശലക്ഷം വിദ്യാർത്ഥികളിൽ 1.1 ദശലക്ഷം വിദ്യാർഥികൾക്ക് മാത്രമേ ലൈംഗിക വിദ്യാഭ്യാസം ലഭ്യമായിട്ടുള്ളൂ

RECENT POSTS
Copyright © . All rights reserved