ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ വർദ്ധിച്ചുവരുന്ന തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി വിസ യുകെ. പലർക്കും തട്ടിപ്പിലൂടെ ലക്ഷങ്ങൾ നഷ്ടമായതിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നു . “ഹായ് മോം” തട്ടിപ്പിലൂടെ തനിക്ക് 3600 പൗണ്ട് നഷ്ടമായതായി ഡെവോണിൽ നിന്നുള്ള അമൻഡ മാധ്യമങ്ങളോട് പറഞ്ഞു. തട്ടിപ്പ് സംഘം അവരുടെ സ്വന്തം മകനെന്ന വ്യാജേനയാണ് അമാൻഡയെ സമീപിച്ചത്. തട്ടിപ്പ് സംഘത്തിൽ ഒരാൾ തന്റെ (അമാൻഡയുടെ മകൻെറ) ഫോൺ വെള്ളത്തിൽ വീണെന്നും പ്രവർത്തിക്കുന്നില്ല എന്നും പറഞ്ഞ് വിളിക്കുകയായിരുന്നു. തൻറെ സുഹൃത്തുക്കൾ നൽകിയ പഴയ ഫോൺ ആണ് ഇപ്പോൾ കൈയ്യിലുള്ളതെന്നും പഴയ നമ്പർ പ്രവർത്തിക്കുന്നില്ല എന്നുമാണ് പറഞ്ഞത്. ഈ സന്ദേശം ലഭിച്ച അമാൻഡ മകനെ വിളിക്കുവാൻ ശ്രമിച്ചെങ്കിലും കോൾ എടുത്തിരുന്നില്ല. പിന്നാലെ “മിസ് യു”, “കാണാനായി കാത്തിരിക്കുന്നു” തുടങ്ങിയ മെസ്സേജുകളും അവർക്ക് ലഭിച്ചു.

ഇത്തരത്തിലുള്ള മെസ്സേജുകൾക്ക് തുടർക്കഥയായി ആണ് തട്ടിപ്പ് സംഘത്തിൽ നിന്ന് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം ലഭിച്ചത്. താൻ വളരെയധികം സമ്മർദ്ദത്തിൽ ആണെന്നും എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിലാണെന്നും സന്ദേശത്തിൽ പറയുന്നു. തൻെറ ബിസിനസ് തകർന്നെന്നതാണ് സന്ദേശത്തിൻെറ ഉള്ളടക്കം. ഇതിന് പിന്നാലെ വലിയൊരു തുക സഹായത്തിനായി ആവശ്യപ്പെടുകയായിരുന്നു. 1700 പൗണ്ടും 1900 പൗണ്ടും വീതം രണ്ടുതവണയായി അമാൻഡ മകന് എന്ന ധാരണയിൽ ഇവർക്ക് പണം നൽകി.
പലപ്പോഴും സുഹൃത്തുക്കളായും കുടുംബാംഗങ്ങളായും ആൾമാറാട്ടം നടത്തിയാണ് ഇത്തരം തട്ടിപ്പ് സംഘങ്ങൾ ഇരകളെ സമീപിക്കുക. ഇതിന് പിന്നാലെയാണ് ഈ മാതൃദിനത്തിൽ അറിയാത്ത നമ്പറുകളിൽ നിന്നുള്ള സന്ദേശങ്ങൾക്കും കോളുകൾക്കും എതിരെ ജാഗ്രത പുലർത്തണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് യുകെ ആൻഡ് ഐ മാനേജിംഗ് ഡയറക്ടർ മാൻഡി ലാം രംഗത്ത് വന്നത്. സംശയം തോന്നുന്ന തരത്തിലുള്ള ഫോൺ കോളുകളും സന്ദേശങ്ങളും ശ്രദ്ധിക്കുക. നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ആവശ്യപ്പെടുന്ന ടെക്സ്റ്റ് മെസ്സേജുകൾ ലഭിക്കുകയാണെങ്കിൽ ഇവയിലെ വസ്തുത ഉറപ്പുവരുത്തിയതിനുശേഷം മാത്രം ഇവയ്ക്ക് മറുപടി നൽകാൻ ശ്രമിക്കുക.
നിയമാനുസൃതമായ സ്ഥാപനങ്ങളും മറ്റും മുന്നറിയിപ്പില്ലാതെ വ്യക്തിപരമായ വിവരങ്ങളും വിശദാംശങ്ങളും ആവശ്യപ്പെടുകയില്ല എന്ന് പൊതുജനങ്ങൾ അറിഞ്ഞിരിക്കണമെന്നും വിസ യുകെ പറയുന്നു. ഏതെങ്കിലും തരത്തിൽ സംശയം തോന്നുന്ന സന്ദേശങ്ങൾ ലഭിച്ചാൽ നിങ്ങൾ വിശ്വസിക്കുന്ന ഒരാളുമായി ഇത് പങ്കുവയ്ക്കുക, ചിലപ്പോൾ അവർക്കും സമാന തരത്തിലുള്ള സന്ദേശം ലഭിച്ചിരിക്കാം. ഇത്തരം സാഹചര്യങ്ങളിൽ വിദഗ്ധോപദേശം സ്വീകരിക്കാനും ശ്രമിക്കണമെന്ന് വിസ യുകെ പറയുന്നു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു എസ് :- ചരക്ക് കപ്പലിന് നേരെ ഉണ്ടായ ഹൂതി മിസൈൽ ആക്രമണത്തിൽ മൂന്ന് ക്രൂ അംഗങ്ങൾ കൊല്ലപ്പെട്ടു. ബാർബഡോസിനുവേണ്ടി സർവീസ് നടത്തുന്ന എം.വി ട്രൂ കോൺഫിഡൻസ് എന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇത്തരത്തിൽ ആദ്യമായാണ് ചരക്ക് കപ്പലുകൾക്ക് നേരെയുള്ള ഹൂതി ആക്രമണത്തിൽ ആളപായം ഉണ്ടാകുന്നത്. ഗൾഫ് ഓഫ് ഏഡൻ കടലിൽ വച്ചാണ് കപ്പലിന്റെ നേരെ ആക്രമണം ഉണ്ടായതെന്ന് യുഎസ് മിലിറ്ററി അധികൃതർ വ്യക്തമാക്കി. ഗാസയിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിൽ പലസ്തീനികളെ പിന്തുണയ്ക്കാനാണ് തങ്ങളുടെ ആക്രമണമെന്ന് ഹൂതികൾ വ്യക്തമാക്കി. സംഭവത്തിൽ മൂന്ന് ക്രൂ അംഗങ്ങൾ കൊല്ലപ്പെടുകയും, നാല് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി മിഡിൽ ഈസ്റ്റിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന യുഎസ് സെൻട്രൽ കമാൻഡ് സെൻ്റ്കോം വ്യക്തമാക്കിയിട്ടുണ്ട്. ഹൂതികളുടെ ഇത്തരത്തിലുള്ള ആക്രമണങ്ങൾ ആഗോള വ്യാപാരത്തെ തടസ്സപ്പെടുത്തുകയും, അന്താരാഷ്ട്ര നാവികരുടെ ജീവൻ അപഹരിക്കുകയും ചെയ്യുന്നതായി അവർ സോഷ്യൽ മീഡിയയിൽ കുറിച്ച പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഹൂതി നാവികസേനയുടെ മുന്നറിയിപ്പുകൾ ട്രൂ കോൺഫിഡൻസ് സംഘം അവഗണിച്ചതായി ഇറാൻ പിന്തുണയുള്ള ഹൂതി ഗ്രൂപ്പ് തങ്ങളുടെ പ്രസ്താവനയിൽ പറഞ്ഞു. ഒരു ഇന്ത്യക്കാരനും, നാല് വിയറ്റ്നാം സ്വദേശികളും, 15 ഫിലിപ്പിൻ സ്വദേശികളുമടക്കം 20 ക്രൂ അംഗങ്ങൾ ആയിരുന്നു ആക്രമിക്കപ്പെട്ട കപ്പലിൽ ഉണ്ടായിരുന്നത്. ഇവരോടൊപ്പം തന്നെ, രണ്ട് സായുധരായ ഗാർഡുകളും കപ്പലിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യെമൻ നഗരമായ ഏദനിൽ നിന്ന് 50 നോട്ടിക്കൽ മൈൽ (93 കിലോമീറ്റർ) തെക്ക് പടിഞ്ഞാറാണ് ആക്രമണം നടന്നതെന്ന് കപ്പൽ വക്താവ് നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. കപ്പലിനെതിരെയുള്ള ആക്രമണത്തിന് പിന്നാലെ, ഹൂതികളുടെ നിയന്ത്രണത്തിലുള്ള ചെങ്കടൽ തുറമുഖ നഗരമായ ഹുദൈദയിലെ അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് യുഎസ് നേതൃത്വത്തിലുള്ള രണ്ട് വ്യോമാക്രമണങ്ങൾ ബുധനാഴ്ച വൈകുന്നേരം നടന്നതായി അൽ-മസീറ ടിവി റിപ്പോർട്ട് ചെയ്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സതാംപ്ടണിൽ വൻ തീപിടുത്തം ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. സതാംപ്ടണിൽ സെൻറ് മേരീസ് സ്റ്റേഡിയത്തിന്റെ സമീപമുള്ള ഇൻഡസ്ട്രി യൂണിറ്റുകളിലാണ് വ്യാപകമായ അഗ്നിബാധ ഉണ്ടായത്. കനത്ത പുക ശ്വസിച്ചതിന് തുടർന്ന് ആളുകൾക്ക് ചികിത്സ നൽകിയെങ്കിലും മറ്റ് പരുക്കുകളൊന്നും നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

മറൈൻ പരേഡിലെ വ്യവസായ യൂണിറ്റിൽ നിന്ന് അഗ്നിബാധയെ തുടർന്നുള്ള പുക കിലോമീറ്ററുകൾക്ക് അപ്പുറവും ദൃശ്യമായിരുന്നു. സംഭവത്തെ തുടർന്ന് സതാംപ്ടണിലെ സെന്റ് മേരീസ് സ്റ്റേഡിയത്തിലെ ചാമ്പ്യൻഷിപ്പ് മത്സരം ഉപേക്ഷിച്ചു. 18 ഓളം ഫയർ എൻജിനികൾ സംഭവസ്ഥലത്ത് തീപിടുത്തം അണയ്ക്കുന്നതിനുള്ള തീവ്ര പരിശ്രമത്തിലാണ് . പ്രദേശം പൂർണ്ണമായും ഒഴിവാക്കണമെന്ന് ആളുകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. തീപിടുത്തത്തെ നേരിടാൻ 100- ലധികം ഉദ്യോഗസ്ഥർ കഠിനാധ്വാനം ചെയ്യുകയാണെന്ന് ഫയർ ഇൻസിഡന്റ് കമാൻഡർ ജോൺ ആമോസ് പറഞ്ഞു.

നാല് വ്യവസായ യൂണിറ്റുകളിൽ അഗ്നിബാധയുണ്ടായതായാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. തീപിടുത്തത്തിന് എന്താണ് കാരണം എന്നതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല . അഗ്നിശമന വാഹനങ്ങൾ ഉൾപ്പെടെ അടിയന്തിര പ്രാധാന്യമുള്ള വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിനായി ഈ പ്രദേശത്തൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് അഗ്നിശമന സേന ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. ജെറമി ഹണ്ട് അവതരിപ്പിച്ച ബഡ്ജറ്റിലെ ഭൂരിഭാഗം നിർദ്ദേശങ്ങളും അടുത്ത പൊതു തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുള്ളതായിരുന്നു. പരിമിതികൾക്ക് ഉള്ളിൽ നിന്നു കൊണ്ട് സാധ്യമായ രീതിയിൽ ബഡ്ജറ്റിനെ ജനപ്രിയമാക്കാൻ അദ്ദേഹം പരമാവധി പരിശ്രമിച്ചു. നേരത്തെ പ്രവചിച്ചിരുന്നത് പോലെ ദേശീയ ഇൻഷുറൻസ് വീണ്ടും വെട്ടി കുറച്ചതാണ് എടുത്തു പറയേണ്ട കാര്യം.
ദേശീയ ഇൻഷുറൻസിൽ 2 p യുടെ വെട്ടി കുറവാണ് വരുത്തിയിരിക്കുന്നത്. ഇത് നികുതി സമ്പ്രദായം മികച്ചതാക്കുമെന്നും യുകെ സമ്പദ് വ്യവസ്ഥയെ പുനർജീവിപ്പിക്കാൻ സഹായിക്കുമെന്നും ചാൻസിലർ പറഞ്ഞു. ജീവനക്കാർ നൽകുന്ന നിരക്ക് 10 ശതമാനത്തിൽ നിന്ന് എട്ട് ശതമാനവും സ്വയം തൊഴിൽ ചെയ്യുന്നവരുടേത് എട്ട് ശതമാനത്തിൽ നിന്ന് 6% ആയും ആണ് കുറച്ചിരിക്കുന്നത്.

കുട്ടികളുടെ ആനുകൂല്യം ലഭിക്കുന്നതിനുള്ള ആദായ പരുധി ഉയർത്തി. പ്രതിവർഷം 60000 പൗണ്ട് വരെ സമ്പാദിക്കുന്ന ആളുകൾക്ക് ഏപ്രിൽ മുതൽ ചൈൽഡ് ബെനിഫിറ്റ് പൂർണ്ണമായും ലഭിക്കും. 80,000 പൗണ്ട് സമ്പാദിക്കുന്നവർക്കും നിബന്ധനകൾക്ക് വിധേയമായി ആനുകൂല്യം ലഭിക്കുമെന്നാണ് ബഡ്ജറ്റിൽ പറയുന്നത്. 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ മാതാപിതാക്കൾക്കാണ് ചൈൽഡ് ബെനിഫിറ്റിൻ്റെ ആനുകൂല്യം ലഭിക്കുന്നത്. എന്നിരുന്നാലും 20 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുടെ മാതാപിതാക്കൾക്കും അവർ ഏതെങ്കിലും രീതിയിൽ വിദ്യാർത്ഥികളോ പരിശീലനത്തിന്റെ ഭാഗമായോ പ്രവർത്തിക്കുന്നവരാണെങ്കിൽ ഈ ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കും. ഏകദേശം 170, 000 കുടുംബങ്ങൾക്ക് ഇതിൻറെ ആനുകൂല്യം ലഭിക്കും.

ബഡ്ജറ്റിനോട് സമ്മിശ്ര പ്രതികരണമാണ് യുകെ മലയാളികളിൽ പലരും നടത്തിയത്. മിക്കവരും ദേശീയ ഇൻഷുറൻസ് വെട്ടി കുറച്ചതിനെ സ്വാഗതം ചെയ്തപ്പോഴും നികുതി നിരക്കുകൾ കുറയ്ക്കാത്തത് കടുത്ത പ്രതിസന്ധിയാണ് ജീവിത ചിലവുകളിൽ വരുത്തുകയെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവ് മൂലം ബുദ്ധിമുട്ടുന്ന സാധാരണ ജോലിക്കാർക്ക് എത്രമാത്രം പ്രയോജനം ബഡ്ജറ്റിലൂടെ ലഭിക്കും എന്ന കാര്യത്തിൽ പലരും സംശയം പ്രകടിപ്പിച്ചു. മിക്ക മലയാളി കുടുംബങ്ങളിലും കുട്ടികളുടെ പ്രായം 16 വയസ്സിൽ താഴെയായത് കാരണം ചൈൽഡ് ബെനിഫിറ്റിൻ്റെ ആനുകൂല്യം ഒട്ടുമിക്ക മലയാളി കുടുംബങ്ങൾക്കും അനുഗ്രഹമാകും എന്നാണ് പൊതുവെ വിലയിരുത്തുന്നത്. എന്നാൽ ഈ ആനുകൂല്യം ലഭിക്കുന്നതിനുള്ള വരുമാന പരുധി നിശ്ചയിച്ചതിൽ അസന്തുലിതാവസ്ഥയുണ്ടെന്നാണ് പലരും അഭിപ്രായപ്പെട്ടത്. അതായത് പ്രതിവർഷം ഏതെങ്കിലും ഒരു പങ്കാളി 50,000 പൗണ്ട് കൂടുതൽ സമ്പാദിക്കുകയാണെങ്കിൽ ആ കുടുംബത്തിൻറെ ചൈൽഡ് ബെനിഫിറ്റ് ക്രമേണ ഇല്ലാതാകും. എന്നാൽ പ്രതിവർഷം 50,000 പൗണ്ട് കുറവ് ഓരോരുത്തരും സമ്പാദിക്കുന്ന മാതാപിതാക്കൾക്ക് കുട്ടികളുടെ ആനുകൂല്യം മുഴുവനായും ലഭിക്കുകയും ചെയ്യും.
യുകെ മലയാളികളിൽ ഭൂരിഭാഗവും ആരോഗ്യമേഖലയിലാണ് ജോലി ചെയ്യുന്നത്. അതുകൊണ്ട് തന്നെ എൻഎച്ച്എസ് നവീകരണത്തിനായുള്ള ബഡ്ജറ്റ് പ്രഖ്യാപനം പൂർണ്ണ മനസ്സോടെയാണ് മലയാളികൾ സ്വാഗതം ചെയ്തിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ സഹായത്തോടെ എൻ എച്ച് എസിൽ ഒട്ടേറെ പുതിയ പദ്ധതികൾക്കാണ് ബഡ്ജറ്റിൽ പണം അനുവദിച്ചിരിക്കുന്നത്. എൻ എച്ച് എസ് ജീവനക്കാരുടെ ക്ഷേമവും രോഗികളുടെ കാത്തിരിപ്പ് സമയവും നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ഒരു പരുധിവരെ തരണം ചെയ്യാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെസ്റ്റ് മിഡ് ലാൻഡിൽ തിങ്കളാഴ്ച 10 വയസ്സുകാരിയായ പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ 33 വയസ്സുകാരിയായ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തതായി പോലീസ് വെളിപ്പെടുത്തിയിരുന്നു. പെൺകുട്ടിയെ കുറിച്ചോ അറസ്റ്റിലായി സ്ത്രീയെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിരുന്നില്ല. എന്നാൽ പെൺകുട്ടി മരിച്ച സംഭവത്തിൽ അറസ്റ്റിലായത് അവളുടെ അമ്മ തന്നെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പോലീസ് .

തിങ്കളാഴ്ച ഉച്ചയോടെയാണ് വെസ്റ്റ് മിഡ് ലാൻഡിലെ റൗലി റെജിസിലെ വീട്ടിൽ മാരകമായി പരിക്കേറ്റ നിലയിലാണ് ഷെയ് കാങ് എന്ന പേരുകാരിയായ പെൺകുട്ടിയെ കണ്ടെത്തിയത്. അന്ന് തന്നെ ജാസ്മിൻ കാങ് എന്ന പേരുകാരിയായ പെൺകുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

33 വയസ്സുകാരിയായ പ്രതിയെ വോൾവർഹാംപ്ടൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് വെസ്റ്റ് മിഡ് ലാൻഡ് പോലീസ് അറിയിച്ചു. പെൺകുട്ടിയുടെ മരണം അവരുടെ സ്കൂളിലെ സഹപാഠികളുടെ ഇടയിൽ കടുത്ത വേദനയും ഞെട്ടലും ആണ് ഉളവാക്കിയത്. അവളോടുള്ള ആദരസൂചകമായി സ്കൂളിൽ ബലൂൺ പ്രകാശനം നടത്തിയിരുന്നു. ശവസംസ്കാരത്തിനായി സ്കൂളിന്റെ നേതൃത്വത്തിൽ ഫണ്ട് ശേഖരണത്തിനും തുടക്കം കുറിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ മരണത്തിലേയ്ക്ക് നയിച്ച സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- അടുത്ത രണ്ടു വർഷത്തിനുള്ളിൽ 21 ശതമാനം കൗൺസിൽ നികുതി വർദ്ധിപ്പിക്കുന്നതിന് മുന്നോടിയായി, ബർമിംങ്‌ഹാം സിറ്റി കൗൺസിൽ 300 മില്യൻ പൗണ്ട് സേവനങ്ങൾ വെട്ടി കുറയ്ക്കാനുള്ള തീരുമാനം അംഗീകരിച്ചു. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ലോക്കൽ അതോറിറ്റിയായ ബിർമിങ്ഹാം കൗൺസിൽ സാമ്പത്തിക ബാധ്യതകളെ തുടർന്ന് സ്വയം പാപ്പരത്വം പ്രഖ്യാപിച്ചിരുന്നു. ലേബർ പാർട്ടിയുടെ നേതൃത്വത്തിലുള്ള കൗൺസിലിന്റെ സാമ്പത്തിക നടപടികൾ തികച്ചും വിനാശകരമാണെന്ന കുറ്റപ്പെടുത്തലുകൾ ഉയർന്നിട്ടുണ്ട്. ചൊവ്വാഴ്ച നടന്ന കൗൺസിലിന്റെ ഒരു ഒരു മീറ്റിംഗിൽ കൗൺസിലിലെ ജനങ്ങളോട് ലീഡർ ജോൺ കോട്ടൺ പുതിയ പരിഷ്കാരങ്ങൾക്ക് മാപ്പ് പറഞ്ഞു. തങ്ങളുടെ സാമ്പത്തിക ബാധ്യതകൾ തീർക്കുവാൻ തങ്ങൾക്ക് സാധിക്കുന്നില്ല എന്ന് കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ കൗൺസിൽ വ്യക്തമാക്കിയിരുന്നു. 87 മില്യൺ പൗണ്ടിന്റെ അടിയന്തര ബഡ്ജറ്റ് ക്ഷാമം നേരിട്ടതിനാൽ, സെക്ഷൻ 114 നോട്ടീസ് പുറപ്പെടുവിക്കാനും അവർ നിർബന്ധിതരായിരുന്നു. ഇതിനെ തുടർന്നാണ് അവർ സ്വയം പാപ്പരത്വം പ്രഖ്യാപിച്ചത്. 80 മില്യൻ പൗണ്ടോളം തുക അധികമായി ഒരു ഐടി സംവിധാനത്തിന് ചിലവഴിച്ചതും, അതോടൊപ്പം തന്നെ 760 മില്യൻ പൗണ്ടിന്റെ തുല്യ ശമ്പള ക്ലെയിമുകൾ നേരിട്ടതുമാണ് ഇപ്പോഴുള്ള കൗൺസിലിന്റെ ഈ സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് കാരണം.

കൗൺസിലിന്റെ എല്ലാ സേവനങ്ങളിലും വെട്ടിക്കുറയ്ക്കലുകൾ ഉണ്ട്. മാലിന്യ ശേഖരണം കുറയ്ക്കുന്നത് മുതൽ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുന്നതിൽ വരെ കുറവുകൾ ഉണ്ടാകുമെന്നാണ് നിഗമനം. വെട്ടിക്കുറയ്ക്കലിനുള്ള ബില്ലിൽ 53 കൗൺസിലർമാർ അനുകൂലിച്ചും മൂന്ന് പേർ എതിർത്തും വോട്ട് ചെയ്തു. ജെറെമി ഹണ്ടിന്റെ ബഡ്ജറ്റ് പ്രഖ്യാപനത്തിന് മണിക്കൂറുകൾക്കു മുൻപ് മാത്രമാണ് കൗൺസിലിന്റെ ഈ തീരുമാനവും ഉണ്ടായിരിക്കുന്നത്. വൈവിധ്യമാർന്ന പദ്ധതികൾക്കും കൺസൾട്ടൻ്റുകൾക്കുമുള്ള ചെലവ് കുറയ്ക്കാൻ ചാൻസിലർ കൗൺസിലുകളോട് ഈ ബഡ്ജറ്റിൽ ആവശ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തുടനീളം കൗൺസിലുകൾ തങ്ങളുടെ വരവ്- ചിലവുകൾ ക്രമീകരിക്കാനുള്ള തത്രപ്പാടിലാണ്. നോട്ടിങ്ഹാം കൗൺസിലും തങ്ങളുടെ സേവനങ്ങളിൽ കാര്യമായ വെട്ടിക്കുറയ്ക്കലുകൾ നടത്തിയിട്ടുണ്ട്.

എന്നാൽ സർക്കാരിന്റെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടെന്നാണ് ബിർമിങ്ഹാം കൗൺസിൽ നേതാവ് ജോൺ കോട്ടൺ ആരോപിക്കുന്നത്. എന്നാൽ പ്രാദേശിക കൺസർവേറ്റീവ് പാർട്ടി പ്രതിപക്ഷ നേതാവ് റോബർട്ട് ആൽഡൻ, നഗര നേതാക്കൾ ഒരു ഫാൻ്റസി ഭൂമിയിലാണ് താമസിക്കുന്നതെന്ന് ആരോപിച്ചു. ബജറ്റ് സമ്മേളനം നടക്കുമ്പോൾ കൗൺസിൽ ഹൗസിന് പുറത്ത് 200 ഓളം പ്രതിഷേധക്കാർ ഈ തീരുമാനങ്ങൾക്കെതിരെ പ്രകടനം നടത്തി. അടുത്തമാസം ഏപ്രിൽ മുതൽ 10 ശതമാനം ടാക്സ് വർദ്ധനവ് ഉണ്ടാകും. 2025 ഏപ്രിലിലോടെ ഇത് 21 ശതമാനമായി ഉയരും എന്നതും ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അടുത്ത പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബഡ്ജറ്റ് ഇന്ന് ചാൻസിലർ ജെറമി ഹണ്ട് അവതരിപ്പിക്കും. പണപ്പെരുപ്പവും ജീവിത ചിലവു വർദ്ധനവും മൂലം വീർപ്പുമുട്ടുന്ന യുകെ മലയാളികൾ വളരെ പ്രതീക്ഷയോടെയാണ് ഇന്നത്തെ ബഡ്ജറ്റിനെ ഉറ്റുനോക്കുന്നത്. പൊതു തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ജനപ്രിയ ബഡ്ജറ്റായിരിക്കും ജെറമി ഹണ്ട് അവതരിപ്പിക്കുക എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

ഇന്നത്തെ ബഡ്ജറ്റിൽ നാഷണൽ ഇൻഷുറൻസിൽ 2p വെട്ടി കുറയ്ക്കുമെന്ന പ്രതീക്ഷയാണ് പൊതുവെ ഉള്ളത് . . 35,000 പൗണ്ട് ശമ്പളമുള്ള ഒരാൾക്ക് 2p വെട്ടി കുറച്ചാൽ പ്രതിവർഷം ഏകദേശം 450 പൗണ്ട് ഇളവുകൾ ലഭിക്കും എന്നാണ് കണക്കുകൂട്ടപ്പെടുന്നത്. ദേശീയ ഇൻഷുറൻസ് വെട്ടി കുറയ്ക്കുന്നത് ആദായനികുതി ഇളവുകൾ നൽകുന്നതിനേക്കാൾ ജനങ്ങൾക്ക് പ്രയോജനകരമാണ്. പക്ഷേ ജനങ്ങൾക്ക് എത്രമാത്രം ഇത് മനസ്സിലാകും എന്ന കാര്യത്തിൽ എംപിമാരും സംശയത്തിലാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയമായി ഈ തീരുമാനം എത്രമാത്രം പ്രയോജനം ചെയ്യും എന്ന ആശങ്ക ഭരണപക്ഷത്തിന് ശക്തമായുണ്ട്. ഇതുകൂടാതെ നിലവിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലുള്ള നികുതികൾ വെട്ടികുറയ്ക്കാൻ ചാൻസിലറിന്റെ മേൽ ഭരണപക്ഷത്തു നിന്ന് തന്നെ ശക്തമായ സമ്മർദ്ദം ഉണ്ട്.

നാഷണൽ ഇൻഷുറൻസ് വെട്ടി കുറയ്ക്കുന്നത് കൂടാതെ ഒരു വർഷത്തേയ്ക്ക് ഇന്ധന തീരുവ മരവിപ്പിക്കും എന്നും സൂചനയുണ്ട്. ഇത് കൂടാതെ പാപ്പരായി പ്രഖ്യാപിക്കപ്പെട്ട ബർമിംഗ്ഹാം, നോട്ടിംഗ്ഹാം ഉൾപ്പെടെയുള്ള കൗൺസിലുകളെ സഹായിക്കാനും ബഡ്ജറ്റിൽ പണം കാണേണ്ടതുണ്ട്. വികസന പ്രവർത്തനങ്ങൾക്കായി വരുമാനം കണ്ടെത്താൻ എന്തൊക്കെ രീതിയാണ് സർക്കാർ അവലംബിക്കുക എന്നത് എല്ലാവരും ഉറ്റുനോക്കുന്ന പ്രധാന വിഷയമാണ്. വേപ്പുകൾക്ക് പുതിയ നികുതി ഏർപ്പെടുത്തുക , നോൺ ഡോം ടാക്സ് സ്റ്റാറ്റസ് ഒഴിവാക്കുക തുടങ്ങിയവ ബഡ്ജറ്റിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അപൂർവ നേട്ടവുമായി ലോകത്തിലെ തന്നെ മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് ലണ്ടനിൽ മലയാളിയായ മേജർ ജോളി ലാസർ. 6 ലോക മാരത്തോണുകളാണ് ഇദ്ദേഹം വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത് . അഞ്ച് മാരത്തോണുകൾ നേരത്തെ പൂർത്തിയാക്കിയിരുന്ന ജോളി ടോക്കിയോ മാരത്തോണു കൂടി പൂർത്തിയാക്കിയതോടെയാണ് അതുല്യ നേട്ടത്തിന് ഉടമയായി മാറിയത്.
ലണ്ടൻ, ടോക്കിയോ , ബർലിൻ, ന്യുയോർക്ക്, ഷിക്കാഗോ, ബോസ്റ്റൺ എന്നീ 6 മാരത്തോണുകൾ വിജയകരമായി പൂർത്തിയാക്കിയവർക്ക് ലഭിക്കുന്ന കിരീടമാണ് സിക്സ് സ്റ്റാർ ഫിനിഷർ ബഹുമതി . ചരിത്രത്തിൽ ഇന്ത്യയിൽ നിന്ന് ഇതുവരെ 101 പേർ മാത്രമേ ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ. ഈ നേട്ടം കൈവരിക്കുന്ന 470 -മത്തെ മലയാളിയാണ് ജോളി. നേരത്തെ മനോജ് കുര്യാക്കോസ്, രമേശ് പണിക്കർ ,എസ്ഗാർ പിന്റോ എന്നീ മലയാളികളാണ് സിക്സ് സ്റ്റാർ ഫിനിഷ് മാരായിട്ടുള്ളത്.
ഇന്ത്യൻ ആർമിയിൽ നിന്ന് മേജർ പദവിയിൽ നിന്നാണ് ജോളി ലാസർ വിരമിച്ചത്. തൃശ്ശൂർ മണ്ണുത്തി പാറയിൽ ലാസറിന്റെയും തങ്കമ്മയുടെയും മകനായ ജോളി ലാസർ ലണ്ടനിലെ റെഡ് ഹാറ്റ് എന്ന സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത് . ഭാര്യ വിനിതയ്ക്കും വിദ്യാർത്ഥികളായ ജോവിന്‍ , ജെനിഫർ എന്നിവർക്കൊപ്പം ഈസ്റ്റ് ലണ്ടനിലെ സെഗ്നാവിലാണ് കുടുംബസമേതം താമസിക്കുന്നത്. ടോക്കിയോയിൽ നിന്ന് വിജയശ്രീലാളിതനായി മടങ്ങിയെത്തിയ ജോളിക്ക് ജോയ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പിന്റെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ പ്രത്യേക സ്വീകരണം ഒരുക്കിയിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ മലയാളി മരണങ്ങളിൽ പ്രധാന വില്ലനായി അവതരിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളും ക്യാൻസർ രോഗവുമാണ്. ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലം അകാലത്തിൽ മരണമടഞ്ഞവരുടെ എണ്ണം നാൾക്ക് നാൾക്ക് കൂടി വരുകയാണ്’. പ്രത്യക്ഷത്തിൽ ആരോഗ്യപരമായ ജീവിത രീതികൾ ഉണ്ടായിട്ടും എന്തുകൊണ്ട് ഇത്രയധികം ചെറുപ്പക്കാർ ഹൃദയാഘാതം മൂലം മരണമടയുന്നത് എന്നത് വിശദമായി പരിശോധിക്കേണ്ട വിഷയമാണ്.
യുകെയിൽ ഹൃദയാഘാതമുള്ള 40 വയസ്സിന് താഴെയുള്ളവരുടെ എണ്ണത്തിൽ ആശങ്കാജനകമായ രീതിയിൽ വർദ്ധനവ് ഉണ്ടാകുന്നതായാണ് റിപ്പോർട്ടുകൾ. ഹൃദയത്തിൻറെ ഒരു ഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം പെട്ടെന്ന് നിലയ്ക്കുന്നതാണ് ഹൃദയാഘാതത്തിന് കാരണമാകുന്നത്. തൻറെ രോഗികളിൽ 10 മുതൽ 20 ശതമാനം വരെ ഇപ്പോൾ 40 വയസ്സിന് താഴെയുള്ളവരാണെന്ന് ലണ്ടനിലെ സെൻ്റ് ബർത്തലോമിയോസ് ഹോസ്പിറ്റലിലെയും പോർട്ട്‌ലാൻഡ് ഹോസ്പിറ്റലിലെയും കൺസൾട്ടൻ്റ് കാർഡിയോളജിസ്റ്റായ ഡോ. മാർട്ടിൻ ലോവ് പറയുന്നു. താനൊരു ജൂനിയർ ഡോക്ടർ ആയിരുന്ന സമയത്ത് ഹൃദയസംബന്ധമായ അസുഖങ്ങളുമായി യുവാക്കളെ കാണുന്നത് അപൂർവ്വമായിരുന്നു എന്ന് ഡോ. മാർട്ടിൻ പറഞ്ഞു. പണ്ട് ഹൃദയ രോഗികളിൽ ഭൂരിഭാഗവും 50 നും 60 നും വയസ്സിനിടയിൽ പ്രായമുള്ള പുകവലിക്കാരായിരുന്നു.
കഴിഞ്ഞ 5 വർഷമായി 20 കളുടെ മധ്യം മുതൽ ചെറുപ്പക്കാർക്ക് ഹൃദയാഘാതം ഉണ്ടാകുന്ന പ്രവണത കൂടി വരികയാണെന്ന് ലിവർപൂൾ ഹാർട്ട് ആൻഡ് ചെസ്റ്റ് ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് കാർഡിയോളജിസ്റ്റായ ഡോ. ജോ മിൽസും പറഞ്ഞു. ഇപ്പോൾ ഒരു കാർഡിയോളജിസ്റ്റ് എന്ന നിലയിൽ 30 കളുടെ തുടക്കത്തിലുള്ള രോഗികളെ കാണുമ്പോൾ അത്ഭുതം തോന്നാറില്ലെന്ന് അദ്ദേഹം പറഞ്ഞു.

യുവാക്കളുടെ ഇടയിൽ ഹൃദയാഘാതം വർദ്ധിക്കുന്നതിന് കാരണമാകുന്നത് എന്താണ്? തെറ്റായ ഭക്ഷണക്രമവും അമിത വണ്ണവും , ഉദാസീനമായ ജീവിതശൈലി, ടൈപ്പ് 2 പ്രമേഹം ഉള്ള യുവാക്കളുടെ എണ്ണത്തിലുള്ള വർദ്ധനവ് ,പുകവലി, മദ്യപാനം എന്നിവയാണ് യുവാക്കളിൽ ഹൃദയാഘാതം കൂടുന്നതിന് കാരണമായി ഡോ ലോവ് ചൂണ്ടിക്കാണിക്കുന്നത് . അമിത വണ്ണം പലപ്പോഴും ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിക്കുന്നു, ഇത് ധമനികളിലും ഹൃദയത്തിലും അധിക സമ്മർദ്ദം ചെലുത്തും, സ്ലീപ് അപ്നിയ അതായത് രാത്രിയിലെ ശ്വസനത്തിൻ്റെ ക്രമരഹിതമായ രീതികൾ രോഗിയുടെ താൽക്കാലികമായി ശ്വാസോച്ഛ്വാസം നിലക്കുന്നതിന് കാരണമാകുന്നതും രക്തം കട്ടപിടിക്കുന്നതിലേക്ക് നയിച്ചേക്കാം.
മറ്റൊരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് സ്ട്രെസിനെയാണ് . സാധാരണയായി നാമെല്ലാവരും സമ്മർദത്തോടെയാണ് ജീവിക്കുന്നത്, എന്നാൽ ഇത് ചില ആളുകളിൽ ഹൃദയാഘാതം അല്ലെങ്കിൽ ഹൃദയ താളത്തിൽ മാറ്റം വരുത്താമെന്ന് ഡോ. ലോവ് പറയുന്നു .
രോഗനിർണ്ണയത്തിലെ കാലതാമസം ഭാവിയിൽ വലുതും മാരകമായതുമായ ഹൃദയാഘാതത്തിന്റെ അപകട സാധ്യത ഉയർത്തുന്നതായാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഹൃദയാഘാതത്തിന്റെ ലക്ഷണമായേക്കാവുന്ന നെഞ്ചുവേദന ഉണ്ടായാൽ 30 മിനിറ്റിനുള്ളിൽ അവർക്ക് വിദഗ്ധ പരിചരണം ലഭ്യമാക്കണം. ചെറുപ്പക്കാർ പലപ്പോഴും രോഗലക്ഷണങ്ങളെ തിരിച്ചറിയുന്നതിൽ പരാജയപ്പെടുന്നതായും ഡോക്ടർമാർ അഭിപ്രായപ്പെടുന്നു . പലരും ഹൃദയ രോഗ ലക്ഷണങ്ങളെ ദഹനക്കേട് മൂലമുള്ള അസുഖങ്ങളായി കരുതി അവഗണിക്കുന്നത് മരണനിരക്ക് കൂടുന്നതിന് കാരണമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- യുകെയിൽ എൻഎച്ച് എസിലെ ഒഴിവുകൾ നികത്തുന്നതിന് , അവയ്ക്കായുള്ള അപേക്ഷകളും നിയമന പ്രക്രിയകളും മറ്റും കൈകാര്യം ചെയ്യുന്നതിന് നാഷണൽ ഹെൽത്ത് സർവീസ് (എൻ എച്ച് എസ് ) ഉപയോഗിക്കുന്ന ഒരു ഓൺലൈൻ റിക്രൂട്ട്മെന്റ് സംവിധാനമാണ് എൻഎച്ച്എസ് ട്രാക്ക് ആപ്ലിക്കേഷൻ. യുകെയിൽ നിന്നും അതോടൊപ്പം തന്നെ വിദേശരാജ്യങ്ങളിൽ നിന്നുമുള്ളവർക്ക് ഇതിലൂടെ അപേക്ഷിക്കാം. റിക്രൂട്ട്മെന്റ് പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും ഉദ്യോഗാർത്ഥികളിലേക്ക് ജോലി സാധ്യതകൾ എളുപ്പത്തിൽ എത്തുന്നതിനും, അവയ്ക്കായി അപേക്ഷിക്കുന്നത് എളുപ്പമാക്കുന്നതിനും തൊഴിലുടമകൾക്ക് വേഗത്തിൽ അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിനും ഉദ്യോഗാർത്ഥികളുമായി ആശയവിനിമയം നടത്തുന്നതിനുമായാണ് എൻഎച്ച്എസ് ട്രാക്ക് ആപ്ലിക്കേഷൻ രൂപകൽപ്പന ചെയ്തിട്ടുണ്ട്. മലയാളികൾക്ക് ഈ സേവനം വളരെ നല്ല രീതിയിൽ പ്രയോജനപ്പെടുത്താവുന്നതാണ്. യുകെയിലുള്ളവർക്ക് വിദ്യാർത്ഥിയായും ആശ്രിതനായും അപേക്ഷിക്കാൻ കഴിയുന്ന നിരവധി ജോലികളുണ്ട്.

ആരോഗ്യമേഖലയിൽ ഒരു നല്ല കരിയർ ഉണ്ടാക്കിയെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ജോലി സാധ്യതകൾ എളുപ്പം അറിയുവാനുള്ള ഒരു മാർഗമാണ് എൻ എച്ച് എസ് ട്രാക്കർ. കാറ്ററിംഗ്, ക്ലീനിംഗ്, സ്റ്റോറുകൾ, ഡ്രൈവർമാർ തുടങ്ങിയ ആരോഗ്യസംരക്ഷണവുമായി നേരിട്ട് ബന്ധമില്ലാത്ത ജോലികളെ സമ്മതിച്ചുള്ള വിവരങ്ങളും ഇതിൽനിന്ന് ലഭിക്കും. ഹെൽത്ത് കെയർ, അഡ്മിനിസ്ട്രേഷൻ, സപ്പോർട്ട് സേവനങ്ങൾ എന്നിവയുൾപ്പെടെ എൻഎച്ച്എസിലുടനീളമുള്ള തൊഴിൽ ഒഴിവുകളുടെ വിവരങ്ങൾ നൽകുന്ന വിപുലമായ ഒരു ഡേറ്റാബേസ് ആണ് ഈ സംവിധാനം. ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ സിവി, കവർ ലെറ്റർ, മറ്റ് പ്രസക്തമായ രേഖകൾ എന്നിവ അപ് ലോഡ് ചെയ്യാൻ അനുവദിക്കുന്ന സംവിധാനവും ഇതിൽ ഉണ്ട്. അപേക്ഷകൾ ട്രാക്ക് ചെയ്യുന്നതിനും മാനേജു ചെയ്യുന്നതിനും അഭിമുഖങ്ങൾ ഷെഡ്യൂൾ ചെയ്യുന്നതിനും ഉദ്യോഗാർത്ഥികളുമായി ആശയ വിനിമയം നടത്തുന്നതിനും തൊഴിലുടമകൾക്കും ഇതിലൂടെ വേഗത്തിൽ സാധിക്കും. യുകെയിൽ ഇപ്പോൾ താമസിക്കുന്നവർക്കും അതോടൊപ്പം തന്നെ വിദേശികൾക്കും. ഒരേപോലെ ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.