ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ സായുധ സേനയുടെ വിവരങ്ങൾ ചോർത്തിയതിന് പിന്നിൽ ചൈനയെ സംശയിക്കുന്നതായുള്ള വിവരങ്ങൾ പുറത്തുവന്നു. സായുധ സേനയുടെ ശമ്പള വിതരണ സംവിധാനമാണ് ഹാക്ക് ചെയ്യപ്പെട്ടത് . നിലവിൽ സായുധ സേനയിൽ ജോലി ചെയ്യുന്നവരുടെയും വിരമിച്ചവരുടെയും പേരുകളും ബാങ്ക് വിവരങ്ങളും അടങ്ങിയ പെറോൾ സംവിധാനം ആണ് ഹാക്ക് ചെയ്യപ്പെട്ടത്.

പ്രതിരോധ സെക്രട്ടറി ഗ്രാൻ്റ് ഷാപ്‌സ് ഇന്ന് എംപിമാരെ അഭിസംബോധന ചെയ്യുമ്പോൾ ഒരു പ്രത്യേക രാജ്യത്തിൻറെ പേര് എടുത്തു പറയാൻ സാധ്യതയില്ല .എന്നിരുന്നാലും ശത്രുതാപരമായ രാജ്യങ്ങളിൽ നിന്നുള്ള സൈബർ ചാരപ്രവർത്തനം ഉയർത്തുന്ന അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുമെന്ന് ആണ് പ്രതീക്ഷിക്കുന്നത് . റോയൽ നേവി, ആർമി, റോയൽ എയർഫോഴ്സ് എന്നിവയിലെ ജീവനക്കാരുടെയും വിരമിച്ചവരുടെയും വ്യക്തിഗത വിവരങ്ങൾ അടങ്ങിയ സിസ്റ്റം ഒരു ബാഹ്യ ഏജൻസി ആണ് കൈകാര്യം ചെയ്യുന്നത് . സർക്കാർ സൈബർ സുരക്ഷയെ അങ്ങേയറ്റം ഗൗരവത്തോടെയാണ് കാണുന്നതെന്ന് കാബിനറ്റ് മന്ത്രി മെൽ സ്ട്രൈഡ് പറഞ്ഞു. സൈബർ ആക്രമണത്തിന് പിന്നിൽ ആരാണെന്ന അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്ന് ഉന്നത വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

മിനിസ്റ്ററി ഓഫ് ഡിഫൻസിന്റെ വിവരങ്ങളിലേയ്ക്ക് കടന്നുകയറ്റം നടത്തിയത് ആരാണെന്നതിൻ്റെ തെളിവുകൾ ശേഖരിക്കുന്നതിന് മാസങ്ങളോ ചിലപ്പോൾ വർഷങ്ങൾ തന്നെയോ വേണ്ടി വന്നേക്കാമെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. അതുകൊണ്ടു തന്നെ ഔദ്യോഗിക തലത്തിൽ ചൈനയെ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തുന്ന സമീപനം ഉണ്ടാവില്ലെന്നാണ് കരുതപ്പെടുന്നത്. സംശയങ്ങൾ വിരൽ ചൂണ്ടുന്നത് ചൈനയിലേയ്ക്കാണെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെയും ഇത്തരം വിവരങ്ങൾ ഹാക്ക് ചെയ്യുന്നതിന് പിന്നിൽ ബീജിംഗ് ആണെന്ന വാർത്തകൾ നിലവിലുണ്ട്. എന്നാൽ യുകെയിലെ രാഷ്ട്രീയക്കാരുടെ പ്രസ്താവനകൾ അസംബന്ധമാണെന്നാണ് വാർത്തകളോട് ചൈന പ്രതികരിച്ചത്.