Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

അവധിക്ക് നാട്ടിൽ പോയി വരുമ്പോൾ അനുവദനീയമായതിന്റെ പരമാവധി സാധനങ്ങൾ കൊണ്ടുവരുക എന്നത് ലോകമൊട്ടാകെയുള്ള മലയാളികളുടെ ശീലമാണ്. ഈ കാര്യങ്ങളിൽ യുകെ മലയാളികളും വ്യത്യസ്തരല്ല. യുകെയിൽ കിട്ടുന്നതാണെങ്കിലും അമ്മയും ബന്ധുക്കളും തന്നു വിടുന്ന സാധനങ്ങൾ കൊണ്ടുവരുന്നത് മനോഹരമായ ഗൃഹാതുരത്വത്തിന്റെ ഭാഗം കൂടിയാണ് . ഈ കൂട്ടത്തിൽ കുടംപുളിയും, ഉണക്ക കപ്പയും. കറിവേപ്പിലയും ,മാങ്ങയും, അച്ചാറും, ഉണക്കമീനും ഉൾപ്പെടെയുണ്ട്. തിരിച്ച് യുകെയിലെത്തുമ്പോൾ കൊണ്ടുവന്ന സാധനങ്ങൾ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുമ്പോൾ ഉണ്ടാകുന്ന ആത്മസംതൃപ്തിയും നാടിൻറെ മണമുള്ള സാധനങ്ങൾ കൊണ്ടുവരാൻ പലരെയും പ്രേരിപ്പിക്കുന്ന ഒരു ഘടകമാണ്.

പായ്ക്ക് ചെയ്തു കൊണ്ടുവരുന്ന സാധനങ്ങളിൽ ഏതെങ്കിലും നിയമവിരുദ്ധമായിട്ടുണ്ടോ എന്നത് അലട്ടുന്ന പലരെയും അലട്ടുന്ന പ്രശ്നമാണ്. ഭക്ഷണസാധനങ്ങൾ യുകെയിലേക്ക് കൊണ്ടുവരുന്നതിനെ കുറിച്ചുള്ള വിശദമായ മാർഗരേഖ ഗവൺമെൻറ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതു പ്രകാരം മാംസം, പാൽ, മത്സ്യം മറ്റു മൃഗ ഉത്പന്നങ്ങൾ കൊണ്ടുവരുന്നതിനുള്ള നിയമങ്ങൾ യാത്രക്കാരൻ ഏത് രാജ്യത്തുനിന്ന് കൊണ്ടുവരും എന്നതിനെ കൂടി ആശ്രയിച്ചായിരിക്കും.


വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്നതു പ്രകാരം യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് വരുമ്പോൾ മാംസം അല്ലെങ്കിൽ മാംസ ഉത്പന്നങ്ങൾ, പാൽ അല്ലെങ്കിൽ പാൽ അടിസ്ഥാനമാക്കിയുള്ള ഉത്പന്നങ്ങൾ കൊണ്ടുവരുന്നതിന് വിലക്കുണ്ട് . ഇനി നാട്ടിൽ പോയി വരുമ്പോൾ ഉണക്കയിറച്ചി കൊണ്ടുവന്നാൽ പിടിക്കപ്പെട്ടേക്കാം.

ഒരാൾക്ക് 2 കിലോ വരെ തേൻ, ശിശുക്കൾക്ക് വേണ്ടിയുള്ള പൊടി രൂപത്തിലുള്ള പാലുത്പന്നങ്ങൾ, ശിശുഭക്ഷണം തുടങ്ങിയ സാധനങ്ങൾ കൊണ്ടുവരുന്നത് അനുവദനീയമാണ്. എന്നാൽ മലയാളികളിൽ പലരും ആശങ്കയോടെ കൊണ്ടുവരുന്ന ഉണക്കമീൻ കൊണ്ടുവരാമെന്നാണ് വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്നത്. മത്സ്യം , മത്സ്യ ഉത്പന്നങ്ങൾ, ഉണങ്ങിയതോ പാകം ചെയ്തതോ ആയ മത്സ്യ ഉത്പന്നങ്ങൾ എന്നിവ ഒരാൾക്ക് 20 കിലോ വരെ കൊണ്ടുവരാൻ സാധിക്കും.

കൂടുതൽ വിവരങ്ങൾ താഴെ പറയുന്ന ഗവൺമെന്റ് വെബ്‌സൈറ്റിൽ ലഭ്യമാണ് .

https://www.gov.uk/bringing-food-into-great-britain/meat-dairy-fish-animal-products

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കൺസർവേറ്റീവ് പാർട്ടിയുടെ അടുത്ത നേതാവും പ്രധാനമന്ത്രിയും ആകാനുള്ള മത്സരത്തിലേക്ക് മുൻ വൈസ് ചാൻസലറായ ഋഷി സുനകും. ഈ സ്‌ഥാനത്തേയ്ക്ക്‌ തൻെറ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചവരിൽ ഏറ്റവും ഉയർന്ന സാധ്യതയും ഈ ഇന്ത്യൻ വംശജന് തന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ചൊവ്വാഴ്ച മന്ത്രിസഭയിൽ നിന്നുള്ള അദ്ദേഹത്തിൻറെ രാജി മറ്റു മന്ത്രിമാർ രാജി വയ്ക്കുന്നതിന് കാരണമാക്കിയിരുന്നു. ഈ സംഭവവികാസങ്ങളാണ് ടോറി പാർട്ടിയുടെ നേതാവ് സ്‌ഥാനത്തു നിന്ന് ബോറിസ് ജോൺസണെ രാജിവെക്കാൻ നിർബന്ധിതനാക്കിയത്. അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ ബോറിസ് ജോൺസൺ ഇടക്കാല പ്രധാനമന്ത്രിയായി തുടരും. മുതിർന്ന ബാക്ക്ബെഞ്ചർ ടോം തുഗെന്ധത്, അറ്റോർണി ജനറൽ സുല്ല ബ്രാവെർമാൻ, മുൻ ഇക്വാലിറ്റീസ് മന്ത്രി കെമി ബാഡെനോക്ക് എന്നിവരും തങ്ങളുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചവരിൽ ഉൾപ്പെടുന്നു.

അതേസമയം മുൻ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട്, പ്രതിരോധ സെക്രട്ടറി ബെൻ വാലസ്, മുൻ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് എന്നിവരും സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാൻ സാധ്യതയുള്ളവരുടെ പട്ടികയിലുണ്ട് . മുൻ ബ്രെക്‌സിറ്റ് മന്ത്രി സ്റ്റീവ് ബേക്കർ നേതൃത്വസ്ഥാനത്തേക്ക് നിൽക്കുവാൻ താൻ ആലോചിച്ചിരുന്നതായും എന്നാൽ പിന്നീട് ആ ശ്രമം ഉപേക്ഷിച്ചെന്നും അറിയിച്ചു . നേതൃത്വതിരഞ്ഞെടുപ്പിൻെറ സമയക്രമം അടുത്തയാഴ്ച അറിയാമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . സെപ്റ്റംബറിൽ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരു സോഷ്യൽ മീഡിയ വീഡിയോയിലൂടെ തൻറെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച സുനക് രാജ്യത്ത് നഷ്ടപ്പെട്ടുപോയ വിശ്വാസം പുനസ്ഥാപിക്കാനും സമ്പദ് വ്യവസ്ഥയെ പുനർനിർമ്മിക്കാനും രാജ്യത്തെ വീണ്ടും ഒന്നിപ്പിക്കാനുമാണ് താൻ ഇത്തരത്തിൽ ഒരു തീരുമാനമെടുത്തതെന്ന് പറഞ്ഞു. ഈയൊരു സന്ദർഭത്തിൽ നമ്മൾ ഗൗരവത്തോടെ നിശ്ചയദാർഢ്യത്തോടെ സാഹചര്യത്തെ അഭിമുഖീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിലെ ഏറ്റവും സാധാരണക്കാരന്റെ പോലും ഭക്ഷണമായിരുന്ന ലൂർപക് ബട്ടറിന് ഇപ്പോൾ ഒരു പാക്കറ്റിന് 9 പൗണ്ട് എന്ന രീതിയിൽ എത്തിച്ചേർന്നിരിക്കുകയാണ്. ഇതേ തുടർന്ന് ബട്ടർ പാക്കറ്റുകളോടൊപ്പം സെക്യൂരിറ്റി ടാഗും ഉൾപ്പെടുത്തുവാൻ നിർബന്ധിതരായിരിക്കുകയാണ് സൂപ്പർമാർക്കറ്റ് ഉടമകൾ. അസ് ഡാ സ്റ്റോറുകളിൽ 500ഗ്രാം ഡയിനിഷ് ബട്ടർ 6 പൗണ്ടിനാണ് ലഭിക്കുന്നത്. ഇത്തരം പാക്കറ്റുകളിൽ എല്ലാം തന്നെ ഇലക്ട്രോണിക് സെക്യൂരിറ്റി ടാഗുകളും സൂപ്പർമാർക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. സാധാരണയായി വിലകൂടിയ , മോഷണം പോകാൻ സാധ്യതയുള്ള ഇലക്ട്രോണിക് സാധനങ്ങൾക്കും മറ്റുമാണ് സെക്യൂരിറ്റി ടാഗുകൾ സൂപ്പർമാർക്കറ്റുകളിൽ ഉണ്ടായിരുന്നത്. ആദ്യമായാണ് ദൈനംദിന ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായ ഭക്ഷണസാധനങ്ങൾക്ക് സെക്യൂരിറ്റി ടാഗുകൾ ഏർപ്പെടുത്തുന്നത് താൻ കാണുന്നതെന്ന് ഒരു കൺസ്യൂമർ റൈറ്റ്സ് ആക്ടിവിസ്റ്റ് വ്യക്തമാക്കി.


500ഗ്രാം ബട്ടറിന് കഴിഞ്ഞവർഷം ജൂണിൽ ഉണ്ടായിരുന്ന വിലയേക്കാൾ 33 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇനിയും ഇത്തരം അവസ്ഥ മുന്നോട്ടു പോയാൽ ആവശ്യഭക്ഷണസാധനങ്ങൾ വാങ്ങിക്കാൻ ലോൺ എടുക്കേണ്ട സാഹചര്യമാണ് ഉള്ളതെന്ന് നിരവധിപേർ ട്വിറ്ററിൽ തമാശയായി രേഖപ്പെടുത്തി. അവശ്യസാധനങ്ങൾക്കുള്ള ക്രമാതീതമായ വിലവർധന ജനങ്ങളുടെ ജീവിതത്തെ ആകെ സാരമായി ബാധിച്ചിട്ടുണ്ട്. അടുത്തവർഷം പകുതി വരെയെങ്കിലും ഇത്തരത്തിലുള്ള വിലവർധന ഉണ്ടാകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- മറ്റ് ഡ്രൈവർമാർക്ക് വേണ്ടി 150 ഓളം ഡ്രൈവിംഗ് ടെസ്റ്റുകളിൽ പങ്കെടുത്ത സ്ത്രീക്ക് കോടതി എട്ടു മാസത്തെ ജയിൽ ശിക്ഷ വിധിച്ചിരിക്കുകയാണ്. വെയിൽസിലെ കാർമാർതെൻഷെയറിലെ ലാനെലിയിൽ നിന്നുള്ള ഇരുപത്തൊമ്പതുകാരിയായ ഇന്ദ്രജീത്ത് കൗറിനാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. 2018 മുതൽ 2020 വരെയുള്ള കാലഘട്ടങ്ങളിൽ ഇവർ നിരവധി പേർക്ക് പകരമായി ടെസ്റ്റുകളിൽ പങ്കെടുത്തതായി പോലീസ് കണ്ടെത്തി. ഇംഗ്ലീഷ് ഭാഷയിൽ ബുദ്ധിമുട്ടുള്ളവർക്കാണ് ഇവർ പ്രധാനമായും പകരക്കാരിയായത്. സ്വാൻസി, കാർമാർതെൻ, ബിർമിങ്ഹാം, ലണ്ടൻ എന്നിവിടങ്ങളിൽ എല്ലാം തന്നെ ഇവർ ടെസ്റ്റുകളിൽ പങ്കാളിയായിട്ടുണ്ട്. പണത്തോടുള്ള അമിതമായ ആസക്തി മൂലമാണ് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതെന്നാണ് ഡിറ്റക്റ്റീവ് ചീഫ് ഇൻസ്പെക്ടർ സ്റ്റീവൻ മലൊണി വ്യക്തമാക്കുന്നത്.

പൊതുസമൂഹത്തിന് മൊത്തത്തിൽ ദോഷം ചെയ്യുന്ന തരത്തിലുള്ള കുറ്റകൃത്യമാണ് ഇവർ ചെയ്തതെന്ന് ചീഫ് ഇൻസ്പെക്ടർ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരത്തിൽ വ്യക്തമായ ഡ്രൈവിംഗ് ധാരണകൾ ഇല്ലാതെ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നത് അപകടത്തിന് വഴിതെളിക്കുമെന്ന അഭിപ്രായമാണ് കോടതി വ്യക്തമാക്കുന്നത്. സ്വാൻസി ക്രൗൺ കോടതിയാണ് ഈ സംബന്ധിച്ച് വാദം കേട്ടത്. നിരവധി സെന്ററുകളിൽ സംശയമുണ്ടായതിനെ തുടർന്ന് ഡ്രൈവർ ആൻഡ് വെഹിക്കിൾ സ്റ്റാൻഡേർഡ് സ് ഏജൻസി നൽകിയ നിർദേശത്തിലാണ് സൗത്ത് വെയിൽസിൽ ഇത് സംബന്ധിച്ച് അന്വേഷണം നടന്നത്. ഇത്തരത്തിൽ തെറ്റായ രീതിയിലൂടെ ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കുന്നത് അപകടങ്ങൾക്ക് വഴിതെളിക്കുമെന്ന് ഡ്രൈവർ ആൻഡ് വെഹിക്കിൾ സ്റ്റാൻഡേർഡ് സ് ഏജൻസി വ്യക്തമാക്കി..

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ വരുന്ന ആഴ്ചകളിൽ താപനില ക്രമാതീതമായി വർദ്ധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗം. ലണ്ടനിൽ അടുത്ത ദിവസങ്ങളിൽ 30 ഡിഗ്രി സെൽഷ്യസ് താപനില വരെ ഉണ്ടാകും. തെക്കൻ ഇംഗ്ലണ്ടിലും സെൻട്രൽ ഇംഗ്ലണ്ടിലും ആകും ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തുക എന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നിരുന്നാൽ തന്നെയും ബ്രിട്ടനിലെ ഭൂരിഭാഗം സ്ഥലങ്ങളിലും ശരാശരിയിൽ കൂടുതൽ താപനില രേഖപ്പെടുത്താനുള്ള സാധ്യതയാണ് കാലാവസ്ഥ വിഭാഗം പ്രവചിച്ചത്. എന്നാൽ യുകെയുടെ വടക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിൽ മറ്റു പ്രദേശങ്ങളെക്കാൾ കുറച്ചു കൂടി താപനിലയിൽ കുറവുണ്ടാകും. ഇന്ന് വെള്ളിയാഴ്ച ലണ്ടനിൽ 28 ഡിഗ്രി സെൽഷ്യസ് താപനില ഉണ്ടാകുമെന്നും, ഇത് തുടർന്നുള്ള ദിവസങ്ങളിലും തുടരുമെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ചൂട് കാലത്തിന്റെ തുടക്കത്തിലാണ് നാം ആയിരിക്കുന്നതെന്നും, കുറച്ചു ദിവസങ്ങൾ ഈ കാലാവസ്ഥ തന്നെ തുടരുമെന്നും ചീഫ് മെറ്റിയറോളജിക്കൽ ഓഫീസർ വ്യക്തമാക്കി. അമിത ചൂട് ഉണ്ടാകുന്ന സാഹചര്യത്തിൽ ജനങ്ങൾ തങ്ങളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുകൾ ആരോഗ്യ വിഭാഗം നൽകി കഴിഞ്ഞു. എല്ലാവരും ചൂട് കാലം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണെങ്കിലും , കുട്ടികൾ, പ്രായമുള്ളവർ, ഗുരുതര രോഗമുള്ളവർ എന്നിവർ തങ്ങളുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകണമെന്ന് ആരോഗ്യവിഭാഗത്തിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. 2020 ൽ ചൂടുകാലത്ത് ബ്രിട്ടനിൽ ഏകദേശം 2500 റോളം മരണങ്ങൾ ഉണ്ടായിരുന്നു. ബീച്ചുകളും മറ്റും സന്ദർശിക്കുന്ന സമയങ്ങളിൽ ജനങ്ങൾ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും ഉണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വിവാദങ്ങളുടെ നീണ്ട പരമ്പരയ്ക്കൊടുവിൽ പ്രധാനമന്ത്രി ബോറി ജോൺസന്റെ പടിയിറക്കം രാഷ്ട്രീയ നിരീക്ഷകർ പ്രതീക്ഷിച്ചതു തന്നെയാണ്. പാർട്ടി ഗേറ്റും അനുബന്ധ സംഭവങ്ങളുമാണ് ബോറിസിന്റെ രാഷ്ട്രീയ പ്രതിഛായയ്ക്ക് മങ്ങലേൽപ്പിച്ചു തുടങ്ങിയത്. ഏറ്റവും ഒടുവിൽ ക്രിസ് പിഞ്ചറിന് ചീഫ് വിപ്പാക്കിയത് അവസാനം അദ്ദേഹത്തിൻറെ രാജിയിലേയ്ക്കും വഴിവച്ചു.

അടുത്ത പ്രധാനമന്ത്രി സ്ഥാനം ഏൽക്കുന്നതുവരെ ഇടക്കാല പ്രധാനമന്ത്രിയായി ബോറിസ് ജോൺസൺ തുടരും . എന്നിരുന്നാലും വൻ സാമ്പത്തിക, നയപരമായ തീരുമാനങ്ങൾ ഇടക്കാല പ്രധാനമന്ത്രിയായ ബോറിസ് ജോൺസനിൽ നിന്ന് ഉണ്ടാവുകയില്ല. അടുത്ത പ്രധാനമന്ത്രിയെ ഉടനെ തന്നെ തിരഞ്ഞെടുക്കണമെന്നും അല്ലാത്തപക്ഷം ഡെപ്യൂട്ടി പ്രധാനമന്ത്രി ഡൊമിനിക് റാബിനെ ഇടക്കാല പ്രധാനമന്ത്രിയാക്കണമെന്ന അഭിപ്രായം ഭരണപക്ഷത്തു തന്നെയുണ്ട്. മുൻ പ്രധാനമന്ത്രി സർ ജോൺ മേജർ ഈ നിർദ്ദേശം മുന്നോട്ടുവച്ചിട്ടുണ്ട്. പാർലമെൻറിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള ലേബർ പാർട്ടിയുടെ ഭീഷണിയും ഭരണപക്ഷത്ത് ആശങ്കയുടെ നിഴൽ വിരിച്ചിട്ടുണ്ട്.

അടുത്ത പ്രധാനമന്ത്രി ആരായിരിക്കും എന്നത് ബ്രിട്ടനിലെ ജനങ്ങൾ മാത്രമല്ല ലോകരാജ്യങ്ങളും ഉറ്റുനോക്കുകയാണ്. കോവിഡും ഇന്ധന വില വർദ്ധനവും തകർന്ന സമ്പദ് വ്യവസ്ഥയിൽ രാജ്യത്തെ ആര് മുന്നോട്ടു നയിക്കും എന്നതിനെപ്പറ്റി ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സാധ്യത കൽപ്പിക്കുന്നവരിൽ ഇന്ത്യൻ വംശജനായ ഋഷി സുനകിനാണ് ഒട്ടേറെ പേർ മുൻഗണന നൽകുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മാസങ്ങൾ നീണ്ട പീഡനത്തെ തുടർന്ന് മകൻ മരിച്ച സംഭവത്തിൽ ജയിലിലായിരുന്ന അമ്മയ്ക്ക് മോചനം . ഇപ്പോൾ 40 വയസ്സായ ട്രേസി കോനെലിനെയാണ് ജയിലിൽ നിന്ന് മോചിപ്പിക്കാൻ മിനിസ്ട്രി ഓഫ് ജസ്റ്റിസ് നടപടി കൈക്കൊണ്ടത്. 2007 ആഗസ്റ്റ് 3 -നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 17 മാസം പ്രായമുള്ള തൻറെ മകൻ നിരന്തര പീഡനങ്ങളെ തുടർന്ന് മരണമടഞ്ഞ സംഭവത്തിൽ 2009 മുതൽ പ്രതി ജയിൽ ശിക്ഷ അനുഭവിച്ചു വരുകയായിരുന്നു.

നിലവിലെ സാഹചര്യത്തിൽ പ്രതി കൂടുതൽ കുറ്റകൃത്യം ചെയ്യാനുള്ള സാധ്യതയില്ല എന്നത് പരിഗണിച്ചാണ് പ്രൊബേഷൻ ഓഫീസർമാരും ജയിൽ ഉദ്യോഗസ്ഥരും ജയിൽ മോചനത്തെ പിന്തുണച്ചത്. നേരത്തെ 2013 -ൽ കോനെലി മോചിതയായെങ്കിലും പരോൾ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് 2015 -ൽ ജയിലിലേയ്ക്ക് തിരിച്ചു വിളിക്കുകയായിരുന്നു.

ട്രേസി കോനെലിയുടെ കുറ്റകൃത്യം കടുത്ത തിന്മയായിരുന്നതിനാലാണ് അവളുടെ മോചനത്തെ താൻ ശക്തമായി എതിർത്തതെന്ന് ഉപപ്രധാനമന്ത്രിയും ജസ്റ്റിസ് സെക്രട്ടറിയുമായ മിസ്റ്റർ റാബ് പറഞ്ഞു.
കോനെലിയുടെ ഇൻറർനെറ്റിന്റെയും ഫോണിന്റെയും ഉപയോഗം നിരീക്ഷിക്കപ്പെടുമെ ന്ന് അധികൃതർ അറിയിച്ചു . അതോടൊപ്പം ഇരകളുമായുള്ള സമ്പർക്കം ഒഴിവാക്കാനും കുട്ടികളെ സംരക്ഷിക്കാനുമായി ചില സ്ഥലങ്ങളിൽ പോകാൻ കഴിയില്ലെന്നതും മോചന വ്യവസ്ഥയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട് .
കോനെലിയുടെ പ്രവർത്തനങ്ങൾ ആരുമായി ബന്ധപ്പെടുന്നു, എന്നീ കാര്യങ്ങളും കൂടാതെ 20 ഇൽ അധികം ലൈസൻസ് വ്യവസ്ഥകൾ എന്നിവ നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ജൂൺ പത്താം തീയതി വാഹനാപകടത്തിൽ മരണമടഞ്ഞ ഡോക്ടർ ജ്യോതിസ് മണലയിലിന് (26 ) യുകെ മലയാളികളുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ലിവർപൂളിന്റെ പ്രിയ ഡോക്ടർ ജ്യോതിസിന്റെ മൃതസംസ്കാര ശുശ്രൂഷകളിൽ കണ്ട കാഴ്ചകൾ ഹൃദയഭേദകമായിരുന്നു. മുൻപ് അറിയിച്ചിരുന്ന പോലെ രാവിലെ പത്തരയ്ക്ക് ജ്യോതിസിന്റെ ഭൗതികശരീരം ഹെലൻ ഹോളിക്രോസ് പള്ളിയിൽ പൊതുദർശനം ആരംഭിച്ചു. നന്നേ ചെറുപ്പം മുതൽ അൾത്താര ബാലനായി കുർബാന കൂടിയ പള്ളിയിൽ ജ്യോതിസിന്റെ ചേതനയറ്റ ശരീരം കിടക്കുന്ന ഹൃദയഭേദകമായ കാഴ്ച ഏതൊരാളെയും കണ്ണീരണിയിക്കുന്നതായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട മകനെ അന്ത്യ ചുംബനം നൽകുന്ന പിതാവ് ജോജപ്പൻെറയും മാതാവ് ജെസിയുടെയും സഹോദരൻ ജോവിസിൻെറയും ദൃശ്യങ്ങൾ വളരെ കാലത്തേയ്ക്ക് യുകെ മലയാളികളുടെ മനസ്സിൽ തീരാവിങ്ങലായിരിക്കും. ഓമന പുത്രന്റെ വേർപാടിൽ വിങ്ങിപ്പൊട്ടി കരയുന്ന മാതാപിതാക്കളുടെ അണപൊട്ടിയൊഴുകിയ ദുഃഖം ഹൃദയഭേദകമായിരുന്നു.ലങ്കാഷെയര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡോക്ടറായിരുന്ന ജ്യോതിസിൻെറ സഹപ്രവർത്തകരും സുഹൃത്തുക്കളുമായി ഒട്ടേറെ പേരാണ് തങ്ങളുടെ പ്രിയ സഹ പ്രവർത്തകനെ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിചേർന്നത്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലാണ് മൃതസംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയത്. ഒരു മനുഷ്യായുസിൽ ചെയ്തു തീർക്കാവുന്ന നന്മകൾ മുഴുവൻ സമൂഹത്തിന് നൽകിയാണ് ഡോ. ജ്യോതിസ് വിട പറഞ്ഞതെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ തൻെറ പ്രസംഗത്തിൽ പറഞ്ഞു . മൃതസംസ്കാര ശുശ്രൂഷയുടെ പ്രധാന ഭാഗങ്ങൾ സീറോ മലബാർ ആരാധന ക്രമമനുസരിച്ച് മലയാളത്തിലാണ് നടന്നത്. ചാൻസിലർ ഫാ. മാത്യു പിണ്ണാക്കനാട്ട് , ഫാ ആൻഡ്രൂസ് ചെതലൻ, പിതാവിൻറെ സെക്രട്ടറി ഫാ. മാത്യു, ഫാ . ജോസ് അഞ്ചാനിക്കൽ , ഫാ. രാജേഷ് ആരത്തിൽ , ഫാ. രഞ്ജിത്ത്, ഇടവക വികാരി ഫാദർ കെവിൻ തുടങ്ങിയ വൈദികരും സന്ന്യസ്തരും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും ശുശ്രൂഷകളിൽ പങ്കെടുക്കാനും എത്തിയിരുന്നു.

ജ്യോതിസ് ജോലി ചെയ്തിരുന്ന ലങ്കഷെയർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽനിന്നും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ ശേഷം മെഡിക്കൽ സ്റ്റുഡൻസിനു ക്ലാസ് എടുത്ത ശേഷം താമസ സ്ഥലത്തേക്കു കാറില്‍ പോകവേ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടമാണ് മരണകാരണമായത് .

പഠിത്തത്തിലും കലാസാംസ്‌കാരിക മേഖലയിലും പ്രതിഭയായിരുന്നു ഡോക്ടർ ജ്യോതിസ് . ലിവർപൂൾ യൂണിവേഴ്സിറ്റിയിൽ നിന്നാണ് MBBS കരസ്ഥമാക്കിയത്. ജ്യോതിസിന്റെ കുടുംബം കേരളത്തിൽ ചങ്ങനാശേരി സെന്റ് . മേരിസ് കത്തീഡ്രൽ ഇടവക മണലയില്‍ കുടുംബാംഗമാണ്. ആല്മീയ, സാമൂഹ്യ, സാംസ്‌കാരിക, ആതുര സേവന, ജീവകാരുണ്യ, വിദ്യാഭ്യാസ, മേഖലകളിലെ നിരവധി വ്യക്തികള്‍, സുഹൃത്തുക്കള്‍, സഹപാഠികള്‍, ബന്ധുക്കള്‍, ഇടവകാംഗങ്ങള്‍ അടക്കം നൂറു കണക്കിന് വ്യക്തികള്‍ അകാലത്തില്‍ വേര്‍പിരിഞ്ഞുപോയ പ്രിയ സോദരന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി എത്തിയിരുന്നു .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിൽ എത്തി അധികനാൾ ആകുന്നതിന് മുൻപേ മലയാളി യുവാവിന് ദാരുണാന്ത്യം. കുഴഞ്ഞു വീണതിന് പിന്നാലെ മരണപ്പെടുകയായിരുന്നു. കല്ലറ സ്വദേശിയായ ജസ്റ്റിന്‍ ജോയ് (35)ആണ് ഹൃദയാഘാതത്തെ തുടർന്ന് മരണത്തിന് കീഴടങ്ങിയത്. യുകെയിൽ അടുത്ത കാലങ്ങളിലായി നിരവധി മലയാളി യുവാക്കളാണ് ആകസ്മികമായി മരണമടഞ്ഞത്. ജസ്റ്റിൻ ലണ്ടനിലെ സെന്റ് ആല്‍ബന്‍സിലാണ് താമസിച്ചിരുന്നത്. യുകെയിലേയ്ക്ക് വരുന്നതിന് മുൻപ് നേരത്തെ ഡല്‍ഹിയില്‍ സ്വകാര്യ ആശുപത്രിയില്‍ നേഴ്‌സായി ജോലിചെയ്തിരുന്നു. ബ്രിട്ടനിൽ പൂളിലെ ഡോക്കിലാണ് നേഴ്‌സായി ജോലി നോക്കിയിരുന്നത്.

കല്ലറ പഴയപള്ളി ഇടവക പുതുപ്പറമ്പില്‍ ജോയിയുടെ മകന്‍ ആണ് ജസ്റ്റിന്‍. ഭാര്യ അനു ജസ്റ്റിന്‍ കട്ടച്ചിറ നെടുംതൊട്ടിയില്‍ കുടുംബാംഗമാണ്. മകൻ അഡ്വിക്. മാതാവ് മോളി ജോയി കല്ലറ ചൂരുവേലില്‍ കുടിലില്‍ കുടുംബാംഗമാണ്. ജയിസ് ജോയി , ജിമ്മി ജോയി എന്നിവരാണ് സഹോദരങ്ങള്‍. യുകെകെസിഎ സ്റ്റീവനേജ് യുണിറ്റ് , ലണ്ടന്‍ സെന്റ് ജോസഫ് ക്നാനായ കാത്തലിക് മിഷൻ എന്നിവയിലെ അംഗമായിരുന്നു പരേതന്‍. ഭാര്യ ജോലി കഴിഞ്ഞെത്തുമ്പോള്‍ ജസ്റ്റിന്‍ മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടെത്തുകയായിരുന്നു.

ജസ്റ്റിൻ ജോയുടെ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്റെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. പുതിയ പ്രധാനമന്ത്രി ആരാകണമെന്നുള്ളത് ഇപ്പോൾ പാർലമെൻററി പാർട്ടിയുടെ പൂർണ്ണ ഇഷ്ടത്തിലായിരിക്കും എന്ന് ബോറിസ് ജോൺസൺ തൻെറ പ്രസ്താവനയിൽ പറഞ്ഞു .

പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള സമയക്രമം അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ .താൻ വാഗ്ദാനം ചെയ്ത കാര്യങ്ങൾ നടപ്പിലാക്കേണ്ട കടമ തനിക്ക് ഉണ്ടെന്നു തോന്നിയതിനാലും വോട്ടർമാരുടെ അഭിപ്രായം അറിയേണ്ടതിനാലും ആയിരുന്നു താൻ രാജിവയ്ക്കാൻ ഇത്രയും താമസിച്ചത് എന്നും അദ്ദേഹം പറഞ്ഞു. ബ്രെക്‌സിറ്റ് പൂർത്തിയാക്കുക, യുകെയെ കോവിഡ് മഹാമാരിയിൽ നിന്ന് വിമുക്തമാക്കുക , വ്‌ളാഡിമിർ പുടിന്റെ ഉക്രെയ്‌ൻ അധിനിവേശത്തിനെതിരെ നിലകൊള്ളാൻ പാശ്ചാത്യ രാജ്യങ്ങളെ നയിക്കുക എന്നിവ ഉൾപ്പെടെയുള്ള തന്റെ നേട്ടങ്ങളിൽ താൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രിട്ടൻ ലോകരാജ്യങ്ങൾക്കിടയിലെ തങ്ങളുടെ സ്വാധീനം നിലനിർത്തണമെന്നും ഇതുവഴി യൂറോപ്യൻ രാജ്യങ്ങളിലെ ഏറ്റവും സമ്പന്നമായ രാജ്യം ആകുവാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരമൊരു പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സർക്കാരിനെ മാറ്റുന്നത് തീർത്തും വിചിത്രമാണെന്ന് തൻെറ സഹപ്രവർത്തകരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും അതിൽ വിജയിക്കാത്തതിൽ താൻ ഖേദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

തൻെറ പ്രസ്താവനയിൽ ഭാര്യ കാരി, മക്കൾ, എൻഎച്ച്എസ്, സായുധ സേന, ഡൗണിംഗ് സ്ട്രീറ്റ് ജീവനക്കാർ എന്നിവർക്കും അദ്ദേഹം നന്ദി പറഞ്ഞു.

യുകെയിലെ അടുത്ത പ്രധാനമന്ത്രി ആരായിരിക്കും എന്ന ചർച്ചകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചൂടുപിടിച്ചുകൊണ്ടിരിക്കുകയാണ്. സാധ്യത കൽപിക്കുന്നവരിൽ ഇന്ത്യൻ വംശജനായ ഋഷി സുനക്കിനാണ് ഒട്ടേറെ പേർ മുൻഗണന നൽകുന്നത്.

 

RECENT POSTS
Copyright © . All rights reserved