ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ചാൻസലർ റിഷി സുനക് അവതരിപ്പിച്ച സഹായ പാക്കേജിലൂടെ ജീവിതച്ചെലവ് പ്രതിസന്ധിയെ മറികടക്കാമെന്ന ശുഭപ്രതീക്ഷയിലാണ് ബ്രിട്ടീഷ് ജനത. വിലക്കയറ്റത്തില്‍ ദുരിതമനുഭവിക്കുന ബ്രിട്ടീഷുകാരെ സഹായിക്കുവാന്‍ 15 ബില്യണ്‍ പൗണ്ടിന്റെ പാക്കേജാണ് ഋഷി സുനക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവയില്‍ ചിലത് ധനസഹായമായി ലഭിക്കുമ്പോള്‍ മറ്റു ചിലത് ബില്ലുകളില്‍ കിഴിവുകളായി ലഭിക്കും. എനര്‍ജി ബില്‍സ് സപ്പോര്‍ട്ട് സ്കീം പ്രകാരം ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയില്‍സ് എന്നിവിടങ്ങളിലെ എല്ലാ കുടുംബങ്ങള്‍ക്കും 400 പൗണ്ട് പിന്തുണ ലഭിക്കും. ഇതിനായി നിങ്ങൾ പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. ഊർജ്ജ വിതരണക്കാർ നിങ്ങളുടെ അക്കൗണ്ടിലേക്ക് 400 പൗണ്ട് ക്രെഡിറ്റ് ചെയ്യും.
69% ബ്രിട്ടീഷുകാരും ചെയ്യുന്നതുപോലെ ഡയറക്ട് ഡെബിറ്റ് ഉപയോഗിച്ചാണ് നിങ്ങൾ പണമടയ്ക്കുന്നതെങ്കിൽ, 400 പൗണ്ട് വിഭാഗിച്ച് അതിന്റെ ഒരു ഭാഗം വീതം എല്ലാ മാസവും നിങ്ങളുടെ ബില്ലിൽ നിന്ന് കുറയ്ക്കും. നിങ്ങൾ പ്രീ-പേയ്മെന്റ് മീറ്ററാണ് ഉപയോഗിക്കുന്നതെങ്കിൽ, പണം മീറ്ററിൽ ചേർക്കുകയോ അല്ലെങ്കിൽ വൗച്ചറുകളായോ ലഭിക്കും. ഇതിന്റെ കൂടുതൽ വ്യക്തമായ വിശദാംശങ്ങൾ വരും ആഴ്ചകളിൽ സർക്കാർ പുറത്തുവിടും.
ഇതുകൂടാതെ, എൺപത് ലക്ഷത്തിലേറെ ജനങ്ങള്‍ക്ക് 650 പൗണ്ട് ഒറ്റത്തവണയായി നല്‍കും. വിന്റര്‍ ഗ്യൂവല്‍ അലവന്‍സ് ലഭിക്കുന്ന പെന്‍ഷന്‍കാര്‍ക്ക് 300 പൗണ്ട് അധികമായി ലഭിക്കും. അതുപോലെ ഡിസേബിള്‍ഡ് ബെനെഫിറ്റ്സ് ലഭിക്കുന്നവര്‍ക്ക് 150 പൗണ്ടും അധികമായി ലഭിക്കുമെന്ന് സുനക് വ്യക്തമാക്കി. ഈ ശരത്ക്കാലത്ത് ഊര്‍ജ്ജ വില 40 ശതമാനം വരെ ഉയര്‍ന്നേക്കാം എന്ന മുന്നറിയിപ്പുകള്‍ക്കിടെയാണ് ചാന്‍സലറുടെ ഈ പാക്കേജ് പ്രഖ്യാപനം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഡെവൺ : ഡെവണിൽ ആഡംബര ബോട്ട് (superyatch) തീപിടിച്ച് മുങ്ങി. ടോർക്വയ് ഹാർബറിൽ ഇന്നലെ ഉച്ചയ്ക്ക് 12:10നാണ് 85 അടിയുള്ള റെൻഡസ്വസ് എന്ന ആഡംബര ബോട്ട് കത്തിയമർന്നത്. ബോട്ടിൽ 2,000 ഗാലൻ ഇന്ധനം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. തീപിടുത്തം മൂലമുണ്ടായ പുക പരിസരപ്രദേശത്ത് വ്യാപിച്ചതോടെ വാതിലുകളും ജനലുകളും അടച്ചിടാൻ ആളുകൾക്ക് നിർദേശം നൽകി. തീപിടിത്തത്തിൽ ആർക്കും പരിക്കില്ലെന്ന് ഡെവൺ ആൻഡ് കോൺവാൾ പോലീസ് അറിയിച്ചു. എന്നാൽ കപ്പലിൽ നിന്ന് എണ്ണചോർച്ച ഉണ്ടായിട്ടുണ്ട്.
ആഡംബര ബോട്ടിൽ ഉണ്ടായിരുന്ന ഒമ്പത് ടൺ ഡീസൽ അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് ഒഴുകിയതായി സൗത്ത് വെസ്റ്റ് എൻവയോൺമെന്റ് ഏജൻസി പറഞ്ഞു. ഏകദേശം 2,000 ഗാലൻ ഇന്ധനം ബോട്ടിൽ ഉണ്ടെന്നും ജീവനക്കാർ തീ അണയ്ക്കാനുള്ള ശ്രമത്തിലാണെന്നും ഡെവൺ ആൻഡ് സോമർസെറ്റ് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് അറിയിച്ചിരുന്നു. തീ അണയ്ക്കുന്നതിന്റെ ഭാഗമായി ഹാർബറും ബീച്ചും അടച്ചിട്ടു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സൗത്ത് ഡെവോണിലും ന്യൂട്ടൺ അബോട്ടിലും ഷാൽഡണിലും പുക ഉയർന്നതായി ദൃക്സാക്ഷികൾ വിവരിച്ചു. വലിയ ശബ്ദം കേട്ടെന്നും തുടർന്ന് കടൽത്തീരത്തേക്ക് പോയപ്പോൾ തീ ആളിപടരുന്നത് കണ്ടെന്നും ദൃക്സാക്ഷികളിൽ ഒരാളായ ജോസഫ് ബാർലോ വെളിപ്പെടുത്തി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഫാമിലി ഡോക്ടറുമായി അപ്പോയിന്റ്മെന്റ് ലഭിക്കാൻ സാധിക്കാത്ത നിരവധി രോഗികൾ സ്വകാര്യ ജീപികളുടെ സേവനങ്ങളിലേക്ക് തിരിയുന്നതായുള്ള റിപ്പോർട്ട് പുറത്ത്. എൻഎച്ച്എസ് ഡോക്ടറുമായി മുഖാമുഖം ഉള്ള സ്ലോട്ടുകളുടെ അഭാവം വർധിച്ചുവരുതിനിടയിലാണ് 1.6 ദശലക്ഷം ആളുകൾ ജി പിയെ കാണുവാനായി പണം നൽകിയിരിക്കുന്നത്. 7% ബ്രിട്ടീഷുകാർ കഴിഞ്ഞ രണ്ടു വർഷമായി സ്വകാര്യമായ രീതിയിലോ അഥവാ നേരിട്ടോ ജിപിയുടെ സേവനം ഉപയോഗിച്ചിട്ടുണ്ടെന്ന് yougov നടത്തിയ വോട്ടെടുപ്പിൽ കണ്ടെത്തി. മൊത്തത്തിൽ 3.7 ലക്ഷം ആളുകളാണ് ഇത്തരത്തിൽ സേവനം സ്വീകരിച്ചിരിക്കുന്നത്. ഇവരിൽ ഭൂരിഭാഗവും എൻഎച്ച്എസിൽ നിന്ന് ആവശ്യമായ പരിചരണം സ്വീകരിക്കാൻ കഴിയാതെ നിരാശരായ രോഗികൾ ആണെന്ന് വിശ്വസിക്കുന്നു.
ജിപിയുമായുള്ള 80 ശതമാനം അപ്പോയിന്റ്മെന്റുകളും കോവിഡ് പകർച്ചവ്യാധിക്ക് മുമ്പ് മുഖാമുഖം ആണ് നടത്തിയിരുന്നത്. എന്നാൽ 2020 ഏപ്രിലിൽ ഇത് 47 ശതമാനമായി കുറഞ്ഞു. നിലവിൽ ഇത് 60 ശതമാനം മാത്രമാണ്. ജിപി സേവനങ്ങളിൽ എന്നത്തേക്കാളും അസംതൃപ്തരാണ് ജനങ്ങൾ. കഴിഞ്ഞ വർഷത്തെ സോഷ്യൽ ആറ്റിട്യൂഡ് സർവ്വേയിൽ 38 ശതമാനം പേർ മാത്രമാണ് കുടുംബ ഡോക്ടർമാരിൽ സന്തുഷ്ടരാണെന്ന് പറഞ്ഞത്. 1983 പോളിംഗ് ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും താഴ്ന്ന കണക്കാണിത്. തങ്ങൾക്കുവേണ്ടി എപ്പോഴുമുണ്ടായിരുന്നു വിശ്വസ്തമായ എൻഎച്ച്എസ് പഴയതുപോലെ പ്രവർത്തിക്കുന്നില്ലെന്നും സ്വകാര്യ ജീപി യുടെ സഹായം തേടുന്ന ആളുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുവെന്നും പൊതുജനങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് ഒരാൾ അഭിപ്രായപ്പെട്ടു. എന്നാൽ പലർക്കും സ്വകാര്യമായി പോകാനും മുഖാമുഖം ഉള്ള അപ്പോയിന്റ്മെന്റ് നേടാനും കഴിയുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഈസി ജെറ്റ് അടുത്ത പത്ത് ദിവസത്തിനുള്ളിൽ തങ്ങളുടെ ഇരുന്നൂറിലധികം വിമാന സർവീസുകൾ റദ്ദാക്കുന്നതിനെ തുടർന്ന് യുകെയിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള ബ്രിട്ടീഷുകാരുടെ യാത്രാ സ്വപ്നങ്ങൾ തകർന്നു. ഗാറ്റ്വിക്ക് എയർപോർട്ടിൽ ഈസി ജെറ്റ് വിമാനത്തിൽ കയറുന്നതിനുവേണ്ടി ഒരു യാത്രക്കാരൻ അഞ്ചുമണിക്കൂറിൽ ഏറെയാണ് കാത്തിരുന്നത് ഒടുവിൽ വിമാനം റദ്ദാക്കി എന്ന് അറിയാൻ വേണ്ടിയായിരുന്നു. ഇത്തരത്തിലുള്ള അവസാനനിമിഷ വിമാന സർവീസുകളുടെ റദ്ദാക്കൽ യാത്രക്കാരിൽ വൻ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്.
അവധി ആഘോഷിക്കാനായി വിദേശത്ത് പോകുന്ന കുടുംബങ്ങൾക്ക് വെല്ലുവിളിയായി അടുത്ത പത്ത് ദിവസത്തിനുള്ളിൽ 200ലധികം വിമാനസർവീസുകളാണ് ഈസി ജെറ്റ് റദ്ധാക്കിയത്. മെയ് 28നും ജൂൺ 6നും ഇടയിൽ ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിൽ നിന്നുള്ള 24 വിമാനങ്ങൾ റദ്ദാക്കുമെന്ന് എയർലൈൻ നേരത്തെ അറിയിച്ചിരുന്നു. തിരക്കേറിയ ഈ കാലയളവിൽ യാത്രക്കാർക്ക് തൃപ്തികരമായ സേവനങ്ങൾ നൽകേണ്ടത് അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു. സോഫ്റ്റ്വെയർ തകരാറിനെ തുടർന്ന് വ്യാഴാഴ്ച ഇരുന്നൂറോളം വിമാന സർവീസുകൾ റദ്ദാക്കാനാണ് ഈസിജെറ്റ് നിർബന്ധിതരായത്. യുകെയിലുടനീളമുള്ള വിമാനത്താവളങ്ങളിൽ ഈ പ്രശ്നം ബാധിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ 20 ഈസിജെറ്റ് ഫ്ലൈറ്റുകൾ റദ്ദാക്കിയിരുന്നു. ടി യു ഐ ഫ്ളൈറ്റുകളിൽ മൂന്നെണ്ണം 24 മണിക്കൂറിൽ അധികം വൈകുകയും ചെയ്തു. ഏറ്റവും പുതിയ റദ്ദാക്കലിന് കാരണം വിവരസാങ്കേതികവിദ്യയുടെ പ്രശ്നങ്ങളാണെന്നും ഇവ പരിഹരിച്ചു വരികയാണെന്നും ഈസിജെറ്റ് വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കഴിഞ്ഞ ദിവസം വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചെംസ്ഫോര്‍ഡിലുള്ള മലയാളി യുവതിക്ക് ദാരുണാന്ത്യം. കോട്ടയം താഴത്തുപടി കുടുംബാംഗമായ ബെന്‍സി ജോസഫാണ് (43) മരണമടഞ്ഞത്. ബെൻസിയുടെ കുടുംബം ദുബായില്‍ നിന്നുമാണ് ലണ്ടനിലേക്ക് കുടിയേറിയത്. വീഴ്ചയുടെ ആഘാതമോ ഹൃദയാഘാതമോ ആണ് മരണകാരണം എന്നാണ് ഇപ്പോൾ കിട്ടിയ വിവരം. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ആര്‍കിടെക്ട് ആയാണ് ബെന്‍സി ജോലി ചെയ്തിരുന്നത്. രണ്ടു കുട്ടികളുടെ അമ്മയായ ബെൻസിയും കുടുംബവും മൂത്ത കുട്ടി ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ചെംസ്ഫോര്‍ഡിലേക്ക് താമസം മാറിയത്. പരേതയുടെ ഭര്‍ത്താവ് സിജി മാത്യുവും കുട്ടികളും ബെന്‍സിയുടെ ആകസ്മിക നിര്യാണത്തിൻെറ ഞെട്ടലിലാണ്.
ബെന്‍സി ജോസഫിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : പുതിയ ഹൈവേ കോഡ് നിയമം പ്രകാരം മോട്ടോർവേയിൽ വാഹനമോടിക്കുമ്പോൾ മുൻപിൽ വാഹനങ്ങൾ ഇല്ലെങ്കിൽ ഇടത് ലെയ്നിൽ തന്നെ തുടരണം. മുന്നിലുള്ള വാഹനങ്ങളെ മറികടക്കുകയാണെങ്കിൽ, സുരക്ഷിതമായി കഴിഞ്ഞയുടനെ ഇടത് ലെയ്നിലേക്ക് മാറണമെന്നും നിയമത്തിൽ പറയുന്നു. ഹൈവേ കോഡിലെ റൂൾ 264 ലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പല ലെയ്നുകളിലൂടെ വാഹനമോടിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. നിയമങ്ങളെയും പിഴകളെയും കുറിച്ച് ഡ്രൈവർമാരിൽ അവബോധം സൃഷ്ടിക്കണമെന്നും അത് റോഡ് സുരക്ഷയിൽ പ്രധാനമാണെന്നും ഡയറക്റ്റ് ലൈനിലെ കാർ ഇൻഷുറൻസ് ഡയറക്ടർ റോബ് മൈൽസ് പറഞ്ഞു.
ഹൈവേ കോഡിലെ മാറ്റങ്ങൾ അനുസരിക്കുക എന്നത് ഒരു ഡ്രൈവറുടെ ഉത്തരവാദിത്തമാണ്. നിയമം തെറ്റിച്ചാൽ നൂറ് പൗണ്ട് പിഴയും ലൈസൻസിൽ മൂന്ന് പോയിന്റുകളും ലഭിക്കും. ഹൈവേ കോഡിൽ അടുത്തിടെ പല സുപ്രധാന മാറ്റങ്ങളും വന്നിരുന്നു.
അടിയന്തര ഘട്ടത്തിലോ പോലീസ് നിർദ്ദേശിക്കുകയോ ചെയ്യാതെ ഹാർഡ് ഷോൾഡർ ഉപയോഗിക്കരുത്, മോട്ടോർ വേയുടെ ഒരു ഭാഗത്തും വാഹനം നിർത്തുകയോ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുകയോ ചെയ്യരുത്, പോലീസ് നിർദ്ദേശമില്ലാരുന്ന മോട്ടോർ വേയുടെ ഒരു ഭാഗത്തും നിങ്ങൾ വാഹനം പുറകോട്ട് എടുക്കരുത്, അപകടമോ മറ്റെന്തെങ്കിലും സംഭവങ്ങളോ മറികടന്നു നിങ്ങൾ വാഹനമോടിക്കുമ്പോൾ ശ്രദ്ധ അങ്ങോട്ട് മാറാതെ റോഡിൽ തന്നെ ശ്രദ്ധിക്കുക, നിങ്ങളുടെ വാഹനം മൂലം മറ്റൊരാൾക്കോ മൃഗങ്ങൾക്കോ പരിക്കേൽക്കുകയോ അല്ലെങ്കിൽ മറ്റ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾ വാഹനം സുരക്ഷിതമായ സ്ഥലത്ത് നിർത്തണം എന്നീ സുപ്രധാന നിയമങ്ങൾ ഹൈവേ കോഡിൽ ഉൾപ്പെടുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- യു കെ യിൽ ഒരു ദിവസം കൂടി ചൂട് ഉണ്ടാകുമെന്നും, അടുത്ത ആഴ്ചയോടു കൂടി ഇടവിട്ടുള്ള മഴ ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. വെള്ളിയാഴ്ച 20 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. ശനിയാഴ്ച ഈ ആഴ്ചയിലെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തും എന്നാണ് കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നത്. എന്നാൽ ഞായറാഴ്ച മുതൽ കാലാവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി. അടുത്ത ആഴ്ചത്തെ കാലാവസ്ഥ പ്രവചനാതീതം ആയിരിക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നത്. ചൂടും മഴയും കൂടിയ ഒരു കാലാവസ്ഥ ആയിരിക്കുമെന്നാണ് പ്രാഥമികമായ നിഗമനം. വടക്കൻ കാറ്റ് തിങ്കളാഴ്ചമുതൽ താപനില കുറയ്ക്കുമെന്നും, അതിനാൽ തന്നെ അമിത ചൂട് രേഖപ്പെടുത്താൻ സാധ്യതയില്ല എന്നുംകാലാവസ്ഥാ വിഭാഗം വ്യക്തമാക്കി.
അടുത്ത ആഴ്ച മഴ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെങ്കിലും എത്രത്തോളം ഉണ്ടാകുമെന്ന് പ്രവചനാതീതം ആയിരിക്കും. അടുത്ത ആഴ്ച അവസാനത്തോടെ നടക്കുന്ന രാജ്ഞിയുടെ ജൂബിലി ആഘോഷങ്ങളുടെ സമയത്ത് ശരാശരി താപനില ആകാനായിരിക്കും സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി. ഈ ആഴ്ച അവസാനം ശനിയാഴ്ച 21 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താനുള്ള സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് ഡെപ്യൂട്ടി ചീഫ് മെറ്റെയോറോളജിസ്റ്റ് ഡാൻ രൂഡ് മാൻ വ്യക്തമാക്കി. ജൂബിലി ആഘോഷങ്ങളുടെ തയ്യാറെടുപ്പുകൾ മഴയുണ്ടാകാനുള്ള സാധ്യത കൂടി കണക്കിലെടുത്ത് നടത്തണമെന്ന് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
അവധി ആഘോഷിക്കാനായി വിദേശത്ത് പോകുന്ന കുടുംബങ്ങൾക്ക് വെല്ലുവിളിയായി അടുത്ത പത്ത് ദിവസത്തിനുള്ളിൽ 200ലധികം വിമാനങ്ങൾ റദ്ദാക്കി ഈസി ജെറ്റ്. മെയ് 28നും ജൂൺ 6നും ഇടയിൽ ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിൽ നിന്നുള്ള 24 വിമാനങ്ങൾ റദ്ദാക്കുമെന്ന് എയർലൈൻ അറിയിച്ചു. തിരക്കേറിയ ഈ കാലയളവിൽ യാത്രക്കാർക്ക് തൃപ്തികരമായ സേവനങ്ങൾ നൽകേണ്ടതിന് അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു. സോഫ്റ്റ്വെയർ തകരാറിനെ തുടർന്ന് വ്യാഴാഴ്ച ഇരുന്നൂറോളം വിമാനങ്ങൾ റദ്ദാക്കാനാണ് ഈസിജെറ്റ് നിർബന്ധിതരായത്. യുകെയിലുടനീളമുള്ള വിമാനത്താവളങ്ങളിൽ ഈ പ്രശ്നം ബാധിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ 20 ഈസിജെറ്റ് ഫ്ലൈറ്റുകൾ റദ്ദാക്കിയിരുന്നു. ടി യു ഐ ഫ്ളൈറ്റുകളിൽ മൂന്നെണ്ണം 24 മണിക്കൂറിൽ അധികം വൈകുകയും ചെയ്തു. ഏറ്റവും പുതിയ റദ്ദാക്കലിന് കാരണം ഐടി പ്രശ്നങ്ങളല്ല എന്നും വിവരസാങ്കേതികവിദ്യയുടെ പ്രശ്നങ്ങൾ ആണെന്നും ഇവ പരിഹരിച്ചു വരികയാണെന്നും ഈസിജെറ്റ് വ്യക്തമാക്കി.
എയർ ട്രാഫിക് കൺട്രോൾ നിയന്ത്രണങ്ങൾ, റൺവേ ജോലികൾ എയർപോർട്ട് കൈകാര്യം ചെയ്യുന്നതിനുള്ള കാലതാമസം എന്നിവയുൾപ്പെടെ നിരവധി പ്രശ്നങ്ങൾ റദ്ദാക്കലിന് വഴിവെച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ചില ഫ്ലൈറ്റുകളുടെ റദ്ദാക്കലിനെയും അതുമൂലം ബുക്ക് ചെയ്ത ഉപയോക്താക്കൾക്കുണ്ടായ അസൗകര്യങ്ങൾക്ക് തങ്ങൾ ഖേദിക്കുന്നുവെന്നും എന്നിരുന്നാലും ഈ തിരക്കേറിയ കാലയളവിലും തങ്ങളുടെ ഓരോ ഉപയോക്താവിനും തൃപ്തികരമായ രീതിയിലുള്ള സേവനങ്ങൾ നൽകണം എന്ന നിർബന്ധം തങ്ങൾക്കുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇന്നുമുതൽ ഉപഭോക്താക്കളെ വിവരം അറിയിക്കുകയും അവരുടെ ഫ്ലൈറ്റുകൾ റീ ബുക്ക് ചെയ്യുന്നതിനോ റീഫണ്ട് നൽകുന്നതിനോ ഉള്ള സൗകര്യങ്ങൾ തങ്ങൾ ഏർപ്പാട് ചെയ്യുമെന്നും അവർ അറിയിച്ചു. ഈ വാരാന്ത്യത്തിൽ ഏകദേശം 8000 വിമാനങ്ങളാണ് പുറപ്പെടുന്നത്. അതേസമയം വെള്ളി മുതൽ ഞായർ വരെ 17.5 ലക്ഷം വിനോദയാത്രകൾ ആണ് റോഡ് മാർഗ്ഗം വഴി ആസൂത്രണം ചെയ്യുന്നത് എന്ന് മോട്ടോർ ഓർഗനൈസേഷൻ അറിയിച്ചു. ഇതിൽ ശനിയാഴ്ച ഏറ്റവും തിരക്കേറിയ ദിവസം ആകും എന്ന് പ്രതീക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ബ്രിട്ടനിൽ ഇലക്ട്രിക് കാർ ചാർജിങ് ചെലവ് ഉയരുന്നു. ഊർജ്ജ വില വർധനയെ തുടർന്നാണിത്. എന്നാൽ പെട്രോൾ, ഡീസൽ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇലക്ട്രിക് കാർ ചാർജിംഗ് ഇപ്പോഴും ലാഭകരമാണെന്ന് മോട്ടോർ ഓർഗനൈസേഷൻ പറഞ്ഞു. പൊതുവിൽ ഉപയോഗിക്കാവുന്ന റാപ്പിഡ് ചാർജറിൽ ചാർജ് ചെയ്യുന്നതിന്റെ വില കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 21% വർദ്ധിച്ചു. എനർജി ബില്ലുകൾ കുതിച്ചുയരുന്നതിനാൽ വീട്ടിലിരുന്ന് ചാർജ് ചെയ്യുന്നതും ചെലവേറിയതായി മാറി. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനു ശേഷം വൈദ്യുതി, ഗ്യാസ് എന്നിവയുടെ വിലയിലുണ്ടായ വർദ്ധനയാണ് ചാർജിംഗ് ചെലവുകൾ ഉയരാൻ കാരണം.
സാപ്പ് മാപ്പ് പ്രകാരം ബിപി പൾസ്, ഇൻസ്റ്റാവോൾട്ട്, ഓസ്പ്രേ എന്നിവയാണ് മൂന്ന് പ്രധാന റാപ്പിഡ് ചാർജിംഗ് കമ്പനികൾ. അതേസമയം, കഴിഞ്ഞ സെപ്തംബർ മുതൽ ഒരു ലിറ്റർ പെട്രോളിന്റെ ശരാശരി വില 25 ശതമാനവും ഡീസൽ വില 30 ശതമാനവും വർദ്ധിച്ചതായി ആർഎസി വ്യക്തമാക്കി. ഈ മാസം ഡീസൽ വില ലിറ്ററിന് 1.80 പൗണ്ട് എന്ന റെക്കോർഡിലേക്ക് ഉയർന്നു.
റോഡിലെ അതിവേഗ ചാർജിംഗിനെക്കാൾ 46% വിലകുറഞ്ഞതാണ് ലാംപ്പോസ്റ്റിൽ നിന്നുള്ള ചാർജിങ്. എന്നാൽ, രാജ്യത്തിന്റെ ചിലയിടങ്ങളിൽ മാത്രമേ ഇപ്പോൾ ഇത് ലഭ്യമാവൂ. യുകെയിലുടനീളമുള്ള 400 കൗൺസിലുകളിൽ 87 കൗൺസിലുകൾ മാത്രമാണ് 2017 മുതൽ ഓൺ-സ്ട്രീറ്റ് റെസിഡൻഷ്യൽ ചാർജ്പോയിന്റ് ഗ്രാന്റിനായി അപേക്ഷിച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു എസ് :- ടെക്സസിൽ സ്കൂളിൽ നടന്ന വെടിവെപ്പിൽ മരണപ്പെട്ട 19 കുട്ടികളിൽ 11 പേരും ഒരേ ക്ലാസ്സിൽ ഉള്ളവരെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ്. മാധ്യമങ്ങളിൽ വന്ന റോബ് എലമെന്ററി സ്കൂളിലെ ഫോർത്ത് ഗ്രേഡിന്റെ ഗ്രൂപ്പ് ഫോട്ടോയിൽ മരണമടഞ്ഞ കുരുന്നുകൾ എല്ലാവരും ഒരുമിച്ച് നിൽക്കുന്നത് മനുഷ്യ മനഃസാക്ഷിക്ക് നീറുന്ന ഓർമ്മയായി മാറിയിരിക്കുകയാണ്. ഗ്രൂപ്പ് ഫോട്ടോയിൽ ഉള്ള 17 പേരിൽ 11 പേരും മരണപ്പെട്ടവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. എലിയാന ടോറസ് (10), ലക്സി റൂബിയോ (10), അനബെൽ റോഡ്രിഗ്യുസ് (10), ജോസ് ഫ്ലോരെസ് (10), ഉസിയാ ഗാർസിയ (8), സേവിയർ ലോപ്പസ് (10), ജെയ്സ് ലുവാനോസ് ( 10), ലേയ്ല സലാസർ (10), ജാക്ക് ലിൻ കാസാpരെസ് (10), റോജേലിയോ ടോറസ് (10), മെയ്റ്റ് യുലിയാന എന്നിവർ ഉൾപ്പെടുന്നു. 19 കുട്ടികളും രണ്ട് അധ്യാപകരുമാണ് ചൊവ്വാഴ്ചത്തെ വെടിവെപ്പിൽ കൊല്ലപ്പെട്ടത്. സാൽവഡോർ റാമോസ് എന്ന പത്തൊമ്പതുകാരനാണ് സ്കൂളിൽ വെടിവെപ്പ് നടത്തിയത്.
2012 ൽ സാൻഡി ഹൂക്കിൽ നടന്നതിനുശേഷമുള്ള ഏറ്റവും ക്രൂരമായ ആക്രമണമാണ് കഴിഞ്ഞദിവസം ടെക്സസിൽ നടന്നത്. സാൻഡിഹൂക് ആക്രമണത്തിൽ 20 കുട്ടികളും ആറ് അധ്യാപകരും കൊല്ലപ്പെട്ടിരുന്നു. വെടിവെപ്പ് നടത്തിയ പതിനെട്ടുകാരന് ക്രിമിനൽ ഹിസ്റ്ററി ഒന്നും തന്നെ ഇല്ല എന്നാണ് നിലവിലെ കണ്ടെത്തൽ. എന്നാൽ എന്തുകൊണ്ട് ഇത്തരത്തിലൊരു സ്കൂൾ ടാർഗറ്റ് ചെയ്തു എന്നതിന് ഇനിയും ഉത്തരം ആയിട്ടില്ല.