Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഒടുവിൽ ആ മുഹൂർത്തം വന്നെത്തി. ലില്ലിബെറ്റിനെ നേരിൽ കണ്ട് എലിസബത്ത് രാജ്ഞി. ഹാരിയും മേഗനും യുകെയിൽ എത്തി രണ്ട് ദിവസങ്ങൾക്കുള്ളിൽ രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയെന്നും വിൻഡ്‌സറിലെ ഒരു സ്വകാര്യ മീറ്റിംഗിൽ വെച്ച് രാജ്ഞി ലില്ലിബെറ്റിനെ കണ്ടെന്നും ഡെയിലിമെയിൽ റിപ്പോർട്ട്‌ ചെയ്തു. ഹാരിയും മേഗനും മക്കളോടൊപ്പം ബുധനാഴ്ചയാണ് സ്വകാര്യ ജെറ്റിൽ ബ്രിട്ടനിലെത്തിയത്. തുടർന്നാണ് രാജ്ഞിയെ കാണാൻ എത്തിയത്. തികച്ചും വൈകാരികമായ കുടുംബ സംഗമമായിരുന്നു നടന്നത്. ലിലിബെറ്റ് ഇന്ന് തന്റെ ആദ്യ ജന്മദിനം യുകെയിൽ ആഘോഷിക്കും.

ഇന്നത്തെ ആഘോഷപരിപാടികളിൽ രാജ്ഞി പങ്കെടുക്കില്ലെന്ന് കൊട്ടാരം നേരത്തെ തന്നെ അറിയിച്ചിരുന്നു. എപ്‌സം ഡെർബിയിലേക്കുള്ള യാത്ര റദ്ദാക്കി. ഒപ്പം ഇന്ന് രാത്രി കൊട്ടാരത്തിൽ നടക്കുന്ന പാർട്ടിയിലും രാജ്ഞി പങ്കെടുക്കില്ല. അതിനാൽ തന്നെ ലില്ലിബെറ്റിനോടും ആർച്ചിയോടുമൊപ്പം സമയം ചെലവഴിക്കാനാകും രാജ്ഞി ശ്രമിക്കുക. ചാൾസ് രാജകുമാരനും തന്റെ കൊച്ചുമക്കളെ കാണും.

എലിസബത്ത് രാജ്ഞിയുടെ ഓമനപ്പേരാണ് ലില്ലിബെറ്റ്. ഹാരിയുടെ മകൾക്ക് ലില്ലിബെറ്റ് എന്ന പേരിടാൻ രാജ്ഞിയോട് അനുമതി തേടിയില്ലെന്ന ബിബിസി വാർത്ത കഴിഞ്ഞ വർഷം വലിയ വിവാദങ്ങൾക്ക് കാരണമായി. എന്നാൽ, രാജ്ഞിയോട് ഇക്കാര്യം മുൻകൂട്ടി പറഞ്ഞിരുന്നതായും അനുമതി നൽകിയില്ലായിരുന്നെങ്കിൽ ഈ പേര് ഉപയോഗിക്കില്ലായിരുന്നുവെന്നും ഹാരിയുടെയും മേഗന്റെയും വക്താവ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ലണ്ടനിലെ ഏറെ പ്രശസ്തമായ ക്യാമ്ഡെൻ മാർക്കറ്റ് വിൽപ്പനയ്ക്കായി തീരുമാനിച്ചിരിക്കുകയാണ്. നിലവിലുള്ള മാർക്കറ്റ് ഉടമസ്ഥന് ഏകദേശം 1.5 ബില്യൺ പൗണ്ട് ലഭിച്ചാൽ മാത്രമേ ഡീൽ നടക്കൂ എന്നാണ് വാർത്തകൾ പുറത്തുവന്നിരിക്കുന്നത്. ഇൻവെസ്റ്റ്മെന്റ് ബാങ്ക് ഉടമകളായ റോത്സ്ചൈൾഡ് & കമ്പനി ആണ് നിലവിൽ വിൽപ്പനയുടെ പ്രക്രിയകളെല്ലാം തന്നെ മേൽനോട്ടം വഹിക്കുന്നത്. 16 ഏക്കറോളം വരുന്ന മാർക്കറ്റിൽ ആയിരത്തോളം സ്റ്റോളുകൾ, ബാറുകൾ, കടകൾ, കഫെകൾ എന്നിവയെല്ലാം തന്നെയുണ്ട്. ഏറ്റവും മികച്ച ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനും കൂടിയാണ് ക്യാമ്ഡെൻ മാർക്കറ്റ്. 1960 കളിലെ കൗണ്ടർ – കൾച്ചറൽ പ്രസ്ഥാനങ്ങളുടെ ഏറ്റവും മികച്ച കേന്ദ്രം കൂടിയായിരുന്നു ഈ മാർക്കറ്റ്.

തുടക്കത്തിൽ ചെറിയ തോതിൽ പ്രവർത്തനമാരംഭിച്ച ഈ മാർക്കറ്റ് പിന്നീടാണ് ഇപ്പോഴത്തെ നിലയിൽ എത്തിച്ചേർന്നത്. നിലവിൽ ഒരു വർഷം ഏകദേശം 28 മില്യൻ സന്ദർശകർ ഇവിടെ എത്തിച്ചേരുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിൽ ഇസ്രയേലി കോടീശ്വരനായ ടെഡി സാഗിയാണ് മാർക്കറ്റിന്റെ ഉടമസ്ഥൻ. 3 വ്യത്യസ്ത സോണുകൾ ആണ് ഇവിടെ ഉള്ളത് – ക്യാമ്ഡെൻ ലോക്ക് മാർക്കറ്റ്, സ്റ്റേബിൾസ് മാർക്കറ്റ്, ബക്ക് സ്ട്രീറ്റ് മാർക്കറ്റ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ജർമ്മൻ ആൽപ്‌സിൽ നിന്ന് സ്കൂൾ കുട്ടികളുമായി പോയ ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് നാലു പേർ മരിക്കുകയും പത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉച്ചയ്ക്ക് 12.15 ഓടെ ആൽപ്‌സിൽ നിന്ന് പോകുകയായിരുന്ന ട്രെയിൻ, ഗാർമിഷ്-പാർട്ടൻകിർച്ചെൻ എന്ന റിസോർട്ട് പട്ടണത്തിന് സമീപമുള്ള ബുർഗ്രെയിനിൽ പാളം തെറ്റുകയായിരുന്നു. സംഭവത്തെത്തുടർന്ന് നാല് പേർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഇവരിൽ 16 പേരുടെ നില ഗുരുതരമാണെന്നും പോലീസ് അറിയിച്ചു. അവസാന ക്ലാസ്സുകൾക്ക് ശേഷം അവധിക്കാലം ആഘോഷിക്കാൻ പോവുകയായിരുന്നു കുട്ടികളാണ് ട്രെയിനിൽ ഉണ്ടായിരുന്നത് എന്ന് പറയപ്പെടുന്നു.


പരിക്കേറ്റവരിൽ എല്ലാ പ്രായപരിധിയിലുള്ളവരും ഉണ്ടെന്ന് പോലീസ് അറിയിച്ചു. അപകടസമയത്ത് ട്രെയിനിൽ എത്ര പേർ ഉണ്ടായിരുന്നുവെന്നോ എന്താണ് അപകടകാരണമെന്നോ ഇതുവരെയും വ്യക്തമല്ല. ഡസൻകണക്കിന് ആംബുലൻസുകളും ഫയർ എൻജിനുകളും ക്രെയിനുകളും മറ്റ് റെസ്ക്യൂ വാഹനങ്ങളും രക്ഷാപ്രവർത്തനത്തിന് എത്തിയതിനു പുറമേ ആറ് രക്ഷാപ്രവർത്തന ഹെലികോപ്റ്ററുകളും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം നടക്കുന്നതിനാൽ അപകടസ്ഥലത്തിന് വടക്കുള്ള ഗാർമിഷ്-പാർട്ടൻകിർച്ചെനും ഒബെറൗവിനുമിടയിലുള്ള ലൈൻ അടച്ചു. എമർജൻസി സർവീസ് ഓപ്പറേഷൻ ഇപ്പോഴും നടക്കുന്നുണ്ടെന്നും നിലവിൽ റെയിൽവേ ലൈൻ പൂർണ്ണമായി അടച്ചിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. ജർമ്മനിയിലാകെ യാത്ര അനുവദിച്ചുകൊണ്ടുള്ള ടിക്കറ്റുകൾ പ്രാബല്യത്തിൽ വന്ന ജൂൺ ഒന്നുമുതൽ പ്രാദേശിക ട്രെയിനുകളിൽ യാത്രക്കാരുടെ എണ്ണം കൂടുതലാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഗുജറാത്ത്‌ : ഗുജറാത്തിലെ വഡോദര സ്വദേശിയായ ക്ഷമ ബിന്ദു(24)വിന്റെ വിവാഹം ഇന്ന് രാജ്യമാകെ ചർച്ച ചെയ്യുകയാണ്. പ്രണയം തന്നോട് മാത്രമാണെന്നും അതിനാൽ സ്വയം വിവാഹം കഴിക്കാനൊരുങ്ങുകയാണെന്നും ക്ഷമ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജൂൺ 11നാണ് വിവാഹചടങ്ങുകൾ. വധുവായി അണിഞ്ഞൊരുങ്ങി സ്വന്തമായി സിന്ദൂരം ചാർത്തുമെന്നാണ് ക്ഷമ വിശദമാക്കിയിരിക്കുന്നത്. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ക്ഷമ. ക്ഷമയുടെ പ്രസ്താവനയ്ക്ക് പിന്നാലെ നിരവധി വിമർശനങ്ങൾ ഉയർന്നു.

ഒരു വ്യക്തി അയാളെ തന്നെ ഇണയായി തെരഞ്ഞെടുക്കുന്നതിനെ ‘സോളോഗമി’യെന്ന് പറയുന്നു. പല വിദേശരാജ്യങ്ങളിലും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്. പരമ്പരാഗത രീതികളെ തകര്‍ത്ത്, പലര്‍ക്കും മാതൃകയാകാനാണ് താന്‍ ശ്രമിക്കുന്നതെന്ന് ക്ഷമ പറഞ്ഞു. വിവാഹത്തിന് തന്‍റെ അച്ഛനും അമ്മയും അനുവാദം നല്‍കിയിട്ടുണ്ടെന്നും വിവാഹശേഷം മധുവിധു ആഘോഷിക്കാൻ ഗോവയിൽ പോകുമെന്നും ക്ഷമ കൂട്ടിച്ചേർത്തു. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാൽ ഇന്ത്യയിൽ ഇത്തരം വിവാഹം നിയമപരമല്ലെന്നും ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണിതെന്നും പലരും ആരോപിച്ചു. വലിയൊരു വിഭാഗം പേരും ക്ഷമയെ വിമര്‍ശിക്കുകയാണ് ചെയ്തത്. ക്ഷമയെ പിന്തുണയ്ക്കുന്നൊരു വിഭാഗവും ഉണ്ട്. സമൂഹമാധ്യമങ്ങളിലും മറ്റും വിഷയം ഇപ്പോഴും ‘ട്രെന്‍ഡിംഗ്’ ആയി പോകുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : എലിസബത്ത് രാജ്ഞിയുടെ (96) കിരീടധാരണത്തിന്റെ 70–ാം വാർഷികാഘോഷങ്ങൾ ബ്രിട്ടനിൽ ആരംഭിച്ചു കഴിഞ്ഞു. ജൂബിലി ആഘോഷങ്ങളിൽ ബ്രിട്ടീഷ് ജനത ഒന്നാകെ പങ്കെടുക്കുന്നു. എലിസബത്ത് രാജ്ഞി ബ്രിട്ടന്റെ റാണിയായി കിരീടമേന്തിയിട്ട് എഴുപതു വര്‍ഷമാവുന്നു. ഈ അവസരത്തിൽ രാജ്ഞിയുടെ ജീവിതത്തിൽ നിന്നുള്ള കൗതുകകരമായ 70 വസ്തുതകൾ ബക്കിംഗ്ഹാം കൊട്ടാരം തന്നെ പുറത്തുവിട്ടിരിക്കുകയാണ്. അവ വിശദമായി അറിയാം.

1. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയാണ് ലോകത്ത് ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന ചക്രവർത്തി.

2. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ജനനം 1926 ഏപ്രിൽ 21 -ന്.

3. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി തന്റെ ഭരണകാലത്ത് നടത്തിയത് 150 -ലധികം കോമൺവെൽത്ത് സന്ദർശനം

4. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി സന്ദർശിച്ചത് 100 -ലധികം രാജ്യങ്ങൾ. ഇതിൽ കാനഡ 22 തവണ സന്ദർശിച്ചു.

5. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ആദ്യ പൊതുപരിപാടി 1942 -ൽ (പതിനാറാം പിറന്നാൾ ദിനത്തിൽ).

6. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ഭരണകാലത്ത് നടത്തിയത് ആയിരക്കണക്കിന് പൊതുപരിപാടികൾ. 21,000 പൊതുപരിപാടികൾ നടത്തിയെന്നാണ് കണക്കുകൾ.

7. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി അംഗീകരിച്ചത് പാർലമെന്റ് പാസാക്കിയ നാലായിരത്തോളം നിയമങ്ങൾ.

8. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി നടത്തിയത് നൂറിലധികം ഔദ്യോഗിക വിരുന്നുകൾ.

9. 500 -ലധികം സംഘടനകളുടെ പാട്രൺ ആയിരുന്നു എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി. 70-ലധികം വിദ്യാഭ്യാസ-പരിശീലന സംഘടനകൾ, 60-ലധികം കായിക വിനോദ സംഘടനകൾ എന്നിവ ഇതിൽ ഉൾപ്പെടും.

10. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ഇതുവരെ അയച്ചത് പത്ത് ലക്ഷത്തിലധികം ആശംസാ കാർഡുകൾ.

11. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ മുഖം അനാവരണം ചെയ്തുള്ള നാണയം ഉള്ളത് 35 രാജ്യങ്ങളിൽ.

12. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ബ്രിട്ടീഷ് സേനയിലും കോമൺവെൽത്ത് സേനയിലുമായി വഹിച്ചത് 50 -ലധികം റാങ്കുകളും പദവികളും.

13. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിക്കുള്ള ഒരു പ്രത്യേക പദവി ‘വിശ്വാസത്തിന്‍റെ പ്രതിരോധകാവലാൾ’ എന്നതാണ്. ആദ്യം ഈ പദവി നൽകിയത് 1521 -ൽ പോപ് ലിയോ പത്താമൻ ഹെൻറി എട്ടാമൻ രാജാവിന്.

14. എലിസബത്ത് രാജ്ഞി അടിയുറച്ച ദൈവവിശ്വാസിയാണ്.

15. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടേതായി ഔദ്യോഗികമായി വരച്ചിട്ടുള്ളത് ഇരുന്നൂറിലധികം പോ‍ർട്രെയിറ്റുകൾ. ആദ്യത്തേത് 1933ൽ ഏഴാം വയസ്സിൽ.

16. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ട്രസ്റ്റായി സൂക്ഷിച്ചിട്ടുള്ള ശേഖരത്തിൽ ആയിരക്കണക്കിന് പെയിന്‍റിങ്ങുകളും ഫോട്ടോകളും പുസ്തകങ്ങളും രേഖകളും ശിൽപങ്ങളും ഉണ്ട്.

17. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി പൂന്തോട്ട പാർട്ടികളിൽ സൽക്കരിച്ചിട്ടുള്ളത് ഒന്നര മില്യണിലധികം പേരെ. 1952 മുതൽ ബക്കിംഗ്ഹാം കൊട്ടാരത്തിൽ 180-ലധികം പൂന്തോട്ട പാർട്ടികൾ നടന്നിട്ടുണ്ട്.

18. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ഭരണകാലത്തുണ്ടായത് 14 അമേരിക്കൻ പ്രസിഡന്റുമാർ.

19. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ഭരണകാലത്തുണ്ടായത് 14 ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ. രാജ്ഞിയുടെ കിരീടധാരണവേളയിൽ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ.

20. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ പ്രിയ ഓമനകളായിരുന്നത് 30ലധികം കോർഗി നായ്ക്കൾ.

21. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ആദ്യം ബ്രിട്ടീഷ് അണ്ടർഗ്രൗണ്ടിൽ യാത്ര ചെയ്തത് 1939ൽ.

22. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ആദ്യ റേഡിയോ ബ്രോഡ്കാസ്റ്റ് 1940ൽ പതിനാലാം വയസ്സിൽ.

23. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ബ്രിട്ടീഷ് സേനയുടെ വനിതാ വിഭാഗമായ ഓക്സില്ലറി ടെറിട്ടോറിയൽ സർവീസിൽ ചേർന്നത് 1945ൽ. ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്ന് സേനയിൽ ചേർന്ന ആദ്യ വനിതയാണ് എലിസബത്ത്.

24. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ആദ്യ ഔദ്യോഗിക വിദേശസന്ദർശനം 1947ൽ.

25. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ആദ്യ സൈനികനിയമനം 1942ൽ ഗ്രനേഡിയർ ഗാർഡ്സിൽ കേണൽ ആയി.

26. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ആദ്യമായി വിദേശത്ത് നിന്ന് ക്രിസ്മസ് സന്ദേശം ബ്രോഡ് കാസ്റ്റ് ചെയ്തത് 1953ൽ ന്യൂസിലാൻഡിൽ നിന്ന്

27. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ആദ്യമായി രാജകീയയാനം ബ്രിട്ടാനിയ ഉപയോഗിച്ചത് 1954 മെയ്‌ 1ന് ലിബിയയിൽ നിന്ന്.

28. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി അവസാനമായി ഔദ്യോഗികമായി രാജകീയയാനം ബ്രിട്ടാനിയ ഉപയോഗിച്ചത് 1997 ഓഗസ്റ്റ് 9ന്.

29. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ആദ്യമായി ഇ മെയിൽ അയച്ചത് 1976ൽ അമേരിക്കൻ പ്രതിരോധസെക്രട്ടറിക്ക്.

30. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയാണ് ചൈന സന്ദർശിച്ച ആദ്യ ബ്രിട്ടീഷ് റാണി. 1986 ലായിരുന്നു ഇത്.

31. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയാണ് ആദ്യമായി അമേരിക്കൻ കോൺഗ്രസിനെ അഭിസംബോധന ചെയ്ത ബ്രിട്ടീഷ് ഭരണാധികാരി.

32. ബക്കിങ്ഹാം കൊട്ടാരത്തിന്റെ ആദ്യ വെബ്സൈറ്റ് തുടങ്ങിയത് എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ഭരണകാലത്ത് – 1997ൽ.

33. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ആദ്യ ട്വീറ്റ് ചെയ്തത് 2014ൽ.

34. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ആദ്യ ഇന്‍‍സ്റ്റഗ്രാം പോസ്റ്റ് 2019ൽ.

35. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ പേരിൽ തന്നെ ആദ്യമായി മെഡൽ ഏർപ്പെടുത്തിയത് 2009ൽ. ഭീകരാക്രമണം ചെറുക്കാനുള്ള സൈനിക നടപടിക്കിടെ മരിക്കുന്നവരുടെ കുടുംബങ്ങൾക്കാണ് എലിസബത്ത് ക്രോസ് നൽകുന്നത്.

36. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ആദ്യ ഔദ്യോഗിക അയർലണ്ട് സന്ദർശനം 2011ൽ.

37. ബ്രിട്ടീഷ് സിനിമക്കും ടെലിവിഷനും നൽകിയ പിന്തുണയുടെ പേരിൽ എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയെ 2013ൽ ബാഫ്ത പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു.

38. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ഭരണത്തിന്‍റെ വജ്രജൂബിലി ആഘോഷത്തിനായി 2012 ജൂൺ 3-ന് തെംസ് നദിയിൽ നടന്ന പ്രയാണത്തിൽ പങ്കെടുത്തത് 670 ബോട്ടുകൾ – ഏറ്റവും കൂടുതൽ ബോട്ടുകൾ പങ്കെടുത്ത പരേഡിനുള്ള ലോകറെക്കോഡ് സ്വന്തമാക്കി.

39. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശപര്യടനം നീണ്ടുനിന്നത് അഞ്ച് മാസം (168 ദിവസം). 1953 നവംബറിൽ ബെർമുഡയിൽ നിന്ന് തുടങ്ങി 1954 മേയ് മാസം ജിബ്രാൾട്ടറിൽ അവസാനിച്ചു.

40. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ഒറ്റ പര്യടനത്തിൽ ഏറ്റവും കൂടുതൽ രാജ്യം സന്ദർശിച്ചത് 1966ൽ – 14 രാജ്യങ്ങൾ.

41. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ആദ്യമായി തെംസ് നദിയിലെ അരയന്ന കണക്കെടുപ്പ് നേരിൽ കണ്ടത് 2009 ലാണ്.

42. എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും വിവാഹിതരായത് 1947 നവംബർ 20ന്.

43. 2017-ൽ രാജ്ഞിയും ഫിലിപ്പ് രാജകുമാരനും തങ്ങളുടെ എഴുപതാം വിവാഹ വാർഷികം ആഘോഷിച്ചു.

44. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയാണ് 1966ൽ ഇംഗ്ലണ്ടിന് ലോകകപ്പ് ഫുട്ബോൾ ട്രോഫി സമ്മാനിച്ചത്. ക്യാപ്റ്റൻ ബോബി മൂർ ആണ് ട്രോഫി ഏറ്റുവാങ്ങിയത്.

45. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി കോൺകോർഡിൽ ആദ്യമായി യാത്ര ചെയ്തത് 1977ൽ.

46. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയാണ് 1973ൽ പ്രസിദ്ധമായ സിഡ്നി ഓപ്പറ ഹൗസ് ഉദ്ഘാടനം ചെയ്തത്.

47. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ പേരിൽ ഫാഷൻ ലോകത്തെ പുരസ്കാരം പ്രഖ്യാപിച്ചുതുടങ്ങിയത് 2018 മുതൽ – ആദ്യജേതാവ് റിച്ചാർഡ് ക്വിൻ.

48. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി സന്ദർശിച്ചത് നാല് മാർപാപ്പമാരെ.

49. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി കിരീടധാരണദിവസം ധരിച്ചത് രണ്ട് കിരീടങ്ങൾ – സെന്റ് എഡ്വേർഡ്സ് കിരീടവും ഇംപീരിയൽ സ്റ്റേറ്റ് കിരീടവും.

50. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ കിരീടധാരണദിവസത്തെ പര്യടനവീഥിയിൽ അണിനിരന്നത് 2000ലധികം മാധ്യമപ്രവർത്തകരും 500 ഫോട്ടോഗ്രാഫർമാരും.

51. കിരീടധാരണ ചടങ്ങ് ബിബിസിയിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്തു. ബ്രിട്ടീഷുകാർ ടിവിയിലൂടെ ലൈവായി കണ്ട ആദ്യ കിരീടധാരണം.

52. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി രാജകീയയാനം ബ്രിട്ടാനിയയിൽ 1954 മുതൽ 1997 വരെ നടത്തിയത് 700ലധികം യാത്രകൾ.

53. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ഭരണവേളയിൽ ക്രിസ്മസ് സന്ദേശം ബ്രോ‍ഡ്കാസ്റ്റ് ചെയ്യുന്നത് മുടങ്ങിയത് 1969ൽ മാത്രം.

54. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി അപ്പോളോ 11ലെ ബഹിരാകാശയാത്രികർക്ക് അയച്ച സന്ദേശത്തിന്‍റെ പകർപ്പ് ഒരു ലോഹച്ചെപ്പിൽ ചന്ദ്രനിൽ നിക്ഷേപിച്ചിട്ടുണ്ട് – (YOU ARE HERE എന്നതായിരുന്നു സന്ദേശം)

55. രാജ്ഞിയും ഭർത്താവും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ എത്തിയ ബ്രിട്ടീഷുകാരന് 2016ൽ സന്ദേശം അയച്ചു. ബഹിരാകാശത്ത് നിന്നുള്ള ഒരു വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം പ്രതികരിച്ചു.

56. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി കിരീടധാരണദിവസം വൈകിട്ട് റേഡിയോ സന്ദേശം നൽകി. “നിങ്ങളുടെ വിശ്വാസത്തിന് അർഹയാകാൻ എന്റെ ജീവിതത്തിലുടനീളം ഞാൻ പൂർണ്ണഹൃദയത്തോടെ പരിശ്രമിക്കും.” ഇതായിരുന്നു സന്ദേശം.

57. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിക്ക് നിരവധി മൃഗങ്ങളും സമ്മാനമായി കിട്ടിയിട്ടുണ്ട്.

58. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ഭരണവേളയിൽ ട്രൂപ്പിങ് ദ കളർ പരേഡ് മുടങ്ങിയത് 1955ൽ മാത്രം – റെയിൽവേ പണിമുടക്ക് കാരണം. കോവിഡ് സമയത്ത് 2020-ലും 2021-ലും വിൻഡ്‌സർ കാസിലിൽ ചെറിയ രീതിയിൽ ചടങ്ങ് നടന്നു.

59. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ വിൻഡ്സർ കൊട്ടാരമാണ് ലോകത്തെ ഏറ്റവും പഴയ ഒന്ന്.

60. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിക്ക് പാസ്പോർട്ടോ ഡ്രൈവിങ് ലൈസൻസോ ഇല്ല.

61. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിക്ക് ആദ്യമായി കുട്ടിക്കുതിര പെഗ്ഗിയെ സമ്മാനിച്ചത് മുത്തച്ഛൻ ജോർജ് അഞ്ചാമൻ രാജാവ്.

62. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി 1937-ൽ തന്റെ 11-ാം വയസ്സിൽ ഗൈഡായി പ്രവ‍ർത്തിച്ചിട്ടുണ്ട്.

63. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി 18 ട്രൂപ്പിങ് ദ കളർ പരേഡുകളിലും ഉപയോഗിച്ചത് ബർമീസ് എന്ന് പേരുള്ള ഒരേ കുതിരയെ.

64. എലിസബത്ത് രാജ്ഞിയുടെ വജ്രജൂബിലി ട്രസ്റ്റ് ലക്ഷത്തിലധികം പേർക്ക് നേത്ര ശസ്ത്രക്രിയ നടത്തി.

65. എലിസബത്ത് രാജ്ഞി ഭരണകാലത്ത് നടത്തിയത് 650ലധികം വാഴിക്കലുകൾ.

66. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി കിരീടധാരണവേളയിൽ അണിഞ്ഞ വസ്ത്രം ‍‍ഡിസൈൻ ചെയ്തത് സർ നോർമൻ ഹാർട്നെൽ.

67. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ കിരീടധാരണം ബ്രിട്ടനിൽ മാത്രം ടിവിയിലൂടെ ലൈവായി കണ്ടത് 27ലക്ഷം പേർ.

68. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി വനസംരക്ഷണത്തിനായി 2015ൽ പ്രത്യേക പദ്ധതി തുടങ്ങി – കോമൺവെൽത്ത് കാനപി പദ്ധതി.

69. രാജ്ഞിക്ക് ജോർജ്ജ് ക്രോസ് അവാർഡ് നൽകി ആദരിച്ചു.

70. എലിസബത്ത് രാജ്ഞി 2012 ഒളിമ്പിക്സിൽ ജെയിംസ് ബോണ്ടിനൊപ്പമെത്തി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ലേർണർ ഡ്രൈവർമാരെ ചൂഷണം ചെയ്യുന്ന കമ്പനികൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഡ്രൈവിംഗ് ആൻഡ് വെഹിക്കിൾസ്‌ സ്റ്റാൻഡേർഡ്സ്‌ ഏജൻസി അറിയിച്ചിരിക്കുകയാണ്. ഒരു ഡ്രൈവിംഗ് ടെസ്റ്റിനു വേണ്ടി ലേർണർ ഡ്രൈവറുമാരുടെ പക്കൽ നിന്നും 200 പൗണ്ടിലധികം തുകയാണ് കമ്പനികൾ ഈടാക്കുന്നത് എന്നാണ് പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഇത് സാധാരണ ഈടാക്കുന്ന തുകയുടെ ഇരട്ടിയാണ്. കോവിഡ് മൂലം ഉണ്ടായ ബാക്ക് ലോഗ് മൂലം നിരവധിപേർക്കാണ് ടെസ്റ്റ് നടക്കാനായിട്ടുള്ളത്. ഈ സാഹചര്യം മുതലെടുത്ത് കമ്പനികൾ കൂടുതൽ പണം ഈടാക്കി പെട്ടെന്ന് തന്നെ ടെസ്റ്റ് നൽകുമെന്ന വാഗ്ദാനമാണ് നൽകുന്നത്. ബ്രിട്ടനിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ ഔദ്യോഗികമായി നടത്തുന്നത് ഡ്രൈവിംഗ് ആൻഡ് വെഹിക്കൾസ്‌ സ്റ്റാൻഡേർഡ്സ്‌ ഏജൻസി ആണ്. ഡി വി എസ് എ യുടെ ബുക്കിംഗ് സംവിധാനത്തിൽ ഒരു പ്രത്യേക സിസ്റ്റം ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർക്കായി നിലവിലുണ്ട്. ഇത് ഇത്തരം ഇൻസ്ട്രെക്ടറുമാർ ദുരുപയോഗം ചെയ്യുന്നതായി ഡി വി എസ് എ കണ്ടെത്തിയിട്ടുണ്ട്.

നിലവിലെ ചൂഷണം അവസാനിപ്പിക്കുന്നതിനുള്ള പരിഹാരനടപടികൾ കണ്ടെത്തിയിട്ടുണ്ടെന്ന് ഡി വി എസ് എ ചീഫ് എക്സിക്യൂട്ടീവ് ലവ്ഡെ റയ്ഡർ വ്യക്തമാക്കി. പുതിയ രജിസ്ട്രേഷനുകൾ വളരെയധികം ശ്രദ്ധിച്ചു മാത്രമേ ഇനി സ്വീകരിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. അവസരങ്ങൾ ചൂഷണം ചെയ്യുന്ന കമ്പനികൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇംഗ്ലണ്ടിൽ പതിനൊന്ന് പേർക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. ഇതോടെ യുകെയിലുള്ള കേസുകളുടെ എണ്ണം 207 ആയെന്ന് പുതിയതായി കണ്ടെത്തിയ രോഗികളെ കുറിച്ച് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി വെളിപ്പെടുത്തുന്നതോടൊപ്പം മിക്ക കേസുകളും സ്വവർഗാനുരാഗികളിലും ബൈസെക്ഷ്വൽ പുരുഷന്മാരിലാണെന്നും കണ്ടെത്തിയതായി പറഞ്ഞു. ഇത്തരത്തിലുള്ള പുരുഷന്മാരിൽ എന്തെങ്കിലും തരത്തിലുള്ള മുറിവോ തിണർപ്പോ ചൊറിച്ചിലോ കണ്ടെത്തിയാൽ ഉടനെ തന്നെ ഒരു ലൈംഗികാരോഗ്യ ക്ലിനിക്കുമായി ബന്ധപ്പെടേണ്ടതാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.


ആഫ്രിക്കയിൽ നിന്നും മടങ്ങിയെത്തിയ ആളുകളിലാണ് രോഗം സാധാരണയായി കണ്ടെത്തിയത്. ഇപ്പോൾ ഇത് രണ്ടു ഡസൻ രാജ്യങ്ങളിൽ കാണപ്പെടുന്നുണ്ട്. എന്നാൽ നിലവിലെ പൊട്ടിത്തെറിക്ക് കാരണം എന്താണെന്ന് ശാസ്ത്രജ്ഞർക്ക് ഇപ്പോഴും അറിയില്ല. ഇന്നലെ രാത്രി യു.കെ.എച്ച്.എസ്.എ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ യുകെയിലെ കേസുകളുടെ എണ്ണം കൂടുതലായി ഗേ ബാറുകൾ, സോനകൾ, ഡേറ്റിംഗ് ആപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. രാജ്യത്ത് നടന്ന അണുബാധകളിൽ 60 ശതമാനത്തിലേറെയും സ്വവർഗാനുരാഗികളിലും ബൈസെക്ഷ്വൽ പുരുഷന്മാരുടെയും ഇടയിലാണ്. ഇതിൽ 86 ശതമാനത്തിലധികം ജനങ്ങൾക്കും രോഗം പിടിപ്പെട്ടത് ലണ്ടനിലാണ് . രണ്ട് കേസുകൾ മാത്രമാണ് സ്ത്രീകളിൽ റിപ്പോർട്ട് ചെയ്തത്.


യുകെയിൽ റിപ്പോർട്ട് ചെയ്ത അണുബാധകളിൽ 87 ശതമാനവും 20 നും 49 നും ഇടയിൽ പ്രായം ഉള്ളവരിലാണ്. കൂടാതെ 111 കേസുകൾ പുരുഷന്മാരുമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന പുരുഷന്മാരിൽ ആണെന്നും കണ്ടെത്തിയിരുന്നു. യുകെയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഭൂരിഭാഗം രോഗികളിലും വിദേശത്തെക്കാൾ കൂടുതൽ യുകെയിൽ വെച്ച് തന്നെ വൈറസ് പിടിപ്പെട്ടവരാണ്. ഗേ ബാറുകൾ, സോനകൾ, യുകെയിലും വിദേശത്തുമുള്ള ഡേറ്റിംഗ് ആപ്പുകളുടെ ഉപയോഗം’ എന്നിവയുമായി കോൺടാക്റ്റ് ട്രെയ്‌സിംഗ് ടീമുകൾ അണുബാധയുടെ പകർച്ചയെ ബന്ധപ്പെടുത്തിയതായി അധികൃതർ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ സ്വവർഗ്ഗാനുരാഗികളുടെ ഡേറ്റിംഗ് ആപ്പായ ഗ്രൈൻഡർ കുരങ്ങുപനി ലക്ഷണങ്ങളുള്ള ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നേരത്തെ നൽകിയിരുന്നു. ലോകത്താകമാനം ഏകദേശം 617 കുരങ്ങുപനി കേസുകളാണ് സ്‌ഥിരീകരിച്ചിട്ടുള്ളത്. യുകെയ്ക്ക് പിന്നാലെ സ്പെയിൻ (156) പോർച്ചുഗൽ (138) കാനഡ (54) എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ സ്‌ഥിരീകരിച്ചിട്ടുള്ളത്.

ലണ്ടൻ : ബ്രിട്ടന്റെ രാജസിംഹാസനത്തിൽ പ്രൗഢിയോടെ 70 വർഷം പൂർത്തിയാക്കുകയാണ് എലിസബത്ത് രാജ്ഞി. ഇത്രയുംകാലം ഒരു നാട്ടില്‍ ഒരു രാജാവോ റാണിയോ അധികാരത്തിലിരുന്നിട്ടില്ല. മക്കളും മരുമക്കളും ചെറുമക്കളുമൊക്കെയുള്ള വലിയ കുടുംബത്തിന്റെ നാഥയാണ് എലിസബത്ത് രാജ്ഞി. വിമർശനങ്ങൾ കൂരമ്പ് പോലെ തനിക്ക് നേരെ വന്നിട്ടും, പ്രായത്തിന്റെ അവശതകൾ ശരീരത്തെ ക്ഷീണിപ്പിച്ചിട്ടും, കൊട്ടാരത്തിനകത്തു തന്നെ പ്രശ്നങ്ങൾ ഉടലെടുത്തപ്പോഴും, പ്രിയ ഭർത്താവ് വിട്ടുപിരിഞ്ഞപ്പോഴും അന്തസ്സോടെയും ഉത്തരവാദിത്തത്തോടെയും എല്ലാത്തിനെയും നേരിടുകയും തലയുയര്‍ത്തിനില്‍ക്കുകയും ചെയ്തയാളാണ് രാജ്ഞി. എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ നാലുദിവസം നീണ്ടുനില്‍ക്കുന്നതാണ്.

ട്രൂപ്പിംഗ് ദി കളര്‍ എന്ന പരേഡോടുകൂടി ആഘോഷപരിപാടികൾക്ക് ഇന്ന് തുടക്കം കുറിച്ചു. ഇന്ന് രാവിലെ പത്തു മണിക്കാണ് ബക്കിംഗ്ഹാം കൊട്ടാരത്തിൽ ട്രൂപ്പിംഗ് ദി കളര്‍ ആരംഭിച്ചത്. 1,500 ഉദ്യോഗസ്ഥരും സൈനികരും ഒപ്പം 350 കുതിരകളും അണിനിരന്ന പരേഡിൽ പത്തരയോടെ രാജകുടുബം എത്തി. ചാൾസ് രാജകുമാരനും വില്യം രാജകുമാരനും കുതിരപ്പുറത്താണ് എത്തിയത്. രാജ്ഞിക്ക് വേണ്ടി ചാൾസ് രാജകുമാരൻ സൈനികരിൽ നിന്ന് സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് രാജകുടുംബം ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ രാജ്ഞിക്കൊപ്പം നിന്ന് പൊതുജനങ്ങളെ അഭിവാദ്യം ചെയ്തു. ചാള്‍സിനും കാമിലയ്ക്കും ഒപ്പം വില്യമും കെയ്റ്റും അവരുടെ മൂന്നു മക്കളും ബാല്‍ക്കണിയില്‍ ഉണ്ടായിരുന്നു. പരേഡിന്റെ അവസാനത്തിൽ സൈനികർ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് മാർച്ച് ചെയ്തപ്പോൾ, ജനക്കൂട്ടത്തിന്റെ ആർപ്പുവിളികളുടെ അകമ്പടിയോടെയാണ് രാജ്ഞി പ്രത്യക്ഷപ്പെട്ടത്. 2019 ന് ശേഷം രാജകുടുംബം ഇതാദ്യമായാണ് കൊട്ടാരം ബാൽക്കണിയിൽ പ്രത്യക്ഷപ്പെടുന്നത്.

രാജപദവികള്‍ വഹിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് മാത്രമായി ബാല്‍ക്കണി പ്രവേശനം ചുരുക്കിയതിനാൽ ആന്‍ഡ്രൂ രാജകുമാരനും ഹാരിയും മേഗനും ബാല്‍ക്കണിയില്‍ ഉണ്ടായിരുന്നില്ല. നിരവധി ഇടങ്ങളില്‍ ഇന്ന് വൈകിട്ട് ആഘോഷ പരിപാടികള്‍ അരങ്ങേറും. നാളെ രാജകുടുംബാംഗങ്ങള്‍ സെന്റ് പോള്‍സ് കത്തീഡ്രലിലെ പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുക്കും. യോര്‍ക്ക് ആര്‍ച്ച് ബിഷപ്പ് പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കും. ശനിയാഴ്ചത്തെ ഡെര്‍ബിയിൽ രാജ്ഞി പങ്കെടുക്കില്ലെന്ന് കൊട്ടാരം വൃത്തങ്ങൾ അറിയിച്ചു. ഹാരിയുടെ മകള്‍ ലിലിബെറ്റിന്റെ ആദ്യ ജന്മദിനമാണ് ശനിയാഴ്ച. അതിനാൽ രാജ്ഞി ലിലിബെറ്റിനൊപ്പം അന്ന് ചിലവഴിക്കും. വൈകിട്ട് ബക്കിംഗ്ഹാം കൊട്ടാരത്തിലെ മൂന്ന് വേദികളിലായി ബി ബി സി യുടെ പാര്‍ട്ടി അറ്റ് ദി പാലസ് ആരംഭിക്കും. 22,000 പേര്‍ക്ക് നേരിട്ട് കാണാവുന്ന പരിപാടി തത്സമയം സംപ്രേഷണം ചെയ്യും. യുകെയിൽ 2 ലക്ഷത്തിലധികം തെരുവു വിരുന്നുകളാണ് ഞായറാഴ്ച ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ വംശജനായ നടൻ അജയ് ഛബ്ര ബോളിവുഡ് ശൈലിയിൽ ഒരുക്കിയ ‘വെഡിങ് പാർട്ടി’ കലാമേള ഞായറാഴ്ച നടക്കും. 250 നർത്തകർ അരങ്ങേറും. 1947 ൽ നടന്ന എലിസബത്ത് രാജ്ഞിയുടെ വിവാഹച്ചടങ്ങിനെ അനുസ്മരിപ്പിക്കുന്ന വെഡിങ് പാർട്ടിക്കായി 4 മീറ്റർ ഉയരമുള്ള കേക്കും തയ്യാറാക്കിയിട്ടുണ്ട്. ജൂണ്‍ 5 ന് ജൂബിലി പേജന്റോടു കൂടി ആഘോഷ പരിപാടികള്‍ അവസാനിക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ന്യൂഡൽഹി : ഒസിഐ (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കാർഡുകൾ പുതുക്കി നൽകുന്ന നടപടിക്രമങ്ങൾ ലളിതമാക്കി കേന്ദ്ര സർക്കാർ. മറ്റ് വിദേശികൾക്ക് ലഭ്യമല്ലാത്ത നിരവധി ആനുകൂല്യങ്ങളുമായി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനും താമസിക്കുന്നതിനുമുള്ള ഒരു ദീർഘകാല വിസയാണ് ഒസിഐ കാർഡ്. കേന്ദ്ര സർക്കാരിന്റെ തീരുമാനം പ്രകാരം കാർഡ് നൽകുന്നതിനുള്ള നിയമത്തിൽ വരുത്തിയ ഇളവുകൾ ഇവയാണ്.

•പ്രായപൂർത്തിയാകാത്തവർ പാസ്പോർട്ട്‌ പുതുക്കുമ്പോൾ ഇനി ഒസിഐ കാർഡ് പുതുക്കേണ്ടതില്ല.

•50 വയസ്സ് തികഞ്ഞവർ ഒസിഐ കാർഡ് പുതുക്കേണ്ടതില്ല.

•20 വയസ്സിനു ശേഷമാണ് കാർഡ് അനുവദിച്ചു കിട്ടിയതെങ്കിൽ വീണ്ടും പുതുക്കേണ്ടതില്ല.

• ഓരോ തവണ പാസ്പോർട്ടിൽ മാറ്റം വരുത്തുമ്പോഴും കാർഡ് പുതുക്കേണ്ടതില്ല.

• മേൽവിലാസം മാറ്റുന്നതിനും ഒസിഐ കാർഡ് പുതുക്കേണ്ട ആവശ്യമില്ല.

http://www.ociservices.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷകർ നിലവിലുള്ള പാസ്പോർട്ടിന്റെ പകർപ്പും
ഫോട്ടോയും ഓൺലൈനായി സമർപ്പിക്കുക. ഇതിനായി പ്രത്യേക ഫീസ് ഈടാക്കുന്നതല്ല. യാതൊരുവിധ ഫോമുകളും പൂരിപ്പിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്കായി https://www.hcilondon.gov.in/page/recent-circulars-on-oci/ സന്ദർശിക്കുക.

ഒസിഐ കാർഡ് എപ്പോൾ പുതുക്കണം?

20 വയസിനു മുമ്പ് ഒസിഐ കാർഡ് ലഭിച്ചവർ 20 വയസ്സ് പൂർത്തിയായി പുതിയ പാസ്പോർട്ട് ലഭിച്ചതിന് ശേഷം കാർഡ് ഒറ്റത്തവണ പുതുക്കിയാൽ മതിയാകും. പേരോ പൗരത്വമോ തിരുത്തണമെങ്കിൽ ഒസിഐ കാർഡ് പുതുക്കേണ്ടത് നിർബന്ധമാണ്.

ഇപ്പോൾ ഒസിഐ കാർഡ് ഉടമകൾക്ക് ഇന്ത്യയിലേക്കോ ഇന്ത്യയിൽ നിന്ന് വിദേശത്തേക്കോ യാത്ര ചെയ്യുന്നതിന് നിലവിലെ പാസ്പോർട്ടും ഒസിഐ കാർഡും മതിയാവും. എന്നാൽ മുകളിൽ സൂചിപ്പിച്ചതു പോലെ ഏറ്റവും പുതിയ ഫോട്ടോയും പാസ്പോർട്ടിന്റെ പകർപ്പും ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

മറ്റു രാജ്യങ്ങളിലെ ഇന്ത്യൻ വംശജർക്കാണ് ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ അഥവാ ഒസിഐ കാർഡ് വിതരണം ചെയ്യുന്നത്. വോട്ടവകാശം, കാർഷിക ഭൂമി വാങ്ങൽ, സർക്കാർ സേവനം എന്നിവ ഒഴികെ ഇന്ത്യൻ പൗരനുള്ള എല്ലാ ആനുകൂല്യങ്ങളും ഈ കാർഡിലൂടെ ലഭിക്കും. ഇന്ത്യയിലേക്കു വിസ നിർബന്ധമല്ലാത്ത യാത്രയാണ് മറ്റൊരു ആനുകൂല്യം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കടുത്ത മൈഗ്രേനും വിഷാദ രോഗവും മൂലം മുന്നൂറിലധികം സിക്ക് ലീവുകൾ എടുത്ത മുതിർന്ന നഴ്സിനെ തെറ്റായി പിരിച്ചുവിട്ടതായി അന്വേഷണത്തിനൊടുവിൽ ട്രൈബ്യൂണൽ കണ്ടെത്തി. കരോലിൻ മക്കെൻസിയെന്ന ലെസ്റ്ററിലെ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന നഴ്സിനെയാണ് തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്ന് മുന്നറിയിപ്പുകൾക്ക് ശേഷം പിരിച്ചുവിട്ടത്. എന്നാൽ മൈഗ്രേൻ, വിഷാദം എന്നിവ നഴ്സിനെ അലട്ടിയിരുന്നു എന്ന് അന്വേഷണ സംഘം കണ്ടെത്തി. ഭാഗികമായെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാരണങ്ങളാലാണ് ജോലി നഷ്ടപ്പെട്ടതെന്ന് ജഡ്ജി പറഞ്ഞു. മാർച്ചിൽ എംപ്ലോയ്മെൻറ് ജഡ്ജിയായ സലിം അഹമ്മദാണ് ട്രൈബ്യൂണലിന് നേതൃത്വം വഹിച്ചത്. വൈകല്യ വിവേചനം, അന്യായമായ ക്രമീകരണങ്ങൾ വരുത്തുന്നതിൽ പരാജയം, അന്യായമായ പിരിച്ചുവിടൽ എന്നീ പരാതികളുമായാണ് മക്കെൻസി കോടതിയെ സമീപിച്ചത്.

2010 നവംബറിൽ എൻഎച്ച്എസ് ട്രസ്റ്റിൻെറ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് മക്കെൻസി ജോലിക്ക് പ്രവേശിച്ചത്. മൈഗ്രൈൻ, വിഷാദം തുടങ്ങിയ രണ്ട് അവസ്ഥകൾ അവർക്ക് ഉണ്ടായിരുന്നു. ഇവ രണ്ടും വൈകല്യങ്ങൾ ആയി കണക്കാക്കപ്പെടുന്ന രോഗങ്ങളാണ്. ജോലിസമയത്ത് പതിവായി മൈഗ്രേൻ ആക്രമങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നും സാധാരണയായി ഇവ ഒന്നോ രണ്ടോ ദിവസം നീണ്ടുനിൽക്കുന്നതായും ട്രൈബ്യൂണൽ കണ്ടെത്തി. പലതരം മരുന്നുകൾ രോഗത്തിനായി ഉപയോഗിച്ചിട്ടുണ്ടെങ്കിലും രോഗം നിയന്ത്രിക്കുവാൻ കഴിഞ്ഞിരുന്നില്ല. 2010 -ൽ ആരംഭിച്ച ഒരു പതിറ്റാണ്ടോളം നീണ്ടുനിന്ന തൻെറ കരിയറിൽ നിരവധിതവണ ലീവ് എടുക്കുന്നതിനെ സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചിരുന്നു. 2013 -ൽ ആദ്യം രേഖാമൂലം മുന്നറിയിപ്പ് ലഭിക്കുകയും പിന്നീട് 2019 -ൽ ഇത് നടപ്പിലാക്കുകയുമായിരുന്നു. ഒടുവിൽ 2020 ഓഗസ്റ്റിൽ മക്കെൻസിയെ പിരിച്ചുവിടുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved