ന്യൂസ് ഡെസ്ക് മലയാളം യുകെ
ഗ്രാൻഡ്മാസ്റ്ററിന് ശേഷമുള്ള ഏറ്റവും ഉയർന്ന രണ്ടാമത്തെ പദവിയായ ഇന്റർനാഷണൽ മാസ്റ്ററാകുമ്പോൾ, രമേഷ്ബാബു പ്രഗ്നാനന്ദയ്ക്ക് വെറും 10 വയസ്സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ കിരീടം നേടുന്ന ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞയാളായി അന്ന് പ്രഗ്നാനന്ദ മാറി. 2018 -ൽ പിന്നീട് ഗ്രാൻഡ്മാസ്റ്റർ കിരീടം നേടിയപ്പോൾ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാൻഡ് മാസ്റ്റർ ആയിരുന്നു പ്രഗ്നാനന്ദ. പിന്നീട് അഞ്ചുതവണ ലോക ചാമ്പ്യനായ മാഗ്നസ് കാൾസനെ തുടർച്ചയായ മൂന്ന് ഓൺലൈൻ ഗെയിമുകളിൽ പരാജയപ്പെടുത്തിയ ചരിത്രവും പ്രഗ്നാനന്ദയ്ക്ക് സ്വന്തമാണ്. വിശ്വനാഥൻ ആനന്ദിന് ശേഷം ലോകകപ്പ് ഫൈനലിലെത്തി കാൻഡിഡേറ്റ്സ് ടൂർണമെന്റിന് യോഗ്യത നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനുമാണ് പ്രഗ്നാനന്ദ. തന്റെ സഹോദരൻ ഈ നേട്ടങ്ങളെല്ലാം നേടുമ്പോൾ, സഹോദരിയായ വൈശാലി തന്റെ നേട്ടങ്ങൾ കൊയ്യുന്നതിലേക്കുള്ള തയ്യാറെടുപ്പിലായിരുന്നു. കോണേരു ഹംപിക്കും ഹരിക ദ്രോണവല്ലിക്കും ശേഷം ഇന്ത്യയുടെ 12 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്, ഗ്രാൻഡ് മാസ്റ്റർ പദവി തന്റെ കുടുംബത്തിലേക്ക് വീണ്ടും എത്തിച്ചിരിക്കുകയാണ് വൈശാലി.

ചരിത്രത്തിലെ തന്നെ ആദ്യത്തെ ഗ്രാൻഡ്‌മാസ്റ്റർ സഹോദര-സഹോദരി ജോഡിയായി ഈ ചെന്നൈ സഹോദരങ്ങൾ മാറിയിരിക്കുകയാണ്. കഴിഞ്ഞ നവംബറിൽ, ഇരുപത്തിരണ്ടുകാരിയായ വൈശാലി മൂന്ന് മുൻ വനിതാ ലോക ചാമ്പ്യന്മാരെ പരാജയപ്പെടുത്തി വനിതാ ഗ്രാൻഡ് സ്വിസ് ടൂർണമെന്റിൽ വിജയിക്കുകയും വനിതാ കാൻഡിഡേറ്റ് ടൂർണമെന്റിലേയ്ക്ക് യോഗ്യത നേടുകയും ചെയ്തു.

കുട്ടിക്കാലത്ത് ഗ്രാൻഡ്മാസ്റ്റർ ആർ ബി രമേശിന്റെ കീഴിൽ പരിശീലനം തുടങ്ങിയപ്പോൾ വൈശാലിയായിരുന്നു ഇരുവരിലും മികച്ചു നിന്നിരുന്നത്. തന്റെ സഹോദരന്റെ വിജയങ്ങൾ വൈശാലിക്ക് കൂടുതൽ ഉയരങ്ങളിലേക്ക് എത്തുന്നതിനുള്ള പ്രചോദനമായിരുന്നതായി പരിശീലകനായ രമേശ് പറഞ്ഞു. തുടക്കത്തിൽ തന്റെ സഹോദരനെ കൂടുതൽ ശ്രദ്ധ ലഭിച്ചിരുന്നതിൽ തനിക്ക് വിഷമം ഉണ്ടായിരുന്നതായും പിന്നീട് താൻ കൂടുതൽ പരിശ്രമിച്ച് വിജയങ്ങളിലേക്ക് എത്തുകയായിരുന്നു എന്നും വൈശാലി മാധ്യമങ്ങളോട് പറഞ്ഞു. ഇരുവരുടെയും വിജയത്തിന് പിന്നിലുള്ള മാതാപിതാക്കളുടെ കരങ്ങൾ ഒരിക്കലും മറക്കാനാവുന്നതല്ലെന്നും വൈശാലി പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബന്ദികളാക്കിയിരിക്കുന്ന ജനങ്ങളെ രക്ഷിക്കുന്നതിൻെറ ഭാഗമായി ഇസ്രായേലിനും ഗാസയ്ക്കും മുകളിലൂടെ നിരീക്ഷണ വിമാനങ്ങൾ പറത്താനൊരുങ്ങി യുകെ. ഈ വിമാനങ്ങളിൽ ആയുധങ്ങൾ ഉണ്ടായിരിക്കുകയില്ലെന്നും ബന്ദികളെ കണ്ടത്തുന്നതിന്, മാത്രമായിരിക്കും ഉപയോഗിക്കുക എന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇത്തരത്തിൽ ബന്ദികളായവരെ രക്ഷപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ മാത്രമായിരിക്കും അധികാരികളുമായി പങ്കുവയ്ക്കുക എന്നും മന്ത്രാലയം ഒരു പ്രസ്താവനയിൽ പറഞ്ഞു.

ഇസ്രായേലും ഗാസയും പങ്കിടുന്ന വ്യോമാതിർത്തിയിലൂടെയായിരിക്കും വിമാനം പറക്കുക. ഒക്ടോബർ 7 ന് ഹമാസ് ആക്രമണത്തിന് ശേഷം തട്ടിക്കൊണ്ടുപോയ ബ്രിട്ടീഷ് പൗരന്മാർ ഉൾപ്പെടെയുള്ള ബന്ദികളെ മോചിപ്പിക്കാൻ യുകെ സർക്കാർ പരിശ്രമിച്ച് വരികയാണെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു. ബ്രിട്ടീഷ് പൗരന്മാരുടെ സുരക്ഷയ്ക്ക് എന്നും തങ്ങൾ ഏറ്റവും വലിയ മുൻഗണയാണ് നൽകുന്നതും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഒക്‌ടോബർ 7-ൽ നടന്ന ആക്രമണത്തിന് പിന്നാലെ ഉടനെ തന്നെ യുകെ ഈസ്റ്റ് മെഡിറ്ററേനിയൻ പ്രദേശത്തേക്ക് RAF വിമാനങ്ങളും റോയൽ നേവി കപ്പലുകളും അയച്ചിരുന്നു. യുദ്ധത്തിൽ നിന്ന് സാധാരക്കാരെ സംരക്ഷിക്കണമെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രാലയം പുതിയ പ്രഖ്യാപനം നടത്തിയത്. യുദ്ധത്തിൽ നിരവധി നിരപരാധികളുടെ ജീവൻ പൊലിയുന്നതും കമല ഹാരിസ് ചൂണ്ടിക്കാട്ടിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കഴിഞ്ഞമാസം 17-ാം തീയതി മുതൽ കാണാനില്ലായിരുന്ന ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ ബിരുദ പഠനത്തിനായി എത്തിയ മിത്കുമാർ പട്ടേൽ എന്ന വിദ്യാർത്ഥിയെയാണ് തേംസ് നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് അറിയിച്ചു.

പഠനവും ഒപ്പം ആമസോണിൽ പാർട്ടൈം ജോലിയും ജോലിചെയ്യുന്നതിനായി മിത്കുമാർ ഷെഫീൽഡിലേയ്ക്ക് താമസം മാറാൻ ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് യുവാവിനെ കാണാതായത്. സംഭവസ്ഥലത്തു നിന്നും ഇയാളുടെ മുറിയുടെ താക്കോൽ കണ്ടെത്തിയതാണ് അന്വേഷണ സംഘത്തെ സഹായിച്ചത്.

നാട്ടിലെ ഒരു സാധാരണ കുടുംബത്തിൽ നിന്ന് വന്നയാളാണ് മിത്കുമാർ എന്നാണ് ബന്ധുക്കൾ പോലീസിന് നൽകിയ വിവരം. സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് പറയുമ്പോൾ മിത്കുമാറിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തണമെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യപ്പെടുന്നത്. ഇയാളെ എന്തെങ്കിലും സാമ്പത്തിക മാനസിക ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നോ എന്ന കാര്യത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിക്കാനാണ് തീരുമാനം. ഇതിനായുള്ള ശ്രമത്തിലാണ് യു.കെയിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കെന്റിലെ മെയ്ഡ്സ്റ്റോണിൽ കായംകുളം സ്വദേശി ഫിലിപ്പ് സി രാജൻ (42) മരണമടഞ്ഞു. കായംകുളം ഇല്ലിപ്പാക്കുളം ചാതവന സ്വദേശിയായ ഫിലിപ്പ് ഇന്ന് രാവിലെയാണ് വിടപറഞ്ഞത്. അസുഖബാധിതനായി മെയ്ഡ്സ്റ്റോൺ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ രാത്രിയോടെ കാർഡിയാക് അറസ്റ്റ് വന്നതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു .
സംസ്കാരം സംബന്ധിച്ചുള്ള വിവിരങ്ങൾ ഇതുവരെ അറിയിച്ചിട്ടില്ല. പരേതൻ കാന്റർബറി മാർത്തോമ്മാ ചർച്ച് ഇടവകാംഗമാണ്. ഭാര്യ ടെറി മെയ്ഡ്സ്റ്റോൺ ഹോസ്പിറ്റലിൽ ഫിസിയോളജിസ്റ്റ് ആണ്. മക്കൾ: മാത്യു, സാറ.
ഫിലിപ്പ് സി രാജൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- തനിക്ക് ലഭിച്ച പാർക്കിംഗ് ഫൈൻ ലോക്കൽ കൗൺസിലിനോട് നിയമപരമായ പോരാട്ടത്തിനൊടുവിൽ റദ്ദാക്കുവാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് നാൽപ്പത്തിരണ്ടുകാരനായ ക്രിസ് ബർട്ടൻ. ഇക്കഴിഞ്ഞ മെയ് 25 നാണ് തന്റെ പിതാവിനെ ആശുപത്രി അപ്പോയിൻമെന്റിനായി ഡ്രോപ്പ് ചെയ്യുന്നതിനിടയിൽ ക്രിസിന് 60 പൗണ്ട് ഫൈൻ ലഭിച്ചത്. പാർക്കിംഗ് അടയാളങ്ങൾ താൻ ശ്രദ്ധിച്ചില്ലെന്നും, എന്നാൽ കാറിൽ തിരിച്ചെത്തിയപ്പോൾ തന്റെ വിൻഡ്‌ഷീൽഡിൽ പെനാൽറ്റി ചാർജ് നോട്ടീസ് (പിസിഎൻ) കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. എന്നാൽ പാർക്കിംഗ് സൈനിനു നിയമപരമായി ആവശ്യമുള്ള വലുപ്പം ഇല്ലെന്ന് തനിക്ക് തോന്നിയതായും, ഇതിനെ തുടർന്ന് താൻ ടേപ്പ് ഉപയോഗിച്ച് അളന്നപ്പോൾ 6 സെന്റീമീറ്റർ കുറവാണെന്ന് കണ്ടെത്തുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

നിയമപരമായി സൈൻ ബോർഡുകൾക്ക് 20 സെന്റീമീറ്റർ വലുപ്പമാണ് ആവശ്യം. ക്രിസ് ആദ്യം ഓൺലൈനിൽ ടിക്കറ്റ് അപ്പീൽ ചെയ്യുകയും മിനിറ്റുകൾക്കുള്ളിൽ അത് നിരസിക്കുകയും ചെയ്തു. അതിനാൽ ജൂണിൽ വീണ്ടും അപ്പീൽ നൽകി. മാസങ്ങളോളം തനിക്ക് ഒരു വിവരവും ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ചെലവുകൾ ഈടാക്കുന്നതിനായി നോർത്താംപ്ടൺ കൗണ്ടി കോടതിയിൽ കേസ് നീക്കുകയാണെന്ന് വ്യക്തമാക്കി സെപ്റ്റംബറിൽ കൗൺസിലിൽ നിന്ന് തനിക്ക് ഒരു കത്ത് ലഭിച്ചതായും, തുടർന്നാണ് തന്റെ പക്കൽ ഉള്ള തെളിവുകൾ എല്ലാം കോടതിയിൽ ഹാജരാക്കിയതെന്നും ക്രിസ് വ്യക്തമാക്കി .

എന്നാൽ ഫെയർഫീൽഡ് ഹോസ്പിറ്റലിന് സമീപമുള്ള താമസക്കാർക്കുള്ള പാർക്കിംഗ് സോണിൽ പെർമിറ്റ് ഇല്ലാതെ പാർക്ക് ചെയ്തതിനാണ് ബർട്ടന് പിസിഎൻ നൽകിയതെന്ന് കൗൺസിൽ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. കോടതി വിധി ബർട്ടന് അനുകൂലമാണെങ്കിലും, ഇപ്പോൾ കേസ് ട്രൈബ്യൂണലിന്‍റെ പരിധിയിൽ എത്തിയിരിക്കുകയാണ്. ട്രൈബ്യൂണൽ കൂടി ക്രിസിനു അനുകൂലമായാൽ ഫൈൻ തിരികെ ലഭിക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഹെറോയിനേക്കാൾ മാരകമായ പുതിയ രാസ ലഹരികൾ സുലഭമായി ലഭിക്കുന്നതിന്റെ വിവരങ്ങൾ പുറത്തുവന്നു. വ്യാപകമായ രീതിയിൽ രാസ ലഹരി വസ്തുക്കൾ പോലീസ് പിടിച്ചെടുത്തതാണ് സംഭവം വാർത്തയാകാൻ കാരണം. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യുവജനങ്ങളെ രാസലഹരി കീഴ്പ്പെടുത്തുന്നതിന്റെ ആശങ്കയിലാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകർ.

മയക്കുമരുന്നിന്റെ ഉപയോഗം മൂലം കഴിഞ്ഞവർഷം നടന്ന മരണങ്ങളിൽ 60 ശതമാനത്തിനും പിറകിൽ രാസ ലഹരിയുടെ ഉപയോഗമായിരുന്നു. ഇങ്ങനെയുള്ള മരണങ്ങൾ നടന്ന സ്ഥലത്തു നിന്നും സിന്തറ്റിക് ഹെറോയിനുകൾ കണ്ടെത്തിയതാണ് അന്വേഷണം ഈ വഴിക്ക് നീങ്ങുന്നതിന് കാരണമായത്. മോർഫിനെക്കാൾ 500 മടങ്ങ് മാരക ശേഷിയുള്ള ഒപ്പിയോഡിസുകൾക്ക് ഇപ്പോൾ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

യുകെയിൽ രാസലഹരി വ്യാപകമായതിനെ തുടർന്ന് മാതാപിതാക്കൾ കടുത്ത ജാഗ്രത പുലർത്തണമെന്നും രാസ ലഹരി ഉപയോഗിക്കരുതെന്നും യുവജനങ്ങളോടും വിദ്യാർഥികളോടും ആരോഗ്യ സുരക്ഷാരംഗത്തെ പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമിതമായ മദ്യപാനവും ലഹരിയുടെ ഉപയോഗവും സൃഷ്ടിക്കുന്ന ഒട്ടേറെ പ്രശ്നങ്ങൾ അടുത്തകാലത്തായി ബ്രിട്ടനിലെ മലയാളി സമൂഹത്തെ ബാധിക്കുന്നതായുള്ള ഒട്ടേറെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 2021 ഏപ്രിലിൽ വെയ്ക്ക് ഫീൽഡിലെ ഒരു ടാക്സിയിൽ നിന്നാണ് വെളുത്ത പൊടിയുടെ രൂപത്തിലുള്ള രാസലഹരി വസ്തുക്കൾ ആദ്യമായി യുകെയിൽ പിടിച്ചെടുക്കപ്പെട്ടത്. ഈ വർഷം ഒക്ടോബറിൽ വാൽതാം ഫോറസ്റ്റിലെ ഒരു ഫാക്ടറിയിൽ നടന്ന റെയ്ഡിൽ ഒരു 150,000 രാസലഹരി ഗുളികകൾ കണ്ടെത്തിയതിനെ തുടർന്ന് 11 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലണ്ടനിലും യുകെയിലുടനീളമുള്ള മറ്റ് സ്ഥലങ്ങളിലും രാസലഹരിയുടെ ഉപയോഗം മാരകമായ ശാരീരിക മാനസിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് മയക്കുമരുന്ന് കേസുകളുടെ അന്വേഷണത്തിന് നേതൃത്വം നൽകുന്ന പോലീസ് സൂപ്രണ്ട് ഹെലൻ റാൻസ് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെ എക്സിറ്ററിന് സമീപമുള്ള സിറ്റണിൽ ചിങ്ങവനം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരിച്ച യുവാവിന്റെ മാതാപിതാക്കളും ഭാര്യവീട്ടുകാരും കടുത്ത ആരോപണ പ്രഖ്യാപനങ്ങളുമായി രംഗത്തുവന്നു. കോട്ടയം ചിങ്ങവനം കൊച്ചുപറമ്പിൽ കെ.എ. സക്കറിയയുടെയും സൂസമ്മയുടെയും മകനായ ടോണി സക്കറിയെയാണ് ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കയർ മുറുകിയതിനെ തുടർന്ന് ശ്വാസം മുട്ടിയാണ് മരണമടഞ്ഞതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചനകൾ .
എന്നാൽ ഭാര്യയുടെ മാനസിക പീഡനം മൂലം യുവാവ് ജീവനൊടുക്കുകയായിരുന്നു എന്ന ആരോപണവുമായി ടോണിയുടെ മാതാപിതാക്കൾ രംഗത്തുവന്നു. ടോണിയുടെ ഭാര്യ ജിയയുടെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഒരു മലയാളി യുവാവിന്റെ ഇടപെടലുകൾ ടോണിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന സൂചനകളാണ് മാതാപിതാക്കളും ബന്ധുക്കളും പങ്കുവയ്ക്കുന്നത്. ടോണിയുടെ രണ്ടു സഹോദരിമാരും അവരുടെ ഭർത്താക്കന്മാരും യുകെയിൽ തന്നെയാണ് ഉള്ളത് .മരണത്തെ കുറിച്ച് തങ്ങൾക്കുള്ള സംശയങ്ങൾ പോലീസിന് കൈമാറിയിട്ടുണ്ടെന്ന് ടോണിയുടെ ബന്ധുക്കൾ അറിയിച്ചു.
യുവാവിന്റെ വീട്ടുകാർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയായി ടോണിയുടെ ഭാര്യ ജിയയുടെ മാതാപിതാക്കളും സഹോദരിയും ഇന്നലെ കോട്ടയത്ത് പത്രസമ്മേളനം നടത്തിയത് ആരോപണ പ്രത്യാരോപണങ്ങൾ ശക്തമാകാൻ കാരണമായി. മരിച്ച യുവാവ് തുടക്കം മുതൽ സംശയരോഗത്തിന് അടിമയായിരുന്നു എന്നാണ് ഭാര്യ വീട്ടുകാർ പ്രധാനമായും ആരോപിച്ചത്. വീടും സ്ഥലവും വിറ്റാണ് യുകെയിൽ അയക്കാൻ പണം കണ്ടെത്തിയതെന്ന അവകാശവാദവും വസ്തുത വിരുദ്ധമാണെന്ന് ജിയയുടെ വീട്ടുകാർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ടോണി വെറും നാലുമാസം മാത്രമേ ആയിട്ടുള്ളൂ യുകെയിൽ എത്തിയിട്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് ടോണി നാട്ടിലെത്തി തന്റെ കുട്ടികളെ യുകെയിലേയ്ക്ക് കൂട്ടി കൊണ്ടുവന്നത്. ടോണിയുടെ മരണം പുറംലോകം അറിഞ്ഞത് മക്കൾ നാട്ടിലേക്ക് വീഡിയോ കോൾ ചെയ്തതിനെ തുടർന്നാണ്. സംഭവം അറിഞ്ഞ് പാരാമെഡിക്കൽ ടീം സ്ഥലത്തെത്തിയിരുന്നു. ക്നാനായ സമുദായത്തിൽ പെട്ടയാളാണ് ടോണി. ചുരുങ്ങിയ സമയം കൊണ്ട് എക്സിറ്ററിലെ മലയാളി സമൂഹവുമായി നല്ല ഒരു ബന്ധം ടോണി സ്ഥാപിച്ചിരുന്നു.
ഇതിനിടെ മരണമടഞ്ഞ ടോണിയുടെ പൊതു ദർശനം ഡിസംബർ 5 – ന് ഹൊണിറ്റണിലെ ഹോളി ഫാമിലി ചർച്ചിൽ ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ടോണിയുടെ ഒപ്പം ജോലി ചെയ്തിരുന്നവർ, സുഹൃത്തുക്കൾ, വിവിധ മലയാളി അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിലാണ് പൊതുദർശനം ക്രമീകരിച്ചിരിക്കുന്നത്. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൂർത്തിയായി വരുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- മോർട്ട്ഗേജ് നിരക്കുകൾ കുറയാൻ തുടങ്ങുന്നതിന്റെ സൂചനകൾക്കിടെ വീടുകളുടെ വില നവംബർ മാസം 0.2 ശതമാനം ഉയർന്നതായി നേഷൻ വൈഡ് റിപ്പോർട്ട് ചെയ്തു. 14 തവണ തുടർച്ചയായ വർദ്ധനയ്ക്ക് ശേഷം അടിസ്ഥാന പലിശ നിരക്ക് 5.25% ആയി നിലനിർത്താനുള്ള ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നീക്കം കുതിച്ചുയരുന്ന മോർട്ട്ഗേജ് ചെലവ് കുറയുന്നതിന് ഇടയാക്കിയിരിക്കുകയാണ്. ഇത് ഭവന നിർമ്മാണത്തിൽ കൂടുതൽ പ്രവർത്തനത്തിന് ആക്കം കൂട്ടുമെന്ന കാഴ്ചപ്പാടിനെ തുടർന്നാണ് വിപണിയിലെ പുരോഗതിയെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ മൂന്ന് മാസങ്ങളിലായി വീടുകളുടെ വില ഉയരുന്നുണ്ടെങ്കിലും, ഇത് കഴിഞ്ഞ വർഷത്തെ ഈ മാസങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ രണ്ട് ശതമാനം കുറവാണ്. യുകെയിൽ ഒരു വീടിന്റെ ഇപ്പോഴത്തെ ശരാശരി വില ഇപ്പോൾ £258,557 ആണ്. ബിൽഡിംഗ് സൊസൈറ്റി പുറത്തുവിട്ടിരിക്കുന്ന ഈ ഡേറ്റ സ്വന്തം മോർട്ട്ഗേജ് ലെൻഡിംഗിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ പണം നൽകി വീട് വാങ്ങുന്നവരെയോ മറ്റ് ഡീലുകളിൽ ഉൾപ്പെടുന്നവരെയോ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഭവന വിപണി പ്രതീക്ഷിച്ചതിലും അൽപ്പം മെച്ചപ്പെട്ട നിലയിലാണെന്ന് നേഷൻ വൈഡിന്റെ ചീഫ് ഇക്കണോമിസ്റ്റ് റോബർട്ട് ഗാർഡ്നർ പറഞ്ഞു. മോർട്ട്ഗേജ് നിരക്കുകൾ കുറയാൻ തുടങ്ങിയതിന്റെ പ്രോത്സാഹജനകമായ ചില സൂചനകളുണ്ടെന്നും, ഇത് ജനങ്ങൾക്ക് മേലുള്ള താങ്ങാനാവാത്ത സമ്മർദ്ദം ലഘൂകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫിനാൻഷ്യൽ ഇൻഫർമേഷൻ സർവീസ് മണിഫാക്ട്സ് അനുസരിച്ച്, ശരാശരി രണ്ട് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് നിരക്ക് വെള്ളിയാഴ്ച 6.04% ആയിരുന്നു. അതേസമയം ശരാശരി അഞ്ച് വർഷത്തെ ഡീൽ 5.65% ശതമാനവും ആയിരിക്കുകയാണ്. ഈ ആഴ്ച പുറത്തിറക്കിയ ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ നിന്നുള്ള കണക്കുകൾ പ്രകാരം, ഒക്ടോബറിൽ വീട് വാങ്ങുന്നവർക്കായി അംഗീകരിച്ച മോർട്ട്ഗേജുകളുടെ എണ്ണം 47,400 ആയി ഉയർന്നു. ഈ നിരക്ക് എട്ട് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 43,300 ത്തിലായിരുന്നു സെപ്റ്റംബർ മാസത്തിൽ രേഖപ്പെടുത്തിയത്. പണപ്പെരുപ്പ നിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ബാങ്ക് ലക്ഷ്യമിടുന്നതിൽ നിന്നും അത് ഉയർന്നു നിൽക്കുകയാണ്. അതിനാൽ തന്നെ ഏത് സമയവും നിരക്കുകളിൽ മാറ്റം ഉണ്ടാകാമെന്ന മുന്നറിയിപ്പ് ബാങ്കിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിൽ രാജകുടുംബത്തെ സംബന്ധിച്ച് നിരവധി വിവാദങ്ങൾ സൃഷ്ടിച്ച ഓമിഡ് സ്‌കോബിയുടെ ‘എൻഡ്ഗെയിം ‘ എന്ന പുസ്തകത്തിന്റെ ഡച്ച് വിവർത്തനം പുതിയ ആശങ്കകൾ സൃഷ്ടിച്ചിരിക്കുകയാണ്. ഹാരി രാജകുമാരന്റെയും മേഗന്റെയും മകനായ ആർച്ചിയുടെ ചർമ്മത്തിന്റെ നിറത്തെ സംബന്ധിച്ച് രാജകുടുംബത്തിൽ തന്നെയുള്ള നിന്നുള്ള രണ്ടുപേർ ആകുലരായിരുന്നുവെന്ന് മേഗൻ മുൻപ് തന്നെ തുറന്നു പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഡച്ച് ഭാഷയിൽ പുറത്തിറങ്ങിയ ഈ പുസ്തകത്തിൽ, ഈ രണ്ടുപേർ ചാൾസ് രാജാവും കെയ്റ്റും ആണെന്ന് തുറന്നു പ്രസ്താവിച്ചിരിക്കുകയാണ്.

രണ്ടുവർഷം മുൻപ് ഇത്തരം ഒരു ആരോപണം ഉയർന്നു വന്നപ്പോൾ അത് തികച്ചും കഥാസൃഷ്ടി ആണെന്ന് വ്യക്തമാക്കി രാജകുടുംബം തള്ളിക്കളഞ്ഞിരുന്നു. ആരോപണം ശരിയാണെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള തെളിവുകളൊന്നും തന്നെ പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നുമില്ല. എന്നാൽ ചൊവ്വാഴ്ച പ്രസിദ്ധീകരിക്കപ്പെട്ട ഒമിഡ് സ്‌കോബിയുടെ പുസ്തകത്തിന്റെ ഡച്ച് വിവർത്തനത്തിൽ രാജകുടുംബത്തിലെ രണ്ട് മുതിർന്നവരുടെ പേരുകൾ പ്രസിദ്ധീകരിച്ചതിനെത്തുടർന്നാണ് വിവാദം വീണ്ടും ഉയർന്നു വന്നിരിക്കുന്നത്. എൻഡ്‌ഗെയിമിന്റെ വിവർത്തന പതിപ്പിൽ പേരുകൾ എങ്ങനെ ഉൾപ്പെട്ടു എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഓമിഡ് സ്‌കോബി പറഞ്ഞു. പുസ്തകത്തിൽ കടന്നുകൂടിയ പിശക് കാരണം ഡച്ച് ഭാഷയിൽ നിന്ന് പുസ്തകം പിൻവലിക്കുകയാണെന്ന് പ്രസാധകരായ സാൻഡർ യുറ്റ്ഗെവേർസ് അറിയിച്ചു. ഇത്തരത്തിൽ രാജകുടുംബാംഗങ്ങളുടെ പേരുകൾ എഴുതിയ ഒരു പുസ്തകവും തന്റെ അറിവോടെ പുറത്തിറക്കിയിട്ടില്ലെന്നും, സംഭവത്തിൽ താൻ നിരാശനാണെന്നും ഓമിഡ് സ്‌കോബി പറഞ്ഞു. യുഎന്നിന്റെ കോപ് -28 കാലാവസ്ഥാ ഉച്ചകോടിയിൽ ഉദ്ഘാടന പ്രസംഗം നടത്താൻ രാജാവ് ദുബായിൽ എത്തിയ സന്ദർഭത്തിലാണ് ഇപ്പോൾ പുതിയ വിവാദങ്ങൾ ഉണ്ടായിരിക്കുന്നത്.

2021 മാർച്ചിൽ ഹാരിയും മേഗനും ഓപ്ര വിൻഫ്രിക്ക് നൽകിയ അഭിമുഖത്തിലാണ് ആദ്യമായി രാജകുടുംബത്തിലെ രണ്ട് പേർ തന്റെ മകന്റെ ചർമ്മത്തിലെ നിറത്തെ സംബന്ധിച്ച് ചോദ്യം ചെയ്തതായി മേഗൻ വെളിപ്പെടുത്തിയത്. എന്നാൽ ഇത്തരം അഭിപ്രായപ്രകടനം നടത്തിയത് ആരാണെന്ന് വെളിപ്പെടുത്തുവാൻ ഇരുവരും വിസമ്മതിച്ചിരുന്നു. എൻഡ്ഗെയിമിന്റെ ബ്രിട്ടീഷ് വേർഷനിൽ ഇത്തരത്തിൽ ആരുടെയും പേരുകൾ രേഖപ്പെടുത്തിയിട്ടില്ല. അതോടൊപ്പം തന്നെ രാജകുടുംബാംഗങ്ങളെ വംശീയവാദികൾ എന്ന ഒരിടത്തും താൻ കുറ്റപ്പെടുത്തിയിട്ടില്ലെന്നും സ്‌കോബി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഡച്ച് ഭാഷയിൽ പുറത്തിറങ്ങിയ പുസ്തകം പുതിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ശൈത്യകാലം പിടിമുറുക്കുമ്പോൾ കോവിഡ് ഫ്ലൂ , നോറോ വൈറസ്, ആർ എസ് വി തുടങ്ങിയ നിരവധി രോഗങ്ങളാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. ഫലപ്രദമായ പ്രതിരോധ മാർഗങ്ങളിലൂടെ പല രോഗങ്ങളെയും അകറ്റി നിർത്താൻ സാധിക്കും. എന്നാൽ നോറോ വൈറസ് രോഗ വ്യാപനം തടയാൻ ഹാൻഡ് ജെല്ലിന്റെ ഉപയോഗം ഫലപ്രദമല്ലെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.

നോറോ വൈറസിന്റെ വ്യാപനത്തിനെതിരെ ഒരു പൊതു ശുചിത്വ രീതി ഫലപ്രദമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കാലാവസ്ഥയുമായി ബന്ധപ്പെട്ട പല പകർച്ചവ്യാധികളും കുറവാണെങ്കിലും നോറോ വൈറസ് പടരുന്നതിന്റെ മുന്നറിയിപ്പ് നൽകപ്പെട്ടിട്ടുണ്ട്. എന്നാലും ഈ വൈറസുകളുടെ വ്യാപനം കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണെന്നാണ് കണക്കുകൾ കാണിക്കുന്നത്.

വയറുവേദന, ഓക്കാനം, ഛർദി , വയറിളക്കം തുടങ്ങിയവയ്ക്ക് കാരണമാകുന്ന പകർച്ചവ്യാധിയാണ് നോറോ വൈറസ് . ദ്രുതഗതിയിലാണ് വൈറസ് പടർന്നുപിടിക്കുന്നത്. മലിനമായ ഭക്ഷണം, വെള്ളം, രോഗബാധിതരായ വ്യക്തികളുമായുള്ള സമ്പർക്കം എന്നിവയിലൂടെ രോഗം പകരും. പ്രായമായവർ , കൊച്ചുകുട്ടികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നീ വിഭാഗത്തിൽ പെട്ടവർക്ക് രോഗം ബാധിച്ചാൽ ആരോഗ്യസ്ഥിതി സങ്കീർണമാകാനുള്ള സാധ്യത കൂടുതലാണ്. രോഗബാധിതരായ വ്യക്തികൾക്ക് രോഗലക്ഷണങ്ങൾ കുറഞ്ഞാലും വൈറസ് വ്യാപനം തുടരുമെന്നതും വൈറസിന് ദിവസങ്ങളോ ആഴ്ചകളോ നിലനിൽക്കാൻ സാധിക്കുമെന്നതും ആരോഗ്യ മേഖല നേരിടുന്ന കടുത്ത വെല്ലുവിളികളാണ്. വൈറസ് ബാധിച്ചവർ മറ്റു വ്യക്തികളുമായും പൊതുസ്ഥലങ്ങളുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കണമെന്ന് യുകെ ഹെൽത്ത് ആന്റ് സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.