Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുവാവിനെ കടിച്ചുകൊന്ന അമേരിക്കൻ എക്സ്എൽ ബുള്ളി വിഭാഗത്തിൽപ്പെടുന്ന നായ്ക്കളെ നിരോധിക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക്. വാൾസാളിൽ വ്യാഴാഴ്ച നായയുടെ ആക്രമണത്തിനിരയായ ഇയാൻ പ്രൈസ് വെള്ളിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. ഈ നായ്ക്കൾ നമ്മുടെ സമൂഹത്തിന് അപകടമാണെന്നും വർഷാവസാനത്തോടെ ഇവയെ നിരോധിക്കുമെന്നും സുനക് വ്യക്തമാക്കി. രണ്ട് നായ്ക്കൾ ചേർന്നാണ് യുവാവിനെ ആക്രമിച്ചത്. നായ്ക്കളെ നിയന്ത്രണമില്ലാതെ തുറന്നുവിട്ടതിന് മുപ്പതുകാരനായ യുവാവിനെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം നായയുടെ ആക്രമണത്തിൽ 11 വയസ്സുകാരിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതോടെയാണ് ഈ ബ്രീഡിൽ വരുന്ന നായ്ക്കളെ നിരോധിക്കണമെന്ന് ആവശ്യമുയർന്നത്. ആഭ്യന്തര മന്ത്രി സുവെല്ല ബ്രേവർമാൻ ആണ് നായ്ക്കൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. അമേരിക്കൻ ബുള്ളി അതീവ അപകടകാരിയും സമൂഹത്തിന് ഭീഷണിയുമാണെന്നും ഇവയെ നിരോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇതോടെ നായ്ക്കളെ നിരോധിക്കുമെന്ന് അറിയിച്ച് ഋഷി സുനക് രംഗത്തെത്തി.

നിലവിൽ ഇത്തരം നായ്ക്കളെ വളർത്തുന്നവർ ജാഗ്രത പാലിക്കണമെന്നും പൊതുസമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് വ്യവസ്ഥ കൊണ്ടുവരുന്നതുൾപ്പെടെ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2021ന് ശേഷം ഈ ബ്രീഡിൽ വരുന്ന നായ്ക്കളുടെ കടിയേറ്റ് 14 പേർ മരിച്ചുവെന്നും സുനക് പറഞ്ഞു. പിട്ബുൾ ടെറിയർ, ജാപ്പനീസ് ടോസ, ഡോഗോ അർജന്റീനോ, ഫില ബ്രാസിലേറിയോ എന്നീ ബ്രീഡുകളിൽപ്പെടുന്ന നായ്ക്കൾക്ക് നിലവിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നിരോധിച്ച നായയെ സ്വന്തമാക്കിയാൽ പരിധിയില്ലാത്ത പിഴയും ആറുമാസം വരെ തടവും ലഭിക്കും

ന്യൂസ് ഡെസ്ക് മലയാളം യുകെ

പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള ഉരുക്ക് നിർമ്മാണത്തിനായി പോർട്ട് ടാൽബോട്ടിലുള്ള ടാറ്റാ സ്റ്റീൽ വർക്സിന് 500 മില്യൺ പൗണ്ട് വരെ യുകെ സർക്കാർ നൽകും. എന്നാൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരുമ്പോൾ ആയിരക്കണക്കിന് ജീവനക്കാർക്ക് തങ്ങളുടെ ജോലി നഷ്ട്മാകും. മലിനീകരണം കുറയ്ക്കുന്നതിൻെറ ഭാഗമായി ടാറ്റാ സ്റ്റീൽ 700 മില്യൺ പൗണ്ട് ചിലവഴിക്കും എന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇതിൻെറ ഭാഗമായി 3,000 പേർക്ക് തൊഴിൽ നഷ്‌ടം ഉണ്ടാകും.

സൗത്ത് വെയിൽസിലെ ടാറ്റാ സ്റ്റീൽ ബ്രിട്ടനിലെ ഏറ്റവും വലിയ സ്റ്റീൽ വർക്കുകളുടെ ആസ്ഥാനമാണ്. ടിൻ ക്യാനുകൾ മുതൽ കാറുകൾ വരെ ഉപയോഗിക്കുന്ന ഉരുക്ക് ഉൽപ്പാദിപ്പിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ട് ബ്ലാസ്റ്റ് ഫർണസുകൾ ഈ സ്റ്റീൽ വർക്കിന്റെ സവിശേഷതയാണ്. എന്നാൽ യുകെയിൽ ഏറ്റവും കൂടുതൽ മലിനീകരണം സൃഷ്ടിക്കുന്നതും ഇത് തന്നെ. ഇതിന് പിന്നാലെയാണ് സ്റ്റീൽ നിർമ്മാണത്തിനായി പുതിയ ഇലക്ട്രിക് ആർക്ക് ഫർണസുകൾ സ്ഥാപിക്കുന്നതിന് ഫണ്ട് നൽകാൻ യുകെ സർക്കാർ സമ്മതിച്ചിരിക്കുന്നത്.

1.25 ബില്യൺ പൗണ്ടിന്റെ ഫർണസുകൾ റെഗുലേറ്ററി, പ്ലാനിംഗ് അനുമതികൾ ലഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാറ്റാ സ്റ്റീലിൽ യുകെയിൽ ഏകദേശം 8,000 പേരും പോർട്ട് ടാൽബോട്ടിലിൽ 4,000 പേരുമാണ് ജോലി ചെയ്യുന്നത്. കമ്പനി പുതിയ ഫർണസുകൾ ഉപയോഗിക്കാൻ തുടങ്ങുമ്പോൾ ആയിരക്കണക്കിന് ജീവനക്കാർക്ക് തങ്ങളുടെ തൊഴിൽ നഷ്ടമാകുമെന്ന് യൂണിയനുകൾ മുമ്പ് പറഞ്ഞിരുന്നു. പുതിയ നീക്കം യുകെയുടെ മുഴുവൻ ബിസിനസ്, വ്യാവസായിക കാർബൺ ഉദ്‌വമനം 7% കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സർക്കാർ അധികൃതർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡിൻെറ പുതിയ വേരിയന്റ് കണ്ടെത്തിയതിന് പിന്നാലെ ആശങ്ക അറിയിച്ച് ആരോഗ്യ വിദഗ്ദ്ധർ. വേനൽക്കാലത്തെ ഉയർന്ന കോവിഡ് രോഗികളുടെ കണക്ക് മാസ്‌ക് നിയമം തിരികെ കൊണ്ടുവരാൻ ജിപിമാരെ പ്രേരിപ്പിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച ലെസ്റ്ററിലെ ഒരു ആരോഗ്യ കേന്ദ്രത്തിൽ ഒരു മുൻകരുതൽ എന്ന തലത്തിൽ രോഗികളോട് മാസ്കുകൾ ധരിക്കാൻ ആവശ്യപ്പെട്ടിരുന്നു. അതേസമയം കോവിഡ് രോഗികളുടെ എണ്ണത്തിലുള്ള പെട്ടെന്നുള്ള വർദ്ധനവാണ് ഇതിന് പിന്നിലുള്ള കാരണമെന്ന് ആരോഗ്യ പ്രവർത്തകർ വ്യക്തമാക്കി.

കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ അഞ്ചു വർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന നിലയിലാണ് ഇപ്പോൾ. സൂപ്പർ-മ്യൂട്ടേറ്റഡ് പിറോള കോവിഡ് വേരിയന്റിന്റെ ആകെ 42 കേസുകളാണ് നിലവിൽ യുകെയിൽ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. കഴിഞ്ഞ മാസം ഇത് 36 ആയിരുന്നു. ഇതിന് പിന്നാലെ ശരത്കാല വാക്സിനേഷൻ പ്രോഗ്രാമുകൾക്ക് ഉടൻ തുടക്കമാകുമെന്ന് ലെസ്റ്ററിലെ കാനൻ സ്ട്രീറ്റ് മെഡിക്കൽ സെന്റർ മാനേജർ മുക്ത മോദി പറഞ്ഞു.

ലെസ്റ്റർ, ലെസ്റ്റർഷെയർ, റട്ട്‌ലാൻഡ് എൽഎംസി എന്നീ പ്രദേശങ്ങളിലെ ആരോഗ്യപ്രവർത്തകർ അപകടസാധ്യത വിലയിരുത്തി ആവശ്യമെങ്കിൽ മാസ്‌ക് ധരിക്കണമെന്ന നിയമം പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള നീക്കത്തിലാണ്. സോഇ പുറത്ത് വിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സെപ്തംബർ 13 ന് 97,904 പുതിയ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് കഴിഞ്ഞ മാസം തുടക്കത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ ഇരട്ടിയാണ്. പഠന റിപ്പോർട്ട് പ്രകാരം യുകെയിൽ ഏകദേശം 1.29 ദശലക്ഷം ആളുകൾ നിലവിൽ രോഗബാധിതരാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ജീവിതം കരുപിടിപ്പിക്കാൻ ഉള്ളതെല്ലാം വിറ്റു പിറക്കി യുകെയിലെത്തിച്ചേർന്ന മലയാളി നേഴ്സുമാർ നേരിടുന്നത് സമാനതകളില്ലാത്ത ദുരന്ത ജീവിതം . യുകെയിലെത്താൻ 12.5 ലക്ഷം രൂപയിലധികമാണ് വിസയ്ക്കായി ഇവർ ഏജൻസിക്ക് നൽകിയത്. ഇതിൻറെ കടബാധ്യതയുള്ളതിനാൽ ഇവരിൽ പലർക്കും യുകെയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ സാധിക്കാത്ത സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. കൊച്ചിയിലെ ഏജൻസി വഴിയാണ് 400 മലയാളി നേഴ്സുമാർ യുകെയിലെത്തിയത്.

പലരും ദിവസവേതനത്തിന് പെയിൻറിങ്ങും പുല്ലു വെട്ടിയുമാണ് ജീവിതം തള്ളി നീക്കുന്നത്. വാടക പോലും നൽകാനാവാതെ വിഷമിക്കുന്ന പലരും ഫുഡ് ബാങ്കുകളിൽ നിന്നുള്ള ഭക്ഷണത്തിനെയാണ് നിലവിൽ ആശ്രയിക്കുന്നത്. മൂന്ന് ഘട്ടമായാണ് ഇവർ ഏജൻസിക്ക് പണം നൽകിയത്. ഉയർന്ന നികുതി ഒഴിവാക്കാൻ എന്ന് പറഞ്ഞ് പണം നേരിട്ട് ഏജൻസി മേടിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ . ഏജൻസി ഇവർക്ക് നൽകിയത് സന്ദർശക വിസയായിരുന്നു. 15 വയസ്സിൽ താഴെയുള്ള ഓട്ടിസം ബാധിച്ച കുട്ടികളെ ശുശ്രൂഷിക്കുന്ന ജോലിയായിരുന്നു ഏജൻസി ഇവർക്ക് വാഗ്ദാനം ചെയ്തിരുന്നത്.

400 മലയാളി നേഴ്സുമാരെ ജോലി വാഗ്ദാനം ചെയ്ത് യുകെയിലെത്തിച്ച് വഞ്ചിച്ച സംഭവത്തിൽ അടിയന്തരമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇടപെടണമെന്ന ആവശ്യം ശക്തമാണ്. ഈ ആവശ്യം മുൻനിർത്തി പ്രവാസി ലീഗൽ സെൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്ത് നൽകിയിരുന്നു. ഇതിനോടൊപ്പം പരിഹാരത്തിനായി ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന്റെ സഹായവും തേടിയിട്ടുണ്ടെന്ന് പ്രവാസി ലീഗൽ സെൽ യുകെ ചാപ്റ്ററിന്റെ കോ – ഓർഡിനേറ്റർ സോണിയ സണ്ണി പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

എയർ ട്രാഫിക് കൺട്രോൾമാരുടെ കുറവുമൂലം ലണ്ടനിലെ എയർപോർട്ടിലെ വിമാന സർവീസുകൾ വ്യാപകമായി താളം തെറ്റി. പല വിമാനങ്ങളും റദ്ദാക്കുകയോ വൈകുകയോ വഴി തിരിച്ചു വിടുകയോ ചെയ്തത് ഒട്ടേറെ യാത്രക്കാരെയാണ് ബുദ്ധിമുട്ടിലാക്കിയത്.


ഇന്നലെ രാത്രി 10 മണി വരെ 22 വിമാനങ്ങൾ റദ്ദാക്കിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം നൂറ് കണക്കിന് വിമാനങ്ങൾ വിമാനത്താവളത്തിൽ നിന്ന് പോകാനും വരാനും വൈകുകയും ചെയ്തിട്ടുണ്ട്. യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾക്ക് എയർപോർട്ട് അധികൃതർ ക്ഷമാപണം നടത്തി. പുനർ ക്രമീകരണത്തെക്കുറിച്ച് അറിയാൻ യാത്രക്കാർ എയർലൈനുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർവസ്ഥിതിയിലാകാൻ കിണഞ്ഞു പരിശ്രമിക്കുകയാണെന്ന് നാഷണൽ എയർ ട്രാഫിക് സർവീസ് ( നാറ്റ്സ് ) പറഞ്ഞു . ഫ്ലൈറ്റ് റഡാർ 24 ന്റെ കണക്കുകൾ പ്രകാരം ഇതുവരെ ഗാറ്റ് വിക്കിൽ എത്തിച്ചേരേണ്ട 376 വിമാനങ്ങളാണ് വൈകിയത്. ഇത് കൂടാതെ ഗാറ്റ് വിക്കിലേക്കുള്ള 252 വിമാനങ്ങൾ പുറപ്പെടാൻ വൈകുകയും ചെയ്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും തങ്ങളുടെ ആശങ്കകൾ എൻ എച്ച് എസ് സ്റ്റാഫുകൾ വേണ്ടത്ര പരിഗണിക്കുന്നതായി തോന്നുന്നില്ലെങ്കിൽ, രണ്ടാമതൊരു മെഡിക്കൽ അഭിപ്രായം കൂടി തേടാനുള്ള അവസരം ഇനിമുതൽ ലഭ്യമാകും. “മാർത്താസ് റൂൾ ” എന്ന് പേരിട്ടിരിക്കുന്ന ഈ ഓർഡർ നടപ്പിലാക്കുവാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലെ അറിയിച്ചു. സൗത്ത് ലണ്ടനിലെ കിംഗ്‌സ് കോളേജ് ഹോസ്പിറ്റൽ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെ പരിചരണത്തിൽ 2021 – ലാണ് സെപ്‌സിസ് ബാധിച്ച് മാർത്ത മിൽസ് എന്ന 13 വയസ്സുകാരി പെൺകുട്ടി മരിച്ചത്. ഡോക്ടർമാർ മുന്നറിയിപ്പ് അടയാളങ്ങൾ തിരിച്ചറിഞ്ഞ് നേരത്തെ തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നെങ്കിൽ 13 വയസ്സുകാരി രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞ വർഷം കൊറോണർ വിധിച്ചിരുന്നു. വെയിൽസിൽ കുടുംബ അവധി ആഘോഷിക്കുന്നതിനിടെ ബൈക്കിൽ നിന്ന് വീണ് പാൻക്രിയാസിനു പരിക്കേറ്റ മാർത്തയെ കിംഗ്‌സിൽ പ്രവേശിപ്പിക്കുകയായിരുന്നു. മാർത്തയുടെ ആരോഗ്യനില വഷളാകുന്നതിനെക്കുറിച്ച് നിരവധി തവണ ആശങ്കകൾ ഉന്നയിച്ചെങ്കിലും അവയൊന്നും തന്നെ സ്റ്റാഫുകൾ കണക്കിലെടുത്തില്ലെന്ന് മാർത്തയുടെ മാതാപിതാക്കളായ മെറോപ്പ് മിൽസും, പോൾ ലെയ്‌റ്റിയും വ്യക്തമാക്കി.


ഇതേ തുടർന്നാണ് ഇപ്പോൾ എൻഎച്ച്എസ്സിൽ പുതിയ നിയമം നടപ്പിലാക്കാൻ ഒരുങ്ങുന്നത്. രോഗികൾക്കോ ബന്ധുക്കൾക്കോ ആശങ്കകൾ ഉണ്ടെങ്കിൽ രണ്ടാമതൊരു മെഡിക്കൽ അഭിപ്രായം തേടാൻ ഇനിമുതൽ അവസരം ഉണ്ടാകും. രോഗികളുടെയും ബന്ധുക്കളുടെയും അഭിപ്രായങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ടെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. ശിശുരോഗ വിഭാഗത്തിൽ ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ടെന്നും മാറ്റങ്ങൾ അനിവാര്യമാണെന്നും ആരോഗ്യ സെക്രട്ടറി ഓർമ്മിപ്പിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ചെറിയ ബോട്ടുകളിൽ ചാനൽ കടക്കുന്നവരെ തടയാൻ യൂറോപ്പുമായി പുതിയ കരാറിൽ ഏർപ്പെടാൻ ലേബർ പാർട്ടി. ചാനൽ കടക്കാൻ സഹായിക്കുന്ന സംഘങ്ങളെ തകർക്കുന്നത് തീവ്രവാദത്തെ ഇല്ലാതാക്കുന്നതിന് തുല്യമാണെന്ന് യൂറോപ്യൻ യൂണിയൻ ഏജൻസിയുമായുള്ള ചർച്ചകൾക്കായി ഹേഗിലുള്ള ലേബർ നേതാവ് കെയർ സ്റ്റാമർ പറഞ്ഞു. ആളുകളെ കടത്തുന്ന സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണെന്നും തന്റെ ചർച്ചകൾ അതിൽ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. യുകെയിലേക്ക് ആരൊക്കെ വരണമെന്ന് തീരുമാനിക്കുന്നത് യുകെ സർക്കാരായിരിക്കണം,” കെയർ കൂട്ടിച്ചേർത്തു.

ചാനൽ കടക്കാൻ ആളുകളെ സഹായിക്കുന്നത് പ്രത്യേക സംഘങ്ങളാണ്. ഈ സംഘങ്ങളെ ഇല്ലാതാക്കാൻ രഹസ്യാന്വേഷണം നടത്തുന്നതിനായുള്ള സംയുക്ത പ്രവർത്തനങ്ങൾക്കുള്ള കരാറിൽ ഏർപ്പെടാനാണ് താൻ യൂറോപോളിൽ എത്തിയതെന്ന് കെയർ പറഞ്ഞു. ലേബർ സർക്കാർ അധികാരത്തിൽ വന്ന് 12 മാസത്തിനുള്ളിൽ അഭയാർഥികൾക്കായി ഹോട്ടലുകൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

45,755 കുടിയേറ്റക്കാർ 2022-ൽ ചാനൽ മുറിച്ചുകടന്നു, 2018-ൽ കണക്കുകൾ ശേഖരിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഈ വർഷം ഇതുവരെ 20,101 പേർ ചാനൽ കടന്നു. നിലവിലെ ഗവൺമെന്റ് പദ്ധതികൾ ഉപേക്ഷിക്കാനും പകരം ചാനൽ കടക്കുന്നവർക്കെതിരെ പ്രവർത്തിക്കുന്ന നാഷണൽ ക്രൈം ഏജൻസിക്കായി കൂടുതൽ വിഭവസമാഹരണം നടത്താനും ലേബർ പദ്ധതിയിടുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹേ വാര്‍ഡ് ഹീത്തിൽ താമസിക്കുന്ന റെജി ജോൺ (53) നിര്യാതനായി. ജോലിക്ക് പുറപ്പെട്ടെങ്കിലും റെജി ജോലി സ്ഥലത്ത് എത്തിയില്ല, തിരികെ വീട്ടിലും വന്നില്ല. ജോലിക്ക് എത്താത്തതാകുമെന്ന് ആശുപത്രി അധികൃതരും നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു വീട്ടില്‍ എത്തിക്കാണുമെന്നു രാവിലെ ജോലിക്ക് പുറപ്പെട്ട ഭാര്യയും കരുതി. കൂടാതെ ജോലിക്ക് ശേഷം പകല്‍ സമയം ഡെലിവറി ജോലി കൂടി ചെയ്യാറുള്ളതിനാല്‍ തിരക്കിലായിരിക്കുമെന്ന് കരുതി ഫോണും ചെയ്യാനായില്ല. എന്നാൽ ഡ്യൂട്ടി കഴിഞ്ഞു ഭാര്യ വീട്ടില്‍ എത്തുമ്പോഴാണ് 53 കാരനായ റെജി ജോണ്‍ വീട്ടില്‍ എത്തിയിട്ടില്ലെന്ന് മനസ്സിലാക്കുന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് റെജിയുടെ കാര്‍ പാര്‍ക്കിംഗ് സ്പേസില്‍ കണ്ടെത്തിയത്. കാറിനുള്ളില്‍ മരിച്ച നിലയില്‍ റെജിയേയും. യുകെയിൽ എത്തി ഒന്നരവർഷം മാത്രം ആയിട്ടുള്ളുവെങ്കിലും യുകെ മലയാളികൾക്ക് സുപരിചിതനായിരുന്നു അദ്ദേഹം.

പത്തനംതിട്ട കോന്നി കിഴവല്ലൂര്‍ വലിയപറമ്പില്‍ കുടുംബാംഗമാണ് റെജി ജോണ്‍. ഭാര്യ ബിന്‍സിമോള്‍ കുര്യാക്കോസ് യുകെയിൽ നേഴ്സായി ജോലി ചെയ്യുന്നു. മകള്‍ അന്യ മേരി റെജി യുകെയില്‍ വിദ്യാര്‍ത്ഥിനിയാണ്. മകന്‍ ആബേല്‍ റെജി നാട്ടിലാണ് പഠിക്കുന്നത്.

റെജി ജോണിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ടോറി എംപി ടോബിയാസ് എൽവുഡ് അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള തന്റെ പരാമർശങ്ങൾ വിവാദമായതിനെ തുടർന്ന് കോമൺസ് ഡിഫെൻസ് കമ്മിറ്റി അധ്യക്ഷസ്ഥാനം രാജിവച്ചു. മുൻ പ്രതിരോധ മന്ത്രിയായ എല്‍വുഡ്‌ കഴിഞ്ഞ ജൂലൈയിലാണ് വിവാദപരമായ പ്രസ്താവന നടത്തിയത്. താലിബാൻ ഭരണത്തിന് കീഴിൽ അഫ്ഗാനിസ്ഥാന് നല്ല മാറ്റങ്ങൾ സംഭവിച്ചു എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഡിഫെൻസ് സെലക്ട് കമ്മിറ്റിയിലെ സഹ എംപിമാർ അദ്ദേഹത്തിനെതിരെ അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. അധ്യക്ഷ സ്ഥാനം രാജിവച്ചതോടെ ഇനി മുതൽ എൽവുഡ്‌ കമ്മിറ്റിയിൽ തുടരില്ല. എൽവുഡിന് മേൽ കൂടുതൽ സമ്മർദ്ദങ്ങൾ വരുന്നതിനു മുൻപ് തന്നെ അദ്ദേഹം രാജി വയ്ക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്ത ക്ലിപ്പിൽ, യുദ്ധത്താൽ തളർന്ന അഫ്ഗാനിസ്ഥാൻ ഇപ്പോൾ സ്ഥിരതയ്ക്ക് പകരമായി കൂടുതൽ സ്വേച്ഛാധിപത്യ നേതൃത്വത്തെ സ്വീകരിക്കുകയാണെന്നായിരുന്നു എംപി അഭിപ്രായപ്പെട്ടത്. യുകെ താലിബാൻ സർക്കാരുമായി വീണ്ടും ഇടപഴകണമെന്നും കാബൂളിലെ ബ്രിട്ടീഷ് എംബസി വീണ്ടും തുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടൊപ്പം തന്നെ ദൂരെ നിന്ന് ഉച്ചത്തിൽ പറയുന്നത് സ്ത്രീകളുടെ അവകാശങ്ങൾ ഒരുതരത്തിലും മെച്ചപ്പെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് സുരക്ഷ വളരെയധികം മെച്ചപ്പെട്ടതായും, അഴിമതി കുറഞ്ഞതായും ഒപിയം വ്യാപാരം അവസാനിച്ചതായും വീഡിയോയ്ക്ക് ഒപ്പമുള്ള ട്വീറ്റിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.


എന്നാൽ യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്സ് & ക്രൈമിന്റെ റിപ്പോർട്ട് പ്രകാരം 2021 നെ അപേക്ഷിച്ച് 2022 ൽ ഒപിയം കൃഷി 32 ശതമാനമായി വർദ്ധിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾക്കെതിരെ നിരവധി മനുഷ്യാവകാശ സംഘടനകളും സ്ത്രീ സംഘടനകളും അദ്ദേഹത്തിന്റെ സഹപ്രവർത്തകരായ എംപിമാരും ഉൾപ്പെടെ രംഗത്ത് വന്നിരുന്നു. കമ്മിറ്റിയിലെ നാലംഗങ്ങൾ അദ്ദേഹത്തിന് എതിരെ അവിശ്വാസം രേഖപ്പെടുത്തിയതിനെ തുടർന്ന്, വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കാൻ ഇരിക്കെയാണ് അദ്ദേഹത്തിന്റെ രാജി. തന്റെ അഭിപ്രായങ്ങളെ വളച്ചൊടിക്കുകയായിരുന്നു എന്നായിരുന്നു എൽവുഡിന്റെ പ്രതികരണം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

എൻഎച്ച്എസിലെ സമരങ്ങൾ മൂലം പതിനായിരക്കണക്കിന് ക്യാൻസർ രോഗികളുടെ ചികിത്സ മുടങ്ങിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 2022ൽ സമരം ആരംഭിച്ചതിനുശേഷം ഏകദേശം 36,000 ക്യാൻസർ രോഗികളുടെ അപ്പോയിൻമെന്റുകളാണ് പുനർ ക്രമീകരിക്കേണ്ടതായി വന്നത്. ഇത്തരത്തിലുള്ള കാലതാമസം ക്യാൻസർ പോലുള്ള ഗുരുതര രോഗം ബാധിച്ച രോഗികളുടെ ജീവൻ തന്നെ അപകടത്തിലാക്കുന്നതായി ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.


ക്യാൻസർ രോഗികളും മറ്റ് അടിയന്തര പരിചരണം ആവശ്യമുള്ള രോഗികൾക്കും പണിമുടക്ക് പോലുള്ള പ്രശ്നങ്ങൾ മൂലം അവരുടെ ചികിത്സകൾ മുടങ്ങുന്ന സാഹചര്യം ആശങ്കയുള്ളവാക്കുന്നതാണെന്ന് ക്യാൻസർ റിസർച്ച് യുകെയിലെ മിഷേൽ മിച്ചൽ പറഞ്ഞു. എൻഎച്ച്എസിലെ സമരങ്ങൾ എത്ര കാലം തുടരുന്നുവോ അതിനനുസരിച്ച് പ്രശ്നങ്ങൾ ഗുരുതരമായി മാറും എന്ന് എൻഎച്ച്എസ് പ്രോവിഡൻസിലെ മിറിയം ഡീക്കിൻ പറഞ്ഞു. എൻഎച്ച്എസ് കൺസൾട്ടന്റുമാരും ജൂനിയർ ഡോക്ടർമാരും ആദ്യമായി ഒന്നിച്ച് സമരത്തിന് തയ്യാറെടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത് മൂലം രോഗികൾക്കുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള ചർച്ചകൾ സജീവമായത്.

ജൂണിയർ ഡോക്ടർമാർ 35% വേതന വർദ്ധനവാണ് ആവശ്യപ്പെടുന്നത്. എന്നാൽ 6നും 10നും ഇടയിൽ മാത്രമേ ശമ്പള വർദ്ധനവ് നൽകാൻ സാധിക്കുകയുള്ളൂ എന്ന നിലപാടിലാണ് സർക്കാർ കൈകൊണ്ടിരിക്കുന്നത് . നിലവിലെ രീതിയിൽ സമരപരമ്പരകൾ തുടരുകയാണെങ്കിൽ ഈ വർഷാവസാനത്തോടെ ഇംഗ്ലണ്ടിലുടനീളം ഒരു ദശലക്ഷത്തിലധികം രോഗികളുടെ അപ്പോയിന്മെന്റുകളെ സമരം ബാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

RECENT POSTS
Copyright © . All rights reserved