Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

വീടുകളുടെ വിലയിൽ വൻ ഇടിവ്. 2009 ന് ശേഷമുള്ള ഏറ്റവും വലിയ വാർഷിക ഇടിവാണ് നിലവിൽ ഉള്ളത്. കഴിഞ്ഞ വർഷം ഓഗസ്റ്റിനെ അപേക്ഷിച്ച് വീടുകളുടെ വില 5.3% ആണ് കുറഞ്ഞത്. 2022 ഓഗസ്റ്റിൽ വീടുകളുടെ വില ഉയർന്നതിന് ശേഷം യുകെയിലെ ഒരു സാധാരണ വീടിന് 14,600 പൗണ്ടിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നതെന്ന് ബിൽഡിംഗ് സൊസൈറ്റി പറഞ്ഞു. കോവിഡിന് മുമ്പുള്ളതിനെ അപേക്ഷിച്ച് മോർട്ട്ഗേജ് അംഗീകാരങ്ങളും 20 ശതമാനത്തിൽ താഴെയാണ്.

2021 ഡിസംബർ മുതൽ, യുകെയിൽ ഉപഭോക്തൃ വില ഉയരുന്നത് തടയുന്നതിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് തുടർച്ചയായി 14 തവണ പലിശ നിരക്ക് ഉയർത്തിയിരുന്നു. നിലവിൽ ബാങ്കിന്റെ അടിസ്ഥാന നിരക്ക് 5.25 ശതമാനമാണ്. ഇത് കടം കൊടുക്കുന്നവർക്ക് അവരുടെ മോർട്ട്ഗേജ് നിരക്കുകൾ ഉയർത്താൻ കാരണമായെന്നുള്ളതും വീട് വാങ്ങുന്നവരിൽ സമ്മർദ്ദം ചെലുത്തുന്നു.

2022 ഓഗസ്റ്റിൽ യുകെയിലെ വീടുകളുടെ ശരാശരി വില £273,751 ആയി ഉയർന്നെങ്കിലും കഴിഞ്ഞ മാസം ഇത് £259,153 ആയി കുറഞ്ഞു. 2009 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. 2020ൽ കോവിഡ് പാൻഡെമിക് ആരംഭിച്ചതിന് ശേഷം വസ്തുവകകളുടെ വില 23% ഉയർന്നപ്പോൾ ഫ്ലാറ്റുകളുടെ വില 13% ഉയർന്നു. പുറത്ത് വന്ന കണക്കുകൾ പ്രകാരം പകർച്ചവ്യാധിക്ക് മുൻപുള്ള കണക്കുകളുമായി താരതമ്യം ചെയുമ്പോൾ ആദ്യമായി വീട് വാങ്ങുന്നവരുടെ എണ്ണം 25% കുറഞ്ഞിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വീണ്ടും പണിമുടക്കിനൊരുങ്ങി ഡോക്ടർമാരും കൺസൾട്ടന്റുമാരും. സർക്കാരുമായി ശമ്പളവർദ്ധനവിനെ സംബന്ധിച്ചുള്ള തർക്കം രൂക്ഷമാകുന്നതിൻെറ പശ്ചാത്തലത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സമരത്തോട് ജൂനിയർ ഡോക്ടർമാർ അനുകൂലമായി വോട്ട് ചെയ്‌തതിന്‌ ശേഷം ഇതാദ്യമായാണ് ജൂനിയർ ഡോക്ടർമാരും കൺസൾട്ടന്റുമാരും ഒരുമിച്ച് വോക്ക് ഔട്ട് നടത്തുക. ഡിസംബറിൽ എൻഎച്ച്എസിൽ പണിമുടക്ക് ആരംഭിച്ചത് മുതൽ മാറ്റിവച്ച ആശുപത്രി ആപോയിന്റ്മെന്റുകളുടെ എണ്ണം 885,000 ആയി. മാനസികാരോഗ്യം കമ്മ്യൂണിറ്റി ബുക്കിംഗ് എന്നിവ കൂടി ഉൾപ്പെടുത്തിയാൽ ഇത് 944,000-ൽ എത്തുന്നു.

ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) ബാലറ്റിൽ, 98% പേരും പണിമുടക്കിന് അനുകൂലമായാണ് വോട്ട് ചെയ്‌തത്‌. ഇതിനോടകം തന്നെ ഈ വർഷം ജൂനിയർ ഡോക്ടർമാർ അഞ്ച് വാക്കൗട്ടുകൾ നടത്തിയിട്ടുണ്ട്. ഈ മാസം സെപ്തംബർ 20 മുതൽ 22 വരെ വീണ്ടും പണിമുടക്കും. ഒക്‌ടോബർ 2 മുതൽ 4 വരെ പണിമുടക്കുമെന്നും യൂണിയൻ അറിയിച്ചു. ഈ പണിമുടക്കിൽ കൺസൾട്ടന്റുമാരും പങ്കുചേരും. 35% ശമ്പള വർദ്ധനവാണ് ജൂനിയർ ഡോക്ടർമാർ ആവശ്യപ്പെടുന്നത്. ഈ വർഷം സർക്കാർ ഡോക്ടർമാർക്ക് 6% ശമ്പളവർദ്ധനവ് നൽകിയിരുന്നു. ഇതുവഴി ജൂനിയർ ഡോക്ടർമാർക്കും £1,250 അധികമായി ലഭിക്കുന്നു. ഇവ സ്വതന്ത്ര ശമ്പള അവലോകന സമിതി ശുപാർശ ചെയ്‌തതാണെന്നും ഇത് അന്തിമ ഒത്തുതീർപ്പാണെന്നും മന്ത്രിമാർ അറിയിച്ചിരുന്നു.

ജൂനിയർ ഡോക്ടർമാർ അല്ലാതെ കൺസൾട്ടന്റുമാർ, നേഴ്സുമാർ, ആംബുലൻസ് ജീവനക്കാർ, ഫിസിയോകൾ, റേഡിയോഗ്രാഫർമാർ എന്നിവരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. മറ്റുള്ള ആരോഗ്യ സംഘടനകൾ പണിമുടക്കുകൾ അവസാനിപ്പിച്ചിട്ടുണ്ട്. ഡോക്ടർമാരുടെ പണിമുടക്കുകളാണ് ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം വർധിക്കാൻ കാരണമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടും മന്ത്രിമാരും പറഞ്ഞു. കൺസൾട്ടൻറുകൾ ഇതുവരെ രണ്ട് വാക്കൗട്ടുകളിൽ പങ്കെടുത്തിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കിയത് യാത്രക്കാർക്ക് വൻ തിരിച്ചടിയായി. തിങ്കളാഴ്ച ഉണ്ടായ പ്രശ്നം ഉടൻ പരിഹരിച്ചെങ്കിലും ഇതുവരെയും കാര്യങ്ങൾ പൂർവസ്ഥിതിയിലായിട്ടില്ല. കാലതാമസം ദിവസങ്ങളോളം നീണ്ടുനിൽക്കുമെന്ന് എയർലൈൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. പ്രോസസ്സ് ചെയ്യാൻ കഴിയാത്ത ഫ്ലൈറ്റ് പ്ലാനാണ് പ്രശ്നത്തിന് കാരണമെന്ന് നാഷണൽ എയർ ട്രാഫിക് സർവീസസ് പറഞ്ഞു. ഇതോടെ, വിദേശത്തും യുകെയിലും കുടുങ്ങിപ്പോയ യാത്രക്കാർക്ക് നാട്ടിലേക്ക് ബദൽ മാർഗങ്ങൾ കണ്ടെത്തേണ്ടിവന്നു.

സൈബർ ആക്രമണം മൂലമാണ് തകരാർ സംഭവിച്ചതെന്ന സൂചനകളൊന്നും ഇല്ലെന്ന് നാറ്റ്സ് സ്ഥിരീകരിച്ചു. സംഭവം സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) അന്വേഷിക്കും. ഒരു ഫ്രഞ്ച് എയർലൈൻ സമർപ്പിച്ച ഫ്ലൈറ്റ് പ്ലാനാണ് പ്രശ്‌നത്തിന് പിന്നിൽ എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ ഘട്ടത്തിൽ അത് സ്ഥിരീകരിക്കാൻ സാധ്യമല്ലെന്ന് നാറ്റ്സ് ചീഫ് എക്സിക്യൂട്ടീവ് മാർട്ടിൻ റോൾഫ് പറഞ്ഞു.

ഗതാഗത സെക്രട്ടറിക്ക് പ്രാഥമിക റിപ്പോർട്ട് നൽകാൻ നാറ്റ്സ് സിസിഎയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടിന്റെ നിഗമനം പരസ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫ്ലൈറ്റുകളുടെ ബാക്ക്‌ലോഗ് ലഘൂകരിക്കുന്നതിനായി എല്ലാ യുകെ വിമാനത്താവളങ്ങളിലേക്കും രാത്രി പറക്കുന്നതിന് അനുമതി നൽകിയതായി ഗതാഗത വകുപ്പ് അറിയിച്ചു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് അവരുടെ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ പറഞ്ഞു. ഗാറ്റ്വിക്കിൽ 75, ഹീത്രൂവിൽ 74, മാഞ്ചസ്റ്ററിൽ 63, സ്റ്റാൻസ്റ്റെഡിൽ 28, ലൂട്ടണിൽ 23, എഡിൻബർഗിൽ 18 എന്നിങ്ങനെ 281 വിമാനങ്ങൾ റദ്ദാക്കിയിരുന്നു .

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിലെ എൻഎച്ച്എസിൽ സമരം മൂലം മാറ്റിവച്ച അപോയിന്റ്മെന്റുകളുടെയും ചികിത്സകളുടെയും എണ്ണം പത്തുലക്ഷത്തിന് അടുത്തെത്തി. കഴിഞ്ഞയാഴ്ച ഇംഗ്ലണ്ടിലെ കൺസൾട്ടന്റുമാരുടെ 48 മണിക്കൂർ സമരത്തിൽ 45,000-ത്തിലധികം അപോയിന്റ്മെന്റുകൾ റദ്ദാക്കപ്പെട്ടു. ഡിസംബറിൽ എൻഎച്ച്എസിൽ പണിമുടക്ക് ആരംഭിച്ചതു മുതൽ മാറ്റിവച്ച ആശുപത്രി അപ്പോയിന്റ്മെന്റുകളുടെ ആകെ എണ്ണം 885,000 ആയി. മാനസികാരോഗ്യം, കമ്മ്യൂണിറ്റി ബുക്കിംഗ് എന്നിവ കൂടി ഉൾപ്പെടുത്തിയാൽ, അത് 944,000-ൽ എത്തുന്നു.

കൺസൾട്ടന്റുമാർ, ജൂനിയർ ഡോക്ടർമാർ, നേഴ്സുമാർ, ഫിസിയോകൾ, ആംബുലൻസ് ജീവനക്കാർ, റേഡിയോഗ്രാഫർമാർ എന്നിവർ വിവിധ ദിവസങ്ങളിൽ പണിമുടക്കി. സമരങ്ങൾ എൻഎച്ച്എസിലും രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതത്തിൽ വലിയ വെല്ലുവിളി ഉയർത്തുന്നതായി എൻഎച്ച്എസ് ദേശീയ മെഡിക്കൽ ഡയറക്ടർ പ്രൊഫസർ സർ സ്റ്റീഫൻ പോവിസ് പറഞ്ഞു. സമരങ്ങൾ കാരണം ഉണ്ടായ ബാക്ക്‌ലോഗ് പരിഹരിക്കാൻ സ്റ്റാഫുകൾ അശ്രാന്തമായി പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സെപ്തംബർ, ഒക്‌ടോബർ മാസങ്ങളിൽ കൂടുതൽ സമരങ്ങൾ നടത്താൻ കൺസൾട്ടന്റുമാർ ആലോചിക്കുന്നുണ്ട്. 35% ശമ്പള വർദ്ധനവാണ് ജൂനിയർ ഡോക്ടർമാർ ആവശ്യപ്പെടുന്നത്. ഈ വർഷം സർക്കാർ ഡോക്ടർമാർക്ക് 6% ശമ്പളവർദ്ധനവ് നൽകിയിരുന്നു. ജൂനിയർ ഡോക്ടർമാർക്കും £1,250 അധികമായി ലഭിക്കുന്നു. ഇവ സ്വതന്ത്ര ശമ്പള അവലോകന സമിതി ശുപാർശ ചെയ്തതാണെന്നും ഇത് അന്തിമ ഒത്തുതീർപ്പാണെന്നും മന്ത്രിമാർ പറഞ്ഞു.

സ്‌കോ ട്ട്‌ലൻഡിൽ മദ്യപാനം മൂലം മരിക്കുന്നവരുടെ എണ്ണം 14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ. നാഷണൽ റെക്കോർഡ്സ് ഓഫ് സ്കോ ട്ട്‌ലൻഡിന്റെ (എൻആർഎസ്) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2022-ൽ മദ്യപാനം മൂലമുണ്ടാകുന്ന രോഗങ്ങളിൽ നിന്ന് 1,276 പേരാണ് മരിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് കണക്കുകളിൽ 2 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. 2008 ന് ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിത്.

2022-ൽ, മദ്യപാനം മൂലമുള്ള സ്ത്രീകളുടെ മരണത്തിന്റെ ശരാശരി പ്രായം 58.7 വർഷവും പുരുഷന്മാരിൽ ഇത് 60 വർഷവുമാണെന്ന് എൻആർഎസ് മേധാവി ഡാനിയൽ ബേൺസ് പറഞ്ഞു. സ്കോ ട്ട്‌ലൻഡിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ മദ്യപാന മരണനിരക്ക് 4.3 മടങ്ങ് കൂടുതലാണ്. 2022ലെ കണക്കുകൾ നോക്കുമ്പോൾ മയക്കുമരുന്ന് ഉപയോഗിച്ചുള്ള മരണങ്ങളേക്കാൾ മദ്യപാനം മൂലമുള്ള മരണങ്ങളാണ് കൂടുതൽ. കഴിഞ്ഞയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം അഞ്ച് വർഷത്തിനിടെയുള്ള മയക്കുമരുന്ന് മൂലമുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കാണ് സ്കോ ട്ട്ലൻഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

എൻഎച്ച്എസ് ഗ്രേറ്റർ ഗ്ലാസ്‌ഗോ, ക്ലൈഡ് ഹെൽത്ത് ബോർഡ് ഏരിയയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ (326) രേഖപ്പെടുത്തിയത്, തുടർന്ന് എൻ എച്ച് എസ് ലനാർക്ക്‌ഷയറിൽ 200ഉം, എൻഎച്ച്എസ് ലോതിയൻ – എഡിൻബർഗിൽ 153 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. ഇതിൽ 778 മരണങ്ങളും മദ്യപാനം മൂലമുണ്ടാകുന്ന കരൾ രോഗം മൂലമാണ്. 2018 മെയ് മാസത്തിൽ മദ്യത്തിന് മിനിമം യൂണിറ്റ് പ്രൈസിംഗ് (എംയുപി) ഏർപ്പെടുത്തിയ ലോകത്തിലെ ആദ്യത്തെ രാജ്യമായി സ്‌കോ ട്ട്‌ലൻഡ് മാറിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യൂറോപ്യൻ യൂണിയൻ കാലത്തെ ജലമലിനീകരണ നിയന്ത്രണ നിയമങ്ങൾ ഒഴിവാക്കി കൂടുതൽ വീടുകൾ നിർമ്മിക്കാൻ സർക്കാർ. സംരക്ഷിത പ്രദേശങ്ങളിലെ ജലാശയങ്ങൾക്ക് സമീപം വീടുകൾ നിർമ്മിക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിയമങ്ങൾ നീക്കിയാൽ 2030 ഓടെ ഒരു ലക്ഷം പുതിയ വീടുകൾ വരെ നിർമ്മിക്കാൻ കഴിയുമെന്ന് സർക്കാർ അറിയിച്ചു. പുതിയ വീടുകളിൽ നിന്നുള്ള ജലമലിനീകരണം വളരെ ചെറുതാണെന്ന് മന്ത്രിമാർ വാദിക്കുന്നു. ഇതിനായി 280 മില്യൺ പൗണ്ട് നിക്ഷേപം നടത്താനാണ് പദ്ധതി. എന്നാൽ ഈ നിയമമാറ്റം പരിസ്ഥിതിയ്ക്ക് കൂടുതൽ ദോഷം ചെയ്യുമെന്ന് വൈൽഡ് ലൈഫ് ട്രസ്റ്റ് സിഇഒ ക്രെയ്ഗ് ബെന്നറ്റ് പറഞ്ഞു.

നിലവിൽ ഹൗസ് ഓഫ് ലോർഡ്‌സിലുള്ള ലെവലിംഗ് അപ്പ് ആൻഡ് റീജനറേഷൻ ബിൽ ഭേദഗതിയിലൂടെയോ മാറ്റത്തിലൂടെയോ ഈ നിയമങ്ങൾ ഇല്ലാതാക്കാനാണ് സർക്കാർ പദ്ധതികൾ. നിയന്ത്രണങ്ങൾ നീക്കുന്നതിലൂടെ, നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്ന് 18 ബില്യൺ പൗണ്ട് അധികമായി ലഭിക്കുമെന്ന് സർക്കാർ അറിയിച്ചു. കൂടാതെ, ഈ നീക്കത്തോടൊപ്പം, നാച്ചുറൽ ഇംഗ്ലണ്ട് നടത്തുന്ന ന്യൂട്രിയന്റ് മിറ്റിഗേഷൻ സ്കീമിനായി 280 മില്യൺ പൗണ്ടായി നിക്ഷേപം ഇരട്ടിയാക്കുന്നതുൾപ്പെടെയുള്ള പുതിയ പാരിസ്ഥിതിക നടപടികളും സർക്കാർ പ്രഖ്യാപിക്കുന്നു.

മെച്ചപ്പെട്ട സ്ലറി സംഭരണത്തിനായി 166 മില്യൺ അധിക ഗ്രാന്റുകൾ കർഷകർക്ക് ലഭ്യമാക്കും. കൃഷിയിടത്തിൽ നിന്ന് നദികളിലേക്കും തണ്ണീർത്തടങ്ങളിലേക്കുമുള്ള ഒഴുക്ക് നിയന്ത്രിക്കുകയാണ് ലക്ഷ്യം. യൂറോപ്യൻ യൂണിയൻ നിയമം യുകെയിലെ വീട് നിർമാണത്തിന് തടസമായിരുന്നതായി പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. പുതിയ പദ്ധതികൾ ഇംഗ്ലണ്ടിന്റെ ആവാസവ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനൊപ്പം പ്രാദേശിക സമൂഹങ്ങൾക്ക് ആവശ്യമായ പുതിയ വീടുകൾ നിർമ്മിക്കാൻ സഹായകമാകുമെന്നും പരിസ്ഥിതി സെക്രട്ടറി തെരേസ് കോഫി വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇന്ത്യയുടെ ചന്ദ്രനിലേയ്ക്കുള്ള ചാന്ദ്രയാൻ -3 ദൗത്യത്തിന്റെ വിജയം യുകെയും ഇന്ത്യയും തമ്മിലുള്ള വിദേശ സഹായത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ്. നൂതന ബഹിരാകാശ സാങ്കേതികവിദ്യകൾ ഇന്ത്യ വികസിപ്പിച്ചതോടെയാണ് ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം ആവശ്യമില്ലെന്ന പുതിയ വിവാദങ്ങൾ പുറത്തുവന്നിരിക്കുന്നത്. ഇതിനിടയിൽ ബ്രിട്ടീഷ് വാർത്ത അവതാരകൻ പാട്രിക് ക്രിസ്റ്റിസ് ബ്രിട്ടൻ നൽകിയ 2.3 ബില്യൻ പൗണ്ട് ഇന്ത്യ തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹത്തോടൊപ്പം തന്നെ മാധ്യമപ്രവർത്തകയായ സോഫി കോർകോറെനും ഇതേ അഭിപ്രായങ്ങൾ മുന്നോട്ടു വച്ചിട്ടുണ്ട്.

2016-നും 2021-നും ഇടയിൽ ബ്രിട്ടൻ നൽകിയ 2.3 ബില്യൺ പൗണ്ട് വിദേശസഹായം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ജിബി ന്യൂസിന്റെ അവതാരകനായ ക്രിസ്റ്റി ആവശ്യപ്പെട്ടത്. വരാനിരിക്കുന്ന വർഷത്തിൽ ഇന്ത്യയ്ക്കായി നീക്കിവച്ചിരിക്കുന്ന 57 മില്യൺ പൗണ്ടിനെ കുറിച്ചും ചിന്തിക്കണമെന്ന അഭിപ്രായങ്ങൾ മുന്നോട്ടു വന്നിട്ടുണ്ട്. ചന്ദ്രന്റെ ഉപരിതലത്തിൽ റോക്കറ്റുകൾ വിക്ഷേപിക്കുവാൻ കഴിവുള്ള രാജ്യങ്ങൾക്ക് യുകെ ധനസഹായം നൽകേണ്ട ആവശ്യമില്ലന്നായിരുന്നു സോഫിയുടെ പോസ്റ്റ്‌. എന്നാൽ ബ്രിട്ടീഷുകാരുടെ ഇത്തരത്തിലുള്ള വിവാദപരമായ അഭിപ്രായങ്ങൾക്ക് ഇന്ത്യൻ ഉപഭോക്താക്കളും സോഷ്യൽ മീഡിയയിലൂടെ മറുപടി നൽകുന്നുണ്ട്. കൊളോണിയൽ കാലത്ത് ഇന്ത്യയിൽ നിന്ന് കടത്തിക്കൊണ്ടുപോയ കോഹിനൂർ രത്നവും മറ്റും ബ്രിട്ടൻ തിരികെ നൽകണമെന്ന് ഇന്ത്യക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ബ്രിട്ടീഷ് വാർത്ത അവതാരകരുടെയും മാധ്യമപ്രവർത്തകരുടെയും അഭിപ്രായങ്ങൾ ഇന്ത്യൻ സോഷ്യൽ മീഡിയ ഉപഭോക്താക്കളെയും കടുത്ത വിമർശനങ്ങൾ ഉന്നയിക്കുന്നതിലേക്ക് പ്രേരിപ്പിച്ചിട്ടുണ്ട്. കൊളോണിയൽ ഭരണകാലത്ത് ബ്രിട്ടീഷ് ഭരണകർത്താക്കൾ ഇന്ത്യയിൽ നിന്ന് 9.2 ട്രില്യൺ പൗണ്ട് പിരിച്ചെടുത്തതായി സമൂഹ മാധ്യമങ്ങളിൽ ശക്തമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇന്ത്യയിൽ നിന്ന് പിടിച്ചെടുത്ത 45 ട്രില്യൺ ഡോളർ ബ്രിട്ടൻ ആദ്യം തിരിച്ചു നൽകണമെന്ന് ഇന്ത്യൻ സോഷ്യൽ മീഡിയ ആവശ്യപ്പെട്ടിട്ടുണ്ട്.

ഡോ. ജോസഫ് സ്‌കറിയ

കഥകളുടെ കൂമ്പാരമാണ് മലയാളിയുടെ ജീവിതചരിത്രം . കഥകളെ അവയുടെ ഭാവനാംശങ്ങളിൽനിന്നു മോചിപ്പിച്ച് യാഥാർത്ഥ്യത്തിലേക്കെത്തിക്കാൻ, അതിനു വിശ്വാസത്തിൻറെ കുപ്പായമണിയിക്കാൻ നമുക്കുള്ള സാമർത്ഥ്യം അത്ര ചെറുതല്ല. പരസ്പരവിരുദ്ധമായ ഘടകങ്ങളെപ്പോലും ഏകോപിപ്പിച്ചു നിർത്തുന്ന യുക്തിയാണ് എടുത്തു പറയേണ്ട സംഗതി. ചരിത്രപരമായ സാധുത ഇല്ലെങ്കിൽപോലും അവയ്ക്ക് ചരിത്രപരമായ അടിസ്ഥാനം നിർമ്മിച്ചുകൊടുക്കുന്ന ഏർപ്പാട് നമുക്കു പുതിയതല്ല. മഹാബലി – ഓണം എന്നീ സങ്കൽപ്പനങ്ങളെ ഏതോ ഘട്ടത്തിൽ നാം സമന്വയിപ്പിക്കുകയായിരുന്നു. വാമനൻ – മഹാബലി എന്നിവർ പുരാണ പ്രതിപാദിതമായ കഥാപാത്രങ്ങളാണെന്നു വയ്ക്കാം. മഹാവിഷ്ണുവിന്റെ അവതാരമാണു വാമനൻ എന്ന വേദയുക്തിയെ അങ്ങനെയും സ്വീകരിക്കാം. എന്നാൽ ഇവർക്കിടയിൽ ഒരു ചവിട്ടിത്താഴ്ത്തൽ മിത്തിൽ ഓണം എവിടെനിന്നാണു കയറിവരുന്നത്. ഹിന്ദു കലണ്ടറിലെ ശ്രാവണം മലയാളം കലണ്ടറിൽ ചിങ്ങമാണ്. മലയാളം കലണ്ടർ എന്ന സങ്കല്പംതന്നെ മുൻപു കലണ്ടറിന്റെ തുടർച്ചയാണ്. ആര്യാധിനിവേശത്തെ തുടർന്നുണ്ടായ സാഹചര്യത്തിൽ ‘സിംഹ’ ‘ചിങ്ക’ യും അത് ചിങ്ങവുമായി മാറി. കേരളത്തിൽ ചിങ്ങം ഒന്നാമത്തെ മാസമാണ് . വടക്കൻകേരളത്തിൽ കന്നിയിലായിരുന്നു കൊല്ലവർഷം ആരംഭിച്ചിരുന്നത് എന്നതിനും തെളിവുകളുണ്ട്. ചിങ്ങം എന്ന നക്ഷത്രരാശിയിൽ ഇരുപത്തിരണ്ടാമത്തെ നക്ഷത്രമാണ് തിരുവോണം. സംസ്കാരങ്ങളുടെ സമന്വയത്തിലൂടെ സ്ഥാപിതമായ സങ്കര ഭാവനയാണ് മഹാബലിക്കും ഓണത്തിനുമുള്ളിൽ പ്രവർത്തിക്കുന്നത്. പുതിയ രാഷ്ട്രീയസാഹചര്യങ്ങൾ ഓണത്തെ വാമനവത്കരണത്തിനാണോ മഹാബലിവത്കരണത്തിനാണോ ശ്രമിക്കുന്നത്!. സാമാന്യജനത്തിന്റെ വിശ്വാസത്തിൽ രണ്ടും കൂടിക്കുഴഞ്ഞു കിടക്കുകയാണ്. സാമാന്യജനമാണ് മിത്തുകളുടെ വാഹകർ, അവർതന്നെയാണ് ‘പലമ’കളെ കൂട്ടിക്കലർത്തുന്നതും. ഓണസദ്യയിൽ ചിക്കൻ ഫ്രൈ വേണോ ബീഫ് കറി വേണോ എന്നതും സെറ്റുമുണ്ട് വേണോ ചുരിദാർ വേണോ എന്നതും തൃക്കാക്കര ക്ഷേത്രത്തിൽ പോകണോ ചക്കുളത്തുകാവിൽ പോകണോ എന്നതുമെല്ലാം സമൂഹത്തിൻറെ പൊതുവായ ചിന്തയിൽ ഉള്ളടക്കം ചെയ്യപ്പെട്ടിട്ടുള്ള സാധ്യതകളാണ്. തിരുവോണത്തെയും തിരുവാതിരയെയും പൂക്കളത്തെയും പുലികളിയെയും കൂട്ടിച്ചേർക്കും.

സവർണ്ണരൂപങ്ങൾ ഒന്നൊഴിയാതെ ഓണാഘോഷങ്ങളിൽ, ഓണസദ്യയിൽ, ഓണ വേഷങ്ങളിൽ, ഓണവിചാരങ്ങളിലാകെ നിലനിർത്തപ്പെടുന്നു. കീഴാള അവബോധത്തെ സവർണ്ണവത്ക്കരിക്കാനുള്ള സാംസ്കാരികോപാധിയാവുകയാണ് ഓണം. അതിനു സ്വമേധയാ വഴങ്ങി കൊടുക്കുന്ന ഭാഷ കൂടിയാണ് മലയാളം. വാക്കിന്റെ വിവക്ഷകളെ തിരിച്ചറിയാതെ സംവേദനത്തിലേർപ്പെടുന്ന മലയാളി കുഴിയിൽ വീണില്ലെങ്കിലേ അതിശയമുള്ളു. ഓണം മലയാളിയെ ഒന്നിപ്പിക്കുന്നു എന്നു പറയുമ്പോഴേക്കും നമ്മെ ഭിന്നിപ്പിച്ച ഭൂതകാലവും പുരാണകഥാസന്ദർഭവും ഓർമ്മയിൽ തെളിഞ്ഞു വരും. കടന്നുകയറ്റവും കയ്യേറ്റവും ചതിയും സങ്കൽപ്പന മണ്ഡലങ്ങളിൽ ഒളിപ്പിച്ചുവച്ചുകൊണ്ടാണ്
” കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം ”
എന്നു നുണ പാടുന്നത്. വാക്കുണ്ടായാൽ വാക്കിനു മുമ്പ അതിനെ കുറിക്കുന്ന സന്ദർഭമുണ്ടാകും. കള്ളം, ചതി എന്നീ അവസ്ഥകളില്ലാതെ വാക്കുകളുണ്ടാകുമോ?
സഹോദരൻ അയ്യപ്പനു മുമ്പേ ഉണ്ടായിരുന്നു ഈ പാട്ട്. ഗുണ്ടർട്ട് ശേഖരിച്ച പാട്ടുകളിലുണ്ടിത്.
“മാവേലി നാടു വാണീടും കാലം മനുഷ്യരെല്ലാരുമൊന്നുപോലെ” എന്നതും കൗതുകം പകരുന്ന പ്രയോഗമാണ്. കേരളത്തിലെ പൂർവ്വകാലജനതയ്ക്കുമേൽ എ ഡി ഏഴാം നൂറ്റാണ്ടിലോ എട്ടാം നൂറ്റാണ്ടിലോ നമ്പൂതിരിമാർ ഇറക്കിവെച്ച ഭാവനാചരിത്രത്തിൻറെ കാവ്യാവിഷ്കാരമാണിത്. സ്വാതന്ത്ര്യാകാംക്ഷയുള്ളവർ അത് ഏറ്റുപാടി. പാടിപ്പാടി അത് നമ്മുടെ അബോധത്തിൽ ഇടം കൊണ്ടു. ഇപ്പോൾ നമുക്കതു പാടാതിരിക്കാനാവുന്നില്ല. സാമൂഹികതുല്യതയെകുറിച്ച് ഗീർവാണമുയർത്തുന്ന സോഷ്യലിസ്റ്റ് ഭരണകർത്താക്കൾപോലും അർത്ഥശങ്കയില്ലാതെ ഇത് പാടിക്കൊണ്ടിരിക്കുന്നു. ആത്മീയമായി വാമനനെയും ഭൗതികമായി മഹാബലിയെയും വാഴ്ത്തി സ്തുതിക്കുന്ന ആഘോഷ പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. ഓണക്കിഴിയുടെ പുതിയ രൂപമാണ് ഓണക്കിറ്റ് . ജന്മിത്തത്തിന്റെ മാതൃകകളെ ജനാധിപത്യത്തിൽ പറിച്ചു നടുന്ന പുതുകാല യുക്തിയാണിത്. ഓണത്തെ ഗവൺമെൻറ് സ്പോൺസേർഡ് വ്യാപാരോത്സവമാക്കുന്ന പുതുപ്രവണത അത്ര നിഷ്കളങ്കമായ നീക്കമല്ല. ഇടത്തരം കച്ചവടക്കാരെ പട്ടിണിക്കിടുകയും പുതുക്കുടിയാന്മാരെ നിർമ്മിച്ചെടുത്ത് അവരെ രാഷ്ട്രീയമായി നിശബ്ദരാക്കുകയും ചെയ്യുന്ന ലീലയാണ്. ആവശ്യമുള്ളതും ഇല്ലാത്തതുമെല്ലാം അടങ്ങുന്ന ഒരു സഞ്ചി വാങ്ങിക്കൊണ്ടു പോകുന്നവൻ മഹാബലി പെട്ടതുപോലെ ചതിയിൽ പെടുന്നു. കാണം വിറ്റും ഓണം ഉണ്ണണം എന്നത് മാനം വിറ്റും ഓണമുണ്ണണം എന്ന നിലയിലേക്ക് മാറിവരുന്നു. പ്രജകളെ / വോട്ടർമാരെ / പൗരന്മാരെ സാമ്പത്തിക സുരക്ഷിതത്വമുള്ളവരാക്കി മാറ്റാനാവാത്തതുകൊണ്ടാണ് അവർക്ക് ഭിക്ഷ / സൗജന്യകിറ്റ് നൽകേണ്ടിവരുന്നത്. പ്രകൃതിക്ഷോഭമോ മറ്റോ ഉണ്ടാകുന്ന സാഹചര്യത്തിൽ മാത്രം പരീക്ഷിക്കേണ്ടുന്ന ഒന്നിനെ സ്ഥിരമാക്കുന്നതിനു പിന്നിൽ ക്ഷേമസങ്കല്പമല്ല എന്ന് തിരിച്ചറിയാൻ മാനിഫെസ്റ്റോ വായിക്കേണ്ടതില്ല.

അങ്ങനെ ചിന്തിച്ചാൽ രാഷ്ട്രീയമായ ഇരട്ടത്താപ്പിന്റെ നയരേഖ കൂടിയാണ് ഓണം. വിഷ്ണുമൂർത്തിയുടെ അവതാരമായ വാമനനെ ഒരു ദിവസത്തേക്ക് മറച്ചുപിടിച്ച് മഹാബലി എന്ന അസുര ചക്രവർത്തിയെ തോളിലേറ്റുന്ന തിരുവോണനാള്‍ പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ സ്വാതന്ത്ര്യദിനവുമാണ്. സത്യത്തിൽ, നമ്പൂതിരിമാരുടെ കേരളാഗമനത്തിനുശേഷമേ മഹാബലിയും കേരളത്തിലെത്തുന്നുള്ളു. മഹാബലിയും ആര്യൻ പാഠത്തിലെ കഥാപാത്രമാണല്ലോ. നർമ്മദയുടെ തീരത്താണ് ജലദാനവും ചവിട്ടിത്താഴ്ത്തലും നടന്നതെന്നാണ് പുരാണങ്ങൾ പറയുന്നത്. അപ്പോൾ ഓണവും കേരളത്തിലേക്ക് കുടിയേറി വന്ന ആഘോഷമാകുന്നു . ‘കുടിയേറ്റം ‘ എന്നാൽ പലതും തലയിൽ കയറ്റികൊണ്ടുള്ള യാത്രയാണ് .

ഓണത്തെ മലയാളി പോയിടത്തേക്കൊക്കെ കൊണ്ടുപോയി. പല കാലങ്ങൾകൊണ്ട് ലോകത്തിന്റെ പല കോണുകളിൽനിന്നായി മലയാളി വാരിക്കൂട്ടിയ സംസ്കാരം ഇരുപതാം നൂറ്റാണ്ടു മുതൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നട്ടുപിടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ സമകാലരൂപമാണ് ലോകമെമ്പാടും ആഘോഷിക്കുന്ന കേരളത്തിന്റെ ദേശീയോത്സവം.

ഡോ. ജോസഫ് സ്‌കറിയ : ചങ്ങനാശ്ശേരി എസ്.ബി കോളജ് മലയാളവിഭാഗത്തിന്റെ തലവനും ഗവേഷണ മാർഗ്ഗദർശിയുമാണ്. 1999 ൽ മഹാത്മാഗാന്ധി സർവകലാശാലയുടെ ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഫാക്കൽറ്റിയിൽനിന്ന് ഭാഷാപഠനത്തിൽ പിഎച്ച്. ഡി. ബിരുദം നേടി.

1999 ൽ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിനു കീഴിലുള്ള സാംസ്കാരിക വകുപ്പിൻറെ ജൂനിയർ ഫെലോഷിപ്പും 2010 ൽ കേരള സാഹിത്യ അക്കാദമി ഐ. സി. ചാക്കോ പുരസ്കാരവും ലഭിച്ചു.

പഴശ്ശിരേഖകളിലെ വ്യവഹാരഭാഷ, ഭാഷയുടെ വഴികൾ,പഴശ്ശി രേഖകൾ(എഡി.), തലശ്ശേരി രേഖകൾ (എഡി.), മലനാട്ടിലാതി – കുട്ടനാടൻ വാമൊഴി ഇതിഹാസം, ഭാഷയുടെ വർത്തമാനം(സമാ.) എന്നിവയാണ് പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾ.

 

 

 

 

ബാബുരാജ് കളമ്പൂർ

കളമ്പൂരിന്റെ ഓണസ്മരണകൾക്ക് കവിതകളുടെ മധുരവും കഥകളുടെ ലഹരിയുമുണ്ട്. ഗ്രാമത്തെ ചുറ്റിയൊഴുകിയെത്തുന്ന പുഴയുടെ സംഗീതവും പുഴയിൽ കുളിച്ചു കയറിവരുന്ന കാറ്റിന്റെ സുഗന്ധവുമുണ്ട്.
എഴുപതുകളുടെ ശാന്തസുന്ദരമായ ഗ്രാമജീവിതത്തിന്റെ കറുപ്പു – വെള്ളക്കാഴ്ചകളിലേയ്ക്കു പടർന്നിറങ്ങുന്ന വർണ്ണവിസ്മയമായിരുന്നു ബാല്യത്തിൽ എന്റെ ഓണം. ലക്ഷോപലക്ഷം പൂവുകൾ ഒരുമിച്ചു വിടർത്തി ഗ്രാമഭൂമിയെ ഒന്നടങ്കം വലിയൊരു പൂക്കളമാക്കി മാറ്റുന്ന പ്രകൃതിയുടെ കരവിരുത് അത്ഭുതത്തോടെ കണ്ടുനിന്ന കാലം.

ആഘോഷങ്ങൾ അതിരുകൾക്കപ്പുറം നിന്ന കൗമാരത്തിന്റെ നിരാശകളിൽ ഞാനഭയം തേടിയത് അക്ഷരങ്ങളുടെ തുരുത്തിലും പ്രകൃതിയുടെ വിസ്മയങ്ങളിലുമായിരുന്നു. കാണെക്കാണെ രൂപം മാറുന്ന പ്രകൃതി. കർക്കിടകത്തിന്റെ കറുത്ത ആവരണങ്ങളഴിച്ചു മാറ്റി, ഏഴല്ലെഴുന്നൂറു വർണ്ണങ്ങൾ ചാർത്തി അണിഞ്ഞൊരുങ്ങുന്ന ചിങ്ങത്തിന്റെ സൗന്ദര്യം. പാടവരമ്പത്തും കുന്നിന്മുകളിലും പുഴയോരത്തും സ്വയംമറന്നുനിന്ന കാലം. കണ്ണുകൊണ്ടും മനസ്സുകൊണ്ടും ഓണമുണ്ട കാലം.

വാക്കുകൾ ഇതളിട്ടു വിടർന്ന് ആശയങ്ങളുടെ സുന്ദരവസന്തമായി മാറുന്ന അതിശയാനുഭൂതിതകൾ തിരിച്ചറിഞ്ഞത് ഈ കൗമാരകാലത്തായിരുന്നു. അക്കാലം മുതൽ ഇന്നുവരെ എന്റെ ഓണം അക്ഷരലോകത്തായിരുന്നു.

പി യും ജിയും വയലാറും വൈലോപ്പിള്ളിയുമൊക്കെ എനിക്ക് കവിതകളാൽ ഊഞ്ഞാലു കെട്ടിത്തരും.. എം.ടിയും തകഴിയും പൊറ്റക്കാടും വാക്കുകളാൽ പൂക്കളമിട്ടു തരും.. പിറവം പുഴയിൽ വഞ്ചിപ്പാട്ടിന്റെ ആരവമുയരുമ്പോൾ നതോന്നതയിൽ വാസവദത്തയുടെ കാവ്യം പാടി ആശാൻ മനസ്സിലെത്തും..
ഓണം എനിക്ക്, ആഘോഷങ്ങൾക്കപ്പുറം ചില തിരിച്ചറിവുകളായിരുന്നു പകർന്നുതന്നത്. ആഘോഷിക്കാൻ ഒന്നുമില്ലാത്തവന്റെ അപകർഷതാബോധമായിരിക്കാം ഇത്തരം വേറിട്ട ചിന്തകളുടെ തുരുത്തുകളിൽ അലഞ്ഞുതിരിയാൻ എന്നെ പ്രേരിപ്പിച്ചത്.

കാർഷിക സമൃദ്ധിയുടെ ആഘോഷങ്ങളിൽ കുടവയറനായ മഹാബലിയെ കുടിയിരുത്തിയതെന്തിന് എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എന്റെ വീക്ഷണത്തിൽ, നഷ്ടപ്പെട്ട പലതിന്റെയും വീണ്ടെടുപ്പാണ് ഓണം. അതിന്റെ ഐതീഹ്യം തന്നെ അങ്ങനെയാണല്ലോ. നന്മയുടെ പ്രതീകമായ ഒരു ഭരണാധികാരിയെ ചതിയിലൂടെ പുറത്താക്കിയ കഥ. ആ രാജാവിന്റെ താല്ക്കാലികമായ തിരിച്ചുവരവിന്റെ ആഘോഷങ്ങൾ.

മൂന്നടി മണ്ണു ചോദിച്ചു വന്ന് ആകാശംമുട്ടെ വളർന്ന് എല്ലാം കവർന്നെടുത്ത വാമനനെ ഇംഗ്ലീഷ് ഈസ്റ്റിൻഡ്യാ കമ്പനിയുടെ അധിനിവേശത്തോടുപമിക്കാനാണ് എനിക്കിഷ്ടം. മാവേലിനാടെന്ന സങ്കല്പം, ഒരിക്കലും നടക്കാതെപോയ ഒരു സോഷ്യലിസ്റ്റ് സ്വപ്നമായും ഞാൻ കാണുന്നു. നമുക്കു നഷ്ടമായ നാട്ടുനന്മകളെ തിരിച്ചെടുക്കാൻ നാം നടത്തുന്ന പ്രതീകാത്മകമായ ശ്രമമാണ് ഓണം എന്നു ഞാൻ വിശ്വസിക്കുന്നു. എന്നാൽ കാലവും ലോകവും അസുരവേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്. കൃഷിയും കാർഷിക സംസ്കൃതിയും അന്യംനിന്നുപോയ പുതിയ കാലത്ത്.. സ്വപ്നങ്ങൾ പോലും പണയത്തിലായ ഒരു തലമുറ പ്രതീക്ഷകളുടെ വ്യോമമേഖലകൾ താണ്ടി വിദൂരദേശങ്ങളിൽ അന്നവും അഭയവും തേടുന്ന വർത്തമാന കാലത്ത്.. ആഘോഷങ്ങൾ വെറും അഭിനയങ്ങൾ മാത്രമായിത്തീരുന്നു.

ജീവിതമെന്ന മഹായാത്രയിൽ നാം സഞ്ചരിക്കുന്ന പാതയ്ക്കിരുവശത്തും എത്രയെത്ര ദൃശ്യങ്ങൾ…! ചിലയിടത്ത്,കണ്ണീർ വീണു നിറഞ്ഞ ഉപ്പുതടാകങ്ങൾ.. കരിഞ്ഞുണങ്ങിയ വൃക്ഷങ്ങൾ.. അപ്രാപ്യമായ മലനിരകൾ.. മറ്റു ചിലയിടത്ത്,പൂത്തുലയുന്ന വസന്തവാടികൾ.. പ്രതീക്ഷയുടെ കുളിരരുവികൾ …വേദനകളുടെ വേനൽവഴികളിലൂടെ നടന്നു തളരുമ്പോൾ ഇത്തിരി തണലേറ്റിരിക്കാനും മനസ്സിന്റെ ആകുലതകളിൽ ആശ്വാസത്തിന്റെ ഔഷധം പുരട്ടാനുമുള്ള ശീതളച്ഛായകളാണ് ഇത്തരം ആഘോഷങ്ങൾ.. എല്ലാം മറന്ന് നാം നാമല്ലാതാവുന്ന ചില ദിവസങ്ങൾ. ഓണവും ഇങ്ങനെ നമ്മെ സാന്ത്വനിപ്പിക്കുന്ന മയിൽപ്പീലിത്തലോടലാണ്.

ഓടിത്തീർത്ത കാലത്തിന്റെ നടവരമ്പുകൾക്കിപ്പുറം തളർന്നിരിക്കുമ്പോൾ മുന്നോട്ടുള്ള യാത്രയ്ക്ക് ഈ സ്മരണകൾ മാത്രമാണു കൂട്ട്. കൊഴിഞ്ഞു പോയ ഓർമ്മകളുടെ ഇതളുകൾ പെറുക്കിയെടുത്ത് മനസ്സിൽ ഞാനുമൊരു പൂക്കളം തീർക്കുമ്പോൾ, പുറത്ത് പുതിയ തലമുറയുടെ ആഘോഷാരവങ്ങൾ ഉയരുന്നുണ്ട്. കാതടപ്പിക്കുന്ന ദ്രുതതാളങ്ങൾ ചുറ്റും മുഴങ്ങുന്നുണ്ട്.

വയൽ വരമ്പിലൂടെ പാറിവരുന്ന ചിങ്ങക്കാറ്റിനിപ്പോൾ പുഷ്പപരാഗങ്ങളുടെ സുഗന്ധമില്ല.. സിരകളിൽ അഗ്നിപടർത്തുന്ന മദ്യത്തിന്റെ ലഹരിപിടിപ്പിക്കുന്ന ഗന്ധമാണതിന്…പുഴയിപ്പോഴും ഒഴുകി നീങ്ങുന്നുണ്ട്. പെയ്യാതെ പോയ കാലവർഷക്കാറുകൾ മനസ്സിൽ നിറച്ച്, സ്വാർത്ഥ മനസ്സുകളുടെ മാലിന്യങ്ങളും പേറി.. പതിയെപ്പതിയെ.. ഇനി എത്രനാളൊഴുകും എന്നറിയാതെ. എങ്കിലും… പ്രതീക്ഷയുടെ ഓരോ തുളസിക്കതിരുകൾ ഈ ഓണക്കാലത്തും നമുക്ക് പരസ്പരം കൈമാറാം. ആർത്തിയും ആസക്തിയും വേതാളനൃത്തം ചവിട്ടുന്ന ഈ കലുഷകാലത്ത്, വരണ്ടുണങ്ങിയ മനസ്സിന്റെ മുറ്റത്ത് നന്മയുടെ നന്ത്യാവർട്ടങ്ങൾ നമുക്കും നട്ടുപിടിപ്പിക്കാം. അടുത്ത തലമുറകൾക്കു വേണ്ടി. അവരുടെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി.

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ..!

ബാബുരാജ് കളമ്പൂർ.

കവി, കഥാകാരൻ,വിവർത്തകൻ -മഹാഭാരതം, വാല്മീകി രാമായണം എന്നിവയുടെ പുനരാഖ്യാനവും തീമഴക്കാലം, വാരണാവതം, പശ്ചിമായനം എന്നീ നോവലുകളും ഉൾപ്പടെ അമ്പതിലേറെ പുസ്തകങ്ങളുടെ രചയിതാവ്. മലയാളം – തമിഴ് ഭാഷകളിൽ കഥകൾ എഴുതുന്നു. എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് കളമ്പൂർ സ്വദേശി .
Mob: 8075245980/E – Mail: [email protected]

 

 

 

 

 

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഓരോ മോഷണവും പോലീസ് അന്വേഷിക്കുകയും കുറ്റവാളികളെ പിടിക്കാൻ ന്യായമായ എല്ലാ വഴികളും പിന്തുടരുകയും വേണമെന്ന് ആഭ്യന്തര സെക്രട്ടറിയുടെ നിർദേശം. കുറ്റവാളികൾ പലപ്പോഴും സമൂഹത്തിൽ സ്വതന്ത്രരായി കഴിയുന്നെന്നും ഇത് തികച്ചും അസ്വീകാര്യം ആണെന്നും സുവല്ല ബ്രാവർമാൻ പറഞ്ഞു. മാർച്ച് വരെയുള്ള ഒരു വർഷത്തിൽ, 4.4% മോഷണങ്ങളിൽ മാത്രമാണ് ഒരാൾക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

ഇത്തരം ചെറിയ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുള്ള പുതിയ മാർഗനിർദേശം ഇംഗ്ലണ്ടിലെയും വെയിൽസിലെയും എല്ലാ സേനകൾക്കും നൽകിയിട്ടുണ്ട്. ഹോം ഓഫീസ്, നാഷണൽ പോലീസ് ചീഫ്സ് കൗൺസിൽ, പോലീസിംഗ് സ്റ്റാഫിന്റെ പ്രൊഫഷണൽ ബോഡിയായ കോളേജ് ഓഫ് പോലീസും തമ്മിലുള്ള ചർച്ചകളെ തുടർന്നാണിത്. ഫോൺ മോഷണം, കാർ മോഷണം, വാച്ച് മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളോട് പോലീസ് മുഖം തിരിക്കരുതെന്ന് സുവല്ല പറഞ്ഞു. സിസിടിവി, ഡോർബെൽ വീഡിയോകൾ അല്ലെങ്കിൽ ഫോൺ ലൊക്കേഷന്റെ ജിപിഎസ് ട്രാക്കിംഗ് പോലുള്ള തെളിവുകൾ പോലീസ് പിന്തുടർന്ന് പ്രതിയെ തിരിച്ചറിയണമെന്ന് അവർ പറഞ്ഞു.


ഹോം ഓഫീസ് കണക്കുകൾ പ്രകാരം മാർച്ച്‌ വരെയുള്ള ഒരു വർഷത്തിൽ ക്ലോസ് ചെയ്ത മോഷണക്കേസുകൾ 73.7% ആണ്. വാഹനമോഷണത്തിൽ ഒരാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത് 1.8% കേസിൽ മാത്രമാണ്. കഴിഞ്ഞ വർഷം മെറ്റ് പോലീസിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം, ലണ്ടനിൽ ഒരു ദിവസം 250 മൊബൈൽ ഫോണുകൾ മോഷ്ടിക്കപ്പെടുന്നുണ്ട്. എന്നാൽ ഇപ്പോൾ തന്നെ സേന അമിത സമ്മർദ്ദം നേരിടുന്നുണ്ടെന്ന് പോലീസ് ഫെഡറേഷൻ ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് പറഞ്ഞു.

Copyright © . All rights reserved