Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുദ്ധം തകർത്ത യുക്രൈനിൽ നിന്നും പലായനം ചെയ്ത് എത്തുന്നവർക്ക് വാസസ്ഥലമൊരുക്കാൻ യുകെ. സർക്കാരിന്റെ ‘ഹോംസ് ഫോർ യുക്രൈൻ’ പദ്ധതി ആരംഭിച്ചു. യുക്രൈൻ അഭയാർത്ഥികൾക്ക് പരിരക്ഷ ഒരുക്കുന്ന ഈ പദ്ധതി ലോകരാജ്യങ്ങൾക്ക് ഒരു മാതൃകയാവുകയാണ്. അഭയാർത്ഥിക്ക് താമസസൗകര്യം ഒരുക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും അപേക്ഷിക്കാം. കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും സ്വന്തം വീട്ടിലോ സുരക്ഷിതമായ മറ്റൊരിടത്തോ അവർക്ക് താമസമൊരുക്കാൻ കഴിയണം. ചാരിറ്റികൾ, ബിസിനസ്സ്, കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ എന്നിവർക്കും അപേക്ഷിക്കാം.

ഈ പദ്ധതിക്ക് കീഴിൽ രാജ്യത്തെത്തുന്ന യുക്രൈൻകാരുടെ എണ്ണത്തിൽ പരിധിയില്ലെന്ന് സർക്കാർ അറിയിച്ചു. ഒരു അഭയാര്‍ത്ഥിയെ പാര്‍പ്പിക്കുന്ന ഓരോ കുടുംബത്തിനും പ്രതിമാസം 350 പൗണ്ട് നികുതിയില്ലാതെ നല്‍കും. വെള്ളിയാഴ്ച മുതല്‍ യുക്രൈന്‍ പൗരന്റെ വിസ വ്യക്തിഗതമായി സ്പോണ്‍സര്‍ ചെയ്യാനും സാധിക്കും. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ, സഹായിക്കാൻ ആഗ്രഹിക്കുന്ന യുക്രൈൻ പൗരന്റെ പേര് അറിയണം. യുക്രൈൻ പൗരനുമായി നേരിട്ട് ബന്ധപ്പെടാനും അവരുടെ എല്ലാ വിശദാംശങ്ങളും അപേക്ഷന്റെ വിശദാംശങ്ങളും സഹിതം ഒരു വിസ അപേക്ഷ പൂരിപ്പിക്കാനും സർക്കാർ ഉപദേശിക്കുന്നു.

പദ്ധതിക്ക് കീഴിൽ വിസ അനുവദിക്കുന്നവർക്ക് മൂന്ന് വർഷത്തേക്ക് യുകെയിൽ ജോലി ചെയ്യാനും ആനുകൂല്യങ്ങൾ സ്വീകരിക്കാനും പൊതു സേവനങ്ങൾ ഉപയോഗിക്കാനും അർഹതയുണ്ട്. യുക്രൈൻ അഭയാർത്ഥികൾക്ക് ജോലി വാഗ്ദാനം ചെയ്തുകൊണ്ട് സെയിൻസ്ബറി, മാർക്ക്സ് & സ്പെൻസർ, മോറിസൺസ് എന്നിവർ രംഗത്തെത്തി. വളർത്തുമൃഗങ്ങളുമായി യുകെയിലേക്ക് വരാൻ ആഗ്രഹിക്കുന്ന യുക്രൈൻ പൗരന്മാർക്ക് അതിനുള്ള അവസരവും ഒരുക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- സ്കൂളിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴിക്കിടെ നോർത്ത് നോട്ടിങ്ഹാംഷെയറിലെ സെമിത്തേരിയിൽ വച്ച് 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ സംബന്ധിച്ച് വിവരം നൽകുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുകയാണ് പോലീസ് അധികൃതർ. 2019 ഡിസംബർ 12 വ്യാഴാഴ്ച വൈകിട്ട് ഏകദേശം 3:40 തോടെയാണ് റെറ്റ് ഫോർഡിലെ സെമിത്തേരിയിൽ വച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. കുട്ടിയുടെ സമീപം എത്തിയ അക്രമി കത്തി ഉപയോഗിച്ച് ഭീഷണിപ്പെടുത്തി കുട്ടിയെ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പോലീസ് അധികൃതർ വ്യക്തമാക്കുന്നത്. വർഷങ്ങളായി ഇത് സംബന്ധിച്ച അന്വേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെയും അക്രമിയെ സംബന്ധിച്ച് യാതൊരു വിവരങ്ങളും പോലീസിന് ലഭിച്ചിട്ടില്ല. ഇതേതുടർന്നാണ് വിവരം നൽകുന്നവർക്ക് പ്രതിഫലം നൽകാനുള്ള തീരുമാനത്തിലേക്ക് പോലീസ് എത്തിച്ചേർന്നിരിക്കുന്നത്.


പെൺകുട്ടി ആക്രമിക്കപ്പെട്ട സമയത്തിനോട് അനുബന്ധിച്ച് ഒരു മനുഷ്യന്റെ സിസിടിവി ഫൂട്ടേജ് ലഭിച്ചിട്ടുണ്ടെങ്കിലും മുഖം വ്യക്തമല്ല. സമീപത്തുണ്ടായിരുന്ന ആരെങ്കിലും സംശയാസ്പദമായി ആരെയെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച വിവരം പോലീസിന് ഉടൻതന്നെ കൈമാറണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. എത്ര ചെറിയ വിവരം ആണെങ്കിൽ പോലും അത് അന്വേഷണത്തിൽ വളരെയധികം സഹായിക്കുമെന്ന് ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ വ്യക്തമാക്കി. ഒരു പെൺകുട്ടിയുടെ നിസ്സഹായാവസ്ഥ ചൂഷണം ചെയ്ത ഇത്തരം ആളുകളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള എല്ലാ സഹായവും ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് അധികൃതർ അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

25 വയസ്സിന് താഴെയുള്ളവർ സിഗരറ്റ് വാങ്ങുന്നത് നിരോധിച്ചുകൊണ്ടുള്ള സർക്കാരിന്റെ പുതിയ പദ്ധതി ഉടൻ. ബ്രിട്ടീഷുകാരുടെ പുകവലി എങ്ങനെ നിർത്താം എന്നതിനെക്കുറിച്ചുള്ള ഒരു സ്വതന്ത്ര അവലോകനത്തിൽ നേതൃത്വം നൽകുന്ന പുകവലി വിരുദ്ധ സംഘടനയാണ് ന്യൂസിലൻഡിൽ ഇതിനോടകം അവതരിപ്പിച്ച സമാനമായ നിരോധനം രാജ്യത്ത് നടപ്പിലാക്കാൻ പരിഗണിക്കുന്നതായി പറഞ്ഞത്. ആത്യന്തികമായി പുകവലി നിർത്താനുള്ള ശ്രമത്തിൻെറ ഫലമായി ഭാവിതലമുറയ്ക്ക് അവിടുത്തെ നിയമ നിർമ്മാതാക്കൾ സിഗരറ്റ് നിരോധിച്ചിരുന്നു. ഇതിൻപ്രകാരം 2008നു ശേഷം ജനിച്ച ആർക്കും അവരുടെ ജീവിതകാലത്ത് സിഗരറ്റോ പുകയില ഉൽപ്പന്നങ്ങളോ വാങ്ങാൻ സാധിക്കില്ല. ചിൽഡ്രൻസ് ചാരിറ്റി ബെർനാഡോയുടെ മുൻ സിഇഒ ആയ ജാവേദ് ഖാൻ ആണ് സ്വതന്ത്ര അവലോകനത്തിന് നേതൃത്വം നൽകുന്നത്. അദ്ദേഹത്തിന്റെ നിർദേശങ്ങൾ അടുത്തമാസം ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദിന് റിപ്പോർട്ട് ചെയ്യും. എത്ര പ്രായപരിധി വരെ ഉള്ളവർക്ക് പുകയില ഉത്പ്പന്നങ്ങൾ വാങ്ങാൻ സാധിക്കും എന്നതിനെപ്പറ്റി താൻ ഗൗരവമായി ചിന്തിക്കുകയാണ് എന്ന് മിസ്റ്റർ ഖാൻ പറഞ്ഞു.

ന്യൂസിലാൻഡിലെ മാതൃക ശരിയാണോ എന്നും 25നു പകരമായി പ്രായപരിധി 19, 20, 21 ആക്കുന്നതിനെ പറ്റി ഉള്ള വാദം ഉയരുന്നുണ്ടോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻെറ കണക്കുപ്രകാരം കഴിഞ്ഞ 20 വർഷമായുള്ള രാജ്യത്തുടനീളമുള്ള പുകവലി നിരക്ക് ക്രമാനുഗതമായി കുറഞ്ഞുവരികയാണ്. കൂടാതെ സിഗരറ്റ് ഉപയോഗം 2019-ൽ 15.8 ശതമാനം ആയിരുന്നെങ്കിൽ അത് 2020-ൽ 14.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 2030 തോടുകൂടി പുകവലി രഹിതമാക്കാൻ ലക്ഷ്യമിടുന്ന ഇംഗ്ലണ്ടിൽ ഇപ്പോഴും ആറ് ദശലക്ഷത്തോളം പുകവലിക്കാർ ഉണ്ട്. നമുക്ക് തടയാൻ സാധിക്കുന്ന മരണത്തിൻെറ ഏറ്റവും വലിയ കാരണം പുകയിലയാണ്. 2019-ൽ മാത്രം പുകയിലയുമായി ബന്ധപ്പെട്ട കാരണങ്ങളാൽ 64,000 പേരാണ് മരണപ്പെട്ടത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സംഘർഷം രൂക്ഷമായ യുക്രൈനിൽ നിന്നും 21 കുട്ടികൾ ക്യാൻസർ ചികിത്സയ്ക്കായി യുകെയിൽ എത്തിയെന്നു ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ്. പോളിഷ് ഉദ്യോഗസ്ഥരുടെ അഭ്യർത്ഥനയെത്തുടർന്ന് സർക്കാർ ക്രമീകരിച്ച അടിയന്തര വിമാനത്തിലാണ് കുട്ടികളും അവരുടെ മാതാപിതാക്കളും എത്തിയത്. എൻഎച്ച്എസിലേക്ക് അയക്കുന്നതിന് മുമ്പ് കുട്ടികളെ ഡോക്ടർമാർ പരിശോധിക്കും. സ്വന്തം രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ട യുക്രൈനിയൻ കുട്ടികൾക്ക് വൈദ്യസഹായം നൽകുന്നതിൽ യുകെ അഭിമാനിക്കുന്നെന്ന് ജാവിദ് അറിയിച്ചു.

“എൻഎച്ച്എസിലെ ജീവനക്കാർ കുട്ടികൾക്ക് മികച്ച പരിചരണം നൽകുമെന്ന് എനിക്കുറപ്പാണ്.” ജാവിദ് കൂട്ടിച്ചേർത്തു. സതാംപ്ടൺ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ഒൻപത് ഡോക്ടർമാരാണ് കുട്ടികളെ എത്തിക്കാൻ പോളണ്ടിലേക്ക് പോയത്. റഷ്യൻ സൈനിക ആക്രമണം പടിഞ്ഞാറൻ മേഖലകളിലേക്കും വ്യാപിച്ചതോടെ യുക്രൈനിൽ സ്ഥിതി ആശങ്കാജനകമാണ്.

യുദ്ധത്തെ തുടർന്ന് നിരവധി യുക്രൈൻ പൗരന്മാർ ചികിത്സ കിട്ടാതെ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തു. ചികിത്സ ആവശ്യമുള്ള നിരവധി കുട്ടികളെ പോളണ്ടിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മിക്കവരും ഗുരുതരാവസ്ഥയിലാണ് എത്തുന്നത്. ഇതുവരെ 650,000-ത്തിലധികം മെഡിക്കൽ ഉപകരണങ്ങൾ യുക്രൈനിലേക്ക് അയച്ചിട്ടുണ്ടെന്ന് സാജിദ് ജാവിദ് വെളിപ്പെടുത്തി. എട്ടു വിമാനങ്ങളിലായി തീവ്രപരിചരണത്തിനുള്ള ഉപകരണങ്ങൾ, മരുന്നുകൾ തുടങ്ങിയവ യുക്രൈനിലേക്ക് അയച്ചതായി അദ്ദേഹം പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കീവ് : അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ യുക്രൈനില്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്‌. ന്യൂയോര്‍ക്ക് ടൈംസ് മാധ്യമപ്രവര്‍ത്തകനായ ബ്രന്‍ഡ് റെനോഡ് (51) ആണ് കൊല്ലപ്പെട്ടത്. യുക്രൈനിലെ ഇർപിനിൽ അഭയാർഥികളുടെ ചിത്രമെടുക്കുന്നതിനിടെയാണ് വെടിയേറ്റത്. കഴുത്തിൽ വെടിയേറ്റ റെനോഡ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. റെനോഡ് ഉൾപ്പെടെ ഉള്‍പ്പെടെ മൂന്ന് മാധ്യമപ്രവർത്തകർക്കാണ് വെടിയേറ്റത്. രക്ഷപ്പെട്ട ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്.

ന്യൂയോർക്ക് ടൈംസിന് വേണ്ടി ജോലി ചെയ്യുന്ന അമേരിക്കൻ പത്രപ്രവർത്തകൻ ബ്രന്‍ഡ് റെനോഡിന്‍റെ മരണത്തില്‍ അതിയായ ദുഃഖമുണ്ടെന്നും കഴിവുള്ള ഒരു ഫോട്ടോഗ്രാഫറും ചലച്ചിത്ര നിർമ്മാതാവും ആയിരുന്നു അദ്ദേഹമെന്നും ന്യൂയോര്‍ക്ക് ടൈംസ് ഡെപ്യൂട്ടി മാനേജിംഗ് എഡിറ്റര്‍ ക്ലിഫ് ലെവി പറഞ്ഞു. എന്നാൽ അദ്ദേഹം യുക്രൈനില്‍ ന്യൂയോർക്ക് ടൈംസിന് വേണ്ടിയുള്ള ജോലികളില്‍ അല്ലായിരുന്നെന്നും ലെവി ട്വീറ്റ് ചെയ്തു.

റഷ്യന്‍ സേനയുടെ വെടിവെപ്പിലാണ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതെന്ന് യുക്രൈന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. റെനോഡും മറ്റു രണ്ട് മാധ്യമപ്രവർത്തകരും കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്നാണ് വിവരം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മാതാപിതാക്കളിൽ നാലിലൊന്ന് പേർക്ക് മാത്രമാണ് തങ്ങളുടെ കുട്ടികൾക്ക് കോവിഡ്-19ന് എതിരെയുള്ള വാക്സിനേഷൻ നൽകാനായി സമ്മതം ഉള്ളുവെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. അടുത്തമാസം അഞ്ചിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ളവർക്ക് ബ്രിട്ടൻ വാക്സിനേഷൻ നൽകാനൊരുങ്ങുന്നതിന് മുന്നോടിയായുള്ള കണക്കെടുപ്പിലാണ് ഇത് കണ്ടത്. യുകെയിൽ വർധിച്ചുവരുന്ന കേസുകളും ആശുപത്രി പ്രവേശന വർധനവും ഉണ്ടായിട്ടും മാതാപിതാക്കൾ വാക്സിൻ ഓഫർ നിഷേധിക്കാനാണ് സാധ്യതയെന്ന് ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്ക് പ്രകാരം കുട്ടികളിലെ കോവിഡ് അണുബാധയുടെ തോത് ഏറ്റവും ഉയർന്ന് കണ്ടത് രണ്ടു വയസ്സുമുതൽ മുതൽ ആറു വരെയുള്ള അധ്യായന വർഷത്തിൽ പഠിക്കുന്നവരിൽ ആണ്.

ജനുവരിമുതൽ 5 മുതൽ 11 വയസ്സുള്ള ഒരു ദശലക്ഷക്കണക്കിന് കുട്ടികൾക്ക് വാക്സിൻ സ്വീകരിക്കാൻ അർഹതയുണ്ടായിരുന്നു എന്നാൽ ഇനി ആറ് ദശലക്ഷത്തിലധികം കുട്ടികൾക്ക് വാക്സിൻ സ്വീകരിക്കാനാവും. കുട്ടികൾ വാക്സിനേഷൻ എടുക്കുന്നതിന് മാതാപിതാക്കളെ താൻ ശക്തമായി പ്രോത്സാഹിപ്പിക്കുമെന്ന് ജനറൽ പ്രാക്ടീഷണറും എഴുത്തുകാരനുമായ ഡോക്ടർ ഫിലിപ്പ കേയ് പറഞ്ഞു.

ആളുകൾ കോവിഡിൻെറ അപകടസാധ്യതയെകുറിച്ചാണ് ചിന്തിക്കുന്നത്. കുട്ടികളിൽ കോവിഡിൻെറ തോത് കുറവാണെങ്കിലും അത് അവരിൽ ദീർഘനാൾ നിലനിൽക്കുന്നത് ആശങ്കയുളവാക്കുന്ന കാര്യമാണ്. കുട്ടികളിൽ ഏറ്റവും സാധാരണമായി കാണുന്ന ലക്ഷണങ്ങളിൽ ഒന്ന് ക്ഷീണമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ അഭയാർത്ഥി പ്രശ്നത്തിൽ ബ്രിട്ടൻെറ നിലപാടുകളോട് വൻ വിമർശനം ഉയർന്നത് രാജ്യത്തിൻറെ അകത്തു നിന്നും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നും കൂടുതൽ അഭയാർത്ഥികൾക്ക് ബ്രിട്ടൻ അഭയം നൽകണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിൻെറ എല്ലാം അടിസ്ഥാനത്തിലാണ് അഭയാർത്ഥി പ്രശ്നത്തിൽ കൂടുതൽ അനുഭാവപൂർണമായ നടപടികളുമായി ബോറിസ് സർക്കാർ രംഗത്തുവന്നത്.

ഉക്രൈനിലെ യുദ്ധത്തിൽ നിന്ന് പാലായനം ചെയ്യുന്ന ആളുകൾക്ക് തങ്ങളുടെ വീടുകളിൽ അഭയം നൽകാൻ പ്രതിമാസം 350 പൗണ്ട് ധനസഹായം സർക്കാർ വാഗ്ദാനം ചെയ്തു. ഈ പദ്ധതിയുടെ കീഴിൽ പതിനായിരക്കണക്കിന് ആളുകൾക്ക് യുകെയിലേക്ക് വരാമെന്ന് ഹൗസിംഗ് സെക്രട്ടറി മൈക്കൽ ഗോവ് പറഞ്ഞു. ഓരോ അഭയാർത്ഥികൾക്കും സഹായ സേവനങ്ങൾക്കായി ലോക്കൽ കൗൺസിലുകൾക്ക് 10,500 പൗണ്ട് അധിക ധനസഹായം ഗവൺമെൻറിൻറെ ഭാഗത്തുനിന്ന് ലഭിക്കും . സ്കൂൾ പ്രായത്തിലുള്ള കുട്ടികൾക്കായി കൂടുതൽ പദ്ധതികളും സർക്കാർ നടപ്പിലാക്കും.

എന്നാൽ യുദ്ധത്തിൻറെ ആഘാതം ഏറ്റവും വാങ്ങിയവരോടുള്ള സമീപനത്തിൽ അഭയാർത്ഥി കൗൺസിൽ തൃപ്തരല്ല. പ്രതിസന്ധിയോട് മുഖംതിരിച്ച് നിൽക്കുന്ന സമീപനത്തോട് ശക്തമായാണ് ലേബർ പാർട്ടി പ്രതികരിച്ചത്. നിലവിൽ യുകെയിൽ കുടുംബ ബന്ധങ്ങളുള്ള സംഘർഷത്തിൽ നിന്ന് രക്ഷപെടുന്നവർക്ക് മാത്രമേ യുകെയിൽ ഫാമിലി സ്കീം വഴി അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. ഇതുവരെ 3000 അഭയാർത്ഥികളാണ് യു കെ വിസ അനുവദിച്ചിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലീവീവ് : യുക്രൈനിൽ ആക്രമണം കടുപ്പിച്ച് റഷ്യ. ലിവീവിലെ സൈനിക താവളത്തിന് നേരെയുള്ള റഷ്യന്‍ വ്യേമാക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. റഷ്യയുടെ 30 ക്രൂയിസ് മിസൈലുകളാണ് സൈനിക താവളത്തിന് മേൽ പതിച്ചത്. 134 പേര്‍ക്ക് പരിക്കേറ്റതായും യുക്രൈൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. പടിഞ്ഞാറന്‍ യുക്രൈനിലെ പോളണ്ട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള യാവോറിവ് സൈനിക താവളത്തിലാണ് ഇന്ന് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കനത്ത നഷ്ടമാണുണ്ടായെന്നും ലിവീവ് ഗവര്‍ണര്‍ മാക്‌സിം അറിയിച്ചു.

പോളണ്ട് അതിർത്തിയിൽ നിന്ന് 12 മൈൽ അകലെയാണ് യാവോറിവ് സൈനിക താവളം. കിഴക്കന്‍ മേഖലയില്‍നിന്ന് യുക്രൈന്റെ പടിഞ്ഞാറന്‍ മേഖലയിലേക്ക് റഷ്യ സൈനിക നീക്കം ശക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കനത്ത ആക്രമണം. പോളണ്ട് അടക്കമുള്ള നാറ്റോ രാജ്യങ്ങളുടെ ഭാഗത്തേക്ക് റഷ്യന്‍സേന നീങ്ങുന്നുവെന്ന ഭീഷണിയും ഇതോടൊപ്പം ഉയർന്നു. നാറ്റോ സഖ്യകക്ഷികളിലെ പല രാജ്യങ്ങളും കഴിഞ്ഞ ദിവസം സൈനിക ശേഷി വര്‍ധിപ്പിച്ചിരുന്നു.

സമാധാന ശ്രമങ്ങള്‍ക്കുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് റഷ്യ ആക്രമണം തുടരുന്നത്. റഷ്യൻ ആക്രമണം തടയാനായി രാജ്യത്ത് വ്യോമനിരോധിത മേഖല പ്രഖ്യാപിക്കണമെന്ന് യുക്രൈൻ പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നിക്കോവ് ആവശ്യപ്പെട്ടു. യുക്രൈന്‍ തുറമുഖനഗരമായ മരിയോപോളിലും റഷ്യന്‍ സേനയുടെ അക്രമണം ശക്തമാണ്. റഷ്യൻ സൈനിക ആക്രമണത്തിൽ നഗരത്തില്‍ 1,500-ല്‍ അധികം പേർ കൊല്ലപ്പെട്ടതായി മരിയോപോള്‍ മേയറുടെ ഓഫീസ് അറിയിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഉപയോഗിക്കാത്ത പിപിഇ ഉപകരണങ്ങൾ സംഭരിക്കാൻ ആഴ്ചയിൽ ഏകദേശം 4 മില്യൺ പൗണ്ട് ചെലവഴിക്കേണ്ടി വരുന്നു എന്ന റിപ്പോർട്ട് പുറത്ത്. ഗൗണുകൾ, കൈയുറകൾ, മുഖംമൂടികൾ എന്നിവയുൾപ്പെടെ 15 ബില്യണിൽ അധികം പിപിഇ ഗിയറുകൾ ആണ് സംഭരിച്ചിട്ടുള്ളത്. യുകെയിലെ വിതരണക്കാരിലും വെയർഹൗസുകളിലുമായി ഏകദേശം 8.6 ബില്യണും 12,000 ഷിപ്പിംഗ് കണ്ടെയ്നറിലായി 5.5 ബില്യണും ആണുള്ളത്. സർക്കാർ വാങ്ങിയ കിറ്റുകളുടെ ഏകദേശം 10% ഇപ്പോഴും ചൈനയിലാണ്. സംഭരണ ചെലവ് കുറയ്ക്കുന്നതിനായി ചില സംരക്ഷണ ഉപകരണങ്ങൾ കത്തിക്കുമെന്ന് ഉദ്യോഗസ്ഥർ ഈ ആഴ്ച വെളിപ്പെടുത്തിയിരുന്നു.

കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ ഏകദേശം 32 ബില്യൺ പിപിഇ ഉപകരണങ്ങൾക്കായുള്ള ഓർഡറുകൾ നടത്തിയതായാണ് ഔദ്യോഗിക കണക്കുകൾ കാണിക്കുന്നത്. യുക്രൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ചില സാധനങ്ങൾ സംഭാവന ചെയ്യുന്നതായി ഈ ആഴ്ച എംപിമാരോട് ചർച്ചചെയ്ത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.ഇതുവരെ വാങ്ങിയ കോടിക്കണക്കിന് സാധനങ്ങളാണ് ഉപയോഗശൂന്യമായി കിടക്കുന്നത്.ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കാനും അധിക സ്റ്റോക്ക് വിൽക്കാനും പുനർനിർമിക്കാനും പുനരുപയോഗിക്കാനും വേണ്ട നടപടികൾ നോക്കുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ കോവിഡിന്റെ നാലാം തരംഗം ആസന്നമെന്ന് വിദഗ്ധർ . ബ്രിട്ടണിൽ ഒട്ടാകെ 25 ൽ ഒരാൾ കോവിഡ് ബാധിതരാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . സ്കോട്ട്‌ലൻഡിൽ മൂന്നു ലക്ഷത്തോളം ആൾക്കാർ രോഗബാധിതരാണ്. മൊത്തം ജനസംഖ്യയുടെ 18 -ൽ ഒരാൾക്ക് വീതം രോഗലക്ഷണങ്ങൾ ഉണ്ട് . കോവിഡ് മഹാമാരി ആരംഭിച്ചതിനുശേഷമുള്ള സ്കോട്ട്ലൻഡിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്.

നിയന്ത്രണങ്ങൾ പിൻവലിച്ചതും ഒമിക്രോണിന്റെ വകഭേദമായ BA 2 വിന്റെ വ്യാപനവുമാണ് നാലാംതരംഗത്തിനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നത്. കോവിഡിനൊപ്പം ജീവിക്കുക എന്ന ആശയത്തിലേയ്ക്ക് ബ്രിട്ടീഷ് ഗവൺമെന്റും ലോകവും എത്തുന്ന സാഹചര്യത്തിൽ നാലാം തരംഗത്തിന്റെ സാധ്യതകൾ ആശങ്ക ഉളവാക്കുന്നതാണ്.

Copyright © . All rights reserved