Main News

ജിജിത ജെ . നായർ , ജിതേഷ് ജെ.നായർ

കേരള നിയമസഭ കണ്ട ആദ്യത്തെ കടലാസ് രഹിത ബജറ്റ് ധനമന്ത്രി കെ . എൻ. ബാലഗോപാൽ
അവതരിപ്പിച്ചിരിക്കുന്നു. രൂക്ഷമായ സാമ്പത്തിക പ്രതി സന്ധിയും റഷ്യ -യുക്രൈൻ യുദ്ധം സൃഷ്‌ടിച്ച
പ്രവചനാതീതമായ ആഗോളസാമ്പത്തിക പ്രശ്നങ്ങൾക്കുമിടയിലാണ് ഇപ്പോഴത്തെ കേരള ബജറ്റ്
അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിൻെറ വികസനം , ഉന്നതവിദ്യാഭ്യാസം , തൊഴിൽപ്രശ്നം എന്നിവയെ
അഭിസംബോധന ചെയ്യുന്നതാണ് രണ്ട് മണിക്കൂർ 15 മിനിറ്റ് കൊണ്ട് ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് എന്ന്
പറയാം . കേരളത്തിൻെറ ദീർഘകാല ഭാവി മുന്നിൽ കണ്ടുള്ള പദ്ധതികളും സർക്കാരിന്റെ വരുമാനം
വർധിപ്പിക്കാൻ ലക്ഷ്യമിട്ടു കൊണ്ടുള്ള നയങ്ങളും ബജറ്റിൽ പ്ര തിഫലിച്ചു .

ഏതെങ്കിലും പ്രത്യേക മേഖലയിലെ വൻകിട പദ്ധതികൾക്ക് അമിതപ്രാധാന്യം നൽകാതെ
വിവിധ മേഖലകൾക്ക് വിഭവങ്ങൾ പങ്കു വച്ചു നൽകുന്ന രീതി സ്വാഗതാർഹമാണ്. ബജറ്റ് പ്രസംഗത്തിന്റെ
തുടക്കത്തിൽ തന്നെ ഇപ്പോൾ നിലനിൽക്കുന്ന റഷ്യ -യുക്രൈൻ യുദ്ധത്തിന്റെ സ്വാധീനം നമുക്ക് കാണാനായി . ലോകമെമ്പാടുമുള്ള പ്രഗത്ഭരായ സമാധാന പ്രവർത്തകരെ അണിനിരത്തി ഓൺലൈൻ ചർച്ചകളും സെമിനാറുകളും സംഘടിപ്പിക്കാൻ രണ്ടു കോടി വകയിരുത്തിയതായി ബജറ്റിലെ ആദ്യ പ്രഖ്യാപനം .

കേരളം ധാരാളം പ്രശ്നങ്ങൾ നേരിടുന്ന കാർഷികമേഖലയ്ക്ക് ആശ്വാസകരമായി അധികം പദ്ധതികളൊന്നും കാണുന്നില്ല. കാർഷിക ഉത്പാന്നങ്ങളിൽ നിന്ന് മൂല്യവർധിത ഉത്പാദനം സാധ്യമാക്കാനുള്ള പദ്ധതി മുന്നോട്ട് വയ്ക്കുന്നുണ്ട്. ആധുനിക കാലത്തെ പ്രധാന തൊഴിൽ വാഗ്ദാനമായ ഐ. ടി. മേഖലയ്ക്ക് മതിയായ പ്രാധാന്യം ബജറ്റ് നൽകിയിരിക്കുന്നു. കേരളത്തിലെ ദേശീയപാത- 66 ന് സമാന്തരമായി നാല് ഐ. ടി. പാർക്ക് സ്ഥാപിക്കാനും കണ്ണൂരിൽ പുതിയ ഐ. ടി. പാർക്ക് തുടങ്ങാനും പദ്ധതി പ്രഖ്യാപനം നടത്തി. ഇത് കേരളത്തിൽ വിപുലമായ ഒരു ഐ. ടി. ഇടനാഴി സൃഷ്ടിക്കാൻ പരിയാപ്തമാണ്. കൂടാതെ നിലവിലുള്ള ഐ. ടി. പാർക്കുകളിൽ 2 ലക്ഷം പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനായ് അടിസ്ഥാന സൗകര്യ വികസനത്തിന് 100കോടി രൂപ വകയിരുത്തി. 1000 കോടി രൂപ മുതൽമുടക്കിൽ നാല് സയൻസ് പാർക്ക് സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇവ നടപ്പായാൽ കേരളത്തിന്റെ ശാസ്ത്രസാങ്കേതിക വികസനത്തിന് വൻ കുതിച്ചു ചാട്ടമുണ്ടാകുമെന്നതിൽ സംശയമില്ല. എന്നാൽ അതിനായി എത്ര കാലതാമസമെടുക്കുമെന്ന് കണ്ടുതന്നെയറിയണം. വർഷങ്ങൾക്കുമുന്നേ പ്രഖ്യാപിച്ച തിരുവനന്തപുരത്തെ ലൈഫ് സയൻസ് പാർക്ക് എപ്പോഴും പൂർത്തിയായിട്ടില്ല എന്ന് നാം ഓർക്കേണ്ടതുണ്ട്.

വ്യവസായമേഖലയ്ക്ക് നല്ലരീതിയിലുള്ള പരിഗണന നൽകാൻ സർക്കാർ ശ്രമിച്ചിട്ടുണ്ട്. വ്യവസായ മേഖലയുടെ ആകെ ബജറ്റ് വിഹിതം മുൻവർഷത്തെ 1058.38 കോടിയിൽനിന്ന് 1226.66 കോടിരൂപയായി വർധിപ്പിച്ചു. “ഉത്തരവാദിത്വ വ്യവസായം-ഉത്തരവാദിത്വ നിക്ഷേപം” എന്ന ആപ്തവാക്യത്തിൻകീഴിൽ കേരളത്തെ പരിസ്ഥിതി സൗഹൃദവും ഉത്പാദനക്ഷമവും വ്യവസായനിക്ഷേപങ്ങൾക്ക് അനുകൂലവുമായ ഇടമാക്കി മാറ്റാനുള്ള പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തി. വ്യാവസായിക ഉത്പാദനത്തിനായി ഫ്ലാറ്റ് മാതൃകയിലുള്ള ബഹുനില എസ്റ്റേറ്റുകൾ നിർമ്മിക്കാനായി 10 കോടി രൂപ വകയിരുത്തി. ഒരു ഇലട്രോണിക് ഹാർഡ് വെയർ ടെക്നോജീസ് ഹബ്ബ് സ്ഥാപിക്കാനായി 28 കോടിരൂപയും നീക്കി വച്ചു. 2022-23 വർഷം സംരംഭക വർഷമായി ആചരിക്കാനും തീരുമാനിച്ചു. ‘ഇന്നോവഷൻ അക്സെലെറേഷൻ’, ‘ ഒരു കുടുംബം ഒരു സംരംഭം ‘ എന്നീ പദ്ധതികൾക്ക് ഏഴു കോടി രൂപ വീതവും അനുവദിച്ചിട്ടുണ്ട്. ചെറുകിട ഭക്ഷ്യ സംസ്കരണ യൂണിറ്റ്കൾക്ക് വിവിധങ്ങളായ സഹായങ്ങൾ അനുവദിക്കുന്നതിനു 20കോടി രൂപയ്ക്കും അംഗീകാരമായി.

ഗതാഗതമേഖലയുടെ ആകെ ബജറ്റ് വിഹിതം മുൻവർഷത്തെ 1444.25 കോടിയിൽ നിന്ന് 1788.67 കോടിയായി ഉയർത്തി. വിഴിഞ്ഞം കാർഗോ വികസനം, തങ്കശേരിതുറമുഖം എന്നിവയുടെ വികസനത്തിന് 10 കോടിരൂപവീതം വകയിരിത്തിയിട്ടുണ്ട്. കെ.എസ്. ആർ. ടി. സി. പുനരുജ്ജിവനത്തിന് 1000 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കെ-റെയിലിനായ് പദ്ധതിയുടെ ഭൂമിയേറ്റെടുക്കലിന് വേണ്ടി കിഫ്ബിയിൽ നിന്നും 2000 കോടി രൂപയും അനുവദിച്ചു.

കോവിഡ് മഹാമാരി തകർത്ത വിനോദസഞ്ചാരമേഖലയിലും ധാരാളം പദ്ധതികളുണ്ട്. ടൂറിസം വീണ്ടും സജീവമാക്കാനും അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്താനുമുള്ള നടപടികൾ ബജറ്റിൽ പ്രതിപാതിക്കുന്നു. സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങലളിലേയ്ക്ക് വ്യോമമാർഗം യാത്രചെയ്യുന്ന വിനോദസഞ്ചാരികൾക്ക് വേണ്ടി 20 മുതൽ 40 സീറ്റ് വരെയുള്ള വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ഡ്രോൺ അധിഷ്ടിത ഗതാഗതം എന്നിവയ്ക്കായി എയർ സ്ട്രിപ്പുകളുടെ വിപുലമായ സംവിധാനം സ്ഥാപിക്കും. ‘ഒരു പഞ്ചായത്ത്, ഒരു ഡസ്റ്റിനേഷൻ ‘ പദ്ധതി, വയബിലിറ്റി ഗ്യാപ് ഫണ്ടിങ്, തുടങ്ങിയവയ്ക്കായി 132.14 കോടി രൂപയും വകയിരുത്തി. വിനോദസഞ്ചാര ഹബ്ബുകൾ, ഡെസ്റ്റിനേഷൻ ചലഞ്ച് പോലുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കാൻ 362.15 കോടി രൂപ വകയിരുത്തി. അടുത്തയിടെ പ്രഖ്യാപിച്ച കാരവൻ ടൂറിസത്തിന്റെ ഭാഗമായി കാരവൻ പാർക്കുകൾ ആരംഭിക്കാനും അവിടെ അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കാനുമായി അഞ്ചുകോടിയും വകയിരുത്തി.

പൊതുവിതരണ മേഖലയ്ക്കായി 2022-23ൽ ആകെ 2063.64 കോടിരൂപ വകയിരുത്തി. ഇതിൽ 75.41 കോടിയുടെ പദ്ധതിവിഹിതവും ഉൾപ്പെടുന്നു. കേരളത്തിലെ എല്ലാ നിയമസഭ നിയോജകമണ്ഡലങ്ങളിലേയും പ്രധാനകേന്ദ്രങ്ങളിൽ സഞ്ചരിക്കുന്ന റേഷൻ കടകൾ ആരംഭിക്കുന്നതാണ് പ്രധാനപദ്ധതി.

വിദ്യാഭ്യാസ മേഖലയ്ക്കായ് 2022-23 വർഷത്തേക്കുള്ള പദ്ധതിവിഹിതം 2546.07 കോടി രൂപയാണ്. ഇതിൽ 1016.74 കോടി സ്കൂൾവിദ്യാഭ്യാസത്തിനും, 452.67 കോടി ഉന്നതവിദ്യാഭ്യാസത്തിനും 245.63 കോടി സാങ്കേതിക വിദ്യാഭ്യാസത്തിനുമാണ്. സ്കൂളുകൾ ഭിന്നശേഷി സൗഹൃദമാക്കാൻ 15 കോടി വകയിരുത്തി. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ആസ്ഥാനമന്ദിരനിർമ്മാണം ആരംഭിക്കാനും, കഴക്കൂട്ടത്തും, കളമശ്ശേരിയിലുമുള്ള അസാപ്പ് സ്കിൽ പാർക്കുകളിൽ ഓഗ് മാൻറ്റഡ് റിയാലിറ്റി ലാബുകൾ സ്ഥാപിക്കാനും തീരുമാനമായി.

കേരളം നേരിടുന്ന പാരിസ്ഥിതികപ്രശ് നങ്ങൾക്കും ബജറ്റിൽ പരിഹാര നിർദേശങ്ങളുണ്ട്. 2050 ഓടെ നെറ്റ് കാർബൺ ബഹിർഗമനനിരക്ക് പൂജ്യത്തിലെത്തിക്കാനുള്ള പദ്ധതി ബജറ്റ് മുന്നോട്ടുവയ്ക്കുന്നു. കേരളത്തിലെ വീടുകളിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിനായി ഉപഭോക്താകൾ എടുക്കുന്ന വായ്പ്കൾക്ക് പലിശ ഇളവ് നൽകാനായി 15 കോടി വകയിരുത്തി. വാമനപുരം നദി ശുദ്ധീകരണത്തിനും 2 കോടി രൂപയും അഷ്ടമുടി, വേമ്പനാട് കായൽ ശുദ്ധീകരണത്തിനായ് 20 കോടി രൂപയും അനുവദിച്ചു. 2023-24 സാമ്പത്തിക വർഷം മുതൽ കേരളം ‘പരിസ്ഥിതി ബജറ്റ് ‘ അവതരിപ്പിക്കാനും തീരുമാനിച്ചു.

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലകളിൽ ലാറ്റിൻ-അമേരിക്കക്കാർക്കുള്ള സ്വാധീനം പഠിക്കാനായ് ലാറ്റിൻ- സെന്ററിന്റെ തുടർപ്രവർത്തനത്തിനും പദ്ധതികൾക്കും 2 കോടി വകയിരുത്തി. പട്ടികജാതിക്കാർക്ക് വേണ്ടി ഭൂമി, പാർപ്പിടം മറ്റു വികസനപദ്ധതികൾ എന്നിവയ്ക്കായി 1935.38 കോടിയും ജൻന്റർ ബജറ്റിനുള്ള അടങ്കൽ 4665.20 കോടിയും അനുവദിച്ചു.

കൂടാതെ യുക്രൈനിൽ നിന്നും തിരിച്ചെത്തിയ വിദ്യാർത്ഥികളുടെ തുടർപഠനം ഉൾപ്പടെയുള്ള കാര്യങ്ങൾ ഏകോപിപ്പിക്കാൻ നോർക്കയ്ക്കായി 10 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി അറിയിച്ചു. വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളുടെ പ്രത്യേക ഡാറ്റാ ബാങ്ക് നോർക്കാ വകുപ്പ് തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു. പി. കൃഷ്ണപിള്ള, കൊട്ടാരക്കര തമ്പുരാൻ, ഫാ. ചാവറ കുര്യാക്കോസ് ഏലിയാസ്, എം. എസ്. വിശ്വനാഥൻ, ചെറുശ്ശേരി, പണ്ഡിറ്റ് കറുപ്പൻ എന്നിവർക്കായി പുതുതായി സ്മാരകങ്ങൾ നിർമ്മിക്കാനും ബജറ്റിൽ നിർദേശമുണ്ട്. ലക്കി ബില്ല് സ്കീം നടപ്പാക്കാനും അതിനായി ലക്കി ബില്ല് സ്കീം എന്ന പേരിൽ ഒരു മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കാണും ബജറ്റിൽ നിർദേശമുണ്ട്. കെ-ഫോണിന്റെ ആദ്യഘട്ടം ജൂൺ – 30ന് പൂർത്തിയാക്കുമെന്നും ധാനമന്ത്രി ബജറ്റ് പ്രസംഗത്തിൽ അറിയിച്ചിട്ടുണ്ട്.

സർക്കാരിന്റെ വരുമാനം വർധിപ്പിക്കാനുള്ള പദ്ധതികളും ബജറ്റിൽ ഇടം നേടി. അടിസ്ഥാനഭൂനികുതി പരിഷ്കരിച്ചും എല്ലാവിഭാഗങ്ങളിലുമുള്ള ഭൂമിയുടെ ന്യായവിലയിൽ 10% ഒറ്റതവണ വർധന നടപ്പാക്കിയും നികുതി വരുമാനം വർധിപ്പിക്കാനാണ് ശ്രമം.

വിവിധമേഖലകളിൽ പദ്ധതികൾ ഉണ്ടെങ്കിലും ബജറ്റിൽ ധാരാളം കോട്ടങ്ങളും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. കേരളത്തിന്റെ ഉയർന്നുവരുന്ന കടക്കെണിയും വരുമാനവും ചെലവും തമ്മിലുള്ള വർധിച്ചുവരുന്ന അന്തരവും പരിഹരിക്കാനായി അധികം നടപടികൾ കാണുന്നില്ല. കൂടാതെ സംസ്ഥാനത്തെ എല്ലാ സ്ലാബുകളിലും ഭൂനികുതി വർധിപ്പിക്കാനുള്ള തീരുമാനവും ഭൂമിയുടെ ന്യായവിലയും 10% വർധിപ്പിക്കാനുള്ള തീരുമാനവും സാധാരണക്കാരെ ബാധിക്കുന്നതാണ്. കോവിഡും നോട്ട് നിരോധനവും എല്ലാം കൊണ്ടും തകർന്നിരിക്കുന്ന റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് കൂടുതൽ ദോഷകരമാവുകയാണ്. ഇത് നിർമാണമേഖലയെയും ബാധിക്കാം. കൂടാതെ നികുതിവർധനവിലൂടെ ക്രയവിക്രയങ്ങൾ കുത്തനെ കുറഞ്ഞാൽ ധനസമാഹാരണമെന്ന സർക്കാർ പദ്ധതി പാളാനും സാധ്യതയുണ്ട്. ഇത് കൂടാതെ 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളുടെ ഹരിതനികുതി 50% വർധിപ്പിക്കാനുള്ള തീരുമാനവും സാധാരണക്കാരെ ബാധിക്കുന്നതാണ്. പണമില്ലാത്തതിനാൽ പുതിയ വാഹനം വാങ്ങാൻ ശേഷി ഇല്ലാത്തവരായിരിക്കും 15 വർഷം പഴക്കമുള്ളവ ഉപയോഗിക്കുന്നത്. അവർക്ക് ഇതൊരു തിരിച്ചടിയാണ്.

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഗുണദോഷാധികളാൽ സമ്മിശ്രമാണെന്ന് ഒറ്റനോട്ടത്തിൽ നമ്മുക്ക് മനസിലാക്കാം.


ജിജിത ജെ . നായരും ജിതേഷ് ജെ.നായരും സഹോദരങ്ങളും തിരുവനന്തപുരം. യൂണിവേഴ്സിറ്റി കോളേജിലെ
സമ്പത്തിക ശാസ്ത്ര ബിരുദവിദ്യാർഥികളുമാണ്

ഷെഫ് ജോമോൻ കുര്യാക്കോസ്

ചേരുവകൾ

മീന്‍ – 2 കിലോ
കുടം പുളി – 10 എണ്ണം, ഒന്നര കപ്പ് വെള്ളത്തില്‍ ഇട്ട് തിളപ്പിച്ചത് (കറിക്കു വേണ്ട പുളിയുടെ ആവശ്യാനുസരണം എണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)വെളുത്തുള്ളി, ഇഞ്ചി, ഉലുവ, മഞ്ഞള്‍പ്പൊടി, ഉപ്പ്, മുളകുപൊടി, കാശ്മീരി ചില്ലി, പുളി, കറിവേപ്പില, കടുക്, ഉലുവ – ആവശ്യം അനുസരിച്ച്

തയാറാക്കുന്ന വിധം

വെളിച്ചെണ്ണ ചൂടാക്കിയ ശേഷം ആവശ്യത്തിന് കടുക് പൊട്ടിക്കുക. ശേഷം അല്‍പം ഉലുവ ഇടുക. പിന്നാലെ ആവശ്യത്തിനു കറിവേപ്പില, ചതച്ച ഒരു വലിയ കഷ്ണം ഇഞ്ചി, ഒരു തുടം വെളുത്തുള്ളി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. നന്നായി മൂപ്പിച്ച ശേഷം 4 ടേബിള്‍ സ്പൂണ്‍ മുളകു പൊടിയും 6 ടേബിള്‍ സ്പൂണ്‍ കാശ്മീരി മുളകു പൊടിയും ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക. പൊടി മൂത്തു വന്ന ഉടനെ തന്നെ കുടംപുളി ഉരുക്കിയ വെള്ളം ഒഴിക്കുക.

വെള്ളം തിളച്ച ഉടനെ മീന്‍ കഷ്ണങ്ങള്‍ ഇടുക. നന്നായി ഇളക്കി കഷ്ണങ്ങളില്‍ മസാല പുരണ്ട ശേഷം അല്‍പം കറിവേപ്പില ഇട്ട് മൂടി വയ്ക്കുക. വേവുന്നതിനനുസരിച്ച് ഇളക്കി കൊടുക്കുക. 20 മിനിറ്റിനുള്ളിൽ കറി റെഡി.

ഷെഫ് ജോമോൻ കുര്യാക്കോസ് 

 

 

 

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇന്നും നാളെയും രാജ്യത്ത് ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് മെറ്റ് ഓഫീസ്. 70 മൈൽ വേഗതയിൽ കാറ്റ് വീശുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകി. രാജ്യത്ത് ഇന്നും നാളെയും യെല്ലോ വാണിംഗ് നൽകിയിട്ടുണ്ട്. സൗത്ത് വെസ്റ്റ് മേഖലയിലാണ് ഇന്ന് കാറ്റും മഴയും ശക്തമാകുക. നാളെ ഇത് രാജ്യത്തുടനീളം വ്യാപിക്കും. എന്നാൽ അടുത്ത ആഴ്ച താപനില 18° സെൽഷ്യസ് വരെ ഉയരുമെന്ന വാർത്ത ബ്രിട്ടീഷുകാർക്ക് വലിയ ആശ്വാസം പകരുന്നു.

ശക്തമായ കാറ്റും മഴയും യാത്രാ തടസ്സത്തിന് കാരണമാകുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. മോശം കാലാവസ്ഥ ബസ്, ട്രെയിൻ സർവീസുകളെ ബാധിച്ചേക്കാമെന്നും കാലതാമസം നേരിട്ടേക്കാമെന്നും അവർ വ്യക്തമാക്കി. വാഹനങ്ങൾക്കും വീടുകൾക്കും മുകളിലേക്ക് മരം വീഴാനുള്ള സാധ്യതയുണ്ട്. വൈദ്യുതി വിതരണവും തടസ്സപ്പെടും.

 

രാജ്യത്തെ വിറപ്പിച്ചാണ് യൂനിസ് കൊടുങ്കാറ്റ് മടങ്ങിയത്. കനത്ത നാശനഷ്ടമാണ് അന്ന് ഉണ്ടായത്. അതിനുശേഷം കാറ്റും മഴയും ശക്തമാകുമെന്ന വാർത്ത ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. തീരപ്രദേശത്ത് കാറ്റ് ശക്തിപ്പെടുമെന്നതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഫിലിപ്പ് രാജകുമാരന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാൻ ഹാരി എത്തില്ല. വെസ്റ്റ്മിൻസ്റ്റർ ആബേയിൽ വെച്ച് മാർച്ച്‌ 29 നാണ് ചടങ്ങ് നടക്കുന്നത്. എന്നാൽ ഏപ്രിൽ പകുതിയോടെ ഇൻവിക്റ്റസ് ഗെയിംസിനായി അദ്ദേഹം നെതർലാൻഡ്സിലേക്ക് പോകും. രാജകുടുംബാംഗങ്ങളും സുഹൃത്തുക്കളും വിശിഷ്ട വ്യക്തികളും ഉൾപ്പെടുന്ന അനുസ്മരണ ചടങ്ങിൽ ഹാരി പങ്കെടുക്കില്ലെന്ന വാർത്ത കൊട്ടാരത്തിൽ വലിയ അതൃപ്‌തി ഉളവാക്കിയിട്ടുണ്ട്. എന്നാൽ എത്രയും വേഗം ഹാരി രാജ്ഞിയെ സന്ദർശിക്കുമെന്ന് അദ്ദേഹത്തിന്റെ വക്താവ് ഇന്നലെ അറിയിച്ചു.

നിലവിലെ സുരക്ഷാ ക്രമീകരണങ്ങൾക്ക് കീഴിൽ അറ്റ്ലാന്റിക്കിന് കുറുകെ യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് ഹാരിയുടെ അഭിഭാഷകർ അവകാശപ്പെട്ടു. 2014ൽ മുൻ സൈനികർക്കായി ഹാരി സ്ഥാപിച്ച കായിക ഇനമായ ഇൻവിക്‌റ്റസ് ഗെയിംസിൽ പങ്കെടുക്കുന്നതിനായി ഏപ്രിൽ പകുതിയോടെ അദ്ദേഹം നെതർലാൻഡ്സിലേക്ക് യാത്ര ചെയ്യുമെന്ന വാർത്തയും ഇന്നലെ പുറത്തുവന്നു.

ഫിലിപ്പിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള സമീപനമാണ് ഹാരിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് ജീവചരിത്രകാരി ഏഞ്ചല ലെവിൻ ആക്ഷേപിച്ചു. അദ്ദേഹം രാജ്ഞിയെ ധിക്കരിക്കുകയാണെന്നും പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ നിന്ന് മാറിനിൽക്കാൻ ഹാരി ഇതേ കാരണം ഉപയോഗിക്കുമെന്നും ലെവിൻ കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വെറും 15 ശതമാനം അതിജീവന സാധ്യതയോടെ 23 ആഴ്ചയിൽ ജനിച്ച കുഞ്ഞിന് ഇനി വീട്ടിൽ പോകാം. ഒക്ടോബർ 16 ന് ലിവർപൂൾ വിമൻസ് ഹോസ്പിറ്റലിലാണ് വെറും 539 ഗ്രാം ഭാരം മാത്രമുള്ള ലൂക്കസ് ജനിച്ചത് . സെപ്‌സിസ്, തകർന്ന ശ്വാസകോശം തുടങ്ങിയ സങ്കീർണതകളുമായി മല്ലിട്ട് ഏകദേശം അഞ്ച് മാസത്തോളം വാർഡിൽ ചെലവഴിച്ചതിന് ശേഷമാണ് വീട്ടിലേക്കുള്ള ലുക്കസിൻെറ വരവ്. “ലിറ്റിൽ മിറക്കിൾ” എന്നാണ് കുട്ടിയുടെ അമ്മ സാറാ ചിയാൽട്ടൺ കുഞ്ഞിനെ അഭിസംബോധന ചെയ്‌തത്‌. കുട്ടിയുടെ ജീവൻ രക്ഷിച്ചതിന് ആശുപത്രിയിലെ മെഡിക്കൽ സ്റ്റാഫുകളോടുള്ള നന്ദി അവർ അറിയിക്കുകയും ചെയ്തു.

മെർസിസൈഡിലെ ലിതർലാൻഡിൽ നിന്നുള്ള സാറാ ചിയാൽട്ടൺ തന്റെ ഗർഭം സാധാരണ നിലയിലായിരുന്നുവെന്നും എന്നാൽ 23 ആഴ്ച ആയപ്പോൾ അസാധാരണമായ ദ്രാവകം തൻെറ ശരീരത്തിൽ നിന്ന് പോകുന്നത് ശ്രദ്ധയിൽപ്പെട്ട് ചെക്കപ്പിനായി ആശുപത്രിയിൽ എത്തിയപ്പോഴാണ് തനിക്കു വേദനയൊന്നും തന്നെ അനുഭവപ്പെട്ടിട്ടില്ലായിരുന്നെങ്കിലും അവർ രണ്ട് സെന്റീമീറ്ററോളം ഡയലേറ്റ് ആയി എന്ന് ആശുപത്രി അധികൃതർ അറിയിച്ചത്.

കുട്ടിയുടെ അതിജീവനത്തിന് 15 ശതമാനം സാധ്യത മാത്രമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. ഒരു ബൈറോ പേനയുടെ അത്ര വലുപ്പം മാത്രമാണ് വെറും 23 ആഴ്ച 4 ദിവസത്തിലും ജനിച്ച ലൂക്കസിന് ഉണ്ടായിരുന്നത്. തുടക്കത്തിൽ കുട്ടിയുടെ അവസ്ഥ മോശമായതിനാൽ തന്നോട് സ്വയം തയ്യാറാകുവാൻ ഡോക്ടർമാർ പറഞ്ഞതായും അമ്മ സാറാ ഓർക്കുന്നു. വ്യത്യസ്ത സങ്കീർണതകളെ നേരിട്ട് 142 ദിവസം ആശുപത്രിയിൽ ചികിത്സ സ്വീകരിച്ചതിന് ശേഷം ഇപ്പോൾ ലൂക്കസിന് 3.7 കിലോഗ്രാം ഭാരം ആണ് ഉള്ളത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഉക്രൈൻ അഭയാർഥികളോടുള്ള യുകെയുടെ സമീപനത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രംഗത്തുവന്നു. പുതിയതായി തുടങ്ങാനിരിക്കുന്ന പദ്ധതിപ്രകാരം ഉക്രൈൻ അഭയാർഥികളെ ബ്രിട്ടീഷുകാർക്ക് തങ്ങളുടെ വീടുകളിൽ കൊണ്ടുപോകാൻ സാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉക്രൈനിൽ നിന്ന് പാലായനം ചെയ്യുന്നവരോട് യുകെ ഉദാരമായി പെരുമാറുമെന്നും പുതിയ വിസ പദ്ധതിയുടെ വിശദാംശങ്ങൾ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ബ്രിട്ടൻ ഉദാരമായ സമീപനം കൈക്കൊള്ളുമ്പോഴും രാജ്യ സുരക്ഷയുടെ കാര്യത്തിൽ ശ്രദ്ധാലുക്കളായിരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏകദേശം 1000 അഭയാർഥികളെ മാത്രം യുകെയിൽ അഭയം നൽകിയതിൽ പരക്കെ വിമർശനങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിലാണ് യുകെയുടെ അഭയാർത്ഥി നയത്തെ പ്രതിരോധിച്ച് പ്രധാനമന്ത്രി രംഗത്തുവന്നത്.

ഉക്രൈനിൽ നിന്ന് പാലായനം ചെയ്യുന്ന അഭയാർത്ഥികളുടെ കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കൺസർവേറ്റീവ് എംപിമാരിൽ നിന്ന് ഉൾപ്പെടെ സർക്കാരിൻെറ മേൽ ശക്തമായ സമ്മർദ്ദമുണ്ട് . റഷ്യ കൂടുതൽ നഗരങ്ങളിലേയ്ക്ക് യുദ്ധം വ്യാപിപ്പിക്കുന്ന പശ്ചാത്തലത്തിൽ 2.5 ദശലക്ഷത്തിലധികം ആളുകൾ ഉക്രൈനിൽ നിന്ന് പാലായനം ചെയ്തതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 1.5 ദശലക്ഷം അഭയാർത്ഥികൾ ആദ്യം പോളണ്ടിലേയ്ക്ക് ആണ് പോയതെങ്കിലും അവരിൽ 40 % പേർ പിന്നീട് മറ്റ് രാജ്യങ്ങളിലേക്ക് പോയതായാണ് കരുതപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ന്യൂഡൽഹി : പാകിസ്ഥാനിലേക്ക് ഇന്ത്യയിൽ നിന്ന് മിസൈൽ തൊടുത്തതായി പ്രതിരോധ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ. അബദ്ധത്തിൽ സംഭവിച്ചതാണെന്നും മിസൈൽ സംവിധാനത്തിൽ ഉണ്ടായ സാങ്കേതിക തകരാറാണ് ഇതിന് കാരണമായതെന്നും പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിൽ, ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. പാകിസ്ഥാൻ മേഖലയിൽ ഇന്ത്യയിൽ നിന്നുള്ള മിസൈൽ സഞ്ചരിക്കുന്നതായി കണ്ടെത്തിയിരുന്നെന്ന് വാർത്തകൾ വന്നിരുന്നു. ഇപ്പോഴാണ് ഔദ്യോഗിക വിശദീകരണവുമായി ഇന്ത്യ രംഗത്തെത്തിയത്.

ബുധനാഴ്ച രാത്രിയിലാണ് അതിവേഗത്തിൽ സഞ്ചരിച്ച മിസൈലിനോട് സാദൃശ്യമുള്ള വസ്തു അതിർത്തി കടന്ന് പാകിസ്ഥാനിൽ പ്രവേശിച്ചതെന്ന് പാക് സൈനിക വക്താവ് മേജർ ജനറൽ ബാബർ ഇഫ്തിഖർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഖാനേവാൽ ജില്ലയിലെ മിയാൻ ചന്നുവിലാണ് ഇന്ത്യയുടെ മിസൈൽ ചെന്ന് പതിച്ചത്. സ്ഫോടകവസ്തു ഘടിപ്പിക്കാത്ത മിസൈലായിരുന്നു ഇത്. ആളൊഴിഞ്ഞ പ്രദേശത്ത് പതിച്ചതിനാൽ അപകടം ഒഴിവായി.

സംഭവത്തിൽ ഇന്ത്യൻ പ്രതിരോധന മന്ത്രാലയം ഖേദം പ്രകടിപ്പിച്ചു. ആർക്കും അപകടമുണ്ടാവാത്തതിൽ ആശ്വാസമുണ്ടെന്നും പ്രതിരോധവകുപ്പ് കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബർമിംഗ്ഹാം: ബർമിംഗ്ഹാം സിറ്റി സെന്ററിൽ പട്ടാപ്പകൽ കൗമാരക്കാർക്ക് കുത്തേറ്റു. ഇന്നലെ ഉച്ചയ്ക്ക് 2:30 ഓടെയാണ് സംഭവം. കോർപ്പറേഷൻ സ്ട്രീറ്റിലും പ്രിയോറി ക്വീൻസ്‌വേയിലും വച്ചാണ് രണ്ട് ആൺകുട്ടികൾക്ക് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ആൺകുട്ടികളെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകശ്രമം ആരോപിച്ച് നിരവധി യുവാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

അന്വേഷണം പുരോഗമിക്കുകയാണെന്ന് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് വ്യക്തമാക്കി. സംഭവത്തിന്‌ പിന്നാലെ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ തങ്ങളുടെ ആശങ്ക പങ്കുവെച്ചത്. വളരെ പെട്ടെന്നാണ് ആക്രമണം ഉണ്ടായതെന്നും നഗരം സുരക്ഷിതമല്ലെന്നും ആളുകൾ അഭിപ്രായപ്പെട്ടു.

“ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ സിറ്റി സെന്ററിൽ കൗമാരക്കാരായ രണ്ട് ആൺകുട്ടികൾക്ക് കുത്തേറ്റു. അതിനെ തുടർന്ന് നിരവധി യുവാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവരെ ചോദ്യം ചെയ്ത് വരികയാണ്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.” – പോലീസ് പ്രസ്താവനയിൽ പറയുന്നു. പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരമുള്ളവർ പോലീസിൽ ബന്ധപ്പെടണം. യുവാക്കൾ കത്തിയുമായി നഗരമധ്യത്തിലേക്ക് ഇറങ്ങുന്നതും ആക്രമണം നടത്തുന്നതും ആശങ്കാജനകമായ കാര്യമാണെന്ന് പോലീസ് അഭിപ്രായപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ആധുനിക ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയിൽ നിന്ന് മനുഷ്യരാശി ഇതുവരെ പൂർണ്ണമായും മോചനം പ്രാപിച്ചിട്ടില്ല . ഇതിനിടയിലാണ് കോവിഡ് മൂലമുള്ള മരണസംഖ്യ ഔദ്യോഗിക കണക്കുകളേക്കാൾ മൂന്നിരട്ടി കൂടുതലാണെന്നുള്ള ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത്. ലോകമൊട്ടാകെ ഏകദേശം 18 ദശലക്ഷം ജനങ്ങൾ മഹാമാരി മൂലം മരണത്തിന് കീഴടങ്ങി കാണുമെന്നുള്ള റിപ്പോർട്ട് പുറത്തുവന്നു.

യുഎസിലെ വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ 191 രാജ്യങ്ങളിലെ കണക്കുകൾ പരിശോധിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. ലോകാരോഗ്യസംഘടന മഹാമാരി പ്രഖ്യാപിച്ച ദിവസം മുതൽ രണ്ടു വർഷക്കാലയളവിൽ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത് . കോവിഡ് പിടിപെടുന്നത് ഹൃദ്രോഗമോ ശ്വാസകോശ സംബന്ധമായതോ ആയ രോഗാവസ്ഥയുള്ളവരുടെ ആരോഗ്യസ്ഥിതിയെ വഷളാക്കാം എന്ന വസ്തുതകൂടി റിപ്പോർട്ട് തയ്യാറാക്കാൻ ഗവേഷകർ പരിഗണിച്ചിട്ടുണ്ട്.

ദ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച്, ലാറ്റിനമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലെ താഴെ വരുമാനമുള്ള രാജ്യങ്ങളിലാണ് ഏറ്റവും ഉയർന്ന മരണനിരക്ക്. എന്നാൽ ഇറ്റലിയിലും യുഎസിൻെറ ചില ഭാഗങ്ങളിലും ഉയർന്ന വരുമാനമുള്ള ചില രാജ്യങ്ങളിലും മരണങ്ങൾ വളരെ ഉയർന്നതാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അഭയാർത്ഥി പ്രവാഹത്തിന്റെ ഞെട്ടലിലാണ് ലോകം . റഷ്യ ഉക്രൈൻ യുദ്ധമുഖത്തു നിന്ന് നാടും വീടും ഉപേക്ഷിച്ച് പാലായനം ചെയ്യുന്ന 4 ദശലക്ഷം ആളുകളെ എങ്ങനെ പുനരധിവസിപ്പിക്കണമെന്ന ആശങ്കയിലാണ് യൂറോപ്പ് . അഭയാർഥി പ്രവാഹത്തിന്റെ ഏറ്റവും കൂടുതൽ അനന്തരഫലങ്ങൾ നേരിടേണ്ടിവരുന്നത് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളാണ്.


ഇതിനിടെ അഭയാർത്ഥികളെ സ്വീകരിക്കുന്ന കാര്യത്തിൽ കൂടുതൽ ഉദാരമായ സമീപനം കൈക്കൊള്ളണമെന്ന് ബ്രിട്ടൻെറ മേൽ സമ്മർദ്ദം ശക്തമാണ്. ചൊവ്വാഴ്ച മുതൽ യുകെയിലേയ്ക്ക് വിസയ്ക്കായി അപേക്ഷിക്കുന്നവർക്ക് ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കാൻ സാധിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ അറിയിച്ചിരുന്നു. അഭയാർത്ഥി പ്രവാഹത്തിൽ കൂടുതൽ ഉദാരമായ സമീപനം കൈക്കൊള്ളുന്നത് രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തുമോ ആശങ്കയും ശക്തമാണ്. അഭയാർഥികളുടെ മറവിൽ തീവ്രവാദ സ്വഭാവമുള്ളവരുടെ നുഴഞ്ഞു കയറ്റത്തെ കുറിച്ചുള്ള ആശങ്ക ആഭ്യന്തരസെക്രട്ടറി പങ്കുവെച്ചിരുന്നു .


റഷ്യൻ അധിനിവേശത്തിൻെറ ഭാഗമായി അഭയാർത്ഥികളായവരിൽ മോശം കാലാവസ്ഥ ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. എല്ലാം നഷ്ടപ്പെട്ട് രാജ്യം വിടുന്നവരിൽ പലരും ഗുരുതരമായ മാനസിക പ്രശ്നങ്ങളെയും അഭിമുഖീകരിക്കുന്നുണ്ട്. അഭയാർത്ഥി പ്രവാഹത്തിന്റെ രണ്ടാംഘട്ടത്തിൽ ആദ്യത്തേതിനേക്കാൾ കൂടുതൽ പ്രായമേറിയവരും ദുർബലരുമായിരിക്കും ഉണ്ടായിരിക്കുക എന്ന് അധികൃതർ വ്യക്തമാക്കി. അവർക്ക് ബ്രിട്ടൻ പോലുള്ള പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് കൂടുതൽ സഹായം ആവശ്യമാണെന്നുള്ള അഭിപ്രായം ശക്തമാണ്.അഭയാർത്ഥികൾക്കായി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ഈ മുന്നറിയിപ്പ് പ്രധാനമന്ത്രി ബോറിസ് ജോൺസൻെറ മേൽ ശക്തമായ സമ്മർദ്ദം ചെലുത്തും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

Copyright © . All rights reserved