ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗാസയിലെ വിദ്യാർത്ഥികൾക്ക് തുടർ വിദ്യാഭ്യാസത്തിന് സൗകര്യങ്ങൾ ചെയ്തു കൊടുക്കുമെന്ന് യുകെ സർക്കാർ അറിയിച്ചു. മിടുക്കരായ 9 വിദ്യാർത്ഥികൾക്കാണ് യുകെയിൽ പഠനസൗകര്യം ഒരുക്കുന്നത്. ബ്രിട്ടീഷ് സർവകലാശാലകളിൽ പഠിക്കുന്നതിന് ഇവർക്ക് സ്കോളർഷിപ്പ് സൗകര്യം ലഭിക്കും.

100-ലധികം എംപിമാർ, യൂണിവേഴ്സിറ്റി നേതാക്കൾ, മറ്റ് സിവിൽ സൊസൈറ്റി സംഘടനകൾ എന്നിവരുടെ മാസങ്ങൾ നീണ്ട വാദത്തിനും പ്രചാരണത്തിനും ശേഷമാണ് ഈ പദ്ധതിക്ക് സർക്കാർ അഗീകാരം നൽകിയത് . മൊത്തം 80-ലധികം പാലസ്തീൻ വിദ്യാർത്ഥികൾക്ക് യുകെ സർവകലാശാലകളിൽ ഓഫറുകളുണ്ട്. അതിൽ 40 പേർ പൂർണ്ണ സ്കോളർഷിപ്പുകൾ നേടിയവരുമാണ് . അർഹരായ കൂടുതൽ കുട്ടികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കണമെന്നാണ് എംപിമാർ ഉൾപ്പെടെ ആവശ്യപ്പെടുന്നത്. എന്നാൽ ഒൻപത് കുട്ടികൾക്ക് മാത്രമാണ് നിലവിൽ അനുവാദം നൽകിയിരിക്കുന്നത്. സർക്കാരിൻറെ പുതിയ പദ്ധതി സന്തോഷകരമാണെങ്കിലും അർഹതപ്പെട്ട നിരവധി പേർ ഇപ്പോഴും പഠന സൗകര്യത്തിനായി കാത്തിരിക്കുകയാണെന്നാണ് ബർമിംഗ്ഹാം സർവകലാശാലയിലെ ഗവേഷകയും വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നൽകുകയും ചെയ്യുന്ന ഡോ. നോറ പാർ അഭിപ്രായപ്പെട്ടത്.

ഇറ്റലി, അയർലൻഡ്, ഫ്രാൻസ് എന്നിവയുൾപ്പെടെ മറ്റ് രാജ്യങ്ങൾ ഇതിനകം വിദ്യാർത്ഥികളെ ആ രാജ്യങ്ങളിലെ സർവ്വകലാശാലകളിലും പഠന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എന്നാൽ പഠനത്തിനായി യുകെ സർക്കാർ മുന്നോട്ട് വെച്ച നിബന്ധനകളിൽ പലർക്കും തിരിച്ചടിയായതായുള്ള റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. വിസ അപേക്ഷയ്ക്ക് ബയോമെട്രിക് ഡേറ്റ നൽകണമെന്ന ഹോം ഓഫീസ് നിബന്ധന കാരണം വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാനും പഠനം ആരംഭിക്കാനും കഴിഞ്ഞിട്ടില്ല . ഗാസയിലെ യുകെ അംഗീകൃത ബയോമെട്രിക്സ് രജിസ്ട്രേഷൻ കേന്ദ്രം 2023 ഒക്ടോബറിൽ അടച്ചുപൂട്ടിയിരുന്നു. അതുകൊണ്ടുതന്നെ അയൽ രാജ്യങ്ങളിലെ മറ്റ് കേന്ദ്രങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നതും അവർക്ക് അസാധ്യമായി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ പണപ്പെരുപ്പം വീണ്ടും കുതിച്ചുയർന്നു. നിലവിൽ 2024 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് പണപ്പെരുപ്പം. ജൂലൈ വരെയുള്ള കണക്കുകൾ അനുസരിച്ച് നിലവിൽ പണപ്പെരുപ്പം 3.8 ശതമാനമായാണ് ഉയർന്നത്. വിമാന നിരക്കുകളും ഭക്ഷണസാധനങ്ങളുടെ വിലയും ഉയർന്നതാണ് പണപ്പെരുപ്പം ഉയരുന്നതിന് കാരണമായത് . സ്കൂളുകളിൽ വേനലവധിയുമായി ബന്ധപ്പെട്ട് കൂടുതൽ പേർ യാത്ര ചെയ്തതാണ് വിമാന നിരക്കുകൾ കുതിച്ചുയരാൻ കാരണമായത്. സെപ്റ്റംബറിൽ പണപ്പെരുപ്പം 4% ആയി ഉയരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് .

2001 ൽ പ്രതിമാസ ഡാറ്റ ശേഖരണം ആരംഭിച്ചതിനുശേഷം ജൂൺ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ വിമാന നിരക്കുകളിൽ 30.2% ത്തിന്റെ വർദ്ധനവ് ഉണ്ടായതായി ഒഎൻഎസ് ചീഫ് ഇക്കണോമിസ്റ്റ് ഗ്രാന്റ് ഫിറ്റ്‌സ്‌നർ പറഞ്ഞു. ഭക്ഷണത്തിന്റെയും മദ്യം ഒഴികെയുള്ള പാനീയങ്ങളുടെയും വില ജൂലൈ വരെയുള്ള വർഷത്തിൽ 4.9% ആണ് വർദ്ധിച്ചത് . കാപ്പി, ഫ്രഷ് ഓറഞ്ച് ജ്യൂസ്, മാംസം, ചോക്ലേറ്റ് എന്നിവയുടെ വിലയിലും വലിയ വർധനവ് ഉണ്ടായി.

നിലവിലെ പണപ്പെരുപ്പം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യമായ 2 ശതമാനത്തിലും വളരെ കൂടുതലാണ്. നിലവിൽ 4 ശതമാനമാണ് ഇംഗ്ലണ്ടിലെ പലിശ നിരക്ക്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അടുത്ത അവലോകന യോഗം സെപ്റ്റംബർ 18-ാം തീയതിയാണ്. സാധാരണഗതിയിൽ പണപ്പെരുപ്പം കുതിച്ചുയരുമ്പോൾ അതിനെ പിടിച്ചു നിർത്താനാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ഉയർത്തുന്നത്. അടുത്ത അവലോകന യോഗത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്ത് നടപടി സ്വീകരിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അനധികൃത കുടിയേറ്റത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ബ്രിട്ടനിൽ ഉയരുന്നത്. ഇതിൻറെ ഭാഗമായി ഇവരെ പാർപ്പിച്ചിരിക്കുന്ന അഭയാർത്ഥി ഹോട്ടലുകൾക്ക് പുറത്ത് പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലുകൾ മാധ്യമങ്ങളിൽ സ്ഥിരം വാർത്തയാണ്. എസെക്സിലെ ബെൽ ഹോട്ടൽ ഇത്തരത്തിൽ നിരവധി പ്രതിഷേധങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. അഭയാർത്ഥികളെ ബെൽ ഹോട്ടലിൽ താമസിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ നിന്ന് വിധി സമ്പാദിച്ചിരിക്കുകയാണ് കൗൺസിൽ അധികാരികൾ.

ഇതോടെ അനധികൃത കുടിയേറ്റക്കാരെ ഹോട്ടലിൽ നിന്ന് ഒഴിപ്പിക്കേണ്ടതായി വരും. സോമാനി ഹോട്ടൽസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള എപ്പിംഗിലെ ദി ബെൽ ഹോട്ടലിൽ കുടിയേറ്റക്കാരെ താമസിപ്പിക്കുന്നത് തടയാൻ എപ്പിംഗ് ഫോറസ്റ്റ് ഡിസ്ട്രിക്റ്റ് കൗൺസിൽ ആണ് വിധി സമ്പാദിച്ചത് . കൗൺസിലിന്റെ കേസ് തള്ളിക്കളയാൻ ഹോം സെക്രട്ടറി യെവെറ്റ് കൂപ്പർ നടത്തിയ 11-ാം മണിക്കൂർ ശ്രമം നിരസിച്ചതിന് ശേഷമാണ് മിസ്റ്റർ ജസ്റ്റിസ് ഐർ തന്റെ വിധി പ്രസ്താവിച്ചത്. കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് 140 പുരുഷന്മാരാണ് ഇവിടെ താമസിച്ചിരുന്നത്. യുകെയിൽ ഉടനീളം ഇത്തരം അഭയാർത്ഥി ഹോട്ടലുകളിൽ അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കുന്നതിനുള്ള സാധ്യതകൾ ഇല്ലാതാകുന്നതിന് ഹൈക്കോടതി വിധി കാരണമാകുമെന്നാണ് നിയമവിദഗ്ധർ അനുമാനിക്കുന്നത്.

പട്ടണത്തിൽ 14 വയസ്സുള്ള ഒരു പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇവിടെ താമസിക്കുന്ന ഒരു അഭയാർത്ഥിക്കെതിരെ കുറ്റം ചുമത്തിയതിനെ തുടർന്ന് സമീപ ആഴ്ചകളിൽ ആയിരക്കണക്കിന് ആളുകൾ ഹോട്ടലിന് സമീപം പ്രതിഷേധിച്ചിരുന്നു . സിറിയൻ പൗരനായ മുഹമ്മദ് ഷർവാർഖ് (32) ആണ് രണ്ടാഴ്ച മുമ്പ് അറസ്റ്റിലായത്. ബെൽ ഹോട്ടലിലെ ഒരു താമസക്കാരനെതിരെ ലൈംഗിക സ്വഭാവമുള്ള കുറ്റം ഉൾപ്പെടെ ഒന്നിലധികം ആക്രമണങ്ങൾക്ക് കേസെടുത്തിട്ടുണ്ടെന്ന റിപ്പോർട്ടുകളിൽ താൻ വളരെയധികം ആശങ്കാകുലനാണ് എന്ന് എപ്പിംഗ് ഫോറസ്റ്റിന്റെ കൺസർവേറ്റീവ് എംപിയായ ഡോ. നീൽ ഹഡ്‌സൺ പറഞ്ഞു. പ്രതിഷേധ പ്രകടനങ്ങളും ഇത്തരം കേസുകളും ആണ് ഹോട്ടലുകളിൽ അഭയാർത്ഥികളെ താമസിപ്പിക്കുന്നതിനെതിരെ കേസിനു പോകാൻ കൗൺസിലിനെ പ്രേരിപ്പിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തിങ്കളാഴ്ചയും ബാങ്ക് അവധി വരുന്നതു മൂലം യുകെയിൽ ഉടനീളം കനത്ത ഗതാഗത കുരുക്ക് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. മൂന്ന് ദിവസം അടുപ്പിച്ച് അവധി കിട്ടുന്നതു മൂലം കൂടുതൽ പേർ അവധി ആഘോഷിക്കാൻ യാത്രയിൽ ഏർപ്പെടാനുള്ള സാധ്യത ഉണ്ട്. യുകെയിൽ ഉടനീളം ഏകദേശം 17.6 ദശലക്ഷം കാറുകൾ നിരത്തിലിറങ്ങുമെന്നാണ് റോയൽ ഓട്ടോമൊബൈൽ ക്ലബ് ( ആർ എ സി ) നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

ഇതിനിടെ ആർഎംടി യൂണിയന്റെ പണിമുടക്കിന് മുന്നോടിയായി ശനിയാഴ്ച റെയിൽ യാത്രക്കാർ യാത്ര ചെയ്യരുതെന്ന് ക്രോസ് കൺട്രി നിർദ്ദേശിച്ചു, അതേസമയം എഞ്ചിനീയറിംഗ് ജോലികൾക്കായി നിരവധി പ്രധാന റൂട്ടുകൾ അടച്ചിടുമെന്ന് നെറ്റ്‌വർക്ക് റെയിലും അറിയിച്ചിട്ടുണ്ട് . ലണ്ടനിലെ നോട്ടിംഗ് ഹിൽ കാർണിവൽ, റീഡിംഗ്, ലീഡ്സ് ഫെസ്റ്റിവലുകൾ, ചെഷയറിലെ ക്രീംഫീൽഡ്സ് ഫെസ്റ്റിവൽ എന്നിവയുൾപ്പെടെയുള്ള പരിപാടികളിലേയ്ക്ക് വലിയ ജനക്കൂട്ടം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് . ബ്രിസ്റ്റലിനും ഡെവണിനും ഇടയിലുള്ള M5 ൽ ഏറ്റവും രൂക്ഷമായ ഗതാഗത കുരുക്ക് ഉണ്ടാകുമെന്ന് ഗതാഗത വിശകലന സ്ഥാപനമായ ഇൻറിക്സ് പറഞ്ഞു. ബ്രിസ്റ്റലിന് വടക്ക് 15 ജംഗ്ഷൻ മുതൽ ബ്രിഡ്ജ് വാട്ടറിനായി ജംഗ്ഷൻ 23 വരെയുള്ള ഭാഗത്ത് വെള്ളിയാഴ്ചയും ശനിയാഴ്ചയും 40 മിനിറ്റിലധികം കാലതാമസമുണ്ടാകാൻ സാധ്യതയുണ്ട്.

ഡോവർ അല്ലെങ്കിൽ ഫോക്ക്‌സ്റ്റോൺ വഴി ചാനൽ മുറിച്ചുകടക്കുന്നതിനുള്ള തിരക്കേറിയ റൂട്ടായ കെന്റിലെ M20-ൽ വെള്ളിയാഴ്ച വാഹനമോടിക്കുന്നവർ അരമണിക്കൂറിലധികം നീണ്ടു നിൽക്കുന്ന തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് .വിമാനത്താവളത്തിലേയ്ക്കും മറ്റുമുള്ള റോഡുകളിൽ വൻ തിരക്ക് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ യാത്രക്കാർ മുൻകരുതൽ സ്വീകരിക്കണമെന്നും ലക്ഷ്യസ്ഥാനത്തേയ്ക്ക് നേരത്തെ യാത്ര തിരിക്കുന്നതായിരിക്കും ഉചിതമെന്ന മുന്നറിയിപ്പ് നല്കപ്പെട്ടിട്ടുണ്ട് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈസ്റ്റ് ലണ്ടനിലെ റസ്റ്റോറന്റിൽ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാൻ എത്തിയ ഒൻപത് വയസ്സുകാരിയായ മലയാളി പെൺകുട്ടിക്ക് വെടിയേൽക്കാൻ ഇടയായ ഗുണ്ടാ ആക്രമണത്തിൽ പ്രതിയായ ടർക്കിഷ് പൗരൻ കുറ്റക്കാരൻ എന്ന് കണ്ടെത്തി കോടതി. സംഭവം നടന്ന് 14 മാസങ്ങൾ കഴിഞ്ഞപ്പോഴാണ് ലണ്ടൻ ഓൾഡ് ബെയിലി കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ബെർമിംഗ്ഹാമിൽ നിന്നുള്ള കുടുംബം സുഹൃത്തുക്കളെ സന്ദർശിക്കാൻ ഹാഫ് – ടെം ലണ്ടനിൽ എത്തിയതായിരുന്നു. ഈ സമയം കുട്ടിക്ക് വിശന്നതിനെ തുടർന്ന് യാത്രാ മധ്യേ ഹാക്ക്നിയിലെ ടർക്കിഷ് റസ്റ്റോറന്റിൽ കയറുകയായിരുന്നു. ഇവിടെ വച്ചാണ് കുട്ടി അപ്രതീക്ഷിത ആക്രമണത്തിന് ഇരയായത്.

ഹാക്ക്നിയിലെ മറ്റൊരിടത്ത് നടന്ന ഏറ്റുമുട്ടലിൻ്റെ തുടർച്ചയായി ഗുണ്ടാസംഘങ്ങൾ നടത്തിയ ആക്രമണത്തിൽ കുട്ടിക്ക് പരിക്കുകയായിരുന്നു. ഒരു ഡ്യൂക്കാറ്റി മോൺസ്റ്റർ മോട്ടർ ബൈക്കിൽ എത്തിയ ആക്രമി കടയിൽ ഉണ്ടായിരുന്ന തുർക്കി വംശജരായ മൂന്നു പേർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതിനിടയിൽ പെട്ട കുട്ടിയുടെ തലയ്ക്ക് വെടിയേറ്റു. പിന്നാലെ അതിതീവ്ര പരിചരണത്തിലാണ് പെൺകുട്ടി മാസങ്ങളോളം കഴിഞ്ഞത്. പെൺകുട്ടിക്ക് വെടിയേറ്റത്തിനോടൊപ്പം തന്നെ മറ്റു മൂന്നു ആളുകൾക്കും വെടിവെപ്പിൽ പരിക്കേറ്റിരുന്നു.

വെടിയേറ്റത്തിന് പിന്നാലെ ഗുരുതര പരുക്കേറ്റതിനാൽ ടർക്കിഷുകാരനായ പ്രതിക്ക് ഗുരുതര ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആക്രമണത്തിൽ ശരീരത്തിൻെറ ഇടതുഭാഗം പൂർണ്ണമായും ഉപയോഗിക്കാത്ത വിധം കുട്ടിക്ക് പരുക്കേറ്റിരുന്നു. കഴിഞ്ഞവർഷം മെയ് 29 ന് ഹോട്ടലിനകത്ത് വെച്ച് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ് പെൺകുട്ടിക്ക് വെടിയേറ്റത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
24 വയസുകാരിയായ കെല്ലി (യഥാർത്ഥ പേരല്ല ) ദോഹയിൽ നിന്ന് ലണ്ടനിലേയ്ക്കുള്ള യാത്രയ്ക്കിടെ ലൈംഗിക പീഡനത്തിന് ഇരയായതിനെ തുടർന്നുള്ള നിയമ പോരാട്ടത്തിലാണ്. കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് ഒട്ടും സുഖകരമല്ലാത്ത യാത്രാ അനുഭവം അവൾക്ക് ഉണ്ടായത്. ക്ഷീണം കാരണം ഉറങ്ങി പോയ കെല്ലി താൻ സഹയാത്രക്കാരനിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടതിനെ തുടർന്നാണ് ഞെട്ടി ഉണർന്നത്.

ലാൻഡിങ്ങിന് രണ്ടു മണിക്കൂർ മുമ്പേ നടന്ന സംഭവം അവൾ ഉടനെ തന്നെ റിപ്പോർട്ട് ചെയ്തു. വിമാനത്തിൽ വെച്ച് ലൈംഗികാതിക്രമം കാണിച്ചതിന് 66 കാരനായ മൊമാഡെ ജുസാബ് അറസ്റ്റിലായി. തുടർന്ന് ലൈംഗികാതിക്രമങ്ങൾക്ക് അയാൾക്കെതിരെ കേസെടുത്തു. മാർച്ചിൽ നടന്ന വിചാരണയ്ക്ക് ശേഷം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതി ആറര വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്.

പ്രതി ശിക്ഷിക്കപ്പെട്ടതിൽ സന്തോഷിക്കുന്നുണ്ടെങ്കിലും സംഭവത്തിന്റെ ആഘാതത്തിൽ നിന്ന് താൻ വിമുക്തയായില്ലെന്ന് കെല്ലി പറഞ്ഞു. ഏകദേശം ഒരു വർഷമായി താൻ പുറത്തുപോയിട്ടില്ലന്നും സുഹൃത്തുക്കളുമൊത്തുള്ള പരിപാടികളിലോ വേനൽക്കാല പാർട്ടികളിലോ പോകാൻ കഴിയുന്നില്ലെന്നും അവർ പറഞ്ഞു. ഇത്തരം കേസുകൾക്ക് ക്രിമിനൽ ഇൻജുറീസ് കോമ്പൻസേഷൻ സ്കീം (CICS) പ്രകാരം സർക്കാർ നൽകുന്ന നഷ്ടപരിഹാരത്തിനായി പോരാടുകയാണ് കെല്ലി ഇപ്പോൾ . അക്രമാസക്തമായ കുറ്റകൃത്യത്തിന്റെ ഫലമായി ശാരീരികമോ മാനസികമോ ആയ പരിക്കേറ്റ ആളുകൾക്ക് ഈ പദ്ധതി നഷ്ടപരിഹാരം നൽകുന്നു. CICS മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ലൈംഗികമോ ശാരീരികമോ ആയ പീഡനത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം നൽകാം. എന്നാൽ ഏപ്രിലിൽ കെല്ലി നഷ്ടപരിഹാരത്തിനായി പദ്ധതിയിൽ അപേക്ഷിച്ചപ്പോൾ അവരുടെ അപേക്ഷ നിരസിക്കപ്പെട്ടു. ബ്രിട്ടനിൽ രജിസ്റ്റർ ചെയ്ത വിമാനം ആണെങ്കിൽ മാത്രമേ ഈ പദ്ധതി പ്രകാരം നഷ്ട പരിഹാരം നൽകാൻ കഴിയൂ എന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇത് യുക്തിരഹിതം എന്നാണ് കെല്ലിയുടെ അഭിഭാഷകൻ വാദിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലോറിയുമായി കൂട്ടിയിടിച്ച് ട്രാക്ടർ ഓവർ ബ്രിഡ്ജിൽ നിന്ന് മോട്ടോർ വേയിലേയ്ക്ക് മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. M20 മോട്ടോർ വേയിലാണ് ഗതാഗതം ഇരു ദിശയിലും നിർത്തി വയ്ക്കേണ്ടതായി വന്നത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഒരാളെ ഹെലികോപ്റ്ററിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജംഗ്ഷൻ ഒന്നിനും മൂന്നിനും ഇടയിൽ കെന്റിലെ M20 ആണ് അപകടത്തെ തുടർന്ന് ഇരു ദിശകളിലേക്കും അടച്ചത് . കെന്റ് പോലീസ് ഉൾപ്പെടെയുള്ള അടിയന്തിര സേവനങ്ങൾ സംഭവസ്ഥലത്ത് എത്തിയിരുന്നു. നാഷണൽ ഹൈവേ ട്രാഫിക് ഓഫീസർമാരും ഗതാഗതം നിയന്ത്രിക്കാൻ സഹായത്തിനുണ്ടായിരുന്നു.. തിങ്കളാഴ്ച രാവിലെ 11.15 ഓടെയാണ് സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതെന്ന് കെന്റ് പോലീസ് പറഞ്ഞു. നാല് മുതൽ ആറ് മണിക്കൂർ വരെ റോഡ് അടച്ചിടുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കുട്ടികളെ ഓൺലൈനിൽ സംരക്ഷിക്കുന്നതിനായി യുകെ നിയമങ്ങൾ അവതരിപ്പിച്ചതിനുശേഷം അശ്ലീല ദൃശ്യങ്ങൾ കാണുന്നതിന്റെ തോത് വർദ്ധിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ആറ് വയസ്സിന് താഴെയുള്ള കുട്ടികൾ പോലും ആകസ്മികമായി അശ്ലീല ദൃശ്യങ്ങൾ കാണുന്നുണ്ടെന്നാണ് ഇംഗ്ലണ്ടിലെ കുട്ടികളുടെ കമ്മീഷണർ നടത്തിയ പഠനം കണ്ടെത്തിയത് . ഓൺലൈൻ സുരക്ഷാ നിയമം നിലവിൽ വന്ന 2023 നെ അപേക്ഷിച്ച് 18 വയസ്സിന് മുമ്പ് കൂടുതൽ യുവാക്കൾ അശ്ലീല ദൃശ്യങ്ങൾ കണ്ടിട്ടുണ്ടെന്ന് ഒരു സർവേയിൽ കണ്ടെത്തിയതായി ചിൽഡ്രൻസ് കമ്മീഷണർ ഡാം റേച്ചൽ ഡി സൂസ പറഞ്ഞു. 11 വയസ്സുള്ളപ്പോൾ അശ്ലീലം കണ്ടതായി നാലിലൊന്നിൽ കൂടുതൽ (27%) പേർ പറഞ്ഞു. ചിലർ അവരുടെ ആദ്യ അനുഭവത്തെ കുറിച്ച് ചോദിച്ചപ്പോൾ ആറോ അതിൽ താഴെയോ വയസ്സുള്ളപ്പോൾ ആണ് എന്നാണ് പറഞ്ഞത്.

പുതിയ നിയമം നിലവിൽ വന്നിട്ടും മന്ത്രിമാരിൽ നിന്നും ടെക് സ്ഥാപനങ്ങളിൽ നിന്നുമുള്ള വാഗ്ദാനങ്ങൾ ഉണ്ടായിരുന്നിട്ടും കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്ന് ഡി സൂസ പറഞ്ഞു. മെയ് മാസത്തിൽ 16-21 വയസ്സ് പ്രായമുള്ള 1,010 കുട്ടികളിലും യുവാക്കളിലും നടത്തിയ ഒരു ദേശീയ സർവേയിലെയാണ് ഈ കണ്ടെത്തലുകൾ .എന്നാൽ 18 വയസ്സിന് താഴെയുള്ളവർക്ക് അശ്ലീല വെബ്‌സൈറ്റുകൾ ആക്‌സസ് ചെയ്യുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുന്നതിനായി ഓഫ്‌കോം അവതരിപ്പിച്ച നിയമങ്ങൾ കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. കുട്ടികൾ അശ്ലീലം ആക്‌സസ് ചെയ്യുന്ന പ്രധാന ഉറവിടങ്ങളിൽ 80% നെറ്റ്‌വർക്കിംഗും സോഷ്യൽ മീഡിയ സൈറ്റുകളുമാണ്. പല കുട്ടികളും മാതാപിതാക്കളുടെ ഫോണുകളോ കമ്പ്യൂട്ടറുകളോ ഉപയോഗിക്കുമ്പോൾ ആകസ്മികമായാണ് ഇത്തരം ദൃശ്യങ്ങളിലേയ്ക്ക് എത്തിപ്പെടുന്നത്. പ്രായപരുധി പരിശോധിക്കാനുള്ള നിയമം കർശനമാക്കിയിട്ടും ഇത്തരം സാഹചര്യങ്ങൾക്ക് മാറ്റം ഉണ്ടായിട്ടില്ല.

ചെറുപ്രായത്തിൽ കുട്ടികൾ അശ്ലീല ദൃശ്യങ്ങൾ കാണുന്നത് വർദ്ധിച്ചു വരുന്നതിൽ ആരോഗ്യ വിദഗ്ധർ ഗുരുതരമായ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. ഇത്തരം അനുഭവങ്ങൾ തങ്ങൾ കാണുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയാത്തത്ര പ്രായം കുറഞ്ഞ കുട്ടികളിൽ ആശയക്കുഴപ്പം, കുറ്റബോധം, ഭയം എന്നിവയ്ക്ക് കാരണമാകുമെന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു. ആവർത്തിച്ചുള്ള കാഴ്ച അവരെ സംവേദനക്ഷമത കുറയ്ക്കുകയും ബന്ധങ്ങളെയും അടുപ്പത്തെയും കുറിച്ച് യാഥാർത്ഥ്യബോധമില്ലാത്ത ആശയങ്ങൾ സൃഷ്ടിക്കുകയും ചെയ്തേക്കാം. ആദ്യകാല അനുഭവങ്ങൾ പിന്നീട് ജീവിതത്തിൽ ആസക്തി പോലുള്ള ശീലങ്ങൾ വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് പഠനങ്ങൾ കാണിക്കുന്നു. നേരത്തെ ഉള്ളതിൽ നിന്ന് വ്യത്യസ്തമായി കുട്ടികൾ അശ്ലീല ഉള്ളടക്കങ്ങൾ അടങ്ങിയവ കാണുന്നതിനുള്ള സാഹചര്യം വളരെ കൂടുതലാണെന്നത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ മാതാപിതാക്കൾ കുട്ടികൾക്കായുള്ള സ്‌കൂൾ യൂണിഫോമുകൾ വാങ്ങാൻ കഷ്ടപ്പെടുന്നതായുള്ള റിപ്പോർട്ട് പുറത്ത്. പലപ്പോഴും ഭക്ഷണം ത്വജിച്ചാണ് മാതാപിതാക്കൾ യൂണിഫോമുകൾക്കായുള്ള പണം സ്വരൂപിക്കുന്നതെന്നും ക്ലാർണ പോലുള്ള ഇപ്പോൾ വാങ്ങിയിട്ട് പിന്നീട് പണം അടയ്ക്കുന്ന സേവനങ്ങളിലേയ്ക്ക് തിരിയുകയും ചെയ്യുന്നുവെന്ന് പാരന്റിംഗ് ചാരിറ്റി പാരന്റ്കൈൻഡ് നടത്തിയ സർവേയിൽ പറയുന്നു. സർവേയിൽ പങ്കെടുത്ത 2,000 രക്ഷിതാക്കളിൽ പകുതിയോളം (47%) പേരും യൂണിഫോമിന്റെ ഉയർന്ന വിലയെ കുറിച്ച് ആശങ്കാകുലരാണെന്ന് പറഞ്ഞു.

ഏകദേശം പകുതിയോളം (45%) രക്ഷിതാക്കളും യൂണിഫോം ചെലവുകൾക്കായി ക്രെഡിറ്റ് കാർഡുകൾ ആണ് ഉപയോഗിക്കുന്നതെന്ന് സർവേയിൽ കണ്ടെത്തി. മൂന്നിലൊന്ന് പേർ അതായത് 34% മാതാപിതാക്കൾ വൈകിയ പേയ്‌മെന്റ് സ്കീമുകളെ ആശ്രയിക്കുമെന്നും സർവേ വെളിപ്പെടുത്തി. സ്‌കൂളുകൾ പലപ്പോഴും ഒന്നിലധികം ബ്രാൻഡഡ് ഇനങ്ങൾ ഉപയോഗിക്കുന്നതിനാൽ പിഇ കിറ്റുകൾ ഉൾപ്പെടെ £400 വരെ യൂണിഫോമുകൾക്ക് ചിലവ് വരും.

2026 സെപ്റ്റംബറിൽ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ്, ബ്രാൻഡഡ് യൂണിഫോം ഇനങ്ങളുടെ എണ്ണം ഉടൻ കുറയ്ക്കാൻ വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ സ്കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വരാനിരിക്കുന്ന കുട്ടികളുടെ ക്ഷേമ ബിൽ ബ്രാൻഡഡ് ഇനങ്ങളെ മൂന്നെണ്ണം മാത്രമായി പരിമിതപ്പെടുത്തും. സ്കൂൾ യൂണിഫോം പ്രധാനമാണ്, പക്ഷേ അതൊരിക്കലും ഒരു കുടുംബത്തെ കഷ്ടപ്പെടുത്തി കൊണ്ട് ആവരുതെന്നും വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു. നിലവിലുള്ള നിയമത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ, മാതാപിതാക്കളെ ആൽഡി, മാർക്ക്സ് & സ്പെൻസർ പോലുള്ള ചില്ലറ വ്യാപാരികളിൽ നിന്ന് ഷർട്ടുകൾ, ട്രൗസറുകൾ തുടങ്ങിയ വിലകുറഞ്ഞ സ്റ്റേപ്പിൾസ് വാങ്ങാൻ അനുവദിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ അടച്ചു പൂട്ടുന്ന പബ്ബുകളുടെ എണ്ണം വളരെ കൂടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 2025 ൽ ആറു മാസം പിന്നിടുമ്പോൾ വളരെയധികം പബ്ബുകൾ ആണ് അടച്ചു പൂട്ടപ്പെട്ടത്. 2025 ലെ ആദ്യ ആറ് മാസങ്ങളിൽ 209 പബ്ബുകൾ നിർത്തുകയോ മറ്റ് ആവശ്യങ്ങൾക്കായി മാറ്റുകയോ ചെയ്തതായി സർക്കാർ കണക്കുകളുടെ വിശകലനത്തിൽ കണ്ടെത്തി. സൗത്ത് ഈസ്റ്റിലാണ് ഏറ്റവും കൂടുതൽ അടച്ചു പൂട്ടപ്പെട്ടത്. ഈ കാലയളവിൽ 31 പബ്ബുകൾ ആണ് ഇവിടെ പ്രവർത്തനം നിർത്തിയത് .

2020 ന്റെ തുടക്കം മുതൽ ഇംഗ്ലണ്ടിലും വെയിൽസിലുടനീളമുള്ള കമ്മ്യൂണിറ്റികളിൽ നിന്ന് 2,283 പബ്ബുകൾ അടച്ചുപൂട്ടി. പബ്ബുകൾ നേരിടുന്ന ഉയർന്ന പ്രവർത്തന ചിലവാണ് അടച്ചുപൂട്ടലിന് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ബിസിനസ്സ് നിരക്കുകളിലെ കിഴിവുകളിലെ മാറ്റങ്ങൾ, ഹൈ സ്ട്രീറ്റ് ബിസിനസുകളെ ബാധിക്കുന്ന പ്രോപ്പർട്ടി ടാക്സ് എന്നിവ പല പബ്ബുകളെയും ബാധിച്ചിട്ടുണ്ട്.

ഹോസ്പിറ്റാലിറ്റി ബിസിനസുകൾക്ക് അവരുടെ ബിസിനസ് നിരക്കുകളിൽ 60% കിഴിവ് നേരത്തെ ലഭിക്കുമായിരുന്നു. എന്നാൽ ഏപ്രിലിൽ മുതൽ ഇത് 25% ആയി കുറച്ചു. ദേശീയ മിനിമം വേതനത്തിലെയും ദേശീയ ഇൻഷുറൻസ് പേയ്‌മെന്റുകളിലെയും വർദ്ധനവ് പബ്ബുകളുടെ ബില്ലുകൾ കൂട്ടുന്നതിനും കാരണമായി. പബ്ബുകൾ അടച്ചുപൂട്ടുന്ന സാഹചര്യം ഹൃദയഭേദകമാണ് എന്ന് ബ്രിട്ടീഷ് ബിയർ ആൻഡ് പബ്ബ് അസോസിയേഷന്റെ ചീഫ് എക്സിക്യൂട്ടീവ് എമ്മ മക്ലാർക്കിൻ പറഞ്ഞു.