ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആർഎഎഫ് ബ്രൈസ് നോർട്ടണിലെ സൈനിക വിമാനം അതിക്രമിച്ചു കയറി പെയിന്റ് ഉപയോഗിച്ച് നശിപ്പിച്ച സംഭവത്തിൽ തീവ്രവാദ വിരുദ്ധ പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിൻെറ ഉത്തരവാദിത്തം ഒരു പലസ്തീൻ അനുകൂല സംഘടന പിന്നീട് ഏറ്റെടുത്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പലസ്തീൻ ആക്ഷൻ ഓൺലൈനിൽ പോസ്റ്റ് ചെയ്ത ഫൂട്ടേജിൽ, ഓക്‌സ്‌ഫോർഡ്‌ഷെയർ എയർബേസിനുള്ളിൽ രണ്ടു പേരെ കാണാം. ഇതിൽ ഒരാൾ സ്‌കൂട്ടറിൽ ഒരു എയർബസ് വോയേജറിൽ കയറി അതിന്റെ ജെറ്റ് എഞ്ചിനിൽ പെയിന്റ് തളിക്കുന്നതായും ദൃശ്യങ്ങളിൽ വ്യക്തമാണ്.
29 കാരിയായ ഒരു സ്ത്രീയെയും ലണ്ടനിൽ നിന്നുള്ള 36 ഉം 24 ഉം വയസ്സുള്ള രണ്ട് പുരുഷന്മാരെയും തീവ്രവാദ കുറ്റം ചുമത്തി സൗത്ത് ഈസ്റ്റ് കൗണ്ടർ ടെററിസം പോലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റവാളികളെ സഹായിച്ചുവെന്ന സംശയത്തിൽ 41 വയസ്സുള്ള ഒരു സ്ത്രീയേയും പോലീസ് അറസ്റ്റ് ചെയ്‌തു. 24, 29, 36 വയസ്സ് പ്രായമുള്ള പ്രതികളെ ഭീകരവാദ നിയമം 2000 ത്തിലെ സെക്ഷൻ 41 പ്രകാരം, തീവ്രവാദ പ്രവർത്തനങ്ങൾ ആരോപിച്ചാണ് പോലീസ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്. ബെർക്ക്‌ഷെയറിലെ ന്യൂബറിയിൽ വെച്ചാണ് അറസ്റ്റ് നടന്നത്. പ്രതികൾ എല്ലാവരും ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ ആണ്.
സംഭവത്തിൽ അറസ്റ്റിലായവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. സംഭവത്തിന് പിന്നാലെ പാലസ്തീൻ ആക്ഷൻ നിരോധിക്കുമെന്ന് സർക്കാർ അറിയിച്ചു. ഈ ഗ്രൂപ്പിൽ അംഗമാകുകയോ പിന്തുണ ക്ഷണിക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമായിരിക്കും. ജൂൺ 30 ന് പാർലമെന്റിന് മുന്നിൽ ഒരു കരട് നിരോധന ഉത്തരവ് അവതരിപ്പിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു. ഈ ഒരു സംഭവം വിമാനങ്ങളുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചില്ലെന്ന് ഡൗണിങ് സ്ട്രീറ്റ് പത്ര സമ്മേളത്തിൽ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കഞ്ചാവ് കൈവശം വച്ചതായുള്ള സംശയത്തെ തുടർന്ന് 15 വയസ്സുകാരിയെ വസ്ത്രമഴിച്ച് പരിശോധിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ഇവരുടെ ഭാഗത്തു നിന്ന് ഗുരുതരമായ മോശം പെരുമാറ്റം ഉണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2020 -ൽ കിഴക്കൻ ലണ്ടനിലെ ഹാക്ക്നിയിലെ ഒരു സ്കൂളിൽ ആണ് സംഭവം നടന്നത്. കറുത്ത വർഗക്കാരിയായ പെൺകുട്ടിയെ പിസിമാരായ ക്രിസ്റ്റീന ലിംഗെ, വിക്ടോറിയ വ്രേ, റാഫാൽ ഷ്മിഡിൻസ്കി എന്നിവർ ആയിരുന്നു പ്രതിപട്ടികയിൽ.
2022-ൽ സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നതിനെത്തുടർന്ന്, സ്കോട്ട്ലൻഡ് യാർഡ് ക്ഷമാപണം നടത്തിയിരുന്നു. ഇംഗ്ലണ്ടിലെ കുട്ടികളുടെ കമ്മീഷണർ ഡാം റേച്ചൽ ഡി സൂസ ഈ കേസിനെ ഞെട്ടിപ്പിക്കുന്നത് എന്നാണ് വിശേഷിപ്പിച്ചത്. പെൺകുട്ടി കഞ്ചാവ് കൈവശം വച്ചിട്ടുണ്ടെന്ന് പിസിമാരായ ലിംഗെ, വ്രേ, ഷ്മിഡിൻസ്കി എന്നിവർക്ക് വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് നടപടിയെടുത്തത്. പക്ഷേ അവരുടെ ബാഗുകളിലോ പുറം വസ്ത്രങ്ങളിലോ മയക്കുമരുന്ന് കണ്ടെത്തിയില്ലെന്ന് പോലീസ് വാച്ച്ഡോഗ് പിന്നീട് കണ്ടെത്തി. ഗുരുതരമായ കുറ്റം ചെയ്തതായി കണ്ടെത്തിയ രണ്ടുപേരെ പിരിച്ചുവിടുകയും ഒരാളെ താക്കീത് നൽകുകയും ആണ് ചെയ്തത്. 2022ൽ ഈ സംഭവം പുറത്തറിഞ്ഞപ്പോൾ കടുത്ത പ്രതിഷേധങ്ങൾ ആണ് ഉയർന്നത് . കുട്ടിയോട് വംശീയമായി പെരുമാറിയതായുള്ള ആരോപണം ഉദ്യോഗസ്ഥർക്ക് എതിരെ ഉയർന്നു വന്നിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ജനങ്ങളുടെ മാനസികാരോഗ്യത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക വൈകല്യങ്ങൾ ബാധിക്കുന്നവരുടെ എണ്ണത്തിൽ കുത്തനെയുള്ള വർദ്ധനവ് ഉണ്ടെന്നാണ് എൻഎച്ച്എസ് നടത്തിയ സർവേയിൽ വെളിപ്പെട്ടത്. ഇംഗ്ലണ്ടിലെ നാലിൽ ഒരാൾക്ക് അതായത് 25 ശതമാനം പേർക്ക് ഏതെങ്കിലും രീതിയിലുള്ള മാനസിക വൈകല്യങ്ങൾ ഉണ്ടെന്നാണ് പുറത്തു വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.
യുവാക്കളെക്കാൾ യുവതികളിലാണ് മാനസിക പ്രശ്നങ്ങൾ കൂടുതൽ ഉള്ളത്. 16 മുതൽ 24 വയസ്സ് വരെ പ്രായമുള്ളവരിൽ ഇത്തരം അവസ്ഥകളുടെ നിരക്ക് ഒരു ദശാബ്ദത്തിനുള്ളിൽ കനത്ത തോതിൽ വർധിച്ചതായി ആണ് സർവേ ഫലം കാണിക്കുന്നത്. 2014 -ൽ ഇത്തരം പ്രശ്നങ്ങൾ ഉള്ളവരുടെ എണ്ണം 18.9 ശതമാനമായിരുന്നത് 2024 ആയപ്പോൾ 25.8 ശതമാനമായി ഉയർന്നു. എന്നാൽ മുതിർന്ന സ്ത്രീകളിൽ പാനിക് ഡിസോർഡർ, ഫോബിയകൾ, ഒബ്‌സസീവ് കംപൾസീവ് ഡിസോർഡർ എന്നിവയും ഉൾപ്പെടുന്ന പ്രശ്നബാധിതരുടെ എണ്ണവും വളരെ കൂടിയിട്ടുണ്ട്. 36. 1 ശതമാനം സ്ത്രീകൾ ആണ് ഈ മാനസിക പ്രശ്നങ്ങൾ ഉള്ളതെന്ന് സർവേയിലെ പ്രധാന ഗവേഷകരിലൊരാളായ സാലി മക്മാനസ് പറഞ്ഞു.
ഇംഗ്ലണ്ടിലെ വർദ്ധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ ആഗോള പ്രവണതകളെ പ്രതിഫലിക്കുന്നതാണെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. സുരക്ഷിതമല്ലാത്ത തൊഴിൽ, പാർപ്പിടം, കോവിഡ്, കാലാവസ്ഥാ വ്യതിയാനം എന്നിവ മുതൽ ജീവിതത്തിന്റെ പല വശങ്ങളെ കുറിച്ചും യുവാക്കളിൽ ആശങ്ക വളർന്നുവരികയാണ്. കോവിഡ് മാനസികാരോഗ്യത്തെ ഏറ്റവും കൂടുതൽ ബാധിച്ച ഒരു വിഭാഗത്തിൽ യുവാക്കളും ഉൾപ്പെടുന്നുണ്ടെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. മാനസികാരോഗ്യം, ആത്മഹത്യാ ചിന്തകൾ, സ്വയം ഉപദ്രവിക്കൽ എന്നിവയുടെ മൊത്തത്തിലുള്ള വ്യാപനത്തിൽ പ്രായഭേദമന്യേ കുത്തനെ വർദ്ധനവ് ഉണ്ടായതായി പഠനം കണ്ടെത്തിയിട്ടുണ്ട് . മാനസികാരോഗ്യ രോഗികൾക്ക് എൻഎച്ച്എസ് ആപ്പ് ഉപയോഗിച്ച് സഹായം നൽകാനുള്ള പദ്ധതി ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പ്രഖ്യാപിക്കാൻ പോകുമ്പോഴാണ് സുപ്രധാന വിവരങ്ങൾ പുറത്തുവന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹാംഷെയറിൽ വിദ്യാർത്ഥികളുമായി പോയ ഡബിൾ ഡെക്കർ ബസ് നദിയിലേക്ക് ഇടിച്ചുകയറി ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . സിക്സ്‌ത് ഫോം കോളേജ് സ്റ്റുഡന്റൻസുമായി പോയ ബസ് ആണ് അപകടത്തിൽ പെട്ടത്. ബസ് നദിയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. പരുക്കു തിൽ പറ്റിയവരെ സതാംപ്ടൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആശുപത്രിയിലുള്ളവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്നു വിവരങ്ങൾ സൂചിപ്പിക്കുന്നത്. അപകടം നടന്ന ഉടനെ ആരോ ചിത്രീകരിച്ചതിൽ കുട്ടികൾ പേടിച്ച് നിലവിളിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. സംഭവം നടന്ന ഉടനെ തന്നെ അടിയന്തിര സേവനങ്ങൾ എത്തി രക്ഷാപ്രവർത്തനം നടത്തി. വിദ്യാർത്ഥികളെ രക്ഷിക്കാൻ പൊതുജനങ്ങളും രക്ഷാപ്രവർത്തകരെ സഹായിച്ചു. ബസിന്റെ മുൻവശത്തെ ഗ്ലാസ്സുകൾ പൂർണ്ണമായും തകർന്നിട്ടുണ്ട്. ഡ്രൈവറുടെ ക്യാബിൻ പൂർണ്ണമായും ചെളി നിറഞ്ഞ അവസ്ഥയിലാണ്. ഒരു ബോംബ് സ്ഫോടനം പോലെ ഭയാനകമായ ശബ്ദം കേട്ടെന്നാണ് അപകടം നടന്ന സ്ഥലത്തിന് സമീപം താമസിക്കുന്ന വ്യക്തി വെളിപ്പെടുത്തിയത്. ബസ് റോഡിൽ നിന്ന് തെന്നി മാറി നദിയിൽ വീണതിന്റെ കാരണങ്ങളെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ഹാംഷെയർ പോലീസിലെ ഇൻസ്‌പെക്ടർ ആൻഡി ടെസ്റ്റർ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ത്യയ്ക്ക് ഇത് അഭിമാന നിമിഷം. ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ലയും സംഘവും രാജ്യാന്തര ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു. രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യൻ പൗരനാണ് ശുഭാൻഷു ശുക്ല. പെഗ്ഗി വിറ്റ്സൻ (യുഎസ്), സ്ലാവോസ് വിസ്നീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരാണ് സഹയാത്രികർ. ഇന്ത്യൻ സമയം നാലരയോടെ ശുഭാൻഷു ശുക്ല ഉൾപ്പെട്ട ആക്സിയം –4 ദൗത്യസംഘം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഡോക്കിങ് നടപടികൾ പൂർത്തിയാക്കി. ഡോക്കിങ്ങിന്റെ സോഫ്റ്റ് ക്യാപ്ചർ പൂർത്തിയായശേഷം നിലയവും ഡ്രാഗൺ പേടകവും തമ്മിൽ കൂടിച്ചേർന്നു.
ഡോക്കിങ് പ്രക്രിയ പൂർത്തിയായപ്പോൾ ഇരു പേടകങ്ങളിലെയും മർദവും മറ്റും ഏകീകരിക്കുന്ന ഹാർഡ് ക്യാപ്ചർ പ്രവർത്തനങ്ങൾ നടന്നു. ഇന്ത്യൻ സമയം 6 മണിക്ക് യാത്രികർ ഡ്രാഗൺ പേടകത്തിൽനിന്ന് നിലയത്തിലേക്കു പ്രവേശിച്ചു. ബഹിരാകാശ നിലയത്തിലുള്ളവർ ഇവരെ സ്വീകരിച്ചു. 28.5 മണിക്കൂർ സഞ്ചരിച്ചാണു പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തിയത്. 14 ദിവസമാണ് സംഘം നിലയത്തിൽ കഴിഞ്ഞ് പരീക്ഷണങ്ങൾ നടത്തുക. ആകെ നടത്തപ്പെടുന്ന 60 പരീക്ഷണങ്ങളിൽ ഏഴെണ്ണം നടത്തുക ശുഭാൻഷു ശുക്ലയാണ്.
2031 ൽ ISS ൽ നിന്ന് വിരമിക്കുന്നതിനുമുമ്പ് സ്വകാര്യ ബഹിരാകാശ നിലയങ്ങളെ പിന്തുണയ്ക്കുക എന്ന നാസയുടെ ലക്ഷ്യം പൂർത്തിയാക്കാനാണ് ആക്സിയത്തിന്റെ ശ്രമം. വാണിജ്യ ബഹിരാകാശ വികസനത്തിലെ മറ്റൊരു ചുവടുവയ്പ്പാണിത്. അതേസമയം ചന്ദ്ര, ചൊവ്വ ദൗത്യങ്ങൾക്കായി ഉദ്ദേശിച്ചിട്ടുള്ള വലിയ സ്റ്റാർഷിപ്പ് റോക്കറ്റുകളുടെ നാസയുടെ പരീക്ഷണം നടന്ന് വരികയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കഴിഞ്ഞ വർഷം ഹൈനോൾട്ടിൽ 14 വയസ്സുള്ള സ്കൂൾ വിദ്യാർത്ഥിയായ ഡാനിയേൽ അൻജോറിനെ സമുറായി വാളുകൊണ്ട് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 37 കാരനായ പ്രതി മാർക്കസ് മോൺസോയ്‌ക്കെതിരെ കൊലപാതകശ്രമം, ഉദ്ദേശ്യത്തോടെ പരിക്കേൽപ്പിക്കൽ, ആക്രമണാത്മക ആയുധം കൈവശം വയ്ക്കൽ എന്നീ മൂന്ന് കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. വെള്ളിയാഴ്ച നടന്ന കോടതി വിചാരണയ്ക്ക് പിന്നാലെ ജീവപര്യന്തം തടവ് ലഭിക്കുമെന്ന് ജഡ്ജി വിധിച്ചു.
2024 ഏപ്രിൽ 30 ന് രാവിലെ 6:45 ന് പ്രതി 33 വയസ്സുള്ള ഒരു കാൽനട യാത്രക്കാരന്റെ ഇടയിലേക്ക് ഒരു വാൻ ഓടിച്ചു കയറ്റുകയും അയാളെ പിന്തുടർന്ന് കഴുത്തിൽ വെട്ടിക്കൊല്ലുകയും ചെയ്തതോടെയാണ് ആക്രമണ പരമ്പര ആരംഭിച്ചത്. പിന്നീട് സ്കൂൾ പിഇ കിറ്റും ഹെഡ്‌ഫോണുകളും ധരിച്ച് താൻ താമസിക്കുന്ന റെസിഡൻഷ്യൽ സ്ട്രീറ്റിലൂടെ നടക്കുകയായിരുന്ന ഡാനിയേലിലേക്ക് പ്രതി ആക്രമണം തിരിച്ചു. ഇതിന് ശേഷം കാനിംഗ് ടൗണിലെ സതനിറ്റ ‘ക്ലോസിൽ നിന്നുള്ള പ്രതി ദമ്പതികളും അവരുടെ നാല് വയസുകാരി മകളും താമസിക്കുന്ന വീട്ടിൽ കയറി. ഇവർ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരാളുടെ കൈയ്ക്ക് വെട്ടേൽക്കുകയും ചെയ്‌തു. ഇത്തരത്തിൽ ആക്രമണ പരമ്പര ഏകദേശം 20 മിനിറ്റ് വരെ നീണ്ടുനിന്നു.
ആക്രമണ സമയം പ്രതി മയക്കു മരുന്നിൻെറ സ്വാധീനത്തിൽ ആയിരുന്നു. ഈ സമയമൊക്കയും ഒരു മനോരോഗിയെ പോലെയാണ് മാർക്കസ് മോൺസോയ് പ്രവർത്തിച്ചത്. ഈ സംഭവങ്ങൾ ഒക്കെ ഹോളിവുഡ് ചിത്രമായ ദി ഹംഗർ ഗെയിംസിനോട് ഉപമിച്ച പ്രതി, താൻ ഒരു “പ്രൊഫഷണൽ കൊലയാളി” ആണെന്ന് അവകാശപ്പെടുകയും ചെയ്‌തു. എന്താണ് സംഭവിച്ചതെന്ന് തനിക്ക് ഓർമ്മയില്ലെന്ന് വിചാരണ സമയം പ്രതി പറയുകയുണ്ടായി. എന്നിരുന്നാലും, സ്വയം പ്രേരിതമായ ലഹരി മൂലമുണ്ടാകുന്ന മനോരോഗം പ്രതി നടത്തിയ കൊലപാതകങ്ങളെ ന്യായികരിക്കാൻ സാധിക്കില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് രോഗികൾക്ക് ജിപി വഴി അമിത വണ്ണം കുറയ്ക്കുന്നതിനായുള്ള മരുന്നുകൾ ലഭ്യമാകുന്നതിനെ പറ്റി മലയാളം യുകെ നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു. ഇപ്പോഴിതാ ഇത്തരത്തിൽ ലഭ്യമാകുന്ന മരുന്നുകൾ ഗുരുതരമായ പാർശ്വഫലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിലൂടെ ഭക്ഷണം ദഹിക്കുന്നത് മന്ദഗതിയിലാക്കിയാണ് മരുന്ന് ശരീര വണ്ണം കുറയ്ക്കാൻ സഹായിക്കുന്നത്.
മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ)യുടെ റിപ്പോർട്ട് അനുസരിച്ച് മൗഞ്ചാരോ, വെഗോവി, ഒസെംപിക് എന്നിവ ഉൾപ്പെടുന്ന മരുന്നുകളുടെ ഗ്രൂപ്പ് പാൻക്രിയാസിന്റെ വീക്കവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയുന്നു. എം എച്ച് ആർ എയുടെ കണക്കനുസരിച്ച്, മൗഞ്ചാരോയുമായി ബന്ധപ്പെട്ട് 181 അക്യൂട്ട് അല്ലെങ്കിൽ ക്രോണിക് പാൻക്രിയാറ്റിസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ അഞ്ചു പേർക്ക് രോഗം വന്നതിന് പിന്നാലെ ജീവൻ നഷ്‌ടമായി. വെഗോവിയും ഒസെംപിക്കും ഉപയോഗിച്ചത് മൂലം 113 പാൻക്രിയാറ്റിസ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.
അമിത വണ്ണം മൂലമുള്ള കൂടുതൽ ആരോഗ്യപ്രശനമുള്ളവർക്കായിരിക്കും തുടക്കത്തിൽ മരുന്ന് നൽകി തുടങ്ങുന്നത്. ബോഡി മാസ് ഇൻഡക്സ് (BMI) സ്കോർ 40 ൽ കൂടുതലുള്ളവർക്കും, ടൈപ്പ് 2 പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ തുടങ്ങിയ പൊണ്ണത്തടിയുമായി ബന്ധപ്പെട്ട കുറഞ്ഞത് നാല് ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും ആണ് തുടക്കത്തിൽ മരുന്ന് നൽകുന്നത്. യുകെയിലെ ഏകദേശം 1.5 ദശലക്ഷം ആളുകൾ ഇതിനകം തന്നെ ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകൾ കഴിക്കുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇവ സ്പെഷ്യലിസ്റ്റ് വെയ്റ്റ് ലോസ് സർവീസസ് വഴിയോ സ്വകാര്യ കുറിപ്പടി വഴിയോ ആണ് ആവശ്യക്കാർക്ക് നൽകുന്നത്. ഒസെംപിക്, വെഗോവി, മൗഞ്ചാരോ തുടങ്ങിയ ശരീര ഭാരം കുറയ്ക്കാനുള്ള മരുന്നുകൾ കഴിക്കുന്നത് വഴി ജനിതക സവിശേഷതകൾ പാൻക്രിയാറ്റിസ് വരാനുള്ള സാധ്യതയെ കുറിച്ച് MHRA-യും ജിനോമിക്സ് ഇംഗ്ലണ്ടും അന്വേഷിച്ച് വരികയാണിപ്പോൾ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കവൻട്രിയിൽ ഏഴു വയസുകാരൻെറ അപ്രതീക്ഷിത വേർപാടിൻെറ ഞെട്ടലിലാണ് യുകെ മലയാളികൾ. എന്നും വരുന്നത് പോലെ സ്‌കൂളിൽ പോയി വന്നതായിരുന്നു ഏഴു വയസുകാരനായ റൂഫസ് കുര്യന്‍. വീട്ടിൽ വന്നതിന് പിന്നാലെ പനിയുടെ ലക്ഷണം കാണിച്ചതിനാൽ മരുന്ന് കഴിച്ച് കിടന്നുറങ്ങി. ശരീരത്തില്‍ തടിപ്പുകള്‍ കണ്ടപ്പോള്‍ അല്പം ആശങ്ക തോന്നിയെങ്കിലും നേഴ്‌സായ അമ്മയ്ക്കും അതൊരു സാധാരണ പനിയായി മാത്രമാണ് തോന്നിയത്. എന്നാൽ അർധരാത്രിയോടെ കുട്ടിക്ക് കലശലായ ക്ഷീണവും ബുദ്ധിമുട്ടും തോന്നിയതിന് പിന്നാലെ അടുത്തുള്ള ആശുപത്രിയിൽ കുട്ടിയെ കൊണ്ടുവരികയായിരുന്നു.
കവന്‍ട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ എ ആന്‍ഡ് ഇ യില്‍ എത്തി വൈകാതെ തന്നെ കുട്ടി മരിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ വേർപാടിൻെറ ഞെട്ടലിലും ദുഃഖത്തിലാണ് കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും ഇപ്പോൾ. സാധാരണ പനിയുമായി സ്‌കൂളില്‍ നിന്നെത്തിയ കുഞ്ഞ് ആശുപത്രിയില്‍ എത്തിച്ചിട്ടും മരിച്ചെന്ന വാര്‍ത്ത യുകെ മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്.
ഗള്‍ഫില്‍ നിന്നും ഒന്നര വര്‍ഷം മുൻപ് മാത്രമാണ് റൂഫസും കുടുംബവും യുകെയിൽ എത്തിയത്. ആലപ്പുഴ സ്വദേശികളാണ് റൂഫസിന്റെ മാതാപിതാക്കളായ കുര്യന്‍ വര്‍ഗീസും ഷിജി തോമസും. ഏക സഹോദരന്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.
റൂഫസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഉണ്ടെന്ന വ്യാജ സന്ദേശത്തെ തുടർന്ന് യുകെ മലയാളി കുടുംബം അനുഭവിക്കേണ്ടി വന്നത് നരകയാതന . യുകെയിൽ നിന്ന് ജന്മ നാട്ടിലേയ്ക്ക് അവധി ആഘോഷിക്കാൻ തിരിച്ച മൂവാറ്റുപുഴ സ്വദേശിയായ ജിജോ ഡാനിയലും കുടുംബവും ആണ് ദുരിതത്തിൽ ആയത്. ശനിയാഴ്ച വൈകിട്ട് 8. 15 ന് യാത്ര പുറപ്പെട്ട അവർ കൊച്ചിയിലെത്തിയത് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ്. സാധാരണഗതിയിൽ 15 മണിക്കൂർ കൊണ്ട് കൊച്ചിയിൽ എത്തേണ്ട സ്ഥാനത്ത് 63 മണിക്കൂറാണ് ഇവർക്ക് യാത്ര ചെയ്യേണ്ടി വന്നത്.
ഞായർ രാവിലെ 6ന് ഇവർ സഞ്ചരിച്ച വിമാനം സൗദി അറേബ്യയുടെ മുകളിൽ പറക്കുമ്പോൾ ബോംബു ഭീഷണിയുണ്ടായതിനെ തുടർന്ന് അടിയന്തരമായി റിയാദിൽ ഇറക്കുകയായിരുന്നു. വിമാനത്തിന്റെ ശുചിമുറിയിൽ ടിഷ്യു പേപ്പറിൽ എഴുതിയ നിലയിലായിരുന്നു ബോംബ് ഭീഷണി. ക്യാബിൻ ബാഗേജു പോലും എടുപ്പിക്കാതെ എല്ലാവരെയും അന്നു വൈകിട്ടു വരെ ടെർമിനലിൽ ഇരുത്തി. ബോംബ് പരിശോധന പൂർത്തിയാക്കി രാത്രിയോടെ എല്ലാവരെയും സമീപത്തെ ഹോട്ടലിലേക്കു മാറ്റി. തിങ്കൾ രാവിലെ 5 മണിയോടെ വിമാനത്താവളത്തിൽ എത്തിച്ചെങ്കിലും ബാഗുകളെല്ലാം ഒരിക്കൽക്കൂടി പരിശോധിച്ചാണ് വിമാനം പുറപ്പെട്ടത്. ന്യൂഡൽഹിയിൽ എത്തിയത് രാത്രി 7.10ന്.
ദുരിതം ഇവിടെ കൊണ്ട് അവസാനിച്ചില്ല . ന്യൂഡൽഹിയിൽ നിന്നുള്ള കൊച്ചി കണക്‌ഷൻ ഫ്ലൈറ്റ് കിട്ടിയില്ല. ചൊവ്വ രാവിലെ 5നുള്ള കൊച്ചി വിമാനത്തിൽ ആണ് യാത്ര തുടർന്നത്. രാവിലെ 8.10നു കൊച്ചി വിമാനത്താവളത്തിനു മുകളിൽ എത്തിയെങ്കിലും മോശം കാലാവസ്ഥ കാരണം ഇറങ്ങാൻ കഴിയാതെ വിമാനം ബെംഗളൂരുവിലേക്ക് തിരിച്ചു വിട്ടു. ഒടുവിൽ ഇന്നലെ ഉച്ചയ്ക്കു 12 മണിയോടെ കൊച്ചിയിൽ വിമാനമിറങ്ങുമ്പോൾ യുകെയിൽ നിന്ന് യാത്ര ആരംഭിച്ചിട്ട് 63 മണിക്കൂർ പിന്നിട്ടിരുന്നു. ജിജോയ്ക്ക് ഒപ്പം ഭാര്യ ബിന്ദുവും മൂത്തമകൻ ജോവനും ഉണ്ടായിരുന്നു.
ജൂൺ 12 ന് അഹമ്മദാബാദിൽ 270 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ ബോയിംഗ് ഡ്രീംലൈനർ അപകടത്തെ തുടർന്ന് ഉണ്ടായ ബോംബ് ഭീക്ഷണി കടുത്ത ആശങ്കയാണ് യാത്രക്കാരിൽ സൃഷ്ടിച്ചത് സൃഷ്ടിച്ചത്. അഹമ്മദാബാദ് അപകടത്തെ തുടർന്ന് എയർ ഇന്ത്യയുടെ ബോയിംഗ് 787, 777 വിമാനങ്ങളുടെ പരിശോധന വർദ്ധിപ്പിക്കാൻ ഇന്ത്യയുടെ വ്യോമയാന റെഗുലേറ്റർ ഉത്തരവിട്ടിരുന്നു. ഇത് വിമാനങ്ങൾ റദ്ദാക്കുന്നതിനും അന്താരാഷ്ട്ര വൈഡ്-ബോഡി പ്രവർത്തനങ്ങളിൽ 15 ശതമാനം കുറവുണ്ടാക്കുന്നതിനും കാരണമായി. ഇന്ത്യയിൽ വ്യാജ ബോംബ് ഭീഷണികൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. 2024 ജനുവരി മുതൽ നവംബർ വരെ ഏകദേശം 1,000 എണ്ണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് . മുൻ വർഷത്തേക്കാൾ പത്തിരട്ടി വർധനവാണ് ഇത് എന്നാണ് കണക്കുകൾ കാണിക്കുന്നത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആണവ ബോംബുകൾ ഘടിപ്പിക്കാൻ കഴിയുന്ന യുദ്ധവിമാനങ്ങൾ വാങ്ങാൻ യുകെ നടപടി ആരംഭിച്ചു. 12 യുദ്ധവിമാനങ്ങളാണ് രാജ്യം സ്വന്തമാക്കുന്നത്. യുകെയുടെ ആണവായുധവുമായി ബന്ധപ്പെട്ട സൈനിക ശേഷിയുടെ ഏറ്റവും വലിയ ശക്തിപ്പെടുത്തലാണ് ഈ നീക്കമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു.
പുതിയ എഫ്-35 എ ജെറ്റുകൾക്ക് പരമ്പരാഗത ആയുധങ്ങൾ വഹിക്കാൻ കഴിയും. ഇതോടെയൊപ്പം തന്നെ യുഎസ് നിർമ്മിത ആണവ ബോംബുകൾ വഹിക്കാനുള്ള കഴിവും ഉണ്ട്. ഈ ആഴ്ച നെതർലാൻഡിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ പ്രധാനമന്ത്രി തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും. യുഎസ്, ജർമ്മനി, ഇറ്റലി എന്നിവയുൾപ്പെടെ മറ്റ് ഏഴ് രാജ്യങ്ങൾക്ക് ഇതിനകം ഈ യുദ്ധവിമാനങ്ങൾ സ്വാന്തമായുണ്ട്. ഉക്രൈൻ -റഷ്യ യുദ്ധത്തിന്റെയും പശ്ചിമേഷ്യ സംഘർഷത്തിന്റെയും പശ്ചാത്തലത്തിൽ യുകെയുടെ ഈ തീരുമാനത്തിന്ന് ഒട്ടേറെ പ്രാധാന്യമുണ്ട്. ഈ കാലഘട്ടത്തിൽ നമുക്ക് ഇനി സമാധാനത്തെ നിസ്സാരമായി കാണാനാവില്ലന്നും അതുകൊണ്ടാണ് സർക്കാർ ദേശീയ സുരക്ഷയിൽ നിക്ഷേപം നടത്തുന്നതെന്നും പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പറഞ്ഞു.
ആഴ്ചകളോളം നീണ്ടുനിന്ന നയതന്ത്ര സമ്മർദ്ദത്തിനും സഖ്യകക്ഷികളുമായുള്ള തീവ്രമായ ചർച്ചകൾക്കും ശേഷം 2035 ആകുമ്പോഴേക്കും ബ്രിട്ടൻ തങ്ങളുടെ ജിഡിപിയുടെ 5% പ്രതിരോധത്തിനായി ചെലവഴിക്കാൻ പ്രതിജ്ഞാബദ്ധമാകും എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. 2027-28 ആകുമ്പോഴേക്കും രാജ്യത്തിന്റെ സാമ്പത്തിക ഉൽപ്പാദനത്തിന്റെ 2.5% പ്രതിരോധത്തിനായി ചെലവഴിക്കുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. യുകെ നിലവിൽ ജിഡിപിയുടെ ഏകദേശം 2.3% ആണ് പ്രതിരോധത്തിനായി ചെലവഴിക്കുന്നത്.