Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : എ ലെവൽ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചതിൽ നിരവധി വിദ്യാർത്ഥികൾ ഉന്നത വിജയം നേടിയിട്ടുണ്ട്. അതുപോലെ പ്രതീക്ഷിച്ച റിസൾട്ട്‌ ലഭിക്കാതെ പോയവരുമുണ്ട്. കോവിഡിന് ശേഷമുള്ള പരീക്ഷ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. നേടിയ ഫലത്തിൽ തൃപ്തരല്ലെങ്കിൽ നിങ്ങൾക്ക് പല മാർഗങ്ങളിലൂടെ അത് മെച്ചപ്പെടുത്താൻ കഴിയും. നിങ്ങൾ പരീക്ഷകളിൽ പരാജയപ്പെട്ടാലോ ഗ്രേഡുകൾ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുകയോ ചെയ്താൽ, നിങ്ങളുടെ എ-ലെവൽ പരീക്ഷകൾ റീടേക്ക് ചെയ്യാൻ സാധിക്കും. വീണ്ടും പഠിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങളുടെ സാഹചര്യങ്ങൾക്കനുസരിച്ച് നിങ്ങളുടെ സ്കൂളിലോ കോളേജിലോ ആറാം ഫോമിലോ ഓൺലൈനിലോ വീണ്ടും പഠിക്കാൻ കഴിഞ്ഞേക്കും. കൂടുതൽ ചെലവേറിയ ഓപ്ഷനാണെങ്കിലും മികച്ച ഫലങ്ങൾ നേടാൻ നിങ്ങളെ സഹായിക്കുന്ന നിരവധി സ്പെഷ്യലിസ്റ്റ് ഇൻഡിപെൻഡന്റ് കോളേജുകളുണ്ട്.

മിക്ക എ-ലെവൽ പരീക്ഷകളും നാല് തവണ കൂടി എഴുതാം. പരീക്ഷകൾ വീണ്ടും എഴുതുകയാണെങ്കിൽ, കോഴ്‌സ് ഫീസും പരീക്ഷാ ഫീസും അടയ്‌ക്കേണ്ടി വരും, അത് നിങ്ങൾ പഠിക്കുന്ന സ്ഥലത്തെ ആശ്രയിച്ച് വ്യത്യാസപ്പെടും.

നിങ്ങൾക്ക് ലഭിച്ച ഗ്രേഡുകളിൽ തൃപ്തരല്ലെങ്കിൽ എന്തെങ്കിലും പിശക് സംഭവിച്ചേക്കാമെന്ന് കരുതുന്നുവെങ്കിൽ, പരീക്ഷ ബോർഡിൽ നിന്ന് മാർക്കുകൾ പുനഃപരിശോധിക്കാൻ ആവശ്യപ്പെടാം. സ്കൂൾ വഴിയോ കോളേജ് വഴിയോ അപ്പീൽ നൽകാം. അവലോകനത്തിന് ശേഷം നിങ്ങളുടെ ഗ്രേഡ് മാറിയില്ലെങ്കിൽ ഫീസ് അടയ്‌ക്കേണ്ടി വരും. ചില കാരണങ്ങളാൽ ഈ അപ്പീൽ ബോർഡ് ശരിയായി കൈകാര്യം ചെയ്തിട്ടില്ലെന്ന് കരുതുന്നുണ്ടെങ്കിൽ, നിങ്ങളുടെ സ്‌കൂളിലൂടെയോ കോളേജിലൂടെയോ പരീക്ഷാ വാച്ച്‌ഡോഗിൽ നിന്ന് ഒരു റിവ്യൂ അഭ്യർത്ഥിക്കാം. പരീക്ഷാ ബോർഡിന്റെ അപ്പീൽ തീരുമാനം ലഭിച്ച് 21 ദിവസത്തിനുള്ളിൽ ഈ അഭ്യർത്ഥന ഓഫീസ് ഓഫ് ക്വാളിഫിക്കേഷൻസ് ആൻഡ് എക്സാമിനേഷൻസ് റെഗുലേഷന് (ഓഫ്ക്വൽ) ലഭിച്ചിരിക്കണം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഒരു ഗ്രൂമിങ് സംഘത്തിന്റെ ഭാഗമായി 2002 നും 2006 നും ഇടയിൽ രണ്ട് കൗമാരക്കാരായ പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കുറ്റത്തിൽ അഞ്ച് പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മുഹമ്മദ് ഗനി (38), ഇൻസാർ ഹുസൈൻ (38), ജാൻ ഷാഹിദ് ഗനി (50), മാർട്ടിൻ റോഡ്‌സ് (39), അലി റസ്സ ഹുസൈൻ കാസ്മി (35) എന്നിവരാണ് കുറ്റം ചെയ്തിട്ടുണ്ടെന്ന് കോടതി തെളിവുകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയത്. പ്രതികളായ അഞ്ചുപേരിൽ രണ്ടുപേർ സഹോദരങ്ങളാണ്. പെൺകുട്ടികൾ “പ്രതികൾക്ക് ഉപയോഗിക്കാനും ദുരുപയോഗം ചെയ്യാനും അപമാനിക്കാനും പിന്നീട് ഉപേക്ഷിക്കാനുമുള്ള വെറും വസ്തുക്കളായിരുന്നു”വെന്ന് മാഞ്ചസ്റ്റർ മിൻഷൂൾ സ്ട്രീറ്റ് ക്രൗൺ കോടതി വിലയിരുത്തി.

ഇരകളായ പെൺകുട്ടികളെ പ്രതികൾ പലപ്പോഴും അവരുടെ സ്കൂളുകളുടെ പുറത്തുനിന്ന് യൂണിഫോമിൽ തന്നെ കൊണ്ടുപോയാണ് ലൈംഗികമായി ദുരുപയോഗം ചെയ്തത്. പ്രതികൾക്കുള്ള ശിക്ഷവിധി ഉടൻ ഉണ്ടാകും. പീഡനം ആരംഭിച്ചപ്പോൾ ആദ്യ ഇരയായ പെൺകുട്ടിക്ക് വെറും 12 വയസ്സായിരുന്നു. പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നത് ഇവർ ചിത്രീകരിക്കുകയും പിന്നീട് ഈ വീഡിയോകൾ ഗ്രേറ്റർ മാഞ്ചസ്റ്റർ ടൗണിൽ ഉടനീളം പ്രചരിപ്പിക്കുകയും ചെയ്തതായി കോടതി കണ്ടെത്തി. 2015 ൽ പെൺകുട്ടി തനിക്ക് ഉണ്ടായ അനുഭവം തുറന്നു പറഞ്ഞപ്പോൾ മാത്രമാണ് ഇത് പുറത്തറിയുകയും പോലീസ് കേസെടുക്കുകയും ചെയ്തത്.

റോച്ച്ഡെയിലിൽ ഇതിനു മുൻപും ഇത്തരത്തിൽ പെൺകുട്ടികളെ ദുരുപയോഗം ചെയ്ത സംഘത്തെ 2012 ൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് ഉണ്ടായിരുന്ന മൂന്ന് പെൺകുട്ടികൾ അനുഭവിച്ചതിലും മോശമായി അനുഭവമാണ് തനിക്ക് ഉണ്ടായതെന്ന് ഇരയായ പെൺകുട്ടി സോഷ്യൽ മീഡിയയിൽ പറഞ്ഞു. ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസിൽ നിന്നുള്ള അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ സാറാ ജാക്‌സൺ ഇരകളെ അഭിനന്ദിച്ചു. നീതിയിലേക്കുള്ള അവരുടെ യാത്രയിൽ ഈ കുറ്റവാളികൾക്കെതിരെ നിലകൊള്ളുന്നതിൽ അവർ അസാമാന്യ ധൈര്യം പ്രകടമാക്കിയതായി അവർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പത്ത് വയസ്സുകാരി സാറാ ഷെരീഫിന്റെ മരണത്തിൽ ദുരൂഹത അഴിയുന്നില്ല. ആഗസ്റ്റ് 10 വ്യാഴാഴ്ചയാണ് സറേയിലെ വോക്കിംഗിലുള്ള വീട്ടിലാണ് പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാറാ ഷെരീഫിന്റെ മരണത്തിന്റെ കാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ച പോസ്റ്റുമോർട്ടം നടത്തിയിരുന്നു.

സാറയുമായി അടുത്ത പരിചയമുള്ള മൂന്നുപേർ മൃതദേഹം കണ്ടെത്തുന്നതിന്റെ തലേദിവസം പാക്കിസ്ഥാനിലേയ്ക്ക് കടന്നതായി പോലീസ് നേരത്തെ അറിയിച്ചിരുന്നു. ഈ മൂന്നുപേർ ഏതെങ്കിലും രീതിയിൽ മരണവുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നതിന് ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല. ഇവരുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

നിലവിൽ സാറയുടെ കൊലപാതകത്തിൽ പോലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേർ വിദേശത്ത് ആയതിനാൽ നാഷണൽ ക്രൈം ഏജൻസിയും (എൻസിഎ) സറേ പോലീസുമായി അന്വേഷണത്തിൽ ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. യുകെയും പാക്കിസ്ഥാനുമായി കുറ്റവാളികളെ കൈമാറുന്നതിന് കരാറിൽ ഏർപ്പെട്ടിട്ടില്ലെന്നത് കേസിനെ ബാധിക്കുമോ എന്ന കാര്യത്തിൽ ആശങ്ക ശക്തമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : എ ലെവൽ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചപ്പോൾ മിന്നും നേട്ടവുമായി മലയാളി വിദ്യാർത്ഥികൾ. കോവിഡിന് ശേഷമുള്ള പരീക്ഷകൾ പതിവിലും ബുദ്ധിമുട്ട് ആയിരുന്നു എങ്കിലും മികച്ച മാർക്ക്‌ നേടി ഭാവി സുരക്ഷിതമാക്കിയിരിക്കുകയാണ് അനേകം മലയാളി വിദ്യാർത്ഥികൾ. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള റിസൽറ്റ് പരിശോധിച്ചപ്പോൾ തദ്ദേശീയരായ വിദ്യാർഥികളെക്കാൾ മികച്ച വിജയം കരസ്ഥമാക്കി മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് ഈ മലയാളി കുട്ടികൾ.

താരമായി തോംസൺ

പുറത്തുവന്നിരിക്കുന്ന റിസൾട്ടുകൾ പ്രകാരം കവന്‍ട്രിയിലെ തോംസണ്‍ ജോയി എല്ലാ വിഷയങ്ങളിലും എ സ്റ്റാർ നേടി. റഗ്ബി ലോറന്‍സ് ഷെരിഫ് ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ തോംസണ്‍ സാമ്പത്തിക പഠനത്തിനായി ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിൽ ചേരും. പഠനകാലത്ത് എല്ലാ മേഖലയിലും മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാർത്ഥിക്കായുള്ള റോഡ്സ് മെഡൽ തോംസണായിരുന്നു. എല്ലാ വർഷം ഒരു വിദ്യാർത്ഥിക്ക് മാത്രം ലഭിക്കുന്ന ഈ മെഡൽ 2022ൽ തോംസണെ തേടിയെത്തി എന്നുള്ളത് മലയാളികൾക്ക് ഒന്നടങ്കം അഭിമാനിക്കാനുള്ള വക നൽകുന്നു.

എക്കണോമിക്‌സ്, ഫര്‍ദര്‍ മാത്‌സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നീ വിഷയങ്ങളിലാണ് തോംസണ്‍ ജോയ് എ സ്റ്റാര്‍ കണ്ടെത്തിയത്. സാധാരണ ഫര്‍ദര്‍ മാത്‌സ് അധികം വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുക്കുന്ന വിഷയമല്ല, പഠനം കൂടുതല്‍ കടുപ്പമേറിയതു കൊണ്ടാണ് ഈ വിഷയം ഒഴിവാക്കുന്നത്. എന്നാല്‍ തോംസണ്‍ താരതമ്യേനേ ലളിതമായ മറ്റൊരു വിഷയം ഒഴിവാക്കിയാണ് കടുപ്പമുള്ള ഫര്‍ദര്‍ മാത്‌സ് തിരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്. യുകെ മലയാളികള്‍ക്കിടയിലെ ശ്രദ്ധേയ സംരംഭകനായ അലൈഡ് ജോയിയുടെ മൂത്ത മകനാണ് തോംസണ്‍. വീട്ടമ്മയായ ജൂലി ജോയ് ആണ് മാതാവ്. റഗ്ബി ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ ആന്‍ഡ്രിയ, റീത്ത എന്നിവരാണ് സഹോദരങ്ങള്‍. പാലാ സ്വദേശികളാണ് ജോയിയും ജൂലിയും. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഇവര്‍ കവന്‍ട്രിയിലാണ് താമസം.

പുതുവഴി തേടി മിടുക്കർ

മികച്ച നേട്ടം കൈവരിച്ചവരിൽ മിക്കവരും തങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് വേറിട്ട പാതയിലൂടെ മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. മെഡിക്കൽ ഫീൽഡിലേക്ക് കടക്കാൻ മിക്ക വിദ്യാർത്ഥികളും താല്പര്യപ്പെടുന്നില്ല എന്നതും ശ്രദ്ധേയം. ഈസ്റ്റ്ഹാമിലെ എഡിനും മുഴുവന്‍ വിഷയങ്ങളിലും എ സ്റ്റാര്‍ കരസ്ഥമാക്കി. ജി സി എസ് ഇ പരീക്ഷയില്‍ നേടിയ ഫുള്‍ സ്‌കോര്‍ വിജയം ഇവിടെയും ആവർത്തിച്ചു. കംപ്യുട്ടര്‍ സയന്‍സ് പഠിക്കാനാണ് എഡിന് ഇഷ്ടം. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിൽ ചേർന്ന് പഠിക്കണമെന്നാണ് എഡിന്‍ പറയുന്നത്. ഫുൾ എ സ്റ്റാറിൽ മിക്ക ബ്രിട്ടീഷ് കുട്ടികൾക്കും കാലിടറിയപ്പോഴാണ് മലയാളി വിദ്യാർത്ഥികളുടെ ഈ കുതിപ്പ്.

കമ്പ്യൂട്ടർ സയൻസ്, എക്കണോമിക്സ്, എന്‍ജിനിയറിംഗ് , നിയമം തുടങ്ങിയ മേഖലകളിലേക്ക് തിരിയുന്ന മലയാളി ചെറുപ്പക്കാരുടെ എണ്ണം ഉയരുകയാണ്. യുകെ മലയാളികള്‍ക്കിടയിൽ കുറഞ്ഞ കൂലിയും കൂടുതൽ അധ്വാന ഭാരവുമുള്ള മെഡിക്കല്‍ ഫീല്‍ഡിൽ നിന്ന് ഇന്നത്തെ യുവത അകന്നുതുടങ്ങിക്കഴിഞ്ഞു. ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് മണിക്കൂറില്‍ 14 പൗണ്ട് മാത്രം ലഭിക്കുമ്പോള്‍ മറ്റു മേഖലകളില്‍ ഉള്ള മിടുക്കർക്ക് ആദ്യ വര്‍ഷം തന്നെ ഇരട്ടി ശമ്പളം ലഭിക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് വിദ്യാർത്ഥികൾ വ്യത്യസ്ത പാതകൾ തിരഞ്ഞെടുക്കുന്നത്.

കമ്പ്യൂട്ടർ സയൻസ് ഇഷ്ടവിഷയമായി തെരഞ്ഞെടുത്ത് എഡ് സജി 

 

ഈസ്റ്റ് ഹാമിലെ എഡ് സജി തന്റെ ഭാവി ജീവിതം ലക്ഷ്യമിടുന്നത് കംപ്യുട്ടര്‍ സയന്‍സ് കോഴ്‌സിലാണ്. ലോകത്തിന്റെ ഭാവി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ആയിരിക്കും എന്നുറപ്പിക്കുന്ന അനേകം ചെറുപ്പക്കാരാണ് കംപ്യുട്ടര്‍ സയന്‍സിലേക്ക് ആവേശത്തോടെ എത്തിക്കൊണ്ടിരിക്കുന്നത്. ഈ രംഗത്തെ യുകെയിലെ ഏറ്റവും മികച്ച സര്‍വകലാശാല ആയ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലേക്കാണ് എഡ് എത്തുന്നത്.

ലണ്ടനിലെ ബ്രാംപ്ടണ്‍ മനോര്‍ അക്കാദമിയില്‍ പഠിച്ച എഡ് മാത്‌സ്, ഫര്‍ദര്‍ മാത്‌സ്, ഇക്കണോമിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിലാണ് എ സ്റ്റാറുകള്‍ നേടിയത്. സജി പീലി – ബിന്ദു സജി ദമ്പതികളുടെ നാലു മക്കളില്‍ ഒരാളാണ് എഡ്. ഫെന്‍ സജി, റെ സജി എന്നിവര്‍ സഹോദരന്മാരും നിസ് സജി ഏക സഹോദരിയുമാണ്.

 

 

എ ലെവലിലെ ആദ്യ പെണ്‍തിളക്കമായി ബ്രിസ്റ്റോളിലെ സാമന്ത; ഇനി കാര്‍ഡിഫില്‍ ഡോക്ടര്‍ പഠനത്തിന്

എ ലെവല്‍ പരീക്ഷയില്‍ തിളങ്ങുന്ന വിജയം കരസ്ഥമാക്കിയ ആദ്യ പെണ്‍കുട്ടിയായി ഇക്കുറി വന്നിരിക്കുന്നത് ബ്രിസ്റ്റോളിൽ നിന്നുള്ള  സമാന്ത ബിജു നെല്ലിയ്ക്ക്യമ്യാലിനെയാണ്. മലയാളി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തിളക്കമാര്‍ന്ന വിജയമാണ് സാമന്ത കരസ്ഥമാക്കിയത്. എ ലെവലില്‍ മൂന്നു വിഷയങ്ങള്‍ എടുത്തു പഠിച്ച സാമന്ത രണ്ട് എ സ്റ്റാറുകളും ഒരു എയുമാണ് നേടിയത്. മാത്തമാറ്റിക്‌സിനും ബയോളജിക്കും എ സ്റ്റാറും കെമിസ്ട്രിക്ക് എയുമാണ് നേടിയത്.

ബ്രിസ്റ്റോള്‍ ബ്രാഡ്ലി സ്റ്റോക്കില്‍ താമസിക്കുന്ന കുറുപ്പുന്തറ സ്വദേശികളായ ബിജു സോളി ദമ്പതികളുടെ ഇളയ മകളാണ് സാമന്ത. മാത്രമല്ല, ഉന്നത വിജയം നേടിയ ഈ പെണ്‍കുട്ടി കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന്‍ പ്രവേശനത്തിന് യോഗ്യതയും നേടികഴിഞ്ഞു.

 

 

രണ്ട് എ സ്റ്റാറുകളുടെ തിളക്കത്തില്‍ അലീന ബെന്‍സണ്‍

രണ്ട് എ സ്റ്റാറുകളും രണ്ട് എ യും നേടി വെസ്റ്റ് കിര്‍ബി ഗ്രാമര്‍ സ്‌കൂളിലെ അലീന ബെന്‍സണ്‍. കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് എ സ്റ്റാറും മാത്തമാറ്റിക്‌സ്, എക്‌സ്റ്റന്റഡ് പ്രൊജക്ട് എന്നിവയ്ക്ക് എയും നേടിയാണ് അലീന മെഡിസിന്‍ പഠനത്തിന് തയ്യാറെടുക്കുന്നത്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലാണ് അലീന മെഡിസിന് അഡ്മിഷന്‍ നേടിയിരിക്കുന്നത്.

സൗണ്ട് എഞ്ചിനീയറും ഗായകനുമായ ബെന്‍സണ്‍ ദേവസ്യയുടെയും ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ നഴ്‌സായ ബീനാ ബെന്‍സണിന്റെയും ഇളയ മകളാണ് അലീന. മൂത്ത സഹോദരി ലണ്ടന്‍ ഇംപീരിയല്‍ കോളേജിന് മെഡിസിനു പഠിക്കുകയാണ്.

 

മലയാളി കുടുംബങ്ങളിലെ കുട്ടികള്‍ എ ലെവല്‍ പരീക്ഷയില്‍ ഉയര്‍ന്ന ഗ്രേഡ് ലഭിക്കുകയാണെങ്കില്‍ ആ വിവരം മലയാളം യുകെയെ അറിയിക്കാവുന്നതാണ്. മികച്ച വിജയം നേടിയ കുട്ടികളാണെങ്കില്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുവാന്‍ താത്പര്യമുണ്ടെങ്കില്‍ ചിത്രങ്ങളും മറ്റു വിശദാംശങ്ങളും ഞങ്ങള്‍ക്ക് അയച്ച് തരുക. അയക്കേണ്ട വിലാസം: [email protected] 

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ട്, വെയിൽസ് , നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ എ – ലെവൽ, റ്റി – ലെവൽ, ബി ടെക് ഫലങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കും. കോവിഡ് കാരണം പരീക്ഷകൾ റദ്ദാക്കിയ 2020 -നെയും 2021 – നെയും താരതമ്യം ചെയ്യുമ്പോൾ ഈ വർഷം പരീക്ഷയെഴുതിയ കുട്ടികൾക്ക് കിട്ടുന്ന ഗ്രേഡുകൾ കുറയാനുള്ള സാധ്യത ഉണ്ടെന്നാണ് പൊതുവേ വിലയിരുത്തുന്നത്. സ്കോട്ട് ലൻഡിൽ കഴിഞ്ഞ ആഴ്ച ഫലപ്രഖ്യാപനം നടത്തിയപ്പോൾ റിസൾട്ട് 2022 നേക്കാൾ കുറവായിരുന്നെങ്കിലും 2019 -നേക്കാൾ മികച്ചതായിരുന്നു.

മികച്ച സർവകലാശാലകളിലെ സീറ്റുകൾ പെട്ടെന്ന് തന്നെ മാർക്ക് കൂടുതൽ കിട്ടുന്ന വിദ്യാർത്ഥികൾ പ്രവേശനം നേടുന്നതിലൂടെ തീർന്നു പോകാനുള്ള സാധ്യത ഉണ്ടെന്ന് യൂണിവേഴ്സിറ്റി ആൻഡ് കോളേജ് അഡ്മിഷൻ സർവീസ് (യുകാസ് ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


കോവിഡ് കാരണം 2020, 2021 വർഷങ്ങളിലെ പരീക്ഷകൾ റദ്ദാക്കിയിരുന്നു. അതാത് കുട്ടികളെ പഠിപ്പിച്ച അധ്യാപകരായിരുന്നു ആ സമയത്ത് ഗ്രേഡുകൾ നിർണ്ണയിച്ചിരുന്നത്. 2020 ലും 2021ലും മികച്ച ഗ്രേഡുകൾ കുട്ടികൾക്ക് ലഭിക്കുന്നതിന് ഇത് കാരണമായിട്ടുണ്ട്. മഹാമാരി ആരംഭിച്ചതിനുശേഷം ആദ്യമായി കഴിഞ്ഞ വർഷമാണ് വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത്. ഒട്ടേറെ മലയാളി കുട്ടികളും എ – ലെവൽ, റ്റി -ലെവൽ, ബിടെക് പരീക്ഷകൾ എഴുതി ഫലം കാത്തിരിക്കുന്നുണ്ട്.

അധ്യാപക സമരങ്ങൾ മൂലം വിദ്യാർത്ഥികളുടെ ഒട്ടേറെ ക്ലാസുകൾ തടസ്സപ്പെട്ടിരുന്നു. ഈ വർഷം എ – ലെവൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ ജിസിഎസ്ഇ പരീക്ഷ കോവിഡ് കാരണം റദ്ദാക്കപ്പെട്ടിരുന്നു. അതിനാൽ ആ കുട്ടികൾ ആദ്യമായി എഴുതുന്ന പരീക്ഷ ആയതുകൊണ്ട് തന്നെ എ ലെവൽ പരീക്ഷകളുടെ ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികളും മാതാപിതാക്കളും വളരെ സമ്മർദ്ദത്തിലാണ്. ഈ വർഷത്തെ പരീക്ഷ നടത്തിപ്പിൽ കോവിഡ് കാലത്തെ ചില നടപടികളും ഉൾപ്പെടുത്തിയിരുന്നു. പരീക്ഷകൾക്ക് കൂടുതൽ ഇടവേളകൾ അനുവദിച്ച് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ സമ്മർദ്ദം കുറയ്ക്കാൻ ഈ പ്രാവശ്യം നടപടി എടുത്തിരുന്നു.

എന്നാൽ ഇംഗ്ലണ്ടിൽ യുകെയിലെ മറ്റു ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള വിഷയ ഭാഗങ്ങളെക്കുറിച്ച് മുൻകൂട്ടി വിവരം നൽകപ്പെട്ടിരുന്നില്ല. പരീക്ഷ എഴുതി വിജയം കാത്തിരിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും മലയാളം യുകെ ന്യൂസ് ഉന്നത വിജയം ആശംസിക്കുന്നു . മികച്ച വിജയം നേടിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ മലയാളം യുകെ ന്യൂസ് പ്രസിദ്ധീകരിക്കുന്നതായിരിക്കും.

ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളുടെ വിവരങ്ങൾ contactmalayalamuk @gmal.com എന്ന ഇമെയിലിലേയ്ക്ക് അയച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്നു

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ആതിഥേയരായ ഓസ്ട്രേലിയയെ സെമിയിൽ മറികടന്ന് ഫിഫ വനിതാ ഫുട്ബോൾ ലോകകപ്പിൽ ഫൈനലിൽ പ്രവേശിച്ച് ഇംഗ്ലണ്ട് വനിതകൾ. വനിതാ ഫുട്ബോൾ ലോകകപ്പിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇംഗ്ലണ്ട് ഫൈനലിൽ കടക്കുന്നത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സെമിയിൽ ഓസീസിനെ പരാജയപ്പെടുത്തിയത്. എല്ലാ ടൂൺ, ലോറൻ ഹെംപ്, അലീസിയ റൂസ്സോ എന്നിവരാണ് ഇംഗ്ലണ്ടിന് വേണ്ടി ഗോളടിച്ചത്. ക്യാപ്റ്റൻ സാം കെരിനാണ് ഓസ്ട്രേലിയയുടെ ഏകഗോൾ നേടിയത്. ഞായറാഴ്ച നടക്കുന്ന കലാശപോരാട്ടത്തിൽ ഇംഗ്ലണ്ട് സ്പെയിനെ നേരിടും.

ഇംഗ്ലണ്ട് 36ാം മിനിറ്റിൽ എല ട്യൂണിലൂടെ മുന്നിലെത്തി. സമനില ഗോളിനായി പൊരുതിയ ഓസ്‌ട്രേലിയ 63ാം മിനിറ്റിൽ സാം കേറിന്റെ ഗോളിൽ ഒപ്പമെത്തി. വിജയഗോളിനായി ഇരുടീമുകളും ശക്തമായി പൊരുതിയപ്പോൾ മത്സരം കൂടുതൽ ആവേശമായി. 71-ാം മിനിറ്റില്‍ ഇംഗ്ലണ്ട് വീണ്ടും മുന്നിലെത്തി. ലൗറന്‍ ഹെംപാണ് ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്തത്. തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഓസ്‌ട്രേലിയ വീണ്ടും പ്രതിരോധത്തിലായി. 86-ാം മിനിറ്റില്‍ ഇംഗ്ലണ്ട് മത്സരത്തിലെ മൂന്നാം ഗോളും നേടി. അതോടെ ഫൈനൽ ബർത്തും ഉറപ്പാക്കി. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഇംഗ്ലണ്ട് സെമിഫൈനലിൽ എത്തിയിരുന്നെങ്കിലും തോൽവി ആയിരുന്നു ഫലം.

സ്പെയിനും ഇത് ആദ്യമായാണ് വനിതാ ലോകകപ്പ് ഫൈനലിൽ കടക്കുന്നത്. കിരീടം ആര് നേടിയാലും അത് പുതിയ ചരിത്രമാവുമെന്നുറപ്പ്. സെമിയിൽ 2-1ന് സ്വീഡനെ തോൽപ്പിച്ചാണ് സ്പെയിൻ ഫൈനലിലെത്തിയത്. ക്യാപ്റ്റൻ ഓൽഗ കാർമോണ മത്സരത്തിന്റെ അവസാനഘട്ടത്തിൽ നേടിയ ഗോളിലാണ് സ്പെയിൻ വിജയം സ്വന്തമാക്കിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ലണ്ടനിലെ പ്രസിദ്ധമായ ബ്രിട്ടീഷ് മ്യൂസിയത്തിൽ നിന്നും നിരവധി വർഷങ്ങൾ പഴക്കമുള്ള പുരാവസ്തുക്കളും സ്വർണ്ണാഭരണങ്ങളും മറ്റും കാണാതായതിനെ തുടർന്ന് ജീവനക്കാരിൽ ഒരാളെ പുറത്താക്കി. ഇത് സംബന്ധിച്ച അന്വേഷണം പോലീസ് നടത്തിവരികയാണ്. യുകെയിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഈ മ്യൂസിയം. കാണാതായവയിൽ വിലപിടിപ്പുള്ള സ്വർണാഭരണങ്ങളും രത്നങ്ങളും വിലയേറിയ കല്ലുകളും മറ്റും ഉൾപ്പെടുന്നതായി മ്യൂസിയം അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കാണാതായവയിൽ ഭൂരിഭാഗവും മ്യൂസിയത്തിലെ സ്റ്റോർ റൂമിൽ ആയിരുന്നു സൂക്ഷിച്ചിരുന്നത്. കാണാതായവ എത്രയും വേഗം തിരികെ എത്തിക്കാനുള്ള എല്ലാ പരിശ്രമങ്ങളും ഉണ്ടാകുമെന്ന് മ്യൂസിയം ഡയറക്ടർ ഹാർട്ട് വിഗ് ഫിഷർ അറിയിച്ചു.

ഇത് വളരെ അസാധാരണമായ ഒരു സംഭവമാണെന്നും, തങ്ങളുടെ സംരക്ഷണത്തിലുള്ള എല്ലാ വസ്തുക്കളുടെയും സംരക്ഷണം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷാക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കിയെന്നും, നഷ്ടപ്പെട്ടവയെ സംബന്ധിച്ചുള്ള കൃത്യമായ വിലയിരുത്തലുകൾ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുറത്താക്കിയ ജീവനക്കാരനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മ്യൂസിയം അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മെട്രോപൊളിറ്റൻ പോലീസിന്റെ ഇക്കണോമിക് ക്രൈം കമാൻഡ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും, സംഭവത്തിൽ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

മ്യൂസിയത്തിലെ സുരക്ഷാക്രമീകരണങ്ങളെ സംബന്ധിച്ച് മ്യൂസിയം അധികൃതരും സ്വതന്ത്ര അന്വേഷണങ്ങൾ നടത്തിവരികയാണ്. ബിസി 15-ാം നൂറ്റാണ്ട് മുതൽ എഡി 19-ാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിൽ ഉൾപ്പെടുന്നവയാണ് നഷ്ടപ്പെട്ട വസ്തുക്കൾ. ഇവയൊന്നും തന്നെ അടുത്തിടെ പ്രദർശനത്തിനായി അനുവദിച്ചിരുന്നില്ല. പ്രാഥമികമായി ഇവയൊക്കെയും അക്കാദമിക്, ഗവേഷണ ആവശ്യങ്ങൾക്കായി സൂക്ഷിച്ചിരുന്നവയാണെന്നും മ്യൂസിയം അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വ്യക്തമായ അന്വേഷണ റിപ്പോർട്ടുകൾ വരുമെന്ന പ്രതീക്ഷയിലാണ് മ്യൂസിയം അധികൃതർ. മ്യൂസിയത്തിൽ കൂടുതൽ ശക്തമായ സുരക്ഷാസംവിധാനങ്ങൾ സജ്ജീകരിക്കുവാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- തന്റെ ചാരിറ്റി പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയനായ ക്യാപ്റ്റൻ ടോം മൂറിന്റെ മകൾക്ക് തന്റെ പിതാവിന്റെ ചാരിറ്റി ചടങ്ങുകളുമായി ബന്ധപ്പെട്ട് പങ്കെടുക്കുന്നതിന് ആയിരക്കണക്കിന് പൗണ്ട് തുക പ്രതിഫലം ലഭിച്ചതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ക്യാപ്റ്റൻ ടോം ഫൗണ്ടേഷന്റെ ഇടക്കാല ചീഫ് എക്‌സിക്യൂട്ടീവായി 2021-ലും 2022-ലും അവാർഡ് ദാന ചടങ്ങുകളിൽ മകളായ ഹാനാ ഇൻഗ്രാം-മൂർ പങ്കെടുക്കുകയും വിധികർത്താവ് ആവുകയും ചെയ്തിരുന്നു. എന്നാൽ അവരുടെ സ്വന്തം കമ്പനിയായ മെയ്‌ട്രിക്‌സ് ഗ്രൂപ്പിനാണ് ഇതിനുള്ള പെയ്മെന്റുകൾ ലഭിച്ചിരിക്കുന്നത് എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വിർജിൻ മീഡിയ ഒ 2 ക്യാപ്റ്റൻ ടോം ഫൗണ്ടേഷൻ കണക്ടർ അവാർഡ്സിൽ അദ്ദേഹത്തിന്റെ ചാരിറ്റി സംഘടനയെ പ്രതിനിധീകരിച്ചാണ് മകൾ പങ്കെടുത്തതെങ്കിലും, ഇതിന് ലഭിച്ച പ്രതിഫലം ചാരിറ്റി സംഘടനയുടെ അക്കൗണ്ടിലേക്ക് എല്ലാം മറിച്ച് ഹാനായുടെ സ്വന്തം കമ്പനിയായ മെയ്ട്രിക്സ് ഗ്രൂപ്പിന്റെ അക്കൗണ്ടിലേക്കാണ് പോയിരിക്കുന്നതെന്ന് വ്യക്തമായ തെളിവുകൾ പുറത്തുവന്നിരിക്കുകയാണ്. ഈ അവാർഡിന് ചാരിറ്റി സംഘടനയുടെ ലോഗോയും പേരും എല്ലാം തന്നെ ഉപയോഗിച്ചിരുന്നു. ആ സമയത്ത് ചാരിറ്റി സംഘടനയുടെ താൽക്കാലിക ചീഫ് എക്സിക്യൂട്ടീവ് ആയി പ്രവർത്തിക്കുന്നതിന് ഹാനായ്കക്ക് 85000 പൗണ്ട് പ്രതിഫലവും ലഭിച്ചിരുന്നു. ഭർത്താവ് കോളിനോടൊപ്പം മെയ്ട്രിക്സിന്റെ ഉടമയായ ഹാനാ തനിക്കെതിരെയുള്ള ആരോപണങ്ങളിൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ക്യാപ്റ്റൻ ടോം ഫൗണ്ടേഷൻ പ്രവർത്തനങ്ങളെ സംബന്ധിച്ച് ചാരിറ്റി കമ്മീഷൻ അന്വേഷണം നടത്തിവരികയാണ്.


ഹാനായുടെ പിതാവായ ക്യാപ്റ്റൻ ടോം മൂർ കോവിഡ് സമയത്ത് ചാരിറ്റി പ്രവർത്തനങ്ങളുടെ വാർദ്ധക്യത്തിലും തന്റെ ഗാർഡനിലൂടെ നിരവധി തവണ നടന്ന് എൻ എച്ച് എസിനായി 38 മില്യൻ സമാഹരിച്ച് നൽകിയിരുന്നു. വിർജിൻ മീഡിയ O2-വുമായി സ്വന്തം വാണിജ്യ ഉടമ്പടി ഉണ്ടാക്കുന്നതിന് മുമ്പ് ഹാനാ ഇൻഗ്രാം-മൂർ ഫൗണ്ടേഷന്റെ ബോർഡിൽ നിന്ന് അനുമതി വാങ്ങിയിരുന്നില്ലെന്നും പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിലെ സാഹചര്യത്തിൽ ഇത്തരത്തിൽ പണത്തിന്റെ ദുരുപയോഗം നടന്നതിനെ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : റഷ്യൻ ചാരന്മാരെന്ന് സംശയിക്കുന്ന മൂന്ന് പേരെ യുകെയിൽ അറസ്റ്റ് ചെയ്ത് കുറ്റം ചുമത്തിയതായി റിപ്പോർട്ട്‌. നോർഫോക്ക് ഗ്രേറ്റ് യാർമൗത്തിലെ ഓർലിൻ റൂസെവ് (45), ഹാരോയിൽ നിന്നുള്ള ബിസർ ധംബസോവ് (41), കാട്രിൻ ഇവാനോവ (31) എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരിയിൽ കസ്റ്റഡിയിലെടുത്ത മൂവരും ഇപ്പോഴും അവിടെ തുടരുകയാണ്. കൈവശമുള്ള തിരിച്ചറിയൽ രേഖകൾ വ്യാജമാണ്. ഇവർ റഷ്യൻ സെക്യൂരിറ്റി സർവീസിന് വേണ്ടിയാണ് ജോലി ചെയ്തിരുന്നത്. യുകെ, ബൾഗേറിയ, ഫ്രാൻസ്, ഇറ്റലി, സ്‌പെയിൻ, ക്രൊയേഷ്യ, സ്ലോവേനിയ, ഗ്രീസ്, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളുടെ പാസ്‌പോർട്ടുകൾ, തിരിച്ചറിയൽ രേഖകൾ തുടങ്ങിയവ ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തു. ഒഫീഷ്യൽ സീക്രട്ട് ആക്ട് പ്രകാരം ഫെബ്രുവരിയിൽ അറസ്റ്റിലായ അഞ്ചു പേരിൽ ഈ മൂന്ന് പേർക്കെതിരെ ഫെബ്രുവരിയിൽ ഐഡന്റിറ്റി ഡോക്യുമെന്റ് ആക്ട് പ്രകാരം കുറ്റം ചുമത്തി.

മെട്രോപൊളിറ്റൻ പോലീസിൽ നിന്നുള്ള തീവ്രവാദ വിരുദ്ധ ഡിറ്റക്ടീവുകളാണ് ഇവരെ പിടികൂടിയത്. വൈകാതെ തന്നെ മൂവരെയും ഓൾഡ് ബെയ്‌ലി കോടതിയിൽ ഹാജരാക്കും. മൂവരും വർഷങ്ങളായി യുകെയിൽ താമസിച്ച് വിവിധ ജോലികൾ ചെയ്യുന്നു. റൂസെവിന് റഷ്യയിലെ ബിസിനസ്സ് ഇടപാടുകളുടെ ചരിത്രമുണ്ട്. ബൾഗേറിയൻ ഊർജ മന്ത്രാലയത്തിന്റെ ഉപദേശകനായി പ്രവർത്തിച്ചിരുന്നതായും പറയുന്നു.

ധംബസോവും ഇവാനോവയും ദമ്പതികളാണെന്ന് പറയപ്പെടുന്നു. മൂന്ന് പ്രതികളുടെയും വിചാരണ ജനുവരിയിൽ ലണ്ടനിലെ ഓൾഡ് ബെയ്‌ലി കോടതിയിൽ നടക്കും. പൊലീസ് ഇതുവരെയും കുറ്റപത്രം സമർപ്പിച്ചിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പത്ത് വയസ്സുകാരി സാറാ ഷെരീഫിന്റെ മരണത്തിൽ ദുരൂഹത തുടരുകയാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സറേയിലെ വോക്കിംഗിലുള്ള വീട്ടിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്ന മൂന്നു പേർ രാജ്യം വിട്ടതായാണ് പോലീസ് അറിയിച്ചത്. മൃതദേഹത്തിന്റെ ഔപചാരികമായ തിരിച്ചറിയൽ ഇതുവരെ നടത്തിയിട്ടില്ല. ഹാമണ്ട് റോഡിൽ സാറയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് അന്വേഷണ ഉദ്യോഗസ്ഥർ ഇപ്പോഴും ഉണ്ട് .


നിലവിൽ സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇന്നലെ ചൊവ്വാഴ്ച പോസ്റ്റുമോർട്ടം നടത്തുമെന്നാണ് പോലീസ് അറിയിച്ചിരുന്നത്. സാറയെ പരിചയമുള്ള മൂന്നുപേർ സംഭവത്തിനുശേഷം രാജ്യം വിട്ടതാണ് ദുരൂഹത ഉയ ർത്തുന്നത്. ഈ മൂന്നു പേരെ കണ്ടെത്താൻ വിദേശരാജ്യങ്ങളിലെ കുറ്റാന്വേഷണ ഏജൻസികളുടെ സഹായം തേടാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. സാറയുടെ മരണത്തെക്കുറിച്ച് അറിയാമെന്ന് കരുതുന്ന മൂന്നുപേരെ കുറിച്ചുള്ള ഒരു വിവരവും പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.


തന്റെ ജീവിതത്തിലെ നഷ്ടത്തിന് ഒന്നും ഒരു പരിഹാരമാവുകയില്ല എന്ന് സംഭവങ്ങളെക്കുറിച്ച് കണ്ണീരോട് സാറയുടെ അമ്മ ഓൾഗ ഷെരീഫ് മാധ്യമങ്ങളോട് പറഞ്ഞു. നേരിട്ട ദുരന്തത്തിൽ നിന്ന് മകളെ രക്ഷിക്കാനായില്ലെന്നും അവളോടൊപ്പമുള്ള നല്ല ഓർമകൾ മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ എന്നും അവർ കൂട്ടിച്ചേർത്തു . സാറയുടെ കൊലപാതകത്തിലെ പ്രതികളുമായുള്ള വിചാരണ ഒരുപക്ഷേ നീണ്ടുപോകാനുള്ള സാധ്യതകളിലേയ്ക്ക് ലണ്ടനിലെ പീറ്റേഴ്സ് ആന്റ് പീറ്റേഴ്സിലെ ലോ സ്പെഷ്യലിസ്റ്റായ അന്ന ബ്രാഡ്‌ഷോ പറഞ്ഞു. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വിദേശ പൗരന്മാരെ കൈമാറുന്നതിൽ മിക്ക രാജ്യങ്ങളിലും വ്യത്യസ്ത നിയമങ്ങൾ നിലനിൽക്കുന്നതാണ് അതിന് കാരണമായി അവർ ചൂണ്ടി കാണിച്ചത്.

RECENT POSTS
Copyright © . All rights reserved