ന്യൂസ് ഡെസ്ക് മലയാളം യുകെ

പണപെരുപ്പം കുറഞ്ഞിട്ടും യുകെയിലെ പലിശ നിരക്ക് കുറയ്ക്കുന്നതിനെ കുറിച്ച് വ്യക്തമായ സൂചനകൾ നൽകാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് . വാർഷിക പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞിട്ടും പലിശ നിരക്ക് ഉയർന്ന നിലയിൽ തുടരേണ്ടി വരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണർ ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പണപ്പെരുപ്പം പ്രഖ്യാപിത ലക്ഷ്യമായ 2% എത്തിക്കാൻ കൂടുതൽ ശ്രദ്ധയോടെ നീങ്ങേണ്ടതുണ്ടെന്ന അഭിപ്രായമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണർ ആൻഡ്രൂ ബെയ് ലി ലണ്ടനിൽ നടത്തിയ ഒരു പ്രഭാഷണത്തിൽ സൂചിപ്പിച്ചത്.

വാർഷിക പണപ്പെരുപ്പ നിരക്ക് സെപ്റ്റംബർ മാസത്തിലെ 6.7 ശതമാനത്തിൽ നിന്ന് 4.6 ശതമാനമായി ഒക്ടോബർ മാസത്തിൽ കുറഞ്ഞതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിലവിലെ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾക്കാണ് ഇപ്പോൾ മങ്ങലേറ്റിയിരിക്കുന്നത്. പണപ്പെരുപ്പം അതിൻറെ ഔദ്യോഗിക ലക്ഷ്യമായ 2 ശതമാനത്തിലും വളരെ കൂടുതലാണെന്നും അതുകൊണ്ട് തന്നെ വളരെ ജാഗ്രതയോടെ നീങ്ങേണ്ടതുണ്ടെന്നും ബെയ്ലി പറഞ്ഞു.

റഷ്യ -ഉക്രൈൻ യുദ്ധവും മിഡിൽ ഈസ്റ്റിലെ സംഘർഷവും ഇന്ധനവിലയും ഭക്ഷ്യവിലയും കൂടുന്നതിന് കാരണമായിട്ടുണ്ടെന്ന് ബെയ്ലി പറഞ്ഞു. 2021 ഡിസംബറിനും 2023 ഓഗസ്റ്റ് മാസത്തിനും ഇടയിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തുടർച്ചയായ 14 തവണയാണ് പലിശ നിരക്ക് ഉയർത്തിയത്. കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിലെ പണപ്പെരുപ്പം 11.1 ശതമാനമായിരുന്നു. ആ നിലയിൽ നിന്നാണ് നിലവിലെ 4.6 ശതമാനത്തിലേയ്ക്ക് പണപ്പെരുപ്പം എത്തിയിരിക്കുന്നത്