Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ഡെറിയിലെ കോല്ലൻ ലെയിനിൽ നടന്ന ഗുരുതര സംഭവത്തിൽ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക് സംഭവിച്ചതിനെ തുടർന്ന് രണ്ടുപേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. വ്യാഴാഴ്ച നടന്ന അറസ്റ്റ് ശ്രമത്തിനിടെ കത്തിയുമായി പൊലീസ് സംഘത്തിന് നേരെ ആക്രമണം നടന്നതാണെന്ന് അന്വേഷണ സംഘം അറിയിച്ചു. 21 വയസ്സുള്ള ഈഒ ഇൻ കാർലിനെ ശനിയാഴ്ച ഡംഗാനൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

അറസ്റ്റിനിടെ ഇയാൾ പിന്നിൽ നിന്ന് അഞ്ച് ഇഞ്ച് വാൾ പുറത്തെടുത്ത് പൊലീസിനെ ആക്രമിക്കുകയായിരുന്നു എന്ന് കോടതിയിൽ പ്രോസിക്യൂഷൻ പറഞ്ഞു. പൊലീസ് ആണെന്ന് തിരിച്ചറിയാതെ ചെയ്ത പ്രവർത്തിയാണെന്നും മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇയാളുടെ മേൽ കൊലക്കുറ്റം ഉൾപ്പെടെ നിരവധി വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ജാമ്യഹർജി സമർപ്പിക്കാത്തതിനാൽ ഇയാളെ കൂടുതൽ ദിവസത്തേയ്ക്ക് റിമാൻഡിൽ അയച്ചു.

ഈ സംഭവവുമായി ബന്ധപ്പെട്ട് 20 വയസ്സുള്ള കോൺലൻ ബോയ്ലെയെയും വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി. പൊലീസ് ഉദ്യോഗസ്ഥരെയും കസ്റ്റഡി ഉദ്യോഗസ്ഥനെയും ആക്രമിച്ചത്, ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയത് , ക്ലാസ് ബി മയക്കുമരുന്ന് കൈവശം വച്ചത് എന്നിവയാണ് ഇയാളുടെ മേൽ ചുമത്തപ്പെട്ട കുറ്റങ്ങൾ. മുൻപ് ജാമ്യം ലംഘിച്ചതിനാൽ ഇയാൾ റിമാൻഡിൽ തുടരാൻ കോടതി ഉത്തരവിട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പെൻഷൻ മാത്രം വരുമാനമായി ഉള്ളവർക്ക് ഇനി അധിക നികുതി ബാധ്യത ഉണ്ടാകില്ലെന്ന് ചാൻസലർ റേച്ചൽ റീവ്സ് വ്യക്തമാക്കി. പെൻഷൻ തുകയിലെ വാർഷിക വർധനയിലൂടെ 2027 മുതൽ പെൻഷൻ വരുമാനം നികുതി പരിധി മറികടക്കുമെന്ന ആശങ്കകളാണ് ഉയർന്നിരുന്നത്. ഇത്തരം സാഹചര്യത്തിൽ പെൻഷൻകാരെ ചെറുതും അനാവശ്യവുമായ നികുതി കണക്കിൽ നിന്ന് രക്ഷിക്കുന്നതിന്റെ ഭാഗമായി 2030 വരെ പെൻഷൻ മാത്രം ലഭിക്കുന്നവർക്ക് നികുതി ഈടാക്കില്ലെന്ന തീരുമാനമാണ് സർക്കാർ പ്രഖ്യാപിച്ചത്.


പുതിയ ഫ്ലാറ്റ് റേറ്റ് സിസ്റ്റത്തിൽ ഉൾപ്പെട്ടവർക്ക് ലഭിക്കുന്ന £12,547.60 എന്ന പെൻഷൻ തുക അടുത്ത വർഷം നിലവിലെ £12,570 നികുതി പരിധിയോടെ വളരെ അടുത്തതായിരിന്നു . നികുതി പരിധി 2027 വരെ ഫ്രീസ് ചെയ്തിരിക്കുന്നതിനാൽ ശേഷമുള്ള വർധനകൾ ഈ പരിധി കടക്കുമെന്നത് പൊതുവെ ആശങ്ക ഉളവാക്കിയിരുന്നു . സാധാരണ സാഹചര്യത്തിൽ എച്ച് എം ആർ സി ലളിതമായ അസ്സസ്‌മെന്റ് വഴി ചെറുതായ നികുതി തുകകൾ ഈടാക്കാറുണ്ട്. എന്നാൽ ഇത്തരം ചെറിയ തുകകൾക്കായുള്ള കണക്കെടുപ്പും നോട്ടീസുമെല്ലാം പെൻഷൻകാരെ കൂടുതൽ ബുദ്ധിമുട്ടിലാക്കുമെന്ന വിലയിരുത്തലോടെയാണ് സർക്കാർ ഈ ഇളവ് പരിഗണിക്കുന്നത്. ഇതോടെ പെൻഷൻ മാത്രമുള്ളവർക്ക് നികുതി സംബന്ധിച്ച ആശങ്കകൾ ഒന്നടങ്കം മാറും.

അതേസമയം, പെൻഷൻകാരുടെ ഭൂരിഭാഗവും ഇപ്പോഴും നികുതി നൽകുന്നവരാണ് എന്നതാണ് യാഥാർത്ഥ്യം. പഴയ പെൻഷൻ സംവിധാനത്തിൽ ഉൾപ്പെട്ട 25 ലക്ഷം പേർക്ക് അടിസ്ഥാന പെൻഷനും എസ് ഇ ആർ പി എസ് വരുമാനവും ഒരുമിച്ച് ലഭിക്കുന്നതിനാൽ നികുതി ബാധ്യത തുടരും. ചെറിയ സ്വകാര്യ പെൻഷൻ ലഭിക്കുന്നവർക്കും നികുതി ഒഴിവാകില്ല. ഇതുവഴി തൊഴിലാളികളും പെൻഷൻകാരും തമ്മിൽ നികുതി തുല്യത ഉറപ്പാക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ നയം നടപ്പിലാക്കാനുള്ള കൃത്യമായ മാര്‍ഗരേഖ ഇപ്പോഴും സർക്കാർ വ്യക്തമാക്കിയിട്ടില്ലെന്നതും ചർച്ചയാകുന്നുണ്ട് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ റോയൽ ബറോ ഓഫ് കെൻസിങ്ടൺ ആൻഡ് ചെൽസിയ (RBKC) ഉൾപ്പെടെ മൂന്ന് കൗൺസിലുകളെ ലക്ഷ്യമിട്ടുണ്ടായ സൈബർ ആക്രമണത്തെ തുടർന്ന് താമസക്കാരോട് അധിക ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകി . കൗൺസിലിന്റെ സിസ്റ്റങ്ങളിൽ നിന്ന് ചില “ സുപ്രധാന വിവരങ്ങൾ മോഷണം പോയതായി അധികൃതർ സ്ഥിരീകരിച്ചു. ഇതിൽ വ്യക്തിഗതമായതോ സാമ്പത്തികവിവരങ്ങളോ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതായും അവർ വ്യക്തമാക്കി.

ആക്രമണത്തെ തുടർന്ന് ഫോൺ സിസ്റ്റങ്ങൾ ഉൾപ്പെടെ നിരവധി സേവനങ്ങൾ തകരാറിലായതോടെ ആർ ബി കെ സി, വെസ്റ്റ്‌മിൻസ്റ്റർ, ഹാമർസ്മിത്ത് & ഫുൽഹാം കൗൺസിലുകൾ രണ്ടാഴ്ചയെങ്കിലും വലിയ തടസ്സങ്ങൾ നേരിടുമെന്ന് അറിയിച്ചു. നാഷണൽ സൈബർ സെക്യൂരിറ്റി സെന്ററിന്റെയും മെട്രോപൊളിറ്റൻ പൊലീസിന്റെയും ദേശീയ ക്രൈം ഏജൻസിയുടെയും സഹായത്തോടെ ആക്രമണത്തിന് പിന്നിലെ സംഘത്തെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുന്നുണ്ട് .

ബ്രിട്ടനിലെ പൊതുമേഖല-സ്വകാര്യമേഖലാ സ്ഥാപനങ്ങൾക്കെതിരെ കഴിഞ്ഞ വർഷങ്ങളിൽ വർധിച്ചുവരുന്ന റാൻസംവെയർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ മുന്നറിയിപ്പ്. സിസ്റ്റങ്ങൾ കമ്പ്യൂട്ടർ വൈറസ് ഉപയോഗിച്ച് ആക്രമിക്കുകയും ഡേറ്റാ ചോർത്തുകയും തുടർന്ന് ക്രിപ്‌റ്റോകറൻസിയിൽ പണം ആവശ്യപ്പെടുകയും ചെയ്യുന്നതാണ് ഇത്തരം ആക്രമണങ്ങൾ. ഇത്തരം ആക്രമണങ്ങൾക്കെതിരെ ജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡെർബിഷെയറിലെ വില്ലിങ്ടൺ ലെവൽ ക്രോസിങിന് സമീപം നടന്ന അപകടത്തെ തുടർന്ന് യൂടോക്സിറ്റർ–ഡെർബി റൂട്ടിലുള്ള റെയിൽ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. വൈകിട്ട് 4.39 ന് ഒരു ട്രെയിൻ ഒരു കാറിൽ ഇടിച്ചുവെന്ന വിവരം നെറ്റ്‌വർക്ക് റെയിൽ സ്ഥിരീകരിച്ചു. സംഭവത്തിൽ ആർക്കും പരിക്ക് പറ്റിയിട്ടില്ല എന്നാണ് അറിയാൻ സാധിച്ചത്. അപകടം നടന്നതിനെ തുടർന്ന് പ്രദേശത്ത് സേവനങ്ങൾ പൂർണമായോ ഭാഗികമായോ നിർത്തിവെച്ചു.

അപകടത്തെ തുടർന്ന് സ്റ്റോക്ക്–ഓൺ–ട്രെന്റ്–ഡെർബി റൂട്ടിൽ സർവീസുകൾ റദ്ദാക്കുകയോ ഒരു മണിക്കൂറിലധികം വൈകുകയോ സമയ മാറ്റങ്ങൾക്കു വിധേയമാകുകയോ ചെയ്തു. ഈസ്റ്റ് മിഡ്‌ലാൻഡ്സ് റെയിൽ‌വേ നൽകിയ വിവരങ്ങൾ പ്രകാരം പാത അടച്ചതോടെ യാത്രക്കാർക്ക് വ്യാപകമായ അസൗകര്യം നേരിടേണ്ടി വന്നു. സംഭവസ്ഥലത്ത് അടിയന്തിര സേവന സംഘങ്ങൾ എത്തി പരിശോധനയും സുരക്ഷാ വിലയിരുത്തലുകളും നടത്തി.

വൈകിട്ട് 7 മണിയോടെ പാത വീണ്ടും തുറന്നുവെങ്കിലും സർവീസുകൾ പൂർണമായി സാധാരണ നിലയിലേക്ക് മടങ്ങാൻ സമയം എടുക്കുമെന്ന് ഇ.എം.ആർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ചില ട്രെയിനുകൾ 60 മിനിറ്റുവരെ താമസിക്കാമെന്നും പെട്ടെന്നുള്ള മാറ്റങ്ങൾക്ക് യാത്രക്കാർ തയ്യാറാകണമെന്നും അധികൃതർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ എൻ‌എസ്‌പി‌സി‌സി നടത്തിയ പുതിയ പഠനത്തിൽ കുട്ടികളെ ലക്ഷ്യമാക്കിയുള്ള ഓൺലൈൻ ബ്ലാക്ക്മെയിലിംഗിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. തങ്ങളുടെ കുട്ടി ഓൺലൈൻ ബ്ലാക്ക്മെയിലിന് ഇരയായതായി , പത്ത് മാതാപിതാക്കളിൽ ഒരാൾ പറഞ്ഞതായുള്ള ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് പഠനത്തിൽ ഉള്ളത് . നാഷണൽ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി റ്റു ചിൽഡ്രൻ ബ്രിട്ടനിലെ കുട്ടികളെ സംരക്ഷിക്കാൻ പ്രവർത്തിക്കുന്ന പ്രധാന ചാരിറ്റിയാണ്. ഓൺലൈൻ അപകടങ്ങളിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ അവർ പഠനങ്ങൾ നടത്തുകയും, മാർഗ്ഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്നു.


സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിടുമെന്നതു മുതൽ വ്യക്തിപരമായ വിവരങ്ങൾ വെളിപ്പെടുത്തുമെന്ന മുന്നറിയിപ്പുവരെ ഭീഷണികളായി കുട്ടികൾക്ക് ലഭിക്കുന്നുണ്ട് . കൂടാതെ അഞ്ചിൽ ഒരാൾ തങ്ങൾ അറിയുന്ന ഒരു കുട്ടിക്ക് ഇതുപോലുള്ള അനുഭവം ഉണ്ടായിട്ടുണ്ടെന്നും വെളിപ്പെടുത്തി. നാഷണൽ ക്രൈം ഏജൻസിക്ക് നിലവിൽ 110-ൽ കൂടുതൽ ‘സെക്സ്റ്റോർഷൻ’ കേസുകൾ മാസത്തിൽ ലഭിക്കുന്നുണ്ട്. പടിഞ്ഞാറൻ ആഫ്രിക്കയിലെയും തെക്കുകിഴക്കൻ ഏഷ്യയിലെയും സൈബർ ഗ്യാങ്ങുകൾ ആണ് കൂടുതലും ടീനേജർമാരെയും യുവാക്കളെയും വലയിലാക്കുന്നത്.

സ്കോട്ട്‌ ലാൻഡിലും ലണ്ടനിലും രണ്ട് കൗമാരക്കാർ ആത്മഹത്യ ചെയ്ത സംഭവങ്ങളും ഇത്തരം ബ്ലാക്ക്മെയിലുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട് . ടെക് കമ്പനികൾ കുട്ടികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതായി പഠനം ചൂണ്ടിക്കാണിക്കുന്നു. കുട്ടികളെ എന്താണ് ഓൺലൈൻ ബ്ലാക്ക്മെയിൽ എന്ന് തിരിച്ചറിയാൻ മാതാപിതാക്കൾ പഠിപ്പിക്കണമെന്നും, വീട്ടിൽ സംസാരിക്കാൻ സൗകര്യമുള്ള അന്തരീക്ഷം സൃഷ്ടിക്കണമെന്നും എൻ‌എസ്‌പി‌സി‌സി നിർദേശിക്കുന്നു. ലജ്ജ, ഭയം, സുഹൃത്തിനെ ആദ്യം ആശ്രയിക്കാനുള്ള മനോഭാവം എന്നിവയാണ് കുട്ടികൾ ഇത് മാതാപിതാക്കളെ അറിയിക്കാതെ നിൽക്കാനുള്ള പ്രധാന കാരണങ്ങളെന്ന് പഠനം കാണിക്കുന്നു. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പല കുറ്റവാളികളും അവരുമായി സൗഹൃദം സ്ഥാപിക്കുന്നതിന് സമൂഹമാധ്യമങ്ങൾ ആണ് ഉപയോഗിക്കുന്നത്. ഇത്തരക്കാർ ആദ്യം കുട്ടികളുടെ സമപ്രായക്കാരായി നടിക്കുകയും ഒടുവിൽ അപകടകരമായ സാഹചര്യങ്ങളിലേയ്ക്ക് അവരെ കൊണ്ടെത്തിക്കുകയും ചെയ്യുന്നുവെന്ന് എൻ‌എസ്‌പി‌സി‌സി മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇറാനിൽ ചാരപ്രവർത്തനക്കുറ്റം ചുമത്തി തടങ്കലിൽ കഴിയുന്ന ബ്രിട്ടീഷ് ദമ്പതികളായ ക്രെയ്ഗ് ഫോർമാനെയും ലിൻസെ ഫോർമാനെയും മോചിപ്പിക്കാൻ യുകെ സർക്കാർ ഇടപെടുന്നില്ലെന്ന് അവരുടെ മകൻ ജോ ബെനറ്റ് ആരോപിച്ചു. ലോകം ചുറ്റുന്ന മോട്ടോർസൈക്കിൾ യാത്രയ്ക്കിടെ ആണ് ഈസ്റ്റ് സസ്സെക്സിലെ ദമ്പതികളെ കഴിഞ്ഞ ജനുവരിയിൽ ഇറാനിലെ കർമാനിൽ വെച്ച് അറസ്റ്റ് ചെയ്തത്.

ബ്രിട്ടീഷ് പൗരന്മാരെ സംരക്ഷിക്കേണ്ട യുകെ സർക്കാർ വിഷയത്തിൽ കാര്യമായി ഇടപെടുന്നില്ലെന്ന് ബെന്നറ്റ് കുറ്റപ്പെടുത്തി. ചാരവൃത്തി ആരോപിച്ചിട്ടുണ്ടെങ്കിലും, അത് പൂർണ്ണമായും വ്യാജമാണെന്നും, മാതാപിതാക്കൾക്ക് സാധാരണ കോടതി നടപടികൾ പോലും ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു . മാതാപിതാക്കൾ അന്യായമായി തടങ്കലിൽ ആയതോടെ കടുത്ത മാനസിക സംഘർഷമാണ് തങ്ങൾ നേരിടുന്നതെന്ന് ബെന്നറ്റ് പറഞ്ഞു.

തടങ്കലിൽ കഴിയുന്ന തന്റെ അമ്മയുമായി ഇതുവരെ രണ്ട് പ്രാവശ്യം മാത്രമാണ് സംസാരിക്കാൻ കഴിഞ്ഞതെന്നും, അവസാനമായി സംസാരിച്ചപ്പോൾ അവർ ഷീണിതയായിരുന്നു എന്നും ബെനറ്റ് പറഞ്ഞു. വിധി പുറപ്പെടുവിക്കാതെ വീണ്ടും കോടതിയിൽ ഹാജരാക്കിയതും അവരെ കൂടുതൽ നിരാശയിലാഴ്ത്തിയതായി അദ്ദേഹം പറഞ്ഞു. ഓഗസ്റ്റിൽ വെവ്വേറെ ജയിലുകളിലാക്കപ്പെട്ട ദമ്പതികൾ, പിന്നീട് ഒക്ടോബറിൽ ഒരേ ജയിലിൽ ആണ് നിലവിൽ ഉള്ളതെന്നാണ് അറിയാൻ സാധിച്ചത്. “ഈ കേസിൽ ഞങ്ങൾ ഏറെ ആശങ്കയിലാണെന്നും ആവശ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നുമാണ് പ്രസ്‌തുത വിഷയത്തിൽ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാഞ്ചസ്റ്റർ നഗരത്തെ നടുക്കിയ സിനഗോഗ് ആക്രമണവുമായി ബന്ധപ്പെട്ട് 31-കാരനെ പോലീസ് പിടികൂടി. മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ നിന്നാണ് ഭീകരവാദ കുറ്റങ്ങൾ ചുമത്തി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത് . ഒക്ടോബർ 2-നുണ്ടായ ഹീറ്റൺ പാർക് ഹീബ്രു കോൺഗ്രിഗേഷൻ സിനഗോഗിന്മേലുള്ള ആക്രമണത്തിൽ എഡ്രിയൻ ഡാൾബി, മെൽവിൻ ക്രാവിറ്റ്സ് എന്നിവർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റ ഈ ആക്രമണത്തിൽ ജിഹാദ് അൽ-ഷാമി പൊലീസ് വെടിയേറ്റ് മരിച്ചിരുന്നു. നഗരത്തെ തന്നെ കണ്ണീരിലാഴ്ത്തിയ ഈ സംഭവത്തെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതിന് ശേഷം, സംഭവത്തിന്റെ പിന്നിലുള്ള ബന്ധങ്ങൾ വളരെ സൂക്ഷ്മമായി പരിശോധിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

 

പുതിയ അറസ്റ്റോടെ കേസിനോട് ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം ഏഴായി. ഇതുവരെ അറസ്റ്റ് ചെയ്തവരിൽ അഞ്ചുപേരെ തെളിവുകളില്ലാത്തതിനാൽ വിട്ടയച്ചിരുന്നു. ഒക്ടോബർ 9-ന് അറസ്റ്റിലായ 30-കാരനെതിരെ ഭീകരവാദവുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചുവെച്ചെന്ന കുറ്റം നിലനിൽക്കുന്നതിനാൽ അയാൾ ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണ് . പ്രാർത്ഥനയ്ക്കായി ആളുകൾ എത്തിച്ചേരുന്ന സമയത്ത് അക്രമി കാർ സുരക്ഷാ ജീവനക്കാരനിലേയ്ക്ക് ഇടിച്ചുകയറ്റുകയും തുടർന്ന് കത്തി ആക്രമണം നടത്തുകയായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ എം5 മോട്ടോർവേയിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുന്നതിന് കാരണമായി. വെല്ലിംഗ്ടൺ ജംഗ്ഷൻ (J26) മുതൽ ടിവർട്ടൺ ജംഗ്ഷൻ (J27) വരെയുള്ള തെക്കോട്ട് പോകുന്ന പാതയിലാണ് അപകടം സംഭവിച്ചത്. വൈകുന്നേരം മുതൽ രാത്രി 10 വരെ ഗതാഗത തടസം ഉണ്ടാകാമെന്ന് നാഷണൽ ഹൈവേസ് മുന്നറിയിപ്പ് നൽകിയിരുന്നു. അപകടത്തെ തുടർന്ന് ട്രാഫിക് ബ്ലോക്ക് ഉണ്ടായപ്പോൾ ചിലർ കാറുകളിൽ നിന്ന് ഇറങ്ങി ചിത്രീകരിച്ച വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ബസിൽ ഉണ്ടായിരുന്ന ഏകദേശം 35 യാത്രക്കാരെയും പരിശോധനയ്‌ക്ക് വിധേയരാക്കിയതായും എല്ലാവരും സുരക്ഷിതരാണെന്നും ഡെവൺ–സോമർസെറ്റ് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അപകടത്തിൽപ്പെട്ട കാറിൽ ഒരാൾ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നും, അഗ്നിശമന സേനയാണ് അദ്ദേഹത്തെ പുറത്തിറക്കിയത് എന്നും അധികൃതർ അറിയിച്ചു. രണ്ട് ഫയർഎൻ‌ജിനുകളും ഒരു സഹായ സംഘവും സ്ഥലത്തെത്തിയിരുന്നു. പൊലീസ്, ആംബുലൻസ്, ഹൈവേ സംഘം എന്നിവരാണ് പിന്നീട് സാഹചര്യം നിയന്ത്രണത്തിലാക്കിയത്.

അപകടത്തെ തുടർന്ന് മൂന്ന് പാതകളിൽ രണ്ടെണ്ണം അടച്ചതോടെ നീണ്ട ട്രാഫിക് ജാം ഉണ്ടായി. അടിയന്തിര സേവന വാഹനങ്ങൾക്ക് വഴി തുറക്കാൻ ചില യാത്രക്കാർ റോഡ്‌വർക്ക്സിൽ വച്ചിരുന്ന കോൺകൾ മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. പിന്നീട് സാഹചര്യം നിയന്ത്രണ വിധേയമായതോടെ പാതകൾ വീണ്ടും തുറന്നതായി നാഷണൽ ഹൈവേസ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെയിലെ നെറ്റ് മൈഗ്രേഷൻ വലിയ തോതിൽ താഴ്ന്നതായുള്ള കണക്കുകൾ പുറത്തുവന്നു. ഒ എൻ എസ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഒരു വർഷത്തിൽ 69% കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024 ജൂലൈ–2025 ജൂൺ കാലയളവിൽ നെറ്റ് മൈഗ്രേഷൻ 204,000 ആയി ചുരുങ്ങി. മുൻവർഷത്തെ 649,000ൽ നിന്ന് 69 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021ന് ശേഷം ആദ്യമായാണ് ഇത്രയും കുറഞ്ഞ നിരക്ക് എന്നത് ശ്രദ്ധേയമാണ്.

അതേ സമയം രാജ്യത്തു നിന്ന് പോകുന്നവരുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടായി. മൊത്തം 9 ലക്ഷത്തോളം പേർ യുകെയിലെത്തിയെങ്കിലും ഇത് മുൻവർഷത്തേക്കാൾ 4 ലക്ഷത്തോളം കുറവാണ്. അതേസമയം 6.93 ലക്ഷം പേർ രാജ്യം വിട്ടു. നിയമവിരുദ്ധ മാർഗങ്ങളിലൂടെ എത്തിയവരുടെ എണ്ണം 51,000 ആണ് . ഇതിൽ തന്നെ ചെറിയ ബോട്ടുകളിലെത്തിയവർ 46,000 പേരായിരുന്നു. അഫ്ഗാൻ, ഇറാൻ, സുഡാൻ, സോമാലിയ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാരാണ് പ്രധാനമായും അനധികൃതമായി കുടിയേറുന്നവരിൽ കൂടുതലുള്ളത് .

തൊഴിൽ-വിദ്യാർത്ഥി വിസ നിയന്ത്രണങ്ങൾ കൊണ്ടുവന്ന സർക്കാരിന്റെ നടപടികളാണ് കുടിയേറ്റ കുറവിന് കാരണമെന്ന വിലയിരുത്തലുകൾ ആണ് പൊതുവേയുള്ളത് . നെറ്റ് മൈഗ്രേഷൻ അഞ്ചുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതായി ഹോം സെക്രട്ടറി ഷബാന മഹ്മൂദ് പറഞ്ഞു. കുടിയേറ്റം കുറയ്ക്കാനായി കൂടുതൽ പരിഷ്‌കാരങ്ങൾ നടപ്പാക്കും എന്ന് അവർ കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടന്റെ പുതിയ ബജറ്റിൽ 26 ബില്യൺ പൗണ്ടിന്റെ നികുതി വർധന പ്രഖ്യാപിച്ചു. വരുമാന നികുതിയും നാഷണൽ ഇൻഷുറൻസ് നിരക്കും തുടങ്ങുന്ന വരുമാനപരിധി 2031 വരെ തുടരുമെന്ന തീരുമാനം സാധാരണ ജനങ്ങൾക്ക് കൂടുതൽ നികുതി ബാധ്യത വരുത്തി വെക്കും. 2 മില്ല്യൺ പൗണ്ടിനു മുകളിൽ വിലയുള്ള വീടുകൾക്ക് അധിക വാർഷിക നികുതി, ഇലക്ട്രിക് വാഹനങ്ങൾക്ക് മൈലേജിന് നികുതി, ഓൺലൈൻ ബെട്ടിംഗിന് ഉയർന്ന ഡ്യൂട്ടി എന്നിവയും പ്രഖ്യാപിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വെല്ലുവിളികൾ നേരിടാൻ എല്ലാവരും കുറച്ച് അധികം സംഭാവന ചെയ്യേണ്ടി വരുമെന്ന് ചാൻസലർ റെച്ചൽ റീവ്സ് വ്യക്തമാക്കി

വൻ വിമർശനങ്ങൾക്ക് ഇടയാക്കിയ ടു ചൈൽഡ് ബെനെഫിറ്റ് ലിമിറ്റ് അടുത്ത ഏപ്രിൽ മുതൽ ഒഴിവാക്കുമെന്ന് റീവ്സ് പ്രഖ്യാപിച്ചു. ഈ തീരുമാനത്തോടെ 4.5 ലക്ഷം കുട്ടികളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറാൻ സഹായിക്കും എന്നാണ് കരുതപ്പെടുന്നത്. വൈദ്യുതി ബില്ലിൽ ചേർത്തിരുന്ന ഗ്രീൻ ലെവി ഒഴിവാക്കിയതോടെ കുടുംബങ്ങൾക്ക് വർഷത്തിൽ ഏകദേശം £150 വരെ കുറവ് ലഭിക്കും. മരുന്ന് ചാർജുകളും ചില റെയിൽ നിരക്കുകളും താത്കാലികമായി കുറച്ചതും സാധാരണ ജനങ്ങൾക്ക് ചെറിയ ആശ്വാസം നൽകുമെന്നാണ് പ്രതീക്ഷ.

എന്നാൽ ബജറ്റ് പ്രഖ്യാപനത്തെ തുടർന്ന് പ്രതിപക്ഷം കഠിന വിമർശനവുമായി രംഗത്തെത്തി. ഉയർന്ന നികുതിയും നിയന്ത്രണം വിട്ട ചെലവുമാണ് ഈ ബജറ്റിൽ എന്ന് കൺസർവേറ്റീവ് നേതാവ് കെമി ബഡിനൊച് പ്രതികരിച്ചു. കഴിഞ്ഞ വർഷവും വൻ നികുതി കൂട്ടിയിട്ടും വീണ്ടും വർധന വരുത്തിയതിൽ അവർ റീവ്സിനെ കുറ്റപ്പെടുത്തി. ലിബറൽ ഡെമോക്രാറ്റുകളും റിഫോം യു.കെ പാർട്ടിയും സാധാരണ തൊഴിലാളികളാണ് ഈ ബഡ്ജറ്റ് കൊണ്ട് കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുകയെന്ന് ചൂണ്ടിക്കാട്ടി. സ്കോ ട്ടിഷ് നാഷണൽ പാർട്ടി സ്കോട്ട്‌ ലാൻഡിനെ ബഡ്ജറ്റിൽ അവഗണിച്ചതായുള്ള വിമർശനം ഉന്നയിച്ചിട്ടുണ്ട് .

RECENT POSTS
Copyright © . All rights reserved