ന്യൂസ് ഡെസ്ക്, മലയാളം യുകെ
2050 ഓടെ നെറ്റ് സീറോ ടാർഗെറ്റിൽ എത്താമെന്ന് യുകെ സർക്കാർ. 2030 ഉം അതിന് ശേഷവും ഉള്ള ഇടക്കാല കാർബൺ ബജറ്റുകൾ ഈ ലക്ഷ്യത്തിലേക്ക് എത്താൻ സഹായിക്കുമെന്ന് ക്ലൈമറ്റ് ചേഞ്ച് കമ്മിറ്റി പറയുന്നു. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഉടനെ തന്നെ നടപടികൾ സ്വീകരിക്കണമെന്ന് സിസിസി പറയുന്നു. വൈദ്യുതിയെ ഗ്യാസിനേക്കാൾ വിലക്കുറവിൽ ലഭ്യമാക്കുന്ന തരത്തിൽ ഊർജ്ജ നികുതിയിൽ വരുത്തുന്ന മാറ്റം ഇതിൽ ഉൾപ്പെടുന്നു. ഏറെ പ്രതീക്ഷ നൽകുന്ന റിപ്പോർട്ടാണ് ക്ലൈമറ്റ് ചേഞ്ച് കമ്മിറ്റിയുടേതെന്ന് സിസിസിയുടെ ചെയർമാനായ പിയേഴ്സ് ഫോർസ്റ്റർ പറയുന്നു. അതേസമയം ആവശ്യമായ നടപടികൾ ഉടൻ തന്നെ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019 ൽ കൺസർവേറ്റീവ് പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിച്ച നെറ്റ് സീറോ അജണ്ട ടോറി നേതാവ് കെമി ബാഡെനോക്ക് റിഫോം പാർട്ടി എന്നിവരിൽ നിന്ന് വലിയ എതിർപ്പ് നേരിട്ടിരുന്നു. ടോറി നേതാവ് കെമി ബാഡെനോക്ക് യുകെയുടെ നെറ്റ് സീറോ നയത്തെ നിരന്തരം വിമർശിച്ചിരുന്നു. ഈ മാസം ആദ്യം നോർത്ത് സീയിലെ എണ്ണ, വാതക ഉൽപ്പാദനത്തിൽ ഏർപ്പെടുത്തിയിരുന്ന നികുതി റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
റീഫോം യുകെയുടെ ഡെപ്യൂട്ടി നേതാവായ റിച്ചാർഡ് ടൈസ് സർക്കാരിൻെറ പുതിയ നീക്കത്തെ “നെറ്റ് സ്റ്റുപ്പിഡ് സീറോ” എന്നാണ് വിശേഷിപ്പിച്ചത്. യുകെയുടെ കാലാവസ്ഥാ ലക്ഷ്യങ്ങളോട് ശക്തമായ എതിർപ്പും അദ്ദേഹം പ്രകടിപ്പിച്ചു. നെറ്റ് സീറോ എന്ന ലക്ഷ്യത്തിന് ലേബർ പാർട്ടിക്ക് പൊതു ജനങ്ങളുടെ പിന്തുണ ഉണ്ടെങ്കിലും നയത്തിൽ നിന്ന് പിന്മാറാനുള്ള സാധ്യതയും റിച്ചാർഡ് ടൈസ് എടുത്ത് കാട്ടി. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ, കാർബൺ ഉത്പാദനം കുറയ്ക്കുന്നതിനായി ലേബർ പാർട്ടി നിരവധി തീരുമാനങ്ങൾ എടുത്തിരുന്നു. കൂടാതെ, മുൻ സർക്കാരുകൾ അവതരിപ്പിച്ച ചില നയങ്ങളും യുകെയെ നെറ്റ് സീറോ എന്ന ലക്ഷ്യത്തിൽ എത്താൻ സഹായിച്ചെന്ന് ക്ലൈമറ്റ് ചേഞ്ച് കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്രേറ്റ് ബ്രിട്ടണിലെ മുതിർന്നവർ മൊബൈൽ ഫോണുകൾ ഉപയോഗിക്കാൻ ചെലവഴിക്കുന്ന സമയം ഒടുവിൽ ടിവി കാണുന്നതിനേക്കാൾ കൂടുതലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ശരാശരി ഒരു വ്യക്തി ഏകദേശം 7.5 മണിക്കൂറാണ് എല്ലാത്തരം സ്‌ക്രീനുകളും കാണുന്നതിനായി ചിലവഴിക്കുന്നത്. പുതിയ കണ്ടെത്തലുകൾ ശാരിരിക മാനസിക ആരോഗ്യത്തെ എത്രമാത്രം ബാധിക്കും എന്ന ആശങ്കയിലാണ് ആരോഗ്യവിദഗ്തർ. വാർഷിക ടച്ച് പോയന്റ്‌സ് നടത്തിയ സർവേയിലൂടെയാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.
15 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഒരു സാധാരണ വ്യക്തി പരമ്പര ടിവി (മൂന്ന് മണിക്കൂറും 16 മിനിറ്റും) കാണുന്നതിനേക്കാൾ കൂടുതൽ സമയം (മൂന്ന് മണിക്കൂറും 21 മിനിറ്റും) മൊബൈലിൽ ചെലവഴിക്കുന്നത് ഇതാദ്യമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദശകത്തിൽ മൊബൈൽ ഫോൺ ഉപയോഗത്തിൽ സ്ഥിരമായ വർധനവാണ് ഈ നിർണായക ഘട്ടത്തിലേക്ക് നയിച്ചത്. ഇത് ഒരു ദിവസം ഒരു മണിക്കൂർ 17 മിനിറ്റിൽ നിന്ന് ഏകദേശം മൂന്നിരട്ടിയായി. ടിവി കാണൽ താരതമ്യേന സ്ഥിരതയുള്ളതായി തുടരുന്നു. 2015 ൽ ശരാശരി ദൈനംദിന കാഴ്ചയുടെ അളവ് മൂന്ന് മണിക്കൂറും 23 മിനിറ്റും മാത്രമായിരുന്നു.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രാക്ടീഷണേഴ്‌സ് ഇൻ അഡ്വർടൈസിംഗ് (ഐപിഎ) പ്രസിദ്ധീകരിച്ച ഗവേഷണം പ്രകാരം 15 വയസ്സിനു മുകളിലുള്ളവർ ഒരു ദിവസം ശരാശരി 7.5 മണിക്കൂർ സ്‌ക്രീൻ അധിഷ്ഠിത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. മൊബൈൽ, ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ്, ഗെയിം കൺസോളുകൾ, ടിവി കാണൽ എന്നിവയുൾപ്പെടെ ഒരു ദശാബ്ദം മുമ്പ് 6.5 മണിക്കൂറിൽ നിന്ന് ഉയർന്നാണ് ഈ നിലയിൽ എത്തിയത്. മീഡിയ ഉപഭോഗത്തിന്റെ പരിണാമത്തിൽ ഈ ഡേറ്റ ഒരു നാഴികക്കല്ലാണ് എന്ന് 2005 മുതൽ ടച്ച്‌പോയിന്റ്‌സ് സർവേ നടത്തുന്ന ഐപിഎയിലെ ഡെപ്യൂട്ടി റിസർച്ച് ഡയറക്ടർ ഡാൻ ഫ്ലിൻ പറഞ്ഞു. പരമ്പരാഗത ടിവിയുടെ മുന്നിൽ ഇരിക്കുന്നതിനുപകരം, യൂട്യൂബ്, ടിക് ടോക്ക്, നെറ്റ്ഫ്ലിക്സ് തുടങ്ങിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ മൊബൈലിൽ കാണുന്നതിനും ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയുൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ സ്ക്രോൾ ചെയ്യുന്നതിനും യുവതലമുറ കൂടുതൽ ഇഷ്ടപ്പെടുന്നതായും വിലയിരുത്തപ്പെടുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സെർവിക്കൽ സ്‌ക്രീനിംഗിന് വരാൻ വൈകിയ സ്ത്രീകൾക്ക് വീട്ടിൽ തന്നെ പരിശോധന നടത്താനുള്ള സൗകര്യം നൽകാൻ ഒരുങ്ങി എൻഎച്ച്എസ് ഇംഗ്ലണ്ട്. ജനുവരി മുതൽ ലഭ്യമാകുന്ന DIY ടെസ്റ്റ് കിറ്റുകളിൽ യോനിയിലെ ആവരണം തുടയ്ക്കാൻ നീളമുള്ള ഒരു കോട്ടൺ ബഡ് അടങ്ങിയതാണ്. മിക്ക സെർവിക്കൽ ക്യാൻസറുകൾക്കും കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസിനെ തിരിച്ചറിയാനാണ് ഈ പരിശോധന നടത്തുക. 25 നും 64 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ഏതാനും വർഷങ്ങൾ കൂടുമ്പോൾ ഇത് നൽകാറുണ്ട്. എന്നാൽ അഞ്ച് ദശലക്ഷത്തിലധികം സ്ത്രീകൾ കൃത്യ സമയത്ത് ഈ ടെസ്റ്റ് ചെയ്യുന്നില്ലെന്ന് സർക്കാരിൻെറ കണക്കുകൾ സൂചിപ്പിക്കുന്നു.
ഇംഗ്ലണ്ടിലെ ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പ്, ഗർഭാശയ പരിശോധനയിൽ സ്ത്രീകൾ പങ്കെടുക്കുന്നതിൽ തടസങ്ങൾ നേരിടാതിരിക്കാനാണ് ഇത്തരത്തിലുള്ള നടപടിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. പലപ്പോഴും അസ്വസ്ഥത, സമയക്കുറവ്, മതപരമോ സാംസ്കാരികമോ ആയ വിശ്വാസങ്ങൾ തുടങ്ങിയ ഘടകങ്ങൾ സ്ത്രീകളെ ഈ പരിശോധന നടത്തുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നു. നിലവിൽ, യോഗ്യരായ സ്ത്രീകളിൽ 68.8% പേർ മാത്രമാണ് സെർവിക്കൽ ക്യാൻസർ സ്‌ക്രീനിംഗ് ഓഫർ സ്വീകരിക്കുന്നത്.
പ്രീ-പെയ്ഡ് റിട്ടേൺ പോസ്റ്റേജുമായി പായ്ക്ക് ചെയ്തിരിക്കുന്ന ഈ കിറ്റുകൾ, സ്ത്രീകൾക്ക് വീട്ടിൽ തന്നെ സാമ്പിൾ ശേഖരിക്കാൻ അനുവദിക്കുന്നു. HPV കണ്ടെത്തിയാൽ, ക്യാൻസറിനെ സൂചിപ്പിക്കുന്ന ഏതെങ്കിലും കോശ മാറ്റങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഇത്തരക്കാരെ കൂടുതൽ പരിശോധനകൾക്കായി റഫർ ചെയ്യും. അടുത്തിടെ നടത്തിയ ഒരു പരീക്ഷണത്തിൽ, മൂന്ന് വർഷത്തിനുള്ളിൽ ഹോം കിറ്റുകൾ ഉപയോഗിക്കുന്നത് സ്‌ക്രീനിംഗ് സ്വീകാര്യത 77% ആയി ഉയർത്തുമെന്ന് കണ്ടെത്തി. അതിജീവന നിരക്ക് മെച്ചപ്പെടുത്തുന്നതിൽ നേരത്തെയുള്ള രോഗനിർണ്ണയത്തിന്റെ പ്രാധാന്യം ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് എടുത്ത് കാട്ടി. വീട്ടിൽ തന്നെ പരിശോധന നടത്തുന്നത് സെർവിക്കൽ ക്യാൻസറിൻെറ നിരക്ക് കുറയ്ക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുമെന്ന് ക്യാൻസർ റിസർച്ച് യുകെ മേധാവി മിഷേൽ മിച്ചൽ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻ എച്ച് എസിലെ പ്രസവ യൂണിറ്റുകളെ കുറിച്ചുള്ള പരാതികൾ അടിയന്തര പ്രാധാന്യത്തോടെ അന്വേഷിക്കുമെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പ്രഖ്യാപിച്ചു. മെറ്റേണിറ്റി സർവീസുകൾ കാര്യക്ഷമല്ലെന്നും അനാവശ്യമായ ഫണ്ട് ചിലവഴിക്കൽ നടക്കുന്നുണ്ടെന്നും ഉള്ള പരാതികൾ വ്യാപകമായി ഉയർന്നുവന്നിരുന്നു. എല്ലാ വിഷയങ്ങളെ കുറിച്ചും സമൂലമായ ഒരു അന്വേഷണത്തിനാണ് സർക്കാർ തലത്തിൽ തീരുമാനം കൈകൊണ്ടിരിക്കുന്നത്. തിങ്കളാഴ്ച നടന്ന റോയൽ കോളേജ് ഓഫ് ഒബ്സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റുകളുടെ (RCOG) വാർഷിക സമ്മേളനത്തിൽ സംസാരിച്ച അവസരത്തിലാണ് അദ്ദേഹം സുപ്രധാനമായ തീരുമാനം പ്രഖ്യാപിച്ചത്.
രാജ്യത്തെ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച 10 സേവനങ്ങളുടെയും മുഴുവൻ പ്രസവ സംവിധാനത്തിൻെറയും അന്വേഷണം അടിയന്തിരമായി പരിശോധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തെറ്റായ ചികിത്സയുടെ പേരിൽ നൽകിയ പിഴ തുകയേക്കാൾ കുറവായിട്ടുള്ളതാണ് അന്വേഷണത്തിന് ചിലവഴിക്കുന്നതെന്ന് ആരോഗ്യ സെക്രട്ടറി പറഞ്ഞു. എൻഎച്ച്‌എസ് ട്രസ്റ്റുകളിലുടനീളമുള്ള ജീവനക്കാരുടെയും പ്രത്യേക ഉപകരണങ്ങളുടെയും അഭാവം പോലുള്ള പ്രസവ സുരക്ഷയിലെ പരാജയങ്ങൾക്ക് കാരണമാകുന്ന ഘടകങ്ങളെയാണ് അന്വേഷണത്തിൽ പരിശോധിക്കുന്നത്. കറുത്ത വർഗക്കാരായ സ്ത്രീകൾ ഗർഭാവസ്ഥയിലോ ജനനത്തിനു തൊട്ടുപിന്നാലെയോ വെളുത്ത വംശജരായ സ്ത്രീകളെ അപേക്ഷിച്ച് മരിക്കാനുള്ള സാധ്യത മൂന്നിരട്ടി വരെ കൂടുതലാണെന്ന വസ്തുത പോലുള്ള പ്രസവ പരിചരണത്തിലെ വംശീയ അസമത്വങ്ങളെ കുറിച്ചും അന്വേഷണം പരിശോധിക്കും.
കഴിഞ്ഞ ദിവസങ്ങളിൽ ഇംഗ്ലണ്ടിലെ പല ആശുപത്രികളിലും മെറ്റേണിറ്റി വിഭാഗങ്ങൾ തരംതാഴ്ത്തലിന് വിധേയമായിരുന്നു. പല ആശുപത്രികളിലെയും പ്രസവ ശുശ്രൂഷ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും അപകടത്തിന് കാരണമാകുമെന്നത് തിരിച്ചറിഞ്ഞ് ഹെൽത്ത് കെയർ റെഗുലേറ്റർ ആണ് ഈ നടപടി സ്വീകരിച്ചത്. ലീഡ്സിലെ രണ്ട് ആശുപത്രികളിലെ മെറ്റേണിറ്റി സർവീസുകളെ നല്ലത് എന്ന വിഭാഗത്തിൽനിന്ന് അപര്യാപ്തം എന്ന നിലയിലേയ്ക്ക് തരംതാഴ്ത്തിയിരുന്നു . പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തണമെന്ന് കാണിച്ച് ഇംഗ്ലണ്ടിന്റെ റെഗുലേറ്റർ ഇപ്പോൾ പല ട്രസ്റ്റുകൾക്കും മുന്നറിയിപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
2035 ആകുമ്പോഴേക്കും പ്രതിരോധ ചെലവ് ജിഡിപിയുടെ 5% ആയി ഉയർത്താൻ തീരുമാനിച്ച് ബ്രിട്ടൻ. ആഗോള സംഘർഷങ്ങൾ വർദ്ധിക്കുകയും യൂറോപ്പ് സ്വന്തം സൈനിക ശക്തിയെ കൂടുതൽ ആശ്രയിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബ്രിട്ടൻെറ ഈ നീക്കം. നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായാണ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ പ്രഖ്യാപനം നടത്തിയത്. നാറ്റോയുടെ പുതിയ പ്രതിരോധ ചെലവ് ലക്ഷ്യങ്ങളുമായി ഈ പ്രതിജ്ഞ പൊരുത്തപ്പെടുന്നുണ്ടെങ്കിലും, പോളണ്ട് പോലുള്ള ചില സഖ്യകക്ഷികളെ അപേക്ഷിച്ച് പതുക്കെ ലക്ഷ്യത്തിലെത്താനാണ് ബ്രിട്ടൻ പദ്ധതിയിടുന്നത്.
5% കണക്കിൽ സൈന്യം, ആയുധങ്ങൾ തുടങ്ങിയ പതിവ് പ്രതിരോധ ചെലവുകൾക്കായി 3.5 ശതമാനവും സൈബർ സുരക്ഷ പോലുള്ള അടിയന്തര സേവനങ്ങൾക്കായി 1.5 ശതമാനവും ഉൾപ്പെടും. ബ്രിട്ടൻെറ ഈ തീരുമാനത്തെ സൈനിക നേതാക്ക പിന്തുണയ്ക്കാൻ സാധ്യതയുണ്ട്. ലേബർ എംപിമാരിൽ നിന്നും സൈനിക നേതാക്കളിൽ നിന്നും പ്രതിരോധ ചെലവ് വർധിപ്പിക്കാൻ ചാൻസലർ റേച്ചൽ റീവ്സിന് മേൽ സമ്മർദ്ദം ഉണ്ടായിരുന്നു. ഇത്തരത്തിൽ ഒരു നീക്കം ഉടൻ സ്വീകരിച്ചില്ലെങ്കിൽ യുകെ മറ്റ് നാറ്റോ രാജ്യങ്ങളെക്കാൾ പിന്നിലാകുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
ഹേഗിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായാണ് സർക്കാർ ഈ പ്രഖ്യാപനം അവതരിപ്പിച്ചിരിക്കുന്നത്. ഉച്ചകോടിയിൽ ലോകമെമ്പാടുമുള്ള നേതാക്കളും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പങ്കെടുക്കും. യുകെയുടെ പുതിയ ദേശീയ സുരക്ഷാ തന്ത്രം പുറത്തിറക്കുന്നതിന് തൊട്ടുമുമ്പാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നിലവിൽ, യുകെ ജിഡിപിയുടെ ഏകദേശം 2.3 % പ്രതിരോധത്തിനായി ചെലവഴിക്കുന്നുണ്ട്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളും ഉക്രെയ്നിലെ തുടർച്ചയായ യുദ്ധവും ഉൾപ്പെടെയുള്ള വർദ്ധിച്ചുവരുന്ന ആഗോള സംഘർഷങ്ങൾക്കിടയിലാണ് ഇത്തവണത്തെ ഉച്ചകോടി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പാലസ്തീൻ അനുകൂല സംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങളും പ്രവർത്തനങ്ങളും ദേശവിരുദ്ധ സ്വഭാവം കൈക്കൊള്ളുന്നതിനെ ശക്തമായി എതിർക്കുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു. ഇത്തരം നടപടികളെ ഭീകരവിരുദ്ധ നിയമപ്രകാരം നിരോധിക്കാനാണ് തീരുമാനം. പാർലമെന്റിൽ നിയമം പാസായാൽ പാലസ്തീൻ അനുകൂല ഗ്രൂപ്പുകാരുടെ അംഗത്വവും പിന്തുണയും നിയമവിരുദ്ധമാകും.
ഓക്സ്ഫോർഡ്ഷയറിലെ ആർഎഎഫ് ബ്രൈസ് നോർട്ടണിലേക്ക് പാലസ്തീൻ അനുകൂല സംഘടന പ്രവർത്തകർ അതിക്രമിച്ചു കയറി രണ്ട് സൈനിക വിമാനങ്ങളിൽ ചുവപ്പ് പെയിന്റ് സ്പ്രേ ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് കർശന നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിക്കുന്നത്. ഈ സംഭവത്തെ അപമാനകരം എന്നാണ് കൂപ്പർ വിളിച്ചത് . സെൻട്രൽ ലണ്ടനിൽ ഒരു സംഘം ഒരു പ്രതിഷേധ പ്രകടനം നടത്തിയപ്പോഴാണ് കൂപ്പറിന്റെ പ്രഖ്യാപനം വന്നത്. പാലസ്തീൻ അനുകൂല പ്രകടനത്തിൽ നൂറുകണക്കിന് പേർ പങ്കെടുക്കുകയും പോലീസുമായുള്ള സംഘർഷം പൊട്ടിപുറപ്പെട്ടതിനെ തുടർന്ന് 13 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
യുകെയുടെ പ്രതിരോധ സംരംഭം രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്ക് നിർണായകമാണെന്നും ആ സുരക്ഷയെ അപകടത്തിലാക്കുന്നവരെ ഈ സർക്കാർ വെച്ചു പൊറുപ്പിക്കില്ലന്നും അവർ കൂട്ടിച്ചേർത്തു.
നടപടികൾ പലസ്തീൻ ആക്ഷന് മാത്രമാണെന്നും നിയമപരമായ പ്രതിഷേധ ഗ്രൂപ്പുകളെയും മിഡിൽ ഈസ്റ്റിനെ കുറിച്ച് പ്രചാരണം നടത്തുന്ന മറ്റുള്ളവരെയും ബാധിക്കുന്നില്ലെന്നും അവർ പറഞ്ഞു. പലസ്തീൻ അനുകൂല ഗ്രൂപ്പുകൾ, ഇസ്രായേൽ ഗവൺമെന്റിന്റെ നടപടികളെ എതിർക്കുന്നവർ, യുകെയുടെ വിദേശനയത്തിൽ മാറ്റങ്ങൾ ആവശ്യപ്പെടുന്നവർ എന്നിവരുൾപ്പെടെ സമാധാനപരമായി പ്രതിഷേധിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് തുടരാൻ കഴിയേണ്ടത് വളരെ പ്രധാനമാണ് എന്ന് കൂപ്പർ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ ഏറ്റവും താമസ യോഗ്യമായ സ്ഥലമായി ഗ്ലൗസെസ്റ്റർഷെയർ തിരഞ്ഞെടുക്കപ്പെട്ടു. നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഗ്ലൗസെസ്റ്റർഷെയറിനെ ഏറ്റവും നല്ല സ്ഥലം എന്ന രീതിയിൽ അംഗീകാരം നൽകിയത്. പ്രോപ്പർട്ടി വിലകൾ, കുറ്റകൃത്യങ്ങളുടെ നിരക്ക്, വിദ്യാഭ്യാസ ഫലങ്ങൾ, എൻ എച്ച് എസ് കാത്തിരിപ്പ് സമയം എന്നിവയാണ് പ്രധാന കാര്യങ്ങൾ ആയി പരിഗണിക്കപ്പെട്ടത്.
താമസിക്കാൻ ഏറ്റവും നല്ല സ്ഥലങ്ങൾ തിരിച്ചറിയാൻ പതിനൊന്ന് വ്യത്യസ്ത മാനദണ്ഡങ്ങൾ വിശകലനം ചെയ്തു. ഇവയിൽ 10 മാനദണ്ഡങ്ങളിലും ഗ്ലൗസെസ്റ്റർഷെയർ മുന്നിലായിരുന്നു. എൻഎച്ച്എസ് ചികിത്സാ സമയം, പാർക്കുകൾ, പോസ്റ്റ് ഓഫീസുകൾ, പബ്ബുകൾ പോലുള്ള സൗകര്യങ്ങൾ, സെക്കൻഡറി സ്കൂൾ പ്രകടനം തുടങ്ങിയ വിഭാഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചാണ് ഗ്ലൗസെസ്റ്റർഷെയറിലെ ഫോറസ്റ്റ് ഓഫ് ഡീൻ ഒന്നാം സ്ഥാനം നേടിയത് . തൊട്ടുപിന്നാലെ നോർത്ത് യോർക്ക്ഷെയറും മൂന്നാം സ്ഥാനത്ത് കോട്‌സ്‌വോൾഡ്‌സും ആണ് ഉള്ളത് . പ്രകൃതി സൗന്ദര്യത്താൽ ആകർഷകമായ സ്‌ഥലമാണ് കോട്‌സ്‌വോൾഡ്‌സ് ഏരിയയുടെ ഭൂരിഭാഗവും. കുന്നുകൾ, ആകർഷകമായ ഗ്രാമങ്ങൾ, വാസ്തുവിദ്യ എന്നിവയാൽ പ്രശസ്തമായ ഈ സ്ഥലങ്ങൾ വിനോദസഞ്ചാരികൾക്ക് വളരെ പ്രിയങ്കരമാണ് . സ്ട്രൗഡിന് ആണ് നാലാം സ്ഥാനം ലഭിച്ചത് .
ഇംഗ്ലണ്ടിലെ ഗ്ലൗസെസ്റ്റർഷെയറിലെ മനോഹരമായ ഒരു പ്രദേശമാണ് ഫോറസ്റ്റ് ഓഫ് ഡീൻ. 2021 ലെ സെൻസസ് പ്രകാരം ഏകദേശം 87,000 ആളുകൾ ആണ് ഇവിടെ താമസിക്കുന്നത് . റോമൻ കാലഘട്ടം മുതലുള്ള സമ്പന്നമായ ചരിത്രമുള്ള രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന വനങ്ങളിൽ ഒന്നാണിത്. ഏകദേശം 42 ചതുരശ്ര മൈൽ വിസ്തൃതിയുള്ള ഈ വനം മാൻ, കാട്ടുപന്നി, പക്ഷികൾ തുടങ്ങിയ നിരവധി വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമാണ്. നടക്കാനും സൈക്കിൾ സവാരി ചെയ്യാനും പ്രകൃതി ആസ്വദിക്കാനും ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യമായ സ്ഥലമാണിത്. വിശ്രമിക്കാനും സമാധാനപരമായ അന്തരീക്ഷം ആസ്വദിക്കുന്നതിനും ആയി പലരും ഫോറസ്റ്റ് ഓഫ് ഡീൻ സന്ദർശിക്കുന്നു. പഴയ ഗുഹകളും ഖനികളും ഒട്ടേറെ ഇവിടെയുണ്ട് . സമീപത്ത് ഒഴുകുന്ന വൈ നദി പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. കലാകാരന്മാരും എഴുത്തുകാരും പലപ്പോഴും ഇവിടുത്തെ കാടിന്റെ ശാന്തമായ മനോഹാരിതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. കാടിന് ചുറ്റും പ്രാദേശിക സംസ്കാരവും ചരിത്രവും നിറഞ്ഞ ചെറിയ ഗ്രാമങ്ങളും പട്ടണങ്ങളുമുണ്ട്. മൊത്തത്തിൽ, പ്രകൃതിയും ചരിത്രവും ഒത്തുചേരുന്ന ഒരു പ്രത്യേക സ്ഥലമാണ് ഫോറസ്റ്റ് ഓഫ് ഡീൻ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സമ്പന്നരായ വിദേശികളെയും തിരിച്ചുവരുന്ന ബ്രിട്ടീഷ് പ്രവാസികളെയും ലക്ഷ്യമിട്ട് “ബ്രിട്ടാനിയ കാർഡ്” എന്ന പേരിൽ ഒരു പുതിയ നിർദ്ദേശം അവതരിപ്പിക്കാൻ ഒരുങ്ങി റിഫോം യുകെ. ഇത് പ്രകാരം വ്യക്തികൾക്ക് 10 വർഷത്തെ താമസ പെർമിറ്റ് ലഭിക്കും. കൂടാതെ ഇവർക്ക് യുകെയിൽ താമസിക്കുമ്പോൾ വിദേശ ആദായ നികുതി അടയ്‌ക്കേണ്ട ആവശ്യമില്ല. ഇത്തരക്കാർക്ക് ഇൻഹെറിറ്റെൻസ് നികുതിയും അടയ്‌ക്കേണ്ടതായി വരില്ല. ഇവയ്‌ക്കെല്ലാം പകരമായി അവർ £250,000 ഒറ്റത്തവണ പേയ്‌മെന്റ് ആയി നൽകണം. ഇത്തരത്തിൽ ലഭിക്കുന്ന പണം യുകെയിലെ ഏറ്റവും കുറഞ്ഞ ശമ്പളം ലഭിക്കുന്ന 10% തൊഴിലാളികൾക്ക് നേരിട്ട് നൽകുമെന്ന് നിഗൽ ഫാരേജ് പറയുന്നു.
ഈ ആഴ്ച അവസാനത്തോടെ നിർദ്ദേശം പാർട്ടി ഔദ്യോഗികമായി മുന്നോട്ട് വയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുകെയിലെ ഏറ്റവും കുറഞ്ഞ ശമ്പളം ലഭിക്കുന്ന മുഴുവൻ സമയ തൊഴിലാളികൾക്ക് 600 മുതൽ 1,000 പൗണ്ട് വരെ വാർഷിക നികുതി രഹിത പെയ്‌മെന്റായി ഇത്തരത്തിൽ ലഭിക്കുന്ന പണം നൽകുമെന്നും റീഫോം യുകെ പറയുന്നു. ഇത്തരത്തിലുള്ള പേയ്‌മെന്റുകൾ എച്ച്എംആർസി കൈകാര്യം ചെയ്യും. ഇതൊരു ഗോൾഡൻ വിസ അല്ലെന്നും രാജ്യത്ത് പ്രവേശിക്കുന്ന സമ്പന്നർക്ക് ബ്രിട്ടീഷ് സമൂഹത്തെ ഉടനടി പിന്തുണയ്ക്കുന്നതിനുള്ള ന്യായമായ മാർഗമാണെന്നും റിഫോം യുകെ വാദിക്കുന്നു.
അതേസമയം പാർട്ടിയുടെ പുതിയ നിർദ്ദേശം കടുത്ത വിമർശനങ്ങൾ നേരിട്ടു. ഇത് രാജ്യത്ത് തന്നെ രണ്ട് വ്യത്യസ്‌ത നികുതി സമ്പ്രദായം സൃഷ്ടിക്കുന്നു. പദ്ധതി നടപ്പാക്കിയാൽ രാജ്യത്തെ സാധാരണ പൗരന്മാർ പൂർണ്ണ നികുതി നിയമങ്ങൾ പാലിക്കുമ്പോൾ സമ്പന്നരായ പുതുമുഖങ്ങൾക്ക് ഇതിൽ നിന്ന് വ്യത്യസ്തമായ രീതിയായിരിക്കും. അതേസമയം വെയിൽസ്, സ്കോട്ട്ലൻഡ്, വടക്കുകിഴക്കൻ മേഖലകൾ തുടങ്ങിയ ദരിദ്ര പ്രദേശങ്ങളിലെ കുറഞ്ഞ വേതനം ലഭിക്കുന്ന തൊഴിലാളികൾക്ക് ഈ നയം ഗുണം ചെയ്യുമെന്ന് റിഫോം യുകെ പറയുന്നു. സമ്പന്നർക്ക് ന്യായമായ നികുതി വിഹിതം നൽകുന്നത് ഒഴിവാക്കാനുള്ള “ഗോൾഡൻ ടിക്കറ്റ്” ആണിതെന്ന് വിമർശിച്ചുകൊണ്ട് ലേബർ പാർട്ടി രംഗത്ത് വന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് രോഗികൾക്ക് ഇന്ന് തിങ്കളാഴ്ച മുതൽ ആദ്യമായി അവരുടെ ജിപി വഴി അമിത വണ്ണം കുറയ്ക്കുന്നതിനുള്ള മരുന്നുകൾ ലഭ്യമാകും. തുടക്കത്തിൽ കുടുംബ ഡോക്ടർമാർക്ക് മരുന്നുകൾ നിർദ്ദേശിക്കാൻ അനുവാദമുണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞത്. ഏകദേശം 220,000 ആളുകൾക്ക് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മരുന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിലൂടെ ഭക്ഷണം ദഹിക്കുന്നത് മന്ദഗതിയിലാക്കിയാണ് മരുന്ന് ശരീര വണ്ണം കുറയ്ക്കാൻ സഹായിക്കുന്നത് .
അമിത വണ്ണം മൂലമുള്ള കൂടുതൽ ആരോഗ്യപ്രശനമുള്ളവർക്കായിരിക്കും തുടക്കത്തിൽ മരുന്ന് നൽകി തുടങ്ങുന്നത് . നിലവിലെ ജോലിയോടൊപ്പം മരുന്ന് വിതരണം കൈകാര്യം ചെയ്യുന്നത് തങ്ങൾക്കു അധിക ജോലിഭാരം ഉണ്ടാക്കുമെന്ന പരാതി ജിപി മാരുടെ ഭാഗത്തുനിന്ന് ഉയർന്നു വന്നിട്ടുണ്ട്. മരുന്നിന്റെ വിതരണം സമ്മർദ്ദമുണ്ടാക്കിയേക്കാമെന്നു ഫാർമസികളും പറഞ്ഞു. ബോഡി മാസ് ഇൻഡക്സ് (BMI) സ്കോർ 40 ൽ കൂടുതലുള്ളവർക്കും, ടൈപ്പ് 2 പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ തുടങ്ങിയ പൊണ്ണത്തടിയുമായി ബന്ധപ്പെട്ട കുറഞ്ഞത് നാല് ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും ആണ് തുടക്കത്തിൽ മരുന്ന് നൽകുന്നത്.
യുകെയിലെ ഏകദേശം 1.5 ദശലക്ഷം ആളുകൾ ഇതിനകം തന്നെ ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകൾ കഴിക്കുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു, അവ സ്പെഷ്യലിസ്റ്റ് വെയ്റ്റ് ലോസ് സർവീസസ് വഴിയോ സ്വകാര്യ കുറിപ്പടി വഴിയോ ആണ് ആവശ്യക്കാർക്ക് നൽകുന്നത്. ജോലിഭാരത്തിനൊപ്പം ഇത്തരം മരുന്ന് കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലന കുറവിനെ കുറിച്ചും ജിപി മാരുടെ ഭാഗത്തുനിന്ന് പരാതികൾ ഉയർന്നുവരുന്നുണ്ട്. വെയ്റ്റ് ലോസ് മരുന്നുകളുടെ നേട്ടങ്ങൾ ഞങ്ങൾ തിരിച്ചറിയുന്നുണ്ടെങ്കിലും, ഭാരം കുറയ്ക്കാനുള്ള മരുന്നുകൾ പൊതു പ്രാക്ടീസിലേയ്ക്ക് കൊണ്ടുവരുന്നതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് നിരവധി ജിപിമാർ ആശങ്കാകുലരാണെന്ന് ഞങ്ങൾക്കറിയാം എന്ന് റോയൽ കോളേജ് ഓഫ് ജിപികളുടെ ചെയർമാനായ പ്രൊഫസർ കാമില ഹോത്തോൺ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അസിസ്റ്റഡ് ഡൈയിങ്ങ് ബിൽ കഴിഞ്ഞ വെള്ളിയാഴ്ച ബ്രിട്ടീഷ് പാർലമെൻറ് പാസാക്കിയിരുന്നു. എന്നാൽ ബിൽ നടപ്പിലാക്കുന്നതിൽ ഭരണ നേതൃത്വത്തിൽ തന്നെ വിരുദ്ധ അഭിപ്രായങ്ങൾ ഉണ്ടെന്ന വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. തുടക്കം മുതൽ ബില്ലിനെ ശക്തമായി എതിർത്തിരുന്ന ആളാണ് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് . ദയാവധം നടപ്പിലാക്കാൻ എൻ എച്ച് എസിന് മതിയായ ഫണ്ടില്ലെന്ന് ആരോഗ്യ സെക്രട്ടറി പറഞ്ഞത് ഒട്ടേറെ ചർച്ചകൾക്കാണ് വഴി വെച്ചിരിക്കുന്നത്. അസിസ്റ്റഡ് ഡൈയിങ് ബില്ലിനെ തുടക്കം മുതൽ എതിർത്തവരുടെ മുൻനിരയിലാണ് വെസ് സ്ട്രീറ്റിംഗ് . എന്നാൽ നിയമ നിർമ്മാണം പൂർത്തിയായാൽ രാജ്യത്തിനുവേണ്ടി അത് ഏറ്റവും നല്ലതായി ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഇംഗ്ലണ്ടിലെയും വെയിൽസിലെയും മാരകരോഗം ബാധിച്ച മുതിർന്നവർക്ക് സ്വന്തം ജീവിതം അവസാനിപ്പിക്കാനുള്ള അവകാശം നൽകിയുള്ള ബില്ലിന് 291 നെതിരെ 314 വോട്ടുകളുടെ പിന്തുണയോടെ ആണ് എംപിമാർ അംഗീകാരം നൽകിയത്. ബിൽ കൂടുതൽ പരിശോധനയ്ക്കായി ഇനി ഹൗസ് ഓഫ് ലോർഡ്‌സിലേക്ക് അയയ്ക്കും . നിലവിൽ 23 എംപിമാരുടെ ഭൂരിപക്ഷത്തോടെയാണ് ബിൽ പാസായത്. ഈ വർഷം അവസാനത്തോടെ ഹൗസ് ഓഫ് ലോർഡ്‌സിൽ നിന്ന് ഈ ബില്ലിന് അംഗീകാരം ലഭിക്കുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.
ബില്ല് പാസായതിന് ശേഷം, ഇത് നടപ്പിലാക്കാൻ സർക്കാരിന് നാല് വർഷം വരെ സമയമുണ്ടാകും. ഈ വിഷയത്തിൽ എംപിമാർക്ക് സ്വതന്ത്ര വോട്ടവകാശം നൽകിയിരുന്നു. അതായത് പാർട്ടിയുടെ നിലപാട് എന്നതിലുപരി വ്യക്തിപരമായ വിശ്വാസത്തെ അടിസ്ഥാനമാക്കി ഈ വിഷയത്തിൽ അവർക്ക് വോട്ട് ചെയ്യാൻ കഴിയും. പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ ബില്ലിനെ പിന്തുണച്ചപ്പോൾ കൺസർവേറ്റീവ് നേതാവ് കെമി ബാഡെനോക്ക്, ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് തുടങ്ങിയവർ ഇതിനെ എതിർത്ത് കൊണ്ട് രംഗത്ത് വന്നിരുന്നു. അതേസമയം, കോമൺസിൽ ബില്ലിന് നേതൃത്വം നൽകിയ ലേബർ എംപി കിം ലീഡ്ബീറ്റർ വോട്ടെടുപ്പിന് ശേഷം സന്തോഷം പ്രകടിപ്പിച്ചു. മാരക രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടിയുള്ള ഒരു വലിയ ചുവടുവയ്പ്പായിരിക്കും ഇതെന്ന് അവർ പ്രതികരിച്ചു.