ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈ വർഷത്തെ ക്രിസ്‌തുമസ് സന്ദേശത്തിൽ ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് ആദരവ് അർപ്പിക്കാൻ ഒരുങ്ങി ചാൾസ് മൂന്നാമൻ രാജാവ്. താനും മരുമകളും വെയിൽസിലെ രാജകുമാരിയുമായ കാതറിനും ക്യാൻസറുമായി പോരാടിയ ഈ വർഷത്തിലെ സന്ദേശം ആരോഗ്യ പ്രവർത്തകരുടെ സമ്മർപ്പണത്തെ ആദരിച്ചു കൊണ്ടായിരിക്കും. ഡയാന രാജകുമാരി ലണ്ടനിലെ ആദ്യത്തെ സമർപ്പിത എയ്ഡ്സ് വാർഡ് തുറന്ന മിഡിൽസെക്‌സ് ഹോസ്പിറ്റലിൻ്റെ ഫിറ്റ്‌സ്‌റോവിയ ചാപ്പലിലാണ് സന്ദേശം ചിത്രീകരിച്ചിരിക്കുന്നത്.
ഫിറ്റ്‌സ്‌റോവിയ ചാപ്പൽ ഫൗണ്ടേഷൻ്റെ ചെയർ കാർല വാലെൻ, രാജാവിൻ്റെ സന്ദേശത്തിന് അനുയോജ്യമായ തിരഞ്ഞെടുപ്പായാണ് ചാപ്പലിനെ വിശേഷിപ്പിച്ചത്. ബൈസൻ്റൈൻ-പ്രചോദിത വാസ്തുവിദ്യ, ഗോതിക് പുനരുജ്ജീവന രൂപകൽപ്പന, 500-ലധികം നക്ഷത്രങ്ങളുള്ള സ്വർണ്ണ-ഇലകൾ കൊണ്ട് അലങ്കരിച്ച സീലിംഗ് എന്നിവയാണ് ചാപ്പലിൻ്റെ സവിശേഷതകൾ. റോയൽ എസ്റ്റേറ്റിന് പുറത്തുള്ള ഒരു വേദി ഇത്തരമൊരു പരിപാടിക്ക് ഉപയോഗിച്ചത് വളരെ അപൂർവമാണ്. ഡിസംബർ 11 നാണ് ചാൾസ് രാജാവ് തൻെറ സന്ദേശം രേഖപ്പെടുത്തിയത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലേക്ക് കുടിയേറാൻ ഒരുങ്ങി ഇന്ത്യൻ കായിക രംഗത്തെ വമ്പൻ താരങ്ങൾ. ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുൻ ക്യാപ്റ്റനും ലോകമെമ്പാടും നിരവധി ആരാധകർ ഉള്ള വിരാട് കോഹ്‌ലിയാണ് യുകെയിലേക്ക് മാറുന്നത്. അതേസമയം, ഇന്ത്യൻ ഹോക്കി ടീമിൻ്റെ മുൻ ക്യാപ്റ്റനും മലയാളിയുമായ പിആർ ശ്രീജേഷും കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് മാറുകയാണ്. താൻ കേരളം വിട്ട് ബെംഗളൂരുവിൽ താമസം മാറുന്ന കാര്യ പി.ആർ.ശ്രീജേഷ് തന്നെയാണ് അറിയിച്ചത്. വിരാട് കോഹ്‌ലി ഇന്ത്യ വിടുന്നത് സംബന്ധിച്ചുള്ള വാർത്തകൾ ആദ്യം പുറത്ത് വിട്ടത് അദ്ദേഹത്തിൻെറ ബാല്യകാല പരിശീലകൻ രാജ് കുമാർ ശർമ്മയാണ്.
ദശാബ്ദത്തിലേറെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻെറ ക്യാപ്റ്റൻ ആയിരുന്ന കോഹ്‌ലി ഇന്ത്യയുമായുള്ള തൻെറ ആഴത്തിലുള്ള ബന്ധം പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. വ്യക്തിപരമോ തൊഴിൽപരമോ ആയ അവസരങ്ങളുമായി ബന്ധപ്പെട്ടാകാം വിരാട് കോഹ്‌ലിയുടെ ഈ തീരുമാനം എന്ന അഭ്യുഹങ്ങൾ പരക്കുന്നുണ്ട്. ആഗോളതലത്തിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന കായികതാരങ്ങളിൽ ഒരാളാണ് കോഹ്ലി.
കോഹ്‌ലിയുടെയും ശ്രീജേഷിൻ്റെയും സ്വദേശം വിടാനുള്ള തീരുമാനം മാതൃരാജ്യത്തിലെ വെല്ലുവിളികളെയും അവസരങ്ങളെയും കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു. വിദേശത്തെ മികച്ച അവസരങ്ങളും, അത്‌ലറ്റുകൾക്ക് ഇന്ത്യയുടെ പിന്തുണാ സംവിധാനങ്ങളിലെ വിടവുകളിലേക്കും വിരാട് കോഹ്‌ലിയുടെ തീരുമാനം ചൂണ്ടിക്കാണിക്കുമ്പോൾ, കേരളത്തിൽ ജീവിതശൈലിയിലും സൗകര്യങ്ങളിലും ഉള്ള കുറവാകാം ശ്രീജേഷിൻ്റെ തീരുമാനത്തിന് പിന്നിലെ കാരണം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മയക്കുമരുന്നിന്റെ ഉപയോഗം വ്യക്തിക്കും സമൂഹത്തിനും ഏൽപ്പിക്കുന്ന ആഘാതം വളരെ വലുതാണ്. എച്ച്ഐവി പോലുള്ള പല മാരകരോഗങ്ങളും പടർന്നു പിടിക്കുന്നതിന്റെ പ്രധാന കാരണം സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതാണ്. ഇത്തരം സാഹചര്യങ്ങൾ മൂലം കുതിച്ചുയരുന്ന മരണനിരക്ക് കുറയ്ക്കുന്നതിനായി ആദ്യത്തെ സുരക്ഷിത മയക്കുമരുന്ന് ഉപയോഗ മുറി ഒരു മാസത്തിനുള്ളിൽ യുകെയിൽ തുറക്കുമെന്ന റിപ്പോർട്ട് പുറത്ത് വന്നു. രാജ്യത്ത് ഇദംപ്രദമായി ആരംഭിക്കുന്ന ഈ സൗകര്യം ഗ്ലാസ്കോയിലാണ് നിലവിൽ വരുന്നത്.
2025 ന്റെ ആരംഭത്തിൽ നിലവിൽ വരുന്ന ഈ സൗകര്യം യുകെയുടെ മയക്കുമരുന്ന് നയത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്ലാസ്കോ നഗരത്തിന്റെ കിഴക്കേ അറ്റത്തുള്ള ഹണ്ടർ സ്ട്രീറ്റിലാണ് സുരക്ഷിത മയക്കുമരുന്ന് ഉപയോഗ മുറി തുറക്കുന്നത്. ‘തിസിൽ ‘ എന്ന് പേരിട്ടിരിക്കുന്ന സൗകര്യം നിർമ്മാണ പരിശോധനകൾ വൈകിയതിനെ തുടർന്നാണ് ആരംഭിക്കാൻ താമസിച്ചത്. മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളുകൾക്കിടയിൽ എച്ച്ഐവി വ്യാപനം കൂടിയതിനെ തുടർന്നാണ് ഗ്ലാസ്കോയിൽ ഇങ്ങനെ ഒരു സൗകര്യം ആദ്യമായി നിർദ്ദേശിക്കപ്പെട്ടത്. എന്നാൽ കൺസർവേറ്റീവുകളുടെ കീഴിലുള്ള മുൻ സർക്കാരിൻറെ ഹോം ഓഫീസ് ഈ ആവശ്യം ആവർത്തിച്ച് നിരസിക്കുകയായിരുന്നു. ഉത്തരം സേവനങ്ങൾ 1971 -ൽ പാസാക്കിയ മയക്കുമരുന്ന് ദുരുപയോഗ നിയമത്തിന് വിരുദ്ധമാകുമെന്നായിരുന്നു മുൻ സർക്കാരിൻറെ വാദം.
മയക്കുമരുന്ന് ഉപയോഗം മൂലമുള്ള ഓരോ മരണവും ആ വ്യക്തിക്കും അവരുടെ കുടുംബത്തിനും വിശാലമായ സമൂഹത്തിനും ഏൽപ്പിക്കുന്ന നഷ്ടം കടുത്തതാണെന്നും ഇത്തരം പ്രവർത്തനങ്ങളിലൂടെ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ ഇടയിൽ എച്ച്ഐവി പോലുള്ള മാരകരോഗങ്ങൾ പടർന്ന് പിടിക്കുന്നത് ഒഴിവാക്കാൻ സാധിക്കുമെന്നും സർക്കാർ വക്താവ് പറഞ്ഞു. യുകെയിൽ ഉടനീളം ഈ സൗകര്യങ്ങൾ തുറക്കാത്തത് ലജ്ജാകരമാണെന്ന് ഡ്രഗ്സ് ചാരിറ്റി റിലീസ് യുകെയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ നിയാം ഇൻസ്റ്റ്വുഡ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ എത്തുന്ന മലയാളികളിൽ പലരും കടുത്ത മദ്യപാനശീലത്തിലേയ്ക്ക് വഴുതി വീഴാനുള്ള എല്ലാ സാഹചര്യങ്ങളും ഇവിടെ നിലവിലുണ്ട്. മദ്യത്തിന്റെ ലഭ്യതയും വിലക്കുറവും ജീവിത സാഹചര്യങ്ങളും എല്ലാം അമിതമായ മദ്യപാനശീലത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ്. പ്രത്യേകിച്ച് സ്റ്റുഡൻറ് വിസയിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് ഇടയിൽ അനിയന്ത്രിതമായ രീതിയിലുള്ള ആൾക്കഹോൾ ഉപയോഗം മൂലം ഉണ്ടാകുന്ന സംഭവങ്ങൾ പലപ്പോഴും വാർത്തകൾ സൃഷ്ടിക്കാറുണ്ട്.
ഇംഗ്ലണ്ടിൽ മദ്യപാനം മൂലമുള്ള മരണനിരക്ക് കുതിച്ചുയരുന്നതായുള്ള ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് ഈ സാഹചര്യത്തിൽ വളരെ പ്രാധാന്യമുണ്ട് . കഴിഞ്ഞ നാല് വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ മദ്യപാനം മൂലം മരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023 – ല്‍ 8200 ലധികം ആളുകളാണ് മദ്യപാനം മൂലം മരിച്ചത്. 2019 മായി താരതമ്യം ചെയ്യുമ്പോൾ 42 ശതമാനം വർദ്ധനവ് ഉണ്ടായതായി കണക്കുകൾ കാണിക്കുന്നു.
ഇംഗ്ലണ്ടിന്റെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലാണ് മദ്യപാനം മൂലമുള്ള ഏറ്റവും ഉയർന്ന മരണനിരക്ക് കാണിക്കുന്നത്. സ്‌കോട്ട്‌ലൻഡിലെ പോലെ ഓരോ യൂണിറ്റിനും കുറഞ്ഞ വിലക്ക് ഏർപ്പെടുത്തിയാൽ മദ്യ ഉപഭോഗം കുറയ്ക്കാനാകുമെന്ന് ആൽക്കഹോൾ ഹെൽത്ത് അലയൻസ് യുകെ പറയുന്നു. മദ്യപാന മരണങ്ങൾ ഏറ്റവും ഉയർന്ന നിലയിലാണെന്നത് അംഗീകരിക്കാനാവില്ലെന്നും ഇംഗ്ലണ്ടിലെ എൻഎച്ച്എസിനായുള്ള 10 വർഷത്തെ പദ്ധതിയിൽ പൊതുജനാരോഗ്യത്തിന് മുൻഗണന നൽകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട് . കോവിഡും തുടർന്നുള്ള ലോക്ക് ഡൗണും ജനങ്ങളുടെ ഇടയിൽ മദ്യപാനശീലം കൂട്ടിയത് മരണനിരക്ക് കൂടുന്നതിന് കാരണമായതായാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്. മദ്യപാനം മൂലം ഉണ്ടാകുന്ന രോഗങ്ങൾ എൻഎച്ച്എസിനും കടുത്ത സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്.
യുകെയിൽ മദ്യപാനവുമായി ബന്ധപ്പെട്ട ആശുപത്രി അഡ്മിഷൻ 2022- ൽ 976,000 ആയതായുള്ള വിവരങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. കഴിഞ്ഞ ദശകവുമായി താരതമ്യം ചെയ്യുമ്പോൾ 17 ശതമാനം വർദ്ധനവാണ് ഇത്. മദ്യവുമായി ബന്ധപ്പെട്ട ആരോഗ്യ സേവനങ്ങൾക്കായി എൻ എച്ച് എസ് പ്രതിവർഷം £3.5 ബില്യൺ ആണ് ചെലവഴിക്കുന്നത് . ഇത് എൻ എച്ച് എസിന്റെ മൊത്തം ബജറ്റിൻ്റെ ഏകദേശം 3 % ന് തുല്യമാണ്. ആക്സിഡൻറ് ആൻഡ് എമർജൻസി വഴിയുണ്ടാകുന്ന അഞ്ചിൽ ഒരു കേസ് മദ്യപാനവുമായി ബന്ധപ്പെട്ടതാണ്. വാരാന്ത്യത്തിൽ ഇത് 70 ശതമാനമായി ഉയർന്നത് അത്യാഹിത വിഭാഗത്തിന് കടുത്ത സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്. ഇതുകൂടാതെ ആൾക്കഹോളിന്റെ ദുരുപയോഗം ഗാർഹിക പീഡന കേസുകൾ ഉയരുന്നതിനും കാരണമാകുന്നുണ്ട്. 12 ശതമാനം ഗാർഹിക പീഡന പരാതിയിലും വില്ലനാകുന്നത് അമിതമായ മദ്യപാനമാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എസെക്സിൽ അഞ്ചുവയസ്സുകാരനായ ആൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ 35 കാരിയായ സ്ത്രീക്കെതിരെ കൊലപാതക കുറ്റം ചുമത്തി. ഡിസംബർ 15 ഞായറാഴ്ച സൗത്ത് ഒക്കൻഡണിലെ വിൻഡ്‌സ്റ്റാർ ഡ്രൈവിൽ നടന്ന ഒരു സംഭവത്തെ തുടർന്ന് ലിങ്കൺ ബട്ടൺ മരിച്ചുവെന്ന് എസെക്‌സ് പോലീസ് അറിയിച്ചു. കുട്ടിക്കും ഒരു സ്ത്രീക്കും ഗുരുതര പരിക്ക് പറ്റിയെന്ന വിവരത്തെ തുടർന്ന് പോലീസും പാരാമെഡിക്കലുകളും സംഭവസ്ഥലത്ത് എത്തിച്ചേരുകയായിരുന്നു.എന്നാൽ , കുട്ടിയുടെ ജീവൻ രക്ഷിക്കാൻ പോലീസിന് സാധിച്ചില്ല.
ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീയുടെ നില മെച്ചപ്പെട്ടതിനെ തുടർന്ന് അവരെ ചോദ്യം ചെയ്തെന്ന് പോലീസ് അറിയിച്ചു. ഇതിനെ തുടർന്ന് സൗത്ത് ഒക്കൻഡണിലെ വിൻഡ്‌സ്റ്റാർ ഡ്രൈവിലെ ക്ലെയർ ബട്ടൺ ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയതായി എസെക്‌സ് പോലീസ് അറിയിച്ചു. ഇവരെ ഇന്ന് തിങ്കളാഴ്ച സൗത്ത്ഹെൻഡ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും . വളരെ സങ്കീർണമായ ഒരു കേസ് ആണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിറ്റക്ടീവ് ചീഫ് ഇൻസ്‌പെക്ടർ അലൻ ബ്ലെക്‌സ്‌ലി പറഞ്ഞു. മരിച്ച ആൺകുട്ടിയും അറസ്റ്റിലായ സ്ത്രീയും തമ്മിലുള്ള ബന്ധം പോലീസ് വെളിപ്പെടുത്തിയിട്ടില്ല എങ്കിലും കുട്ടിയെ കൊലപ്പെടുത്തി സ്ത്രീ ആത്മഹത്യാശ്രമം നടത്തിയതാകാമെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഓസ്‌ബോൺ കോ-ഓപ്പറേറ്റീവ് അക്കാദമി ട്രസ്റ്റിൻ്റെ ഭാഗമായ സൗത്ത് ഒക്കൻഡണിലെ ബോണിഗേറ്റ് പ്രൈമറി സ്‌കൂളിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു ലിങ്കൺ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ക്രിസ്മസ് അവധിക്കാലത്തെ യാത്രാ തിരക്കുകൾക്ക് പുറമേ ദുരിതം സമ്മാനിച്ച് വിമാനങ്ങളും റദ്ദാക്കിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. യുകെയുടെ വിവിധ ഭാഗങ്ങളിൽ വീശിയടിക്കുന്ന കാറ്റിനെ തുടർന്നാണ് യാത്രാ വിമാനങ്ങൾ റദ്ദാക്കിയത്. ഇതോടെ ക്രിസ്മസ് വാരാന്ത്യത്തിലെ യാത്രാ ദുരിതം പ്രതീക്ഷിച്ചതിലും ഇരട്ടിയാകുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. ഇന്ന് ഞായറാഴ്ച മാത്രം 100 ഓളം വിമാനങ്ങളാണ് ഹീത്രു എയർപോർട്ടിൽ നിന്ന് റദ്ദാക്കിയത്.
വിമാന യാത്രയ്ക്ക് മുമ്പ് എയർ ലൈനുമായി യാത്രക്കാർ ബന്ധപ്പെടണമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചിട്ടുണ്ട്. വിമാന സർവീസുകൾക്ക് പുറമെ ഫെറീ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ഐറിഷ് കടലിന് കുറുകയും സ്കോട്ടിഷ് കടൽ തീരത്ത് ഉടനീളമുള്ള ഫെറി സർവീസുകളും റദ്ദാക്കപ്പെട്ടവയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ശക്തമായ കാറ്റ് വീശി അടിക്കും എന്നുള്ള പ്രവചനങ്ങളാണ് വിമാന സർവീസുകളും ഫെറി സർവീസുകളും റദ്ദാക്കിയതിന് പിന്നിലെ കാരണം. റദ്ദാക്കിയ 100 ഫ്ലൈറ്റുകളിൽ 80 എണ്ണവും ബ്രിട്ടീഷ് എയർവെയ്സിൻ്റേതാണ്. ഇത് മൊത്തം 15,000 ആളുകളെ ബാധിക്കുമെന്നാണ് ഏകദേശ കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രതികൂല കാലാവസ്ഥയിൽ ടേക്ക് ഓഫ് ചെയ്യാനും ലാൻഡ് ചെയ്യാനും ഉള്ള നിയന്ത്രണങ്ങളാണ് വ്യാപകമായ റദ്ദാക്കലിലേയ്ക്ക് നയിച്ചതെന്ന് ബ്രിട്ടീഷ് എയർവെയ്‌സിന്റെ വക്താവ് പറഞ്ഞു.
ക്രിസ്മസിനോട് അനുബന്ധിച്ച് കനത്ത തോതിലുള്ള ട്രാഫിക് ബ്ലോക്ക് രാജ്യത്തെ പ്രധാന നിരത്തുകളിലെല്ലാം രൂപപ്പെടുമെന്ന റിപ്പോർട്ടുകൾ നേരെത്തെ പുറത്തു വന്നിരുന്നു. എന്നാൽ ഇതിൻറെ കൂടെ പല സ്ഥലങ്ങളിലും മോശം കാലാവസ്ഥ മുന്നറിയിപ്പുകളും നൽകപ്പെട്ടു കഴിഞ്ഞു. മോശം കാലാവസ്ഥയും വാഹന തിരക്കും എല്ലാം കൂടി ചേർന്ന് പ്രധാന റോഡുകളിലെ യാത്ര ദുരിത പൂർണ്ണമാകുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. സ്കോട്ട് ലൻഡിന്‍റെ വടക്ക് ഭാഗത്ത് 80 മൈൽ വേഗതയിൽ മഴയും തെക്കുഭാഗത്ത് 60 മൈൽ വരെ വേഗതയിൽ കാറ്റും വീശാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. സ്കോട്ട് ലൻഡ് നോർത്ത്, വെസ്റ്റ് നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവയുടെ ചില ഭാഗങ്ങളിൽ ശനിയാഴ്ച 7 മണി മുതൽ ഇന്ന് ഞായറാഴ്ച വൈകിട്ട് 9 മണി വരെ യെല്ലോ അലർട്ട് നിലവിലുണ്ട്. തിങ്കളാഴ്ചയോടെ കാറ്റിന് ശമനം ഉണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ് കേന്ദ്രം നൽകുന്ന സൂചന. ക്രിസ്തുമസിനു മുമ്പുള്ള അവസാന വാരാന്ത്യമായ ഇന്നലെ മുതൽ ഏകദേശം 14 ദശലക്ഷം ഡ്രൈവർമാർ റോഡിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആർ എ സി യുടെ കണക്കുകൾ പ്രകാരം ഇത് ഒരു സർവകാല റെക്കോർഡ് ആണ്. ചില റെയിൽവേ ലൈനുകളിൽ നടക്കുന്ന അറ്റകുറ്റ പണികൾ മൂലം ട്രെയിൻ ഗതാഗതത്തിനുള്ള തടസവും റോഡുകളിലെ ട്രാഫിക് ഉയരുന്നതിന് കാരണമാകും.
യാത്രയിൽ ഉയർന്ന ട്രാഫിക് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ധാരാളം ഇന്ധനം കരുതണമെന്നും ഫോണുകളിലെ ചാർജ്ജുകളും ടയറുകളുടെ അവസ്ഥയും വാഹനത്തിന്റെ ലൈറ്റുകളും നല്ല കണ്ടീഷൻ ആയിരിക്കണമെന്നും ഓട്ടോമൊബൈൽ അസോസിയേഷൻ (AA )ഡ്രൈവർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡീപ്പ്ഫേക്ക് ഉപയോഗിച്ച് 77 കാരിയിൽ നിന്ന് തട്ടിപ്പുകാരൻ നേടിയത് 17,000 പൗണ്ട്. റൊമാൻസ് ഡീപ്ഫേക്ക് സ്‌കാമിങ്ങിന് ഇരയായത് 77 കാരിയായ നിക്കി മക്ലിയോഡ് ആണ്. ഡീപ്‌ഫേക്ക് വീഡിയോകളിലൂടെ താൻ ഒരു യഥാർത്ഥ സ്ത്രീയുമായി ആശയവിനിമയം നടത്തുകയാണെന്നാണ് നിക്കി കരുതിയത്. തുടക്കത്തിൽ സംശയം ഉണ്ടായിരുന്നെങ്കിലും ബോധ്യപ്പെടുത്തുന്ന AI- നിർമ്മിത വീഡിയോകൾ ഇവരുടെ സംശയങ്ങൾ തുടച്ച് മാറ്റി. പിന്നീട് ഗിഫ്റ്റ് കാർഡുകൾ അയയ്‌ക്കാനും ബാങ്ക്, പേപാൽ എന്നിവ വഴി സാമ്പത്തിക കൈമാറ്റങ്ങൾ നടത്താനും തട്ടിപ്പുകാരൻ പ്രേരിപ്പിക്കുകയായിരുന്നു.
എഡിൻബർഗിൽ നിന്നുള്ള നിക്കി മക്ലിയോഡ് ഒരു റിട്ടയേർഡ് ലക്ചററാണ്. ലോക്ക്ഡൗണും മാതാപിതാക്കളുടെ മരണത്തിനും ശേഷം ഇവർ ഓൺലൈനിൽ ആളുകളുമായി ചാറ്റ് ചെയ്യാൻ തുടങ്ങി. ഇത്തരത്തിലുള്ള ഒരു ചാറ്റ് ഗ്രൂപ്പിൽ നിന്നാണ് എലാ മോർഗൻ എന്ന ആളെ കണ്ടുമുട്ടിയത്. ഒരു നോർത്ത് സീ ഓയിൽ റിഗിൽ ജോലി ചെയ്യുന്നതായി സ്വയം പരിചയപ്പെടുത്തിയ എലാ നിക്കിയെ ഇൻ്റർനെറ്റ് കണക്ഷൻ നിലനിർത്താൻ എന്ന് പറഞ്ഞു കൊണ്ട് സ്റ്റീം ഗിഫ്റ്റ് കാർഡുകൾ വാങ്ങാൻ പ്രേരിപ്പിച്ചു.
തുടക്കത്തിൽ വ്യാജമാണെന്ന സംശയം ഉണ്ടായിരുന്നെങ്കിലും പിന്നീട് ഡീപ്ഫേക്ക് വീഡിയോകളും ഒരുമിച്ച് ഭാവിയെ കുറിച്ചുള്ള തെറ്റായ വാഗ്ദാനങ്ങളും അവ തുടച്ച് മാറ്റുന്നവയായിരുന്നു. ഇത്തരത്തിൽ പണം നൽകിയാണ് നിക്കിക്ക് 17,000 പൗണ്ട് നഷ്‌ടമായത്. ഈ അത്യാധുനിക AI – അധിഷ്ഠിത തട്ടിപ്പുകളെ കുറിച്ച് മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകുകയാണ് നിക്കി ഇപ്പോൾ. പിന്നീട് തത്സമയ വീഡിയോ കോളുകൾ നടത്താൻ ശ്രമിച്ചപ്പോൾ നടക്കാതെ വന്നപ്പോഴാണ് ഇതിലെ ചതി മനസിലായത്. ഇതിന് ശേഷവും മുൻകൂട്ടി റെക്കോർഡ് ചെയ്‌ത വിഡിയോകൾ നിക്കിക്ക് ലഭിച്ചുകൊണ്ടിരുന്നു. സ്‌കോട്ട്‌ലൻഡ് പോലീസ് ഇപ്പോൾ കേസ് അന്വേഷിച്ച് വരികയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മിറർ ബാക്ടീരിയ വികസിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി നൊബേൽ സമ്മാന ജേതാവും കേംബ്രിഡ്ജ് സർവകലാശാലയിലെ മോളിക്യുലർ ബയോളജിസ്റ്റായ പ്രൊഫസർ ഗ്രിഗറി വിൻ്റർ. ഈ സിന്തറ്റിക് ജീവികൾ എല്ലാ ജൈവ തന്മാത്രകളെയും മിറർ ചെയ്യാൻ കഴിവുള്ളവയാണ്. ഇത് മനുഷ്യശരീരത്തെ ആക്രമിച്ചാൽ വരാനിരിക്കുന്നത് വലിയൊരു വിപത്തായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യരാശിക്ക് വിനാശകരമായേക്കാവുന്ന മിറർ ബാക്ടീരിയയെ കുറിച്ചുള്ള ഗവേഷണം നിർത്താൻ 38 പ്രമുഖ ശാസ്ത്രജ്ഞരുടെ ഒരു സംഘം അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു.
നൊബേൽ സമ്മാന ജേതാവായ മോളിക്യുലാർ ബയോളജിസ്റ്റ് പ്രൊഫസർ ഗ്രിഗറി വിൻ്ററാണ്, ഈ കൃത്രിമ ജീവികൾ എങ്ങനെ മനുഷ്യൻ്റെ ആരോഗ്യത്തിന് ഭീഷണിയാകുമെന്ന വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്. മനുഷ്യനിൽ പ്രവേശിച്ചാൽ, മിറർ ബാക്ടീരിയകൾ രക്തക്കുഴലുകളെ തടയുന്ന കോളനികൾ ഉണ്ടാക്കും, ഇത് സ്ട്രോക്കിനു കാരണമാകും. ഇവ മുറിവുകളിൽ തങ്ങി നിന്ന് അണുബാധകൾക്ക് കാരണമാകാം.
ഇത്തരം അണുബാധകളെ ചെറുക്കാൻ ഒരു വാക്സിൻ സൃഷ്ടിക്കുന്നത് അസാധ്യമാണെന്ന് പ്രൊഫസർ വിൻ്റർ മുന്നറിയിപ്പ് നൽകി. ഭൂമിയിലെ എല്ലാ ജീവജാലങ്ങളും കൈറാലിറ്റി എന്ന് വിളിക്കപ്പെടുന്ന തന്മാത്രകളെ ആശ്രയിക്കുന്നു. പ്രത്യേക കൈറാലിറ്റി ഉപയോഗിച്ച് ജീവിതം പരിണമിച്ചപ്പോൾ മിറർ ലൈഫ് എന്നറിയപ്പെടുന്ന വിപരീത കൈറാലിറ്റി ഉപയോഗിച്ച് സിന്തറ്റിക് ലൈഫ് സൃഷ്ടിക്കുന്നത് സൈദ്ധാന്തികമായി സാധ്യമാണ്. പൂർണ്ണമായും പ്രവർത്തിക്കുന്ന മിറർ സെല്ലുകളുടെ സൃഷ്ടിയിലേക്ക് ഇത് നയിച്ചേക്കാം. മിറർ ബാക്ടീരിയകൾ ലാബുകളിൽ നിന്ന് രക്ഷപ്പെട്ടാൽ മനുഷ്യരാശിക്ക് തന്നെ അപകടമായി തീരുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ക്രിസ്മസ് വാരാന്ത്യത്തിൽ രാജ്യത്ത് ഉടനീളം വൻ കച്ചവടം പൊടി പൊടിക്കുന്നു. സൂപ്പർ വീക്കെൻഡിൽ 3 ബില്യൺ പൗണ്ടിന്റെ കച്ചവടം നടക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മിക്ക ഓഫീസുകളും വെള്ളിയാഴ്ച അടച്ചതിനാൽ ഷോപ്പിങ്ങിന് വേണ്ടി നല്ല രീതിയിൽ സമയം ചിലവഴിക്കാൻ സാധിച്ചത് വിൽപന ഉയർത്തുന്നതിന് കാരണമായതായി ചൂണ്ടി കാണിക്കപ്പെടുന്നു . ഉത്സവ സീസണിൽ നടന്ന കച്ചവടത്തിൽ വ്യാപാരികളും സന്തുഷ്ടരാണ്.
സൂപ്പർ വീക്കെൻഡിൽ ശനിയാഴ്ചയാണ് ഏറ്റവും കൂടുതൽ കച്ചവടം നടന്നത്. വരും ദിവസങ്ങളിലും നല്ല രീതിയിൽ ബിസിനസ് നടക്കുമെന്നാണ് പൊതുവെ പ്രതീക്ഷിക്കുന്നത്. 39.3 ദശലക്ഷം ആളുകൾ കച്ചവട സ്ഥാപനങ്ങളിൽ നിന്നും ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ നിന്നുമായി സാധനങ്ങൾ മേടിക്കുമെന്നാണ് ഏകദേശം കണക്കുകൾ സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ കച്ചവടം വീണ്ടും കുതിച്ചുയരാനുള്ള സാധ്യതയും ഉണ്ട്. പകുതിയോളം ബ്രിട്ടീഷുകാർ തങ്ങളുടെ വർഷാവസാന ഷോപ്പിംഗ് ഇതുവരെ നടത്തിയിട്ടില്ലെന്ന ഒരു സർവേ ഫലം പുറത്തു വന്നിരുന്നു.
വർഷാവസാന ക്രിസ്മസ് വാരാന്ത്യ ഷോപ്പിംഗ് ചില്ലറ വിൽപ്പനക്കാരെയാണ് സഹായിക്കുന്നത്. ഊർജ്ജ വിലയിലെ വർദ്ധനവും മറ്റ് സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണം ഉപഭോക്താക്കൾക്ക് ഇത് കടുത്ത ജാഗ്രതയുള്ള ക്രിസ്മസ് ആണെന്നാണ് പൊതുവെ ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഡിസംബറിലെ ആദ്യ രണ്ടാഴ്ചകളിൽ ഷോപ്പുകൾ സന്ദർശിക്കുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു. എന്നാൽ സൂപ്പർ വീക്കെൻഡിൽ ഉയർന്ന വിൽപനയിലൂടെ വ്യാപാരത്തിൽ തുടക്കത്തിലുണ്ടായിരുന്ന മുരടിപ്പിനെ മറികടക്കാനാവുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ക്രിസ്മസിനോട് അനുബന്ധിച്ച് കനത്ത തോതിലുള്ള ട്രാഫിക് ബ്ലോക്ക് രാജ്യത്തെ പ്രധാന നിരത്തുകളിലെല്ലാം രൂപപ്പെടുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇതിൻറെ കൂടെ പല സ്ഥലങ്ങളിലും മോശം കാലാവസ്ഥ മുന്നറിയിപ്പുകളും നൽകപ്പെട്ടു കഴിഞ്ഞു. മോശം കാലാവസ്ഥയും വാഹന തിരക്കും എല്ലാം കൂടി ചേർന്ന് പ്രധാന റോഡുകളിലെ യാത്ര ദുരിത പൂർണ്ണമാകുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
സ്കോട്ട് ലൻഡിന്‍റെ വടക്ക് ഭാഗത്ത് 80 മൈൽ വേഗതയിൽ മഴയും തെക്കുഭാഗത്ത് 60 മൈൽ വരെ വേഗതയിൽ കാറ്റും വീശാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. സ്കോട്ട് ലൻഡ് നോർത്ത്, വെസ്റ്റ് നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവയുടെ ചില ഭാഗങ്ങളിൽ ശനിയാഴ്ച 7 മണി മുതൽ ഞായറാഴ്ച വൈകിട്ട് 9 മണി വരെ യെല്ലോ അലർട്ട് നിലവിലുണ്ട്. ശനിയാഴ്ചയോടെ പലഭാഗത്തും പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. തിങ്കളാഴ്ചയോടെ കാറ്റിന് ശമനം ഉണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ് കേന്ദ്രം നൽകുന്ന സൂചന.
ക്രിസ്തുമസിനു മുമ്പുള്ള അവസാന വാരാന്ത്യമായ ഇന്നലെ മുതൽ ഏകദേശം 14 ദശലക്ഷം ഡ്രൈവർമാർ റോഡിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആർ എ സി യുടെ കണക്കുകൾ പ്രകാരം ഇത് ഒരു സർവകാല റെക്കോർഡ് ആണ്. ചില റെയിൽവേ ലൈനുകളിൽ നടക്കുന്ന അറ്റകുറ്റ പണികൾ മൂലം ട്രെയിൻ ഗതാഗതത്തിനുള്ള തടസവും റോഡുകളിലെ ട്രാഫിക് ഉയരുന്നതിന് കാരണമാകും.
ഇന്ന് ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കും 6 മണിക്കും ഇടയിലുള്ള സമയം ആണ് ഏറ്റവും മോശം ട്രാഫിക് പ്രതീക്ഷിക്കുന്നത്. യാത്രയിൽ ഉയർന്ന ട്രാഫിക് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ധാരാളം ഇന്ധനം കരുതണമെന്നും ഫോണുകളിലെ ചാർജ്ജുകളും ടയറുകളുടെ അവസ്ഥയും വാഹനത്തിന്റെ ലൈറ്റുകളും നല്ല കണ്ടീഷൻ ആയിരിക്കണമെന്നും ഓട്ടോമൊബൈൽ അസോസിയേഷൻ (AA )ഡ്രൈവർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഈ വർഷം ഏറ്റവും തിരക്കേറിയ ഒരു ക്രിസ്മസ് കാലം ആയിരിക്കും എന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടു തന്നെ ഗതാഗത കുരുക്കിൽ അകപ്പെടുന്ന സാഹചര്യത്തെ നേരിടാൻ ഭക്ഷണവും തണുപ്പകറ്റാൻ ഉചിതമായ വസ്ത്രങ്ങളും യാത്രക്കാർ കരുതിയിരിക്കണം. കടുത്ത ട്രാഫിക് ബ്ലോക്കുകൾ പ്രവചിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ യാത്ര ചെയ്യുന്നതിനുമുമ്പ് ട്രാഫിക് മുന്നറിയിപ്പുകൾ പരിശോധിക്കുന്നതും തിരക്കൊഴിവാകുന്ന സമയത്ത് യാത്ര തിരഞ്ഞെടുക്കുന്നതും ആയിരിക്കും ഉചിതമെന്ന് ഓട്ടോമൊബൈൽ അസോസിയേഷനിലെ ക്രിസ് വുഡ് പറഞ്ഞു. അറ്റകുറ്റപ്പണികൾ മൂലം വെസ്റ്റ് മിഡ് ലാൻഡ് റെയിൽവെ പോലുള്ള ട്രെയിൻ കമ്പനികളുടെ സേവനങ്ങളിൽ തടസ്സം നേരിടുമെന്ന മുന്നറിയിപ്പുകൾ നൽകപ്പെട്ടിട്ടുണ്ട്. യാത്രയ്ക്ക് മുമ്പ് വെബ്സൈറ്റുകൾ പരിശോധിക്കണമെന്ന് നെറ്റ്‌വർക്ക് റെയിൽ യാത്രക്കാർക്ക് മാർഗ്ഗനിർദേശം നൽകി . ചില ട്രെയിനുകൾ അവസാന നിമിഷം റദ്ദാക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ബോക്‌സിംഗ് ദിനവും ഡിസംബർ 29 ഉം ഏറ്റവും തിരക്കേറിയ ദിവസങ്ങളായിരിക്കുമെന്നും ധാരാളം യാത്രാ സമയം വളരെ കൂടാനും സാധ്യത ഉണ്ടെന്ന് യൂറോസ്റ്റാറും അറിയിച്ചിട്ടുണ്ട് .