ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയും ചൈനയും തമ്മിൽ ശക്തമായ സാമ്പത്തിക വ്യാപാര ബന്ധങ്ങൾ ഉണ്ടെങ്കിലും രണ്ടു രാജ്യങ്ങളും തമ്മിൽ നായതന്ത്ര തലത്തിലുള്ള പിരിമുറുക്കങ്ങൾ പതിവാണ്. പ്രത്യേകിച്ച് മനുഷ്യാവകാശ പ്രശ്നങ്ങൾ ,ഹോങ്കോങ് തുടങ്ങിയ വിഷയങ്ങളിൽ രണ്ട് രാഷ്ട്രങ്ങളും തമ്മിൽ അകൽച്ച ഉടലെടുത്തിരുന്നു. ടിബറ്റിലെ ചൈനയുടെ ഇടപെടലും മറ്റ് മനുഷ്യാവകാശ പ്രശ്നങ്ങളെയും ശക്തമായി യുകെ അപലപിച്ചിട്ടുണ്ട്. ഹോങ്കോങ്ങിൽ ചൈന പുതിയ ദേശീയ സുരക്ഷാ നിയമം നടപ്പിലാക്കിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുന്നതിന് കാരണമായിട്ടുണ്ട്. ബ്രിട്ടീഷ് നാഷണൽ ഓവർസീസ് (ബി എന്‍ ഒ) പാസ്പോർട്ടുകൾ കൈവശമുള്ള ഹോങ്കോങ് നിവാസികൾക്ക് പിആർ നൽകാനുള്ള യുകെയുടെ തീരുമാനത്തോട് ചൈന ശക്തമായാണ് പ്രതികരിച്ചത്.

എന്നാൽ ഡേവിഡ് കാമറൂണ്‍ പുതിയ ആഭ്യന്തര സെക്രട്ടറിയായി ചുമതലയേറ്റത്തോടുകൂടി ചൈനയുമായുള്ള യുകെയുടെ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ സൂചനകൾ പുറത്തുവന്നു. കാലാവസ്ഥാ വ്യതിയാനം പോലുള്ള പ്രശ്നങ്ങൾ ആഗോളതലത്തിൽ പരിഹരിക്കുന്നതിൽ ചൈനയ്ക്ക് സുപ്രധാന പങ്കുണ്ടെന്ന് വിദേശകാര്യ സെക്രട്ടറിയായതിനുശേഷമുള്ള തന്റെ ആദ്യ സമ്പൂർണ്ണ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു . യുകെയുടെ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ചൈനയുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്നതിന് പ്രത്യേക ശ്രദ്ധ ചെലുത്തിയ ആളാണ് ഡേവിഡ് കാമറൂൺ. 1 ബില്യൺ പൗണ്ട് ചൈന ഇൻവെസ്റ്റ്മെന്റ് ഫണ്ട് സ്ഥാപിക്കാൻ താൻ 6 വർഷം പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്ത് അദ്ദേഹം ശ്രമിച്ചിരുന്നു. പ്രധാനമന്ത്രിയായ സമയത്ത് മുതിർന്ന ചൈനീസ് നേതാക്കളെ അദ്ദേഹം കണ്ടത് അന്ന് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു.

കാമറൂൺ വിദേശകാര്യ സെക്രട്ടറി ആയിരിക്കുന്ന സമയത്ത് ചൈനയോടുള്ള മനോഭാവം മയപ്പെടുത്തുവാൻ യുകെ ശ്രമിക്കുമോ എന്ന ആശങ്ക ഭരണപക്ഷത്തെ തന്നെ പല എംപിമാർക്കും ഉണ്ട് . വിദേശ പ്രതിരോധ സുരക്ഷാ നയങ്ങളിൽ ബ്രിട്ടൻ യൂറോപ്യൻ യൂണിനുമായി കൂടുതൽ അടുത്തിടപഴകണമെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞത് ബ്രേക്സിറ്റ് അനുകൂല ടോറി എംപിമാരെ രോക്ഷാകുലരാക്കിയിട്ടുണ്ട് . ചൈനയുമായുള്ള ബന്ധങ്ങളിൽ അമേരിക്ക ഉൾപ്പെടെയുള്ള സഖ്യകക്ഷികളുടെ സമാനമായ നയങ്ങളായിരിക്കും ഡേവിഡ് കാമറൂണും പിന്തുടരുകയെന്നാണ് പൊതുവെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ് ) ചേരാൻ പദ്ധതിയിട്ട 2 സഹോദരങ്ങളെ 10 വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. മുഹമ്മദ് അബ്ദുൾ ഹലീം ഹെയ്ദർ ഖാൻ (21), മുഹമ്മദ് ഹംസ ഹെയ്ദർ ഖാൻ (18) എന്നി സഹാദരങ്ങളെ ആണ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് തയ്യാറെടുത്തതിന് ബിർമിംഗ്ഹാം ക്രൗൺ കോടതി ജയിൽ ശിക്ഷ വിധിച്ചത്.
മുഹമ്മദ് അബ്ദുൾ ഹലീം ഹെയ്ദർ ഖാനെ 10 വർഷം തടവും ഇളയ സഹോദരന് എട്ട് വർഷത്തെ തടവ് ശിക്ഷയും ആണ് ലഭിച്ചത് .

പ്രതികൾ രണ്ടുപേരും ബാർമിംഗ്‌ഹാം ക്രൗൺ കോടതിയിൽ കുറ്റം വിചാരണയ്ക്കിടെ സമ്മതിച്ചിരുന്നു. കഴിഞ്ഞവർഷം നവംബർ രണ്ടിനാണ് 2 സഹോദരങ്ങളും അറസ്റ്റിലായത്. ഐഎസിൽ ചേരാനായി അഫ്ഗാനിസ്ഥാനിലേയ്ക്ക് എങ്ങനെ പോകാം എന്ന് ഇവർ അന്വേഷണം നടത്തി കൊണ്ടിരിക്കുകയായിരുന്നു. 2014 – ൽ ഐഎസിനെ യുകെ ഭീകര സംഘടനയായി പ്രഖ്യാപിക്കുകയും നിരോധിക്കുകയും ചെയ്തിരുന്നു.

ഐഎസ് എന്ന ഭീകര സംഘടന യുകെയിൽ നിന്ന് പൗരന്മാരെ ഭീകര പ്രവർത്തനത്തിനായി റിക്രൂട്ട് ചെയ്യുന്നത് നേരത്തെ തന്നെ വാർത്തകളിൽ ഒട്ടേറെ തവണ തലക്കെട്ടുകൾ സൃഷ്ടിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ ഐഎസിനെ നേരിടാനായി രൂപീകരിച്ച സഖ്യത്തിൽ യുകെയും പങ്കാളികളാണ്. സമൂഹ മാധ്യമങ്ങളിൽ വഴി ഭീകര സംഘടനയിലേയ്ക്ക് ആഭിമുഖ്യമുള്ളവരെ ആകർഷിക്കുന്നതിനുള്ള പദ്ധതികൾ ഐഎസ് നടപ്പിലാക്കുന്നതായുള്ള വിവരങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. വെറും 15 വയസ്സുള്ളപ്പോൾ ഐഎസിൽ ചേരാനായി യുകെയിൽ നിന്ന് സിറിയയിലെത്തിയ ഷമീമ ബീഗത്തിന്റെ കേസ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്നതായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- അടുത്തയാഴ്ച പുറത്തിറങ്ങാനിരിക്കുന്ന ഓമിഡ് സ്‌കോബിയുടെ പുതിയ പുസ്തകം ബ്രിട്ടീഷ് രാജകുടുംബത്തിന് മേൽ പുതിയ ഒരു ബോംബ് ഷെല്ലായി മാറിയിരിക്കുകയാണ്. രാജകുടുംബത്തിലെ തന്നെ രണ്ടുപേർ തന്റെ മകൻ ആർച്ചിയുടെ ചർമ്മത്തിന്റെ നിറത്തെ സംബന്ധിച്ച് ആശങ്കകൾ ഉള്ളവരാണെന്ന് മേഗൻ മാർക്കിൾ ആരോപിച്ചതായി പുസ്തകത്തിൽ സ്‌കോബി വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരം പരാമർശങ്ങൾ നടത്തിയത് ആരൊക്കെ ആണെന്നത് സംബന്ധിച്ച് മേഗൻ ചാൾസ് രാജാവിന് തുറന്ന കത്ത് എഴുതിയതായും ഒമിഡ് സ്‌കോബിയുടെ പുതിയ വോളിയം ‘എൻഡ്‌ഗെയിം’ അവകാശപ്പെടുന്നു.

2021-ൽ ഓപ്ര വിൻഫ്രെയുമായുള്ള ഹാരിയുടെയും മേഗന്റെയും അഭിമുഖത്തിന്റെ പശ്ചാത്തലത്തിൽ പൊട്ടിപ്പുറപ്പെട്ട ‘രാജകീയ വംശീയ’ തർക്കം വീണ്ടും പൊട്ടിപ്പുറപ്പെടുമെന്ന ആശങ്കകൾ ഇതോടെ ശക്തമായിരിക്കുകയാണ്. ചൊവ്വാഴ്ച പുറത്തിറങ്ങാൻ ഇരിക്കുന്ന ബ്രിട്ടീഷ് റിപ്പോർട്ടറും എഴുത്തുകാരനുമായ സ്‌കോബിയുടെ ‘എൻഡ്ഗേമി’ന്റെ കുറച്ചു ഭാഗങ്ങൾ ഫ്രഞ്ച് മാസികയായ പാരിസ് മാച്ചിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഹാരിയുടെ ഓർമ്മക്കുറിപ്പ് സ്‌പെയർ പുറത്തിറക്കിയതിന് ശേഷം ഹാരിയെ വിശ്വസിക്കരുതെന്ന് രാജകുടുംബത്തിൽ ഒരു സന്ദേശം പ്രചരിച്ചിരുന്നതായും പുസ്തകം വെളിപ്പെടുത്തുന്നുണ്ട്. ചൊവ്വാഴ്ച പുറത്തിറങ്ങാൻ ഇരിക്കുന്ന പുസ്തകം വീണ്ടും രാജകുടുംബത്തിൽ മുറിവുകൾ ഉണ്ടാക്കുമെന്നാണ് നിലവിലെ വിവാദങ്ങൾ വ്യക്തമാക്കുന്നത്. ചാൾസ് രാജാവിനെ അത്ര ജനപ്രിയനല്ലാത്ത രാജാവായും, വില്യമിനെ അധികാരത്തിനു വേണ്ടി ദാഹിക്കുന്ന ഒരു വ്യക്തിയായും, ഹാരിയെ സ്വന്തം കുടുംബം തന്നെ ഒറ്റി കൊടുത്തതായുമാണ് പുസ്തകം ചിത്രീകരിക്കുന്നത്.

രാജകുടുംബത്തിന്റെ കൂടുതൽ വിവാദങ്ങളിലേക്ക് വരാൻ ആഗ്രഹിക്കാത്തതിനാലാണ് മേഗൻ ചാൾസ് രാജാവിന്റെ കിരീട ധാരണ ചടങ്ങിൽ പങ്കെടുക്കാതിരുന്നത്. എന്നാൽ ഇത്തരം സാഹചര്യത്തിലും ഇരുവരും തങ്ങളുടെ കുട്ടികളുടെ ചിത്രങ്ങൾ ചാൾസ് രാജാവിന് അയച്ച് ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ടെന്നാണ് പുതിയ വിവരങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ എലിസബത്ത് രാജ്ഞിയുടെ അന്ത്യ നിമിഷങ്ങളെ സംബന്ധിച്ച് ഹാരിക്ക് കൂടുതൽ അറിവ് ഉണ്ടായിരുന്നില്ലെന്നും പുസ്തകം വെളിപ്പെടുത്തുന്നുണ്ട്. പുതിയ വിവാദങ്ങളെ സംബന്ധിച്ച് രാജകുടുംബത്തിന്റെ ഭാഗത്തു നിന്നും ഇതു വരെയും പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
അപ്രതീക്ഷിത മരണങ്ങളുടെ ഞെട്ടലിലാണ് യുകെ മലയാളികൾ .ഒരാഴ്ച മുമ്പ് മാത്രം അർബുദം സ്ഥിരീകരിച്ച ജെസ് എഡ്വിനാണ് മരണത്തിന് കീഴടങ്ങിയത്. കണ്ണൂരാണ് ജെസിന്റെ കേരളത്തിലെ സ്വദേശം . ചികിത്സയുടെ ഭാഗമായി കീമോതെറാപ്പിക്ക് കാത്തിരിക്കെയാണ് മരണം ബോധമില്ലാതെ കോമാളിയായി എത്തിയത്.
ലണ്ടനിലെ സെന്റ് ജോർജ് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സ് ആയിരുന്ന രണ്ടുവർഷം മുമ്പ് മാത്രം യുകെയിലെത്തിയ ജെസ് പള്ളി ക്വയറിലും മറ്റ് പരിപാടികളിലും സജീവമായിരുന്ന ജെസ് വോക്കിംഗിനടുത്തുള്ള ഫ്രിംലിയിലായിരുന്നു താമസിച്ചിരുന്നത്.
ജെസ് എഡ്വിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
2022 – ലെ രാജ്യത്തേയ്ക്കുള്ള കുടിയേറ്റം745,000 ആയി വർദ്ധിച്ചതായുള്ള കണക്കുകൾ പുറത്തുവന്നു. കുടിയേറ്റം പ്രതീക്ഷിച്ചതിലും കുതിച്ചുയർന്നതിനെ തുടർന്ന് വൻ വിമർശനങ്ങളാണ് ഋഷി സുനക് സർക്കാർ നേരിടേണ്ടി വന്നിരിക്കുന്നത്. കുടിയേറ്റം കുറയ്ക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കുന്നതിൽ സർക്കാർ സമ്പൂർണ്ണ പരാജയമായി എന്നാണ് വിമർശകർ ചൂണ്ടി കാണിക്കുന്നത്. വിദഗ്ധ തൊഴിലാളികൾക്ക് നൽകുന്ന വിസയുടെ എണ്ണത്തിലെ കുതിച്ചു കയറ്റവും അനധികൃത കുടിയേറ്റക്കാരുടെ എണ്ണം കൂടിയതിനെയും ചൂണ്ടി കാണിച്ച് കുടിയേറ്റ വിഷയത്തിൽ സർക്കാർ സമ്പൂർണ്ണ പരാജയമാണെന്ന് ലേബർ പാർട്ടി ആരോപിച്ചു.

യുകെയിലേയ്ക്ക് കുടിയേറുന്നവരുടെ എണ്ണം കുറയ്ക്കാൻ സർക്കാർ ശക്തമായ ഇടപെടലുകൾ നടത്തണമെന്ന് പുറത്താക്കപ്പെട്ട മുൻ ആഭ്യന്തര സെക്രട്ടറി സുവല്ലാ ബ്രാവർമാൻ പറഞ്ഞു. യുകെയിലേയ്ക്ക് വരുന്ന വിദ്യാർഥികളുടെ ആശ്രിതരെ തടയുന്നതും വിസ ചെലവ് വർധിപ്പിക്കുന്നതും ഉൾപ്പെടെയുള്ള നടപടികളിലൂടെ കുടിയേറ്റം കുറയ്ക്കുന്നതിന് ശ്രമിക്കുകയാണെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രശ്നത്തോട് പ്രതികരിച്ചത്. 2010 -ൽ അന്നത്തെ പ്രധാനമന്ത്രിയും ഇപ്പോഴത്തെ വിദേശകാര്യ സെക്രട്ടറിയുമായ ഡേവിഡ് കാമറൂൺ കുടിയേറ്റം പ്രതിവർഷം 100,000 -ത്തിൽ താഴെയാക്കുമെന്നാണ് വാഗ്ദാനം ചെയ്തത്. എന്നാൽ ഇതുവരെ ഒരു സർക്കാരിനും ആ വാഗ്ദാനം പാലിക്കാൻ സാധിച്ചിട്ടില്ല.

ഇതിനിടെ കുടിയേറ്റം കുറയ്ക്കുന്നതിനുള്ള പുതിയ നടപടിക്രമങ്ങൾ സർക്കാർ ആലോചിക്കുന്നതായുള്ള വിവരങ്ങൾ പുറത്തുവന്നു. ആരോഗ്യ, സാമൂഹിക പരിപാലന പ്രവർത്തകർക്ക് അവരോടൊപ്പം ആശ്രിത വിസയിൽ കൊണ്ടുവരാവുന്നവരുടെ എണ്ണം ഒന്നായി പരിമിതപ്പെടുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ആലോചനയിലാണ്. എന്നാൽ ഇത്തരം നിർദ്ദേശങ്ങൾ ജോലിക്കായും പഠനത്തിനായും യുകെയിലെത്തുന്ന മലയാളികളെ വളരെ പ്രതികൂലമായി ബാധിക്കും. പലരും പഠനത്തിനായി യുകെയിലെത്തുന്നതു തന്നെ ആശ്രിത വിസയിൽ ബന്ധുക്കളെയും കൂടി കൊണ്ടുവരാനും കൂടിയാണ്. എൻഎച്ച്എസിലും കെയർ ഹോമുകളിലും ജീവനക്കാരായി എത്തി പെർമനന്റ് വിസയെടുത്ത ആളുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണ്ടെത്തലുകൾ ചൂണ്ടിക്കാണിക്കുന്നു. ഇങ്ങനെ വന്നവരിൽ നല്ലൊരു ശതമാനം മലയാളികളും ഉൾപ്പെടുന്നുണ്ട്
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിലെ രാജകുടുംബത്തെ മുൻനിർത്തിയുള്ള നെറ്റ്ഫ്ലിക്സിന്റെ ‘ദി ക്രൗൺ ‘ എന്ന സീരീസിന്റെ പുതിയ എപ്പിസോഡിൽ കേറ്റ് മിഡിൽടണും വില്യം രാജകുമാരനും തമ്മിലുള്ള പ്രണയകഥ ഉണ്ടാകുമെന്ന് ഏറ്റവും പുതിയ പതിപ്പിന്റെ ട്രെയിലറിൽ വെളിപ്പെടുത്തിയിരിക്കുകയാണ്. സീരീസിന്റെ എഴുത്തുകാരനായ പീറ്റർ മോർഗൻ ദമ്പതികൾക്കായി ഒരു സാങ്കൽപ്പിക ബാക്ക്‌സ്റ്റോറി സൃഷ്ടിക്കുമെന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്. അതിൽ ദമ്പതികൾ യുവ കൗമാരക്കാരായി കണ്ടുമുട്ടുമ്പോൾ, അവരുടെ അമ്മമാരായ ഡയാന രാജകുമാരിയും കരോൾ മിഡിൽടണും ഒപ്പമുള്ളതായാണ് സീരിസിൽ ചിത്രീകരിക്കപ്പെടുക എന്ന സൂചനകളാണ് ലഭിക്കുന്നത്.

ഡിസംബർ 14 ന് ആരംഭിക്കുന്ന സീരീസിന്റെ ആറാം സീസണിന്റെ രണ്ടാം എപ്പിസോഡിൽ, 1996 ഡിസംബറിൽ കേറ്റും അവളുടെ അമ്മയും ലണ്ടനിലെ ഒരു ഡ്രസ് ഷോപ്പിൽ നിന്ന് പുറത്തിറങ്ങുന്ന ഒരു ദിവസം യാദൃശ്ചികമായി, ഡയാന രാജകുമാരിയെ വില്യമിനൊപ്പം ദി ബിഗ് ഇഷ്യുവിന്റെ കോപ്പികൾ ചാരിറ്റിക്കായി കണ്ടുമുട്ടുന്നുവെന്നാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ഈ സമയമാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീട് സ്കോട്ട്‌ലൻഡിലെ സെന്റ് ആൻഡ്രൂസ് യൂണിവേഴ്‌സിറ്റിയിൽ വില്യം രാജകുമാരന്റെ അതേ കോഴ്‌സ് തന്റെ മകൾ ചെയ്യുന്നുണ്ടെന്ന് മിസ്സിസ് മിഡിൽടൺ ഉറപ്പാക്കുന്നതിലേയ്ക്ക് ഇത് നയിക്കുകയും ചെയ്തതായാണ് സീരീസ് ചിത്രീകരിക്കുന്നത്.

2011 ഏപ്രിലിൽ വിവാഹിതരായ വില്യം രാജകുമാരനും കേറ്റും സെന്റ് ആൻഡ്രൂസിൽ വച്ചാണ് കണ്ടുമുട്ടിയത്. യഥാർത്ഥ ജീവിതത്തിൽ, വില്യം കേറ്റിനെ കണ്ടുമുട്ടുമ്പോഴേക്കും, ഡയാന രാജകുമാരി 1997 ൽ പാരീസിൽ ഒരു കാർ അപകടത്തിൽ മരണമടഞ്ഞിരുന്നു. അതോടൊപ്പം തന്നെ ഡയാന രാജകുമാരി വില്യമിനൊപ്പം ദി ബിഗ് ഇഷ്യുവിന്റെ കോപ്പികൾ വിൽക്കാൻ പോയിട്ടില്ലെങ്കിലും, സമൂഹത്തിൽ ഭവനരഹിതരെ ചുറ്റിപ്പറ്റിയുള്ള പല പ്രശ്നങ്ങളിലും അവർ സഹായഹസ്തങ്ങൾ ഉറപ്പാക്കിയിരുന്നു എന്നത് വാസ്തവമാണ്. അതിനാൽ തന്നെ പീറ്റർ മോർഗൻ തന്റെ സീരീസിൽ വില്യമിനും കേറ്റിനും തന്റേതായ ഒരു കഥ സൃഷ്ടിച്ചെടുക്കുകയാണ് ചെയ്തിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മാഞ്ചസ്റ്ററിൽ വച്ച് രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ശതകോടീശ്വരനായ സോഫ്റ്റ്‌വെയർ കമ്പനി ഉടമ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. യുകെ ഫാസ്റ്റ് എന്ന ടെക്നോളജി കമ്പനി ഉടമയും സംരംഭകനുമായ ലോറൻ ജോൺസ് ആണ് ശിക്ഷിക്കപ്പെട്ടത്. കഴിഞ്ഞ ജനുവരിയിൽ ശിക്ഷ വിധിച്ചെങ്കിലും കോടതിയുടെ നിയന്ത്രണങ്ങൾ മൂലം വിധിയുടെ വിശദാംശങ്ങൾ പുറത്തുവന്നത് ഇപ്പോഴാണ് .

കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഈ വർഷം ആദ്യം റിമാൻഡിലായ ലോറൻസ് 10 മാസത്തോളം ജയിൽ ശിക്ഷ അനുഭവിച്ചു കഴിഞ്ഞു. 1999 തന്റെ ഭാര്യയായ ഗെയ്ലിനൊപ്പം വെബ് ഹോസ്റ്റിങ് കമ്പനി സ്ഥാപിച്ച ജോൺസൺ ഫിനാൻഷ്യൽ ടൈംസിന്റെ കണക്കുകൾ അനുസരിച്ച് ഏകദേശം 700 മില്യൺ ആസ്തിയുടെ ഉടമയാണ്. യുകെയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായാണ് ലോറൻസ് കണക്കാക്കപ്പെടുന്നത്.

2019 -ൽ ലണ്ടനിലേയ്ക്കുള്ള ബിസിനസ്സ് യാത്രയ്ക്കിടെ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ഒരു മുൻ ജീവനക്കാരി പോലീസിനോട് പറഞ്ഞതോടെയാണ് ലോറനെതിരെ പരാതികൾ ഉയരാൻ തുടങ്ങിയത്. ഏകദേശം 500 ജീവനക്കാരുള്ള കമ്പനിയാണ് യുകെ ഫാസ്റ്റ് . എൻഎച്ച്എസ്, പ്രതിരോധമന്ത്രാലയം , ക്യാബിനറ്റ് ഓഫീസ് എന്നിവയൾപ്പെടെ 5000 – ത്തിലധികം സ്ഥാപനങ്ങൾക്കാണ് കമ്പനി സോഫ്റ്റ്‌വെയർ സേവനങ്ങൾ നൽകുന്നത്
ന്യൂസ് ഡെസ്ക് മലയാളം യുകെ
ശൈത്യകാലത്തിന്റെ പാരമ്യതയിൽ യുകെ മലയാളികളെ തേടി അടുത്ത ഇരുട്ടടി എത്തി. അടുത്തവർഷം ജനുവരിയിൽ ഊർജ്ജ വില ഉയരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. സാധാരണ വാർഷിക ഗാർഹിക ബിൽ 1834 പൗണ്ടിൽ നിന്ന് 1928 പൗണ്ട് ആയി ഉയരും. ഒരു ബില്ലിൽ 5% വർദ്ധനവ് ആണ് ഉണ്ടാകുന്നത്.

പണപ്പെരുപ്പവും ജീവിത ചിലവു വർദ്ധനവു മൂലം കഷ്ടപ്പെടുന്ന ജനങ്ങൾക്ക് ഊർജ്ജ ബില്ലിലെ വർദ്ധനവ് കടുത്ത ദുരിതം സമ്മാനിക്കുമെന്നത് ഉറപ്പാണ്. വിതരണക്കാർക്ക് ലഭിക്കുന്ന മൊത്ത വിലയിൽ ഉള്ള വർദ്ധനവിന് ആനുപാതികമായാണ് വില ഉയരുന്നതെന്നാണ് വർദ്ധനവിനെ കുറിച്ച് എനർജി റെഗുലേറ്റർ പറഞ്ഞത്. മാർച്ചിൽ വില കുറയാനുള്ള സാധ്യതയും ഉണ്ട് . ചാൻസിലർ ജെറമി ഹണ്ട് ജനങ്ങളെ സഹായിക്കാനായി നികുതിയിളവും മറ്റാനുകൂല്യങ്ങളും പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഊർജ ബില്ല് വർധിപ്പിച്ചു കൊണ്ടുള്ള അറിയിപ്പ് വന്നത് .

ഊർജ ബില്ലിലെ വർദ്ധനവ് ഇംഗ്ലണ്ട്, വെയിൽസ് , സ്കോട്ട് ലൻഡ് എന്നിവിടങ്ങളിലെ ഏകദേശം 29 ദശലക്ഷം കുടുംബങ്ങളെ ബാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. എനർജി ബിൽ സംബന്ധിച്ച് വടക്കൻ അയർലൻഡിലെ നിയമങ്ങൾ വ്യത്യസ്തമാണ്. എനർജി ബിൽ വർദ്ധിപ്പിച്ചതിനെതിരെ കടുത്ത പ്രതിഷേധമാണ് പൊതുജനങ്ങളിൽ നിന്ന് ഉയർന്നു വന്നിരിക്കുന്നത്. മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ രണ്ടു വർഷത്തിലെ ഊർജ്ജ ബില്ലുകൾ ഇരട്ടിയോളമായിട്ടുണ്ട്. കഴിഞ്ഞ ശൈത്യകാലത്തും ഊർജ വില ഉയർന്നതായിരുന്നു. എന്നാൽ 6 മാസകാലയളവിൽ 400 പൗണ്ട് പിന്തുണയോളം സർക്കാരിൻറെ ഭാഗത്തുനിന്നും ലഭിച്ചത് ജനങ്ങൾക്ക് വളരെ ആശ്വാസമായിരുന്നു. ഊർജ്ജ ബില്ലുകളുടെ വർദ്ധനവിന്റെ പശ്ചാത്തലത്തിൽ ഇപ്രാവശ്യം ഗവൺമെന്റിന്റെ ഭാഗത്തുനിന്നും എന്തെങ്കിലും പിന്തുണ നൽകുമോ എന്ന ചോദ്യത്തോട് ചാൻസിലർ ജെറമി ഹണ്ട് പ്രതികരിച്ചില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയുടെ സാമ്പത്തിക വളർച്ച അടുത്ത രണ്ട് വർഷങ്ങളിൽ മന്ദഗതിയിലാകുമെന്ന കണക്കുകൾ പുറത്തുവന്നു. പണപ്പെരുപ്പം കുറയാൻ പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . ജനങ്ങളുടെ ജീവിത നിലവാരം 2027 – 28 വരെ മഹാമാരിക്ക് മുമ്പുള്ള കാലത്തേയ്ക്ക് മടങ്ങില്ലെന്നാണ് ഓഫീസ് ഫോർ ബഡ്ജറ്റ് റെസ്പോൺസിബിലിറ്റി അറിയിച്ചിരിക്കുന്നത്.

കൂടുതൽ നികുതി ഇളവുകളും ആനുകൂല്യങ്ങളും ചാൻസിലർ ജെറമി ഹണ്ട് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. സ്വതന്ത്ര ഏജൻസിയായ ഒബിആർ ഒരു വർഷം രണ്ട് സാമ്പത്തിക പ്രവചനങ്ങളുടെ കണക്കുകൾ ആണ് പുറത്തുവിടുന്നത്. സാമ്പത്തിക കാര്യങ്ങളിലെ സർക്കാരിൻറെ നയനൂപീകരണത്തിന് ഇത് ആധികാരിക രേഖയായാണ് കണക്കാക്കുന്നത്. യുകെയുടെ സാമ്പത്തിക വളർച്ച മന്ദഗതിയിലാകുമെന്ന പ്രവചനങ്ങളെ കുറിച്ച് രൂക്ഷ വിമർശനങ്ങൾ ലേബർ പാർട്ടി ഉന്നയിച്ചിരിക്കുന്നത്. ഗവൺമെന്റിന്റെ സാമ്പത്തിക അശ്രദ്ധക്ക് ജനങ്ങളാണ് ബലിയാടുകൾ ആകേണ്ടതായി വന്നിരിക്കുന്നത് എന്നാണ് സാമ്പത്തിക മാന്ദ്യതയെ കുറിച്ചുള്ള വാർത്തയോട് ലേബർ പാർട്ടി പ്രതികരിച്ചത്.

ഒബിആറിന്റെ കണക്കുകൾ പ്രകാരം യുകെയുടെ ഈ വർഷത്തെ വളർച്ച 0.6 % ആയിരിക്കും. 2024 – ലെ വളർച്ച 0.7% ആയും 2025 -ൽ 1.4% ആയും വളർച്ചാ നിരക്ക് ഒ ബി ആര്‍ വെട്ടി കുറച്ചിട്ടുണ്ട്. ഇത് യഥാക്രമം 1.8%, 2.5% എന്നിങ്ങനെയാണ് നേരത്തെ കണക്കാക്കിയിരുന്നത്. കുതിച്ചുയരുന്ന വിലക്കയറ്റം നേരിടാൻ 2021 ഡിസംബർ മുതൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് 14 തവണയാണ് പലിശ നിരക്ക് വർദ്ധിപ്പിക്കേണ്ടതായി വന്നത്
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- 163 സ്വതന്ത്ര രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും സമാധാന നിലവാരം അനുസരിച്ച് റാങ്ക് ചെയ്യുന്ന വാർഷിക റിപ്പോർട്ടിൽ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 37-ാമത്തെ രാജ്യമെന്ന നിലയിൽ യു കെ പട്ടികയിൽ ഇടം നേടി. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എക്കണോമിക്സ് & പീസ് പുറത്തിറക്കിയ ഗ്ലോബൽ പീസ് ഇൻഡക്സ് എന്ന റിപ്പോർട്ടിലാണ് ലോകരാജ്യങ്ങളെ സുരക്ഷയ്ക്ക് അനുസരിച്ച് തരംതിരിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമായി ഐസ്‌ലൻഡ് ആണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഡെന്മാർക്ക്, അയർലൻഡ്, ന്യൂസിലൻഡ് എന്നിവ രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. സൗത്ത് ആഫ്രിക്കയ്ക്ക് തൊട്ടു പുറകെ അമേരിക്ക നൂറ്റിമുപ്പത്തിയൊന്നാം സ്ഥാനത്താണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. തുടർച്ചയായ എട്ടാം വർഷവും ലോകത്തിലെ ഏറ്റവും സമാധാനം കുറഞ്ഞ രാജ്യമായി അഫ്ഗാനിസ്ഥാനാണ് (163) തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. യെമൻ, സിറിയ, ദക്ഷിണ സുഡാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോൺഗ്രസ് തുടങ്ങിയ രാജ്യങ്ങളെല്ലാം തന്നെ സമാധാന പട്ടികയിൽ പിന്നിലാണ് എത്തിയിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം, ലോകത്തിലെ ഏറ്റവും സമാധാനപരമായ പ്രദേശമാണ് യൂറോപ്പ്. ഏറ്റവും സമാധാനപരമായ പത്ത് രാജ്യങ്ങളിൽ ഏഴെണ്ണവും ഇവിടെയാണ്.

ഏറ്റവും സമാധാനം നിറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ 37 – മതായാണ് യുകെ ഇടം നേടിയിരിക്കുന്നത്. കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പിന്നിലായാണ് ബ്രിട്ടൻ എത്തിയിരിക്കുന്നത്. അമേരിക്കയുടെ താഴ്ന്ന റാങ്കിങ്ങിന്റെ ഒരു കാരണം കൊലപാതക നിരക്കുകളാണ്. ഉക്രൈൻ- റഷ്യ യുദ്ധം ഇരു രാജ്യങ്ങളുടെയും സമാധാനം തകർത്തതായും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.