ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് പൗരന്മാർക്കെതിരെയുള്ള വിദേശ രാജ്യങ്ങളുടെ ശ്രമങ്ങൾക്കെതിരെ കണ്ണടക്കില്ലെന്ന് സെക്യൂരിറ്റി മിനിസ്റ്റർ ഡാൻ ജാർവിസിൻെറ മുന്നറിയിപ്പ്. നിരവധി സിഖുകാർ ഇന്ത്യൻ ഗവൺമെന്റിന്റെ പേരിൽ തങ്ങൾ വിവേചനം നേരിട്ടതായി പരാതിപ്പെട്ടിരുന്നു. യുകെ വിമാനത്താവളങ്ങളിൽ ആളുകളെ തടഞ്ഞു നിർത്തി ഇന്ത്യൻ ഭരണകൂടത്തെ കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകൾ ചോദിച്ചറിയുന്നത് ഉൾപ്പെടെ ബ്രിട്ടീഷ് സിഖുകാർ ഉൾപ്പെട്ട പീഡനങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് ഡാൻ ജാർവിസ് സിഖ് ഫെഡറേഷന് കത്തെഴുതിയത്.
കനേഡിയൻ ആസ്ഥാനമായുള്ള സിഖ് പ്രവർത്തകൻ ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട കനേഡിയൻ അന്വേഷണങ്ങളുമായി സഹകരിക്കാനും ജാർവിസ് ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചു. ഇന്ത്യൻ ഗവൺമെൻ്റിൻ്റെ പങ്കാളിത്തത്തോടെയാണ് ഹർദീപ് സിംഗിൻെറ കൊലപാതകം നടന്നിരിക്കുന്നതെന്നാണ് ഒറ്റവ സർക്കാർ വിശ്വസിക്കുന്നത്. ഈ ആശങ്കകൾ പരിഹരിക്കുന്നതിനായി ഡാൻ ജാർവിസ് സിഖ് ഫെഡറേഷന് കത്തെഴുതുകയായിരുന്നു. ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കനേഡിയൻ സിഖ് പ്രവർത്തകൻ ഹർദീപ് സിംഗ് നിജ്ജാറിൻെറ കൊലപാതകത്തിനെകുറിച്ചുള്ള കാനഡയുടെ അന്വേഷണവുമായി സഹകരിക്കാൻ ഇന്ത്യൻ സർക്കാരിനോട് കത്തിൽ ആവശ്യപ്പെടുകയും ചെയ്തു.
ഡിസംബർ 10 – ന് അയച്ച കത്തിൽ, ഡാൻ ജാർവിസ്, സുരക്ഷ ഉറപ്പാക്കാൻ ഇൻ്റലിജൻസ്, പോലീസ് ഉറവിടങ്ങൾ എന്നിവ ഉപയോഗിക്കുമെന്ന് വാഗ്‌ദാനം ചെയ്‌തു. ഭീകരവാദ നിയമം 2000 പ്രകാരം യുകെ വിമാനത്താവളങ്ങളിൽ ചോദ്യം ചെയ്യപ്പെട്ടതുൾപ്പെടെ ബ്രിട്ടീഷ് സിഖുകാർ നേരിട്ട വിവേചനങ്ങളിൽ ഉൾപ്പെടുന്നു. ഇന്ത്യയ്ക്കുള്ളിൽ സിഖുകാർക്ക് ഒരു സ്വതന്ത്ര രാജ്യം എന്ന ആശയവുമായി മുന്നോട്ട് വന്നിരിക്കുന്ന ഗ്രൂപ്പാണ് ഖാലിസ്ഥാൻ. ഇന്ത്യൻ സർക്കാർ ഇതിനെ ഒരു സുപ്രധാന സുരക്ഷാ പ്രശ്നമായാണ് കാണുന്നത്. അതുകൊണ്ട് തന്നെ, വിദേശത്ത് താമസിക്കുന്ന സിഖ് കമ്മ്യൂണിറ്റികളുടെ നിരീക്ഷണം ഡൽഹി വർദ്ധിപ്പിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ ഇ- ബൈക്കിന് തീപിടിച്ച് ഒരു വീട് മുഴുവൻ കത്തി നശിച്ചു. സൗത്ത് ഈസ്റ്റ് ലണ്ടനിലെ കാറ്റ്ഫോർഡിലെ റെൻഷോ ക്ലോസിലുണ്ടായ തീപിടുത്തത്തിന് ശേഷം ഇ-ബൈക്കുകൾ അപകടകരമായേക്കാമെന്ന മുന്നറിയിപ്പ് അഗ്നിശമനസേന നൽകി . ഇ- ബൈക്കിന്റെ ബാറ്ററി പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ലണ്ടൻ അഗ്നിശമന സേന (എൽഎഫ്ബി) അറിയിച്ചു. അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരു പുരുഷന് വീടിൻറെ മേൽക്കൂരയിൽ നിന്ന് വീണ് ഗുരുതരമായ പരിക്കുപറ്റി. ഒരു സ്ത്രീ മേൽക്കൂരയിൽ നിന്ന് തെന്നി വീണെങ്കിലും സുരക്ഷിതയാണെന്നും അവർക്ക് പുക ശ്വസിച്ചതിന്റെ ചികിത്സ നൽകിയെന്നും എൽഎഫ്ബി ഡെപ്യൂട്ടി അസിസ്റ്റൻ്റ് കമ്മീഷണർ റിച്ചാർഡ് ഫീൽഡ് പറഞ്ഞു.
അപകടത്തിൽ പെട്ട ഇ-ബൈക്ക് പരമ്പരാഗത പെഡൽ സൈക്കിളിൽ നിന്ന് ബാറ്ററി പായ്ക്ക് ഘടിപ്പിച്ച് പരിവർത്തനം ചെയ്തതാണെന്നും തീപിടുത്ത സമയത്ത് ചാർജ്ജ് ചെയ്യുകയായിരുന്നുവെന്നും എൽഎഫ്ബി പറഞ്ഞു. തീപിടുത്തത്തിൽ വീടിൻറെ ഒന്നാം നിലയുടെ ഭൂരിഭാഗവും കത്തി നശിച്ചു. അപകടത്തിന് കാരണമായ ബൈക്ക് ഒരു ഓൺലൈൻ മാർക്കറ്റിൽ നിന്ന് വാങ്ങിയതാണ് . ഈ വർഷം ലണ്ടനിൽ ഏകദേശം 160 ഇ-ബൈക്ക്, ഇ-സ്‌കൂട്ടർ തീപിടുത്തങ്ങൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് . ഇ-ബൈക്കുകളിലെയും ഇ-സ്കൂട്ടറുകളിലെയും ബാറ്ററികൾ പരിഷ്ക്കരിക്കുകയോ മാറ്റം വരുത്തുകയോ ചെയ്താൽ വിനാശകരമായ തീപിടുത്തത്തിന് കാരണമാകുമെന്ന് ചാരിറ്റി ഇലക്ട്രിക്കൽ സേഫ്റ്റി ഫസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ലെസ്ലി റൂഡ് പറഞ്ഞു: ഇത്തരത്തിൽ മോഡിഫൈ ചെയ്ത ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമായി അപകടത്തിന് കാരണമായതോടെ ഡിപ്പാർട്ട്‌മെൻ്റ് ഫോർ ബിസിനസ് ആൻഡ് ട്രേഡ് വിൽപ്പനക്കാരിൽ നിന്ന് സുരക്ഷിതമായ ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കണമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുഎസിലേയ്ക്ക് പുതിയതായി നിയമിതനായ യുകെയുടെ അംബാസിഡറെ കടുത്ത ഭാഷയിൽ അധിക്ഷേപിച്ച് ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചയാൾ രംഗത്ത് വന്നു. പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ മാനേജരായിരുന്ന ക്രിസ് ലാസിവിറ്റ ആണ് പുതിയ അംബാസിഡറിനെതിരെ കടുത്ത അധിക്ഷേപ വാക്കുകൾ ചൊരിഞ്ഞത് . ലോർഡ് മണ്ടൽസണെ ഒരു മരമണ്ടനെന്ന് വിളിച്ചത് വൻ പ്രാധാന്യത്തോടെയാണ് യുകെയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
X -ലെ പോസ്റ്റിൽ ആണ് ലോർഡ് മണ്ടൽസണനെതിരെ ക്രിസ് ലാസിവിറ്റ അധിക്ഷേപം ഉയർത്തിയത്. നേരെത്തെ നിയുക്ത യുഎസ് അംബാസിഡർ ലോർഡ് മണ്ടൽസൺ ഡൊണാൾഡ് ട്രംപിനെ കുറിച്ച് മോശം പരാമർശം നടത്തിയതും ക്രിസ് ലാസിവിറ്റവിൻ്റെ വാക്കുകളുമായി ബന്ധപെടുത്തിയും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട് . നേരെത്തെ 2019 -ൽ ടെലിഗ്രാഫിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ഡൊണാൾഡ് ട്രംപിനെ വംശീയവാദി എന്ന് ലോർഡ് മണ്ടൽസൺ വിശേഷിപ്പിച്ചത് പുതിയതായി വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.
പീറ്റർ മണ്ടൽസനെ യുഎസിന്റെ പുതിയ അംബാസിഡർ ആയി പ്രധാനമന്ത്രി കെയർ സ്റ്റാർമർ നിയമിച്ചത് കടുത്ത വിമർശനങ്ങൾ ആണ് യൂകെയിലും സൃഷ്ടിച്ചിരിക്കുന്നത് . നേരത്തെ മന്ത്രിയായിരുന്ന പീറ്റർ മണ്ടൽസൺ അധികാരത്തിൽ ഇരുന്നപ്പോൾ ഒട്ടേറെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു . അദ്ദേഹത്തിന് ടോണി ബ്ലെയറിൻ്റെ മന്ത്രിസഭയിൽ നിന്ന് രണ്ടുതവണ ആണ് രാജി വയ്ക്കേണ്ടതായി വന്നത് . ഒന്നാമത്തെ രാജി ഒരു ബാങ്ക് ലോണുമായി ബന്ധപ്പെട്ടായിരുന്നെങ്കിൽ അടുത്തത് ഒരു പ്രമുഖ ഇന്ത്യൻ വ്യവസായിയുടെ പാസ്പോർട്ട് അപേക്ഷയിൽ ഇടപെട്ടതിനെ തുടർന്നാണ്. പ്രധാനമന്ത്രി നടത്തിയ ഏറ്റവും വിവാദപരമായ ഈ നിയമനത്തിൽ ലേബർ പാർട്ടിയിലെ കടുത്ത ഇടതുപക്ഷകർ രോക്ഷാകുലരാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലെ അംബാസഡർ കാരെൻ പിയേഴ്‌സ് അടുത്ത വർഷം ആദ്യം സ്ഥാനമൊഴിയും . യുകെ ഗവൺമെന്റിലെ ഏറ്റവും ശ്രദ്ധേയമായ നയതന്ത്ര പദവിയാണ് യുഎസിലെ അംബാസിഡർ സ്ഥാനം. 1977-ൽ മുൻ പ്രധാനമന്ത്രി ജെയിംസ് കാലഗൻ്റെ മരുമകൻ പീറ്റർ ജെയ്‌ക്കിന് ശേഷം വാഷിംഗ്ടണിലേക്കുള്ള ആദ്യത്തെ രാഷ്ട്രീയ നിയമനമാണ് പീറ്റർ മണ്ടൽസണിൻ്റേത്. ജനുവരി 20 ന് നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സ്ഥാനാരോഹണത്തിന് മുന്നോടിയായാണ് അദ്ദേഹത്തിൻ്റെ നിയമനം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ക്രിസ്തുമസിനു മുമ്പുള്ള അവസാന വാരാന്ത്യമായ ഇന്ന് മുതൽ ഏകദേശം 14 ദശലക്ഷം ഡ്രൈവർമാർ റോഡിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആർ എ സി യുടെ കണക്കുകൾ പ്രകാരം ഇത് ഒരു സർവകാല റെക്കോർഡ് ആണ്. ചില റെയിൽവേ ലൈനുകളിൽ നടക്കുന്ന അറ്റകുറ്റ പണികൾ മൂലം ട്രെയിൻ ഗതാഗതത്തിനുള്ള തടസവും റോഡുകളിലെ ട്രാഫിക് ഉയരുന്നതിന് കാരണമാകും. ഈ സാഹചര്യത്തിൽ ട്രാഫിക് ബ്ലോക്കിൽ പെടാതിരിക്കണമെങ്കിൽ താഴെപറയുന്ന മുന്നറിയിപ്പുകൾ അവഗണിക്കരുത്.
ഇന്ന് വെള്ളിയാഴ്ചയാണ് നിങ്ങൾ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഏറ്റവും മോശം സമയം ഉച്ചകഴിഞ്ഞ് 2 മണി മുതൽ 7 മണി വരെയുള്ള സമയമാണ്. എന്നാൽ നാളെ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കും 6 മണിക്കും ഇടയിലുള്ള സമയം ആണ് ഏറ്റവും മോശം ട്രാഫിക് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടു തന്നെ നാളെയാണ് യാത്ര ചെയ്യുന്നതെങ്കിൽ രാവിലെ പുറപ്പെടുന്നതാണ് ഉചിതം. യാത്രയിൽ ഉയർന്ന ട്രാഫിക് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ധാരാളം ഇന്ധനം കരുതണമെന്നും ഫോണുകളിലെ ചാർജ്ജുകളും ടയറുകളുടെ അവസ്ഥയും വാഹനത്തിന്റെ ലൈറ്റുകളും നല്ല കണ്ടീഷൻ ആയിരിക്കണമെന്നും ഓട്ടോമൊബൈൽ അസോസിയേഷൻ (AA )ഡ്രൈവർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഈ വർഷം ഏറ്റവും തിരക്കേറിയ ഒരു ക്രിസ്മസ് കാലം ആയിരിക്കും എന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടു തന്നെ ഗതാഗത കുരുക്കിൽ അകപ്പെടുന്ന സാഹചര്യത്തെ നേരിടാൻ ഭക്ഷണവും തണുപ്പകറ്റാൻ ഉചിതമായ വസ്ത്രങ്ങളും യാത്രക്കാർ കരുതിയിരിക്കണം. കടുത്ത ട്രാഫിക് ബ്ലോക്കുകൾ പ്രവചിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ യാത്ര ചെയ്യുന്നതിനുമുമ്പ് ട്രാഫിക് മുന്നറിയിപ്പുകൾ പരിശോധിക്കുന്നതും തിരക്കൊഴിവാകുന്ന സമയത്ത് യാത്ര തിരഞ്ഞെടുക്കുന്നതും ആയിരിക്കും ഉചിതമെന്ന് ഓട്ടോമൊബൈൽ അസോസിയേഷനിലെ ക്രിസ് വുഡ് പറഞ്ഞു. അറ്റകുറ്റപ്പണികൾ മൂലം വെസ്റ്റ് മിഡ് ലാൻഡ് റെയിൽവെ പോലുള്ള ട്രെയിൻ കമ്പനികളുടെ സേവനങ്ങളിൽ തടസ്സം നേരിടുമെന്ന മുന്നറിയിപ്പുകൾ നൽകപ്പെട്ടിട്ടുണ്ട്. യാത്രയ്ക്ക് മുമ്പ് വെബ്സൈറ്റുകൾ പരിശോധിക്കണമെന്ന് നെറ്റ്‌വർക്ക് റെയിൽ യാത്രക്കാർക്ക് മാർഗ്ഗനിർദേശം നൽകി . ചില ട്രെയിനുകൾ അവസാന നിമിഷം റദ്ദാക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ബോക്‌സിംഗ് ദിനവും ഡിസംബർ 29 ഉം ഏറ്റവും തിരക്കേറിയ ദിവസങ്ങളായിരിക്കുമെന്നും ധാരാളം യാത്രാ സമയം വളരെ കൂടാനും സാധ്യത ഉണ്ടെന്ന് യൂറോസ്റ്റാറും അറിയിച്ചിട്ടുണ്ട് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിലക്കയറ്റവും പണപ്പെരുപ്പവും മൂലം ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് വാട്ടർ ബില്ലിന്റെ പേരിൽ ഇരുട്ടടി വരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഉപഭോക്താക്കൾക്ക് ഇതിൻറെ ഫലമായി പ്രതിവർഷം ശരാശരി 31 പൗണ്ട് അധികമായി ഒരു കുടുംബത്തിന് ചിലവഴിക്കേണ്ടതായി വരും . വാട്ടർ കമ്പനികൾ ശരാശരി 40 ശതമാനം വർദ്ധനവാണ് ആവശ്യപ്പെട്ടിരുന്നത്.
2030 വരെ വാട്ടർ ബില്ലുകളിൽ വർദ്ധനവ് ഉണ്ടാകുമെന്ന് ജൂലൈയിൽ പുറത്തിറക്കിയ റെഗുലേഷന്റെ കരട് രൂപ രേഖയിൽ വ്യക്തമാക്കിയിരുന്നു. പല വാട്ടർ കമ്പനികളുടെയും ബില്ലിലെ വർദ്ധനവിൽ വ്യത്യാസം ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വന്നിരിക്കുന്നത്. സൗത്ത് വാട്ടർ കമ്പനിയുടെ ഉപഭോക്താക്കൾക്ക് 53 ശതമാനം വർദ്ധനവ് ആണ് ഉണ്ടാവുക. 83 ശതമാനം വർദ്ധനവ് ആണ് കമ്പനി ആവശ്യപ്പെട്ടിരുന്നത്. ഏറ്റവും കുറവ് വർദ്ധനവ് വെസെക്‌സ് വാട്ടറിൻ്റെ ഉപഭോക്താക്കൾക്ക് ആണ് ഉള്ളത്. 21 ശതമാനം മാത്രമാണ് വെസെക്‌സ് വാട്ടർ ബില്ലുകളിൽ ഉണ്ടാകുന്ന വർദ്ധനവ്.
യുകെയിലെ ഏറ്റവും വലിയ വാട്ടർ കമ്പനിയായ തേംസ് വാട്ടറിൻ്റെ 16 ദശലക്ഷം ഉപഭോക്താക്കൾക്ക് 35 ശതമാനം വർദ്ധനവ് ആണ് അടയ്‌ക്കേണ്ടതായി വരുക. കമ്പനി ആവശ്യപ്പെട്ടത് 53 ശതമാനം വർദ്ധനവ് ആണ് വിവിധ ജല കമ്പനികളുടെ നിക്ഷേപ പദ്ധതികൾക്ക് സർക്കാർ തലത്തിൽ അനുവാദം കൊടുത്തിട്ടുണ്ട്. ഇതും ബില്ലുകളിൽ വർദ്ധനവ് ഉണ്ടാകാനുള്ള ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നു. ബില്ലുകൾ വർധിപ്പിക്കുന്നത് ഒരിക്കലും സ്വാഗതാർഹമല്ലെന്ന് മനസ്സിലാക്കുന്നതായും ബില്ലുകളിൽ ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ സംരക്ഷിക്കുമെന്നും വാട്ടർ കമ്പനികളുടെ പ്രതിനിധി പറഞ്ഞു. ഈ വിഭാഗത്തിൽ ഏകദേശം 3 ദശലക്ഷം കുടുംബങ്ങൾക്ക് സഹായം നൽകുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പീറ്റർ മണ്ടൽസനെ യുഎസിന്റെ പുതിയ അംബാസിഡർ ആയി പ്രധാനമന്ത്രി കെയർ സ്റ്റാർമാർ നിയമിച്ചു. ഒട്ടേറെ വിവാദങ്ങളിൽ ഉൾപ്പെട്ടിരുന്ന പീറ്റർ മണ്ടൽസണിൻ്റെ നിയമനം കടുത്ത വിമർശനങ്ങൾ സൃഷ്ടിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നേരത്തെ മന്ത്രിയായിരുന്ന പീറ്റർ മണ്ടൽസൺ അധികാരത്തിൽ ഇരുന്നപ്പോൾ ഒട്ടേറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. അദ്ദേഹത്തിന് ടോണി ബ്ലെയറിൻ്റെ മന്ത്രിസഭയിൽ നിന്ന് രണ്ടുതവണ രാജി വയ്ക്കേണ്ടതായി വന്നിരുന്നു. ഒന്നാമത്തെ രാജി ഒരു ബാങ്ക് ലോണുമായി ബന്ധപ്പെട്ടായിരുന്നെങ്കിൽ അടുത്തത് ഒരു പ്രമുഖ ഇന്ത്യൻ വ്യവസായിയുടെ പാസ്പോർട്ട് അപേക്ഷയിൽ ഇടപെട്ടതിനെ തുടർന്നാണ്.
നിലവിലെ അംബാസഡർ കാരെൻ പിയേഴ്‌സ് അടുത്ത വർഷം ആദ്യം സ്ഥാനമൊഴിയും . യുകെ ഗവൺമെന്റിലെ ഏറ്റവും ശ്രദ്ധേയമായ നയതന്ത്ര പദവിയാണ് യുഎസിലെ അംബാസിഡർ സ്ഥാനം. 1977-ൽ മുൻ പ്രധാനമന്ത്രി ജെയിംസ് കാലഗൻ്റെ മരുമകൻ പീറ്റർ ജെയ്‌ക്കിന് ശേഷം വാഷിംഗ്ടണിലേക്കുള്ള ആദ്യത്തെ രാഷ്ട്രീയ നിയമനമാണ് പീറ്റർ മണ്ടൽസണിൻ്റേത്. ജനുവരി 20ന് നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സ്ഥാനാരോഹണത്തിന് മുന്നോടിയായാണ് അദ്ദേഹത്തിൻ്റെ നിയമനം.
യുകെയും യുഎസുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിൽ പുതിയ അംബാസിഡർക്ക് നിർണായകമായ പങ്കുവഹിക്കാനുണ്ട്. ട്രംപിന്റെ പുതിയ കയറ്റുമതി ഇറക്കുമതി നയങ്ങൾ യുകെയെ പ്രതികൂലമായി ബാധിക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. അധികാരത്തിലേറുന്ന ആദ്യ ദിവസം തന്നെ വിപുലമായ താരിഫുകൾ ചുമത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതുമൂലം യു കെയ്ക്ക് 22 ബില്യൺ പൗണ്ട് കൂടുതൽ ചിലവാകുമെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടി സാമ്പത്തിക വിദഗ്ധർ പറയുന്നത്. യു.കെ.യുടെ സാമ്പത്തിക, സുരക്ഷാ താൽപ്പര്യങ്ങളെ യു.എസ്.എയിൽ പ്രതിനിധീകരിക്കാൻ ഏറ്റവും അനുയോജ്യമായ ആളെയാണ് അംബാസിഡറായി നിയമിച്ചതെന്ന് ഗവൺമെൻറ് പ്രതിനിധി പറഞ്ഞു. പ്രധാനമന്ത്രി നടത്തിയ ഏറ്റവും വിവാദപരമായ ഈ നിയമനത്തിൽ ലേബർ പാർട്ടിയിലെ കടുത്ത ഇടതുപക്ഷകർ രോക്ഷാകുലരാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിസ്റ്റോളിൽ രണ്ട് ആൺകുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ നാല് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ജനുവരി 27 ന് നോൾ വെസ്റ്റ് ഏരിയയിൽ വെച്ച് നടന്ന കത്തിക്കുത്തിലാണ് ഇരകളായ മേസൺ റിസ്റ്റ് (15), മാക്സ് ഡിക്സൺ (16) എന്നിവർക്ക് ജീവൻ നഷ്‌ടമായത്. 18 വയസുകാരനായ റൈലി ടോളിവർ , 17കാരനായ കോഡി-ഷായി വെസ്‌കോട്ട്, 15 ഉം 16 ഉം വയസ്സുള്ള മറ്റ് രണ്ട് പേരും കൂടിയായിരുന്നു ആക്രമണം നടത്തിയത്. ആക്രമണത്തിൽ കൊല്ലപ്പെട്ട മേസണെയും മാക്സിനേയും ആളുമാറി ഇവർ ആക്രമിക്കുകയായിരുന്നു.
ഇവരുടെ വാഹനം ഓടിച്ചിരുന്ന 45 കാരനായ ഡ്രൈവർ ആൻ്റണി സ്നൂക്കിനെ പ്രത്യേക വിചാരണയിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്‌തു. ശിക്ഷാവിധി കേൾക്കുന്നതിനിടയിൽ, മേസൺ റിസ്റ്റിൻ്റെ സഹോദരി ക്ലോ, പ്രതികളെ ശക്തവും വൈകാരികവുമായ പ്രസ്താവനയുമായി നേരിട്ടു. മൂന്നാം വയസ്സിൽ മേസണെ ഓട്ടിസം ബാധിച്ചതായി കണ്ടെത്തിയതായി ക്ലോ കോടതിയിൽ വെളിപ്പെടുത്തി.
ഹാർട്ട്ക്ലിഫ് ഏരിയയിലെ അക്രമികളുടെ വീടിന് നേരെ ഇഷ്ടികകൾ കൊണ്ട് മുഖംമൂടി ധരിച്ച യുവാക്കൾ ആക്രമിച്ചിരുന്നു. ഇതിൽ ഒരു സ്ത്രീക്ക് പരുക്കേൽക്കുകയും ചെയ്‌തു. ഇതിന് പിന്നാലെ ആൻ്റണി സ്നൂക്കും മറ്റ് മൂന്ന് പേരും പ്രതികാരം ചെയ്യാൻ ഇറങ്ങി തിരിച്ചത്. ഈ സമയം പിസ്സ വാങ്ങാനായി ഇറങ്ങിയ മേസൺ റിസ്റ്റും മാക്‌സ് ഡിക്‌സണും ആണ് തങ്ങൾക്ക് നേരേ അക്രമണം നടത്തിയതെന്ന് തെറ്റിദ്ധരിച്ച് യുവാക്കൾ ഇവരെ ആക്രമിക്കുകയായിരുന്നു. അക്രമികൾ ബേസ് ബോൾ ബാറ്റും കത്തിയുമായി നടത്തിയ ആക്രമണത്തിൽ ഇരുവർക്കും മാരകമായി പരുക്കേറ്റു. കുത്തേറ്റതിന് പിന്നാലെ ജനുവരി 28 ന് ആശുപത്രിയിൽ ഇരുവരും മരണത്തിന് കീഴടങ്ങി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തി. ഇന്ന് ചേർന്ന ബാങ്കിൻറെ അവലോകന യോഗമാണ് നിലവിലെ പലിശ നിരക്ക് 4.55 ശതമാനം തന്നെ തുടരാൻ തീരുമാനിച്ചത്. എന്നാൽ ചാൻസിലർ റേച്ചൽ റീവ്സ് അവതരിപ്പിച്ച ബഡ്ജറ്റിന് ശേഷം സാമ്പത്തിക രംഗത്ത് സ്തംഭനാവസ്ഥ നിലനിൽക്കുന്നുണ്ടെന്ന മുന്നറിയിപ്പ് ബാങ്കിൻറെ ഭാഗത്തു നിന്ന് നൽകിയിട്ടുണ്ട്. ഇത് വരാനിരിക്കുന്ന അവലോകന യോഗത്തിൽ കടുത്ത നടപടികളുമായി ബാങ്ക് മുന്നോട്ട് വരുമോ എന്നതിനെ കുറിച്ച് സാമ്പത്തിക വിദഗ്ധരുടെ ഇടയിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്.
ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയവും ചാൻസിലർ അവതരിപ്പിച്ച 40 ബില്യൺ പൗണ്ടിന്റെ നികുതി വർദ്ധനവും അടക്കം സാമ്പത്തിക രംഗത്തെ പിടിച്ചു കുലുക്കുന്ന ഘടകങ്ങൾ സെൻട്രൽ ബാങ്കിൻ്റെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) വിലയിരുത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പലിശ നിരക്കുകൾ മാറ്റമില്ലാതെ തുടരുന്നതിന് എംപിസിയിൽ ഏകാഭിപ്രായം രൂപപ്പെട്ടിരുന്നില്ല. മൂന്നിനെതിരെ 6 പേരുടെ ഭൂരിപക്ഷത്തിനാണ് പലിശ നിരക്കുകൾ മാറ്റമില്ലാതെ തുടരാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനമെടുത്തത്. ബാങ്കിൻറെ ഗവർണറായ ആൻഡ്രൂ ബെയ്‌ലി സമീപഭാവിയിൽ ബാങ്ക് പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യതയിലേക്ക് സൂചനകൾ നൽകിയിട്ടുണ്ട്. നികുതി വർദ്ധനവും മിനിമം വേതനത്തിലെ വർധനവും പണപ്പെരുപ്പത്തിന് കാരണമാകുമെന്ന മുന്നറിയിപ്പുകൾക്കിടയിൽ റീവ്സിൻ്റെ ബജറ്റിനോട് കമ്പനികൾ എങ്ങനെ പ്രതികരിക്കുമെന്ന് നിരീക്ഷിച്ചു വരികയാണെന്ന് ബാങ്ക് അറിയിച്ചു.
ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയുടെ പ്രവർത്തനം സമീപ മാസങ്ങളിൽ ദുർബലമായതായാണ് കണക്കുകൾ കാണിക്കുന്നത്. ഒക്ടോബർ മാസത്തിൽ ഉത്പാദനം 0.1 ശതമാനം കുറഞ്ഞു. ഇത്തരം സാഹചര്യങ്ങൾ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അടുത്ത അവലോകന യോഗത്തിൽ പ്രതിഫലിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ അനുമാനിക്കുന്നത്.
യുകെയിൽ പണപ്പെരുപ്പം തുടർച്ചയായ രണ്ടാമത്തെ മാസവും കുതിച്ചുയർന്നതായുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു . ഔദ്യോഗിക കണക്കുകൾ പ്രകാരം നവംബർ വരെയുള്ള വർഷത്തിൽ യുകെയിൽ പണപ്പെരുപ്പ നിരക്ക് 2.6% ആയി ആണ് ഉയർന്നത് . കഴിഞ്ഞ മാർച്ച് മാസത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കാണ് നിലവിലുള്ളത്. ഇന്ധനത്തിന്റെയും വസ്ത്രങ്ങളുടെയും വിലവർധനവാണ് പണപ്പെരുപ്പ നിരക്ക് ഉയരുന്നതിന് കാരണമായത്. പണപ്പെരുപ്പ നിരക്കിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യം 2 ശതമാനമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി കൂടുതൽ എക്സാമിനർമാരെ സർക്കാർ നിയമിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഒരു വർഷത്തിനുള്ളിൽ ലൈസൻസ് കിട്ടാനുള്ള കാത്തിരിപ്പ് സമയം ഏഴ് ആഴ്ചയായി കുറയ്ക്കുന്നതിനുള്ള വിപുലമായ പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്യുന്നതെന്ന് മന്ത്രി ലിലിയൻ ഗ്രീൻവുഡ് പറഞ്ഞു. ഈ വർഷമാദ്യം ഡിപ്പാർട്ട്‌മെൻ്റ് ഫോർ ട്രാൻസ്‌പോർട്ട് (ഡിഎഫ്‌ടി) പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത് മാർച്ച് അവസാനം വരെയുള്ള 12 മാസത്തിനുള്ളിൽ ഡ്രൈവിംഗ് ടെസ്റ്റുകൾക്കായി കാത്തിരിക്കുന്നവരുടെ എണ്ണം 1.9 ദശലക്ഷമായി എന്നാണ് . ഈ കാത്തിരിപ്പു സമയം കുറയ്ക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്.
ഗ്രേറ്റ് ബ്രിട്ടനിലുടനീളം 450 ഡ്രൈവിംഗ് എക്സാമിനർമാരുടെ റിക്രൂട്ട്മെൻ്റും പരിശീലനവും ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ച നടപടികളിൽ ഉൾപ്പെടുന്നു. ഗുരുതരമായതോ അപകടകരമോ ആയ തെറ്റുകൾ വരുത്തി പരാജയപ്പെടുന്ന പഠിതാക്കൾക്ക് പുതിയ ടെസ്റ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള സമയം വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച് കൂടിയാലോചനയും നടക്കുന്നുണ്ട് . മറ്റൊരു ടെസ്റ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് പഠിതാക്കളുടെ ഡ്രൈവർമാർ നിലവിൽ 10 പ്രവൃത്തി ദിവസങ്ങൾ കാത്തിരിക്കണം. ഈ രീതിയിൽ ഡ്രൈവിംഗ് ടെസ്റ്റിന്റെ നടത്തിപ്പിൽ സമൂലമായ മാറ്റങ്ങൾ നടപ്പിലാക്കുന്നതിന് സർക്കാർ തലത്തിൽ നടപടികൾ സ്വീകരിക്കുന്നത്. ലേബർ പാർട്ടി അധികാരത്തിൽ എത്തിയപ്പോൾ തങ്ങൾക്ക് ലഭിച്ച കാത്തിരിപ്പു സമയം വളരെ കൂടുതലാണെന്നും സർക്കാർ നടത്തുന്ന ഇത്തരം അടിയന്തിര ഇടപെടലുകൾ പ്രശ്നം ഒരു പരുധിവരെ പരിഹരിക്കുന്നതിനും ലൈസൻസ് എടുക്കാൻ ആഗ്രഹിക്കുന്നവരെ ഒരു പരുധിവരെ ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കുമെന്നും ലിലിയൻ ഗ്രീൻവുഡ് പറഞ്ഞു.
യുകെയിലെ ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തുന്ന പല സെന്ററുകളിലും കാലതാമസം നേരിടുന്നതു മൂലം ആളുകൾ കഷ്ടപ്പെടുന്നതായുള്ള വിവരങ്ങൾ നേരെത്തെ പുറത്തുവന്നിരുന്നു . പലരും ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള പരീക്ഷകൾക്കായി 5 മാസത്തിലധികം കാത്തിരിക്കേണ്ടി വരുന്നതായുള്ള വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. നേരത്തെ കോവിഡ് മഹാമാരിയുടെ സമയത്ത് ഡ്രൈവിംഗ് ലൈസൻസ് നൽകാനുള്ള പരീക്ഷകളുടെ താളം തെറ്റിയിരുന്നു. ലോക്ക് ഡൗൺ കാലത്ത് ആരംഭിച്ച ബാക്ക് ലോഗ് ഇതുവരെ ശരിയായില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നിലവിലെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള കാത്തിരിപ്പ് സമയം കോവിഡിന് മുമ്പുള്ളതിനേക്കാൾ കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ. ഡ്രൈവർ വെഹിക്കിൾ സ്റ്റാൻഡേർഡ് ഏജൻസി വിവരവകാശ നിയമപ്രകാരം നൽകിയിരിക്കുന്ന മറുപടിയിലാണ് ഈ വിവരങ്ങൾ അടങ്ങിയിരിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- സ്‌കീയിംഗ് യാത്രയിൽ വിദ്യാർത്ഥികൾ മദ്യപിക്കുന്നതും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും തടയുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് സ്‌കൂൾ പ്രിൻസിപ്പലിനെ പ്രൊഫഷനിൽ നിന്ന് വിലക്കി. നോട്ടിംഗ്ഹാമിലെ സിപി റിവർസൈഡ് സ്കൂളിൽ ജോലി ചെയ്തിരുന്ന ജസ്റ്റിൻ ഡ്രൂറി 2017-ൽ സ്വിറ്റ്സർലൻഡിലേക്കുള്ള ഒരു വിനോദയാത്രയുടെ ചുമതലയിലായിരുന്നു. സ്കൂൾ യാത്രയ്ക്കിടെ വിദ്യാർത്ഥികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും മദ്യപിക്കുകയും കത്തികൾ കൈവശം വയ്ക്കുകയും ചെയ്തതായി ടീച്ചിംഗ് റെഗുലേഷൻ ഏജൻസി (ടിആർഎ) പാനൽ വാദം കേട്ടു. അതോടൊപ്പം തന്നെ, ഒരു വിദ്യാർത്ഥിനി ഹോട്ടലിൽ വച്ച് മറ്റ് ആൺകുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ഫോണിൽ ചിത്രീകരിച്ച്, മറ്റൊരാൾ ആ വിദ്യാർത്ഥിനിയെ ബ്ലാക്ക് മെയിൽ ചെയ്യുകയും ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും ചെയ്ത സംഭവങ്ങളും നടന്നു. മറ്റൊരു വിദ്യാർത്ഥി 30 പൗണ്ടിന് സഹപാഠിയോടൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും ഒരു വിദ്യാർത്ഥിയുടെ മുറിയിൽ നിന്ന് മൂന്ന് കത്തികൾ കണ്ടെത്തിയതായും പറയപ്പെടുന്നു. അതോടൊപ്പം തന്നെ വിദ്യാർത്ഥികൾ കടയിൽ നിന്നും മോഷണം നടത്തുകയും ചെയ്തതായി പാനൽ വാദം കേട്ടു. തന്റെ ചുമതല ഡ്രൂറി നിർവഹിക്കുന്നതിൽ വീഴ്ച വരുത്തി.
ഇതിനെ തുടർന്നാണ്, വിദ്യാഭ്യാസ മന്ത്രി ബ്രിഡ്ജറ്റ് ഫിലിപ്പ്‌സണെ പ്രതിനിധീകരിച്ച് റ്റി ആർ എ, വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഡ്രൂറിക്ക് അനിശ്ചിതകാല നിരോധന നോട്ടീസ് നൽകിയിരിക്കുന്നത്. 2029 വരെ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിപ്പിക്കുവാൻ ഡ്രൂറിക്ക് അനുമതി ഉണ്ടാകുകയില്ല. സ്കൂളിന്റെയും വിദ്യാർത്ഥികളുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഡ്രൂറി പരാജയപ്പെട്ടതായി ജൂറി കണ്ടെത്തി.