Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും മൂലം കഷ്ടപ്പെടുന്ന സാധാരണ ജനത്തിന് സ്കൂൾ യൂണിഫോമിന്റെ വില ഇരട്ടടിയാകും. സ്കൂൾ യൂണിഫോമിന് നൂറുകണക്കിന് പൗണ്ട് രക്ഷിതാക്കൾ ചിലവഴിക്കേണ്ടതായി വരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. സെക്കൻഡറി സ്കൂൾ യൂണിഫോമിന് 422 പൗണ്ടും പ്രൈമറി സ്കൂൾ യൂണിഫോമിന് 287 പൗണ്ടും മാതാപിതാക്കൾ ചിലവഴിക്കേണ്ടതായി വരുന്നതായി ചിൽഡ്രൻസ് സൊസൈറ്റി കണ്ടെത്തി.

ചിലവ് കുറയ്ക്കാനുള്ള നിർദ്ദേശങ്ങൾ ഉണ്ടായിരുന്നിട്ടും വിലയേറിയ ബ്രാൻഡഡ് ഇനങ്ങൾ വാങ്ങാൻ രക്ഷിതാക്കളോട് ആവശ്യപ്പെടുന്ന സ്കൂളുകളുടെ നടപടി വില വർധനയ്ക്ക് കാരണമാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. യൂണിഫോം ഡാമേജ് ആകുന്നത് മാറ്റി പുതിയവ മേടിക്കുന്നതും പലപ്പോഴും മാതാപിതാക്കൾക്ക് അധികഭാരം ആണ് സമ്മാനിക്കുന്നത്. യുകെയിൽ ഉടനീളമുള്ള 2000 രക്ഷിതാക്കളിൽ അവരുടെ വാർഷിക യൂണിഫോം ചിലവുകൾ സംബന്ധിച്ച് മെയ് മാസത്തിൽ അഭിപ്രായം സർവ്വേ നടത്തിയിരുന്നു.

സ്കൂൾ യൂണിഫോം ഇനത്തിൽ മാതാപിതാക്കളുടെ അനാവശ്യ ചിലവുകൾ കുറയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ കഴിഞ്ഞവർഷം സർക്കാർ പുറത്തിറക്കിയിരുന്നു. യൂണിഫോം ഐറ്റത്തിൽ നിന്ന് വിലകൂടിയ ബ്രാൻഡഡ് ഐറ്റം ഒഴിവാക്കാനും വിലകുറഞ്ഞ സെക്കൻഡ് ഹാൻഡ് യൂണിഫോം ഓപ്ഷനുകൾ പ്രോത്സാഹിപ്പിക്കാനും സർക്കാർ നിർദ്ദേശം നൽകിയിരുന്നു. എന്നിരുന്നാലും പല സ്കൂളുകളുടെയും പ്രവർത്തനങ്ങൾ ഈ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി കൊണ്ടാണ്. ഇപ്പോഴും 45% രക്ഷിതാക്കൾക്കും സ്കൂൾ യൂണിഫോമിന്റെ പുതുക്കിയ നയങ്ങളെ കുറിച്ച് ശരിയായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് ചിൽഡ്രൻസ് സൊസൈറ്റി കണ്ടെത്തിയിരുന്നു. യുകെയിൽ പലസ്ഥലങ്ങളിലും യൂണിഫോമിനായി പണം കണ്ടെത്താനായി ബുദ്ധിമുട്ടുന്ന രക്ഷിതാക്കളെ സഹായിക്കാനായി ഉപയോഗിച്ച യൂണിഫോമുകൾ സൗജന്യമായി നൽകുന്ന ക്ലോത്തിങ് ബാങ്കുകൾ നിലവിലുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ദൈനംദിന ആവശ്യ വസ്‌തുക്കളുടെ വോൾസെയിൽ വില കുറഞ്ഞ സാഹചര്യത്തിലും സൂപ്പർമാർക്കറ്റുകളിൽ ഭക്ഷ്യവസ്തുക്കളുടെ വിലയിലുള്ള ഉയർച്ച വിശദീകരിക്കണമെന്ന് സൂപ്പർമാർക്കറ്റ് എക്സിക്യൂട്ടീവുകളോട് എംപിമാർ ആവശ്യപ്പെട്ടു. യുകെയിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ശൃംഖലകളായ ടെസ്‌കോ, സെയിൻസ്‌ബറിസ്, അസ്‌ഡ, മോറിസൺസ് എന്നിവടങ്ങളിലെ പ്രതിവാര വില പരിശോധിക്കാൻ ഒരു പാർലമെന്ററി കമ്മിറ്റിയെ നിയമിക്കും. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സാധനങ്ങളുടെ വില സമീപ മാസങ്ങളിലെ പോലെ കുത്തനെ ഉയരുന്നില്ലെങ്കിലും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ഭക്ഷ്യ വിലപ്പെരുപ്പം ജൂണിൽ 14.6 ശതമാനത്തിലെത്തിയതായി ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം അറിയിച്ചിരുന്നു. മെയ് മാസത്തിലെ 15.4 ശതമാനത്തിൽ നിന്നാണ് 14.6 ശതമാനത്തിൽ എത്തിയത്. യുകെയിലെ മൊത്തത്തിലുള്ള പണപ്പെരുപ്പ നിരക്ക് ഉയർന്ന നിലയിൽ തുടരുന്നതിനുള്ള ഒരു പ്രധാന കാരണം ഉയർന്ന ഭക്ഷ്യ വിലയാണ്. ഇന്ന് എംപിമാർ സൂപ്പർമാർക്കറ്റ് മേധാവികളോട് ഭക്ഷ്യ-ഇന്ധന വിലക്കയറ്റത്തെക്കുറിച്ചും ഈ വർഷം വില കുറയുന്നതിനുള്ള സാധ്യതകളെ കുറിച്ചും ചോദിച്ചറിയും.

നിലവിൽ സൂപ്പർമാർക്കറ്റുകളിലെ ഉയർന്ന വില കോമ്പറ്റീഷൻ ആൻഡ് മാർക്കറ്റ്‌സ് അതോറിറ്റി പരിശോധിച്ചുവരികയാണ്. എന്നാൽ ഉയർന്ന വിലയിൽ നിന്ന് തങ്ങൾ ലാഭം കണ്ടെത്തുന്നില്ലെന്ന് സൂപ്പർമാർക്കറ്റുകൾ പ്രതികരിച്ചു. തങ്ങളുടെ ലാഭം ചൂഷണം ചെയ്യുകയാണെന്നും അവർ കൂട്ടിച്ചേർത്തു. ടെസ്‌കോ, മോറിസൺസ്, എം ആൻഡ് എസ്, ആൽഡി, ലിഡൽ എന്നിവയെല്ലാം കഴിഞ്ഞ കുറച്ച് മാസങ്ങളായി അടിസ്ഥാന ഭക്ഷണങ്ങളായ ബ്രെഡ്, പാൽ, വെണ്ണ എന്നിവയുടെ വില കുറച്ചിട്ടുണ്ട്. എന്നിരുന്നാലും, പാലും മുട്ടയും പോലുള്ള ഭക്ഷണ സാധനങ്ങൾക്ക് കോവിഡിന് മുമ്പുള്ള വിലയുമായി താരതമ്യം ചെയ്യുമ്പോൾ താരതമ്യേന ഉയർന്ന വിലയാണ്

ന്യൂസ് ഡെസ്ക് മലയാളം യുകെ

തുടർച്ചയായ മോഷണശ്രമങ്ങളെ തുടർന്ന് ബർമിങ്ഹാം നിവാസികൾക്ക് പോലീസ് കടുത്ത ജാഗ്രത നിർദേശം നൽകി. സ്റ്റെക്‌ഫോർഡ്, യാർഡ്‌ലി, ഹോഡ്ജ് ഹിൽ എന്നിവിടങ്ങളിൽ 24 മണിക്കൂറിനുള്ളിൽ 4 വീടുകളിലാണ് മോഷണം നടന്നത്. തുറന്നു കിടന്ന വാതിലിലൂടെയോ ജനാലയിലൂടെയോ മോഷ്ടാക്കൾ അകത്ത് പ്രവേശിച്ച് മോഷണം നടത്തുന്ന രീതിയാണ് പിന്തുടർന്നത് എന്ന് പോലീസ് അറിയിച്ചു.

വീട്ടിലായിരിക്കുമ്പോഴും അല്ലാത്തപ്പോഴും വാതിലുകളും ജനലുകളും സുരക്ഷിതമായി അടച്ചിടാനാണ് പോലീസ് നിർദ്ദേശം. ചൂട് കാലാവസ്ഥാ സമയത്ത് ജനലുകളും വാതിലുകളും തുറന്നിടുന്നത് കുറ്റവാളികൾ കവർച്ചയ്ക്കായി ഉപയോഗിക്കുന്നുണ്ട്. അതോടൊപ്പം താക്കോലുകൾ, വാലറ്റുകൾ, ഫോണുകൾ, ലാപ്ടോപ്പുകൾ, സ്വർണാഭരണങ്ങൾ തുടങ്ങി വിലപിടിപ്പുള്ള വസ്തുക്കൾ ഉപയോഗത്തിലില്ലാത്തപ്പോൾ സുരക്ഷിതമായി സൂക്ഷിക്കാൻ പോലീസ് അഭ്യർത്ഥിച്ചു.

വീടുകളിൽ ധാരാളം സ്വർണവും പണവും ഉണ്ടാകുമെന്ന പ്രതീക്ഷയിൽ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരുടെ വീടുകൾ മോഷ്ടാക്കൾ നോട്ടമിടുന്നത് നേരത്തെ തന്നെ മലയാളംയുകെ ന്യൂസ് റിപ്പോർട്ട്‌ ചെയ്തിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : മറ്റ് സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് യുകെയിലെ ജനങ്ങൾക്ക് സ്തനാർബുദം, സ്ട്രോക്ക് എന്നിവ പോലുള്ള രോഗങ്ങൾ അതിജീവിക്കാനുള്ള സാധ്യത കുറവാണെന്ന് പഠനം. ഇത് എൻ എച്ച് എസിന്റെ പ്രകടനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കിംഗ്സ് ഫണ്ട് തിങ്ക് ടാങ്ക് നടത്തിയ അവലോകനത്തിൽ പറയുന്നു. എൻ എച്ച് എസ് രൂപീകരിച്ചതിന്റെ 75-ാം വാർഷികത്തിന് മുന്നോടിയായി, തിങ്ക് ടാങ്ക് യുകെയുടെ ആരോഗ്യ സേവന രംഗത്തെ മറ്റ് 18 രാജ്യങ്ങളുടെ ആരോഗ്യ രംഗവുമായി താരതമ്യം ചെയ്തു. ചികിത്സ നൽകി ഭേദമാക്കാവുന്ന രോഗങ്ങൾ ബാധിച്ചു മരിക്കുന്നവരുടെ എണ്ണം യു കെയിൽ കൂടുതലാണ്. കൃത്യമായ ചികിത്സയിലൂടെ ഇത്തരം മരണങ്ങൾ ഒഴിവാക്കാമായിരുനെന്ന് പഠനത്തിൽ പറയുന്നു.

ആശുപത്രി കിടക്കകളുടെ കുറവ്, ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ആശുപത്രി ഉപകരണങ്ങൾ കുറവ് തുടങ്ങിയ പ്രശ്നങ്ങളും രാജ്യത്തിന്റെ ആരോഗ്യ രംഗത്തെ ബാധിക്കുന്നതായി പറയുന്നു. എന്നാൽ, ചികിത്സ ചെലവ് ഭയന്ന് വൈദ്യസഹായം ഒഴിവാക്കുന്നവരുടെ എണ്ണം യുകെയിൽ കുറവാണ്. പല പതിവ് ചികിത്സകൾക്കായുള്ള വെയിറ്റിംഗ് ലിസ്റ്റുകൾ മിക്ക രാജ്യങ്ങളിലും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അവലോകനം ചൂണ്ടിക്കാണിക്കുന്നു.

“എൻഎച്ച്എസ് ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കുന്ന ആരോഗ്യസംരക്ഷണ സംവിധാനങ്ങളിലൊന്നാണെന്ന് ഈ റിപ്പോർട്ട് അംഗീകരിക്കുന്നു. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വെയിറ്റിംഗ് ലിസ്റ്റുകൾ വെട്ടിക്കുറയ്ക്കുന്നതിനുമായി ഞങ്ങൾ 14.1 ബില്യൺ പൗണ്ട് വരെ നിക്ഷേപിക്കുന്നു, ഇത് സർക്കാരിന്റെ അഞ്ച് മുൻ‌ഗണനകളിൽ ഒന്നാണ്. 108 പുതിയ കമ്മ്യൂണിറ്റി ഡയഗ്‌നോസ്റ്റിക് സെന്ററുകൾ തുറന്നിട്ടുണ്ട്, 2021 ജൂലൈ മുതൽ ഇവ നാല്പത് ലക്ഷത്തിലധികം ടെസ്റ്റുകളും ചെക്കുകളും സ്കാനുകളും നൽകി – രോഗനിർണ്ണയം നടത്താനും കൂടുതൽ വേഗത്തിൽ ചികിത്സ ലഭ്യമാക്കാനും രോഗികളെ സഹായിക്കുന്നു.” ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പിന്റെ വക്താവ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- റഷ്യയിലെ പ്രൈവറ്റ് മിലിറ്ററി സംഘടനയായ വാഗ് നർ ഗ്രൂപ്പ്‌ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെതിരെ നടത്തിയ വിമത നീക്കത്തിനുശേഷം പ്രസിഡന്റ് ജനങ്ങളിൽ നിന്ന് അപ്രത്യക്ഷനായിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എങ്ങനെയാണ് തങ്ങളുടെ ധീരനായ നേതാവ് വിമതരെ മോസ്കോ നഗരത്തിന്റെ ഇത്രയും അടുത്ത് എത്തുവാൻ അനുവദിച്ചതെന്നാണ് പുടിൻ അനുകൂലികൾ തന്നെ അദ്ദേഹത്തോട് ചോദിക്കുന്നത്. പുടിന്‍ എന്ന ശക്തനായ ഭരണാധികാരിക്കെതിരെ അട്ടിമറി നീക്കം നടത്തിയ വാഗ്നര്‍ ഗ്രൂപ്പിന്റെ തലവന്‍ യെവ്ഗെനി പ്രിഗോസിന്‍ പുടിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്.

റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിൽ റഷ്യൻ പട്ടാളത്തെ നിരവധി തവണ സഹായിച്ചതും വാഗ്നർ ഗ്രൂപ്പ് തന്നെയായിരുന്നു. എന്നാൽ പിന്നീട് ഇരുവരും തമ്മിൽ ഉണ്ടായ അസ്വാരസ്യങ്ങളാണ് ഇപ്പോൾ ഈ വിമത നീക്കങ്ങളിൽ വരെ എത്തിച്ചിരിക്കുന്നത്. യെവ്ജെനി പ്രിഗോസിന്റെ പരാജയപ്പെട്ട നീക്കത്തിൽ ആരും പങ്കാളികളാകരുതെന്ന് റഷ്യക്കാരോട് അഭ്യർത്ഥിച്ചുകൊണ്ട് അടിയന്തര സന്ദേശം പുറത്തുവിട്ട ശേഷം റഷ്യൻ പ്രസിഡന്റിനെ പിന്നീട് കണ്ടിട്ടില്ല എന്നാണ് പുതിയ ആരോപണം. തൽസമയ സംപ്രേഷണത്തിന് അദ്ദേഹം എത്തുകയില്ലെന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ 23 വർഷത്തെ ഭരണത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട പുടിൻ രാജ്യം വിട്ടതായും അഭിപ്രായങ്ങളുണ്ട്. രണ്ട് പ്രസിഡൻഷ്യൽ വിമാനങ്ങൾ മോസ്കോയിൽ നിന്ന് പറന്നുയർന്നതായുള്ള റിപ്പോർട്ടുകളിൽ നിന്നാണ് പുടിൻ രാജ്യം വിട്ടതായുള്ള സൂചനകൾ പുറത്തുവന്നിരിക്കുന്നത്. വാഗഗ്നർ ഗ്രൂപ്പിന്റെ അട്ടിമറിശ്രമം റഷ്യൻ ഭരണകൂടത്തിൽ തന്നെ വിള്ളലുകൾ ഉയർന്നുവരുന്നതാണ് സൂചിപ്പിക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പ്രതികരിച്ചു. എന്നാൽ യുദ്ധതത്‌പരനായ നേതാവ് ഭയന്നോടിയെന്നാണ് കൈവ് വൃത്തങ്ങൾ ആരോപിച്ചത്. അദ്ദേഹം നാണക്കേട് മൂലം ജനങ്ങളിൽ നിന്ന് അകന്ന് നിൽക്കുകയാണെന്നുള്ള സൂചനകളാണ് പൊതുവേ പുറത്തുവരുന്നത്.

എന്നാൽ ബലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ നടത്തിയ മധ്യസ്ഥ ചർച്ചയെ തുടർന്ന് വാഗ്നർ ഗ്രൂപ്പ്‌ മോസ്കോയിൽ നിന്നും പിൻവാങ്ങിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തനിക്കെതിരെയുള്ള കലാപ ആരോപണങ്ങൾ ഒഴിവാക്കുന്നതിന് പകരമായി പ്രിഗോസിൻ ബലാറസിലേക്ക് വിട്ടുപോകാമെന്ന ധാരണ അംഗീകരിച്ചതായാണ് ക്രെമ്നിലിനിൽ നിന്നുള്ള ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ. എന്നാൽ പിന്നീട് പ്രിഗോസിനെ സംബന്ധിച്ച വിവരങ്ങളും ഒന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല. റോസ്തോവ്-ഓൺ-ഡോണിലെ റഷ്യൻ സൈനിക ആസ്ഥാനത്ത് വാഗ്നർ സംഘം ഇരച്ചുകയറിയതിന് ശേഷം പ്രദേശവാസികൾ പ്രിഗോസിനെ അഭിനന്ദിക്കുന്ന വീഡിയോയാണ് അദ്ദേഹത്തെ സംബന്ധിച്ചും ലഭിക്കുന്ന അവസാനത്തെ വിവരം. എന്നാൽ ഇരുവരും തമ്മിൽ ഉണ്ടായിരിക്കുന്ന ധാരണയെ സംബന്ധിച്ച് പുടിൻ ഇതുവരെയും ഔദ്യോഗികമായ പ്രസ്താവനകൾ ഒന്നും തന്നെ നടത്തിയിട്ടില്ല. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ റഷ്യയിൽ തികച്ചും അപ്രതീക്ഷിതമായ നീക്കങ്ങളാണ് ഭരണകൂടത്തിന് നേരെ നടക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇരുപതു വർഷങ്ങൾക്ക് മുൻപ് യുകെയിൽ നേഴ്‌സായി എത്തിയ മലയാളി ഷിലോ വര്‍ഗീസ് ഇന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ വൈദികനായി മാറുന്നു. ബ്രിട്ടീഷ് അധികാര ശ്രേണിയില്‍ പോലും കൈകടത്താന്‍ പോലും അവകാശമുണ്ട് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്. മുന്‍പ് മറ്റു ക്രിസ്ത്യന്‍ സഭകളില്‍ വൈദികര്‍ ആയിരുന്ന പല മലയാളികളും ചര്‍ച്ച ഓഫ് ഇംഗ്ലണ്ടില്‍ ചേർന്നിട്ടുണ്ടെകിലും ആദ്യമായാണ് ഒരു സാധാരണക്കാരന്‍ വൈദിക പട്ടത്തിലേക്ക് എത്തുന്നത്. നിലവിൽ ചര്‍ച്ച ഓഫ് ഇംഗ്ലണ്ടില്‍ ബിഷപ്പുമാരായി ഡോ. ജോണ്‍ പെരുമ്പല്ലത്, വര്‍ഗീസ് മലയില്‍ ലൂക്കോസ് എന്നീ രണ്ടു മലയാളികൾ സേവനം അനുഷ്ടിക്കുന്നുണ്ട്. ഇതിന് തുടർകഥയായി മറ്റൊരു മലയാളി കൂടി ആ സ്ഥാനത്ത് എത്തുന്നു എന്ന ആകാംഷ ഉയര്‍ത്തിയാണ് നാളെ ഡീക്കന്‍ ഷിലോ വര്‍ഗീസ് വൈദികനായി സ്ഥാനമേല്‍ക്കുന്നത്.

ഡോ. ജോണ്‍ പെരുമ്പളത് ചെംസ്‌ഫോര്‍ഡില്‍ നിന്നും ലിവര്‍പൂളില്‍ ബിഷപ്പായി എത്തിയപ്പോള്‍ ആദ്യ ബിഷപ്പായി നിയമനം ലഭിച്ച ലാഫ്ബറോയില്‍ തന്നെ സേവനം ചെയ്യുകയാണ് വര്‍ഗീസ് മലയില്‍ ലൂക്കോസ്. കഴിഞ്ഞ നാലു വർഷത്തിനിടെ ആകെയുള്ള 106 ബിഷപ്പുമാരുടെ കൂട്ടത്തിലേക്ക് രണ്ടു മലയാളികളെ തിരഞ്ഞെടുത്തത് മലയാളി സമൂഹത്തെ സംബന്ധിച്ച് വലിയൊരു നേട്ടമാണ്. പൂര്‍ണ പദവികളോടെ ഒരു ദേവാലയത്തിന്റെ ചുമതല സ്ഥാനത്തേക്ക് മാത്രമല്ല വൈദികനായി ഷിലോ നിയമിക്കപ്പെടുന്നത്, അനേകം സ്‌കൂളുകളും അനുബന്ധ സ്ഥാപനങ്ങളും ഒക്കെയുള്ള സഭയിലേക്ക് അതിന്റെയെല്ലാം പങ്കാളിയായി സേവനം അനുഷ്ഠിക്കാനും ഷിലോക്ക് സാധിക്കും.

മലയാളി ക്രിസ്ത്യന്‍ വിശ്വാസികള്‍ കുടിയേറ്റത്തിന്റെ ആദ്യ നാളുകളില്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ പള്ളികളില്‍ നിത്യ സന്ദര്‍ശകര്‍ ആയിരുന്നു. പത്തനംതിട്ടയിലെ തടിയൂരിന് അടുത്ത വളക്കുഴി ഗ്രാമത്തില്‍ നിന്നാണ് ഷിലോ നേഴ്‌സിംഗ്‌ ജോലിക്കായി യുകെയിൽ എത്തിയത്. ഷിലോയുടെ ഭാര്യ ബിന്‍സിയും മക്കളായ അന്‍ജെലും ജ്യുവലും യുകെയിൽ തന്നെയാണുള്ളത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പലപ്പോഴും പല വെബ്സൈറ്റുകളുടെയും സബ്സ്ക്രിപ്ഷൻ എടുത്ത് കബളിപ്പിക്കപ്പെടുന്നവരുടെ കഥ നമ്മൾ കേട്ടിട്ടുണ്ട്. സൈമൺ എന്ന ബ്രിട്ടീഷുകാരൻ ഒരു വർഷത്തേക്ക് ഡേറ്റിംഗ് വെബ്‌സൈറ്റ് സബ്‌സ്‌ക്രിപ്‌ഷനിലേക്ക് സൈൻ അപ്പ് ചെയ്തു. വൈകാതെ തന്നെ തൻറെ ജീവിത പങ്കാളിയെ അദ്ദേഹം കണ്ടുമുട്ടുകയും ചെയ്തു. എന്നാൽ അദ്ദേഹം അറിയാതെ തന്നെ അദ്ദേഹത്തിന്റെ അംഗത്വം ഓരോ വർഷവും വെബ്സൈറ്റ് പുതുക്കി. നിലവിൽ 358 പൗണ്ട് അടയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് ഏജൻസി അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയാണ്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരത്തിൽ നിരവധി കേസുകളാണ് രാജ്യത്തെമ്പാടും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

സിറ്റിസൺസ് അഡ്വൈസ് ബ്യൂറോ (സി എ ബി) പുറത്തിറിക്കിയ കണക്കുകൾ പ്രകാരം ഉപയോഗിക്കാത്ത സബ്‌സ്‌ക്രിപ്‌ഷനുകൾക്കായി ഒരു വർഷം കോടിക്കണക്കിന് പൗണ്ടാണ് ചിലവഴിക്കപ്പെടുന്നത്. അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങളിൽ എല്ലാം തന്നെ ഓട്ടോ-റിന്യൂവാണ് ഇതിന് കാരണമായി ഭൂരിഭാഗം ആളുകളും ചൂണ്ടിക്കാട്ടിയത്. പലരും സബ്‌സ്‌ക്രിപ്‌ഷൻ ട്രാപ്പിന് ഇരയാകുന്നുണ്ട്. ഒരു സൗജന്യ ട്രയലിൽ സൈൻ അപ്പ് ചെയ്യുകയും തുടർന്ന് അത് റദ്ദാക്കാൻ മറക്കുകയും ചെയ്യുന്നത് തങ്ങൾ ഉപയോഗിക്കാത്ത സേവനങ്ങൾക്കുള്ള പേയ്‌മെന്റുകളിലേക്ക് നയിക്കും.

നിലവിൽ ബ്രിട്ടീഷ് സർക്കാർ വൻകിട ഓൺലൈൻ റീട്ടെയിലർമാർ ആളുകളെ സബ്‌സ്‌ക്രിപ്‌ഷനുകളിൽ ഉൾപ്പെടുത്താൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ തകർക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ്. ഉപഭോക്താക്കൾ സബ്‌സ്‌ക്രൈബ് ചെയ്യുന്നത് അറിഞ്ഞു എന്ന് ഉറപ്പുവരുത്തുന്നതിനായി കമ്പനികൾ ” അറിയിപ്പുകൾ” അയയ്‌ക്കണമെന്ന് പുതിയ നിയമത്തിൽ പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടനിലെ എപ്‌സ്മില്‍ താമസിക്കുന്ന കൃഷ്ണന്‍ വത്സന്റെ മകന്‍ വിജേഷിനെ ഉറക്കത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുപ്പത്തിയൊന്ന് വയസ്സ് മാത്രമുള്ള വിജേഷിൻെറ പെട്ടെന്നുള്ള വിയോഗത്തിൻെറ ഞെട്ടലിലാണ് എപ്സാമിലും ക്രോയ്‌ഡോണിലും മറ്റുമുള്ള ബന്ധുക്കളും സുഹൃത്തുക്കളും. ഇന്നലെ രാത്രിയോടെ പിതാവ് കൃഷ്ണന്‍ സമൂഹ മാധ്യമത്തില്‍ എഴുതിയ കുറിപ്പിലൂടെയാണ് തൻെറ മകന്റെ വിയോഗം പ്രിയപ്പെട്ടവരെ അറിയിക്കുകയായിരുന്നു. സിന്ധു വത്സനാണ് വിജേഷിന്റെ മാതാവ്.

വര്‍ഷങ്ങളായി യുകെയില്‍ താമസിക്കുന്നവരാണ് കൃഷ്‌ണനും കുടുംബവും . വെള്ളിയാഴ്ച പകൽ ഉറക്കത്തിലാണ് വിജേഷിനെ തേടി മരണമെത്തിയത്. വൈകുന്നേരം വീട്ടുകാര്‍ വന്നു മുറിയില്‍ വിളിക്കുമ്പോള്‍ വിജേഷിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പാരാമെഡിക്‌സ് അടക്കമുള്ളവര്‍ എത്തി മരണം ഉറപ്പിച്ചു. വിവരമറിഞ്ഞ് കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ഇന്നലെ നിരവധി മലയാളികൾ വൈകുന്നേരത്തോടെ വീട്ടില്‍ എത്തിയിരുന്നു.

മൃതദേഹം ഇപ്പോള്‍ ഈസ്റ്റ് സാറെ ഹോസ്പിറ്റലിലാണ്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷമേ മരണ കാരണം കണ്ടെത്താനാകൂ. അടുത്തിടെ ഒട്ടേറെ യുവാക്കളുടെ ആകസ്മിക മരണങ്ങള്‍ യുകെയില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരിന്നു.

വിജേഷിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ജൂലൈ 13ന് രാവിലെ ഏഴ് മുതല്‍ ജൂലൈ 18 രാവിലെ ഏഴ് വരെ ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ (ബിഎംഎ) അറിയിച്ചു. തുടർച്ചയായി അഞ്ച് ദിവസങ്ങളില്‍ ആയിരിക്കും ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കുക. ബ്രിട്ടണിൽ രോഗികളുടെ എണ്ണം ഉയർന്നു വരുന്ന പശ്ചാത്തലത്തിൽ പണിമുടക്ക് ആരോഗ്യ രംഗത്ത് വലിയ ബുദ്ധിമുട്ടുകളാകും സൃഷ്ടിക്കുക. പലരുടെയും നേരത്തെ മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും അപ്പോയിന്റ്മെന്റുകളും വരെ മുടങ്ങിയേക്കും.


എന്‍എച്ച്എസില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്ക് നടത്തുന്നത് പതിവായിരിക്കുകയാണ്. മാര്‍ച്ചില്‍ മൂന്ന് ദിവസവും ഏപ്രിലില്‍ നാല് ദിവസവും ജൂണ്‍ ആദ്യം മൂന്ന് ദിവസവും പണിമുടക്ക് നടത്തിയിരുന്നു. ഇതിനെ തുടർന്ന് എന്‍എച്ച്എസിൽ ചികിത്സയ്ക്കായി എത്തിയ രോഗികൾ വലഞ്ഞിരുന്നു. വർദ്ധിച്ചു വരുന്ന ജീവിത ചിലവുകളുടെ പശ്ചാത്തലത്തിൽ തങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന സേവന – വേതന വ്യവസ്ഥകളിലെ പ്രശ്നങ്ങള്‍ക്ക് അധികൃതര്‍ ഇനിയും പരിഹാരം കാണാത്തതിനാലാണ് പണിമുടക്കെന്ന് ബിഎംഎ വ്യക്തമാക്കി.

2008 മുതല്‍ ശമ്പളത്തിൽ പണപ്പെരുപ്പം മൂലം 25 ശതമാനം ഇടിവ് സംഭവിച്ചതായി ബിഎംഎ ചൂണ്ടിക്കാട്ടി. ജോലിഭാരം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലും ശമ്പളത്തിൽ മാറ്റം ഇല്ലെന്ന് ജൂനിയര്‍ ഡോക്ടര്‍മാർ ആരോപിച്ച്. തങ്ങള്‍ 35 ശതമാനം ശമ്പള വര്‍ധനവാണ് ആവശ്യപ്പെടുന്നതെന്നും എന്നാല്‍ സര്‍ക്കാര്‍ വെറും അഞ്ച് ശതമാനം ശമ്പള വര്‍ധനവ് മാത്രമാണ് ഇപ്പോഴും മുന്നോട്ട് വയ്ക്കുന്നതെന്നും ബിഎംഎ പറയുന്നു.

അതേസമയം പണിമുടക്ക് പരിഹരിക്കാനായി സര്‍ക്കാര്‍ വിട്ട് വീഴ്ചകള്‍ നടത്തിയെന്നും ഇപ്പോള്‍ വാഗ്ദാനം ചെയ്തിരിക്കുന്ന ശമ്പള വര്‍ധനവ് യുക്തിസഹമാണെന്നുമാണ് സര്‍ക്കാര്‍ വാദിക്കുന്നത്. ജൂനിയര്‍ ഡോക്ടര്‍മാരുടെ വേതന ഇതര പ്രശ്നങ്ങളും മറ്റും സർക്കാരുമായി സമാധാനപരമായി ചര്‍ച്ച ചെയ്യാതെ മറ്റൊരു സമരത്തിനിറങ്ങുന്നത് വഴി ആയിരക്കണക്കിന് രോഗികളുടെ ജീവനുകള്‍ ആണ് ദുരിതത്തിലാകുന്നതെന്നും സര്‍ക്കാര്‍ ആരോപിച്ചു. എന്‍എച്ച്എസിന്റെ ഏതാണ്ട് 45 ശതമാനത്തോളം ഡോക്ടർമാരും ജൂനിയര്‍ ഡോക്ടര്‍മാരാണെന്നിരിക്കേ ഇവരുടെ പണിമുടക്കുകൾ എന്‍എച്ച്എസ് സേവനങ്ങളെ കാര്യമായി ബാധിക്കുമെന്നുറപ്പാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- പൊതുമേഖല ജീവനക്കാർക്ക് 6% ശമ്പള വർദ്ധനവ് നൽകണമെന്ന് ശുപാർശ ചെയ്യുന്ന സ്വതന്ത്ര അവലോകന ബോഡികളുടെ തീരുമാനത്തെ അസാധുവാക്കാൻ സർക്കാരിന് കഴിയുമെന്ന പുതിയ റിപ്പോർട്ടുകൾ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ഈ വാർത്തകൾ പുറത്തുവന്നതോടെ യൂണിയനുകൾ സർക്കാരിനെതിരെയും പ്രധാനമന്ത്രി റിഷി സുനകിനെതിരെയും കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒരു നേരത്തെ ഭക്ഷണം പോലും ശരിയായ രീതിയിൽ ലഭ്യമാക്കുവാൻ സാധിക്കാത്ത തൊഴിലാളികളെയാണ് ഗവൺമെന്റ് ഇത്തരത്തിൽ ചൂഷണം ചെയ്യുന്നതെന്ന് ട്രേഡ് യൂണിയൻ കോൺഗ്രസ് ആരോപിച്ചു.

പണപ്പെരുപ്പം വർദ്ധിച്ചു നിൽക്കുന്ന ഈ സാഹചര്യത്തിൽ, സമ്പദ് വ്യവസ്ഥയിലേക്ക് പണം നേരിട്ട് നൽകുന്നത് പണപ്പെരുപ്പം കൂടുതൽ വർദ്ധിക്കുന്ന സാഹചര്യത്തിലേയ്ക്കാകും നയിക്കുകയെന്നാണ് ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്ന മറുപടി. എന്നാൽ ശമ്പള സെറ്റിൽമെന്റുകൾ സംബന്ധിച്ച് അവലോകനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും, ഇതുവരെയും അന്തിമ തീരുമാനങ്ങൾ ഒന്നും തന്നെ എടുത്തിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. അധ്യാപകരുടെയും ജൂനിയർ ഡോക്ടർമാരുടെയും ശമ്പള വർദ്ധനവ് സംബന്ധിച്ച ശുപാർശകൾ അവലോകന ബോഡികളിൽ നിന്നും ഗവൺമെന്റിന് ലഭിച്ചതായും അത് അടുത്ത മാസം പ്രസിദ്ധീകരിക്കുമെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അധ്യാപകർക്കുള്ള ശുപാർശ മുൻ സെറ്റിൽമെന്റുകളേക്കാൾ കൂടുതലാണെന്നും ഇത് 6.5% വരെ നീളുമെന്നും സൂചനകളുണ്ട്.

പണപ്പെരുപ്പം കൂടുതൽ വർദ്ധിക്കുന്ന സാഹചര്യം നാം സൃഷ്ടിക്കുകയാണെങ്കിൽ അത് ഭാവിയിൽ നമ്മളെ കൂടുതൽ ദരിദ്രരാക്കുമെന്നും, അതോടൊപ്പം തന്നെ സാധനങ്ങളുടെ വിലയിലുള്ള കുതിച്ചുകയറ്റം തടഞ്ഞു നിർത്താനാവുകയില്ലെന്നും ടൈംസ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ വിദ്യാഭ്യാസ സെക്രട്ടറി ഗിലിയൻ കീഗൻ അഭിപ്രായപ്പെട്ടു. എന്നാൽ പൊതുമേഖല വേതനത്തെക്കുറിച്ച് വളരെ വിശാലമായ രീതിയിലുള്ള തന്റെ അഭിപ്രായമാണ് വിദ്യാഭ്യാസ സെക്രട്ടറി രേഖപ്പെടുത്തിയതെന്നും, ശമ്പള അവലോകന പ്രക്രിയയുടെ അന്തിമഫലത്തെ സംബന്ധിച്ചല്ല അദ്ദേഹം സംസാരിച്ചതെന്നുമായിരുന്നു വിദ്യാഭ്യാസ വകുപ്പ് നൽകിയ വിശദീകരണം. ശമ്പള വർദ്ധനവിനെ സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ മന്ത്രിമാർ വ്യക്തമായി പരിഗണിക്കുകയാണെന്നും, ഇത് സംബന്ധിച്ച് ഉടൻതന്നെ സർക്കാരിന്റെ ഭാഗത്ത് നിന്നും ഒരു തീരുമാനം ഉണ്ടാകുമെന്നും മറ്റൊരു ഗവൺമെന്റ് സ്രോതസ്സ് വ്യക്തമാക്കി.

യുകെയിലെ പണപ്പെരുപ്പം പൊതുമേഖല ജീവനക്കാരല്ല ഉണ്ടാക്കുന്നതെന്നും, മറിച്ച് അവർ ജീവിത ചെലവുകളിലുള്ള വർദ്ധനവ് മൂലം ബുദ്ധിമുട്ടിക്കൊണ്ടിരിക്കുകയാണെന്ന് ട്രേഡ് യൂണിയൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പോൾ നൊവാക് മാധ്യമങ്ങളോട് പറഞ്ഞു. അധ്വാനിക്കുന്ന ജനങ്ങളുടെ ശമ്പളം ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുന്നത് ശരിയായ നടപടിയല്ലെന്നും, അത് രാജ്യത്തിന്റെ ഭാവിയെ തന്നെ അപകടത്തിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതേസമയം തന്നെ ജൂനിയർ ഡോക്ടർമാരുടെയും അധ്യാപകരുടെയും സമരം അടുത്ത മാസം ഉണ്ടാകുമെന്ന പ്രഖ്യാപനവും വന്നിട്ടുള്ളത് സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാഴ്ത്തിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved