Main News

ഇന്നലെ ആരംഭിച്ച ഡോക്ടർമാരുടെ 72 മണിക്കൂർ പണിമുടക്ക് രോഗികളെ കടുത്ത ദുരിതത്തിലാക്കി. ജൂണിയർ ഡോക്ടർമാരും കൺസൾട്ടന്മാരുമാണ് മൂന്ന് ദിവസത്തെ സംയുക്ത പണിമുടക്കിൽ പങ്കെടുക്കുന്നത്. സമരമൂലം ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടുമെന്ന് എൻഎച്ച്എസ് മേധാവികൾ രോഗികൾക്ക് മുന്നറിയിപ്പ് നേരത്തെ നൽകിയിരുന്നു.


ഇന്നലെ 7 മണിക്ക് ആരംഭിച്ച പണിമുടക്ക് അടിയന്തര സേവനങ്ങളെ ബാധിക്കുമെന്ന് ഉറപ്പാണ്. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക് നടക്കുന്നത്. രണ്ടാഴ്ച മുമ്പ് സമാനമായ രീതിയിൽ ഡോക്ടർമാരുടെയും കൺസൾട്ടന്മാരുടെയും സമരം നടത്തിയിരുന്നു. എന്നാൽ ആ സമരം 24 മണിക്കൂർ മാത്രമായതിനാൽ രോഗികൾക്ക് അധികം ദുരിതം സമ്മാനിച്ചിരുന്നില്ല. കോവിഡ് കാലത്തെ സമ്മർദ്ദത്തെ തുടർന്ന് എൻഎച്ച്എസ് സേവനങ്ങൾക്കായി കാത്തിരിക്കുന്നവരുടെ പട്ടിക വളരെ കൂടിയിരുന്നു. എൻഎച്ച്എസിൽ നടന്നുകൊണ്ടിരിക്കുന്ന തുടർ സമരങ്ങൾ രോഗികളുടെ കാത്തിരിപ്പ് സമയം ഇനിയും കൂട്ടുമെന്ന ആശങ്കയിലാണ് അധികൃതർ.


തുടർച്ചയായ സമരങ്ങൾ വെല്ലുവിളി നിറഞ്ഞതാണെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് മെഡിക്കൽ ഡയറക്ടർ പ്രൊഫസർ സ്റ്റീഫൻ പോവിസ് പറഞ്ഞു. അടിയന്തര പരിചരണം ആവശ്യമുള്ള ആളുകളോട് എ & ഇ യൂണിറ്റുകളെ ആശ്രയിക്കാനോ 999 എന്ന നമ്പറിൽ വിളിക്കാനോ ആണ് നിർദ്ദേശം നൽകിയിരിക്കുന്നത്. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ 111 എന്ന നമ്പറിൽ ആണ് ബന്ധപ്പെടേണ്ടത്. കഴിഞ്ഞ ഡിസംബറിൽ എൻഎച്ച്എസ് പണിമുടക്ക് ആരംഭിച്ചതിനുശേഷം ഇതുവരെ ഒരു ദശലക്ഷത്തിലധികം രോഗികളുടെ ബുക്കിങ്ങുകൾ പുന:ക്രമീകരിക്കേണ്ടതായി വന്നതായാണ് കണക്കുകൾ .

ന്യൂസ് ഡെസ്ക് മലയാളം യുകെ

സൂപ്പർമാർക്കറ്റുകൾ തമ്മിലുള്ള കടുത്ത മത്സരം മൂലം രണ്ട് വർഷത്തിനുള്ളിൽ ആദ്യമായി രാജ്യത്തെ ഭക്ഷ്യവിപണിയിൽ വിലകുറഞ്ഞു. സെപ്റ്റംബർ മാസത്തിൽ വില കഴിഞ്ഞ മാസത്തേക്കാൾ 0.1% കുറഞ്ഞതായാണ് ബ്രിട്ടീഷ് റീറ്റെയിൽ കൺസോർഷ്യം (ബി ആർ സി ) വെളിപ്പെടുത്തിയത്. പാലുത്പന്നങ്ങൾ, മത്സ്യം , പച്ചക്കറികൾ എന്നിവയുടെ വിപണി വിലയാണ് കുറഞ്ഞത്. എന്നാൽ പലചരക്ക് സാധനങ്ങളുടെ വില ഉയർന്ന നിലയിൽ തന്നെയാണെങ്കിലും വരും മാസങ്ങളിൽ കുറയുമെന്നാണ് കരുതപ്പെടുന്നത്.


മൊത്തത്തിൽ ഭക്ഷ്യേതര സാധനങ്ങൾ ഉൾപ്പെടെയുള്ളവയുടെ വില 6.2% ആയി കുറഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. സ്കൂൾ യൂണിഫോമുകളുടെയും കുട്ടികൾക്ക് ആവശ്യമായ മറ്റ് സാധനങ്ങളുടെയും വിലകുറഞ്ഞത് കുടുംബങ്ങളെ വളരെയേറെ സഹായിച്ചതായി ബി ആർ സി പറഞ്ഞു. ഈ വർഷം മുതൽ വിലക്കയറ്റം മന്ദഗതിയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബി ആർ സി യുടെ ചീഫ് എക്സിക്യൂട്ടീവ് ഹെലൻ സീക്കിൻസൺ പറഞ്ഞു.


എന്നാൽ സൂപ്പർമാർക്കറ്റുകൾ വില കുറച്ചിട്ടും കുടുംബ ബഡ്ജറ്റുകൾ താളം തെറ്റിയതായി ബി ആർ സി യുമായി ചേർന്ന് ഷോപ്പ് വിലസൂചിക നിർണ്ണയിക്കുന്ന നീൽസെൻഐക്യു, -ൽ നിന്നുള്ള മൈക്ക് വാറ്റ് കിൻസ് പറഞ്ഞു. യുകെയിൽ ആഗസ്റ്റ് വരെയുള്ള പണപ്പെരുപ്പ നിരക്ക് 6.7% ആയി കുറഞ്ഞത് പാൽ, ചീസ്, പച്ചക്കറി എന്നിവയുടെ വിലയിടിവിന് സഹായിച്ചതായാണ് കണക്കുകൂട്ടുന്നത്. പണപ്പെരുപ്പത്തിലെ കുറവാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ കഴിഞ്ഞ മാസം നടന്ന യോഗത്തിൽ യുകെയിലെ പലിശ നിരക്കിൽ മാറ്റമില്ലാതെ നിലനിർത്താൻ സഹായിച്ചത്

ന്യൂസ് ഡെസ്ക് മലയാളം യുകെ

രാജകുടുംബത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് 90 മിനിറ്റോളം ഓഫ്‌ലൈനാക്കിയ സംഭവത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് റഷ്യൻ ഹാക്കർമാർ. royal.uk എന്ന URL ഇന്നലെ രാവിലെ എറർ സന്ദേശം കാണിച്ചിരുന്നു. ഇതിന് പിന്നാലെ റഷ്യൻ ഹാക്കർ ഗ്രൂപ്പായ ഹാക്ക് ടിവിസ്റ്റ് കിൽമിൽക്ക് തങ്ങളുടെ ആക്രമണം വിജയിച്ചതായി പോസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതു മുതൽ ഉക്രെയ്‌നെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കെതിരെ, പ്രത്യേകിച്ച് നാറ്റോ രാജ്യങ്ങൾക്കെതിരെയുള്ള ഡിസ്ട്രിബ്യൂട്ടഡ് ഡിനയൽ ഓഫ് സർവീസ് (ഡിഡിഒഎസ്) ക്യാമ്പെയ്‌നുകൾ കിൽനെറ്റ് നടത്തിയിരുന്നു.

ഡിഡിഒഎസ് ആക്രമണങ്ങൾ മിനിറ്റിൽ ആയിരക്കണക്കിന് കണക്ഷൻ അഭ്യർത്ഥനകളും പാക്കറ്റുകളും ടാർഗെറ്റ് സെർവറിലേക്കോ വെബ്‌സൈറ്റിലേക്കോ അയയ്‌ക്കും. ഇത് സിസ്റ്റങ്ങളെ മന്ദഗതിയിലാക്കും. കിൽനെറ്റ് ആക്രമണങ്ങൾ സാധാരണയായി വലിയ നാശനഷ്ടങ്ങൾ ഉണ്ടാകാറില്ല. എന്നാൽ ഇവ മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടുനിൽക്കുന്ന തകരാറുകൾക്ക് കാരണമാകും. അമേരിക്കൻ ജനതയുടെ ആരോഗ്യ-വ്യക്തിഗത വിവരങ്ങളുടെ വിൽപ്പന ഉൾപ്പെടെ, ഹെൽത്ത് കെയർ, പബ്ലിക് ഹെൽത്ത് മേഖലയിലെ ഓർഗനൈസേഷനുകളെ ടാർഗെറ്റുചെയ്യുമെന്ന് കിൽമിൽക്ക് മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നു.

റൊമാനിയൻ സർക്കാർ വെബ്‌സൈറ്റുകൾക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കിൽനെറ്റ് അംഗമെന്ന് കരുതപ്പെടുന്ന 23 കാരനെ കഴിഞ്ഞ വർഷം മെയ് മാസത്തിൽ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിന് പിന്നാലെ ബ്രിട്ടീഷ് ആശുപത്രികളിലെ വെന്റിലേറ്ററുകൾ ലക്ഷ്യമിടുമെന്ന ഭീഷണിയുമായി സംഘം രംഗത്ത് വന്നിരുന്നു. യുകെ ആരോഗ്യ മന്ത്രാലയത്തിനെതിരെയും ഭീഷണികൾ ഉയർന്നിരുന്നു.

സ്കോട്ട്ലൻഡ്: മലയാളം യുകെ ന്യൂസ് സ്കോട്ട്ലന്റിൽ വച്ച് നടത്തുന്ന അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സിനും കെയറർക്കും മികവിന്റെ അംഗീകാരം നൽകുന്നു. ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും ആണ് സമ്മാനിക്കുന്നത്. താല്പര്യമുള്ളവർക്കും അതോടൊപ്പം തന്നെ നിങ്ങളുടെ കൂട്ടുകാരായ ആരെങ്കിലും ആരോഗ്യ രംഗത്ത് നൽകിയിട്ടുള്ള കാര്യങ്ങൾ അത് ചെറുതോ വലിയതോ ഏതുമാകട്ടെ നിങ്ങൾക്ക് അവരെ നോമിനേറ്റ് ചെയ്യുവാനുള്ള അവസരവും ഉണ്ട് എന്ന് അറിയുക. ഈ മാസം ( ഒക്ടോബർ) 10-ാം തീയതിക്ക് മുമ്പായി [email protected] എന്ന വിലാസത്തിൽ അയയ്ക്കണം.

അപേക്ഷിക്കുന്നവർ നിങ്ങളുടെ പേര്, ജോലി ചെയ്യുന്ന സ്ഥലം അല്ലെങ്കിൽ ചെയ്തിരുന്ന സ്ഥലം, ഫോൺ നമ്പർ, ഇമെയിൽ അഡ്രസ്സ്, ഒരു ഫോട്ടോ എന്നിവ ഉൾപ്പെടുത്തിയ ശേഷം താഴെ കൊടുത്തിരിക്കുന്ന ഭാഗം കൂടി ചേർത്താൽ നിങ്ങളുടെ ആപ്ലിക്കേഷൻ ആയി…. നിങ്ങളുടെ കഴിവുകളെ മറ്റുള്ളവരിലേക്ക് എത്തിക്കുമ്പോൾ മറ്റുള്ളവർക്ക് അതൊരു പ്രചോദനം ആകുന്നു എന്ന് തിരിച്ചറിയുക. അതുകൊണ്ട് ഇന്ന് തന്നെ അപ്ലിക്കേഷൻ പൂരിപ്പിച്ച് ചെയ്‌ത്‌ അയക്കുക.

മികച്ച നേഴ്സിനും കെയറർക്കുമുള്ള അവാർഡിനായി അപേക്ഷകൾ അയക്കുമ്പോൾ താഴെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കണം .

Criteria Nurse And Carer of the year

A-Self nomination or nomination by others

B- All shortlisted nominations will get recognition

C- Nomination deadline October 10th.

1 (a)-Describe the initiatives undertaken to improve quality of patient care or patient safety in your work environment last 12 months

maximum 200 words

1(b) -Describe the challenges faced and how you overcome them

Maximum 200 words

1(c) -Describe the impact on patients

Maximum 200 words

1(d) – what differentiates you from other nurses

Maximum 200 words

Any enquires contact – 07717754609

വിജയിയെ തിരഞ്ഞെടുക്കുന്നവരെ അറിയാം

കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ ലീഡ് നേഴ്സുമായി സേവനം ചെയ്യുന്ന മിനിജാ ജോസഫിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് മികച്ച നേഴ്സിനെയും കെയററെയും തെരഞ്ഞെടുക്കുന്നത്. 2008ലും 2015ലും ബെസ്റ്റ് തീയേറ്റർ നേഴ്സ് ഓഫ് ദി ഇയർ അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ മിനിജ ജോസഫ് 2017 – ൽ ബക്കിംഗ്ഹാം പാലസിലെ ഗാർഡൻ പാർട്ടിയിൽ രാജ്ഞിയുടെ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തിരുന്നു . കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ ആദ്യമായി റോബോട്ടിക് സർജറി നടത്തിയ മെഡിക്കൽ സംഘത്തിൽ മലയാളി നേഴ്സ് മിനിജാ ജോസഫ് ഉൾപ്പെട്ടത് ലോകമെങ്ങുമുള്ള മലയാളി നേഴ്സുമാർക്ക് അഭിമാനമായിരുന്നു . കോവിഡ് മഹാമാരിയുടെ സമയത്ത് ലോകമെങ്ങുമുള്ള നേഴ്സുമാർ വൻ പ്രതിസന്ധിയെ നേരിട്ടപ്പോൾ പി പി ഇ കിറ്റ് ഉപയോഗിക്കുന്നത് മുതലുള്ള കാര്യങ്ങളെ കുറിച്ച് മിനിജാ ജോസഫ് ചെയ്ത വീഡിയോകൾ വളരെ ശ്രദ്ധ നേടിയിരുന്നു.

മിനിജാ ജോസഫിന് ഒപ്പം എൻഎച്ച്എസ്സിന്റെ നേതൃത്വ പദവികൾ അലങ്കരിച്ച ജെനി കാഗുയോവ , കെറി വാൾട്ടേഴ്സ് എന്നിവരാണ് മറ്റു ജൂറി അംഗങ്ങൾ .

23 വർഷമായി എൻഎച്ച്എസ്സിലെ വിവിധ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ സേവനമനുഷ്ഠിക്കുന്ന ജെനി കാഗുയോവ 2016 -ൽ ബ്രിട്ടീഷ് ജേർണൽ ഓഫ് നേഴ്സിങ്ങിന്റെ ഐ വി തെറാപ്പി നേഴ്സ് ഓഫ് ദ ഇയർ അവാർഡ് ജേതാവാമികവിന്റെ അംഗീകാണ്. കോവിഡ് മഹാമാരിയുടെ സമയത്ത് പ്രവർത്തന മികവിന്റെയും അർപ്പണമനോഭാവത്തിന്റെയും പ്രതിഫലമായി എൻഎച്ച്എസ് ഇംഗ്ലണ്ടിലെ ചീഫ് നേഴ്സിങ് ഓഫീസറുടെ ഉപദേശകയായിരുന്നു ജെനി. ഈ സ്ഥാനത്ത് വരുന്ന ആദ്യത്തെ ഫിലിപ്പീൻസുകാരി എന്നു മാത്രമല്ല ബ്ലാക്ക് ന്യൂനപക്ഷ വംശത്തിൽപ്പെട്ടയാളുമാണ് ജെനി. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻറർനാഷണൽ നേഴ്സിങ് ആൻഡ് മിഡ് വൈഫറി അസോസിയേഷനുമായി സഹകരിച്ച് യുകെയിലെത്തുന്ന മറ്റ് രാജ്യങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്ന നേഴ്സുമാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ജെനി ഫ്ളോറിങ് സ്നൈറ്റിങലിന്റെ ഫൗണ്ടേഷൻ ഗ്ലോബൽ നേതൃസ്ഥാനവും അലങ്കരിക്കുന്നുണ്ട്.

35 വർഷമായി എൻഎച്ച്എസിൻ്റെ ഭാഗമായ കെറി വാൾട്ടേഴ്സ് വയോജനങ്ങളുടെ പരിചരണം എമർജൻസി / അക്യൂട്ട് മെഡിസിൻ, വൃക്ക രോഗികളുടെ ഡയാലിസിസ് എന്നീ മേഖലകളിൽ തന്റെ നിസ്വാർത്ഥ സേവനം നൽകിയ വ്യക്തിത്വമാണ്. പുതിയതായി എൻഎച്ച്എസിൽ റിക്രൂട്ട് ചെയ്യുന്നവരുടെ പരിശീലനത്തിലും തൻറെ സംഭാവനകൾ നൽകാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ സമയത്ത് രോഗി പരിചരണത്തിലും പ്രതിരോധ കുത്തിവയ്പ്പ് ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിലും കെറിയുടെ പ്രവർത്തനം സുത്യർഹമായിരുന്നു. .

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : നാഷണൽ ലിവിങ് വേജ് അടുത്ത ഏപ്രിൽ മുതൽ മണിക്കൂറിന് 11 പൗണ്ടായി ഉയർത്തിയേക്കും. ഈ നീക്കം ഏറ്റവും കുറഞ്ഞ ശമ്പളമുള്ള ഇരുപത് ലക്ഷം തൊഴിലാളികൾക്ക് പ്രയോജനപ്പെടുമെന്ന് കൺസർവേറ്റീവ് പാർട്ടി കോൺഫറൻസിൽ ഇന്ന് നടത്തുന്ന പ്രസംഗത്തിൽ ചാൻസലർ ജെറമി ഹണ്ട് പറഞ്ഞേക്കും. നാഷണൽ ലിവിങ് വേജ് നിലവിൽ മണിക്കൂറിന് 10.42 പൗണ്ട് ആണ്. ലോ പേ കമ്മീഷന്റെ സ്വതന്ത്ര ഉപദേശക സംഘത്തെ അടിസ്ഥാനമാക്കി ഓരോ വർഷവും സർക്കാർ നിരക്കുകൾ തീരുമാനിക്കുന്നു. മന്ത്രിമാർ പൊതുവെ കമ്മിഷന്റെ ശുപാർശകൾ അംഗീകരിക്കുന്നു.

ലോ പേ കമ്മീഷൻ അടുത്ത വർഷത്തേക്കുള്ള ശുപാർശകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, സർക്കാരിന്റെ ലക്ഷ്യം കൈവരിക്കുന്നതിന് ആവശ്യമായ നിരക്ക് 10.90 പൗണ്ടിനും 11.43 പൗണ്ടിനും ഇടയിലായിരിക്കുമെന്ന് കണക്കാക്കുന്നു. നാഷണൽ ലിവിങ് വേജിൽ ഒരു മുഴുവൻ സമയ തൊഴിലാളിയുടെ വാർഷിക വരുമാനം അടുത്ത വർഷം 1,000 പൗണ്ട് വർദ്ധിക്കുമെന്ന് കൺസർവേറ്റീവ്സ് പറഞ്ഞു.

എന്നിരുന്നാലും, ആനുകൂല്യങ്ങൾക്കായുള്ള പദ്ധതികളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നവംബർ വരെ പ്രസ്താവിക്കില്ല. ആളുകളെ തൊഴിലിലേക്ക് തിരികെ കൊണ്ടുവരിക എന്നത് സമ്പദ്‌വ്യവസ്ഥയെ വളർത്തുന്നതിനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമാണ്. അതേസമയം, നികുതി കുറയ്ക്കുക എന്ന ആശയവും സ്വന്തം പാർട്ടിയിൽ നിന്ന് ഉയരുന്നുണ്ട്. ബിസിനസുകൾക്കുള്ള കോർപ്പറേഷൻ നികുതി വെട്ടിക്കുറയ്ക്കാൻ സർക്കാരിനോട് അഭ്യർത്ഥിച്ചുകൊണ്ട് മുൻ പ്രധാനമന്ത്രി ലിസ് ട്രസ് പ്രസംഗം നടത്തും. സാമ്പത്തിക പശ്ചാത്തലം മെച്ചപ്പെടുന്നതുവരെ നികുതി വെട്ടിക്കുറയ്ക്കൽ ഇപ്പോൾ അസാധ്യമാണെന്ന് ചാൻസലർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് ലോകത്തിൽ നിന്ന് പൂർണ്ണമായി വിട്ടു മാറിയിട്ടില്ലെന്ന് എൻഎച്ച്എസ്. ശൈത്യകാലത്തിന് മുന്നോടിയായാണ് മുന്നറിയിപ്പുമായി വിദഗ്ദ്ധർ രംഗത്ത് വന്നിരിക്കുന്നത്. സൗജന്യ ഫ്ലൂ, കോവിഡ് വാക്സിനുകൾ ലഭിക്കാൻ അർഹതയുള്ള ഏതൊരാൾക്കും അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിൻെറ ഭാഗമായി ഇവ സ്വീകരിക്കാമെന്ന് ഡോ. തോമസ് വെയ്റ്റ് പറഞ്ഞു.

കഴിഞ്ഞ വർഷത്തെ കണക്കുകൾ അനുസരിച്ച് ഫ്ലൂ വാക്സിൻ 25,000 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിൽ നിന്ന് തടഞ്ഞിട്ടുണ്ട്. ഇൻഫ്ലുവൻസ, കോവിഡ് വാക്സിനേഷൻ പ്രോഗ്രാമുകൾ ഈ മാസം ആരംഭിക്കേണ്ടതാണെങ്കിലും, പുതിയ കോവിഡ് വേരിയന്റായ BA.2.86 സംബന്ധിച്ച ആശങ്കകൾ കാരണം ഇവ സെപ്റ്റംബറിൽ തന്നെ ആരംഭിച്ചിരുന്നു. നിലവിൽ 65 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്കും കെയർ ഹോം അന്തേവാസികൾക്കും ആരോഗ്യ പ്രവർത്തകർക്കുമാണ് വാക്‌സിൻ ലഭിക്കുന്നത്. യുകെയിൽ സ്വകാര്യമായി കോവിഡ് വാക്സിനുകൾ ലഭ്യമല്ല.

ഗർഭിണികൾ, 65 വയസ്സിനു മുകളിലുള്ളവർ, പ്രത്യേക ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ എന്നിവർക്ക് ഫ്ലൂ ജാബ് സൗജന്യമായി ലഭ്യമാണ്. രണ്ട് വയസ്സ് മുതലുള്ള കുട്ടികൾക്ക് നാസൽ സ്പ്രേ ആയി വാക്സിൻ ലഭിക്കും. ഫ്ലൂ വാക്സിൻ സ്വീകരിച്ചത് മൂലം കഴിഞ്ഞ വർഷം 25,000 പേർക്ക് ആശുപത്രി ചികിത്സ ഒഴിവാക്കാൻ സാധിച്ചുവെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ കണക്കുകൾ പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

അടിസ്ഥാന സ്വകാര്യ വികസനത്തിനായി കൂടുതൽ ഫണ്ട് വേണമെന്ന് വാട്ടർ കമ്പനികൾ ആവശ്യമുന്നയിച്ചു. ഇത് അനുവദിക്കപ്പെടുകയാണെങ്കിൽ 2030 ഓടെ വാട്ടർ ബില്ലുകൾ 156 പൗണ്ട് ഓളം വർദ്ധനവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ . നവീകരണത്തിനും , മലിന ജലം പുറന്തള്ളുന്നത് കുറയ്ക്കുന്നതിനുമായാണ് കമ്പനികൾ ഈ തുക വിനിയോഗിക്കുക. അടിസ്ഥാന സ്വകാര്യ വികസനത്തിനായും 10 പുതിയ റിസർവോയറുകളുടെയും നിർമ്മാണത്തിനായി 96 ബില്യൺ പൗണ്ട് ചെലവഴിക്കേണ്ടതായി വരുമെന്നാണ് വാട്ടർ ഇൻഡസ്ട്രിയുടെ കണക്കുകൂട്ടൽ.

നദികളിലേയ്ക്കും കടലുകളിലേയ്ക്കും ഒഴുക്കിവിടുന്ന മലിന ജലത്തിൻറെ അളവിനെ കുറിച്ച് കടുത്ത ജനരോക്ഷം വാട്ടർ കമ്പനികൾ നേരിടുന്നുണ്ട്. നവീകരണത്തിനായുള്ള പുതിയ പദ്ധതികൾക്ക് അനുമതി ലഭിച്ചാൽ ദീർഘകാലത്തേയ്ക്ക് രാജ്യത്തെ ജലവിതരണം സുരക്ഷിതമാകുമെന്നാണ് വാട്ടർ കമ്പനികൾ പറയുന്നത്. വിക്ടോറിയൻ കാലഘട്ടത്തിന് ശേഷമുള്ള ഏറ്റവും വിപുലമായ ആധുനികവൽക്കരണത്തിനാണ് വാട്ടർ ഇൻഡസ്ട്രി ആസൂത്രണം ചെയ്യുന്നത്. ഇത് സാക്ഷാത്കരിക്കുകയാണെങ്കിൽ 2020 – നെ അപേക്ഷിച്ച് ചോർച്ചയുടെ അളവ് കുറയ്ക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നവീകരണത്തിന്റെ ഭാഗമായി ജനങ്ങളുടെ മേൽ നല്ലൊരു ഭാരം അടിച്ചേൽപ്പിക്കപ്പെടുമെന്നാണ് കണക്കുകൾ കാണിക്കുന്നത്. വാട്ടർ കമ്പനികളുടെ ആവശ്യം അംഗീകരിക്കുകയാണെങ്കിൽ 2025 ഓടെ വാർഷിക ബില്ലുകളിൽ ശരാശരി 84 പൗണ്ട് വർദ്ധിച്ച് 2030 ഓടുകൂടി ഇത് 156 പൗണ്ട് ആയി ഉയരും . പരിസ്ഥിതി സെക്രട്ടറി തെരേസ് കോഫി നിക്ഷേപ പദ്ധതികളെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ വാട്ടർ കമ്പനികളുടെ മോശം പ്രകടനത്തിന്റെ ഭാഗമായി പണം തിരികെ നൽകണമെന്ന ഓഫ്വാട്ട് നിർദ്ദേശം നടപ്പിലാക്കുമെന്ന് അവർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ പ്രധാന റീറ്റെയിൽ ഷോപ്പുകളുടെ ഉടമകൾ തങ്ങളുടെ കടകൾക്കും ജീവനക്കാർക്കും ആക്രമികളിൽ നിന്ന് സംരക്ഷണം നൽകണമെന്ന് ഗവൺമെന്റിനോട് അഭ്യർത്ഥിച്ചു . ടെസ്‌കോ, സെയിൻസ്‌ബറി, ബൂട്ട്‌സ്, ഡബ്ല്യുഎച്ച് സ്മിത്ത് എന്നിവ ഉൾപ്പെടെയുള്ള 90 റീറ്റെയിൽ ഷോപ്പുകളുടെ ഉടമകളാണ് ആക്രമികൾക്ക് എതിരെ ശക്തമായി നടപടി ആവശ്യപ്പെട്ട് ഗവൺമെന്റിന് കത്തയച്ചത്. ആൽഡി, പ്രിമാർക്ക്, സൂപ്പർ ഡ്രഗ് എന്നീ കമ്പനികളുടെ ഉടമകളും സംയുക്തമായി കത്തയച്ചവരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

തങ്ങളുടെ ജീവനക്കാരെ ഷോപ്പുകളിൽ ആക്രമിക്കുന്നത് ഗുരുതരമായ കുറ്റകൃത്യത്തിന്റെ പട്ടികയിൽ പെടുത്തണമെന്നാണ് പ്രധാനമായും കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആവശ്യം. സമാനമായ ഒരു നിയമം സ്കോട്ട് ലൻഡിൽ നിലവിലുണ്ട്. അതുകൊണ്ടുതന്നെ സ്കോട്ട്‌ലൻഡിൽ ഈ രീതിയിലുള്ള കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷയാണ് കുറ്റവാളികൾക്ക് ലഭിക്കുന്നത്. 88 റീറ്റെയിൽ ബിസിനസ് ഉടമകൾ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാനുമായി കൂടിക്കാഴ്ച നടത്താൻ അനുവാദം ചോദിച്ചിട്ടുണ്ട്.

ഇതേ ആവശ്യത്തെ മുൻനിർത്തി നേരത്തെ ക്രൈം മന്ത്രി ക്രിസ് ഫിലിപ്പുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുവേണ്ടി ഒരു കർമ്മപദ്ധതി വികസിപ്പിക്കാമെന്ന് മന്ത്രിയുടെ ഭാഗത്തുനിന്നും വാഗ്ദാനം നൽകപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഷോപ്പുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 73% ഗുരുതരമായ കുറ്റകൃത്യങ്ങളോട് പ്രതികരിക്കുന്നതിൽ പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . 44 ശതമാനം റീട്ടെയിൽ ഡീലർമാർ അക്രമങ്ങളോടുള്ള പോലീസിന്റെ പ്രതികരണത്തെ വളരെ മോശം എന്നാണ് വിലയിരുത്തിയിരിക്കുന്നത് . സംഘടിത സംഘങ്ങൾ ജീവനക്കാരെ ആയുധങ്ങളുമായി ഭീഷണിപ്പെടുത്തുന്നതും കടകൾ ഒഴിപ്പിക്കുന്നതിലും കടുത്ത ആശങ്കയാണെന്ന് ഷോപ്പ് ഉടമകൾ ആഭ്യന്തര സെക്രട്ടറിക്കുള്ള കത്തിൽ പ്രകടിപ്പിച്ചിരിക്കുന്നത്. യുകെയിൽ കടകളിലുള്ള കുറ്റകൃത്യങ്ങൾ, മോഷണം സാമൂഹിക വിരുദ്ധ പെരുമാറ്റം എന്നീ കാര്യങ്ങളിൽ ഓരോ വർഷവും കഴിയുംതോറും 35 ശതമാനം വർദ്ധനവ് ഉണ്ടാകുന്നതായാണ് കണക്കുകൾ . ഈ വർഷത്തെ ആദ്യ 6 മാസങ്ങളിൽ 175000 ത്തിലധികം നിയമവിരുദ്ധ സംഭവങ്ങളാണ് യുകെലെ ഷോപ്പുകളിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കഴിഞ്ഞ 20 വർഷത്തിനിടെ അപൂർവ്വമായ കരൾ കാൻസറിന്റെ കേസുകൾ ഇരട്ടിയായാതായി റിപ്പോർട്ട്. പല ഡോക്ടർമാർക്കും ഇത് എങ്ങനെ കണ്ടെത്താമെന്നോ ചികിത്സിക്കണമെന്നോ അറിയില്ലെന്ന് ഒരു റിപ്പോർട്ടിൽ പറയുന്നു. ബൈൽ ജ്യുസ് വഹിക്കുന്ന ബൈൽ ഡക്ടിൽ ക്യാൻസർ ബാധിക്കാറുണ്ട്. ഇത് അടുത്തിടെ വരെ പ്രായമായവരെ മാത്രം ബാധിക്കുന്ന അപൂർവ്വരോഗമായാണ് കണക്കാക്കിയിരുന്നത്. എന്നാൽ പുതിയ കണക്കുകൾ പ്രകാരം കരൾ അർബുദ രോഗനിർണ്ണയങ്ങളിൽ പകുതിയോളം വരുന്നതും ചോളൻജിയോകാർസിനോമ എന്നറിയപ്പെടുന്ന ബൈൽ ഡക്ട് ക്യാൻസറാണ്. ഇതിൽ കൂടുതലും കണ്ടുവരുന്നത് ചെറുപ്പക്കാരിലും.

റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായിട്ടും പല ജിപിമാർക്കും ക്യാൻസർ വിദഗ്ധർക്കും ഈ രോഗം പരിചിതമല്ല. അതിനാൽ തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിൽ മിക്കവരും പരാജയപ്പെടുന്നു. 2015-ൽ കോളാങ്കിയോകാർസിനോമ രോഗനിർണയം നടത്തിയ ഒരു രോഗിയോട്, ലക്ഷണങ്ങൾ കണ്ട ഡോക്ടർ ചികിത്സ ആവശ്യമില്ലെന്നാണ് പറഞ്ഞത്. വേദന സഹിക്കാൻ പറ്റാത്ത സ്ഥിതിയിൽ സ്‌കാൻ ചെയ്‌തപ്പോഴാണ്‌ കരളിലെ ട്യൂമർ കണ്ടെത്തിയത്.

2020-ൽ ഇംഗ്ലണ്ടിൽ ഏകദേശം 2,700 പേർക്ക് ചോളൻജിയോകാർസിനോമ സ്ഥിരീകരിച്ചിട്ടുണ്ട്. ചെറുപ്പക്കാരിൽ ഈ രോഗം ഇപ്പോൾ കൂടുതലായി കണ്ടുവരുന്നത്. ചോളൻജിയോകാർസിനോമയെക്കുറിച്ചുള്ള അറിവില്ലായ്‌മയും രോഗവും എങ്ങനെ ചികിത്സിക്കണം എന്നതിനെക്കുറിച്ചുള്ള അവ്യക്തതയും പലരുടെയും ജീവൻ നഷ്ടമാകുന്നതിന് കാരണമാകുന്നു. യുകെയിൽ ഓരോ വർഷവും 6,000 പേർ കരൾ കാൻസർ ബാധിച്ച് മരിക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിലെ അടുത്ത പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാനഘട്ട പാർട്ടി സമ്മേളനത്തിലേയ്ക്ക് കൺസർവേറ്റീവ് പാർട്ടി പ്രവേശിച്ചു. ഇന്നലെ ആരംഭിച്ച 4 ദിവസത്തെ പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഋഷി സുനക് ഭാര്യ അക്ഷത മൂർത്തിക്കൊപ്പം മാഞ്ചസ്റ്ററിൽ എത്തിച്ചേർന്നു. സമ്മേളനം തുടങ്ങുന്നതിനു മുന്നോടിയായി 1.1 ബില്യൺ പൗണ്ട് ആണ് വിവിധ നഗരങ്ങളുടെ വികസനത്തിനായി അദ്ദേഹം പ്രഖ്യാപിച്ചത്.

വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രി ഋഷി സുനക് തന്റെ പാർട്ടിയിൽ നിന്നുതന്നെ കടുത്ത സമ്മർദ്ദങ്ങൾ നേരിടുന്നതായാണ് റിപ്പോർട്ടുകൾ . നികുതിയിളവും ഹൈ സ്പീഡ് റെയിൽവേയുടെ കാര്യത്തിലും കടുത്ത വിമർശനങ്ങളാണ് അദ്ദേഹം നേരിടുന്നത്. കഴിഞ്ഞദിവസം കടുത്ത വിമർശനങ്ങൾ ഉയർത്തി അടുത്ത തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന റിച്ചാർഡ് വാക്കർ പാർട്ടിയിൽ നിന്ന് രാജിവച്ചത് മാധ്യമങ്ങളിൽ വൻ വാർത്താപ്രാധാന്യം നേടിയിരുന്നു. പാർട്ടിക്ക് ദിശാബോധം നഷ്ടപ്പെട്ടു എന്നാണ് പുറത്തു പോകുന്നതിനെ തൊട്ടുമുമ്പ് ഐസ് ലാൻഡ് സൂപ്പർമാർക്കറ്റുകളുടെ മേധാവിയായ അദ്ദേഹം പറഞ്ഞത്.

മിക്ക ഇടങ്ങളിലും ടോറി എംപിമാർ നികുതി ഇളവിനായി വാദിക്കുന്നത് പ്രധാനമന്ത്രിക്ക് കടുത്ത തലവേദന സൃഷ്ടിക്കുന്നുണ്ട്. മുൻ പ്രധാനമന്ത്രിയായ ലിസ് ട്രസ്സ് കോർപ്പറേഷൻ ടാക്സ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമ്മേളനത്തിൽ പ്രസംഗം നടത്തുമെന്നാണ് കരുതുന്നത്. രാജ്യത്തിൻറെ ഭാവിയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടെന്ന് ജനങ്ങളെ ബോധിപ്പിക്കാൻ കഴിയുമെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിലും പാർട്ടിക്ക് വിജയിക്കാൻ കഴിയുമെന്ന് ബിബിസിയ്ക്ക് നൽകിയ അഭിമുഖത്തിൽ ലിസ് ട്രസ്സ് പറഞ്ഞിരുന്നു. നിലവിൽ അതിവേഗ റെയിൽ പാത ബെർമിംഗ്ഹാമിൽ നിന്ന് വടക്ക് പടിഞ്ഞാറ് ഭാഗത്തേയ്ക്ക് പോകുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്തുന്നതിന് പ്രധാനമന്ത്രിക്ക് ആയിട്ടില്ല. മുൻ പ്രധാനമന്ത്രിമാരായ തെരേസ മേയും ബോറിസ് ജോൺസനും ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു

RECENT POSTS
Copyright © . All rights reserved