Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെയ്ക്ക് ഫീൽഡിൽ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയ്ക്ക് 16 വർഷം തടവ് ശിക്ഷ വിധിച്ചു. 40 വയസ്സുകാരിയായ ലിസ എൽവുഡ് ആണ് അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ഭർത്താവിനെ കൊലപ്പെടുത്തിയത്. തൻറെ ജന്മദിനം ആഘോഷിക്കുന്ന രാത്രിയിലാണ് ഭർത്താവുമായുള്ള വാക്ക് തർക്കത്തെ തുടർന്ന് ക്രൂരമായ സംഭവം അരങ്ങേറിയത്.


കൊലപാതക കുറ്റം ആദ്യം നിഷേധിച്ച എൽവുഡ് ആക്രമണത്തെ കുറിച്ച് തനിക്ക് ഓർമ്മയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ലീഡ്സ് കോടതി എൽവുഡിനെതിരെ ശിക്ഷ വിധിക്കുകയായിരുന്നു. മദ്യത്തിന് അടിമയായാണ് പ്രതി കുറ്റം ചെയ്തത്. പക്ഷേ അത് ശിക്ഷയിൽ നിന്ന് ഇളവ് നൽകുന്നതിന് മതിയായ കാരണമല്ലെന്ന് ശിക്ഷ വിധിച്ച ജഡ്ജി പറഞ്ഞു.

മരിച്ച റയാന്റെ കുടുംബജീവിതം സന്തുഷ്ടമോ ആരോഗ്യകരമോ ആയിരുന്നില്ലെന്ന് അറിയാമായിരുന്നു എന്നും എന്നാൽ ഒരിക്കലും അത് അയാളുടെ ജീവൻ എടുക്കുമെന്ന് കരുതിയിരുന്നില്ലെന്നുമാണ് അയാളുടെ സഹോദരി സംഭവത്തെ കുറിച്ച് പ്രതികരിച്ചത്. ഡബ്ലിൻ സ്വദേശിയായ ലിസ എൽവുഡ് 2019 -ലാണ് റയാനോടൊപ്പം വെയ്ക്ക് ഫീൽഡിൽ ജീവിതം ആരംഭിച്ചത്. കുറച്ചുകാലത്തിനുശേഷം ഇരുവരും വിവാഹിതരായി. മദ്യപിച്ച അവസ്ഥയിലായിരുന്നതു കൊണ്ട് സംഭവത്തെക്കുറിച്ച് ഓർമ്മയില്ലെന്ന നിലപാടാണ് വിചാരണവേളയിൽ ലിസ സ്വീകരിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- പാർലമെന്റ് എംപി ഡയാൻ ആബട്ടിനെതിരെ വംശീയ വിരുദ്ധ പ്രസ്താവനകൾ നടത്തിയെന്ന് ആരോപണ വിധേയനായിരിക്കുകയാണ് കൺസർവേറ്റീവ് പാർട്ടിയുടെ പ്രമുഖ ഡോണർ ഫ്രാങ്ക് ഹെസ്റ്റർ. ഫ്രാങ്ക് ഹെസ്റ്ററിൻ്റെ പരാമർശങ്ങൾ തെറ്റും വംശീയ വിരുദ്ധമാണെന്നും പ്രധാനമന്ത്രി റിഷി സുനക് അംഗീകരിച്ചു. എന്നാൽ അദ്ദേഹം പാർട്ടിക്ക് നൽകിയ പണം തിരികെ നൽകാനുള്ള പ്രതിപക്ഷ ആഹ്വാനത്തെ ശക്തമായി എതിർത്തിരിക്കുകയാണ് സുനക്. കൺസർവേറ്റീവ് പാർട്ടിക്ക് 10 മില്യൺ പൗണ്ടിലധികം തുകയാണ് ഹെസ്റ്റർ സംഭാവനയായി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നൽകിയത്. നവംബറിൽ സുനകിന്റെ രാഷ്ട്രീയ സന്ദർശനത്തിനായി 15,000 പൗണ്ട് വിലമതിക്കുന്ന ഒരു ഹെലികോപ്റ്ററും അദ്ദേഹം സമ്മാനമായി നൽകി. ലേബർ പാർട്ടി എംപി മാർഷ ഡി കോർഡോവ ഈ ഹെലികോപ്റ്റർ തിരികെ നൽകുമോയെന്ന് പ്രധാനമന്ത്രിയോട് നേരിട്ട് ചോദിച്ചിരുന്നു. എന്നാൽ തിരികെ നൽകില്ലെന്ന ശക്തമായ പ്രഖ്യാപനമാണ് സുനക് നടത്തിയത്.


2019 ൽ നടന്ന ഒരു മീറ്റിംഗിൽ വെച്ച് നടത്തിയ പരാമർശങ്ങളാണ് ഫ്രാങ്ക് ഹെസ്റ്ററിനെ വിവാദത്തിലേക്ക് നയിച്ചിരിക്കുന്നത്. താൻ എല്ലാ കറുത്ത വർഗ്ഗക്കാരായ സ്ത്രീകളെയും വെറുക്കുന്നില്ലെന്നും, എംപിയായ ഡയാൻ ആബട്ടിനെ കാണുമ്പോൾ മാത്രം താൻ അത്തരത്തിൽ ആഗ്രഹിക്കുന്നുണ്ടെന്നും അവരെ വെടിവെച്ചു കൊല്ലണമെന്നും ആയിരുന്നു അദ്ദേഹം പ്രസ്താവിച്ചത്. നിലവിൽ ലേബർ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടിരിക്കുന്ന ആബട്ട്, ഹെസ്റ്ററിൻ്റെ അഭിപ്രായങ്ങൾ തന്നെ ഭയപ്പെടുത്തുന്നതായി വ്യക്തമാക്കി. ആബട്ട് ഹെസ്റ്റർനെതിരെ പോലീസിൽ പരാതി നൽകിയതായുമാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തന്റെ പരാമർശങ്ങളിൽ ഹെസ്റ്റർ മാപ്പ് പറഞ്ഞിരുന്നു. തന്റെ പരാമർശങ്ങൾ അവരുടെ ചർമ്മത്തിന്റെ നിറത്തെ സംബന്ധിച്ച് അധിക്ഷേപിക്കുകയായിരുന്നില്ലെന്നും ഹെസ്റ്റർ മാധ്യമങ്ങളോട് വ്യക്തമാക്കി. ഗാർഡിയൻ പത്രമാണ് ഹെസ്റ്റർനെതിരെയുള്ള ആരോപണങ്ങൾ പുറത്തുവിട്ടത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ മാധ്യമ സ്ഥാപനങ്ങൾ സ്വന്തമാക്കുന്നതിൽ നിന്ന് വിദേശ സ്ഥാപനങ്ങളെ വിലക്കും. ഏറ്റവും പുതിയതായി ഡെയിലി ടെലഗ്രാഫ് ഏറ്റെടുക്കാനുള്ള യുഎഇ ആസ്‌ഥാനമായുള്ള റെഡ് ബേർഡിന്റെ നീക്കത്തെ തുടർന്നാണ് യുകെ സർക്കാർ അടിയന്തിരമായി പുതിയ നിയമം പ്രഖ്യാപിച്ചത്. രാജ്യത്തെ മാധ്യമങ്ങളുടെ നിഷ്പക്ഷത കാത്തു സൂക്ഷിക്കുന്നതിനും സൗജന്യ മാധ്യമങ്ങൾക്ക് കൂടുതൽ സംരക്ഷണം നൽകുന്നതിനും പുതിയ നീക്കം ഉപകരിക്കും എന്ന് സർക്കാർ പറഞ്ഞു.


അടുത്ത ആഴ്ച ചർച്ച ചെയ്യപ്പെടുന്ന നിയമത്തിന്റെ ഭേദഗതിയിൽ ഈ മാറ്റത്തെ പിന്തുണയ്ക്കുമെന്ന് ലേബർ പാർട്ടി സൂചിപ്പിച്ചു. നിലവിൽ കടക്കെണിയിലായ ഡെയിലി ടെലഗ്രാഫ് ന്യൂസ് പേപ്പറുകളുടെ കടങ്ങൾ യുഎഇ സ്ഥാപനമായ റെഡ് ബേർഡ് അടച്ചു തീർത്തിരുന്നു. ഈ സ്ഥാപനത്തിൽ 75 ശതമാനം വിഹിതയും യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മൻസൂറിന്റെ ഉടമസ്ഥതയിലാണ് ഉള്ളത്. മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബ്ബിൻറെ പ്രവർത്തനത്തിലും ഇദ്ദേഹത്തിന് നിർണായക സ്വാധീനമാണ് ഉള്ളത്.


ഡെയിലി ടെലഗ്രാഫ് ഏറ്റെടുക്കാനുള്ള വിദേശ സർക്കാരിൻറെ പിന്തുണയുള്ള ധനകാര്യ സ്ഥാപനത്തിന്റെ നീക്കത്തിൽ വൻ പ്രതിഷേധമാണ് ഉയർന്നുവന്നത്. ഇത്തരം നടപടികൾ രാജ്യത്തെ നിഷ്പക്ഷ മാധ്യമ പ്രവർത്തനത്തെ തകിടം മറിക്കുമെന്ന ആക്ഷേപവും ശക്തമാണ്. ഇതിനെ തുടർന്നാണ് ദൃതഗതിയിലുള്ള പുതിയ നിയമനിർമ്മാണവുമായി സർക്കാർ മുന്നോട്ട് വന്നിരിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കോവിഡ് ലോകമൊക്കെ കീഴടക്കിയപ്പോൾ ആരോഗ്യരംഗത്തെ ഏറ്റവും സുപ്രധാനമായ നാഴികക്കല്ലായിരുന്നു വാക്സിനുകളുടെ വികസനവും ഫലപ്രദമായ വിതരണവും നടപ്പിലാക്കിയത്. ശാസ്ത്രത്തിന്റെയും ഗവേഷണത്തിന്റെയും ശക്തമായ അടിത്തറയിൽ ചുരുങ്ങിയ സമയം കൊണ്ട് വിവിധ ലോകരാജ്യങ്ങൾ ഒട്ടേറെ വാക്സിനുകളാണ് വികസിപ്പിച്ചെടുത്തത്. കോവിഡ് വ്യാപനവും തുടർന്നുള്ള ലോക്ക് ഡൗണുകളും ലോകമെങ്ങും ആരോഗ്യപരിപാലന മേഖലയിലും സാമ്പത്തിക രംഗത്തും കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്. ഇതിനെയെല്ലാം ഫലപ്രദമായി നേരിടാൻ സാധിച്ചത് വാക്സിനുകൾ വികസിപ്പിക്കുകയും അത് ജനങ്ങളിൽ എത്തിക്കുകയും ചെയ്യാൻ സാധിച്ചതു മൂലമാണ്. എന്നിരുന്നാലും കോവിഡ് വാക്സിനുകൾക്ക് ഒട്ടേറെ പാർശ്വഫലങ്ങൾ ഉണ്ടെന്ന വാദം പല കോണുകളിൽ നിന്നും ഉയർന്നു വന്നിരുന്നു.


എന്നാൽ എല്ലാ വിമർശനങ്ങളെയും നിഷ്പ്രഭമാക്കിക്കൊണ്ട് വൈറസ് വാക്സിനുകളെ കുറിച്ച് ഗുണകരമായ വാർത്ത പുറത്തുവന്നിരിക്കുകയാണ്.. കോവിഡ് വാക്സിനുകൾ വൈറസുമായി ബന്ധപ്പെട്ട ഹൃദയസ്തംഭനത്തിനും രക്തം കട്ടപിടിക്കുന്നതിനുമുള്ള സാധ്യതയെ കുറയ്ക്കുമെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. യുകെ, സ്പെയിൻ എന്നിവിടങ്ങളിലെ 20 ദശലക്ഷത്തിലധികം വരുന്ന ആളുകളുടെ വിവരങ്ങൾ വിശകലനം ചെയ്താണ് സുപ്രധാന കണ്ടെത്തൽ നടത്തിയത്. ഓക്സ്ഫോർഡ്, അസ്ട്രാ സെനക്ക , ഫൈസർ മോഡേണ എന്നിവ ഉൾപ്പെടെയുള്ള വാക്സിനുകൾ രക്തം കട്ടപിടിക്കുന്നതു പോലുള്ള ശാരീരിക അവസ്ഥകളെ ഫലപ്രദമായി പ്രതിരോധിക്കും എന്നാണ് കണ്ടെത്തിയിരിക്കുന്നത് .


പുതിയ കണ്ടെത്തൽ വാക്സിനുകൾക്കെതിരെ നടന്നുവന്നിരുന്ന കുപ്രചാരണങ്ങളെ പ്രതിരോധിക്കാൻ ആരോഗ്യ മേഖലയിലുള്ളവരെ സഹായിക്കും. ഈ വലിയ പഠനം തെളിയിക്കുന്നത് വാക്സിനുകൾ എടുക്കുന്നവർക്ക് കോവിഡിന് ശേഷമുള്ള പല സങ്കീർണതകളും ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ പ്രൊഫസർ ആയ ഡാനിയേൽ പ്രീറ്റോ ആൽഹംബ്ര പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ് ജീവനക്കാർക്ക് ഗർഭം അലസുന്ന സാഹചര്യം ഉണ്ടായാൽ ശമ്പളത്തോടെ അവധി അനുവദിക്കും. ഗർഭാവസ്ഥയുടെ ആദ്യ 24 ആഴ്ചകളിൽ ഗർഭം അലസുന്ന സ്ത്രീകൾക്ക് 10 ദിവസത്തെ ശമ്പളത്തോടു കൂടിയ അവധിയും പങ്കാളികൾക്ക് 5 ദിവസത്തെ അവധിയും ആണ് ലഭിക്കുക. 6 മാസത്തിന് ശേഷം ഗർഭം അലസുന്ന ജീവനക്കാർക്ക് ശമ്പളത്തോടു കൂടിയ പ്രസവാ അവധി നൽകും.

ഇംഗ്ലണ്ടിന് സമാനമായ അവധി നൽകുന്ന കാര്യം പരിഗണിക്കുമെന്ന് എൻഎച്ച്എസ് വെയിൽസും വ്യക്തമാക്കിയിട്ടുണ്ട്. 24 ആഴ്ചയ്ക്ക് മുൻപ് ഗർഭം അലസുന്ന യുകെയിലെ ജീവനക്കാർക്ക് പ്രസവാവധിയ്ക്ക് നിയമപരമായി അവകാശമില്ല. എന്നിരുന്നാലും ടെസ്കോ ഉൾപ്പെടെയുള്ള നിരവധി കമ്പനികൾ അവധിയുടെ ആനുകൂല്യം വാഗ്ദാനം ചെയ്യുന്നുണ്ട് .


യുകെയിൽ നാലിലൊന്ന് പേരുടെ ഗർഭം അലസുന്നതായി ആണ് ഏകദേശ കണക്കുകൾ. ഈ സാഹചര്യത്തിൽ ജീവനക്കാർക്ക് അവധി നൽകാനുള്ള തീരുമാനം ഒട്ടേറെ പേർക്ക് പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുകെയിൽ നടത്തിയ ഒരു സർവേയിൽ ഗർഭധാരണമോ, ഗർഭ അലസലോ അനുഭവപ്പെട്ട ജീവനക്കാരിൽ പലരും തങ്ങൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ നിന്ന് മോശം പ്രതികരണം കാരണം ജോലി ഉപേക്ഷിച്ചതായി കണ്ടെത്തിയിരുന്നു. കുഞ്ഞുങ്ങളുടെ നഷ്ടം വളരെ ആഘാതം ഉണ്ടാക്കുന്നതാണെന്നും വർഷം തോറും നൂറുകണക്കിന് എൻ എച്ച് എസ് ജീവനക്കാർ ഇത് അനുഭവിക്കുന്നുണ്ടെന്നും എൻഎച്ച് എസ് ഇംഗ്ലണ്ടിലെ എഡ്യൂക്കേഷൻ ഓഫീസർ ഡോക്ടർ നവീന ഇവാൻസ് പറഞ്ഞു.

യുകെ മലയാളികളിൽ ഭൂരിഭാഗവും ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരാണ്. എൻഎച്ച്എസ്സിന്റെ പുതിയ നയം ഒട്ടേറെ മലയാളികൾക്ക് പ്രയോജനം ചെയ്യും. നമ്മുടെ മിടുക്കരായ എൻഎച്ച്എസ് ജീവനക്കാർ ആവശ്യമുള്ളപ്പോൾ നമ്മളെ പരിപാലിക്കുന്നവരാണെന്നും ഒരു കുഞ്ഞിനെ നഷ്ടപ്പെടുന്ന പോലുള്ള ദുരന്തത്തിൽ അവരെ പിന്തുണയ്ക്കുന്നത് നല്ല ഒരു ചുവട് വയ്പാണെന്നും വിമൻസ് ഹെൽത്ത് സെക്രട്ടറി മന്ത്രി മറിയ കേൾഫീൽഡ് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- സാമ്പത്തികമായി വളരെയധികം തകർന്നു നിൽക്കുന്ന ബിർമിങ്ഹാം കൗൺസിലിന് പിഴകളിലൂടെ ലഭിക്കാനുള്ളത് ദശലക്ഷക്കണക്കിന് പൗണ്ടാണ് എന്ന് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ട് വർഷമായി ബിർമിംഗ്ഹാമിലെ ക്ലീൻ എയർ സോൺ ദുരുപയോഗം ചെയ്തതിന് ഡ്രൈവർമാർക്ക് നൽകിയ അര ദശലക്ഷത്തിലധികം പിഴകൾ ഇതുവരെയും ആരും അടച്ചിട്ടില്ലെന്നാണ് പുറത്തുവന്നിരിക്കുന്ന വാർത്തകൾ വ്യക്തമാക്കുന്നത്. ക്ലീൻ എയർ സോണുകളിൽ അവ നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾ കടക്കുമ്പോൾ, കൃത്യമായ തുക നൽകണമെന്ന് നിയമങ്ങളിൽ നിഷ്കർഷിക്കുന്നുണ്ട്. എന്നാൽ ഈ തുക നൽകാതെ നിരവധി ഡ്രൈവർമാരാണ് ദിനവും ഇതിലെ കടന്നു പോകുന്നത്. ബിർമിങ്ഹാം സിറ്റി കൗൺസിൽ സാമ്പത്തികമായി തകർന്നിരിക്കുന്ന സാഹചര്യത്തിൽ, അടുത്ത രണ്ടു വർഷത്തിനുള്ളിൽ കൗൺസിൽ നികുതി 21 ശതമാനമായി വർദ്ധിപ്പിക്കാനാണ് കൗൺസിൽ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ നികുതി വർദ്ധിപ്പിക്കുമ്പോൾ, കൗൺസിലിന് ഫൈനുകളിലൂടെ ലഭിക്കേണ്ട ദശലക്ഷക്കണക്കിന് പൗണ്ടാണ് നഷ്ടപ്പെടുന്നതെന്ന് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ലണ്ടന് പുറത്ത് ഇത്തരത്തിൽ ക്ലീൻ എയർ സോണുകൾ നടപ്പിലാക്കിയ ആദ്യ ഇടവും ബിർമിങ്ഹാമിലാണ്.


ഇപ്പോഴും പ്രോസസ്സ് ചെയ്തുകൊണ്ടിരിക്കുന്നവ ഒഴികെ, 2022 ഫെബ്രുവരി മുതൽ മൊത്തം 536,552 പെനാൽറ്റി ചാർജ് നോട്ടീസുകൾ റദ്ദാക്കപ്പെടുകയോ എഴുതിത്തള്ളുകയോ കുടിശ്ശികയായി നിലനിൽക്കുകയോ ആണെന്ന് സിറ്റി കൗൺസിൽ സ്ഥിരീകരിച്ചു. 2021 ജൂണിൽ ഗതാഗത മലിനീകരണം നേരിടാൻ ക്ലീൻ എയർ സോണുകൾ നടപ്പിലാക്കിയതിനു ശേഷം ഏകദേശം 79 ദശലക്ഷം പൗണ്ട് സിറ്റി കൗൺസിലിന് ലഭിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി ഈ ഫൈനുകൾ അടക്കാത്തവരുടെ എണ്ണം വർദ്ധിക്കുകയാണ്. വായു മലിനീകരണം ഉണ്ടാക്കുന്ന നൈട്രജൻ ഡയോക്സൈഡിൻ്റെ അളവ് കുറയ്ക്കുന്നതിനാണ് ക്ലീൻ എയർ സോൺ അവതരിപ്പിച്ചതെന്നും, അത് വിജയകരമാണെന്നും കൗൺസിൽ വക്താവ് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കുട്ടികളിൽ ശാരീരിക വളർച്ചയെ താത്കാലികമായി തടയുന്ന മരുന്നുകൾ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെടുന്ന കൗമാരക്കാരിൽ ചികിത്സയ്ക്കായി പലപ്പോഴും ഉപയോഗിച്ചു വരുന്നുണ്ട്. പ്രായപൂർത്തിയാകുമ്പോൾ ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങൾക്ക് കാരണമാകുന്ന ഈസ്ട്രജൻ പോലുള്ള ഹോർമോണുകളുടെ ഉത്പാദനത്തെ അടിച്ചമർത്തുകയാണ് ഈ മരുന്നുകൾ ചെയ്യുന്നത് . പ്രായപൂർത്തിയാകാത്ത കൗമാരക്കാർക്ക് അവരുടെ ലിംഗ വ്യക്തിത്വവുമായി പൊരുത്തപ്പെടാത്ത ദ്വിതീയ ലൈംഗിക സ്വഭാവ വിശേഷങ്ങൾ വികസിപ്പിച്ചെടുക്കുന്നതിൽ നിന്ന് കുറെ കാലതാമസം വരുത്തുന്നതിന് ഈ മരുന്നുകൾക്ക് കഴിയും. അതുപോലെതന്നെ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രായപൂർത്തിയാകുന്നതുമായി ബന്ധപ്പെട്ട ചില മാനസിക അസ്വസ്ഥതകൾ ലഘൂകരിക്കാനും ഈ മരുന്നുകൾ ഉപയോഗിക്കാറുണ്ട്.


എന്നാൽ കുട്ടികളുടെ ശാരീരിക വളർച്ചയെ മന്ദീഭവിക്കുന്നതിനുള്ള മരുന്നുകൾ കൊടുക്കുന്നത് നിർത്തിവെച്ചിരിക്കുകയാണെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. ഇത്തരം മരുന്നുകൾ സുരക്ഷിതമോ ഫലപ്രദമോ ആണോ എന്ന കാര്യത്തിൽ മതിയായ തെളിവുകൾ ഇല്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനം എൻ എച്ച് എസ് കൈകൊണ്ടിരിക്കുന്നത്. ഏതെങ്കിലും രീതിയിലുള്ള പഠന ഗവേഷണങ്ങളുടെ ഭാഗമായി മാത്രമേ ഈ മരുന്നുകൾ ഇനി ലഭ്യമാവുകയുള്ളൂ.

പ്രായപൂർത്തിയാകുന്നത് തടയുന്ന ഹോർമോണുകൾ സ്തന വളർച്ചയോ മുഖത്തെ രോമത്തിൻ്റെ വളർച്ചയോ പോലുള്ള ശാരീരിക മാറ്റങ്ങൾ തടയുന്നതിനായി വ്യാപകമായി കുട്ടികൾക്ക് നിർദ്ദേശിക്കപ്പെട്ടിരുന്നു. എന്നാൽ ഇനിമുതൽ നൂറിൽ താഴെ കൗമാരക്കാർക്ക് മാത്രം ഗവേഷണത്തിന്റെ ഭാഗമായി മരുന്ന് നൽകുന്നത് തുടരും. കുട്ടികളുടെ സുരക്ഷയും ക്ഷേമവും പരമ പ്രധാനമാണെന്നും അതിനാൽ എൻഎച്ച്എസിൻ്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ആരോഗ്യ മന്ത്രി മറിയ കോള്‍ഫീല്‍ഡ് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രാജ്യത്തിൻറെ സാമ്പത്തിക സ്ഥിതിയെ പിന്നോട്ടടിക്കുന്നതിൽ പ്രധാന സ്ഥാനമാണ് തൊഴിൽ ഇല്ലായ്മയ്ക്കുള്ളത്. അഭ്യസ്ത വിദ്യരും ജോലി ചെയ്യാൻ പ്രാപ്തിയുള്ളവരും കുഴിമടിയന്മാരായാൽ അത് രാജ്യത്തിൻറെ സാമ്പത്തിക മുന്നേറ്റത്തിന് തുരങ്കം വയ്ക്കുക തന്നെ ചെയ്യും. യുകെയിൽ തൊഴിലെടുക്കാൻ പ്രാപ്തരായിട്ടുള്ള മുതിർന്നവരിൽ അഞ്ചിലൊന്ന് ആളുകൾ ജോലി അന്വേഷിക്കുന്നില്ല എന്ന കണക്കുകൾ പുറത്തു വന്നു കഴിഞ്ഞു. യുകെയുടെ എക്കണോമിക്‌ ഇനാക്ടിവിറ്റി റേറ്റ് നവംബറിനും ജനുവരിക്കും ഇടയിൽ 21.8 % ആണ്. ഇത് മുൻ വർഷത്തേക്കാൾ കൂടുതലാണ്.


യുകെയിൽ 16നും 64 നും ഇടയിൽ പ്രായമുള്ള 9.2 ദശലക്ഷം ആളുകൾ ജോലി ഇല്ലാത്തവരാണെന്നത് മാത്രമല്ല ജോലി അന്വേഷിക്കുകയോ ചെയ്യുന്നില്ല. പാൻഡമിക്കിന്റെ മുമ്പുള്ളതിനേക്കാൾ 700,000 കൂടുതലാണ് ഈ കണക്കുകൾ. എൻ എച്ച് എസ് പോലുള്ള പലസ്ഥലങ്ങളിലും ആവശ്യത്തിന് വിദഗ്ധ ജീവനക്കാരുടെ ക്ഷാമം നിലനിൽക്കുമ്പോഴാണ് ഇത്രയും അധികം ആളുകൾ ജോലി ചെയ്യാൻ താൽപര്യം കാട്ടുന്നില്ലെന്ന ഞെട്ടിക്കുന്ന കണക്കുകൾ പുറത്തു വന്നിരിക്കുന്നത്.


കഴിഞ്ഞ വർഷത്തിന്റെ അവസാനം യുകെ സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് വീണത്തിന്റെ കാരണങ്ങളിലൊന്ന് തൊഴിലില്ലായ്മയുടെ തോത് കൂടിയതാണ് . പലരും ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതിന് ശാരീരികമായ അസുഖങ്ങൾ ഒരു കാരണമാണെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. ചാൻസിലർ ജെറമി ഹണ്ട് തൻറെ ബജറ്റിൽ തൊഴിലാളികൾക്ക് അനുകൂലമായ നിരവധി പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. നാഷണൽ ഇൻഷുറൻസ് നിരക്ക് വീണ്ടും കുറച്ചതും ചൈൽഡ് ബെനിഫിറ്റ് കിട്ടാനുള്ള വരുമാന പരുധി ഉയർത്തിയതും ഈ നടപടിയുടെ ഭാഗമായാണ് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- തന്റെ ആരോഗ്യത്തെ സംബന്ധിച്ച് ഉണ്ടായിരുന്ന ആശങ്കകൾക്ക് അന്ത്യം കുറിയ്ക്കാനാണ്, തന്റെ മക്കളോടൊപ്പം ഇരിക്കുന്ന ചിത്രം കെയ്റ്റ് രാജകുമാരി പുറത്ത് വിട്ടത്. എന്നാൽ ഇപ്പോൾ ആ ചിത്രം കൂടുതൽ വിവാദങ്ങളും ആശങ്കകളും ആണ് ഉണ്ടാക്കിയിരിക്കുന്നത്. ചിത്രത്തിൽ കൃത്രിമത്വം ഉണ്ടെന്ന കണ്ടെത്തൽ മൂലം ഒന്നിലധികം ആഗോള വാർത്താ ഏജൻസികൾ ആണ് ചിത്രം പ്രചരിപ്പിക്കുന്നതിൽ നിന്നും വിട്ടുനിൽക്കുന്നത്. യു കെയിൽ മാതൃദിനത്തോടനുബന്ധിച്ച് കെൻസിംഗ്ടൺ പാലസാണ് ഞായറാഴ്ച രാവിലെ ദമ്പതികളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും ചിത്രം പുറത്തുവിട്ടത്. സാധാരണ റോയൽ കുടുംബത്തിലെ ചിത്രങ്ങൾ പുറത്തുവിടുന്നത് പോലെ, വാർത്താ ഏജൻസികൾക്കും ഒരേസമയം ഈ ചിത്രം പുറത്തുവിട്ടിരുന്നു. എന്നാൽ ചിത്രത്തിൽ കൃത്രിമത്വം ഉണ്ടെന്ന കണ്ടെത്തലാണ് വിവാദങ്ങളിലേക്ക് വഴിതെളിച്ചത്. എഡിറ്റോറിയൽ മാനദണ്ഡങ്ങൾ ചിത്രം പാലിക്കുന്നില്ലെന്ന കാരണത്തെ തുടർന്ന്, അന്താരാഷ്ട്ര വാർത്താ ഏജൻസികൾ ചിത്രം പ്രചരിപ്പിക്കാൻ വിസമ്മതിച്ചതിനാൽ ഇത് കൂടുതൽ വിവാദങ്ങളിലേക്ക് എത്തി. എന്നാൽ സംഭവത്തിൽ കെയ്റ്റ് രാജകുമാരി മാപ്പ് പറഞ്ഞിരിക്കുകയാണ്.


പല അമേച്വർ ഫോട്ടോഗ്രാഫർമാരെയും പോലെ, താൻ ഇടയ്ക്കിടെ എഡിറ്റിംഗിൽ പരീക്ഷണം നടത്താറുണ്ടെന്നും, കഴിഞ്ഞ ദിവസം പങ്കിട്ട കുടുംബ ഫോട്ടോയിൽ ആശയക്കുഴപ്പം ഉണ്ടായതിൽ താൻ ക്ഷമാപണം നടത്താൻ ആഗ്രഹിക്കുന്നതായും അവർ വ്യക്തമാക്കി. രണ്ടുമാസം മുൻപ് നടന്ന ഉദര ശസ്ത്രക്രിയയ്ക്ക് ശേഷം കെയ്റ്റ് പുറത്തുവിട്ട ആദ്യ ഫോട്ടോയായിരുന്നു ഇത്. ശസ്ത്രക്രിയയ്ക്ക് ശേഷം കെയ്റ്റ് ഇതുവരെ പൊതു ചടങ്ങിൽ ഒന്നും തന്നെ പങ്കെടുത്തിരുന്നില്ല. എന്നാൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന പുതിയ വിവാദം, കെയ്റ്റിനെ പൊതു സമൂഹത്തിലേക്ക് വരുവാൻ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നതാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ മലയാളികളിൽ ഒട്ടേറെ പേരാണ് ക്യാൻസറും ഹൃദയസംബന്ധമായ അസുഖങ്ങളും മൂലം അകാലത്തിൽ ജീവൻ വെടിഞ്ഞത്. സ്വാഭാവികമായും എൻഎച്ച് എസിലെ നീണ്ട കാത്തിരിപ്പ് സമയവും ക്യാൻസർ രോഗം മൂലം മരണനിരക്ക് കൂടുന്നതും തമ്മിൽ ബന്ധമുണ്ടെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. അടുത്തടുത്തായി 6 യുകെ മലയാളികൾ ആണ് ക്യാൻസർ ബാധിച്ച് മാത്രം മരണമടഞ്ഞത്. യുകെ മലയാളികളിൽ ഭൂരിഭാഗവും ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ രോഗത്തെ കുറിച്ചും വേണ്ട ചികിത്സാ മാർഗ്ഗങ്ങളെ കുറിച്ചും വ്യക്തമായ ധാരണയുള്ളവരാണ് മലയാളികളിൽ ഭൂരിഭാഗവും.


പക്ഷേ ചികിത്സ ലഭിക്കാനായി നീണ്ട കാത്തിരിപ്പ് നേരിടുന്നത് രോഗിയെയും ബന്ധുക്കളെയും മാനസികമായി തകർക്കും. ക്യാൻസർ പോലുള്ള രോഗം ബാധിച്ചിട്ടും വിദഗ്ധ ചികിത്സ ലഭിക്കാൻ നീണ്ട കാലയളവ് കാത്തിരിക്കേണ്ടി വന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഒട്ടേറെയാണ്. യുകെയിലെ ക്യാൻസർ പരിചരണം വൻ പ്രതിസന്ധിയിലാണെന്ന് ചാരിറ്റി റേഡിയോ തെറാപ്പി യുകെ മേധാവിയും ഓങ്കോളജിസ്റ്റുമായ പ്രൊഫസർ പാറ്റ് പ്രൈസ് പറഞ്ഞു . 35 വർഷമായി നേഴ്സായി ജോലിചെയ്ത ക്യാൻസർ രോഗിയായ ടീന ബിനിൻ്റെ അനുഭവം ആരുടെയും കണ്ണ് നനയിക്കുന്നതാണ്. മുൻ നേഴ്സായ അവർക്ക് 5 മാസമാണ് ചികിത്സയ്ക്കായി കാത്തിരിക്കേണ്ടി വന്നത്.


ഇതുവരെയുള്ളവയിൽ വച്ച് ഏറ്റവും മോശപ്പെട്ട കാത്തിരിപ്പ് സമയം ക്യാൻസർ രോഗികൾ അഭിമുഖീകരിച്ചത് 2023 -ലാണെന്നാണ് കണക്കുകൾ ചൂണ്ടി കാണിക്കുന്നത്. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിലെ ക്യാൻസർ രോഗികളിൽ 65.9% പേർക്ക് മാത്രമാണ് 62 ദിവസത്തിനുള്ളിൽ കൃത്യസമയത്ത് അടിയന്തിര ചികിത്സ ലഭിച്ചത്. എന്നാൽ എൻഎച്ച്എസിൻ്റെ ലക്ഷ്യം 85% പേർക്കെങ്കിലും ചുരുങ്ങിയ കാലയളവിൽ അടിയന്തിര ചികിത്സ എത്തിച്ചു നൽകുകയെന്നാണ്. എന്നാൽ ഈ ലക്ഷ്യം അവസാനമായി നേടിയത് 2015 -ൽ മാത്രമാണ് .

എൻഎച്ച്എസിൽ നൽകുന്നത് ലോകത്തിലെ മികച്ച ചികിത്സയാണെന്നും എന്നാൽ മികച്ച രോഗപരിചരണം ലഭിക്കാൻ ഇത്രയും നാൾ കാത്തിരിക്കുന്നത് ഭയാനകമാണെന്നുമാണ് മലയാളികൾ ഉൾപ്പെടെയുള്ള പല രോഗികളും പറയുന്നത് . യുകെയിൽ 2020 മുതൽ 225 , 000ത്തോളം ക്യാൻസർ രോഗികൾ അവരുടെ ചികിത്സയ്ക്കായി വളരെക്കാലം കാത്തിരിക്കേണ്ടി വന്നതായി ക്യാച്ച് അപ്പ് വിത്ത് ക്യാൻസർ എന്ന പേരിൽ ക്യാൻസർ രോഗികളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന പ്രൊഫസർ പ്രൈസ് പറഞ്ഞു

Copyright © . All rights reserved