Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

കഴിഞ്ഞ വർഷം നവംബറിൽ ബെർമിംഗ്ഹാമിൽ പോലീസ് അറസ്റ്റു ചെയ്‌ത സിനാദ് ഫോളി (37) താൻ അനുഭവിച്ച വേദനാജനകമായ അനുഭവം പങ്കുവച്ചു. സിനാദിനെ അറസ്റ്റ് ചെയ്‌ത പോലീസ് അവരെ വിവസ്ത്രയാക്കിയ ഞെട്ടിപ്പിക്കുന്ന അനുഭവം പങ്കുവയ്ക്കുകയായിരുന്നു അവർ. ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസിനെതിരെയുള്ള ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളിൽ ഒന്നാണ് സിനാദ് ഫോളിയുടെ അനുഭവം. സിനാദിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് കുറ്റം ചുമത്താതെ വിട്ടയക്കുകയും ആയിരുന്നു. എന്നാൽ വളരെ വേദനാജനകമായ ഓർമ്മകളാണ് കസ്റ്റഡി കലയാളവിൽ അവർ നേരിട്ടത്. സബ്ജക്ട് ആക്‌സസ് അഭ്യർത്ഥന ഉപയോഗിച്ച് ജയിലിൽ സിനാദ് കഴിഞ്ഞ കാലയളവിലെ സിസിടിവി ദൃശ്യങ്ങൾ സിനാദ് വാങ്ങിച്ചു. ഇതിൽ വനിതാ ഉദ്യോഗസ്ഥർ സിനാദിനെ തറയിൽ കിടത്തി വസ്ത്രം അഴിക്കുന്നത് കാണാം.

താൻ നേരിട്ട ഏറ്റവും വേദനാജനകവുമായ അനുഭവം ആയിരുന്നു അതെന്ന് സിനാദ് പറഞ്ഞു. വളരെ അനുസരണയോടെ പെരുമാറിയ തൻെറ വസ്ത്രം ബലമായി വലിച്ചഴിക്കേണ്ട ആവശ്യമില്ലെന്നും അവർ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ തികച്ചും മനുഷ്യത്വരഹിതമായ പൊലീസിൻെറ പ്രവർത്തികൾ കാണാം. വസ്ത്രം അഴിച്ചുമാറ്റിയ സിനാദിനെ പിന്നീട് 16 മണിക്കൂർ നഗ്നയാക്കി സെല്ലിൽ ഇടുകയായിരുന്നു. നഗ്നയാക്കിയ ശേഷം പുരുഷ ഉദ്യോഗസ്ഥർ അവളോടൊപ്പം സെല്ലിൽ ഉള്ളതായും ദൃശ്യങ്ങളിൽ കാണാം.

എന്നാൽ ഉദ്യോഗസ്ഥർ തെറ്റൊന്നും തന്നെ ചെയ്തിട്ടില്ല എന്ന് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് വ്യക്തമാക്കി. “ഉദ്യോഗസ്ഥരും ജീവനക്കാരും സിനാദിൻെറ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ മാത്രമാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും അധികൃതർ പറഞ്ഞു. സിനാദിൻെറ സുരക്ഷയ്ക്കും മാനസികാരോഗ്യത്തിനും ഉള്ള ആശങ്കകൾ കാരണം വൈദ്യസഹായം ക്രമീകരിക്കുകയും അവളുടെ വസ്ത്രങ്ങൾ നീക്കം ചെയ്യുകയും ചെയ്യേണ്ടത് ആവശ്യമായി വന്നു. അവൾക്ക് പുതപ്പും വെള്ളവും നൽകി. എന്നാൽ അവരുടെ ആക്രമണാത്മക പെരുമാറ്റവും സ്വയം ഉപദ്രവിക്കാനുള്ള സാധ്യതയും കാരണം ഉദ്യോഗസ്ഥർക്ക് ഭക്ഷണവും പകരം വസ്ത്രവും നൽകാൻ കഴിഞ്ഞില്ല എന്നും സേന അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇതുവരെയുള്ള വർഷങ്ങളിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ വർഷമായിരുന്നു 2022 എന്ന പ്രവചനങ്ങളെ തെറ്റിച്ചു, ഇനിയുള്ള വർഷങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഏറ്റവും കുറഞ്ഞ ചൂടാകും 2022 -ൽ രേഖപ്പെടുത്തിയിരിക്കപ്പെട്ടിരിക്കുന്നത് എന്ന കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട് പുതിയ ആശങ്കകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ ” സ്റ്റേറ്റ് ഓഫ് ദി യുകെ ക്ലൈമറ്റ് ” റിപ്പോർട്ടിലാണ് ഈ സൂചനകൾ വ്യക്തമാക്കുന്നത്. ഹരിതഗ്രഹ വാതകങ്ങളുടെ എമിഷൻ നിയന്ത്രിച്ചില്ലെങ്കിൽ ഭാവിയിൽ ഉണ്ടാകാൻ പോകുന്ന വർദ്ധിച്ച താപനിലയുടെ ഉദാഹരണം മാത്രമാണ് 2022 -ൽ ഉണ്ടായത് എന്നാണ് കാലാവസ്ഥ വകുപ്പ് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നത്.

40 ഡിഗ്രി സെൽഷ്യസിന് മേലെയുള്ള താപനില, ആവർത്തിച്ചുള്ളതും തീവ്രവുമായ ഉഷ്ണതരംഗങ്ങൾ, കാട്ടുതീ, കടുത്ത വേനൽ, വരൾച്ച, സമുദ്രനിരപ്പിലുള്ള ഉയർച്ച എന്നിവയെല്ലാം തന്നെ സർവ്വസാധാരണമായി മാറുവാനുള്ള സാധ്യതയാണ് ശാസ്ത്രജ്ഞർ പ്രവചിക്കുന്നത്. 40 ഡിഗ്രി സെൽഷ്യസിന് മേലെയുള്ള താപനില രേഖപ്പെടുത്തിയിട്ടും, നിരവധി ഇടങ്ങളിൽ കാട്ടുതീ ഉണ്ടായിട്ടുപോലും , നിലവിലെ എമിഷൻ അളവുകളിൽ കുറവ് വന്നില്ലെങ്കിൽ 2100 ൽ സംഭവിക്കുന്നതിനെ അപേക്ഷിച്ച് 2022 ഒരു സാധാരണ തണുത്ത വർഷമായി കരുതാമെന്ന റിപ്പോർട്ടിലെ വാചകങ്ങൾ സാധാരണ ജനങ്ങൾക്ക് പോലും ആശങ്കയുളവാക്കുന്നതാണ്. 2022 ലെ കാലാവസ്ഥയെ സംബന്ധിക്കുന്ന അവലോകനമാണ് ” സ്റ്റേറ്റ് ഓഫ് ദി യു കെ ക്ലൈമറ്റ് ” റിപ്പോർട്ടിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ ഭാവിയെ സംബന്ധിക്കുന്ന നിരവധി മുന്നറിയിപ്പുകളും ഇതോടൊപ്പം കാലാവസ്ഥ വകുപ്പ് ശാസ്ത്രജ്ഞർ നൽകുന്നുണ്ട്.

2022 ആണ് യുകെയിലെ ഏറ്റവും ചൂടേറിയ വർഷമായി റിപ്പോർട്ട് രേഖപ്പെടുത്തുന്നത്. എന്നാൽ 2022 ൽ രേഖപ്പെടുത്തിയ താപനില 1991- 2020 വരെയുള്ള വർഷങ്ങളിലെ ശരാശരിയേക്കാൾ 0.9 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്. അതോടൊപ്പം തന്നെ വാർഷിക ശരാശരി താപനില 10 ഡിഗ്രി സെൽഷ്യസ് കവിഞ്ഞ ആദ്യ വർഷം കൂടിയായിരുന്നു ഇത്. ജൂലൈ 19 ന് ലിങ്കൺഷെയറിലെ കോണിംഗ്‌സ്ബിയിൽ രേഖപ്പെടുത്തിയ 40.3 ഡിഗ്രി സെൽഷ്യസാണ് യുകെയിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന താപനില. യുകെയ്ക്ക് ചുറ്റുമുള്ള സമുദ്രനിരപ്പ് 1900 മുതൽ ഏകദേശം 18.5 സെന്റീമീറ്റർ ഉയർന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിനെ അപേക്ഷിച്ച് സമുദ്രനിരപ്പ് ഉയരുന്നതിന്റെ നിരക്ക് ഇരട്ടിയായി മാറിയിരിക്കുകയാണ് എന്നതും ആശങ്കകൾ വർദ്ധിപ്പിക്കുന്നു.

മെറ്റിയൊറോളൊജിക്കൽ ഓഫീസിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനും “സ്റ്റേറ്റ് ഓഫ് ദി യുകെ ക്ലൈമറ്റ് 2022” എന്ന പുതിയ റിപ്പോർട്ടിന്റെ പ്രധാന രചയിതാവുമായ മൈക്ക് കെൻഡൻ, 40 ഡിഗ്രി സെൽഷ്യസ് എന്ന താപനിലയെ “കാലാവസ്ഥാ ചരിത്രത്തിലെ യഥാർത്ഥ നിമിഷം” എന്നാണ് വിശേഷിപ്പിച്ചത്. നിലവിലെ കാലാവസ്ഥ അനുസരിച്ച് ഇതൊരു അപൂർവ്വ സംഭവമാണെങ്കിലും, ഭാവിയിൽ ഇതൊരു സാധാരണ സംഭവമായി മാറുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇത്തരം ഒരു സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടികളും ഗവൺമെന്റും എങ്ങനെ പ്രതികരിക്കുമെന്ന് നോക്കിക്കാണുകയാണ് പൊതുസമൂഹം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പുരാതന കാലം തൊട്ട് അലോവേര അഥവാ കറ്റാർവാഴ പലവിധ രോഗങ്ങളുടെയും പ്രതിവിധിയായി ഉപയോഗിച്ചിരുന്നു. ചർമ്മ സംരക്ഷണത്തിനും മുടിയുടെ വളർച്ചയ്ക്കും ആയുർവേദം നിഷ്കർഷിച്ചിരുന്ന ഒരു പ്രധാനപ്പെട്ട മരുന്നാണ് കറ്റാർവാഴ. ഒട്ടേറെ ആധുനിക ചർമ്മ സംരക്ഷണ ഉത്പന്നങ്ങളിലാണ് കറ്റാർവാഴ അടങ്ങിയിരിക്കുന്നത്. അലോവേര ജെൽ, അലോവേര മോയ്സചറൈസുകൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഉൽപ്പന്നങ്ങളാണ് കറ്റാർവാഴ പോലെയുള്ള ഔഷധമൂല്യങ്ങളെ ഉപയോഗപ്പെടുത്തി വിപണിയിലുള്ളത്.

എന്നാൽ ലോകാരോഗ്യ സംഘടന പുറത്തുവിട്ടിരിക്കുന്ന പുതിയ വിവരങ്ങൾ അലോവേര പ്രേമികളെ ഞെട്ടിപ്പിക്കുന്നതാണ്. ലെഡ് , എക്‌സ്‌ഹോസ്റ്റ് പുക എന്നിവ പോലെ അലോവേരയും ക്യാൻസറിന് കാരണമാകാനുള്ള സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ . അതുകൊണ്ട് തന്നെ ക്യാൻസറിന് കാരണമാകുന്ന 300 അധികം വസ്തുക്കളുടെ പട്ടികയിൽ അലോവേരെയും ചേർത്തു കഴിഞ്ഞു. ദൈനംദിന ചർമ്മ സംരക്ഷണ ഉത്പന്നങ്ങൾ , മൗത്ത് വാഷുകൾ, ടൂത്ത് പേസ്റ്റുകൾ എന്നിവ ഉൾപ്പെടെ മാർക്കറ്റിൽ ലഭ്യമായ ഒട്ടേറെ പ്രോഡക്ടുകളിൽ അലോവേര അടങ്ങിയിട്ടുണ്ട് . അലവേര അർബുദത്തിന് കാരണമാകുമെന്ന ഡബ്യു എച്ച് ഒ യുടെ വെളിപ്പെടുത്തലിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനാണ് സാധ്യത.

ലോകത്തിൽ മൊത്തം അലോവേര ഉത്പന്നങ്ങളുടെ മാർക്കറ്റ് ഏകദേശം 1.2 ബില്യൺ പൗണ്ട് ആണ് . എല്ലാ വർഷവും അലോവേര അടങ്ങിയിരിക്കുന്ന ഉത്പന്നങ്ങളുടെ ഡിമാൻഡ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് . 2013ൽ കറ്റാർവാഴയുടെ ദൂഷ്യവശത്തെ കുറിച്ച് പഠിക്കുന്ന ഗവേഷകർ കറ്റാർവാഴ അടങ്ങിയ വെള്ളം എലികൾക്ക് നൽകി. രണ്ടു വർഷങ്ങൾക്കുശേഷം എലികളിൽ ക്യാൻസറിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടതായി കണ്ടെത്തി. കുറഞ്ഞ അളവിൽ കറ്റാർവാഴ അടങ്ങിയ ഭക്ഷണം കഴിച്ച മൃഗങ്ങളിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ യൂറോപ്യൻ ഫുഡ് സേഫ്റ്റി അതോറിറ്റി ഉയർന്ന അളവിൽ അലോവേര അടങ്ങിയ മരുന്നുകൾ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹരാരെ : സിം-ആഫ്രോ ടി-10 ലീഗിൽ ഹരാരെ ഹറികെയ്ൻസിനെ വിജയത്തിലേക്ക് നയിച്ചുകൊണ്ടായിരുന്നു സൂപ്പർ താരം ശ്രീശാന്ത് അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് വീഴ്ത്തുകയും അതുവഴി ടീമിനെ വിജയിപ്പിക്കുകയും ചെയ്താണ് ശ്രീ സിം-ആഫ്രോ ടി-10 ലീഗിലെ അരങ്ങേറ്റം ഗംഭീരമാക്കിയത്. ഹരാരെയിൽ നടന്ന ഹരാരെ ഹറികെയ്ൻസ് – കേപ് ടൗൺ സാംപ് ആർമി മത്സരത്തിലാണ് ഹരാരെക്ക് വേണ്ടി ശ്രീശാന്ത് ഇറങ്ങിയത്. കേപ് ടൗൺ ഇന്നിങ്സിലെ അവസാന ഓവർ പന്തെറിയാൻ വേണ്ടിയാണ് നായകൻ ഓയിൻ മോർഗൻ ശ്രീയെ നിയോഗിച്ചത്.

അവസാന ഓവറിൽ എട്ട് റൺസ് ഡിഫൻഡ് ചെയ്യണമെന്നിരിക്കെ ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ചുകൊണ്ട് ആദ്യ പന്തിൽ തന്നെ വിക്കറ്റ് വീഴ്ത്തിയാണ് ശ്രീശാന്ത് ടീമിന്റെ രക്ഷകനായത്. ഈ ഓവറിൽ ഒരു ബൗണ്ടറിയാണു ശ്രീശാന്ത് വഴങ്ങിയത്. രണ്ട് ലെഗ് ബൈയും ഒരു സിംഗിളും കൂട്ടി ഏഴു റണ്‍സ് നേടാൻ മാത്രമാണ് കേപ് ടൗൺ ബാറ്റർമാര്‍ക്കു നേടാൻ സാധിച്ചത്. ഓവറിലെ അഞ്ചാം പന്തില്‍ സീന്‍ വില്യംസിനെ റണ്‍ഔട്ടാക്കിയതും ശ്രീശാന്താണ്. സൂപ്പർ ഓവറിൽ കേപ് ടൗർ ഏഴു റൺസെടുത്തപ്പോൾ അഞ്ചാം പന്തിൽ ഹരാരെ വിജയത്തിലെത്തുകയായിരുന്നു.

വിക്കറ്റ് നേടാൻ ഏത്തപ്പഴം

ക്രിക്കറ്റിൽ പല രീതിയിലുള്ള അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. ജിയോ സിനിമയിൽ അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ വസീം ജാഫറും സഹീർ ഖാനും കളിക്കാരുടെ അന്ധവിശ്വാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞു. 2006ൽ ജമൈക്കയിൽ വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന ടെസ്റ്റ്‌ മത്സരത്തിൽ വിക്കറ്റ് വീഴ്ത്താനായി ശ്രീശാന്ത് രണ്ട് ദിവസം പഴക്കമുള്ള ഏത്തപ്പഴം കഴിച്ചുവെന്ന് ജാഫർ വെളിപ്പെടുത്തി. ഏത്തപ്പഴം കഴിച്ചാൽ അഞ്ചു വിക്കറ്റ് വീഴ്ത്താമെന്ന് ആരോ ശ്രീശാന്തിനെ കളിയാക്കി. വിക്കറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിൽ അവിടെ ഉണ്ടായിരുന്ന രണ്ട് ദിവസം പഴക്കമുള്ള ഏത്തപ്പഴം ശ്രീശാന്ത് കഴിച്ചു. മത്സരത്തിൽ ശ്രീശാന്ത് രണ്ട് ഇന്നിംഗ്‌സുകളിലുമായി ആകെ അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. ടെസ്റ്റിൽ ഇന്ത്യ 49 റൺസിന് വിജയിച്ചു. ക്രിസ് ഗെയ്‌ൽ , ഡാരൻ ഗംഗ, രാംനരേഷ് സർവാൻ എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ഇന്നിങ്സിൽ ശ്രീശാന്ത് വീഴ്ത്തിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ആരോഗ്യരംഗത്ത് യുകെയെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടം. 2040 ആകുമ്പോഴേക്കും രോഗബാധിതരായ ജനങ്ങളുടെ എണ്ണം നിലവിലെ അപേക്ഷിച്ച് 9 മടങ്ങ് വർദ്ധിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. ഇത്രയും കൂടുതൽ ആളുകൾക്ക് രോഗബാധിതരാക്കുന്നത് രാജ്യത്തെ ആരോഗ്യ സംവിധാനത്തെ നിയന്ത്രിക്കുന്ന എൻഎച്ച്എസിനെ കടുത്ത പ്രതിസന്ധിയിലാക്കും.


2040 ആകുമ്പോഴേക്കും 9.1 ദശലക്ഷം ആളുകൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. ഇത് 2019 -നെ അപേക്ഷിച്ച് 37% വർദ്ധനവാണ്. ഹെൽത്ത് ഫൗണ്ടേഷന്റെ വിശകലനത്തിലാണ് ഈ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. പൊണ്ണത്തടിയാണ് രോഗങ്ങളുടെ വർദ്ധനവിന് കാരണമാകുന്ന പ്രധാന ഘടകമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

എന്നാൽ ഇത് യുകെയുടെ മാത്രം പ്രശ്നമല്ലെന്ന് പ്രമുഖ ഗവേഷകയായ അതിത ചാൾസ്വർത്ത് പറഞ്ഞു . ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഈ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും. പൊതുവെ വൈദ്യശാസ്ത്ര രംഗത്ത് കൈവരിക്കുന്ന പുരോഗതി മൂലം ജനങ്ങളെ പൊതുവെ ബാധിക്കുന്ന രോഗ പീഢകൾക്ക് കാലം ചെല്ലുംതോറും കുറവ് ഉണ്ടാകുമെന്ന വിലയിരുത്തലിന് ഘടകവിരുദ്ധമായാണ് ഹെൽത്ത് ഫൗണ്ടേഷന്റെ കണ്ടെത്തൽ . കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത് പ്രായമായ വരിലായിരിക്കും. അതുകൊണ്ട് തന്നെ പ്രായമായവരെ സംരക്ഷിക്കുന്നതിനുള്ള സാമൂഹിക പരിചരണത്തിന് കൂടുതൽ നിക്ഷേപം ആവശ്യമാണെന്ന് ഹെൽത്ത് മാനേജർമാരെ പ്രതിനിധീകരിക്കുന്ന എൻഎച്ച്എസ് കോൺഫിഡറേഷനിലെ ഡോ. ലെയ്‌ല മക്കേ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്കോട്ട്‌ ലൻഡിലെ അബർദീനിലെ ആദ്യകാല മലയാളികളിൽ ഒരാളായ റോയി ജോർജ് ആകസ്മികമായി മരണത്തിന് കീഴടങ്ങി. 62 കാരനായ റോയി ജോർജ് പത്തനംതിട്ട കുമ്പഴ വില്ലകത്ത് തെക്കേതിൽ കുടുംബാംഗമാണ്. റോയിയും കുടുംബവും ഒന്നര ദശാബ്ദങ്ങൾക്ക് മുൻപാണ് സൗദിയിൽ നിന്ന് യുകെയിലേയ്ക്ക് എത്തിയത്. ഭാര്യ സോഫി. രേഷ്മ, ജോയൽ എന്നിവരാണ് മക്കൾ.

ബന്ധുക്കളും സുഹൃത്തുക്കളുമായി നാട്ടിൽ അവധി ആഘോഷിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി റോയിയുടെ ജീവൻ മരണം കവർന്നെടുത്തത്.

ശവസംസ്കാര ശുശ്രൂഷകൾ നാളെ 27-ാം തീയതി വ്യാഴാഴ്ച വീട്ടിൽ ആരംഭിച്ച് പത്തനംതിട്ട കുമ്പഴ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടക്കും.

റോയി ജോർജിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ഏതാനും മണിക്കൂറുകൾക്കുള്ളിൽ തുടർച്ചയായ മരണത്തിന്റെ വേദനയിലാണ് യുകെ മലയാളികൾ . ബ്ലാക്ക് പൂളിലെ മെറീനയുടെ വിയോഗം തീർത്തും ആകസ്മികമായിരുന്നു. പല്ലുവേദനയായി ആശുപത്രിയിലെത്തിയ മെറീന 46 -മത്തെ വയസ്സിൽ രണ്ടു പെൺകുട്ടികളെ അനാഥരാക്കി മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹേവാർഡ് ഹീത്തിലെ മഞ്ജു ഗോപാലകൃഷ്ണനും ഹള്ളിലെ ഡോ. റിതേഷും ക്യാൻസർ ബാധിതരായാണ് മരിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യൂറോപ്യൻ യൂണിയനിലേയ്ക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷ് വിനോദസഞ്ചാരികൾക്ക് അടുത്തവർഷം മുതൽ യാത്ര ചെയ്യുന്നതിന് പ്രത്യേക അനുമതി ആവശ്യമാണ്. നിലവിൽ യുകെ പോലെയുള്ള വിസ ഒഴിവുള്ള രാജ്യങ്ങളിലെ യാത്രക്കാർക്ക് പ്രത്യേക അനുമതി നൽകുന്നതിനാണ് 2024 മുതൽ യൂറോപ്യൻ യൂണിയൻ “ഇറ്റിഐ എഎസ് ” ( യൂറോപ്യൻ ട്രാവൽ ഇൻഫർമേഷൻ ആൻഡ് ഓതറൈസേഷൻ സിസ്റ്റം ) എന്ന സംവിധാനം ആരംഭിക്കുന്നത്. യൂറോപ്യൻ യൂണിയനിൽ പെടുന്ന മുഴുവൻ രാജ്യങ്ങളിലേക്കും, യൂറോപ്യൻ യൂണിയൻെറ പുറത്തുള്ള രാജ്യങ്ങളായ നോർവേ, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലേയ്ക്കുള്ള യാത്രയ്ക്കും ഈ അനുമതി ആവശ്യമാണ്.

ബ്രിട്ടൻ മാത്രമല്ല, നിലവിൽ യൂറോപ്യൻ യൂണിയന് പുറത്തുള്ള വിസ- ഒഴിവുള്ള രാജ്യങ്ങൾക്കെല്ലാം തന്നെ ഈ പുതിയ നിയമം ബാധകമാകും. ഈ അനുമതി ലഭിച്ചാൽ യാത്രക്കാർക്ക് ഇറ്റിഐഎഎസിനു കീഴിൽ വരുന്ന 30 യൂറോപ്യൻ രാജ്യങ്ങളിൽ 180 ദിവസത്തിൽ 90 ദിവസം വരെ നിൽക്കാനുള്ള അനുമതി ഉണ്ടാകും. ബോർഡർ ഗാർഡുകൾ പാസ്‌പോർട്ടും പ്രവേശിക്കാൻ അനുമതിയുണ്ടെന്ന് തെളിയിക്കുന്ന മറ്റേതെങ്കിലും രേഖകളും ആവശ്യപ്പെടുമെന്നും, പാസ്പോർട്ട് പരിശോധിക്കുമ്പോൾ തന്നെ ഇ റ്റി ഐ എ എസ് അനുമതി അവർക്ക് കാണുവാൻ സാധിക്കുമെന്നുമാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറ്റിഐഎഎസ് അനുമതി യാത്രക്കാരുടെ പാസ്പോർട്ടുമായാണ് ബന്ധിക്കപ്പെട്ടിരിക്കുന്നത്. മൂന്നുവർഷം വരെ അല്ലെങ്കിൽ പാസ്പോർട്ട് എക്സ്പയറി ആകുന്നത് വരെയാണ് ഈ അനുമതിയുടെ കാലാവധി നിലനിൽക്കുന്നത്.


2024 മുതൽ ഇറ്റിഐഎഎസിന്റെ അനുമതി ആവശ്യമാണ്. അനുമതിക്ക് അപേക്ഷിച്ചാൽ നാലു ദിവസത്തിനുള്ളിൽ തന്നെ ഇത് ലഭിക്കുമെന്നാണ് സാധാരണ രീതിയിൽ വ്യക്തമാകുന്നത്. എന്നാൽ മുഖാമുഖമായി കണ്ടു ഇന്റർവ്യൂ നടത്തേണ്ട ആളുകൾക്ക് 30 ദിവസം വരെ കാലതാമസവും ഉണ്ടാകും. ഈ സർവീസിന് 7 യൂറോ ആണ് ജനങ്ങളിൽ നിന്ന് ചാർജ് ചെയ്യപ്പെടുക. എന്നാൽ 18 വയസ്സിന് താഴെയുള്ളവർക്കും 70 വയസ്സിന് മുകളിലുള്ളവർക്കും ഇത് ബാധകമല്ല എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഏതെങ്കിലും ഒരു നേരത്തെ ഭക്ഷണത്തിന് ചോറ് ഉൾപ്പെടുത്തണം. മലയാളി എവിടെയാണെങ്കിലും പിന്തുടരുന്ന ഭക്ഷണ ക്രമമാണ് ഇത്. ഇപ്പോഴും കഞ്ഞിയും പയറും ഇഷ്ട വിഭവങ്ങളാണ് എന്ന് പറയാൻ മടികാണിക്കാത്തവരാണ് പല യുകെ മലയാളികളും . യുകെ മലയാളികളിൽ ഭൂരിപക്ഷവും തങ്ങളുടെ 20 കളിലാണ് കുടിയേറിയത്. അതുകൊണ്ടുതന്നെ നാട്ടിൽ ശീലിച്ച അരി ആഹാരം പലർക്കും ഇപ്പോഴും ഒഴിച്ചുകൂടാൻ പാടില്ലാത്തതാണ് .

അരിയുടെ കയറ്റുമതി നിരോധനം യുകെയിലെ മലയാളികളെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. വാർത്ത അറിഞ്ഞതു മുതൽ ലസ്റ്റർ, ബർമിങ്ഹാം , കവന്ററി, യോർക്ക് ഷെയർ തുടങ്ങി യുകെ മലയാളികൾ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളിലെ മലയാളി കടകൾക്ക് മുന്നിൽ നീണ്ട ക്യൂ ആണ് രൂപപ്പെട്ടിരിക്കുന്നത്. കോവിഡിനോട് അനുബന്ധിച്ച് ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സാധനങ്ങളുടെ ലഭ്യതയെ കുറിച്ച് കടുത്ത ആശങ്ക ഉടലെടുത്ത സമയത്തിന് സമാനമായ അവസ്ഥയാണ് പല സ്ഥലങ്ങളിലും . ഇപ്പോൾ തന്നെ മലയാളികൾ ഭക്ഷണത്തിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഉള്ളി, കറിവേപ്പില തുടങ്ങിയവയ്ക്ക് യുകെയിൽ തീപിടിച്ച വിലയാണ്. ഇങ്ങനെ പോയാൽ കേരളത്തിൽ പോയി വരുമ്പോൾ അരിയും കൊണ്ടു വരേണ്ടതായി വരുമല്ലോ എന്നാണ് ഒരു മലയാളി മലയാളം യുകെ ന്യൂസിനോട് പറഞ്ഞത്. നിരോധനം സംബന്ധിച്ച് കൂടുതൽ വ്യക്തത വരാനിരിക്കുന്നേയുള്ളൂവെന്നാണ് പല ഷോപ്പ് ഉടമകളും അഭിപ്രായപ്പെട്ടത്. ഉദാഹരണത്തിന് മട്ട അരി നിരോധനത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

ലോകമെങ്ങുമുള്ള ഇന്ത്യക്കാരായ പ്രവാസികളെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ് ഇന്ത്യ വിദേശ രാജ്യങ്ങളിലേയ്ക്ക് അരിയുടെ കയറ്റുമതി നിരോധനം ഏർപ്പെടുത്തിയെന്ന വാർത്തകൾ . കയറ്റുമതി നിരോധനത്തിലൂടെ ഇന്ത്യൻ വിപണിയിൽ അരിയുടെ ലഭ്യത ഉറപ്പാക്കുകയും വില കുറയ്ക്കുകയുമാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ബസുമതി ഇനത്തിൽപ്പെട്ടതല്ലാതുള്ള അരിയുടെ കയറ്റുമതി കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് നിരോധിച്ചത്. ലോകത്തിലെ അരി കയറ്റുമതിയുടെ 40 ശതമാനവും ഇന്ത്യയിൽ നിന്നായതു കാരണം അരിയുടെ കയറ്റുമതി നിരോധനം ലോകകമ്പോളത്തിൽ തന്നെ വലിയ പ്രതിഫലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

2030 മുതൽ യുകെയിൽ പുതിയ പെട്രോൾ , ഡീസൽ വാഹനങ്ങളുടെ വിൽപ്പന നിരോധിക്കുമെന്ന് ക്യാബിനറ്റ് മിനിസ്റ്റർ മൈക്കൽ ഗോവ് പറഞ്ഞത് പ്രായോഗികമാണോ എന്ന കാര്യത്തിൽ വൻ ചർച്ചകളാണ് രാജ്യത്ത് നടക്കുന്നത്. 7 വർഷത്തിനുള്ളിൽ വാഹന നിർമ്മാതാക്കൾ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ നിർമ്മാണം പൂർണമായി നിർത്തിവെച്ച് ആവശ്യമായ ഇലക്ട്രിക് വാഹനങ്ങൾ ലഭ്യമാക്കണം . നിലവിൽ ഇലക്ട്രിക് വാഹനങ്ങൾ ലഭ്യമാണെങ്കിലും പെട്രോൾ, ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ ഉയർന്ന വിലയാണ് വാഹനം മേടിക്കാൻ ആഗ്രഹിക്കുന്നവരെ ബുദ്ധിമുട്ടിലാക്കുന്നത്.

പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വിൽപ്പന നിരോധിക്കുന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് ക്യാബിനറ്റ് മന്ത്രി മൈക്കൽ ഗോവ് പറഞ്ഞു. എന്നാൽ ഭരണപക്ഷത്തു തന്നെ ഈ നയത്തിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചില മുതിർന്ന ടോറി എം.പിമാർ സമയ പരുധി ഒഴിവാക്കാനും ഗ്രീൻ പോളിസികളിൽ ഇളവ് വരുത്തണമെന്നും പ്രധാനമന്ത്രി റിഷി സുനകിനോട് ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കാലാവസ്ഥ പ്രതിസന്ധിയെ ലഘൂകരിക്കുന്നതിനുള്ള പല പദ്ധതികളും നടപ്പിലാക്കാൻ ബുദ്ധിമുട്ട് ഉള്ളതാണെങ്കിലും 2030 -തിലെ പെട്രോൾ ,ഡീസൽ നിരോധനവുമായി സർക്കാർ മുന്നോട്ട് തന്നെ പോകുമെന്ന് മൈക്കൽ ഗോവ് പറഞ്ഞു.

2020-ല്‍ അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആണ് ഗ്രീൻ ഇൻഡസ്ട്രിയൽ റവല്യൂഷൻ പ്ലാൻ പ്രഖ്യാപിച്ചത്. യുകെയുടെ നിരത്തുകളിൽ നിന്ന് പെട്രോൾ, ഡീസൽ വാഹനങ്ങൾ ഒഴിവാക്കാനുള്ള തീരുമാനം അതിന്റെ ഭാഗമായിരുന്നു . 2050 -ഓടെ കാർബൺ എമിഷൻ ഉന്മൂലനം നെറ്റ് സീറോ ആക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും എന്നാൽ അതിനുള്ള നടപടികൾ പ്രായോഗികമായിരിക്കണമെന്നുമാണ് പ്രധാനമന്ത്രി വിവാദങ്ങളോട് പ്രതികരിച്ചത്. എന്നാൽ നയം നടപ്പിലാക്കുന്നതിന് ജനങ്ങളെ സഹായിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കുന്നില്ലെന്ന അഭിപ്രായം ജനങ്ങൾക്ക് ഇടയിൽ ശക്തമാണ്. 2025 ഏപ്രിൽ മുതൽ ഇലക്ട്രിക് വാഹനങ്ങൾക്ക് റോഡ് നികുതി അടയ്ക്കണമെന്ന് 2022 -ൽ ചാൻസിലർ ജെറമി ഹണ്ട് പാർലമെന്റിൽ വെളിപ്പെടുത്തിയിരുന്നു. ഫലത്തിൽ 2025 മുതൽ ഇലക്ട്രിക് വാഹനങ്ങളുടെ വില കുതിച്ചുയരാൻ ഇത് കാരണമാവും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബർജസ് ഹില്ലിൽ കുടുംബസമേതം താമസിക്കുന്ന മഞ്ജു ഗോപാലകൃഷ്ണൻ മരണമടഞ്ഞു. 40 വയസ്സ് മാത്രമുള്ള മഞ്ജുവിന്റെ മരണത്തിന് കാരണം ക്യാൻസർ രോഗബാധയാണ്. യുകെയിലെ എൽ ആൻഡ് ടി ഗ്രൂപ്പ്‌ ഐടി കമ്പനിയായ എൽടിഐ മൈൻഡ്ട്രീയിൽ ജോലി ചെയ്തിരുന്ന മഞ്ജു. കുറേക്കാലമായി ക്യാൻസറിന്റെ രോഗത്തിന് ചികിത്സയിലായിരുന്നു. ഇന്നലെ സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് ജെയിംസ് ഹോസ്പിറ്റലിൽ വച്ചാണ് മരണം സംഭവിച്ചത് .

കങ്ങരപടി മണ്ണുള്ളിപ്പാടം ഗോപാലകൃഷ്ണൻ ,പദ്‌മിനി ദമ്പതികളുടെ മകളാണ് മഞ്ജു. ഭർത്താവ് അലൻ ആലുവ പാങ്ങേത്ത് ലോയ്ഡ് ജോസ് എലിസബത്ത് ദമ്പതികളുടെ മകനാണ്. രണ്ടു മക്കളാണ് ഇവർക്ക് ഉള്ളത്. അമേയയും നിലിയയും .

ഗ്രേറ്റ് ബ്രിട്ടൺ രൂപതാ വികാരി ജനറാൾ റവ . ഫാ ആന്റണി ചുണ്ടെലിക്കാട്ടിൽ, വികാരി റവ ഫാ . ബിനോയ് നിലയാറ്റിങ്കൽ തുടങ്ങിയവർ ഹോസ്പൈസിൽ എത്തി ഹേവാർഡ്‌സ് ഹീത്ത് സീറോ മലബാർ കമ്മ്യൂണിറ്റിക്ക് വേണ്ടി ആദരാഞ്ജലി അർപ്പിക്കുകയും കുടുബാംഗംങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു .

ഹേവാർഡ്‌സ് ഹീത്ത് ഹിന്ദു സമാജം, ഹേവാർഡ്‌സ് ഹീത്ത് പെന്തക്കുസ്താ കമ്മ്യൂണിറ്റി ,ഹേവാർഡ്‌സ് ഹീത്ത് മിസ്മാ അസോസിയേഷൻ, ഹേവാർഡ്‌സ് ഹീത്ത് മലയാളി അസോസിയേഷൻ, ഹേവാർഡ്‌സ് ഹീത്ത് യുണൈറ്റഡ് മലയാളി അസോസിയേഷൻ തുടങ്ങിയവർ മഞ്ജുവിന്റെ ആകസ്മികമായ വേർപാടിൽ അനുശോചിച്ചു.

മഞ്ജു ഗോപാലകൃഷ്ണൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

അടുത്തിടെയുണ്ടായ മരണങ്ങളുടെ ഞെട്ടലിലാണ് യുകെ മലയാളികൾ, കഴിഞ്ഞദിവസം യുകെയിലെത്തി ഒരു വർഷം പൂർത്തിയാകുന്ന അവസരത്തിൽ ബ്ലാക്ക് പൂളിലെ മലയാളി നേഴ്സ് മെറീന ആകസ്മികമായി മരണമടഞ്ഞിരുന്നു. കടുത്ത പല്ലുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ മെറീന പെട്ടെന്ന് മരിക്കുകയായിരുന്നു.

Copyright © . All rights reserved