Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: ഇൻവർനെസിന് തെക്ക് ഉണ്ടായ കാട്ടുതീ അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണ വിധേയമാക്കി കൊണ്ടിരിക്കുകയാണ്. ഇന്നലെ ഏകദേശം 14:45 ന് ഓച്ച്‌നഹിലിൻ ഹോളിഡേ പാർക്കിന് സമീപമുള്ള ഡാവിയോറ്റ് ഏരിയയിലേക്ക് ജീവനക്കാരെയും കൊണ്ട് ആറ് ഫയർ എഞ്ചിനുകൾ സ്ഥലത്ത് എത്തിയിട്ടുണ്ട്. കാനിച്ചിൽ നിന്ന് ഏകദേശം 30 മൈൽ (48 കിലോമീറ്റർ) അകലെയാണ് തീപിടുത്തമുണ്ടായത്. സമീപകാലത്ത് സമാനമായ കാട്ടുതീ പടർന്ന് പിടിച്ചിരുന്നു. അയർഷയറിലെ ഓച്ചിൻക്രൂവിൽ 27.6°C തീവ്രത രേഖപ്പെടുത്തിയതിന് ശേഷം, സ്കോട്ട്‌ ലൻഡിൽ ഈ വർഷത്തിലെ ഏറ്റവും ചൂടേറിയ ദിവസമാണിതെന്നാണ് നിഗമനം.

പുക ഉയരുന്നതിനാൽ ജനലുകളും വാതിലുകളും അടച്ചിടാൻ പ്രദേശവാസികളോട് നിർദേശിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടപ്പോഴാണ് തീപിടിത്തം ഉണ്ടായെന്ന് വ്യക്തമായത്. തീ പിടുത്തത്തെ തുടർന്ന് കനത്ത പുകയാണ് ഉയർന്നത്. ഇത് പ്രദേശത്തെ ആകെ പുകയ്ക്കുള്ളിൽ നൊടിനേരം കൊണ്ട് ആക്കിയിരുന്നു. പരിഭ്രാന്തരായ പ്രദേശവാസികളെ അധികൃതർ നേരിട്ട് കണ്ട് വേണ്ട നിർദേശങ്ങൾ കൈമാറിയിട്ടുണ്ട്. അന്തരീക്ഷം മലിനമാക്കപ്പെടുന്നതിനോടൊപ്പം, പലവിധ ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കപ്പെടുന്നു.

കാനിച്ച് മലനിരകളിൽ കഴിഞ്ഞ ദിവസം ഉണ്ടായ കാട്ടുതീ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് നിയന്ത്രണ വിധേയമാക്കിയത്. അനിയന്ത്രിതമായി പുക ഉയരുന്നതിനാൽ പ്രദേശത്തെ വീടുകളുടെ ജനലും വാതിലുകളും നിലവിൽ തുറക്കുന്നില്ല. തീ നിയന്ത്രണ വിധേയമായി എന്ന് അവകാശപ്പെടുമ്പോഴും ആരോഗ്യ പ്രത്യാഘാതങ്ങൾ സംബന്ധിച്ച ആശങ്കകൾ വിട്ടൊഴിയുന്നില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

നീണ്ട നാൽപത് ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ലോകം കാത്തിരുന്ന സന്തോഷ വാർത്ത. വിമാനം തകർന്ന് കൊളംബിയയിലെ ആമസോൺ കാട്ടിൽ അകപ്പെട്ട നാല് കുട്ടികളെയും രക്ഷപെടുത്തി. മഴക്കാടുകളിലെ ചെളിയിൽ ചെറിയ മനുഷ്യപല്ലുകളുടെ കടിയേറ്റ പഴങ്ങളുടെയും മറ്റും അവശിഷ്ടങ്ങളാണ് രക്ഷാപ്രവർത്തകരെ മുന്നോട്ടു നയിച്ചിരുന്നത്. അമ്മയും പൈലറ്റും വിമാനത്തിൽ ഉണ്ടായിരുന്ന മുതിർന്ന യാത്രക്കാരനും കൊല്ലപ്പെട്ട അപകടത്തിൽ അത്ഭുതകരമായ രക്ഷപ്പെട്ട ഈ നാല് സഹോദരങ്ങൾ ജീവിതത്തിലും അതിജീവിക്കും എന്ന പ്രതീക്ഷയിലാണ് ലോകം.

തെക്കൻ കൊളംബിയയിൽ മെയ് 1 ന് വിമാനം തകർന്നപ്പോൾ ഇതിൽ മൂത്ത കുട്ടിക്ക്13 വയസ്സ് മാത്രമാണ് ഉണ്ടായിരുന്നത്. ആമസോൺ കാടുകൾ മരങ്ങളുടെയും സസ്യജാലങ്ങളുടെയും ജാഗ്വാറുകൾ, വിഷപ്പാമ്പുകൾ മറ്റു കീടങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ്. ഇവിടെയാണ് 40 ദിവസം വലിയ പരിക്കുകൾ ഒന്നും തന്നെ ഇല്ലാതെ കുട്ടികൾ അതിജീവിച്ചത്.

ലെസ്ലി ജേക്കബ് ബോൺബെയർ (13) സോലെക്‌നി റനോക്ക് മുകുതുയ് (9), ടിയാൻ നോറിയൽ റൊണോക് മുകുതുയ്(4) ക്രിസ്റ്റ്യൻ നെറിമാൻ റനോക്ക് (1) എന്നിവരെയാണ് രക്ഷപെടുത്തിയത്. ഇതിൽ ഏറ്റവും ഇളയ കുട്ടിയുടെ ഒന്നാം പിറന്നാൾ ആമസോൺ കാട്ടിൽ ആയിരുന്നു. വിമാനം തകർന്ന് രണ്ടാഴ്ചയ്ക്കുശേഷം ആയിരുന്നു അപകടത്തിൽപ്പെട്ട വിമാനത്തിൻെറ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതിൽ കുട്ടികളുടെ ‘അമ്മ മഗ്‌ദലീന ഉൾപ്പെടെ മൂന്ന് മുതിർന്നവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. അപകടം നടന്നതിന് മൂന്ന് കിലോമീറ്റർ അകലെയായി കമ്പുകളും ഇലകളും ഉപയോഗിച്ച് കുട്ടികൾ നിർമ്മിച്ച എന്ന് കരുതുന്ന ഒരു ചെറിയ കുടിലും ഭക്ഷണസാധനങ്ങളും കണ്ടു കിട്ടിയതാണ് രക്ഷാപ്രവർത്തകർക്ക് ശുഭ സൂചനയേകിയത്.
നിർജലീകരണവും പ്രാണികളുടെ കടിയേറ്റതുമായ പാടുകളും ഒഴിച്ചാൽ കുട്ടികൾക്ക് മറ്റു കാര്യമായ പ്രശ്നങ്ങളില്ല. കുട്ടികളുടെ പിതാവായ മാനുവലിനെ കാണാനായി അമ്മയോടൊപ്പം നടത്തിയ യാത്രയിലാണ് വിമാനം അപകടത്തിൽപ്പെട്ടത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ഈസ്റ്റ് സസെക്സിലെ വീട്ടിൽ പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകി എന്ന് സംശയിക്കുന്ന ആളെ അറസ്റ്റ് ചെയ്‌ത്‌ പോലീസ്. വെളിയാഴ്ച വൈകുന്നേരം 7.00 മണിക്കാണ് ന്യൂഹാവനിലെ ലൂയിസ് റോഡിലെ വീട്ടിൽ 33 വയസുള്ള പുരുഷനെയും 30 വയസുള്ള സ്ത്രീയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ബ്രൈറ്റൺ സ്വദേശിയായ 64 കാരനെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റാരെയും അന്വേഷിക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി സംഭവം നടന്ന വീടിനോട് ചേർന്നുള്ള ലീവീസ് റോഡിലെ ശ്മശാനത്തിന്റെ ഒരു ഭാഗം അടച്ചിട്ടിരിക്കുകയാണ്.

പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും രണ്ട് പേരുടെ മരണത്തിന് കാരണമായ ഈ സംഭവം തീർത്തും വേദനാജനകം ആണെന്നും ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ കിംബോൾ ഈഡി പറഞ്ഞു. ജനങ്ങളുടെ ആശങ്ക അകറ്റാനായി പ്രദേശത്തെ പോലീസ് സാന്നിധ്യം കൂട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷണ കാലയളവിൽ പോലീസിനെ മനസിലാക്കി ക്ഷമയോടെ അവരോട് സഹകരിച്ച പൊതുജനങ്ങളോടുള്ള നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.

ദമ്പതികളുടെ മരണകാരണം ഇനിയും വ്യക്തമല്ല. തീർത്തും വിനാശകരമായ ഈ സംഭവത്തിൻെറ ഞെട്ടലിലാണ് പ്രദേശവാസികൾ. സംഭവത്തെ കുറിച്ച് ഏതെങ്കിലും തരത്തിൽ വിവരം ലഭിക്കുന്നവർ 101 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ടോറി എംപി സ്ഥാനം രാജിവച്ച് ബോറിസ് ജോൺസൺ. തീരുമാനം പാർട്ടിഗേറ്റിന്റെ പേരിൽ പാർലമെന്റിൽ നിന്ന് തന്നെ പുറത്താക്കി എന്ന് ആരോപിച്ചുകൊണ്ട്. ഡൗണിംഗ് സ്ട്രീറ്റ് ലോക്ക്ഡൗൺ പാർട്ടികളെ കുറിച്ച് ഉള്ള അന്വേഷണ റിപ്പോർട്ടിനെതിരെ പ്രതികരിച്ച് മുൻ പ്രധാനമന്ത്രി രംഗത്ത് വന്നു. സംഭവബഹുലമായ തൻെറ പ്രസ്താവനയിൽ കോടതിയെ അദ്ദേഹം “കംഗാരു കോർട്ട്” എന്നാണ് അഭിസംബോധന ചെയ്‌തത്‌. വസ്‌തുതകൾ പരിഗണിക്കാതെ എന്നെ കുറ്റക്കാരനായി കണ്ടെത്തുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം അന്വേഷണ കമ്മിറ്റി തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കും എന്ന് അറിയിച്ചു. മുൻ പ്രധാനമന്ത്രിയുടെ രാജി അദ്ദേഹത്തിന്റെ മാർജിനൽ മണ്ഡലമായ ഉക്‌സ്‌ബ്രിഡ്ജിലും സൗത്ത് റൂയിസ്‌ലിപ്പിലും ഉപതിരഞ്ഞെടുപ്പിന് കാരണമാകും.

കരട് റിപ്പോർട്ടിൽ യാതൊരു വിധ വസ്തുതയും ഇല്ലെന്നും താൻ സാധാരണക്കാരെ യാതൊരു വിധത്തിലും തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കമ്മിറ്റിയുടെ ചെയർ വുമണായ ലേബർ പാർട്ടിയുടെ ഹാരിയറ്റ് ഹർമൻ ഇതിനെ കടുത്ത പക്ഷപാതത്തോടെയാണ് സമീപിച്ചതെന്നും അദ്ദേഹം ആരോപിച്ചു. കോവിഡ് ലോക്ക്ഡൗണുകളുടെ സമയത്ത് ഡൗണിംഗ് സ്ട്രീറ്റിലെ ഒത്തുചേരലുകളിൽ സാമൂഹിക അകലം പാലിക്കുക എന്നത് നടപ്പിലാക്കാൻ സങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെന്നും മുൻ പ്രധാന മന്ത്രി വ്യക്തമാക്കി. 2019 ജൂലൈ മുതൽ 2022 സെപ്തംബർ വരെ പ്രധാനമന്ത്രിയായിരുന്നു ബോറിസ് ജോൺസൻ. 2008-നും 2016-നും ഇടയിൽ ലണ്ടൻ മേയറായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ദശലക്ഷക്കണക്കിന് ആളുകൾക്ക് അസാധാരണമായ ഹാർട്ട് റിഥം അഥവാ അരിത്മിയ ഉള്ളതായി പഠന റിപ്പോർട്ട്. ഇവരിൽ ഭൂരിപക്ഷവും ഇത് തിരിച്ചറിയുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ജനങ്ങളിൽ ഏറ്റവും സാധാരണമായ തരം ഏട്രിയൽ ഫൈബ്രിലേഷൻ (എ എഫ്) ആണ്. ഇത് ക്രമരഹിതവും പലപ്പോഴും അസാധാരണമാം വിധം വേഗതയേറിയതുമായ ഹൃദയമിടിപ്പ് ഉണ്ടാക്കുകയും സ്ട്രോക്കിനുള്ള സാധ്യത ഗണ്യമായി ഉയർത്തുകയും ചെയ്യുന്നു. ഇത് നേരത്തെ തിരിച്ചറിഞ്ഞാൽ ചികിൽസിക്കാൻ സാധിക്കും. ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷന്റെ (ബിഎച്ച്എഫ്) കണക്കനുസരിച്ച്, യുകെയിൽ കുറഞ്ഞത് 270,000 ആളുകൾ ഈ രോഗാവസ്ഥ തിരിച്ചറിയാതെ പോകുന്നുണ്ട്. യുഎസിൽ ഇത് 1.5 ദശലക്ഷത്തിനടുത്തായിരിക്കുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.

രോഗനിർണ്ണയം ചെയ്യപ്പെടാത്തവരും അറിയാത്തവരുമായ ആളുകൾ നിരവധിയാണെന്നും ഇവർ സ്ട്രോക്കിനുള്ള ഉയർന്ന സാധ്യതയോടെയാണ് ജീവിക്കുന്നതെന്നും ബി എച്ച് എഫ് മെഡിക്കൽ ഡയറക്ടർ പ്രൊഫസർ സർ നിലേഷ് സമാനി പറഞ്ഞു. അതിനാൽ തന്നെ ഇത് തിരിച്ചറിയുന്നതിൽ മുൻഗണന നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹാർട്ട് റിഥം സംബന്ധിച്ച തകരാറുകൾ പെട്ടെന്നുള്ള മരണത്തിനും വിനാശകരമായ സ്ട്രോക്കുകൾക്കും ഒരു പ്രധാന കാരണമാണെന്ന് രോഗികളുടെയും ആരോഗ്യപരിപാലന വിദഗ്ധരുടെയും നയരൂപീകരണ വിദഗ്ധരുടെയും കൂട്ടായ്മയായ ആർറിഥ്മിയ അലയൻസിന്റെ സ്ഥാപകനായ ട്രൂഡി ലോബൻ പറഞ്ഞു. വളരെ കുറച്ച് പേർക്ക് മാത്രമേ ഹാർട്ട് റിഥത്തെ പറ്റി അറിവുള്ളു എന്നതും പ്രശ്‌നത്തിൻെറ ആക്കം കൂട്ടുന്നു. പ്രായമായവരിൽ സാധാരണയായി കാണുന്ന എ എഫ് മറ്റ് പ്രായപരിധിയിൽ ഉള്ളവരിലും ഇപ്പോൾ കണ്ടുവരുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

യു കെ :- പെൺകുട്ടി വളരെ കുഞ്ഞായിരിക്കുമ്പോൾ തന്നെ തെറ്റിദ്ധരിപ്പിച്ച് ബലാൽസംഗം ചെയ്ത സംഭവത്തിൽ മുൻ പാരാമെഡിക്കൽ സ്റ്റാഫ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഹെർട്ട്‌ഫോർഡ്‌ഷെയറിലെ സെന്റ് ആൽബൻസ് ക്രൗൺ കോടതിയിൽ നടന്ന വിചാരണയ്‌ക്കൊടുവിലാണ് അറുപതുകാരനായ സ്റ്റുവർട്ട് ഗ്രേ ശിക്ഷിക്കപ്പെട്ടത്. വെൽവിൻ ഗാർഡൻ സിറ്റിയിൽ നിന്നുള്ള ഗ്രേ, ദുർബലയായ കൗമാരക്കാരിയെ പരിചരിക്കുകയും അവർ ഇരുവരും ഭൂമിയിലെ മാലാഖമാരാണെന്ന് അവളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ വിചിത്രമായ ദുരുപയോഗം ‘lഅവളെ രക്ഷിക്കാനുള്ള’ വഴിയാണെന്ന് കുട്ടിയെ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്ത ശേഷമാണ് ഇത്തരത്തിലുള്ള ബലാത്സംഗം നടന്നതെന്ന് കോടതി കണ്ടെത്തി. അറസ്റ്റിനെത്തുടർന്ന് ഗ്രേയുടെ കമ്പ്യൂട്ടറിൽ നിന്ന് കണ്ടെത്തിയ ചിത്രങ്ങളും വീഡിയോകളും കുട്ടിയോട് സമ്മതമില്ലാതെ ലൈംഗിക പ്രവർത്തനങ്ങൾ നടത്തുന്നതും അയാൾ ചിത്രീകരിച്ചതായി വ്യക്തമാക്കുന്നുമുണ്ട്. ഇപ്പോൾ ഇരുപതു വയസ്സുള്ള പെൺകുട്ടി 2021 ലാണ് തനിക്ക് നേരിട്ട് ദുരനുഭവങ്ങളെ കുറിച്ച് പോലീസിൽ റിപ്പോർട്ട് ചെയ്തത്. അതിനെ തുടർന്ന് ഗ്രേ അറസ്റ്റിലാക്കപ്പെടുകയും അദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.


സെപ്റ്റംബർ മാസം ഒന്നാം തീയതി ഗ്രേയുടെ ശിക്ഷയെ സംബന്ധിച്ച കോടതി വിധി ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ കേസിൽ ഇരയുടെ ധീരതയെ താൻ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നുവെന്നും, അയാളുടെ കൈകളിൽ നിന്നും പെൺകുട്ടി അനുഭവിച്ചത് ചിന്തിക്കാൻ പോലും സാധിക്കാൻ പറ്റാത്തതാണെന്നും വെൽവിൻ ഹാറ്റ്‌ഫീൽഡ് ലോക്കൽ ക്രൈം യൂണിറ്റിലെ ഡിറ്റക്റ്റീവ് കോൺസ്റ്റബിൾ സോഞ്ജ ടൗൺസെൻഡ് പറഞ്ഞു. ഗ്രേ കുട്ടിയെ ദുരുപയോഗം ചെയ്യുമ്പോൾ അദ്ദേഹത്തിന് 50 വയസ്സായിരുന്നു, എന്നാൽ ഇര വെറും കുട്ടിയായിരുന്നു. ഗ്രേയുടെ പെരുമാറ്റം വിശ്വാസത്തിന്റെ കടുത്ത ദുരുപയോഗമാണ്, അയാളുടെ പ്രവർത്തനങ്ങൾ ഇരയുടെ ജീവിതകാലം മുഴുവൻ വേട്ടയാടപ്പെടുമെന്നും ഡിറ്റക്ടിവ്‌ കോൺസ്റ്റബിൾ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

കിരീടധാരണത്തിന് പിന്നാലെ ചാൾസ് രാജാവിന്റെയും കാമില രാജ്ഞിയുടെയും ഒരാഴ്ചത്തെ സ്കോട്ട് ലൻഡ് സന്ദർശനത്തിന്റെ തീയതി നിശ്ചയിച്ചു. ജൂലായ് 5 ബുധനാഴ്ച സെന്റ് ഗൈൽസ് കത്തീഡ്രലിൽ നടക്കുന്ന ശുശ്രൂഷയിൽ രാജാവിന് സ്‌കോട്ട്‌ ലൻഡിന്റെ ബഹുമതികൾ സമ്മാനിക്കും. സ്‌കോട്ട്‌ ലൻഡിലെ ഡ്യൂക്ക് ആൻഡ് ഡച്ചസ് ഓഫ് റോത്ത്‌സെ എന്നറിയപ്പെടുന്ന വെയിൽസിലെ രാജകുമാരനും രാജകുമാരിയും പരിപാടികളിൽ പങ്കെടുക്കും. 1953-ലെ കിരീട ധാരണത്തിനു ശേഷം എലിസബത്ത് രാജ്ഞിയുടെ സന്ദർശനത്തിൻെറ പിന്തുടർച്ചയാണ് ഇത്.

സ്കോട്ട് ലൻഡിന്റെ കിരീടാഭരണങ്ങളാണ് ബഹുമാന സൂചകമായി രാജാവിന് നൽകുക. ഇത് സാധാരണ എഡിൻബർഗ് കാസിലിൽ സന്ദർശകർക്കായി പ്രദർശനത്തിന് വച്ചിരുന്നു. സ്വർണ്ണം, വെള്ളി, വിലപിടിപ്പുള്ള രത്നങ്ങൾ എന്നിവകൊണ്ട് നിർമ്മിച്ച കിരീടം ബ്രിട്ടനിലെ ഏറ്റവും പഴയ കിരീടാഭരണമാണ്. കിരീടാഭരണങ്ങളിൽ രാജ്യത്തിന്റെ കിരീടം, ചെങ്കോൽ, വാൾ എന്നിവ ഉൾക്കൊള്ളുന്നു.

വെസ്റ്റ്മിൻസ്റ്റർ ആബിയിലെ കിരീടധാരണത്തിൽ പ്രധാന പങ്കുവഹിച്ച സെന്റ് ഗൈൽസ് കത്തീഡ്രലിൽ സ്റ്റോൺ ഓഫ് ഡെസ്റ്റിനിയും ചടങ്ങിൽ ഉണ്ടായിരിക്കും. സ്കോട്ടിഷ് ജീവിതത്തിന്റെ വശങ്ങളെ പ്രതിനിധീകരിച്ച് നൂറോളം പേർ പങ്കെടുക്കുന്ന ഘോഷയാത്രയിലാണ് രാജാവ് ബഹുമതികൾ സ്വീകരിക്കുക. ചടങ്ങിലെ ഘോഷയാത്രയ്ക്ക് സ്കോട്ട് ലൻഡിലെ റോയൽ റെജിമെന്റ്, ഷെറ്റ്ലാൻഡ് പോണി മാസ്കറ്റ് കോർപ്പറൽ ക്രൂച്ചൻ IV നേതൃത്വം നൽകും. 1 ബ്രിഗേഡ് കേഡറ്റ് മിലിട്ടറി ബാൻഡിലെ കമ്പൈൻഡ് കേഡറ്റ് ഫോഴ്‌സ് പൈപ്പ്‌സ് ആൻഡ് ഡ്രംസിലെ കേഡറ്റ് സംഗീതജ്ഞർ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

യു കെ :- മേഴ്സിസൈഡിലെ സൗത്ത് പോർട്ടിൽ മാതാപിതാക്കളോടൊപ്പം പാർക്കിൽ സോർബ് ബോളിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മലയാളിയായ 9 വയസ്സുകാരൻ പെട്ടെന്നുണ്ടായ ശക്തമായ കാറ്റിൽ ബോളോടൊപ്പം തന്നെ ആകാശത്തേക്ക് പറന്നു പോയി താഴേക്ക് വീണ് അപകടത്തിൽപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ച മാതാപിതാക്കളോടൊപ്പം സൗത്ത് പോർട്ടിലെ ഫുഡ്‌ & ഡ്രിങ്ക് ഫെസ്റ്റിവലിലെ പൂളിൽ സോർബ് ബോളിൽ കളിച്ചുകൊണ്ടിരുന്നപ്പോഴാണ് കുട്ടിക്ക് അപകടം സംഭവിച്ചത്.

പെട്ടെന്നുണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് ബോളോടൊപ്പം തന്നെ കുട്ടി പറന്നു പോവുകയും പിന്നീട് താഴേക്ക് ശക്തമായി പതിക്കുകയും ചെയ്യുകയായിരുന്നു. ഇതേ ദിവസം തന്നെ അടുത്തൊരു പാർക്കിലും ഇത്തരത്തിൽ ശക്തമായ കാറ്റ് അടിച്ചു ചെറിയ രീതിയിൽ അപകടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. അപകടം നടന്ന ഉടൻ തന്നെ കുട്ടിയെ എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിൽ എത്തിക്കുകയും കുട്ടിക്ക് ശരീരത്തിൽ നിരവധി പരിക്കുകൾ ഉള്ളതായുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നിരുന്നാൽ തന്നെയും കുട്ടി അപകടനില തരണം ചെയ്തതായാണ് ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കുട്ടി ഗുരുതരമായ അവസ്ഥയിലാണെങ്കിലും ആരോഗ്യ നില തൃപ്തികരമാണെന്ന് പോലീസ് അധികൃതരും വ്യക്തമാക്കി.

കുട്ടി ഉണ്ടായിരുന്ന ബോൾ മരങ്ങൾക്ക് മുകളിൽ കൂടി ആകാശത്തേക്ക് ഉയരുന്നത് കണ്ട് ജീവനക്കാരും മറ്റുള്ളവരും രക്ഷിക്കാനായി ഓടിയെത്തി.കുറെ ഉയരത്തിൽ പറന്ന ശേഷം താഴേക്ക് വീണ് ബോൾ പൊട്ടിപ്പോവുകയും, കുട്ടി നിലത്ത് പതിക്കുകയും ആയിരുന്നു എന്നാണ് സംഭവത്തിന് ദൃക്സാക്ഷിയായ ഒരാൾ മലയാളം യുകെ ന്യൂസിനോട് പറഞ്ഞത് . അപകടത്തിൻെറ കാരണങ്ങളെ കുറിച്ച് വ്യക്തമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. ഇതേസമയം തന്നെ മറ്റൊരു ബോളും ചെറുതായിട്ട് ഉയർന്നെങ്കിലും അതിലുണ്ടായിരുന്ന കുട്ടിക്ക് യാതൊരുവിധ അപകടങ്ങളും സംഭവിച്ചില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ഈ ആക്സിഡന്റിനെ സംബന്ധിച്ച് വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

യു കെ :- സാൽഫോർഡിൽ ഇലക്ട്രിക് ബൈക്ക് ഓടിച്ചിരുന്ന കൗമാരക്കാരൻ പോലീസ് പിന്തുടർന്നതിനെ തുടർന്ന് പാർക്ക് ചെയ്തിരുന്ന ആംബുലൻസുമായി കൂട്ടിയിടിച്ച് മരണപ്പെട്ടു. മരണപ്പെട്ട പതിനഞ്ചു വയസ്സുകാരനെ ട്രാഫിക് ഉദ്യോഗസ്ഥർ പിന്തുടർന്നിരുന്നുവെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് (ജിഎംപി) വ്യക്തമാക്കിയിട്ടുണ്ട്. പോലീസ് പിന്തുടർന്നതിനെ തുടർന്ന് കുട്ടി നിർത്തിയിട്ടിരുന്ന ആംബുലൻസിലേക്ക് വന്ന് ഇടിച്ചു കയറുകയായിരുന്നുവെന്ന് നോർത്ത് വെസ്റ്റ് ആംബുലൻസ് അധികൃതരും വ്യക്തമാക്കി . ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്ട് (ഐഒപിസി ) അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

ഏകദേശം ഉച്ചയ്ക്ക് രണ്ടുമണിക്ക് ബാലനെ പോലീസ് ഓഫീസർമാർ ഫിറ്റ്‌സ്‌വാറൻ സ്ട്രീറ്റിലൂടെയും ലോവർ സീഡ്‌ലി റോഡിലേക്കും പിന്തുടർന്നെന്നും, എന്നാൽ പിന്നീട് റോഡിൽ ഉണ്ടായിരുന്ന തടസ്സങ്ങൾ പോലീസ് വാഹനത്തിന്റെ വഴി തടസ്സപ്പെടുത്തിയതായുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തുടർന്ന് ലാങ് വർത്ത് റോഡിൽ നിർത്തിയിട്ടിരുന്ന ആംബുലൻസുമായി ബാലന്റെ വാഹനം കൂട്ടിയിടിക്കുകയുമായിരുന്നു. ആംബുലൻസിൽ ഉണ്ടായിരുന്ന ജീവനക്കാർ ഉടൻ തന്നെ ബാലന് ആവശ്യമായ ചികിത്സ നൽകുകയും പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നുവെന്ന് നോർത്ത് വെസ്റ്റ് ആംബുലൻസ് ട്രസ്റ്റ് വ്യക്തമാക്കി. മരണപ്പെട്ട ബാലന്റെ വീട് അപകടം നടന്ന സ്ഥലത്തിന് സമീപത്തായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.


അപകടം നടന്ന സ്ഥലത്ത് ബാലന്റെ ഫ്രെയിം ചെയ്ത ചിത്രത്തിന് സമീപം നിരവധി പേർ പൂക്കളും മെഴുകുതിരികളും കാർഡുകളും അർപ്പിച്ച കാഴ്ച ഹൃദയഭേദകമാണ്. നിലവിലെ അന്വേഷണത്തിന് ഐഒപിസിയാണ് നേതൃത്വം നൽകുന്നതെന്നും സ്വതന്ത്രമായതും വ്യക്തമായതുമായ അന്വേഷണം പൂർണ്ണമായും ഉണ്ടാകുമെന്നും പോലീസ് അധികൃതർ വ്യക്തമാക്കി. അപകടം നടന്നതിനുശേഷം കുറെ സമയം റോഡിൽ ഗതാഗതം നിർത്തിവച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ മാസം, കാർഡിഫിൽ പതിനഞ്ചുകാരനായ ഹാർവി ഇവാൻസും പതിനാറുകാരനായ കൈറീസ് സള്ളിവനും ഒരു പോലീസ് വാൻ പിന്തുടർന്നതിനെ തുടർന്ന് ഇ-ബൈക്ക് കൂട്ടിയിടിച്ച് കൊല്ലപ്പെട്ടിരുന്നു. മരണപ്പെട്ട ബാലന്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്നും പോലീസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

യുകെ മലയാളികളുടെ ഇടയിൽ അമിതമായ മദ്യപാനാസക്തിയുടെ പ്രശ്നങ്ങൾ നിലവിലുണ്ടോ ? കേരളത്തിനെ അപേക്ഷിച്ച് മദ്യത്തിന്റെ ലഭ്യതയും ഗുണനിലവാരവും യുകെയിൽ കൂടുതലാണ്. പാർട്ടികളിലും ആഘോഷങ്ങളിലും മദ്യം യുകെയിൽ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ്. നിത്യ ജീവിതത്തിൻറെ ഭാഗമായ മദ്യത്തെ മിതമായ രീതിയിലാണ് ഇംഗ്ലീഷുകാർ ഉപയോഗിക്കുന്നത്. എന്നാൽ പുതിയതായി യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുൾപ്പെടെയുള്ളവരിൽ മദ്യത്തിൻറെ ഉപയോഗം വലിയതോതിൽ കൂടുന്നതിന്റെ പ്രശ്നങ്ങൾ പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.


മദ്യത്തിൽ നിന്നുള്ള ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാൻ പുരുഷൻമാരും സ്ത്രീകളും പതിവായുള്ള മദ്യപാനത്തിന്റെ തോത് ആഴ്ചയിൽ 14 യൂണിറ്റിൽ കൂടരുതെന്നാണ് എൻഎച്ച്എസ് നൽകുന്ന നിർദ്ദേശം. ഒരു യൂണിറ്റ് മദ്യം എന്നത് 8 ഗ്രാം അല്ലെങ്കിൽ 10 മില്ലി ആൾക്കഹോൾ ആണ് . എന്നാൽ മദ്യം ഏത് കുറഞ്ഞ അളവിലും കഴിക്കുന്നത് സുരക്ഷിതമല്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത് . ചെറിയ തോതിലെ മദ്യപാനം ചില രോഗങ്ങളെ എങ്കിലും അകറ്റി നിർത്തുമെന്ന ഗവേഷണ റിപ്പോർട്ടുകളും നിലവിലുണ്ട്.


ഇടയ്ക്കിടയ്ക്ക് മാത്രം മദ്യം കഴിക്കുന്നവരുമായി താരതമ്യം ചെയ്യുമ്പോൾ പതിവായി മദ്യം കഴിക്കുന്നവർക്ക് കൂടുതൽ രോഗം വരാനുള്ള സാധ്യത കൂടുതലാണെന്നാണ് ചൈനയിൽ നടത്തിയ പഠനഫലം തെളിയിക്കുന്നത്. നേച്ചർ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച കണ്ടെത്തലുകൾ പ്രകാരം മദ്യപാനം ചൈനയിലെ പുരുഷന്മാരിൽ അറുപതോളം രോഗങ്ങൾക്ക് കാരണമാകുന്നുണ്ടെന്നാണ് കണ്ടെത്തിയത്. ഹൃദ്രോഗം , കരൾ രോഗങ്ങൾ , സ്ട്രോക്സ് എന്നിവയുൾപ്പെടെയുള്ള രോഗങ്ങൾക്ക് മദ്യപാനം കാരണമാകുന്നുണ്ടെന്നാണ് ഗവേഷണത്തിൽ കണ്ടെത്തിയത്. ശരാശരി 52 വയസ്സുള്ള 512,000 മുതിർന്നവരിലാണ് പഠനം നടത്തിയത്.

Copyright © . All rights reserved