Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: വിശ്വാസ ഗ്രൂപ്പുകളെ നന്മയ്ക്കുള്ള ശക്തിയായി സർക്കാർ അംഗീകരിക്കേണ്ടതുണ്ടെന്ന് റിപ്പോർട്ട്‌. ഇൻഡിപെൻഡന്റ് ഫെയ്ത്ത് എൻഗേജ്‌മെന്റ് അഡ്വൈസറായ കോളിൻ ബ്ലൂമിന്റെ നിരീക്ഷണമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ദോഷകരമായ സമ്പ്രദായങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പലവിധ പ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയുണ്ടെന്നും വിശ്വാസ ഗ്രൂപ്പുകളുടെ സംഭാവനയെ എങ്ങനെ മികച്ച രീതിയിൽ ആഘോഷിക്കാൻ സർക്കാരിന് കഴിയുമെന്നുള്ളത് പഠന വിധേയമാണെന്നും അവർ പറഞ്ഞു. ഇതിന്റെ ഭാഗമായി നടത്തിയ പബ്ലിക് കൺസൾട്ടേഷനോട് 21,000-ത്തിലധികം ആളുകൾ പ്രതികരിച്ചു. തുടർന്ന് നടത്തിയ ശുപാർശകളിലാണ് സർക്കാരിനോട് അറിയിച്ചത്.

ബ്ലൂം തന്റെ അവലോകന റിപ്പോർട്ടിൽ, സിവിൽ സർവീസ്, സായുധ സേന, സ്‌കൂളുകൾ, ജയിലുകൾ എന്നിങ്ങനെ വിവിധ പൊതു സ്ഥാപനങ്ങളിലെ വിശ്വാസത്തോടെയുള്ള ഇടപഴകൽ പരിശോധിക്കുകയും എല്ലാ പൊതുജനങ്ങൾക്കും ഗുണകരമാകുന്ന രീതിയിൽ ഒരു പുതിയ പദ്ധതി നടപ്പിലാക്കാൻ മുൻകൈ എടുക്കണമെന്നും അഭ്യർത്ഥിച്ചു. സെക്ടർ സ്റ്റാഫ്, പൊതുപ്രവർത്തകർ തങ്ങൾ സഹായിക്കുന്നവരെ മനസ്സിലാക്കുന്നുവെന്ന് ഉറപ്പാക്കുകയും നമ്മുടെ സമൂഹത്തിന്റെ സാമൂഹിക ഘടനയിൽ ഇതിനകം തന്നെ വിലപ്പെട്ട പങ്ക് വഹിക്കുന്ന വിശ്വാസ ഗ്രൂപ്പുകളുമായി ചേർന്ന് നിന്ന് വിവിധ പദ്ധതികൾ നടപ്പിലാക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ വിശ്വാസ ഉപദേഷ്ടാവ് കോളിൻ ബ്ലൂമിന്റെ 165 പേജുള്ള റിപ്പോർട്ട് ഈ തലമുറയും മതവുമായുള്ള സർക്കാരിന്റെ ബന്ധത്തെക്കുറിച്ചുള്ള ഏറ്റവും വലിയ അവലോകനമാണ്. വർഷങ്ങളുടെ കാലതാമസത്തിന് ശേഷം ബുധനാഴ്ച പ്രസിദ്ധീകരിച്ച പഠനത്തിൽ, സിവിൽ സർവീസുകാർക്ക് മതത്തെക്കുറിച്ച് ധാരണയില്ലെന്നും എല്ലാ പൊതുമേഖലാ ജീവനക്കാർക്കും പരിശീലനം നൽകണമെന്നും ശുപാർശ ചെയ്തു. റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന മതപരമായ അജ്ഞതയുടെ ഉദാഹരണങ്ങളിൽ സിഖുകാരെ മുസ്ലീങ്ങളുമായി ആശയക്കുഴപ്പത്തിലാക്കുകയോ കിർപാനിൽ ആശങ്കകൾ ഉന്നയിക്കുകയോ ചെയ്ത പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: നേഴ്സുമാർ നടത്തുന്ന 48 മണിക്കൂർ പണിമുടക്കിനെതിരെ ഹൈക്കോടതി രംഗത്ത് വന്നതിന് പിന്നാലെ സമരം ഒരു ദിവസം വെട്ടിച്ചുരുക്കാൻ നീക്കം. ബാങ്ക് ഹോളിഡേ വാരാന്ത്യത്തെ ചൊല്ലി ഇംഗ്ലണ്ടിൽ നേഴ്സുമാർ നടത്തുന്ന 48 മണിക്കൂർ പണിമുടക്ക് ഭാഗികമായി നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി ജഡ്ജി വിധിച്ചിരുന്നു. ഞായറാഴ്ച ആരംഭിക്കാനിരുന്ന റോയൽ കോളേജ് ഓഫ് നേഴ്‌സിംഗിന്റെ ശമ്പളത്തിനായുള്ള തുടർച്ചയായ വാക്കൗട്ട് ഇതോടെ തിങ്കളാഴ്ച അവസാനിക്കും. സ്വതന്ത്രമായി സമരം ചെയ്യാൻ തൊഴിലാളികൾക്കുള്ള അവസരം പോലും നീതിപീഠം റദ്ദ് ചെയ്യുകയാണെന്ന് ആർസിഎൻ മേധാവി പാറ്റ് കുള്ളൻ പറഞ്ഞു.

എന്നാൽ, സർക്കാരിന് കോടതിയിൽ പോകേണ്ടിവന്നത് ഖേദകരമാണെന്നും അത് ഒഴിവാക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നുമാണ് ഔദ്യോഗിക വൃത്തങ്ങൾ പ്രതികരിക്കുന്നത്. പണിമുടക്കിനുള്ള ആർ‌സി‌എന്റെ ആറ് മാസത്തെ ഉത്തരവ് ചൊവ്വാഴ്ചയോടെ അവസാനിക്കുമെന്ന് ജഡ്ജി അറിയിച്ചു. പണിമുടക്കിന്റെ അവസാന ദിവസം മാൻഡേറ്റിന്റെ പരിധിയിൽ വരുന്നില്ലെന്ന് എൻഎച്ച്എസ് എംപ്ലോയേഴ്‌സ് പറഞ്ഞതിനെത്തുടർന്നാണ് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ നിയമനടപടികൾ ആരംഭിച്ചത്.

നേഴ്സുമാർക്കെതിരെ അനുദിനം പ്രതികാര നടപടികൾ സ്വീകരിച്ചു കൊണ്ടാണ് സുനക് സർക്കാർ മുന്നോട്ട് പോകുന്നത് നേഴ്സിംഗ് യൂണിയൻ പറയുന്നത്. ശത്രുത മനോഭാവത്തോടെയാണ് സർക്കാരും ആരോഗ്യ സെക്രട്ടറിയും പെരുമാറുന്നതെന്നും, കോടതിയിലേയ്ക്ക് പോകാതെ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ശ്രമിക്കണമെന്നും യൂണിയൻ പ്രതിനിധികൾ കൂട്ടിച്ചേർത്തു. ഗവണ്മെന്റ് അധികാരികൾ വിഷയത്തെ ഗൗരവമായി കാണാണമെന്നും സമരത്തെ അടിച്ചമർത്താൻ ശ്രമിക്കരുതെന്നും അധികൃതർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

എൻഎച്ച്എസിലെ മിഡ് വൈഫുകൾക്കായി സർക്കാർ മുന്നോട്ടുവച്ച ശമ്പള കരാറിന് യൂണിയൻ അംഗങ്ങൾ അംഗീകാരം നൽകി.വോട്ടെടുപ്പിൽ പങ്കെടുത്തതിൽ 57 ശതമാനം പേർ കരാറിനെ അനുകൂലിച്ച് വോട്ടു ചെയ്തു. 43 ശതമാനം പേർ കരാറിനെ നിരസിച്ചാണ് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്. വർദ്ധിച്ചു വരുന്ന പണപെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായിട്ടുള്ള ഒരു ശമ്പള വർദ്ധനവ് ലഭിച്ചിട്ടില്ലെങ്കിലും തങ്ങൾ പകുതി മനസ്സോടെ ശമ്പള കരാറിനെ അനുകൂലിക്കുകയാണെന്ന് റോയൽ കോളേജ് ഓഫ് മിഡ് വൈഫ്സിലെ എംപ്ലോയ്മെൻറ് റിലേഷൻ ഡയറക്ടർ ആലീസ് സോർബി പറഞ്ഞു.

എൻഎച്ച്എസിലെ മറ്റ് നിരവധി യൂണിയനുകൾ അടുത്തമാസം മെച്ചപ്പെട്ട ശമ്പളത്തിനു വേണ്ടി പണിമുടക്ക് നടത്തുന്ന സാഹചര്യത്തിലാണ് എൻഎച്ച് എസിന്റെ പുതിയ ശമ്പള ഓഫർ സ്വീകരിക്കാനുള്ള ആർസിഎമ്മിന്റെ നീക്കം. 2022 – 23 വർഷത്തിൽ ഒറ്റത്തവണ പെയ്മെന്റും 2023 – 24 വർഷം മുതൽ 5 ശതമാനം ശമ്പള വർദ്ധനവും അടങ്ങുന്നതാണ് പുതിയ ശമ്പള പരിഷ്കരണത്തിൽ ഉള്ളത് . ഒറ്റതവണ പെയ്മെൻറ് കുറഞ്ഞത് 1250 പൗണ്ട് വരെ ലഭിക്കും.

വിവിധ മേഖലകളിലെ തൊഴിലാളി യൂണിയനുകൾ നടത്തുന്ന സമരങ്ങൾ എൻഎച്ച്എസ്സിന്റെ പ്രവർത്തനങ്ങളെ താറുമാറാക്കിയിരിക്കുകയാണ്. ജൂനിയർ ഡോക്ടർമാർ നടത്തിയ പണിമുടക്കിനെ തുടർന്ന് ഏകദേശം 2 ലക്ഷം രോഗികളുടെ അപ്പോയിൻമെന്റുകൾ മാറ്റിവയ്ക്കേണ്ടതായി വന്നതായാണ് കണക്കുകൾ. സർക്കാരും യൂണിയൻ പ്രതിനിധികളും തമ്മിൽ ധാരണയായ ശമ്പളപരിഷ്കരണത്തിനെതിരെ ആർസി എന്നിലെ ഭൂരിപക്ഷ അംഗങ്ങളും വോട്ട് ചെയ്തിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ജിഹാദി ജയിൽ സംഘങ്ങൾ ഇസ്‌ലാം മതം സ്വീകരിക്കാൻ ആളുകളെ നിർബന്ധിക്കുകയും സെല്ലുകളിൽ ശരീഅത്ത് കോടതികൾ നടത്തുകയും ചെയ്യുന്നതായി റിപ്പോർട്ട്‌. ആധുനിക രാജ്യമെന്ന് ലോകത്തിനു മുൻപിൽ ബ്രിട്ടൻ അവകാശപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നത്. മതപരമായ സ്വാതന്ത്ര്യം നിലനിൽക്കുന്ന രാജ്യത്ത് ഇത്തരത്തിലുള്ള ചെറിയ സംഭവങ്ങൾ പോലും വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. സംഭവത്തിൽ പലരും അസ്വസ്ഥത പ്രകടിപ്പിച്ചു രംഗത്ത് വന്നിട്ടുണ്ട്.

മറ്റ് പല കുറ്റകൃത്യങ്ങളും തടയുന്നതിൽ ജയിൽ അധികൃതർ വ്യാപൃതരായ സമയത്ത് ജിഹാദി സംഘങ്ങൾ ബ്രിട്ടനിലെ ജയിലുകളിൽ പിടിമുറുക്കിയതായുള്ള ആക്ഷേപം ശക്തമാണ്. ജയിലിലെ തടവുകാരുടെ കിടക്കയിൽ ഖുർആനിന്റെ പകർപ്പുകൾ കണ്ടെത്തിയിരുന്നു. 2002-ൽ വെറും 8 ശതമാനം തടവുകാരെ മുസ്‌ലിംകളായി തിരിച്ചറിഞ്ഞു. 2021-ൽ ഇത് 18 ശതമാനമായിരുന്നു. ജയിലിൽ മേധാവിത്തമുള്ള ഇത്തരം സംഘങ്ങൾ തന്നെയാണ് ജയിൽ ഭരിക്കുന്നതും. പുതിയതായി എത്തുന്ന തടവുക്കാരെ ശിക്ഷകൾക്കും ക്രൂരമായ പീഡനങ്ങൾക്കും ഇരയാക്കുന്നതായി റിപ്പോർട്ട്‌ തയ്യാറാക്കിയ കോളിൻ ബ്ലൂം പറയുന്നു.

മതം അടിച്ചേൽപ്പിക്കുന്ന ഇത്തരം ശക്തികൾക്കെതിരെ അന്വേഷണം നടത്തണമെന്ന് അദ്ദേഹം മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുൻപ് കോവിഡ് കാലത്തും സമാനമായ പരാതികൾ ഉയർന്നിരുന്നു. രാജ്യത്തിന് വിശ്വാസത്തെ സംബന്ധിച്ച് വ്യക്തമായ ധാരണയും നയവും ഉണ്ട്. അതിനെ മാറ്റി മറിച്ചു കൊണ്ട് പ്രവർത്തിക്കാൻ ആരെയും അനുവദിക്കില്ലെന്നും അവർ പറഞ്ഞു. മതം മനുഷ്യരുടെ തിരഞ്ഞെടുപ്പാണ് എന്നിരിക്കെ ഇത്തരം ശക്തികളെ വളരാൻ അനുവദിച്ചാൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: അമേരിക്കയിലും യുകെയിലും തൊണ്ടയിലെ ക്യാൻസർ വ്യാപിക്കുന്നതായി റിപ്പോർട്ട്‌. ഇതിന് പ്രധാന കാരണമായി മെഡിക്കൽ വിദഗ്ധർ ഓറൽ സെക്സിനെയാണ് ചൂണ്ടികാണിക്കുന്നത്. തൊണ്ടയിലെ കാൻസർ കേസുകളിൽ 70 ശതമാനവും ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) കാരണമാകുന്നു എന്നും, ഒന്നിലധികം ഓറൽ സെക്‌സ് പങ്കാളികളുള്ള ആളുകൾക്ക് തൊണ്ടയിലെ ക്യാൻസർ വരാനുള്ള സാധ്യത ഒമ്പത് മടങ്ങ് കൂടുതലാണെന്നും യുകെയിലെ ബർമിംഗ്ഹാം സർവകലാശാലയിലെ ഡോ. ഹിഷാം മെഹന്ന പറയുന്നു.

രോഗത്തെ പ്രതിരോധിക്കാൻ ആധുനിക സജ്ജീകരണങ്ങൾ എല്ലാം രാജ്യത്ത് ലഭ്യമാണ്. എന്നാൽ പ്രധാനമായും ഒരു വാക്‌സിൻ HPV ക്ക് എതിരെ ഉണ്ട്. എന്നാൽ 54 ശതമാനം അമേരിക്കക്കാർക്ക് മാത്രമേ ഇത് ലഭിച്ചിട്ടുള്ളൂ എന്നുള്ളതാണ് വസ്തുത. അതായത് ജനസംഖ്യയുടെ 80 ശതമാനത്തിൽ താഴെ മാത്രം.1999 മുതൽ യുഎസിൽ തൊണ്ടയിലെ ക്യാൻസർ കേസുകളുടെ എണ്ണം കുത്തനെ വർദ്ധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീകളിൽ ഇത് പ്രതിവർഷം ഒരു ശതമാനവും പുരുഷന്മാരിൽ മൂന്ന് ശതമാനവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.ആറോ അതിലധികമോ ആജീവനാന്ത ഓറൽ സെക്‌സ് പങ്കാളികളുള്ളവർക്ക് ഓറൽ സെക്‌സ് ചെയ്യാത്തവരേക്കാൾ 8.5 മടങ്ങ് കൂടുതലാണ് ഓറോഫറിൻജിയൽ ക്യാൻസർ വരാനുള്ള സാധ്യതയെന്നും പഠനം പറയുന്നു.

‘കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, പടിഞ്ഞാറൻ രാജ്യങ്ങളിൽ തൊണ്ടയിലെ ക്യാൻസർ അതിവേഗം വർദ്ധിക്കുന്നു. ചിലർ അതിനെ പകർച്ചവ്യാധി എന്നാണ് ഇപ്പോൾ തന്നെ വിളിക്കുന്നത്. ‘ഓറോഫറിൻജിയൽ ക്യാൻസർ എന്നറിയപ്പെടുന്ന രോഗത്തിന്റെ വലിയ വർദ്ധനവാണ് ഉണ്ടായത് എന്ന് ഇത് വ്യക്തമാക്കുന്നത്. ഇത് ടോൺസിലുകളിലും തൊണ്ടയുടെ പിൻഭാഗത്തുമാണ് പ്രത്യക്ഷപ്പെടുന്നത്. രോഗം വ്യാപിക്കുന്നതിനുള്ള ഏറ്റവും വലിയ അപകട ഘടകമായി ഡോക്ടർമാർ HPV അണുബാധയെ കണക്കാക്കുന്നു’ – ഡോ മെഹന്നാ വ്യക്തമാക്കി. ഡോ ഹിഷാം മെഹന്ന യുകെയിലെ ബർമിംഗ്ഹാം സർവകലാശാലയിലെ സർജനാണ്. 10,000 ത്തിലധികം ജീവനുകൾ ഓറോഫറിംഗിയൽ ക്യാൻസർ മൂലം മരണപ്പെടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഹോം ഓഫീസ് നടത്തുന്ന റെയ് ഡ് പുരോഗമിക്കുന്നു. മതിയായ രേഖകൾ ഇല്ലാതെ ജോലി ചെയ്യുന്ന നിരവധി ആളുകളെ കണ്ടെത്തി തക്കതായ നടപടികൾ സ്വീകരിക്കുവാനാണ് റെയ്ഡ് നടത്തുന്നത്. നിയമവിരുദ്ധ ജോലികളിൽ ഏർപ്പെടുന്ന ആളുകളാണ് ഇതിൽ ഏറെയും. ഡെലിവറൂ, ജസ്റ്റ് ഈറ്റ്, യൂബർ ഈറ്റ്സ് എന്നിവയുൾപ്പെടെയുള്ള കമ്പനികളിൽ ജോലി ചെയ്യുന്ന നിരവധി ഡ്രൈവർമാരെയാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന റെയ്ഡുകളിൽ അറസ്റ്റ് ചെയ്തത്. ഇതിൽ ഇന്ത്യക്കാരും ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

ഇവരിൽ നിന്ന് ക്രിമിനൽ പ്രവർത്തനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആയുധങ്ങളും പണവും പിടിച്ചെടുത്തിട്ടുണ്ട്. നിയമവിരുദ്ധമായ മോപ്പഡ് ഡെലിവറി ഡ്രൈവർമാർക്കുള്ള ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്തുന്നതിന് ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് വകുപ്പ് ഓപ്പറേഷന് മുന്നോടിയായി വിപുലമായ അന്വേഷണം നടത്തി മതിയായ രേഖകൾ ശേഖരിച്ചിരുന്നു. ഏപ്രിൽ 16 മുതൽ 21 വരെ നീണ്ടു നിന്ന അന്വേഷണത്തിലൂടെയാണ് ഇവരെ പിടികൂടിയത്.

നികുതിയും മറ്റ് നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് എല്ലാ കമ്പനികളും തൊഴിലാളികളും യുകെയുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് നിയമവിരുദ്ധമായ ജോലികൾക്കെതിരെ നടപടി സ്വീകരിക്കുന്നതെന്ന് ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ പറഞ്ഞു. യുകെയുടെ സാമ്പത്തിക രംഗത്തെ തകർക്കാൻ ഇത്തരത്തിൽ ശ്രമിക്കുന്ന ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞതുപോലെ, നമ്മുടെ നിയമങ്ങളും അതിർത്തികളും ദുരുപയോഗം ചെയ്യുന്നത് തടയാൻ കൂടുതൽ വേഗത്തിൽ മുന്നോട്ട് പോകുമെന്നും അവർ കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സുഡാനിൽ നിന്ന് ബ്രിട്ടീഷ് വംശജരെ ഒഴിപ്പിക്കുന്നതിനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇന്നലെ മൂന്നു വിമാനങ്ങളിലായി 260 പേരെ ഒഴിപ്പിച്ചതായാണ് റിപ്പോർട്ടുകൾ . നിലവിൽ 72 മണിക്കൂർ സമയം മാത്രമാണ് വെടിനിർത്തൽ നിലനിൽക്കുന്നത് . ഈ സമയത്തിനുള്ളിൽ കലാപഭൂമിയിൽ കുടുങ്ങിക്കിടക്കുന്ന 4000 പേരെ ഒഴിപ്പിക്കുന്നത് സങ്കീർണ്ണമാണെന്നാണ് വിലയിരുത്തൽ .

സുഡാനിലെ സംഘർഷത്തിൽ ഒരു എൻഎച്ച്എസ് ഡോക്ടർക്ക് വെടിയേറ്റതായി റിപ്പോർട്ടുകൾ ഉണ്ട് . സുഡാനിൽ നിന്ന് രക്ഷപ്പെടുത്തിയതിനു ശേഷം ഏകദേശം 40 ഓളം ബ്രിട്ടീഷ് പൗരന്മാർ സൈപ്രസിൽ സുരക്ഷിതരായി ഉള്ളതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ ഏകദേശം 1400 ബ്രിട്ടീഷ് സൈനികർ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി സുഡാനിൽ ഉണ്ട് . തങ്ങളുടെ പൗരന്മാരോട് വീടിനകത്ത് തന്നെ ഇരിക്കുന്നത് ആണ് സുരക്ഷിതമെന്നാണ് ആദ്യം യുകെ വിദേശകാര്യ ഓഫീസ് അറിയിച്ചത്. എന്നാൽ പിന്നീട് എല്ലാ ബ്രിട്ടീഷ് പാസ്പോർട്ട് ഉടമകളോടും അവരുടെ കുടുംബാംഗങ്ങളോടും എയർ ഫീൽഡ് വിമാനത്തിൽ രക്ഷപ്പെടാൻ എത്രയും പെട്ടെന്ന് എത്തിച്ചേരാൻ ആവശ്യപ്പെടുകയായിരുന്നു. 72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വിദേശ മന്ത്രാലയം ഈ നീക്കം നടത്തിയത്.

എയർ ലിഫ്റ്റിനിടെ ആക്രമണം ഉണ്ടാവുകയാണെങ്കിൽ അതിനെ പ്രതിരോധിക്കാൻ യുകെ സൈന്യം സുസജ്ജമാണെന്നും എന്നാൽ നിലവിൽ തങ്ങളുടെ പൗരന്മാരെ സുരക്ഷിതരായി കലാപഭൂമിയിൽ നിന്ന് പുറത്തു കടത്തുക എന്നതാണ് സൈന്യത്തിൻറെ പ്രാഥമിക ദൗത്യം എന്നും സൈന്യത്തിൻറെ വക്താവ് പറഞ്ഞു .എയർ ഫീൽഡിലേക്ക് എത്തിച്ചേരാൻ പലരും കഷ്ടപ്പെടുന്നതായുള്ള വിവരങ്ങളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിശ്ചിത സ്ഥലത്തേക്ക് എത്തിച്ചേരാനുള്ള ഇന്ധനം ഇല്ലെന്നതാണ് പലരെയും ഗുരുതരമായി ബാധിച്ചിരിക്കുന്ന പ്രശ്നം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ചാൾസ് രാജാവിന്റെ കിരീടധാരണത്തിന് ഡസൻ കണക്കിന് സൈനിക വിമാനങ്ങൾ എത്തിചേർന്നു. നിലവിൽ ലിങ്കൺഷെയറിന് മുകളിലൂടെ പരിശീലനം നടത്തുകയായിരുന്നു. കൊട്ടാരത്തെ പ്രതിനിധീകരിച്ച് ഒരു ലാൻകാസ്റ്റർ ബോംബർ ഉൾപ്പെടെ 30-ലധികം വിമാനങ്ങൾ പരിശീലനത്തിൽ പങ്കെടുത്തു. മെയ് 6 ന് നടക്കുന്ന രാജാവിന്റെ കിരീടധാരണത്തിനായുള്ള മുഴുവൻ ഫ്ലൈപാസ്റ്റിൽ 68 വിമാനങ്ങൾ ഉൾപ്പെടും. 1953-ലെ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിൽ ഫ്ലൈപാസ്റ്റിന്റെ 93-കാരനായ ഒരു വെറ്ററൻ പങ്കെടുത്തിരുന്നു.

ഡെർബിഷെയറിലെ മെൽബണിൽ നിന്നുള്ള വിരമിച്ച സ്ക്വാഡ്രൺ ലീഡർ ടെറൻസ് ഡെവി സ്മിത്ത് റിഹേഴ്‌സൽ പരുപാടിയിൽ ക്രാൻവെല്ലിലെ വിശിഷ്ടാതിഥിയായിരുന്നു. 70 വർഷം മുമ്പ് രാജ്ഞിയുടെ കിരീടധാരണത്തിൽ പങ്കെടുക്കുമ്പോൾ 23 വയസ്സുള്ള ആർ എ എഫ് ഫ്ലൈയിംഗ് ഓഫീസറായിരുന്നു ഡെവി സ്മിത്ത്. ആ സമയത്തെ സംഭവങ്ങളും ഓർമകളും അദ്ദേഹം പങ്കുവെച്ചു. പലവിധ പ്രതിസന്ധികൾ മുന്നിൽ ഉണ്ടായിരുന്നെങ്കിലും എല്ലാം അതിജീവിക്കാൻ കഴിഞ്ഞെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

1953-ലെ എല്ലാ പൈലറ്റുമാരും താഴെയുള്ള വലിയ ജനക്കൂട്ടത്തിൽ ഇടിക്കാതിരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നുവെന്നും അത്രമാത്രം ശ്രദ്ധാപൂർവമായിരുന്നു ഇടപെടൽ എന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നടന്ന കിരീടധാരണ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞത് ജീവിതത്തിലെ മഹാഭാഗ്യമാണെന്നും വ്യക്തമാക്കിയ അദ്ദേഹം ഇപ്പോൾ നടക്കുന്ന ചടങ്ങിന് ആശംസകളും നേർന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

തൊടുപുഴ: യുകെയിൽ നേഴ്സായ ഭാര്യയുടെ അടുക്കലേക്കു പോകാനായി ദീർഘകാല അവധിയെടുത്ത പൊലീസുകാരനെ പിരിച്ചുവിട്ടു. കരിങ്കുന്നം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ജിമ്മി ജോസിനെതിരെയാണ് നടപടി സ്വീകരിച്ചത്. 107 ദിവസത്തെ ശമ്പളരഹിത അവധിയാണു ജിമ്മി എടുത്തത്. 2022 ജനുവരി 16നു തിരികെ ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു. എന്നാൽ, തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ചില്ല. പിന്നാലെ, അന്വേഷണം നടത്താൻ ജില്ലാ പൊലീസ് മേധാവി നിർദേശിച്ചു. ജിമ്മി വിദേശത്തുതന്നെ തുടരുകയാണെന്നും അച്ചടക്കരാഹിത്യം കാണിച്ചെന്നുമുള്ള റിപ്പോർട്ടിനെത്തുടർന്നായിരുന്നു പിരിച്ചുവിടൽ.

കേരളത്തിൽ സർക്കാർ ജോലിയിൽ ഉള്ള കൂടുതൽ ആളുകളും ഇത്തരത്തിൽ അവധി എടുത്ത് വിദേശങ്ങളിലേക്ക് പോകുന്നത് നിത്യ സംഭവമാണ്. അധികൃതരുടെ ഭാഗത്ത്‌ നിന്ന് ചോദ്യം ഒന്നും ഉയരാത്തത് കൊണ്ടാണ് ഇവർ ഇങ്ങനത്തെ സമീപനം സ്വീകരിക്കുന്നത്. ജോലിയിൽ കയറി പിന്നീട് അവധിയിൽ പ്രവേശിച്ച് പെൻഷൻ വാങ്ങാനായി മടങ്ങിയെത്താം എന്ന് ആഗ്രഹിക്കുന്ന എല്ലാവർക്കുമുള്ള താക്കീതാണ് ഈ നടപടി. ഈ വിഷയത്തിൽ കൂടുതൽ നടപടികൾ പുറകെ ഉണ്ടാകുമെന്നും അധികൃതർ പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് താങ്ങായി സർക്കാർ സഹായം. ബില്ലുകളിൽ ചില ഇളവുകളാണ് അർഹരായവർക്ക് ഇപ്പോൾ നൽകുന്നത്. യൂണിവേഴ്സൽ ക്രെഡിറ്റിലുള്ള ആളുകൾ ഉൾപ്പെടെ എട്ട് ദശലക്ഷം ആളുകൾക്ക് ഇപ്പോൾ മുതൽ മെയ്‌ 17 വരെ £301 ഗഡു ലഭിക്കും. അടുത്ത രണ്ട് കാലയളവിലും സമാനമായ രീതിയിൽ ഇളവുകൾ ഉണ്ടാകുമെന്നാണ് അധികൃതർ പങ്കുവെക്കുന്നത്. 45 വർഷത്തിനിടയിലെ ഏറ്റവും വേഗമേറിയ നിരക്കിൽ ഭക്ഷ്യവിലകൾ ഉയരുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി.

പണപ്പെരുപ്പം, പലിശനിരക്ക് തുടങ്ങി സകല മേഖലകളിലും അപ്രതീക്ഷിത വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്ത് അനുദിനം ജീവിത ചിലവ് കുതിച്ചുയരുകയാണ്. ഗ്യാസ്, വൈദ്യുതി എന്നിവയുടെ ചെലവ് നേരിടാൻ ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ സഹായിക്കാനാണ് ജീവിതച്ചെലവ് പേയ്‌മെന്റുകൾ ആദ്യം അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം 650 പൗണ്ടിന്റെ രണ്ട് പേയ്‌മെന്റുകളാണ് നടത്തിയത്. ഇത്തരത്തിലൊരു പദ്ധതി അവതരിപ്പിച്ചതിലൂടെ ആളുകൾക്ക് പണം അനുയോജ്യമാണെന്ന് തോന്നുന്ന രീതിയിൽ ചിലവഴിക്കാൻ അവസരം നൽകുന്നു.

യോഗ്യരായ സ്വീകർത്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ട് നൽകാനാണ് തീരുമാനം. ബാങ്ക് അക്കൗണ്ടുകളുടെ പേയ്‌മെന്റ് റഫറൻസ് സ്വീകർത്താവിന്റെ നാഷണൽ ഇൻഷുറൻസ് നമ്പറായിരിക്കും. നികുതി ക്രെഡിറ്റുകളിലൂടെ മാത്രം പണത്തിന് യോഗ്യത നേടുന്നവർക്ക് മെയ് 2 മുതൽ അവരുടെ പേയ്‌മെന്റ് തുക ലഭിക്കും. കൂടാതെ, വേനൽക്കാലത്ത്, ആറ് ദശലക്ഷത്തിലധികം വൈകല്യമുള്ള ആളുകൾക്ക് 150 പൗണ്ട് അധികമായി നൽകുവാനും ആലോചനയുണ്ട്. അടുത്ത ശൈത്യകാലത്ത് എട്ട് ദശലക്ഷത്തിലധികം പെൻഷൻകാർക്ക് 300 പൗണ്ട് അധികമായി ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

RECENT POSTS
Copyright © . All rights reserved