ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഖത്തർ: ലോകകപ്പ് ആവേശത്തിലാണ് എല്ലാ കായിക പ്രേമികളും. ഗ്രൂപ്പ് ബി യിലെ ആദ്യ മത്സരത്തിൽ ഇന്ന് നടന്ന ഇംഗ്ലണ്ട് ഇറാൻ പോരാട്ടത്തിൽ ഇംഗ്ലണ്ട് അഞ്ചു ഗോളുകൾക്ക് വിജയിച്ചു. 35 ആം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. ജൂഡ് ബെല്ലിങ്ഹാം (35), ബുകായോ സാക (43,62), റഹിം സ്റ്റെർലിങ് (45+1) ഗ്രീലിഷ് (90)എന്നിവരാണ് ഇംഗ്ലണ്ടിനായി ഗോൾ നേടിയത്. ലൂക്ക് ഷാ, ഹാരി മഗ്വയർ, ക്യാപ്റ്റൻ ഹാരി കെയ്ൻ സ്റ്റെർലിങ്, വിൽസൺ എന്നിവർ ഗോളുകളെ അസ്സിസ്റ്റ് ചെയ്തു.
മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ കേവലം രണ്ട് ഗോൾ മാത്രമാണ് ഇറാന് നേടാനായത്. രണ്ടാം പകുതിയിൽ 65 ആം മിനിറ്റിൽ ടറോമിയാണ് ആദ്യ ഗോൾ നേടിയത്. ആദ്യ മത്സരത്തിൽ തന്നെ ഇംഗ്ലണ്ട് തങ്ങളുടെ മേൽകൈ ഉറപ്പാക്കി. രണ്ടിനെതിരെ ആറ് ഗോളുകളിലൂടെ ഇംഗ്ലണ്ടിനു മറുപടി നൽകിയ നിമിഷത്തെ ആരാധകർ ഒന്നടങ്കം നെഞ്ചേറ്റിയിരിക്കുകയാണ്.
സഹതാരവുമായി കൂട്ടിയിടിച്ച് ഒന്നാം നമ്പർ ഗോൾകീപ്പർ അലിറേസ ബെയ്റാൻവൻഡിനെ നഷ്ടമായതാണ് ഇറാന് തിരിച്ചടിയായത്. മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ ആക്രമണം തടയുന്നതിനിടയിൽ ഇറാൻ ഗോൾകീപ്പറും പ്രതിരോധനിരക്കാരനും തമ്മിൽ കൂട്ടിയിടിച്ചാണ് പരിക്കേറ്റത്. ഫ്രീകിക്കിൽ നിന്ന് ലഭിച്ച പന്ത് വലത് വിങ്ങിൽ നിന്ന് ഹാരി കെയ്ൻ മികച്ച ക്രോസ്സ് നൽകി. ഇത് പ്രതിരോധിക്കുന്നതിനിടയിലാണ് ഇറാൻ ടീമംഗങ്ങൾ കൂട്ടിയിടിച്ചത്. ഇറാൻ ഗോൾ കീപ്പർ അലിറെസ ബെയ്റാൻവാൻഡും മജിദ് ഹൊസ്സെയിനിയുമാണ് കൂട്ടിയിടിച്ചത്.
തലയ്ക്ക് പരിക്കേറ്റ താരങ്ങളെ ഉടൻ തന്നെ മെഡിക്കൽ സംഘം പരിശോധിച്ചു. കുറച്ച് സമയത്തിന് ശേഷം മത്സരം പുനരാരംഭിച്ചു. എന്നാൽ സെക്കന്റുകൾക്കകം ഗോൾകീപ്പർ ബെയ്റാൻവാൻഡ കളിക്കാനാവാതെ മൈതാനത്ത് കിടന്നു. അതോടെ താരത്തെ പിൻവലിച്ചു. പകരം ഗോൾകീപ്പറായി ഹൊസെയ്ൻ ഹോസ്സെയ്നി കളത്തിലിറങ്ങിയെങ്കിലും ഇംഗ്ലണ്ടിന്റെ ഗോൾ മഴയെ തടയാൻ സാധിച്ചില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഖത്തർ : ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇരട്ടഗോളുകളുമായി തിളങ്ങിയ എന്നർ വലൻസിയയുടെ മികവിൽ ഇക്വഡോറിന് വിജയം. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഇക്വഡോർ ഖത്തറിനെ വീഴ്ത്തിയത്. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയർ തോൽക്കുന്നത് ഇതാദ്യമായാണ്. ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ചാമ്പ്യൻമാരായ സെനഗലും മൂന്ന് തവണ ഫൈനലിസ്റ്റുകളായ നെതർലാൻഡും ആണ് ഖത്തറിന് ഇനി എതിരാളികൾ. അതിനാൽ ഖത്തറിന് എളുപ്പമുള്ള ഒരു മത്സരം എന്ന് വിലയിരുത്തപ്പെട്ടത് ഇതായിരുന്നു.
മത്സരത്തിന്റെ ആദ്യ പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. 16, 31 മിനിറ്റുകളിലായിരുന്നു വലൻസിയയുടെ ഗോളുകൾ. വലൻസിയയെ ഖത്തർ ഗോൾകീപ്പർ സാദ് അൽ ഷീബ് ബോക്സിനുള്ളിൽ വീഴ്ത്തിയതിനാണ് 16–ാം മിനിറ്റിൽ റഫറി ഇക്വഡോറിന് പെനാൽറ്റി അനുവദിച്ചത്. അത് വലൻസിയ തന്നെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. 31–ാം മിനിറ്റിൽ വലതുവിങ്ങിൽനിന്ന് എയ്ഞ്ചലോ പ്രസിയാഡോ ഉയർത്തി നൽകിയ പന്തിനെ ബോക്സിന്റെ ഇടതുമൂലയിലേക്ക് വഴിതിരിച്ചുവിട്ട് വലൻസിയ രണ്ടാം ഗോൾ നേടി. മൂന്നാം മിനിറ്റിൽ തകർപ്പൻ ഹെഡർ ഗോൾ ഓഫ്‌സൈഡ് ആയിരുന്നില്ലെങ്കിൽ ഹാട്രിക് നേടാമായിരുന്നു വലൻസിയക്ക്.
ആദ്യ മത്സരത്തിന് ഇംഗ്ലണ്ട്
ലോകകപ്പിൽ ഇന്ന് ഇംഗ്ലണ്ട് ഇറാനെ നേരിടും. വംശീയതയ്ക്കും അസമത്വത്തിനുമെതിരായ പ്രതിഷേധം എന്നോണം ഇംഗ്ലണ്ട് താരങ്ങൾ മത്സരത്തിന് മുൻപ് കളത്തിൽ മുട്ടുകുത്തുമെന്ന് പരിശീലകൻ ഗാരെത് സൗത്ത്ഗേറ്റ് പറഞ്ഞു. ഹാരി കെയ്ൻ, ഫോഡൻ, സ്റ്റെർലിംഗ്, റൈസ്, സാക്ക പോലെ ഉള്ള മിന്നുംതാരങ്ങൾ ടീമിൽ ഉണ്ട്. ഇറാൻ, അമേരിക്ക, വെയിൽസ് എന്നി ടീമുകൾ അടങ്ങിയ ബി ഗ്രൂപ്പിൽ നിന്ന് ആദ്യസ്ഥാനക്കാരായി അടുത്ത റൗണ്ടിൽ കടക്കാനാണ് ഇംഗ്ലണ്ടിന്റെ പ്ലാൻ
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ജീവിതം വഴി മുട്ടുമ്പോൾ എന്തു ചെയ്യും ? ഒട്ടുമിക്കവരും ജീവിതത്തിൽ അഭിമുഖീകരിക്കുന്ന ചോദ്യമാണിത്. ചിലരതിനെ ധൈര്യപൂർവ്വം തരണം ചെയ്യുമ്പോൾ ഭൂരിപക്ഷവും കാലിടറി തളർന്നു വീഴുന്നതിന്റെ വാർത്തകൾ നമുക്ക് ചുറ്റും ആത്മഹത്യയായും മറ്റ് ദുരന്തങ്ങളായും ഒട്ടേറെയുണ്ട്. ജീവിതത്തെ ശുഭാപ്തി വിശ്വാസത്തോടെ നേരിടാൻ വിശ്വാസത്തിന്റെ കൈത്താങ്ങ് എങ്ങനെ സഹായിച്ചു എന്ന പ്രശസ്ത സിനിമാ സീരിയൽ നടി ധന്യാമേരി വർഗീസിന്റെ അനുഭവസാക്ഷ്യമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
തന്റെ ജീവിതത്തെ പിടിച്ചുലച്ച സംഭവങ്ങളെ കുറിച്ചും അവ തരണം ചെയ്യാൻ വിശ്വാസത്തിൻറെ കരങ്ങൾ എങ്ങനെ സഹായിച്ചു എന്നുമാണ് ധന്യ വെളിപ്പെടുത്തുന്നത്. 130 കോടിയോളം വരുന്ന സാമ്പത്തിക തട്ടിപ്പു കേസിൽ ധന്യയെയും ഭർത്താവിനെയും ഭർത്താവിൻറെ വീട്ടുകാരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭർത്താവിന്റെ വീട്ടുകാരുടെ കുടുംബ ബിസിനസിന്റെ തകർച്ചയും തുടർന്നുള്ള അനുഭവും തൻറെ സ്വന്തം സഹോദരന്റെ വിവാഹം മുടങ്ങുന്ന ദാരുണമായ അവസ്ഥയിൽ നിന്ന് താൻ എങ്ങനെ കരകേറിയെന്നാണ് ധന്യ വീഡിയോയിൽ പ്രധാനമായും വിവരിക്കുന്നത്. സഹോദരന് ഉന്നത സർക്കാർ ജോലി ഉണ്ടായിട്ടും തന്റെയും ഭർത്താവിൻെറ വീട്ടുകാരുടെയും ഫാമിലി ബിസിനസ് തകർച്ചയും ജയിൽവാസവും മൂലം സഹോദരൻ ഡിക്സൻെറ വിവാഹാലോചനകൾ മുടങ്ങിയ സംഭവത്തിന്റെ വിവരണം കണ്ഠമിടറിയാണ് ധന്യ പറയുന്നത് . ഒപ്പം ക്യാൻസർ ബാധിതയായ അമ്മയുടെ ചികിത്സാ സമയത്ത് പ്രാർത്ഥനാ ജീവിതം തന്നെ എങ്ങനെ സഹായിച്ചു എന്നും ധന്യ പങ്കുവയ്ക്കുന്നുണ്ട്. ധന്യ മേരി വർഗീസ് കൃപാസനത്തിൽ നടത്തിയ അനുഭവസാക്ഷ്യത്തിലെ വാക്കുകൾ ജീവിതത്തിൽ പ്രതിസന്ധി അനുഭവിക്കുന്നവർക്ക് പ്രചോദനം നൽകുന്നവയാണ്. തനിക്ക് ലഭിച്ച ദൈവാനുഗ്രഹത്തിന്റെ മഹത്വം മറ്റുള്ളവർക്ക് മുൻപിൽ പറയണമെന്ന് ആഗ്രഹിച്ചിട്ടും ചെയ്യാതിരുന്നതിനെക്കുറിച്ചും എന്നാൽ ഒരു കല്യാണത്തിന് പോകുന്ന വഴിയിൽ വാഹനം തകരാറിലായതു മൂലം അതിന് സാധിച്ചതിന്റെ ആകസ്മികതയും ധന്യ വെളിപ്പെടുത്തുന്നുണ്ട്.
പത്തുവർഷമായി വിജയകരമായി പോവുകയായിരുന്ന കുടുംബ ബിസിനസിന്റെ വീഴ്ചകളാണ് എല്ലാം തകർത്തതെന്ന് ധന്യയും ഭർത്താവ് ജോണും പല വേദികളിലും പരസ്യമായി വെളിപ്പെടുത്തിയിരുന്നു. എന്നാൽ തകർച്ചകളിൽ നിന്ന് ധന്യയുടെ തിരിച്ചുവരവ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു . സീതാ കല്യാണം തുടങ്ങിയ ജനപ്രിയ സീരിയലുകളിലൂടെ ധന്യ ഇന്ന് കുടുംബപ്രേക്ഷകരുടെ ആരാധനാപാത്രമാണ്. ജൂനിയർ ആർട്ടിസ്റ്റായി തന്റെ കരിയർ ആരംഭിച്ച ധന്യ തിരുടി എന്ന തമിഴ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ബിഗ് ബോസ് മലയാളം റിയാലിറ്റി ടിവി ഷോയിലെ അവസാനഘട്ട മത്സരാർത്ഥിയായത് ധന്യയ്ക്ക് ഒട്ടേറെ ആരാധകരെയാണ് നേടിക്കൊടുത്തത്. ധന്യയുടെ അനുഭവസാക്ഷ്യത്തിന്റെ വീഡിയോ കാണാം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- നോട്ടിങ്ഹാമിൽ ഫ്ലാറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മൂന്നും ഒന്നും വയസ്സുള്ള രണ്ട് പെൺകുട്ടികൾ കൊല്ലപ്പെട്ടു. കുട്ടികളുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ചെ ക്ലിഫ്‌ടണിലെ ഫെയർലിസ്‌ലെ ക്ലോസിലുണ്ടായ തീപിടിത്തത്തെ തുടർന്നാണ് കുട്ടികൾ മരണപ്പെട്ടത്. ഒരു സ്ത്രീക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് നോട്ടിംഗ്ഹാംഷെയർ പോലീസ് അറിയിച്ചു. ക്ലിഫ്‌ടണിൽ നിന്നുള്ള 31 കാരനായ ഒരാളെ കൊലക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകശ്രമമാണോയെന്ന സംശയത്തിൽ ഇയാളെയും ചോദ്യം ചെയ്തുവരികയാണ്. ഏകദേശം 4 മണിയോടെ തീ അണയ്ക്കുവാൻ സാധിച്ചുവെന്ന് അധികൃതർ വ്യക്തമാക്കി. രണ്ട് നിലകളുള്ള ഫ്‌ളാറ്റിന്റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ജീവനക്കാർ തീയണയ്ക്കുന്ന സമയത്ത് സമീപത്തെ വീടുകളിൽ നിന്ന് താൽക്കാലികമായി ഒഴിപ്പിച്ചു.
ഫോറൻസിക് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് അന്വേഷണം നടത്തുകയാണ്. പോലീസും ഫയർഫോഴ്‌സും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ തീപിടിത്തം ആസൂത്രിതമായി ഉണ്ടായതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ 30 വയസ്സുള്ള ഒരു യുവതിക്കും ഗുരുതരമായി പരിക്കേറ്റു. ഇവരുടെ സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. പ്രദേശവാസികളെ നടുക്കിയ ഒരു സംഭവമാണ് ഇവിടെ അരങ്ങേറിയതെന്ന് തീപിടുത്തത്തിന് ശേഷം കമ്മ്യൂണിറ്റിയിൽ പട്രോളിംഗിന് നേതൃത്വം നൽകിയ ഇൻസ്‌പെക്ടർ ബെൻ ലോറൻസ് പറഞ്ഞു. അന്വേഷണങ്ങൾ പ്രാഥമിക ഘട്ടത്തിൽ തന്നെ തുടരുകയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻതന്നെ അധികൃതരുമായി ബന്ധപ്പെടണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: പതിനേഴുകാരൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കേംബ്രിഡ്ജിലെ ലോഗൻസ് മെഡോയ്ക്ക് സമീപം ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. പതിനേഴുകാരനായ യുവാവിനെ പ്രതികളായ മൂവരും ചേർന്ന് കുത്തികൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ ഒരാൾ പതിനാല് വയസുകാരനും മറ്റു രണ്ടും പേർ പതിനേഴുകാരുമാണ്. കുത്തേറ്റു മരിച്ച യുവാവിനെ ഇവർ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയാണ് ഉപദ്രവിച്ചത്. പല സ്ഥലങ്ങളിൽ നിന്ന് പിടിയിലായ പ്രതികൾ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. മരണകാരണം ആഴത്തിലുള്ള മുറിവാണെന്നും, ആക്രമണത്തെ തുടർന്നാണ് അത് സംഭവിച്ചതെന്നും പോലീസ് അറിയിച്ചു.
സംഭവത്തിൽ ദൃക്‌സാക്ഷികളായിട്ടുള്ളവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ് പോലീസ് . കൊലപാതകത്തെക്കുറിച്ച് കൂടുതൽ അറിയുന്നവർ മുന്നോട്ടു വന്ന് വിവരങ്ങൾ കൈമാറണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
അത്തറിന്റെ മണമുള്ള ഖത്തറിലേക്ക് ലോകം ചുരുങ്ങുകയാണ്. ഒരു പന്തിനോളം വലിപ്പം മാത്രം. കേരളത്തിന്റെ രണ്ടുമൂന്ന് ജില്ലകൾ ചേർത്തുവെച്ചാലുള്ള വിസ്തീർണം മാത്രമേ ഉള്ളൂ ഖത്തറിന്. ഇത്ര ചെറിയ രാജ്യത്ത് ഇതിന് മുൻപ് ലോകകപ്പ് നടന്നിട്ടുമില്ല. എന്നാൽ, ലോകം ഇന്ന് മുതൽ ആ രാജ്യമായി മാറും. ഖത്തറിലേ പുൽമൈതാനങ്ങളിൽ പന്തുരുളാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കിയാവുമ്പോൾ ആരാധകഹൃദയങ്ങളിൽ അലയടിക്കുന്നത് ഒരേയൊരു ചോദ്യമാണ്; ആര് കപ്പുയർത്തും? ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളായ അർജന്റീനയോ ബ്രസീലോ കപ്പുയർത്തുമോ? അതോ യൂറോപ്യൻ രാജ്യങ്ങളുടെ മേധാവിത്വം തുടരുമോ?
ജൂൺ ജൂലൈയിൽ നടക്കേണ്ട ലോകകപ്പ് ഖത്തറിലെ കാലാവസ്ഥ പരിഗണിച്ച് നവംബർ – ഡിസംബറിലേക്ക് മാറ്റിയപ്പോൾ സൂപ്പർ താരങ്ങളുടെ വരവ് ക്ലബ് ഫുട്ബോൾ സീസണിന്റെ മദ്ധ്യേയാണ്. അതുകൊണ്ടുതന്നെ പല ടീമുകളും പൂർണമായി ഒരുങ്ങിയെന്ന് പറയാനാവില്ല.
ഇറ്റലി, സ്വീഡൻ, തുർക്കി, നോർവേ, നൈജീരിയ, ഈജിപ്ത്, ഐവറി കോസ്റ്റ് തുടങ്ങി കരുത്തരായ പല ടീമുകളും യോഗ്യത നേടിയില്ല. നാലുതവണ ലോക കപ്പ് ജയിച്ച, നിലവിലെ യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലിയുടെ അസാന്നിദ്ധ്യം ശ്രദ്ധേയമാണ്. അതും തുടർച്ചയായ രണ്ടാം തവണയാണ് ഇറ്റലി ഇല്ലാതെ ലോകകപ്പ് നടക്കുന്നത്. മുപ്പത്തിരണ്ടു ടീമുകൾ എട്ട് ഗ്രൂപ്പുകളിലായി ആദ്യ റൗണ്ടിൽ ഇറങ്ങുമ്പോൾ അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കിൽ പ്രമുഖരെല്ലാം അടുത്ത റൗണ്ടിൽ കടക്കും. അതായത് ഒരു ഗ്രൂപ്പിൽ മൂന്ന് പ്രമുഖ ടീമുകൾ വരുമ്പോൾ അതിലൊന്നിന് അടുത്ത റൗണ്ട് ബുദ്ധിമുട്ടാകുന്ന സ്ഥിതി ഇത്തവണ ഇല്ലെന്നു പറയാം. പക്ഷേ,അട്ടിമറികളുണ്ടായാൽ കഥ മാറും. ആതിഥേയരെന്ന നിലയിൽ ഖത്തർ യോഗ്യത നേടിയപ്പോൾ മത്സരിച്ചെത്തിയ ആദ്യ ടീം ജർമനിയാണ്. രണ്ടു യോഗ്യതാ മത്സരം ബാക്കി നിൽക്കെ 2021 ഒക്ടോബറിൽ തന്നെ ജർമനി ബർത്ത് ഉറപ്പിച്ചു. ഏറ്റവും ഒടുവിൽ, 2022 ജൂണിൽ കോസ്റ്ററിക്ക മുപ്പത്തിരണ്ടാമത്തെ ടീമായി യോഗ്യത കൈവരിച്ചു.
യുക്രെയിനെ ആക്രമിച്ചതിന്റെ പേരിൽ വിലക്ക് വന്നത് കാരണം 2018ലെ ലോകകപ്പിന് ആതിഥേയത്വം വഹിച്ച റഷ്യ ഇത്തവണയില്ല. ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായ ബ്രസീൽ മുതൽ അറുപതാം റാങ്കുള്ള ഘാന വരെ ഖത്തറിൽ മത്സരിക്കുന്നു. ഇതുവരെ നടന്ന എല്ലാ ലോകകപ്പിലും സാന്നിദ്ധ്യമറിയിച്ച ബ്രസീൽ ഇരുപത്തിരണ്ടാം തവണയും ലോക കപ്പിനെത്തുന്നു. ജർമനിയും അർജന്റീനയുമാണ് ബ്രസീൽ കഴിഞ്ഞാൽ ഏറ്റവുമധികം തവണ ലോകകപ്പ് കളിച്ച രാജ്യങ്ങൾ. ഖത്തറിന് ഇത് അരങ്ങേറ്റവും.
അർജന്റീനയുടെ ലയണൽ മെസി, പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ, ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ച്, ഫ്രാൻസിന്റെ കരിം ബെൻസമ ,ജർമനിയുടെ മാനുവൽ ന്യൂയർ എന്നിവർക്കിത് മിക്കവാറും അവസാന ലോകകപ്പാകും. നെയ്‌മറും പരുക്കുകൾ തുടരെ അലട്ടുന്നതിനാൽ ഈ ലോകകപ്പോടെ വിടവാങ്ങിയേക്കും. അതുകൊണ്ടുതന്നെ അവസാന ലോകകപ്പ് അവിസ്മരണീയമാക്കാൻ അവർ ശ്രമിക്കുമെന്ന് ഉറപ്പാണ്.
സ്പെയിന്റെ അൻസു ഫാറ്റി, പെഡ്രി, ഗാവി, ഇംഗ്ലണ്ടിന്റെ ഫിൽ ഫോഡൻ, ജൂഡ് ബെല്ലിങ്ങാം, ജർമനിയുടെ മുസിയാല, ബ്രസീലിന്റെ ആന്റണി, വിനീസ്യൂസ്, ഫ്രാൻസിന്റെ കമവിംഗ തുടങ്ങിയ യുവതാരങ്ങൾ ഇത്തവണത്തെ ശ്രദ്ധാകേന്ദ്രങ്ങളാണ്. ഗ്രൂപ്പ് ഘട്ടത്തിലെ മരണപോരാട്ടം സ്പെയിനും ജർമനിയും തമ്മിലാണ്.
36 മത്സരങ്ങളിൽ തോൽവി അറിയാതെ എത്തുന്ന മെസിക്കും കൂട്ടർക്കും കപ്പുയർത്താൻ കഴിയുമോ.. അതോ കാനാറിപ്പടയോ? നിർഭാഗ്യം നിറഞ്ഞ ഓറഞ്ചുപടയോ? കറുത്ത കുതിരകളായ ബെൽജിയമോ? ഫ്രാൻസോ ഇംഗ്ലണ്ടോ ജർമ്മനിയോ സ്പെയിനോ പോർച്ചുഗലോ… അതോ മറ്റേതെങ്കിലും കൂട്ടരോ??? ആരാവും ചാമ്പ്യൻമാർ. മെയ്യും മനസും കളിയാരവത്തിലേക്ക്.. അൽ ബെയ്ത് സ്റ്റേഡിയത്തിലെ കിക്കോഫ് വിസിലിനായി ലോകം കാതോർത്തിരിക്കുന്നു..
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
പ്രധാനമന്ത്രി ഋഷി സുനക് യുക്രെയിൻ പ്രസിഡൻറ് സെലെൻസ്‌കിയുമായി കൈവിൽ കൂടിക്കാഴ്ച നടത്തി. റഷ്യ യുക്രെയിൻ യുദ്ധത്തിൽ സാമ്പത്തിക സ്ഥിതി പരിങ്ങലിലായ യുക്രെയിനിന് 50 മില്യൺ പൗണ്ട് ആയുധ സഹായമാണ് റിഷി സുനക് വാഗ്ദാനം ചെയ്തിരിക്കുന്നത്. യുദ്ധത്തിൻറെ തുടക്കം മുതൽ രാജ്യത്തെ പരമാവധി സഹായിക്കുന്ന നയമാണ് യുകെ സ്വീകരിച്ചിരിക്കുന്നതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സെലെൻസ്‌കെ പറഞ്ഞു. 50 മില്യൺ പൗണ്ടിന്റെ പ്രതിരോധ സഹായത്തിൽ ആയുധങ്ങളെ കൂടാതെ ഡ്രോണുകളെ പ്രതിരോധിക്കാനുള്ള സാങ്കേതികവിദ്യയും ഉൾപ്പെടുന്നു.
ഈ മാസം ആദ്യം യുകെയുടെ പ്രതിരോധ സെക്രട്ടറി വെൻ വാലസ് പ്രഖ്യാപിച്ച വ്യോമ പ്രതിരോധ മിസൈലുകളെ കൂടാതെയുള്ളതാണ് പുതിയ പാക്കേജ് . യുകെ ആദ്യം തൊട്ടുതന്നെ യുക്രെയിനൊപ്പം നിന്നതിനോട് താൻ അഭിമാനിക്കുന്നതായി പ്രധാനമന്ത്രി ഋഷി സുനക് വ്യക്തമാക്കി. അതോടൊപ്പം തന്നെ സാധാരണ ജനങ്ങളുടെ മേൽ റഷ്യ സൈന്യം ക്രൂരമായ വ്യോമാക്രമണം നടത്തുന്നതിന് അദ്ദേഹം കടുത്ത ഭാഷയിൽ അപലപിച്ചു.
യുകെയുടെ സാമ്പത്തിക മാന്ദ്യത്തിന്റെ ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് റഷ്യ യുക്രെയിൻ യുദ്ധമാണ് . റഷ്യ യുക്രെയിൻ യുദ്ധം കാരണം രാജ്യത്തെ എനർജി ബില്ലിൽ കടുത്ത വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. യുക്രെയിൻെറ 50 ശതമാനം ഊർജ്ജ ഉൽപാദന സംരംഭങ്ങളെ റഷ്യ നശിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. യുകെ, യു എസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ റഷ്യയ്ക്ക് വാണിജ്യ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ വാതക ഉത്പാതക രാജ്യമായ റഷ്യയിൽ നിന്ന് പ്രകൃതിവാതകം നേരിട്ട് ഇറക്കുമതി ചെയ്യുന്നില്ലെങ്കിലും യുകയിലേയ്ക്കുള്ള ആഗോള വാതക ലഭ്യതയെ സംഘർഷം കാര്യമായി ബാധിച്ചിട്ടുണ്ട്. എണ്ണയും പ്രകൃതിവാതക ഉത്പാദനത്തിനും മുൻപന്തിയിൽ നിൽക്കുന്ന റഷ്യയും ആയിട്ടുള്ള വാണിജ്യവിലക്ക് ബ്രിട്ടനെ നല്ല രീതിയിൽ ബാധിച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അഭയാർത്ഥി പ്രവാഹത്തിനാണ് റഷ്യ യുക്രെയിൻ സംഘർഷം വഴിവച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ചാൾസ് രാജാവിന്റെ ചാരിറ്റി സംഘടനകളിൽ ഒന്നിനെ സംബന്ധിച്ച് ഉണ്ടായ വിവാദത്തിൽ മെട്രോപോളിറ്റൻ പോലീസ് നടത്തിയ അന്വേഷണ റിപ്പോർട്ട് ക്രൗൺ പ്രോസിക്യൂഷൻ സർവീസിന് കൈമാറി. ഈ സംഭവത്തിന്റെ തുടർനടപടിയായി കോടതിയിലേക്ക് റിപ്പോർട്ട് സമർപ്പിക്കണമോ വേണ്ടയോയെന്ന വിലയിരുത്തലിലാണ് ക്രൗൺ പ്രോസിക്യൂഷൻ സർവീസ്. ചാൾസ് രാജാവിന്റെ ചാരിറ്റി സംഘടനയായ പ്രിൻസ് ഫൗണ്ടേഷൻ, ഉദാരമായ സംഭാവനകൾക്ക് പകരമായി ഒരു സൗദി ശതകോടീശ്വരന് നൈറ്റ്ഹുഡും യുകെ പൗരത്വവും നേടുവാൻ സഹായിച്ചെന്നതാണ് സംഘടനയെ സംബന്ധിച്ച ഉയർന്നിരിക്കുന്ന വിവാദം.
രാജവാഴ്ചയ്ക്ക് എതിരെ പ്രവർത്തിക്കുന്ന റിപ്പബ്ലിക് എന്ന സംഘടനയാണ് വിവാദത്തിന് പിന്നിൽ . 2021 സെപ്റ്റംബറിൽ പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ റിപ്പബ്ലിക് സംഘടന ചാൾസിനും, അദ്ദേഹത്തിന്റെ വിശ്വസ്തനായ മൈക്കൽ ഫോസെറ്റിനും എതിരെ പരാതിയുമായി രംഗത്ത് വന്നത് . ഇത് സംബന്ധിച്ചു നടന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് ആണ് മെട്രോപോളിറ്റൻ പോലീസ് അധികൃതർ ഇപ്പോൾ ക്രൗൺ പ്രോസിക്യൂഷൻ സർവീസിന് കൈമാറിയിരിക്കുന്നത്. ഇത് സംബന്ധിച്ചു തുടർ നിയമനടപടി സ്വീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ക്രൗൺ പ്രോസിക്യൂഷൻ സർവീസാണ്.
ഒക്ടോബർ 31ന് ഒരു റിപ്പോർട്ട് കൈമാറിയതായും അന്വേഷണം അവസാനിച്ചിട്ടില്ലെന്നും നടന്നുകൊണ്ടിരിക്കുകയാണെന്നും മെട്രോപോളിറ്റൻ പോലീസ് വക്താവ് വ്യക്തമാക്കി. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെ സംബന്ധിച്ച് യാതൊരുവിധ പ്രതികരണങ്ങൾക്കും ഇല്ലെന്ന് ബക്കിങ്‌ഹാം കൊട്ടാരം അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ അന്വേഷണ റിപ്പോർട്ട് പുതിയ പല വിവാദങ്ങൾക്കും വഴിതെളിക്കും
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെ യിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് കർശന മുന്നറിയിപ്പുമായി ഇമിഗ്രേഷൻ ഓഫീസ്. കേരളത്തിൽ നിന്ന് പഠനവുമായി ബന്ധപ്പെട്ട് എത്തിയിരിക്കുന്ന വിദ്യാർത്ഥികൾക്ക് ഹാജർ കുറവുണ്ടെകിൽ വിസ റദ്ദാക്കുമെന്നാണ് അധികൃതർ പറയുന്നത്. പഠിക്കുന്ന കോഴ്സിന്റെ ഹാജരും, പഠനത്തിൽ നിന്ന് ഏതെങ്കിലും കാരണത്താൽ വിട്ടുനിൽക്കുകയോ ചെയ്താൽ വിസയുടെ സ്പോൺസർഷിപ്പ് ഉടനടി പിൻവലിക്കുമെന്നും പറയുന്നു.
വിദ്യാർത്ഥികൾക്ക് തുടർച്ചയായി കോൺടാക്റ്റ് പോയിന്റുകൾ നഷ്‌ടപ്പെടുന്ന സാഹചര്യത്തിലും നടപടി ബാധകമാണെന്നും അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ കോൺടാക്റ്റ് പോയിന്റുകൾ എങ്ങനെ കണക്കാക്കുമെന്ന് വ്യക്തമായ ധാരണയില്ലെന്നാണ് വിദ്യാർത്ഥികൾ പ്രധാനമായും ഉന്നയിക്കുന്നത് . കോൺടാക്റ്റ് പോയിന്റുകൾ കുറഞ്ഞതിനെ തുടർന്ന് നിരവധി വിദ്യാർത്ഥികളുടെ വിസ റദ്ദാക്കിയ സംഭവങ്ങളും ഈ അടുത്തായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇത് പരിഹരിക്കാൻ വിദ്യാർത്ഥികൾ നിർബന്ധമായും ക്ലാസ്സുകളിലും മറ്റ് പഠന പ്രവർത്തനങ്ങളിലും സജീവമാകാണമെന്നാണ് വിദഗ്ധർ പറയുന്നത്. ഏതെങ്കിലും കാരണത്താൽ നിങ്ങൾ സർവകലാശാലയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിൽ, അത് കൃത്യമായി അധികൃതരെ അറിയിക്കണം. ഇല്ലാത്തപക്ഷം സർവകലാശാല ഇമിഗ്രേഷൻ വകുപ്പിനെ അറിയിക്കുകയും തുടർന്ന് നിങ്ങളുടെ വിസ നഷ്ടമാകാനും സാധ്യതയുണ്ട്.
ജീവിതചിലവുകളിലെ വർദ്ധനവ് മൂലം യുകെ മലയാളി വിദ്യാർത്ഥികളിൽ ഭൂരിപക്ഷവും കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ്. അതുകൊണ്ടുതന്നെ അനുവദനീയമായ പരിധിക്ക് അപ്പുറവും ജോലി ചെയ്ത് കൂടുതൽ പണം കണ്ടെത്താനാണ് പല വിദ്യാർത്ഥികളും ക്ലാസുകളിൽ കയറാതെ മുങ്ങുന്നതെന്നാണ് വസ്തുത. ചാൻസിലർ ജെറമി ഹണ്ട് അടിസ്ഥാന വേതന നിരക്ക് ഉയർത്തിയെങ്കിലും അതിന്റെ പ്രയോജനം ലഭിക്കുന്നത് 23 വയസ്സ് കഴിഞ്ഞവർക്ക് മാത്രമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: റഷ്യൻ യുദ്ധവിമാനങ്ങൾ നാറ്റോ കപ്പലുകളുടെ 80 യാർഡിനുള്ളിൽ പറന്നതായി റിപ്പോർട്ടുകൾ. ഇന്നലെ ബാൾട്ടിക് കടലിലാണ് സംഭവം. കപ്പലുകളുടെ അടുത്തേക്ക് പറന്നടുത്ത വിമാനങ്ങൾ അപകടസാധ്യത ഒരുക്കിയെന്നും വാർത്തകേന്ദ്രങ്ങൾ പറഞ്ഞു. 300 അടി ഉയരത്തിലാണ് വിമാനങ്ങൾ പറന്നെത്തിയത്.
കഴിഞ്ഞ ദിവസം പോളിഷ് ഗ്രാമത്തിൽ റഷ്യൻ മിസൈലുകൾ പതിച്ചിരുന്നു. അതിനു പിന്നാലെ കനത്ത സുരക്ഷയാണ് പ്രഖ്യാപിച്ചിരുന്നത്. ഇതിന് തൊട്ടുപിന്നാലെ കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടാകുന്ന സാഹചര്യം രൂപപ്പെട്ടത് കൂടുതൽ ഗൗരവമുള്ളതാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. എത്ര തീവ്ര സാഹചര്യമാണെങ്കിലും യഥാസമയം ഉചിതമായ തീരുമാനം ഉണ്ടാകുമെന്നാണ് സംഭവത്തിൽ നാറ്റോയുടെ വിശദീകരണം. നാറ്റോയിലെ ഒരു അംഗത്തിന് നേരെയുള്ള ആക്രമണം വലിയൊരു ഏറ്റുമുട്ടലിലേക്ക് എത്തിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
പോളണ്ടിൽ മിസൈലുകൾ പതിച്ചതിനു തൊട്ടു പിന്നാലെ മോസ്കോയും വാഷിംഗ്‌ടണും തമ്മിൽ ആശയവിനിമയം നടത്തിയിരുന്നു. യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് തടയാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് യു എസ് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ മാർക്ക് മില്ലി വ്യക്തമാക്കി.