Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: സ്വവർഗാനുരാഗ ദമ്പതികളെ അനുഗ്രഹിക്കുന്നതിനായി പ്രാർത്ഥനകൾ ഉപയോഗിക്കില്ലെന്ന കാന്റർബറി ആർച്ച് ബിഷപ്പിന്റെ വാക്കുകൾ ചർച്ചയാവുകയാണ്. ഈ ആഴ്ച ചർച്ച് ഓഫ് ഇംഗ്ലണ്ട് സ്വവർഗ ദമ്പതികൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിലാണ് ബിഷപ്പിന്റെ നടപടി. അവരെ അനുഗ്രഹിക്കാൻ പുരോഹിതർ തയാറാകണമെന്നും, എന്നാൽ വിവാഹം കഴിക്കാൻ പാടില്ലെന്ന് സഭ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

സഭയിലും സമൂഹത്തിലും ഉണ്ടാകുന്ന മാറ്റത്തെ അംഗീകരിക്കുന്നുവെന്നും, എന്നാൽ മുഴുവൻ കൂട്ടായ്മയുടെയും ഉത്തരവാദിത്തം തനിക്ക് ഉണ്ടെന്നുമാണ് ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി പറയുന്നത്. LGBTQI+ ആളുകളെ ചേർത്തു നിർത്താൻ കഴിയാതെ പോയതിൽ സഭ ഔദ്യോഗികമായി ക്ഷമാപണം നടത്തി രംഗത്ത് വന്നിരുന്നു. അതേസമയം, കണ്ണീരോടെ സഭയെ കൂടുതൽ ഉന്നതങ്ങളിൽ എത്തിക്കുമെന്നും, സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ള മനുഷ്യരെ ഇതിനായി കൂട്ടിച്ചേർക്കുമെന്നും യോർക്ക് ആർച്ച് ബിഷപ്പ് തന്റെ പ്രസ്താവനയിൽ പറഞ്ഞു. ആർച്ച് ബിഷപ്പ് വെൽബിയുടെ നിലപാടിൽ നിന്നും വ്യത്യസ്തമാണ് ഇത്.

സ്വവർഗ ദമ്പതികളെ വിവാഹം കഴിക്കാൻ പുരോഹിതരെ അനുവദിക്കുന്നതിനുള്ള പഠിപ്പിക്കലിൽ നിന്ന് സഭ പിന്നോട്ടില്ലെന്നും എന്നാൽ അവർക്കുവേണ്ടി പ്രാർത്ഥിക്കാൻ സഭ ഒരുക്കമാണെന്നുമാണ് ബിഷപ്പുമാർ ഈ വിഷയത്തിൽ പ്രതികരിക്കുന്നത്. വിഷയം അടുത്ത മാസം കൂടുന്ന ജനറൽ സിനഡിൽ ചർച്ചയാക്കുമെന്നും, ഔദ്യോഗിക തീരുമാനം പിന്നാലെ ഉണ്ടാകുമെന്നുമാണ് സഭാ പ്രതിനിധികൾ പറയുന്നത്. 2013 മുതൽ ഇംഗ്ലണ്ടിലും വെയിൽസിലും സ്വവർഗ വിവാഹം നിയമപരമാണ്. എന്നാൽ നിയമം മാറിയപ്പോൾ സഭ അതിന്റെ പഠിപ്പിക്കലിൽ മാറ്റം വരുത്തിയില്ല എന്നതാണ് നിലവിലെ പ്രശ്നം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഒരു രാജ്യത്ത് നിയമം എല്ലാവർക്കും ഒരുപോലെയാണെന്നാണ് പൊതുവെ പറയാറുള്ളത്. പക്ഷെ, കാര്യത്തോട് അടുക്കുമ്പോൾ ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് അകലുന്നവരാണ് അധികാരികൾ ഉൾപ്പടെയുള്ള ഭരണവർഗം. ഇന്ത്യയിലെ സാഹചര്യവും തികച്ചും വ്യത്യസ്തമല്ല. റോഡ് നിയമങ്ങൾ കാറ്റിൽ പറത്തി അമിത വേഗത്തിൽ പറന്നു നടക്കുന്ന മന്ത്രിമാരും ഭരണകൂട മേലാളൻമാരും നമ്മുടെ നാട്ടിലെ നിത്യസംഭവങ്ങളാണ്. എന്നാൽ അതിന് പുതിയൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഓടുന്ന കാറിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ പ്രധാനമന്ത്രി വീഡിയോ ചിത്രീകരിച്ച സംഭവം ഇതിനോടകം തന്നെ ചർച്ചയായിരിക്കുകയാണ്. എന്നാൽ ഇപ്പോൾ അതിന്റെ പിഴ അദ്ദേഹത്തിനെതിരെ ചുമത്തി അധികൃതർ രംഗത്ത് വന്നിരിക്കുകയാണ്. ഇതോടെ നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും, അതിൽ വലിയവനെന്നോ, ചെറിയവനെന്നോ ഉള്ള വ്യത്യാസം ഇല്ലെന്നുമുള്ള വലിയ സന്ദേശം പങ്കുവെച്ചിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യാൻ വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടയിൽ സീറ്റ്‌ ബെൽറ്റ് ഊരി മാറ്റുകയായിരുന്നു. ഇന്നലെ തന്നെ ഈ വാർത്ത പുറത്ത് വന്നിരുന്നു. വീഡിയോ ചിത്രീകരിക്കാൻ പോയപ്പോൾ ഉണ്ടായ തെറ്റാണെന്നും, അദ്ദേഹം ക്ഷമാപണം നടത്തിയെന്നും ഓഫീസ് അറിയിച്ചു.

സീറ്റ്‌ ബെൽറ്റ്‌ ധരിക്കാതെയുള്ള യാത്രകൾക്ക് 100 പൗണ്ടാണ് പിഴയായി ഈടാക്കുന്നത്. എന്നാൽ അതേസമയം കേസ് കോടതിയിൽ പോയാൽ പിഴ 500 പൗണ്ടാകും. ഔദ്യോഗിക ചുമതലയിലിരിക്കെ ഇത് രണ്ടാം തവണയാണ് ഋഷി സുനകിനെതിരെ പിഴ ചുമത്തുന്നത്. 2020 ൽ കോവിഡ് 19 നിയന്ത്രണങ്ങൾ മറികടന്ന് ബോറിസ് ജോൺസന്റെ ജന്മദിനത്തിൽ പങ്കെടുത്തതിന് സമാനമായ നടപടി എടുത്തിരുന്നു. ഫിക്‌സഡ് പെനാൽറ്റി നോട്ടീസ് എന്നത് നിയമം ലംഘിക്കുന്നതിനുള്ള പിഴ എന്നാണ് അർത്ഥമാക്കുന്നത്. അത് 28 ദിവസത്തിനുള്ളിൽ അടയ്‌ക്കണം. ഇല്ലാത്തപക്ഷം പോലീസ് കേസ് അന്വേഷിച്ചു കോടതിയെ സമീപിക്കും.

എന്നാൽ അതേസമയം, ഋഷി സുനക് മൊത്തം ബാധ്യതയാണെന്ന് ലേബർ പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ ഏഞ്ചല റെയ്‌നർ ട്വീറ്റ് ചെയ്തു. പാർട്ടി നേതൃത്വത്തിന്റെ ഭാഗത്ത്‌ നിന്നുൾപ്പടെ വലിയ വിമർശനമാണ് സംഭവത്തിൽ ഉയർന്നത്. എന്നാൽ പിഴ അടയ്‌ക്കുന്നതോടെ പ്രശ്നങ്ങൾ എല്ലാം ഒതുങ്ങുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.

ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ഒരേ നിയമം രണ്ട് രീതിയിലാണ് നിലനിൽക്കുന്നതെന്ന് പറയാതെ വയ്യ. റോഡ് നിയമങ്ങൾ കാറ്റിൽ പറത്തിയാണ് മന്ത്രിമാർ ഉൾപ്പടെയുള്ള ഭരണവർഗം യാത്ര ചെയ്യുന്നത്. അതുകൊണ്ട് തന്നെ അപകടങ്ങളും നിത്യ സംഭവങ്ങളാണ്. അമിത വേഗതയും, സുരക്ഷാ മാനദണ്ഡങ്ങൾ മറന്നുള്ള ഇത്തരം യാത്രകൾക്ക് കടിഞ്ഞാൺ ഇടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ ഈ യുകെ മോഡൽ കണ്ടുപഠിക്കണമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ആശുപത്രിയിൽ ബോംബിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് തീവ്രവാദ വിരുദ്ധ സംഘം അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ ലീഡ്‌സിലെ സെന്റ് ജെയിംസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ആയിരുന്നു സംഭവം. തുടർന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്ത് എത്തുകയും, അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തു. സംഭവത്തിൽ ലീഡ്‌സ് സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ആശുപത്രിയുടെ മെറ്റേണിറ്റി വിംഗിന് സമീപമാണ് ബോംബിന്റെ സാന്നിധ്യം കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡിലെ അംഗത്തിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്. ആശുപത്രിയിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്നും സംശയാസ്പദമായ സാഹചര്യത്തിൽ ഒരാളെ പിടികൂടിയിട്ടുണ്ടെന്നുമാണ് സംഭവത്തിൽ വെസ്റ്റ് യോർക്ക്ഷയർ പോലീസ് പറയുന്നത്. പൊതുജന സുരക്ഷ കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ സേനയെ സജ്ജമാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.

വിദഗ്ധരുടെ സഹായം ഉൾപ്പടെ സ്വീകരിച്ചാണ് നിലവിൽ അന്വേഷണം മുൻപോട്ട് പോകുന്നത്. ഉച്ചമുതൽ തന്നെ അഗ്നിശമന സേനാംഗങ്ങളും, ബോംബ് നിർവീര്യമാക്കുന്ന യൂണിറ്റും സംഭവസ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ബോംബിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലെ രോഗികളെയും ജീവനക്കാരെയും ഒഴിപ്പിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കവൻട്രിയിൽ താമസിച്ചിരുന്ന 33കാരനായ യുവ നേഴ്‌സ് അരുൺ എം എസ് മരണമടഞ്ഞു. തിരുവനന്തപുരം സ്വദേശിയായ ഇയാൾ ബുധനാഴ്ച നൈറ്റ് ഡ്യൂട്ടിക്ക് എത്താത്തതിനെ തുടർന്ന് കവന്‍ട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ അധികൃതര്‍ പോലീസിനെ ബന്ധപ്പെട്ടത്തിന് പിന്നാലെയാണ് മരണ വാർത്ത പുറം ലോകമറിഞ്ഞത്‌. അരുൺ ഹോസ്‌പിറ്റലിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് ഒരു വർഷമായി.

ഉറക്കത്തില്‍ പാട്ടു കേട്ട് കിടന്ന നിലയിലാണ് അരുണിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്. ചെവിയില്‍ ഹെഡ്ഫോണ്‍ കണ്ടെത്തിയിരുന്നതിലാണ് ഈ നിഗമനം. ഇതോടെ ഉറക്കത്തില്‍ സംഭവിച്ച ഹൃദയാഘാതം ആയിരിക്കാം യുവ നേഴ്സിന്റെ മരണത്തിനു കാരണമായതെന്ന് കരുതപ്പെടുന്നു. കവന്‍ട്രി ഹോസ്പിറ്റലില്‍ നേഴ്സായി ജോലി ലഭിച്ച ഭാര്യ ആര്യ ഉടൻ തന്നെ യൂകെയിലെത്തിചേരാനിരിക്കെയാണ് അരുണിനെ മരണം തട്ടിയെടുത്തത് . അരുണിനും ആര്യയ്ക്കും മൂന്ന് വയസുള്ള ഒരു കുട്ടിയുമുണ്ട് .

അരുണിന്റേത് ആകസ്മിക മരണം ആയതിനാൽ പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങള്‍ക്ക് ശേഷമേ മൃതദേഹം വിട്ടുകൊടുക്കുകയുള്ളു. ഇതിൻെറ നടപടിക്രമങ്ങൾക്കായി രണ്ടു മുതൽ മൂന്ന് ആഴ്ച വരെ സമയം വേണ്ടിവരും .

അരുണിൻെറ നിര്യാണത്തിൽ മലയാളി യുകെ ന്യൂസിന്റെ അനുശോചനം ബന്ധുമിത്രാദികളെ അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും മൂലം പൊറുതിമുട്ടിയ യുകെ മലയാളികൾക്ക് തെല്ലൊരാശ്വാസവുമായി എനർജി ബില്ലിൽ കുറവ് ഉണ്ടാകുമെന്ന വാർത്ത പുറത്തുവന്നു. ഈ വേനൽ കാലത്ത് എനർജി ബിൽ 600 പൗണ്ട് വരെ കുറയുമെന്നാണ് റിപ്പോർട്ടുകൾ . ഗ്യാസിന്റെ ഹോൾസെയിൽ വിലയിൽ ഉണ്ടായേക്കാവുന്ന കുറവാണ് ഇതിന് കാരണം.

ഏപ്രിലിൽ ഗ്യാസിന്റെ ഹോൾസെയിൽ വില 3208 പൗണ്ടിലേയ്ക്കും ജൂലൈയിൽ ഇത് 2200 പൗണ്ടിലേയ്ക്കും കുറയുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ പ്രതീക്ഷിക്കുന്നത്. പ്രതീക്ഷിച്ചത് പോലെ എനർജി ബില്ലുകളിൽ കുറവ് വരുകയാണെങ്കിൽ നിലവിൽ സർക്കാർ നൽകുന്ന സബ്സിഡി തുടർന്ന് ഉണ്ടാവില്ലെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ ഹോൾസെയിൽ വിലയിലെ കുറവ് ജനങ്ങളുടെ ബില്ലിൽ എത്രമാത്രം പ്രതിഫലിക്കുമെന്ന ആശങ്ക ശക്തമാണ്. എനർജി ബില്ലിൽ കുറവ് ഉണ്ടായെങ്കിൽ പോലും ഗാർഹിക ബില്ലുകൾ ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കിലായിരിക്കും എന്നതാണ് സാധാരണക്കാരെ അലട്ടുന്ന വസ്തുത.


റഷ്യ ഉക്രൈൻ യുദ്ധമാണ് എനർജി ബില്ലുകളിലെ കുതിച്ചു കയറ്റത്തിന് മുഖ്യകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതു മൂലം യുകെയിലെ എനർജി ബില്ലുകളിൽ വൻ കുതിച്ചു കയറ്റമുണ്ടായത് ജനങ്ങളുടെ ജീവിതത്തിൽ വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായി മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾക്കായി രാജ്യത്തെ ഒട്ടുമിക്ക മേഖലകളിലെയും ജീവനക്കാർ സമരമുഖത്താണ് .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: അമ്മയ് ക്കൊപ്പം നവജാത ശിശുവിനെ കാണാതായതായി പരാതിയുമായി പിതാവ് രംഗത്ത്. കാമുകനൊപ്പമാണ് ഇവർ പോയതെന്നും, ഇയാളുടെ പേരിൽ ലൈംഗിക അതിക്രമം ഉൾപ്പെടെ നിരവധി കേസുകൾ നിലവിൽ ഉണ്ടെന്നും ഇയാൾ പറഞ്ഞു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ടൂട്ട്സ് മാർട്ടൻ(35), മാർക്ക്‌ ഗോർഡൻ അവരുടെ കുഞ്ഞ് എന്നിവരെ ജനുവരി 5 നാണ് കാണാതായത്. ബോൾട്ടണിന് സമീപം അവരുടെ കാർ കേടായെന്നും തുടർന്നാണ് കാണാതെ ആയതെന്നുമാണ് പുറത്ത് വരുന്ന വിവരം. ഇരുവരെയും കാണാത്തതിൽ ദുഖമുണ്ടെന്നും, എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നും മാർട്ടന്റെ പിതാവ് പറഞ്ഞു. അതേസമയം ഗോർഡൻ അമേരിക്കയിൽ ബലാത്സംഗക്കേസിൽ 20 വർഷം തടവ് അനുഭവിച്ചിട്ടുണ്ടെന്നും, സമാനമായ നിരവധി കേസുകളിൽ പ്രതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗോർഡന്റെ മുൻകാല ജീവിതത്തെ കുറിച്ച് നേരത്തെ അറിയാമായിരുന്നു എന്നും, പിതാവ് നേപ്പിയർ മാർട്ടൻ തുറന്ന് പറഞ്ഞു. മകളെയും കുഞ്ഞിനേയും എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നാണ് ആവശ്യം. എന്നാൽ കേസിൽ കുഞ്ഞിന്റെ ജനനത്തെ കുറിച്ച് ആശുപത്രികളിൽ നിന്ന് മതിയായ രേഖകൾ ലഭിച്ചിട്ടില്ലെന്നും മാസം തികയാതെ ജനിച്ചതാണോ എന്ന് സംശയം ഉണ്ടെന്നും പോലീസ് പറയുന്നു. 2016 ലാണ് ഗോർഡനുമായി ഇവർ പരിചയപ്പെട്ടത്. 2010 മുതൽ യുകെയിൽ രജിസ്റ്റർ ചെയ്ത പല കേസുകളിലും ഇയാൾ പ്രതിയാണ്. 14 വയസ്സുള്ളപ്പോൾ ഫ്ലോറിഡയിലെ ഒരു കേസിൽ ഇയാൾ ശിക്ഷിക്കപ്പെട്ടിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: സ്കോട്ട്ലാൻഡിലെ ഏറ്റവും പ്രായം കൂടി വ്യക്തി തന്റെ 110-ാം ജന്മദിനം ഇന്ന് ആഘോഷിക്കുകയാണ്. അതുകൊണ്ട് തന്നെ ഇത്രയും കാലത്തെ ജീവിതത്തിന്റെ രഹസ്യം എന്തെന്നുള്ള ചർച്ചയും ഇതിനോടകം തന്നെ സജീവമായിരിക്കുകയാണ്. ഇപ്പോഴിതാ അതിന്റെ പിന്നിലെ കാരണം തുറന്നുപറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് സ്കോട്ട്ലാൻഡിന്റെ മുത്തശ്ശി. 1913 ലാണ് മരിയോൺ ഡോസൺ ജനിച്ചത്. ലോകത്തെ പിടിച്ചു കുലുക്കിയ ലോകമഹായുദ്ധങ്ങൾ, സ്പാനിഷ് ഫ്ലൂ പകർച്ചവ്യാധി, കോവിഡ് -19 എന്നിവയുടെ നേർസാക്ഷികൂടിയാണ് മരിയോൺ.

സ്കോട്ട്ലാൻഡിലെ റെൻഫ്രൂഷയറിലായിരുന്നു താമസം. 1941 അവൾ വിവാഹിതയായി. 100 വയസു പിന്നിട്ട ജീവിതത്തിൽ മക്കളെയും മക്കളുടെ മക്കളെയും കാണുവാൻ ലഭിച്ചത് വലിയ ഭാഗ്യമാണെന്നും, മദ്യത്തിൽ നിന്ന് അകന്ന് നിന്നതാണ് ആയുസിന്റെ പിന്നിലെ രഹസ്യമെന്നും മരിയോൺ വ്യക്തമാക്കി. ‘ഒരിക്കലും മദ്യം ഉപയോഗിച്ചിട്ടില്ല. അതുകൊണ്ടാണ് ഞാൻ ഇത്രയുംകാലം ജീവിച്ചത്. ആകെ ഉപയോഗിക്കുന്നത് നാരങ്ങാവെള്ളമാണ്. ഞാൻ ജനിച്ചത് ഈ നാട്ടിലാണ്. ഞാൻ സ്കൂളിൽ പോയതും, കളിക്കാൻ പോയതുമെല്ലാം ഇവിടെയാണ്. എനിക്ക് പ്രിയപ്പെട്ട ഒരിടമാണ് ഇവിടം’- മരിയൻ പറഞ്ഞു.

ജീവിതത്തിൽ ഇത്രയും കാലത്തിനിടയിൽ കഴിഞ്ഞ വർഷം റെൻഫ്രൂഷയറിലെ സ്വന്തം വീട്ടിൽ നിന്ന് അടുത്തുള്ള മൊറാർ ലിവിംഗ് കെയർ ഹോമിലേക്ക് മാത്രമാണ് മാറിയിട്ടുള്ളത്. വീട്ടിലെ ഏതു കാര്യങ്ങളിലും മരിയോൺ സജീവമായി ഇടപെടുന്നുണ്ട്. മരിയോൺ ഇവിടെ ഉണ്ടായിരിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്നും, മാത്രമല്ല അവൾ തന്റെ എല്ലാ കമ്മ്യൂണിറ്റി ബന്ധങ്ങളും കാത്തു സൂക്ഷിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നും ഹോം മാനേജർ കാരെൻ ആംസ്ട്രോംഗ് ചൂണ്ടിക്കാട്ടുന്നു. ഇതിനോടകം തന്നെ മരിയോണിന്റെ ജീവിതം കേന്ദ്രീകരിച്ചു സമീപത്തെ സ്കൂൾ കുട്ടികൾ ഒരു നാടകം അവതരിപ്പിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഫെബ്രുവരി 6 -ന് ഇംഗ്ലണ്ടിലും വെയിൽസിലും നേഴ്സുമാർ സമരം പ്രഖ്യാപിച്ചിരിക്കുന്ന അന്നുതന്നെ ആംബുലൻസ് ഡ്രൈവർമാരും പണിമുടക്ക് നടത്തും. ആരോഗ്യമേഖലയിലെ രണ്ടു വിഭാഗം ജീവനക്കാർ ഒരേ ദിവസം സമരമുഖത്തിറങ്ങുന്നത് എൻഎച്ച്എസിനെ കടുത്ത പ്രതിസന്ധിയിൽ ആക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എൻ എച്ച് എസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ആംബുലൻസ് ജീവനക്കാരും റോയൽ കോളേജ് ഓഫ് നേഴ്സിംഗ് യൂണിയനും ഒരേ ദിവസം സമരമുഖത്തിറങ്ങുന്നത്.


ഫെബ്രുവരി 6 , 20 മാർച്ച് 6, 20 എന്നീ തീയതികളിൽ ആംബുലൻസ് ഡ്രൈവർമാരെ കൂടാതെ പാരാമെഡിക്കുകൾ, കോൾ ഹാൻഡ്‌ലർമാർ , സപ്പോർട്ട് വർക്കർമാർ എന്നിവരും പണിമുടക്കും. നിലവിൽ ഫെബ്രുവരി 6, 7 തീയതികളിൽ നടക്കുന്ന നേഴ്സുമാരുടെ പണിമുടക്കിൽ 73 ട്രസ്റ്റുകളിൽ നിന്നുള്ള യൂണിയൻ അംഗങ്ങൾ ആണ് പങ്കെടുക്കുന്നത്. അതുകൊണ്ട് തന്നെ കഴിഞ്ഞ പണിമുടക്കിനെ അപേക്ഷിച്ച് കടുത്ത പ്രതിസന്ധിയിലേയ്ക്ക് എൻഎച്ച്എസ് നീങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനൊപ്പം മറ്റ് ആരോഗ്യ മേഖലയിലെ ജീവനക്കാരും പണിമുടക്കുന്നത് എൻഎച്ച്എസിന്റെ പ്രതിസന്ധി രൂക്ഷമാക്കും.

ചർച്ചകൾക്കുള്ള എല്ലാ വാതിലുകളും തുറന്നെങ്കിലും വേതന വർദ്ധനവിന്റെ കാര്യത്തിൽ ഗവൺമെൻറ് നിലപാട് ആശാവഹമല്ലെന്നാണ് യൂണിയനുകൾ പ്രതികരിച്ചത്. സമര ദിവസങ്ങളിലും അടിയന്തര സേവനങ്ങൾ മുടക്കമില്ലാതെ നടക്കുമെന്നാണ് അവകാശപ്പെടുന്നതെങ്കിലും പല ആശുപത്രികളിലെയും സ്ഥിതി തികച്ചും പരിതാപകരമാണ്. പണപ്പെരുപ്പത്തിനും വർധിച്ചുവരുന്ന ജീവിത ചിലവുകൾക്കും ആനുപാതികമായുള്ള ശമ്പള വർദ്ധനവാണ് നേഴ്സുമാരുൾപ്പെടെയുള്ള യൂണിയനുകൾ മുന്നോട്ടുവയ്ക്കുന്ന പ്രധാനപ്പെട്ട ആവശ്യം

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പുതിയ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട നിർണായക പ്രഖ്യാപനവുമായി മോട്ടോർ വാഹന വകുപ്പ് രംഗത്ത്. മുൻ വർഷങ്ങളിൽ പുതിയ ഒരു വാഹനത്തിന് മൂന്ന് വർഷത്തെ എം ഒ ടി ആയിരുന്നു ആവശ്യം ഉണ്ടായിരുന്നത്. എന്നാൽ വാഹന നിർമാണ രംഗത്ത് സാങ്കേതികവിദ്യ കൈവരിച്ചിരിക്കുന്ന വളർച്ചയെയും പലതരത്തിലുള്ള ഇലക്ടറിക്‌ വാഹനങ്ങൾ വിപണിയിൽ ലഭ്യമാകുന്നതിനെ തുടർന്നുമാണ് ഈ നീക്കമെന്നാണ് പുറത്ത് വരുന്ന വിവരം.

പുതിയ വാഹനങ്ങൾക്കായുള്ള ആദ്യ എം ഒ ടിയുടെ തീയതിയും മലിനീകരണം തടയാൻ കൈകൊള്ളേണ്ട തീരുമാനവും എടുക്കാൻ വിദഗ്ധ സമിതിയ്ക്ക് ഇതിനോടകം തന്നെ രൂപം നൽകിയിട്ടുണ്ട്. റോഡിൽ വാഹനത്തിന്റെ പെർഫോമൻസ് എങ്ങനെയാണ് എന്നതും ഇതിൽ വിലയിരുത്തും. നിലവിൽ എം ഒ ടിയ്ക്ക് ശരാശരി £40 ചിലവാകുമെന്നാണ് കരുതുന്നത്. ഇതിലൂടെ ഗ്രേറ്റ് ബ്രിട്ടനിലുടനീളം വാഹനമോടിക്കുന്നവർക്ക് പ്രസ്തുത ഫീസിൽ പ്രതിവർഷം വലിയൊരു തുക ലഭിക്കാൻ സാധിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇതിനു പുറമെ എം ഒ ടി സംവിധാനത്തിൽ ഉണ്ടാകുന്ന നിർണായക മാറ്റങ്ങൾ വാഹനമോടിക്കുന്ന ആളുകളെ അറിയിക്കാനും വാഹനങ്ങൾ ഗതാഗതയോഗ്യമാക്കുന്നതിനുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് അവരെ ഓർമ്മിപ്പിക്കുന്നതിനുമായി ഗതാഗത വകുപ്പിന്റെയും ഡി.വി.എസ്.എ-യുടെയും നേതൃത്വത്തിൽ വിവിധ ക്യാമ്പയിനുകൾ ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ പൊതുഗതാഗത രംഗത്ത് മറ്റ് രാജ്യങ്ങളെക്കാൾ യുകെ മേൽകൈ കൈവരിക്കുമെന്നാണ് വിഷയത്തിൽ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. മൂന്ന് വർഷം എന്നുള്ളത് നാല് വർഷം ആക്കി മാറ്റിയത് വാഹനങ്ങളുടെ സുരക്ഷയെ കരുതിയാണെന്നാണ് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മാറിടം കാണിച്ചുകൊണ്ടുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിരോധിക്കുന്നത് സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡർമാരുടെയും നോൺ-ബൈനറിക്കാരുടെയും മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നുവെന്ന മേൽനോട്ട ബോർഡിന്റെ ശുപാർശയിൽ നടപടിയ്ക്കൊരുങ്ങി മെറ്റ. ടോപ്പ് സർജറിയെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ചിത്രങ്ങൾ ട്രാൻസ് ദമ്പതിമാർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്ത ചിത്രത്തിന് മെറ്റ വിലക്കേർപ്പെടുത്തിയതിനെ തുടർന്നായിരുന്നു ബോർഡിന്റെ ശുപാർശ.

പുരുഷന്മാർ ശരീരം കാണിച്ചുകൊണ്ട് പോസ്റ്റ്‌ ചെയുന്ന ചിത്രങ്ങൾക്ക് ഇത്തരത്തിൽ വിലക്ക് ബാധകമല്ല. എന്നാൽ സ്ത്രീകൾക്ക് മാത്രം എന്തുകൊണ്ട് വിലക്കേർപെടുത്തുന്നു എന്നുള്ളത് കാലങ്ങളായി നിലനിൽക്കുന്ന ചർച്ചയാണ്. മെറ്റയുടെ നയം മാറ്റണമെന്നും വിവേചനപരമായ തീരുമാനത്തിൽ മാറ്റം ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് 2020 ൽ നഗ്നരായ പ്രതിഷേധക്കാർ – പുരുഷന്മാരും സ്ത്രീകളും ഉൾപ്പടെ ഫേസ്ബുക്കിന്റെ ന്യൂയോർക്ക് ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയിരുന്നു.

മെറ്റ സ്വാതന്ത്രമായി പ്രവർത്തിക്കുന്ന ബോർഡാണ്. ഇന്റർസെക്‌സ്, നോൺ-ബൈനറി, ട്രാൻസ്‌ജെൻഡർ ആളുകൾക്കും തുടങ്ങി എല്ലാവർക്കുമുള്ള നയം ലിംഗഭേദത്തിന്റെ ബൈനറി വീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. 2013 ൽ സ്ത്രീകൾ മുലയൂട്ടുന്ന ചിത്രങ്ങൾ നീക്കം ചെയ്തതിന് ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വിമർശിക്കപ്പെട്ടിരുന്നു. എന്നാൽ പിന്നീട് സംഭവത്തിൽ ക്ഷമ ചോദിച്ചു അധികൃതർ രംഗത്ത് വന്നിരുന്നു. തുടർന്ന് ഇത്തരം ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.

RECENT POSTS
Copyright © . All rights reserved