ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

സ്കോട്ട് ലൻഡിൽ ജൂണിൽ ഡോക്ടർമാരുടെ യൂണിയനായ ബിഎംഎയും സർക്കാരും തമ്മിൽ ശമ്പള വർദ്ധനവിന്റെ കാര്യത്തിൽ ധാരണയായി . സ്കോട്ട് ലൻഡിലെ ജൂനിയർ ഡോക്ടർമാർക്ക് 14.5 ശതമാനം ശമ്പള വർധനവാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. സർക്കാരും ബിഎംഎ സ്കോട്ട്‌ലന്റുമായുള്ള ചർച്ചകൾക്ക് ഒടുവിലാണ് ഇനി രണ്ടു വർഷത്തെ കാലാവധിയുള്ള സ്കോട്ടിഷ് സർക്കാർ പുതിയ ഓഫർ നൽകിയിരിക്കുന്നത്. ഈ മാസം ആദ്യം സ്കോട്ട് ലൻഡിലെ ജൂനിയർ ഡോക്ടർമാർ പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു.


സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്ന ശമ്പള വർദ്ധനവിനെ കുറിച്ച് തങ്ങളുടെ യൂണിയൻ അംഗങ്ങളുമായി ചർച്ച ചെയ്യുമെന്ന് യൂണിയൻ അറിയിച്ചു. നിലവിൽ കരാർ അംഗീകരിച്ചില്ലെന്നും അവസാന തീരുമാനം അംഗങ്ങളുടെ ഇടയിൽ നടക്കുന്ന വോട്ടെടുപ്പിനെ ആശ്രയിച്ചായിരിക്കും എന്നാണ് യൂണിയൻറെ നിലപാട്. സ്കോട്ടിഷ് സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്ന ഏറ്റവും മികച്ച കരാറാണ് ഇതെന്ന അഭിപ്രായം യൂണിയൻ പ്രകടിപ്പിച്ചിട്ടുണ്ട് . ജൂനിയർ ഡോക്ടർമാരുടെ ശമ്പള വർദ്ധനവിനായി 61.3 മില്യൺ പൗണ്ടിന്റെ നിക്ഷേപമാണ് സർക്കാർ നടത്തേണ്ടതായി വരുന്നത്.

നിലവിൽ ജൂനിയർ ഡോക്ടർമാർക്ക് നിർദ്ദേശിക്കപ്പെട്ട ശമ്പള വർദ്ധനവ് 20 വർഷത്തിനിടയിലെ ഏറ്റവും മികച്ച ഓഫർ ആണെന്നാണ് സർക്കാരിൻറെ നിലപാട്. 72 മണിക്കൂർ പണിമുടക്കിനായി യൂണിയൻ അംഗങ്ങൾ നേരത്തെ വോട്ട് ചെയ്തിരുന്നു . പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായി 23.5 ശതമാനം ശമ്പള വർദ്ധനവാണ് യൂണിയൻ ആവശ്യപ്പെട്ടിരുന്നത്