Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

രാജ്യത്തുടനീളം ബിൻ സ്ട്രൈക്ക് തുടരുന്നതിനാൽ പൊതുജനാരോഗ്യത്തിന് അപകടസാധ്യത ഉണ്ടെന്ന് മുന്നറിയിപ്പ് നൽകി സ്കോട്ട്‌ലന്റിന്റെ നാഷണൽ ഹെൽത്ത് ഏജൻസി . നാപ്കിനുകളും ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ആളുകളുടെ ആരോഗ്യത്തിന് അപകട സാധ്യതയുണ്ടാക്കുന്നതായി സ്കോട്ട്ലൻഡിലെ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകി . ബിന്നുകൾ കവിഞ്ഞൊഴുകുന്ന പ്രദേശങ്ങൾ അണുവിമുക്തമാക്കാൻ ഏജൻസി കൗൺസിലുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തർക്കം പരിഹരിക്കാനുള്ള തുടർച്ചയായുള്ള മൂന്നാം വട്ട ചർച്ചകളും പരാജയപ്പെട്ടിരിക്കുകയാണ് . കൗൺസിലും യൂണിയനും തമ്മിലുള്ള ചർച്ചകളിൽ ഏറ്റവും കുറഞ്ഞ ശമ്പളമുള്ള തൊഴിലാളികൾക്കായി ഒരു പുതിയ കരാർ രൂപീകരിക്കുന്നതിനെപ്പറ്റിയാണ് പരിഗണിച്ചിരുന്നത്. ഞായറാഴ്ച ചർച്ചകൾ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാലിന്യത്തിന്റെ തരവും കാലാവസ്ഥയും ഉൾപ്പെടെയുള്ള പഠനങ്ങളെ ആശ്രയിച്ചാണ് മാലിന്യം എത്രമാത്രം ആരോഗ്യത്തിന് അപകടരം എന്ന് പറയാൻ കഴിയൂ എന്ന് പബ്ലിക് ഹെൽത്ത് സ്‌കോട്ട്‌ലൻഡ് അറിയിച്ചു. ജൈവമാലിന്യങ്ങൾ അടിഞ്ഞു കൂടുകയാണെങ്കിൽ അത് മനുഷ്യൻറെ ആരോഗ്യത്തെ ബാധിക്കും. ഭക്ഷണ അവശിഷ്ടങ്ങൾ, മൃഗങ്ങളുടെ അവശിഷ്ടങ്ങൾ, മനുഷ്യമാലിന്യങ്ങൾ, വളം എന്നിവയെല്ലാം ജൈവ മാലിന്യങ്ങളിൽ ഉൾപ്പെടുന്നു. ആളുകളുടെ ആരോഗ്യത്തിന് അപകട സാധ്യത ഒഴിവാക്കാനായി ബിന്നുകൾ കവിഞ്ഞൊഴുകുന്ന പൊതുസ്ഥലങ്ങൾ അണുവിമുക്തമാക്കാൻ കൗൺസിലുകൾക്ക് ശുപാർശ നൽകിയതായി ഏജൻസി കൂട്ടിച്ചേർത്തു. എഡിൻബർഗിലുടനീളം കെട്ടിക്കിടക്കുന്ന മാലിന്യക്കൂമ്പാരങ്ങൾ പൊതുജന ആരോഗ്യത്തിന് ആശങ്ക ഉയർത്തുന്നതായി ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റർ ജോൺ സ്വിന്നി പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഡയാന രാജകുമാരിയുടെ മരണത്തിന് 25 വർഷങ്ങൾക്ക് ശേഷം ഒരു അഭിമുഖം ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. ലോകം കേൾക്കണമെന്ന് താൻ ആഗ്രഹിച്ച കുറച്ചു കാര്യങ്ങളാണ് ആൻഡ്രൂ മോർട്ടണുമായുള്ള അഭിമുഖത്തിന്റെ രത്നചുരുക്കം.

ആൻഡ്രൂ മോർട്ടണിന്റെ വാക്കുകൾ…

‘ഞാൻ ടേപ്പ് റെക്കോർഡർ ഓണാക്കി, ഡയാന രാജകുമാരിയുടെ അവ്യക്തമായ ശബ്ദം കേൾക്കാം. വിശ്വാസവഞ്ചന, ആത്മഹത്യാശ്രമങ്ങൾ, സങ്കടങ്ങൾ അങ്ങനെ ഞാൻ മുമ്പ് കേട്ടിട്ടില്ലാത്ത പല കാര്യങ്ങളെ കുറിച്ചുമാണ് അവൾ പറയുന്നത്. 1991ൽ ഡയാനയ്ക്കന്ന് 30 വയസായിരുന്നു. പത്തുവർഷത്തെ ദാമ്പത്യം കടുത്ത പ്രശ്‌നത്തിലൂടെ കടന്നു പോകുന്ന സമയം. അവളുടെ വിവാഹത്തിന്റെ യഥാർത്ഥ കഥയാണ് എന്നോട് പങ്കുവെച്ചത്. 1986-ൽ ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിലെ എക്‌സ്-റേ ഡിപ്പാർട്ട്‌മെന്റിൽ രാജകുമാരി ഒരു പുതിയ സിടി സ്കാനർ തുറന്നപ്പോൾ ഞാൻ കണ്ടുമുട്ടിയ ഡോ. ജെയിംസ് കോൾതർസ്റ്റ് ആയിരുന്നു അതിൽ പ്രധാനി. പിന്നീട് ചായയും ബിസ്‌ക്കറ്റും കുടിച്ച് ആശുപത്രിയിലെ ഡയാനയുടെ സന്ദർശനത്തെ കുറിച്ച് ഞാൻ അവനോട് ചോദിച്ചു, അയാൾക്ക് അവളെ വർഷങ്ങളായി അറിയാമെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി. ക്രമേണ ഞാനും ജെയിംസും സൗഹൃദത്തിലായി. അവളുടെ സുഹൃത്ത് എന്ന നിലയിൽ, അവളുടെ വിവാഹം പരാജയപ്പെട്ടുവെന്നും കാമില പാർക്കർ ബൗൾസുമായി അവളുടെ ഭർത്താവിന് ബന്ധമുണ്ടെന്നും ജെയിംസിന് അറിയാമായിരുന്നു.

ഏത് നിമിഷവും കൊട്ടാരത്തിലെ ശത്രുക്കൾ തന്നെ മാനസിക രോഗിയാക്കി അടച്ചിടുമെന്ന് ഡയാന ഭയപ്പെട്ടിരുന്നു. അവളുടെ ജീവിതത്തിന്റെ മുഴുവൻ കഥയും പറഞ്ഞില്ലെങ്കിൽ, അവൾ ചെയ്യാൻ തീരുമാനിച്ചതിന്റെ പിന്നിലെ കാരണങ്ങൾ പൊതുജനങ്ങൾക്ക് ഒരിക്കലും മനസ്സിലാകില്ലെന്ന് അവൾക്ക് മനസ്സിലായി.

ഞാൻ അവളെക്കുറിച്ച് ഒരു പുസ്തകം തയാറാക്കുകയായിരുന്നെന്ന് അവൾക്കറിയാമായിരുന്നു. ഞാൻ എഴുതുമ്പോൾ അവൾ എന്റെ പുസ്തകം പലതവണകളായി വായിച്ചു. 1992 ജൂൺ 7-ന്, എന്റെ പുസ്തകത്തിൽ നിന്നുള്ള ആദ്യത്തെ ഉദ്ധരണി ഒരു പത്രത്തിൽ പ്രത്യക്ഷപ്പെട്ടു – ‘ഡയാനയെ ചാൾസ് അഞ്ച് ആത്മഹത്യാശ്രമങ്ങളിലേക്ക് നയിച്ചു’ എന്ന തലക്കെട്ടിൽ. രഹസ്യ ടേപ്പുകളിൽ നിന്നുള്ള ചില ഉദ്ധരണികൾ ഞാൻ ഉപയോഗിച്ചുവെന്നും, പക്ഷേ അവൾ പറഞ്ഞതിൽ ഭൂരിഭാഗവും മാറിയാണ് വന്നതെന്നും പത്രം പറഞ്ഞു. 1997 ആഗസ്റ്റ് 31-ന് പാരീസിൽ ഒരു വാഹനാപകടത്തിൽ അവർ മരിച്ചപ്പോൾ രാജ്യം സങ്കടംകൊണ്ട് വിതുമ്പി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : യുകെയിൽ ജോലി ചെയ്യുന്ന യുക്രൈൻ പൗരന്മാരുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. ഏപ്രിലിൽ 9% ആയിരുന്നിത് ഓഗസ്റ്റ് തുടക്കമായപ്പോഴേക്കും 42% ആയി ഉയർന്നെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ജൂലൈ 20 നും ഓഗസ്റ്റ് 4 നും ഇടയിൽ 1,132 യുക്രൈൻകാരുമായി ഒഎൻഎസ് നടത്തിയ സർവേയിൽ നിന്നാണ് കണ്ടെത്തലുകൾ. റഷ്യയുടെ അധിനിവേശത്തെ തുടർന്ന് പ്രത്യേകം ആരംഭിച്ച രണ്ട് വിസ സ്കീമുകളിലായാണ് ഇവർ എത്തുന്നത്. ഏകദേശം 100,000-ത്തിലധികം ആളുകൾ ഇതുവരെ യുകെയിൽ എത്തിയിട്ടുണ്ടന്നും കണക്കുകൾ വ്യക്തമാക്കുന്നു. താമസത്തിനു പുറമെ വരുമാനവും കണ്ടെത്താൻ യു കെ യിൽ പറ്റുന്നത് കൊണ്ടാണ് ഇവരുടെ വരവ് വർദ്ധിക്കുന്നത്.

ഫാമിലി സ്കീം യുക്രൈനിയൻ പൗരന്മാർക്കും അവരുടെ ബന്ധുക്കൾക്കും നൽകാനൊരുങ്ങുകയാണ് യു കെ. വിസ സുരക്ഷിതമാക്കുന്ന അഭയാർത്ഥികൾക്ക് മൂന്ന് വർഷം വരെ യുകെയിൽ തുടരാൻ അനുവാദമുണ്ട്. സർവേയിൽ പങ്കെടുത്ത പകുതിയോളം ആളുകളും ഇംഗ്ലീഷ് ഭാഷാ ജോലി ഏറ്റെടുക്കാനുള്ള കഴിവിന് തടസ്സമാണെന്നും പറയുന്നു. അതേസമയം ചില ജോലികൾക്ക്‌ സുരക്ഷാ പ്രശ്നങ്ങൾ നേരിടുന്നവരുമുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിൽ ഏറ്റവും തിരക്കേറിയ 22 വിമാനങ്ങളിൽ മൂന്നിൽ രണ്ടു ഭാഗവും പകർച്ചവ്യാധിയുടെ തുടക്കം മുതൽ ഡ്രൈവർമാർക്ക് യാത്രക്കാരെ ഇറക്കാനുള്ള ചാർജുകൾ ഏർപ്പെടുത്തുകയോ വർദ്ധിപ്പിക്കുകയോ ചെയ്തിട്ടുള്ളതായി ആർഎസിയുടെ റിപ്പോർട്ട് പുറത്ത്. യാത്രക്കാരെ കൊണ്ടാക്കുന്നതിൽ ഏറ്റവും കൂടുതൽ ചാർജ് ഈടാക്കുന്നത് സ്റ്റാൻസ്റ്റഡ് എയർപോർട്ട് ആണ്. അതേസമയം ലണ്ടൻ സിറ്റി, ബെൽഫാസ്റ്റ്, കാർഡിഫ് എന്നിവിടങ്ങളിൽ നിശ്ചിത സമയത്തേക്ക് ഈ സൗകര്യം സൗജന്യമാണ് എന്നും മോട്ടോർ ഗ്രൂപ്പ് പറഞ്ഞു. പഠനത്തിന് വിധേയമാക്കിയ 22 വിമാനത്താവളങ്ങളിൽ 16 എണ്ണവും ചാർജുകൾ വർധിപ്പിച്ചതായി കണ്ടെത്തി.

പകർച്ചവ്യാധി മൂലമുള്ള നഷ്ടം നികത്താനാണ് വിമാനത്താവളങ്ങൾ ഇത്തരത്തിലുള്ള തീരുമാനം എടുത്തതെന്ന് ആർഎസി പറഞ്ഞു. എന്നാൽ പല ഇടങ്ങളിലും ഈടാക്കുന്ന ഫീസ് പലപ്പോഴും ഡ്രൈവർമാർക്ക് താങ്ങാൻ ആവുന്നതിലും കൂടുതൽ ആണെന്ന് മോട്ടോർ ഗ്രൂപ്പ് ചൂണ്ടിക്കാട്ടി. 2019-ൽ 20 മിനിറ്റിന് നാല് പൗണ്ട് ചാർജ് ചെയ്തിരുന്ന സ്റ്റാൻസ്റ്റഡ് എയർപോർട്ടിൽ നിലവിൽ 15 മിനിറ്റിന് 7 പൗണ്ട് ഈടാക്കുന്നതായി ഗവേഷകർ കണ്ടെത്തി. ഇതിന് തൊട്ട് പിന്നിൽ നിൽക്കുന്ന മാഞ്ചസ്റ്റർ എയർപോർട്ട് അഞ്ചുമിനിറ്റിന് 5 പൗണ്ട് ഈടാക്കുന്നുണ്ട്. മൂന്നുവർഷം മുമ്പ് ഇത് മൂന്ന് പൗണ്ടായിരുന്നു. യുകെയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളായ ഹീത്രുവും ഗാറ്റ്‌വിക്കും ഡ്രോപ് ഓഫുകൾക്ക് അഞ്ച് പൗണ്ട് ചാർജ് ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം ലൂട്ടൺ, ബ്രിസ്റ്റോൾ, ലീഡ്സ്, ബ്രാഡ്ഫോർഡ്, സൗത്ത്എൻഡ് എന്നിവിടങ്ങളിൽ എല്ലാം 10 മിനിറ്റിന് 5 പൗണ്ട് ഈടാക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഒൻപത് വയസ്സുകാരി സ്വന്തം വീട്ടിൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ കൊലപാതക കുറ്റം ആരോപിച്ച് ഒരാൾ അറസ്റ്റിൽ. ഒലീവിയയുടെ അമ്മ ചെറിൽ തോക്കുധാരിയെ വീടിൻെറ അകത്തേക്ക് കടക്കുന്നത് തടയാൻ ശ്രമിക്കുന്നതിൻെറ ഇടയിൽ ലക്ഷ്യം തെറ്റി വെടിയുതിർക്കുകയായിരുന്നു. ഒരു ബുള്ളറ്റ് ചെറിലിന്റെ കൈത്തണ്ടയിലും മറ്റൊന്ന് മകളുടെ നെഞ്ചിലും പതിക്കുകയായിരുന്നു. മെർസിസൈഡിൽ ഒരു ഏറ്റുമുട്ടലിനു ശേഷം പോലീസ് മുപ്പത്താറുകാരനായ പ്രതിയെ അറസ്റ്റു ചെയ്തതായി വ്യക്തമാക്കി. ഇയാൾക്കെതിരെ രണ്ടു കൊലപാതകശ്രമ ആരോപണങ്ങളും നിലവിൽ ഉണ്ട്. കൊലയാളിയെ കണ്ടെത്താനുള്ള അന്വേഷണം ഉർജ്ജിതമാക്കിയ വിവരം പോലീസ് ഇന്നലെ അറിയിച്ചിരുന്നു.

തോക്കുധാരികളുടെ യഥാർത്ഥ ലക്‌ഷ്യം ജോസഫ് നീ എന്ന മുപ്പത്തഞ്ചുകാരനായിരുന്നു. പുറത്തുള്ള ബഹളം കേട്ട് ചെറിൽ കതക് തുറന്നതിന് പിന്നാലെ തോക്കുധാരി അകത്തേക്ക് കയറാൻ ശ്രമിച്ചു. ഇത് തടയുന്നതിനിടയിലാണ് ഒലിവിയയ്ക്ക് വെടിയേറ്റത്. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പരിക്കേറ്റ ചെറിൽ ആശുപത്രി വിട്ടു. സംഭവ സ്ഥലത്തിനടുത്ത് നിന്ന് ശരീരത്തിൻെറ മുകൾ ഭാഗത്ത് പരുക്കേറ്റ നിലയിൽ നീയേ കണ്ടെത്തിയിരുന്നു. ഇയാളുടെ ചികിത്സ പൂർത്തിയാക്കിയാൽ ഉടൻ തന്നെ ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചതിന് ജയിലിലേക്ക് തിരികെവിളിക്കും. ഇയാൾക്ക് 2018 -ൽ മോഷണശ്രമത്തിനും മയക്കുമരുന്ന് വ്യാപാരത്തിനും മൂന്ന് വർഷവും ഒമ്പത് മാസവും തടവ് ശിക്ഷ ലഭിച്ചിരുന്നു. ഇതിനും മുൻപും പല കുറ്റകൃത്യങ്ങൾ ആരോപിച്ച് ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : റോയൽ മെയിൽ ജീവനക്കാർ വേതന വർദ്ധനവ് ആവശ്യപ്പെട്ട് നടത്തുന്ന സമരം കൂടുതൽ കരുത്താർജ്ജിക്കുന്നതായി റിപ്പോർട്ടുകൾ. ഇതിന്റെ ഭാ​ഗമായി 115,000 തപാൽ ജീവനക്കാർ ഇന്ന് പണിമുടക്കുകയാണ്. ഓഗസ്റ്റ് 31, സെപ്തംബർ 8, 9 തീയതികളിലും പണിമുടക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

അതേസമയം തൊഴിലാളികൾ സമരം ചെയ്യുന്ന ദിവസങ്ങളിൽ കത്തുകൾ നൽകില്ലെന്നും ചില പാഴ്സലുകൾ വൈകുമെന്നും റോയൽ മെയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വേതനം വർദ്ധിപ്പിക്കണമെന്നുള്ളതാണ് തൊഴിലാളി യൂണിയനുകൾ ഉന്നയിക്കുന്ന പ്രധാന ആവശ്യം. സാധനങ്ങൾ വൈകി ലഭിക്കുന്നതിൽ ഉപഭോക്താക്കളോട് ക്ഷമാപണം നടത്തിയിരിക്കുകയാണ് കമ്പനി. തടസ്സങ്ങൾ കുറയ്ക്കാൻ പരമാവധി ശ്രമിക്കാമെന്നും ഇത് മറികടക്കാൻ പുതിയ പദ്ധതികൾ നടപ്പിലാക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു. പണിമുടക്ക് ദിവസങ്ങളിൽ കഴിയുന്നത്ര സ്‌പെഷ്യൽ ഡെലിവറികളും ട്രാക്ക് ചെയ്‌ത പാഴ്‌സലുകളും വിതരണം ചെയ്യുമെന്നും, മെഡിക്കൽ ആവശ്യങ്ങൾക്ക് മുൻഗണന നൽകുമെന്നും അവർ പറയുന്നു.

സമരക്കാരെ പ്രതിനിധീകരിക്കുന്ന കമ്മ്യൂണിക്കേഷൻ വർക്കേഴ്‌സ് യൂണിയനുമായി മൂന്ന് മാസം ചർച്ചകൾ നടത്തിയെന്നും നിലവിൽ ശമ്പളം പുതുക്കി നൽകാനുള്ള കമ്പനിയുടെ തീരുമാനം യൂണിയൻ നിരസിച്ചതായും റോയൽ മെയിൽ പറഞ്ഞു. നിലവിലെ ജീവിതച്ചെലവ് ഉൾക്കൊള്ളുന്ന തുകയിലേക്ക് വേതനം വർദ്ധിപ്പിക്കണമെന്നാണ് യൂണിയൻ ആവശ്യപ്പെടുന്നത്.

തപാൽ ജീവനക്കാർ അർഹിക്കുന്ന മാന്യമായ വേതന വർദ്ധനവ് ഉറപ്പാക്കാണമെന്ന് ജനറൽ സെക്രട്ടറി ഡേവ് വാർഡ് പറഞ്ഞു. “മുതലാളിമാർ കോടിക്കണക്കിന് ലാഭം കൊയ്യുന്ന ഒരു രാജ്യത്ത് ഞങ്ങൾക്ക് ജീവിക്കാൻ കഴിയുന്നില്ല. ജീവനക്കാർ ബാങ്കുകൾ ഉപയോഗിക്കാൻ നിർബന്ധിതരാകുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പണിമുടക്ക് ഒഴിവാക്കാൻ കൂടുതൽ ചർച്ചകൾക്ക് തയ്യാറാണെന്ന് കമ്പനി വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക് എത്തുമ്പോൾ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെതിരെ ലിസ് ട്രസ്. ടോറി നേതൃയോഗത്തിൽ മാക്രോൺ യുകെയുടെ “സുഹൃത്താണോ ശത്രുവോ” എന്ന ചോദ്യത്തെ തുടർന്നായിരുന്നു പരാമർശം. പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ, “വാക്കുകളിലൂടെയല്ല, പ്രവൃത്തിയുടെ അടിസ്ഥാനത്തിലാണ് താൻ അദ്ദേഹത്തെ വിലയിരുത്തുകയെന്നും അവർ കൂട്ടിച്ചേർത്തു.

അടുത്ത കൺസർവേറ്റീവ് നേതാവും പ്രധാനമന്ത്രിയും ആകാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന ട്രസ്, നോർവിച്ചിലെ അവസാനത്തെ നേതൃയോഗത്തിൽ നടത്തിയ പരാമർശത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പുതിയ മാധ്യമ സ്ഥാപനമായ ടോക്ക്‌ടിവിയുടെ ക്വിക്ക്‌ഫയർ എന്ന പ്രോഗ്രാമിനിടയിലായിരുന്നു അഭിപ്രായം പ്രകടനം. എന്നാൽ ഇതേ ചോദ്യം ഋഷി സുനകിനോട് ചോദിച്ചപ്പോൾ മിസ്റ്റർ മാക്രോൺ ഒരു സുഹൃത്താണെന്നായിരുന്നു മറുപടി.

അതേസമയം, ഇന്ന് നടത്തുന്ന പ്രഖ്യാപനത്തില്‍ എനെര്‍ജി പ്രൈസ് ക്യാപ് 3500 പൗണ്ടിന് മുകളിൽ എത്തുമെന്നാണ് പ്രതീക്ഷ. ഈ സാഹചര്യത്തിൽ താന്‍ പ്രധാനമന്ത്രി ആയാല്‍, ഊര്‍ജ്ജ ബില്ലുമായി ബന്ധപ്പെട്ട പ്രതിസന്ധി മറികടക്കുന്നതിനുള്ള അടിയന്തര സഹായ നടപടികള്‍ കൈക്കൊള്ളുമെന്ന് ലിസ് വ്യക്തമാക്കി. ഒരു അടിയന്തര എനര്‍ജി ബജറ്റ് കൊണ്ടുവരുമെന്നും അവര്‍ പറഞ്ഞു. അടുത്തിടെ ലിവർപൂളിൽ ഒമ്പതു വയസ്സുകാരി ഒലിവിയ പ്രാറ്റ്-കോർബെൽ വെടിയേറ്റു മരിച്ചതിനെ കുറിച്ചും കുറ്റകൃത്യങ്ങളെ എങ്ങനെ നേരിടും എന്നതിനെ കുറിച്ചും ചോദ്യം ഉയർന്നു. വിഷയത്തിൽ പലതരത്തിലുള്ള അഭിപ്രായങ്ങളും നിലപാടുകളുമാണ് ഉയർന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഓഫീസ് ഓഫ് ഗ്യാസ് ആൻഡ് ഇലക്ട്രിസിറ്റി മാർക്കറ്റ് ഊർജ്ജ ഉപയാഗങ്ങൾക്കൊള്ള പുതിയ വിലപരിധി പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ ഒക്ടോബറിൽ തങ്ങളുടെ ഊർജ്ജ ബില്ലുകൾ എത്രമാത്രം ഉയരും എന്ന് കുടുംബങ്ങൾക്ക് ഉടൻ അറിയാം. ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്‌ലൻഡ് എന്നിവിടങ്ങളിൽ സാധാരണ അളവിൽ ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്ന ഒരു കുടുംബത്തിന് നിലവിൽ പ്രതിവർഷം 2000 പൗണ്ട് ആണ് നൽകേണ്ടി വരുന്നത്. ഈ വാർഷിക ബിൽ 3,500 പൗണ്ടിനും അധികമായി ഉയരും എന്നാണ് ഈപ്പോഴത്തെ പ്രവചനം. ഇത് പലർക്കും വൻ തിരിച്ചടി ആകുമെന്നും ഗവേഷകർ പറഞ്ഞു.

വെള്ളിയാഴ്ച പുലർച്ചെ ഏഴിന് ഓഫീസ് ഓഫ് ഗ്യാസ് ആൻഡ് ഇലക്ട്രിസിറ്റി മാർക്കറ്റിൽ നിന്ന് പുതിയ വില വർദ്ധനവിനെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടാകും. അതേസമയം, കുടുംബങ്ങൾക്ക് സർക്കാർ നൽകേണ്ട പിന്തുണ നടപടികൾ മെച്ചപ്പെടുത്താൻ ചാരിറ്റികൾ മന്ത്രിമാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. നിലവിൽ എല്ലാ വീടുകൾക്കും 400 പൗണ്ട് ഇളവ് ഈ പദ്ധതിയുടെ ഭാഗമായി ഉണ്ട്. ഭക്ഷണത്തിന്റെയും മറ്റ് ആവശ്യവസ്തുക്കളുടെയും വർദ്ധിച്ചു വരുന്ന വിലയോടൊപ്പം തന്നെ ഊർജ്ജ ബില്ലിൽ ഉണ്ടാകുന്ന വർദ്ധനവ് ഈ ശൈത്യകാലത്ത് പല കുടുംബങ്ങൾക്കും വൻ തിരിച്ചടിയാകും. ജനുവരിയിൽ നിലവിലുള്ളതിനേക്കാൾ കൂടുതൽ വർദ്ധനവ് ബില്ലുകളിൽ കാണുമെന്നും റിപ്പോർട്ടുണ്ട്. അടുത്തവർഷം അവസാനത്തോടെ ഒരു സാധാരണ പ്രതിവർഷ ബില്ല് 5,000 പൗണ്ടിൽ എത്തുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. യൂറോപ്യൻ, റഷ്യൻ ഊർജ്ജ വിതരണത്തെ തുടർന്നുള്ള അനിശ്ചിതത്വത്തിനിടയിൽ വ്യാഴാഴ്ച യുകെയിൽ ഹോൾസെയിൽ ഗ്യാസ് വിലയിൽ വൻവർദ്ധനവാണ് ഉണ്ടായത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

“ഞങ്ങൾ നിന്നെ കണ്ടെത്തുന്ന വരെ വിശ്രമിക്കുകയില്ല” ഒലിവിയ പ്രാറ്റ്-കോർബെലിന്റെ കൊലയാളിയെ കണ്ടെത്താനുള്ള പ്രതിജ്ഞ എടുത്ത് പോലീസ്. തിങ്കളാഴ്ച രാത്രി ലിവർപൂളിൽ കുട്ടിയുടെ മാതാവിനെ ആക്രമിക്കുന്നതിന് ഇടയിലാണ് ഒമ്പത് വയസുകാരി ഒലീവിയയ്ക്ക് വെടിയേറ്റത്. തോക്കുധാരി ഇപ്പോഴും ഒളിവിലാണെന്നും ഇയാൾ വിദേശത്തേക്ക് കടന്നതാണോയെന്ന് വ്യക്തമല്ലെന്നും മെർസിസൈഡ് പോലീസ് പറഞ്ഞു. അതേസമയം അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ടെന്ന് ഡെറ്റ് സിഎച്ച് സൂപ്റ്റ് മാർക്ക് കമീൻ പറഞ്ഞു. കുറ്റവാളി എവിടെ പോയാലും തങ്ങൾ കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒലീവിയയുടെ അമ്മ ചെറിൽ തോക്കുധാരിയെ അകത്തേക്ക് കടക്കുന്നത് തടയാൻ ശ്രമിച്ചുവെങ്കിലും ലക്ഷ്യം തെറ്റി വെടിയുതിർക്കുകയായിരുന്നു. ഒരു ബുള്ളറ്റ് ചെറിലിന്റെ കൈത്തണ്ടയിലും മറ്റൊന്ന് മകളുടെ നെഞ്ചിലും പതിക്കുകയായിരുന്നു. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വെടിവെയ്പ്പിൽ ഒലീവിയയുടെ അമ്മയ്ക്കും പരുക്കേറ്റിട്ടുണ്ട്. കൊലയാളിയെ കണ്ടെത്തുന്നതുവരെ തങ്ങൾ വിശ്രമിക്കുകയില്ലാ എന്ന് ഡിറ്റക്റ്റീവ് ചീഫ് സുപ്രട്ടണ്ട് സുപ്ത് കമീൻ പറഞ്ഞു. ഒരാഴ്ചയ്ക്കിടെ ലിവർപൂളിൽ നടന്ന മൂന്നാമത്തെ വെടിവയ്പ്പാണിത്. 48 മണിക്കൂർ മുമ്പ് ഒരു കൗൺസിൽ പ്രവർത്തകൻ കൊല്ലപ്പെട്ടതിന് ശേഷമാണ് ഈ ദാരുണ സംഭവം. ക്രോക്‌സ്‌റ്റെത്തിൽ വച്ച് 11 വയസുകാരൻ റൈസ് ജോൺസ് വെടിയേറ്റ് മരിച്ചതിന് 15 വർഷത്തിന് ശേഷമാണ് ഒലിവിയ കൊല്ലപ്പെട്ടത്. സെന്റ് മാർഗരറ്റ് മേരീസ് കാത്തലിക് ജൂനിയർ സ്‌കൂളിലാണ് ഒലിവിയ പഠിച്ചിരുന്നത്. സ്‌കൂളിലെ വിദ്യാർത്ഥികൾ എല്ലാം പ്രിയ കൂട്ടുകാരിയുടെ വേർപാടിൻെറ ദുഃഖത്തിലാണ്. കൊല നടന്ന സ്ഥലത്ത് കുട്ടികളുടെ നേതൃത്വത്തിൽ കൈപ്പടയിൽ എഴുതിയ സന്ദേശങ്ങളുള്ള പൂക്കൾ സമർപ്പിച്ചു. അതിലെ വാക്കുകൾ ഇങ്ങനെയായിരുന്നു; ഞാൻ നിന്നെ മിസ്സ് ചെയ്യും, നീ പോയതിൽ ഞാൻ ഖേദിക്കുന്നു. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു.’

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : 23 വയസ്സുള്ള താൻ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ഉണ്ടായ അനുഭവം ഓർത്തെടുക്കുകയാണ് എമിലി പ്രൈസ്. ഗർഭിണിയാണെന്നറിഞ്ഞപ്പോൾ അമ്മയാകാൻ തയ്യാറല്ലെന്ന് പെട്ടന്ന് തന്നെ എമിലി പ്രൈസ് തീരുമാനിച്ചു. തുടർന്ന് ബ്രിട്ടീഷ് പ്രെഗ്നൻസി അഡൈ്വസറി സർവീസിലെ (BPAS) ഒരു നേഴ്‌സുമായി ബന്ധപ്പെടുകയും ടെലിഫോൺ കൺസൾട്ടേഷൻ ബുക്ക് ചെയുകയും ചെയ്തു. ഇതിനെ തുടർന്നാണ് ഗുളികകൾ കഴിച്ച് ​ഗർഭം അലസിപ്പിച്ചത്. ‘ഇത് വളരെ സ്വകാര്യമായതിനാൽ എന്റെ സ്വന്തം വീടിന്റെ സൗകര്യങ്ങളിൽ ആയിരിക്കാൻ ഞാൻ ആഗ്രഹിച്ചു,’ വിൽറ്റ്സിലെ സ്വിൻഡനിൽ നിന്നുള്ള പിആർ എക്സിക്യൂട്ടീവായ എമിലി പറയുന്നു. ഒരു സ്കാനിന്റെയും കൗൺസിലിംഗിന്റെയും ഓഫർ നിരസിച്ചതിനാൽ തപാൽ വഴിയാണ് അബോർഷൻ ഗുളികകൾ ലഭിച്ചതെന്നും അവൾ പറയുന്നു.

കവറിനുള്ളിൽ 24 മുതൽ 48 മണിക്കൂർ ഇടവിട്ട് കഴിക്കേണ്ട രണ്ട് സെറ്റ് മരുന്നുകൾ ഉണ്ടായിരുന്നു ഗർഭധാരണം അവസാനിപ്പിക്കുന്ന മൈഫെപ്രിസ്റ്റോൺ അടങ്ങിയ ഒരു ടാബ്‌ലെറ്റ്, തുടർന്ന് ഗർഭാശയ പാളിയെ തകർക്കുന്ന മിസോപ്രോസ്റ്റോൾ അടങ്ങിയ ഗുളികകൾ. ‘എനിക്ക് അൽപ്പം വേദന അനുഭവപ്പെടുമെന്ന് നേഴ്‌സ് പറഞ്ഞിരുന്നു, എന്നാൽ ചില സ്ത്രീകൾക്ക് ഇത് മറ്റുള്ളവരെ അപേക്ഷിച്ച് വളരെ ബുദ്ധിമുട്ടാണ്.” അമ്മയ്‌ക്കൊപ്പം താമസിക്കുന്ന എമിലി പറയുന്നു. എന്നിരുന്നാലും, രണ്ടാമത്തെ ഡോസ് കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ അവൾ ടോയ്‌ലറ്റിലേക്കാടി, വേദനയോടെ നിലവിളിച്ചു.

2021ൽ നടന്ന ഗർഭഛിദ്രങ്ങളിൽ 52 ശതമാനവും മേൽനോട്ടമില്ലാതെ ഈ ഗുളികകൾ കഴിക്കുന്നതിലൂടെയായിരുന്നെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കി. ഈ മാറ്റങ്ങൾ ശാശ്വതമാക്കാൻ എംപിമാർ ഈ വർഷം മാർച്ചിൽ വോട്ട് ചെയ്തു. ഗർഭച്ഛിദ്ര പ്രോട്ടോക്കോളിലെ ഏറ്റവും നിർണായകമായ മാറ്റം ഉൾപ്പെടുത്തികൊണ്ട് അടുത്ത ആഴ്ച നിയമമാക്കുമെന്ന് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. 2018 ൽ, മിസോപ്രോസ്റ്റോൾ വീട്ടിൽ നൽകുന്നതിന് നിയമം അംഗീകരിച്ചപ്പോൾ, ശസ്ത്രക്രിയ ഗർഭഛിദ്രം 33 ശതമാനമായി കുറഞ്ഞു. ഇപ്പോൾ ഇവ മൊത്തം കണക്കിന്റെ 13 ശതമാനം മാത്രമാണ്.

RECENT POSTS
Copyright © . All rights reserved