Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഉപഭോക്താക്കൾക്ക് വാങ്ങാവുന്ന പച്ചക്കറികളുടെ എണ്ണത്തിലുള്ള നിയന്ത്രണം മാറ്റി പ്രമുഖ മാർക്കറ്റ് ശൃംഖലയായ ആൽഡി. തക്കാളി, കുരുമുളക്, വെള്ളരി തുടങ്ങിയ ഉൽ‌പ്പന്നങ്ങൾക്കുള്ള നിയന്ത്രണങ്ങൾ മാർച്ച് 13 മുതൽ നീക്കം ചെയ്യുമെന്നാണ് ആൽഡി പ്രസ്‌താവനയിൽ പറഞ്ഞിരിക്കുന്നത്. രണ്ടാഴ്ച്ച മുൻപ് മറ്റ് സൂപ്പർമാർക്കറ്റ് ശൃംഖലകളോടൊപ്പം സാലഡ് വെജിറ്റബ്ൾസ് വാങ്ങുവാൻ ആൽഡിയും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ആൽഡി, ടെസ്‌കോ, എഎസ്‌ഡിഎ, മോറിസൺസ് എന്നീ സൂപ്പർമാർക്കറ്റുകൾ പച്ചക്കറികളുടെ ലഭ്യത കുറവ് മൂലം ഇവ വാങ്ങുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

സ്പെയിനിലെ മോശം കാലാവസ്ഥ മൂലം യുകെയിലെ മാർക്കറ്റുകളിലുള്ള പച്ചക്കറികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിരിക്കുകയാണെന്ന് ബ്രോക്കർ ഷോർ ക്യാപിറ്റലിലെ അനലിസ്റ്റായ ക്ലൈവ് ബ്ലാക്ക് പറഞ്ഞു. ഇത് തക്കാളിയുടെയും വെള്ളരിയുടെയും ഉയർന്ന വിലയിലേക്ക് നയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വിതരണത്തിനുള്ള നിയന്ത്രണങ്ങൾ കുറച്ച് ആഴ്‌ചകൾ കൂടി നീണ്ടു നിൽക്കും.

പച്ചക്കറികളുടെ ലഭ്യത കുറവ് ഏപ്രിൽ അവസാനം വരെ നീണ്ടുനിൽക്കാമെന്ന് വ്യവസായ വിദഗ്ധർ മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. യുകെയിൽ ശീതകാല മാസങ്ങളിലെ ഏറ്റവും വലിയ വിതരണക്കാരായ മൊറോക്കോയിലും സ്പെയിനിലും കഴിഞ്ഞ മൂന്ന് നാല് ആഴ്ചകളായി മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും പ്രശ്‌നങ്ങൾ നേരിടുകയാണ്. മോശം കാലാവസ്ഥ വിളവെടുപ്പിനെ ബാധിച്ചിട്ടുണ്ട്. കൂടാതെ ഇത് മൂലം യുകെയിലേക്ക് പച്ചക്കറികൾ കൊണ്ടുപോകുന്ന നിരവധി ഫെറികൾ നിർത്തിവച്ചതും പച്ചക്കറികളുടെ ലഭ്യതയെ കാര്യമായി ബാധിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇന്ന് രാവിലെ 7 മണി മുതൽ എൻഎച്ച്എസിലെ 60,000 -ത്തിലധികം ജൂനിയർ ഡോക്ടർമാർ മൂന്ന് ദിവസത്തേയ്ക്ക് പണിമുടക്ക് നടത്തും. തങ്ങളുടെ ശമ്പളത്തിൽ 35 ശതമാനം വർദ്ധനവ് ആണ് പണിമുടക്കുന്നവർ മുന്നോട്ട് വയ്ക്കുന്ന ആവശ്യം. അടുത്ത കാലത്ത് എൻഎച്ച്എസ് കണ്ട ഏറ്റവും വലിയ ജീവനക്കാരുടെ പ്രതിഷേധമായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനിടെ ഡോക്ടർമാരുടെ സമരം അത്യാഹിത വിഭാഗത്തിലെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പണിമുടക്ക് ഒഴിവാക്കാനായി ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ അവസാന നിമിഷം നടത്തിയ നീക്കം ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ നിരസിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


മൂന്നുദിവസം നടത്തുന്ന പണിമുടക്കിനെ തുടർന്ന് ആയിരക്കണക്കിന് രോഗികളുടെ അപ്പോയിൻമെന്റുകൾ റദ്ദാക്കിയതായാണ് അറിയുന്നത്. ഈ ആഴ്ചത്തെ പണിമുടക്കിന്റെ ആഘാതത്തിൽ നിന്ന് ആരോഗ്യസേവന മേഖല മുക്തമാകണമെങ്കിൽ മാസങ്ങളെടുക്കുമെന്ന് എൻഎച്ച്എസ് മെഡിക്കൽ ഡയറക്ടർ സ്റ്റീഫൻ പോവിസ് മുന്നറിയിപ്പ് നൽകി. സമരം ചെയ്യുന്ന ആരോഗ്യ മേഖലയിലെ ജീവനക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സപ്പോർട്ട് ദ സ്ട്രൈക്ക് എന്ന പേരിൽ ലണ്ടനിലെ വാറൻ സ്ട്രീറ്റിൽ ആളുകൾ ശനിയാഴ്ച ഒത്തുകൂടിയിരുന്നു.

അതേസമയം ഡോക്ടർമാരെ കൂടാതെ അധ്യാപകരും സമരമുഖത്തിറങ്ങുമെന്ന് അറിയിച്ചു കഴിഞ്ഞു. ശമ്പളത്തെ കുറിച്ചുള്ള തർക്കങ്ങളെ തുടർന്ന് ആയിരക്കണക്കിന് അധ്യാപകർ ബുധനാഴ്ച സ്കൂളുകളിൽ നിന്ന് ഇറങ്ങിപ്പോകും. അധ്യാപകരുടെ സമരം 7 ദശലക്ഷം വിദ്യാർത്ഥികളെ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സമരത്തെ തുടർന്ന് പകുതിയിലേറെ സ്കൂളുകൾ അടച്ചിടാൻ സാധ്യതയുണ്ടെന്ന് നാഷണൽ എഡ്യൂക്കേഷൻ യൂണിയൻ ജനറൽ സെക്രട്ടറി കെവിൻ കോർട്ട്നി പറഞ്ഞു. തൃപ്തികരമായ നടപടി സർക്കാരിൻറെ ഭാഗത്തുനിന്നുണ്ടായില്ലെങ്കിൽ ഈ വേനൽക്കാലത്ത് ജിസിഎസ്ഇ , എ – ലെവൽ പരീക്ഷകൾക്കിടയിൽ സമരപരിപാടികൾ നടക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന നിലപാടാണ് അധ്യാപക യൂണിയനുകൾക്കുള്ളത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഓണ്‍ലൈന്‍ സുരക്ഷാ ബില്‍ എന്ന പേരില്‍ നിയമം പാസാക്കാന്‍ ഒരുങ്ങി ബ്രിട്ടീഷ് ഗവണ്മെന്റ്. വാട്‌സാപ്പും സിഗ്നലും പോലെയുള്ള ആപ്പുകള്‍ക്ക് പൂർണമായും വിലക്ക് ഏർപ്പെടുത്താനാണ് നീക്കം. എന്നാൽ ഇതിനെതിരെ ആപ്പ് മേധാവികളും പരസ്യമായി രംഗത്ത് വന്നു. ബ്രിട്ടനിലെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കാൻ തയാറാണെന്ന് വാട്‌സാപ്പ് മേധാവി വില്‍ ക്യാത്കാര്‍ട്ട് അറിയിച്ചു. ബിബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് വില്‍ ക്യാത്കാര്‍ട്ട് ഇക്കാര്യം വെളിപ്പെടുത്തിയത്. ബ്രിട്ടന്റെ പുതിയ ഓണ്‍ലൈന്‍ സുരക്ഷാ ബില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ അനുവദിച്ചേക്കില്ല, അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും അദ്ദേഹം കൂട്ടിചേർത്തു.

‘കൂടാതെ, തങ്ങളുടെ 98 ശതമാനം ഉപയോക്താക്കളും ബ്രിട്ടന് വെളിയിലാണ് ഉള്ളത്. അവരാരും വാട്‌സാപ്പിന്റെ സുരക്ഷാ സംവിധാനം കുറയ്ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. അടുത്തയിടെ ഇറാനില്‍ വാട്‌സാപ്പ് നിരോധിച്ചു. എന്നാല്‍, ഇന്നേവരെ ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്ട്രവും അങ്ങനെ ചെയ്തിട്ടില്ല’ ക്യാത്കാര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സിഗ്നലിന്റെ പ്രതികരണവും സമാനമായിരുന്നു. ബ്രിട്ടനില്‍ പ്രവര്‍ത്തനം അവസാനപ്പിച്ചേക്കാമെന്നായിരുന്നു സിഗ്നലിന്റെ പ്രസിഡന്റെ മെറഡിത് വിറ്റകര്‍ പ്രതികരിച്ചത്. യുകെയിലുള്ള സിഗ്നല്‍ ഉപയോക്താക്കള്‍ തുടര്‍ന്നും ആപ്പ് ഉപയോഗിക്കാനായി കമ്പനി എന്തും ചെയ്യും-അവരുടെ സ്വകാര്യതയിലേയ്ക്ക് കടന്നുകയറുന്നതൊഴികെ എന്നായിരുന്നു മെറഡിത് പറഞ്ഞത്.

തങ്ങളുടെ പുതിയ ഓണ്‍ലൈന്‍ സുരക്ഷാ ബില്‍ പുതിയ പാത വെട്ടിത്തുറക്കുന്ന ഒന്നാണെന്നാണ് ബ്രിട്ടൻ പറയുന്നത്. സമൂഹ മാധ്യമങ്ങളുടെയും, ഉപയോക്താക്കള്‍ സൃഷ്ടിച്ചു കൈമാറുന്ന കണ്ടെന്റിന്റെയും കാര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരിക എന്നതാണ് ബില്ലിലൂടെ ലക്ഷ്യം വെക്കുന്നത്. നിയമവിരുദ്ധമായ ഉള്ളടക്കം, പ്രത്യേകിച്ചും കുട്ടികളെ ഉപദ്രവിക്കുന്ന കണ്ടെന്റ് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കരുത് എന്നതാണ് പ്രധാന ലക്ഷ്യം. മറ്റ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കണ്ടന്റുകളും തടയാനാണ് ബില്ലിലൂടെ ലക്ഷ്യം വെക്കുന്നത്. ബില്ലിന്റെ കരടു രൂപം 2021 മെയിലാണ് പുറത്തുവിട്ടത്. ഇതിലെ നിര്‍ദ്ദേശങ്ങള്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്തുവരികയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലിബിയയിൽ നിന്ന് കുടിയേറ്റക്കാരുമായി പോയ ബോട്ട് മറിഞ്ഞ് മെഡിറ്റേറിനിയൻ കടലിൽ 30 പേർ മരിച്ചു. 47 ആളുകളുമായി യാത്ര പുറപ്പെട്ട ബോട്ട് ബെൻഗാസിക്കിന് വടക്ക്-പടിഞ്ഞാറ് 110 മൈൽ അകലെയാണ് അപകടത്തിൽപ്പെട്ടത്. മോശം കാലാവസ്ഥ ആണ് അപകട കാരണം എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. ഇവർ യൂറോപ്പിലേക്ക് കുടിയേറാനുള്ള ശ്രമത്തിലായിരുന്നു.

ഞായറാഴ്ച രാത്രി 9 മണിയോടെയാണ് ദുരന്തവാർത്ത പുറംലോകം അറിഞ്ഞത്. 17 പേരുടെ ജീവൻ ഫ്രൊലാൻഡ് എന്ന വ്യാപാര കപ്പലിലെ ജീവനക്കാരാണ് രക്ഷിച്ചത്. അപകടത്തിൽപെട്ടവർ സഹായത്തിനായി ഇറ്റാലിയൻ മാരിടൈം റെസ്‌ക്യൂ കോർഡിനേഷൻ സെന്ററുമായി നിരവധി തവണ ബന്ധപ്പെട്ടിരുന്നുവെങ്കിലും യാതൊരു തരത്തിലുള്ള സഹായങ്ങളും അവർക്ക് ലഭിച്ചിരുന്നില്ലെന്ന ആക്ഷേപവും ഉണ്ട് .

കഴിഞ്ഞ ദിവസം ഇറ്റലിയുടെ തീരത്ത് ബോട്ട് മുങ്ങാതിരിക്കാൻ മനുഷ്യ കടത്ത് സംഘം കുട്ടികളെ കടലിലേക്കെറിഞ്ഞെന്ന വാർത്ത ലോകം ഞെട്ടലോടെയാണ് അറിഞ്ഞത്‌. ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ മോശം കാലാവസ്ഥയെ തുടർന്ന് ബോട്ട് അപകടത്തിൽ പെട്ട് 14 കുട്ടികളടക്കം 65 പേർ മരണപ്പെട്ടിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: അതീവസുരക്ഷയിൽ യാത്ര ചെയുന്ന ലോക നേതാക്കൾക്കിടയിൽ പുത്തൻ മാതൃകയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യൻ രാഷ്ട്രപതിയും, പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ളവർ അകമ്പടി വാഹനങ്ങളുടെയും, അതീവസുരക്ഷയുള്ള ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളിലുമാണ് യാത്ര ചെയ്യുന്നത്. വികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും ഇത് ഏകദേശം ഒരുപോലെയാണ്. എന്നാൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തന്റെ ആഭ്യന്തര കാര്യങ്ങൾക്ക് യാത്ര ചെയ്യാൻ തിരഞ്ഞെടുത്തത് പൊതുഗതാഗത സംവിധാനമായ ട്രെയിനാണ്. ഫ്രഞ്ച് പ്രസിഡന്റ്‌ ഇമ്മാനുവേൽ മാക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്ക് പാരിസിലേക്ക് പോകാൻ റെയിൽവേ പ്ലാറ്റഫോമിൽ നിൽക്കുന്ന ചിത്രമാണ് ഋഷി സുനക് പങ്കുവെച്ചത്.

ബാഗും പിടിച്ച് റെയിൽവേ പ്ലാറ്റ്ഫോമിൽ നിൽക്കുന്ന സുനകിന്റെ ചിത്രം പുറത്ത് വന്നതിനു പിന്നാലെയാണ് ഇക്കാര്യം പുറത്ത് വന്നത്. ചിത്രം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ലോകനേതാക്കൾക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ഒരു മാതൃകയാണെന്നും, ജനങ്ങളെ സേവിക്കാൻ ഇറങ്ങി തിരിക്കുന്ന പൊതുപ്രവർത്തകരിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത് ഇത്തരം കാര്യങ്ങളാണെന്നും കമന്റുകൾ ഉയരുന്നുണ്ട്. അതേസമയം വിമർശനങ്ങൾക്കും കുറവില്ല. രാജ്യസുരക്ഷയെ വെല്ലുവിളിക്കുന്നതാണ് പ്രധാനമന്ത്രിയുടെ നടപടി എന്നതാണ് ഉയരുന്ന പ്രധാന വിമർശനം.

ഇത്തരത്തിലുള്ള പുതിയ തീരുമാനങ്ങൾ വലിയ പ്രത്യാഘാതങ്ങൾ ക്ഷണിച്ചു വരുത്തുകയാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. വലിയ പദവികളിൽ ഇരിക്കുന്ന എല്ലാവരും ആഡംബരവും സുഖ സൗകര്യങ്ങളും ഉപയോഗിക്കുമ്പോൾ, സാധാരണ ജനങ്ങളോട് ഐക്യപ്പെടുന്ന പ്രധാനമന്ത്രിയുടെ പ്രവർത്തനം തികച്ചും മാതൃകയാണ്. എന്നാൽ വരുന്ന തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് പ്രധാനമന്ത്രിയുടെ നീക്കമെന്നാണ് രാഷ്ട്രീയനേതൃത്വങ്ങൾ അഭിപ്രായപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഖത്തർ എയർവേയ്‌സ് തങ്ങളുടെ പ്രതിദിന ദോഹ സർവീസ് പുനഃസ്ഥാപിച്ചു കൊണ്ട് മൂന്ന് വർഷത്തിന് ശേഷം ബിർമിംഗ്ഹാം എയർപോർട്ടിലേക്ക് തിരിച്ചുവരുമെന്ന് പ്രഖ്യാപിച്ചു. പകർച്ചവ്യാധിമൂലം 2020 തിൻെറ തുടക്കത്തിൽ പ്രവർത്തനങ്ങൾ നിർത്തിവച്ചതിന് ശേഷം ആദ്യമായാണ് ദോഹ ആസ്ഥാനമാക്കിയുള്ള പ്രതിദിന ഫ്ലൈറ്റുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചത്. ജൂലൈ 10-നാണ് ബോയിംഗ് 787 ഡ്രീംലൈനർ ബിർമിംഗ്ഹാം എയർപോർട്ടിൽ നിന്നുള്ള സർവീസുകൾ പുനരാംഭിക്കുക. എന്നാൽ 800ലധികം യാത്രക്കാരെ വഹിക്കാൻ കഴിയുന്ന A380 മോഡലിന്റെ സർവീസ് ബിർമിംഗ്ഹാം എയർപോർട്ടിൽ പുനരാംഭിക്കുമോയെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഖത്തർ എയർവേയ്‌സിന്റെ തിരിച്ചുവരവിനെ യുകെ മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്‌തിരിക്കുന്നത്‌. നിലവിൽ ബിഎച്ച്‌എക്‌സിൽ അഭാവം ദോഹയിലേക്കുള്ള യാത്രക്കാരുടെ ഓപ്ഷനുകളെ പരിമിതപ്പെടുത്തിയിരുന്നു. ഇതുമൂലം യുഎഇയിൽ സേവനം നൽകുന്ന മറ്റ് ഓപ്പറേറ്റർമാർ ടിക്കറ്റ് വില ഉയർത്തിയിരുന്നു. നേരത്തെ എമിറേറ്റ്സ് ഈ വേനൽക്കാലത്ത് ബിർമിംഗ്ഹാം എയർപോർട്ടിൽ നിന്ന് തങ്ങളുടെ A380 സേവനം പുനരാരംഭിക്കാൻ ഒരുങ്ങുകയാണ് എന്ന് അറിയിച്ചിരുന്നു.

2016-ലാണ് ഖത്തർ എയർവേയ്‌സ് ബർമിംഗ്ഹാം എയർപോർട്ടിൽ സേവനം ആദ്യം ആരംഭിച്ചത്. ഖത്തർ എയർവേയ്‌സിൻെറ തിരിച്ചുവരവിനെ തങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന് ബിർമിംഗ്ഹാം എയർപോർട്ട് ചീഫ് എക്‌സിക്യൂട്ടീവ് നിക്ക് ബാർട്ടൺ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മെയ്‌ 6 ന് നടക്കുന്ന കിരീടധാരണം നടക്കുന്ന കൊറോണേഷൻ തിയേറ്ററിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിന്റെ രഹസ്യ പകർപ്പ് ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. വെസ്റ്റ്മിൻസ്റ്റർ ആബിയിലെ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ചടങ്ങുകൾ നടക്കുക. കിരീടധാരണ ഘട്ടം പുനർനിർമ്മിക്കുന്നതിനായി ബക്കിംഗ്ഹാം കൊട്ടാരത്തിലെ ബോൾറൂമിൽ ചർച്ചകൾ നടക്കുകയാണ്. ഈ ആഴ്ച പരിശീലനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജാവും രാജ്ഞിയും ഇതിനാവശ്യമായ കൊറിയോഗ്രാഫി പഠിക്കുകയാണ് നിലവിൽ.

ഗോൾഡൻ ഓർബ് എന്ന രഹസ്യ ഓപ്പറേഷന്റെ ഭാഗമാണ് വേദി തയാറാക്കുന്നത്. അന്നേ ദിവസം മറ്റ് അപകടങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ബിൽഡർമാർ ഇപ്പോൾ അതിന്റെ പണിയിലാണെന്നും, ഉടൻ പൂർത്തീകരിക്കുമെന്നാണ് കൊട്ടാരം അധികൃതർ നൽകുന്ന വിശദീകരണം. രാജാവിനും രാജ്ഞിക്കുമൊപ്പം തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾക്കും പരിശീലനം ബാധകമാണ്. കൊച്ചുമക്കളും, അതിനോടൊപ്പം തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളും ഇരുവർക്കും ഒപ്പം പങ്കെടുക്കുന്നു.

പിന്നീട്, കിരീടധാരണ തീയതിയോട് ചേർന്ന്, വെസ്റ്റ്മിൻസ്റ്റർ ആബിക്കുള്ളിൽ അതേ അനുപാതത്തിൽ ഒരു സ്റ്റേജ് നിർമ്മിക്കും. 1953 ജൂണിൽ അന്തരിച്ച രാജ്ഞി ഉപയോഗിച്ചതിന് സമാനമായി ഉയർത്തിയാണ് പ്ലാറ്റ്‌ഫോം രൂപകല്പന ചെയ്തിരിക്കുന്നത്. ഇത് ചടങ്ങുകൾ എല്ലാവർക്കും കാണുവാൻ അവസരം നൽകുന്നു. അതേസമയം,റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് രാജാവിന് ഒരു കുതിരയെ നൽകിയിട്ടുണ്ട്. ഏഴ് വയസ്സുള്ള കറുത്ത മാരിയായ നോബിൾ, വിൻഡ്‌സറിലെ റോയൽ മ്യൂസിൽ സ്ഥിരതാമസമാക്കുകയാണെന്ന് കൊട്ടാരം പ്രസ്താവനയിൽ പറഞ്ഞു. റോയൽ മ്യൂസിൽ വെച്ച് നോബിളിനെ കണ്ടതിൽ ചാൾസിന് സന്തോഷമുണ്ടെന്ന് പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ചാറ്റ്ജിപിറ്റിയുടെ സഹായത്തോടെ സൈബർ കുറ്റവാളികൾ ഫിഷിങ് ഈമൈലുകൾ അയക്കുന്നതായി ഗവേഷകർ കണ്ടെത്തി. ഇന്റർനെറ്റ് ഉപയോക്താക്കളെ കൊള്ളയടിക്കാൻ തട്ടിപ്പുകാർ ചാറ്റ് ജിപിറ്റി പോലെയുള്ള എഐ ഉപകരണങ്ങളുടെ സഹായം തേടുന്നതായി സൈബർ സുരക്ഷാ കമ്പനിയായ നോർട്ടൺ മുന്നറിയിപ്പ് നൽകി. ഇത്തരം ഈമെയിലുകൾ സൃഷ്ഠിക്കുന്നതിനായി ചാറ്റ് ജിപിറ്റി ഉപയോഗിക്കുന്നത് വഴി സൈബർ ക്രൈം സംഘങ്ങൾ 96 ശതമാനം വരെ തങ്ങളുടെ ചിലവുകൾ കുറയ്ക്കുമെന്ന് ന്യൂ സയന്റിസ്റ്റിലെ റിപ്പോർട്ടിൽ പറയുന്നു.

ചാറ്റ് ജിപിറ്റി ഉപയോഗിക്കുന്നത് വഴി വിവിധ ഭാഷകൾ ഉപയോഗിക്കാനുള്ള ക്രിമിനൽ സംഘങ്ങളുടെ തടസങ്ങളും പൂർണമായി മാറിയെന്ന് മൈസീന സെക്യൂരിറ്റി സൊല്യൂഷൻസ് സിഇഒ ജൂലിയ ഒ ടൂൾ മുന്നറിയിപ്പ് പറഞ്ഞു. എ.ഐ ഉപയോഗിച്ച് തയാറാക്കിയ ഈമെയിലുകൾ കണ്ടെത്താൻ വഴികളുണ്ടെന്നും എന്നാൽ പുതിയ സാങ്കേതികവിദ്യകൾ ഇവ കണ്ടെത്തുന്നത് കൂടുതൽ പ്രയാസകരമാകുമെന്നും അവർ കൂട്ടിച്ചേർത്തു.

ചാറ്റ്ജിപിറ്റിയാണ് നിലവിൽ ഡാർക്ക് വെബിലെ ഏറ്റവും പ്രധാന വിഷയങ്ങളിൽ ഒന്ന്. ഇരകളെ കബളിപ്പിക്കാൻ സൈബർ കുറ്റവാളികൾ നല്ലതോതിൽ ഇവയെ ആശ്രയിക്കുന്നു. ചാറ്റ്ജിപിറ്റി തെറ്റായി ഉപയോഗിക്കാതിരിക്കാൻ നിരവധി പരിരക്ഷകൾ ഉണ്ടെങ്കിലും തട്ടിപ്പുകാർ ഇത് മറികടക്കുന്നു. ചാറ്റ്ജിപിറ്റി തയാറാക്കിയ ഫ്രോഡ് ഈമെയിലുകൾ മനുഷ്യർ ഉണ്ടാക്കിയതിനെ അപേക്ഷിച്ച് കണ്ടെത്താൻ ബുദ്ധിമുട്ടാണ് എന്ന വസ്തുത മുതലെടുത്താണ് തട്ടിപ്പുകാർ ഇവ ഉപയോഗിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ലേബർ പാർട്ടിയുടെ ബാരോ ആൻഡ് ഫർണസ് പാർലമെന്ററി സ്ഥാനാർത്ഥിയായി മലയാളി വനിത. 2025 ജനുവരി 24-ന് ശേഷം നടക്കാനിരിക്കുന്ന അടുത്ത തിരഞ്ഞെടുപ്പിന് മുന്നോടിയായി ലേബർ പാർട്ടിയുടെ ബാരോ ആൻഡ് ഫർണസ് പാർലമെന്ററി സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് നീണ്ട മത്സരാർത്ഥികളിൽ ഒരാളായി ക്രോയ്‌ഡൺ ബ്രോഡ് ഗ്രീൻ വാർഡ് കൗൺസിലർ മഞ്ജു ഷാഹുൽ ഹമീദിനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മലയാളിയായ മഞ്ജു ഇപ്പോൾ ക്രോയ്ഡണിലെ ബ്രോഡ് ഗ്രീൻ വാർഡിലെ കൗൺസിലറാണ്. മുമ്പ് 2014/2015 കാലത്ത് ക്രോയ്‌ഡോണിന്റെ മേയറായും പ്രവർത്തിച്ചിരുന്നു.

ക്രിസ് ആൾട്രീ, ട്രിസ് ബ്രൗൺ, എറിക്ക ലൂയിസ്, മിഷേൽ സ്‌ക്രോഗാം, മഞ്ജു ഷാഹുൽ-ഹമീദ് എന്നിവരും മത്സരാർത്ഥികളുടെ നീണ്ട പട്ടികയിൽ ഉൾപ്പെടുന്നുണ്ടെന്ന് ലേബർ പാർട്ടി ഓഫ് ബാരോ ആൻഡ് ഫർണസ് സ്ഥിരീകരിച്ചു. ബാരോയിൽ കഴിഞ്ഞ ഏഴ് തെരഞ്ഞെടുപ്പുകളിൽ വിജയിച്ചതിന് ശേഷം കൺസർവേറ്റീവുകളിൽ നിന്ന് സീറ്റ് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ലേബർ പാർട്ടി നേതൃത്വം. ബാരോ ആൻഡ് ഫർണസ് ലേബർ പാർട്ടിയുടെ മുൻ ചെയർമാനായിരുന്ന ക്രിസ് ആൾട്രീ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനു ശേഷം വീണ്ടും മത്സരിക്കുമെന്നും സൂചനകളുണ്ട്.

മുതിർന്ന രാഷ്ട്രീയ പത്രപ്രവർത്തകൻ മൈക്കൽ ക്രിക്കാണ് മഞ്ജു ഷാഹുൽ ഹമീദിന്റെ പേര് മുന്നോട്ട് വച്ചത്. നിലവിലെ യുകെ പാർലമെന്റ് 2024 ഡിസംബർ 17 ചൊവ്വാഴ്‌ച പിരിച്ചുവിടും. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് വൻ വിജയം നേടാനാകുമെന്നാണ് ഏറ്റവും പുതിയ സർവേകൾ സൂചിപ്പിക്കുന്നത്. 2019 മുതൽ കൺസർവേറ്റീവ് പാർട്ടിയുടെ സൈമൺ ഫെൽ യുകെ പാർലമെന്റിന്റെ ഹൗസ് ഓഫ് കോമൺസിൽ പ്രതിനിധീകരിക്കുന്ന ലങ്കാഷെയറിലെ കുംബ്രിയയിലെ ഒരു മണ്ഡലമാണ്, മുമ്പ് ബാരോ-ഇൻ-ഫർണസ് എന്നറിയപ്പെട്ടിരുന്ന ബാരോ ആൻഡ് ഫർണസ്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കേരളത്തിൽ നിന്ന് വളരെ വ്യത്യസ്തമായ കാലാവസ്ഥയാണ് ബ്രിട്ടന്റേത്. കടുത്ത മഞ്ഞു വീഴ്ചയും തണുപ്പും മൂലം വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ ജീവിതം കൂടുതൽ ദ്ദുസഹമാകുന്നു. യുകെയുടെ പല ഭാഗങ്ങളിൽ മഞ്ഞു വീഴ്ച തുടരും. വെള്ളിയാഴ്ച ഉണ്ടായ കടുത്ത മഞ്ഞുവീഴ്ചയിൽ ഡ്രൈവർമാർ മണിക്കൂറുകളോളം റോഡിൽ കുടുങ്ങി കിടന്നു. തെക്കൻ ഇംഗ്ലണ്ട് ഒഴികെയുള്ള യുകെയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ശനിയാഴ്ച വരെ കടുത്ത മഞ്ഞുവീഴ്ചയെ തുടർന്ന് യെൽലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഞ്ഞുവീഴ്ച പല മേഖലകളിലും പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് ബിബിസി കാലാവസ്ഥാ വിദഗ്ധൻ മാറ്റ് ടെയ്‌ലർ പറഞ്ഞു. സ്കോട്ട്ലൻഡ്, ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ താപ നില -10C മുതൽ -13C വരെ കുറയും.

കടുത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ ഹൈവേ ഓപ്പറേഷൻ കൺട്രോൾ ഡയറക്ടർ ആൻഡ്രൂ പേജ്-ഡോവ് പറഞ്ഞു. നിലവിലെ കാലാവസ്ഥ മെച്ചപ്പെടുന്നതിന് പകരം കൂടുതൽ വഷളാകാനാണ് സാധ്യത എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെയിൽസിന്റെ ചില ഭാഗങ്ങളിലും വടക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിലും വെള്ളിയാഴ്ച മുതൽ രാത്രി വരെ ഉണ്ടായ മഞ്ഞുവീഴ്ച്ച എം 62 – വിൽ കടുത്ത ഗതാഗത തടസ്സമാണ് സൃഷ്ടിച്ചത്. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ റോച്ച്‌ഡെയ്‌ലിനും വെസ്റ്റ് യോർക്ക്ഷെയറിലെ ഹഡേഴ്‌സ്‌ഫീൽഡിനും ഇടയ്ക്കുള്ള കാരിയേജ്‌വേയിൽ ഡ്രൈവർമാർ കടുത്ത ട്രാഫിക് റിപ്പോർട്ട് ചെയ്തു.

ജംഗ്ഷൻ 20 നും 22 നും ഇടയിൽ രണ്ട് പാതകൾ അടച്ചതിനെത്തുടർന്ന് വണ്ടികളുടെ നീണ്ട നിര 17 മൈലോളം നീണ്ടു. ഇത്തരത്തിലുള സാഹചര്യങ്ങൾ നേരിടാൻ തങ്ങൾ നേരത്തെ തന്നെ തയ്യാറാണെന്നും എം 62 ഉടനെ തുറക്കുമെന്നും ആൻഡ്രൂ പേജ്-ഡോവ് അറിയിച്ചു. റോഡുകളിലെ ട്രാഫിക്കിൽ പെട്ട് മണിക്കൂറുകളോളം കുടുങ്ങിക്കിടക്കേണ്ടി വന്ന തങ്ങളുടെ അനുഭവം നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തിരുന്നു.

RECENT POSTS
Copyright © . All rights reserved