Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

രണ്ട് ബില്യനോളം ജനസംഖ്യയുള്ള ദക്ഷിണേഷ്യ, സമീപകാലത്തെ ഏറ്റവും മോശമായ ആരോഗ്യ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് . കൊറോണ വൈറസ് വ്യാപനത്തിൽ ഇന്ത്യയിലും അയൽ രാജ്യങ്ങളിലും രൂക്ഷമായ വർദ്ധനവ് കാണിക്കുന്നുണ്ട് , ഇത് ശ്രീലങ്ക പോലുള്ള ചെറിയ രാജ്യങ്ങളെ കൂടുതൽ ദുർബലമാക്കുന്നുണ്ട് . ചൈന ഈ രാജ്യങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നത് ആ രാജ്യങ്ങളിൽ തങ്ങളുടെ സ്വാധീനം വർധിപ്പിക്കാനാണെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. 25 മെയ്‌ വരെ ശ്രീലങ്കൻ ജനതയ്ക്ക് അത്യാവശ്യവസ്തുക്കൾ വാങ്ങാനല്ലാതെ പുറത്തിറങ്ങാൻ സാധ്യമല്ല. കഴിഞ്ഞ വർഷത്തെ ഒന്നാം വ്യാപനത്തെ അപേക്ഷിച്ച് , ഒരു ചെറിയ രാജ്യത്തിന്റെ ആരോഗ്യ സംവിധാനങ്ങളെ തകിടം മറിക്കുന്ന രണ്ടാം വ്യാപനമാണ് ഇക്കുറി ഉണ്ടായത്. ഇപ്പോൾ പ്രതിദിനം 3000 കേസുകൾ ആണ് റിപ്പോർട്ട്‌ ചെയ്യുന്നത്, കഴിഞ്ഞ മാസത്തേതിന്റെ 1000 ഇരട്ടിയോളം കൂടുതൽ. ഞങ്ങളുടെ ആരോഗ്യസംരക്ഷണ സംവിധാനം മികച്ചതായിരുന്നു പക്ഷെ , ഈ രണ്ടാം വ്യാപനം സംവിധാനത്തെ അത്രയധികം വെല്ലുവിളിച്ചിരിക്കുകയാണെന്ന് , ”പൊതുജനാരോഗ്യ വിദഗ്ധൻ ശശിക ബന്ദാര പറഞ്ഞു. ശ്രീലങ്കൻ ഗവണ്മന്റ്നെതിരെയും ശക്തമായ വിമർശനം ഉയരുന്നുണ്ട്.

ഏപ്രിൽ മുതൽ യു കെ, ഇന്ത്യൻ വേരിയന്റുകളാണ് കൂടുതൽ വ്യാപിക്കുന്നതെന്ന് ശ്രീലങ്കയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് പോളിസിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. രവി റണ്ണൻ-ഏലിയ അറിയിച്ചു.
ഈ വർഷം ആദ്യം തന്നെ ശ്രീലങ്ക ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ തുടങ്ങി, അസ്ട്രാസെനെക്ക വാക്സിൻ വിതരണം ചെയ്യുന്നതിനായി ഇന്ത്യയെ കൂടുതലായി ആശ്രയിച്ചിരുന്നു. എന്നാൽ അവിടെ സ്ഥിതി വഷളാകുകയും കയറ്റുമതി നിർത്തുകയും ചെയ്തതോടെ അതും അവസാനിപ്പിക്കേണ്ടി വന്നു.

അപ്പോഴാണ് ചൈനയുടെ കടന്ന് വരവ്. ശ്രീലങ്കയടക്കം ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ ഇതിനകം തന്നെ കാര്യമായ സാന്നിധ്യമുള്ള ഏഷ്യൻ ഭീമൻ ഇവിടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുൻപന്തിയിലാണ്, വാക്സിനുകൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പിപിഇ), ഫെയ്സ് മാസ്കുകൾ, ടെസ്റ്റിംഗ് കിറ്റുകൾ എന്നിവ സംഭാവന ചെയ്യുന്നുണ്ട്. നയതന്ത്രപരമായ നീക്കമായി ഇതിനെ കാണാവുന്നതാണ്.1.1 ദശലക്ഷം സിനോഫാം വാക്സിനുകൾ ചൈന ശ്രീലങ്കയ്ക്ക് സംഭാവന ചെയ്തു, ഇത് പ്രതിരോധ കുത്തിവയ്പ്പ് പുനരാരംഭിക്കാൻ സഹായിച്ചു. റഷ്യയുടെ സ് പുട് നിക്കിനൊപ്പം കൂടുതൽ വാക് സിൻ വാങ്ങാനുള്ള പദ്ധതികൾ സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു.

ലണ്ടൻ : ബ്രിട്ടീഷ് രാജകുടുംബത്തിന് മേൽ ഇടിത്തീയായി പതിച്ച ഡയാന രാജകുമാരിയുടെ അഭിമുഖത്തിനെതിരെ വില്യം രാജകുമാരൻ. 1995ൽ ബിബിസി പനോരമ നടത്തിയ അഭിമുഖം വലിയ വിവാദങ്ങൾക്ക് വഴി തുറന്നിരുന്നു. എന്നാൽ വ്യാജ രേഖകൾ ഉപയോഗിച്ച് ഡയാനയെ തെറ്റിദ്ധരിപ്പിച്ചാണ് മാർട്ടിൻ ബഷീർ അഭിമുഖം നടത്തിയെന്ന അന്വേഷണ റിപ്പോർട്ട്‌ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. റിപ്പോർട്ടരുടെ വഞ്ചന ഡയാന രാജകുമാരിയുടെ ജീവിതത്തെ സാരമായി ബാധിച്ചുവെന്നും തന്റെ മാതാപിതാക്കളുടെ ബന്ധം കൂടുതൽ വഷളാക്കുന്നതിൽ ഈ അഭിമുഖം പ്രധാന പങ്കുവഹിച്ചുവെന്നും വില്യം കുറ്റപ്പെടുത്തി. തെറ്റായ വിവരങ്ങൾ ഫലപ്രദമായി സ്ഥാപിച്ചെടുത്ത് കാൽനൂറ്റാണ്ടിലേറെയായി ബിബിസിയും മറ്റുള്ളവരും വാണിജ്യവത്ക്കരിക്കുകയായിരുന്നുവെന്ന് വില്യം കൂട്ടിച്ചേർത്തു.

സംഭവത്തിൽ മാപ്പ് പറഞ്ഞ് രാജ്ഞിയ്ക്കും വില്യം, ഹാരി എന്നിവർക്കും ബിബിസി കത്തയച്ചെങ്കിലും ഫലമുണ്ടായില്ല. അഭിമുഖം സുരക്ഷിതമാക്കാൻ മാർട്ടിൻ ബഷീർ വഞ്ചനാപരമായി പ്രവർത്തിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടും ബിബിസി നടപടികളൊന്നും കൈകൊണ്ടിട്ടില്ല. “എന്റെ മാതാപിതാക്കളുടെ ബന്ധം കൂടുതൽ വഷളാക്കുന്നതിന് അഭിമുഖം ഒരു പ്രധാന സംഭവമായിരുന്നു. അമ്മയുടെ മരണത്തിന് കാരണമായതും ഈ വഞ്ചനയാണെന്ന് വിശ്വസിക്കുന്നു.” ഹാരി രാജകുമാരൻ തുറന്നടിച്ചു. ഇത് മറ്റ് കുടുംബാംഗങ്ങളെയും മാനസികമായി ബാധിച്ചു. അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന മുൻ സുപ്രീംകോടതി ജഡ് ജി ജോൺ ഡൈസനെയും ടീമിനെയും ഹാരി രാജകുമാരൻ അഭിനന്ദിച്ചു.

അതേസമയം അഭിമുഖം സംഘടിപ്പിച്ച മാർട്ടിൻ ബഷീർ കഴിഞ്ഞ ദിവസം ബി.ബി.സി വിട്ടിരുന്നു. ബി.ബി.സിയിൽ റിലീജിയൻ എഡിറ്ററായിരുന്നു അദ്ദേഹം. ബി.ബി.സിയുടെ റിലീജിയൻ എഡിറ്റർ സ്​ഥാനത്തുനിന്ന്​ മാർട്ടിൻ ബഷീർ രാജിവെച്ച്​ കമ്പനിയിൽനിന്ന്​ പുറത്തുപോകുകയാണെന്ന്​ ബി.ബി.സി ന്യൂസ്​ ഡെപ്യൂട്ടി ഡയറക്​ടർ ​ജൊനാഥൻ മൺറോ പറഞ്ഞു. 1995ൽ പുറത്തുവിട്ട ഡയാനയുടെ അഭിമുഖത്തിന്​ 22.8 മില്ല്യൺ കാഴ്ചക്കാരാണുണ്ടായിരുന്നത്.

ചാൾസിന്‍റെ സഹോദരൻ സ്​പെൻസറുടെ അഭ്യർഥന പ്രകാരമായിരുന്നു ഈ അന്വേഷണം. തെറ്റായ വിവരങ്ങൾ കാണിച്ചാണ്​ അഭിമുഖത്തിന്​ ഡയാനയെ പ്രേരിപ്പിച്ചതെന്ന സ്​പെൻസറിന്‍റെ ആരോപണം ശരിവയ്ക്കുന്ന കണ്ടെത്തലുകളാണ് ഇപ്പോൾ പുറത്തുവന്നത്. ഡയാനയെ തെറ്റിദ്ധരിപ്പിച്ചാണ്​ അഭിമുഖത്തിൽ പങ്കെടുപ്പിച്ചെന്നതിന്​​ പുറമെ കൊട്ടാരത്തിലെ ജോലിക്കാർക്ക്​ ചാരപ്പണി നടത്താൻ കൈ​ക്കൂലി കൊടുത്തുവെന്നുമുള്ള ആരോപണങ്ങൾ പുറത്തുവന്നിരുന്നു. ബഷീറിനെതിരെ കുറ്റാരോപണങ്ങൾ വന്നിട്ടും ബി.ബി.സി മൗനം പാലിച്ചത്തിനെതിരെ വിമർശനങ്ങൾ ഉയരുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ (പിഎച്ച്ഇ) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇപ്പോൾ ഇന്ത്യൻ വേരിയന്റായ 3,424 കോവിഡ് കേസുകൾ യുകെയിൽ ഉണ്ട്. കെന്റ് വേരിയന്റിനേക്കാൾ കൂടുതൽ വ്യാപനശേഷിയുണ്ടെന്നു കരുതപ്പെടുന്ന B.1.617.2 രാജ്യത്തെ പല മേഖലകളിലും ആശങ്ക വിതയ്ക്കുകയാണ്. കോവിഡ് -19 വേരിയന്റിൽ 2,967 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് പറഞ്ഞു . തിങ്കളാഴ്ച ഇത് 2,300 ലധികം ആയിരുന്നു. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 2,111 കേസിന്റെ വർദ്ധനവ്. ഇംഗ്ലണ്ടിൽ 3,245, സ്കോട്ട്ലൻഡിൽ 136, വെയിൽസിൽ 28, വടക്കൻ അയർലണ്ടിൽ 15 കേസുകൾ വീതം റിപ്പോർട്ട് ചെയ്തു. മിക്ക കേസുകളും നോർത്ത് വെസ്റ്റ്, ലണ്ടൻ എന്നിവിടങ്ങളിലാണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നതെന്ന് പിഎച്ച്ഇ പറഞ്ഞു.

ഏറ്റവും കൂടുതൽ രോഗബാധിത ഉണ്ടായിരിക്കുന്ന പ്രദേശങ്ങളിൽ ജീവിക്കുന്ന ജനങ്ങൾ രണ്ടാമത്തെ വാക്സിൻ ഡോസ് എടുത്തിട്ടില്ലെങ്കിൽ എത്രയും വേഗം എടുക്കണമെന്ന് പിഎച്ച്ഇയുടെ കോവിഡ് -19 ഇൻസിഡന്റ് ഡയറക്ടർ ഡോ. മീര ചന്ദ് പറഞ്ഞു. ഈ വേരിയന്റിന്റെ വ്യാപനത്തോടെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് വൈകിയേക്കാമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. എന്നാൽ ആത്മവിശ്വാസം വർദ്ധിപ്പിക്കണമെന്നും വാക്സീനുകൾക്ക് വേരിയന്റുകളെ മറികടക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചു. നിലവിലെ കൊറോണ വൈറസ് വാക്സിനുകൾ ഇന്ത്യൻ ഉൾപ്പെടെ എല്ലാ വകഭേദങ്ങൾക്കും എതിരെ ഫലപ്രദമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കണക്കുകൾ പ്രകാരം 37 മില്യൺ ജനങ്ങൾ ഒന്നാം ഡോസ് വാക്സീനും 21 മില്യൺ ജനങ്ങൾ രണ്ടാം ഡോസ് വാക്സീനും ലഭിച്ചിട്ടുണ്ട് . കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതനുസരിച്ച് വേരിയന്റ് എത്രത്തോളം കൂടുതൽ വ്യാപിക്കാം എന്നതിൻെറ വ്യക്തമായ ചിത്രം അടുത്ത ആഴ്ച പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച ഡൗണിംഗ് സ്ട്രീറ്റ് വാർത്താ സമ്മേളനത്തിൽ സംസാരിച്ച പ്രൊഫസർ ജോനാഥൻ വാൻ-ടാം ഇത് ഭയപ്പെടുന്നതുപോലെ പകരാൻ സാധ്യത കുറവാണെന്ന് അഭിപ്രായപ്പെട്ടു. റോഡ് മാപ്പിന്റെ നാലാം ഘട്ടത്തെക്കുറിച്ചുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധകുത്തിവെയ്പ്പുകൾ നൽകിയും ലോക്ഡൗൺ നിയന്ത്രണങ്ങളാലും രോഗവ്യാപനവും മരണനിരക്കും നിയന്ത്രണവിധേയമായി വന്നപ്പോഴാണ് പുതിയ ഭീഷണിയായ ജനിതകമാറ്റം വന്ന ഇന്ത്യൻ വൈറസ് വകഭേദം രാജ്യത്ത് പ്രത്യക്ഷപ്പെട്ടത്. എൻഎച്ച്എസിൻെറ ടെസ്റ്റ് ആൻഡ് ട്രേസ് സിസ്റ്റത്തിൻെറ പരാജയമാണ് പുതിയ വൈറസിൻെറ വ്യാപനത്തിന് വഴിവെച്ചതെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഏപ്രിൽ, മെയ് മാസങ്ങളിലെ മൂന്നാഴ്ച കാലത്തോളം പ്രാദേശിക ഭരണകൂടത്തിന് കോവിഡ് പോസിറ്റീവ് ആയവരുടെ വിവരങ്ങൾ ലഭ്യമായിരുന്നില്ല എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. രോഗബാധിതരിൽ പലരും കോവിഡ് പോസിറ്റീവായത് ഇന്ത്യൻ വൈറസ് വകഭേദം മൂലമാണെന്നത് സ്ഥിതി രൂക്ഷമായതിൻെറ മുഖ്യ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. പോസിറ്റീവായവരുടെ സമ്പർക്ക പട്ടികയിൽ വന്ന ആൾക്കാർക്ക് ഒറ്റപ്പെടലിന് വിധേയമാകാനുള്ള മുന്നറിയിപ്പ് നൽകുന്നതിൽ കാലതാമസം നേരിട്ടതും സ്ഥിതി വഷളാകാൻ കാരണമായിട്ടുണ്ട്.

ഏപ്രിൽ 21 നും മെയ് 11 നും ഇടയിൽ എൻഎച്ച്എസ് ടെസ്റ്റ് ആൻഡ് ട്രേസ് സിസ്റ്റം വളരെ കുറച്ച് കൊറോണാ വൈറസ് കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മെയ് 11നാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ 734 പോസിറ്റീവ് കേസ് ഇതുവരെ റിപ്പോർട്ട് ചെയ്തില്ല എന്ന വിവരം പുറത്തു വിടുന്നത്. ഈ സമയത്തിനുള്ളിൽ കോവിഡ് രോഗികളുടെ സമ്പർക്ക പട്ടികയിലുള്ള ഒട്ടേറെ പേർക്ക് കോവിഡ് ബാധിച്ചതാണ് സ്ഥിതി ഗുരുതരമാകാൻ കാരണം. ഇന്ത്യൻ വേരിയന്റിൻെറ 2967 കേസുകളാണ് യുകെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹീത്രോ : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഇന്ത്യയിൽ നിന്ന് ദിനംപ്രതി ആയിരത്തോളം പേർ യുകെയിൽ എത്തിച്ചേരുന്നുവെന്ന് റിപ്പോർട്ട്‌. റെഡ് ലിസ്റ്റിലുള്ള ഇന്ത്യയിൽ നിന്ന് വരുന്ന എല്ലാ യാത്രക്കാരും എത്തിച്ചേരുമ്പോൾ തന്നെ ക്വാറന്റീനായി നേരിട്ട് ഹോട്ടലിലേക്ക് പോകണം. എന്നാൽ എയർപോർട്ടിൽ ഉണ്ടാവുന്ന തിരക്കിൽ നിന്നും കോവിഡ് വകഭേദം വ്യാപിക്കുന്നുവെന്ന ആശങ്കയുണ്ട്. ഇന്ത്യയിൽ നിന്ന് ഓരോ ദിവസവും നേരിട്ടുള്ള നാല് വിമാനങ്ങൾ യുകെയിൽ എത്തുന്നുണ്ട്. മറ്റ് റെഡ്-ലിസ്റ്റ് രാജ്യങ്ങളായ ദുബായ് പോലുള്ള ഇടങ്ങളിൽ നിന്ന് നേരിട്ടുള്ള സർവീസുകൾ സർക്കാർ നിരോധിച്ചുവെങ്കിലും ഇന്ത്യയെ പട്ടികയിൽ ഉൾപ്പെടുത്തിയപ്പോൾ ഇതേ നയം സ്വീകരിച്ചില്ല.

അന്താരാഷ്ട്ര യാത്രകൾ വീണ്ടും തുറന്നതിനുശേഷം വിമാനത്താവളങ്ങളിലെ നീണ്ട നിരകളിൽ കൂടുതൽ സുരക്ഷാ നടപടികൾ നടപ്പാക്കിയില്ലെങ്കിൽ “സൂപ്പർ സ്പ്രെഡിംഗ് റിസ് ക്” ഉണ്ടാക്കുമെന്ന് ആഭ്യന്തരകാര്യ സെലക്ട് കമ്മിറ്റി ചെയർമാനും ലേബർ എംപിയുമായ യെവെറ്റ് കൂപ്പർ പറഞ്ഞു. സൺ‌ഡേ ടൈംസ് വാരാന്ത്യത്തിൽ വെളിപ്പെടുത്തിയ സിവിൽ ഏവിയേഷൻ അതോറിറ്റി കണക്കുകൾ പ്രകാരം, ഇന്ത്യയെ റെഡ് ലിസ്റ്റിൽ ചേർത്തെങ്കിലും ഏപ്രിൽ 2 മുതൽ ഏപ്രിൽ 23 വരെ ഇന്ത്യയിൽ നിന്ന് പ്രതിദിനം 900 പേർ യുകെയിൽ എത്തിയിട്ടുണ്ട്. വിമാനത്താവളങ്ങളിൽ നീണ്ട നിരകളിൽ റെഡ്, ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ കൂട്ടിക്കലർത്തുന്നതായും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവരോടൊപ്പം റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള ആളുകളും നിങ്ങൾക്കുണ്ടെങ്കിൽ രോഗവ്യാപന സാധ്യത കൂടുതലാണ്. അതിനാൽ ശരിയായ സംവിധാനങ്ങൾ ഉണ്ടെന്നും ആവശ്യത്തിന് ബോർഡർ ഫോഴ്‌സ് സ്റ്റാഫ് ഉണ്ടെന്നും ആവശ്യത്തിന് ഇലക്ട്രോണിക് സംവിധാനങ്ങൾ ഉണ്ടെന്നും ഉറപ്പാക്കേണ്ടതുണ്ട്. ഇന്ത്യയിൽ നിന്ന് വരുന്ന ദൈനംദിന യാത്രക്കാരുടെ എണ്ണത്തെക്കുറിച്ച് പ്രതികരിക്കാൻ ഹീത്രോ വിസമ്മതിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇസ്രയേലും പലസ് തീനും തമ്മിൽ നടന്നുവരുന്ന സംഘർഷങ്ങൾക്ക് അയവ് വരുത്തുന്നതിനായി, 10 ദിവസത്തേക്ക് വെടിനിർത്തൽ ഉണ്ടാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ഹമാസ് ഔദ്യോഗിക വക്താവ്. ഹമാസ് ഔദ്യോഗിക വക്താവ് മൗസ അബു മാർസോക്ക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സമാധാനശ്രമങ്ങൾക്കായി പരിശ്രമിക്കണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആക്രമണവുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്ന് ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഒരാഴ്ചയിലധികമായി നടക്കുന്ന സംഘർഷത്തിൽ ഇതുവരെ 66 കുട്ടികൾ ഉൾപ്പെടെ 228 പലസ് തീനികളും, 12 ഇസ്രയേലികളും ആണ് മരണപ്പെട്ടത്. ലബനോനിലെ അൽ – മയദീൻ ടിവിക്ക് നൽകിയ അഭിമുഖത്തിൽ , ഇരുരാജ്യങ്ങളും തമ്മിൽ പരസ്പരമുള്ള ധാരണയിൽ വെടിനിർത്തൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹമാസ് വക്താവ് വ്യക്തമാക്കി. ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെയും വ്യക്തമായ ധാരണയിൽ ഇരുരാജ്യങ്ങളും എത്തി ചേർന്നിട്ടില്ല.

ബുധനാഴ്ച ഉടനീളം ഇസ്രായേൽ പലസ് തീനു നേരെ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇതിനു മറുപടിയായി പലസ് തീനും ആക്രമണങ്ങളിൽ പങ്കു ചേർന്നിട്ടുണ്ട്. ലക്ഷ്യം നേടുന്നതുവരെയും ആക്രമണങ്ങളിൽ ഉറച്ചുനിൽക്കും എന്നാണ് ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയത്. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ നെതന്യാഹുവിനെ ഫോണിൽ ബന്ധപ്പെട്ട്, സംഘർഷങ്ങൾക്ക് അയവു വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അമേരിക്കൻ പ്രസിഡന്റിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും ഇസ്രായേൽ പ്രസിഡന്റ് രേഖപ്പെടുത്തി. എന്നാൽ അമേരിക്കൻ പ്രസിഡന്റിൻെറ ഇടപെടൽ വെടിനിർത്തലിലേയ്ക്ക് നയിക്കും എന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചത്.

ഇരുരാജ്യങ്ങളിലെയും ജനങ്ങൾ സമാധാനം ആഗ്രഹിക്കുന്നതായി ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് വ്യക്തമാക്കി. അതിലേക്ക് നയിക്കുന്ന തീരുമാനങ്ങൾ എടുക്കണമെന്ന ആവശ്യമാണ് കമ്മറ്റി ഉന്നയിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ ഇതുവരെയും വ്യക്തമായ ഒരു ധാരണയിലെത്തി ചേർന്നിട്ടില്ല. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഗാസയിലെ 450 ഓളം കെട്ടിടങ്ങളാണ് ആക്രമണത്തിൽ തകർന്നത്. ഇതിൽ ആറ് ആശുപത്രികളും, 9 പ്രൈമറി ഹെൽത്ത് കെയർ സെന്ററുകളും ഉൾപ്പെടുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിൽ തുടർച്ചയായി റോക്കറ്റ് ആക്രമണങ്ങളും മറ്റും നടന്നുവരുന്നുണ്ട്. ഈ സംഘർഷത്തിന് അയവ് വരുമെന്ന പ്രതീക്ഷയിലാണ് ഇരുരാജ്യങ്ങളിലെയും ജനങ്ങൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ തുർക്കി, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് കയറ്റി അയക്കുന്നത് അതാതു രാജ്യങ്ങളിൽ വൻ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. തുർക്കിയിലേയ്ക്ക് അയച്ച പ്ലാസ്റ്റിക് മാലിന്യം റോഡുകളിലും വയലുകളിലും ജലപാതകളിലും ചിതറിക്കിടക്കുന്നത് ഗ്രീൻപീസ് പ്രവർത്തകർ കണ്ടെത്തി. പുനരുപയോഗത്തിനെന്ന പേരിൽ കയറ്റി അയക്കുന്ന പ്ലാസ്റ്റിക്കിൻെറ നല്ലൊരു ശതമാനവും പുനരുപയോഗ സാധ്യതയില്ലാത്തതാണ് ഇതിന് കാരണമെന്നാണ് കണ്ടെത്തൽ.

കോവിഡ് 19 ആൻറിജൻ പരിശോധനയ്ക്കുള്ള പാക്കേജിങ് യുകെയിലെ സൂപ്പർമാർക്കറ്റുകളിൽ നിന്നുള്ള പ്ലാസ്റ്റിക് ബാഗുകൾ ഉൾപ്പെടെയുള്ളവ കണ്ടെത്തിയതാണ് ഗ്രീൻപീസിൻെറ റിപ്പോർട്ടിലുള്ളത് . 2020 യുകെയുടെ പ്ലാസ്റ്റിക് മാലിന്യ കയറ്റുമതിയുടെ 40 ശതമാനം അതായത് 2,10,000 ടൺ തുർക്കിയിലേയ്ക്കാണ് കയറ്റി അയച്ചത് . യൂറോപ്പിലെ ഏറ്റവും വലിയ പ്ലാസ്റ്റിക് മാലിന്യ നിക്ഷേപ കേന്ദ്രമായി തുർക്കി മാറുകയാണെന്ന് ഗ്രീൻപീസിൻെറ റിപ്പോർട്ട് മുന്നറിയിപ്പ് നൽകി . 3000 കിലോമീറ്റർ അകലെയുള്ള യുകെയിലെ സൂപ്പർമാർക്കറ്റുകളിലെ പ്ലാസ്റ്റിക് മാലിന്യം തുർക്കിയിലെ തെരുവുകളിൽ കത്തിക്കുന്നത് അതിഭീകരമാണെന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരെയുള്ള ബോധവൽക്കരണത്തിൻെറ മുന്നണിപ്പോരാളിയും ഗ്രീൻപീസ്, യുകെ പ്രവർത്തകയുമായ നീന സച്ചരങ്ക പറഞ്ഞു .അമേരിക്കയ്ക്ക് തൊട്ടുപിന്നിലായി ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യം ഉൽപ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ബ്രിട്ടൻ.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ന് പുലർച്ചെ ബ്രാഡ്ഫോർഡിലെ ഒരു ഫർണിച്ചർ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തെ തുടർന്ന് വൻ നാശനഷ്ടങ്ങൾ. തീപിടുത്തത്തെ തുടർന്ന് ഒട്ടേറെ വീടുകൾ ഒഴിപ്പിക്കുകയും ഒരു സ്കൂൾ അടയ്ക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് സ്‌ഥലത്തെ വൈദ്യുതിബന്ധം നിലച്ചു. അർദ്ധ രാത്രിയിൽ നടന്ന സ്ഫോടനത്തെ തുടർന്ന് ഏകദേശം മുപ്പതോളം പേരെയാണ് അടിയന്തരമായി ഒഴിപ്പിച്ചത്.

നഗരത്തിലുടനീളം സ്ഫോടനത്തെ തുടർന്നുണ്ടായ തീ കാണാമായിരുന്നെന്ന് പ്രദേശവാസികളിൽ ഒരാൾ പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്ത് വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സമീപത്തുള്ള സൂപ്പർമാർക്കറ്റുകളും പ്രൈമറി സ്കൂളുകളും അടയ്ക്കേണ്ടതായി വന്നു. തീ ഏകദേശം ഒരു ഫുട്ബോൾ പിച്ചിനോട് തുല്യമായ സ്ഥലത്ത് വ്യാപിച്ചിട്ടുണ്ടെന്ന് വെസ്‌റ്റ് യോർക്ക് ഷെയർ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് അറിയിച്ചു.

കെട്ടിടത്തിലേയ്ക്കുള്ള വൈദ്യുതിയും ഗ്യാസ് സപ്ലൈയും അഗ്നിശമന പ്രവർത്തനത്തിന്റെ ഭാഗമായി നിർത്തിയിട്ടിരിക്കുകയാണ്. ഏകദേശം പുലർച്ചെ 2. 45 നാണ് അഗ്നിശമനസേനാംഗങ്ങൾക്ക് വിവരം ലഭിച്ചത്. പതിനെട്ടോളം ഫയർ എൻജിനുകളുടെ സഹായത്തോടെയാണ് തീ നിയന്ത്രിച്ചത്. നൂറ്റമ്പതോളം വീടുകളിലേയ്ക്കുള്ള വൈദ്യുതി രാവിലെ 9 .30 ഓടെയാണ് പുന:സ്ഥാപിക്കാൻ സാധിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡ് ബാധിതനായിരുന്ന പ്രധാനമന്ത്രിയെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സിച്ച എൻഎച്ച്എസ് നഴ്സ് ജോലി ഉപേക്ഷിച്ചു. പകർച്ചവ്യാധിയും നഴ്‌സുമാരുടെ ശമ്പളം സർക്കാർ കൈകാര്യം ചെയ്യുന്ന വിധം ശരിയല്ല എന്ന് വിമർശിച്ചാണ് ജെന്നി മക് ഗീ പടിയിറങ്ങിയത്. ജോലിയിൽ ഏറ്റവും പ്രയാസമേറിയ വർഷത്തിനുശേഷം എൻ‌എച്ച്‌എസിൽ നിന്ന് പടിയിറങ്ങുകയാണെന്ന് ജെന്നി പറഞ്ഞു. മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നെങ്കിലും നഴ്‌സുമാർക്ക് അവർ അർഹിക്കുന്ന ബഹുമാനവും ഇപ്പോൾ ശമ്പളവും ലഭിക്കുന്നില്ലെന്ന് ചാനൽ 4 ഡോക്യുമെന്ററിയോട് അവർ പറഞ്ഞു. എൻ‌എച്ച്‌എസ് ജീവനക്കാർക്ക് ഈ വർഷം ഒരു ശതമാനം ശമ്പള വർദ്ധനവ് സർക്കാർ ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ പ്രതിസന്ധിയുടെ കാലങ്ങളിൽ തളരാതെ പോരാടുന്നവർക്ക് സർക്കാർ മതിയായ പരിഗണന നൽകുന്നില്ലെന്ന വാദമാണ് ജെന്നി ഉയർത്തുന്നത്.

ന്യൂസിലാന്റിൽ നിന്നുള്ള മക് ഗീ ഇപ്പോൾ സ്വന്തം നാട്ടിൽ സമയം ചെലവഴിക്കാൻ ഉദ്ദേശിക്കുന്നു. “അതെ, ഞങ്ങൾ അവിശ്വസനീയമാംവിധം കഠിനാധ്വാനം ചെയ്യുന്നു. ഞങ്ങൾ മുൻനിര പോരാളികളാണെന്ന് പരക്കെ പറയപ്പെടുന്നു. എന്നാൽ ഞങ്ങൾക്ക് അർഹിക്കുന്ന ബഹുമാനം ലഭിക്കുന്നില്ല. ഇപ്പോൾ ഞങ്ങൾക്ക് അർഹിക്കുന്ന പ്രതിഫലം നൽകുന്നുണ്ടെങ്കിലും എനിക്ക് അതിൽ പൂർണ്ണ സംതൃപ്തിയില്ല. അതിനാൽ ജോലി രാജിവയ്ക്കുകയാണ്.” മക്ഗീ പറഞ്ഞു. “സെന്റ് തോമസ് ഹോസ്പിറ്റലിൽ ജോലി ചെയ്തതിലും അത്തരമൊരു മികച്ച ടീമിന്റെ ഭാഗമായതിലും ഞാൻ അഭിമാനിക്കുന്നു.” പടിയിറങ്ങുന്നതിന് മുമ്പായി അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ഏപ്രിലിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പ്രധാനമന്ത്രിയെ ചികിത്സിക്കുന്നതിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന ഒരാളാണ് ജെന്നി.

എൻ‌എച്ച്‌എസിന്റെ 72 വർഷം ആഘോഷിക്കുന്നതിനായി ഒരു ഗാർഡൻ പാർട്ടിക്ക് ജൂലൈയിൽ ഡൗണിംഗ് സ്ട്രീറ്റിലേയ്ക്ക് അവളെ ക്ഷണിച്ചിരുന്നു. നഴ്സുമാരുടെ ശമ്പളവർധനവിനെക്കുറിച്ച് പ്രധാനമന്ത്രി ചിന്തിക്കുന്നില്ലെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് ജോലി ഉപേക്ഷിക്കേണ്ടി വരുമെന്ന് യൂണിസൺ യൂണിയനിലെ ആരോഗ്യ മേധാവി സാറാ ഗോർട്ടൺ പറഞ്ഞു. മലയാളികൾ അടക്കമുള്ള നിരവധി വിദേശ നഴ്സുമാർ ബ്രിട്ടനിൽ ജോലി നോക്കുന്നുവെന്നിരിക്കെ അവരെ പരിഗണിക്കാതെയുള്ള സർക്കാരിന്റെ യാത്ര കൂടുതൽ പ്രശ്നങ്ങളിലേക്ക് വഴിതുറക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : മാസങ്ങൾക്ക് ശേഷം കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒരുമിച്ചു വീടിനുള്ളിൽ കൂടാനുള്ള അവസരം വന്നിരിക്കുകയാണ്. എന്നാൽ കോവിഡ് കേസുകൾ ഇപ്പോൾ വളരെ കുറവാണെന്നത് അർത്ഥമാക്കുന്നത് വൈറസ് പൂർണമായും ഇല്ലാതായെന്നല്ല. അതുകൊണ്ട് തന്നെ ഇനിയൊരു പ്രതിസന്ധി ഉണ്ടാവാതിരിക്കാൻ നാം മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. രോഗബാധിതനായ ഒരാളുമായി നിങ്ങൾ കൂടുതൽ അടുക്കുമ്പോൾ വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് 2 മീറ്റർ (6 അടി) അകലം പാലിക്കണമെന്ന നിർദേശം അധികൃതർ മുന്നോട്ടു വച്ചിരിക്കുന്നത്. ഒരാളുമായി എത്രനേരം എത്രത്തോളം അടുത്ത് നിൽക്കുന്നു എന്നതനുസരിച്ചാവും രോഗവ്യാപന സാധ്യതയും. ആളുകൾ സ്പർശിച്ച ഇടങ്ങളിൽ വീണ്ടും സ്പർശിക്കുന്നത് വൈറസ് പടരുന്നതിന് കാരണമാകുമെന്ന ധാരണ കോവിഡിന്റെ ആദ്യ നാളുകളിൽ ഉണ്ടായിരുന്നു. എന്നാൽ വായുവിലൂടെ അണുക്കൾ പടർന്നുപിടിക്കുമെന്ന് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുകയുണ്ടായി. സാധാരണയായി കൈകൾ വൃത്തിയായി സൂക്ഷിക്കുന്നത് വളരെ പ്രധാനമാണ്.

വെന്റിലേഷന് കൂടുതൽ ഊന്നൽ നൽകണമെന്നും നല്ല വായുസഞ്ചാരം പ്രധാനമാണെന്നും വിദഗ്ദ്ധർ കരുതുന്നു. കോവിഡ് രോഗി ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തേക്ക് വരുന്ന തുപ്പലിലൂടെയും മറ്റും വൈറസ് പകരുന്ന രീതിയ്ക്കാണ് ഡ്രോപ്പ് ലെറ്റ് ട്രാൻസ്മിഷൻ എന്നാണ് പറയുക. സംസാരിക്കുമ്പോൾ വായുവിലൂടെ സഞ്ചരിച്ച് വൈറസ് പകരുന്ന രീതിയ്ക്ക് എയർബോൺ ട്രാൻസ്മിഷൻ എന്ന് പറയും. വീട്ടിൽ ഒരു ജാലകമോ വാതിലോ തുറന്നിടുന്നത് നല്ലതാണ്. നിങ്ങൾ സന്ദർശിക്കുന്ന റെസ്റ്റോറന്റുകളും പബ്ബുകളും സമാനമായ രീതിയിലാണോ പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കുക.

കൂടുതൽ ആളുകൾ എന്നതിനർത്ഥം അവരിൽ ഒരാൾ രോഗബാധിതനാകാൻ കൂടുതൽ സാധ്യതയുണ്ടെന്നാണ്. തിരക്ക് കൂടുന്നത് ആളുകൾ അടുത്ത സമ്പർക്കത്തിലേക്ക് വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്ത ഒരാൾക്ക് കോവിഡ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. പൂർണ്ണമായി വാക്സിനേഷൻ ലഭിച്ച രണ്ട് ആളുകൾക്കിടയിൽ അണുബാധ പടരാനുള്ള സാധ്യത ഇല്ലാതാകുന്നു. വാക്സിനേഷൻ സ്വീകരിക്കുന്നതിലൂടെ സ്വന്തം ആരോഗ്യവും മറ്റുള്ളവരുടെ ആരോഗ്യവുമാണ് സുരക്ഷിതമാക്കുന്നത്. രണ്ട് ഡോസും സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞാണ് ഒത്തുകൂടുന്നതെങ്കിൽ കൂടുതൽ സുരക്ഷ അവിടെ ഉറപ്പാകുന്നുണ്ട്.

RECENT POSTS
Copyright © . All rights reserved