Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- രാജകുടുംബ വിദഗ്ധരുടെ അവകാശവാദങ്ങൾ പ്രകാരം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ മുഖ്യ സ്ഥാനങ്ങളൊന്നും തന്നെ ലഭിക്കാതിരുന്ന ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കളും സന്തോഷത്തോടെയല്ല മടങ്ങി പോയതെന്ന് വ്യക്തമാക്കുന്നു. ഇരുവരും പ്ലാറ്റിനം ജൂബിലി പാർട്ടിയിലും , പേജന്റിലും, എപ്സം ഡെർബി കുതിരയോട്ട മത്സരത്തിലും പങ്കെടുത്തിരുന്നില്ല. തങ്ങളുടെ രണ്ട് മക്കളോടൊപ്പം യു എസിൽ നിന്നും ബ്രിട്ടണിൽ എത്തിയിട്ടും ഇരുവരും ഒരു പൊതു പരിപാടിയിൽ മാത്രമാണ് പങ്കെടുത്തത്. ഇതോടൊപ്പംതന്നെ ട്രൂപിങ് ദി കളർ പരേഡ് നടക്കുമ്പോഴും ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാൽക്കണിയിൽ ഇരുവരും ഉണ്ടായിരുന്നില്ല. അതോടൊപ്പം തന്നെ താങ്ക്സ് ഗിവിങ് സർവീസിൽ ഇരുവരുടെയും സ്ഥാനങ്ങൾ രണ്ടാം നിരയിലും ആയിരുന്നു.


ഇരുവർക്കും മുഖ്യ നിരകൾ ലഭിക്കാതിരുന്നതാണ് മറ്റ് ചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കാൻ കാരണമെന്ന് വാനിറ്റി ഫെയർ വക്താവ് കേയ്റ്റി നികോൾ വ്യക്തമാക്കി. ഇതോടൊപ്പംതന്നെ ഹാരി രാജകുമാരൻ റോയൽ മറൈൻസിന്റെ ക്യാപ്റ്റൻ സ്ഥാനവും ഉപേക്ഷിച്ചതായും, താൻ നഷ്ടപ്പെടുത്തിയതിനെ ഓർത്ത് ദുഃഖത്തോടെയാണ് ഹാരി തിരിച്ചു പോയതെന്നും ഹിസ്റ്റോറിയൻ ഹ്യൂഗോ വിക്കേർസ് വ്യക്തമാക്കി. ചടങ്ങുകളിൽ വില്യം രാജകുമാരനും ഭാര്യ കേയ്റ്റിനും ആണ് ഏറ്റവും കൂടുതൽ ശ്രദ്ധ ലഭിച്ചത്.  ഇരുവരും തമ്മിലുള്ള ഒരു ഒത്തുചേരലാണ് ജനം പ്രതീക്ഷിച്ചതെങ്കിലും , അത് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ നടന്നില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇംഗ്ലണ്ടിൽ മാർച്ചിനു ശേഷം കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വൻ വർദ്ധനവ് റിപ്പോർട്ട് ചെയ്തു. ഉടൻതന്നെ അടുത്ത ഒരു തരംഗം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി വിദഗ്ധർ. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിലെ അനലിസ്റ്റുകൾ ജൂൺ 2 ന് 797,500 പേർക്കാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്. പുതിയ കണക്കുകൾ പ്രകാരം 70 പേരിൽ ഒരാളെങ്കിലും കോവിഡ് ബാധിതൻ ആവാനുള്ള ഉള്ള സാധ്യത 1.7 ശതമാനം കൂടുതലാണ് . മാർച്ച് അവസാനം സൗജന്യ പരിശോധന നിർത്തലാക്കുന്നതിന് മുമ്പ് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളേക്കാൾ ഉയർന്ന നിരക്കാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. എൻഎച്ച്എസ് സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഹോസ്പിറ്റലുകളിലേക്കുള്ള അഡ്മിഷനുകളും വർദ്ധിച്ചുവരികയാണെന്നത് വൈറസ് വീണ്ടും കുതിച്ചുയരുന്നു എന്നതിൻറെ മറ്റൊരു സൂചനയാണ്. ഈ വർദ്ധനവ് ആരോഗ്യ സേവന രംഗത്ത് വൻ സമ്മർദം ചെലുത്തുമെന്ന് ഭയപെടുന്നതായും വിദഗ്ധർ കൂട്ടിച്ചേർത്തു.

കോവിഡ് കേസുകൾ ഉയരുന്നുണ്ടെങ്കിലും വസന്തകാലത്ത് കോവിഡിനെ ഇൻഫ്ലുവൻസ പോലെ പരിഗണിക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. BA.4, BA.5 എന്നീ ഒമിക്രോൺ ഉപ-വകഭേദങ്ങൾ ആണ് കോവിഡിൻെറ പെട്ടെന്നുള്ള വർദ്ധനയ്ക്ക് കാരണം എന്ന് വിദഗ്ദ്ധർ കണ്ടെത്തി. നോർത്തേൺ അയർലൻഡിലും സമാനമായ വർദ്ധനവ് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. വെയിൽസിലും സ്കോട്ട്‌ലൻഡിലും അനിശ്ചിതത്വം ഏറിയ കണക്കുകളാണ് കണ്ടെത്താനായത് എന്ന് ഓഫീസർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പറഞ്ഞു. പകർച്ചവ്യാധിയുടെ നിലവിലെ സ്ഥിതി നിരീക്ഷിക്കാനായി സർക്കാർ ഉപയോഗിക്കുന്ന ഔദ്യോഗിക നിരീക്ഷണ പരിപാടിയാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് സർവ്വേ . ഓരോ ആഴ്ചയും പതിനായിരക്കണക്കിന് ആളുകളെ ക്രമരഹിതമായി പരിശോധിച്ചാണ് ഇത് തയ്യാറാക്കുക.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ പുതിയ ട്രെൻഡിന് തുടക്കം കുറിക്കുകയാണ് പ്രവാസികൾ. യുകെ, അമേരിക്ക, കാനഡ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ കഴിയുന്ന മധ്യകേരളത്തിലെ കുടുംബങ്ങൾ കേരളത്തിലെ തങ്ങളുടെ വസ്തുക്കൾ വിറ്റൊഴിയുന്നതായാണ് റിപ്പോർട്ട്. വിദേശത്ത് സ്ഥിരതാമസമാക്കാൻ താൽപ്പര്യപ്പെടുന്ന കുടുംബങ്ങളാണ് കുടുംബ സ്വത്തടക്കം വിറ്റ് പണമാക്കുന്നത്. ഇത് വിദേശത്തു നിക്ഷേപിക്കുന്നുമുണ്ട്. മധ്യകേരളത്തിലെ ജില്ലകളിലുടനീളം ഈയൊരു പ്രവണതയ്ക്ക് തുടക്കംകുറിച്ചിട്ടുണ്ട്. ജോലി ചെയ്യുന്ന രാജ്യങ്ങളിൽ വീട് വാങ്ങാനോ മറ്റു നിക്ഷേപങ്ങൾ നടത്താനോ ഈ പണം ഉപയോഗിക്കുന്നു.

കാനഡ പോലെയുള്ള രാജ്യത്ത് ഇന്ത്യക്കാരുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപം അടുത്തകാലത്ത് വർധിച്ചിട്ടുണ്ട്. കാനഡയിലെ ടോറന്റോ പോലെയുള്ള പ്രധാന നഗരങ്ങൾ മലയാളികളുടെ സ്വപ്നങ്ങൾക്ക് ഗതിവേഗം പകരുന്നു. യുകെയിൽ സ്ഥിരതാമസമാക്കിയ മലയാളികളും ഈ ട്രെൻഡിലേക്ക് തിരിഞ്ഞുകഴിഞ്ഞു. നാട്ടിൽ നിന്ന് പണം കൊണ്ടുവന്ന് വിദേശത്തു വീട് വാങ്ങുന്നവരുടെ എണ്ണവും ഉയർന്നു.

യുഎസ്, ഓസ്ട്രേലിയ, കാനഡ, യുകെ, സിംഗപ്പൂർ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെല്ലാം മലയാളികൾ റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തിവരുന്നുണ്ട്. പലയിടങ്ങളിലും അടുത്തിടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ കുതിപ്പ് ഉണ്ടായത് നിക്ഷേപകർക്ക് നേട്ടമായതിന് പിന്നാലെ കൂടുതൽ പേർ നിക്ഷേപത്തിന് തയാറാകുന്നുണ്ട്. പല രാജ്യങ്ങളിലും വീട് വാങ്ങുന്നതിനായി 100 ശതമാനം വരെ വായ്പ ലഭ്യമാണ്. അതിന്റെ തിരിച്ചടവാകട്ടെ ഇപ്പോൾ നൽകുന്ന വാടകയുടെ അത്രയുമാകില്ല എന്നതും നേട്ടമായി കണക്കാക്കുന്നു. ഇന്ത്യൻ രൂപയുടെ മൂല്യം കുറഞ്ഞു വരുന്ന സാഹചര്യത്തിൽ തങ്ങളുടെ പണം അവിടെ തന്നെ നിക്ഷേപിക്കുന്നതാണ് കൂടുതൽ സുരക്ഷിതമെന്നും പ്രവാസികൾ കരുതുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : യുക്രൈന് വേണ്ടി യുദ്ധം ചെയ്യാനെത്തി റഷ്യയുടെ പിടിയിലായ രണ്ട് ബ്രിട്ടീഷ് പൗരന്മാർക്കും ഒരു മൊറൊക്കൊ പൗരനും വധശിക്ഷ വിധിച്ച് കിഴക്കൻ യുക്രൈനിലെ റഷ്യൻ പ്രോക്‌സി കോടതി. ഏപ്രിലിൽ റഷ്യ മരിയുപോൾ പിടിച്ചെടുത്ത സമയത്താണ് എയ്ഡൻ അസ്ലിനും ഷോൺ പിന്നറും പിടിയിലാകുന്നത്. ഇരുവരെയും കൂലിപട്ടാളക്കാരായും തീവ്രവാദികളായും മുദ്രകുത്തിയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. എന്നാൽ ഇത് റഷ്യയുടെ മനുഷ്യത്വ വിരുദ്ധ നടപടിയാണെന്ന് ബ്രിട്ടൻ പറഞ്ഞു. ഈ നടപടി ജനീവ കൺവെൻഷന്റെ ലംഘനമാണെന്ന് ബ്രിട്ടീഷ് സർക്കാരും യുക്രൈനിലെ ഉന്നത പ്രോസിക്യൂട്ടറും അഭിപ്രായപ്പെട്ടു. ജനീവ കൺവെൻഷൻ അനുസരിച്ച് യുദ്ധക്കുറ്റവാളികൾക്ക് പ്രത്യേക പരിഗണന നൽകേണ്ടതുണ്ട്.

ഇത് സംബന്ധിച്ച് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബയുമായി ഫോണിൽ സംസാരിക്കും. നോട്ടിംഗ്ഹാംഷെയറിലെ നെവാർക്കിൽ നിന്നുള്ള അസ്ലിൻ (28), ബെഡ്ഫോർഡ്ഷയറിൽ നിന്നുള്ള പിന്നർ (48) എന്നിവരുടെ മോചനത്തിനായി ബ്രിട്ടൻ മുൻപും ശ്രമിച്ചിരുന്നു. ശിക്ഷയ് ക്കെതിരെ മൂന്ന് പേരും ഉയർന്ന കോടതിയിൽ അപ്പീൽ നൽകും. മൊറൊക്കൻ പൗരനായ ബ്രാഹിം സൗദിനാണ് മൂന്നാമൻ.

അന്താരാഷ്ട്ര തലത്തിൽ അംഗീകാരമില്ലാത്ത കോടതിയാണ് മൂന്നുപേർക്കും വധശിക്ഷ വിധിച്ചിരിക്കുന്നത്. ഈ കോടതി റഷ്യൻ പിന്തുണയുള്ള, ഡോണ്ട്സ്ക് പീപ്പിൾസ് റിപ്പബ്ലിക് എന്ന രാജ്യത്തിന്റെ ഭരണഘടനയ്ക്ക് വിധേയമായാണ് പ്രവർത്തിക്കുന്നത്. എന്നാൽ, ഡോണ്ട്സ്കിനെ ഒരു സ്വതന്ത്ര രാജ്യമായി ലോകത്തെ മറ്റൊരു രാജ്യവും അംഗീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമല്ല ഈ വിധി. ഇത് ചൂണ്ടിക്കാട്ടി ബ്രിട്ടനും യുക്രൈനും രംഗത്തെത്തിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വര്‍ധിച്ചു വരുന്ന പെട്രോള്‍, ഡീസല്‍ വിലയെ പഴിക്കാതെ ഇന്ധനക്ഷമത കൂട്ടാനാണ് നാം ഇപ്പോൾ ശ്രമിക്കേണ്ടത്. ഇതാ ഇന്ധനം ലാഭിക്കാന്‍ ഏതൊരാള്‍ക്കും പാലിക്കാവുന്ന ചില നിര്‍ദേശങ്ങള്‍.

കൃത്യമായ ടയർ പ്രഷർ

ടയറില്‍ മര്‍ദ്ദം കുറവാണെങ്കില്‍ ടയറിന്റെ കൂടുതല്‍ ഭാഗം റോഡില്‍ സ്പര്‍ശിക്കാന്‍ ഇടയാകുകയും ഇത് ഘര്‍ഷണം കൂട്ടുകയും ചെയ്യും. ഇത്തരത്തില്‍ വാഹനം ഓടുന്നത് കൂടുതല്‍ ഇന്ധനം ചെലവാകാന്‍ കാരണമാകും. കമ്പനി ഓരോ വാഹനത്തിന്റെ മോഡലിനും എത്രമാത്രം പ്രഷര്‍ വേണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത് എന്ന് പരിശോധിക്കുക.

അമിതഭാരം ഒഴിവാക്കുക

വാഹനത്തിന് ഭാരം കൂടുംതോറും ഓടാന്‍ ഇന്ധനവും കൂടുതലായി വേണ്ടിവരും. ഉപയോഗിക്കാത്തതോ ആവശ്യമില്ലാത്തതോ ആയ എന്തു സാധനവും വാഹനത്തില്‍ നിന്ന് എടുത്തുമാറ്റുക.

വേഗത കുറയ്ക്കൂ ഇന്ധനക്ഷമത കൂട്ടു

നിർമ്മാതാവ് നിർദ്ദേശിക്കുന്ന ഇക്കണോമി വേഗതയിൽ ഓടിക്കുകയാണ് ഇന്ധനക്ഷമത കൂട്ടാനുള്ള മറ്റൊരു മാർഗം. കൃത്യം 56 മൈൽ വേഗതയിൽ വാഹനമോടിക്കുന്നത് ഇന്ധനക്ഷമത കൂട്ടുമെന്ന് പലരും കരുതുന്നു. എന്നാൽ ആർഎസി പറയുന്നതനുസരിച്ച് 45-50mph വേഗതയിൽ വാഹനം ഓടിക്കുന്നതാണ് ഏറ്റവും നല്ലത്. അതുപോലെ ദൂര യാത്രകളിൽ ഒരേ വേഗത നിലനിർത്തുന്നതും ഇന്ധനക്ഷമത വർദ്ധിപ്പിക്കും.

എസിയുടെ ഉപയോഗം

എസി ഉപയോഗം മൈലേജ് കുറയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്. നഗരങ്ങളിലൂടെ വിന്റോകൾ തുറന്നിട്ട് ഓടിക്കുന്നത് അത് സുഖകരമല്ലെങ്കിലും പരമാവധി എസിയുടെ ഉപയോഗം കുറയ്ക്കുന്നത് ഇന്ധനക്ഷമത വർദ്ധിപ്പിക്കും. ഓട്ടോമൊബൈൽ അസോസിയേഷന്റെ അഭിപ്രായ പ്രകാരം എസി ഓണാക്കി യാത്ര ചെയ്താൽ ഇന്ധന ഉപഭോഗം 10% വരെ വർധിക്കും. അതേസമയം, എൺപത് കിലോമീറ്ററിൽ അധികം വേഗതയിൽ പോകുമ്പോൾ ചില്ലുകൾ ഉയർത്തി എസിയിട്ട് യാത്ര ചെയ്യുക, കാരണം വിൻഡോകൾ താഴ്ത്തി, ഉയർന്ന വേഗതയിൽ പോകുമ്പോൾ കാറിന്റെ എയ്‌റോഡൈനമിക് ഡ്രാഗ് മൂലം ഇന്ധനക്ഷമത വളരെ കുറയും.

കോസ്റ്റിംഗ് ഇന്ധനം ലാഭിക്കുമോ?

നിങ്ങൾ കാർ ന്യൂട്രലായി അല്ലെങ്കിൽ ക്ലച്ച് പെഡൽ അമർത്തിപ്പിടിച്ച് ഡ്രൈവ് ചെയ്യുന്നതാണ് കോസ്റ്റിംഗ്. ഇത് സുരക്ഷിതമല്ലെന്ന് മാത്രമല്ല, ഇന്ധനം ലഭിക്കാനും ഇതിലൂടെ കഴിയില്ലെന്ന് ഔട്ടോമൊബൈൽ അസോസിയേഷൻ പറയുന്നു.

ക്രൂയിസ് കൺട്രോൾ ഇന്ധനം ലാഭിക്കുമോ?

ആക്സിലറേറ്റർ പെഡൽ ഉപയോഗിക്കാതെ തന്നെ കാറിനെ സ്ഥിരമായ വേഗതയിൽ നിലനിർത്തുന്ന ഒരു ഉപകരണമാണിത്. അനാവശ്യമായ ആക്സിലറേഷനും ബ്രേക്കിംഗും ഒഴിവാക്കുന്നതിനാൽ, ഇന്ധനം ലാഭിക്കുന്നതിനുള്ള ഒരു മാർഗമായാണ് പലരും ഇതിനെ കാണുന്നത്. എന്നാൽ മോട്ടോർവേ ഡ്രൈവിംഗിന്റെ കാര്യത്തിൽ മാത്രമേ ഇത് ശരിയാകൂ. കയറ്റങ്ങൾ ഉള്ള റോഡിൽ ഈ സംവിധാനത്തിലൂടെ വാഹനം ഓടിച്ചാൽ ഇന്ധന ഉപഭോഗം വർധിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മാസങ്ങൾക്കു മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരുന്ന യാത്രാ ഫ്ലൈറ്റുകളാണ് റദ്ദാക്കിയതുമൂലം മുടങ്ങുക. കുറെനാളുകളായി ബ്രിട്ടനിലെ വ്യോമഗതാഗതം താറുമാറായതിൻറെ നേർക്കാഴ്ചയാണിത്. നാണക്കേടിന്റെ പുതുചരിത്രം കുറിച്ച് എല്ലാദിവസവും ഫ്ലൈറ്റുകൾ റദ്ദാക്കിയതിന്റെ വിവരങ്ങളാണ് യാത്രക്കാരെ തേടിയെത്തുന്നത്. യാത്ര മുടങ്ങിയവരിൽ ഒട്ടേറെ യുകെ മലയാളികളും ഉണ്ട് .


ഇന്നലെ തന്നെ ബ്രിട്ടീഷ് എയർവെയ്സ് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേയ്ക്കും തിരിച്ചുമുള്ള 124 ഹ്രസ്വദൂര വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഇത് കൂടാതെ ഹീത്രൂവിൽ നിന്ന് ആംസ്റ്റർഡാമിലേയ്ക്കുള്ളതുൾപ്പെടെ 106 അന്താരാഷ്ട്ര ഫ്ലൈറ്റുകളും റദ്ദാക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു.

ബ്രിട്ടീഷ് എയർവെയ്സിനു പുറകെ യുകെയിലെ ഏറ്റവും വലിയ ജെറ്റ് എയർലൈനായ ഈസി ജെറ്റ് ദിനംപ്രതി ഒട്ടേറെ ഫ്ലാറ്റുകളാണ് റദ്ദാക്കുന്നത്. ഇന്നലെ തന്നെ ഈസി ജെറ്റ് കുറഞ്ഞത് 60 ഫ്ലൈറ്റ് സർവീസുകളെങ്കിലും റദ്ദ് ചെയ്തിട്ടുണ്ട്. കോവിഡാനന്തരമുള്ള ജീവനക്കാരുടെ അഭാവമാണ് ബ്രിട്ടീഷ് എയർവെയ്സും ഈസി ജെറ്റും നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കുന്നതിന് കാരണമായി പറയുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : രാജ്യത്തെ ഇന്ധന വില വർധന കുടുംബങ്ങളെ കനത്ത പ്രതിസന്ധിയിലാക്കുന്നു. 55 ലിറ്റർ ടാങ്ക് നിറയ്ക്കുന്നതിനുള്ള തുക പെട്രോളിന് 100.27 പൗണ്ടും ഡീസലിന് 103.43 പൗണ്ടുമായി ഉയർന്നു. ഇപ്പോൾ തന്നെ ജീവിതചെലവ് പ്രതിസന്ധിയിൽ കഴിയുന്ന ശരാശരി കുടുംബങ്ങൾക്ക് വലിയ തിരിച്ചടിയാകുകയാണ് ഇന്ധന വില വർധന. ഇന്ധന തീരുവ കുറയ്ക്കണമെന്ന ആവശ്യവും ഉയരുന്നു. അതേസമയം, ജീവിതച്ചെലവ് പ്രതിസന്ധി മറികടക്കാൻ 37 ബില്യൺ പൗണ്ട് അനുവദിച്ചിട്ടുണ്ടെന്ന് ട്രഷറി അറിയിച്ചു.

ഊർജ്ജ ബില്ലുകളും ഭക്ഷ്യ വിലയും ഇപ്പോൾ തന്നെ ഉയർന്ന നിരക്കിലാണ്. യുക്രൈൻ – റഷ്യ യുദ്ധം ആരംഭിച്ചതിന് ശേഷമാണ് എണ്ണ വില കുത്തനെ ഉയർന്നത്. അടുത്തിടെ ഇന്ധന തീരുവയിൽ 5 പെൻസ് കുറച്ചെങ്കിലും പെട്രോൾ റീട്ടെയിലർമാർ ഉപഭോക്താക്കൾക്ക് ഇത് കൈമാറുന്നില്ലെന്ന് ആശങ്കയുണ്ട്. ഒരു ലിറ്റർ അൺലെഡ് പെട്രോളിന്റെ ശരാശരി പമ്പ് വില ഇപ്പോൾ 182.31 പെൻസ് ആണ്. ഡീസൽ വില 188.05 പെൻസ്. ഇത് ഉടൻ തന്നെ ലിറ്ററിന് £2 ആയി ഉയരുമെന്ന് പല മോട്ടോർ ഗ്രൂപ്പുകളും മുന്നറിയിപ്പ് നൽകി.

ഒരു കാറിന്റെ ടാങ്ക് നിറയ്ക്കുന്നതിനുള്ള ചെലവ് ഇതാദ്യമായാണ് 100 പൗണ്ട് കടക്കുന്നത്. വാഹനമോടിച്ച് ഉപജീവനം കഴിക്കുന്നവരെ ഇരുട്ടിലാക്കുന്ന തരത്തിലുള്ള ഇന്ധന വില വർധനയാണ് ഉണ്ടായികൊണ്ടിരിക്കുന്നതെന്ന് ആർഎസി ഇന്ധന വക്താവ് സൈമൺ വില്യംസ് പറഞ്ഞു. ഇന്ധന തീരുവ ലിറ്ററിന് 10 പെൻസ് കുറയ്ക്കണമെന്ന് ഓട്ടോമൊബൈൽ അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബ്രിട്ടനിലെ റോഡുകളിൽ ലേണർ ഡ്രൈവർമാർ നിയമം പാലിക്കുന്നില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 76,000 ലേണർ ഡ്രൈവർമാർക്ക് അവരുടെ പ്രൊവിഷണൽ ലൈസൻസിൽ പെനാൽറ്റി പോയിന്റുകൾ ലഭിച്ചിട്ടുണ്ട്. റോഡിൽ പ്രധാനപ്പെട്ട നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ടെസ്റ്റ്‌ പാസ്സ് ആകുന്നതിന് മുൻപ് തന്നെ പല ലേണർ ഡ്രൈവർമാർക്കും നിരോധനം നേരിടേണ്ടതായി വരും. 61 ശതമാനം പേർക്കും ആറ് മുതൽ 10 വരെ പെനാൽറ്റി പോയിന്റുകൾ ഉണ്ട്.

ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിച്ചതിന് 33,000 പേർക്ക് പെനാൽറ്റി പോയിന്റ് ലഭിച്ചു. സൂപ്പർവൈസറില്ലാതെ വാഹനമോടിച്ചതിന് 13,000 പേർക്ക് പിഴ ചുമത്തിയതായും കണക്കിൽ പറയുന്നു. ലേണർ ഡ്രൈവർമാർ ഓടിക്കുന്ന വാഹനങ്ങളിൽ എൽ-പ്ലേറ്റുകൾ ശരിയായി പ്രദർശിപ്പിക്കാത്തതാണ് പിഴ ചുമത്താനുള്ള മറ്റൊരു കാരണം.

റോഡ് നിയമം കർശനമാകുന്നതിനാൽ ലേണേഴ്സ് ലഭിച്ചവരും അടുത്തിടെ ലൈസൻസ് ലഭിച്ച ഡ്രൈവർമാരും നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് വെയ്‌ഗോയുടെ സിഇഒ ജെയിംസ് ആംസ്ട്രോങ് പറഞ്ഞു. ടെസ്റ്റ് പാസായി രണ്ട് വർഷത്തിനുള്ളിൽ 6 പെനാൽറ്റി പോയിന്റുകൾ ലഭിച്ചാൽ ലൈസൻസ് റദ്ദാക്കും. അതേസമയം, ഡ്രൈവിംഗ് ടെസ്റ്റ്‌ ബുക്ക്‌ ചെയ്യാൻ അനേകം ലേണർ ഡ്രൈവർമാരാണ് കാത്തിരിക്കുന്നത്. മിക്കവരുടെയും കാത്തിരിപ്പ് 2023 വരെ നീളും. കോവിഡ് മൂലം ഡ്രൈവിംഗ് ടെസ്റ്റിൽ ഉണ്ടായ കാലതാമസമാണ് ഈ പ്രതിസന്ധിക്ക് കാരണം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- രാജ്യത്താകമാനമുള്ള എൻ എച്ച് എസ് ആശുപത്രികളിലെ പ്രതിസന്ധി വെളിപ്പെടുത്തുന്ന ഒരു വീഡിയോ പുറത്തുവന്നിരിക്കുകയാണ്. എസ്സെക്സിലെ ഒരു ആശുപത്രിയിലെ എമർജൻസി ഡിപ്പാർട്ട്മെന്റിൽ രോഗികളോട് 13 മണിക്കൂറോളം കാത്തിരിക്കണമെന്ന് ആവശ്യപ്പെടുന്ന നേഴ്സിന്റെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ആശുപത്രിയിൽ ബെഡ്ഡുകൾ ഒന്നുംതന്നെ കാലിയായിട്ടില്ലെന്നും, അതോടൊപ്പം തന്നെ ഏകദേശം 90 രോഗികൾ ഡോക്ടറിനെ കാണാൻ കാത്തിരിക്കുകയാണെന്നും ഈ വീഡിയോയിൽ നേഴ്സ് വ്യക്തമാക്കുന്നുണ്ട് . നിലവിൽ ഒരു ഡോക്ടറെ കാണാനുള്ള ഏറ്റവും കുറഞ്ഞ കാത്തിരിപ്പ് സമയം ഏഴര മണിക്കൂർ ആണെന്നും, ഇത് 12 മുതൽ 13 മണിക്കൂർ വരെ നീളാൻ സാധ്യതയുണ്ടെന്നും നേഴ്സ് പറയുന്നു. എൻഎച്ച്എസ് ആശുപത്രിയിലെ മാത്രം അവസ്ഥയല്ലെന്നും,  ഭൂരിഭാഗം ആശുപത്രികളിലും ഇതേ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. കോവിഡ് മൂലം ഉണ്ടായ വ്യത്യസ്ത പ്രതിസന്ധി ഇതുവരെയും പരിഹരിക്കുവാൻ സാധിച്ചിട്ടില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്.

ഭൂരിഭാഗം ആശുപത്രികളിലും രോഗികളുടെ നീണ്ട നിരയാണ് അതിനാൽ കൃത്യസമയത്ത് ഡോക്ടറെ കാണുവാൻ ഇവർക്കൊന്നും തന്നെ സാധിക്കുന്നില്ല. ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദും വീഡിയോയോട് പ്രതികരിച്ചു. നിലവിലെ സാഹചര്യം മോശമാണെന്നും ഉടൻതന്നെ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എസ്സെക്സിലെ ഹാർലൊയിൽ നിന്നുള്ള പ്രിൻസസ്സ് അലക്ക് സാൻഡ്രാ ആശുപത്രിയിൽനിന്നുള്ള നേഴ്സിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. കൂടുതൽ പ്രതിസന്ധികൾ ഉണ്ടെങ്കിൽ മാത്രമേ ആക്സിഡന്റ് എമർജൻസി ഡിപ്പാർട്ട്മെന്റിൽ എത്താവു‌ എന്ന നിർദ്ദേശം ആശുപത്രി അധികൃതർ നൽകുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കോവിഡും വർക്ക് ഫ്രം ഹോമും പുതിയ ഒരു തൊഴിൽ സംസ്കാരത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. കോവിഡ് കഴിഞ്ഞിട്ടും ഇപ്പോഴും ജോലിയുടെ ഭാഗമായി ഓഫീസുകളിൽ പോകുന്നതിന് പലർക്കും താത്പര്യമില്ല . ലണ്ടനിലെ പോളിസി ഇൻസ്റ്റിറ്റ്യൂഷനും കിങ്സ് കോളേജും സംയുക്തമായി നടത്തിയ ഒരു സർവ്വേ സൂചിപ്പിക്കുന്നത് രാജ്യത്തെ തൊഴിൽ ജീവിതം ഉടനെയൊന്നും കോവിഡിനു മുമ്പുള്ള അവസ്ഥയിലേയ്ക്ക് മാറാൻ സാധ്യതയില്ലെന്നാണ്.

സർവ്വേയിൽ പങ്കെടുത്ത നാലിൽ മൂന്ന് പേരും ഫുൾടൈം ഓഫീസിലേയ്ക്ക് തിരിച്ചെത്താൻ താത്‌പര്യമുള്ളവരല്ല. 60 ശതമാനം തൊഴിലാളികളും ആഴ്ചയിൽ ഒരിക്കലെങ്കിലും വർക്ക് ഫ്രം ഹോം വഴിയാണ് തങ്ങളുടെ ഓഫീസ് ജോലികൾ ഇപ്പോഴും ചെയ്യുന്നത്.

തിരക്കുള്ള സമയങ്ങളിലെ ഓഫീസിലേക്കുള്ള യാത്രയുടെ സമയം ലാഭിക്കാനായാണ് പലരും വർക്ക് ഫ്രം ഹോമിനെ ഒരു നേട്ടമായി ചൂണ്ടിക്കാണിക്കുന്നത് . ഈ ആഴ്ചയിലും മാർച്ച് മാസത്തിലും നടന്ന ട്യൂബ് സ്ട്രൈക്ക് ആണ് ഇതിന് ഉപോദ്ബലകമായി പലരും ചൂണ്ടിക്കാണിക്കുന്നത്. അതോടൊപ്പം യാത്രാ ചെലവിനായുള്ള പണം ലഭിക്കാമെന്നുള്ളതും പലരെയും വർക്ക് ഫ്രം ഹോം തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നതായാണ് പഠനം സൂചിപ്പിക്കുന്നത്. മെയ് അവസാനം ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിക്സിന്റെ പഠനത്തിൽ 10 ബ്രിട്ടീഷുകാരിൽ ഒരാൾ മാത്രമേ വർക്ക് ഫ്രം ഹോം ഒഴിവാക്കി മുഴുവൻ സമയവും ഓഫീസിൽ ജോലി ചെയ്യാൻ താത്പര്യപ്പെടുന്നുള്ളൂ എന്ന് കണ്ടെത്തിയിരുന്നു.

RECENT POSTS
Copyright © . All rights reserved