ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : യുകെയിലെ സമ്പന്നരുടെ പട്ടികയിൽ ഉൾപ്പെടുന്ന ആദ്യത്തെ മുൻനിര രാഷ്ട്രീയക്കാരനായി റിഷി സുനക്. സൺഡേ ടൈംസ് പുറത്തുവിട്ട സമ്പന്നരുടെ പട്ടികയിൽ 222ആം സ്ഥാനമാണ് സുനകിനും ഭാര്യ അക്ഷതയ്ക്കും. 730 മില്യൺ പൗണ്ടാണ് ഇവരുടെ ആസ്തി. സുനക് സമ്പന്നരുടെ പട്ടികയിലുണ്ടെന്നത് “അതിശയകരമായ” വാർത്തയാണെന്ന് ജസ്റ്റിസ് സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. അതേസമയം, ബ്രിട്ടീഷ് ജനങ്ങൾക്ക് അടുത്ത ഏതാനും മാസങ്ങൾ കഠിനമായിരിക്കുമെന്ന് പറഞ്ഞ റിഷി സുനക് സമ്പന്നരുടെ പട്ടികയിൽ ഉൾപ്പെട്ടത് വലിയ വിമർശനങ്ങൾക്കും വഴി തുറന്നു. എന്നാൽ, അദ്ദേഹത്തിന്റെ ഭാര്യയുടെ പ്രയത്നം ഇവിടെ വ്യക്തമാണെന്നും അക്ഷത സ്വന്തം നിലയിൽ വിജയം കൈവരിച്ച സംരംഭകയാണെന്നും റാബ് കൂട്ടിച്ചേർത്തു.
ലണ്ടനിലെ കെൻസിംഗ്ടണിൽ ഏഴ് മില്യൺ പൗണ്ടിന്റെ അഞ്ച് കിടപ്പുമുറികളോട് കൂടിയ വീടും കാലിഫോർണിയയിലെ സാന്താ മോണിക്കയിലുള്ള ഒരു ഫ്‌ളാറ്റും ഉൾപ്പെടെ കുറഞ്ഞത് നാല് വസ്തുവകകൾ അക്ഷതയും ഋഷി സുനക്കും സ്വന്തമാക്കിയിട്ടുണ്ട്. 2013 ൽ സുനക്കിനൊപ്പം സ്ഥാപിച്ച വെഞ്ച്വർ ക്യാപിറ്റൽ കമ്പനിയായ കാറ്റമരൻ വെഞ്ച്വേഴ്‌സിന്റെ ഡയറക്ടർ കൂടിയാണ് അക്ഷത. 2010 മുതൽ അക്ഷത ഫാഷൻസ് എന്ന സ്ഥാപനവും അവർ നടത്തുന്നുണ്ട്.

ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകള്‍ കൂടിയായ അക്ഷതയ്ക്ക് നികുതി ഇളവ് നല്‍കിയെന്ന ആരോപണം അടുത്തിടെ ഉയർന്നിരുന്നു. ദശലക്ഷക്കണക്കിന് നികുതി ലാഭിക്കാന്‍ തന്റെ നോണ്‍- ഡൊമിസൈല്‍ പദവി ഉപയോഗിച്ചുവെന്നതായിരുന്നു അക്ഷതയ്ക്കു മേലുള്ള ആരോപണം. യു.കെയില്‍നിന്നുള്ള വരുമാനത്തിനു താന്‍ ബ്രിട്ടണില്‍ നികുതി അടയ്ക്കുന്നുണ്ടെന്നും, രാജ്യാന്തര വരുമാനത്തിന് രാജ്യാന്തര നികുതിയാണ് അടയ്ക്കുന്നുതെന്ന് അക്ഷത വ്യക്തമാക്കിയിരുന്നു. നികുതിക്കായി ഇനി ഇളവുകള്‍ അവകാശപ്പെടുന്നില്ലെന്നും, തനിക്ക് ലോകത്ത് എവിടെ വരുമാനം ഉണ്ടായാലും യു.കെയില്‍ നികുതി നല്‍കുമെന്നും അക്ഷത വ്യക്തമാക്കി.
യുകെയിൽ ഇപ്പോൾ 177 ശതകോടീശ്വരന്മാരുണ്ട്. കോവിഡ് പകർച്ചവ്യാധി ഇതിനകം തന്നെ അതിസമ്പന്നരായ ആളുകളുടെ സമ്പത്ത് വർദ്ധിപ്പിച്ചെന്നും ദരിദ്രരായ ആളുകളുടെ സമ്പാദ്യം ഇല്ലാതാക്കിയെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക് പോളിസി റിസർച്ചിലെ സെന്റർ ഫോർ ഇക്കണോമിക് ജസ്റ്റിസ് മേധാവി ജോർജ്ജ് ഡിബ്സ് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ബ്രിട്ടനില്‍ കണ്ടെത്തിയ കുരങ്ങുപനി യൂറോപ്യൻ രാജ്യങ്ങളിലും സ്ഥിരീകരിച്ചുവെന്ന വാർത്ത ആശങ്കാജനകമാണ്. യുകെയില്‍ മനുഷ്യര്‍ക്ക് കുരങ്ങുപനി ബാധിച്ചതിന് ശേഷം, സ്പെയിനിലും പോര്‍ച്ചുഗലിലും വൈറസ് റിപ്പോർട്ട് ചെയ്തു. സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡില്‍ 20 ഓളം പേര്‍ക്ക് വൈറസ് ബാധിച്ചതായി ആരോഗ്യ അധികാരികളെ ഉദ്ധരിച്ച് യൂറോപ്പ് പ്രസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കാനഡയിൽ 13 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ സ്വീഡനിലും ഇറ്റലിയിലും ഫ്രാൻസിലും ഓരോ കേസ് വീതം സ്ഥിരീകരിച്ചു.

ബ്രിട്ടനിൽ മേയ് ഏഴിന് ആദ്യ കേസ് റിപ്പോർട്ട് ചെയ്തിരുന്നു. നൈജീരിയയിൽ നിന്ന് മടങ്ങിയെത്തിയ വ്യക്തിയിലാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിനോടകം ഒമ്പത് കേസുകൾ ബ്രിട്ടനിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
സാധാരണയായി വൈറസ് വായുവിലൂടെയാണ് പകരുന്നത്. എന്നാൽ ഈ കേസുകളില്‍ എട്ട് രോഗികളും സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരായതിനാല്‍ ദ്രവകങ്ങളിലൂടെ അണുബാധയുണ്ടെന്ന് വിദഗ്ധര്‍ അറിയിച്ചു. എന്നാൽ, കുരങ്ങുപനി ആ രീതിയിൽ മാത്രം പകരുന്ന രോഗമല്ലെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി പറഞ്ഞു.

വൈറസ് മൂലമുണ്ടാകുന്ന കുരങ്ങുപനി ബാധിച്ചാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ രോഗി സുഖം പ്രാപിക്കും. എങ്കിലും അപൂർവ്വമായി മരണം സംഭവിക്കാറുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ മധ്യ, പടിഞ്ഞാറൻ ആഫ്രിക്കൻ ഭാഗങ്ങളിൽ ആയിരക്കണക്കിനാളുകൾക്കാണ് കുരങ്ങുപനി ബാധിച്ചത്. കുരങ്ങുപനി വ്യാപനവുമായി ബന്ധപ്പെട്ട് യുകെയിലേയും യൂറോപ്പിലേയും ആരോഗ്യ വിദഗ്ധരുമായി കൂടിയാലോചന നടത്തിയതായി ലോകാരോഗ്യസംഘടന ചൊവ്വാഴ്ച അറിയിച്ചു. എന്നാല്‍, കുരങ്ങുപനി ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ പകരുന്നതല്ലെന്നും സാധാരണക്കാര്‍ക്ക് അപകടസാധ്യത വളരെ കുറവാണെന്നും ബ്രിട്ടിഷ് വിദഗ്ധര്‍ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : രണ്ട് വർഷം മുൻപ് നടന്ന ചരിത്രപരമായ നിയമ മാറ്റം ഇന്ന് ആയിരങ്ങളുടെ ജീവൻ രക്ഷിക്കാൻ കാരണമായി. പുതിയ “ഡീംഡ് കൺസെന്റ്” നിയമങ്ങൾക്ക് കീഴിൽ 1,500-ലധികം അവയവദാനങ്ങൾ കഴിഞ്ഞ രണ്ട് വർഷത്തിനിടെ നടന്നിട്ടുണ്ട്. 640 ദാതാക്കളുടെ അവയവങ്ങൾ ദാനം ചെയ്തതിലൂടെ 1,540 പേർക്ക് പുതുജീവൻ ലഭിച്ചു. കോവിഡ് പ്രതിസന്ധി ഘട്ടത്തിലും അവയവമാറ്റ ശസ്ത്രക്രിയ തുടരാൻ നിയമ മാറ്റം സഹായിച്ചുവെന്ന് മിറർ റിപ്പോർട്ട് ചെയ്തു. മാക്സ് & കെയ്റ നിയമം – ഓർഗൻ ഡോണെഷൻ ആക്ട്, രണ്ട് വർഷം മുൻപ് ഇതേ ദിവസമാണ് നിലവിൽ വന്നത്.

ഒമ്പതാം വയസ്സിൽ കാർ അപകടത്തിൽ മരിച്ച കെയ്‌റ ബോളിന്റെ ഹൃദയം സ്വീകരിച്ച മാക്‌സ് ജോൺസൺ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരുന്നു. ഇവരുടെ പേരിലായിരുന്നു പിന്നീട് നിയമമാറ്റത്തിന് വേണ്ടിയുള്ള പോരാട്ടം. കഴിഞ്ഞ രണ്ട് വർഷം ഒരു പരീക്ഷണ ഘട്ടമായിരുന്നെന്ന് എൻഎച്ച്എസ് ബ്ലഡ് & ട്രാൻസ്‌പ്ലാന്റിലെ ആന്റണി ക്ലാർക്ക്സൺ പറഞ്ഞു.

പുതിയ നിയമപ്രകാരം, പ്രായപൂർത്തിയായവർ മരിക്കുമ്പോൾ സ്വന്തം അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതിച്ചതായി കണക്കാക്കുന്നു. അവയവങ്ങൾ ദാനം ചെയ്യില്ലെന്ന തീരുമാനം നേരത്തെ രേഖപ്പെടുത്തിയവരെ ഇതിൽ നിന്ന് ഒഴിവാക്കും. വ്യക്തി ഒരു തീരുമാനം എടുത്തിട്ടില്ലാത്ത സന്ദർഭങ്ങളിൽ, സ്പെഷ്യലിസ്റ്റ് നേഴ്‌സുമാർ അവരുടെ പ്രിയപ്പെട്ടവരുടെ ആഗ്രഹത്തെ അടിസ്ഥാനമാക്കി തീരുമാനമെടുക്കാൻ കുടുംബങ്ങളെ പിന്തുണയ്ക്കും. മാക്‌സ് ആൻഡ് കെയ്‌റയുടെ നിയമത്തിന് പാർലമെന്റിന്റെ അന്തിമ അംഗീകാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും പുതിയ നിയമനിർമ്മാണത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നുമായിരുന്നു അന്ന് ആന്റണി ക്ലാർക്ക്സൺ പറഞ്ഞത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ബ്രിട്ടനിൽ എലിസബത്ത് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 8 സ്ഥലങ്ങൾക്ക് സിറ്റി പദവി നൽകുവാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിൽ നിന്നും മിൽട്ടൻ കേയ്ൻസ്, സ്കോട്ട്ലൻഡിൽ നിന്നും ഡൺഫേംലൈൻ, നോർത്തേൺ അയർലണ്ടിൽ നിന്നും ബാങ്ങോർ, വെയിൽസിൽ നിന്നും വ്റേക്സ്ഹാം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇതോടൊപ്പംതന്നെ ഓവർസീസ് ടെറിട്ടറിയിൽ നിന്നും ഫോക്ലാൻഡിലെ സ്റ്റാൻലിക്കും, ഐൽ ഓഫ് മാനിൽ നിന്നും ഡൗഗ്ലസിനും സിറ്റി പദവി നൽകുവാൻ തീരുമാനമായിട്ടുണ്ട്. ആദ്യമായാണ് ഇത്തരത്തിൽ ഓവർസീസ് ടെറിട്ടറിയിൽ നിന്നുള്ള നഗരങ്ങൾക്ക് സിറ്റി പദവി നൽകുന്നത്. ഇതോടൊപ്പം തന്നെ കോൾചെസ്റ്ററിനും ഡോൺകാസ്റ്ററിനും സിറ്റി പദവി നൽകുവാൻ തീരുമാനമായിട്ടുണ്ട്. സർക്കാർ ക്ഷണിച്ച അപേക്ഷകളിൽ നിന്നാണ് എട്ടു സ്ഥലങ്ങൾ തിരഞ്ഞെടുക്കപ്പെട്ടത്. സാംസ്കാരിക പൈതൃകവും, രാജകീയ ബന്ധവുമെല്ലാം തെരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങളായി മാറി. പുതിയ തീരുമാനങ്ങളുടെ അറിയിപ്പ് വന്നതോടെ, യു കെ മെയിൻലാൻഡിലെ സീറ്റുകളുടെ എണ്ണം എഴുപത്തിയാറായി ഉയർന്നിരിക്കുകയാണ്.

സിറ്റി പദവി ലഭിക്കുമ്പോൾ പ്രകടമായ വ്യത്യാസങ്ങൾ ഒന്നും തന്നെ സ്ഥലത്തിന് ഉണ്ടാകുന്നില്ലെങ്കിലും, ജനങ്ങൾക്ക് അഭിമാനകരമായ ഒരു നിമിഷമാണ് ഇത്. സിറ്റി പദവി ലഭിച്ച ഇംഗ്ലണ്ടിലെ ഡോൺകാസ്റ്ററിൽ 1776 മുതൽ നടക്കുന്ന കുതിരയോട്ട മത്സരത്തിൽ രാജ്ഞിയും മറ്റ് രാജകുടുംബാംഗങ്ങളും സ്ഥിരം സന്ദർശകരാണ്. ഇതോടൊപ്പംതന്നെ 2019 ൽ നടന്ന വെള്ളപ്പൊക്കത്തിനു ശേഷം ഡോൺകാസ്റ്റർ ജനത കാണിച്ച കരുത്തുറ്റ അതിജീവനത്തിന്റെ മാതൃകയും അവർക്ക് സിറ്റി പദവി ലഭിക്കുവാൻ കാരണമായി. ഓവർസീസ് ടെറിട്ടറിയിൽ നിന്നുള്ള ഡൗഗ്ലസിലെ റോയൽ നാഷണൽ ലൈഫ് ബോട്ട് ഇൻസ്റ്റിറ്റ്യൂഷന്റെ മേധാവി രാജ്ഞിയാണ്. ഇത്തരത്തിൽ രാജകുടുംബവുമായി അടുത്ത ബന്ധമുള്ള സ്ഥലങ്ങൾക്കാണ് സിറ്റി പദവി പ്രധാനമായും ലഭിച്ചിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
പെന്‍സില്‍വാനിയ: വംശീയ വിദ്വേഷികളെ കാറിൽ നിന്നും പുറത്താക്കിയ ടാക്സി ഡ്രൈവറാണ് ഇന്ന് സമൂഹ മാധ്യമങ്ങളിൽ താരം. ജെയിംസ് ഡബ്ല്യു ബോഡ് എന്നയാളാണ് വർണവിവേചനത്തിനെതിരെ പ്രതിഷേധിച്ച് ഹീറോയായത്. അമേരിക്കയിലെ പെന്‍സില്‍വാനിയയിൽ മെയ് 13നായിരുന്നു സംഭവം. പെന്‍സില്‍വാനിയയിലെ ഫോസില്‍സ് ലാസ്റ്റ് സ്റ്റാന്റ് ബാറിനടുത്ത് നിന്നാണ് ജാക്കി എന്ന സ്ത്രീ ജെയിംസിന്റെ കാറില്‍ കയറിയത്. കാറിൽ കയറിയ ഉടൻ ജാക്കി പറഞ്ഞത് ഇങ്ങനെയാണ് – ‘കൊള്ളാം, നിങ്ങള്‍ ഒരു വെള്ളക്കാരനെപ്പോലെയാണ്’. ഇതിനോട് അപ്പോള്‍ തന്നെ അനിഷ്ടഭാവത്തില്‍ ജെയിംസ് പ്രതികരിച്ചിരുന്നു. എന്താണ് ഉദ്ദേശിച്ചതെന്ന ചോദ്യത്തിന് ജെയിംസിന്റെ തോളില്‍ തട്ടി, നീ ഒരു സാധാരണക്കാരനെപ്പോലെയാണോ? നീ ഇംഗ്ലീഷ് സംസാരിക്കുന്നു? എന്ന് പറഞ്ഞായിരുന്നു സ്ത്രീയുടെ പ്രതികരണം.

‘നിങ്ങൾക്ക് പുറത്തിറങ്ങാം. ഞാൻ യാത്ര റദ്ദാക്കുകയാണ്.’ എന്ന മറുപടി പറയാൻ ജെയിംസിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഇത് തികച്ചും അനുചിതമാണെന്ന് ജെയിംസ് ആവർത്തിച്ചു. വെളുത്തവരല്ലെങ്കില്‍ ഈ സീറ്റില്‍ ഇരുന്നാല്‍ എന്താണ് കുഴപ്പം എന്നും ജെയിംസ് ചോദിച്ചു.
കാറിൽ നിന്നിറങ്ങാൻ ആവശ്യപ്പെട്ടതോടെ ജാക്കിയുടെ കൂടെയുണ്ടായിരുന്ന ആൾ ജെയിംസിനെ അസഭ്യം പറയാന്‍ തുടങ്ങി. ശാരീരികമായി ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി. കാറിന്റെ ഡാഷ്ബോർഡ് ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ മെയ് 14 ന് ജെയിംസ് ഫേസ്ബുക്കിൽ പങ്കിട്ടു. വംശീയവാദികളായ യാത്രക്കാര്‍ക്കെതിരെ പ്രതിഷേധിച്ച ക്യാബ് ഡ്രൈവറെ സമൂഹ മാധ്യമങ്ങളിലൂടെ ഒട്ടേറെ പേരാണ് അഭിനന്ദിച്ചത്. യാത്രക്കാരുടെ ഭീഷണിയെത്തുടർന്ന് ജെയിംസ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കടപ്പാട് – nowthisnews
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : കുതിച്ചുയരുന്ന ജീവിതച്ചെലവ് പ്രതിസന്ധിയിൽ ദുരിതത്തിലായ കുടുംബങ്ങൾക്ക് താത്കാലിക ആശ്വാസമേകാനുള്ള പദ്ധതികളുമായി ചാൻസലർ റിഷി സുനക്. വാം ഹോം ഡിസ്‌കൗണ്ട് പദ്ധതിയിൽ വർധന വരുത്തി കുടുംബങ്ങളെ പിന്തുണയ്ക്കാനാണ് ചാൻസലർ ശ്രമിക്കുന്നത്. ശരത്കാലത്തിലെ പൊതുവായ നികുതിയിളവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മുമ്പ് ജൂലൈയിൽ എനർജി ബില്ലുകളെ നേരിടാൻ ഒരു പ്രത്യേക പാക്കേജ് ചാൻസലർ അവതരിപ്പിക്കുമെന്ന് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും സാധാരണക്കാരായ മൂന്ന് മില്ല്യണ്‍ ജനങ്ങള്‍ക്ക് ഒക്ടോബറിലെ ബില്ലുകളില്‍ 150 പൗണ്ട് കിഴിവ് നല്‍കുന്നുണ്ട്. ഇതിന് പുറമെയാണ് ഒറ്റത്തവണ കിഴിവായി 300 പൗണ്ട്, 500 പൗണ്ട്, 600 പൗണ്ട് എന്നിങ്ങനെ കുറയ്ക്കാന്‍ ട്രഷറി ഉദ്യോഗസ്ഥര്‍ ഒരുങ്ങുന്നത്.

1 ബില്ല്യണ്‍ പൗണ്ടിലേറെ അധിക ചെലവ് വരുന്നത് സര്‍ക്കാര്‍ നേരിട്ട് ഫണ്ട് ചെയ്യും. ഇത് എനര്‍ജി ബില്ലുകള്‍ വഴി തിരിച്ചുപിടിക്കില്ല. വാം ഹോം ഡിസ്‌കൗണ്ട് പദ്ധതി ഒക്ടോബറിൽ പുനരാരംഭിക്കും. ബില്ലുകളില്‍ നൽകുന്ന കിഴിവ് 140 പൗണ്ടിൽ നിന്നും 150 പൗണ്ട് ആയി ജൂലൈയിൽ ഉയർത്തും. എനർജി റെഗുലേറ്റർ ഓഫ്‌ജെം കഴിഞ്ഞ മാസം വില പരിധി 700 പൗണ്ട് വർദ്ധിപ്പിച്ചതിന് ശേഷമാണ് വാം ഹോം ഡിസ്‌കൗണ്ട് സ്കീമിൽ വർധന വരുത്താൻ തീരുമാനമുണ്ടായത്.
ഏപ്രില്‍ മാസത്തില്‍ പണപ്പെരുപ്പം 9.1 ശതമാനത്തിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഘട്ടത്തില്‍ ജനങ്ങളെ സഹായിക്കാന്‍ ചാന്‍സലര്‍ ഇടപെടണമെന്ന ആവശ്യം ടോറി എംപിമാര്‍ ശക്തമാക്കിയിരുന്നു.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- 45 മുതൽ 70 വയസ്സ് വരെയുള്ള ജോലിക്കാർക്ക് തങ്ങളുടെ സ്റ്റേറ്റ് പെൻഷൻ 800 പൗണ്ടിൽ നിന്നും 5500 പൗണ്ടിലേക്ക് എപ്രകാരം വർദ്ധിപ്പിക്കാമെന്ന പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ബ്രിട്ടീഷ് ധനകാര്യ വിദഗ്ധനും മാധ്യമപ്രവർത്തകനുമായ മാർട്ടിൻ ലൂയിസ് നൽകിയിരിക്കുകയാണ്. നിലവിൽ 2016 ഏപ്രിൽ ആറിനു മുൻപ് പെൻഷൻ പ്രായമായ ഒരാൾക്ക് ലഭിക്കുന്നത് ഒരാഴ്ചയിൽ 185.15 പൗണ്ട് എന്ന തരത്തിലാണ്. അതിനാൽ ഈ തുക പൂർണമായും ലഭിക്കണമെങ്കിൽ, 35 വർഷത്തോളം നീണ്ട നാഷണൽ ഇൻഷുറൻസ് കോൺട്രിബ്യൂഷൻ ഒരു വ്യക്തിയ്ക്ക് ഉണ്ടായിരിക്കണം എന്നതാണ് നിയമം. എന്നാൽ ഈ കാലാവധി 35 വർഷത്തിൽ കുറവായാൽ, ലഭിക്കുന്ന പെൻഷൻ തുകയും കുറയും. ഭൂരിഭാഗം ആളുകളും ജോലി ചെയ്യുന്ന സമയത്ത് തന്നെ നാഷണൽ ഇൻഷുറൻസ് ക്രെഡിറ്റുകൾ വർധിപ്പിക്കാനുള്ള എല്ലാ മാർഗങ്ങളും ചെയ്യാറാണ് സാധാരണയായി പതിവ്. എന്തെങ്കിലും കാരണത്താൽ ജോലിയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുന്ന സാഹചര്യമുണ്ടായാൽ അത് റെക്കോർഡിൽ വിടവുകൾ സൃഷ്ടിക്കുകയും, പെൻഷൻ തുകയെ കാര്യമായി ബാധിക്കുകയും ചെയ്യും. നിലവിലെ സാഹചര്യത്തിൽ ഇത്തരത്തിലുള്ള വിടവുകൾ നികത്തുവാൻ, ജനങ്ങൾക്ക് സാധിക്കും. എന്നാൽ ഈ സാഹചര്യം 2023 ഏപ്രിൽ അഞ്ചു വരെ മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് മാർട്ടിൻ ലൂയിസ് മുന്നറിയിപ്പ് നൽകുന്നു.

പുതിയ മാറ്റങ്ങൾ നിലവിൽ വരുമ്പോൾ വിടവുകൾ നികത്താനായി ജനങ്ങൾക്ക് പണം മൂലം വാങ്ങാവുന്ന വർഷങ്ങളുടെ എണ്ണം കുറയുമെന്ന് മണി സേവിങ് എക്സ്പേർട്ട് ന്യൂസ് ലെറ്ററിൽ മാർട്ടിൻ വ്യക്തമാക്കി. നിലവിൽ ഒരു മുഴുവൻ വർഷത്തിന് 800 പൗണ്ട് എന്ന കണക്കിൽ ആണ് തുക അടക്കേണ്ടതെങ്കിൽ, ഇത് ഒരു വർഷം ഉള്ള സ്റ്റേറ്റ് പെൻഷനോടൊപ്പം 275 പൗണ്ട് കൂടെ വർധിപ്പിക്കുന്നതിന് ഇടയാക്കും. ഇത്തരത്തിൽ കുറഞ്ഞ തുക ചെലവാക്കി നാഷണൽ ഇൻഷുറൻസ് റെക്കോർഡിൽ ഉള്ള വിടവുകൾ നികത്തിയാൽ വാർദ്ധക്യകാലത്ത് വളരെ നല്ല തുക സ്റ്റേറ്റ് പെൻഷനായി ലഭിക്കുമെന്ന ഉറപ്പാണ് മാർട്ടിൻ ലൂയിസ് ജനങ്ങൾക്ക് നൽകുന്നത്. എന്നാൽ ഇത് കൃത്യ സമയത്ത് എല്ലാവരും ചെയ്യണമെന്ന നിർദ്ദേശമാണ് അദ്ദേഹം തന്റെ ന്യൂസ് ലെറ്ററിലൂടെ വ്യക്തമാക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഗെയിൻസ്ബറോ: യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി മറ്റൊരു മരണം. ലിങ്കൺഷയറിലെ ഗെയിൻസ്ബറോയിൽ താമസിക്കുന്ന മലയാളി നേഴ്സാണ് മരണമടഞ്ഞത്. ചെങ്ങന്നൂർ മുളക്കുഴ കോട്ട ശ്രീശൈലം വീട്ടിൽ റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ വേണുഗോപാലിൻ്റെ ഭാര്യ റിട്ട. നേഴ്സിംഗ് സൂപ്രണ്ട് സതി വേണുഗോപാലാണ് അന്തരിച്ചത്. 63 വയസ്സായിരുന്നു.
യുകെയിൽ കഴിഞ്ഞ 17 വർഷമായി ജോലി ചെയ്ത് വരികയായിരുന്നു. ഇന്നലെ രാവിലെ ഹൾ കാസിൽ ഹിൽ ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. മകൻ വിപിൻ കുമാറിനും ഭാര്യ പാർവ്വതി വിപിനും കൊച്ചുമകൻ അവതീഷിനുമൊപ്പം ഗെയിൻസ്ബറോയിൽ ആണ് താമസിച്ചിരുന്നത്. പരേതനായ വിശാൽ മറ്റൊരു മകനാണ്.
മൃതദേഹം കേരളത്തിലേയ്ക്ക് കൊണ്ടുപോവാനുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണ്. കുടുംബത്തിന് എല്ലാവിധ പിന്തുണയുമായി ഗെയിൻസ്ബറോ മലയാളി സമൂഹം ഒപ്പമുണ്ട്.
സതി വേണുഗോപാലിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
വാഷിംഗ്ടൺ: ചൈനയിൽ നടന്ന ഈസ്റ്റേൺ എയർലൈൻസ് വിമാനാപകടം മനഃപൂർവ്വം സൃഷ്ടിച്ചതാണെന്ന് യുഎസ് റിപ്പോർട്ടുകൾ. വിമാനത്തിന്‍റെ ബ്ലാക്ക് ബോക്‌സിൽ നിന്നുള്ള വിവരങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് അപകടം മനഃപൂർവം സൃഷ്ടിച്ചതാണെന്ന് യുഎസ് ഉദ്യോഗസ്ഥർ വിലയിരുത്തിയത്. വാൾ സ്ട്രീറ്റ് ജേണലാണ് ഇത് റിപ്പോർട്ട് ചെയ്തത്. കോക്‌പിറ്റിലുണ്ടായിരുന്ന ആരോ ഒരാളാണ് അപകടത്തിന് പിന്നിലെന്ന് റിപ്പോർട്ടിൽ പറയുന്നു. പൈലറ്റുമാരുടെ പങ്കും സംശയിക്കുന്നു.

ഈസ്റ്റേൺ എയർലൈൻസ് കമ്പനിയുടെ ബോയിങ് 737–800 വിമാനമായിരുന്നു തകര്‍ന്നത്. ചൈനയിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ യുനാന്റെ തലസ്ഥാനമായ കുൻമിങ്ങിൽനിന്ന് ഹോങ്കോങ്ങിനടത്തുള്ള ഗ്വാങ്ചൗ നഗരത്തിലേക്കുള്ള യാത്രയിലായിരുന്നു വിമാനം. 2022 മാർച്ച് 21 ഉച്ചയ്ക്ക് 1.11നാണ് അപകടമുണ്ടായത്. 132 പേരായിരുന്നു ഈ അപകടത്തിൽ മരണപ്പെട്ടത്. കുന്‍മിങ്ങില്‍ നിന്നും പറന്നുയര്‍ന്ന വിമാനം ഗ്വാങ്ഷുവില്‍ ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍, ഇടക്ക് വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. ചൈനയുടെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഗുവാങ്സിയില്‍ ഗ്രാമപ്രദേശത്താണ് വിമാനം തകര്‍ന്നുവീണത്.

അപകടത്തിനു തൊട്ടുമുൻപ് എയർ ട്രാഫിക് കൺട്രോൾ റൂമുകളിൽനിന്നുള്ള കോളുകളോട് പൈലറ്റുമാർ പ്രതികരിച്ചില്ലെന്നും വിമാനാപകടം ബോധപൂർവമാണോയെന്നു പരിശോധിക്കുകയാണെന്നും ചൈനീസ് അധികൃതരെ ഉദ്ധരിച്ച് നേരത്തെ തന്നെ റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിമാനത്തിന് യന്ത്രത്തകരാറില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതാണ്. വിമാനം റാഞ്ചപ്പെട്ടോ എന്ന കാര്യങ്ങള്‍ അടക്കം ഇനി കൂടുതല്‍ അന്വേഷിക്കേണ്ടി വരും. അതേ സമയം പുതിയ വെളിപ്പെടുത്തലിനോട് ചൈന പ്രതികരിച്ചിട്ടില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് ടോറി എംപിയെ അറസ്റ്റ് ചെയ്ത് പോലീസ്. 2002 നും 2009 നും ഇടയിലുള്ള പീഡന ആരോപണങ്ങളുടെ പേരിൽ ഒരാളെ കസ്റ്റഡിയിലെടുത്തെന്ന് മെട്രോപൊളിറ്റൻ പോലീസ് സ്ഥിരീകരിച്ചു. എന്നാൽ ഇദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണം നടക്കുമ്പോൾ പാർലമെന്റിൽ ഹാജരാകരുതെന്ന് ചീഫ് വിപ്പ് അദ്ദേഹത്തോട് ആവശ്യപ്പെട്ടതായി കൺസർവേറ്റീവ് പാർട്ടി പറഞ്ഞു. ലൈംഗികാതിക്രമം, ബലാത്സംഗം, വിശ്വാസ ദുരുപയോഗം, ഓഫീസിലെ മോശം പെരുമാറ്റം തുടങ്ങിയ ആരോപണങ്ങൾ എംപിക്ക് നേരെ ഉയർന്നിട്ടുണ്ട്. അന്വേഷണത്തിനിടെ പാർലമെന്റിൽ നിന്ന് വിട്ടുനിൽക്കാൻ എംപിയോട് ആവശ്യപ്പെട്ടു.

അന്വേഷണം പൂർത്തിയാകും വരെ പ്രതികരിക്കുന്നില്ലെന്ന് കൺസർവേറ്റീവ് വിപ്‌സ് ഓഫീസ് വക്താവ് പറഞ്ഞു. സെൻട്രൽ സ്‌പെഷ്യലിസ്റ്റ് ക്രൈം യൂണിറ്റിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ, എംപിയുടെ പേര് വെളിപ്പെടുത്തുന്നില്ലെന്നുള്ള കൺസർവേറ്റീവ് പാർട്ടി തീരുമാനം മറ്റ് എംപിമാരെ സംശയനിഴലിൽ ആക്കുന്നെന്ന ആശങ്കയും ഉയർന്നു.
2002-നും 2009-നും ഇടയിൽ ലണ്ടനിൽ നടന്ന ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 2020 ജനുവരിയിൽ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ലഭിച്ചതായി മെട്രോപൊളിറ്റൻ പോലീസ് വെളിപ്പെടുത്തി. ഇതേ തുടർന്നാണ് അന്വേഷണവും അറസ്റ്റും.