ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ചാൻസിലർ മിനി ബഡ്ജറ്റ് അവതരിപ്പിച്ചതിനു ശേഷം ആദ്യമായി പൗണ്ടിന്റെ വില ഉയർന്നു. ഉയർന്ന വരുമാനം ഉള്ളവർക്കുള്ള നികുതി വെട്ടി കുറയ്ക്കുന്ന തീരുമാനം ക്വാസി ക്വാർട്ടെങ് പിൻവലിച്ചതിനു പിന്നാലെയാണ് ഡോളറിനെതിരെ പൗണ്ടിന്റെ മൂല്യം 1.14 ആയി ഉയർന്നത്. ഈ മാസം നവംബർ 23ന് ശേഷം പുതിയ നയങ്ങൾ നടപ്പിലാക്കുമെന്നാണ് ചാൻസിലർ നേരത്തെ പറഞ്ഞിരുന്നത് . പക്ഷെ പൗണ്ടിൻെറ വിലയിടിഞ്ഞതിനെ തുടർന്ന് തുടർ നടപടികൾ വേഗത്തിലാക്കാൻ അദ്ദേഹം നിർബന്ധിതനാകുകയായിരുന്നു. മിനി ബഡ്ജറ്റിനെ തുടർന്ന് ഓഹരി വിപണിയിലും വൻ തകർച്ചയാണ് നേരിട്ടത് .

നേരത്തെ മോർട്ട്ഗേജ് നിരക്കുകൾ കൂട്ടാനുള്ള തീരുമാനത്തിലായിരുന്നു ബാങ്കുകൾ. പ്രധാനമായും ഭവനവായ്പയുടെ ചിലവുകൾ കൂട്ടാനായിരുന്നു നിർദേശം. നിലവിൽ ശരാശരി നിരക്ക് 6% ത്തിന് അടുത്താണ്. രണ്ട് വർഷത്തെ ഫിക്സഡ് മോർട്ഗേജ് ഡീൽ നിലവിൽ 5.75% ആണ്. മിനി ബഡ്ജറ്റ് ദിവസം ഇത് 4.74% ആയിരുന്നെന്നും സാമ്പത്തിക വിവര സേവനമായ മണി ഫാക്ടസ് പറഞ്ഞു. പലിശ നിരക്ക് വർധിച്ചതിനാൽ ഡിസംബർ മുതൽ മോർട്ട്ഗേജ് നിരക്കുകൾ ഉയർന്നിരുന്നു. ഡിസംബറിൽ, ശരാശരി രണ്ട് വർഷത്തെ സ്ഥിര ഇടപാട് 2.34% ആയിരുന്നു. മോർട്ട്ഗേജ് കാലയളവിൽ ഫിക്സഡ് ഡീൽ പലിശ നിരക്കുകൾ മാറില്ല, അതിനാൽ പുതിയതോ പുതുക്കുന്നതോ ആയ വായ്പക്കാർക്ക് നിരക്കുകളിൽ മാറ്റം വരുന്നില്ല.


പൗണ്ടിൻറെ വില കുറയുന്നത് ബിസിനസ് രംഗത്തിന് കനത്ത ആഘാതമാണ്. പൗണ്ടിൻെറ മൂല്യം കുറയുമ്പോൾ വിദേശത്ത് നിന്ന് യുകെയിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വില കുത്തനെ ഉയരും. അതായത് യുകെയിലെ കമ്പനികൾ വിദേശത്ത് നിന്ന് ഭക്ഷണം, അസംസ്കൃത വസ്തുക്കൾ എന്നിവ വാങ്ങുന്നതിന് സാധാരണയിലും കൂടുതൽ പണം നൽകേണ്ടി വരും. കമ്പനികൾക്ക് ഈ നഷ്ടം പരിഹരിക്കാനായി തങ്ങളുടെ ഉപഭോക്താക്കൾക്ക് ഉയർന്ന വിലയിൽ ഉൽപ്പന്നങ്ങൾ വിൽക്കാൻ നിർബന്ധിതരാകും.