ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇംഗ്ലണ്ടിൽ സ്റ്റേറ്റ് പെൻഷൻ ലഭിക്കുന്നവർ, ദേശീയ വിരമിക്കൽ പ്രായത്തിൽ (national retirement age) വരുന്ന മാറ്റങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം സൗജന്യ ബസ് പാസ്സ് ആനുകൂല്യം ലഭിക്കുന്നവരെ ഇത് ബാധിക്കും. നിലവിൽ, സൗജന്യ പാസുകൾക്കുള്ള യോഗ്യതാ പരിധി പെൻഷൻ പ്രായത്തിന് തുല്യമാണ്. 66 വയസ്സ് പൂർത്തിയായവർക്ക് ഈ ആനുകൂല്യം ലഭിക്കും. സ്കോട്‌ലൻഡ്, നോർത്തേൺ അയർലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ ആളുകൾക്ക് 60 വയസ്സ് മുതൽ അപേക്ഷിക്കാൻ കഴിയുന്നതിനാൽ, കൗണ്ടിയുടെ വിവിധ ഭാഗങ്ങളിൽ സൗജന്യ ബസ് യാത്രയ്ക്ക് വ്യത്യസ്ത നിയമങ്ങൾ നിലവിലുണ്ട്. 2026 നും 2028 നും ഇടയിൽ പെൻഷൻ പ്രായം 66 ൽ നിന്ന് 67 ആയി ഉയർത്താനുള്ള ശ്രമത്തിലാണ് സർക്കാർ. 2048-ൽ ഇതിൽ നിന്നും ഉയരും.
ഇംഗ്ലണ്ടിൽ സൗജന്യ ബസ് പാസ്സിന് അർഹത നേടണമെങ്കിൽ നിങ്ങൾ ദേശീയ വിരമിക്കൽ പ്രായത്തിൽ എത്തിയിരിക്കണം. പാസ്സ് ലഭിക്കാൻ അർഹതയുണ്ടോ എന്ന് സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിക്കാം. നിങ്ങളുടെ പ്രദേശത്തെക്കുറിച്ചുള്ള വിശദാംശങ്ങളും അവിടെയുള്ള ഏതെങ്കിലും പ്രത്യേക നിയമങ്ങളും വെബ്സൈറ്റിൽ ലഭിക്കും.
https://www.gov.uk/apply-for-elderly-person-bus-pass
സ്റ്റേറ്റ് പെൻഷനേക്കാൾ അധിക ആനുകൂല്യങ്ങൾ രാജ്യത്തുടനീളമുള്ള പെൻഷൻകാരുടെ ജീവിതത്തിന് പ്രധാനമാണ്. പെൻഷനിലൂടെ മാത്രം ജീവിത നിലവാരം ഉയരില്ല. വിവിധ ആനുകൂല്യങ്ങൾക്ക് നിങ്ങൾ അർഹരാണോ എന്ന് പരിശോധിക്കുന്നതും പ്രധാനമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : എനർജി ബിൽ കുത്തനെ ഉയരുന്നത് യുകെ മലയാളികൾ അടക്കമുള്ളവരെ പ്രതിസന്ധിയിലാക്കുന്നു. ഏപ്രിലിൽ എനർജി പ്രൈസ് ക്യാപ് ഉയരുമ്പോൾ 1,277 പൗണ്ട് എന്ന ശരാശരി വാർഷിക ബിൽ 46% ഉയർന്ന് 1,865 പൗണ്ടിൽ എത്തുമെന്നും ഓഗസ്റ്റിൽ അത് 2000 പൗണ്ട് കടക്കുമെന്നും സാമ്പത്തിക വിദഗ്ധർ പ്രവചിച്ചു. ഈ വില വർദ്ധനവ് നിരവധി കുടുംബങ്ങളെ ദുരിതത്തിലാക്കും. അതിനാൽ പ്രധാനമന്ത്രി ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.
ഊർജ്ജ ബില്ലുകളിലെ വാറ്റ് വെട്ടിക്കുറയ്ക്കാനും ‘ഗ്രീൻ ലെവികൾ’ താൽക്കാലികമായി നിർത്തിവയ്ക്കാനുമുള്ള അഭ്യർത്ഥന ഉയരുന്നത് പ്രധാനമന്ത്രിയെയും ചാൻസലറെയും സമ്മർദ്ദത്തിലാക്കുന്നുണ്ട്. ഇക്കാര്യത്തിൽ സർക്കാർ ഉചിതമായ തീരുമാനം കൈകൊണ്ടില്ലെങ്കിൽ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് എംപിമാർ ഭയക്കുന്നു. കഴിഞ്ഞ ഒരു വർഷമായി മൊത്ത ഊർജ്ജ ചെലവ് കുതിച്ചുയരുകയാണ്. 2021-ൽ യുകെയിലെ 20-ലധികം ഊർജ്ജ വിതരണക്കാരാണ് തകർന്നത്.
ഈ വർഷത്തെ എനർജി ബില്ലുകൾ ദശലക്ഷക്കണക്കിന് കുടുംബങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുമെന്ന് നാഷണൽ എനർജി ആക്ഷൻ ചീഫ് എക്‌സിക്യൂട്ടീവ് ആദം സ്‌കോറർ മുന്നറിയിപ്പ് നൽകി. നികുതികൾ ഉയരുന്നതിന്റെ തിരിച്ചടി നേരിടുന്ന ജനങ്ങൾക്ക് എനർജി ബില്ലുകൾ കൂടി കുതിച്ചുയരുന്നതോടെ ഇരട്ടി പ്രഹരമാവും ഏൽക്കേണ്ടി വരിക.
പി ആൻഡ് ബി മീഡിയ ക്രീയേഷൻസിന്റെ ബാനറിൽ റ്റിജോ തടത്തിൽ സംവിധാനം ചെയ്ത് ബിജു മോൻ പ്ലാത്തോട്ടത്തിൽ കഥയും തിരക്കഥയും നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജനറേഷൻസ്’. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ ബോർഡ് ബീൻ ഹോട്ടലിൽ വച്ചു നടന്നു. ഒട്ടനവധി ഗായകരുടെയും മറ്റു സിനിമ മേഖലയിലെ പ്രഗത്ഭരായ വ്യക്തികളുടെയും സാനിദ്ധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്.
സംവിധായകൻ സിദ്ധിഖ് മുഖ്യാതിഥിയായിരുന്നു, കൂടാതെ വിധു പ്രതാപ്, ഡോ:എൻ.എം ബാദുഷ, എലിസബത്ത് ബാബു, സാജു കൊടിയൻ, ജയരാജ് സെഞ്ച്വറി, ജ്യൂവൽ ബേബി, രാജ സാഹിബ്, മുരളി, ശരത് തെനുമൂല,നെൽസൺ ശൂരനാട് ബൈജു സ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ചിത്രം ഒടിടി പ്ലാറ്റഫോമുകളിലൂടെ ആയിരിക്കും പ്രേക്ഷകരിലേക്ക് എത്തുക.
ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് എന്നിവ നിർവ്വഹിച്ചിരിക്കുന്നത് നജീബ് ഫോണോ ആണ്. പയസ് വണ്ണപ്പുറംചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ബാഗ്രൗണ്ട് സ്ക്വയർ രാജീവ് തോമസ് ആണ് ചെയ്തിരിക്കുന്നു അസോസിയേറ്റ് ഡയറക്ടർ: സിജു പൈനായിൽ അസിസ്റ്റന്റ് ഡയറക്ടേഴ്സ് ദേവരാജ് ബിന്ദു കുട്ടപ്പൻ പ്രൊഡക്ഷൻ കൺട്രോളർ: ടോജോ കോതമംഗലം പ്രൊഡക്ഷൻ മാനേജർ വിവേക് കണ്ണൂരാൻ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഡോൺ എബ്രഹാം ഇതിൽ ഗാനം ആലപിച്ചിരിക്കുന്നത് വിധു പ്രതാപ് എലിസബത്ത് രാജു അനുഷ ജയൻ ആന്റോ ഇട്ടൂപ്പ് ,വാർത്ത പ്രചാരണം: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : എലിസബത്ത് രാജ്ഞിയുടെ സിംഹാസനാരോഹണത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന വർഷമാണിത്. അതിനാൽ തന്നെ 2022ൽ അധിക ബാങ്ക് അവധി ദിനങ്ങളാണ് ബ്രിട്ടീഷുകാരെ കാത്തിരിക്കുന്നത്. രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജൂണ്‍ മാസത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് ഒരു അധിക ബാങ്ക് അവധി കൂടി ലഭിക്കും. ഫെബ്രുവരി 6 നാണ് രാജ്ഞി സിംഹാസനത്തില്‍ 70 വര്‍ഷം പൂര്‍ത്തിയാക്കുന്നതെങ്കിലും ആഘോഷങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത് ജൂണിലാണ്. ഇതിനു വേണ്ടി മെയ് മാസത്തിലെ ബാങ്ക് ഹോളിഡേ വാരാന്ത്യം ജൂണ്‍ 2 വ്യാഴാഴ്ച്ചയിലേക്ക് മാറ്റും. അപ്പോള്‍ ജൂണ്‍ 3 ന് ആയിരിക്കും ബാങ്ക് അവധി.
പ്ലാറ്റിനം ജൂബിലി വാരാന്ത്യം കൂടി പരിഗണിക്കുമ്പോൾ മെയ് 30 മുതല്‍ ജൂണ്‍ 1 വരെ മൂന്ന് ദിവസം അവധി എടുത്താൽ തുടര്‍ച്ചയായ 9 ദിവസത്തെ ഒഴിവു ദിനങ്ങൾ ലഭിക്കും. ഇത്തവണ ഏപ്രില്‍ 15 നാണ് ദുഃഖവെള്ളിയാഴ്ച്ച. ഈസ്റ്റര്‍ തിങ്കളാഴ്ച്ച ഏപ്രില്‍ 18 നും. ഏപ്രില്‍ 11 മുതല്‍14 വരെയും ഏപ്രില്‍ 19 മുതല്‍ 22 വരെയും ലീവെടുത്താല്‍ ഏപ്രില്‍ 9 മുതല്‍ 24 വരെ നീണ്ട 16 ദിവസങ്ങൾ ഒഴിവുദിനങ്ങളായി ലഭിക്കും.
ഇങ്ങനെ 2022-ല്‍ ഇംഗ്ലണ്ടിലും വെയില്‍സിലും അനുവദിച്ചിരിക്കുന്ന 26 ഒഴിവുദിനങ്ങള്‍ 62 ഒഴിവുദിനങ്ങളാക്കി മാറ്റാന്‍ കഴിയും. വാരാന്ത്യങ്ങളും ബാങ്ക് ഒഴിവുദിനങ്ങളും കണക്കാക്കി വാര്‍ഷിക ലീവുകള്‍ എടുത്താല്‍ കൂടുതൽ അവധി ദിനങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കോവിഡ് കേസുകൾ പിടിവിട്ട് ഉയരുന്നതു കാരണം ആശുപത്രികൾ കൂടുതൽ സമ്മർദ്ദത്തിലാകുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. എന്നാൽ കോവിഡ് പ്ലാനുകൾക്ക് മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ രാജ്യത്ത് 157,758 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കോവിഡിന്റെ തീവ്രവ്യാപനശേഷിയുള്ള ഒമിക്രോൺ വകഭേദം വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. കോവിഡിന്റെ ഈ ഏറ്റവും പുതിയ വകഭേദം നേരത്തെ വൈറസ് പിടിപെട്ടവരെയോ അല്ലെങ്കിൽ പൂർണ്ണമായി വാക്‌സിനേഷൻ എടുത്തവരെപ്പോലും എളുപ്പത്തിൽ ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നു. ഒമിക്രോണുമായി ബന്ധപ്പെട്ട് എന്തൊക്കെ ലക്ഷണങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്നും അവ എപ്പോൾ പ്രത്യക്ഷപ്പെടുമെന്നും അറിയേണ്ടത് പ്രധാനമാണ്. ഒമിക്രോൺ വൈറസ് ബാധയുടെ ഈ ലക്ഷണങ്ങളെ കരുതിയിരിക്കൂ.
തൊണ്ടയിൽ പൊട്ടൽ
ഒമിക്രോൺ ബാധിതർ പ്രധാനമായും പറയുന്ന പ്രശ്നമാണ് തൊണ്ടയിലെ ‘പോറൽ’. ഇത് അസാധാരണമാണ്. ഒപ്പം തൊണ്ടവേദനയെക്കാൾ വേദനാജനകവും.
ക്ഷീണം, മൂക്കൊലിപ്പ്
മുമ്പത്തെ വകഭേദത്തിന് സമാനമായി ഒമിക്രോണും കടുത്ത ക്ഷീണം ഉണ്ടാക്കിയേക്കാം. ഊർജ കുറവും അമിത ക്ഷീണവും അനുഭവപ്പെടാം. മൂക്കൊലിപ്പും പ്രധാന ലക്ഷണമായി സ്ഥിരീകരിച്ചിട്ടുണ്ട്.
വരണ്ട ചുമ, നടുവേദന, തലവേദന
ഒമിക്രോൺ ബാധിച്ചവരിൽ വരണ്ട ചുമയ്ക്ക് വളരെ സാധ്യതയുണ്ട്. മുൻകാല സ്ട്രെയിനുകളിലും ഇത് ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ഒന്നായിരുന്നു. നടുവേദനയും തലവേദനയും പൊതുവെ കണ്ടുവരുന്ന ലക്ഷണങ്ങളാണ്.
രാത്രി വിയർപ്പും ശരീരവേദനയും
ഒമിക്രോൺ വേരിയന്റിന്റെ ലക്ഷണമാണ് രാത്രി വിയർപ്പ്. രാത്രിയിൽ നിങ്ങൾ നന്നായി വിയർക്കുന്നു. നിങ്ങൾ തണുത്ത സ്ഥലത്ത് കിടന്നാലും നിങ്ങളുടെ വസ്ത്രങ്ങളും കിടക്കകളും വിയർത്ത് നഞ്ഞിരിക്കും. ശരീര വേദന ഉൾപ്പെടെയുള്ള മറ്റ് ലക്ഷണങ്ങളോടൊപ്പം വിയർപ്പ് ഉണ്ടാകാം.
തനിയെ മാറുന്ന നേരിയ പനിയും ഒമിക്രോൺ ലക്ഷണമായി കണക്കാക്കുന്നു. ശരീര താപനില നേരിയ തോതിൽ ഉയരുമെങ്കിലും സ്വയം തന്നെ മെച്ചപ്പെടും. ഒമിക്രോൺ ബാധിതനുമായി സമ്പർക്കം പുലർത്തിയതിന് ശേഷം രണ്ട് ദിവസത്തിനുള്ളിൽ ഈ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. ജലദോഷം പോലുള്ള ലക്ഷണങ്ങളുള്ളവർ കോവിഡ് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പൊതുവേ യുകെയിൽ ജീവിക്കാനും ജോലി ചെയ്യാനും ലോകത്തിലെതന്നെ ഉത്തമമായ സ്ഥലമാണ് .പക്ഷേ വർദ്ധിച്ചുവരുന്ന മോഷണവും കുറ്റകൃത്യങ്ങളും യുകെയിലെ ക്രമസമാധാനനില തകരാറിലാക്കിയതിൻെറ വാർത്തകൾ ഒട്ടേറെ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. സ്ത്രീകൾക്ക് എതിരെയുള്ള അക്രമസംഭവങ്ങളും അതിനെതിരെയുള്ള പ്രതിഷേധങ്ങളും മാധ്യമങ്ങളിൽ വൻ തലക്കെട്ടുകൾ സൃഷ്ടിച്ചിരുന്നു . വീട്ടിൽ സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്ന ധാരണയിൽ പല മലയാളികളുടെയും ഭവനങ്ങൾ കവർച്ചയ്ക്ക് ഇരയായ ഒന്നിലധികം സംഭവങ്ങൾ മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു.
യുകെയിൽ താമസിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ഭയാശങ്കകൾ തരുന്ന വാർത്തയാണ് ഇപ്പോൾ പോലീസ് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞവർഷം വെസ്റ്റ്‌മിഡ് ലാൻഡിൽ മാത്രം കാറുകൾ മോഷ്ടിച്ചതിന് 2000 പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത് . 2021 ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ മോഷ്ടിക്കപ്പെട്ട 1004 വാഹനങ്ങൾ കണ്ടെത്തുന്നതിൽ പോലീസ് വിജയിച്ചു . കാർ കവർച്ചയുടെ ഭാഗമായി പിടിയിലായ മോഷ്ടാക്കളിൽ 5 പേർ കൗമാരപ്രായക്കാരാണ് . പല കാർ മോഷണങ്ങൾക്കും പിന്നിൽ ക്രിമിനൽ സംഘങ്ങളാണെന്ന് വെസ്റ്റ്മിഡ് ലാൻഡ് പോലീസ് കമ്മീഷണറായ സൈമൺ ഫോസ്റ്റർ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : വാറ്റ്‌ഫോഡ് മലയാളിയായ സിജിന്‍ ജേക്കബ് ഇപ്പോൾ യുകെ മലയാളികളുടെ അഭിമാനമാണ്. പ്രധാനമന്ത്രി ബോറിസ് ജോൺസനെ കാണാൻ അവസരം ലഭിച്ചെന്ന് മാത്രമല്ല പ്രസക്തമായ ഒരു ചോദ്യവും സിജിൻ ചോദിച്ചു. ആരോഗ്യ പ്രവർത്തകരെ സ്ഥിരമായി കണ്ട് സംസാരിക്കുന്ന വ്യക്തിയാണ് ജോൺസൻ. ബോറിസ് ജോണ്‍സണ്‍ അടുത്തിടെ വിളിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ യോഗത്തില്‍ വാറ്റ്‌ഫോഡ് ഒബാന്‍മിയര്‍ കെയര്‍ ഹോം ഡെപ്യുട്ടി മാനേജരായ സിജിനും ഉള്‍പ്പെട്ടിരുന്നു. പ്രധാനമന്ത്രിയോടും കൂടെയുള്ള മന്ത്രിമാരോടും ചോദ്യങ്ങള്‍ ചോദിക്കാൻ അവർക്ക് അവസരം ലഭിച്ചതോടെ, സിജിൻ മനസ്സിൽ സൂക്ഷിച്ച ആശങ്ക ചോദ്യ രൂപത്തിൽ പുറത്തേക്ക് വന്നു. പ്രധാനമന്ത്രിയുടെ സംഘത്തില്‍ ഉണ്ടായിരുന്ന സോഷ്യല്‍ കെയര്‍ സഹ മന്ത്രി ജില്ലിയന്‍ കീഗനോട് അദ്ദേഹം ചോദിച്ചു; സോഷ്യൽ കെയറർമാരുടെ വേതനം എന്ന് കൂടും?
ആരോഗ്യ മേഖലയില്‍ കഠിനാധ്വാനം നടത്തുന്ന കെയർ ജീവനക്കാരുടെ ശമ്പളവർദ്ധനവ് പരിഗണനയിലുണ്ടോ എന്ന ചോദ്യം സിജിൻ ആരാഞ്ഞു. ഇത് സർക്കാരിന്റെ മുൻഗണനാ വിഷയം ആണെന്നും ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും സോഷ്യല്‍ കെയര്‍ സഹ മന്ത്രി വ്യക്തമാക്കി. കെയര്‍ മേഖലയിലെ ജീവനക്കാർക്ക് കൂടുതൽ പിന്തുണ ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനായി പ്രാദേശിക കൗണ്‍സിലുകള്‍ വഴി മില്യണ്‍ പൗണ്ട് പാക്കേജാണ് കെയര്‍ ഹോമുകള്‍ക്കു നല്‍കിയിരിക്കുന്നത്. ജീവനക്കാര്‍ക്ക് ബോണസ് നല്‍കാനോ ആഴ്ചയില്‍ രണ്ടു തവണ പിസിആര്‍ ടെസ്റ്റ് നടത്താനോ ലാറ്ററല്‍ ഫ്ലോ ടെസ്റ്റ് ദിവസവും നടത്താനോ ഈ തുക ഉപയോഗിക്കാം. കെയര്‍ ജീവനക്കാര്‍, മാനേജര്‍മാർ,സോഷ്യല്‍ വര്‍ക്കര്‍മാർ, നഴ്സിങ് ഹോം ഉടമകൾ എന്നിവരടങ്ങുന്ന ഒരു സംഘത്തിനാണ് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ക്ഷണം ലഭിച്ചത്.
സ്വദേശമായ കട്ടപ്പനയിൽ നിന്നും 2008ലാണ് എന്‍വിക്യു 4 ലെവല്‍ പഠനത്തിന് വേണ്ടി സിജിന്‍ യുകെയിൽ എത്തുന്നത്. തൊട്ടടുത്ത വര്‍ഷം പഠനത്തോടൊപ്പം സീനിയര്‍ കെയര്‍ ആയി ജോലി തുടങ്ങി. പോര്‍ട്‌സ്മൗത്തിലെ പ്രാദേശിക ജീവകാരുണ്യ സംഘടനയുടെ പേരിലുള്ള ബേസ് ഡ് ഓഫ് ഹെല്‍ത്ത് അവാര്‍ഡ് സിജിനെ തേടിയെത്തിയത് ഈ അവസരത്തിലാണ്. തുടർന്ന് വാറ്റ് ഫോഡിലേക്കു ജോലിക്കു പോയി. തുടക്കത്തില്‍ സീനിയര്‍ കെയര്‍ ആയ സിജിൻ പിന്നീട് ടീം ലീഡർ ആയി. അധികം വൈകാതെ തന്നെ ഡെപ്യൂട്ടി മാനേജര്‍ പദവിയിലെത്തി. ഭാര്യ ഷെറിൻ വാറ്റ്‌ഫോഡ് ജനറല്‍ ഹോസ്പിറ്റല്‍ നേഴ്സാണ്. എട്ടു വയസുള്ള നൈജിലും മൂന്നു വയസുകാരി എവ്‌ലിനുമാണ് ഇവരുടെ മക്കള്‍. തനിക്ക് ലഭിച്ച അംഗീകാരത്തെ ഫലപ്രദമായി വിനിയോഗപ്പെടുത്തിയ സിജിൻ, ഇന്ന് യുകെ മലയാളികൾക്കിടയിൽ ഒരു പ്രതീക്ഷയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കോവിഡിൽ നിന്നും, ഇപ്പോൾ ഒമിക്രോണിൽ നിന്നും കരകയറാൻ ബ്രിട്ടൻ തീവ്രശ്രമം നടത്തുകയാണ്. എന്നാൽ എല്ലാ മേഖലയിലും ശക്തമായ തിരിച്ചുവരവ് നടത്താൻ രാജ്യത്തിന് കഴിയുമോ എന്ന ചോദ്യം ബാക്കിയാണ്. കുതിച്ചുയരുന്ന നാണയപെരുപ്പവും നികുതിയും മറ്റ് ജീവിത ചെലവുകളും സാധാരണ യുകെ മലയാളികളെ ഇരുട്ടിലാക്കുകയാണ്. വെല്ലുവിളികൾ നിറഞ്ഞ സാമ്പത്തിക രംഗം കാരണം ഈ വർഷം ജീവിതം കൂടുതൽ ദുരിതപൂർണമായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. 2022 ൽ സാമ്പത്തിക രംഗത്തുണ്ടാകുന്ന പ്രധാന മാറ്റങ്ങൾ ഇവയാണ്;
മിനിമം വേതനം
ഏപ്രിലിൽ, മിനിമം വേതനം മണിക്കൂറിന് 9.50 പൗണ്ടായി ഉയരും. ഇതിലൂടെ ഏകദേശം ഇരുപത് ലക്ഷത്തോളം ജീവനക്കാർക്ക് വാർഷിക വരുമാനത്തിൽ മിനിമം ആയിരം പൗണ്ടോളമാണ് അധികമായി ലഭിക്കുക. 23 വയസ്സിന് മുകളിലുള്ളവരുടെ നാഷണൽ ലിവിങ് വേജും വർദ്ധിപ്പിക്കുമെന്ന് ചാൻസലർ പ്രഖ്യാപിച്ചിട്ടുണ്ട്.
റെയിൽവേ നിരക്കുകൾ, ടിവി ലൈസൻസ്
മാർച്ചിൽ റെയിൽവേ നിരക്കുകൾ 3.8% വർധിപ്പിക്കുമെന്ന് ഗതാഗത വകുപ്പ് (ഡിഎഫ്ടി) അറിയിച്ചു. നാണയപെരുപ്പത്തിന് അനുസൃതമായാണ് റെയിൽവേ നിരക്കും കണക്കാക്കുന്നത്. ഏപ്രിലിൽ ടിവി ലൈസൻസ് ഫീസ് വീണ്ടും ഉയരുമെന്നാണ് ഇപ്പോഴുള്ള വിവരം.
സ്റ്റേറ്റ് പെൻഷൻ
ഏപ്രിൽ മുതൽ സ്റ്റേറ്റ് പെൻഷനിൽ 5.50 പൗണ്ടിന്റെ വർധനയുണ്ടാകും. 3.1% വർധനയിലൂടെ സംസ്ഥാന പെൻഷനിലുള്ളവരുടെ വാർഷിക വരുമാനം 9,628.50 പൗണ്ടിലേക്ക് ഉയരും. അധികമായി 289.50 പൗണ്ട് ലഭിക്കും. 1951 ഏപ്രിൽ 6-നോ അതിനു ശേഷമോ ജനിച്ച പുരുഷന്മാർക്കും 1953 ഏപ്രിൽ 6-നോ അതിനുശേഷമോ ജനിച്ച സ്ത്രീകൾക്കും പുതിയ സംസ്ഥാന പെൻഷൻ ക്ലെയിം ചെയ്യാൻ കഴിയും.
വീട്, വാഹന ഇൻഷുറൻസ്
ഉപഭോക്താക്കൾക്ക് കൂടുതൽ പിന്തുണ ഉറപ്പാക്കുന്ന നിയമങ്ങളാണ് ഈ വർഷം പ്രാബല്യത്തിൽ വരുന്നത്. ഇനി പോളിസി പുതുക്കുന്നവർ ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റിയുടെ നിയന്ത്രണങ്ങൾ പ്രകാരം അധിക തുക നൽകേണ്ടി വരില്ല. ദീർഘകാല ഉപഭോക്താക്കൾക്ക് തുക കുറവായിരിക്കും. ഇതിലൂടെ പത്തു വർഷത്തിനുള്ളിൽ 4.2 ബില്യൺ പൗണ്ടിന്റെ ലാഭമുണ്ടാകും.
നാഷണൽ ഇൻഷുറൻസ് റേറ്റ് വർദ്ധനവ്
ജീവനക്കാരും തൊഴിലുടമകളും സ്വയം തൊഴിൽ ചെയ്യുന്നവരും 2022 ഏപ്രിൽ മുതൽ അവർ സമ്പാദിക്കുന്ന ഓരോ പൗണ്ടിനും നാഷണൽ ഇൻഷുറൻസിൽ (NI) 1.25 പെൻസ് അധികം നൽകേണ്ടി വരും. ഇത് ഇടത്തരം കുടുംബങ്ങളെയാണ് ബാധിക്കുക. ഈ വർദ്ധനവ് പ്രകാരം ഒരു ശരാശരി ജീവനക്കാരൻ വർഷത്തിൽ 255 പൗണ്ട് അധിക നികുതിയായി നൽകണം. പ്രതിവർഷം 20,000 പൗണ്ട് ശമ്പളമുള്ള ഒരു ജീവനക്കാരൻ 130 പൗണ്ട് അധികമായി നൽകണം. 2023 മുതൽ ഇത് ഹെൽത്ത്, സോഷ്യൽ കെയർ ടാക്സ് ആയി അറിയപ്പെടും. പ്രതിവർഷം 9,564 പൗണ്ടിൽ താഴെയോ പ്രതിമാസം 797 പൗണ്ടിന് താഴെയോ വരുമാനമുള്ള ആളുകൾ നാഷണൽ ഇൻഷുറൻസ് നൽകേണ്ടതില്ല.
എനർജി പ്രൈസ് ക്യാപ്, കൗൺസിൽ ടാക്സ് റേറ്റ്
ഏപ്രിലിൽ എനർജി പ്രൈസ് ക്യാപ്പിൽ 280 പൗണ്ടിന്റെ വർധന ഉണ്ടാകും. കുടുംബ ബജറ്റില്‍ 600 പൗണ്ടിന്റെയെങ്കിലും അധികം ചെലവ് ഊര്‍ജ്ജ ബില്ലിലെ വര്‍ദ്ധനവ് കൊണ്ടുവരും എന്നാണ് കണക്കുകൂട്ടുന്നത്. അതോടൊപ്പം പ്രാദേശിക കൗണ്‍സിലുകൾ കൗണ്‍സില്‍ ടാക്‌സില്‍ ഏകദേശം 3 ശതമാനത്തിന്റെ വര്‍ദ്ധനവ് വരുത്തുവാന്‍ ആലോചിക്കുന്നു. ഇതിൽ ഒരു ശതമാനം സോഷ്യൽ കെയറിനായി നീക്കി വയ്ക്കും. 33 പട്ടണങ്ങളിലെ താമസക്കാർക്ക് അവരുടെ ബില്ലുകൾ 6 ശതമാനം വരെ ഉയരും. ഇത് പല കുടുംബങ്ങളെയും മോശമായി ബാധിക്കും.
പഴയ 20, 50 പൗണ്ട് നോട്ടുകൾ പിൻവലിക്കുന്നു.
പഴയ രീതിയിലുള്ള പേപ്പർ നോട്ടുകൾ പിൻവലിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. എന്നാൽ 20,50 പൗണ്ട് നോട്ടുകൾ സെപ്റ്റംബർ 30 വരെ ഉപയോഗിക്കാമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
പുതിയ കാറുകളിൽ സ്പീഡ് ലിമിറ്ററുകൾ
റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 2022 ജൂലൈ 6 മുതൽ പുതിയ കാറുകളിൽ സ്പീഡ് ലിമിറ്ററുകൾ ഘടിപ്പിക്കും.
ലോക്കൽ ക്ലീൻ എയർ സോൺ ചാർജുകൾ
വായു മലിനീകരണം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ കൂടുതൽ സ്ഥലങ്ങൾ ക്ലീൻ എയർ സോണിലേക്ക് മാറും. മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാരിൽ നിന്ന് പ്രതിദിനം 12.50 പൗണ്ട് പിഴ ഈടാക്കും. ഈ വർഷം, ഗ്രേറ്റർ മാഞ്ചസ്റ്ററും ബ്രാഡ്‌ഫോർഡും ക്ലീൻ എയർ സോണുകൾ അവതരിപ്പിക്കും. മാഞ്ചസ്റ്റർ ക്ലീൻ എയർ സോൺ 2022 മെയ് 30-ന് ആരംഭിക്കും. അതേസമയം ബ്രാഡ്‌ഫോർഡ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
ആളുകൾക്ക് അവരുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള ഒരു ജനപ്രിയ മാർഗമാണ് പോസ്റ്റ് ഓഫീസ് കാർഡ് അക്കൗണ്ടുകൾ. എന്നാൽ ഇവയിലേക്കുള്ള പണമിടപാട് നിർത്താൻ എച്ച്എംആർസി ഒരുങ്ങുകയാണ്. ഒരു പോസ്റ്റ് ഓഫീസ് അക്കൗണ്ടിലേക്ക് യൂണിവേഴ്സൽ ക്രെഡിറ്റോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നവർ ബദൽ ക്രമീകരണങ്ങൾ ചെയ്യേണ്ടതുണ്ട്.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- 2022 ലെ പുതിയ ടാക്സ് വർദ്ധനവുകൾ ഏറ്റവും കൂടുതൽ ബാധിക്കുക പെട്രോൾ, ഡീസൽ കാർ ഉടമകളെയാകുമെന്ന് റിപ്പോർട്ട്. എന്നാൽ പുതിയ വർദ്ധനവ് സംബന്ധിച്ച് ഗവൺമെന്റ് ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. കാറിൽ നിന്നും പുറന്തള്ളപ്പെടുന്ന കാർബൺഡയോക്സൈഡ് എമിഷനുകളെ അനുസരിച്ചായിരിക്കും കാർ ടാക്സുകൾ ഇത്തവണയും വർദ്ധിപ്പിക്കുക. കാർബൺ ഡയോക്സൈഡ് എമിഷനുകൾ കൂടുതൽ പുറന്തള്ളുന്ന പെട്രോൾ, ഡീസൽ കാറുകൾക്ക് കൂടുതൽ തുകകൾ ടാക്സായി അടയ്ക്കേണ്ടതായി വരും. കിലോമീറ്ററിൽ അഞ്ച് ഗ്രാമിനും 51 ഗ്രാമിനുമിടയിൽ കാർബൺ എമിഷൻ നടത്തുന്ന വാഹനങ്ങൾക്ക് ആദ്യവർഷം 25 പൗണ്ട് അധിക തുകയാണ് ടാക്സ് ആയി അടയ് ക്കേണ്ടത്.
കിലോമീറ്ററിൽ 255 ഗ്രാമിൽ കൂടുതൽ കാർബൺ എമിഷനുകൾ നടത്തുന്ന വാഹനങ്ങൾക്ക് നിലവിലെ തുകയായ 2245 പൗണ്ടിൽ നിന്നും 2,365 പൗണ്ടായി ടാക്സ് വർധിപ്പിക്കും. 226 മുതൽ 255 ഗ്രാം കാർബൺ എമിഷൻ ഉള്ള വാഹനങ്ങൾക്ക് നിലവിലെ തുകയായ 1910 ൽ നിന്നും 2015 പൗണ്ട് ആയി വർധനവും ഉണ്ടാകും. എന്നാൽ ഇലക്ട്രിക് കാറുകൾക്ക് ഈ ടാക്സ് വർദ്ധനവുകൾ ബാധകമല്ല.
ടാക്സ് വർദ്ധനവുകൾ യുകെ മലയാളികളെയും ബാധിക്കും എന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ ആളുകളുടെ കയ്യിലും പെട്രോൾ ഡീസൽ കാറുകൾ ഉള്ളതിനാൽ കൂടുതൽ ടാക്സുകൾ അടയ് ക്കേണ്ടതായി വരും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിൽ വൻ ഭീഷണി ഉയർത്തുമ്പോൾ ക്രിസ്മസ് അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന സെക്കൻഡറി സ്കൂൾ തലത്തിലുള്ള കുട്ടികൾ ക്ലാസ് റൂമുകളിൽ മാസ്ക് ധരിക്കണമെന്ന് ഗവൺമെൻറ് നിർദ്ദേശം നൽകി. കഴിഞ്ഞ ടേമിലും സ്കൂൾകോറിഡോറിൽ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ മാസ്ക് ധരിക്കേണ്ടതായി വന്നിരുന്നു. കുട്ടികൾ സ്കൂളിൽ എത്തുന്നതു തന്നെ അനിശ്ചിതത്വത്തിലായ അവസരത്തിൽ സ്കൂളുകളിൽനിന്ന് വൈറസ് ബാധ തടയുന്നതിനായാണ് ഈ നടപടി. രാജ്യത്താകമാനം ഓൺലൈൻ ക്ലാസുകൾ തുടരാനാവുമോ എന്ന് നേരത്തെ ആശങ്ക ഉയർന്നിരുന്നു.
രാജ്യത്ത് കോവിഡ് വ്യാപനം കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ കുട്ടികൾക്കും അധ്യാപകർക്കും എത്രമാത്രം സ്കൂളുകളിൽ എത്തിച്ചേരാൻ സാധിക്കും എന്നതിനെക്കുറിച്ച് കടുത്ത ആശങ്കയാണ് നിലനിൽക്കുന്നത് . രോഗം ബാധിച്ച് അധ്യാപകർ പലരും ഒറ്റപ്പെടലിന് വിധേയരായത് സ്കൂളുകളുടെ സുഗമമായ പ്രവർത്തനത്തെ കാര്യമായി ബാധിക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനെ പ്രതിരോധിക്കാൻ വിരമിച്ച അധ്യാപകരുടെ സേവനം താൽക്കാലികമായി പ്രയോജനപ്പെടുത്താൻ ഗവൺമെൻറ് പദ്ധതി തയ്യാറാക്കിയിരുന്നു.
അതേസമയം സ്കൂളുകളിലെ രോഗ വ്യാപനം തടയുന്നതിന് അടിയന്തര നടപടികൾ ആവശ്യപ്പെട്ട് സ്കൂൾ സ്റ്റാഫ് യൂണിയനുകൾ രംഗത്തുവന്നു. നിലവിലെ രീതിയിൽ മുന്നോട്ടു പോയാൽ വരാനിരിക്കുന്ന ദേശീയതലത്തിലെ പരീക്ഷകൾ അവതാളത്തിലാകുമെന്ന് യൂണിയൻ നേതാക്കൾ മുന്നറിയിപ്പ് നൽകി.