Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം എവിടെ എങ്ങനെ നിക്ഷേപിക്കണമെന്നത് എന്നും ആശയക്കുഴപ്പം സൃഷ്ടിക്കുന്ന കാര്യമായിരുന്നു . ആദ്യകാല യുകെ മലയാളികൾ നാട്ടിൽ സ്ഥലവും ഫ്ലാറ്റും വീടും മേടിച്ച് നിക്ഷേപിക്കുന്ന രീതിയായിരുന്നു പിന്തുടർന്നിരുന്നത് . എന്നാൽ കേരളത്തിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം നടത്തിയവരെക്കാൾ കൂടുതൽ ലാഭം കൊയ്യാൻ ബ്രിട്ടനിൽ നിക്ഷേപിച്ച യുകെ മലയാളികൾക്കായതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതിന് ഒരു പ്രധാന കാരണമായി പറയുന്നത് നാട്ടിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ തകർച്ച നേരിട്ടപ്പോഴും യുകെയിലെ വീടുവിലയിൽ സമീപകാലത്തുണ്ടായ വൻ കുതിച്ചു കയറ്റമാണ്.

യുകെയിൽ കഴിഞ്ഞ സാമ്പത്തിക വർഷം ഉണ്ടായ പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ വാർഷിക വർദ്ധനവാണ് വീടുകളുടെ വിലയിൽ ഉണ്ടായിരിക്കുന്നത് . പ്രോപ്പർട്ടി വില 9.8 ശതമാനം വർധിച്ചതായാണ് സാമ്പത്തിക പഠനങ്ങൾ കാണിക്കുന്നത്. ഇത് 2007 -ന് ശേഷം പ്രോപ്പർട്ടി മാർക്കറ്റിൽ ഉള്ള ഏറ്റവും കൂടിയ വർധനവാണ്. മഹാമാരിയുടെ ഞെരുക്കം ഉണ്ടായിരുന്നെങ്കിലും 2021 – ൽ ഭവന വിപണി 8 തവണയാണ് റെക്കോർഡ് ഉയരത്തിലെത്തിയത്.

കോവിഡ് മൂലം കർശനമായ നിയന്ത്രണങ്ങൾ നിലവിൽ നിന്നത് ആൾക്കാർക്ക് പണം ചെലവഴിക്കാനുള്ള അവസരം കുറച്ചതായും കരുതപ്പെടുന്നു. എന്നാൽ ഭാവിയിൽ വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തെ നേരിടാൻ പലിശ നിരക്ക് ഉയരുന്നത് പ്രോപ്പർട്ടി മാർക്കറ്റിൻെറ മൂല്യം കുറയ്ക്കും എന്ന അഭിപ്രായവും സാമ്പത്തിക വിദഗ്ധർക്ക് ഉണ്ട്.

പുതിയതായി യുകെയിലെത്തി വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് പ്രോപ്പർട്ടി മാർക്കറ്റിലെ ഉയർന്നവില കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത് എന്നതും ഒരു വസ്തുതയാണ്. വിസാ നയങ്ങളിൽ വന്ന മാറ്റത്തെ തുടർന്ന് ഒട്ടേറെ മലയാളികളാണ് പഠനത്തിനായും ജോലിക്കായും യുകെയിൽ എത്തിച്ചേരുന്നത് . ഉയർന്ന വാടകയും പ്രോപ്പർട്ടിമാർക്കറ്റിലെ വൻ വർദ്ധനവും പുതുതലമുറ യുകെ മലയാളികളിൽ കടുത്ത സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വിവാദ വെബ്സൈറ്റായ ഐ ലിവ് ഹിയർ ഇംഗ്ലണ്ടിൽ താമസിക്കാൻ ഏറ്റവും മോശം സ്ഥലങ്ങളെക്കുറിച്ചുള്ള തങ്ങളുടെ വോട്ടെടുപ്പ് പുറത്തിറക്കി. 110,172 പ്രദേശവാസികൾ അവരുടെ സ്വന്തം കമ്മ്യൂണിറ്റിക്ക് വോട്ട് ചെയ്യുകയും അവിടെ ജീവിക്കാൻ എന്തുകൊണ്ട് തങ്ങൾ ഇഷ്ടപ്പെടുന്നത് പങ്കുവയ്ക്കുകയും ചെയ്തു. ഈ വർഷം ആദ്യം നടന്ന പോളിംഗിൽ കവൻട്രി ആദ്യ 50-ൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ യുകെയിൽ ജീവിക്കാൻ ഏറ്റവും മോശമായ സ്ഥലങ്ങളിൽ പീറ്റർബറോയെ ഉൾപ്പെടുത്തി എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. ഐ ലിവ് ഹിയറിന്റെ കണക്കുകാൾ പ്രകാരം എയിൽസ്ബറി, ഹഡേർസ് ഫീൽഡ്, ലൂട്ടൺ, ലിവർപൂൾ, പീറ്റർബറോ, ബോൾട്ടൺ, കോർബി, ജയ് വിക്ക്, സ്ലോ, ബ്രാഡ്ഫോർഡ് എന്നിവയാണ് ഇംഗ്ലണ്ടിലെ ഏറ്റവും മോശമായ 10 സ്ഥലങ്ങൾ. ഇംഗ്ലണ്ടിലെ ഏറ്റവും മോശമായ 50 സ്ഥലങ്ങളിൽ കവൻട്രിക്ക് മുപ്പത്തിനാലാം സ്ഥാനമാണ്.

കവൻട്രിയെ അപകീർത്തിപ്പെടുത്താൻ നിരവധി പേർ ടങ് ഇൻ ചീക് വെബ്സൈറ്റിൽ തങ്ങളുടെ ആരോപണം മുന്നോട്ടുവച്ചു. ഒരു മഹത്തായ വ്യവസായിക നഗരം ആകേണ്ട നഗരം ഒരു വലിയ യൂണിവേഴ്സിറ്റി ക്യാമ്പസായി ചുരുങ്ങി എന്നായിരുന്നു ഒരു ഉപയോക്താവിൻെറ ആരോപണം.രാജ്യത്തെ ജലാശയങ്ങളിൽ നിന്നും അകലെയാണ് കവൻട്രി എന്നതും മോശം സ്ഥലങ്ങളിലെ പട്ടികയിൽ വരാൻ കാരണമായി. നഗരത്തിൽ വിനോദത്തിനായി ആകെയുള്ളത് പബ്ബുകളും ക്ലബ്ബുകളും ആണെന്നും എന്നാൽ ഇവയെല്ലാം അടച്ചുപൂട്ടിയിരിക്കുകയാണ് എന്നുമായിരുന്നു മറ്റൊരാളുടെ ആരോപണം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബർമിംഗ്ഹാം: വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട കൊലയാളിയെ പുകഴ്ത്തിയുള്ള ഇമാമിന്റെ പ്രഭാഷണത്തിനെതിരെ പോലീസ് അന്വേഷണം. ബർമിംഗ്ഹാം സ്‌മോൾ ഹീത്തിലെ സെൻട്രൽ ജാമിയ മസ്ജിദ് ഗാംകോൾ ഷെരീഫിലാണ് തീവ്രവാദ അനുകൂല നിലപാടിന് സമാനമായ വാചകം മുഴങ്ങിയത്. പഞ്ചാബ് ഗവര്‍ണര്‍ സല്‍മാന്‍ തസീറിനെ കൊലപ്പെടുത്തിയ മുംതാസ് ഖാദ്രിയെ പുകഴ്ത്തിയായിരുന്നു ഇമാമിന്റെ പുതുവത്സര പ്രഭാഷണം. ജനുവരി 1 ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പ്രാർത്ഥനാ യോഗത്തിന്റെ ലൈവ് സ്ട്രീമിൽ, പാകിസ്ഥാനിൽ നിന്നുള്ള ഇമാം, ഖാദ്രിയെ “ഗാസി” എന്നാണ് വിശേഷിപ്പിക്കുന്നത്. ഗാസി എന്ന ഉറുദു പദത്തിന് ‘ധീരയോദ്ധാവ്’ എന്നർത്ഥം. നഗരത്തിലെ ഏറ്റവും വലിയ മുസ്ലീം പള്ളികളിലൊന്നിൽ നടന്ന പ്രസംഗത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് പരാതി ഉയർന്നതിനെത്തുടർന്ന് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് അന്വേഷണം ആരംഭിച്ചു.

‘ഈ ലോകം വിട്ടുപോയ ഗാസി മുംതാസ് ഖാദ്രിയെ സ്തുതിക്കുന്നു’ എന്ന വാചകവും പ്രഭാഷണത്തിൽ ഉയർന്നുകേട്ടു. ഖാദ്രിയുടെ ക്രൂരകൃത്യങ്ങളെ അനുകൂലിച്ച് പ്രസംഗകൻ സംസാരിക്കുന്നത് കേട്ടപ്പോൾ ഞെട്ടിപ്പോയെന്ന് പലരും സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ഇമാമിന്റെ വാക്കുകളിൽ താൻ വളരെ നിരാശനാണെന്നും പ്രസംഗത്തെ അപലപിച്ച് സംസാരിക്കാൻ പള്ളി നേതാക്കളോട് ആവശ്യപ്പട്ടതായും അസോസിയേഷൻ ഓഫ് ബ്രിട്ടീഷ് മുസ്‌ലിംകളുടെ മാനേജിംഗ് ഡയറക്ടറും ബർമിംഗ്ഹാം സർവകലാശാലയിലെ മുസ്ലീം ചാപ്ലിനുമായ പോൾ സലാഹുദ്ദീൻ അംസ്ട്രോങ്ങ് വെളിപ്പെടുത്തി.

പാക്കിസ്ഥാന്റെ കഠിനമായ മതനിന്ദ നിയമങ്ങളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുകയും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാകിസ്ഥാൻ ക്രിസ്ത്യൻ വനിതയായ ആസിയ ബീബിക്ക് മാപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്ത വ്യക്തിയാണ് സൽമാൻ തസീർ. പാകിസ്ഥാനില്‍ ഇത് ഏറെ പ്രക്ഷോഭങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായി. ആസിയ ബീബിയെ അനുകൂലിച്ച് സംസാരിച്ച പഞ്ചാബ് ഗവര്‍ണര്‍ സല്‍മാന്‍ തസീറിനെ 2011ൽ കൊലപ്പെടുത്തുകയായിരുന്നു. കൊലയാളി മുംതാസ് ഖാദ്രിയെ വധശിക്ഷക്ക് വിധേയമാക്കിയെങ്കിലും തീവ്ര വലതുപക്ഷം അയാള്‍ക്ക് നായക പരിവേഷം നല്‍കുകയും അയാളുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. പൊതു തെരഞ്ഞെടുപ്പില്‍ 20 ലക്ഷം വോട്ടുകളാണ് പാര്‍ട്ടി നേടിയത്. ബ്രിട്ടനിലും ഖാദ്രിക്ക് നിരവധി പിന്തുണക്കാരുണ്ടായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുകെയിൽ നിന്നുള്ള യാത്രക്കാർ 2022 അവസാനം മുതൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പ്രവേശിക്കുന്നതിന് ഫീസ് അടയ്ക്കണം. പ്രധാനമായി, ബ്രെക്‌സിറ്റിനെ തുടർന്ന് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടതിന്റെ ഫലമായാണ് ഈ മാറ്റം ഉണ്ടാകുന്നത്. ബ്രിട്ടനിൽ നിന്ന് ഷെൻഗെൻ വിസയിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരിൽ നിന്ന് അധിക നിരക്ക് ഈടാക്കും. മറ്റ് യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളെപ്പോലെ ബ്രിട്ടനെ പരിഗണിക്കുകയും ചെയ്യും. യുകെയിൽ നിന്നുള്ള യാത്രക്കാർക്ക് 5.88 പൗണ്ട് (€7) വിസ ഫീസ് ഈടാക്കുമെന്നും ഷെൻഗെൻ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പ്രവേശിക്കുന്നതിന് മുമ്പ് അവരുടെ വിശദാംശങ്ങൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നും യൂറോപ്യൻ കമ്മീഷൻ സ്ഥിരീകരിച്ചു.

18 നും 70 നും ഇടയിൽ പ്രായമുള്ള യാത്രക്കാർക്ക് വിസ ഫീസ് ബാധകമാണ്. യാത്രയ്ക്ക് മുമ്പ് ഒരു ഔദ്യോഗിക വെബ്സൈറ്റ് വഴിയോ മൊബൈൽ ഫോൺ ആപ്പ് വഴിയോ ഈ നടപടി പൂർത്തിയാക്കേണ്ടതുണ്ട്. നിലവിൽ യൂറോപ്യൻ ട്രാവൽ ആന്റ് ഇൻഫർമേഷൻ ആൻഡ് ഓതറൈസേഷൻ സ്കീമിലൂടെ (ETIAS) 61 യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളിലെ താമസക്കാർക്ക് ഷെൻഗെൻ രാജ്യങ്ങളിൽ പ്രവേശിക്കാൻ കഴിയും. ആ രാജ്യങ്ങളിലൂടെ സഞ്ചരിക്കാൻ ഷെൻഗെൻ വിസ ആവശ്യമായി വരുന്നില്ല എന്നതാണ് സ്കീമിന്റെ പ്രത്യേകത. ബ്രെക്‌സിറ്റിനു ശേഷമുള്ള ക്രമീകരണങ്ങളെത്തുടർന്ന്, 2022 അവസാനം മുതൽ യുകെയെ ഈ സ്കീമിലേക്ക് ചേർക്കും.

യൂറോപ്യൻ ട്രാവൽ ആന്റ് ഇൻഫർമേഷൻ ആൻഡ് ഓതറൈസേഷൻ സ്കീം പാസാക്കുന്നതിനുള്ള നിയമപരമായ നടപടിക്രമം 2016 ൽ ആരംഭിച്ചു. 2022 അവസാനം മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. യുകെ, ഓസ്‌ട്രേലിയ, യുഎസ് എന്നിവയുൾപ്പെടെ 60 രാജ്യങ്ങൾ ഈ പദ്ധതിയിൽ ഉൾപ്പെടും. കോവിഡ് കാരണം യുകെയിൽ നിന്ന് യൂറോപ്പ് സന്ദർശിക്കുന്ന യാത്രക്കാരുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് 2020 ൽ ഗണ്യമായി കുറഞ്ഞിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടന്റെ ചരിത്രത്തിൽ ആദ്യമായി, മനുഷ്യനിൽ പക്ഷിപനി സ്ഥിരീകരിച്ചു. ഡെവോണിൽ കഴിയുന്ന അലൻ ഗോസ്ലിങ്ങ് (79) ആണ് മാരകമായ എച്ച് 5 എൻ 1 പിടിപെട്ടു സെൽഫ് ഐസൊലേഷനിൽ കഴിയുന്നത്. അദ്ദേഹം വീട്ടിൽ വളർത്തിയ താറാവുകളിൽ നിന്നാണ് രോഗം പകർന്നത്. 160 മസ്‌കോവി താറാവുകളിൽ 20 എണ്ണത്തിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അവയെ കൊന്ന് സുരക്ഷിതമായി മറവു ചെയ്തു. മുൻ റെയിൽവേ ജീവനക്കാരനായിരുന്ന ഗോസ്ലിംഗ് ഇപ്പോൾ ആരോഗ്യവാനാണെന്നും സെൽഫ് ഐസൊലേഷനിൽ കഴിയുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. രോഗം മറ്റാരിലേക്കും പടർന്നിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

“എന്റെ ജീവനും ജീവിതവും ആയിരുന്നവർ. 20 വർഷത്തിലേറെയായി ഞാൻ അവരോടൊപ്പമാണ് കഴിഞ്ഞത്.” താറാവുകളെ കൊന്നതറിഞ്ഞ ഗോസ്ലിംഗ് കണ്ണീരോടെ പറഞ്ഞു. തന്റെ ഉറ്റ സുഹൃത്തുക്കളായിരുന്ന താറാവുകളെ കൊല്ലരുതെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് അപേക്ഷിച്ചിരുന്നു. എന്നാൽ വൈറസ് ബാധിച്ച പക്ഷികളെ കൊല്ലുകയല്ലാതെ മറ്റ് മാർഗമില്ല. കോവിഡിന് പിന്നാലെ രാജ്യത്ത് പക്ഷിപനിയും പടർന്നു പിടിച്ചാൽ അത് വലിയ ആശങ്കയ്ക്ക് കാരണമാകും. എച്ച്5എൻ1 നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇതുവരെ 20 ലക്ഷം പക്ഷികളെ കൊന്നൊടുക്കിയതായി കരുതപ്പെടുന്നു. നിലവിൽ യൂറോപ്പിനെ തകർത്തുകൊണ്ടിരിക്കുന്ന പ്രതിസന്ധിയുടെ ഭാഗമായാണ് ബ്രിട്ടനിലും പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്.


എന്താണ് പക്ഷിപനി? മനുഷ്യരിലേക്ക് പടരുന്നത് എങ്ങനെ?

പക്ഷികളിൽ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിന് ഇടയാക്കുന്ന പകര്‍ച്ചവ്യാധിയാണ് പക്ഷിപനി അഥവാ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ അല്ലെങ്കിൽ എച്ച്5എൻ1. പക്ഷികളിൽ നിന്നും പക്ഷികളിലേക്ക് സ്രവങ്ങൾ വഴിയാണ് രോഗാണു പരക്കുന്നത്. അതുകൊണ്ട് തന്നെ പക്ഷിക്കൂട്, തീറ്റ, തൂവലുകള്‍ എന്നിവ വഴി രോഗം വേഗം തന്നെ പക്ഷികളിൽ നിന്നും പക്ഷികളിലേക്ക് പരക്കുന്നു. രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷികള്‍ എന്നിവ വഴി രോഗാണു മനുഷ്യനിലേക്കും പ്രവേശിക്കാൻ സാധ്യതയുണ്ട്.


ഇത്തരത്തിൽ മനുഷ്യരിലേക്കും രോഗം പകരാൻ സാധ്യതയുള്ളതാണ് പക്ഷിപനിയെ അപകടകരമാക്കുന്നത്.രോഗം ബാധിച്ച മനുഷ്യരില്‍ മരണനിരക്ക് 60 ശതമാനത്തോളമാണ്. 1997 ല്‍ ചൈനയിലാണ് ആദ്യമായി പക്ഷിപ്പനിയുടെ വൈറസ് ആദ്യമായി മനുഷ്യനിലേക്കെത്തിയത്. പനി, ജലദോഷം, തലവേദന, ഛര്‍ദി, വയറിളക്കം, ശരീരവേദന, ചുമ , ക്ഷീണം എന്നിവയാണ് പക്ഷിപനിയുടെ ലക്ഷണങ്ങൾ. ന്യുമോണിയ പോലുള്ള ശ്വാസകോശ രോഗങ്ങള്‍ക്കിടയാക്കാനും ഈ വൈറസുകൾ കാരണമാവാം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ കോവിഡിൻെറ തേരോട്ടം തുടരുകയാണ്. മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഡിസംബർ 30 – ന് ആദ്യമായി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തിലധികമായത് രാജ്യത്തെ ഞെട്ടിച്ചിരുന്നു. എന്നിരുന്നാലും ലഭ്യമായ കണക്കുകൾ പ്രകാരം കോവിഡിൻെറ മറ്റ് ജനിതക വക ഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഒമിക്രോൺ അത്രമാത്രം ഗുരുതരമല്ലെന്നുള്ള വിലയിരുത്തലാണ് ആരോഗ്യവിദഗ്ധർക്കുള്ളത്.

പക്ഷേ ഒമിക്രോണിൻെറ വ്യാപന ഭീഷണി കടുത്തതാകയാൽ കൂടുതൽ ആൾക്കാർ ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നത് എൻഎച്ച്എസിനെ കൂടുതൽ സമ്മർദ്ദത്തിലാക്കും. ഡെൽറ്റ, ആൽഫ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോൺ കേസുകളുടെ എണ്ണം ഉയരുന്നത് വളരെ വേഗത്തിലാണ്.

മറ്റ് വകഭേദങ്ങൾ പിടിപെട്ടതിന് ശേഷം രണ്ടു ദിവസത്തിലും രണ്ട് ആഴ്ചയ്ക്കും ശേഷവുമാണ് രോഗലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ. പക്ഷേ ഒമിക്രോണിൻെറ ഇൻകുബേഷൻ കാലയളവ് രണ്ടു മുതൽ അഞ്ചു ദിവസം വരെയാണ്. വൈറസ് ബാധിച്ച രോഗിയിൽനിന്ന് അവർ ലക്ഷണങ്ങൾ കാണിക്കുന്നതിനു മുൻപ് തന്നെ മറ്റുള്ളവരിലേയ്ക്ക് വൈറസ് പടർന്നു പിടിക്കാൻ തുടങ്ങിയിരിക്കും. അതായത് രോഗി ഒറ്റപ്പെടലിന് വിധേയമാകുന്നതിനു മുൻപ് തന്നെ പലർക്കും രോഗംപകർന്ന് നൽകിയിരിക്കും . ക്ഷീണം, ശരീരവേദന തലവേദന, തൊണ്ടവേദന, മൂക്കൊലിപ്പ് മുതലായവയാണ് ഒമിക്രോണിൻെറ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ ഏതെങ്കിലും അനുഭവപ്പെടുകയാണെങ്കിൽ എത്രയും പെട്ടെന്ന് ലാറ്റെറൽ ഫ്ലോ ടെസ്റ്റ് നടത്തുകയും പോസിറ്റീവ് ആണെങ്കിൽ ഒറ്റപ്പെടൽ വിധേയമാകുകയും ചെയ്യണം .

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോകത്ത് ആദ്യമായി പൊതുജനത്തിന് പ്രതിരോധ കുത്തിവയ്പ്പ് നൽകി കോവിഡിനെ പിടിച്ചു കെട്ടുന്നതിൽ വൻ വിജയം നേടിയ രാജ്യമാണ് ബ്രിട്ടൻ . പക്ഷേ എന്നിട്ടും രാജ്യം ഇപ്പോൾ ഒമിക്രോൺ ഭീതിയിലാണ്. പ്രതിദിന രോഗവ്യാപനം രണ്ടുലക്ഷം കടന്നതിൻെറ ഞെട്ടലിലാണ് രാഷ്ട്രീയനേതൃത്വവും ആരോഗ്യ പ്രവർത്തകരും. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെതിരെ ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തുനിന്നും കടുത്ത വിമർശനങ്ങളാണ് പ്രധാനമന്ത്രി ബോറിസ് ജോൺസനും ഭരണനേതൃത്വവും നേരിടുന്നത്.

മുന്നോട്ട് ഉള്ള നാളുകളിൽ രാജ്യത്തിൻറെ കോവിഡ് പ്രതിരോധത്തിൻെറ പദ്ധതികൾ എന്തൊക്കെയായിരിക്കണം എന്നതിൽ ആരോഗ്യ വിദഗ്ധരുടെ ഇടയിൽ തന്നെ ഏകാഭിപ്രായമില്ല . ഒമിക്രോണിനെ പ്രതിരോധിക്കാൻ ബൂസ്റ്റർ വാക്സിൻ എടുക്കണമെന്ന് പ്രധാനമന്ത്രിയും ആരോഗ്യ സെക്രട്ടറിയും ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഒമിക്രോണിനെ പ്രതിരോധിക്കാൻ ബൂസ്റ്റർ വാക്സിൻ എടുത്താൽ പോലും അടുത്തതായി വരുന്ന കോവിഡ് വകഭേദത്തെ നേരിടാൻ അത് ഫലപ്രദമാണോ എന്ന കാര്യത്തിൽ ആരോഗ്യവിദഗ്ധർക്കിടയിൽ കടുത്ത ആശങ്കയുണ്ട്.

ഈ സാഹചര്യത്തിലാണ് കൂടുതൽ വ്യക്തമായ തെളിവുകൾ ലഭിക്കുന്നത് വരെ നാലാമത്തെ ബൂസ്റ്റർ ഡോസ് പുറത്തെടുക്കാൻ പാടില്ലെന്ന് വാക്സിനേഷൻ ആൻഡ് ഇമ്മ്യൂണൈസേഷൻ ജോയിന്റ് കമ്മിറ്റി ചെയർമാൻ സർ ആൻഡ്രൂ പൊള്ളാർഡ് പറഞ്ഞു. പ്രതിരോധ കുത്തിവയ്പ്പുകൾ എല്ലാ മുതിർന്നവരേയും ലക്ഷ്യം വയ്ക്കുന്നതിന് പകരം ആരോഗ്യപരമായി ദുർബലരായവരെ മാത്രം ഉൾക്കൊള്ളിക്കുന്നതാണ് ഉത്തമമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാവിയിൽ സുഗമമായി പ്രതിരോധകുത്തിവയ്പ്പുകൾ നൽകുന്നതിൽ യുകെ ഇതുവരെ 114 ദശലക്ഷം ഫൈസറിൻെറയും മോഡേണയുടെയും വാക്സിനുകൾക്കാണ് ഓർഡർ ചെയ്തിരിക്കുന്നത്. അടുത്ത രണ്ടു വർഷത്തേയ്ക്കുള്ള കരുതൽശേഖരമായാണ് ഇവ ഓർഡർ ചെയ്തിരിക്കുന്നതെങ്കിലും ഇവ എങ്ങനെ ഉപയോഗിക്കപ്പെടണം എന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തമായ ധാരണ ആയിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഡ്രൈവർമാരിൽ നിന്ന് ഇന്ധന റീട്ടെയിലർമാർ അമിത വില ഈടാക്കുന്നതായി പരാതി. ഡിസംബറിൽ ഡ്രൈവർമാരിൽ നിന്ന് റീട്ടെയിലർമാർ പ്രതിദിനം 5 മില്യൺ പൗണ്ട് അധികം ഈടാക്കിയതായി ആർഎസി മോട്ടോറിംഗ് സർവീസസ് ഓർഗനൈസേഷൻ പറഞ്ഞു. അൺലെഡ് പെട്രോൾ ലിറ്ററിന് 2 പെൻസ് കുറഞ്ഞു. എന്നാൽ യഥാർത്ഥത്തിൽ 12 പെൻസ് കുറയേണ്ടതായിരുന്നുവെന്ന് മോട്ടോർ ഓർഗനൈസേഷൻ പറഞ്ഞു. 6 പെൻസിന് പകരം ചില്ലറ വ്യാപാരികൾ പെട്രോളിൽ ലിറ്ററിന് ശരാശരി 16 പെൻസ് ലാഭമുണ്ടാക്കിയതായി ആർഎസി ആരോപിച്ചു. എന്നാൽ ആർഎസിയുടെ വാദം പെട്രോൾ റീട്ടെയിലേഴ്‌സ് അസോസിയേഷൻ നിഷേധിച്ചു.

മുൻകാലങ്ങളിൽ, മൊത്തവില കുറയുമ്പോൾ ചില്ലറ വ്യാപാരികൾ ഇന്ധന വില കുറച്ചിരുന്നുവെന്ന് ആർഎസിയുടെ ഇന്ധന വക്താവ് സൈമൺ വില്യംസ് പറഞ്ഞു. എന്നാൽ, റീട്ടെയിൽ ഇന്ധന വിപണി അങ്ങേയറ്റം മത്സരാധിഷ്ഠിതമായി തുടരുകയാണെന്ന് പെട്രോൾ റീട്ടെയിലേഴ്‌സ് അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗോർഡൻ ബാമർ വ്യക്തമാക്കി. ക്രിസ്മസ് സമയത്ത് ജനങ്ങളെ ആകർഷിക്കാൻ സൂപ്പർമാർക്കറ്റുകൾ കൃത്രിമമായി കുറഞ്ഞ ഇന്ധന വില ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പെട്രോൾ സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ചെലവ് കഴിഞ്ഞ വർഷം വർദ്ധിച്ചിരുന്നു. ഇന്ധന വിലക്കയറ്റവും ഉണ്ടായി.

വിതരണം ഉൾപ്പെടെ മൊത്തവ്യാപാര വിപണിയിൽ ഒരു ലിറ്ററിന്റെ ശരാശരി വില ഡിസംബറിൽ 106 പെൻസ് ആയിരുന്നുവെന്ന് ആർഎസിയുടെ ഡേറ്റ വ്യക്തമാക്കുന്നു. പമ്പുകളിലെ വില സത്യസന്ധവും സുതാര്യവും സൂക്ഷ്മപരിശോധനയ്ക്ക് വിധേയവുമാണെങ്കിൽ പണപ്പെരുപ്പം 1% വരെ കുറയുമെന്ന് ഫെയർഫ്യൂവൽ യുകെ എന്ന പ്രചാരണ ഗ്രൂപ്പിന്റെ സ്ഥാപകനായ ഹോവാർഡ് കോക്സ് അഭിപ്രായപ്പെട്ടു. ഒമിക്രോൺ ആശങ്കകൾ കാരണം ഡിസംബർ ആദ്യ വാരം എണ്ണ വില ബാരലിന് 10 ഡോളർ കുറഞ്ഞിരുന്നു. എന്നാൽ കുറഞ്ഞ ഇന്ധന വില പമ്പുകളിൽ പ്രതിഫലിച്ചിട്ടില്ലെന്ന് അന്നും ആർഎസി പരാതി ഉന്നയിച്ചിരുന്നു.

ക്രോയിഡോൺ/ ലണ്ടൻ: യുകെ NHS ആശുപത്രിയിൽ  19 വര്‍ഷമായി ജോലി ചെയ്തുകൊണ്ടിരുന്ന നഴ്സിനെ പിരിച്ചുവിട്ട നടപടി നിയമവിരുദ്ധമെന്ന് എംപ്ലോയ്‌മെന്റ് ട്രിബ്യുണല്‍. ആശുപത്രിയില്‍ ജോലിസമയത്ത് കഴുത്തില്‍ കുരിശുമാല ധരിച്ചു എന്ന കുറ്റത്തിന് നഴ്‌സിനെ പിരിച്ചുവിട്ട നടപടിയാണ് എംപ്ലോയ്‌മെന്റ് ട്രിബ്യുണല്‍ റദ്ദാക്കിയിരിക്കുന്നത്.. ക്രോയിഡോൺ യൂണിവേഴ്സിറ്റി  ആശുപത്രിക്കെതിരെയാണ് (NHS) എംപ്ലോയ്‌മെന്റ് ട്രിബ്യുണല്‍ വിധിയുണ്ടായിരിക്കുന്നത്.

2020 ജൂണിലാണ് മേരി ഒൻഹയെ ആശുപത്രിയിൽ നിന്നും പുറത്താക്കിയത്. രണ്ട് വർഷം നീണ്ടുനിന്ന മേലധികാരികളുടെ നിരന്തരമായ അപമാനകരവും ശത്രുതാപരവും ഭീഷണിപ്പെടുത്തുന്നതുമായ അന്തരീക്ഷം സൃഷ്‌ഠിച്ചതിന് ശേഷമാണ് മേരിക്കെതിരെ നടപടി ഉണ്ടായത് എന്നുള്ളതായിരുന്നു മേരിയുടെ വാദം. ജോലിയിൽ കുരിശുമാല ധരിക്കുന്നത് ഇൻഫെക്ഷന് കാരണമാകുമെന്നും, അതുകൊണ്ടാണ് മാറ്റാൻ ആവശ്യപ്പെട്ടതെന്നും ആശുപത്രി അധികൃതര്‍ ട്രിബ്യുണലിൽ വാദിച്ചു.

ദിവസവും നാലുനേരം നിസ്‌കാരത്തിന് പോകുന്ന ഇസ്ലാമത വിശ്വാസികള്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നുണ്ടെന്നും അതുപോലെ തന്നെ ഇസ്ലാമത വിശ്വാസികളായ സ്ത്രീകള്‍ ശിരോവസ്ത്രം ധരിച്ചു  തീയേറ്ററിൽ എത്താറുണ്ടെന്നനും, ഹിന്ദുമത വിശ്വാസികളായവര്‍ കൈകളില്‍ ബ്രേസ്‌ലെറ്റ് ധരിച്ച് എത്താറുണ്ട് എന്നും എന്നെ വിലക്കിയതുപോലെ അവരെ ആരും വിലക്കുന്നില്ല എന്നും മേരി ഒനുഹ ചൂണ്ടിക്കാട്ടി.

19 വർഷമായി ഞാൻ ഇവിടെ ആശുപത്രിയിൽ ജോലിചെയ്യുന്നു. ഞാൻ തികഞ്ഞ ഒരു ക്രിസ്ത്യൻ വിശ്വാസിയും, കഴിഞ്ഞ 40 വർഷത്തോളമായി ഞാൻ ഈ കുരിശുമാല അണിയുന്നു. മറ്റുള്ളവർ അണിയുന്നത് വിലക്കാത്ത അധികൃതർ ചെയ്‌തത്‌ എന്റെ വിശ്വാസത്തിൻമേൽ ഉള്ള കടന്നു കയറ്റമാണ്. മറ്റുള്ളവർ അവരവരുടെ വിശ്വാസത്തിനനുസരിച്ചു വരുമ്പോൾ ഇവർ ഒരു കുരിശുമാല ധരിക്കുന്നത് വിലക്കിയത് മനുഷ്യത്വരഹിതമെന്ന് ട്രൈബൂണൽ പറയുകയുണ്ടായി.

അനസ്തേഷ്യ കൊടുത്ത രോഗിയെ പരിചരിക്കുമ്പോൾ മാനേജർ പിടിച്ചുമാറ്റിയ സന്ദർഭവും ഉണ്ടായിട്ടുണ്ട്. ഓപ്പറേഷൻ നടക്കാൻ പോകുന്ന രോഗിയുടെ ജീവനെക്കാളും മേരി ധരിച്ചിരിക്കുന്ന കുരിശുമാലയെ വലിയ ഒരു പ്രശ്‌നമായി കണ്ട് അവരെ അവിടെ നിന്നും മാറ്റിയത് സാമാന്യ ബുദ്ധി ഇല്ലാത്ത, വിവേചനപരമായ പ്രവർത്തി എന്നല്ലാതെ മറ്റൊന്നും വിളിക്കാനില്ല. മേരിയെ വിവേചനത്തിന്റെ ഇരയാക്കുകയായിരുന്നു. ലഭിക്കേണ്ടിയിരുന്ന തുല്യ പരിഗണ അല്ലെങ്കിൽ പണിസ്ഥലത്തെ സമത്വവും ഇല്ലാതാക്കി എന്നും ട്രൈബൂണൽ കണ്ടെത്തി.

തീയറ്ററിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും അതുപോലെ കൈകള്‍ കഴുകി വൃത്തിയാക്കുകയും ചെയ്യുന്ന ഒരു നഴ്‌സിന്റെ മാലയില്‍ നിന്നും അണുബാധയുണ്ടാകുമെന്ന് കണ്ടെത്തിയ ആശുപത്രി അധികൃതരുടെ പ്രവർത്തി വിശ്വസിക്കാനാവില്ലെന്ന് ട്രിബ്യുണല്‍ വിലയിരുത്തി.  എന്തായാലും ആശുപത്രികളിൽ ജോലി ചെയ്യുന്ന മലയാളി ആരോഗ്യ പ്രവർത്തകർക്ക് ഇതൊരു അനുഗ്രഹമാകും.

വിധിയെത്തുടർന്ന് ആശുപത്രി അധികൃതര്‍ മേരി ഒനുഹയോട് ഖേദം പ്രകടിപ്പിക്കുകയും ഈ കാര്യം ഉയര്‍ന്നുവന്നതിനു ശേഷം തങ്ങളുടെ യൂണിഫോം നയത്തിലും ഡ്രസ്സ്‌കോഡിലും മാറ്റങ്ങള്‍ വരുത്തിയതായും അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡ് നിയന്ത്രണങ്ങളിൽ കൊണ്ടുവന്ന ഇളവുകൾ യാത്രാ മേഖലയ്ക്ക് പുത്തനുണർവേകുന്നു. ഇംഗ്ലണ്ടിൽ പ്രവേശിക്കുമ്പോൾ നടത്തേണ്ടുന്ന കോവിഡ് പരിശോധന റദ്ദാക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. വിദേശയാത്രയ്ക്ക് ശേഷം മടങ്ങിയെത്തുന്നവർ നെഗറ്റീവ് റിപ്പോർട്ട്‌ ലഭിക്കുന്നതുവരെ സെൽഫ് ഐസൊലേഷനിൽ കഴിയണമെന്ന നിയമവും ഉപേക്ഷിക്കുകയാണെന്ന് ബോറിസ് ജോൺസൻ എംപിമാരെ അറിയിച്ചു. ഇത് യാത്രാ മേഖലയ്ക്ക് കൂടുതൽ ഗുണം ചെയ്യും. ഇളവുകൾ കൊണ്ടുവന്നതിന് പിന്നാലെ ടിക്കറ്റ് ബുക്കിങ്ങിൽ വൻ കുതിച്ചുകയറ്റമുണ്ടായി. ഒമിക്രോൺ വകഭേദം രാജ്യത്താകെ പടർന്നു പിടിച്ചിരിക്കുകയാണെന്ന് ജോൺസൻ വെളിപ്പെടുത്തി.

“ഒമിക്രോൺ ആദ്യമായി കണ്ടെത്തിയപ്പോൾ സർക്കാർ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ വ്യാപനം തീവ്രമായിക്കഴിഞ്ഞു. കോവിഡ് പരിശോധനകള്‍ കൊണ്ട് വൈറസിന്റെ വ്യാപനത്തെ തടയുവാന്‍ കാര്യക്ഷമമായി കഴിയില്ല.” പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാൽ യാത്ര കഴിഞ്ഞെത്തുന്നവര്‍, ഇംഗ്ലണ്ടിലെത്തി രണ്ടു ദിവസത്തിനകം ലാറ്ററല്‍ ഫ്‌ളോ ടെസ്റ്റിന് വിധേയരാകണം. വെള്ളിയാഴ്ച പുലർച്ചെ 4 മണി മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കാണ് ഈ ഇളവുകൾ ലഭിക്കുക.

അധിക പരിശോധനകൾ യാത്രാ മേഖയിലെ ചിലവ് വർധിക്കാൻ കാരണമായിട്ടുണ്ട്. പിസിആർ പരിശോധന ഒഴിവാക്കുന്നതോടെ ഏകദേശം 300 പൗണ്ട് ലാഭമുണ്ടാകും. ബോറിസ് ജോൺസന്റെ പുതിയ തീരുമാനത്തെ യാത്രാ മേഖല ഒന്നടങ്കം സ്വാഗതം ചെയ്തു. ഈസിജെറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ജോഹാൻ ലൻഡ്‌ഗ്രെൻ ഈ നീക്കത്തെ സ്വാഗതം ചെയ്തെങ്കിലും സർക്കാർ ഇനിയും കൂടുതൽ ഇളവുകൾ നൽകേണ്ടതുണ്ടെന്ന് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved