Main News

സ്വന്തം ലേഖകൻ

യുകെയിൽ രണ്ട് പതിറ്റാണ്ട് പിന്നിട്ട മലയാളി നഴ്സ്മാർ അനുഭവസമ്പത്തിൽ ഒരു പടി മുന്നിലാകുമ്പോൾ പുതുതായി യുകെയിൽ എത്തുന്നവരെ കഴിവില്ലാത്തവരാണ്, അഹങ്കാരികളാണ് എന്ന് പറഞ്ഞ് അടച്ചാക്ഷേപിക്കുന്നതായി പരാതി. പ്രാദേശീകരും അല്ലാത്തവരുമായ മേലധികാരികളുടെ പ്രശംസ പിടിച്ച് പറ്റാൻ പുതുതായി എത്തുന്നവരുടെ പരിചയക്കുറവുകൾ കൊണ്ടുണ്ടാകുന്ന ചെറിയ പിഴവുകൾ പോലും ഊതി വീർപ്പിച്ച് വലുതാക്കി മേലധികാരികളിലെത്തിക്കുന്നു. പുതുതായി എത്തുന്ന മലയാളി നേഴ്സുമാരെ സഹ പ്രവർത്തകരായി പരിഗണിച്ച് കൂടെനിർത്തി അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ആതുരത സേവനത്തിൻ്റെ പവിത്രത കാത്തു സൂക്ഷിക്കുകയും ചെയ്യുന്നതിന് പകരം ശത്രുക്കളേപ്പോലെ പെരുമാറുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നതിൻ്റെ പിന്നിലെ നഗ്നസത്യമെന്താണ്.  നാല് മലയാളികൾ കൂടുന്നിടത്ത് ചർച്ചാവിഷയമായിക്കൊരിക്കുന്ന അത്യന്തം ഗൗരവമേറിയ വിഷയമാണിത്. ഭാവിയിൽ ഇതുണ്ടാക്കാൻ പോകുന്ന അപകടം ചെറുതൊന്നുമല്ലെന്ന് ഇക്കൂട്ടർ മനസ്സിലാക്കുന്നില്ല.

പഴമക്കാർക്ക് പുതുതായി എത്തുന്നവരോട് അസൂയയാണ് എന്നൊരാക്ഷേപം പൊതുവേ ഉയരുന്നുണ്ട്. അത് പൊതുസമൂഹത്തിൽ ചർച്ചയാകുന്നു. അതിനായി നിരത്തുന്ന കാരണങ്ങൾ പലതാണ്.
ഞങ്ങൾ പത്തും പതിനഞ്ചും ലക്ഷം രൂപ മുടക്കി വന്നവരാണ്. നിങ്ങൾ യാതൊരു പൈസയും മുടക്കാതെ പൈസ അങ്ങോട്ട് വാങ്ങി വന്നവരാണ് എന്ന്. (നെഴ്സുമാരുടെ കുടിയേറ്റം യുകെയിലേയ്ക്ക് ആരംഭിച്ച കാലത്ത് പൈസ മുടക്കാതെ എത്തിയവരും ധാരാളമുണ്ടിവിടെ.) ഇരുപത് വർഷം മുമ്പുള്ള സാഹര്യമല്ല ഇന്നുള്ളത് എന്നത് ഇക്കൂട്ടർ മനസ്സിലാക്കുന്നില്ല. രണ്ടായിരത്തിൻ്റെ അവസാനത്തോടെ ഇടനിലക്കാരായി നിന്ന്  ലക്ഷക്കണക്കിന് രൂപ വാങ്ങിയാണ് ഏജൻസികൾ നെഴ്സുമാരെ യുകെയിൽ എത്തിച്ചിരുന്നത്. വീടും പറമ്പും സ്വർണ്ണവും  പണയം വെച്ചും വിറ്റും, ലോണെടുത്തും അമിത പലിശയ്ക്ക് കടം വാങ്ങിയും ബാധ്യതകളുടെ എടുത്താ പൊങ്ങാത്ത ബാഗുമായിട്ടാണ് അന്നവർ സ്വപ്ന  ഭൂമിയിലേയ്ക്കെത്തിയത് എന്നത് സത്യമാണ്. എന്നാൽ ഇന്ന് സാഹചര്യം പാടേ മാറി. കാര്യങ്ങൾ കൂടുതൽ സുതാര്യമാവുകയും ചെയ്തു. ഇരുപത് വർഷങ്ങൾക്ക് ശേഷം കേരളം സാമ്പത്തികമായി ഉയർന്നു. അതോടൊപ്പം ലക്ഷങ്ങൾ വാങ്ങി യുകെയിലേയ്ക്ക് നെഴ്സ്മാരെ എത്തിച്ചുകൊണ്ടിരിക്കുന്ന ഏജൻസികളുടെ പിടിച്ചുപറി NHS ൻ്റെ സമയോന്വിതമായ ഇടപെടലിലൂടെ അവസാനിച്ചു. കൂടാതെ റീലൊക്കേറ്റ് ചെയ്യുന്നതിന് 2000 പൗണ്ട് വരെയും പല NHS ട്രസ്റ്റ്കളും നെഴ്സ്മാർക്ക് കൊടുക്കുന്നുമുണ്ട്. കാലഘട്ടത്തിൻ്റെ ഈ മറ്റത്തിനെ അസൂയാവഹമായി പഴമക്കാർ  കാണുന്നതെന്തിന് ?

പുതുതായി യുകെയിൽ എത്തിയവർ ജോലിയിൽ മുൻകാല പരിചയമില്ലാത്തവരാണ് എന്നതാണ് അടുത്ത ആക്ഷേപം.

ഇവിടെയും സാഹചര്യം രണ്ടാണ്. കേരളത്തിൽ നിന്നോ മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നോ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവർത്തിപരിചയമുള്ള നെഴ്സുമാരായിരുന്നു ആദ്യ കാലത്ത് യുകെയിൽ എത്തിയവരിൽ ഭൂരിഭാഗവും. പക്ഷേ അവരെല്ലാം തന്നെ യുകെ ജീവിതം ആരംഭിച്ചത് രെജിസ്ട്രേഡ് നെഴ്സ് ആയിട്ടല്ല.   സീനിയർ കെയർ വർക്ക് പെർമിറ്റിൽ യുകെയിലെ നെഴ്സിംഗ് ഹോമുകളിൽ എത്തി കെയറിംഗ് ജോബ് ആണ് ചെയ്തിരുന്നത്. പിന്നീട് ഒരു മെൻ്റെറിൻ്റെ കീഴിൽ  അഡോപ്റ്റേഷൻ പൂർത്തിയാക്കി പിൻ നമ്പർ നേടി രെജിസ്ട്രേഡ് നഴ്സായി ഹോസ്പിറ്റലിൽ എത്തുകയായിരുന്നു. ഈ കാലയളവിൽ നെഴ്സിംഗ് ഹോമിൽ നിന്ന് രോഗികളുടെയും അന്തേവാസികളുടെയും മലമൂത്ര വിസർജ്ജനങ്ങളെടുക്കുക, അവരെ കുളിപ്പിക്കുക, വസ്ത്രം ധരിപ്പിക്കുക, ഷൂ പോളീഷ് ചെയ്യുക, ഭക്ഷണം കൊടുക്കുക തുടങ്ങിയ ആതുരശുശ്രൂഷയുടെ എല്ലാ മേലകളും സ്വായദ്ധമാക്കും. നാട്ടിലെ കടം വീട്ടുക പിൻ നമ്പർ സമ്പാദിക്കുക എന്ന ലക്ഷ്യത്തിന് മുന്നിൽ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മലമൂത്ര വിജർജ്ജനങ്ങളോടുള്ള അറപ്പും വെറുപ്പും എല്ലാം മാറും. (ആദ്യകാല നെഴ്സുമാരുടെ അധികഠിനമായ കഷ്ടപ്പാടിനെ ഒരിക്കലും ചെറുതായി കാണുന്നില്ല). എന്നാൽ ഇപ്പോൾ സ്ഥിതി മാറി. പുതിയ തലമുറയ്ക്ക് ഇതൊന്നും അനുഭവിക്കേണ്ടതായി വന്നിട്ടില്ല. കോവിഡ് കാലത്ത്  യുകെയിൽ നെഴ്സ്മാരുടെ വൻ കുറവ് അനുഭവപ്പെട്ടത് മൂലം NHS ഒരു പാട് ഇളവുകൾ പ്രഖ്യാപിച്ചു. വർഷങ്ങളുടെ പ്രവർത്തിപരിചയമില്ലെങ്കിൽപ്പോലും ആവശ്യമായ ക്വാളിഫിക്കേഷനോടെ നെഴ്സായി തന്നെ നേരിട്ട് ഹോസ്പിറ്റലിലേയ്ക്ക് അവരെ എത്തിക്കുകയാണ് ചെയ്യുന്നത്. യുകെയിലെ ചികിത്സാരീതികൾ മനസ്സിലാക്കി തുടങ്ങുന്നതിന് മുമ്പ് തന്നെ വളരെ ചെറിയൊരു ട്രെയിനിംഗോടു കൂടി കോവിഡ് വാർഡുകളിലേയ്ക്കും മറ്റ് വാർഡുകളിലേയ്ക്കും അവരെ ആയ്ക്കുകയായിരന്നുവെന്ന് ആദ്യകാല നഴ്സുമാർ തന്നെ സമ്മതിക്കുന്നു.

ഇങ്ങനെയുള്ള സാഹചര്യത്തിൽ പത്തിരുപത് വർഷമായി യുകെയിൽ ജോലി ചെയ്യുന്ന നെഴ്സുമാർ പുതുതായി ജോലിക്കെത്തുന്ന നെഴ്സ്മാരിൽ നിന്ന് ഏത് തരത്തിലുള്ള മുൻ പരിചയമാണ് പ്രതീക്ഷിക്കുന്നത്? സഹപ്രവർത്തക എന്ന പരിഗണന കൊടുത്ത് കുറവുകൾ പരിഹരിക്കാൻ സഹകരിക്കുകയല്ലേ വേണ്ടത്?
കുറഞ്ഞത് മലയാളി എന്ന പരിഗണനയെങ്കിലും കൊടുക്കേണ്ടതല്ലേ?
പഴയ മലയാളി നഴ്സുമാർ പറയുന്ന പരിചയക്കുറവിൻ്റെ ഒരു വലിയ പ്രശ്നം ആദ്യ കാലത്ത് അവർക്കുമുണ്ടായിരുന്നു. പരിചയക്കുറവുകളുടെ പിഴവിൽ പ്രാദേശികരായ മേലധികാരികളിൽ നിന്ന് ചെറുതും വലുതുമായ ശിക്ഷാ നടപടികൾ നേരിട്ട പഴയ കാല നഴ്സുമാർ ഇന്നും യുകെയിലുണ്ട്. അന്നൊന്നും ഇത്രയും വിവാദങ്ങൾ ഉണ്ടായിട്ടില്ല. മലയാളി നഴ്സുമാരുടെ ബാൻ്റ് വളർന്നപ്പോൾ പരസ്പരം ചെളി വാരിയെറിയുന്ന ചിന്താഗതിയും വളർന്നുവെന്ന് പറയുന്നതിൽ അതിശയോക്തിയില്ല.

നാട്ടിൽ നിന്നും വന്നയുടനെ തന്നെ BMW, ബെൻസ്, ഔഡി തുടങ്ങിയ മുന്തിയ ഇനം കാറുകളും വലിയ വീടുകളും വാങ്ങി വളരെ ലക്ഷ്വറിയായി ജീവിക്കുന്നുവെന്നാണ് അടുത്ത സംസാരം.

സ്വന്തം ജീവിത നിലവാരം കൂടുതൽ ഉയർത്തുക എന്നതാണല്ലോ അന്യ രാജ്യത്ത്  ജോലിക്ക് പോകുന്ന ഭൂരിഭാഗം പേരുടെയും ലക്ഷ്യം. രണ്ടായിരങ്ങളിൽ യുകെയിൽ എത്തിയവർക്കും ലക്ഷ്വറി കാറുകളും വീടുകളും വാങ്ങാനുള്ള സൗകര്യം ഇന്നത്തേക്കാളധികമുണ്ടായിരുന്നു. അന്ന് യുകെയിലെ ബാങ്ക് കളിൽ നിന്ന് പരമാവധി പൗണ്ട് ലോണെടുത്ത് ആദ്യം നാട്ടിലെ കടം വീട്ടി. പിന്നീട്  കൊട്ടാരംപോലെയുള്ള വീടും വെയ്ക്കുകയും ഭൂമികൾ വാരിക്കൂട്ടുകയുമായിരുന്നു അവർ ചെയ്തത്. ഇപ്പോൾ യുകെ സിറ്റിസൺഷിപ്പ് കിട്ടുകയും കുട്ടികൾ യുകെവിട്ട് പോവുകയുമില്ല എന്ന സാഹചര്യം വന്നപ്പോൾ നാട്ടിൽ നിർമ്മിച്ചതും വാങ്ങിക്കൂട്ടിയതുമായ വസ്തുവകകൾ വിറ്റ് പൈസാ വീണ്ടും യുകെയിലെത്തിക്കാനുള്ള തിരക്കിലാണ് പുതിയ നെഴ്സുമാരെ കുറ്റം പറയുന്ന പഴയ മലയാളി നഴ്സുമാർ. മുമ്പ് പറഞ്ഞതുപോലെ സാഹചര്യം ഇവിടെയും മാറി. പുതു തലമുറയ്ക്ക് ഇതിൻ്റെയൊരാവശ്യവും ഇല്ല. തലമുറകളായി സ്വരൂപിച്ച  ധാരാളം പണം നാട്ടിലുണ്ട്. അവർ അതു മായാണ് യുകെയിലേയ്ക്കെത്തുന്നത്. അവരുടെ നാട്ടിലെ ജീവിത സാഹചര്യം യുകെയിലെ ജീവിത സാഹചര്യവുമായി കാര്യമായ വ്യത്യാസങ്ങളില്ല എന്ന് പഴമക്കാർ അംഗീകരിക്കേണ്ടതുണ്ട്.

ജെനറേഷൻ ഗ്യാപ്പ് എന്ന പൊതു വിഷയമാണ് അടുത്ത പ്രധാന പ്രശ്നം.

വിദ്യാഭ്യാസ സമ്പ്രദായത്തിലുണ്ടായ മാറ്റം ഒരു വലിയ ഘടകമാണ്. നെഴ്സിംഗ് രംഗത്തായാലും മറ്റേത് മേഘലയിലായാലും. ചുരുങ്ങിയത് 25 വർഷം മുമ്പ് നെഴ്സിംഗ് പഠിച്ച് പുറത്തിറങ്ങിയവരാണ് യുകെയിലെ പഴമക്കാരായ നെഴ്സുമാർ. ഇൻ്റർനെറ്റിൻ്റെയും ഗൂഗുളിൻ്റെയുമൊക്കെ ആരംഭദിശയിലാണ് ഇവർ പഠനം പൂർത്തിയാക്കുന്നത്. 25 വർഷത്തിന് ശേഷമുള്ള ടെക്നോളജിയുടെ വളർച്ച എന്താണെന്ന് അനുമാനിക്കാവുന്നതേയുള്ളൂ.! ആദ്യകാലത്ത് യുകെയിലെത്തിയ നെഴ്സുമാർ അവരുടെ താമസ സ്ഥലത്തെത്തി രണ്ടും മൂന്നും ദിവസം കഴിഞ്ഞാണ് തങ്ങൾ സുരക്ഷിതരായിരിക്കുന്നുവെന്ന് പറഞ്ഞ സന്ദേശങ്ങൾ നാട്ടിലുള്ള സ്വന്തം വീട്ടിൽ എത്തുന്നത്. ഇപ്പോൾ വരുന്നവർ നാട്ടിൽ നിന്ന് യാത്ര തുടങ്ങുമ്പോഴെ വീഡിയോക്കോൾ ഓൺ ചെയ്യും. ടെക്നോളജിയെ അവർ ഭംഗിയായി ഉപയോഗിക്കുന്നതിൽ അസൂയപ്പെട്ടിട്ട് എന്ത് കാര്യം? മലയാളം മീഡിയത്തിൽ പത്താം ക്ലാസ് കടന്നു കൂടിയവരാണ് ഭൂരിഭാഗം പഴമക്കാരും. പുതിയ തലമുറLKG, UKG, ഇംഗ്ലീഷ് മീഡിയത്തിൽ കൂടി സഞ്ചരിച്ചവരും. ശാസ്ത്രത്തിൻ്റെ വേഗത്തിലുള്ള വളർച്ചയും വിദ്യാഭ്യാസ രീതിയിലുള്ള പുരോഗമനപരമായ മാറ്റങ്ങളും “ജനറേഷൻ ഗ്യാപ്പ് ” എന്ന വാക്കിനെ സൃഷ്ടിച്ചു. ഈ വിഷയങ്ങളൊക്കെ പുതിയ തലമുറയുടെ കഴിവുകൾ അളക്കുവാനുള്ള അളവുകോലായി എടുക്കാൻ പാടില്ല.

പഴമക്കാർ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. ന്യൂ ജനറേഷന് പ്ലാൻ B ഉണ്ട്. പല രാജ്യങ്ങൾ ഇനിയും അവരുടെ മുമ്പിലുണ്ട്. യുകെയിൽ പുതുതായി എത്തിയവരിൽ പലരും ഓസ്ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് പറക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു എന്നും പൊതുവേ സംസാരമുണ്ട്.

പുതുതായി എത്തിയ മലയാളി നെഴ്സുമാരെ പ്രാദേശീകരുടെ മുമ്പിൽ ചെളി വാരിതേയ്ക്കാൻ ചില വില കുറഞ്ഞ ഓൺലൈൻ പത്രങ്ങൾ ശ്രമിക്കുന്നു എന്നത് വസ്തുതാപരമായ കാര്യമാണ്.  കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നതും അതുതന്നെയാണ്. അവർക്ക് ചില നിക്ഷിപ്ത താല്പര്യങ്ങൾ ഉണ്ട് എന്നതിൽ തെല്ലും സംശയമില്ല. ആയിരങ്ങൾ വരുമ്പോൾ അതിൽ ചില പിഴവുകൾ സംഭവിക്കുക സ്വാഭാവികമാണ്. ആ പിഴവുകൾക്ക് അനാവശ്യ വ്യാഖ്യാനങ്ങൾ കൊടുത്ത്, റീഡർഷിപ്പ് വർദ്ധിപ്പിക്കാൻ വേണ്ടി ഒരു കമ്മ്യൂണിറ്റിയെ മുഴുവനായി തകർത്ത് ഭാവിയിലേയ്ക്കുള്ള അവരുടെ ജോലി സാധ്യതകളെ ഇല്ലാതാക്കുന്ന ഈ പ്രവണത മാധ്യമങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ട്.

മാഞ്ചെസ്റ്ററിൽ  ഒരു മലയാളി നെഴ്സിന് തെറ്റ് സംഭവിച്ചപ്പോൾ പുതുതായി വന്ന എല്ലാ നെഴ്സ്മാരെയും അടച്ചാക്ഷേപിക്കുന്ന രീതിയെ പ്രോത്സാഹിപ്പിക്കാൻ പാടില്ല. ഒറ്റപ്പെട്ടുണ്ടാകുന്ന സംഭവങ്ങൾക്ക് അമിത പ്രാധാന്യം കൊടുത്ത് ഇന്ത്യൻ നഴ്സുമാരെ അടച്ചാക്ഷേപിക്കുമ്പോൾ ഭാവി കുടിയേറ്റത്തെ അത് സാരമായി ബാധിക്കും. തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കാൻ ഈ രാജ്യത്ത് വ്യക്തമായ നിയ്മ വ്യവസ്ഥയുണ്ട്.

യുകെയിൽ ജീവിതം സുരക്ഷിതമായവർ പുതു തലമുറയുടെ ആത്മവിശ്വാസത്തെ തളർത്താതെ അത് സൂക്ഷിക്കേണ്ട ഉത്തരവാദിത്വമാണുള്ളത്. പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും വ്യത്യസ്ഥമായ ഗുണഗണങ്ങൾ ഉണ്ട്. വിഘടിച്ച് നിൽക്കാതെ പരസ്പര പൂരകങ്ങളായി പ്രവർക്കുകയാണ് അഭികാമ്യം.

പുതുതലമുറയോട്…. ആദ്യകാലങ്ങളിൽ വന്ന മലയാളി നഴ്സുമാരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളും രോഗികളോട്‌ ഉള്ള സഹാനുഭൂതിയും അനുകമ്പയും ഒക്കെയാണ് NHS സിനെ കേരളമെന്ന നാടിനെയും അവിടുത്തെ നഴ്സുമാരെയും അറിയാൻ ഇടവരുത്തിയത് എന്ന കാര്യം മറക്കരുത്. അല്ലാതെ എല്ലാം തങ്ങളുടെ കഴിവാണ് എന്ന് കരുതുന്നത് അപക്വമാണ് എന്ന് ഓർമ്മിപ്പിക്കുന്നു.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ട്രാഫിക് നിയമങ്ങൾ കർശനമാക്കാനൊരുങ്ങി സർക്കാർ. വാഹനമോടിക്കുന്നതിനിടയിൽ ഫോണിൽ സ്പർശിച്ചാൽ 200 പൗണ്ട് പിഴയോടൊപ്പം ആറ് പെനാൽറ്റി പോയിന്റും നേരിടേണ്ടി വരും. ഈ കർശന നിയമം അടുത്ത വർഷം ആദ്യം പ്രാബല്യത്തിൽ വരുമെന്ന് മന്ത്രിമാർ പ്രഖ്യാപിച്ചു. വാഹനമോടിക്കുന്ന അവസരത്തില്‍ എങ്ങനെയൊക്കെ ഫോൺ ഉപയോഗിച്ചാലും ശിക്ഷ നേരിടേണ്ടി വരും. നിങ്ങള്‍ ഫോണില്‍ സംസാരിക്കണമെന്നില്ല, സ്‌ക്രീനില്‍ ടച്ച് ചെയ്ത് ഇഷ്ടഗാനം തിരഞ്ഞാലും ശിക്ഷയുറപ്പാണ്. അതുപോലെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതും ഫോണ്‍ ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നതും ഗെയിം കളിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്.

ഗതാഗത കുരുക്കില്‍ വാഹനം നിര്‍ത്തിയിട്ടിരിക്കുന്ന സാഹചര്യത്തിലും ഫോൺ ഉപയോഗിക്കാൻ കഴിയില്ല. എന്നാൽ ഫോൺ സ്റ്റാൻഡിൽ ഘടിപ്പിച്ച് ഹാൻഡ്‌സ് ഫ്രീ കോൾ നടത്താമെന്ന ഇളവ് ഉണ്ട്. ഒപ്പം വാഹനമോടിക്കുമ്പോള്‍ സ്റ്റാൻഡിൽ ഘടിപ്പിച്ച് ഒരു നാവിഗേറ്റര്‍ എന്ന നിലയില്‍ ഫോൺ ഉപയോഗിക്കാം. ഡ്രൈവ് ത്രൂ റെസ്റ്റോറന്റുകളിലും റോഡ് ടോള്‍ പ്ലാസകളിലും പണം നല്‍കുന്നതിന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമെങ്കിലും ഈ കാര്യങ്ങൾ ചെയ്യുമ്പോൾ വാഹനം ശരിയായി നിയന്ത്രിക്കുന്നില്ല എന്ന് കണ്ടാല്‍ പോലീസിന് നിങ്ങളുടെ പേരില്‍ കേസെടുക്കാനാവും.

നിലവിൽ വാഹനമോടിക്കുമ്പോൾ സന്ദേശങ്ങൾ അയയ്ക്കുന്നതും ഫോണിൽ സംസാരിക്കുന്നതും വിലക്കിയിരിക്കുകയാണ്. സർക്കാരിന്റെ പുതിയ തീരുമാനം ഈ നിയമം കൂടുതൽ ശക്തമാക്കും. കഴിഞ്ഞ വർഷമാണ് പുതിയ നിയമം ആദ്യം പ്രഖ്യാപിച്ചതെങ്കിലും പിന്നീട് വൈകുകയായിരുന്നു. ഹൈവേ കോഡും പുതുക്കിയതോടെ അടുത്ത വർഷം ആദ്യം ഇത് പ്രാബല്യത്തിൽ വരുമെന്ന് മന്ത്രിമാർ വ്യക്തമാക്കി. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വഴി നിരവധി അപകടങ്ങൾ ഉണ്ടാകുന്നതിനാലാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്ന് ഗതാഗത മന്ത്രി ഗ്രാന്റ് ഷാപ്സ് അറിയിച്ചു. വിന്‍ഡ്സ്‌ക്രീനിലുള്ളിലൂടെ വാഹനമോടിക്കുന്നവരുടെ ചിത്രങ്ങൾ പകര്‍ത്താന്‍ കഴിവുള്ള ഹൈ ഡെഫെനിഷന്‍ ക്യാമറകളാണ് നിയമലംഘകരെ കണ്ടെത്താനായി ഹൈവേസ് ഇംഗ്ലണ്ട് ഉപയോഗിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ആയിരക്കണക്കിന് രോഗികളെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചു കയറ്റിയ ഡോക്ടർ കോവിഡ് ബാധിച്ചു മരിച്ചു. 25 വർഷമായി എൻ എച്ച് എസിൽ ജോലി ചെയ്ത ഡോ.ഇർഫാൻ ഹലീമാണ് വേദനകളില്ലാത്ത ലോകത്തേയ്ക്ക് യാത്രയായത്. പകർച്ചവ്യാധി രൂക്ഷമായതോടെ കുടുംബത്തിൽ നിന്ന് മാസങ്ങളോളം മാറി നിന്ന ഇർഫാന്റെ മരണം എൻ എച്ച് എസിന് തീരാനഷ്ടമാണ്. ആരോഗ്യ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് നാലു കുട്ടികളുടെ അച്ഛനായ ഇർഫാൻ സ്വന്തം കുടുംബത്തിൽ നിന്ന് മാറി നിന്നത്. ഒടുവിൽ കോവിഡിന് മുന്നിൽ കീഴടങ്ങേണ്ടി വന്നു.

നവംബർ 14 ഞായറാഴ്ച രാത്രി 7.51നായിരുന്നു ഇർഫാന്റെ അന്ത്യം. സ്വിൻഡൺ ആശുപത്രി ഐസിയുവിൽ രണ്ടാഴ്ച ചികിത്സയിലായിരുന്ന ഇർഫാനെ വിദഗ്ധ ചികിത്സയ്ക്കായി ലണ്ടനിലെ ദി റോയൽ ബ്രോംപ്റ്റൺ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. “15 വർഷം നാം ഒരുമിച്ചു കഴിഞ്ഞു. നാലു മക്കളെ എനിക്ക് നൽകി. എന്റെ ജീവിതത്തിലെ ശേഷിക്കുന്ന നാളുകളിൽ നിങ്ങൾ നൽകിയ ഓർമകളാണ് കൂട്ട്.” ഇർഫാന്റെ ഭാര്യ സാലിയ കുറിച്ചു.

കൺസൾട്ടന്റ് ജനറൽ സർജനായി കാൽനൂറ്റാണ്ട് സേവനം അനുഷ്ഠിച്ച ഇർഫാൻ നല്ലൊരു സുഹൃത്തായിരുന്നുവെന്ന് സഹപ്രവർത്തകർ വെളിപ്പെടുത്തി. ഇർഫാന്റെ കുടുംബത്തിന് വേണ്ടി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. ഗോഫണ്ട്‌മീ പേജ് ആരംഭിച്ച ധനസമാഹരണത്തിൽ ഇതുവരെ 50,000 പൗണ്ട് ലഭിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലിംപോപോ: കോടീശ്വരന്റെ നാലു മക്കളെ തട്ടിക്കൊണ്ടുപോയ സംഘം മോചനദ്രവ്യമായി ആവശ്യപ്പെട്ടത് 24 ലക്ഷം പൗണ്ട്. നാലു പേരും ജീവിച്ചിരിപ്പുണ്ടെന്നും പരിക്കുകൾ ഏറ്റിട്ടില്ലെന്നുമുള്ള തെളിവ് മാതാപിതാക്കൾക്ക് ലഭിച്ചതോടെ പണം നൽകിയെന്ന് റിപ്പോർട്ട്‌. ദക്ഷിണാഫ്രിക്കയിലെ ലിംപോപോയിലാണ് സംഭവം. കോടീശ്വരനായ നാസിം മോത്തിയുടെ നാല് മക്കളെ ഒക്ടോബർ 20 ന് സ്കൂളിലേക്കുള്ള യാത്രാമധ്യേയാണ് തട്ടിക്കൊണ്ടു പോയത്. മൂന്ന് ആഴ്ചയ്ക്ക് ശേഷം കുട്ടികൾ സുരക്ഷിതരായി വീട്ടിലെത്തിയതോടെ അവരെ എങ്ങനെ രക്ഷപ്പെടുത്തിയെന്നുള്ള ചോദ്യം ഉയർന്നു. സിദാൻ (6) സയാദ് (11) അലൻ (13), സിയ (15 ) എന്നീ സഹോദരങ്ങളെയാണ് തട്ടിക്കൊണ്ടുപോയത്. മോത്തിയും ഭാര്യ ഷക്കീറയും മോചനദ്രവ്യമായി 24 ലക്ഷം പൗണ്ട് നൽകിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. എന്നാൽ പണം നൽകിയെന്ന വാദം മോത്തി കുടുംബത്തിന്റെ വക്താവ് നിഷേധിച്ചു.

ലിംപോപോയിലെ പോളോക്‌വാനിലുള്ള സ്വകാര്യ സ്‌കൂളായ കുറോ ഹ്യൂവൽക്രുയിനിലേക്ക് സഹോദരങ്ങളെ കൊണ്ടുപോകുമ്പോഴാണ് ആയുധധാരികൾ കാർ തടഞ്ഞത്. വായുവിൽ വെടിയുതിർത്ത ശേഷം ഡ്രൈവറായ 64 കാരനെ തോക്കിൻമുനയിൽ നിർത്തി കുട്ടികളെ തട്ടിയെടുത്തു. തട്ടിക്കൊണ്ടുപോയവർ അധികം വൈകാതെ തന്നെ കുട്ടികളുടെ മാതാപിതാക്കളുമായി ചർച്ചകൾ ആരംഭിച്ചു. തങ്ങളുടെ മക്കൾ ജീവിച്ചിരിപ്പുണ്ടെന്നും പരിക്ക് ഉണ്ടായിട്ടില്ലെന്നും ഉറപ്പാക്കുന്ന തെളിവുകൾ സംഘത്തോട് ആവശ്യപ്പെട്ടതായും അത് ലഭിച്ച ശേഷം മാതാപിതാക്കൾ പണം നൽകിയതായും പ്രാദേശിക മാധ്യമമായ ന്യൂസ്‌ 24 റിപ്പോർട്ട്‌ ചെയ്തു.

തട്ടിക്കൊണ്ടുപോയ സ്ഥലത്തു നിന്നും 125 മൈൽ അകലെയുള്ള വുവാനിയിലാണ് കുട്ടികളെ ബന്ധിയാക്കിയത്. കുട്ടികളെ തിരികെ കൊണ്ടുവരുന്നതിന് മുമ്പായി വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. നാല് മക്കളെയും തിരികെ ലഭിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്നും അവരുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്നതിനാൽ ഏതാനും ദിവസങ്ങൾക്ക് ശേഷം മാത്രമേ മാധ്യമങ്ങളെ കാണൂ എന്നും മാതാപിതാക്കൾ അറിയിച്ചു. സഹായം നൽകിയ പോലീസിനും രാഷ്ട്രീയ പ്രവർത്തകർക്കും നന്ദി പറഞ്ഞ അവർ മോചനദ്രവ്യം നൽകിയിട്ടില്ലെന്ന് ആവർത്തിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മലയാളികൾ ഉൾപ്പെടെയുള്ള ബർമിങ്ഹാം നിവാസികൾ മോഷ്ടാക്കളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്. 12 ഓളം മോഷണങ്ങളാണ് ഏഷ്യൻ വംശജരുടെ ഭവനങ്ങൾ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ നടന്നത്. യുകെയിൽ ഉടനീളം മലയാളികളുടെ ഭവനങ്ങളെ മോഷ്ടാക്കൾ നോട്ടമിട്ടിരിക്കുന്ന കാര്യം മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു .   മുപ്പതിനായിരം പൗണ്ട് വിലമതിക്കുന്ന ആഭരണങ്ങളും സ്വർണവും ആണ് കഴിഞ്ഞ ദിവസങ്ങളിൽ ബർമിങ്ഹാംമിൽ നിന്ന് മോഷ്ടിക്കപ്പെട്ടത്  . അടുത്തയിടെ നടന്ന പന്ത്രണ്ട് മോഷണങ്ങളും അന്വേഷിക്കുന്ന പോലീസ് കുറ്റവാളികൾ ഏഷ്യൻ സ്വർണത്തിനായി ഹാൻഡ്‌സ്‌വർത്ത് വുഡിലെ തെരുവുകൾ ലക്ഷ്യമിടുന്നതായി പറഞ്ഞു. നവംബർ 3-ന് ബ്യൂചാംപ് അവന്യൂവിൽ നടന്ന കവർച്ചയിൽ കുറ്റവാളി മുൻവാതിലിലൂടെ ബലംപ്രയോഗിച്ച് 20,000 പൗണ്ട് വിലമതിക്കുന്ന ആഭരണങ്ങൾ കവർന്നെടുക്കുന്നതിൻെറ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. നവംബർ 6-ന് പുലർച്ചെ 5.20 ന് എംഗ്ലെസ്റ്റെഡ് ക്ലോസിലും മോഷണ ശ്രമം നടന്നിരുന്നു. അജ്ഞാതനായ ഒരാൾ സൈഡ് ഗേറ്റ് വഴി വീട്ടിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് പൂട്ട് പരിശോധിക്കുകയും ചെയ്തു. നവംബർ 7-ന് മിൽഫീൽഡ് റോഡിൽ നടന്ന മോഷണ ശ്രമത്തിൽ മോഷ്‌ടാവ്‌ കിടപ്പുമുറിയുടെ ജനൽ തുറന്നിട്ട നിലയിൽ കണ്ടെത്തി.

കഴിഞ്ഞ പത്ത് ദിവസങ്ങളായി കവർച്ചാ ശ്രമങ്ങൾ വളരെയധികം വർധിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഏഷ്യൻ വംശജരുടെ സ്വർണത്തിനായി പ്രത്യേക പ്രദേശങ്ങൾ മോഷ്ടാക്കൾ ലക്ഷ്യമിടുന്നതായി വാർത്തകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു . മോഷണശ്രമം തടയാൻ പലപ്പോഴും ലളിതമായ മാർഗങ്ങൾ മതിയാകും. ഇവ പാലിക്കുന്നത് വഴി മോഷണത്തിന് ഇരയാകാനുള്ള സാധ്യത കുറയ്ക്കാനാകുമെന്നും പോലീസ് അറിയിച്ചു . കവർച്ചകളിൽ മൂന്നിലൊന്നിൽ കള്ളന്മാർ തുറന്ന ജനാലയിലൂടെയോ വാതിലിലൂടെയോയാണ് പ്രവേശിക്കുന്നത്. വാതിലുകളും ജനലുകളും പൂട്ടിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക , വാതിലുകൾ സുരക്ഷിതമാക്കുക, ഫ്രെയിമുകളുടെയും ഗ്ലാസ് പാനലുകളുടെയും അവസ്ഥ പരിശോധിക്കുക തുടങ്ങിയ മാർഗങ്ങളിലൂടെ ഒട്ടുമിക്ക മോഷണ ശ്രമങ്ങളും തടയാൻ കഴിയും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ന്യൂഡൽഹി : ഒസിഐ (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കാർഡുകൾ പുതുക്കി നൽകുന്ന നടപടിക്രമങ്ങൾ ലളിതമാക്കി കേന്ദ്ര സർക്കാർ. മറ്റ് വിദേശികൾക്ക് ലഭ്യമല്ലാത്ത നിരവധി ആനുകൂല്യങ്ങളുമായി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനും താമസിക്കുന്നതിനുമുള്ള ഒരു ദീർഘകാല വിസയാണ് ഒസിഐ കാർഡ്. കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം പ്രകാരം കാർഡ് നൽകുന്നതിനുള്ള നിയമത്തിൽ വരുത്തിയ ഇളവുകൾ ഇവയാണ്.

•പ്രായപൂർത്തിയാകാത്തവർ പാസ്പോർട്ട്‌ പുതുക്കുമ്പോൾ ഇനി ഒസിഐ കാർഡ് പുതുക്കേണ്ടതില്ല.

•50 വയസ്സ് തികഞ്ഞവർ ഒസിഐ കാർഡ് പുതുക്കേണ്ടതില്ല.

•20 വയസ്സിനു ശേഷമാണ് കാർഡ് അനുവദിച്ചു കിട്ടിയതെങ്കിൽ വീണ്ടും പുതുക്കേണ്ടതില്ല.

• ഓരോ തവണ പാസ്പോർട്ടിൽ മാറ്റം വരുത്തുമ്പോഴും കാർഡ് പുതുക്കേണ്ടതില്ല.

• മേൽവിലാസം മാറ്റുന്നതിനും ഒസിഐ കാർഡ് പുതുക്കേണ്ട ആവശ്യമില്ല.

http://www.ociservices.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷകർ നിലവിലുള്ള പാസ്പോർട്ടിന്റെ പകർപ്പും
ഫോട്ടോയും ഓൺലൈനായി സമർപ്പിക്കുക. ഇതിനായി പ്രത്യേക ഫീസ് ഈടാക്കുന്നതല്ല. യാതൊരുവിധ ഫോമുകളും പൂരിപ്പിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്കായി https://ociservices.gov.in/MiscNew.pdf സന്ദർശിക്കുക.

20 വയസിനു മുമ്പ് ഒസിഐ കാർഡ് ലഭിച്ചവർ 20 വയസ്സ് പൂർത്തിയായി പുതിയ പാസ്പോർട്ട് ലഭിച്ചതിന് ശേഷം കാർഡ് ഒറ്റത്തവണ പുതുക്കിയാൽ മതിയാകും. പേരോ പൗരത്വമോ വ്യത്യാസപ്പെടുത്തണമെങ്കിൽ ഒസിഐ കാർഡ് പുതുക്കേണ്ടത് നിർബന്ധമാണ്.

ഇപ്പോൾ ഒസിഐ കാർഡ് ഉടമകൾക്ക് ഇന്ത്യയിലേക്കോ ഇന്ത്യയിൽ നിന്ന് വിദേശത്തേക്കോ യാത്ര ചെയ്യുന്നതിന് നിലവിലെ പാസ്പോർട്ടും ഒസിഐ കാർഡും മതിയാവും. എന്നാൽ മുകളിൽ സൂചിപ്പിച്ചതു പോലെ ഏറ്റവും പുതിയ ഫോട്ടോയും പാസ്പോർട്ടിന്റെ പകർപ്പും ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

മറ്റു രാജ്യങ്ങളിലെ ഇന്ത്യൻ വംശജർക്കാണ് ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ അഥവാ ഒസിഐ കാർഡ് വിതരണം ചെയ്യുന്നത്. വോട്ടവകാശം, കാർഷിക ഭൂമി വാങ്ങൽ, സർക്കാർ സേവനം എന്നിവ ഒഴികെ ഇന്ത്യൻ പൗരനുള്ള എല്ലാ ആനുകൂല്യങ്ങളും ഈ കാർഡിലൂടെ ലഭിക്കും. ഇന്ത്യയിലേക്ക് വിസ നിർബന്ധമല്ലാത്ത യാത്രയാണ് മറ്റൊരു ആനുകൂല്യം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ജനുവരി 19 മുതൽ യുകെയിൽ നിന്നുള്ള വിസാ ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കില്ലെന്ന് ആമസോൺ അറിയിച്ചു. ഉയർന്ന ഫീസ് മൂലമാണ് ആമസോണിൻെറ ഈ പുതിയ നീക്കം. എന്നാൽ വിസ ഡെബിറ്റ് കാർഡുകൾ സ്വീകരിക്കുന്നത് തുടരും. ഭാവി ഉപയോക്താക്കളുടെ അഭിപ്രായത്തെ ആമസോൺ നിയന്ത്രിക്കുന്നത് നിരാശാജനകമാണെന്ന് വിസ പ്രതികരിച്ചു. കാർഡ് പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിനുള്ള ചെലവ് ഉപഭോക്താക്കൾക്ക് മികച്ച വില നൽകാൻ ശ്രമിക്കുന്ന ബിസിനസുകൾക്ക് ഒരു തടസ്സമായി തീരുന്നതിനാലാണ് ഇത്തരത്തിലുള്ള തീരുമാനമെടുത്തതെന്ന് ആമസോൺ പറഞ്ഞു.

ആമസോൺ പ്രൈം ഉപയോക്താക്കൾ വിസ ഉപയോഗിക്കുന്നത്തിൽ നിന്ന് മറ്റൊരു പെയ്മെൻറ് രീതിയിലേക്ക് മാറിയാൽ 20 പൗണ്ടും മറ്റ് ഉപഭോക്താക്കൾക്ക് 10 പൗണ്ടും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഭാവിയിൽ ഉപയോക്താക്കളുടെ തെരഞ്ഞെടുപ്പുകളെ ആമസോൺ നിയന്ത്രിക്കുന്നുവെന്നും ഉപഭോക്താക്കളുടെ തിരഞ്ഞെടുപ്പ് പരിമിതം ആകുമ്പോൾ ആരും വിജയിക്കില്ലെന്നും വിസ പറഞ്ഞു. ആമസോണുമായി തങ്ങൾക്ക് ദീർഘകാല ബന്ധമുണ്ടെന്നും ആമസോൺ പ്രൈമിലുള്ള ഉപയോക്താക്കൾക്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാൻ കഴിയുന്ന സാഹചര്യം വരാൻ തങ്ങൾ ശ്രമിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ക്രെഡിറ്റ് കാർഡുകളിൽ നടത്തുന്ന ഇടപാടുകൾ പ്രോസസ് ചെയ്യുന്നതിന് റീട്ടെയിലറിൽ നിന്ന് എത്ര തുകയാണ് വിസ ഈടാക്കുന്നതെന്ന് ആമസോൺ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ആമസോണും വിസയും തമ്മിലുള്ള ഫീസിലെ മാറ്റങ്ങൾക്ക് ബ്രെക്സിറ്റുമായി ബന്ധമില്ലെന്നും അധികൃതർ അറിയിച്ചു. ബ്രെക്സിറ്റിന് ശേഷം യുകെയിലെയും യൂറോപ്യൻ യൂണിയൻെറയും അതിർത്തി കടന്നുള്ള ഇടപാടുകൾക്ക് ഇന്റർചേഞ്ച് ഫീസ് നിരക്ക് വിസ കൂട്ടിയിരുന്നു. ആമസോണിൽ നിന്ന് ക്രെഡിറ്റ് കാർഡ് കമ്പനി ഈടാക്കുന്ന ഫീസിനെ തുടർന്നാണ് ആമസോണും വിസയും തമ്മിലുള്ള തർക്കം. യുഎസ് കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡിന്റെ പങ്കാളിത്തത്തിൽ നിന്ന് വിസയെ ഒഴിവാക്കുന്നതിനെക്കുറിച്ചും ആമസോൺ ആലോചിക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കടയിലെത്തിയ യുവതിയുടെ ഫോണിലെ സ്വകാര്യ ചിത്രങ്ങളടക്കം പരിശോധിച്ച മൊബൈൽ ഫോൺ റിപ്പയർ ഷോപ്പിലെ ജീവനക്കാരൻ പോലീസ് പിടിയിൽ. എന്നാൽ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാത്തതിനാൽ യുവാവിന്റെ പേരിൽ കേസെടുക്കാൻ കഴിയില്ലെന്ന് പോലീസ് പറഞ്ഞു. 28കാരിയായ ലൂയിസ് ജോൺസന്റെ പരാതിയിന്മേലാണ് വോർസെസ്റ്റർ റിപ്പയർ ഷോപ്പിലേക്ക് പോലീസ് എത്തിയത്. തറയിൽ വീണ് സ്ക്രീനും ബാറ്ററിയും തകർന്ന തന്റെ ഐഫോൺ 11 ശരിയാക്കാനായി വോർസെസ്റ്ററിലെ ‘ദി മൊബൈൽ ഡോക്ടറിൽ’ ഏല്പിച്ചു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ഫോൺ ശരിയാക്കുന്നതിനായി 85 പൗണ്ട് നൽകാമെന്നും അവൾ സമ്മതിച്ചു. എന്നാൽ കടയിലെ ഒരു ജീവനക്കാരൻ തന്റെ സ്വകാര്യ ചിത്രങ്ങൾ പരിശോധിച്ചതായി ലൂയിസ് കണ്ടെത്തി. ജീവനക്കാരൻ 15 മിനിറ്റ് നേരം തന്റെ ചിത്രങ്ങൾ പരിശോധിച്ചുവെന്ന് ലൂയിസ് വെളിപ്പെടുത്തി.

എന്നാൽ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുകയോ പങ്കിടുകയോ ചെയ്‌തിട്ടില്ലാത്തതിനാൽ ജീവനക്കാരന്റെ മേൽ കേസ് ചുമത്താൻ സാധിക്കില്ലെന്ന് പോലീസ് അറിയിച്ചു. തന്റെ കാമുകന് നൽകിയ സ്വകാര്യ ചിത്രങ്ങൾ അടക്കം പരിശോധിച്ചുവെന്ന് ലൂയിസ് വെളിപ്പെടുത്തി. തന്റെ ചിത്രങ്ങൾ പരിശോധിക്കുന്നത് ശ്രദ്ധയിൽ പെട്ട ലൂയിസ് ഫോൺ തിരികെ വാങ്ങിയെങ്കിലും ജീവനക്കാരൻ അത് തട്ടിയെടുത്തു. കാമുകന് നൽകാനായി എടുത്ത ചിത്രങ്ങൾ ജീവനക്കാരൻ പരിശോധിക്കുന്നത് കണ്ടതോടെ തനിക്ക് വെറുപ്പ് തോന്നിയതായും ലൂയിസ് കൂട്ടിച്ചേർത്തു.


ലൂയിസിന്റെ പരാതിയെ തുടർന്ന് കടയിലെത്തിയ പോലീസ്, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതോടെയാണ് ഫോണിലെ ചിത്രങ്ങൾ ജീവനക്കാരൻ 15 മിനിറ്റ് പരിശോധിച്ചുവെന്ന് സ്ഥിരീകരിച്ചത്. പോലീസിന്റെ സാന്നിധ്യത്തിൽ പ്രശ്‌നം പരിഹരിച്ചുവെന്ന് മൊബൈൽ ഡോക്ടറുടെ വക്താവ് പറഞ്ഞു. ലണ്ടനിൽ മാർക്കറ്റിംഗ് മാനേജരായി ജോലി ചെയ്യുകയാണ് ലൂയിസ്. അപരിചിതനായ ഒരാൾ തന്റെ അനുമതിയില്ലാതെ സ്വകാര്യ ചിത്രങ്ങളിലൂടെ കടന്നുപോയത് ഭയപ്പെടുത്തിയെന്ന് ലൂയിസ് പറഞ്ഞു. ഈ അനുഭവത്തോടെ തന്റെ വ്യക്തിഗത വിവരങ്ങൾ പൂർണമായി സംരക്ഷിക്കപ്പെടുമോ എന്ന ആശങ്കയിലാണ് ലൂയിസ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ലോസ്ഏഞ്ചൽസിലെ ഒരുകൂട്ടം വഴിയോര കച്ചവടക്കാർക്ക് തങ്ങൾക്ക് മുമ്പിൽ പാടുകയും നൃത്തം ചെയ്യുകയും ചെയ്ത മേഗൻ മാർക്കിൾ അത്ഭുതം ആയി മാറി കഴിഞ്ഞു. എലൻ ഡെജനേഴ്ഡിന്റെ ടോക്ക് ഷോയുടെ ഭാഗമായുള്ള തമാശയിൽ ആണ് മേഗൻ ഇത്തരത്തിൽ വളരെ സാധാരണ തരത്തിൽ പ്രവർത്തിച്ചത്. ഇയർ പീസിലൂടെ തനിക്ക് ലഭിച്ച എല്ലാ നിർദ്ദേശങ്ങളും മേഗൻ പാലിച്ചു. തന്റെ രണ്ടുമക്കളോടും ഭർത്താവിനോടുമൊപ്പം വളരെ സന്തോഷകരമായ കുടുംബ ജീവിതമാണ് നയിക്കുന്നതെന്ന് മേഗൻ ഷോയിൽ പറഞ്ഞു. ഹാരി രാജകുമാരനോടും, മക്കളായ രണ്ടു വയസ്സുകാരൻ ആർച്ചിയോടും, അഞ്ചുമാസം പ്രായമുള്ളലിലിബെറ്റിനോടുമൊപ്പമുള്ള ചിത്രം മേഗൻ പങ്കുവെച്ചിരുന്നു. രാജ കുടുംബത്തിന്റെ ചിട്ടയായ പെരുമാറ്റ രീതിയിൽ നിന്നുള്ള ചെറുത്തുനിൽപ്പാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് മേഗൻ തന്റെ പ്രവർത്തിയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

വളരെ സാധാരണ രീതിയിൽ ലഭിച്ച നിർദ്ദേശങ്ങൾ പ്രകാരം കുട്ടികളെ പോലെയാണ് മേഗൻ ഷോ ഹോസ്റ്റസിന്റെ നിർദ്ദേശപ്രകാരം പെരുമാറിയത്. കയ്യിൽ കിട്ടിയ ചിപ്സുകൾ സാധാരണക്കാരെപ്പോലെ റോഡിൽനിന്ന് കഴിക്കുകയും, ബാഗിൽനിന്ന് ബേബി ബോട്ടിലൂടെ കുടിക്കുകയും മറ്റും മേഗൻ ചെയ്തത് ചുറ്റുംകൂടിനിന്നവർക്ക് അത്ഭുതമായി. ഒരു രാജകുടുംബാംഗത്തിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്ന തരത്തിലുള്ള പെരുമാറ്റല്ല മേഗന്റെ ഭാഗത്തുനിന്നും ഉണ്ടായത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മാഞ്ചസ്റ്റർ : ബ്രിട്ടീഷ് യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മലയാളി യുവാവ് അറസ്റ്റിൽ. ജോലി സ്ഥലത്ത് ഒപ്പമുണ്ടായിരുന്ന യുവതിയെ അവരുടെ സമ്മതം കൂടാതെ ചുംബിച്ച കുറ്റത്തിനാണ് മലയാളിയായ സരോജ് ജെയിംസ് (27) ക്രൗൺ കോടതിയിൽ വിചാരണ നേരിട്ടത്. കുറ്റസമ്മതം നടത്തിയതോടെ ജയിൽ ശിക്ഷ ഒഴിവായെങ്കിലും ലൈംഗികാതിക്രമം നടത്തിയതിനുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. സമ്മതം കൂടാതെ സ്ത്രീകളുടെ ശരീരത്തിൽ സ്പർശിക്കുന്നത് കുറ്റകരമാണെന്ന് അറിഞ്ഞിട്ടും ഇത്തരം കുറ്റങ്ങളിൽ ഒരു മലയാളി പ്രതിയായതിന്റെ നാണക്കേടിലാണ് യുകെ മലയാളികൾ. കോടതിയിൽ ശിക്ഷ ഏറ്റുവാങ്ങിയ സരോജും വിദ്യാർത്ഥിയായാണ് യുകെയിൽ എത്തിയത്. തുടർന്ന് കെയർ ഹോമിൽ കെയററായി ജോലി ചെയ്ത് തുടങ്ങി.

അവിടെ വച്ചാണ് സഹപ്രവർത്തകയായ യുവതിയുമായി സൗഹൃദം സ്ഥാപിക്കുന്നത്. ആദ്യ ഷിഫ്റ്റിൽ തന്നെ യുവതിയുമായി സൗഹൃദം സ്ഥാപിച്ച സരോജ്, അവരുടെ ഫോൺ നമ്പർ കൈക്കലാക്കിയ ശേഷം സന്ദേശങ്ങൾ അയക്കാൻ തുടങ്ങി. എന്നാൽ അതിലൂടെ തന്റെ പദ്ധതി നടക്കില്ലെന്നു മനസിലാക്കിയ പ്രതി ബലപ്രയോഗത്തിലൂടെ യുവതിയെ കീഴ് പ്പെടുത്തുകയായിരുന്നു എന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. യുവതിയോട് തോന്നിയ അടുപ്പം മുതലാക്കി ചുംബനം ആവശ്യപ്പെട്ടെങ്കിലും അത് നിഷേധിച്ചതോടെ ബലപ്രയോഗത്തിലൂടെ ചുംബനം നൽകുകയായിരുന്നു. ഇതിനുള്ള തെളിവുകളും വാദി ഭാഗം കോടതിയില്‍ ഹാജരാക്കി. മാഞ്ചസ്റ്റര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത് മിന്‍സ് ഹാള്‍ ക്രൗണ്‍ കോടതിയാണ്.

വിറ്റന്‍ഷോയില്‍ താമസിച്ചിരുന്ന സരോജ് പതിവായി യുവതിക്ക് സന്ദേശങ്ങൾ അയക്കാന്‍ തുടങ്ങിയെന്നും പ്രോസിക്യൂട്ടര്‍ പീറ്റര്‍ ഹോര്‍ഗെന്‍ കോടതിയെ അറിയിച്ചു. ഇതോടെ യുവാവിന്റെ ശല്യം അവസാനിപ്പിക്കാന്‍ യുവതി നമ്പര്‍ ബ്ലോക്ക്‌ ചെയ്തു. തുടർന്നായിരുന്നു ബലപ്രയോഗത്തിലൂടെയുള്ള ചുംബനം. സംഭവ ശേഷം വീണ്ടും യുവാവ് വാട്‌സാപ്പ് വഴി സന്ദേശങ്ങൾ അയക്കുന്നത് തുടർന്നു. ഇതോടെ യുവതി പോലീസിൽ പരാതിപ്പെടുകയായിരുന്നു. ജീവിതത്തില്‍ ഒരിക്കലും ഇത്തരം ഒരു അതിക്രമത്തിന് ഇരയാകേണ്ടി വന്നിട്ടില്ലെന്ന് യുവതി വെളിപ്പെടുത്തി. സംഭവത്തില്‍ അതിയായ ഖേദം ഉണ്ടെന്നും കാര്യങ്ങള്‍ തിരിച്ചറിയുന്നതില്‍ വീഴ്ച പറ്റിയെന്നും പ്രതി കോടതിയെ അറിയിച്ചു. എന്നാൽ ലൈംഗികാതിക്രമം മുന്നിൽ കണ്ടാണ് പ്രതി സൗഹൃദം സ്ഥാപിച്ചതെന്ന് വാദങ്ങള്‍ കേട്ട ശേഷം ജഡ്ജ് ആഞ്ചേല നീല്‍ഡ് വ്യക്തമാക്കി. യുവതി ശക്തമായി എതിര്‍ത്തിട്ടും ചുംബിക്കാന്‍ ശ്രമിച്ചത് നീതീകരണം അര്‍ഹിക്കുന്ന പ്രവൃത്തിയല്ലെന്നും കോടതി അറിയിച്ചു. ഇതോടെ രണ്ടു വര്‍ഷം കടുത്ത സാമൂഹ്യ നിയന്ത്രണത്തിലൂടെ പ്രതി കടന്നുപോകേണ്ടി വരും. ലൈംഗിക കുറ്റകൃത്യം ചെയ്യുന്നവര്‍ക്കുള്ള റീഹാബിലിറ്റേഷന്‍ കോഴ്സ്‌ പൂർത്തിയാക്കുന്നതോടൊപ്പം ശമ്പളം ഇല്ലാതെ 160 മണിക്കൂര്‍ സാമൂഹ്യ സേവനം നടത്തണം. യുവതിയെ കാണുന്നതിനും വിലക്കുണ്ട്. ഒപ്പം അഞ്ചു വർഷം സെക്‌സ് ഒഫന്‍ഡേഴ്സ് ലിസ്റ്റില്‍ പേര് പതിയുകയും ചെയ്യും.

RECENT POSTS
Copyright © . All rights reserved