Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : രാജ്യത്തിന്റെ ഇന്ധന ഉപഭോഗം കുറയ്ക്കാൻ നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ച് ഇന്റർനാഷണൽ എനർജി ഏജൻസി. രാജ്യം എണ്ണയെ ആശ്രയിക്കുന്നത് അമിതമാകുകയാണ്. ഇതിന് പരിഹാരമെന്നോണം മോട്ടോർവേകളിലെ വേഗപരിധി കുറയ്ക്കുക, ഞായറാഴ്ച ഡ്രൈവിംഗ് നിരോധിക്കുക തുടങ്ങിയ നിർദേശങ്ങളാണ് ഏജൻസി മുന്നോട്ട് വെച്ചത്. ഈ നിർദേശങ്ങൾ പാലിച്ചാൽ ആഗോള ഡിമാൻഡ് പ്രതിദിനം 2.7 ദശലക്ഷം ബാരൽ കുറയ്ക്കാൻ സാധിക്കും. ഞായറാഴ്ചകളിൽ നഗരങ്ങളിൽ കാറോടിക്കുന്നതിന് നിരോധനം ഏർപ്പെടുത്തണം, മോട്ടോർവേകളിലെ വേഗപരിധിയിൽ (70mph) നിന്നും 6mph കുറയ്ക്കുകയും, ആഴ്ചയിൽ മൂന്ന് ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യുക, സാധ്യമാകുമെങ്കിൽ വിമാനങ്ങൾക്ക് പകരം അതിവേഗ രാത്രി ട്രെയിനുകൾ ഉപയോഗിക്കുക എന്നിവ പ്രധാന നിർദേശങ്ങളാണ്.

മറ്റു നിർദേശങ്ങൾ;

• കാര്യക്ഷമമായ വാഹനങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവ ഉപയോഗിക്കുക.

• ബദൽ മാർഗങ്ങൾ ഉണ്ടെങ്കിൽ ബിസിനസ്സ് വിമാന യാത്ര ഒഴിവാക്കുക.

• ഇന്ധന ഉപയോഗം കുറയ്ക്കുന്നതിന് ‘കാർ ഷെയറിംഗ്’ രീതി വർദ്ധിപ്പിക്കുക

• പൊതുഗതാഗതം വിലകുറഞ്ഞതാക്കുക.

രാജ്യത്ത് ഇന്ധന വില കഴിഞ്ഞ മാസം ഒരു ലിറ്ററിന് 16.6 പെൻസ് വർധിച്ച് 191.4 പെൻസ് എന്ന നിലയിലെത്തി. 2000- ത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ വർധനയാണിത്. ജീവിതച്ചെലവ് പ്രതിസന്ധി കൂടുതൽ രൂക്ഷമായ ഈ സമയത്ത് ഇന്ധന വിലക്കയറ്റം ജനജീവിതത്തെ ദുസ്സഹമാക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രിയാവാനുള്ള പോരാട്ടത്തിൽ മുൻ ചാൻസലറും ഇന്ത്യൻ വംശജനുമായ ഋഷി സുനക് മുന്നിൽ. ആദ്യ ഘട്ട വോട്ടിങ്ങിൽ 88 കൺസർവേറ്റീവ് പാർട്ടി എം.പിമാരുടെ പിന്തുണ നേടിയാണ് മുന്നിലെത്തിയത്. വാണിജ്യ സഹ മന്ത്രി പെന്നി മൊർഡോണ്ട് 67, വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് 50, മുൻ മന്ത്രി കെമി ബാ​ദി​നോ​ച് 40, ടോം ടു​ഗെ​ൻ​ഡാ​റ്റ് 37, ഇന്ത്യൻ വംശജയായ അറ്റോർണി ജനറൽ സുവേല ബ്രേവർമാൻ 32 വോട്ടും നേടി രണ്ടാം ഘട്ടത്തിലേക്ക് കടന്നു.

25 വോട്ട് നേടിയ പുതുതായി നിയമിതനായ ചാൻസലർ നാദിം സഹാവി, 18 ​വോട്ട് നേടിയ മുൻ ക്യാബിനറ്റ് മന്ത്രി ജെറമി ഹണ്ട് എന്നിവർ പുറത്തായി. രണ്ടാംഘട്ടത്തിലേക്ക് പോകാൻ 30 എം.പിമാരുടെ പിന്തുണയാണ് വേണ്ടിരുന്നത്. ഇതോടെ മത്സരരംഗത്ത് ഇനി ആറു പേർ മാത്രം. 358 കൺസർവേറ്റീവ് എം.പിമാർ പ​ങ്കെടുക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. രണ്ട് പേർ മാത്രം മത്സരരംഗത്ത് ശേഷിക്കുംവരെ പല ഘട്ടങ്ങളായാണ് എം.പിമാർക്കിടയിൽ വോട്ടെടുപ്പ് നടക്കുക. ജൂലൈ 21ന് ദീർഘ വോട്ടെടുപ്പ് പ്രക്രിയ പൂർത്തിയാകും. അവസാന റൗണ്ടിൽ എത്തുന്ന രണ്ടുപേരിൽ നിന്ന് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത് 160,000 കൺസർവേറ്റീവ് പാർട്ടി അംഗങ്ങളാണ്.

ഇനിയുള്ള മത്സരത്തിൽ താൻ സുനക്കിനെ പിന്തുണയ്ക്കുമെന്ന് ജെറമി ഹണ്ട് വ്യക്തമാക്കി. മത്സരഫലത്തിൽ സന്തോഷമുണ്ടെന്ന് സുനക് പറഞ്ഞു. ബോറിസ് ജോൺസന്റെ രാജിക്ക് തുടക്കമിട്ട് ആദ്യം സ്ഥാനമൊഴിഞ്ഞത് ധനമന്ത്രിയായിരുന്ന സുനക് ആയിരുന്നു. പ്രധാനമന്ത്രിയായാൽ ഈ പദത്തിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനായിരിക്കും ഋഷി സുനക്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബ്രാക്ക് നെല്ലിലെ സൗത്ത് ഹിൽ പാർക്കിൽ പട്ടാപ്പകൽ ലൈംഗികാതിക്രമം നടത്തിയതായുള്ള പരാതിയെ തുടർന്ന് പതിമൂന്ന് വയസ്സുള്ള ആൺകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ ആൺകുട്ടി രാത്രി മുഴുവൻ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.


കഴിഞ്ഞ ആഴ്ച രണ്ട് ദിവസങ്ങളിലായാണ് ലൈംഗികാതിക്രമം അരങ്ങേറിയത്. രണ്ട് സ്ത്രീകളും ഒരു കൗമാരക്കാരിയായ പെൺകുട്ടിയുമാണ് പരാതിയുമായി മുന്നോട്ടുവന്നത്. സ്കൂൾ വിദ്യാർത്ഥിയായ ആൺകുട്ടിയെ വീട്ടിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. പട്ടാപ്പകൽ നടന്ന സംഭവത്തെ തുടർന്ന് സ്ഥലത്ത് പോലീസ് പെട്രോളിങ് വർധിപ്പിച്ചിട്ടുണ്ട്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളെ വളരെ ഗൗരവത്തോടെയാണ് തങ്ങൾ കാണുന്നതെന്ന് ബ്ലാക്ക് നെൽ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- അടുത്തിടെ എൻഎച്ച്എസിലെ രണ്ട് വനിത ഡോക്ടർമാർ ഓൺലൈനായി ആരംഭിച്ച മീ റ്റു ക്യാമ്പയിനിങ്ങിനെ സംബന്ധിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ജേർണലിസ്റ്റ് ജെനി മറേ. ജനറൽ പ്രാക്ടീഷണർ ആയിരിക്കുന്ന ഡോക്ടർ ബെക്കി കോക്സും, എമർജൻസി മെഡിസിൻ ട്രെയിനി ആയിരിക്കുന്ന ഡോക്ടർ ചെൽസി ജെവിറ്റും ചേർന്നാണ് ഓൺലൈനായി വനിതാ ഡോക്ടർമാർ എൻ എച്ച് എസ് സ്ഥാപനങ്ങളിൽ അനുഭവിക്കുന്ന അവഗണനകളെയും പീഡനങ്ങളെയും സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. ഇപ്പോൾ തന്നെ നിരവധി സ്റ്റാഫുകളാണ് തങ്ങൾ ജോലിസ്ഥലത്ത് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ സംബന്ധിച്ച് ഈ ഓൺലൈൻ വെബ്സൈറ്റിൽ രേഖപ്പെടുത്തി കഴിഞ്ഞത്. സീനിയർ ഡോക്ടർമാരിൽ നിന്നുള്ള പീഡനങ്ങൾ, മോശമായ വാക്കുകൾ, രോഗികളിൽ നിന്നുള്ള മോശമായ പെരുമാറ്റം എന്നിവയെല്ലാം തന്നെ സ്ത്രീകൾ അനുഭവിക്കേണ്ടതായി വരുന്നുവെന്ന് ഈ ഓൺലൈൻ ക്യാമ്പയിനിങ്ങിൽ വ്യക്തമാക്കിയിട്ടുള്ള അനുഭവങ്ങളിൽ നിന്ന് വെളിപ്പെടുന്നുണ്ട്. ഇത് സംബന്ധിച്ചുള്ള പ്രതികരണവുമായാണ് പ്രശസ്ത ജേർണലിസ്റ്റ് ജെനി മറേ രംഗത്തെത്തിയിരിക്കുന്നത്. വർഷങ്ങൾക്കു മുൻപ് ഒബ്സ്റ്റട്രിക് കൺസൾട്ടന്റ് ആയിരുന്ന വെൻഡി സാവേജിൽ നിന്നും താൻ കേട്ടറിഞ്ഞ കാര്യങ്ങൾ ഇതിൽ നിന്നും ഒട്ടും തന്നെ വ്യത്യസ്തമല്ലെന്ന് മറേ വ്യക്തമാക്കുന്നു. അതിനുശേഷം 50 വർഷങ്ങൾ കഴിഞ്ഞപ്പോൾ സ്ത്രീകളുടെ സാഹചര്യത്തിൽ വ്യക്തമായ പുരോഗമനം ഉണ്ടെന്നാണ് താൻ ധരിച്ചതെങ്കിലും , ഇപ്പോഴും പഴയ അവസ്ഥയിൽ തന്നെയാണ് ജോലി സ്ഥലങ്ങളിൽ സ്ത്രീകൾ തുടരുന്നതെന്ന് ഇപ്പോഴത്തെ അനുഭവങ്ങൾ വ്യക്തമാക്കുന്നതായി മറേ വ്യക്തമാക്കി.

ഭൂരിഭാഗം ഇടങ്ങളിലും പുരുഷന്മാർക്കാണ് മേൽക്കോയ്മ ലഭിക്കുന്നത്. ഫീമെയിൽ ഡോക്ടർമാർ തങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ സംബന്ധിച്ച് സീനിയർ ഡോക്ടർമാരോട് പരാതി പറയുമ്പോൾ ലഭിക്കുന്ന മറുപടി തികച്ചും നിസ്സംഗതയാണ്. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ കഴിഞ്ഞവർഷം പുറത്തിറക്കിയ റിപ്പോർട്ടിൽ ആരോഗ്യമേഖലയിൽ ഇത്തരത്തിലുള്ള സ്ത്രീപുരുഷ വ്യത്യാസങ്ങൾ പരക്കെ ഉള്ളതായി വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് താനെന്നും മറേ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- പ്രശസ്തനായ ബ്രിട്ടീഷ് ഡിജെയ് ക്കെതിരെ ലൈംഗികാതിക്രമ ആരോപണവുമായി യുവതി രംഗത്ത് എത്തിയിരിക്കുകയാണ്. ടിം വെസ്റ്റ്വുഡ്‌ തന്റെ മുപ്പതാമത്തെ വയസ്സിൽ 14 വയസ്സുള്ള യുവതിയുമായി നിരവധി തവണ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായാണ് യുവതി ആരോപിക്കുന്നത്. ഗാർഡിയൻ പത്രവും ബിബിസി ന്യൂസും സംയുക്തമായി നടത്തിയ അന്വേഷണത്തെ തുടർന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. ബ്രിട്ടനിൽ 14 വയസ്സുള്ളയാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് നിയമവിരുദ്ധമാണ്. ഇവരെ കൂടാതെ തന്നെ കഴിഞ്ഞ ഏപ്രിലിൽ നിരവധി സ്ത്രീകൾ വെസ്റ്റ്വുഡിനെതിരെ ലൈംഗികാതിക്രമ പരാതികൾ നൽകിയിരുന്നു. ഇതേ തുടർന്നാണ് ഗാർഡിയൻ പത്രവും ബിബിസി ന്യൂസും ഇത് സംബന്ധിച്ച അന്വേഷണത്തിൽ ഏർപ്പെട്ടത്. ഭൂരിഭാഗം പേരും തങ്ങൾക്ക് 18 വയസ്സ് ആകുന്നതിനു മുൻപാണ് വെസ്റ്റ്വുഡുമായി പരിചയത്തിൽ ആയത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഒരാൾ 14 വയസ്സാകുന്നതിനു മുൻപാണ് താൻ വെസ്റ്റ്വുഡുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് വ്യക്തമാക്കിയപ്പോൾ, മറ്റൊരാൾ തന്റെ പതിനാറാമത്തെ വയസ്സിൽ ആണ് നാല്പതുകാരനായ അദ്ദേഹവുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് വ്യക്തമാക്കി. ഈ ബന്ധം തങ്ങളുടെ മാനസിക നില തകരാറിലാക്കിയതായി ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.

ബിബിസിയുടെ പുതിയ ഡോക്യുമെന്ററി ആയ ഹിപ് ഹോപ്സ് ഓപ്പൺ സീക്രട്ട് : ടിം വെസ്റ്റ്വുഡ്‌ എന്ന പരമ്പരയിലാണ് ഈ സ്ത്രീകളുടെ എല്ലാം തന്നെ വെളിപ്പെടുത്തലുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ അറുപത്തിനാലുകാരനായ ടിം വെസ്റ്റ്വുഡിന്റെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിലെ സ്വഭാവത്തെ സംബന്ധിച്ച ആശങ്കകൾ ഉയർന്നുവരികയാണ്. ഏകദേശം 19 വർഷത്തോളം വെസ്റ്റ്വുഡ്‌ ബിബിസിയിൽ ജോലി ചെയ്തിരുന്നു. നിലവിലെ ആരോപണങ്ങളെ സംബന്ധിച്ച് വ്യക്തമായ അന്വേഷണങ്ങൾക്ക് ശേഷം റിപ്പോർട്ട് പുറത്തുവിടുമെന്ന് ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവി വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ഈയാഴ്ച അവസാനത്തോടെ യുകെയിൽ താപനിലയിൽ ക്രമാതീതമായ വർദ്ധനയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് എൻഎച്ച്എസ് നാഷണൽ എമർജൻസി പ്രഖ്യാപിക്കാനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു. ഈയാഴ്ച അവസാനത്തോടെ ഉഷ്ണ തരംഗം ബ്രിട്ടനിലുടനീളം ഉണ്ടാകുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലൊക്കെ തന്നെ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയിരുന്നത്. അടുത്ത ഞായറാഴ്ചയോടുകൂടി 43 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് കാലാവസ്ഥ വിഭാഗം നൽകുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. ലെവൽ 4 രീതിയിലുള്ള ഉഷ്ണ തരംഗം ഉണ്ടാകുമെന്നും ഇത് നിരവധി പേരുടെ അപകടത്തിനും മരണത്തിനും മറ്റും കാരണമാകുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.


ലെവൽ 3 ഹെൽത്ത് ക്രൈറ്റീരിയകൾ നടപ്പിലാക്കാനുള്ള 90% സാധ്യതയാണ് എൻഎച്ച്എസ് വ്യക്തമാക്കുന്നത്. ഹൈ റിസ്ക് പേഷ്യന്റുകൾക്കാണ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ പ്രൊവൈഡർമാർ ഏറ്റവും കൂടുതൽ മുൻഗണന നൽകേണ്ടതെന്ന് എൻ എച്ച് എസ് വ്യക്തമാക്കി. ഹോസ്പിറ്റലുകളിലും നേഴ്സിംഗ് കെയർ ഹോമുകളിലുമെല്ലാം അകത്തെ താപനില കുറയ്ക്കാനുള്ള മാർഗങ്ങൾ സജ്ജീകരിക്കണമെന്നും, ആവശ്യമുള്ള ആളുകൾക്ക് കൂൾ ഏരിയകൾ നൽകി സഹായിക്കണമെന്നും എൻഎച്ച്എസ് വ്യക്തമാക്കി. മാതാപിതാക്കളെയും കുട്ടികളെയുമെല്ലാം നിലവിലെ സാഹചര്യത്തെ സംബന്ധിച്ച ബോധവാന്മാരാക്കാൻ ഹെൽത്ത് വിസിറ്റേഴ്സും സ്കൂൾ നേഴ്സുമാരും തയ്യാറാകണമെന്നും എൻഎച്ച്എസ് വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങൾ എല്ലാവരും തന്നെ ജാഗ്രതയോടു കൂടി പുറത്തിറങ്ങണമെന്ന നിർദ്ദേശമാണ് പൊതുവായി നൽകിയിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലോകമൊട്ടാകെ കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. യുകെയിലെ സ്ഥിതിയും വിഭിന്നമല്ല. ഓരോ ആഴ്ചയും കോവിഡ് കേസുകളിൽ ഉണ്ടാകുന്ന വർദ്ധനവ് കടുത്തതാണ് . പുതിയ വകഭേദങ്ങൾക്ക് ദുരിതഗതിയിലുള്ള വ്യാപനശേഷിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കോവിഡ് വന്നവർക്ക് തന്നെ നാല് ആഴ്ചകൾക്കകം വീണ്ടും കോവിഡ് വരാനുള്ള സാധ്യതയിലേയ്ക്കാണ് പഠനങ്ങൾ വിരൽ ചൂണ്ടുന്നത്.

യുകെയിൽ ചെറിയ ഒരു ന്യൂനപക്ഷം മാത്രമാണ് കോവിഡിനെതിരെ മുൻകരുതലായി മാസ്ക് ധരിക്കുന്നത്. മാസ്ക് ധരിക്കുന്നതും തുടർച്ചയായി കൈകൾ കഴുകുന്നതും രോഗത്തെ അകറ്റി നിർത്തും. കോവിഡിനോട് അനുബന്ധിച്ച് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ സർക്കാർ ജനുവരിയിൽ നിർത്തലാക്കിയിരുന്നു. അതേ തുടർന്ന് രാജ്യത്തെ ഭൂരിപക്ഷം പേരും മാസ്ക്കുകൾ ഉപയോഗിക്കുന്നത് നിർത്തി. എന്നാൽ വർദ്ധിച്ചു വരുന്ന കോവിഡ് കേസുകളുടെ അടിസ്ഥാനത്തിൽ പല സ്ഥലങ്ങളിലെയും ആശുപത്രി ട്രസ്റ്റുകൾ ആളുകൾ മാസ്ക്കുകൾ ഉപയോഗിക്കുന്നത് ഉചിതമാണെന്ന മാർഗ്ഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ജനസംഖ്യയിൽ 20 പേരിൽ ഒരാൾക്ക് കോവിഡ് ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ പ്രതിരോധ മാർഗങ്ങൾ അവലംബിച്ചില്ലെങ്കിൽ വൻ അപകടസാധ്യതയാണ് മുൻപിൽ ഉള്ളതെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. രാജ്യത്ത് ഭൂരിപക്ഷം പേരും പ്രതിരോധ കുത്തിവയ്പ്പുകൾ എടുത്തിട്ടുണ്ട്. എന്നിരുന്നാലും വൈറസിന്റെ പുതിയ ജനിതക വകഭേദങ്ങൾക്ക് വാക്സിൻ നൽകുന്ന പ്രതിരോധശേഷിയെ മറികടക്കാൻ സാധിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിക്സിന്റെ കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിലെ കോവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞമാസം ഇരട്ടിയായിട്ടുണ്ട്. രോഗ വ്യാപനത്തിന് ആനുപാതികമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഇന്ന് വാനവിസ്മയം. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സൂപ്പര്‍ മൂണ്‍ പ്രതിഭാസം ആകാശ വിസ്മയങ്ങളില്‍ ഒന്ന് തന്നെയാണ് എന്നതിൽ സംശയമില്ല. ഈ വർഷത്തെ ഏറ്റവും വലുപ്പമേറിയ സൂപ്പർ മൂൺ പ്രത്യക്ഷപ്പെടുന്ന ദിവസമാണ് ഇന്ന്. ഇന്ന് മുതൽ ഏതാനും ദിവസത്തേക്ക് 3,57,265 കിലോമീറ്റര്‍ മാത്രമായിരിക്കും ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം. സാധാരണയായി ഇത് 3.85 ലക്ഷം കിലോമീറ്ററാണ്. ലോകമെങ്ങും സൂപ്പര്‍മൂണ്‍ കാണുന്നതിന് വേണ്ടി കാത്തിരിക്കുകയാണ്. നാസയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഈ വര്‍ഷത്തെ ഏറ്റവും വലിയ സൂപ്പര്‍മൂണ്‍ ജൂലൈ 13 ന് കാണാന്‍ സാധിക്കും. ഇത് ഭൂമിയെ അടിസ്ഥാനമാക്കിയുള്ള രേഖാംശത്തില്‍ സൂര്യന് എതിര്‍വശത്ത് 2:38 pm EDT ന് ദൃശ്യമാകും.

ബ്രിട്ടീഷ് സമയം അനുസരിച്ച് സൗത്ത് ഈസ്റ്റ്‌ ഇംഗ്ലണ്ടിൽ 21:47-ന് സൂപ്പർ മൂൺ ദൃശ്യമാകും. ചന്ദ്രന്‍ അതിന്റെ ഏറ്റവും വലിയ വൃത്താകൃതിയില്‍ വരുകയും ഭ്രമണ പഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരുകയും ചെയ്യുമ്പോഴാണ് സൂപ്പര്‍മൂണ്‍ എന്ന പ്രതിഭാസം ദൃശ്യമാവുന്നത്. സൂപ്പര്‍മൂണ്‍ എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1979-ല്‍ റിച്ചാര്‍ഡ് നോലെ എന്ന ഗവേഷകനാണ്.

ചന്ദ്രന്റെ ഏറ്റവും അടുത്ത് നില്‍ക്കുന്ന ഭാഗത്തെ പെരിജിയം എന്നാണ് പറയുന്നത്. സൂപ്പര്‍മൂണ്‍ എന്നത് ചന്ദ്രന്‍ പെരിജിയുടെ 90% ഉള്ളിലായിരിക്കുമ്പോള്‍ സംഭവിക്കുന്ന ഒരു പ്രതിഭാസമാണെന്ന് പറയപ്പെടുന്നു. സൂപ്പര്‍ മൂണ്‍ സമയത്ത് പൗര്‍ണമി കൂടി വന്നാല്‍ അത് ഏറ്റവും തിളക്കമുള്ള സൂപ്പര്‍ മൂണ്‍ ആയി മാറും. എന്നാൽ, ആകാശം പൂർണ്ണമേഘാവൃതമായാൽ കാഴ്ചയുടെ ഈ സൗഭാഗ്യം നഷ്ടപ്പെട്ടേക്കാം എന്നാണ് വാനനിരീക്ഷകർ പറയുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഇന്ന് മുതൽ സെപ്റ്റംബർ 11 വരെ ഹീത്രൂ എയർപോർട്ടിൽ നിന്ന് ദിവസേന പുറപ്പെടുന്നവരുടെ എണ്ണം 100,000 ആയി പരിമിതപ്പെടുമെന്ന് അറിയിപ്പ്. യാത്രക്കാരുടെ എണ്ണം കുതിച്ചുയരുകയാണ്. എന്നാൽ പ്രതിസന്ധി നേരിടാൻ കഴിയാതെ വന്നതോടെ വേനൽക്കാല ടിക്കറ്റുകൾ വിൽക്കുന്നത് നിർത്താൻ ഹീത്രൂ എയർപോർട്ട് എയർലൈനുകളോട് ആവശ്യപ്പെട്ടു. ജീവനക്കാരുടെ കുറവ് കാരണം യുകെയിലുടനീളമുള്ള വിമാനത്താവളങ്ങളിൽ വിമാനം റദ്ദാക്കുന്നത് തുടർക്കഥയാവുകയാണ്. പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാനായി വേനൽക്കാല ടിക്കറ്റുകൾ വിൽക്കുന്നത് നിർത്താൻ വിമാനക്കമ്പനികളോട് ഉത്തരവിട്ടതായി ഹീത്രൂ പറഞ്ഞു.

കോവിഡ് ലോക്ക്ഡൗൺ സമയത്ത് ജോലി വെട്ടിക്കുറച്ച എയർപോർട്ടുകളും എയർലൈനുകളും അവധിക്കാലം എത്തിയതോടെ ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ പാടുപെടുകയാണ്. ഉപഭോക്തൃ ഗ്രൂപ്പായ വിച്ച്? ഏറ്റവും പുതിയ പ്രഖ്യാപനത്തിന്റെ ഫലമായി ഏതൊക്കെ വിമാനങ്ങളാണ് റദ്ദാക്കുന്നതെന്ന് വ്യക്തമാക്കാൻ ഹീത്രൂവിനോട് ആവശ്യപ്പെട്ടു.

വിമാനത്താവളത്തിൽ പ്രതിദിനം 110,000 മുതൽ 125,000 വരെ യാത്രക്കാർ എത്തുന്നുണ്ട്. ഇന്നലെ അവസാന നിമിഷം 61 വിമാനങ്ങൾ ഹീത്രൂ റദ്ദാക്കിയതിനെതുടർന്ന് 10,000ലധികം യാത്രക്കാർ പ്രതിസന്ധിയിലായി. അതേസമയം, ഗാറ്റ്‌വിക്ക് എയർപോർട്ട് റൺവേയിൽ നാല് മണിക്കൂർ കാത്തിരിക്കേണ്ടി വന്നതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധം നടത്തി. വേനൽക്കാലത്ത് യാത്രക്കാരുടെ എണ്ണം ഉയരുന്നതോടെ പ്രതിസന്ധി എങ്ങനെ നേരിടുമെന്നറിയാതെ നട്ടംതിരിയുകയാണ് വിമാനത്താവളങ്ങൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : സെപ്തംബർ 5-നകം ബ്രിട്ടന് ഒരു പുതിയ പ്രധാനമന്ത്രി ഉണ്ടാകുമെന്ന് കൺസർവേറ്റീവ് പാർട്ടിയുടെ 1922 കമ്മിറ്റിയുടെ ചെയർമാൻ ഗ്രഹാം ബ്രാഡി. പുതിയ നേതാവിനെ തെരഞ്ഞെടുത്ത ശേഷം ഇദ്ദേഹത്തിന്റെ പേര് രാജ്ഞിക്ക് സമര്‍പ്പിക്കും. പുതിയ സർക്കാർ രൂപീകരിക്കാനുള്ള അധികാരവും ഇയാൾക്ക് ലഭിക്കും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവാകാനുള്ള നോമിനേഷനുകള്‍ ഇന്ന് കൂടിയേ സ്വീകരിക്കൂ. ആദ്യ ബാലറ്റ് നാളെ നടക്കും. എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ചുരുങ്ങിയത് 20 പേരുടെ പിന്തുണ വേണം. പ്രൊപ്പോസറും, സെക്കന്‍ഡറും ഉള്‍പ്പെടെയാണിത്. ഇവരുടെ പേരുകൾ മാത്രം പുറത്തുവിടും.

അടുത്ത ഘട്ടത്തിലേക്ക് പോകണമെങ്കിൽ സ്ഥാനാർഥിക്ക് 30 പേരുടെ വോട്ട് ആവശ്യമാണ്. വ്യാഴാഴ്ചയാണ് രണ്ടാം ബാലറ്റ്. ജൂലൈ 21നുള്ളിൽ വിവിധ ബാലറ്റുകളിലൂടെ സ്ഥാനാര്‍ത്ഥികളുടെ എണ്ണം രണ്ടായി ചുരുങ്ങും. രണ്ട് പേരില്‍ നിന്നുള്ള വിജയിയെ പാര്‍ട്ടി അംഗങ്ങള്‍ പോസ്റ്റല്‍ ബാലറ്റിലൂടെയാണ് തെരഞ്ഞെടുക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വോട്ടെടുപ്പ് നടത്തിയാവും പുതിയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവിനെ അടുത്ത പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുക.

വേനലവധി കഴിഞ്ഞ് എംപിമാർ വെസ്റ്റ്മിൻസ്റ്ററിലേക്ക് മടങ്ങുന്ന സെപ്റ്റംബർ 5 ന് അന്തിമ ഫലം പ്രഖ്യാപിക്കുമെന്ന് ഗ്രഹാം പറഞ്ഞു. യാത്രാ ചെലവുകൾ ഒഴികെ സ്ഥാനാർത്ഥികൾക്ക് 300,000 പൗണ്ട് വരെ തെരഞ്ഞെടുപ്പ് ഫണ്ടായി ചിലവഴിക്കാം. ഋഷി സുനക്, സാജിദ് ജാവിദ്, ലിസ് ട്രസ് ഉൾപ്പെടെ 16 പേരാണ് നിലവിൽ മത്സരരംഗത്തുള്ളത്. ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലും മത്സരത്തിനുണ്ടാകുമെന്നാണ് സൂചന. 38 എംപിമാരുടെ പിന്തുണയുള്ള ഋഷി സുനകാണ് മുന്നില്‍. 22 എംപിമാരുടെ പിന്തുണയുമായി പെന്നി മോര്‍ഡന്റ്, 19 എംപിമാരുടെ പിന്തുണയുള്ള ടോം ടുഗെന്‍ഡ്ഹാറ്റ്, 15 എംപിമാര്‍ പിന്തുണയ്ക്കുന്ന ലിസ് ട്രസ് എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.

Copyright © . All rights reserved