ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : പരിസ്ഥിതി സൗഹൃദ ഇന്ധനമായ ഇ10 പെട്രോൾ ഡ്രൈവർമാർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് റിപ്പോർട്ട്. പുതിയ പെട്രോൾ, ഇന്ധന ഉപഭോഗത്തിലെ വർദ്ധനവിന് കാരണമാകുന്നുവെന്ന് ഡ്രൈവർമാർ ചൂണ്ടിക്കാട്ടി. സാധാരണ പെട്രോളിനെക്കാൾ ഊർജ്ജസാന്ദ്രത കുറവായതിനാൽ ഇ10 അധികമായി ഉപയോഗിക്കേണ്ടി വരും. അതിലൂടെ ചിലവും ഉയരും. യൂട്യൂബ് ചാനലായ നമ്പർ 27 ആണ് പ്രശ്നം റിപ്പോർട്ട് ചെയ്തത്. ഇ10 പെട്രോൾ ഉപയോഗിക്കുമ്പോൾ ഇന്ധനക്ഷമത കുറയുന്നത് ഡ്രൈവർമാരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ഗ്രീൻ പെട്രോൾ ഉപയോഗിക്കുന്ന കാറുകളിൽ ഇന്ധനക്ഷമത കുറയുന്നതായി പല ഡ്രൈവർമാരും റിപ്പോർട്ട് ചെയ്‌തെന്ന് ചാനൽ ഉടമയായ ജാക്ക് പറഞ്ഞു.
പുതിയ E10 ഗ്രേഡിന് കീഴിൽ ഇന്ധനക്ഷമത കുറയുമെന്ന് ഗതാഗത വകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തി. ഇന്ധനക്ഷമത രണ്ട് ശതമാനം വരെ കുറയുമെന്ന് അവർ സ്ഥിരീകരിച്ചു. അതേസമയം കാർബൺ പുറന്തള്ളലിന്റെ അളവ് കുറവായതിനാൽ ഇ10 പെട്രോൾ പരിസ്ഥിതിക്ക് ഗുണം ചെയ്യും. കാർബൺ ഉദ്വമനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സെപ്റ്റംബറിലാണ് ഇ10 പെട്രോൾ രാജ്യത്തെ കാറുകളിൽ ഉപയോഗിച്ച് തുടങ്ങിയത്. ബയോ എഥനോൾ അടങ്ങിയിരിക്കുന്ന ഇന്ധനം കാർബൺ പുറന്തള്ളലിന്റെ അളവ് കുറയ്ക്കുന്നു.
പുതിയ ഇന്ധനം ഉപയോഗിക്കുമ്പോൾ വാഹന ഇന്ധനക്ഷമത ഏകദേശം മൂന്ന് ശതമാനം കുറയുമെന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്. ഇന്ധനക്ഷമതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നേരിടുന്നതായി നിരവധി ഡ്രൈവർമാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുതിയ പെട്രോളിലേക്കുള്ള മാറ്റത്തിന് ശേഷം നാല് എംപിജി(mpg) വരെ കുറവ് ഉണ്ടായതായി ഡ്രൈവർമാർ പരാതിപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മിക്ക ജനങ്ങളും ഏറ്റവും മാരകമായ അർബുദങ്ങളിൽ ഒന്നായ പാൻക്രിയാറ്റിക് ക്യാൻസറിൻെറ ലക്ഷണങ്ങൾ ശ്രദ്ധിക്കുന്നില്ല എന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്. നടുവേദന, ദഹനക്കേട്, വയറുവേദന, ശരീരഭാരത്തിൽ പെട്ടെന്നുള്ള കുറവ് എന്നിവ രോഗത്തിൻറെ പൊതുവായ ലക്ഷണങ്ങളാണ്. 4 ആഴ്ചയിൽ കൂടുതൽ ഇവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ ജിപിയെ കാണണമെന്നും മഞ്ഞപ്പിത്തം ഉള്ളവരാണെങ്കിൽ എ ആൻഡ് ഇയിലേക്ക് പോകണമെന്നും പാൻക്രിയാറ്റിക് ക്യാൻസർ യുകെ പറഞ്ഞു. 28 ശതമാനത്തോളം ആളുകൾ വൈദ്യസഹായം തേടുന്നത് രോഗം വന്ന് മൂന്നുമാസംവരെ കഴിഞ്ഞാണെന്ന് സർവേയിലൂടെ മനസ്സിലാക്കാൻ സാധിച്ചു. 22 ശതമാനം ജനങ്ങളും മഞ്ഞപ്പിത്തം തിരിച്ചറിയുവാൻ വൈകുന്നു. 2000 മുതിർന്നവരെ വച്ച് സാവന്ത കോംറെസ് നടത്തിയ സർവേയിൽ 31 ശതമാനം പേർ പകർച്ചവ്യാധിമൂലം ചികിത്സാ സഹായം തേടുന്നത് പതിവിലും താമസിച്ചാണെന്ന് കണ്ടെത്തി. ക്യാൻസർ വിഭാഗത്തിൽ ഏറ്റവും മാരകമായ ക്യാൻസറുകളിൽ ഒന്നാണ് പാൻക്രിയാറ്റിക് ക്യാൻസർ. ഇവയുടെ ലക്ഷണങ്ങൾ തിരിച്ചറിയാൻ വൈകുന്നത് തന്നെയാണ് ഇതിൻെറ പ്രധാന കാരണം. ഈ രോഗമുള്ള അഞ്ചിൽ നാല് പേരും ക്യാൻസറിൻെറ അവസാനഘട്ടത്തിൽ മാത്രമാണ് രോഗം തിരിച്ചറിയുന്നതും ചികിത്സ തേടുന്നതും ഇതുമൂലം ജീവൻ രക്ഷിക്കാനുള്ള സാധ്യത കുറയുന്നു. പാൻക്രിയാറ്റിക് ക്യാൻസറുള്ളവർ ചികിത്സയ്ക്കായി കാത്തിരിക്കരുതെന്ന് പാൻക്രിയാറ്റിക് ക്യാൻസർ യുകെ ചീഫ് എക്സിക്യൂട്ടീവായ ഡയാന ജുപ്പ് പറഞ്ഞു.
ഒരു വർഷത്തിൽ ആയിരക്കണക്കിന് ജനങ്ങളാണ് രോഗനിർണയം വൈകിയത് മൂലം ചികിത്സകൾ ഒന്നും തന്നെ ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ വന്നത്. ഫലപ്രദമായ ചികിത്സകൾ ലഭിക്കണമെങ്കിൽ കഴിയുന്നത്ര നേരത്തെ തന്നെ രോഗനിർണയം നടത്തേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. രോഗികളെ ചികിത്സിക്കാൻ എൻഎച്ച്എസ് എന്നും തയ്യാറാണെന്ന് എൻഎച്ച്എസിൻെറ ദേശീയ ക്യാൻസർ ഡയറക്ടർ ഡാം കാലി പാമർ പറഞ്ഞു. പകർച്ചവ്യാധിയ്ക്ക് മുൻപുണ്ടായിരുന്ന തരത്തിലേയ്ക്ക് രോഗനിർണയവും ചികിത്സയും വർദ്ധിച്ചുവെന്നും ദയവായി നിങ്ങളുടെ ചികിത്സ താമസിപ്പിക്കരുതെന്നും അവർ കൂട്ടിച്ചേർത്തു. രോഗനിർണയത്തിന് ശേഷം മൂന്ന് മാസത്തിനുള്ളിൽ രോഗികളിൽ പകുതിയുംപേർ മരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകൾ പാൻക്രിയാറ്റിക് ക്യാൻസർ യുകെ പുറത്തുവിട്ടു. യുകെയിൽ ഓരോ വർഷവും പതിനായിരത്തിലധികം ജനങ്ങളിലാണ് രോഗം കണ്ടെത്തുന്നത്.
നേരത്തെയുള്ള രോഗ നിർണയം രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള സാധ്യതയെ കൂട്ടുന്നു. അതിനാൽ തന്നെ ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടനെ തന്നെ വൈദ്യസഹായം തേടണമെന്നും അവർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. സർവേയുടെ കണ്ടെത്തലുകൾ വളരെയധികം ആശങ്ക ഉളവാക്കുന്നതാണെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു . രോഗത്തെക്കുറിച്ച് ജനങ്ങളിൽ ബോധവൽക്കരണം നടത്തേണ്ടതുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. പാൻക്രിയാറ്റിക് ക്യാൻസർ ഉണ്ടെന്നു സംശയിക്കുന്ന രോഗികളെ ജിപികൾ അൾട്രാസൗണ്ട്, സി റ്റി സ്കാനിങ് അല്ലെങ്കിൽ എംആർഐ സ്കാനിങ്ങുകൾക്കായി റഫർ ചെയ്യാം. എന്നാൽ രാജ്യത്തെ പാൻക്രിയാറ്റിക് ക്യാൻസർ രോഗികളിൽ പകുതിയോളം ആളുകൾ എ ആൻഡ് ഇ സന്ദർശനം പോലുള്ള അടിയന്തരാവസ്ഥയിലൂടെയാണ് രോഗനിർണയം നടത്തുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഗ്ലാസ്ഗോ : കാലാവസ്ഥ ഉച്ചകോടി വേദിയിലേയ്ക്ക് വീൽചെയറിൽ പ്രവേശനം ലഭിക്കാതിരുന്ന ഇസ്രായേൽ മന്ത്രിയോട് ക്ഷമാപണം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. തിങ്കളാഴ്ച തന്റെ വീൽചെയറിൽ ഉച്ചകോടി വേദിയിലേക്ക് എത്തിയ ഇസ്രായേൽ ഊർജ മന്ത്രി കരീൻ എൽഹാരറിന് അകത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. പ്രവേശന കവാടത്തിന് സമീപം രണ്ട് മണിക്കൂർ കാത്തു നിന്ന ശേഷം മന്ത്രി ഹോട്ടലിലേക്ക് മടങ്ങി. പിന്നീട് ഊർജ മന്ത്രിയോടും ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനോടുമൊപ്പം ഒരു കൂടിക്കാഴ്ചയിൽ പങ്കെടുത്ത സമയത്താണ് ബോറിസ് ജോൺസൻ ക്ഷമ ചോദിച്ചത്. കരീൻ എൽഹാരറിന് നേരിട്ട ബുദ്ധിമുട്ടിൽ താൻ ഖേദിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബോറിസ് ജോൺസന്റെ ഇടപെടലിന് ഇസ്രായേൽ പ്രധാനമന്ത്രി നന്ദി അറിയിച്ചു.
തികച്ചും വ്യത്യസ്തമായ അനുഭവമാണ് തനിക്കുണ്ടായതെന്ന് കരീൻ പ്രതികരിച്ചു. മാംസപേശികളുടെ തളർച്ച കാരണം ചലനശേഷി നഷ്ടപ്പെട്ട കരീൻ വീൽചെയറിന്റെ സഹായത്തോടെയാണ് കഴിയുന്നത്. അടുത്ത യുഎൻ കോൺഫറൻസിൽ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. സംഭവത്തിൽ, യുകെയുടെ പരിസ്ഥിതി സെക്രട്ടറി ജോർജ്ജ് യൂസ്റ്റിസ് ഖേദം പ്രകടിപ്പിച്ചിരുന്നു. യുകെ സർക്കാർ മാപ്പ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയുടെ ആവശ്യം അറിയിക്കാതിരുന്ന ഇസ്രായേൽ പ്രതിനിധിയെ യൂസ്റ്റിസ് കുറ്റപ്പെടുത്തി.
എന്നാൽ മന്ത്രിയുടെ പ്രത്യേക ആവശ്യം നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടായിരുന്നു എന്ന് ലണ്ടനിലെ ഇസ്രായേൽ എംബസിയിൽ നിന്നുള്ള വക്താവ് പറഞ്ഞു. ഉച്ചകോടിയുടെ മിക്ക പ്രവേശന കവാടങ്ങളിലും വീൽചെയർ സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും മന്ത്രി എത്തിയ കവാടത്തിൽ അതിനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. ഇത് സംബന്ധിച്ച് സംഘാടകർക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയുടെ പ്രതിനിധി സംഘത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- വെയിൽസിലെ ഹാവർഫോർഡ്വെസ്റ്റിൽ വീക്കെൻഡ് ആഘോഷിക്കാനെത്തിയ മൂന്ന് പേർ പാഡിൽബോർഡിങിനിടെ മുങ്ങിമരിച്ചു. ഇരുപത്തിനാലുകാരിയായ മോർഗൻ റോജർസ്, നാൽപ്പതുകാരിയായ നിക്കോള വീറ്റ്ലി, നാൽപത്തിരണ്ടുകാരനായ പോൾ ഓടിർ എന്നിവരാണ് മരണപ്പെട്ടത്. ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു സ്ത്രീ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഒൻപത് പേരടങ്ങുന്ന സംഘം ശനിയാഴ്ചയാണ് വീക്കൻഡ് ആഘോഷിക്കുന്നതിനായിഹാവർഫോർഡ്വെസ്റ്റിൽ എത്തിച്ചേർന്നത്. ഒഴുക്കിൽപ്പെട്ട മറ്റ് അഞ്ചു പേരെ എമർജൻസി സർവീസുകൾ എത്തി രക്ഷപ്പെടുത്തുകയായിരുന്നു.
തങ്ങൾക്ക് വിവരിക്കാനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾ പറഞ്ഞു. സൂപ്പർമാർക്കറ്റിൽ ഡെപ്യൂട്ടി സ്റ്റോർ മാനേജറായി ജോലിചെയ്തുവരികയായിരുന്ന റോജർസിന്റെ വിയോഗം വിലമതിക്കാനാവാത്ത നഷ്ടമാണെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. വളരെയധികം ആഗ്രഹത്തോടുകൂടി ആണ് റോജർസ് ട്രിപ്പിന് പോയതെന്നും അവർ പറഞ്ഞു. മറ്റൊരാളായ പോൾ ഓടിർ മുൻ സൈനികൻ ആയിരുന്നു. മറ്റു രണ്ടുപേരെ രക്ഷിക്കുന്നതിനിടെയാണ് പോൾ മരണപ്പെട്ടതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആർമിയിൽ സർഫിങ് ചാമ്പ്യനും, മികച്ച റഗ്ബി കളിക്കാരനും ആയിരുന്നു പോൾ എന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഐ ഫോണിൻറെ ഏറ്റവും പുതിയ അപ്ഡേറ്റുകളിൽ ഫോണിൻറെ പിൻഭാഗത്തായുള്ള ലോഗോ ബട്ടൺ ഉപയോഗിച്ച് ലളിതമായ കാര്യങ്ങൾ ചെയ്യാൻ സാധിക്കും.ബാക്ക് ടാപ്പ് എന്നറിയപ്പെടുന്ന ഈ പുതിയ ഫീച്ചർ ഐഒഎസ് ഫോർട്ടീൻ സോഫ്റ്റ്‌വെയർ അപ്ഡേറ്റിനോടൊപ്പം ആണ് അവതരിപ്പിച്ചത്. ഉപയോക്താവ് ഐഫോണിൻെറ പിൻഭാഗത്തുള്ള ആപ്പിൾ ലോഗോയിൽ രണ്ടോ മൂന്നോ തവണ ടാപ്പ് ചെയ്യുന്നത് വഴി ഈ സവിശേഷത ഉപയോഗിക്കാനാവും. സ്ക്രീൻഷോട്ടുകൾ, സ്ക്രീൻ ലോക്ക്, ഹോമിലേക്ക് തിരികെ വരിക, ശബ്ദം നിയന്ത്രിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് നിങ്ങൾക്ക് ഈ പുതിയ ഫീച്ചർ വഴി ചെയ്യാൻ സാധിക്കുന്നത്. അസിസ്റ്റീവ് ടച്ച്, മാഗ്നിഫയർ, റീച്ചബിലിറ്റി, വോയ്‌സ് ഓവർ എന്നീ ഫീച്ചറുകൾ വേഗത്തിൽ ആക്സസ് ചെയ്യുന്നതിന് ഉപയോക്താക്കൾ ലോഗോയിൽ രണ്ടോ മൂന്നോ തവണ ടാപ്പ് ചെയ്താൽ മതിയാവും.
ഈ പുതിയ ഫീച്ചർ ഐഫോൺ എട്ടു മുതലുള്ള വേർഷനുകളിലാണ് ഉള്ളത്. എന്നാൽ ഈ ഫോണുകൾ അപ്ഡേറ്റ് ചെയ്യാത്തവർക്ക് ഈ ഫീച്ചർ ആക്സസ് ചെയ്യാൻ സാധിക്കില്ല. നിങ്ങൾക്ക് ഫോണിൻെറ സെറ്റിംഗ്സ് വഴിയും ഈ ഫീച്ചർ ഓൺ ആക്കാം. സെറ്റിംഗ്സ് വഴിയാണ് നിങ്ങൾ ഫീച്ചർ ഓണാക്കാൻ ശ്രമിക്കുന്നതെങ്കിൽ ആദ്യം സെറ്റിംഗ്സ് എടുക്കുക, ആക്സിസിബിലിറ്റി എടുക്കുക, ടച്ച് സെലക്ട് ചെയ് ത് ആ മെനു താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ ബാക്ക് ടാപ്പ് എന്ന ഓപ്ഷൻ നിങ്ങൾക്ക് കാണാൻ സാധിക്കും. ഫീച്ചർ സെറ്റ് ചെയ്യുമ്പോൾ നിങ്ങൾക്ക് ഡബിൾ, ട്രിപ്പിൾ എന്നീ ഓപ്ഷനുകൾ കാണാൻ സാധിക്കും. ഇവ നിങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന രീതി അനുസരിച്ച് തിരഞ്ഞെടുക്കാം.
ഈ പുതിയ ഫീച്ചർ ഉപയോഗിച്ച് നിങ്ങൾക്ക് വ്യത്യസ്തമായ ഫോൺ ഫംഗ്ഷനുകൾ പ്രവർത്തിപ്പിക്കാം. കൂടാതെ ഡബിൾ ടാപ്പ് ട്രിപ്പിൾ ടാപ്പ് എന്ന സംവിധാനം ഉപയോഗിച്ച് ഫംഗ്ഷനുകളെ നിങ്ങൾക്ക് രണ്ടായി തരംതിരിക്കാനും സാധിക്കും. ഉപയോക്താക്കളുടെ ഇഷ്ടത്തിനനുസരിച്ച് സെറ്റിംഗ്സിൽ മാറ്റങ്ങൾ വരുത്താനും ക്രമീകരിക്കാനും സാധിക്കും. ബാക്ക് ടാപ്പ് ഉപയോഗിക്കുന്നതുവഴി നിങ്ങളുടെ ഐഫോണിലെ പല പ്രവർത്തനങ്ങളും വളരെ വേഗത്തിൽ ആവും.കട്ടിയുള്ള ഫോൺ കേസുകൾ ഉപയോഗിക്കുന്ന ആളുകൾ ലോഗോയിൽ ടാപ്പ് ചെയ്യുന്നത് രജിസ്റ്റർ ചെയ്തേക്കില്ല അതിനാൽ തന്നെ ഏറ്റവും കനം കുറഞ്ഞ ഫോൺ കേസുകൾ ഉണ്ടെങ്കിൽ മാത്രമേ ഈ ഫീച്ചർ ഉപയോഗിക്കാൻ ആവുകയുള്ളൂ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
തട്ടിക്കൊണ്ടുപോകലിന് ഇരയായ 16 വയസ്സുകാരനായ ആൺകുട്ടിയെ ഗുരുതര പരുക്കുകളോടെ കണ്ടെത്തി. ബക്കിംഗ്ഹാംഷെയറിലെ ഹൈ വൈക്കോംബിൽ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടുപോകലിന് ഇരയായ കുട്ടിയെ ഹൈ വൈകോമ്പിലെ ലൗഡ് വാട്ടർ ഏരിയയിൽ വച്ചാണ് ഒരുകൂട്ടം പുരുഷന്മാർ നിർബന്ധിച്ച് കാറിൽ കയറ്റിയതെന്ന് എന്ന് തെംസ് വാലി പോലീസ്. കുട്ടിയെ പിന്നീട് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി. തട്ടിക്കൊണ്ടുപോകലിന് മണിക്കൂറുകൾക്കുശേഷം കുട്ടിയെ വീട്ടിൽ തിരിച്ചെത്തിക്കുകയായിരുന്നു. തട്ടിക്കൊണ്ടു പോയവരുടെ സംഘത്തിലെ എല്ലാവരും തന്നെ പുരുഷന്മാരായിരുന്നു. ഇവർ കറുത്ത വസ്ത്രമാണ് ധരിച്ചിരുന്നത്. പ്രതികളെക്കുറിച്ച് ഇതുവരെ കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. തട്ടിക്കൊണ്ടുപോകലിന് ഇരയായ കുട്ടിയുടെപതിനാറുകാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചു. കുട്ടിയുടെ കൈക്കും മുഖത്തിനും ഗുരുതര പരുക്ക്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
കുട്ടിയുടെ വലതുകൈയിലും കവിളുകളിലും ഗുരുതരമായ മുറിവുകളാണ് ഉണ്ടായിരിക്കുന്നത് കൂടാതെ രണ്ട് അണപല്ലുകളും നഷ്ടമായി.കുട്ടിയുടെ മുടിയും അക്രമി സംഘം മുറിച്ചു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഡിസ്ചാർജ് ചെയ്തു. ഈ സംഭവത്തിൽ സാക്ഷിയായിട്ടുള്ളവർ തെംസ് വാലി പോലീസുമായി ബന്ധപ്പെടണം എന്ന് അന്വേഷണ ഉദ്യോഗസ്ഥയായ ഡിറ്റക്റ്റീവ് ഇൻസ്പെക്ടർ എമിലി ഇവാൻസ് പറഞ്ഞു.
തട്ടിക്കൊണ്ടുപോകൽ നടന്നത് ഉച്ചകഴിഞ്ഞായതിനാൽ ആളുകളുടെ ശ്രദ്ധയിൽ വരാനുള്ള സാധ്യത ഏറെയാണ്. അന്വേഷണത്തെ സഹായിക്കാൻ ഏതെങ്കിലും തരത്തിലുള്ള തെളിവുകൾ ഉണ്ടെങ്കിൽ പോലീസുമായി ബന്ധപ്പെടേണ്ടതാണ്. പ്രദേശത്ത് വാഹനമോടിക്കുന്നവരിൽനിന്നും സഹായം തങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അവർ പറഞ്ഞു. ഓൺലൈനായി റിപ്പോർട്ട് ചെയ്യുന്നതിനായി 43210489072 എന്ന റഫറൻസ് നമ്പറിലേക്കോ അല്ലെങ്കിൽ 101 എന്ന നമ്പറിലേക്കോ ബന്ധപ്പെടാം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ശൈത്യ കാലത്തിനു മുമ്പ് ടോപ് അപ്പ് ഡോസുകളുടെ വിതരണം വേഗത്തിലാക്കാൻ കോവിഡ് ബൂസ്റ്റർ വാക്സിനുകൾ ഇന്നുമുതൽ വോക്കിൻ ക്ലിനിക്കുകളിലും ലഭ്യമാകും. ബൂസ്റ്റർ വാക്സിന് യോഗ്യരായ രോഗികൾക്ക് തങ്ങളുടെ അപ്പൊയിൻമെന്റിനായി ഇനി കാത്തിരിക്കാതെതന്നെ പ്രതിരോധകുത്തിവെപ്പുകൾ സ്വീകരിക്കാൻ കഴിയും എന്ന് എൻഎച്ച്എസ് മേധാവികൾ പറഞ്ഞു. 50 വയസ്സിനു മുകളിലുള്ള രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിനുശേഷം 6 മാസങ്ങൾ കഴിഞ്ഞ എല്ലാവർക്കും ബൂസ്റ്റർ വാക്സിൻ സ്വീകരിക്കാം. എന്നാൽ നേരത്തെ ജിപിയുടെ അപ്പോയ്ൻമെന്റിനായി കാത്തിരിക്കേണ്ടിവരുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്.
ഇതിനൊരു പരിഹാരമായാണ് രാജ്യത്തുടനീളം ഇന്നുമുതൽ നൂറുകണക്കിന് വോക്കിൻ സൈറ്റുകൾ കൊണ്ടുവന്നിരിക്കുന്നത്. ഇതുവഴി സ്ലോട്ടുകൾ ഒന്നും തന്നെ റിസർവ് ചെയ്യാതെ ബൂസ്റ്റർ ജനങ്ങൾക്ക് വാക്സിനുകൾ സ്വീകരിക്കാനാവും. ജനങ്ങൾ തങ്ങളുടെ എൻഎച്ച്എസ് ഓൺലൈൻ വോക്കിൻ-ഇൻ ഫൈൻഡർ ഉപയോഗിച്ച് തങ്ങളുടെ ഏറ്റവും അടുത്തുള്ള വാക്സിൻ വിതരണ കേന്ദ്രം എവിടെയാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. എൻഎച്ച്എസ് ഇംഗ്ലണ്ടിൻെറ കണക്കുപ്രകാരം ഒരു വാക്സിൻ സൈറ്റിൽ നിന്ന് പത്തു മൈലുകൾകുള്ളിൽ തന്നെ മിക്കവാറും ജനങ്ങൾ താമസിക്കുന്നുണ്ട്. ഇത്തരത്തിലുള്ള നീക്കം ബൂസ്റ്റർ വാക്സിനുകളുടെ വിതരണത്തെ വേഗത്തിലാക്കുമെന്നും ഇതുവഴി കൂടുതൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനെ തടയാൻ സാധിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിൽ ഏകദേശം ആറ് ദശലക്ഷം യോഗ്യരായ മുതിർന്നവർക്കാണ് മൂന്നാം ഡോസ് വാക്സിൻ ലഭിക്കാനുള്ളത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ തങ്ങളുടെ പ്രതിരോധശേഷിയെ കുറിച്ച് അമിത ആത്മവിശ്വാസം പുലർത്തരുതെന്ന് ഈ ആഴ്ച അവസാനം പ്രധാനമന്ത്രി ബോറിസ് ജോൺസൺ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ടു വാക്സിനുകൾ സ്വീകരിച്ചതുവഴി ലഭിക്കുന്ന പ്രതിരോധശേഷി കുറയുന്നത് ജനങ്ങൾ മനസ്സിലാക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. എൻഎച്ച്എസ് ജീവനക്കാർ ജനങ്ങൾക്ക് അവരുടെ ടോപ് അപ്പ് വാക്സിനേഷൻ ലഭിക്കുന്നത് കഴിയുന്നത്ര എളുപ്പമാക്കുന്നുണ്ടെന്ന് എൻഎച്ച്എസ് വാക്സിനേഷൻ പ്രോഗ്രാമിന്റെ ഡെപ്യൂട്ടി ലീഡർ ഡോ. നിക്കി കനാനി പറഞ്ഞു.
ഇന്നുമുതൽ ജനങ്ങൾക്ക് ഓൺലൈൻ വഴി അവരുടെ അടുത്തുള്ള സൈറ്റ് കണ്ടെത്തി ബൂസ്റ്റർ വാക്സിനേഷൻ സ്വീകരിക്കാൻ കഴിയും. ഇംഗ്ലണ്ടിൽ ഇതുവരെ 6.7 ദശലക്ഷം ജനങ്ങൾക്കാണ് ബൂസ്റ്റർ വാക്സിൻ ലഭിച്ചിട്ടുള്ളത്. ഇനിയും ഏകദേശം12.6 ദശലക്ഷത്തിലധികം യോഗ്യരായ ജനങ്ങൾക്ക് പ്രതിരോധകുത്തിവയ്പുകൾ ലഭിക്കേണ്ടതായുണ്ട്. ഗവൺമെൻറിൻറെ കോവിഡ് പ്ലാൻ-ബി അതായത് നിർബന്ധിത മാസ്ക് ധരിക്കുക, വാക്സിൻ പാസ്പോർട്ടുകൾ, വീട്ടിൽ ഇരുന്ന് ജോലി ചെയ്യുക എന്നിവ നിലവിലെ സാഹചര്യത്തിൽ കൊണ്ടുവരേണ്ടതിലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കുറഞ്ഞുവരുകയാണ്. ഇന്നലെ 38,009 പേർക്ക് കൂടിയാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്നലെ 74 മരണങ്ങളാണ് ഉണ്ടായത്.
സ്കൂളുകളിലേക്ക് കുട്ടികളെ തിരിച്ചുകൊണ്ടുവരാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ഉദ്യോഗസ്ഥർ. എന്നാൽ ഈ ശൈത്യകാലത്ത് കോവിഡിൻെറ മറ്റൊരു തരംഗം ഉണ്ടായേക്കാമെന്നും ഇത് തടയുന്നതിന് ബൂസ്റ്റർ വാക്സിനുകൾ പങ്ക് വളരെ വലുതാണെന്നും അവർ മുന്നറിയിപ്പ് നൽകി. കെയർ ഹോം അന്തേവാസികൾക്ക് ടോപ്പ്-അപ്പ് വാക്സിൻ ഡോസുകൾ നേരത്തെ സ്വീകരിക്കാൻ ഈ പുതിയ നീക്കം കൊണ്ട് കൊണ്ട് സാധിക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലൂട്ടൺ : ജോലിക്കാര്യത്തിനു വേണ്ടിയാണ് മൈക്ക് ഹാൾ ലൂട്ടണിൽ നിന്ന് നോർത്ത് വെയിൽസിലേക്ക് പോയത്. ഓഗസ്റ്റ് 20 ന് തന്റെ അയൽക്കാരിൽ നിന്നും ഫോൺകോൾ എത്തിയതിനെ തുടർന്ന് ലൂട്ടണിലെ വീട്ടിലെത്തിയ ഹാൾ ഞെട്ടിപ്പോയി. മറ്റൊരാൾ തന്റെ വീട്ടിൽ താമസമാക്കിയിരിക്കുന്നു. ആ വീടിന്റെ അവകാശം മൈക്ക് ഹാളിന് നഷ്ടമായി കഴിഞ്ഞിരുന്നു. തന്റെ അറിവോ സമ്മതോ ഇല്ലാതെയാണ് വീടിന്റെ വില്പന നടന്നിരിക്കുന്നതെന്ന് ഹാൾ വ്യക്തമാക്കി. പുതിയ ഉടമ വീട് സ്വന്തമാക്കിയതോടെ വീട്ടുപകരണങ്ങളും കർട്ടനുകളുമെല്ലാം മാറ്റിയിരുന്നു. തട്ടിപ്പല്ലെന്ന് ആദ്യം പറഞ്ഞെങ്കിലും പോലീസ് ഇപ്പോൾ അന്വേഷണം നടത്തുകയാണ്. ഹാളിന്റെ അറിവില്ലാതെയാണ് വീട് വിറ്റുപോയതെന്ന് വ്യക്തമായിട്ടുണ്ട്.
“അയൽവാസികളിൽ നിന്ന് വിവരമറിഞ്ഞാണ് ഞാൻ വീട്ടിലെത്തിയത്. താക്കോൽ ഉപയോഗിച്ച് മുൻവാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒരാൾ വന്നു വാതിൽ ഉള്ളിൽ നിന്ന് തുറന്നു തന്നു. വീട്ടിനുള്ളിൽ കയറിയപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.” ഹാൾ വെളിപ്പെടുത്തി. വീടിന്റെ അറ്റകുറ്റപണികൾ നടത്തിയ വ്യക്തിയാണ് പുതിയ ഉടമയുടെ പിതാവിനെ കൂട്ടി എത്തിയത്. അപ്പോഴാണ് ജൂലൈയിൽ തന്നെ വീട് വിറ്റുപോയതായി ഹാൾ അറിഞ്ഞത്. ഓൺലൈനിൽ ലാൻഡ് രജിസ്ട്രി ഡോക്യുമെന്റേഷനിൽ, വീട് ഓഗസ്റ്റ് 4 മുതൽ പുതിയ ഉടമയുടെ പേരിലാണുള്ളത്.
പോലീസ് എത്തിയെങ്കിലും ഇതൊരു സിവിൽ കേസ് ആയതിനാൽ അഭിഭാഷകനെ ബന്ധപ്പെടാൻ ആവശ്യപ്പെട്ടു. പിന്നീട് ഓൺലൈനിൽ പോലീസുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇതേ മറുപടിയാണ് ലഭിച്ചതെന്ന് ഹാൾ പറഞ്ഞു. അന്വേഷണം ആരംഭിച്ചെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് വക്താവ് അറിയിച്ചു. 131,000 പൗണ്ടിനാണ് ഹാളിന്റെ വീട് വിറ്റുപോയിരിക്കുന്നത്. ഇത്തരം തട്ടിപ്പിനും വഞ്ചനയ്ക്കുമുള്ള നഷ്ടപരിഹാരമായി കഴിഞ്ഞ വർഷം 3.5 മില്യൺ പൗണ്ടാണ് ലാൻഡ് രജിസ്‌ട്രി ചിലവഴിച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : അന്നബെൽ മാഗിന്നിസിന്റെ ജീവിതവിജയം ആരെയുമൊന്ന് അത്ഭുതപ്പെടുത്തും. പത്തു വർഷങ്ങൾക്ക് മുമ്പ് നെയിൽ ആർട്ട് ചെയ്യാൻ തുടങ്ങിയ അന്നബെൽ ഇന്ന് വലിയൊരു സ്ഥാപനത്തിന്റെ ഉടമയാണ്. ചെയ്തുതുടങ്ങിയ നെയിൽ ആർട്ട് വളരെ വേഗം തരംഗമായി. വാണിജ്യ നഗരമായ ന്യൂകാസിൽ-അണ്ടർ-ലൈമിൽ ഒരു സലൂൺ ആരംഭിച്ചതോടെ അന്നയുടെ ജീവിതം കൂടുതൽ നിറമുള്ളതായി. ഇപ്പോൾ സ്റ്റോക്ക്-ഓൺ-ട്രെന്റിലെ ടൺസ്റ്റാളിൽ കാണുന്ന പിങ്ക് നിറത്തിലുള്ള വലിയ വെയർഹൗസ് അന്നയുടേതാണ്. നെയിൽ ടെക്നിഷ്യനായി ജനപ്രീതിയാർജിച്ച അന്നയ്ക്ക് സമൂഹ മാധ്യമങ്ങളിൽ 750,000 ത്തിൽ അധികം ഫോളോവേഴ്സ് ഉണ്ട്. ഇൻസ്റ്റാഗ്രാമിൽ 484,000 പേരാണ് അന്നയെ പിന്തുടരുന്നത്.
ഗ്ലിറ്റർബെൽസ് ബിസിനസ് അവിശ്വസനീയമായി വളർന്നതോടെ മുപ്പതുകാരിയായ അന്നയുടെ ആസ്തിയും കോടികളായി. 55,000 ചതുരശ്ര അടിയിൽ നിലകൊള്ളുന്ന പിങ്ക് വെയർഹൗസ് കൂടുതൽ ആളുകളെ ആകർഷിക്കുകയുണ്ടായി. വർഷങ്ങൾക്ക് മുമ്പ് സ്വന്തം വീട്ടിലേക്ക് ഉപഭോക്താക്കളെ ക്ഷണിച്ച് നെയിൽ ആർട്ട് ചെയ്തുകൊടുക്കുകയായിരുന്നു അന്ന. വീട്ടിൽ വരുന്നവർക്ക് അമ്മ ഷാംപെയ്ൻ നൽകും. ഭർത്താവ് എലിയട്ടാണ് സ്വന്തം സലൂൺ തുറക്കാൻ അന്നയ്ക്ക് പ്രോത്സാഹനം നൽകിയത്. അവർക്കിപ്പോൾ പത്തു മാസം പ്രായമുള്ള പെൺകുഞ്ഞും കൂട്ടിനുണ്ട്.
ഉപഭോക്താക്കൾ തന്റെ സലൂണിൽ വരുമ്പോൾ അവർക്ക് സന്തോഷമുണ്ടാവണമെന്ന് അന്നയ്ക്ക് നിർബന്ധം ഉണ്ടായിരുന്നു. അങ്ങനെയാണ് അതിമനോഹരമായ സലൂൺ നിർമിച്ചത്. ആസൂത്രണം ചെയ്യാനും രൂപകൽപന ചെയ്യാനും നടപ്പിലാക്കാനുമായി ആറ് മാസം വേണ്ടിവന്നെന്ന് അന്ന വെളിപ്പെടുത്തി. നെയിൽ ടെക്നീഷ്യൻമാർക്കായി ഗ്ലിറ്റർബെൽസ് ഉയർന്ന നിലവാരമുള്ള അക്രിലിക് പൗഡറുകൾ, ജെൽ പോളിഷുകൾ, ക്രിസ്റ്റലുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. അമേരിക്കയിലും ഓസ്‌ട്രേലിയയിലും ബിസിനസ് തുടങ്ങുകയെന്നതാണ് ഇനിയുള്ള ലക്ഷ്യം. തന്റെ എല്ലാ പുതിയ സലൂണുകൾക്കും പിങ്ക് നിറമായിരിക്കുമെന്നും അന്ന പറയുന്നു. യുകെയിൽ 200-ത്തിലധികം സ്റ്റാഫുകളും അന്താരാഷ്ട്രതലത്തിൽ അംബാസഡർമാരും ഉണ്ട്. നെയിൽ ആർട്ടിനും ഡിസൈനുകൾക്കും വേണ്ടിയാണ് ഭൂരിഭാഗം പേരും അന്നയുടെ സലൂണിൽ എത്തുന്നത്. ആളുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അന്നബെൽ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
തിരുവനന്തപുരം : കറുപ്പ് നിറത്തിലുള്ള, പഴമയുടെ ഭംഗി പേറുന്ന ലണ്ടൻ ടാക്സി അടുത്തിടെ കേരളത്തിലും എത്തി. ഉടൻ തന്നെ സമൂഹ മാധ്യമങ്ങൾ അത് ഏറ്റെടുക്കുകയും ചെയ്തു. ആരാണ് ഈ ലണ്ടൻ ടാക്സിയുടെ ഉടമ എന്നതാണ് ബാക്കി നിൽക്കുന്ന ചോദ്യം. പല ഇൻസ്റ്റാഗ്രാം പേജുകളും വൈറലായ ലണ്ടൻ ടാക്സിയുടെ ഉടമ മലയാളികളുടെ പ്രിയതാരം മോഹൻലാൽ ആണെന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. modz_own_country_kerala ഇൻസ്റ്റാഗ്രാം പേജിൽ മോഹൻലാലിന്റെ ലണ്ടൻ ടാക്‌സി എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇത് യഥാർത്ഥത്തിൽ മോഹൻലാലിന്റേതാണോ എന്ന് വ്യക്തമല്ല. ഇന്റർനെറ്റിൽ പ്രചരിക്കുന്ന ക്യാബ് രജിസ്റ്റർ ചെയ്തിരിക്കുന്നത് ഡൽഹിയിലാണ്. വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ ഓൺലൈനായി പരിശോധിച്ചപ്പോൾ താരത്തിന്റെ പേരിൽ കാർ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കണ്ടെത്തി.
ലണ്ടൻ ടാക്സി കറുത്ത നിറത്തിലാണ് എത്തുന്നത്. എന്നാൽ ഈ ക്യാബ് ഇറക്കുമതി ചെയ്ത ശേഷം വീണ്ടും പെയിന്റ് ചെയ്തതാണ്. കാറിനകത്ത് പൂർണ്ണമായും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഡ്രൈവറും പാസഞ്ചർ ക്യാബിനും തമ്മിൽ ഒരു വിഭജനം കാണാം. പിൻഭാഗം പൂർണ്ണമായും ഒരു ലോഞ്ചാക്കി മാറ്റി. എൽഇഡി സ്‌ക്രീൻ, ട്രേ ടേബിൾ, ഒരു ചെറിയ റഫ്രിജറേറ്റർ എന്നിവയും ക്യാബിനിനുള്ളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പിന്നിൽ 2 യാത്രക്കാർക്ക് മാത്രമേ ഇരിക്കാൻ കഴിയൂ. അതേസമയം കേരളത്തിലെത്തുന്ന ആദ്യത്തെ ലണ്ടൻ ടാക്‌സിയല്ല ഇത്. 2013ൽ മന്തിയായിരിക്കെ ഷിബു ബേബി ജോൺ സെക്രട്ടറിയേറ്റിലേക്ക് ഒരു ദിവസം എത്തിയത് കൊടിവച്ച വെള്ള നിറത്തിലുള്ള ലണ്ടൻ ടാക്സിയിലായിരുന്നു. ലണ്ടനിലുള്ള മകൻ സമ്മാനിച്ചതാണ് ഈ ലണ്ടൻ ടാക്സി. മഹാരാഷ്ട്രയിലെ ഒരു ഹോട്ടൽ ഗ്രൂപ്പിനും ലണ്ടൻ ടാക്സി ഉണ്ട്. അതിഥികളുടെ യാത്രയ്ക്ക് വേണ്ടി അവർ അത് ഉപയോഗിക്കുന്നു.
ലണ്ടൻ ടാക്‌സികൾ ഔദ്യോഗിമായി തന്നെ ഇന്ത്യയിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ്. 2013ൽ ചൈനീസ് വാഹന നിർമ്മാതാക്കളായ ഗീലിയുടെ വരവോടെ ലണ്ടൻ ഇവി കമ്പനി ലിമിറ്റഡ് എന്ന് പെരുമാറിയ ലണ്ടൻ ടാക്സി കമ്പനി, TX എന്ന പേരിൽ ഇലക്ട്രിക്ക് എഞ്ചിനുമായി ലണ്ടൻ ടാക്സികൾ വില്പനക്കെത്തിച്ചു. ഈ ഇലക്ട്രിക്ക് ടാക്‌സികൾ ഉടൻ ഇന്ത്യൻ വിപണിയിലെത്തും. എക്സ്ക്ലൂസീവ് മോട്ടോഴ്സുമായി സഹകരിച്ചാണ് ഇന്ത്യയിൽ TX അവതരിപ്പിക്കുക. വൈദ്യുത ചാർജിൽ 100 കിലോമീറ്ററിലധികം സഞ്ചരിക്കാൻ കഴിയും. കാറിന്റെ ചാർജ് തീരുമ്പോൾ, പെട്രോൾ എഞ്ചിൻ ബാറ്ററിക്ക് ചാർജ് നൽകുന്നുവെന്നത് ഒരു സവിശേഷതയാണ്. യഥാർത്ഥ ലണ്ടൻ ടാക്‌സിയുടെ പഴമയും അല്പം മോഡേൺ ടച്ചും സമന്വയിപ്പിച്ചാണ് TX കാർ തയ്യാറാക്കിയിരിക്കുന്നത്. എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ ചേർന്ന ഹെഡ്‍ലാംപ് കാറിന് മോഡേൺ ലുക്ക് സമ്മാനിക്കുന്നു. യഥാർത്ഥ ലണ്ടൻ ക്യാബിനെക്കാൾ ഉയരവും, നീളവും കൂടുതലാണ് ഈ മോഡലിന്.