ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇന്ധനക്ഷാമം രൂക്ഷമായി തുടരുമ്പോൾ തന്നെ ബ്രിട്ടനിലെ സൂപ്പർമാർക്കറ്റുകളും കാലിയാകുന്നു. അവശ്യസാധനങ്ങൾ വാങ്ങുന്നതിനായി നിരവധി ആളുകളാണ് കഴിഞ്ഞ ദിവസം സൂപ്പർമാർക്കറ്റിന് പുറത്ത് ട്രോളിയുമായി കാത്തുനിന്നത്. ഭക്ഷ്യക്ഷാമം കാരണം ഈ വർഷം ടെസ്കോ, സെയ്ൻസ്ബറി, അസ്ഡ, മോറിസൺസ് എന്നിവരുടെ വില്പനയിൽ 2 ബില്യൺ പൗണ്ടിന്റെ ഇടിവാണ് ഉണ്ടായത്. ഭക്ഷ്യക്ഷാമം രൂക്ഷമാകുമെന്ന പരിഭ്രാന്തിയിൽ ടോയ്‌ലറ്റ് റോൾ ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങാൻ ആളുകൾ കൂട്ടമായി എത്തിയതോടെ സൂപ്പർമാർക്കറ്റുകളും കാലിയാകുന്ന സ്ഥിതിയിലെത്തി. രാവിലെ 11 മണിക്ക് തുറന്ന യുഎസ് റീട്ടെയിൽ ഔട്ട്‌ലെറ്റിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്ക് പ്രകാരം, 17 ശതമാനം ആളുകൾക്ക് ആവശ്യമായ ഭക്ഷണസാധനങ്ങൾ ലഭിച്ചില്ല. ക്രിസ്മസ് കാലം വരാനിരിക്കെ മൂന്നിലൊന്ന് പേരും ഭക്ഷണപാനീയങ്ങളുടെ ലഭ്യതക്കുറവിൽ ആശങ്കാകുലരാണെന്ന് റീട്ടെയ്ൽ മാഗസിനായ ദി ഗ്രോസറിന്റെ സർവ്വേയിൽ തെളിഞ്ഞു. അതുകൊണ്ട് സാധനങ്ങൾ എത്രയും വേഗം വാങ്ങി ശേഖരിക്കാനാണ് ജനങ്ങൾ ശ്രമിക്കുന്നത്. അതേസമയം, തക്കാളി സോസ്, ബേക്ക് ബീൻസ് എന്നിവയ്ക്ക് പല രാജ്യങ്ങളിലും വില ഉയരുമെന്ന മുന്നറിയിപ്പും ഉണ്ടായി.
എച്ച്ജിവി ഡ്രൈവർ ക്ഷാമം മൂലമുണ്ടാകുന്ന വിതരണ ശൃംഖലയിലെ വിലക്കയറ്റം, വർദ്ധിച്ചുവരുന്ന ഗ്യാസ് വില, ലണ്ടനിലെയും സൗത്ത് ഈസ്റ്റ് മേഖലകളിലെ ഇന്ധനക്ഷാമം, നികുതി വർദ്ധനവ് തുടങ്ങി ഒന്നിലധികം പ്രതിസന്ധികളാണ് ബ്രിട്ടൻ അഭിമുഖീകരിക്കുന്നത്. എച്ച്ജിവി ഡ്രൈവർമാരായി 5,000 പേരെ പരിശീലിപ്പിക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് പദ്ധതി വിപുലീകരിക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി നാദിം സഹാവി പറഞ്ഞു. എന്നാൽ അടുത്ത മാസം വരെ സൗജന്യ കോഴ്സുകൾ ആരംഭിക്കാത്തതിനാൽ, ഈ ക്രിസ്മസിൽ ജനങ്ങൾ നേരിടുന്ന പ്രതിസന്ധി ലഘൂകരിക്കാൻ സർക്കാരിന് കഴിയുന്നില്ല. ഭക്ഷ്യക്ഷാമവും ശൂന്യമായ ഷെൽഫുകളും വരും ദിനങ്ങളിലും വലിയ ആശങ്കയ്ക്ക് കാരണമാകും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വെയിൽസിലെ ജനങ്ങൾക്ക് തിങ്കളാഴ്ച മുതൽ പൊതു പരിപാടികളിലും നൈറ്റ്ക്ലബുകളിലും പങ്കെടുക്കാൻ എൻഎച്ച്എസ് കോവിഡ് പാസ് നിർബന്ധമാക്കി. പതിനെട്ട് വയസ്സിനു മുകളിലുള്ള എല്ലാവർക്കും ഇത് ബാധകമാണ്. കൂടാതെ കോവിഡിൻെറ പ്രതിരോധ കുത്തിത്തിവയ്പുകൾ പൂർണ്ണമായി എടുത്തവരോ അല്ലെങ്കിൽ ലാറ്ററൽ ഫ്ലോ ടെസ്റ്റിൽ നെഗറ്റീവ് ആയവരോ ആയിരിക്കണം. ഒക്ടോബർ 30 ന് ന്യൂസിലാൻഡിനെതിരായ വെയിൽസിന്റെ റഗ്ബി ഗെയിമായിരിക്കും കോവിഡ് പാസുകൾ ആവശ്യമുള്ള ആദ്യ പരിപാടികളിലൊന്ന്. ചില നൈറ്റ്ക്ലബ് ഉടമകൾക്ക് പുതിയ നടപടി തങ്ങളെ ഒറ്റപെടുത്തുന്നതായി തോന്നിയെങ്കിലും ഈ നടപടിക്ക് ജനങ്ങളിൽ ഭൂരിപക്ഷത്തിൽനിന്നും വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
ഇത്തരത്തിലുള്ളൊരു നീക്കം വൈറസിൻെറ പകർച്ചയെ ഒരു പരിധിവരെ കുറയ്ക്കാൻ സഹായിക്കുമെന്ന് വെൽഷ് വിദ്യാഭ്യാസ മന്ത്രി ജെറമി മൈൽസ് പറഞ്ഞു. വെയിൽസിലോ ഇംഗ്ലണ്ടിലോ പതിനാറു വയസ്സിനു മുകളിൽ പ്രായമുള്ള പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുള്ളവർക്കും അല്ലെങ്കിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ നെഗറ്റീവ് ലാറ്ററൽ ഫ്ലോ ടെസ്റ്റ് ഫലം ലഭിച്ചവർക്കും പാസ് ലഭിക്കും. നെഗറ്റീവ് ടെസ്റ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തുകയാണ്, എന്നാൽ വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റുകൾക്കെതിരെ നിയമവിരുദ്ധമായി നടപടി എടുക്കാനും വെൽഷ് സർക്കാർ പദ്ധതിയിടുന്നുണ്ട്.
എൻഎച്ച്എസിൻെറ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്താൽ എൻഎച്ച്എസ് കോവിഡ് പാസ് ഡിജിറ്റലായി ലഭ്യമാകും. ഇതിനായി നിങ്ങളുടെ ഐഡിയുടെ ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്യണം. ഇത് പാസ്പോർട്ടിലെയോ, യുകെ ഡ്രൈവിംഗ് ലൈസൻസിൻെറയോ പൂർണ്ണ യൂറോപ്യൻ ഡ്രൈവിംഗ് ലൈസൻസിൻെറയോ ആകാം. ഇതുവഴി സ്മാർട്ട് ഫോൺ, കമ്പ്യൂട്ടർ അല്ലെങ്കിൽ ലാപ്ടോപ്പ് വഴി കോവിഡ് പാസ് നിങ്ങൾക്ക് ലഭിക്കും. എന്നാൽ ഈ സംവിധാനം ഇംഗ്ലണ്ടിൽ മാത്രമായിരിക്കും ഉണ്ടാവുക. ഇത്തരമൊരു പാസ് അവതരിപ്പിക്കുന്ന ആദ്യ രാഷ്ട്രങ്ങളിൽ ഒന്നല്ല വെയിൽസ്, ഫ്രാൻസിൽ പൂർണ്ണ പ്രതിരോധ കുത്തിവയ്‌പ്പെടുത്ത എല്ലാവരും ഓഗസ്റ്റ് മുതൽ “ഹെൽത്ത് പാസ്” ഉപയോഗിച്ചിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കാറുകളിൽ ഒന്നിൽ കൂടുതൽ പേർ ഉള്ളപ്പോൾ ഉള്ള പുകവലി നിരോധിക്കുവാനുള്ള നിയമം ഉടൻ ഉണ്ടാകുമെന്ന് വ്യക്തമാക്കി നോർത്തേൺ അയർലണ്ട് ആരോഗ്യ മന്ത്രി റോബിൻ സ്വാൻ. പുകവലിക്കുന്നവരുടെ ചുറ്റുമുള്ളവർക്ക് , പ്രത്യേകിച്ച് കുട്ടികൾക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ തടയുന്നതിനായാണ് ഇത്തരമൊരു നീക്കമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. നിയമം പാലിക്കാതിരിക്കുന്നവർക്ക് 50 പൗണ്ട് തുക വീതം പിഴയും ഉണ്ടാകും. ഇതോടൊപ്പം തന്നെ, നിക്കോട്ടിൻ അടങ്ങിയ ഇ- സിഗരറ്റുകളും മറ്റും 18 വയസ്സിൽ താഴെയുള്ളവർക്ക് നൽകുന്നത് നിരോധിക്കാനുള്ള തീരുമാനവും ഉടനുണ്ടാകും. നോർത്തേൺ അയർലൻഡിലെ ഭൂരിഭാഗമുള്ള അകാല മരണങ്ങൾക്കും കാരണം പുകവലിയും, മറ്റ് നിക്കോട്ടിൻ ഉൽപന്നങ്ങളുടെ ഉപയോഗവും ആണ്. പുകവലിക്കുന്നവരുടെ ചുറ്റുമുള്ളവരിൽ, ഏറ്റവും കൂടുതൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നത് കുട്ടികൾക്കും ചെറുപ്പക്കാർക്കും ആണ്. ഇവർ മുതിർന്നവരേക്കാൾ കൂടുതൽ അളവ് മാലിന്യങ്ങൾ ശ്വസിക്കുന്നതിനാലാണ് ഇതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
പുതിയ നിയമങ്ങൾ നോർത്തേൺ അയർലൻഡ് അസംബ്ലി അംഗങ്ങൾ കൂടി അംഗീകരിച്ചാൽ, 2022 ഓടെ നിലവിൽ വരും. നിലവിൽ തന്നെ പൊതു വാഹനങ്ങളിൽ പുകവലിക്കുന്നത് നോർത്തേൺ അയർലൻഡിൽ കർശനമായി നിരോധിച്ചിട്ടുണ്ട്. ഇതു പ്രൈവറ്റ് കാറുകളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് പുതിയ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്. നിക്കോട്ടിൻ വളരെയധികം ആസക്തി ഉളവാക്കുന്ന ഒന്നാണ്. അതിനാൽ ചെറുപ്പം മുതൽ തന്നെയുള്ള ഇത്തരം വസ്തുക്കളുടെ ഉപോയോഗം തലച്ചൊറിന്റെ വികാസത്തെ സാരമായി ബാധിക്കും. ഇതോടൊപ്പം തന്നെ ജീവിത കാലം മുഴുവൻ നിലനിൽക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും ഇത്തരം ശീലങ്ങൾ ഇടയാക്കും. അതിനാൽ തന്നെ ഇപ്പോൾ തീരുമാനിച്ചിരിക്കുന്ന നിയമം എത്രയും പെട്ടെന്ന് നിലവിൽ വരേണ്ടത് അത്യന്താപേഷിതമാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലോകം മാറിക്കൊണ്ടിരിക്കുകയാണ്. വർണവിവേചനത്തിനെതിരെയും ലിംഗ വിവേചനത്തിനെതിരെയും പൊതു ധാരണകൾ ഒട്ടുമിക്ക പരിഷ്കൃത സമൂഹങ്ങളിലും രൂപപ്പെട്ടു കഴിഞ്ഞു. ഈ ലോകം സ്ത്രീക്കും പുരുഷനും മാത്രമല്ല ട്രാൻസ്ജെൻഡറിനു കൂടി അവകാശപ്പെട്ടതാണെന്നുള്ളത് ഇന്ന് പൊതുവേ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ബ്രിട്ടീഷ് എയർവെയ്‌സും മാറ്റങ്ങളെ ഉൾക്കൊള്ളുകയാണ് . വൈവിധ്യങ്ങളെ ഉൾകൊള്ളുന്നതിനായി യാത്രക്കാരെ ഇനി ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന് അഭിസംബോധന ചെയ്യരുതെന്ന് പൈലറ്റുമാർക്കും ക്യാബിൻ ക്രൂവിനും നിർദ്ദേശം നൽകി ബ്രിട്ടീഷ് എയർവെയ്സ് . ബ്രിട്ടനിലെ മുൻനിര വിമാന കമ്പനിയായ ബ്രിട്ടീഷ് എയർവെയ്സ് വിശാലമായ സാമൂഹിക മാനദണ്ഡങ്ങളെ ബഹുമാനിക്കുന്നതിൻെറ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്. ലുഫ്താൻസ, ഈസിജെറ്റ്, എയർ കാനഡ എന്നിങ്ങനെയുള്ള മറ്റ് പ്രമുഖ എയർലൈനുകൾ ഇതിനോടകം തന്നെ ലിംഗ-നിഷ്പക്ഷ ഭാഷ സ്വീകരിച്ചിരുന്നു.
ഒരു നല്ല അന്തരീക്ഷം സൃഷ്ടിക്കുന്നതിനായും എല്ലാവരോടും ബഹുമാനത്തോടെ പെരുമാറുന്നതിനുമായി ജപ്പാൻ എയർലൈൻസ് കഴിഞ്ഞ വർഷം മുതൽ ലിംഗ-നിഷ്പക്ഷ പദങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. ഓസ്ട്രേലിയൻ എയർലൈൻസായ ക്വാണ്ടാസ് ജീവനക്കാർ ലിംഗ-നിഷ്പക്ഷ നിബന്ധനകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നത് പ്രോത്സാഹിപ്പിക്കാനായി 2018- ലാണ് ‘സ്പിരിറ്റ് ഓഫ് ഇൻക്ലൂഷൻ’ എന്ന ആശയത്തിന് തുടക്കമിട്ടത്. തങ്ങളുടെ യാത്രക്കാർക്ക് എന്നും സുഖപ്രദവും സന്തോഷകരവുമായ യാത്രാനുഭവം നൽകാൻ തങ്ങൾ എന്നും പ്രതിജ്ഞാബദ്ധരാണെന്ന് ബ്രിട്ടീഷ് എയർവെയ്സിൻെറ വക്താവ് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബർമിംഗ്ഹാം : 2020 ന്റെ ആരംഭം മുതൽ ബർമിംഗ്ഹാമിൽ 32,000 മോഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബർമിംഗ്ഹാമിൽ ഏറ്റവും കൂടുതൽ മോഷണങ്ങൾ നടന്നിട്ടുള്ള ആദ്യ പത്ത് പ്രദേശങ്ങൾ വെളിപ്പെടുത്തി. ബർമിംഗ്ഹാം ലൈവിന്റെ അഭ്യർത്ഥനയിലൂടെ ലഭിച്ച കണക്കുകൾ ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 114,600 മോഷണങ്ങൾ ബർമിംഗ്ഹാമിലുടനീളം ഉണ്ടായിട്ടുണ്ടെന്ന് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് വെളിപ്പെടുത്തി. ബർമിംഗ്ഹാമിൽ ഏറ്റവും കൂടുതൽ മോഷണങ്ങൾ നടക്കുന്ന സ്ഥലം സെല്ലി ഓക്ക് ആണ്. കഴിഞ്ഞ വർഷാരംഭം മുതൽ അവിടെ 704 കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾ താമസിക്കുന്നിടത്ത് നിന്ന് ഫോണുകൾ, ലാപ്‌ടോപ്പുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ മോഷ്ടിക്കപ്പെടുന്നു.
ഏറ്റവും കൂടുതൽ മോഷണങ്ങൾ നടക്കുന്ന മറ്റൊരിടമാണ് കിംഗ്സ് നോർട്ടൺ. 2020 ജനുവരി 1 മുതൽ നഗരം 642 കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ലോംഗ്ബ്രിഡ്ജിൽ കഴിഞ്ഞ വർഷം തുടക്കം മുതൽ 506 മോഷണക്കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാർച്ചിൽ, മുൻ മിനിസ്റ്റർ യൂണിവേഴ്സ് ലീ അറ്റ്‌ലസിന്റെയും ഭാര്യ കാമിന്റെയും വീട് കൊള്ളയടിക്കപ്പെട്ടിരുന്നു. എഡ്ബാസ്റ്റണിൽ 456 മോഷണങ്ങൾ കഴിഞ്ഞ വർഷാരംഭം മുതൽ നടന്നു. സ്റ്റോക്ക്‌ലാൻഡ് ഗ്രീനിൽ 452 മോഷണങ്ങൾ നടന്നിട്ടുണ്ട്. ഈ വർഷം ഇതുവരെ 205 മോഷണങ്ങൾ നടന്നിട്ടുണ്ട്. പ്രദേശത്ത് കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരികയാണെന്ന് നിവാസികൾ മുന്നറിയിപ്പ് നൽകി.
ഈ വർഷം ഇതുവരെ ലോസെൽസിലും ഈസ്റ്റ് ഹാൻഡ്സ്വർത്തിലും 207 മോഷണങ്ങൾ നടന്നിട്ടുണ്ട്. ബർട്ടിംഗ് ഗ്രീനിലും മോഷണങ്ങൾക്ക് കുറവില്ല. 446 കേസുകൾ 2020 മുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മോഷ്ടാക്കളെ ക്യാമറയിൽ കണ്ടതിനെ തുടർന്ന് ഒരു ബേസ്ബോൾ ബാറ്റുമായാണ് ഉറങ്ങുന്നതെന്ന് വീട്ടമ്മ വെളിപ്പടുത്തിയിരുന്നു. മോസ്ലി & കിംഗ്സ് ഹീത്ത്, ഹാർബൺ, ഷാർഡ് എൻഡ് എന്നിവിടങ്ങളിലും വർഷം തോറും ധാരാളം മോഷണങ്ങൾ നടക്കുന്നുണ്ട്. മോഷണങ്ങൾക്ക് തടയിടാൻ പോലീസും അധികാരികളും ഉണർന്ന് പ്രവർത്തിക്കണമെന്ന ആവശ്യമാണ് പൊതുജനങ്ങൾ ഉന്നയിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
നോർത്താംപ്ടൺ: കണ്ണൂർ പയ്യാവൂരുകാരനായ ജോഷി മാത്യൂസ് യുകെയിൽ എത്തിയിട്ട് 17 വർഷമായി. ചെറുപ്പം മുതലേ മനസ്സിൽ കൊണ്ടുനടന്ന ഒരാഗ്രഹം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് ജോഷി ഇപ്പോൾ. മണ്ണിനെയും കൃഷിയെയും സ്നേഹിക്കുന്ന ജോഷി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് പാവൽ കൃഷിയിലാണ്. നോർത്താംപ്ടണിലെ റഷ്ടണിൽ ‘ഹാപ്പി ഫീറ്റ് ദി ലിറ്റിൽ ഫുട് ക്ലിനിക് ‘ എന്നൊരു സ്ഥാപനം നടത്തിവരുന്നു. ഭാര്യ ഷീബ കെറ്റെറിങ് ജനറൽ ഹോസ്പിറ്റലിൽ നേഴ്സ് ആയി പ്രവർത്തിക്കുന്നു. മാത്യൂസ്, ഇസബെൽ, അബിഗയിൽ എന്നിവർ മക്കൾ. മാത്യൂസ് എ ലെവൽ വിദ്യാർത്ഥിയാണ്. ഇസബെൽ പത്തിലും അബിഗയിൽ ഒൻപതിലും പഠിക്കുന്നു. പോഷക സമൃദ്ധമായതും ഔഷധഗുണമുള്ളതുമായ പാവൽ കൃഷിചെയ്യുമ്പോൾ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പാവൽ കൃഷിയിലേക്കുള്ള തന്റെ കടന്നുവരവും കൃഷിരീതിയും വിവരിക്കുകയാണ് ജോഷി മാത്യൂസ് മലയാളംയുകെയിൽ.
ചെറുപ്പം മുതലേയുള്ള ആഗ്രഹം
ചെറുപ്പത്തിൽ വീട്ടിൽ പാവൽ കൃഷി ഒരു വരുമാന മാർഗമായിരുന്നു. പാവലിനു വെള്ളമൊഴിക്കൽ ഒരു ഭാരമായിരുന്നെങ്കിലും പറമ്പിൽ വിളഞ്ഞു തൂങ്ങി കിടക്കുന്ന പാവക്കകളുടെ ഇടയിലൂടെ അവയെ തലോടി നടക്കുമായിരുന്നു. പപ്പയുടെ കൂടെ നടന്നു കൃഷിയോടും പ്രകൃതിയോടുമുള്ള താല്പര്യം വർദ്ധിച്ചു. യുകെയിലേക്ക് കുടിയേറിയപ്പോഴും ഉള്ള സൗകര്യങ്ങളിൽ അകത്തും പുറത്തുമായി പഴവും പച്ചക്കറിയും വളർത്തി തുടങ്ങി. എപ്പോഴും അത് മനസ്സിന് സന്തോഷവും സംതൃപ്തിയും നൽകും.
പാവൽ കൃഷിയിലേയ്ക്കുള്ള വരവ്
സാധനങ്ങൾ വാങ്ങാൻ വീടിനടുത്തുള്ള കടയിൽ പോകുമ്പോൾ ഒരു മൂലയ്ക്ക് ഒതുങ്ങിയിരിക്കുന്ന പാവയ്ക്കകളെ ശ്രദ്ധിക്കും. ചൈന ബ്രാൻഡ് പാവയ്ക്കാ വാങ്ങാതെ നമ്മുടെ ഇനം വാങ്ങി വീട്ടിലെത്തും. നാട്ടിൽ നിന്നും അമ്മ കൊടുത്തുവിട്ട ചില വിത്തുകളിൽ അഞ്ചാറു പാവൽ വിത്തുകളും ഉണ്ടായിരുന്നു. യാദൃശ്ചികമായി വന്നുപ്പെട്ട ആ വിത്തുകളാണ് പാവൽ കൃഷി ആരംഭിക്കാനുള്ള പ്രധാന കാരണം.
നടീലും നനയ്ക്കലും
അമ്മ കൊടുത്തുവിട്ട പാവൽ വിത്തുകൾ മണ്ണ് നിറച്ച ചട്ടിയിൽ പാകി. ഇടയ്ക്ക് വെള്ളമൊഴിച്ചു കൊടുത്തു. ആഴ്ചകൾ പിന്നിട്ടിട്ടും ഒരനക്കവുമില്ല. വേനൽക്കാലത്തിന്റെ തുടക്കത്തിൽ വെളിയിലേക്ക് മാറ്റി വച്ചു. കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് രണ്ട് പാവയ്ക്ക കുഞ്ഞുങ്ങൾ മുളപൊട്ടി നിൽക്കുന്നത് കണ്ടത്. വലിയ സന്തോഷമായിരുന്നു. രണ്ട് ദിവസങ്ങൾക്കുള്ളിൽ ബാക്കി മൂവരും തലപൊക്കി. തുടർന്ന് വലിയ രണ്ട് ചട്ടിയിൽ പറിച്ചുനട്ടു. അല്പം വളവും രണ്ട് നേരം വെള്ളവും ഒഴിക്കും. ചെറിയ പൂമൊട്ടുകൾ ഉണ്ടായി. ദിവസങ്ങൾക്കുള്ളിൽ പാവൽ ചെടികൾ പാവൽകുഞ്ഞുങ്ങളാൽ നിറഞ്ഞു.
വളർച്ചയെത്തിയ പാവക്കകൾ മെല്ലെ ചുവന്നു പഴുക്കാൻ തുടങ്ങും. ആദ്യത്തെ രണ്ട് മൂന്നെണ്ണം വിത്തിനിടും. പാവലുകൾക്ക് വളരാൻ നല്ല സ്ഥലം ആവശ്യമുണ്ട്. നമ്മുടെ റൂം കാലാവസ്ഥ അനുയോജ്യമാണ്. എന്റെ അനുഭവത്തിൽ വീടിനുള്ളിൽ വളർത്താൻ എളുപ്പമുള്ള പച്ചക്കറിയാണ് പാവൽ. വളർന്നു പന്തലിച്ച പാവൽ വീടിനൊരു അലങ്കാരം കൂടിയാണ്.
പാവയ്ക്കാ മുതലാളി ആവണം
ഈ വർഷം കഴിഞ്ഞ വർഷത്തെ വിത്തിൽ നിന്നും പത്തു ചെടികൾ ഉണ്ടായി. പടർന്നു പിടിച്ച പാവലുകളും അതിൽ വിളഞ്ഞ പാവയ്ക്കകളും എനിക്ക് പ്രോത്സാഹനം നൽകി. എന്റെ കൃഷിയെക്കുറിച്ച് അറിഞ്ഞ കൂട്ടുകാർക്ക് ആവശ്യാനുസരണം പാവയ്ക്കാ പാഴ്സലായി അയച്ചു കൊടുത്തു. എന്ത് കൊണ്ട് പാവൽ കൃഷി ഒരു കൊച്ചു വരുമാനമാർഗം ആക്കികൂടാ എന്ന ആശയം മനസ്സിൽ ഉദിച്ചു. വരും വർഷങ്ങളിൽ കൂടുതൽ സ്ഥലത്ത് പാവൽ വളർത്തണമെന്നാണ് ആഗ്രഹം. പരിപാലിച്ചു വളർത്തുന്ന പാവലുകൾ ശുദ്ധമായ പാവയ്ക്കകൾ നൽകും. ഇനി എനിക്കും ഒരു പാവയ്ക്കാ മുതലാളി ആവണം. കുടുംബവും സുഹൃത്തുക്കളും ഒപ്പമുണ്ടെന്ന് ജോഷി മലയാളം യുകെയോട് പറഞ്ഞു.
പാവൽ കൃഷിയെ കുറിച്ച് അറിയാനും വിത്തിനായും ജോഷി മാത്യുവിനെ 07723060940 എന്ന വാട്ട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടാം.
ജോഷി മാത്യുവിൻെറ ഫേസ്ബുക്ക് : https://www.facebook.com/worldofpaval/
ന്യൂസ് ഡെസ്ക് മലയാളം യുകെ
എല്ലാ ദിവസവും രാവിലെ മൗത്ത് വാഷ് ഉപയോഗിക്കുന്നത് കോവിഡിൽ നിന്ന് സംരക്ഷിക്കുമെന്ന പഠന റിപ്പോർട്ട് പുറത്ത്. ഈജിപ്ഷ്യൻ ഗവേഷകർ നടത്തിയ പഠനത്തിൽ ആരോഗ്യകരമായ വദനം ഇല്ലാത്തവർക്ക് രോഗം പിടിപ്പെട്ടാൽ ഇത്തരത്തിലുള്ളവരിൽ കടുത്ത രോഗലക്ഷണങ്ങൾ കാണാനുള്ള സാധ്യത ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.വായുടെ ശുചിത്വം കോവിഡു മൂലമുണ്ടാകുന്ന അപകടസാധ്യതയെ എങ്ങനെ ബാധിക്കുമെന്നതിൻെറ പുതിയ വഴിതെളിവാണ് ഈ പഠന റിപ്പോർട്ട്. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ഒരു വ്യക്തിയുടെ വദനം വൈറസിൻെറ റിസർവയറായി പ്രവർത്തിക്കും രോഗബാധിതരിൽ ഇത് താരതമ്യേന കൂടുതലായിരിക്കും. ഇത് പിന്നീട് ശരീരത്തിലെ മാറ്റ് അവയവങ്ങളിലേക്ക് എത്തുകയും ചെയ്യും.സാധാരണ ഒരാളുടെ ശരീരത്തിൽ എത്രത്തോളം വൈറസ് ഉണ്ടോ അത്രത്തോളം തീവ്രമായിരിക്കും രോഗ ലക്ഷണങ്ങൾ.
കോവിഡ് വൈറസുകളെ കൊല്ലാൻ ശേഷിയുള്ള ഒരു ഉപകരണമായി മൗത്ത് വാഷിനെ എടുത്തു കാട്ടുന്ന ഏറ്റവും പുതിയ പഠനമാണിത്. സാധാരണ കോവിഡിൻെറ വൈറസുകൾ തൊണ്ടയിലൂടെയോ മൂക്കിലൂടെയോ പ്രവേശിച്ച് വർദ്ധിക്കുകയും പിന്നീട് ശ്വസനവ്യവസ്ഥയിലൂടെ( respiratory system) ശ്വാസകോശത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. എന്നാൽ വൈറസുകൾ മോണകളെ ബാധിക്കുന്നതുവഴി അത് രക്തത്തിലേക്ക് പ്രവേശിക്കാൻ സാധ്യതയുള്ളതായി വിദഗ്ധർ ചൂണ്ടിക്കാട്ടി.
കെയ്റോ യൂണിവേഴ്സിറ്റി വിദഗ്ധർ ഹൃദ്രോഗികളായ 86 കോവിഡ് രോഗികളെ വച്ച് നടത്തിയ പരീക്ഷണത്തിൽ മെച്ചപ്പെട്ട വദന ശുചിത്വമുള്ള രോഗികളിൽ കോവിഡിൻെറ ലക്ഷണങ്ങളും ശരീരത്തിലെ വീക്കവും താരതമ്യേന കുറവായിരുന്നു.ഈ രോഗികൾ മറ്റുള്ളവരെക്കാൾ പെട്ടെന്ന് സുഖം പ്രാപിക്കുകയും ചെയ്തു. മൗത്ത് വാഷിൻെറ ഉപയോഗം കോവിഡ് വരുന്നതിൽ നിന്ന് ആളുകളെ ഒരു പരിധി വരെ സംരക്ഷിക്കുമെന്നും വൈറസ് പിടിപെട്ടാൽ നേരിയ ലക്ഷണങ്ങളേ ഉണ്ടാവുകയുള്ളൂ എന്നും ഗവേഷണം നടത്തിയ ഡോ. അഹമ്മദ് മുസ്തഫ ബസൂണി പറഞ്ഞു. ടൂത്ത് ബ്രഷിംഗ്, പതിവായുള്ള ദന്ത സന്ദർശനങ്ങൾ തുടങ്ങിയ നല്ല ശീലങ്ങൾ കോവിഡിൻെറ തീവ്രത കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബേസിൽ ജോസഫ്
ബീഫ് പെപ്പർ സ്റ്റെയിക് വിത്ത് സോയി ആൻഡ് റൈസ് വൈൻ വിനിഗർ
ചേരുവകൾ
ബീഫ് – 500 ഗ്രാം
സബോള – 1 എണ്ണം(ഡൈസ് ആയി മുറിച്ചത് )
ക്യാപ്‌സിക്കം – 2 എണ്ണം (2 വ്യത്യസ്തമായ കളർ ചെറിയ സ്ട്രിപ്സ് ആയി മുറിച്ചത് )
ഇഞ്ചി – 1 ചെറിയ പീസ് മിൻസ് ചെയ്തത്
വെളുത്തുള്ളി – 3 അല്ലി ചോപ് ചെയ്തത്
ഓയിൽ – 50 എം ൽ
സോയാസോസ് -4 ടേബിൾ സ്പൂൺ
റൈസ് വിനിഗർ – 2 ടേബിൾ സ്‌പൂൺ
ബ്രൗൺ ഷുഗർ -4 ടീസ്പൂൺ
കോൺഫ്ലോർ -1 ടീസ്പൂൺ
കുരുമുളക് – സീസൺ ചെയ്യാൻ ഉള്ളത്
ഉപ്പ് -ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
ബീഫ് വളരെ കട്ടി കുറച്ചു ഒരു കൈവിരൽ നീളത്തിൽ സ്ട്രിപ്പ് ആയി മുറിച്ചെടുക്കുക . ഒരു ഫ്രയിങ്പാനിൽ പകുതി ഓയിൽ ചൂടാക്കി അരിഞ്ഞു വച്ചിരിക്കുന്ന ബീഫ് അല്പം ക്രഷ് ഡ് കുരുമുളകും ഉപ്പും കൊണ്ട് സീസൺ ചെയ്ത് 5 മിനിറ്റോളം കുക്ക് ചെയ്യുക. കുക്ക് ചെയ്ത ബീഫ് ഒരു പ്ലേറ്റിലേയ്ക്ക് മാറ്റുക. അതേ പാനിൽ ബാക്കിയുള്ള ഓയിൽ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, സബോള, ക്യാപ്‌സിക്കം അല്പം ഉപ്പും കൂടി ചേർത്ത് വഴറ്റുക. (അധികം ഉപ്പു ചേർക്കേണ്ട കാരണം സോയാസോസ് മിശ്രിതം ചേർക്കുമ്പോൾ അതിന്റെ ഉപ്പു കൂടി വരുന്നതിനാൽ ആണ് ) ഒരു ബൗളിൽ സോയാസോസ് ,വിനിഗർ,ബ്രൗൺ ഷുഗർ കോൺഫ്ലോർ എന്നിവ നന്നായി ഒരു വിസ്‌ക് കൊണ്ട് മിക്സ് ചെയ്തെടുക്കുക .സബോളയും ക്യാപ്സിക്കവും കുക്ക് ആയി വരുമ്പോൾ മുൻപേ കുക്ക് ചെയ്ത ബീഫ് കൂടി ചേർത്ത് ഒരു 5 മിനിറ്റ് കൂടി ഉലർത്തുക .ഇതിലേക്കു തയ്യാറാക്കി വച്ചിരിക്കുന്ന സോസും കൂടി ചേർത്ത് നല്ലതായി മിക്സ് ചെയ്തു നല്ല ഗ്ലൈസിങ് ആവുമ്പോൾ ചൂടോടെ റൈസിനൊപ്പം സെർവ് ചെയ്യുക .
ബേസിൽ ജോസഫ്
ഡോ. ഐഷ വി
ലിനക്സ് പ്രോഗ്രാമിംഗ് ഷോർട്ട് ടേം കോഴ്സിന് അഡ്മിഷൻ എടുക്കാൻ വന്ന കുട്ടി അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതിനിടയിൽ ഞാൻ കുട്ടിയുടെ അച്ഛനോട് ചോദിച്ചു. : എന്താണ് ജോലി? കിണറിന് സ്ഥാനം കാണൽ. അത് എങ്ങിനെയാണ് കാണുക ? ചിതൽ പുറ്റ്, പാലമരം മുതലായവയിൽ നിന്ന് ചില പ്രത്യേക ദിശയിലുള്ള അകലം വാസ്തു ശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട് എന്നറിവുള്ളതിനാൽ അത് മനസ്സിൽ വച്ചായിരുന്നു എന്റെ ചോദ്യം. മാത്രമല്ല ആ കോളേജിലെ പ്യൂൺ ആയിരുന്ന ബാബു അഗസ്റ്റിൽ എന്നോട് പറഞ്ഞിട്ടുണ്ട് കണ്ണൂർ കാസർഗോഡ് പ്രദേശത്ത് ഒരു മീറ്റർ താഴ്ചയിൽ വെള്ളം കണ്ട കിണറുകളെ കുറിച്ചും പാതാള താഴ്ചയിൽ കുഴിച്ചിട്ടും വെള്ളം കാണാത്ത കിണറുകളെ കുറിച്ചും അറിയാമെന്ന് . അനുഭവ സമ്പന്നരായ കിണർ പണിക്കാർ ചെയ്യുന്നത് കിണർ കുഴിച്ച് ചെല്ലുമ്പോൾ മണലിന്റെ സ്ട്രാറ്റ എവിടെ വച്ച് കാണുന്നുവോ അവിടെ നിർത്തുക എന്നത്. മണലിന് ജലത്തെ പിടിച്ചു നിർത്താനുള്ള കഴിവുണ്ടെന്നാണറിവ്.
കിണറിന് സ്ഥാനം കാണുന്നത് എങ്ങിനെയെന്ന എന്റെ ചോദ്യം കേട്ടിട്ടാകണം ആ പിതാവ് എന്നോട് പറഞ്ഞു. “കിണർ കുഴിയ്ക്കാൻ സ്ഥാനം കാണാനുള്ള ദണ്ഡുമായി ഞാൻ നടക്കുമ്പോൾ എന്റെ ശരീരം വില്ലു പോലെ വളയും. എവിടെ വച്ചാണോ അതു സംഭവിയ്ക്കുന്നത് അവിടെ കുഴിച്ചാൽ വറ്റാത്ത കിണർ ജലം ലഭിക്കും.” അത് എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ ശരീരത്തിന്റെ പ്രത്യേകതയാണ് എന്നായിരുന്നു മറുപടി. നിറമോ മണമോ രുചിയോ കാന്തിക ശക്തിയോ ഇല്ലാത്ത മണ്ണിനടിയിൽ ഏറെ താഴ്ച്ചയിൽ കിടക്കുന്ന ജലത്തിന്റെ ഒരു ഉറവയ്ക്ക് എന്റെ മുന്നിൽ എല്ലു പോലിരിയ്ക്കുന്ന ഈ മനുഷ്യന്റെ ശരീരം വില്ലു പോലെ വളയ്ക്കാൻ കഴിയുമെന്ന് കേട്ടപ്പോൾ എനിക്കതിശയമായിരുന്നു. വീട്ടിൽ മറ്റാർക്കെങ്കിലും ഈ പ്രത്യേകതയുണ്ടോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാൻ ബാബു അഗസ്റ്റിനെ കൊണ്ട് കാസറഗോഡ് ചീമേനി ഭാഗത്തുള്ള ഇദ്ദേഹത്തെ കുറിച്ച് അന്വേഷിപ്പിച്ചു. സംഗതി വാസ്തവമാണെന്നും ഇദ്ദേഹം സ്ഥാനം കണ്ട കിണറുകൾ വറ്റാത്ത ഉറവയുള്ളവയാണെന്നുമായിരുന്നു ബാബു അഗസ്റ്റിന്റെ വിശ്വസനീയമായ റിപ്പോർട്ട് .
എന്റെ ഭർത്താവിന്റെ അനുജന്റെ ഭാര്യയുടെ മുതുമുത്തശ്ശനായിരുന്ന തിരുവനന്തപുരം ജില്ലയിലെ അമരവിള എന്ന സ്ഥലത്ത് ജീവിച്ചിരുന്ന തട്ടാരക്കോണത്ത് അനന്തപത്മനാഭൻ എന്ന വ്യക്തിക്ക് ഒരു സവിശേഷതയുണ്ടായിരുന്നു. മണ്ണിനടിയിലെ സ്വർണ്ണത്തിന്റെ സാന്നിധ്യം തിരിച്ചറിയാനുള്ള അസാമാന്യ കഴിവ് . അദ്ദേഹം നടന്നു പോകുന്ന വഴിയിൽ എവിടെ സ്വർണ്ണത്തിന്റെ സാന്നിധ്യം അദ്ദേഹത്തിന് തിരിച്ചറിയാൻ കഴിയുന്നുവോ അവിടെ കുഴിക്കാൻ പണിക്കാരോട് ആവശ്യപ്പെടുകയായിരുന്നു പതിവ്. അപ്പോൾ സ്വർണ്ണം ലഭിച്ചിരുന്നു. അയിർ രൂപത്തിലുള്ള സ്വർണ്ണമായിരിക്കില്ല ശുദ്ധ സ്വർണ്ണമായിരിക്കും ഇതെന്നാണ് എന്റെ നിഗമനം. അങ്ങനെ ധാരാളം സ്വർണ്ണം കുഴിച്ചെടുത്തു കഴിഞ്ഞപ്പോൾ തിരുവിതാംകൂർ മഹാരാജാവ് ഇക്കാര്യം അറിയുകയും അദ്ദേഹത്തെ വിളിച്ച് പട്ടും വളയും നൽകുകയും ധാരാളം സ്ഥലം അദ്ദേഹത്തിന് പതിച്ചു നൽകുകയും ചെയ്തു.
ശ്രീ അനന്തപത്മനാഭൻ അദ്ദേഹം കുഴിച്ചെടുത്ത സ്വർണ്ണം മുഴുവൻ തിരുവിതാം കൂർ മഹാരാജാവിന് കൈമാറുകയായിരുന്നു. ” തട്ടാരക്കോണത്ത് അനന്തപത്മനാഭൻ വക” എന്ന പേരിൽ തിരുവിതാംകൂർ കൊട്ടാരത്തിൽ ഈ സ്വർണ്ണം സൂക്ഷിച്ചിരുന്നു. ട്രഷറി ട്രോവ് ആക്ടനുസരിച്ച് ഭൂമിയിൽ നിന്നും കിട്ടുന്ന നിധി കൊട്ടാരത്തിന് അവകാശപ്പെട്ടതാണെന്നതിനാൽ ഇനി സ്വർണ്ണം കഴിച്ചെടുക്കേണ്ടയെന്ന് മഹാരാജാവ് ശ്രീ അനന്തപത്മനാഭനോട് പറഞ്ഞ ശേഷം 500 ഏക്കറോളം സ്ഥലം പതിച്ചു നൽകുകയായിരുന്നു എന്നാണറിവ്. അതിൽ അദ്ദേഹത്തിന്റെ അനന്തരാവകാശികൾ സ്കൂളുകളും മറ്റു സ്ഥാപനങ്ങളും പണിയുകയും ചെയ്തു. തീരുവനന്തപുരം ജില്ലയിൽ നെയ്യാറിന്റെ പരിസര പ്രദ്ദേശങ്ങളിൽ ധാരാളം ആൾക്കാർ സ്വർണ്ണം വജ്രം എന്നിവ തേടി തുരങ്കങ്ങൾ തീർക്കുകയും മണ്ണിടിഞ്ഞ് വീണ് മരിക്കുകയും ചെയ്തെന്ന വാർത്ത 25 ഓളം വർഷങ്ങൾക്ക് മുമ്പ് പത്രങ്ങളിൽ ഉണ്ടായിരുന്നു.
ക്രിക്കറ്റിൻെറ ജന്മനാടാണ് യുകെ. ബ്രിട്ടീഷ് ആധിപത്യത്തിന്റെ ഫലമായാണ് ഇന്ത്യയിൽ ക്രിക്കറ്റ് കളി പ്രചാരത്തിലായത്.യുകെയിലെത്തി വെറും അഞ്ചു മാസത്തിനുള്ളിൽ ക്രിക്കറ്റിൻെറ ജന്മനാട്ടിൽ ശ്രദ്ധ നേടിയിരിക്കുകയാണ് 13 വയസുകാരിയായ മലയാളി ഈവ് ഇലൈൻ ജോസഫ്. നോർതാംപ്ടൺ കൗണ്ടിയുടെ കഴിഞ്ഞ സീസണിലെ അവാർഡ് ധാന ചടങ്ങിൽ ടോപ് റൺ സ്കോററും ബെസ്ററ് ബാറ്ററുമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് മലയാളി പെൺകുട്ടി ഈവ് ഇലൈൻ ജോസഫ് ആണ്.
2021 ഏപ്രിൽ അവസാനത്തോടെ ഇംഗ്ലണ്ടിൽ എത്തിയ ഈവ് ഇലൈൻ മെയ് മാസം മുതൽ തന്നെ ലൂട്ടൻ ടൗൺ ആൻഡ് ഇന്ത്യൻസ് ക്രിക്കറ്റ് ക്ലബ്ബിൽ ചേരുകയും അവിടുത്തെ വനിതാ ടീമിനുവേണ്ടി കളിക്കുകയും ചെയ്താണ് ഇംഗ്ലണ്ടിലെ ക്രിക്കറ്റിലേക്ക് കാൽവെപ് നടത്തിയത്. ക്ലബ്ബിന്റെ വനിതാടീമിനു വേണ്ടിയും അണ്ടർ 15 ബോയ്‌സ് ടീമിനുവേണ്ടിയും തുടർച്ചയായി തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ചതോടെയാണ് ഈവിന് നോർതാംപ്ടൺ കൗണ്ടി അണ്ടർ 13 ഗേൾസ് ക്രിക്കറ്റ് ടീമിനു വേണ്ടി കളിക്കാൻ ഉള്ള അവസരം ഒരുങ്ങിയത്.
ജൂൺ അവസാനത്തോടെ കൗണ്ടി ടീമിൽ ഇടം നേടിയ ഈവ്, ആദ്യ കളിയിൽ തന്നെ ഹാഫ് സെഞ്ച്വറിയുമായി ഗംഭീര അരങ്ങേറ്റമാണ് നടത്തിയത്. പിന്നീട് ചുരുങ്ങിയ കളികളിൽ നിന്നായി 4 ഹാഫ് സെഞ്ച്വറിയോടെ 385 റൺസ് ആണ് ഈ മിടുക്കി തന്റെ ടീമിനുവേണ്ടി നേടിയത്. സഫൊക് കൗണ്ടിക്കെതിരെ നേടിയ 50 റൺസ് (നോട്ട് ഔട്ട്), 56 റൺസ് എന്നിവയും വാർവിക് ഷയർ കൗണ്ടിക്കെതിരെ നേടിയ 59 റൺസ്, നോർഫോക്കിനെതിരെ നേടിയ 94 റൺസ് (നോട്ട് ഔട്ട് ) എന്നിവയുമാണ് ടോപ് റൺ സ്‌കോറർ ആയി ഈവിനെ എത്തിച്ചത്.
ഈ ക്രിക്കറ്റ് സീസൺ അവസാനിക്കുമ്പോൾ ലൂട്ടൻ ടൗൺ ആൻഡ് ഇന്ത്യൻസ് ക്രിക്കറ്റ് ക്ലബ്ബിലെ അവാർഡ് ദാന ചടങ്ങിൽ അണ്ടർ 13 വിഭാഗത്തിൽ മോസ്റ്റ് പ്രോമിസിങ് പ്ലേയർ അവാർഡും വനിതകളുടെ ടി20 ടീമിലെ ബെസ്റ്റ് ബോളർ അവാർഡും വനിതകളുടെ സൂപ്പർ 8 ടീമിലെ ബെസ്റ്റ് ബാറ്റെർ അവാർഡും ഈവിന് തന്നെയായിരുന്നു.
നാട്ടിൽ നിന്ന് ഇംഗ്ലണ്ടിൽ എത്തുന്നതിന് മുൻപ് എറണാകുളം ഡിസ്ട്രിക്ട് ടീമിൽ അംഗമായിരുന്നു ഈവ്. ഇംഗ്ലണ്ട് ടീമിൽ ഒരിടം നേടണം എന്നതാണ് ഇപ്പോൾ ഈ കൊച്ചുമിടുക്കിയുടെ ഏറ്റവും വലിയ ലക്ഷ്യവും സ്വപ്നവും.