ന്യൂസ് ഡെസ്ക് മലയാളം യുകെ

15 വയസ് മാത്രം പ്രായമുള്ള കറുത്ത വർഗ്ഗക്കാരിയായ സ്കൂൾ വിദ്യാർഥിനിയുടെ തുണിയുരിഞ്ഞ് പരിശോധന നടത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ആയിരങ്ങൾ തെരുവിലിറങ്ങി. രോഷാകുലരായ പ്രകടനക്കാർ ഹാക്ക്‌നി ടൗൺ ഹാളിന് പുറത്താണ് തടിച്ചുകൂടിയത് . 1000 ത്തിനും 1500 നും ഇടയിൽ ആളുകൾ പ്രതിഷേധത്തിൽ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ . ഫുട്ബോൾ താരം ഇയാൻ റൈറ്റ്, ടിവി താരം റോഷെൽ ഹ്യൂംസ്, ലിറ്റിൽ മിക്‌സിന്റെ ലീ-ആൻ പിനോക്ക് എന്നിവരും സംഭവത്തിൽ വംശീയത ആരോപിച്ച് പുറപ്പെടുവിച്ച പ്രസ്താവനയിൽ ഒപ്പിട്ടവരിൽ ഉൾപ്പെടുന്നു. ഞെട്ടിപ്പിക്കുന്നതും അസ്വസ്ഥമാക്കുന്നതുമായ കേസാണിതെന്നാണ് ലണ്ടൻ മേയർ സാദിഖ് ഖാൻ സംഭവത്തെക്കുറിച്ചു പറഞ്ഞത് .

പെൺകുട്ടിയുടെ കയ്യിൽ മയക്കുമരുന്ന് ഉണ്ടെന്ന സംശയിച്ച അധ്യാപകർ പോലീസിനെ വിളിക്കുകയായിരുന്നു. രണ്ട് വനിതാ ഉദ്യോഗസ്ഥർ വിദ്യാർഥിയെ മെഡിക്കൽ റൂമിലേക്ക് കൊണ്ടുപോയി വസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തി. ആർത്തവമാണെന്ന് അറിഞ്ഞിട്ടും സാനിറ്ററി ടവൽ അഴിക്കാൻ ആവശ്യപ്പെട്ടു. പിന്നീട്, പരിശോധനയിൽ യാതൊന്നും ലഭിക്കാത്തതിനാൽ പെൺകുട്ടിയെ വീട്ടിലേക്ക് പറഞ്ഞയച്ചു. ഇതൊരു വംശീയ അതിക്രമം ആണെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. “അവൾ കറുത്തവളല്ലായിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു.” അവർ പറഞ്ഞു.

2020 അവസാനമാണ് ഇത് നടന്നതെന്ന് ലോക്കൽ ചൈൽഡ് സേഫ്ഗാർഡിംഗ് പ്രാക്ടീസ് റിവ്യൂവിൽ പറയുന്നു. സംഭവം വിവാദമായതോടെ ക്ഷമാപണവുമായി സ്കോട്ട്ലൻഡ് യാർഡ് രംഗത്തെത്തി. പരിശോധന ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്ന് അവർ സമ്മതിച്ചു