വാഷിംഗ്ടൺ: അമേരിക്കൻ ശതകോടീശ്വരനായ ജെഫ്രി എപ്‌സ്റ്റൈന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ എത്തിച്ചുനൽകിയ കേസിൽ മുൻ കാമുകിയും ബ്രിട്ടീഷുകാരിയുമായ ഗിസ്ലൈൻ മാക്സ്വെൽ കുറ്റക്കാരിയെന്ന് യു. എസ് കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിയെന്ന ഗുരുതരമായ കുറ്റമുൾപ്പെടെ അഞ്ചു കേസിൽ ഗിസ്ലൈൻ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. ന്യൂയോർക്കിലെ 12 പേരടങ്ങുന്ന ജൂറിയാണ് അഞ്ച് ദിവസത്തെ അന്തിമ വിചാരണയ്ക്ക് ശേഷം വിധി പ്രസ്താവിച്ചത്. ശിക്ഷ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അറുപതുകാരിയായ ഗിസ്ലൈൻ ശിഷ്ടകാലം ജയിലിൽ കഴിയേണ്ടി വരും. 1994 നും 2004 നും ഇടയിലാണ് എപ്‌സ്റ്റൈൻ പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തത്.

2020 ജൂലൈ മുതൽ ജയിലിൽ കഴിയുകയാണ് ഗിസ്ലൈൻ. 14 വയസ്സുള്ളപ്പോള്‍ ജെഫ്രി എപ്സ്റ്റീന്‍ തന്നെ ലൈംഗികമായി പീഢിപ്പിച്ചുവെന്ന ആരോപണവുമായി ഒരു പെൺകുട്ടി രംഗത്തെത്തിയതോടെയായിരുന്നു ഈ കേസിന്റെ ആരംഭം. തന്നെ എപ്സ്റ്റീന്‍ പീഢിപ്പിക്കുന്ന സമയത്ത് മുറിക്കുള്ളില്‍ ഗിസ്ലൈനും ഉണ്ടായിരുന്നെന്ന് പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. 1994ലാണ് ഈ സംഭവം നടന്നത്. പെൺകുട്ടിയുടെ പരാതി ഉയർന്നതിന് പിന്നാലെ മറ്റ് നിരവധിപേർ സമാനമായ പരാതിയുമായി രംഗത്തെത്തി. പ്രതിഭാഗവും വാദിഭാഗവുമായി 33 സാക്ഷികളെ വിസ്‌തരിച്ച ശേഷമാണ് വിധി പ്രസ്താവിച്ചത്.

കോടതി വിധി പുറത്തുവന്നതിനു പിന്നാലെ ആന്‍ഡ്രൂ രാജകുമാരനും സംശയ നിഴലിലാണ്. ബാലപീഢകനായ എപ്സ്റ്റീനുമായുള്ള സൗഹൃദത്തിന്റെ പേരിൽ നിരവധി തവണ ആരോപണവിധേയനാകേണ്ടി വന്ന വ്യക്തിയാണ് ആൻഡ്രൂ. നാല് മാസങ്ങൾക്ക് മുമ്പ് ആന്‍ഡ്രൂവിനെതിരെ യുവതി ന്യൂയോര്‍ക്ക് കോടതിയില്‍ കേസ് നൽകിയിരുന്നു. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്നേ, തനിക്ക് 17 വയസ്സുള്ളപ്പോള്‍ ആന്‍ഡ്രൂ തന്നോട് ലൈംഗികാതിക്രമം നടത്തിയെന്ന് പരാതിയില്‍ പറയുന്നു. എപ്‌സ്‌റ്റൈനും ആന്‍ഡ്രൂവും ചേര്‍ന്നാണ് തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതെന്നും യുവതി വെളിപ്പെടുത്തി. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണോള്‍ഡ് ട്രംപ്, ആന്‍ഡ്രൂ രാജകുമാരന്‍ തുടങ്ങി ഉന്നതരാണ് ജെഫ്രിയുടെ സുഹൃദ് വലയത്തിലുണ്ടായിരുന്നത്. 2019ല്‍ വിചാരണയില്‍ കഴിയവെ ജയിലില്‍ വെച്ച് ജെഫ്രി മരണപ്പെടുകയായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : 2022 ജനുവരി 1 മുതൽ വീട്, വാഹന ഇൻഷുറൻസ് വില മാറും. ഉപഭോക്താക്കൾക്ക് കൂടുതൽ പിന്തുണ ഉറപ്പാക്കുന്ന നിയമങ്ങളാണ് ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്നത്. ഇനി പോളിസി പുതുക്കുന്നവർ ഫിനാൻഷ്യൽ കണ്ടക്‌ട് അതോറിറ്റിയുടെ (എഫ്‌സിഎ) നിയന്ത്രണങ്ങൾ പ്രകാരം അധിക പണം നൽകേണ്ടി വരില്ല. അതിനർത്ഥം, സ്ഥിരമായി പോളിസി മാറുന്നവർക്ക് വില കൂടും. അതേസമയം ദീർഘകാല ഉപഭോക്താക്കൾക്ക് തുക കുറവായിരിക്കും. പുതിയ നിയമം പ്രകാരം, വിശ്വസ്തരായ ഉപഭോക്താക്കൾക്ക് 10 വർഷത്തിനുള്ളിൽ 4.2 ബില്യൺ പൗണ്ട് ലാഭമുണ്ടാകുമെന്ന് എഫ്‌സിഎ പറഞ്ഞു.
ഒരു ഉപഭോക്താവിൽ നിന്ന് വർഷാവർഷം കൂടുതൽ നിരക്ക് ഈടാക്കുന്നത് തടയുവാനായാണ് പുതിയ പദ്ധതി കൊണ്ടുവരുന്നത്. ഉദാഹരണമായി, ഹോം ഇൻഷുറൻസിനായി ഒരു പുതിയ ഉപഭോക്താവ് സാധാരണയായി ഒരു വർഷത്തേക്ക് 130 പൗണ്ട് ആണ് അടയ്‌ക്കേണ്ടി വരികയെന്ന് എഫ്‌സിഎ ചൂണ്ടിക്കാണിച്ചു. എന്നാൽ അതേ പോളിസിക്ക്, ഒരേ ഇൻഷുറർക്കൊപ്പം അഞ്ച് വർഷം നിന്നവരുടെ വാർഷിക പ്രീമിയം 238 പൗണ്ട് ആയി ഉയർന്നു. മോട്ടോർ ഇൻഷുറൻസിനായി, പുതിയ ഉപഭോക്താക്കൾ 285 പൗണ്ട് അടച്ചപ്പോൾ അഞ്ച് വർഷത്തിലേറെയായി ഒരേ ഇൻഷുറർക്കൊപ്പം നിന്ന ആളുകൾ 370 പൗണ്ട് നൽകി.
വീട്, മോട്ടോർ ഇൻഷുറൻസ് എന്നിവയിലുള്ള 100 ലക്ഷം പോളിസികൾ, ദാതാവിനൊപ്പം അഞ്ച് വർഷമോ അതിൽ കൂടുതലോ ഉള്ള ആളുകളാണ് കൈവശം വച്ചിരിക്കുന്നത്. വീടും മോട്ടോർ ഇൻഷുറൻസും സംബന്ധിച്ച എഫ്‌സിഎയുടെ ധീരമായ പുതിയ നിയമങ്ങളെ സ്വാഗതം ചെയ്യുന്നതായി സിറ്റിസൺസ് അഡ്വൈസിലെ പോളിസി ഡയറക്ടർ മാത്യു അപ്‌ടൺ പറഞ്ഞു. മറ്റ് വിപണികളിലെ ഉപഭോക്താക്കളെ സംരക്ഷിക്കാൻ അടിയന്തിര നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഒമിക്രോൺ തരംഗത്തിന് എതിരെയുള്ള തയ്യാറെടുപ്പിൻെറ ഭാഗമായി ഇംഗ്ലണ്ടിലുടനീളം ആശുപത്രികളിൽ കൊറോണ വൈറസ് “സർജ് ഹബുകൾ” സ്ഥാപിക്കുമെന്ന് എൻഎച്ച്എസ് അറിയിച്ചു. ഇതിനായി നൂറോളം രോഗികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള എട്ട് താൽക്കാലിക സൈറ്റുകളാണ് ഒരുങ്ങുന്നത്. ഈയാഴ്ച തന്നെ കെട്ടിട നിർമ്മാണം ആരംഭിക്കും. നൈറ്റിംഗേൽ ഹോസ്പിറ്റൽ യൂണിറ്റുകളിൽ നിന്ന് വ്യത്യസ്തമായി ആവശ്യമെങ്കിൽ നാലായിരം കിടക്കകൾ വരെ ഉൾപ്പെടുത്താൻ കഴിയുന്ന സൈറ്റുകൾ കണ്ടെത്തി അവ നിലവിലുള്ള ആശുപത്രികളിലേക്ക് ചേർക്കും. എൻഎച്ച്എസിൻെറ ഈ പുതിയ സേവനം യുദ്ധകാലടിസ്ഥാനത്തിലാകുമെന്ന് എൻഎച്ച്എസ് മെഡിക്കൽ ഡയറക്ടർ പ്രൊഫ സ്റ്റീഫൻ പോവിസ് പറഞ്ഞു. യുകെയിൽ ഈ ആഴ്ച റെക്കോർഡ് തരത്തിലുള്ള പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് പുതിയ നീക്കം. ബുധനാഴ്ച 183,000 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
വൈറസ് ബാധിച്ചവരിൽ എത്ര പേർക്ക് ആശുപത്രി ചികിത്സ ആവശ്യമാണെന്ന് തങ്ങൾക്ക് അറിയില്ലെന്നും എന്നാൽ അണുബാധയുടെ എണ്ണം കണക്കിലെടുക്കുമ്പോൾ തങ്ങൾക്ക് ഇനിയും കാത്തിരിക്കാൻ ആവില്ല എന്നും അതിനാലാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലങ്കാഷെയറിലെ റോയൽ പ്രെസ്റ്റൺ ഹോസ്പിറ്റൽ, ലീഡ് സിലെ സെന്റ് ജെയിംസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, സ്റ്റീവനേജിലെ ലിസ്റ്റർ ഹോസ്പിറ്റൽ, ലണ്ടനിലെ സെന്റ് ജോർജ്ജ് ഹോസ്പിറ്റൽ, കെന്റിലെ വില്യം ഹാർവി ഹോസ്പിറ്റൽ, നോർത്ത് ബ്രിസ്റ്റോൾ ഹോസ്പിറ്റൽ, സോളിഹുൾ ഹോസ്പിറ്റൽ, യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ബർമിംഗ്ഹാം, യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ലെസ്റ്റർ എന്നിവിടങ്ങളിൽ ആയിരിക്കും ഹബ്ബുകൾ സ്ഥാപിക്കുക. പുതിയ ഹബ്ബുകൾ ഉപയോഗിക്കേണ്ട സാഹചര്യം വരില്ലെന്ന് പ്രതീക്ഷിക്കുന്നതായും ഏത് സാഹചര്യവും നേരിടാൻ കഴിയുന്നതിന് വേണ്ടി തങ്ങൾ തയ്യാറെടുക്കുന്നതിൻെറ ഭാഗം മാത്രമാണിതെന്നും ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ട്രസ്റ്റുകൾക്കായുള്ള അംഗത്വ സംഘടനയായ എൻഎച്ച്എസ് പ്രൊവൈഡേഴ്സിന്റെ ചീഫ് എക്സിക്യൂട്ടീവായ ക്രിസ് ഹോപ്സൺ ഹബ്ബുകളെ “ബാക്കപ്പ് ഇൻഷുറൻസ് പോളിസി” എന്നാണ് വിശേഷിപ്പിച്ചത്. ആവശ്യമെങ്കിൽ നാലായിരം രോഗികളെ വരെ ഉൾക്കൊള്ളാൻ കഴിയുന്ന ജിമ്മുകൾ, വിദ്യാഭ്യാസ കേന്ദ്രങ്ങൾ തുടങ്ങി മറ്റ് സ്ഥലങ്ങളിൽ ഈ ഹബ്ബുകൾ സ്ഥാപിക്കും. ഇതിനായി ഇത്തരത്തിലുള്ള സ്ഥലങ്ങൾ തിരിച്ചറിയാൻ ട്രസ്റ്റുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കൗമാരക്കാരനെ കുത്തികൊലപ്പെടുത്തിയ സംഭവസ്ഥലത്തുനിന്ന് സെൽഫി എടുത്ത പോലീസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. മെർസിസൈഡ് പോലീസിൽ ജോലി ചെയ്തിരുന്ന പി സി റയാൻ കനോലിയാണ് വംശീയ വിദ്വേഷം പുലർത്തുന്ന ചിത്രങ്ങൾ പങ്കുവച്ചത്. അഴിമതിവിരുദ്ധ അന്വേഷണത്തിനുശേഷം 37 കാരനായ ഈ പോലീസുകാരനെ മോശമായ പെരുമാറ്റത്തെ തുടർന്ന് പുറത്താക്കിയതായി പോലീസ് അറിയിച്ചു. 2015-നും 2018-നും ഇടയിൽ എടുത്ത തെറ്റായ ഫോട്ടോഗ്രാഫുകൾ ഈ ഉദ്യോഗസ്ഥൻെറ കയ്യിൽനിന്നു കണ്ടെത്തിയതായി സേന അറിയിച്ചു. തൻറെ സ്ഥാനം ദുരുപയോഗിക്കൽ, പോലീസ് കമ്പ്യൂട്ടറിൻെറ ദുരുപയോഗം, പൊതു ഓഫീസിലെ മോശം പെരുമാറ്റം എന്നീ കുറ്റങ്ങൾക്ക് കനോലിയെ ജനുവരി 10-ന് മാഞ്ചസ്റ്റർ ക്രൗൺ കോടതിയിൽ വിചാരണ ചെയ്യും. ഡ്യൂട്ടിയിലായിരിക്കെ ദുർബലരായ ആളുകളുടെ ഫോട്ടോഗ്രാഫുകൾ എടുത്തിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥൻെറ ഫോണിൽ ഭയപ്പെടുത്തുന്ന സ്വവർഗ്ഗ വിദ്വേഷവും വംശീയ നിന്ദ്യവുമായ ചിത്രങ്ങൾ ഉള്ളതായും അന്വേഷണത്തിൽ കണ്ടെത്തി.

2018-ൽ ഒരു കൗമാരക്കാരന് കുത്തേറ്റ കൊലപാതക സ്ഥലത്തിലെ ഫോട്ടോ ഇയാൾ എടുത്തതായും ഒരു കു ക്ലക്സ് ക്ലാൻ അംഗത്തിന് ഈ ഫോട്ടോ അയച്ചു കൊടുത്തതായും ഉള്ള പരാതിയെ തുടർന്നായിരുന്നു അന്വേഷണം. കനോജയുടെ പ്രവർത്തികൾ തന്നെ ഞെട്ടിപ്പിച്ചുവെന്നും ഇത്തരത്തിലുള്ള പ്രവർത്തികൾ തനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ലെന്നും പോലീസിൽ നിന്ന് പ്രതീക്ഷിക്കുന്ന ഉയർന്ന നിലവാരത്തിലുള്ള മൂല്യങ്ങൾ അദ്ദേഹത്തിൽ കാണുന്നില്ല എന്നും ഡെപ്യൂട്ടി ചീഫ് കോൺസ്റ്റബിൾ ഇയാൻ ക്രിച്ച്‌ലി പറഞ്ഞു. സമൂഹത്തിലെ ഏറ്റവും ദുർബലരായ ആളുകളെ സംരക്ഷിക്കുന്നതിനായി തങ്ങളുടെ ഉദ്യോഗസ്ഥർ പ്രവർത്തിക്കുമ്പോൾ ഇത്തരത്തിലുള്ള ഒരു പെരുമാറ്റം തനിക്ക് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇംഗ്ലണ്ടിലെ ചിൽഡ്രൻസ് കെയർ സിസ്റ്റത്തിന്റെ പ്രവർത്തനം താറുമാറിലെന്ന് റിപ്പോർട്ട്. ചൂഷണത്തിൽ നിന്ന് കൗമാരക്കാരെ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന കെയർ സിസ്റ്റം, അവരെ ഗുരുതരമായ അപകടസാധ്യതയിലേക്കാണ് തള്ളിവിടുന്നതെന്ന് കമ്മീഷൻ ഓൺ യങ്ങ് ലൈവ്സ് റിപ്പോർട്ട് പറയുന്നു. സംവിധാനം അടിയന്തിരമായി പരിഷ്കരിക്കുകയാണെന്ന് മന്ത്രിമാർ വ്യക്തമാക്കി. ഇംഗ്ലണ്ടിലെ മുൻ ചിൽഡ്രൻസ് കമ്മീഷണർ ആനി ലോംഗ്‌ഫീൽഡിന്റെ അധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിൽ ചൂഷണത്തിന് വിധേയരായ കൗമാരക്കാരെ പിന്തുണയ്ക്കുന്നതിനുള്ള സംരക്ഷണം അപര്യാപ്തമാണെന്നും വിവരിച്ചു.

അനുയോജ്യമായ താമസ സ്ഥലങ്ങളുടെ അഭാവം, ചൂഷണത്തിന് സാധ്യതയുള്ളവരെ തിരിച്ചറിയുന്നതിൽ സംഭവിക്കുന്ന പരാജയം, ധനസഹായം വെട്ടിക്കുറയ്ക്കൽ എന്നിവ കെയർ സിസ്റ്റത്തെ തകരാറിലാക്കുന്നു. ആരംഭത്തിൽ ചെറിയ കുട്ടികളെ പിന്തുണയ്ക്കുന്നതിനായി രൂപീകരിച്ച സിസ്റ്റം ഇപ്പോൾ അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ബുദ്ധിമുട്ടുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

സോഷ്യൽ കെയർ സിസ്റ്റം യുവാക്കളെ വലിയ അപകടത്തിലേക്ക് എത്തിക്കുകയാണെന്ന് ലോംഗ് ഫീൽഡ് വിശദമാക്കി. ദുർബലരായ ചില കൗമാരക്കാരെ അവർ താമസിക്കുന്ന പ്രദേശത്തുനിന്നും ഉയർന്ന കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലങ്ങളിലേക്ക് മാറ്റിപാർപ്പിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് ക്രിമിനൽ സംഘങ്ങൾക്ക് അവസരം ഒരുക്കുന്നതിന് തുല്യമാണ്. കുട്ടികളുടെ സോഷ്യൽ കെയർ സിസ്റ്റം പുനഃസ്ഥാപിക്കുന്നതിന് നിശ്ചയദാർഢ്യമുള്ള പ്രവർത്തനവും ഫണ്ടിംഗും ആവശ്യമാണെന്ന് ലോംഗ് ഫീൽഡ് കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ചൊവ്വാഴ്ച 117,093 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ യുകെയിലെ കോവിഡ് കേസുകളുടെ എണ്ണത്തിൽ പുതിയ റെക്കോർഡ്. ഏകദേശം 9,546 പേർ കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. ഇത് ഈ വർഷം മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണ്. ഇതുവരെ ഒമിക്രോൺ മൂലമുണ്ടായ ആശുപത്രി കേസുകളുടെ എണ്ണത്തിലുള്ള വർദ്ധനവിനുള്ള കാരണം ഇതുവരെയും കണ്ടെത്താനായിട്ടില്ല. ക്രിസ്തുമസ് കാലയളവിലുള്ള രാജ്യത്തെ മുഴുവൻ കോവിഡ് ഡേറ്റ ഇതുവരെ ലഭ്യമല്ല. യുകെ ഗവൺമെൻറിൻറെ കോവിഡ് ഡാഷ്‌ബോർഡിൽ ചൊവ്വാഴ്ച 129,471 കേസുകൾ കൂടി രേഖപ്പെടുത്തി. എന്നാൽ ഈ കണക്കുകളിൽ ഇംഗ്ലണ്ടിൽ നിന്നും വെയിൽസിൽ നിന്നുമുള്ള ഡേറ്റകൾ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. ജനുവരി ആദ്യവാരം മാത്രമേ ദേശീയതലത്തിലുള്ള കോവിഡ് വ്യാപനത്തിൻെറ പൂർണമായ രൂപം ലഭിക്കുകയുള്ളൂ.

ആളുകൾ പുതുവർഷ ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും യുകെയിലെ മന്ത്രി പറഞ്ഞതിന് പിന്നാലെയാണ് കണക്കുകൾ പുറത്തുവന്നത്. വിനോദസഞ്ചാരികൾ പുറത്തു പോകുന്നതിനു മുമ്പ് ലാറ്ററൽ ഫ്ലോ ടെസ്റ്റ് നടത്തണമെന്നും നല്ല വായുസഞ്ചാരമുള്ള സ്ഥലങ്ങളിൽ മാത്രം ആഘോഷങ്ങൾ നടത്താൻ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. സ്കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവയിൽ നിന്ന് വ്യത്യസ്തമായി പുതുവർഷത്തിനു മുന്നോടിയായി ഇംഗ്ലണ്ടിൽ പുതിയ കോവിഡ് നിയന്ത്രണങ്ങൾ അവതരിപ്പിക്കുന്നില്ല എന്ന് സർക്കാർ തീരുമാനിച്ചു. തീവ്രപരിചരണവിഭാഗത്തിലുള്ള രോഗികളിൽ വാക്സിനേഷൻ സ്വീകരിച്ചവരുടെ എണ്ണം വളരെ കുറവായതിനാൽ പുതിയ നിയന്ത്രണങ്ങൾ അവതരിപ്പിക്കേണ്ടതില്ലെന്ന് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ റീജിയസ് മെഡിസിൻ പ്രൊഫസർ ജോൺ ബെൽ പറഞ്ഞു. വെയിൽസിൽ ക്രിസ്തുമസിന് മുമ്പുള്ള ദിവസങ്ങളിലെ കണക്കുകൾ കുത്തനെ വർദ്ധിച്ചു അതേസമയം ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന കണക്കുകളാണ് സ്കോട്ട്‌ലൻഡിലേത് ഡിസംബർ 24 മുതലുള്ള നോർത്തേൺ അയർലൻഡിലെ പുതിയ കേസുകളുടെ വിവരങ്ങളൊന്നും ലഭ്യമല്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വാക്‌സിൻ സ്വീകരിക്കാൻ വിസമ്മതിച്ചിരുന്ന ലോക കിക്ക്ബോക്‌സിംഗ് ചാമ്പ്യൻ കോവിഡ് ബാധിച്ച് മരിച്ചു. നവംബർ അവസാനത്തോടെ ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിച്ചെങ്കിലും ഒരു ചെറിയ വൈറസിന് തന്നെ ഒന്നും ചെയ്യാൻ ആവുകയില്ല എന്നായിരുന്നു 41 കാരനായ ഫ്രെഡറിക് സിനിസ്ട്രൻെറ വാദം. മൂന്നു തവണ ലോക ചാമ്പ്യനായ ഇദ്ദേഹം തൻറെ സോഷ്യൽ മീഡിയ ഫോളോവേഴ്സിനോട് രോഗ ലക്ഷണങ്ങൾക്കുള്ള ചികിത്സ സ്വീകരിക്കുക വീട്ടിൽനിന്ന് ആയിരിക്കും എന്ന് പറഞ്ഞിരുന്നു. എന്നാൽ ഡിസംബർ 15 ന് ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം മരിച്ചുവെന്ന് അദ്ദേഹത്തിൻറെ പങ്കാളി പറഞ്ഞു. ആശുപത്രി വിട്ട് ഓക്സിജൻ സ്വയം നൽകി ചികിത്സിക്കാൻ തീരുമാനിച്ച അദ്ദേഹം സ്വദേശമായ സിനിയിൽ വച്ചായിരുന്നു മരിച്ചത്.

അണ്ടർടേക്കർ എന്നറിയപ്പെടുന്ന ബെൽജിയം വംശജനായ ഇദ്ദേഹം മുമ്പ് മാസ്കുകൾക്കെതിരെയും വാക്സിൻ പാസുകൾക്കെതിരെയും രംഗത്തുവന്നിരുന്നു. തൻറെ യുവത്വവും ശാരീരികക്ഷമതയും വൈറസിൽ നിന്ന് തന്നെ സംരക്ഷിക്കും എന്നായിരുന്നു അദ്ദേഹത്തിൻറെ വിശ്വാസം. അദ്ദേഹം കോവിഡിനെ “ഹെയർ ഫ്ലൂ” എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. കോവിഡ് നിയന്ത്രണങ്ങൾക്കെതിരെയുള്ള പ്രക്ഷോഭങ്ങളിൽ ഇദ്ദേഹം തൻെറ പങ്കാളിത്തം അറിയിക്കുകയും ചെയ്തിരുന്നു. കോവിഡിന് സമാനമായ ലക്ഷണങ്ങൾ കാണിക്കുന്നതിനാൽ ആശുപത്രിയിൽ പോകാൻ സിനിസ്ട്രയോട് ആവശ്യപ്പെട്ടതായി അദ്ദേഹത്തിൻറെ പരിശീലകൻ ഒസ്മാൻ യിഗിൻ പറഞ്ഞു. ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിച്ചില്ലെങ്കിൽ പരിശീലനം നടത്താൻ വിസമ്മതിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ബെൽജിയത്തിലെ ഏറ്റവും ശക്തനായ മനുഷ്യൻ എന്ന വിളിപ്പേരുള്ള സിനിസ്ട്രയ്ക്ക് അസുഖം മൂലം ഡിസംബർ 4ന് ആസൂത്രണം ചെയ്തിരുന്ന ഒരു പോരാട്ടം മാറ്റിവയ്ക്കാൻ നിർബന്ധിതനായപ്പോൾ അതിനെതിരെയുള്ള അതൃപ്തി സിനിസ്ട്ര പങ്കുവെച്ചിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : വാഹനമോടിക്കുമ്പോഴും പാർക്ക് ചെയ്യുമ്പോഴും തെറ്റ് പറ്റാത്തവർ ചുരുക്കമാണ്. എന്നാൽ പ്രധാനപ്പെട്ട നാല് തെറ്റുകൾ നാം ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കാരണം ഈ തെറ്റുകൾ വരുത്തുന്ന ഡ്രൈവർമാർ 130 പൗണ്ട് പിഴ നൽകേണ്ടി വരും. ഓഫ്-സ്ട്രീറ്റ്, പ്രൈവറ്റ് കാർ പാർക്ക് പെനാൽറ്റി ചാർജുകൾ ലണ്ടനിൽ £130 ഉം തലസ്ഥാനത്തിന് പുറത്ത് £120 ഉം ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. നാല് പാർക്കിംഗ് പിഴവുകൾ ഇവയൊക്കെയാണ് ;

1) സിഗ്‌സാഗ് ലൈനുകളിൽ പാർക്ക് ചെയ്യരുത്- സിഗ്‌സാഗ് ലൈനുകളിൽ പാർക്കിംഗ് അനുവദനീയമല്ല. മുന്നിൽ സീബ്രാ ലൈനോ കാൽനടയാത്രക്കാർ റോഡ് മുറിച്ചു കടക്കുന്നുണ്ടെന്നോ സൂചിപ്പിക്കാനുള്ള വരകൾ കൂടിയാണത്. അതുകൊണ്ട് തന്നെ സിഗ്‌സാഗ് വെള്ള വരകൾ ശ്രദ്ധിക്കുക.
2) ഇരട്ട വെള്ള വരകൾക്ക് സമീപം പാർക്ക് ചെയ്യരുത് – റോഡിന്റെ മധ്യത്തിൽ ഇരട്ട വെള്ള വരകൾ കണ്ടാൽ അവിടെ നിങ്ങൾക്ക് നിർത്താനോ പാർക്ക് ചെയ്യാനോ കഴിയില്ല, ഓവർടേക്ക് ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. ഹൈവേ കോഡിന്റെ റൂൾ 240 അനുസരിച്ച് അശ്രദ്ധമായി വാഹനമോടിച്ചാലോ ഇരട്ട വെള്ള വരയിൽ പാർക്ക് ചെയ്താലോ 100 പൗണ്ട് വരെ പിഴ നൽകണം.
3) ബ്ലൂ ബാഡ്ജ് സ്പോട്ടുകളിൽ പാർക്ക് ചെയ്യാനുള്ള അവകാശം ബ്ലൂ ബാഡ്ജ് ഹോൾഡേഴ്‌സിന് മാത്രം. കർശന നിയമത്തിന്റെ പരിധിയിൽ പെടുന്നതാണ് ഇത്. തെറ്റ് ചെയ്താൽ 120 പൗണ്ട് പിഴ നൽകേണ്ടി വരും.
4) മഞ്ഞ വരകൾ ഒഴിവാക്കുക – നിങ്ങൾക്ക് ഒറ്റ മഞ്ഞ വരയിൽ നിർത്താൻ സാധിക്കും. എന്നാൽ ഇരട്ട മഞ്ഞ വരയിൽ നിയമങ്ങൾ കർശനമാണ്. ഇരട്ട മഞ്ഞ വരയിൽ വാഹനം പാർക്ക് ചെയ്യുന്നത് നിയമവിരുദ്ധമാണ്.
പ്രധാനമായും ഈ കാര്യങ്ങൾ ശ്രദ്ധിച്ചു വാഹനമോടിച്ചാൽ പിഴയിൽ നിന്ന് രക്ഷപ്പെടാൻ കഴിയും. ഡ്രൈവിങ്ങും കൂടുതൽ സുരക്ഷിതമാകും.
ടോം ജോസ് തടിയംപാട്
ടർക്കിയിലെ ഇസ്താംബുൾ അഥവാ പഴയ കോൺസ്റ്റാന്റിനോപ്പിൾ സന്ദർശിക്കാൻ കഴിഞ്ഞപ്പോൾ അവിടുത്തെ മഹാരഥന്മാരായ രാജാക്കന്മാർ താമസിച്ചിരുന്ന ടോപ് കോപ്പി പാലസിലെ രാജാവിന്റെ സ്ത്രീകൾ താമസിച്ചിരുന്ന (ഹാരം ) കാണാനിടയായി , അവിടെ അർമേനിയൻ ക്രിസ്റ്റ്യൻ വെപ്പാട്ടികൾ താമസിച്ചിരുന്ന ഒരു ഹാൾ ഉണ്ട് അതിന്റെ കാരണം അന്വേഷിച്ചാൽ എത്തപ്പെടുന്നതു ഒരു വലിയ കൂട്ടക്കൊലയുടെ ബാക്കിപത്രത്തിലേക്കാണ് ..റോം സന്ദർശിച്ചപ്പോൾ തെരുവിൽ കണ്ട അർമേനിയൻ വേശ്യകളെപ്പറ്റിയും യാചകരെപ്പറ്റിയും അന്വേഷിച്ചപ്പോൾ എത്തിപ്പെട്ടതും ഈ കൂട്ടക്കൊലയിലേക്കാണ്
കൊഴിഞ്ഞുപോയ ഇരുപതാം നൂറ്റാണ്ടിൽ ലോകസമൂഹത്തിനു എന്നും വേദന നൽകികൊണ്ടു ചരിത്ര കുരുതികളെ വീണ്ടും അന്വേഷണ ത്വരതയിയിലേക്ക് തള്ളിവിടുന്ന രണ്ടു കൂട്ടകൊലപാതകങ്ങളാണ് അർമേനിയൻ കൂട്ടകൊലപാതകവും യഹൂദ കൂട്ടകൊലപാതകവും. യഹൂദ കൊലപാതകം സാമൂഹിക മനഃസാക്ഷിക്കുമുൻപിൽ കൊണ്ടുവരാൻ ചരിത്രകാരന്മാർക്കു കഴിഞ്ഞിട്ടുണ്ട്. എന്നാൽ അർമേനിയൻ കൊലപാതകം അഥവാ ക്രിസ്റ്റ്യൻ നരഹത്യ വെളിച്ചംകാണാതെ ഇന്നും മണ്മറഞ്ഞു കിടക്കുകയാണ് ,എന്നാൽ 2021 ൽ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ അർമേനിയൻ കൊലപാതകത്തെ ചരിത്രത്തിലെ ഏറ്റവും വലിയ വംശഹത്യ എന്ന് വിശേഷിച്ചപ്പോൾ ആ പഴയ ചരിത്രം ആളുകൾ പൊടിതട്ടിയെടുക്കാൻ തുടങ്ങി നിലവിൽ 31 രാഷ്ട്രങ്ങൾ ഈ കൂട്ടക്കൊലയെ വംശഹത്യയായി അംഗീകരിച്ചു കഴിഞ്ഞു .

ബിസി 6 മുതൽ ഇന്നത്തെ കിഴക്കൻ തുർക്കിയിലെ അനോട്ടോളിയ പ്രദേശത്തു ജീവിച്ചിരുന്ന ജനവിഭാഗമായിരുന്നു അർമീനിയക്കാർ . അതായതു ടർക്കുകൾ എത്തപ്പെടുന്നതിനു 1500 വർഷം മുൻപ് അവിടെ താമസമാക്കിയവർ . ലോകത്തെ ആദ്യ കത്തോലിക്ക രാഷ്ട്രം അർമേനിയയാണ്. എ.ഡി 301 അർമീനിയ കത്തോലിക്ക രാഷ്ട്രമായി അന്നത്തെ രാജാവ് പ്രഖ്യപിച്ചു എന്നുപറഞ്ഞാൽ റോം കത്തോലിക്കാ മതം സ്വീകരിക്കുന്നതിനു മുൻപ് കത്തോലിക്കാമതം സ്വീകരിച്ച രാഷ്ട്രം എന്നർത്ഥം . 1453 ഇസ്ലാമിക അധിനിവേശത്തിന്റെയും പിടിച്ചടക്കലിന്റെയും ഭാഗമായി കോൺസ്റ്റാന്റിനോപ്പിൾ മുഹമ്മദ് രണ്ടാമൻ പിടിച്ചെടുത്ത ശേഷം അർമേനിയൻ പ്രദേശം അദ്ദേഹം തുർക്കിയോട് കൂട്ടിച്ചേർത്തു. അക്കാലത്ത് അർമേനിയക്കാരെ എല്ലാ മേഖലകളിലും പ്രവർത്തിക്കാൻ അനുവദിച്ചിരുന്നു കഠിനാധ്വാനം കൊണ്ട് അവർ ടർക്കുകളേക്കാൾ ജീവിതനിലവാരം ഉയർന്നവരായിമാറി അവർക്കു സ്വന്തം ഭാഷയും ലിപിയും സംസ്കാരവും ഉണ്ടായിരുന്നു .
കാലക്രമേണ ഇസ്ലാമിക പുരോഹിതരുടെ സമ്മർദ്ദത്തിൽ അവരെ ഇസ്ലാമിക ഭരണകൂടം രണ്ടാം തരം പൗരന്മാരായി മാറ്റുകയും ഇസ്ലാമിക നികുതി ചുമത്തുകയും (ജസിയ )ചെയ്തു . പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തുല്യ അവകാശത്തിനുവേണ്ടി അർമേനിയക്കാർ മുറവിളികൂട്ടാൻ തുടങ്ങിയിരുന്നു . 1876 ബാൽക്കൻ യുദ്ധത്തിൽ റഷ്യ ബാൽക്കൻ രാജ്യങ്ങളെ സഹായിക്കുകയും ടർക്കി യുദ്ധത്തിൽ തോൽക്കുകയും ചെയ്തപ്പോൾ റഷ്യയ്ക്കുവേണ്ടി ചാരപ്പണി ചെയ്തു എന്നാരോപിച്ചു അർമേനിയക്കാരുടെ ഭൂമി കണ്ടുകെട്ടാൻ തുടങ്ങിയിരുന്നു. അതോടൊപ്പം അനോട്ടോളിയയിൽ കുടിയേറി താമസിച്ചിരുന്ന കുർദിഷ് മുസ്ലിമുകളുടെ ഒരു പാരമിലിട്ടറി രൂപപ്പെടുത്തി അർമേനിയൻ സമൂഹത്തെ കൊള്ളയടിക്കാനും അവരെ കൊന്നൊടുക്കാനും തുടങ്ങി. ഇതിനെതിരെ അർമേനിയൻ സംഘടനകൾ (അർമേനിയൻ റിവൊല്യൂഷനറി ഫെഡറേഷൻ )തുർക്കിയെ ആക്രമിക്കുകയും ചെയ്തു . 1876 ൽ സുൽത്താൻ അബ്ദുൽ മജീത് രണ്ടാമൻ ഭരണഘടന സസ്‌പെൻഡ് ചെയ്യുകയും പാർലമെന്റ് പിരിച്ചുവിടുകയും ചെയ്തു . ഇതിൽ പ്രതിക്ഷേധിച്ചുണ്ടായ ജനകീയ മുന്നേറ്റമായിരുന്നു യുവ തുർക്കി മൂവ് മെന്റ് .
തുർക്കി സമ്രാജ്യത്തിൽ നിന്നും പലരാജ്യങ്ങളും സ്വാതന്ത്ര്യം നേടുകയും ,രാജ്യ൦ സാമ്പത്തികമായി തകരുകയും ചെയ്ത സാഹചര്യത്തിൽ 1908 രാജാവ് പാർലമെന്റും ഭരണഘടനയും പുനഃസ്ഥാപിക്കാൻ നിർബന്ധിതമാകുകയും ഈ സമരത്തിൽ രാജാവിനെതിരെ നിന്ന എല്ലാവരും അണിനിരക്കുകയും ചെയ്തു . പാർലമെന്റ് പുനഃസ്ഥാപിച്ചതോടെ പ്രധാന സ്ഥാനങ്ങളിൽ എത്തിയ മൂന്നു പാഷമാർ യുവ തുർക്കി മുന്നേറ്റത്തിലെ വലതുപക്ഷ വിഭാഗമായിരുന്നു . കടുത്ത ടർക്കി ദേശീയവാദികൾ ആയിരുന്ന വലത് പാഷ , ഇൻവെർ പാഷ , ജമാൽ പാഷ , എന്നിവരായിരുന്നു സർക്കാരിനെ നയിച്ചിരുന്നത് . ഇവർ വളരെ വലിയ ക്രൂരതയാണ് അർമേനിയൻ സമൂഹത്തിനെതിരെ നടത്തിയത്. 1911 നടന്നയുദ്ധത്തിൽ ലിബിയ നഷ്ടപെട്ടു. 1912 ൽ നടന്ന ബാൽക്കൻ യുദ്ധത്തിൽ യൂറോപ്പിലുള്ള എല്ലാ അസ്തിത്വവും ടർക്കിയുടെ തകർന്നടിഞ്ഞു. ബാൽക്കൻ രാജ്യങ്ങളെ സഹായിച്ച റഷ്യയ്ക്കുവേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിച്ചു അർമേനിയക്കാർക്കു നേരെ ക്രൂരമായ ആക്രമണവും ബലാത്സംഗവുമാണ് നടന്നത് . കൂടാതെ 2 ലക്ഷം പേരെ നിർബന്ധിത മത പരിവർത്തനവും നടത്തി . കുട്ടികളെയും സ്ത്രീകളെയും ക്രൂരമായി കൊന്നുകളഞ്ഞു. യുവതികളെ പിടിച്ചുകൊണ്ടുപോയി അടിമകളാക്കി ..ടർക്കി സൈന്യത്തിൽ ജോലിചെയ്തിരുന്ന അർമേനിക്കാരെ നിരായുധരാക്കി കൊന്നുകളഞ്ഞു .

1914 പൊട്ടിപുറപ്പെട്ട ഒന്നാം ലോകായുധത്തിൽ ടർക്കി ജർമ്മനിയോടൊപ്പം ചേർന്നു . എതിർപക്ഷത്തു നിന്ന റഷ്യ തുർക്കിയുടെ കിഴക്കൻ മേഖല ആക്രമിക്കുകയും റഷ്യൻ സൈന്യത്തെ സഹായിക്കാൻ കുറച്ചു അർമേനിയക്കാർ തയാറാകുകയും ചെയ്തതിന്റെ ഫലമായി തുർക്കിയിൽ നിന്നും അർമേനിയക്കാരെ തുരത്തി ഓടിക്കാനും ഇല്ലായ്മ ചെയ്യാനും മൂന്ന് പാഷമാർ തീരുമാനിച്ചു. ഇതിനു കാരണം ടർക്കി അർമേനിയക്കാർക്കു വേണ്ടി വിഭജിക്കേണ്ടിവരും എന്ന ഭയമായിരുന്നു .
1915 ഏപ്രിൽ മാസം 24 ന് അർമേനിയൻ സമൂഹത്തിലെ പ്രഗൽഭരായ 200 പേരെ ടർക്കിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അറസ്റ്റു ചെയ്തു കോൺസ്റ്റാന്റിനോപ്പിളിൽ കൊണ്ടുവന്നു കൊലചെയ്തു. ഇതിൽ രാഷ്ട്രീയക്കാർ ,ഡോക്ടർമാർ ,വക്കീലന്മാർ ,അടങ്ങുന്ന അർമേനിയൻ സമൂഹത്തിലെ മുഴുവൻ പ്രതിഭാശാലികൾ ഉൾപ്പെട്ടിരുന്നു ഇതായിരുന്നു അർമേനിയൻ നരഹത്യയുടെ തുടക്കം . പിന്നീട് നടന്ന കൂട്ടക്കൊലയിൽ ശവ ശരീരങ്ങൾ നദികളിൽ നിറഞ്ഞു വെള്ളം രക്തനിറത്തിൽ ഒഴുകാൻ തുടങ്ങി . നദിയിൽ നിന്നും ദുർഗന്ധം വമിക്കാൻ തുടങ്ങിയപ്പോൾ നദിയിൽ ഒഴുക്കുന്നത് നിർത്തി ശവങ്ങൾ മലയിടുക്കുകളിൽ കൊണ്ടുപോയി തള്ളി. അവിടെനിന്നും അസ്ഥികൂടങ്ങളുടെ നീണ്ടനിര പിന്നീട് കണ്ടെത്തി. വാൻ എന്ന ഒരു വില്ലേജിൽ നിന്നുമാത്രം റഷ്യൻ സൈന്യ൦ 55000 ശവശരീരങ്ങൾ കണ്ടെത്തി . കൊല്ലപ്പെടാതിരിക്കാൻ ഒരു മാർഗം മാത്രം ഇസ്ലാം സ്വികരിക്കുക .

ഏകദേശം 15 ലക്ഷം ആളുകളെ തുർക്കിയിൽ നിന്നും 1000 കിലോമീറ്റർ അകലെ സിറിയിയിലേക്കു ടെസിർ മരുഭൂമിയിലൂടെ നടത്തി കൊണ്ടുപോയി. ഇതിനെ ഡെത്ത് മാർച്ച് എന്നാണ് അറിയപ്പെടുന്നത്. പോയവഴിയിൽ വെള്ളവും ഭക്ഷണവും കിട്ടാതെ രോഗം ബാധിച്ചു ഒട്ടനേകം പേർ മരിച്ചു, കൂടാതെ കൊള്ളയും ബലാത്സംഗവും കൊണ്ട് മരിച്ചവർ വേറെയും. വഴിയിൽ ഉപേക്ഷിക്കപ്പെട്ട ശവശരീരങ്ങൾ തിന്നാൻ കഴുകന്മാർ പറന്നടുത്തു .1000 കിലോമീറ്റർ നടന്നു സിറിയയിൽ തടങ്കൽ പാളയത്തിൽ എത്തിച്ചേർന്നത് പത്തു ശതമാനം മനുഷ്യ രൂപങ്ങൾ മാത്രം . ഈ നരനായാട്ടിൽ മാത്രം 10 ലക്ഷം, മനുഷ്യരാണ് കൊല്ലപ്പെട്ടത് . എന്നാൽ ടർക്കി ഈ കൊലപാതകത്തെ ഒന്നാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി നടന്ന കൊലപാതകമാണെന്നും ഇതൊരു വംശഹത്യ അല്ലായെന്നും വാദിക്കുന്നു. കൂടാതെ മൂന്നു ലക്ഷം പേർ മാത്രമാണ് കൊല്ലപ്പെട്ടത് എന്നും അവകാശപ്പെടുന്നു . അമേരിക്കൻ പ്രസിഡണ്ട് റൂസ് വെൽറ്റ് ഈ കൊലപാതകത്തെ വിശേഷിച്ചത് ലോകം കണ്ട ഏറ്റവും വലിയ യുദ്ധക്കുറ്റം എന്നാണ്.
1915 ൽ ടർക്കിയിലെ അമേരിക്കൻ അംബാസിഡർ ആയിരുന്ന ഹെൻറി മോർഗൻ ഈ കൊലപാതകത്തെപ്പറ്റി അമേരിക്കൻ സർക്കാരിനു നൽകിയ റിപ്പോർട്ടിലൂടെയാണ് ഈ ദുരന്തം പുറംലോകം അറിഞ്ഞത്. പിന്നീട് 1943 ൽ ഒരു പോളിഷ് അഭിഭാഷകൻ റാഫേൽ ലെംകിൻ ,ഈ കൊലപാതകത്തെ പഠിച്ചു ലോകം കണ്ട ഏറ്റവും വലിയ നരഹത്യയാണിതെന്നു പറഞ്ഞു പുസ്തകം എഴുതി. ഇതിലൂടെയാണ് ഈ ക്രൂരതയെപ്പറ്റി ലോകം കൂടുതൽ അറിഞ്ഞത്.
ഒന്നാം ലോക യുദ്ധം അവസാനിച്ച ശേഷം 1919 മെയ് 28 ന് അർമേനിയൻ റിപ്പബ്ലിക്ക് പിറവിയെടുത്തു . 3 കോടിയിൽ താഴെ ജനസംഖ്യയുള്ള ഒരു ചെറിയ രാജ്യമാണ് ഇന്നും അർമേനിയ . 1919 ൽ ബ്രിട്ടീഷുകാരുടെ സമ്മർദ്ദപ്രകാരം യുദ്ധ കോടതികൾ സ്ഥാപിക്കുകയും യുദ്ധകുറ്റവാളികളെ വിചാരണ നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ മുകളിൽ പറഞ്ഞ മൂന്നു പാഷമാരെയും മരണ ശിക്ഷ നൽകി. അവർ കോടതി മുറിയിൽനിന്നും രക്ഷപെട്ടെങ്കിലും അവരെ പിന്നീട് ജർമനിയിലും ഇറ്റലിയിലും ജോർജിയയിലും വച്ച് അർമേനിയൻ യുവാക്കൾ കൊന്നുകളഞ്ഞു .

അർമേനിയൻ നരഹത്യയിൽ നിന്നും രക്ഷപെട്ടവർ പിന്നീട് അവരുടെ അനുഭവങ്ങൾ ലോകത്തോട് പങ്കുവച്ചു. അത് ശ്രവിച്ചവരുടെ കണ്ണുകൾ നിറഞ്ഞു. അവരിൽ പലരും അവരെ ആട്ടിയോടിച്ച അവരുടെ വില്ലേജുകളിൽ തിരിച്ചുപോയി ഓർമ്മകൾ പങ്കിട്ടു. അവരുടെ വില്ലേജുകൾ മുഴുവൻ നശിപ്പിച്ചു അവരുടെ വളരെ പഴക്കം ചെന്ന ദേവാലയങ്ങൾ നശിപ്പിക്കപ്പെട്ടു വൈദികർ മുഴുവൻ കൊലചെയ്യപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന അർമേനിയക്കാർ അവരുടെ പിതാമഹന്മാരുടെ വീടുകളും അവർ പ്രാർത്ഥിച്ച പള്ളിയുടെ അവശിഷ്ടങ്ങളും കാണാൻ ടർക്കിയിൽ എത്താറുണ്ട്.
200 അർമേനിയൻ ചിന്തകരെയും പ്രൊബേഷനനുകളെയും കോൺസ്റ്റാന്റിനോപ്പിളിൽ കൊണ്ടുപോയി കൊന്നുകളഞ്ഞ ഏപ്രിൽ 24 അർമേനിയൻ നരഹത്യയുടെ ഓർമ്മ ദിനമായി ആചരിക്കുന്നത്. 1967 ൽ ആർമേനിയായുടെ തലസ്ഥാനമായ യെറുവാനിൽ നിന്നും 6 കിലോമീറ്റർ അകലെ കൂട്ടക്കൊലയിൽ മരിച്ചവരെ ഓർമ്മിക്കാൻ സ്മാരകം ഉയർന്നു. ഇന്നതൊരു തീർത്ഥാടനകേന്ദ്രമായി മാറിക്കഴിഞ്ഞു . ഇത്തരം ചരിത്രങ്ങൾ ആവർത്തിക്കാതിരിക്കാൻ നമുക്ക് അർമേനിയൻ കൂട്ടക്കൊല ഒരു പാഠമാകട്ടെ .
ബർമിംഗ്ഹാം : ബർമിംഗ്ഹാമിലെ ഒരു ബസ് ലെയ്നിൽ നിന്ന് രണ്ട് വർഷത്തിനിടെ ഈടാക്കിയ പിഴ എത്രയെന്ന് കേട്ടാൽ അതിശയിക്കും; 3.9 മില്യൺ പൗണ്ട് ആണത്. 2019 സെപ്റ്റംബറിൽ ക്യാമറകൾ സ്ഥാപിച്ചതിന് ശേഷം ഷീപ്‌കോട്ട് സ്ട്രീറ്റിലെ ബസ് ഒൺലി സോണിൽ 1,30,000-ലധികം ഡ്രൈവർമാർക്ക് പിഴ ചുമത്തിയിട്ടുണ്ട്. വിവരാവകാശ അഭ്യർത്ഥന പ്രകാരമാണ് ഈ കണക്കുകൾ പുറത്തു വിട്ടത്. നഗരത്തിലെ മറ്റ് ബസ് ലെയ്നുകളുമായി താരതമ്യപ്പെടുത്തുമ്പോഴാണ് കാര്യങ്ങൾ വ്യക്തമാകുക. 2021 ഏപ്രിൽ 1 നും 2021 സെപ്റ്റംബർ 30 നും ഇടയിൽ ഷീപ്‌കോട്ട് സ്ട്രീറ്റിലെ ബസ് ലെയ്നിൽ നിന്ന് 26,336 പെനാൽറ്റി ചാർജ് നോട്ടീസുകൾ (പിസിഎൻ) ഈടാക്കിയതായി കണക്കുകൾ വ്യക്തമാക്കുന്നു.

നഗരത്തിലെ ബാക്കിയുള്ള പത്തു ബസ് ലെയ്നുകളിൽ നൽകിയ പിഴയുടെ മൂന്നിരട്ടിയാണിത്. മറ്റ് ബസ് ലെയ്നുകളിൽ എല്ലാംകൂടി നൽകിയ പിഴ 7476 മാത്രമാണ്. വിവാദമായ ബസ് ലെയ്നെതിരെ ഡ്രൈവർമാർ രംഗത്തെത്തിയെങ്കിലും ഇത് പര്യാപ്തവും ഉചിതവുമാണെന്നാണ് കൗൺസിലിന്റെ വാദം. ആറു മാസം കൊണ്ട് 26,336 പെനാൽറ്റിയാണ് ഷീപ്‌കോട്ട് സ്ട്രീറ്റിലെ ബസ് ലെയ്നിൽ ഉണ്ടായതെങ്കിൽ രണ്ടാം സ്ഥാനത്തുള്ള സെന്റ് മാർട്ടിൻസ് ക്വീൻസ്‌വേയിൽ 4409 എണ്ണമാണ് ഉള്ളത്.

ക്യാമറകൾ ആദ്യമായി സ്ഥാപിച്ച് രണ്ട് വർഷത്തിന് ശേഷം ഇത്രയധികം കേസുകൾ ഉണ്ടാവുന്നത് സ്വീകാര്യമല്ലെന്ന് ഡ്രൈവർമാർ പറഞ്ഞു. ഷീപ്‌കോട്ടിലെ അടയാളങ്ങൾ അപര്യാപ്തമാണെന്ന് സെപ്തംബറിൽ പിഴ ലഭിച്ച പോൾ സ്റ്റെയ്‌നർ അഭിപ്രായപ്പെട്ടു.