ന്യൂസ് ഡെസ്ക് മലയാളം യുകെ

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അഭയാർത്ഥി പ്രവാഹത്തിന്റെ ഞെട്ടലിലാണ് ലോകം . റഷ്യ ഉക്രൈൻ യുദ്ധമുഖത്തു നിന്ന് നാടും വീടും ഉപേക്ഷിച്ച് പാലായനം ചെയ്യുന്ന 4 ദശലക്ഷം ആളുകളെ എങ്ങനെ പുനരധിവസിപ്പിക്കണമെന്ന ആശങ്കയിലാണ് യൂറോപ്പ് . അഭയാർഥി പ്രവാഹത്തിന്റെ ഏറ്റവും കൂടുതൽ അനന്തരഫലങ്ങൾ നേരിടേണ്ടിവരുന്നത് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളാണ്.


ഇതിനിടെ അഭയാർത്ഥികളെ സ്വീകരിക്കുന്ന കാര്യത്തിൽ കൂടുതൽ ഉദാരമായ സമീപനം കൈക്കൊള്ളണമെന്ന് ബ്രിട്ടൻെറ മേൽ സമ്മർദ്ദം ശക്തമാണ്. ചൊവ്വാഴ്ച മുതൽ യുകെയിലേയ്ക്ക് വിസയ്ക്കായി അപേക്ഷിക്കുന്നവർക്ക് ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കാൻ സാധിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ അറിയിച്ചിരുന്നു. അഭയാർത്ഥി പ്രവാഹത്തിൽ കൂടുതൽ ഉദാരമായ സമീപനം കൈക്കൊള്ളുന്നത് രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തുമോ ആശങ്കയും ശക്തമാണ്. അഭയാർഥികളുടെ മറവിൽ തീവ്രവാദ സ്വഭാവമുള്ളവരുടെ നുഴഞ്ഞു കയറ്റത്തെ കുറിച്ചുള്ള ആശങ്ക ആഭ്യന്തരസെക്രട്ടറി പങ്കുവെച്ചിരുന്നു .


റഷ്യൻ അധിനിവേശത്തിൻെറ ഭാഗമായി അഭയാർത്ഥികളായവരിൽ മോശം കാലാവസ്ഥ ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. എല്ലാം നഷ്ടപ്പെട്ട് രാജ്യം വിടുന്നവരിൽ പലരും ഗുരുതരമായ മാനസിക പ്രശ്നങ്ങളെയും അഭിമുഖീകരിക്കുന്നുണ്ട്. അഭയാർത്ഥി പ്രവാഹത്തിന്റെ രണ്ടാംഘട്ടത്തിൽ ആദ്യത്തേതിനേക്കാൾ കൂടുതൽ പ്രായമേറിയവരും ദുർബലരുമായിരിക്കും ഉണ്ടായിരിക്കുക എന്ന് അധികൃതർ വ്യക്തമാക്കി. അവർക്ക് ബ്രിട്ടൻ പോലുള്ള പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് കൂടുതൽ സഹായം ആവശ്യമാണെന്നുള്ള അഭിപ്രായം ശക്തമാണ്.അഭയാർത്ഥികൾക്കായി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ഈ മുന്നറിയിപ്പ് പ്രധാനമന്ത്രി ബോറിസ് ജോൺസൻെറ മേൽ ശക്തമായ സമ്മർദ്ദം ചെലുത്തും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.