Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : മാസങ്ങൾ നീണ്ട ഊഹാപോഹങ്ങൾക്ക് ശേഷം, പ്രധാനമന്ത്രി ബോറിസ് ജോൺസൺ ബുധനാഴ്ച മന്ത്രിസഭ പുനഃസംഘടനയ്ക്ക് തുടക്കമിട്ടു. വേഗത്തിലും കാര്യക്ഷമമായുമാണ് ഇത് നടപ്പിലാക്കിയത്. അതിനുശേഷം ഇന്ന് അദ്ദേഹം പുതിയ മന്ത്രിസഭാ യോഗം വിളിച്ചുചേർത്തു. വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ, ജസ്റ്റിസ് സെക്രട്ടറി റോബർട്ട് ബക്ക് ലാൻഡ് എന്നിവരുൾപ്പെടെ മൂന്നു മുതിർന്ന മന്ത്രിമാരെ ജോൺസൻ പുറത്താക്കിയിരുന്നു. ലിസ് ട്രൂസ് പുതിയ വിദേശകാര്യ സെക്രട്ടറി ആയപ്പോൾ നാദിം സഹാവി പുതിയ വിദ്യാഭ്യാസ സെക്രട്ടറിയായി. നദിൻ ഡോറിസിന് സാംസ്‌കാരിക വകുപ്പിന്റെ ചുമതലയും നൽകി. അഫ് ഗാൻ പ്രശ് നത്തിന് മുമ്പാണ് ഈ അഴിച്ചുപണി നടന്നിരുന്നതെങ്കിൽ ഡൊമനിക് റാബ് വിദേശകാര്യ സെക്രട്ടറിയായി തന്നെ തുടരുമായിരുന്നെന്ന് വിലയിരുത്തപ്പെടുന്നു.

അതേസമയം പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങൾ നിറവേറ്റാനാണ് പുതിയ ഹൗസിങ് & ലെവലിംഗ് അപ്പ് സെക്രട്ടറിയായി മൈക്കിൾ ഗോവ് എത്തുന്നത്. കോവിഡ് പകർച്ചവ്യാധിയെ നേരിടാൻ 18 മാസങ്ങൾ “പാഴായി” എന്ന ഭയം സർക്കാരിൽ ഉണ്ട്. ഈ ഭയം കാരണമാണ് മന്ത്രിസഭാ അഴിച്ചുപണി വേഗത്തിൽ നടന്നത്. സർക്കാരിന് ഇതിലും മികച്ച രീതിയിൽ മുന്നോട്ട് നീങ്ങേണ്ടതുണ്ട് എന്നത് പ്രധാനമായ കാര്യം. ജോൺസൻ അടുത്ത തിരഞ്ഞെടുപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് കരുക്കൾ നീക്കുന്നത്. ആത്യന്തികമായി രാഷ്ട്രീയ വിജയി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രശസ്തി ഉയർത്താൻ ജോൺസൻ ശ്രമിക്കുന്നു.

അതിനാലാണ് തന്റെ വാഗ്ദാനങ്ങൾ നിറവേറ്റാൻ പുതിയ മന്ത്രിസഭയെ ജോൺസൻ സജ്ജമാക്കുന്നത്. 2023 -ൽ പ്രധാനമന്ത്രി പെട്ടെന്നുള്ളൊരു തിരഞ്ഞെടുപ്പിലേക്ക് പോകുമെന്ന് ഏറെക്കാലമായി വാർത്തകൾ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുള്ള ഏറ്റവും വലിയ അഴിച്ചുപണിയാണ് ജോൺസൻ നടത്തിയിരിക്കുന്നന്ത്. ഇപ്പോഴത്തെ മന്ത്രിസഭയാകും അടുത്ത തിരഞ്ഞെടുപ്പിൽ അദ്ദേഹം തിരഞ്ഞെടുക്കുന്ന ടീമിന്റെ അടിസ്ഥാനമാകുക. ഇന്ന് നടന്ന പുതിയ മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ, ബ്രെക്സിറ്റും വാക്സിൻ പ്രോഗ്രാമും ഉദ്ധരിച്ച് ജോൺസൻ തന്റെ സർക്കാരിനെ പ്രശംസിക്കുകയുണ്ടായി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : “ലണ്ടനിൽ പഠിച്ച എന്റെ പിതാവിന്റെ പാത പിന്തുടരാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് പണം ഉള്ളപ്പോൾ എല്ലാം ശരിയായിരുന്നു. പക്ഷേ ഇപ്പോൾ എനിക്ക് പിന്തുണ ആവശ്യമുള്ളപ്പോൾ യൂണിവേഴ്സിറ്റി അതിന് തയ്യാറാകുന്നില്ല. എന്റെ വിദ്യാഭ്യാസത്തിനായി യുകെയിലേക്ക് വരുന്നത് ശരിയായ കാര്യമാണോ?” ഇന്ത്യയിൽ നിന്നുള്ള 21കാരനായ മണിയുടെ ഈ ചോദ്യം യുകെ യൂണിവേഴ്സിറ്റിയിൽ ചേരാനായി കാത്തിരിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥിയുടെയും ആശങ്കയാണ് തുറന്നുകാട്ടുന്നത്. 2020 മാർച്ചിൽ പകർച്ചവ്യാധി ആരംഭിച്ചപ്പോൾ, മണി ലണ്ടൻ സർവകലാശാലയിൽ മൂന്നുവർഷത്തെ കോഴ്‌സിന് ചേർന്നു. യുകെയിൽ തുടരാൻ അദ്ദേഹത്തിന് അവസരമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ കോഴ്സ് മാറ്റിവച്ചതിനാൽ, കുടുംബത്തോടൊപ്പം വീട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. അത് ഇപ്പോൾ ചെലവ് വർദ്ധിക്കുന്നതിന് കാരണമായി. ഇന്ത്യയിൽ ആയിരിക്കെ, അദ്ദേഹത്തിന്റെ സ്റ്റുഡന്റ് വിസയുടെ കാലാവധി അവസാനിച്ചു. പുതിയത് ലഭിക്കാൻ ബാങ്കിൽ 40,000 പൗണ്ട് ഉണ്ടായിരിക്കണം. ഇത്രയും വലിയ തുക കണ്ടെത്താൻ മണി പാടുപെടുകയാണ്. തന്റെ സർവകലാശാലയിൽ നിന്ന് സഹായം അഭ്യർത്ഥിച്ചെങ്കിലും സാമ്പത്തികമായി സഹായിക്കാൻ കഴിയില്ലെന്നായിരുന്നു അവരുടെ മറുപടി.

യൂണിവേഴ്സിറ്റി യുകെയുടെ കണക്കുകൾ പ്രകാരം, 2019/20 ൽ 538,615 ഇന്റർനാഷണൽ വിദ്യാർത്ഥികൾ യുകെയിൽ പഠിക്കുന്നുണ്ട്. കോവിഡ് എത്തിയതോടെ വിമാനങ്ങൾ റദ്ദാക്കിയതും കോഴ്സുകൾ മുടങ്ങിയതും മിക്ക വിദ്യാർത്ഥികൾക്കും പണം നഷ്ടപ്പെടുന്നതിന് കാരണമായി. അന്താരാഷ്ട്ര വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ സർവകലാശാലകൾക്ക് അറിയാവുന്നതാണ്. പിസിആർ ടെസ്റ്റുകളുടെയും ക്വാറന്റൈൻ ഫീസുകളുടെയും ചെലവുകൾ വഹിക്കാൻ സർവകലാശാലകളോട് ആവശ്യപ്പെടുന്നുണ്ട്. രാജ്യത്തേയ്ക്ക് വരുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഒരു വർഷത്തെ ഉപഭോഗം യുകെ സമ്പദ്‌വ്യവസ്ഥയ്ക്ക് 28.8 ബില്യൺ പൗണ്ട് നേടികൊടുക്കുന്നുണ്ടെന്ന് എച്ച്ഇപിഐ അടുത്തയിടെ കണ്ടെത്തുകയുണ്ടായി.

കോവിഡ് -19 ഉണ്ടാക്കിയ വെല്ലുവിളികളെക്കുറിച്ച് അറിയാമെന്നും വിദൂര പഠനം പോലുള്ള കാര്യങ്ങൾ അവതരിപ്പിച്ച് അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ജീവിതവും പഠനവും എളുപ്പമാക്കാൻ പ്രവർത്തിക്കുന്നുണ്ടെന്നും യൂണിവേഴ്സിറ്റീസ് യുകെ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ കാരണം പണം അധികമായി ചിലവാക്കാൻ വിദ്യാർത്ഥികൾ നിർബന്ധിതരാകുന്നു. സർവകലാശാലകളും സർക്കാരും അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ആവശ്യമായ പിന്തുണ നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിലെ പ്രധാന കോസ്റ്റൽ നഗരങ്ങളായ ലണ്ടൻ, ബ്രിസ്റ്റോൾ, ഹൾ തുടങ്ങിയവ കാലാവസ്ഥ വ്യതിയാനം മൂലം വാസയോഗ്യമല്ലാതാകുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ക്ലൈമറ്റ് ക്രൈസിസ് അഡ്വൈസറി ഗ്രൂപ്പ് ചെയർമാൻ സർ ഡേവിഡ് കിങ്. ആഗോളതാപനം മൂലം സമുദ്രനിരപ്പിൽ ഉണ്ടാക്കുന്ന വർധന ഈ നഗരങ്ങളെ വെള്ളത്തിനടിയിൽ ആക്കാനും സാധ്യതയുണ്ട്. ഇതോടൊപ്പം തന്നെ ആഗോളതാപനത്തെ ഒരു പരിധി വരെയെങ്കിലും കുറയ്ക്കാൻ സാധിച്ചില്ലെങ്കിൽ, ബ്രിട്ടൻ കൂടുതൽ തീവ്രതയുള്ള കൊടുങ്കാറ്റുകളെയും, പ്രളയങ്ങളെയും മറ്റും നേരിടേണ്ടതായി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതിനാൽ തന്നെ ബ്രിട്ടനിലെ തലസ്ഥാനം ലണ്ടനിൽ നിന്ന് നീക്കേണ്ടതായ സാഹചര്യം പോലും ഉണ്ടാകാമെന്ന് കാലാവസ്ഥ വിദഗ്ധനായ ഡേവിഡ് കിങ് വ്യക്തമാക്കി. ഒരു ദ്വീപ് രാജ്യമായ ബ്രിട്ടൻ കാലാവസ്ഥ വ്യതിയാനം മൂലം ഏറ്റവും കൂടുതൽ നേരിടേണ്ടി വരുക, സമുദ്രനിരപ്പിൽ ഉള്ള അനിയന്ത്രിതമായ വർധനവും, കൊടുങ്കാറ്റുകളും മറ്റും ആയിരിക്കും.

നിലവിലെ പോലെ തന്നെ ഹരിതഗൃഹവാതകങ്ങളുടെ പുറം തള്ളൽ തുടർന്നാൽ ഒരിക്കലും തിരിച്ചു പിടിക്കാൻ ആകാത്തവിധം നഷ്ടങ്ങൾ ഉണ്ടാകും. ഇന്തോനേഷ്യയിൽ അടുത്തിടെയായി നടന്നത് ഇതിന് ഉദാഹരണമാണെന്ന് ഡേവിഡ് കിങ് പറഞ്ഞു. ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്ത നഗരം നിലവിൽ തന്നെ വാസയോഗ്യമല്ലാതായി മാറി കഴിഞ്ഞിരിക്കുകയാണ്. അതിനാൽ തന്നെയാണ് ഇന്തോനേഷ്യ തലസ്ഥാനം ജക്കാർത്തയിൽ നിന്ന് മാറ്റുവാൻ തീരുമാനിച്ചിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി, സമുദ്രനിരപ്പിൽ വർദ്ധനവ് ഉണ്ടാകുമ്പോൾ തന്നെ രാജ്യത്തിനകത്ത് നദികളിലും ക്രമാതീതമായ തോതിലുള്ള ജലത്തിന്റെ വർദ്ധനവ് ഉണ്ടാകും. അതിനാൽ തന്നെ നഗരങ്ങൾക്ക് നിലനിൽക്കാൻ ആകാത്ത സാഹചര്യം ഉണ്ടാകുമെന്നും ഡേവിഡ് കിങ് മുന്നറിയിപ്പുനൽകി. കാലാവസ്ഥാ വ്യതിയാനത്തിന്റെ മാറ്റങ്ങൾ ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ ഉണ്ടാകും. അതിനാൽ തന്നെ ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളൽ കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. അടുത്തമാസം ഗ്ലാസ്ഗോയിൽ നടക്കുന്ന കാലാവസ്ഥ ഉച്ചകോടി ഇതിന് സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

നീണ്ടുനിൽക്കുന്ന മാനസിക സമ്മർദ്ദം നേരിടുന്നവർക്ക് മറ്റുള്ളവരെക്കാൾ ഉയർന്ന രക്തസമ്മർദ്ദവും ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനറിപ്പോർട്ട്. 400 പേരെ ഒരുദശാബ്ദത്തിലേറെ നിരീക്ഷിച്ചതിന്റെ ഫലമായാണ് ശാസ്ത്രജ്ഞർ ഇത്തരത്തിലുള്ള ഒരു കണ്ടെത്തലിലേയ്ക്ക് എത്തിയത്. ഇവരുടെ മൂത്രത്തിലെ സ്ട്രസ് ഹോർമോണുകളുടെ തോതും ശാസ്ത്രജ്ഞർ പഠനത്തിന് വിധേയമാക്കി.സ്ട്രസ് ഹോർമോണുകളുടെ അളവ് ഇരട്ടിയാവുന്ന സാഹചര്യത്തിൽ ഹൃദയാഘാതം അല്ലെങ്കിൽ ഹൃദയസംബന്ധമായ മറ്റു രോഗങ്ങൾക്കുള്ള സാധ്യത 90 ശതമാനത്തോളം വർധിക്കുന്നതായാണ് കണ്ടെത്തിയത്. ഇതു കൂടാതെ ഉയർന്ന രക്തസമ്മർദം അതായത് ഹൈപ്പർടെൻഷനുള്ള സാധ്യത ഏകദേശം 30 ശതമാനമായി ഉയരും. ഹൈപ്പർ ടെൻഷൻ ഹൃദയത്തെയും ശരീരത്തിൻറെ പ്രധാന അവയവങ്ങളെയും ബാധിക്കുകയും പല രോഗങ്ങളിലേയ്ക്ക് വഴിവയ്ക്കുകയും ചെയ്യും.

ഒരു വ്യക്തി മാനസിക സമ്മർദ്ദത്തിൽ ഇരയാകുമ്പോൾ അവരുടെ ശരീരം കോർട്ടിസോൾ പോലുള്ള ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നു. ഇത് അവരെ ഫൈറ്റ് ഓർ ഫ്ലൈറ്റ് മോഡിലേയ്ക്ക് കൊണ്ടുവരുന്നു. അതുവഴി രക്തസമ്മർദ്ദം കൂടുകയും ഹൃദയമിടിപ്പ് വേഗത്തിലാകുകയും പേശികളിലേയ്ക്കുള്ള ഓക്സിജൻെറ ഒഴുക്ക് വർദ്ധിക്കുകയും ചെയ്യും . താമസിയാതെ തന്നെ ഇവ സാധാരണ നിലയിലേക്ക് എത്തും. എന്നാൽ ആരോഗ്യത്തിന് ദൂക്ഷ്യമായ ഭക്ഷണവും അമിതമായ മദ്യപാനവും മറ്റും ദീർഘകാല രക്തസമ്മർദ്ദത്തിന് കാരണമാകും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹോസ്പിറ്റലുകളിലും ഹെൽത്ത് സെൻററുകളിലും കെയർ ഹോമുകളിലും ജോലിചെയ്യുന്ന ഏകദേശം മൂവായിരം പേരെയാണ് ഫ്രാൻസിൽ ഉടനീളം വാക്സിൻ എടുക്കാത്തതിൻെറ പേരിൽ സസ്പെൻഡ് ചെയ്തത്. ഇത് ഫ്രാൻസിൻെറ ആരോഗ്യമേഖലയിൽ വൻ പ്രതിസന്ധി സൃഷ്ടിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത് . ഫ്രാൻസിൽ പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ ജൂലൈ പകുതിയോടെ റസ്റ്റോറന്റുകളിലും ജിമ്മുകളിലും മ്യൂസിയങ്ങളിലും പോകാൻ ഹെൽത്ത് പാസ് നിർബന്ധമാക്കിയിരുന്നു. ഇതോടൊപ്പംതന്നെ എല്ലാ ആരോഗ്യ പ്രവർത്തകർക്കും പ്രതിരോധകുത്തിവെയ്പ്പ് എടുക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു. അതുകൊണ്ടുതന്നെ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നവരുടെ എണ്ണത്തിൽ വൻ ഉയർച്ചയാണ് ഉണ്ടായത്.

പ്രതിരോധകുത്തിവയ്‌പ്പ് നിർബന്ധമാക്കിക്കൊണ്ടുള്ള നിയമം ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്നതോടെ കുത്തിവെയ്പ്പ് എടുക്കാത്ത ആശുപത്രികളിലും കെയർ ഹോമുകളിലും ജോലിചെയ്യുന്നവർക്ക് ജോലിയിൽ തുടരാൻ സാധിക്കില്ല . ഒരു പ്രാദേശിക ദിനപത്രത്തിൻെറ കണക്കുപ്രകാരം സൗത്തേൺ ഫ്രാൻസിൽ ജോലി ചെയ്യുന്ന 7500 ആരോഗ്യപ്രവർത്തകരിൽ 450 പേരെയാണ് വാക്സിൻ എടുക്കാത്തതിൻെറ പേരിൽ സസ്പെൻഡ് ചെയ്തത്. എന്നാൽ സസ്പെൻഡ് ചെയ്യപ്പെട്ട ആളുകളിൽ ഭൂരിഭാഗവും പ്രധാന ചുമതലകൾ നിർവഹിക്കാത്തവരായതിനാൽ ഇത് വലുതായി തങ്ങളെ ബാധിച്ചിട്ടില്ലെന്ന് ഹെൽത്ത് മിനിസ്റ്റർ ഒലിവിയർ വെരാൻ പറഞ്ഞു . മിക്ക സസ്പെൻഷനുകളും താൽക്കാലികം മാത്രമാണെന്നും പ്രതിരോധകുത്തിവെയ്പ്പുകൾ എടുക്കുന്നത് നിർബന്ധമാണെന്നത് മനസ്സിലാക്കി പലരും കുത്തിവെപ്പുകൾ സ്വീകരിക്കാൻ തുടങ്ങി എന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇറ്റലിയിലും എല്ലാ തൊഴിലാളികൾക്കും വാക്സിനേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കോവിഡ് നെഗറ്റീവ് ടെസ്റ്റ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു . നെതർലാൻഡിൽ ക്ലബ്ബുകളിലും ബാറുകളിലും പ്രവേശിക്കാൻ വാക്‌സിനേഷൻ നിയമം നിലവിലുണ്ട് . അതേസമയം ബ്രിട്ടൻ ശൈത്യകാലത്തിന് മുമ്പ് എല്ലാ ആരോഗ്യ സാമൂഹിക പ്രവർത്തകർക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കാബിനറ്റ് പുനഃസംഘടനയിൽ സുപ്രധാന മാറ്റങ്ങളുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ. വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബിനെ ജസ്റ്റിസ് ഡിപ്പാർട്മെന്റിലേക്ക് മാറ്റുകയും വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസനെ പുറത്താക്കുകയും ചെയ്തു. ചാൻസലർ റിഷി സുനക്കും ഹോം സെക്രട്ടറി പ്രീതി പട്ടേലും അവരുടെ സ്ഥാനം നിലനിർത്തി. ലിസ് ട്രൂസിന് വിദേശകാര്യ സെക്രട്ടറിയായി സ്ഥാനകയറ്റം ലഭിച്ചപ്പോൾ നദിൻ ഡോറിസിന് സാംസ്‌കാരിക വകുപ്പ് ലഭിച്ചു. പകർച്ചവ്യാധി ഏല്പിച്ച ആഘാതത്തിൽ നിന്ന് തിരിച്ചുവരാൻ ശക്തവും ഐക്യവുമുള്ള ഒരു ടീമിനെ സജ്ജമാക്കുക എന്നതാണ് പുനഃസംഘടനയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡൗണിംഗ് സ്ട്രീറ്റ് പ്രതികരിച്ചു. ഇനിയുള്ള പ്രധാന വകുപ്പുകളിലേക്കും ഉടൻ നിയമനം ഉണ്ടായേക്കും.

46 -ആം വയസ്സിൽ, ലിസ് ട്രൂസ് യുകെയിലെ രണ്ടാമത്തെ വനിതാ വിദേശകാര്യ സെക്രട്ടറിയായി. 15 വർഷം മുമ്പ് ലേബറിന്റെ മാർഗരറ്റ് ബെക്കറ്റ് യുകെയുടെ ആദ്യ വനിതാ വിദേശകാര്യ സെക്രട്ടറി പദം അലങ്കരിച്ചിരുന്നു. ജസ്റ്റിസ് സെക്രട്ടറിയും ലോർഡ് ചാൻസലറും കൂടാതെ, ഡൊമനിക് റാബിന് ഉപപ്രധാനമന്ത്രി പദവിയും നൽകിയിട്ടുണ്ട്. അഫ്ഗാനിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടിയിൽ ഉണ്ടായ പിഴവാണ് അദ്ദേഹത്തിന്റെ വിദേശകാര്യ സെക്രട്ടറി സ്ഥാനം നഷ്ടമാവാൻ കാരണമെന്ന് പരക്കെ വിലയിരുത്തപ്പെടുന്നു. വാക്സിൻ മന്ത്രി നാദിം സഹാവിയെ വിദ്യാഭ്യാസ സെക്രട്ടറിയായി ഉയർത്തിയിട്ടുണ്ട്. ഹൗസിങ് സെക്രട്ടറി റോബർട്ട് ജെൻറിക്ക് പുറത്താക്കപ്പെട്ടു. അതിനു പകരമായി മൈക്കിൾ ഗോവിനെ നിയമിച്ചു.

അമാൻഡ മില്ലിന് പകരം ഡൗഡൻ കൺസർവേറ്റീവ് പാർട്ടിയുടെ സഹ അധ്യക്ഷനാകും. സൈമൺ ക്ലാർക്ക് ട്രഷറിയുടെ ചീഫ് സെക്രട്ടറിയാകുമ്പോൾ സ്‌കൂൾ മന്ത്രിയായ നിക്ക് ഗിബ് ഏഴ് വർഷത്തിന് ശേഷം സർക്കാർ വിടുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണ കാലഘട്ടങ്ങളിലൊന്നിലൂടെയാണ് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ കടന്നുപോയത്. പകർച്ചവ്യാധിയുടെ നാളുകളിൽ ഉടനീളം വിദ്യാഭ്യാസ നടപടികൾ സംബന്ധിച്ച് ഏറ്റവുമധികം വിമർശനങ്ങൾക്ക് ഇരയായതും വില്യംസൺ ആയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഉത്തരകൊറിയയും ദക്ഷിണകൊറിയയും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചു. ഉത്തരകൊറിയ വടക്ക് കിഴക്ക് തീരത്ത് രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് പരീക്ഷിച്ചത്. ആറുമാസകാലയളവിന് ശേഷമുള്ള ആദ്യ മിസൈൽ പരീക്ഷണമാണിത്. ദക്ഷിണ കൊറിയയും ചൈനയും ഉത്തരകൊറിയയുടെ ആണവ പരീക്ഷണങ്ങളെ പറ്റി ചർച്ച ചെയ്തതിന് പിന്നാലെയാണ് മിസൈൽ പരീക്ഷണം നടന്നത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ ദക്ഷിണകൊറിയയും രാജ്യത്തിൻറെ ആദ്യ അന്തർവാഹിനിയിൽ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു.ഇതോടെ ഇത്തരത്തിലുള്ള മിസൈലുള്ള ലോകത്തെ ഏഴാമത്തെ രാജ്യമായി ദക്ഷിണകൊറിയ മാറി.

എസ്എൽബിഎം എന്നറിയപ്പെടുന്ന മിസൈൽ പരീക്ഷണം രാജ്യം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും ഉത്തരകൊറിയയുടെ പുതിയ വിക്ഷേപണത്തോടുള്ള പ്രതികരണം അല്ലെന്നും അധികൃതർ വ്യക്തമാക്കി.പരീക്ഷണത്തിൽ പങ്കെടുത്ത ദക്ഷിണകൊറിയൻ പ്രസിഡൻറ് മൂൺ ജേ-ഇൻ ഉത്തരകൊറിയയുടെ പ്രകോപനങ്ങൾക്കെതിരെ ഏതുസമയവും പ്രതികരിക്കാൻ ഇനി തങ്ങൾക്കാവും എന്നും ഇത്തരത്തിലുള്ള ആയുധങ്ങൾ ഇനിയും രാജ്യം വികസിപ്പിക്കണം എന്നും തന്റെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. എന്നാൽ ഈ പ്രസ്താവനയ്ക്കെതിരെ ഉത്തരകൊറിയൻ പ്രസിഡന്റായ കിം ജോങ് ഉനിൻറെ സഹോദരി കിം യോ ജോങ് രംഗത്തുവന്നു.

ഉത്തരകൊറിയയുടെ ഷോർട്ട് റേഞ്ച് മിസൈലുകൾ 60 കിലോമീറ്റർ ഉയരത്തിൽ 800 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിവുള്ളവയാണ്. രാജ്യത്തിൻറെ ഉൾപ്രദേശങ്ങളിൽ നിന്ന് വിക്ഷേപിച്ച മിസൈൽ സീ ഓഫ് ജപ്പാനിലേക്ക് ആണ് പറന്നത്. പിന്നീട് മിസൈലുകൾ ജപ്പാൻെറ എക്സ്ക്ലൂസീവ് എക്കണോമിക് സോണിൽ പതിച്ചെന്ന് ജപ്പാന്റെ പ്രതിരോധമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. യുഎൻ പ്രമേയങ്ങൾ ഉത്തരകൊറിയയെ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. ഒരേ ദിവസം രണ്ടു കൊറിയകളും ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിക്കുന്നത് അസാധാരണമാണെന്നും ഈ മേഖലയിൽ ആയുധ മത്സരം ഉണ്ടെന്നുള്ളതിൻെറ തെളിവാണിതെന്നും യോൻസി സർവകലാശാലയിലെ പ്രൊഫസർ ജോൺ ഡെലൂറി പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മൂന്ന് ചാരിറ്റിക്കായി പണം സ്വരൂപിക്കാൻ 300 കിലോമീറ്ററിലധികം മൗണ്ടെയ്ൻ ബൈക്കിംഗ് നടത്തിയ മലയാളി യുവാക്കൾ ലോകമെങ്ങുമുള്ള മലയാളി യുവത്വത്തിന് മാതൃകയാവുകയാണ്. ‘റൂട്ട് 66’ എന്ന് പേരിട്ടിരിക്കുന്ന സാഹസിക യാത്ര നാല് ദിവസം ദൈർഘ്യമേറിയതായിരുന്നു. സ്റ്റോക്ക് ഓൺ ട്രെൻഡ് നിവാസിയും വിദ്യാർത്ഥിയുമായ സിബിൻ പടയാറ്റി സിറിയക്, സിറിൽ പടയാറ്റി സിറിയക്, ഡോൺ പോളി മാളിയേക്കൽ, ബിർമിങ്ഹാമിൽ നിന്നുള്ള ജിയോ ജിമ്മി മൂലംകുന്നവുമാണ് സാഹസിക യാത്രയിലൂടെ തങ്ങൾ സമ്പാദിച്ച പണം ചാരിറ്റിക്കായി കൈമാറിയത്. ആക്ഷൻ ചെസ്റ്റ്നട്ട് ലോഡ്ജ് (ഓർഫനേജ് ) ചെസ്റ്റർട്ടൺ, ജിഞ്ചർ ബ്രെഡ് സെൻറർ, സ്റ്റോക്ക് ഓൺ ട്രെന്റ് (ഡിസബിലിറ്റി ), ലുസ്കോ ജർമ്മൻ ഷെപ്പേർഡ് റെസ്ക്യൂ എന്നീ ചാരിറ്റികൾക്കാണ് തങ്ങൾക്ക് സംഭാവനയായി കിട്ടിയ 1500-ലധികം പൗണ്ട് യുവാക്കൾ തുല്യമായി വീതിച്ച് നൽകിയത്. നാലുപേരും സ്വന്തം അധ്വാനത്തിൽ നിന്ന് നേടിയ പണമാണ് യാത്രയുടെ ചെലവുകൾക്കായി വിനിയോഗിച്ചത് എന്ന പ്രത്യേകതയുമുണ്ട് .

 

സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന അങ്കമാലി കിടങ്ങൂർ സ്വദേശികളായ സിറിയക് ബിന്ദുമോൾ ദമ്പതികളുടെ മക്കളാണ് സിബിനും സിറിലും. സിറിൽ ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥിയാണ്.

ജിയോ ജിമ്മി കീൽ യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസിന് പഠിക്കുന്നു. കുട്ടനാട് സ്വദശിയായ ജിമ്മി മൂലംകുന്നം അനുമോൾ ദമ്പതികളുടെ മൂത്ത മകനാണ് ജിയോ.

ഡോൺ പോളി (BA Mangement & Finance) ഡിഗ്രിക്ക് പഠിക്കുന്നു. സ്റ്റോക്ക് ഓൺ ട്രെന്റിൽ തന്നെ താമസിക്കുന്ന പോളി ബിന്ദു ദമ്പതികളുടെ മകനാണ് ഡോൺ.

രണ്ടായിരത്തിൽ യു കെയിലേയ്ക്ക് കുടിയേറിയ മലയാളി സമൂഹം യുകെയുടെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ ഇടംപിടിച്ച കാഴ്ചകളാണ് ബ്രിട്ടനിലെങ്ങും കാണുന്നത്. എൻഎച്ച്എസിനെ സഹായിക്കാനായി യോർക്ക്ഷെയറിൽ നിന്നുള്ള മലയാളികളായ ജോജി തോമസും ഷിബു മാത്യുവും ലീഡ്സ് ലിവർപൂൾ കനാൽ തീരത്തുകൂടി സ്കിപ്ടൺ മുതൽ ലീഡ്‌സ് വരെയുള്ള മുപ്പത് മൈൽ ദൂരം നടന്ന് എൻഎച്ച്എസിൻ്റെ ചാരിറ്റി ഫണ്ടിലേയ്ക്ക് 5000 -പൗണ്ടിലധികം പണം സ്വരൂപിച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു . മലയാളം യുകെയായിരുന്നു സ്പോൺസേർഡ് കനാൽ വാക്കിൻ്റെ മീഡിയാ പാട്ണർ.

 

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്റ്റോക്ക്ഹോം : ഔദ്യോഗികമായി ഡിജിറ്റൽ കറൻസി പുറത്തിറക്കി സ്വീഡൻ. വർഷങ്ങൾ നീണ്ട ഗവേഷണത്തിനും പരിശ്രമങ്ങൾക്കും ശേഷം സ്വീഡിഷ് സെൻട്രൽ ബാങ്ക് ഇക്രോണയെ ഔദ്യോഗിക നാണയമായി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പിന്തുണയുള്ള ഡിസെൻട്രലൈസ്ഡ് കറൻസി ഇത് ലോകത്താദ്യമാണ്. ടോക്കണുകളും കറൻസിയും ഇക്രോണയുടെ വെബ്സൈറ്റ് വഴി വാങ്ങാനും വിൽക്കാനും സാധിക്കും. ഡിജിറ്റൽ നാണയത്തിന്റെ വിപണനം, വിതരണം, സുരക്ഷിതമായ വ്യാപാരം എന്നിവ പ്രാപ്തമാക്കാൻ വെബ്സൈറ്റ് സഹായകമാകുന്നു. ജൂലൈ അവസാനം ഇക്രോണയുടെ വില 0.2 യൂറോയ്ക്ക് തുല്യമായിരുന്നു.

 

ബിറ്റ് കോയിൻ വലിയ നേട്ടമുണ്ടാക്കിയതുപോലെ ഇക്രോണയും സ്ഥിരതയുള്ള വളർച്ചയാണ് ലക്ഷ്യമിടുന്നത്. ഈ നടപടി സ്വീഡന്റെയും യൂറോപ്യൻ യൂണിയന്റെയും ധനകാര്യത്തിൽ പ്രത്യേക സ്വാധീനം ചെലുത്തുമെന്ന് വിലയിരുത്തപ്പെടുന്നു. ഇക്രോണയിലെ നിക്ഷേപം മിക്ക യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ ആളുകൾക്കും നേട്ടങ്ങൾ ഉണ്ടാക്കും.

 

 

ഇക്രോണ വെബ്സൈറ്റിൽ ‘രജിസ്റ്റർ നൗ’ ബട്ടൺ ക്ലിക്ക് ചെയ്താണ് ആരംഭിക്കേണ്ടത്. അടുത്തതായി, വിവരങ്ങൾ പൂരിപ്പിച്ച് അക്കൗണ്ട് തുറക്കണം. ഉടൻ തന്നെ നിങ്ങളുടെ പ്രദേശത്ത് ലഭ്യമായ ഒരു അംഗീകൃത ബ്രോക്കറിലേക്ക് നിങ്ങളെ റീഡയറക്‌ട് ചെയ്യും. ഒരു ഓട്ടോമേറ്റഡ് വെരിഫിക്കേഷൻ പരിശോധനയും ഉണ്ടാവുമെന്നത് ശ്രദ്ധിക്കുക. ഏറ്റവും കുറഞ്ഞ നിക്ഷേപം 250 ഡോളർ മാത്രമാണ്. ട്രേഡിംഗ് ഫീസുകളൊന്നുമില്ല. നിലവിലെ വിപണി സാഹചര്യങ്ങൾ നിക്ഷേപത്തിന് അനുയോജ്യമാണെന്നത് ഇക്രോണയുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബെൽഫാസ്റ്റിൽ താമസിക്കുന്ന ജോബി തോമസിൻ്റെ ആകസ്മിക വിയോഗത്തിൻ്റെ ഞെട്ടലിലാണ് യുകെ മലയാളികൾ. 46 വയസ്സ് മാത്രമുള്ള ജോബി തോമസിൻ്റെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് പ്രാഥമികനിഗമനം. ഇന്നലെ വൈകിട്ട് 7.20pm ന് ഭാര്യ റിനി നൈറ്റ് ഡ്യൂട്ടിക്ക് പോകാൻ തയ്യാറെടുക്കുന്ന അവസരത്തിലാണ് ജോബി തോമസിനെ അബോധാവസ്ഥയിൽ കാണുന്നത്. ആംബുലൻസ് വിളിച്ച് വരുത്തിയെങ്കിലും ജോബിയുടെ ജീവൻ രക്ഷിക്കാനാവാത്തതിൻ്റെ ദുഃഖത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ജോബിയ്ക്ക് ഉണ്ടായിരുന്നില്ല.

മരണവിവരം അറിഞ്ഞ ആൻട്രിം മലയാളികൾ സഹായഹസ്തവുമായി ഓടിയെത്തി. വിവരമറിഞ്ഞ ഫാദർ ജെയിൻ പത്തുമണിയോടെ പരേതന്റെ ഭവനത്തിൽ എത്തിച്ചേർന്നു ഒപ്പീസും പ്രാർത്ഥനയും നടത്തുന്നതിന് നേതൃത്വം കൊടുത്തു. സ്ഥലത്തെത്തിയ പോലീസ്, ആംബുലൻസ് സർവീസ് എന്നിവർ ചേർന്ന് അടുത്തുള്ള ബെൽഫാസ്റ്റ് റോയൽ ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹം മാറ്റുകയും ചെയ്‌തു.

സംസ്‌കാര ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിനായി ബെന്നി ജോർജിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി നിലവിൽ വന്നു. സംസ്കാര ചടങ്ങുകൾ സംബന്ധിച്ച കാര്യങ്ങൾ  ഇന്ന് വൈകീട്ട് നടക്കുന്ന കമ്മിറ്റിയിൽ തീരുമാനിക്കപ്പെടും എന്നാണ് അറിയുന്നത്. എന്നിരുന്നാലും നാളെയോ മറ്റെന്നാളോ നടക്കുന്ന  പോസ്റ്റുമോർട്ടതിനനുസരിച്ചു ചടങ്ങുകൾക്ക് മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് കമ്മിറ്റി അറിയിച്ചിരിക്കുന്നത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നില്ല എന്നാണ് കിട്ടുന്ന പ്രാഥമിക വിവരം.

മാടശ്ശേരി കുടുംബാംഗമായ ജോബി കേരളത്തിൽ അങ്കമാലി മൂക്കന്നൂർ സ്വദേശിയാണ്. ആന്‍ട്രിം ഏരിയാ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന റിനി ആണ് ജോബിയുടെ ഭാര്യ. മക്കളായ അനില എ ലെവലിലും ജോവിറ്റ പ്രൈമറി വിദ്യാർത്ഥിനിയുമാണ്.

മലയാളി അസോസിയേഷൻ ഓഫ് അൻട്രിം പ്രസിഡന്റ് ജെയിംസ് ജേക്കബ്, സെക്രട്ടറി സുബാഷ് സൈമൺ എന്നിവർക്കൊപ്പം ഓ ഐ സി സി നോർത്തേൺ അയർലൻഡ് പ്രസിഡന്റ് ചെറിയാൻ സ്കറിയ എന്നിവർ ജോബിയുടെ അകാല വേർപാടിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുകയുണ്ടായി.

ജോബി തോമസിൻ്റെ  നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved