Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒമിക്രോൺ വ്യാപനഭീതിയുടെ പശ്ചാത്തലത്തിൽ ബ്രിട്ടൻ അഭിമുഖീകരിച്ച ഗുരുതരമായ പ്രശ്നമായിരുന്നു ലാറ്ററൽ ഫ്ലോ ടെസ്റ്റ് കിറ്റുകൾ ലഭ്യമല്ല എന്നുള്ളത്. രാജ്യത്ത് ലാറ്ററൽ ഫ്ലോ ടെസ്റ്റ് കിറ്റുകളുടെ ശേഖരം ആവശ്യത്തിന് ഉണ്ടെന്നും പക്ഷേ ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചത് മൂലം വിതരണത്തിലാണ് തകരാർ നേരിട്ടതെന്നും കഴിഞ്ഞ ദിവസം ആരോഗ്യസെക്രട്ടറി സാജിദ് ജാവിദ് വെളിപ്പെടുത്തിയിരുന്നു. ബൂസ്റ്റർ ഡോസ് ബുക്ക് ചെയ്യുന്ന എൻഎച്ച്എസ് വെബ്സൈറ്റ് തകരാറിലായതും ലാറ്ററൽ ഫ്ലോ ടെസ്റ്റ് കിറ്റുകൾ ആവശ്യക്കാർക്ക് ലഭ്യമല്ലാത്തതും പ്രതിപക്ഷ ഭരണപക്ഷ എംപിമാർക്കിടയിലും ജനങ്ങളിലും വൻ പ്രതിഷേധത്തിനാണ് വഴിവെച്ചത്.

ഈ സാഹചര്യത്തിൽ ആമസോൺ കുറഞ്ഞനിരക്കിൽ ലാറ്ററൽ ഫ്ലോ ടെസ്റ്റ് കിറ്റുകളുടെ വില്പന ആരംഭിക്കുന്നതായി അറിയിച്ചത് ടെസ്റ്റ് കിറ്റുകൾ വിപണിയിൽ വൻ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തുടനീളം ശക്തമായ വിതരണശൃംഖല ഉള്ള ആമസോണിന് കുറഞ്ഞ നിരക്കിൽ പെട്ടെന്ന് ടെസ്റ്റ് കിറ്റുകൾ ആവശ്യക്കാർക്ക് എത്തിക്കാൻ സാധിക്കും. കഴിഞ്ഞ കുറേ നാളുകളായി ടെസ്റ്റ് കിറ്റുകൾ വിതരണം ചെയ്യുന്ന കമ്പനികളെ കുറിച്ച് വളരെയേറെ പരാതികളാണ് ജനങ്ങളിൽ നിന്ന് ഉയർന്നു വന്നിരുന്നത്. അമിതവില ഈടാക്കുന്നത് കൂടാതെ ടെസ്റ്റിൻെറ ഫലം ലഭിച്ചില്ല തുടങ്ങിയ ഒട്ടേറെ പരാതികൾ ഉയർന്നു വന്നിരുന്നു. ഇതിനെതുടർന്ന് കോമ്പറ്റീഷൻ ആൻഡ് മാർക്കറ്റ്‌സ് അതോറിറ്റിയോട് പരാതികളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ ഹെൽത്ത് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. വിവിധ ഏജൻസികൾ നടത്തുന്ന കോവിഡ് ടെസ്റ്റ് ഫലങ്ങളുടെ കൃത്യത ഉറപ്പു വരുത്തുന്നതിൽ ഗവൺമെൻറ് പരാജയപ്പെട്ടെന്ന് ലബോറട്ടറി ആൻഡ് ടെസ്റ്റിംഗ് ഇൻഡസ്ട്രി ഓർഗനൈസേഷൻ കുറ്റപ്പെടുത്തിയിരുന്നു. ഈ മേഖലയിലേക്കുള്ള ആമസോണിൻെറ വിപണി പ്രവേശനം ക്രിസ്മസ് കാലത്ത് യാത്ര ചെയ്യുന്നവർക്ക് കൂടുതൽ പ്രയോജനപ്രദമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കുടുംബ ഡോക്ടറുമായുള്ള പതിവ് മുഖാമുഖമായുള്ള കൺസൾട്ടേഷൻ ഇനി പുതുവത്സരത്തിന് ശേഷം മാത്രമായിരിക്കും. ബൂസ്റ്റർ വാക്സിൻ വിതരണത്തിൽ ജിപിമാരുടെ ശ്രദ്ധകേന്ദ്രീകരിക്കാനാണ് സർക്കാരിൻറെ ഈ പുതിയ നീക്കം. ഒരു ദിവസം ഒരു ദശലക്ഷം ആളുകൾക്ക് വാക്സിൻ നൽകുക എന്നതിൽ എൻഎച്ച്എസ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ കാൽമുട്ടുകൾ ഇടുപ്പ് എന്നിവയിലുള്ള ഓപ്പറേഷനുകളും ചില ആശുപത്രികൾ മാറ്റിവെച്ചു. കഴിഞ്ഞ രാത്രി ഇംഗ്ലണ്ടിലെ ആശുപത്രികളിൽ കഴിയുന്നത്ര രോഗികളെ ഡിസ്ചാർജ് ചെയ്യാൻ എൻഎച്ച്എസിന് കീഴിലുള്ള ആശുപത്രികളോട് ആവശ്യപ്പെട്ടിരുന്നു. ക്രിസ്തുമസിന് മുൻപ് രോഗികളെ കെയർ ഹോമുകളിലേയ് ക്കോ ഹോസ്പിറ്റലുകളിലേക്കോ സ്വന്തം വീടുകളിലേയ് ക്കോ ഹോട്ടലുകളിലേയ് ക്കോ ഡിസ്ചാർജ് ചെയ്തിരിക്കണമെന്നും എൻഎച്ച്എസ് മേധാവികൾ അയച്ച കത്തിൽ പറയുന്നു.

ക്യാൻസർ ലക്ഷണം ഉള്ളവർക്കും മറ്റ് ഗുരുതര രോഗങ്ങൾ ഉള്ളവർക്കും ജിപിമാരെ കാണുന്നത് തുടരാമെന്നും ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. എന്നാൽ അടുത്ത രണ്ടാഴ്ചത്തേയ് ക്ക് പ്രൈമറി കെയർ സർവീസുകൾ ബൂസ്റ്റർ വാക്സിൻെറ വിതരണത്തിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫാമിലി ഡോക്ടർമാരെ സന്ദർശിക്കുന്നതിൽ നിയന്ത്രണം വരുത്തുന്നത് മറ്റ് ഗുരുതര രോഗങ്ങൾ ഉള്ളവരുടെ സ്ഥിതി വഷളാകുമെന്ന് മെഡിക്കൽ കോളേജുകൾ മുന്നറിയിപ്പുനൽകി. ജിപിമാരുടെ പരിശോധനയ്ക്കു ശേഷമാണ് പ്രതിമാസം ഏകദേശം അയ്യായിരം ക്യാൻസർ രോഗ നിർണയം നടന്നതെന്ന് എൻഎച്ച്എസ് കണക്കുകൾ കാണിക്കുന്നു. ബൂസ്റ്റർ ഡോസുകൾ കൊടുക്കുന്നതിനോടനുബന്ധിച്ച് ജനങ്ങൾക്ക് ഭാവിയിൽ എൻഎച്ച്എസിൻെറ സേവനങ്ങൾ നിക്ഷേധിക്കപ്പെടുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്ന അഭിപ്രായവും ശക്തമാണ്. ഗവൺമെൻറ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചില്ലെങ്കിൽ ഒമിക്രോണിൻെറ തരംഗം വളരെ വലുതായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പകർച്ചവ്യാധി മൂലമുണ്ടായ തടസ്സത്തിന്റെ ഫലമായി എൻഎച്ച്എസ് തയാറാക്കിയ വെയ്റ്റിംഗ് ലിസ്റ്റുകൾ ഇതിനോടകം ആറു ദശലക്ഷമായി ഉയർന്നു. ചില അടിയന്തര അപ്പോയിമെന്റുകളും ഇലക്റ്റീവ് സർജറികളും പുതുവത്സരത്തിന് മുന്നേ നടന്നേക്കാം. അതേസമയം ജനങ്ങൾക്ക് ബൂസ്റ്റർ വാക്സിൻ നൽകുന്നതിനാണ് മുൻഗണന. അത്യാവശ്യമുള്ള സാഹചര്യത്തിൽ മാത്രമേ ഏതൊരു ആരോഗ്യ സെക്രട്ടറിയും ഇത്തരതരത്തിലുള്ള ഒരു നടപടി സ്വീകരിക്കുകയുള്ളൂവെന്നും ഇപ്പോൾ ബൂസ്റ്റർ വാക്സിൻ വിതരണത്തിന് മുൻഗണന നൽകിയില്ലെങ്കിൽ വരാനിരിക്കുന്ന മാസങ്ങളിലെ പ്രത്യാഘാതങ്ങൾ വളരെ ഗുരുതരമായിരിക്കുമെന്ന് തനിക്ക് ബോധ്യം ഉണ്ടെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : മാനസിക സമ്മർദ്ദം അനുഭവിക്കുമ്പോൾ പുരുഷൻമാരേക്കാൾ കൂടുതൽ സ്ത്രീകൾ മദ്യം കഴിക്കുന്നുണ്ടെന്ന് പഠനം. മാനസിക സമ്മർദ്ദം നേരിടുമ്പോൾ ഇരുകൂട്ടരും അമിതമായി മദ്യം കഴിക്കുന്നുണ്ടെങ്കിലും ഒരു പ്രധാന വ്യത്യാസം കണ്ടെത്തി. സൈക്കോളജി ഓഫ് അഡിക്റ്റീവ് ബിഹേവിയേഴ്‌സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ. മറ്റുള്ളവർക്ക് മുന്നിൽ എങ്ങനെ പ്രത്യക്ഷപ്പെടുന്നു എന്നതിനെച്ചൊല്ലി സ്ത്രീകൾ കൂടുതൽ സാമൂഹിക സമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്നും ഇത് കാരണം മദ്യം കഴിക്കാൻ അവർ ആഗ്രഹിക്കുന്നുണ്ടെന്നും പഠനത്തിൽ പറയുന്നു. ഗവേഷകർ 105 പുരുഷന്മാരെയും 105 സ്ത്രീകളെയും തിരഞ്ഞെടുത്ത ശേഷമാണ് പരീക്ഷണം ആരംഭിച്ചത്. അവരുടെ ലബോറട്ടറിയിൽ ഒരു സിമുലേറ്റഡ് ബാർ സ്ഥാപിച്ചു.

ഗ്രൂപ്പിലെ പകുതിയോളം ആളുകൾക്ക്, സ്വന്തം വ്യക്തിത്വത്തെക്കുറിച്ചും രൂപത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അവർ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതുമായ കാര്യങ്ങളെക്കുറിച്ചും ഒരു പ്രസംഗം തയ്യാറാക്കാൻ അഞ്ച് മിനിറ്റ് നൽകി. തുടർന്ന് അഞ്ച് മിനിറ്റ് സംസാരിച്ചു. 1,022-ൽ നിന്ന് പിന്നിലേക്ക് എണ്ണുക എന്നതായിരുന്നു രണ്ടാമത്തെ ജോലി. ഓരോ തവണയും 13 കുറച്ചു വേണം പിന്നിലേക്ക് എണ്ണാൻ. തെറ്റിയാൽ വീണ്ടും ആദ്യം മുതൽ എണ്ണണം. ഈ സമയത്തിനുള്ളിൽ നിരവധി പേർ മദ്യം ഓർഡർ ചെയ്തു. സമ്മർദമുള്ള സ്ത്രീകൾക്ക് ആദ്യം മദ്യം നൽകിയില്ലെങ്കിലും അവർ മദ്യപിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു.

മദ്യപാനം കുറയ്ക്കാനുള്ള അഭ്യർത്ഥന സ്ത്രീകൾ അവഗണിക്കാനും സാധ്യതയുണ്ട്. മാനസിക സമ്മർദ്ദം കാരണം സ്ത്രീകൾ അമിത മദ്യപാനത്തിന് ഇരയാകുന്നുവെന്ന് അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി പഠനത്തിന് നേതൃത്വം നൽകിയ ഡോ. ജൂലി പാറ്റോക്ക്-പെക്കാം പറഞ്ഞു. ലോക്ക്ഡൗണും വർക്ക്‌ ഫ്രം ഹോമും സ്ത്രീകളെ അമിത സമ്മർദ്ദത്തിലേക്ക് തള്ളിവിട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടൺ വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ നൽകുവാൻ ശ്രമിക്കുന്നവർക്ക് 10000 പൗണ്ട് പിഴ ഈടാക്കാൻ ഗവൺമെന്റ് തീരുമാനിച്ചിരിക്കുകയാണ്. ഇതോടൊപ്പംതന്നെ കോവിഡ് വിവരങ്ങൾ തെറ്റായി നൽകുന്നവർക്കെതിരെയും കർശന നടപടി ഉണ്ടാകും. ഇത്തരത്തിൽ ആദ്യത്തെ പ്രാവശ്യം കണ്ടു പിടിക്കുന്നവർക്ക് ആയിരം പൗണ്ട് ഫൈനും, പിന്നീട് 2000, 3000 എന്ന രീതിയിലുള്ള വർധനയാണ് ഉള്ളത്. നാലാമത്തെ പ്രാവശ്യം കണ്ടു പിടിച്ചാൽ 10000 പൗണ്ട് പിഴ ഈടാക്കും എന്നാണ് പുതിയ നിയമം വ്യക്തമാക്കുന്നത്. ഇതോടൊപ്പംതന്നെ ഒമിക്രോൺ രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടാൽ കർശനമായും സെൽഫ് ഐസൊലേഷനിൽ കഴിയണമെന്ന നിയമത്തിനും മാറ്റം ഉണ്ടാവുകയാണ്.


ജനങ്ങൾ എല്ലാവരും തന്നെ കർശനമായും മാസ്കുകൾ ഉപയോഗിക്കണമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിഷ്കർഷിക്കുന്നുണ്ട്. ഇപ്പോൾ പലയിടത്തും പ്രവേശന കവാടങ്ങളിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റോ, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ ആവശ്യപ്പെടുന്നതിനാൽ, ജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. കൂടുതൽ ജാഗ്രത പുലർത്തേണ്ട സമയമാണിതെന്നും, അതിനാണ് പുതിയ നിയമങ്ങൾ എന്നും ഗവൺമെന്റ് അധികൃതർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോകത്തിലാദ്യമായി കൊറോണാ വൈറസിന്റെ ജനിതക വകഭേദമായ ഒമൈക്രോൺ ബാധിച്ച് യുകെയിൽ ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചു . പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആണ് ഇക്കാര്യം അറിയിച്ചത് . ഒമൈക്രോൺ വ്യാപനം മൂലം കൂടുതൽ വൈറസ് ബാധിതർ ആശുപത്രികളിൽ എത്തിച്ചേരുന്നത് എൻഎച്ച്എസിനെ പ്രതിസന്ധിയിലാക്കുമെന്ന ആശങ്ക ശക്തമാണ്. ഇപ്പോൾ ജനങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം അവരുടെ ബൂസ്റ്റർ ഡോസ് എടുക്കുക എന്നുള്ളതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രണ്ട് ഡോസ് പ്രതിരോധകുത്തിവയ്പ്പ് സ്വീകരിച്ചവർക്ക് ഒമൈക്രോൺ വൈറസിൽ നിന്ന് സംരക്ഷണം ലഭിക്കുകയില്ലന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇംഗ്ലണ്ടിലെ 20 ശതമാനം കേസുകളും ഇപ്പോൾ ഒമൈക്രോൺ വൈറസ് മൂലമാണെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് എംപിമാരോട് പറഞ്ഞു.

തിങ്കളാഴ്ച 5 ദശലക്ഷത്തിലധികം ജനങ്ങൾ തങ്ങളുടെ ബൂസ്റ്റർ ഡോസിനായി ബുക്കു ചെയ്തതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു അതേസമയം തുടർച്ചയായ രണ്ടാം ദിവസവും ബൂസ്റ്റർ ഡോസ് ബുക്കിംഗിനായുള്ള എൻഎച്ച്എസ് വെബ്സൈറ്റ് തകരാറിലായി . ഒമൈക്രോൺ ഭീതിയിൽ കൂടുതൽ ആളുകൾ ബൂസ്റ്റർ ഡോസ് ബുക്കിംഗിനായി ശ്രമിച്ചതാണ് തകരാറിന് കാരണമായത്. അതുപോലെതന്നെ ആവശ്യക്കാരുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിച്ചതിന് തുടർന്ന് കോവിഡ് ടെസ്റ്റിനായുള്ള ലാറ്ററൽ ഫ്ലോ കിറ്റുകളുടെ വിതരണവും താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ടെസ്റ്റ് കിറ്റുകളുടെ ലഭ്യതയിൽ കുറവില്ലെന്നും ആവശ്യക്കാരുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിച്ചതു മൂലം വിതരണത്തിലുണ്ടായ പ്രശ്നങ്ങൾ മാത്രമേ ഉള്ളൂവെന്ന് ആരോഗ്യ സെക്രട്ടറി പറഞ്ഞു. ഇന്നലെ 54661 പ്രതിദിന കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. 38 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. രാജ്യത്തെ 4713 ഒമൈക്രോൺ കേസുകൾ സ്ഥിതീകരിച്ചിട്ടുണ്ടെങ്കിലും പ്രതിദിന അണുബാധയുടെ നിരക്ക് രണ്ടു ലക്ഷമാണെന്ന് യുകെ സെക്യൂരിറ്റി ഏജൻസി കണക്കാക്കുന്നതായി ആരോഗ്യ സെക്രട്ടറി പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഡെൽറ്റാ വേരിയന്റ് ഏറ്റവും ഗുരുതരമായി ബാധിച്ച ബ്രിട്ടനിൽ ഒമിക്രോൺ വളരെ വേഗത്തിൽ പടർന്നു കൊണ്ടിരിക്കുകയാണ്. ഡെൽറ്റയെക്കാൾ അതിവേഗം ഒമൈക്രോൺ വ്യാപിച്ചിട്ടുണ്ടെന്നും സാമൂഹിക വ്യാപനം സംഭവിച്ചിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. വളരെ തീവ്രത കുറഞ്ഞ രോഗലക്ഷണങ്ങൾ മാത്രമാണ് ഒമൈക്രോൺ ബാധിതർ പ്രകടിപ്പിക്കുന്നത്. അതിനാൽ തന്നെ ഒമൈക്രോൺ ബാധിച്ചതിനെ തുടർന്ന് റിപ്പോർട്ട് ചെയ്‌തിട്ടുള്ള ആശുപത്രിവാസ കണക്കുകൾ താരതമ്യേനെ കുറവാണ്. എന്നാൽ ഈ വകഭേദം എത്രത്തോളം അപകടകാരിയാണെന്ന് സ്‌ഥിരീകരിക്കാൻ ഇപ്പോഴത്തെ ഡേറ്റ മതിയാകില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

ബ്രിട്ടനിൽ കോവിഡിൻെറ പുതിയ വകഭേദമായ ഒമൈക്രോണിൻെറ തരംഗം ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ലെന്നും നിയന്ത്രണങ്ങൾ കർശനമാക്കുമെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതിരുന്നാൽ എന്തു സംഭവിക്കുമെന്നുള്ളതിന് മുൻകാല അനുഭവങ്ങൾ പാഠമാണെന്നും ബോറിസ് ജോൺസൺ കൂട്ടിച്ചേർത്തു. ഒമൈക്രോൺ കേസുകൾ രാജ്യത്ത് ഉയർന്നു വരുന്ന സാഹചര്യത്തിൽ പ്രതിരോധ കുത്തിവെയ്പ്പുകൾ ബ്രിട്ടൻ വേഗത്തിലാക്കിയിരുന്നു. ബൂസ്റ്റർ ഡോസുകൾ രോഗതീവ്രത നിയന്ത്രിച്ചു നിർത്തുമെന്നാണ് പ്രതീക്ഷയെങ്കിലും കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കാൻ അദ്ദേഹം നിർദേശം നൽകി.

ഒമൈക്രോൺ തീവ്രത കുറഞ്ഞതാണെന്ന നിഗമനത്തിലേക്ക് എത്തിച്ചേരാൻ സമയമായിട്ടില്ലെന്നും വ്യാപന ശേഷി കൂടുന്നതു മൂലം അണുബാധയുടെ തീവ്രത കുറയുമെന്ന് കരുതുന്നില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. നിയന്ത്രണങ്ങൾ കർശനമാക്കിയില്ലെങ്കിൽ അടുത്ത വർഷം ആദ്യത്തോടെ ബ്രിട്ടനിൽ ഒമൈക്രോൺ തരംഗമുണ്ടായേക്കാമെന്ന് ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീനിൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ (എൽഎസ്എച്ച്ടിഎം) മുന്നറിയിപ്പ് നൽകി. അടുത്ത വർഷം ഏപ്രിലോടെ 25,000 മുതല്‍ 75,000വരെ ആളുകൾ മരിക്കാൻ ഇടയുണ്ടെന്നും എൽഎസ്എച്ച്ടിഎം പ്രവചിച്ചിരുന്നു. ഡെൽറ്റ വകഭേദത്തേക്കാൾ വളരെ വേഗത്തിൽ ഒമൈക്രോൺ വ്യാപിക്കുമെന്നും എൽഎസ്എച്ച്ടിഎം മുന്നറിയിപ്പ് നൽകി. ക്രിസ്മസും പുതുവത്സര ആഘോഷങ്ങളും കഴിയുന്നതോടെ പ്രതിദിനം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : രണ്ടാഴ്ച മുമ്പ് കാണാതായ നേഴ്സ്‌ മരിച്ച നിലയിൽ. സൗത്ത് ഈസ്റ്റ് ലണ്ടനിലെ ബ്രൺസ്‌വിക്ക് പാർക്കിൽ നിന്ന് ഇന്നലെ രാവിലെയാണ് പെട്ര സ്‌ർങ്കോവ (32) യുടെ മൃതദേഹം കണ്ടെടുത്തത്. നവംബർ 28 നാണ് പെട്രയെ അവസാനമായി ജീവനോടെ കാണുന്നത്. സഹപ്രവർത്തകർ പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് ഡിസംബർ മൂന്നിന് കേസെടുത്ത് തിരച്ചിൽ ആരംഭിച്ചു. സീനിയർ നേഴ്‌സ് അസിസ്റ്റന്റ് ആയ പെട്ര ചെക്ക് റിപ്പബ്ലിക് സ്വദേശിനിയാണ്. പെട്രയുടെ കുടുംബത്തെ പോലീസ് വിവരമറിയിച്ചു.

പാർക്കിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ മൂന്ന് ദിവസമായി ക്യാംബർവെല്ലിലെ എൽമിംഗ്ടൺ സ്ട്രീറ്റിൽ ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുകയായിരുന്നു. പെട്രയെ കണ്ടെത്തണമെന്ന ആവശ്യവുമായി കാംബർവെൽ എംപി ഹാരിയറ്റ് ഹാർമാൻ രംഗത്തെത്തിയതോടെ തിരച്ചിൽ ശക്തമായി. പെട്രയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യക്തിയെ ഞായറാഴ്ച ജാമ്യത്തിൽ വിട്ടയച്ചിരുന്നു.

നവംബർ 28-ന് രാത്രി 7.45-ന് എവലിന ലണ്ടൻ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ നിന്ന് പെട്ര മടങ്ങുമ്പോൾ പച്ച കോട്ട് ധരിച്ചിരുന്നു. എലിഫന്റ് ആന്റ് കാസിലിലേക്കുള്ള ബസിൽ കയറുന്നതിന് മുമ്പ് അവൾ എടിഎമ്മിൽ നിന്നും പണം പിൻവലിച്ചു. വീട്ടിലേക്ക് പോകാനായി രാത്രി 8.22 ന് ബസിൽ കയറി. പതിവായി ജോലിക്ക് എത്തുന്ന പെട്ര മൂന്നു ദിവസമായി വരാതിരുന്നതിൽ സംശയം തോന്നിയ സഹപ്രവർത്തകർ പോലീസിൽ വിവരമറിയിച്ചു. തുടർന്നായിരുന്നു അന്വേഷണം. ഫോറൻസിക് പരിശോധനകൾ തുടരുകയാണെന്നും നിരവധി താമസക്കാരെ ചോദ്യം ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഈ പ്രാരംഭ ഘട്ടത്തിൽ മരണത്തെക്കുറിച്ച് വിശദീകരിക്കാനാവില്ലെന്ന് പോലീസ് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വരണ്ട ചുമയും തൊണ്ട വേദനയും ഒമൈക്രോൺ വൈറസിൻെറ രോഗബാധിതരായവരിൽ പ്രധാനമായും കണ്ടെത്തിയ ലക്ഷണങ്ങളെന്ന് ശാസ്ത്രജ്ഞർ. കഴിഞ്ഞ മാസം ലോകാരോഗ്യ സംഘടന ഒമൈക്രോൺ വേരിയന്റിനെ “ആശങ്കയുടെ വകഭേദം” എന്ന് തരംതിരിച്ചിരുന്നു. മുൻപ് കണ്ടെത്തിയ വേരിയന്റുകളെക്കാൾ വേഗത്തിലാണ് ഈ സ്‌ട്രെയിൻ പടരുന്നത് എന്നതാണ് ഈ ആശങ്കയ്ക്കുള്ള പ്രധാന കാരണം. എന്നിരുന്നാലും ആശുപത്രിയിൽ അഡ്‌മിറ്റ്‌ ചെയപെട്ടവരുടെ എണ്ണം ക്രമാതീതമായി കുറവാണ്. ദി സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷനിലെ (സിഡിസി) ഗവേഷകർ ഒമിക്രോണിനായി ഒരു പ്രാഥമിക രോഗലക്ഷണ പ്രൊഫൈൽ മുന്നോട്ട് വച്ചിട്ടുണ്ട്. രോഗബാധിതരിൽ 89 ശതമാനവും ചുമയാണ് ഏറ്റവും സാധാരണമായി കാണുന്ന ലക്ഷണമായി റിപ്പോർട്ട് ചെയ്‌തത്‌. ഒമിക്രോൺ വേരിയന്റ് അണുബാധയുടെ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിലെ രോഗലക്ഷണങ്ങൾ വളരെ നേരിയത് മാത്രമായിരുന്നു. വാക്‌സിനേഷൻ എടുത്തവരിലും നേരത്തെ കോവിഡ് ബാധിതരായവരിലും വാക്‌സിൻ ചെയ്യാത്തവരേക്കാൾ രോഗലക്ഷണങ്ങൾ കുറവായിരിക്കുമെന്നാണ് പ്രതീക്ഷ എന്ന് സിഡിസി പറഞ്ഞു.

ഈ റിപ്പോർട്ടിൽ വിവരിച്ചിരിക്കുന്ന കേസുകളുടെ സ്വഭാവസവിശേഷതകൾ ഒരിക്കലും പൊതുവത്കരിക്കാൻ സാധിക്കില്ലെന്നും ഒരോ കേസുകളും വ്യക്തിഗത സവിശേഷതകളുമായി ബന്ധപ്പെട്ടിരിക്കാമെന്നും അവർ കൂട്ടിച്ചേർത്തു. 43 ഒമൈക്രോൺ രോഗബാധിതരെ വച്ച് നടത്തിയ പഠനത്തതിൽ ലക്ഷണങ്ങൾ ഒന്നും ഇല്ലാത്തതായുള്ളത് ഏഴു ശതമാനം മാത്രമാണ് ബാക്കി 93 ശതമാനം ആളുകൾക്ക് ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. മിക്ക കേസുകളിലും രോഗലക്ഷണങ്ങളുടെ തീവ്രത കുറവാണെങ്കിലും ഇതിൻെറ പകർച്ചാ നിരക്ക് വളരെ കൂടുതലാണ്. ചുമ (89 ശതമാനം), ക്ഷീണം (65 ശതമാനം), മൂക്കടപ്പ് അല്ലെങ്കിൽ മൂക്കൊലിപ്പ് (59 ശതമാനം) എന്നിവ ഏറ്റവും സാധാരണമായ മൂന്ന് ലക്ഷണങ്ങളായി റിപ്പോർട്ടിൽ പറയുന്നു. ശ്വാസതടസ്സം (16 ശതമാനം), വയറിളക്കം (11 ശതമാനം), രുചിയോ മണമോ നഷ്ടം (എട്ട് ശതമാനം) എന്നിവയെല്ലാം സിഡിസിയുടെ പട്ടികയിൽ ഏറ്റവും കുറഞ്ഞ തോതിൽ കണ്ടെത്തിയ രോഗലക്ഷണങ്ങളിൽ പെടുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെങ്ങും ഒമൈക്രോൺ വ്യാപന ഭീതിയുടെ നിഴലിലാണ് ജനങ്ങൾ. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് ഒമൈക്രോണിനെതിരെ പ്രതിരോധ ശേഷി ഉണ്ടായിരിക്കില്ലെന്ന റിപ്പോർട്ടുകൾ കടുത്ത ആശങ്കയാണ് ജനങ്ങളുടെ ഇടയിൽ സൃഷ്ടിച്ചിരിക്കുന്നത് . കൂടാതെ ഒമൈക്രോൺ പ്രതിരോധത്തിനായി ബൂസ്റ്റർ ഡോസ് അടിയന്തരമായി എടുക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ഇതിനെത്തുടർന്ന് ആയിരങ്ങളാണ് എൻഎച്ച്എസ് ബുക്കിംഗ് സിസ്റ്റത്തിൽ തങ്ങളുടെ ബൂസ്റ്റർ ഡോസ് ബുക്ക് ചെയ്യാനായി ശ്രമിച്ചത്.

പക്ഷേ ബൂസ്റ്റർ ഡോസ് ബുക്ക് ചെയ്യാൻ ശ്രമിച്ച ആയിരക്കണക്കിന് ആളുകൾക്ക് നിരാശയായിരുന്നു ഫലം. നിലവിൽ സൈറ്റ് സാങ്കേതിക ബുദ്ധിമുട്ടുകൾ നേരിടുന്നു എന്ന സന്ദേശമാണ് മിക്കവർക്കും ലഭിച്ചത്. ബൂസ്റ്റർ ഡോസ് ബുക്ക് ചെയ്യാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്യുകയും എൻഎച്ച്എസ് വെബ്സൈറ്റ് തകരാറിലാവുകയും ചെയ്തത് വൻ പ്രതിഷേധമാണ് ജനങ്ങളിൽ സൃഷ്ടിച്ചത്. വെബ്സൈറ്റ് പരിധിയിൽ കൂടുതൽ ആൾക്കാർ ഒരേസമയം ഉപയോഗിക്കാൻ ശ്രമിച്ചത് മൂലമുള്ള സാങ്കേതിക പ്രശ്നമാണ് തകരാറിന് കാരണമെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടത്. ഇന്നലെ 1239 പ്രതിദിന ഒമൈക്രോൺ കേസുകളാണ് യുകെയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത് നേരത്തെ റിപ്പോർട്ട് ചെയ്ത പ്രതിദിന ഒമൈക്രോൺ കേസുകളുടെ ഇരട്ടിയാണെന്നത് ആശങ്ക ശക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ കേരളത്തിലെത്തിയ യുകെ മലയാളികൾക്ക് ഒമൈക്രോൺ വൈറസ് സ്ഥിരീകരിച്ചത് ക്രിസ്മസ് കാലത്ത് നാട്ടിലെത്താൻ ആഗ്രഹിച്ചിരുന്ന യുകെ മലയാളികളെ ആശങ്കയിലാക്കി. ചുരുങ്ങിയ കാലയളവിലെ അവധിക്ക് നാട്ടിലെത്തുന്നവർക്ക് ക്വാറന്റീൻ ദിനങ്ങൾ കൂടുന്നത് വൻ തിരിച്ചടിയാവും. യുകെയിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിതീകരിച്ചത്. ഇദ്ദേഹത്തോടൊപ്പം കൊച്ചിയിലെത്തിയ പോസിറ്റീവ് ഭാര്യയും ഭാര്യ മാതാവും കോവിഡ് പോസിറ്റീവാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കൊച്ചി : കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചു. യുകെ യിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം രാജീവ്‌ ഗാന്ധി ബയോടെക്‌നോളജി സെന്ററിലും ഡൽഹിയിലും നടത്തിയ സാംപിൾ പരിശോധനയിലാണ് ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. യുകെയിൽ നിന്ന് അബുദാബിയിൽ എത്തിയ ശേഷം എത്തിഹാദ് എയർവെയ് സിൽ ഡിസംബർ ആറിനാണ് ഇദ്ദേഹം കൊച്ചിയിലെത്തിയത്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും രണ്ടാം ദിവസം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു.

ഇദ്ദേഹത്തോടൊപ്പം കൊച്ചിയിലെത്തിയ ഭാര്യയും ഭാര്യാമാതാവും കോവിഡ് പോസിറ്റീവായതായും ആരോഗ്യമന്ത്രി അറിയിച്ചു. ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ സാംപിൾ പരിശോധന ഫലം കാത്തിരിക്കുകയാണ്. ഇദ്ദേഹത്തിൻ്റെ ഭാര്യ മാതാവ് നിലവിൽ നിരീക്ഷണത്തിലാണ്.

രോഗിയുമായി സമ്പർക്കംപുലർത്തിയവരെ കണ്ടെത്തിയിട്ടുണ്ടെന്നും വിമാനത്തിലുണ്ടായിരുന്ന 149 യാത്രക്കാരേയും വിവരം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 26 മുതൽ 32 വരെയുള്ള സീറ്റുകളിലെ യാത്രക്കാരെയാണ് ഹൈ റിസ്ക് കാറ്റഗറിയിൽപ്പെടുത്തി ക്വാറൻ്റൈൻ ചെയ്തത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗബാധിതൻ പൂർണ ആരോഗ്യവാനാണെന്നും മന്ത്രി വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved