ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ക്രിസ്മസിന് മുമ്പ് തന്നെ യുകെയിലെ സൂപ്പർമാർക്കറ്റുകളിൽ ഷെൽഫുകൾ കാലിയാകുന്നത് നിങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടോ? എങ്കിൽ എന്തുകൊണ്ട് കാലെയ്‌സിലേക്ക് പോയി ഷോപ്പിംഗ് നടത്തികൂടാ? ലാഭകരമായ ഷോപ്പിംഗ് ആണ് ഫ്രഞ്ച് തുറമുഖനഗരമായ കാലെയ്‌സിൽ നിങ്ങളെ കാത്തിരിക്കുന്നത്. ഈ വർഷം ആദ്യം മുതൽ തന്നെ ഫ്രാൻസിൽ നിന്നുള്ള വാങ്ങലുകളിൽ ബ്രിട്ടീഷുകാർക്ക് 20% വരെ നികുതി തിരികെ ക്ലെയിം ചെയ്യാൻ സാധിക്കും. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള യുകെയുടെ പിന്മാറ്റമാണ് ബ്രിട്ടീഷുകാർക്ക് ഈ ആനുകൂല്യം ഒരുക്കിയത്. ഈ ടാക്‌സ്-ബാക്ക് സമ്പ്രദായം ബ്രിട്ടീഷുകാർക്ക് വൻ നേട്ടമാണ് ഉണ്ടാക്കുന്നത്. യുകെ വിലയും ഫ്രാൻസിലെ വിലയും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ബിയർ, വൈൻ, ഷാംപെയിൻ, കളിപ്പാട്ടങ്ങൾ, വൈദ്യുതോപകരണങ്ങൾ തുടങ്ങിയ സാധനങ്ങളുടെ വിലയിൽ വലിയ വ്യത്യാസം കാണാൻ കഴിയും. കാലെയ്‌സിൽ രണ്ട് പെട്ടി വൈനിന് കിഴിവ് തുകയ്ക്ക് ശേഷം 61 പൗണ്ട് ആണ് വില. യുകെയിലെ വില 168 പൗണ്ടാണ്. 107 പൗണ്ടിന്റെ വ്യത്യാസം.

ഫ്രാൻസിൽ നിന്ന് സാധനം വാങ്ങുമ്പോൾ നികുതി എങ്ങനെ തിരികെ ക്ലെയിം ചെയ്യാമെന്ന് അറിഞ്ഞിരിക്കണം. ഷോപ്പ് ഓഫറുകളിൽ ‘കിഴിവ്തുക’ (détaxe) ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുക. 85 പൗണ്ടിന് മുകളിൽ ചിലവഴിച്ചാൽ മാത്രമേ ഈ അനുകൂല്യം ലഭിക്കൂ. ഒപ്പം കാർഡ് മുഖേന പണമടയ്ക്കുക. അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ നികുതിവില നിങ്ങളുടെ അക്കൗണ്ടിൽ എത്തും. ചെക്ക്-ഔട്ടിൽ, ഡിടാക്‌സ് അഭ്യർത്ഥിച്ച് ഫോം പൂരിപ്പിക്കുക. ഇതിന് നിങ്ങളുടെ പാസ്‌പോർട്ട് ആവശ്യമാണ്.

വീട്ടിലേയ്ക്ക് പോകുന്നതിന് മുമ്പ് ഡീടാക്‌സ് ഫോമുകൾ സൂക്ഷിക്കുന്നതിനോടൊപ്പം കസ്റ്റംസിലെ പ്രത്യേക മെഷീനുകളിൽ അവ സാധൂകരിക്കണം. ഡ്യൂട്ടി ഫ്രീ ഷോപ്പിംഗിൽ പരിധി നിശ്ചയിച്ചിട്ടുണ്ട്. 18 ലിറ്റർ വൈൻ (24 x 75 സിഎൽ കുപ്പികൾ),
42 ലിറ്റർ ബിയർ (168 x 25 സിഎൽ കുപ്പികൾ),
9 ലിറ്റർ ഷാംപെയ്ൻ,
200 സിഗരറ്റ്,
£390 വിലയുള്ള മറ്റ് സാധനങ്ങൾ എന്നിങ്ങനെയാണ് പരിധി. ബ്രിട്ടീഷുകാർക്ക് ഫ്രാൻസിൽ നികുതി രഹിത ഷോപ്പിംഗിന് അർഹതയുള്ളതിനാൽ തന്നെ കൂടുതൽ പേരെ ഇത് ആകർഷിക്കുമെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ഒപ്പം ഫ്രാൻസിൽ നിന്നുള്ള ഷോപ്പിംഗ് ലാഭകരമാണെന്നും ആളുകൾ അഭിപ്രായപ്പെടുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുവാക്കൾക്ക് ബൂസ്റ്റർ വാക്സിനുകൾ നൽകുന്നതുവഴി വഴി രാജ്യത്തെ കോവിഡ് അണുബാധ നിരക്ക് കുറയ്ക്കാൻ സാധിക്കുമെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. നിസാരമായ രോഗങ്ങൾക്കെതിരെ പോലും മൂന്നാം ഡോസ് വാക്സിൻ സംരക്ഷണം നൽകുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നതായി പ്രൊഫ.നീൽ ഫെർഗൂസൺ പറഞ്ഞു. മുൻഗണനാ പട്ടികയിൽ ഉള്ള ജനങ്ങൾക്ക് ബൂസ്റ്റർ വാക്സിനുകൾ നൽകിയ ഉടനെ യുവാക്കൾക്ക് വാക്സിൻ നൽകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശൈത്യകാലത്ത് കോവിഡ് തരംഗം രൂക്ഷമാകാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുകെയിൽ ഇന്നലെ 40,375 പുതിയ കോവിഡ്-19 കേസുകളും 145 മരണങ്ങളുമാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബറിൽ ഗവൺമെൻറിൻറെ ശാസ്ത്ര ഉപദേഷ്ടാക്കൾ അമ്പതു വയസ്സിനു മുകളിലുള്ള എല്ലാവർക്കും ആരോഗ്യ പ്രവർത്തകർക്കൊപ്പം കോവിഡ് വാക്സിൻെറ മൂന്നാം ഡോസ് അതായത് ബൂസ്റ്റർ വാക്സിനുകൾ നൽകണമെന്ന് ശുപാർശ ചെയ്തിരുന്നു. സെപ്റ്റംബർ മാസം അവസാനം മുതൽ ഇവയുടെ വിതരണം ആരംഭിച്ചു. ഗവൺമെൻറിൻറെ മുൻഗണനാ പട്ടികയിലുള്ളവർക്ക് ബൂസ്റ്റർ വാക്സിനുകൾ നൽകിയതിനുശേഷം ചെറുപ്പക്കാർക്ക് ഇത് നൽകാതിരിക്കാനുള്ള കാരണങ്ങൾ ഒന്നും തന്നെ താൻ കാണുന്നില്ലെന്ന് ലണ്ടനിലെ ഇംപീരിയൽ കോളേജിലെ മോഡലിംഗ് ഗ്രൂപ്പിന്റെ തലവനായ പ്രൊഫ. ഫെർഗൂസൺ പറഞ്ഞു.

യുകെയിലെ ജനങ്ങൾക്ക് ബൂസ്റ്റർ വാക്സിനുകൾ നൽകുന്ന പ്രതിരോധശേഷിയെ കുറിച്ചുള്ള ഡേറ്റകൾ അടുത്താഴ്ച പ്രസിദ്ധീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേലിലെ കണക്കുകൾ നോക്കുമ്പോൾ അവിടുത്തെ ബൂസ്റ്റർ വാക്സിനുകൾ സ്വീകരിച്ച ജനങ്ങൾ നേരിയ രോഗങ്ങളിൽ നിന്ന് പോലും സുരക്ഷിതരാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ഡോസ് വാക്സിൻ മാത്രം സ്വീകരിച്ചതിനാലാണ് ആളുകളിൽ ഡെൽറ്റ വേരിയന്റുകൾ കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ഗ്രൂപ്പും ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനും നടത്തിയ മോഡലിംഗ് അനുസരിച്ച് യുവാക്കൾക്ക് ബൂസ്റ്റർ വാക്സിനുകൾ നൽകുന്നത് ഗണ്യമായ രീതിയിൽ രോഗവ്യാപനത്തെ കുറയ്ക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു..
സുജിത് തോമസ്
ചില്ലി ചിക്കൻ
ആവശ്യമായ സാധനങ്ങൾ
എല്ലില്ലാത്ത കോഴിയിറച്ചി-750ഗ്രാം
മാരിനെറ്റ് ചെയ്യാൻ ആവശ്യമായ സാധനങ്ങൾ
മൈദാ മാവ്-1/4 കപ്പ്
കോൺഫ്ലോർ -1/4 കപ്പ്
മുട്ട -1
കുരുമുളക് പൊടി – 1/2 ടീ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
ചുവന്ന ഫുഡ് കളർ/ ചുവന്ന പാപ്രിക പൊടി /കാശ്മീരി മുളക് പൊടി -1/4 ടീ സ്പൂൺ
ഗ്രേവി തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ
വെജിറ്റബിൾ ഓയിൽ -ഇറച്ചി വറുക്കാൻ ആവശ്യത്തിന്
നല്ലെണ്ണ-1 ടേബിൾ സ്പൂൺ
പച്ചമുളക്-1
സവാള- 2 (വലുത് )-ചതുരത്തിൽ മുറിച്ചത്
ഇഞ്ചി+വെളുത്തുള്ളി അരച്ചത് -1 1/2 ടേബിൾ സ്പൂൺ
ക്യാപ്‌സിക്കം -2 എണ്ണം ചതുരത്തിൽ മുറിച്ചത്
ചിക്കൻ സ്റ്റോക്ക്-1 കപ്പ്
വിനാഗിർ- 1 1/2 ടീ സ്പൂൺ
സോയാ സോസ്- 1 ടേബിൾ സ്പൂൺ
ഗ്രീൻ ചില്ലി സോസ്- 1 ടേബിൾ സ്പൂൺ
തക്കാളി സോസ് – 2ടേബിൾ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
സ്പ്രിങ് ഒനിയൻ ചെറുതായി അരിഞ്ഞത് -ഒരു പിടി

തയ്യാറാക്കുന്ന വിധം
1.മൈദ, കോൺ ഫ്ലോർ,മുട്ട, റെഡ് കളർ, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് അല്പം കട്ടിയായ മാവ് തയാറാക്കുക.
2.എല്ലില്ലാത്ത കോഴിയിറച്ചിയിൽ ഈ മാവ് മുക്കി ഒരു മണിക്കൂർ നേരത്തെങ്കിലും മാരിനേറ്റ് ചെയ്തു ഫ്രിഡ്ജിൽ സൂക്ഷിക്കുക.
3.ഒരു പാനിൽ എണ്ണ ചൂടാക്കുക. എണ്ണ ചൂടാകുമ്പോൾ ഇതിലേക്ക് മാവിൽ മുക്കിയ ഇറച്ചി കഷ്ണങ്ങൾ വറുത്തെടുത്തു മാറ്റുക.
4.നല്ലെണ്ണയിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , പച്ചമുളക്, സവാള എന്നിവ വഴറ്റിയെടുക്കുക. സവോള അല്പം വഴന്നു കഴിയുമ്പോൾ ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ക്യാപ്‌സിക്കം ചേർത്തു വഴറ്റുക.
5. നിറം മാറി വരുമ്പോൾ ഇതിലേക്ക് വിനാഗിരി, സോയാസോസ്, ചില്ലി സോസ്, തക്കാളി സോസ്, ചിക്കൻ സ്റ്റോക്ക് എന്നിവ ഓരോന്നായി ചേർത്ത് ചൂടാക്കുക.
6.ഇതിലേക്ക് നേരത്തേ വറുത്തു വച്ചിരിക്കുന്ന കോഴിയിറച്ചി ചേർത്തിളക്കുക. രണ്ടു -മൂന്നു മിനിറ്റിനു ശേഷം ഇതിലേക്ക് സ്പ്രിങ് ഒനിയൻ ചേർത്തിളക്കുക. ഗ്രേവി നന്നായി വറ്റികഴിയുമ്പോൾ അടുപ്പിൽ നിന്നും വാങ്ങാം.

സുജിത് തോമസ്

ന്യൂസ് ഡെസ്ക് മലയാളം യുകെ
വെസ്റ്റ് ലണ്ടനിലെ ബ്രെന്റ്‌ഫോർഡിൽ കുത്തേറ്റതിനെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ടു. സംഭവത്തിൽ 80 വയസ്സുള്ള ഒരു സ്ത്രീയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുത്തേറ്റയാൾക്ക് 20 വയസ്സ് ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് വച്ച് തന്നെ ഇയാൾ മരിച്ചിരുന്നു. 82 വയസ്സുള്ള സ്ത്രീ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
കൊലപാതകത്തിനും കൊലപാതകശ്രമ ആരോപണത്തിലും ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. 30 വയസ്സ് പ്രായമുള്ള ഇയാളെ ലണ്ടൻ പോലീസ് സ്‌റ്റേഷനിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിയാനുള്ള അന്വേഷണം തുടരുകയാണെന്ന് മെറ്റ് പോലീസ് വക്താവ് അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- താൽക്കാലിക പാർപ്പിടങ്ങളിലും മറ്റും സംരക്ഷിക്കുവാൻ വിധിക്കപ്പെടുന്ന കുട്ടികളുടെ അവസ്ഥ തികച്ചും വേദനാജനകമെന്ന് വ്യക്തമാക്കി മുതിർന്ന ജഡ്ജി. ഇത്തരം കുട്ടികളുടെ സ്വാതന്ത്ര്യമാണ് ഇവിടെ ഹനിക്കപ്പെടുന്നതെന്ന് കോടതി വിലയിരുത്തി. ഇത് സംബന്ധിച്ച കോടതി വ്യവഹാരങ്ങളും രേഖകളും റിപ്പോർട്ട് ചെയ്യുവാൻ ബിബിസി ന്യൂസിന് ലഭിച്ച അവസരത്തിലൂടെയാണ് ഈ വാർത്തകൾ പുറത്തുവന്നത്. രജിസ്റ്റേർഡ് ചിൽഡ്രൻസ് ഹോമുകളിൽ സ്ഥലമില്ലാതായതോടെ കാരവാനുകളും , കനാൽ ബോട്ടുകളും എല്ലാം കുട്ടികൾക്ക് വേണ്ടി താൽക്കാലിക പാർപ്പിടങ്ങളായി മാറ്റിയിരിക്കുകയാണ്. ഇത്തരം പാർപ്പിടങ്ങൾ അനുചിതവും നിയമ വിരുദ്ധവുമാണ്. എന്നാൽ സെപ്റ്റംബർ മുതൽ രജിസ്റ്റേർഡ് ഹോമുകളിൽ തികച്ചും സ്ഥലമില്ലാതായതോടെ, കൗൺസിലുകൾ കുട്ടികളെ ഇത്തരം പാർപ്പിടങ്ങളിൽ താമസിക്കുവാനായി കോടതികളിൽ പ്രത്യേക വിധിയ്ക്കായി പരിശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്. ഇത്തരം വിധികൾ കുട്ടികളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുകയും, കൗൺസിലുകൾക്ക് കുട്ടികളെ താൽക്കാലിക ഇടങ്ങളിൽ തുടരുവാനും മറ്റുമുള്ള അനുവാദം നൽകുകയും ചെയ്യുന്നതാണ്. കുട്ടികളുടെ അനുമതിയില്ലാതെ തന്നെ അവശ്യഘട്ടങ്ങളിൽ മരുന്നുകളും മറ്റും ഉപയോഗിച്ച് കുട്ടികളെ നിയന്ത്രിക്കുവാനും ഈ വിധിയിലൂടെ കൗൺസിലുകൾക്ക് അധികാരം ലഭിക്കുന്നു. ഇത്തരം രീതികൾ തികച്ചും പൈശാചിമാണെന്ന് സീനിയർ ജഡ്ജി വിലയിരുത്തി.

ഇത്തരത്തിൽ ദുരിതം അനുഭവിക്കുന്ന നിരവധി കുട്ടികളാണ് ഇംഗ്ലണ്ടിൽ ഉള്ളത്. എഫ് ജെ എന്ന് കോടതി രേഖകളിൽ ചുരുക്കപ്പേരിൽ വിളിക്കപ്പെടുന്ന 15 വയസ്സുകാരി പെൺകുട്ടിയുടെ സാഹചര്യം മനുഷ്യമനഃസ്സാക്ഷിക്ക് വേദന ഉളവാക്കുന്നതാണ്. ഓട്ടിസ്റ്റിക് സ്‌പെക്ട്രം ഡിസോഡർ നേരിടുന്ന ഈ കുട്ടിക്ക് 11 മാസത്തെ ചികിത്സ ലഭ്യമാക്കിയ ശേഷം കൗൺസിൽ കുട്ടിയെ രജിസ്റ്റേർഡ് ചിൽഡ്രൻസ് ഹോമിൽ ആക്കി. എന്നാൽ അവിടെവച്ച് സ്വന്തം ജീവനെടുക്കാൻ ശ്രമിച്ച ഈ പെൺകുട്ടിയെ മറ്റ് 225 ഇടങ്ങളിൽ താമസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആരും അംഗീകരിക്കുവാൻ തയ്യാറായില്ല. ഇപ്പോൾ ഈ പെൺകുട്ടിയെ ഒരു രജിസ്റ്റേർഡ് അല്ലാത്ത സ്ഥാപനത്തിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇവിടെ അപ്രൂവ്ഡ് ആയിട്ടുള്ള സ്റ്റാഫുകളോ, മറ്റു സൗകര്യങ്ങളോ ഒന്നും തന്നെ ഇല്ല. തികച്ചും നീതി നിഷേധിക്കപ്പെട്ട അവസ്ഥയിൽ കഴിയുന്ന ഈ പെൺകുട്ടിയെ പോലെ നിരവധി കുട്ടികളാണ് ഇംഗ്ലണ്ടിൽ ഉള്ളത്.

ഡെപ്രിവേഷൻ ഓഫ് ലിബർട്ടി എന്ന പേരിലറിയപ്പെടുന്ന ഈ കോടതി വിധിയിലൂടെ കൗൺസിലുകൾക്ക് കുട്ടികളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുവാനും, അവരെ ഒരു സ്ഥലത്തേക്ക് അടച്ചിടുവാനും അധികാരം നൽകുന്നു. ചിലയിടങ്ങളിൽ കുടുംബാംഗങ്ങളുമായി ഒരു തരത്തിലുള്ള ബന്ധത്തിനും അധികാരികൾ അനുവദിക്കില്ല. ഇത്തരത്തിലുള്ള നിരവധി സാഹചര്യങ്ങൾ ഇംഗ്ലണ്ടിൽ ഉണ്ടെന്നും ഇതിനെതിരെ ശക്തമായ നിയമ സംവിധാനങ്ങൾ ഉണ്ടാകണമെന്നുമുള്ള ആവശ്യം ശക്തമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഭക്ഷണത്തിൽ മനുഷ്യ വിസർജ്യം കലർന്ന സംഭവത്തിൽ ഭക്ഷണം കഴിച്ച 150 ഓളം പേർക്ക് കട ഉടമകൾ 28,000 പൗണ്ട് നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടു. നോട്ടിംഗ്ഹാമിലെ ഖൈബർ പാസ് ടേക്ക്എവേയിലെ മുഹമ്മദ് അബ്ദുൾ ബാസിത്, അംജദ് ഭാട്ടി എന്നിവരുടെ കടയിൽ നിന്നുള്ള ഭക്ഷണത്തിലാണ് ഇ.കൊളൈ ബാക്റ്റീരിയകളെ കണ്ടെത്തിയത്. ഇതിനെത്തുടർന്ന് 142 ഓളം പേർ ഹോസ്പിറ്റലിൽ ചികിത്സ തേടേണ്ടി വന്നിരുന്നു. ഇതിൽ 13 വയസ്സുള്ള പെൺകുട്ടി തീവ്രപരിചരണവിഭാഗത്തിലായിരുന്നു. മറ്റുപലരും ദിവസങ്ങളോളം ചികിത്സയിലായിരുന്നു.

മനുഷ്യ വിസർജ്യം കലർന്ന ഭക്ഷണം കഴിച്ചതാണ് റിപ്പോർട്ട് ചെയ്‍ത രോഗങ്ങൾക്ക് കാരണമെന്ന് ഭക്ഷ്യ ശുചിത്വ ഇൻസ്പെക്ടർ പറഞ്ഞു. ഭക്ഷ്യ സുരക്ഷയ്ക്കും ശുചിത്വത്തിനുമുള്ള യൂറോപ്യൻ വ്യവസ്ഥകൾ പാലിക്കുന്നതിൽ 48 കാരനായ ബാസിത്തും 45 കാരനായ ഭാട്ടിയും പരാജയപ്പെട്ടെന്ന് സമ്മതിച്ചിരുന്നു. നോട്ടിംഗ്ഹാം ക്രൗൺ കോടതി ഇവർക്ക് നാലുമാസം ജയിൽ ശിക്ഷയും പന്ത്രണ്ട് മാസത്തെ സസ്പെൻഷനും വിധിച്ചു. 25,000 പൗണ്ട് പിഴയും ഇവർ കോടതിയിൽ അടയ് ക്കേണ്ടതുണ്ട് . സംഭവത്തിൽ ഇരയായ ഓരോരുത്തർക്കും 200 പൗണ്ട് നഷ്ടപരിഹാരം ലഭിക്കും. ഭക്ഷ്യസുരക്ഷാ, ആരോഗ്യ ചട്ടങ്ങളുടെ ലംഘനം മൂലമാണ് ഇത്തരത്തിൽ ഗുരുതരമായ ഒരു സംഭവം നടന്നതെന്ന് ജഡ്‌ജി ജെറമി ലിയ പറഞ്ഞു.

കഴിഞ്ഞ വർഷം ജൂൺ 18നും ജൂൺ 26 നും ഇടയിൽ ഖൈബർ പാസിൽ ഭക്ഷണം കഴിക്കാൻ എത്തിയവരിലാണ് രോഗം കണ്ടെത്തിയത്. ഇവരിൽ 13 വയസ്സുള്ള ഒരു പെൺകുട്ടിയ്ക്ക് ആശുപത്രിയിൽ ചികിത്സ തേടിയില്ലായിരുന്നുവെങ്കിൽ മരണം വരെ സംഭവിച്ചേക്കുമായിരുന്നു. ടേക്ക്എവേയ് ഭക്ഷണം കഴിച്ചവരിൽ ഗുരുതരമായ അസുഖം ഉണ്ടാക്കുന്നത്ര അളവിൽ ഭക്ഷണം മലിനപ്പെട്ടിരുന്നുവെന്ന് മിസ്റ്റർ ലിയ ചൂണ്ടിക്കാട്ടി.
രാത്രി 10 നും 11 നും ഇടയിലുള്ള ഉറക്ക സമയം മെച്ചപ്പെട്ട ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന റിപ്പോർട്ട് പുറത്ത്. നമ്മുടെ ശരീരത്തിൻെറ ബോഡി ക്ലോക്കുമായി പൊരുത്തപ്പെടുന്ന രീതിയിൽ ഉറക്കത്തെ ക്രമീകരിച്ചാൽ ഹൃദയാഘാതത്തിനും ഹൃദയസംബന്ധമായ രോഗങ്ങൾക്കുമുള്ള സാധ്യത കുറയ്ക്കാമെന്ന് യുകെ ബയോബാങ്ക് കണ്ടെത്തി. ശരീരത്തിന് സ്വാഭാവികമായുള്ള ട്വൻറി ഫോർ അവർ റിതം ആരോഗ്യത്തിന് പ്രധാനമാണ്. ഇവ രക്തസമ്മർദ്ദം പോലുള്ളവയേയും ബാധിക്കും.
പഠനത്തിനായി സന്നദ്ധപ്രവർത്തകർ ധരിച്ചിരുന്ന റിസ്റ്റ് വാച്ച് പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ഗവേഷകർ ഏഴു ദിവസത്തോളം അവർ ഉറങ്ങുന്നതിൻറെയും ഉണരുന്നതിൻെറയും വിവരങ്ങൾ ശേഖരിച്ചതിന് അടിസ്ഥാനമാക്കിയാണ് യൂറോപ്യൻ ഹാർട്ട് ജേണലിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇവരുടെ ഹൃദയസംബന്ധമായ ആരോഗ്യത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ ഗവേഷകർ ആറു വർഷം കൂടുന്തോറും ശേഖരിക്കുകയും ചെയ്തു.
മുതിർന്നവരിൽ മൂവായിരത്തിലധികം പേർക്ക് ഹൃദയസംബന്ധമായ രോഗങ്ങൾ ഉണ്ടായതായി കണ്ടെത്തി. രാത്രി 11 മണിക്ക് ശേഷം ശേഷം വൈകി ഉറങ്ങുന്നവരിലാണ് രോഗം കൂടുതലായി കണ്ടെത്തിയത് എന്ന് മനസ്സിലാക്കാൻ സാധിച്ചു. ഒരു വ്യക്തിയുടെ പ്രായം, ഭാരം, കൊളസ്ട്രോളിൻെറ അളവ് തുടങ്ങിയവ ഹൃദയത്തിൻറെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് പഠനം നടത്താൻ ശ്രമിച്ചിരുന്നു. എന്നാൽ ഹൃദയ ആരോഗ്യവുമായി ഇവ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് തങ്ങളുടെ പഠനം വഴി ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടിലെന്നും വൈകി ഉറങ്ങുന്നത് ശരീരത്തിൻറെ ബോഡി ക്ലോക്കിൽ മാറ്റം വരുത്തുമെന്നും അത് ആരോഗ്യത്തിൽ പ്രതിഫലിക്കും എന്നും ഹെൽത്ത്‌ടെക് ഓർഗനൈസേഷൻ ഹുമയുമായി ചേർന്ന് പ്രവർത്തിക്കുന്ന പഠന രചയിതാവായ ഡോ. ഡേവിഡ് പ്ലാൻസ് പറഞ്ഞു. അർദ്ധരാത്രിയ്ക്ക് ശേഷം ഉറങ്ങുന്നവരിലാണ് ഹൃദ്രോഗങ്ങൾക്കുള്ള ഏറ്റവും ഉയർന്ന സാധ്യത കാണാൻ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങളുടെ ഹൃദയത്തെ ദീർഘകാലം ആരോഗ്യകരമായി നിലനിർത്തുന്നതിന് ജനങ്ങൾ രാത്രിയിൽ 10 നും 11 നും ഇടയിൽ ഉറങ്ങണമെന്നാണ് ഈ കണ്ടെത്തൽ സൂചിപ്പിക്കുന്നതെന്ന് ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷനിലെ സീനിയർ കാർഡിയാക് നഴ്‌സ് റെജീന ജിബ്ലിൻ പറഞ്ഞു. പുതിയ പഠനം ഉറക്കസമയവുമായുള്ള ശരീരത്തിൻെറ ബന്ധത്തെ കാണിക്കുന്നുണ്ടെങ്കിലും ഇതിനുള്ള കാരണം ഇനിയും വ്യക്തമല്ല. മുതിർന്നവർ ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ ഉറങ്ങണം എന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ രക്തസമ്മർദ്ദം, കൊളസ്ട്രോളിൻെറ അളവ്, ആരോഗ്യകരമായ ശരീര ഭാരം, പതിവായ വ്യായാമം, മദ്യപാനം എന്നിവയെല്ലാം ഹൃദയാരോഗ്യത്തെ ബാധിക്കും.
ഇംഗ്ലീഷ് ചാനൽ കടന്ന് ബോട്ടിലൂടെ ഇന്നലെ മാത്രം യുകെയിലെത്തിയത് 1,185 പേർ. ഒരു ദിവസം എത്തിയ കുടിയേറ്റക്കാരുടെ ഏറ്റവും ഉയർന്ന സംഖ്യയാണിത്. നാല് ബോർഡർ ഫോഴ്‌സ് കപ്പലുകൾ തീരത്ത് കണ്ടെത്തിയ ബോട്ടുകളെ തടഞ്ഞ് ഡോവറിലേക്ക് കൊണ്ടുപോയി. കലൈസിനു സമീപം രണ്ട് ബോട്ടുകൾ ഒഴുകി എത്തിയത് കണ്ടെത്തിയെന്നും മൂന്നുപേർ കടലിൽ വീണതായും അധികൃതർ പറഞ്ഞു. ഈ വർഷം 23,000-ത്തിലധികം ആളുകൾ ഫ്രാൻസിൽ നിന്ന് യുകെയിലേക്ക് ബോട്ട് വഴി കടന്നത്. 2020 നേക്കാൾ 8440 അഭയാർഥികളാണ് യുകെയിലെത്തിചേർന്നത് . മിക്ക അഭയാർത്ഥികളും വിമാനങ്ങളിലൂടെയും ബോട്ടുകളിലൂടെയുമാണ് എത്തിയത്.

യുകെയിൽ എത്തിയ 1,185 പേരെ ബോർഡർ ഫോഴ്സ് കരക്കെത്തിച്ചു എന്നും ഫ്രഞ്ച് അധികാരികൾ 99 പേരെ യുകെയിൽ എത്തുന്നതിൽ നിന്ന് തടഞ്ഞുവെന്നും ഹോം ഓഫീസ് സ്ഥിരീകരിച്ചു. ഇതിനിടെ യുകെയിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ആഴ്ചകളിൽ കാണാതായതായി റിപ്പോർട്ട് ചെയ്‌തവരിൽ രണ്ടു പേർ മരിച്ചതായി സ്ഥിരീകരിച്ചു. ചാനൽ കടന്നുള്ള അഭയാർഥികളുടെ വരവ് നിർത്തണമെന്നും അത് അപകടകരവും അനാവശ്യമാണെന്നും അധികൃതർ വ്യക്തമാക്കി. നവംബർ മൂന്നിന് 853 അഭയാർഥികൾ രാജ്യത്ത് കടന്നതായിരുന്നു ഇതിനുമുൻപ് ഉണ്ടായിരുന്ന ഏറ്റവും ഉയർന്ന കണക്ക് .

ഡോവർ ഡോക്കിൽ കുടിയേറ്റക്കാരെ താമസിപ്പിച്ചിരുന്ന കെട്ടിടങ്ങളുടെ അവസ്ഥ ദയനീയമാണെന്ന് ബോർഡർ ഫോഴ്‌സ് സ്റ്റാഫിനെ പ്രതിനിധീകരിക്കുന്ന യൂണിയൻ ഇമിഗ്രേഷൻ സർവീസ് യൂണിയന്റെ തലവൻ പറഞ്ഞു. ഈ കേന്ദ്രത്തിൽ 490 ലധികം കുടിയേറ്റക്കാർ 24 മണിക്കൂറിൽ അധികം ചെലവഴിച്ചിരുന്നു. എന്നാൽ കുടിയേറ്റക്കാരെ താമസിപ്പിക്കുന്ന കെട്ടിടത്തിൽ ആകെ രണ്ട് പോർട്ടബിൾ ടോയ്‌ലറ്റുകൾ മാത്രമേയുള്ളൂവെന്നും കുടിയേറ്റക്കാർ കോൺക്രീറ്റ് തറകളിലാണ് ഉറങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമപരമല്ലാത്ത മാർഗങ്ങളിലൂടെ രാജ്യത്ത് പ്രവേശിക്കുന്നവർക്ക് അഭയത്തിനുള്ള അവകാശം ഉണ്ടായിരിക്കുകയില്ല. എന്നാൽ യുദ്ധത്തിൽനിന്നും ഭീകരതയിൽ നിന്നും മറ്റും പാലായനം ചെയ്യുന്നവർക്ക് ഇതിൽ ഇളവുകൾ ലഭിക്കും. സുരക്ഷിതവും നിയമപരവുമായ വഴികൾ ഇല്ലാത്തതിനാലാണ് അഭയാർത്ഥികളായ ജനങ്ങൾ ഇത്തരം യാത്രകൾ നടത്തുന്നതെന്ന് ആംനെസ്റ്റി ഇൻറർനാഷണൽ പറഞ്ഞു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
കാലാവസ്ഥാ വ്യതിയാനം തടയാനുള്ള പദ്ധതികൾക്കായി ലോകരാജ്യങ്ങൾ ഗ്ലാസ്ഗോയിൽ ഒത്തുകൂടിയിരിക്കുകയാണ്. ഒക്ടോബർ 31ന് സ്കോട്ട്ലൻഡിൽ ആരംഭിച്ച ആഗോള കാലാവസ്ഥാ സമ്മേളനം ഇന്ന് അവസാനിക്കും. ഉച്ചകോടിയുടെ അവസാനം പുറത്തുവരുന്ന പ്രഖ്യാപനങ്ങൾക്കായി ലോകം കാത്തിരിക്കുകയാണ്. ഭൂമിയുടെ നിലനിൽപ്പ് എന്നാൽ മനുഷ്യരാശിയുടെ മുഴുവൻ നിലനിൽപ്പാണ്. ഗ്ലാസ്ഗോയിലെ കാലാവസ്ഥാ ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംഘത്തിലുള്ള മലയാളി വൈദികനാണ് ഫാ.ഡോ.സിജി നൂറോകാരിയിൽ. ഇക്കോജസ്യൂട്ട് സൗത്ത് ഏഷ്യയുടെ കോ-ഓർഡിനേറ്ററായ ഫാ.ഡോ.സിജി നൂറോകാരിയിൽ, കോട്ടയം കുറുപ്പുന്തറ മാൻവെട്ടം സ്വദേശിയാണ്. ഡിസാസ്റ്റർ മാനേജ്മെന്റിൽ മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ നിന്നും പിഎച്ച്ഡി കരസ്ഥമാക്കിയ ഫാ. സിജി ഈശോ സഭയിലെ അംഗമാണ്. ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഏക മലയാളിയായ ഫാ.ഡോ.സിജി നൂറോകാരിയിൽ മലയാളംയുകെയോട് മനസ്സ് തുറക്കുന്നു. അഭിമുഖം രണ്ടാം ഭാഗം.

❓ലോകത്തിൽ പ്ലാസ്റ്റിക് ഒരു പ്രധാന പ്രശ്നമായി മാറുകയാണ്. വർഷം തോറും 1.1 കോടി മെട്രിക് ടൺ പ്ലാസ്റ്റിക് സമുദ്രത്തിൽ എത്തുന്നു. അതുപോലെ തന്നെയാണ് എണ്ണ ചോർച്ചയും. ചർച്ചകൾക്കുപരിയായി ഈയൊരു ഭീഷണി ഇല്ലാതാക്കാൻ നാം ഓരോരുത്തരും പരിശ്രമിക്കേണ്ടതല്ല?
തീർച്ചയായും. നെറ്റ് സീറോ എന്ന ലക്ഷ്യം ആർജിക്കാനുള്ള ഉത്തരവാദിത്തം ഓരോ പൗരന്റെയുമാണ്. വ്യക്തിഗത തിരഞ്ഞെടുപ്പാണ് ഇവിടെ പ്രധാനം. ഗ്ലാസ്ഗോയിൽ എല്ലാ പ്രതിനിധികൾക്കും വാഹനഗതാഗതം സൗജന്യമാണെങ്കിലും എങ്ങനെ യാത്ര ചെയ്യണമെന്നത് ഓരോരുത്തരുടെയും തീരുമാനമാണ്. അതുപോലെ തന്നെ ഒരു സ്കൂളിൽ പ്ലാസ്റ്റിക് നിരോധിക്കണമെന്ന തീരുമാനം അധികാരികൾക്ക് കൈകൊള്ളാം. ചർച്ചകൾ ആരംഭിച്ച ശേഷം പ്രവൃത്തി ഉണ്ടാവുന്നില്ലെങ്കിൽ നിരാശയാവും ഫലം. ഇന്ത്യയിലും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കൂടിവരുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഇന്ത്യക്കാരുടെ പ്രതികരണശേഷി കുറയുന്നതായി തോന്നുന്നു. കാലാവസ്ഥ വ്യതിയാനം മൂലം കൃഷി നശിക്കുന്നത് ഇന്ത്യയിലെ പതിവ് കാഴ്ചയായി മാറികഴിഞ്ഞു. State of India’s Environment (SoE) ന്റെ 2021ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ പ്രതിദിനം 28 കർഷക ആത്മഹത്യകൾ നടക്കുന്നുണ്ട്. 2018ലും 2019ലും 5000ത്തിലേറെ മരണങ്ങൾ. മഹാരാഷ്ട്രയിൽ ഈ വർഷം ജൂണിനും ഒക്ടോബറിനും ഇടയിൽ ഉണ്ടായ മിന്നൽപ്രളയം 13.59 മില്യൺ ഏക്കർ കൃഷിയാണ് ഇല്ലാതാക്കിയത്. ഇത്തരം കാലാവസ്ഥ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂട്ടായ ശ്രമം ആവശ്യമാണ്. അതുപോലെ സ്വയം മാറാനും തയ്യാറാകണം.

❓ഗ്ലാസ്ഗോ സമ്മേളന വേദിയ്ക്ക് സമീപം പ്രതിഷേധിക്കുന്ന പരിസ്ഥിതി പ്രവർത്തകരെ കാണാൻ കഴിയും. നിലവിലെ പ്രവർത്തനങ്ങൾക്കപ്പുറം കൂടുതൽ ഫലപ്രദമായ നടപടികൾ ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഈ പ്രതിഷേധങ്ങൾ എത്രമാത്രം പ്രസക്തമാണ്?
സമ്മേളന വേദിക്ക് പുറത്ത് നടക്കുന്ന പ്രതിഷേധങ്ങളിലാണ് കൂടുതൽ പ്രവർത്തനം ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിൽ ഒരു ലക്ഷത്തിലേറെ പരിസ്ഥിതി പ്രവർത്തകർ അണിനിരന്നു. അവർ റോഡിലുന്നയിക്കുന്ന ഒരുപാട് ശക്തമായ കാര്യങ്ങളുണ്ട്. അതുപോലെ അവരുടെ പ്രതിനിധികൾ സന്നദ്ധസംഘടനകളുടെ രൂപത്തിൽ ഉച്ചകോടിയിൽ പങ്കെടുത്ത് ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു.

❓ഉച്ചകോടിയിൽ ചർച്ച ചെയ്ത്, തീരുമാനങ്ങൾ കൈകൊണ്ട് ലോകനേതാക്കൾ മടങ്ങിയാൽ ഈ പദ്ധതികൾ എത്രത്തോളം യാഥാർഥ്യമായി വരും എന്ന ഭയം എല്ലാവർക്കുമുണ്ട്. ഇതിനെ എങ്ങനെ നോക്കികാണുന്നു?
അത്തരമൊരു ഭയമുണ്ടെങ്കിലും ചർച്ചകളിലെ നല്ല വശങ്ങളെ നാം പരിഗണിക്കേണ്ടതുണ്ട്. ലോക നേതാക്കൾ വന്ന് ചർച്ചകൾ നടത്തി രണ്ടാം ദിവസം മടങ്ങുന്നു. ബാക്കിയുള്ള ദിനങ്ങളിലാണ് പ്രധാനപ്പെട്ട, വിപുലമായ ചർച്ചകൾ നടക്കുന്നത്. ആളുകൾ ചോദ്യമുന്നയിക്കുന്നുണ്ട്. അടിയന്തിര സാഹചര്യത്തിൽ ജനങ്ങളുടെ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നു. വികസിത രാജ്യങ്ങളുടെ മനോഭാവത്തിലുണ്ടായ മാറ്റം ഇവിടെ പ്രകടമാണ്. ആദിവാസി സമൂഹം, തീരദേശ നിവാസികൾ പോലെ ഭീഷണി നേരിടുന്നവരെ സഹായിക്കാൻ സാമ്പത്തിക സഹകരണം ഉണ്ടാകുന്നു. 151 രാജ്യങ്ങൾ പരിസ്ഥിതി പ്രവർത്തനവുമായി ബന്ധപ്പെട്ട വിവരങ്ങൾ കോപ്26 ൽ സമർപ്പിച്ചു. എട്ട് രാജ്യങ്ങൾ സമർപ്പിക്കാമെന്ന് സന്നദ്ധത അറിയിച്ചു. 2050ഓടെ 90 ശതമാനം ആഗോള ഉദ്വമനം കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. കൽക്കരി ഉപയോഗം നിർത്തലാക്കുമെന്ന് 42 രാജ്യങ്ങൾ അറിയിച്ചു. ‘ഗ്രീൻ ജോബ്സ് &ഗ്രീൻ ഗ്രോത്ത്’ എന്ന ആശയം തികച്ചും സ്വാഗതാർഹമാണ്. സർക്കാരുകൾ ഒരു വലിയ ലക്ഷ്യം മുന്നോട്ട് വയ്ക്കുന്നത് തന്നെ പ്രചോദനം ആവുന്നുണ്ട്.
❓അതുപോലെ ഫണ്ടിങ്ങും ഒരു പ്രശ്നമായി നിലകൊള്ളുന്നു. കാലാവസ്ഥ വ്യതിയാനം തടയാനുള്ള ആഗോള പദ്ധതികൾക്ക് പണം ആര് മുടക്കും എന്നതൊരു ചോദ്യമാണ്. വികസിത രാജ്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പണം ദ്വീപ് രാജ്യങ്ങളിൽ എത്തുന്നില്ലെന്ന വാദം നേതാക്കൾ ഉയർത്തി കഴിഞ്ഞു. ഇതൊരു പ്രതിസന്ധിയായി മാറുകയല്ലേ?
ആഗോള പ്രതിസന്ധി പരിഗണിക്കുമ്പോൾ സാമ്പത്തിക സഹായം കുറവാണെന്ന വാദം കോപ്26ൽ ഉയരുന്നുണ്ട്. വികസിത രാജ്യങ്ങൾ നൽകുന്ന സാമ്പത്തിക സഹായം നിയന്ത്രിക്കുന്നത് കോർപ്പറേറ്റ് കമ്പനികളാണെന്ന വാദം ഉയർന്നുകേട്ടു. പലരും തങ്ങളുടെ ബിസിനസിന് കൂടുതൽ പ്രചാരണം ലഭിക്കുന്ന രീതിയിലാവും സാമ്പത്തിക സഹായം നൽകുന്നത്. ഇത് വലിയ രീതിയിൽ ചോദ്യം ചെയ്യപ്പെടുന്നു. നിലനിൽപ്പ് ഭീഷണി നേരിടുന്ന ചെറുരാജ്യങ്ങളുടെ കൂട്ടായ്മയായ സ്‌മോൾ ഐലൻഡ് ഡെവലപിങ് സ്‌റ്റേറ്റ്സ്, കടൽക്ഷോഭം, ഭൂചലനം, ചുഴലിക്കാറ്റ് തുടങ്ങിയവ ചെറുക്കുന്ന നിർമാണ പദ്ധതിക്ക് നവംബർ 2 തുടക്കമിട്ടിരുന്നു. ഇതിന് പണവും സാങ്കേതികവിദ്യയും നൽകുന്നത് യുകെ ആണ്. എന്നാൽ ചെറുരാജ്യങ്ങളുടെ ശബ്ദം അധികം ഉയർന്നു കേൾക്കുന്നില്ല. ഔദ്യോഗിക കണക്കുകൾ അനുസരച്ച് ബംഗ്ലാദേശിലെ തീരപ്രദേശങ്ങളുടെ 28 % സമുദ്രനിരപ്പ് ഉയരുന്നത് മൂലം ഭീഷണി നേരിടുകയാണ്. 2050ഓടെ 11% കര ഇല്ലാതാവുമെന്ന് മുന്നറിയിപ്പ് ഉണ്ട്. ഇത് 150 ലക്ഷം ജനങ്ങളുടെ നിലനിൽപ്പിനു ഭീഷണിയാവും. ദുർബല സമൂഹങ്ങളെ താങ്ങേണ്ടത് അത്യാവശ്യമാണ്. അതിനാൽ തന്നെ ചെറുരാജ്യങ്ങൾ അവരുടെ ആവശ്യങ്ങൾ ശക്തമായി അവതരിപ്പിക്കണം. ഒപ്പം സമ്പന്ന രാജ്യങ്ങൾ നൽകുന്ന ഉറപ്പ് അവർ പാലിക്കുകയും വേണം.

❓കാലാവസ്ഥ വ്യതിയാനം തടയുന്നതിൽ മതങ്ങൾക്കുള്ള പങ്കിനെക്കുറിച്ച്?
ഈ പ്രശ്നത്തിൽ മതവിഭാഗങ്ങൾക്ക് വലിയ രീതിയിൽ സ്വാധീനം ചെലുത്താൻ കഴിയും. എന്നാൽ ശക്തമായ പ്രവർത്തനങ്ങളും പങ്കാളിത്തവും ഉണ്ടാവുന്നില്ലെന്നത് ഖേദകരമാണ്. 2015-ല്‍ ഫ്രാൻസിസ് മാർപാപ്പ എഴുതിയ ‘ലൗദാത്തോസി’ (ദൈവമേ അങ്ങേയ്ക്കു സ്തുതി) എന്ന പരിസ്ഥിതി ലിഖിതം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏതു തരത്തിലുള്ളൊരു ലോകമാണ് നാം വരും തലമുറയ്ക്ക് കൈമാറുവാന്‍ പോകുന്നതെന്ന ചോദ്യം ഈ ചാക്രിക ലേഖനത്തിന്‍റെ കേന്ദ്രസ്ഥാനത്തു നിൽക്കുന്നു. ജനങ്ങളുടെ ചിന്താഗതിയെ സ്വാധീനിക്കാൻ മതങ്ങൾക്ക് കഴിയും. എന്നാൽ ഇത്തരം അടിയന്തിര പ്രാധാന്യമുള്ള ചർച്ചകളിൽ അവരുടെ പങ്കാളിത്തം ശക്തമാകണം.
❓കാലാവസ്ഥ വ്യതിയാന ഉച്ചകോടിയിൽ പങ്കെടുക്കുന്ന മലയാളിയെന്ന നിലയിൽ ആഗോള മലയാളി സമൂഹത്തിന് നൽകുന്ന സന്ദേശം എന്താണ്?
ആദ്യമേ ഈ വർഷത്തെ കാലാവസ്ഥാ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന യുകെയ്ക്ക് നന്ദി അറിയിക്കുന്നു. ഒരു മാതൃകയെന്നോണം ആളുകൾ യുകെയെ ഉറ്റുനോക്കുന്നു. വാക്കുകൾക്കുപരിയായി അവർ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്നു. കൽക്കരിയുടെ ഉപയോഗം കുറച്ച് പുനരുപയോഗിക്കാൻ കഴിയുന്ന വൈദ്യുതിയിലേക്ക് അവർ മാറുന്നു.
കോപ്26 എന്നാൽ ഞാനും നീയുമാണ്. നമ്മൾ, മനുഷ്യർക്കിടയിൽ സഹകരണ മനോഭാവം ഉണ്ടാവണം. ഭൂമിയെ സംരക്ഷിക്കാനുള്ള തീരുമാനം നമ്മൾ കൈക്കൊള്ളണം. സ്വയം ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മാറാൻ കഴിയണം. വരും തലമുറകൾക്ക് വേണ്ടിയുള്ളതാണ് ഈ ഭൂമി. ഭരണനേതൃത്വത്തോടും സമൂഹത്തോടും ചോദ്യങ്ങൾ ഉന്നയിക്കണം. “വ്യക്തിഗത പ്രവർത്തനങ്ങളാണ് കൂട്ടായ ലക്ഷ്യപ്രാപ്തിയിലേക്ക് നയിക്കുക.”
ന്യൂസ് ഡെസ്ക് മലയാളം യുകെ
സെൻട്രൽ ലണ്ടനിലെ ശവകുടീരത്തിൽ നടക്കാനിരിക്കുന്ന റിമെംബറൻസ് സൺഡേ സർവീസിൽ എലിസബത്ത് രാജ്ഞി പങ്കെടുക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയതിനെ തുടർന്ന് നവംബർ പകുതിവരെ വിശ്രമിക്കാൻ ഡോക്ടർമാർ രാജ്ഞിയോട് നിർദ്ദേശിച്ചിരുന്നു. 95-കാരിയായ രാജ്ഞി മുൻവർഷങ്ങളിലെ പോലെ തന്നെ കെട്ടിടത്തിൻെറ ബാൽക്കണിയിൽ നിന്ന് ചടങ്ങ് കാണുമെന്ന് കൊട്ടാര അധികൃതർ അറിയിച്ചു. പതിവുപോലെ ചാൾസ് രാജകുമാരൻ രാജ്ഞിക്ക് വേണ്ടി പുഷ്പചക്രം അർപ്പിക്കും. എന്നാൽ അടുത്തയാഴ്ച വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കുന്ന ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ജനറൽ സിനഡിൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം രാജ്ഞി പങ്കെടുക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. യുദ്ധത്തിൽ മരിച്ചവരെ ആദരിക്കുന്ന വാർഷിക റിമെംബറൻസ് ഡേയിൽ പങ്കെടുക്കണം എന്ന് രാജ്ഞിക്ക് അതിയായ ആഗ്രഹം ഉണ്ടെന്ന് അവർ നേരത്തെ പറഞ്ഞിരുന്നു.

ചൊവ്വാഴ്ച നോർഫോക്കിലെ സാൻഡ്‌റിംഗ്ഹാം വസതിയിൽ നിന്നും രാജ്ഞി തിരികെ വിൻഡ്‌സർ കാസിലിലേക്ക് മടങ്ങിയെത്തിയിരുന്നു. തൻെറ ഭർത്താവായ ഫിലിപ്പ് രാജകുമാരൻറെ മരണശേഷമുള്ള രാജ്ഞിയുടെ ആദ്യ റിമെംബറൻസ് സൺഡേ സർവീസാണിത്. യുകെയിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച എലിസബത്ത് രാജ്ഞി വടക്കൻ അയർലൻഡിലേയ്ക്കുള്ള തൻെറ ഔദ്യോഗിക സന്ദർശനം റദ്ദാക്കിയ ശേഷം പ്രാഥമിക വൈദ്യ പരിശോധനകൾക്കായി ഒക്ടോബറിൽ ആശുപത്രിയിൽ പോയിരുന്നു. ഇതിനുശേഷം മന്ത്രിമാരുമായി പ്രിവി കൗൺസിൽ മീറ്റിംഗ് നടത്തുന്നതുൾപ്പെടെയുള്ള ചുമതലകൾ രാജ്ഞി ഏറ്റെടുത്ത് നടത്തിയിരുന്നു. COP26 കാലാവസ്ഥാ കോൺഫറൻസിൽ നേരിട്ടു പങ്കെടുക്കാൻ കഴിയാത്തതിനാൽ പങ്കെടുത്ത ലോക നേതാക്കൾക്കായി ഒരു വീഡിയോ സന്ദേശവും രാജ്ഞി റെക്കോർഡ് ചെയ്തിരുന്നു. വീഡിയോ കോളിലൂടെ അംബാസിഡറുമായി സംസാരിക്കുകയും ടെലിഫോൺ വഴി പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.