ന്യൂസ് ഡെസ്ക് മലയാളം യുകെ

ലിവിങ് വിത്ത് കോവിഡിൻെറ ഭാഗമായി ബ്രിട്ടനിൽ സൗജന്യ ലാറ്ററൽ ഫ്ലോ ടെസ്റ്റുകളും പിസിആർ ടെസ്റ്റ് സെന്ററുകളും അവസാനിപ്പിക്കാനുള്ള തീരുമാനം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന വിമർശനം ശക്തമാണ് . പ്രധാനമായും കെയർ ഹോമുകൾ സന്ദർശിക്കുന്ന കുടുംബങ്ങൾക്ക് സൗജന്യ കോവിഡ് പരിശോധന അവസാനിപ്പിക്കുന്നത് ആത്മഹത്യാപരമായിരിക്കും എന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ രംഗത്തെത്തിക്കഴിഞ്ഞു.

ഏപ്രിൽ മുതൽ ലാറ്ററൽഫ്ലോ ടെസ്റ്റുകൾക്ക് പണം നൽകേണ്ടി വരുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് സ്ഥിരീകരിച്ചിരുന്നു. ഇതിൽനിന്ന് കെയർഹോം സന്ദർശകർക്ക് ഒഴിവില്ലെന്ന് പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു. ഏപ്രിൽ മാസം മുതൽ ലാറ്ററൽഫ്ലോ ടെസ്റ്റുകൾക്ക് ജനങ്ങൾ പണം നൽകേണ്ടതായി വരുന്നതുമൂലം കെയർഹോം സന്ദർശകർ മതിയായ കോവിഡ് ടെസ്റ്റ് ഇല്ലാതെ നടത്തുന്ന സന്ദർശനങ്ങൾ അന്തേവാസികൾക്ക് രോഗവ്യാപനം ഉണ്ടാകാനുള്ള സാധ്യതയിലേയ്ക്കാണ് പലരും വിരൽചൂണ്ടുന്നത്. അതുപോലെതന്നെ തങ്ങളുടെ പ്രിയപ്പെട്ടവരെ വർഷത്തിൽ പല പ്രാവശ്യം സന്ദർശിക്കുന്നതിന് നൂറുകണക്കിന് പൗണ്ട് വിനിയോഗിക്കാൻ നിർബന്ധിക്കുന്നത് അന്യായവും അധാർമികവും ആണെന്ന് ലിബറൽ ഡെമോക്രാറ്റ് നേതാവ് സർ എഡ് ഡേവി പറഞ്ഞു.