ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്കോട്ട്ലൻഡ്: 35 വർഷത്തിനിടെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ എൺപതിലധികം ലൈംഗികാതിക്രമങ്ങൾ നടത്തിയ ഇന്ത്യക്കാരനായ എൻഎച്ച്എസ് ഡോക്ടർ കൃഷ്ണ സിംഗ് (72) കോടതിയിൽ വിചാരണ നേരിടുന്നു. 1983 നും 2018 നും ഇടയിലാണ് കേസിനാസ്പദമായ സംഭവം. സ്കോട്ട്ലൻഡ് നോർത്ത് ലനാർക്ക്ഷെയറിലെ മെഡിക്കൽ പ്രാക്ടീസിനിടെയാണ് പീഡനങ്ങൾ എല്ലാം നടന്നത്. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വച്ചും കൃഷ്ണ സിംഗ് പീഡിപ്പിച്ചതായി ഒരു സ്ത്രീ ആരോപണം ഉന്നയിച്ചു. ലൈംഗികാതിക്രമം, സ്ത്രീകളോട് അപമര്യാദയായി പെരുമാറൽ തുടങ്ങിയ കുറ്റങ്ങൾ കൃഷ്ണ സിംഗിന് മേൽ ചുമത്തിയിട്ടുണ്ട്.

2019 ജൂണിൽ ഗ്ലാസ്‌ഗോയിലെ ഹൈക്കോടതിയിൽ നടന്ന വിചാരണയിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ എല്ലാം സിംഗ് നിഷേധിച്ചിരുന്നു. സിംഗിനെതിരെ നിലനിൽക്കുന്ന 84 കേസുകളിലും അയാൾ കുറ്റക്കാരനല്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ജാനിസ് ഗ്രീൻ കോടതിയെ അറിയിച്ചു. എട്ട് ആഴ്ച നീണ്ടുനിൽക്കാൻ സാധ്യതയുള്ള വിചാരണയായിരിക്കും ഇത്. 1976 നവംബറിൽ ലണ്ടനിൽ ഡോക്ടറായി രജിസ്റ്റർ ചെയ്യുന്നതിനുമുമ്പ് 1974-ൽ ഇന്ത്യയിലെ പട്‌നയിൽ നിന്നാണ് സിംഗ് മെഡിക്കൽ ബിരുദം നേടിയത്. 1983-ൽ നോർത്ത് ലാനാർക്‌ഷെയറിലെ കോട്ട്ബ്രിഡ്ജിൽ ഒരു ജോലിയിൽ പ്രവേശിച്ചു. 2018 വരെ അവിടെ തുടർന്നു. ഈ കാലയളവിലാണ് തന്റെ അടുത്തെത്തിയ സ്ത്രീകളെയും കുട്ടികളെയും സിംഗ് പീഡനത്തിനിരയാക്കിയത്.

2018 ഫെബ്രുവരിയിൽ, പീഡനത്തിനിരയായ ഒരാളിൽ നിന്ന് എൻഎച്ച്എസ് ലനാർക്ക്ഷെയറിന് പരാതി ലഭിച്ചതിനെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. 1990നും 2004നും ഇടയിൽ പീഡനത്തിനിരയായ അഞ്ചു പേർ കുട്ടികൾക്ക് ജന്മം നൽകിയതായി കുറ്റപത്രത്തിൽ പറയുന്നു. സിംഗിനെതിരെയുള്ള വിചാരണ ഇന്നും തുടരും.