Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുഎസിൽ പടർന്നുപിടിച്ച ജനിതകമാറ്റം വന്ന കോവിഡ് വകഭേദത്തെ യു കെയിൽ കണ്ടെത്തി. യുകെയിൽ പുതിയ വൈറസ് വകഭേദത്തിൻെറ 55 കേസുകളാണ് കണ്ടെത്തിയിരിക്കുന്നതെന്ന് പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് റിപ്പോർട്ട് ചെയ്തു . പുതിയതായി കണ്ടെത്തിയ വൈറസിന് വാക്സിൻ ഫലപ്രദമല്ലന്നതാണ് കൂടുതൽ ആശങ്ക ഉളവാക്കുന്നത്.

കൊളംബിയയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ വേരിയന്റ് മെയ് മാസത്തിലാണ് ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. പുതിയ വൈറസ് ആദ്യകാല കോവിഡ് വൈറസിനേക്കാൾ വേഗത്തിൽ പകരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പുതിയ വൈറസ് വാക്സിനെ പ്രതിരോധിക്കാൻ സാധിക്കുമെന്നത് ഭാവിയിൽ ഭീഷണിയായി തീരുമെന്ന് വാർവിക്ക് മെഡിക്കൽ സ്കൂളിലെ വൈറോളജിസ്റ്റ് പ്രൊഫസർ ലോറൻസ് യംഗ് പറഞ്ഞു.

ഇതിനിടെ മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം യുകെയിൽ ഇതുവരെ 7 ദശലക്ഷത്തിലധികം പേർക്ക് കോവിഡ് ബാധിച്ചതായുള്ള ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതുവരെ 156, 119 പേരാണ് കോവിഡ് മൂലം രാജ്യത്ത് മരണമടഞ്ഞത്. എന്നാൽ ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതലായിരിക്കും യഥാർത്ഥത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം എന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. മഹാമാരിയുടെ തുടക്കത്തിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവർ മാത്രമേ പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടായിരുന്നുള്ളൂ. പരിശോധനകൾ വ്യാപകമായി നടത്തിയപ്പോഴും രോഗലക്ഷണമില്ലാത്ത കോവിഡ് കേസുകൾ ഒട്ടേറെ ഉള്ളതാണ് രോഗികളുടെ എണ്ണം ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതലാണെന്നുള്ള പറയാനുള്ള മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഡാർലിംഗ് ടൺ : രണ്ട് മക്കളുടെ അമ്മയായ 33 കാരിയെ കൊലപ്പെടുത്തിയ പ്രതിയ്ക്ക് നാല് വർഷം മാത്രം തടവ് ശിക്ഷ വിധിച്ച് കോടതി. ഫെബ്രുവരിയിൽ ഡാർലിംഗ് ടണിൽ വച്ചാണ് സാം പൈബസ് (31), സോഫി മോസിനെ (33) കൊലപ്പെടുത്തുന്നത്. 24 കുപ്പി ലാഗർ കുടിച്ച് ഭാര്യയുമായി തെറ്റിപിരിഞ്ഞ ശേഷമാണ് സാം മോസിയെ ആക്രമിക്കുന്നത്. ശ്വാസം മുട്ടിച്ചാണ് താൻ സോഫിയെ കൊലപ്പെടുത്തിയതെന്ന് സാം സമ്മതിക്കുകയുണ്ടായി. പരസ്പര സമ്മതത്തോടെയുള്ള രഹസ്യ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോഴാണ് കൊല നടന്നത്. എന്നാൽ അതൊരു അപകടമായാണ് കോടതി കണക്കാക്കിയത്. അതുകൊണ്ട് തന്നെ സാമിന് നാല് വർഷം എട്ട് മാസം തടവ് ശിക്ഷയ്ക്ക് വിധിച്ചു. ഒരു സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊല്ലുന്നത് കൊലപാതകമായി പരിഗണിക്കാതെ അപകടമായി കണക്കാക്കിയതാണ് ഇവിടെ വിമർശനങ്ങൾക്ക് കാരണമായത് . ഇത് സ്ത്രീകൾക്ക് ഭയാനകമായ ഒരു സന്ദേശം നൽകുന്നു – നാല് വർഷം എട്ട് മാസം എന്നത് ഒരു സ്ത്രീയെ കൊന്നതിനുള്ള അതിരുകടന്ന ശിക്ഷയാണ്!” വക്താവ് ഫിയോണ മക്കെൻസി പറഞ്ഞു.

സർക്കാരിന്റെ നിയമ മാറ്റത്തെക്കുറിച്ച് നീതിന്യായ മന്ത്രി അലക്സ് ചോക്ക് ഈ ഏപ്രിലിൽ ഇപ്രകാരം പറഞ്ഞു: “ഈ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുടെ പ്രവർത്തനങ്ങൾ ഒരിക്കലും ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. കൂടാതെ ഇരകൾക്ക് നീതി ലഭിക്കണം. നിയമം ഇങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്ന് ഞങ്ങൾ കരുതുന്നില്ല.” കുറച്ചുകാലമായി മോസുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പൈബസ്, ലൈംഗികബന്ധം തികച്ചും പരസ്പര സമ്മതത്തോടെയുള്ളതാണെന്ന് വെളിപ്പെടുത്തി. ആറും അഞ്ചും വയസ്സുള്ള ആൺകുട്ടികളുടെ അമ്മയായിരുന്ന മോസ് മാനസികരോഗവുമായി പോരാടിയ ഒരാളാണെന്ന വിധത്തിലാണ് കോടതിയിൽ ചിത്രീകരിക്കപ്പെട്ടത്.

പൈബസ് യഥാർത്ഥത്തിൽ കൊലപാതക കുറ്റം നിഷേധിച്ചുവെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. പ്രോസിക്യൂട്ടർ റിച്ചാർഡ് റൈറ്റ് പറഞ്ഞു: ‘ഈ വർഷം ഫെബ്രുവരി ആറിന് പുലർച്ചെ പ്രതി വീട്ടിൽ മദ്യപിച്ചിരുന്നു. ആംസ്റ്റൽ ലാഗർ 24 കുപ്പികൾ കഴിച്ചു. രാത്രി 10.30 ഓടെ അദ്ദേഹത്തിന്റെ ഭാര്യ ഉറങ്ങാൻ കിടന്നെങ്കിലും പ്രതി താഴത്തെ നിലയിൽ തുടർന്നു. സോഫിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ അവളുടെ ഫ്ലാറ്റിലേക്ക് പോകാനായി അയാൾ സോഫി മോസിന്റെ സമ്മതം തേടി. പുലർച്ചെ 4.47 ന് പ്രതി സോഫിയുടെ ഫ്ലാറ്റിൽ നിന്ന് തന്റെ കാറിൽ ഡാർലിംഗ്ടൺ പോലീസ് സ്റ്റേഷനിലേക്ക് പോയി. താൻ അവളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നും അവൾ ശ്വസിക്കുന്നുണ്ടോയെന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. പോലീസ് വീട്ടിലെത്തി സോഫിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു.”

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് മഹാമാരി ഏറ്റവും മോശമായി ബാധിച്ച മേഖലകളിൽ ഒന്നാണ് വിദ്യാഭ്യാസം. കോവിഡ് ഭീതി മൂലം ലോകമെമ്പാടും ക്ലാസുകൾ ഡിജിറ്റൽ ഫ്ലാറ്റ് ഫോമിലേയ്ക്ക് മാറിയിരുന്നു . യുകെയിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല . പരീക്ഷകൾക്ക് പകരം അധ്യാപകർ നിർണയിച്ച ഗ്രേഡുകളിലെ അപാകത കടുത്ത വിമർശനം വിളിച്ചുവരുത്തിയിരുന്നു. എന്നാൽ ഈ പ്രതികൂല സാഹചര്യത്തിലും യുകെയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലേയ്ക്ക് ബ്രിട്ടനിലെ കൂടുതൽ വിദ്യാർത്ഥികൾ ഒഴുകിയെത്തുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

യുകെയിലെ യൂണിവേഴ്സിറ്റികളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏഴ് ശതമാനം കൂടുതൽ കുട്ടികളാണ് പ്രവേശനം നേടിയിരിക്കുന്നത്. എന്നാൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്ന് യുകെയിലെ യൂണിവേഴ്സിറ്റികളിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട് . ഇതുമൂലം യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ മൊത്തത്തിൽ കുറവ് രേഖപ്പെടുത്തിയേക്കാം എന്നാണ് കരുതപ്പെടുന്നത് . ഫ്രാൻസ്, ജർമനി , ഇറ്റലി തുടങ്ങിയ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണത്തിൽ 56 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നും ഒട്ടേറെ കുട്ടികൾ ബ്രിട്ടണിലെ സർവകലാശാലകളിൽ പ്രവേശനം നേടിയിട്ടുണ്ടെങ്കിലും കൂടുതൽ കുട്ടികൾ എത്തുന്നത് ബിരുദാനന്തര ബിരുദ കോഴ്സുകൾക്കാണ്.

ഫൈസൽ നാലകത്ത്

ഇന്ത്യൻ സിനിമയുടെ പ്രിയതാരം മമ്മൂക്കയ്ക്ക് എഴുപതാം പിറന്നാൾ ദിനത്തിൽ തികച്ചും വ്യത്യസ്തമായ ഒരു ആരാധക സമർപ്പണം. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ അതുല്യനിമിഷങ്ങൾ കോർത്തിണക്കി 7 ഭാഷകളിൽ ഒരു മ്യൂസിക് വീഡിയോ ആൽബം പുറത്തിറങ്ങി..

ദേശിയ പുരസ്‌കാര ബഹുമതി മൂന്ന് തവണ നേടിയെടുത്തുകൊണ്ട് ഇന്ത്യൻ സിനിമയുടെ നിറുകയിൽ മലയാളത്തെ സ്ഥാപിച്ച പ്രതിഭാപുണ്യത്തിനുള്ള സ്നേഹസമർപ്പണമാണ് ലുലു എക്സ്‌ചേഞ്ചും , ലുലു മണിയും മമ്മൂട്ടി ഫാൻസ്‌ ഇന്റർനാഷണലും ചേർന്നൊരുക്കിയതാണ് ഈ വ്യത്യസ്തമായ വീഡിയോ ആൽബം..

സുവർണജൂബിലി വേളയിൽ ഈ നടനവിസ്മയത്തിന് ആശംസകളർപ്പിച്ചു കൊണ്ട്, 7 ഭാഷകളിൽ 12 പ്രശസ്ത പിന്നണി ഗായകരെ അണിനിരത്തിയ ഈ സംഗീത ആൽബം മഞ്ജു വാര്യർ , പൃഥ്വിരാജ് തുടങ്ങി മലയാള സിനിമയിലെ ഒട്ടനവധി സെലിബ്രിറ്റികളുടെയും സോഷ്യൽ മീഡിയ പേജിലൂടെയാണ് റിലീസ് ചെയ്തത് . സെലിബ്രിഡ്ജും എഫ്എം സ്റ്റുഡിയോ പ്രൊഡക്ഷനും ചേർന്ന് ഒരുക്കുന്ന ഈ വീഡിയോ ആൽബം, ദൃശ്യാവിഷ്‌കാരം നിർവഹിച്ചിട്ടുള്ളത് യൂസഫ് ലെൻസ്മാനാണ്. പ്രശസ്ത വയലിനിസ്റ്റ് ഫായിസ് മുഹമ്മദ് ആണ് സംഗീതം ഒരുക്കിയത്. പ്രശസ്ത പിന്നണി ഗായകരായ വിജയ് യേശുദാസ്, അഫ്സൽ ഇസ്മയിൽ, വൈഷ്ണവ് ഗിരീഷ്, സന്നിധാനന്ദൻ, സച്ചിൻ വാര്യർ, ഇഷാൻ ദേവ്, അജ്മൽ, മെറിൽ ആൻ മാത്യു, മീനാക്ഷി, ഫിദ ഫാത്തിമ തുടങ്ങിയവരാണ് ആലപിച്ചിരിക്കുന്നത്.

പ്രശസ്ത ഗാനരചയിതാവും സംസ്ഥാന പുരസ്‌കാര ജേതാവുമായ ബി.കെ ഹരിനാരായണൻ (മലയാളം), ഫൗസിയ അബൂബക്കർ (ഉർദു), സുരേഷ് കുമാർ രവീന്ദ്രൻ (തമിഴ്), വിനോദ് വിജയൻ (തെലുങ്ക്‌, കന്നഡ), യഹിയ തളങ്കര (ഉർദു), ഷാജി ചുണ്ടൻ (ഇംഗ്ലീഷ്), അബ്ദുൽ അസീസ് (അറബിക്) തുടങ്ങിയവരുടെതാണ് ഗാനരചന. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, ഇംഗ്ലീഷ് കൂടാതെ അറബിക് ഭാഷയിലുമാണ് താരരാജാവിനുള്ള സമർപ്പണം. ഗായകർക്കൊപ്പം പ്രശസ്ത മോഡലും ബാലതാരവുമായ ഇവാനിയ നാഷും കേരളത്തിലെയും ഗൾഫ് രാജ്യങ്ങളിലെയും നിരവധി കുട്ടികളും ദുബായ് ജാസ് റോക്കേഴ്സിലെ 20 നർത്തകരും ഈ ആൽബത്തിലുണ്ട്.

പുറത്തിറങ്ങിയ മണിക്കൂറുകൾക്കുള്ളിൽ തന്നെ മമ്മൂട്ടി ആരാധകർ നെഞ്ചിലേറ്റിയിരിക്കുകയാണ് താരത്തിനുള്ള ഈ ഗാന സമർപ്പണം കെ.കെ. മൊയ്തീൻ കോയ, ഫൈസൽ നാലകത്ത്, റസൽ പുത്തൻപള്ളി, ഷംസി തിരൂർ, നാഷ് വർഗീസ്, ഷൈൻ രായംസ് സിഞ്ചോ നെല്ലിശ്ശേരി, സണ്ണി മാളിയേക്കൽ യൂ.എസ്.എ എന്നിവരാണ് ഇതിന്റെ അണിയറ പ്രവർത്തകർ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : രാജ്യത്തിന്റെ സാമൂഹിക പരിപാലന സംവിധാനത്തിന്റെ വലിയ അഴിച്ചുപണിക്കും എൻഎച്ച്എസിന്റെ വളർച്ചയ്ക്കുമായി പുതിയ പദ്ധതികൾ വെളിപ്പെടുത്തി ബോറിസ് ജോൺസൻ. ദേശീയ ഇൻഷുറൻസ് 2022 ഏപ്രിൽ മുതൽ 1.25 ശതമാനം വർദ്ധിക്കും. ലാഭവിഹിതത്തിന്മേലുള്ള നികുതി 1.25 ശതമാനം വർദ്ധിക്കുന്നതിലൂടെ ട്രഷറിക്ക് പ്രതിവർഷം 12 ബില്യൺ അധിക വരുമാനം ഉണ്ടാകും. 2022 ഏപ്രിൽ മുതൽ സർക്കാർ പുതിയ ആരോഗ്യ, സാമൂഹിക പരിപാലന നികുതി ഏർപ്പെടുത്തുകയാണ്. പെൻഷൻ പ്രായം കഴിഞ്ഞവർ ഉൾപ്പെടെ എല്ലാ ജോലി ചെയ്യുന്ന മുതിർന്നവരും ഇത് നൽകേണ്ടതുണ്ട്. 24,100 പൗണ്ട് സമ്പാദിക്കുന്ന ഒരു സാധാരണ വ്യക്തി പ്രതിവർഷം 180 പൗണ്ട് അധികമായി നൽകേണ്ടി വരും. ആഴ്ചയിൽ ഏകദേശം 3.46 പൗണ്ടിന്റെ അധിക ചെലവാണ് വരുന്നത്. 67,100 പൗണ്ട് സമ്പാദിക്കുന്ന നികുതിദായകൻ ഒരു വർഷം അധികമായി 715 പൗണ്ട് കൊടുക്കേണ്ടതായും വരും. കൊറോണ വൈറസ് പ്രതിസന്ധി മൂലമുണ്ടായ ചികിത്സാ താമസം ആരോഗ്യ രംഗം കൈകാര്യം ചെയ്തുവരുന്നതിനാൽ ഈ അധിക പണം ആദ്യത്തെ മൂന്ന് വർഷങ്ങളിൽ എൻ‌എച്ച്‌എസിന് മാത്രം ഉപയോഗിക്കും; ഏകദേശം 36 ബില്യൺ പൗണ്ട്.

നിലവിൽ, 23,250 പൗണ്ടിൽ കൂടുതൽ ആസ്തിയുള്ള ഏതൊരാളും അവരുടെ പരിപാലനച്ചെലവ് മുഴുവനായി അടയ്ക്കണം. ഇതിലൂടെ ഏഴ് ആളുകളിൽ ഒരാൾ 100,000 പൗണ്ടിൽ കൂടുതൽ ചെലവഴിക്കുന്നു. എന്നാൽ 2023 ഒക്ടോബർ മുതൽ ഇത് മാറും. 20,000 രൂപയിൽ താഴെ ആസ്തിയുള്ളവരുടെ പരിപാലനച്ചെലവ് പൂർണ്ണമായും സംസ്ഥാനം വഹിക്കും. 20,000 മുതൽ 100,000 പൗണ്ട് വരെ ആസ്തിയുള്ള ആളുകൾ അവരുടെ പരിചരണച്ചെലവിന് സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഒപ്പം അവർക്ക് സംസ്ഥാന പിന്തുണയും ലഭിക്കും. ദേശീയ ഇൻഷുറൻസ് തുക വർധിപ്പിക്കുകയില്ലെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം ലംഘിച്ചുകൊണ്ട് ബോറിസ് ജോൺസൻ കൊണ്ടുവന്ന ഈ വർദ്ധനവ് രൂക്ഷവിമർശങ്ങൾക്ക് കാരണമായിട്ടുണ്ട്. എന്നാലും പുതിയ പദ്ധതിയിൽ ഉറച്ചുനിൽക്കാനാണ് ജോൺസന്റെ തീരുമാനം.

നികുതി 1.25 ശതമാനം വര്‍ദ്ധിക്കുന്നതോടൊപ്പം സാമൂഹിക പരിചരണ മേഖലയില്‍ വ്യക്തിക്ക് 80,000 പൗണ്ട് എന്ന പുതിയ പരിധിയും നിലവില്‍ വരും. “ആദായനികുതി, നാഷണൽ ഇൻഷുറൻസ് അല്ലെങ്കിൽ വാറ്റ് എന്നിവയുടെ നിരക്കുകൾ വർദ്ധിപ്പിക്കില്ലെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.” ബോറിസ് ജോൺസന്റെ പ്രകടന പത്രികയിലെ ഈ വാചകത്തിന് വിരുദ്ധമായ പ്രവൃത്തിയാണ് ഇപ്പോൾ വലിയ വിമർശനത്തിന് കാരണമായിരിക്കുന്നത്. ജോൺസൺ സാമൂഹ്യ പരിപാലന വ്യവസ്ഥയുടെ പുനർനിർമ്മാണത്തിനും തുടർന്നുള്ള നികുതി വർദ്ധനവിനും പാർലമെന്റിന്റെ പിന്തുണ നേടേണ്ടതുണ്ട്. പാക്കേജിനെ പിന്തുണയ്ക്കാൻ എംപിമാരോട് ആവശ്യപ്പെടുമ്പോൾ സർക്കാർ ഹൗസ് ഓഫ് കോമൺസിൽ വോട്ട് ചെയ്യും. ഈ നീക്കത്തിനെതിരെ ഒരു പ്രചാരണം ഏകോപിപ്പിക്കുന്ന ടോറി വിമതരെ തടയുന്നതിനായി ജോൺസൺ ഈ ആഴ്ചയിൽ തന്നെ വിഷയത്തിൽ പെട്ടെന്ന് വോട്ട് തേടിയേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് മൂലം പ്രതിസന്ധിയിലായിരിക്കുന്ന എൻ എച്ച് എസ് പ്രവർത്തനങ്ങൾ പരിഹരിക്കുവാനും, നിലവിൽ പൂർത്തിയാകാത്തവ പൂർത്തിയാക്കുവാനുമായി 5.4 ബില്യൺ പൗണ്ട് തുക അധികമായി അനുവദിച്ചിരിക്കുകയാണ് ഗവൺമെന്റ്. ഇത് എൻഎച്ച്എസിന്റെ മുൻനിര പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്നും, ചികിത്സ ലഭിക്കുവാൻ വൈകുന്നവർക്ക് ഉടനടി ചികിത്സ ലഭ്യമാക്കുവാനും മറ്റും ഇത് പ്രയോജനപ്പെടുത്തുമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. ഏകദേശം അഞ്ച് മില്യനോളം ജനങ്ങളാണ് ഇംഗ്ലണ്ടിൽ മാത്രം എൻഎച്ച്എസ് ആശുപത്രികളിലെ ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. ഈ തുക അണുബാധ നിയന്ത്രണ നടപടികൾ സ്വീകരിക്കുന്നതിനായും, സർജറികൾ നടത്തുന്നതിനായും, എൻ എച്ച് എസിലെ ദൈനംദിന പ്രവർത്തനങ്ങൾക്കായും ഉപയോഗപ്പെടുത്തും. കോവിഡ് കേന്ദ്രീകൃത പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിൽ, പലപ്പോഴും സാധാരണ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ എൻ എച്ച് എസിന്റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടുണ്ട്. ഇതിനെ തുടർന്നാണ് ഗവൺമെന്റ് ഇപ്പോൾ അധിക തുക അനുവദിച്ചിരിക്കുന്നത്.


എൻഎച്ച്എസ് പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിനായും, സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിനായും പണം ചിലവാക്കേണ്ടത് അത്യാവശ്യമാണെന്നും അതിനായി ടാക്സ് വർദ്ധിപ്പിക്കുവാൻ തീരുമാനിച്ചുവെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നാഷണൽ ഇൻഷുറൻസ് ടാക്സാണ് വർദ്ധിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നത് . എന്നാൽ കൺസർവേറ്റീവ് പാർട്ടിയിൽ നിന്ന് തന്നെ ഈ തീരുമാനത്തിനെതിരെ നിരവധി പ്രതിഷേധങ്ങൾ ഉണ്ടാകുന്നുണ്ട്. ഇത് തൊഴിലാളികൾക്ക് മേൽ കൂടുതൽ സമ്മർദങ്ങൾ ഉണ്ടാക്കുമെന്നും, അതോടൊപ്പം തന്നെ 2019ലെ ഇലക്ഷൻ സമയത്ത് നൽകിയ വാഗ്ദാന ലംഘനമാണെന്നും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ ക്യാബിനറ്റ് ഭാഗത്തുനിന്നുണ്ടാകുന്ന പ്രതിഷേധങ്ങൾ നേരിടുവാൻ പ്രധാനമന്ത്രിക്ക് സാധിക്കുമെന്ന് ഒരു വിഭാഗം വിലയിരുത്തുന്നു. ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും, അതിനായി എല്ലാവരും സഹകരിക്കണമെന്ന ആഹ്വാനമാണ് പ്രധാനമന്ത്രി നൽകുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം യുകെയിൽ ഇതുവരെ 7 ദശലക്ഷത്തിലധികം പേർക്ക് കോവിഡ് ബാധിച്ചതായുള്ള ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതുവരെ 156, 119 പേരാണ് കോവിഡ് മൂലം രാജ്യത്ത് മരണമടഞ്ഞത്. ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതലായിരിക്കും യഥാർത്ഥത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം എന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. മഹാമാരിയുടെ തുടക്കത്തിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവർ മാത്രമേ പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടായിരുന്നുള്ളൂ. പരിശോധനകൾ വ്യാപകമായി നടത്തിയപ്പോഴും രോഗലക്ഷണമില്ലാത്ത കോവിഡ് കേസുകൾ ഒട്ടേറെ ഉള്ളതാണ് രോഗികളുടെ എണ്ണം ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതലാണെന്നുള്ള പറയാനുള്ള മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ പഠനപ്രകാരം ബ്രിട്ടനിലെ 17 ദശലക്ഷം ആളുകൾക്ക് ഇതുവരെ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. ഇത് രാജ്യത്തെ ജനസംഖ്യയുടെ 30 % വരും. ഔദ്യോഗിക കണക്കുകളും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ പഠനങ്ങളും തമ്മിലുള്ള വ്യത്യാസം 10 ദശലക്ഷമാണ്. ഇതിനിടെ ജനങ്ങൾ കൂടുതലായി വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വാക്‌സിൻ പാസ്പോർട്ട് ഏർപ്പെടുത്തുമെന്ന് വാക്സിനേഷൻെറ ചുമതലയുള്ള മന്ത്രി നാദിം സഹാവി അറിയിച്ചു. ഇനി ഒരു ലോക് ഡൗണിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള മുൻകരുതലായിട്ടാണ് പുതിയ നീക്കം വ്യാഖ്യാനിക്കപ്പെടുന്നത് . ലോക്ഡൗൺ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏർപ്പെടുത്തുന്ന ആഘാതം ഒഴിവാക്കാൻ ഈ നീക്കം വളരെ ആവശ്യമാണെന്ന് മന്ത്രി എടുത്തുപറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോകമെങ്ങും മഹാമാരി പടർന്നുപിടിച്ചപ്പോൾ എല്ലാവരാലും പ്രകീർത്തിക്കപ്പെട്ട സേവനമായിരുന്നു മലയാളി നേഴ്സുമാർ കാഴ്ചവച്ചത്. അതുകൊണ്ടുതന്നെ എൻഎച്ച്എസ് ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലെ ആരോഗ്യമേഖല പുതിയ നേഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന അവസരത്തിൽ കേരളത്തിൽ നിന്നുള്ള നേഴ്സുമാർക്ക് കൂടുതൽ പരിഗണന നൽകിയിരുന്നു. എന്നാൽ കേരളത്തിൽ ഒരു വിഭാഗം നേഴ്സുമാർ നേരിടുന്നത് കടുത്ത അനീതിയാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. കോവിഡ് ഡ്യൂട്ടിക്കായി താൽക്കാലിക അടിസ്ഥാനത്തിൽ നിയമിച്ച ഒരു വിഭാഗം നേഴ്സുമാർക്ക് ലഭിക്കുന്ന ശമ്പളത്തിൻ്റെ പകുതി ശമ്പളം മാത്രമാണ് മറ്റൊരു വിഭാഗത്തിന് ലഭിക്കുന്നത്.

കോവിഡ് ഡ്യൂട്ടിക്കായി ആരോഗ്യവകുപ്പ് നിയമിച്ച നഴ്സുമാർക്ക് 29, 000 മുതൽ 34, 000 രൂപവരെയാണ് ഒരു മാസം ശമ്പളമായി ലഭിക്കുന്നത്. ഇവരുടെ വേതനത്തിൻറെ മാനദണ്ഡം പിഎസ് സി ശമ്പളസ്കെയിലിലാണ്. എന്നാൽ ദേശീയ ആരോഗ്യ ദൗത്യം (എൻ എച്ച് എം ) വഴി നിയമിച്ച നേഴ്സുമാർക്ക് പ്രതിമാസം വെറും 17000 രൂപ മാത്രം ശമ്പളമായി ലഭിക്കുന്നതാണ് കടുത്ത വിമർശനത്തിന് കാരണമായിരിക്കുന്നത്. കോവിഡ് രോഗികളുടെ പരിചരണം മുതൽ നൈറ്റ് ഡ്യൂട്ടി വരെ തുല്യമായ ജോലി ചെയ്യുന്ന രണ്ട് വിഭാഗം നേഴ്സുമാർക്ക് കൊടുക്കുന്ന ശമ്പളത്തിലെ അപാകത എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന ആവശ്യമാണ് ഉയർന്നുവന്നിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : റോഡുകളിൽ നിയമപരമായി എന്തൊക്കെ ചെയ്യാമെന്നും എന്തൊക്കെ ചെയ്യരുതെന്നും പൂർണമായി മനസിലാക്കാതെ വാഹനം ഓടിക്കുന്നവരുണ്ട്. ഇതിനെ സംബന്ധിച്ച് സ്പീഡ് ക്യാമറ ഓഫീസർ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. പിഴകൾ എങ്ങനെ ഒഴിവാക്കാമെന്ന് അദ്ദേഹം ഡ്രൈവർമാരോട് പറയുകയാണ് ഇതിലൂടെ. സ്പീഡ് ക്യാമറകളെക്കുറിച്ചുള്ള എല്ലാ മിഥ്യാധാരണകളും തകർക്കാൻ മുൻ പോലീസ് ഓഫീസറായ ഗാരെത്ത് തോമസ് ആഗ്രഹിക്കുന്നു. ഡ്രൈവർമാർ അറിഞ്ഞിരിക്കേണ്ട പ്രധാനപെട്ട നിയമങ്ങൾ ഇവയൊക്കെയാണെന്ന് തോമസ് വെളിപ്പെടുത്തുന്നു;

ഒരു ഗോ സേഫ് വാൻ(GoSafe Van) കടന്നുപോകുന്ന ഏത് കാറും ഉദ്യോഗസ്ഥന്റെ ക്യാമറയിൽ റെക്കോർഡ് ചെയ്യപ്പെടും. നിങ്ങൾ ഏത് ദിശയിലാണ് സഞ്ചരിക്കുന്നതെന്നത് പ്രശ്നമല്ല, വേഗ പരിധി മറികടക്കുകയാണെങ്കിൽ ഉറപ്പായും സ്പീഡിങ് ടിക്കറ്റിലൂടെ പിഴ ചുമത്തപ്പെടാം.

സ്പീഡ് വാൻ ഓപ്പറേറ്റർമാർ വാഹനമോടിക്കുന്നവർക്ക് ദൃശ്യരാകണം എന്നതിൽ പ്രത്യേക നിയമമില്ല. എന്നാൽ ഓഫീസർമാർ സാധാരണയായി ഇരുട്ടിൽ പ്രവർത്തിക്കുന്നില്ല.

പോലീസിന് പണം സമ്പാദിക്കാനുള്ള എളുപ്പവഴിയാണ് സുരക്ഷാ ക്യാമറകൾ എന്നതാണ് പൊതുവിലുള്ള ധാരണ. എന്നാൽ എല്ലാ വരുമാനവും ട്രഷറിയ്ക്കാണ് കൈമാറുക. അമിതവേഗത്തിൽ വരുന്ന ആളുകളെ പിടികൂടാൻ ഓപ്പറേറ്റർമാർ ഇവിടെയുണ്ടെന്ന് ഗാരെത്ത് കൂട്ടിച്ചേർത്തു.

സമീപത്തുള്ള ഒരു സ്പീഡ് വാനെക്കുറിച്ച് മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകാൻ നിങ്ങളുടെ ലൈറ്റുകൾ മിന്നിക്കുന്നത് നിയമലംഘനമാകാം.

ഡ്രൈവിംഗ് സമയത്ത് മൊബൈൽ ഫോണുകൾ ഉപയോഗിച്ചാലോ സീറ്റ്‌ബെൽറ്റ്‌ ധരിക്കാതെ വാഹനമോടിച്ചാലോ സ്പീഡ് വാൻ ഓഫീസർമാർക്ക് അറിയാൻ സാധിക്കും.

വാഹനമോടിക്കുമ്പോൾ ലഘുഭക്ഷണം കഴിക്കുന്നത് നിയമവിരുദ്ധമല്ല. എന്നാൽ അത് നിങ്ങളുടെ ശ്രദ്ധ തെറ്റിക്കുകയാണെങ്കിൽ അശ്രദ്ധമായ ഡ്രൈവിങ്ങിന് നിങ്ങൾക്കെതിരെ കേസ് എടുക്കാൻ സാധിക്കും.

സ്പീഡ് വാൻ ഓപ്പറേറ്റർമാർ മറ്റൊരു സ്ഥലത്തേക്ക് പോകുന്നതിനുമുമ്പ് ഒരു സ്ഥലത്ത് 90 മിനിറ്റ് മാത്രം ചെലവഴിക്കുന്നു.

ഒരു ഗോ സേഫ് വാനിന്റെ കാഴ്ച മനഃപൂർവം തടയുന്നത് കുറ്റകരമാണ്.

യുകെയിലെ റോഡുകളിൽ അമിതവേഗതയിൽ പിടിക്കപ്പെട്ടാൽ കുറഞ്ഞത് 100 പൗണ്ട് പിഴ ഈടാക്കും. എന്നാൽ ചില ഓഫീസർമാർ പിഴകൾക്കും പെനാൽറ്റി പോയിന്റുകൾക്കും ബദൽ ശിക്ഷയായി സ്പീഡ് ബോധവൽക്കരണ കോഴ്സിൽ പങ്കെടുക്കുന്നതുൾപ്പെടെയുള്ളവ നിർദേശിക്കുമെന്ന് തോമസ് പറഞ്ഞു. കോഴ്‌സുകളിൽ പങ്കെടുക്കുന്നതിന്റെ ഫലമായി ഒരു ഡ്രൈവറുടെ പെരുമാറ്റം മാറാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിലൂടെ റോഡുകൾ കൂടുതൽ സുരക്ഷിതമാക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പുതിയ ഉപഭോക്താക്കളെ നേടുന്നതിനായി പണയ വായ്പ നൽകുന്നവർ തമ്മിലുള്ള പോരാട്ടം വായ്പ നിരക്കുകൾ കുറയ്ക്കാനും വസ്തുവില ഉയരാനും കാരണമാകുന്നു. കൂടുതൽ ബാങ്കുകൾ 1 ശതമാനത്തിൽ താഴെയുള്ള ഇടപാടുമായി വിപണിയിൽ വരുന്നു. നേഷൻവൈഡ് ഇന്നലെ പുതിയ ഉപഭോക്താക്കൾക്കായി ഏറ്റവും കുറഞ്ഞ മോർട്ട്ഗേജ് ഡീൽ ആരംഭിച്ചു. 40 ശതമാനം നിക്ഷേപമുള്ള പുതിയ വായ്പക്കാർക്ക് 0.87 ശതമാനം നിരക്കിൽ നൽകുമെന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ ബിൽഡിംഗ് സൊസൈറ്റി പറഞ്ഞു. ആഗസ്റ്റ് മാസത്തിൽ യുകെ ഹൗസിംഗ് മാർക്കറ്റ് ഒരു അത്ഭുതകരമായ തിരിച്ചുവരവ് രേഖപ്പെടുത്തിയതിന് ശേഷമാണ് ഈ നീക്കം. ഒരു മാസത്തിനുള്ളിൽ ശരാശരി സ്വത്ത് വില ഏകദേശം 5,000 പൗണ്ട് വർദ്ധിച്ച് 248,857 ആയി.

“സ്റ്റോക്കിന്റെ അഭാവം മൂലം വസ്തുവിലകൾ ഉയരുന്നു, അതേസമയം കുറഞ്ഞ വായ്പ നിരക്കുകൾ വായ്പക്കാർക്ക് ആത്മവിശ്വാസം നൽകുന്നു.” മോർട്ട്ഗേജ് ബ്രോക്കർ എസ് പിഎഫ് പ്രൈവറ്റ് ക്ലയന്റ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് മാർക്ക് ഹാരിസ് പറഞ്ഞു. നേഷൻവൈഡിന്റെ പലിശ നിരക്ക് കുറയുന്നതിനൊപ്പം ബാർക്ലെയ്സും വായ്പ നിരക്കുകളുടെ വില കുറച്ചു. രാജ്യവ്യാപക ഇടപാടിന് സമാനമായി വായ്പയെടുക്കുന്നവർക്ക് 40 ശതമാനം നിക്ഷേപം ആവശ്യമാണ്.

നേഷൻവൈഡിലെ മോർട്ട്ഗേജുകളുടെ ഡയറക്ടർ ഹെൻറി ജോർദാൻ പറഞ്ഞു: “യുകെയിലെ ഏറ്റവും വലിയ വായ്പാ ദാതാക്കളിലൊരാളായതിനാൽ, വിപണിയിൽ ഞങ്ങളുടെ മത്സരാധിഷ്ഠിത സ്ഥാനം നിലനിർത്തുന്നതിന് ഞങ്ങൾ നിരക്കുകൾ നിരന്തരം അവലോകനം ചെയ്യുന്നു.” നിരവധി വലിയ വായ്പക്കാർ ഇതിനകം തന്നെ ‘ഒരു ശതമാനം ഇടപാടുകൾ’ അവതരിപ്പിച്ചിട്ടുണ്ട്. സഹകരണ ബാങ്കിന്റെ വായ്പാ വിഭാഗമായ പ്ലാറ്റ്ഫോം അതിന്റെ 40 ശതമാനം നിക്ഷേപ ഉൽപ്പന്നത്തിന്റെ നിരക്ക് 0.95 ശതമാനമായി കുറച്ചു. നിക്ഷേപങ്ങളോ 40 ശതമാനം ഓഹരികളോ ഉള്ളവർക്കായി എച്ച്എസ്ബിസി അതിന്റെ രണ്ട് വർഷത്തെ സ്ഥിര ഉൽപന്നത്തിന്റെ നിരക്ക് 0.99 ശതമാനമായി കുറയ്ക്കുകയുണ്ടായി.

RECENT POSTS
Copyright © . All rights reserved