ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഭക്ഷണ അലർജിയെതുടർന്ന് തന്നെ അമേരിക്കൻ എയർലൈൻസിൽ നിന്നും പുറത്താക്കിയെന്ന ആരോപണവുമായി ബ്രിട്ടീഷ് യുവതി. ഇലക്ട്രിക്കൽ എഞ്ചിനീയറായ സോഫി ഡ്രേപ്പറാണ് (26) എയർലൈൻസിനെതിരെ കടുത്ത ആരോപണവുമായി രംഗതെത്തിയത്. ഡിസംബറിൽ ഹീത്രൂവിൽ നിന്ന് ന്യൂയോർക്കിലെ ജെഎഫ്‌കെ എയർപോർട്ടിലേക്ക് പുറപ്പെടാനൊരുങ്ങിയ സോഫി, തനിക്ക് നട്ട് അലർജി (Nut Allergy) ഉണ്ടെന്നും അതിനാൽ വിമാനത്തിൽ അത് നൽകരുതെന്നും അഭ്യർത്ഥിച്ചു. എന്നാൽ ക്യാബിൻ ക്രൂ അംഗങ്ങൾ ഇത് അംഗീകരിച്ചില്ലെന്നും തന്നെ പരിഹസിച്ചതായും സോഫി വെളിപ്പെടുത്തി. എയർലൈൻസ് ജീവനക്കാർ തന്നോട് വിവേചനം കാണിച്ചെന്നും കാമുകനോടൊപ്പം വിമാനത്തിൽ കയറാൻ അനുവദിച്ചില്ലെന്നും അവൾ ആരോപിച്ചു.

ബിസിനസ് ക്ലാസിൽ മിക്സഡ് നട്ട്സ് വിളമ്പാൻ തങ്ങൾ ബാധ്യസ്ഥരാണെന്ന് അമേരിക്കൻ എയർലൈൻസ് ജീവനക്കാർ തന്നോട് പറഞ്ഞതായി ഡർഹാം യൂണിവേഴ്സിറ്റിയിലെ പിഎച്ച്ഡി ഗവേഷക കൂടിയായ സോഫി വെളിപ്പെടുത്തി. ഭക്ഷണ അലർജിയുള്ളവരെ അപകടത്തിലാക്കുന്ന എയർലൈൻ ആണിതെന്ന് സോഫി ട്വിറ്ററിൽ കുറിച്ചു. ഫ്ലൈറ്റിന്റെ ക്യാബിൻ ക്രൂ തലവനോട് സോഫി ആശങ്ക പങ്കുവെച്ചെങ്കിലും ഫലമുണ്ടായില്ല.

അതേസമയം, സോഫിയ്ക്കുണ്ടായ ബുദ്ധിമുട്ടിൽ തങ്ങൾ ക്ഷമ ചോദിക്കുന്നതായി അമേരിക്കൻ എയർലൈൻസിന്റെ വക്താവ് പറഞ്ഞു. അലർജിയുള്ള എല്ലാ യാത്രക്കാരും വിമാനത്തിൽ കയറുന്നതിനു മുമ്പ് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കമ്പനി അഭ്യർത്ഥിച്ചു.