Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഏഴു പുതിയ രാജ്യങ്ങളെ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുത്തി യു കെയിലെ പുതിയ കോവിഡ് യാത്രാ നിയന്ത്രണങ്ങൾ നിലവിൽ വന്നു . കാനഡ, ഡെന്മാർക്ക് എന്നിവയോടൊപ്പം തന്നെ ഫിൻലാൻഡ്, സ്വിറ്റ്സർലൻഡ്, ലിത്വാനിയ, പോർച്ചുഗലിന്റെ ഭാഗമായ ഏയ്‌സോർസ്, ലിക്ടെൻസ്റ്റൈൻ എന്നീ രാജ്യങ്ങളേയും ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ന് മുതലാണ് പുതിയ മാറ്റങ്ങൾ നിലവിൽ വന്നത്. ഗ്രീൻ ലിസ്റ്റിൽപ്പെട്ട രാജ്യങ്ങളിൽ നിന്ന് തിരിച്ചു വരുന്നവർ ക്വറന്റൈനിൽ കഴിയേണ്ടതില്ല എന്നാണ് നിയമങ്ങൾ നിഷ്കർഷിക്കുന്നത്. വാക്‌സിൻ എടുത്തവർക്കും എടുക്കാത്തവർക്കും ഇതേ നിയമം തന്നെയാണ്. എന്നാൽ യുകെയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതിനു മുൻപ് കോവിഡ് ടെസ്റ്റ് അനിവാര്യമാണ്. കാനഡയെ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ബ്രിട്ടീഷ് പൗരൻമാർക്ക് കാനഡയിൽ പ്രവേശിക്കുന്നതിൽ നിന്ന് നിലവിൽ വിലക്കുണ്ട്. റെഡ് ലിസ്റ്റിൽ പെട്ട രാജ്യങ്ങളിൽ പോയി വരുന്ന യുകെ, ഐറിഷ് പൗരന്മാരെ മാത്രമേ തിരികെ രാജ്യത്ത് പ്രവേശിപ്പിക്കുകയുള്ളൂ. എന്നാൽ ഇത്തരത്തിൽ പോയിട്ട് വരുന്നവർ സ്വന്തം ചെലവിൽ ഗവൺമെന്റ് അംഗീകൃത ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയേണ്ടതാണ്.

ഓരോ രാജ്യങ്ങളിലെയും കേസുകളുടെ എണ്ണം അനുസരിച്ചാണ് പട്ടികയിൽ മാറ്റം വരുത്തുന്നത് എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ മൂന്ന് ആഴ്ചകൾതോറുമാണ് പട്ടികകൾ പുതുക്കുന്നത്. നിലവിൽ ഭൂരിഭാഗം രാജ്യങ്ങളും ആമ്പർ ലിസ്റ്റിലാണ്. ഇത്തരം രാജ്യങ്ങളിൽ പോയിട്ട് വരുന്നവർക്ക് ക്വാറന്റൈൻ ആവശ്യമില്ലെങ്കിലും, പോകുന്നതിനു മുൻപും തിരിച്ചുവന്ന ശേഷവും ടെസ്റ്റിംഗ് നിർബന്ധമാണ്. വളരെ കുറച്ചു രാജ്യങ്ങൾ മാത്രമേ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ, അന്താരാഷ്ട്ര യാത്രകൾ ചിലവേറിയതായി മാറിയിട്ടുണ്ടെന്ന് എയർലൈൻസ് യു കെ വക്താവ് വ്യക്തമാക്കി. യാത്ര നിയന്ത്രണങ്ങളിൽ കൂടുതൽ മാറ്റങ്ങൾ വരുത്തണമെന്ന ആവശ്യമാണ് എയർലൈൻ ഇൻഡസ്ട്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. എന്നാൽ കൂടുതൽ ഇളവുകൾ നൽകുമ്പോൾ അതിനോടൊപ്പം തന്നെ അപകടസാധ്യതകളും വർദ്ധിക്കുമെന്ന് ഷാഡോ ട്രാൻസ്പോർട്ട് സെക്രട്ടറി ജിം മക്മഹോൻ ഓർമ്മിപ്പിച്ചു.

മെട്രിസ് ഫിലിപ്പ്

ഇന്ന് (30/08/2021)ശ്രീകൃഷ്ണ ജയന്തി. കൃഷ്ണ ഭഗവാനെ ഏറ്റവും അധികമായി സ്നേഹിച്ചിരുന്ന, എല്ലാ മലയാളമാസവും ഒന്നാം തിയതി, ഗുരുവായുരപ്പന്റെ മുന്നിൽ പൂക്കൾ അർപ്പിച്ച്, നേന്ത്രകുലകൊണ്ട്, തുലാഭാരം ചെയ്ത്, ഒരു വെള്ളി നാണയം, ഭണ്ഡാരത്തിൽ നിക്ഷേപിച്ചു, ശരവേഗം മുന്നോട്ട് കുതിച്ചിരുന്ന, ഇന്ത്യയുടെ ഒരേ ഒരു ലീഡർ, The King Maker, ശ്രീ. കെ. കരുണാകരൻ. ഇന്ന് അദ്ദേഹം, സ്വർഗത്തിൽ ഇരുന്നു, കണ്ണിറുക്കി ചിരിക്കും. കാലത്തിന്റെ കാവ്യനീതിയുടെ സന്തോഷത്തിൽ. സ്വന്തമായി ഒരു ഗ്രൂപ്പ് ഉണ്ടാക്കി, അതിലൂടെ ഒട്ടേറെ നേതാക്കളെ, വളർത്തിയവർ, ആ ലീഡറിനെ, പലപ്പോഴായും, പിന്നിൽനിന്ന് കുത്തിനോവിച്ചിരുന്നു. മറ്റെല്ലാ ഗ്രൂപ്പിനെയും, ഒറ്റയ്ക്ക് , നേരിട്ട ചരിത്രമുള്ള ലീഡർ, അവസാനം പാർട്ടി വിട്ടു പോയെങ്കിലും, പാർട്ടിയുടെ, വിജയത്തിനായി തിരിച്ചു വന്നു. ചാരകേസിൽ, കുടുക്കി, സിഎം സ്ഥാനത്തു നിന്നും, എന്തു മനോവിഷമത്തോടെ ആയിരുന്നു രാജിവെച്ച് ഇറങ്ങിപോയത്. അന്ന് പാലം വലിച്ചവർ, ഇന്ന് ആ പാർട്ടിയെ പാലം വലിക്കുന്നത് കാണുമ്പോൾ, അദ്ദേഹത്തിന് ഉണ്ടാകുന്ന സന്തോഷം, എന്ത് മാത്രമായിരിക്കും.

കേരളത്തിലെ കോൺഗ്രസ്, പൊട്ടിത്തെറിയുടെ വക്കിൽ ആണെന്നൊക്കെ മാധ്യമങ്ങൾ, റിപ്പോർട്ട് ചെയ്തത് ശരി ആണോ, അല്ലയോ എന്നതല്ല വിഷയം, ഒരു തലമുറയിലുള്ള നേതാക്കളെ മൂലയ്ക്ക് ഇരുത്തി, പുതിയ ഒരു നേതൃത്വത്തിന്റെ കൈകളിൽ, കോൺഗ്രസ് പാർട്ടി മുന്നോട്ട് കുതിക്കുമ്പോൾ, അപ്പുറത്തു നിന്ന്, തങ്ങളോട് ആലോചിച്ചില്ല, എന്നുള്ള, കുറ്റം പറച്ചിലും, വാശിയും, കാണിച്ചു കൊണ്ട്, ഗ്രൂപ്പ് അണികളെ ആവേശം കൊള്ളിക്കാം, എന്നല്ലാതെ മറ്റൊന്നും സംഭിവിക്കില്ല,എന്ന് എന്തേ, ഇവരൊക്കെ മനസ്സിലാക്കുന്നില്ല.

കോൺഗ്രസ് പാർട്ടി ഒരു മുങ്ങികൊണ്ടിരിക്കുന്ന കപ്പൽ ആണെന്നാണ് പറയുന്നത്. കേന്ദ്രത്തിൽ ഭരണം നടത്തിയവർ, ഇന്ന് ഇരട്ട അക്കത്തിലേയ്ക്ക് എംപി.മാരുടെ എണ്ണം ചുരുങ്ങിപോയി. പാർട്ടിക്ക് മുഴുവൻ സമയവും പ്രവർത്തിക്കുന്ന, ഒരു പ്രസിഡന്റ്പോലും ഇല്ലാതായിരിക്കുന്നു. കേരളത്തിൽ പാർട്ടി അമ്പേ തകർന്നിരിക്കുന്നു. ചുവർ ഉണ്ടെങ്കിൽ അല്ലേ ചിത്രം വരയ്ക്കാൻ പറ്റു, എന്ന് പോലും അറിയുവാൻ പറ്റാത്ത നേതാക്കൾ. പ്രവർത്തകർ ഇല്ലാത്ത നേതാക്കൾ മാത്രം ഉള്ള പാർട്ടി ആയി മാറിയിരിക്കുന്നു.

ഇപ്പോൾ കൊമ്പുകോർത്തിരിക്കുന്ന നേതാക്കൾ, പാർട്ടി നേതൃത്വത്തെ അംഗീകരിക്കുന്നില്ലെങ്കിൽ, പുതിയ പാർട്ടി രൂപീകരിച്ചു കരുത്തു തെളിയിക്കാൻ, ഒരു സുവർണ്ണാവസരം ലഭിച്ചിരിക്കുന്നു. പാർട്ടിയാണ് പ്രധാനം. ഗ്രൂപ്പ് നേതാക്കൾ അല്ല എന്ന് ഓരോ പാർട്ടി പ്രവർത്തകരും ചിന്തിച്ചാൽ മാത്രം കോൺഗ്രസ് പാർട്ടി രക്ഷപെടുകയുള്ളൂ.

14 ജില്ലാ പ്രസിഡന്റുമാരും, AICC അംഗീകരിച്ച പേരുകൾ ആയതിനാൽ, അവരെ പ്രവർത്തകർ അംഗീകരിക്കും. കുറ്റങ്ങളും കുറവുകളും ഇല്ലാത്തവരുണ്ടോ. പ്രായമായവർ സ്വയം മാറി കൊടുത്തുകൊണ്ട്, പുതിയ ഒരു നേതൃനിര കടന്നുവരട്ടെ. അവർക്കു പിന്തുണനൽകട്ടെ. അപ്പോൾ വിജയം ഉണ്ടാകും. പുതിയ നേതൃനിരയ്ക്ക് വിജയാശംസകൾ. ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്.

Nb: ലീഡറിന്റെ, ഈ ഫോട്ടോയിൽ നോക്കിഒന്ന് കണ്ണിറുക്കി ചിരിച്ചിട്ട് ദിവസവും ജോലിക്കു പോകുന്നത് കൊണ്ട് ഒരുത്സാഹം ഉണ്ടേട്ടോ . പാലക്കാടുള്ള ഒരു നേതാവ് പാർട്ടി വിട്ടുട്ടോ. കോൺഗ്രസ് പാർട്ടി വിടേണ്ടവർ എത്രയും പെട്ടെന്ന് പൊയ്ക്കോളു. അപ്പുറത്ത് വേക്കൻസി ഉണ്ടേട്ടോ…

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : 20,000 അഫ് ഗാൻ അഭയാർത്ഥികൾക്ക് അഭയം നൽകാൻ യുകെ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. എന്നാൽ ഉചിതമായ ഭവനങ്ങളുടെ അഭാവം കാരണം അഫ് ഗാൻ അഭയാർത്ഥികളെ ഉൾക്കൊള്ളാൻ കൗൺസിലുകൾ പാടുപെടുമെന്ന് പ്രാദേശിക സർക്കാർ അസോസിയേഷൻ മുന്നറിയിപ്പ് നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ഭവനനിർമ്മാണത്തിന് ഏകദേശം 5 മില്യൺ നീക്കിവച്ചിട്ടുണ്ട്. എന്നാൽ ഉചിതമായ വസ്തുവകകൾ വാങ്ങാൻ അതിൽ നിന്ന് ചിലവഴിക്കേണ്ടിവരും. “നമ്മൾ സാധാരണയായി കാണുന്ന പതിവിലും വലിയ കുടുംബങ്ങൾ ഉണ്ട്. ആറ്, ഏഴ്, എട്ട്, തുടങ്ങി 12 അംഗങ്ങൾ വരെയുള്ള കുടുംബങ്ങൾ ഉണ്ട്. ഇവർക്ക് വലിയ പാർപ്പിടവും അതിനൊത്ത ലഭ്യതയും ആവശ്യമാണ്. നാല്, അഞ്ച്, ആറ് കിടപ്പുമുറികളുള്ള വീടുകൾ ആവശ്യമായി വരും.”എൽജിഎ ചെയർമാൻ ജെയിംസ് ജാമിസൺ പറഞ്ഞു.

“അവർക്ക് എന്താണ് വേണ്ടത്, അവർക്ക് എത്രമാത്രം പിന്തുണ ആവശ്യമാണ്, നമുക്ക് എത്ര വീടുകൾ വിപണിയിൽ പോയി ഏറ്റെടുക്കണം അല്ലെങ്കിൽ വാടകയ്ക്ക് എടുക്കണം എന്നിവ അറിയുന്നതുവരെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് സംസാരിക്കാൻ സാധിക്കില്ല. ഇതിന് ഫണ്ട് നൽകുമെന്ന് സർക്കാർ പറഞ്ഞതായി എനിക്ക് ഉറപ്പുണ്ട്” അദ്ദേഹം കൂട്ടിച്ചേർത്തു. പുനരധിവാസ പദ്ധതിയെ പിന്തുണയ്ക്കുന്നതിനായി പുതിയ നടപടികൾ പ്രഖ്യാപിക്കുമെന്ന് സർക്കാർ വാഗ്ദാനം നൽകിയിരുന്നു. അഫ്ഗാനിസ്ഥാനിലെ ബ്രിട്ടീഷ് പട്ടാളത്തോടും യുകെ ഗവൺമെന്റിനോടും ബന്ധപ്പെട്ടു പ്രവർത്തിച്ചവർക്ക് ആരോഗ്യപരിചരണം, വിദ്യാഭ്യാസം, തൊഴിൽ അവർക്ക് ആവശ്യമായ താമസസൗകര്യം എന്നിവ ലഭ്യമാക്കേണ്ടതുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ നാല് അധിക ബാങ്ക് അവധികൾ കൂടി നൽകണമെന്നാവശ്യം ഗവൺമെന്റിനോട് ഉന്നയിച്ചിരിക്കുകയാണ് ട്രേഡ് യൂണിയൻ കോൺഗ്രസ്. ഓഗസ്റ്റ് മുതൽ ക്രിസ്മസ് വരെയുള്ള സമയത്തിനിടയിൽ അവധികൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ, ഒരെണ്ണം വേണമെന്ന ആവശ്യം വളരെ ശക്തമാണ്. ഒരു വർഷത്തിൽ ആകെ 8 പൊതു അവധികൾ മാത്രമാണ് ഇംഗ്ലണ്ടിലും വെയിൽസിലും ഉള്ളത്. എന്നാൽ സ്കോട്ട്‌ലൻഡിൽ പതിനൊന്നും, നോർത്തേൺ അയർലൻഡിൽ പത്തും വീതം അവധികളുണ്ട്. ഏറ്റവും കുറഞ്ഞത് 12പൊതു അവധികൾ എങ്കിലും ഒരു വർഷം വേണമെന്ന ആവശ്യമാണ് ട്രേഡ് യൂണിയനുകൾ ഉന്നയിച്ചിരിക്കുന്നത്. മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇംഗ്ലണ്ടിലും വെയിൽസിലും ലഭിക്കുന്ന അവധികൾ വളരെ കുറവാണെന്ന് ബ്രിട്ടീഷ് ട്രേഡ് യൂണിയൻ കോൺഗ്രസ് ജനറൽ സെക്രട്ടറി ഫ്രാൻസസ് ഒ ഗ്രേഡി വ്യക്തമാക്കി.

ട്രേഡ് യൂണിയൻ കോൺഗ്രസ് നടത്തിയ അന്വേഷണത്തിൽ യൂറോപ്യൻ യൂണിയനിലെ മറ്റ് രാജ്യങ്ങളായ റൊമാനിയ, ലിത്തുവേനിയ, സ്ലോവാക്കിയ, സ്ലോവേനിയ, ഫിൻലാൻഡ്, സൈപ്രസ് എന്നിവിടങ്ങളിൽ 15 പൊതു അവധികൾ വീതം ഉണ്ടന്ന് കണ്ടെത്തി. ഇതോടൊപ്പംതന്നെ ജപ്പാനിൽ പതിനേഴും , ഓസ്ട്രേലിയയിൽ പന്ത്രണ്ടും, ന്യൂസിലൻഡ്, ചൈന എന്നിടിവിടങ്ങളിൽ പതിനൊന്നും വീതം അവധികളുണ്ടെന്ന് ട്രേഡ് യൂണിയൻ കോൺഗ്രസ്‌ വ്യക്തമാക്കി. ഈ കോവിഡ് സാഹചര്യത്തിൽ ജീവനക്കാർക്ക് അവധികൾ നൽകുന്നത് സഹായകരമാകുമെന്ന് ട്രേഡ് യൂണിയൻ കോൺഗ്രസ് ജനറൽ സെക്രട്ടറി ഓർമിപ്പിച്ചു. ഗവൺമെന്റ് ആവശ്യത്തോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ് കോട് ലൻഡ് ഫസ്റ്റ് മിനിസ്റ്റർ കോവിഡ് സമ്പർക്ക പട്ടികയിൽ വന്നതിനെ തുടർന്ന് സ്വയം ഒറ്റപ്പെടലിന് വിധേയമായതായി അറിയിച്ചു. എൻഎച്ച്എസ് ട്രസ്റ്റ് ആൻഡ് പ്രൊട്ടക്റ്റിൽ നിന്ന് നിർദേശം ലഭിച്ചത് മൂലം ക്വാറന്റീനിൽ ആണെന്ന് ഞായറാഴ്ച വൈകുന്നേരമാണ് അവർ ട്വിറ്ററിൽ അറിയിച്ചത് . ഇപ്പോഴത്തെ പ്രോട്ടോകോൾ പ്രകാരം പിസിആർ ടെസ്റ്റിൻെറ റിസൾട്ട് വരുന്ന സമയം വരെ നിക്കോള സ്റ്റർജൻ ക്വാറന്റീനിൽ തുടരുമെന്ന് സ് കോട്ടിഷ് നാഷണൽ പാർട്ടി നേതാവ് അറിയിച്ചു.

ഇതിനിടെ സ് കോട്ട്ലൻഡിലെ കോവിഡ് രോഗികളുടെ എണ്ണം 7113 ആയി. നേരത്തെ ഏറ്റവും ഉയർന്ന രോഗവ്യാപനം 6835 ആയിരുന്നു. ഹോസ്പിറ്റലിൽ കഴിയുന്ന രോഗികളുടെ എണ്ണം 507 ആയി ഉയർന്നു. ഇവരിൽ 52 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. കോവിഡ് കേസുകളുടെ എണ്ണം കൂടുന്നതിൽ കഴിഞ്ഞ ആഴ്ച ഫസ്റ്റ് മിനിസ്റ്റർ ആശങ്ക രേഖപ്പെടുത്തിയിരുന്നു. എങ്കിലും ലോക് ഡൗൺ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ഈ സാഹചര്യത്തിൽ ചിന്തിക്കുന്നില്ലെങ്കിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നേക്കാമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അഫ്ഗാനിസ്ഥാനിലെ യുകെയുടെ 20 വർഷത്തെ സൈനിക ഇടപെടൽ അവസാനിപ്പിച്ചുകൊണ്ട് അവസാന വിമാനം ശനിയാഴ്ച പുറപ്പെട്ടു. ആഗസ്റ്റ് 14 മുതൽ 15,000 ത്തിലധികം ആളുകളെ ബ്രിട്ടൻ ഒഴിപ്പിച്ചിരുന്നു. കാബൂളിൽ നിന്ന് അവസാനമായി പുറപ്പെട്ട വിമാനത്തിൽ സൈനികരോടൊപ്പം ബ്രിട്ടീഷ് അംബാസഡർ ലോറി ബ്രിസ്റ്റോയും ഉണ്ടായിരുന്നു. ഇത് ഒരു വലിയ അന്താരാഷ്ട്ര പരിശ്രമമാണെന്ന് ഒഴിപ്പിക്കലിന് നേതൃത്വം നൽകിയ വൈസ് അഡ്മിനിസ്ട്രേറ്റർ സർ ബെൻ കീ പറഞ്ഞു. എന്നാൽ ഇതൊരു ആഘോഷത്തിന്റെ നിമിഷമല്ലെന്നും ഒഴിപ്പിക്കാൻ സാധിക്കാതെ പോയവരെ ഓർത്തു സങ്കടമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ ജീവിതകാലത്ത് കണ്ടിട്ടില്ലാത്ത ഒരു ദൗത്യത്തിന്റെ പരിസമാപ്തിയിലാണ് യുകെ അഫ്ഗാനിൽ നിന്ന് മടങ്ങുന്നതെന്ന് ബോറിസ് ജോൺസൻ പറഞ്ഞു.

ഞായറാഴ്ച രാവിലെ ഓക്സ്ഫോർഡ്ഷയറിലെ ആർഎഎഫ് ബ്രൈസ് നോർട്ടൺ ബേസിൽ ഇറങ്ങിയവരിൽ അംബാസഡർ ലോറി ബ്രിസ്റ്റോയും ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി സൈനികരും വിമാനത്തിലെ ജീവനക്കാരും അക്ഷീണം പരിശ്രമിക്കുകയായിരുന്നു. കഴിയുന്നത്ര അഫ് ഗാൻ സ്വദേശികളെയും യോഗ്യതയുള്ള ഉദ്യോഗസ്ഥരെയും സഹായിക്കുക എന്നതായിരുന്നു അവരുടെ ചിന്തയെന്ന് ജോയിന്റ് ഓപ്പറേഷൻസ് മേധാവി ബെൻ കീ വ്യക്തമാക്കി. ബ്രിട്ടീഷ് സൈന്യം ചെയ്തതിൽ തനിക്ക് ഏറ്റവും വലിയ മതിപ്പുണ്ടെന്നു അദ്ദേഹം പറഞ്ഞു.

അഫ് ഗാനിസ്ഥാനിലെ ബ്രിട്ടീഷ് അംബാസഡർ ബ്രൈസ് നോർട്ടനിലേക്ക് പടികൾ ഇറങ്ങിവരുന്നതിന്റെ ചിത്രം, കാബൂളിലെ ബ്രിട്ടന്റെ ദൗത്യം അവസാനിച്ചു എന്നതിന്റെ വ്യക്തമായ സ്ഥിരീകരണമായിരുന്നു. ഒഴിപ്പിച്ചവരിൽ ഏകദേശം 2200 കുട്ടികളും, ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞും ഉണ്ടായിരുന്നുവെന്ന് നമ്പർ 10 പറഞ്ഞു. ഏകദേശം 5,000 ബ്രിട്ടീഷ് പൗരന്മാരെയും അവരുടെ കുടുംബങ്ങളെയും എയർലിഫ്റ്റ് ചെയ്തു. 8,000 ത്തിൽ അധികം മുൻ യുകെ ജീവനക്കാരായ അഫ്ഗാൻ സ്വദേശികളെയും അവരുടെഅഫ്ഗാനിസ്ഥാനിലേക്കുള്ള യുകെ എംബസി ഖത്തറിൽ നിന്ന് പ്രവർത്തിക്കുമെന്നും എന്നാൽ അത് എത്രയും വേഗം കുടുംബങ്ങളെയും അപകടസാധ്യതയുള്ളതായി കരുതപ്പെടുന്നവരെയും ഒഴിപ്പിച്ചു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, ഒഴിപ്പിക്കൽ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ കഠിനാധ്വാനങ്ങളെ ജോൺസൺ പ്രശംസിച്ചു. അഫ്ഗാനിസ്ഥാനിലേക്കുള്ള യുകെ എംബസി ഖത്തറിൽ പ്രവർത്തിക്കുമെന്നും എന്നാൽ അത് എത്രയും വേഗം അഫ്ഗാനിൽ തുറക്കുമെന്നും ലോറി അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അഫ് ഗാനിസ്ഥാനിൽ നിന്നുള്ള ഒഴിപ്പിക്കൽ ദൗത്യത്തിൽ ആളുകളെയും വഹിച്ചുകൊണ്ടുള്ള ബ്രിട്ടന്റെ അവസാനത്തെ വിമാനം കാബൂളിൽ നിന്നും പുറപ്പെട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇനിയുള്ള വിമാനങ്ങളിൽ യുകെ നയതന്ത്ര ഉദ്യോഗസ്ഥരും സൈനിക ഉദ്യോഗസ്ഥരും ആവും ഉണ്ടാവുക. എല്ലാവരേയും രക്ഷിക്കാൻ കഴിഞ്ഞില്ലെന്നത് ഹൃദയഭേദകമാണെന്ന് സൈനിക തലവൻ ജനറൽ സർ നിക്ക് കാർട്ടർ പറഞ്ഞു. യുകെയിലേക്ക് വരാൻ യോഗ്യരായ നൂറുകണക്കിന് അഫ്ഗാൻ സ്വദേശികൾ അവിടെത്തന്നെ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആളുകളെ ഒഴിപ്പിക്കാൻ താലിബാൻ നൽകിയ സമയം ഓഗസ്റ്റ് 31ന് അവസാനിക്കാനിരിക്കെയാണ് ബ്രിട്ടന്റെ ഈ അറിയിപ്പ്. 170 പേരുടെ മരണത്തിന് ഇടയാക്കിയ ചാവേർ ആക്രമണത്തിൽ രണ്ട് ബ്രിട്ടീഷ് പൗരന്മാരും ഒരു ബ്രിട്ടീഷ് പൗരന്റെ കുട്ടിയും ഉൾപ്പെടുന്നുണ്ട്. ലണ്ടനിൽ നിന്നുള്ള ടാക്സി ഡ്രൈവറായ മുഹമ്മദ് നിയാസിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. വിദേശകാര്യ മന്ത്രാലയം പരാമർശിച്ച യുകെ പൗരന്മാരിൽ ഉൾപ്പെടുന്ന വ്യക്തിയാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

ആക്രമണത്തിൽ കൊല്ലപ്പെട്ട ലണ്ടനിൽ നിന്നുള്ള ടാക്സി ഡ്രൈവർ മുഹമ്മദ് നിയാസി

സ്ഫോടനത്തെ തുടർന്നുണ്ടായ വെടിവയ്പ്പിൽ നിയാസി കൊല്ലപ്പെട്ടതായി അദ്ദേഹത്തിന്റെ സഹോദരൻ അബ്ദുൾ ഹമീദ് പറഞ്ഞു. ഭാര്യയെയും രണ്ട് മക്കളെയും ഇപ്പോഴും കാണാനില്ലെന്ന് അദ്ദേഹം പറഞ്ഞു. ആയിരത്തിലധികം യുകെ സൈനികർ കാബൂളിലുണ്ടായിരുന്നു. ചിലർ ഇതിനകം മടങ്ങി. ബാക്കിയുള്ളവർ വാരാന്ത്യത്തിൽ പുറപ്പെടും. ഏകദേശം 15,000 പേരെ ഒഴിപ്പിച്ചെങ്കിലും ഇപ്പോൾ പ്രവർത്തനം അവസാനിപ്പിക്കേണ്ട സമയമായെന്ന് അഫ്ഗാനിസ്ഥാനിലെ ബ്രിട്ടീഷ് അംബാസഡർ സർ ലോറി ബ്രിസ്റ്റോ ട്വീറ്റ് ചെയ്തു. “ഇനിയും പോകേണ്ട ആളുകളെ ഞങ്ങൾ മറന്നിട്ടില്ല. അവരെ സഹായിക്കാൻ ഞങ്ങൾ ആവുന്നതെല്ലാം ചെയ്യും.” അദ്ദേഹം കൂട്ടിച്ചേർത്തു. യുകെയിലേക്ക് വരാൻ അർഹതയുള്ളതും എന്നാൽ അഫ്ഗാനിസ്ഥാനിൽ തുടരുന്നതുമായ അഫ്ഗാൻ പൗരന്മാർ നിരവധിയാണെന്ന് നിക്ക് അറിയിച്ചു.

ഇതുവരെ ഒഴിപ്പിച്ചവരിൽ യുകെയുടെ പ്രത്യേക പദ്ധതി പ്രകാരം യോഗ്യരായ 8,000 അഫ്ഗാൻ സ്വദേശികളും ഉൾപ്പെടുന്നു. തന്റെ നിരവധി സുഹൃത്തുക്കൾക്ക് രാജ്യത്ത് നിന്ന് പുറത്തു കടക്കാൻ കഴിഞ്ഞില്ലെന്നും അതിൽ അതിയായ ദുഃഖമുണ്ടെന്നും അഫ്ഗാനിസ്ഥാനിൽ സൈന്യത്തിൽ സേവനമനുഷ്ഠിച്ച വിദേശകാര്യ സെലക്ട് കമ്മിറ്റി ചെയർമാൻ ടോം തുഗെൻ‌ഡാറ്റ് ബിബിസിയോട് പറഞ്ഞു. യുകെയിലേക്ക് വരുന്ന അഫ്ഗാൻ അഭയാർത്ഥികൾ ഒരു ഹോട്ടലിൽ 10 ദിവസം കോവിഡ് ക്വാറന്റൈനിൽ കഴിയേണ്ടതുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വെയിൽസ് :- വ്യക്തികളുടെ പതിവായുള്ള ഡെന്റൽ ചെക്കപ്പുകൾ നടത്തുവാൻ സാധിക്കുന്ന തരത്തിൽ വെയിൽസിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തണമെന്ന ആവശ്യമുന്നയിച്ചിരിക്കുകയാണ് ഡെന്റിസ്റ്റ് അസോസിയേഷൻ. മറ്റ് പല മേഖലകളിലും വെയിൽസിൽ ഇളവുകൾ അനുവദിച്ചിട്ടുള്ളതിനാൽ, ഇക്കാര്യത്തിലും വേണമെന്ന ആവശ്യമാണ് ബ്രിട്ടീഷ് ഡെന്റൽ അസോസിയേഷൻ വെൽഷ് ജനറൽ ഡെന്റൽ പ്രാക്ടീസ് കമ്മിറ്റി ചെയർമാൻ റസ്സൽ ഗിഡ്‌നി ആവശ്യപ്പെട്ടിരിക്കുന്നത്. കൂടുതൽ നാളുകൾ ഡെന്റൽ ചെക്കപ്പുകൾ നടത്താതിരിക്കുന്നത് പല്ലുകളും മോണകളും നശിക്കുന്നതിനും, ക്യാൻസർ വരെ ഉണ്ടാകുന്നതിനും കാരണമാകുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. 2020 ൽ ലോക്ക്ഡൗൺ ആരംഭിച്ചതിനുശേഷം എമർജൻസി കേസുകളിൽ മാത്രമാണ് ഡെന്റൽ ഡോക്ടർമാർ രോഗികളെ ചികിത്സിച്ചിരുന്നത്. സ്ഥിരമായുള്ള ഡെന്റൽ ചെക്കപ്പുകൾ മറ്റും നടത്തുന്നതിന് ജനങ്ങൾക്ക് സാധിക്കുന്നില്ല. ഇതിനുപകരമായി വീഡിയോ കോളുകളിലൂടെയും മറ്റുമാണ് ഡോക്ടർമാർ തങ്ങളുടെ രോഗികളുടെ പ്രശ്നങ്ങൾ പരിഹരിച്ചിരുന്നത്. എന്നാൽ കൂടുതൽ കാലത്തേയ്ക്ക് ഇത് നീട്ടിക്കൊണ്ടു പോകാൻ സാധിക്കില്ല എന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. ഈ 18 മാസങ്ങൾ കൊണ്ടു തന്നെ ഏകദേശം 350000 ത്തോളം രോഗികൾ തങ്ങളുടെ വിവിധ ആവശ്യങ്ങൾക്കായി ഫോൺകോളുകളിലൂടെ ഡോക്ടർമാരുമായി ബന്ധപ്പെട്ടിട്ടുണ്ട്.


പകർച്ചവ്യാധി കാലത്ത് ട്രീറ്റ് മെന്റ് സെഷനുകൾ 97 ശതമാനമായി കുറഞ്ഞതായി എൻഎച്ച്എസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2020 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലഘട്ടത്തിൽ 1.1 മില്യൺ ഡെന്റൽ അപ്പോയ്ന്റ്മെന്റുകൾ ഉണ്ടായിരുന്നെങ്കിൽ, ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ ഇത് 22713 ആയി ചുരുങ്ങിയത് ആശങ്കകൾക്ക് വക നൽകുന്നതാണ് എന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. ഇപ്പോൾ നിലവിൽ വന്നിരിക്കുന്ന ഇളവുകളിൽ, കുറെയൊക്കെ സാധാരണ ചെക്കപ്പുകൾ നടത്തുവാൻ സാധിക്കുന്നുണ്ടെങ്കിലും, കൂടുതൽ ഇളവുകൾ വേണമെന്ന ആവശ്യമാണ് മുന്നോട്ടുവന്നിരിക്കുന്നത്. കടുത്ത നിയന്ത്രണങ്ങൾക്ക് വിധേയമായാണ് ഇപ്പോൾ ഡെന്റൽ ആശുപത്രികൾ പ്രവർത്തിക്കുന്നത്. രണ്ടു പേഷ്യന്റുകൾക്കിടയിൽ ഉപകരണങ്ങളും മറ്റും സാനിറ്റൈയ്‌സ് ചെയ്യാൻ ആവശ്യമായ സമയം ഉറപ്പാക്കണമെന്നും നിയന്ത്രണങ്ങൾ വ്യക്തമാക്കുന്നുണ്ട്.


ഇത്തരത്തിൽ സമയങ്ങൾ എടുക്കുന്നതു മൂലം വളരെ കുറച്ച് ആളുകളെ മാത്രമേ തങ്ങൾക്ക് കാണാൻ സാധിക്കുന്നുള്ളൂ എന്ന് ഡോക്ടർമാർ വ്യക്തമാക്കി. എമർജൻസി പേഷ്യന്റുകളെ കാര്യമായി പരിഗണിക്കുന്നുണ്ടെങ്കിലും, പലപ്പോഴും ചെറിയ പ്രശ്നങ്ങൾ ഉള്ളവർ അവഗണിക്കപ്പെടുകയാണ്. പലപ്പോഴും ഇത്തരത്തിൽ പ്രശ്നങ്ങൾ അവഗണിക്കുന്നത് കൂടുതൽ സാരമായ പ്രശ്നങ്ങളിലേക്ക് വഴി വയ്ക്കുന്നതായും ഡോക്ടർമാർ പറഞ്ഞു. അതിനാൽ തന്നെ കൂടുതൽ ഇളവുകൾ വേണമെന്ന ആവശ്യമാണ് ഡോക്ടർമാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മലയാളികളായ ജോജി തോമസിൻെറയും ഷിബു മാത്യുവിൻെറയും എൻഎച്ച്എസിന് വേണ്ടിയുള്ള സ്പോൺസർ വാക്കിൻെറ വിജയത്തെ ബ്രിട്ടനിലെ ഇംഗ്ലീഷ് മാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെയാണ് വാർത്തയാക്കിയത് . ക്രാവെൻഹെറാൾഡ്, കീത്തിലി ന്യൂസ് തുടങ്ങിയ ഇംഗ്ലീഷ് മാധ്യമങ്ങളാണ് കനാൽ വോക്കിനെക്കുറിച്ച് വാർത്ത നൽകിയത്

ലോകത്തിനു മുഴുവൻ മാതൃകയും ബ്രിട്ടൻ ലോകത്തിനുമുന്നിൽ ഏറ്റവും കൂടുതൽ അഭിമാനം കൊള്ളുന്നതുമായ നാഷണൽ ഹെൽത്ത് സർവീസിനെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ മലയാളികളായ ഷിബു മാത്യുവിന്റെയും ജോജി തോമസിന്റെയും നേതൃത്വത്തിൽ നടന്ന സ്പോൺസേർഡ് വാക്ക് വൻ വിജയമായിരുന്നു . ഓഗസ്റ്റ് 14 ശനിയാഴ്ച രാവിലെ 7 മണിയോടെ സ്കിപ്റ്റണിൽ നിന്ന് ആരംഭിച്ച സ്പോൺസേർഡ് വാക്ക് 31 മൈലിലേറെ താണ്ടി ലീഡ്സിലെത്താൻ 12 മണിക്കൂറിലേറെ സമയമെടുത്തു. ജോജി തോമസും ഷിബു മാത്യുവും യു കെയുടെ അഭിമാനമായ എൻഎച്ച്എസിനു വേണ്ടി നടക്കാൻ തീരുമാനിച്ചപ്പോൾ മാഞ്ചസ്റ്റർ, ബോൾട്ടൺ, ബേൺലി, സാൻഫോർഡ്, കിത്തലി, വെയ്ക്ക് ഫീൽഡ് തുടങ്ങി ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് പിന്തുണയുമായി എത്തിയത്. ഇങ്ങനെ എത്തിയവരിൽ ഇരുപതോളം പേർ മുഴുവൻ സമയവും സ്പോൺസേർഡ് വാക്കിൽ ഭാഗഭാക്കായി.

എൻഎച്ച്എസിനു വേണ്ടിയുള്ള സ്പോൺസേർഡ് വാക്ക് നടന്നത് ഇംഗ്ലണ്ടിന്റെ സാമൂഹിക സാമ്പത്തിക ചരിത്രത്തിൽ നിർണായക സ്ഥാനമുള്ള ലീഡ്സ് – ലിവർപൂൾ കനാൽ തീരത്തു കൂടി സ്കിപ്‌റ്റൺ മുതൽ ലീഡ്സ് വരെയുള്ള 31 ഓളം മൈലാണ്. ലീഡ്സ് മുതൽ ലിവർപൂൾ വരെ 115 ഓളം മൈൽ ദൂരത്തിൽ പരന്നു കിടക്കുന്ന കനാൽ പതിനേഴാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ്.

എൻ എച്ച് എസിനായി 2000 പൗണ്ട് ലക്ഷ്യം വെച്ച് ആരംഭിച്ച ധനശേഖരണം ഇതിനോടകം 5000-ത്തിൽ അധികം പൗണ്ട് ലഭിക്കുകയുണ്ടായി. വായനക്കാരുടെ എണ്ണത്തിൽ യൂറോപ്പിൽ മുൻനിരയിലുള്ള മലയാളം യുകെ ന്യൂസാണ് സ്പോൺസേർഡ് കനാൽ വാക്കിൻ്റെ മീഡിയാ പാട്ണർ. എൻ എച്ച്എസിനു വേണ്ടിയുള്ള ധനശേഖരണം ഈ മാസം മുപ്പതാം തീയതി അവസാനിക്കും.

ഓർമ്മിക്കുക. നിങ്ങൾ കൊടുക്കുന്ന ഓരോ പെൻസും വളരെ വിലപ്പെട്ടതാണ്. അത് രാജ്യത്തിൻ്റെ നന്മയ്ക്കായി ഉപകരിക്കും. നിങ്ങളുടെ സ്പോൺസർഷിപ്പുകൾ ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് ഓപ്പൺ ചെയ്ത് അതിൽ നിക്ഷേപിക്കുക.

Hello! My friend Joji and Shibu is fundraising for NHS Charities Together. Here’s their JustGiving page, if you’d like to donate

സുജിത് തോമസ്

ആവശ്യമുള്ള സാധനങ്ങൾ

വെളിച്ചെണ്ണ – 5 ടേബിൾ സ്പൂൺ

ദശയുള്ള മീൻ വട്ടത്തിൽ മുറിച്ചത് -1/2കിലോ

പഴുത്ത തക്കാളി ചെറുതായി മുറിച്ചത് – ഒന്ന്

പച്ചമുളക് നെടുകെ പിളർന്നത്- 2 അല്ലെങ്കിൽ 3

ഇഞ്ചി ചെറുതായി അരിഞ്ഞത്- ഒരു ചെറിയ കഷണം

വെളുത്തുള്ളി ചെറുതായി അരിഞ്ഞത്-4 അല്ലി

കറിവേപ്പില -2 തണ്ട്

വറ്റൽ മുളക് -5 എണ്ണം അതിൽ രണ്ടെണ്ണം മൂപ്പിക്കാൻ ആയി മാറ്റി വയ്ക്കണം

ഉപ്പ് -ആവശ്യാനുസരണം

കുടംപുളി -4 എണ്ണം

ഉലുവ -1 ടീസ്പൂൺ

കടുക് -1 ടീസ്പൂൺ

കൊച്ചുള്ളി നീളത്തിലരിഞ്ഞത്- 8 അല്ലെങ്കിൽ 10

മഞ്ഞൾപൊടി -2 ടീസ്പൂൺ

പാചകം ചെയ്യുന്ന വിധം

ആദ്യമായി ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് ഉലുവയും, പകുതി കൊച്ചു ഉള്ളിയും, ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞതും ചേർത്ത് ബ്രൗൺ നിറമാകുന്നതു വരെ ഇളക്കി വഴറ്റുക.
നന്നായി അരച്ച വറ്റൽമുളക് വഴറ്റിയ മിശ്രിതത്തിലേക്ക് ചേർക്കുക. അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയും ചേർത്ത് നന്നായിട്ട് പാചകം ചെയ്യുക. ഇനി ഉപ്പും കുടംപുളിയും മഞ്ഞപ്പൊടിയും ചേർത്ത് നന്നായിട്ട് യോജിപ്പിക്കുക. ആവശ്യത്തിനു വെള്ളം ചേർത്ത് തിളച്ചു കഴിയുമ്പോൾ അതിലേക്ക് മീൻ ഇട്ട് അടച്ചുവെച്ച് വേവിക്കുക. മീൻ വെന്തശേഷം ചാർ വറ്റി കഴിയുമ്പോൾ തീ ഓഫ് ചെയ്യുക.

ഒരു പാത്രത്തിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുക് മൂപ്പിച്ച് കറിവേപ്പിലയും, കൊച്ചു ഉള്ളിയും, വറ്റൽ മുളകും ചൂടാക്കി മീൻകറിയുടെ മേലെ ഒഴിക്കുക. തലേദിവസം ഉണ്ടാക്കി വെച്ചാൽ ഈ കറി വളരെ രുചികരം ആയിരിക്കും പിറ്റേദിവസം കഴിക്കാൻ.

സുജിത് തോമസ്

RECENT POSTS
Copyright © . All rights reserved