Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അഫ് ഗാനിസ്ഥാനിൽ നിന്നുള്ള ഒഴിപ്പിക്കൽ ദൗത്യത്തിൽ ആളുകളെയും വഹിച്ചുകൊണ്ടുള്ള ബ്രിട്ടന്റെ അവസാനത്തെ വിമാനം കാബൂളിൽ നിന്നും പുറപ്പെട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇനിയുള്ള വിമാനങ്ങളിൽ യുകെ നയതന്ത്ര ഉദ്യോഗസ്ഥരും സൈനിക ഉദ്യോഗസ്ഥരും ആവും ഉണ്ടാവുക. എല്ലാവരേയും രക്ഷിക്കാൻ കഴിഞ്ഞില്ലെന്നത് ഹൃദയഭേദകമാണെന്ന് സൈനിക തലവൻ ജനറൽ സർ നിക്ക് കാർട്ടർ പറഞ്ഞു. യുകെയിലേക്ക് വരാൻ യോഗ്യരായ നൂറുകണക്കിന് അഫ്ഗാൻ സ്വദേശികൾ അവിടെത്തന്നെ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആളുകളെ ഒഴിപ്പിക്കാൻ താലിബാൻ നൽകിയ സമയം ഓഗസ്റ്റ് 31ന് അവസാനിക്കാനിരിക്കെയാണ് ബ്രിട്ടന്റെ ഈ അറിയിപ്പ്. 170 പേരുടെ മരണത്തിന് ഇടയാക്കിയ ചാവേർ ആക്രമണത്തിൽ രണ്ട് ബ്രിട്ടീഷ് പൗരന്മാരും ഒരു ബ്രിട്ടീഷ് പൗരന്റെ കുട്ടിയും ഉൾപ്പെടുന്നുണ്ട്. ലണ്ടനിൽ നിന്നുള്ള ടാക്സി ഡ്രൈവറായ മുഹമ്മദ് നിയാസിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. വിദേശകാര്യ മന്ത്രാലയം പരാമർശിച്ച യുകെ പൗരന്മാരിൽ ഉൾപ്പെടുന്ന വ്യക്തിയാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

ആക്രമണത്തിൽ കൊല്ലപ്പെട്ട ലണ്ടനിൽ നിന്നുള്ള ടാക്സി ഡ്രൈവർ മുഹമ്മദ് നിയാസി

സ്ഫോടനത്തെ തുടർന്നുണ്ടായ വെടിവയ്പ്പിൽ നിയാസി കൊല്ലപ്പെട്ടതായി അദ്ദേഹത്തിന്റെ സഹോദരൻ അബ്ദുൾ ഹമീദ് പറഞ്ഞു. ഭാര്യയെയും രണ്ട് മക്കളെയും ഇപ്പോഴും കാണാനില്ലെന്ന് അദ്ദേഹം പറഞ്ഞു. ആയിരത്തിലധികം യുകെ സൈനികർ കാബൂളിലുണ്ടായിരുന്നു. ചിലർ ഇതിനകം മടങ്ങി. ബാക്കിയുള്ളവർ വാരാന്ത്യത്തിൽ പുറപ്പെടും. ഏകദേശം 15,000 പേരെ ഒഴിപ്പിച്ചെങ്കിലും ഇപ്പോൾ പ്രവർത്തനം അവസാനിപ്പിക്കേണ്ട സമയമായെന്ന് അഫ്ഗാനിസ്ഥാനിലെ ബ്രിട്ടീഷ് അംബാസഡർ സർ ലോറി ബ്രിസ്റ്റോ ട്വീറ്റ് ചെയ്തു. “ഇനിയും പോകേണ്ട ആളുകളെ ഞങ്ങൾ മറന്നിട്ടില്ല. അവരെ സഹായിക്കാൻ ഞങ്ങൾ ആവുന്നതെല്ലാം ചെയ്യും.” അദ്ദേഹം കൂട്ടിച്ചേർത്തു. യുകെയിലേക്ക് വരാൻ അർഹതയുള്ളതും എന്നാൽ അഫ്ഗാനിസ്ഥാനിൽ തുടരുന്നതുമായ അഫ്ഗാൻ പൗരന്മാർ നിരവധിയാണെന്ന് നിക്ക് അറിയിച്ചു.

ഇതുവരെ ഒഴിപ്പിച്ചവരിൽ യുകെയുടെ പ്രത്യേക പദ്ധതി പ്രകാരം യോഗ്യരായ 8,000 അഫ്ഗാൻ സ്വദേശികളും ഉൾപ്പെടുന്നു. തന്റെ നിരവധി സുഹൃത്തുക്കൾക്ക് രാജ്യത്ത് നിന്ന് പുറത്തു കടക്കാൻ കഴിഞ്ഞില്ലെന്നും അതിൽ അതിയായ ദുഃഖമുണ്ടെന്നും അഫ്ഗാനിസ്ഥാനിൽ സൈന്യത്തിൽ സേവനമനുഷ്ഠിച്ച വിദേശകാര്യ സെലക്ട് കമ്മിറ്റി ചെയർമാൻ ടോം തുഗെൻ‌ഡാറ്റ് ബിബിസിയോട് പറഞ്ഞു. യുകെയിലേക്ക് വരുന്ന അഫ്ഗാൻ അഭയാർത്ഥികൾ ഒരു ഹോട്ടലിൽ 10 ദിവസം കോവിഡ് ക്വാറന്റൈനിൽ കഴിയേണ്ടതുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വെയിൽസ് :- വ്യക്തികളുടെ പതിവായുള്ള ഡെന്റൽ ചെക്കപ്പുകൾ നടത്തുവാൻ സാധിക്കുന്ന തരത്തിൽ വെയിൽസിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തണമെന്ന ആവശ്യമുന്നയിച്ചിരിക്കുകയാണ് ഡെന്റിസ്റ്റ് അസോസിയേഷൻ. മറ്റ് പല മേഖലകളിലും വെയിൽസിൽ ഇളവുകൾ അനുവദിച്ചിട്ടുള്ളതിനാൽ, ഇക്കാര്യത്തിലും വേണമെന്ന ആവശ്യമാണ് ബ്രിട്ടീഷ് ഡെന്റൽ അസോസിയേഷൻ വെൽഷ് ജനറൽ ഡെന്റൽ പ്രാക്ടീസ് കമ്മിറ്റി ചെയർമാൻ റസ്സൽ ഗിഡ്‌നി ആവശ്യപ്പെട്ടിരിക്കുന്നത്. കൂടുതൽ നാളുകൾ ഡെന്റൽ ചെക്കപ്പുകൾ നടത്താതിരിക്കുന്നത് പല്ലുകളും മോണകളും നശിക്കുന്നതിനും, ക്യാൻസർ വരെ ഉണ്ടാകുന്നതിനും കാരണമാകുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. 2020 ൽ ലോക്ക്ഡൗൺ ആരംഭിച്ചതിനുശേഷം എമർജൻസി കേസുകളിൽ മാത്രമാണ് ഡെന്റൽ ഡോക്ടർമാർ രോഗികളെ ചികിത്സിച്ചിരുന്നത്. സ്ഥിരമായുള്ള ഡെന്റൽ ചെക്കപ്പുകൾ മറ്റും നടത്തുന്നതിന് ജനങ്ങൾക്ക് സാധിക്കുന്നില്ല. ഇതിനുപകരമായി വീഡിയോ കോളുകളിലൂടെയും മറ്റുമാണ് ഡോക്ടർമാർ തങ്ങളുടെ രോഗികളുടെ പ്രശ്നങ്ങൾ പരിഹരിച്ചിരുന്നത്. എന്നാൽ കൂടുതൽ കാലത്തേയ്ക്ക് ഇത് നീട്ടിക്കൊണ്ടു പോകാൻ സാധിക്കില്ല എന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. ഈ 18 മാസങ്ങൾ കൊണ്ടു തന്നെ ഏകദേശം 350000 ത്തോളം രോഗികൾ തങ്ങളുടെ വിവിധ ആവശ്യങ്ങൾക്കായി ഫോൺകോളുകളിലൂടെ ഡോക്ടർമാരുമായി ബന്ധപ്പെട്ടിട്ടുണ്ട്.


പകർച്ചവ്യാധി കാലത്ത് ട്രീറ്റ് മെന്റ് സെഷനുകൾ 97 ശതമാനമായി കുറഞ്ഞതായി എൻഎച്ച്എസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2020 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലഘട്ടത്തിൽ 1.1 മില്യൺ ഡെന്റൽ അപ്പോയ്ന്റ്മെന്റുകൾ ഉണ്ടായിരുന്നെങ്കിൽ, ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ ഇത് 22713 ആയി ചുരുങ്ങിയത് ആശങ്കകൾക്ക് വക നൽകുന്നതാണ് എന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. ഇപ്പോൾ നിലവിൽ വന്നിരിക്കുന്ന ഇളവുകളിൽ, കുറെയൊക്കെ സാധാരണ ചെക്കപ്പുകൾ നടത്തുവാൻ സാധിക്കുന്നുണ്ടെങ്കിലും, കൂടുതൽ ഇളവുകൾ വേണമെന്ന ആവശ്യമാണ് മുന്നോട്ടുവന്നിരിക്കുന്നത്. കടുത്ത നിയന്ത്രണങ്ങൾക്ക് വിധേയമായാണ് ഇപ്പോൾ ഡെന്റൽ ആശുപത്രികൾ പ്രവർത്തിക്കുന്നത്. രണ്ടു പേഷ്യന്റുകൾക്കിടയിൽ ഉപകരണങ്ങളും മറ്റും സാനിറ്റൈയ്‌സ് ചെയ്യാൻ ആവശ്യമായ സമയം ഉറപ്പാക്കണമെന്നും നിയന്ത്രണങ്ങൾ വ്യക്തമാക്കുന്നുണ്ട്.


ഇത്തരത്തിൽ സമയങ്ങൾ എടുക്കുന്നതു മൂലം വളരെ കുറച്ച് ആളുകളെ മാത്രമേ തങ്ങൾക്ക് കാണാൻ സാധിക്കുന്നുള്ളൂ എന്ന് ഡോക്ടർമാർ വ്യക്തമാക്കി. എമർജൻസി പേഷ്യന്റുകളെ കാര്യമായി പരിഗണിക്കുന്നുണ്ടെങ്കിലും, പലപ്പോഴും ചെറിയ പ്രശ്നങ്ങൾ ഉള്ളവർ അവഗണിക്കപ്പെടുകയാണ്. പലപ്പോഴും ഇത്തരത്തിൽ പ്രശ്നങ്ങൾ അവഗണിക്കുന്നത് കൂടുതൽ സാരമായ പ്രശ്നങ്ങളിലേക്ക് വഴി വയ്ക്കുന്നതായും ഡോക്ടർമാർ പറഞ്ഞു. അതിനാൽ തന്നെ കൂടുതൽ ഇളവുകൾ വേണമെന്ന ആവശ്യമാണ് ഡോക്ടർമാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മലയാളികളായ ജോജി തോമസിൻെറയും ഷിബു മാത്യുവിൻെറയും എൻഎച്ച്എസിന് വേണ്ടിയുള്ള സ്പോൺസർ വാക്കിൻെറ വിജയത്തെ ബ്രിട്ടനിലെ ഇംഗ്ലീഷ് മാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെയാണ് വാർത്തയാക്കിയത് . ക്രാവെൻഹെറാൾഡ്, കീത്തിലി ന്യൂസ് തുടങ്ങിയ ഇംഗ്ലീഷ് മാധ്യമങ്ങളാണ് കനാൽ വോക്കിനെക്കുറിച്ച് വാർത്ത നൽകിയത്

ലോകത്തിനു മുഴുവൻ മാതൃകയും ബ്രിട്ടൻ ലോകത്തിനുമുന്നിൽ ഏറ്റവും കൂടുതൽ അഭിമാനം കൊള്ളുന്നതുമായ നാഷണൽ ഹെൽത്ത് സർവീസിനെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ മലയാളികളായ ഷിബു മാത്യുവിന്റെയും ജോജി തോമസിന്റെയും നേതൃത്വത്തിൽ നടന്ന സ്പോൺസേർഡ് വാക്ക് വൻ വിജയമായിരുന്നു . ഓഗസ്റ്റ് 14 ശനിയാഴ്ച രാവിലെ 7 മണിയോടെ സ്കിപ്റ്റണിൽ നിന്ന് ആരംഭിച്ച സ്പോൺസേർഡ് വാക്ക് 31 മൈലിലേറെ താണ്ടി ലീഡ്സിലെത്താൻ 12 മണിക്കൂറിലേറെ സമയമെടുത്തു. ജോജി തോമസും ഷിബു മാത്യുവും യു കെയുടെ അഭിമാനമായ എൻഎച്ച്എസിനു വേണ്ടി നടക്കാൻ തീരുമാനിച്ചപ്പോൾ മാഞ്ചസ്റ്റർ, ബോൾട്ടൺ, ബേൺലി, സാൻഫോർഡ്, കിത്തലി, വെയ്ക്ക് ഫീൽഡ് തുടങ്ങി ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് പിന്തുണയുമായി എത്തിയത്. ഇങ്ങനെ എത്തിയവരിൽ ഇരുപതോളം പേർ മുഴുവൻ സമയവും സ്പോൺസേർഡ് വാക്കിൽ ഭാഗഭാക്കായി.

എൻഎച്ച്എസിനു വേണ്ടിയുള്ള സ്പോൺസേർഡ് വാക്ക് നടന്നത് ഇംഗ്ലണ്ടിന്റെ സാമൂഹിക സാമ്പത്തിക ചരിത്രത്തിൽ നിർണായക സ്ഥാനമുള്ള ലീഡ്സ് – ലിവർപൂൾ കനാൽ തീരത്തു കൂടി സ്കിപ്‌റ്റൺ മുതൽ ലീഡ്സ് വരെയുള്ള 31 ഓളം മൈലാണ്. ലീഡ്സ് മുതൽ ലിവർപൂൾ വരെ 115 ഓളം മൈൽ ദൂരത്തിൽ പരന്നു കിടക്കുന്ന കനാൽ പതിനേഴാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ്.

എൻ എച്ച് എസിനായി 2000 പൗണ്ട് ലക്ഷ്യം വെച്ച് ആരംഭിച്ച ധനശേഖരണം ഇതിനോടകം 5000-ത്തിൽ അധികം പൗണ്ട് ലഭിക്കുകയുണ്ടായി. വായനക്കാരുടെ എണ്ണത്തിൽ യൂറോപ്പിൽ മുൻനിരയിലുള്ള മലയാളം യുകെ ന്യൂസാണ് സ്പോൺസേർഡ് കനാൽ വാക്കിൻ്റെ മീഡിയാ പാട്ണർ. എൻ എച്ച്എസിനു വേണ്ടിയുള്ള ധനശേഖരണം ഈ മാസം മുപ്പതാം തീയതി അവസാനിക്കും.

ഓർമ്മിക്കുക. നിങ്ങൾ കൊടുക്കുന്ന ഓരോ പെൻസും വളരെ വിലപ്പെട്ടതാണ്. അത് രാജ്യത്തിൻ്റെ നന്മയ്ക്കായി ഉപകരിക്കും. നിങ്ങളുടെ സ്പോൺസർഷിപ്പുകൾ ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് ഓപ്പൺ ചെയ്ത് അതിൽ നിക്ഷേപിക്കുക.

Hello! My friend Joji and Shibu is fundraising for NHS Charities Together. Here’s their JustGiving page, if you’d like to donate

സുജിത് തോമസ്

ആവശ്യമുള്ള സാധനങ്ങൾ

വെളിച്ചെണ്ണ – 5 ടേബിൾ സ്പൂൺ

ദശയുള്ള മീൻ വട്ടത്തിൽ മുറിച്ചത് -1/2കിലോ

പഴുത്ത തക്കാളി ചെറുതായി മുറിച്ചത് – ഒന്ന്

പച്ചമുളക് നെടുകെ പിളർന്നത്- 2 അല്ലെങ്കിൽ 3

ഇഞ്ചി ചെറുതായി അരിഞ്ഞത്- ഒരു ചെറിയ കഷണം

വെളുത്തുള്ളി ചെറുതായി അരിഞ്ഞത്-4 അല്ലി

കറിവേപ്പില -2 തണ്ട്

വറ്റൽ മുളക് -5 എണ്ണം അതിൽ രണ്ടെണ്ണം മൂപ്പിക്കാൻ ആയി മാറ്റി വയ്ക്കണം

ഉപ്പ് -ആവശ്യാനുസരണം

കുടംപുളി -4 എണ്ണം

ഉലുവ -1 ടീസ്പൂൺ

കടുക് -1 ടീസ്പൂൺ

കൊച്ചുള്ളി നീളത്തിലരിഞ്ഞത്- 8 അല്ലെങ്കിൽ 10

മഞ്ഞൾപൊടി -2 ടീസ്പൂൺ

പാചകം ചെയ്യുന്ന വിധം

ആദ്യമായി ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് ഉലുവയും, പകുതി കൊച്ചു ഉള്ളിയും, ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞതും ചേർത്ത് ബ്രൗൺ നിറമാകുന്നതു വരെ ഇളക്കി വഴറ്റുക.
നന്നായി അരച്ച വറ്റൽമുളക് വഴറ്റിയ മിശ്രിതത്തിലേക്ക് ചേർക്കുക. അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയും ചേർത്ത് നന്നായിട്ട് പാചകം ചെയ്യുക. ഇനി ഉപ്പും കുടംപുളിയും മഞ്ഞപ്പൊടിയും ചേർത്ത് നന്നായിട്ട് യോജിപ്പിക്കുക. ആവശ്യത്തിനു വെള്ളം ചേർത്ത് തിളച്ചു കഴിയുമ്പോൾ അതിലേക്ക് മീൻ ഇട്ട് അടച്ചുവെച്ച് വേവിക്കുക. മീൻ വെന്തശേഷം ചാർ വറ്റി കഴിയുമ്പോൾ തീ ഓഫ് ചെയ്യുക.

ഒരു പാത്രത്തിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുക് മൂപ്പിച്ച് കറിവേപ്പിലയും, കൊച്ചു ഉള്ളിയും, വറ്റൽ മുളകും ചൂടാക്കി മീൻകറിയുടെ മേലെ ഒഴിക്കുക. തലേദിവസം ഉണ്ടാക്കി വെച്ചാൽ ഈ കറി വളരെ രുചികരം ആയിരിക്കും പിറ്റേദിവസം കഴിക്കാൻ.

സുജിത് തോമസ്

ഡോ. ഐഷ വി

ഒരു പൊന്നിൻ ചിങ്ങപുലരിയിലാണ് അവൾ എത്തിയത്. നനുത്ത രോമം കോണ്ട് തീർത്ത നേർത്ത ചാരനിറത്തിലുള്ള വരകളുള്ള ഒരു കുഞ്ഞി പൂച്ച . അമ്മയാണവളെ ആദ്യം കണ്ടത്. അടുക്കളയോട് ചേർന്ന വരാന്തയിൽ പതുങ്ങിയിരിയ്ക്കന്നു. ആരോ ഉപേക്ഷിച്ച പൂച്ച കുഞ്ഞ് ഞങ്ങളുടെ വീട്ടിൽ അഭയം തേടിയതാകാം. അമ്മ കതക് തുറന്നപ്പോൾ ” ഞാനിവിടുണ്ടേ” എന്ന് തന്റെ വരവറിയിയ്ക്കാനെന്നവണ്ണം ഒരു “മ്യാവൂ ” ശബ്ദം. അമ്മ ഞങ്ങളെ വിളിച്ചു പൂച്ചയെ കാണിച്ചു തന്നു. ഞങ്ങൾക്ക് സന്തോഷമായി. ഞങ്ങളവൾക്ക് ജൂലി എന്ന് പേരിട്ടു. അന്ന് പശുക്കറവയുണ്ടായിരുന്നതിനാൽ പാൽക്കാരൻ കറന്ന് വച്ചു പോയ പാലെടുത്ത് അമ്മ കാച്ചി. കുറച്ചു പാൽ ആറിത്തണുത്തപ്പോർ ഒരു കൊച്ചു പാത്രത്തിലൊഴിച്ച് ഞങ്ങൾ ജൂലിയ്ക്ക് വച്ചു കൊടുത്തു . കണ്ണുകൾ പതുക്കെയടച്ച് പാത്രത്തോട് മുഖം ചേർത്ത് അവളത് നക്കി കുടിച്ചു. പിന്നെ പാത്രം നക്കിത്തുടച്ച് വച്ചു.

പതുക്കെ പതുക്കെ ജൂലി ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാകാൻ തുടങ്ങി. ചിലപ്പോൾ ഞങ്ങൾ അവളെ എടുത്തു കൊണ്ട് നടക്കും. അവൾ ഞങ്ങളെ മുട്ടിയുരുമ്മി നിൽക്കും. ചിലപ്പോൾ അവളുടെ വാലും താഴ്ത്തിയിട്ടുള്ള ഓട്ടം ഞങ്ങൾ ആസ്വദിക്കും. ചിലപ്പോൾ അവൾ വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് നിൽക്കുന്ന മുരിങ്ങയിൽ ചാടിക്കയറും. ഉയരങ്ങളിൽ നിന്ന് വീണാൽ അവൾ നാലു കാലിലേ വീഴുകയുള്ളൂ. പൂച്ചയുടെ സെന്റർ ഓഫ് ഗ്രാവിറ്റി കാലുകളിൽ ആണോ എന്നു വരെ ഞങ്ങൾക്ക് സംശയം തോന്നിയിട്ടുണ്ട്. ഏത് കുറ്റാകുറ്റിരുട്ടിലും അവളുടെ കണ്ണുകൾ തിളങ്ങി നിൽക്കും.വീടിനകത്ത് അവൾക്ക് സ്വാതന്ത്ര്യമായി. പല്ലി, പാറ്റ, നച്ചെലി തുടങ്ങിയവയെ ആദ്യം ആഹരിച്ചു. വലിയ എലികളെ കൊന്നിട്ടു.

ക്രമേണ ഞങ്ങളുടെ പറമ്പിലെ എലിശല്യം കുറഞ്ഞ് കുറഞ്ഞു വന്നു. ജൂലിയുടെ വലുപ്പം കൂടി കൂടി വന്നു. കാലക്രമേണ അവൾ ഒരു മിടുമിടുക്കി പൂച്ചയായി തീർന്നു. കുന്നു വിള വീട്ടിൽ നിന്നും ഒരു കുന്നൻ പൂച്ച അതിർത്തി കടന്ന് ഞങ്ങളുടെ പറമ്പിലെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മറ്റൊരു പാണ്ടൻ പൂച്ച ആലുവിള ഭാഗത്തു നിന്നും ഞങ്ങളുടെ വടക്കേ അതിർത്തി കടന്നെത്തി. കുന്നനും പാണ്ടനും ഞങ്ങളുടെ ജൂലിയെ പ്രണയിക്കണം. അവർ തമ്മിൽ മത്സരമായി. അവസാനം പാണ്ടൻ വിജയിച്ചു. കുന്നൻ തോറ്റു പിൻവാങ്ങി. കുന്നൻ പിന്നെ ഞങ്ങളുടെ പറമ്പിൽ കയറാതായി. പാണ്ടൻ ഞങ്ങളുടെ പറമ്പെന്ന പൂച്ചസാമ്രാജ്യത്തിന്റെ അധിപനും , അങ്ങനെ ജൂലി പൂച്ച പാണ്ടന്റെ പ്രണയിനിയും ഭാര്യയുമായി. കാര്യങ്ങൾ ഇങ്ങനെയൊക്കെയായെങ്കിലും ജൂലിയ്ക്ക് മാത്രമേ ഞങ്ങളുടെ വീട്ടിൽ പ്രവേശനം ഉണ്ടായിരുന്നുള്ളൂ. പാണ്ടൻ ഔട്ട്. ദിവസങ്ങൾ കഴിഞ്ഞപ്പോൾ ജൂലിയുടെ ഉദരം വീർത്തു വന്നു. കാലമായപ്പോൾ ഒരു കുട്ടയിൽ വിരിച്ചിട്ട പഴന്തുണിയിൽ അവൾ ആറേഴ് കുഞ്ഞുങ്ങളെ പ്രസവിച്ചു. കറുപ്പും വെളുപ്പും ചാരനിറവും വരയുള്ളതും വരയില്ലാത്തതുമൊക്കെയായ കുഞ്ഞുങ്ങൾ അക്കൂട്ടത്തിലുണ്ടായിരുന്നു. അമ്മയായതോടെ അവളുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ കണ്ടു തുടങ്ങി. ഞങ്ങൾ അടുത്തു ചെന്നാൽ അള്ളാനായി നഖങ്ങൾ പുറത്തേയ്ക്ക് തള്ളും. ഞങ്ങൾ അകന്ന് നിൽക്കുമ്പോൾ നഖങ്ങൾ ഉൾവലിഞ്ഞിരിക്കും. അമ്മ മീൻ ഖണ്ഡിയ്ക്കുമ്പോൾ മീനിന്റെ തലയും വാലുമൊക്കെ അവൾക്ക് അവകാശപ്പെട്ടതാണ്. ധാരാളം മത്സ്യം ലഭിയ്ക്കുന്ന ദിവസം അതിന്റെ അവശിഷ്ടങ്ങൾ കഴിച്ച ശേഷം മുഖം മിനുക്കുന്ന സ്വഭാവവും അവൾക്കുണ്ടായിരുന്നു.

പക്ഷേ പ്രസവം കഴിഞ്ഞതോടെ അവളുടെ ആക്രാന്തം കൂടി. തലയും വാലും തിന്നു തീർത്ത ശേഷം വൃത്തിയാക്കിയ മത്സ്യവുമായി പോകുന്ന അമ്മയുടെ പാദo അവൾ കടിച്ചു മുറിച്ചു. അതോടെ അമ്മയ്ക്ക് അവളോട് ദേഷ്യമായി. അവളുടെ കുഞ്ഞുങ്ങളെയെല്ലാം പാലു കുടി മാറിയപ്പോൾ അച്ഛനും എന്റെ അനുജനും കൂടി ചാക്കിൽ കെട്ടി സൈക്കിളിൽ വച്ച് ദൂരെ കൊണ്ടു കളഞ്ഞു. ജൂലി ഞങ്ങളുമായി ഇണങ്ങിയും പിണങ്ങിയും വീണ്ടും പ്രസവിച്ചും രണ്ട് മൂന്ന് വർഷങ്ങൾ കൂടി കടന്നുപോയി. അങ്ങനെ അവൾ ഒരിക്കൽ കൂടി മത്സ്യം ഖണ്ഡിച്ചു കഴിഞ്ഞ അമ്മയുടെ കാൽ കടിച്ചു മുറിച്ചു. കുറെ കോഴി കുഞ്ഞുങ്ങളുടെ കഴുത്ത് കടിച്ചു മുറിച്ചു. ഇത്രയുമായപ്പോൾ അമ്മയുടെ ക്ഷമയുടെ നെല്ലിപ്പലക കണ്ടു. അമ്മ ജൂലിയെ ദൂരെയെവിടെയെങ്കിലും ഉപേക്ഷിയ്ക്കണമെന്ന നിർബന്ധത്തിലായി. അച്ഛനും അനുജനും കൂടി ജൂലിയെ ചാക്കിൽ കെട്ടി സൈക്കിളിൽ വച്ച് പരവൂർ ഒല്ലാലിനടുത്തുള്ള ലെവൽ ക്രോസിനരികിൽ കൊണ്ടു വിട്ടു. അവർ തിരികെ പോന്നു. നേരം വെളുത്തപ്പോൾ ജൂലി ഞങ്ങളുടെ വീട്ടിൽ തിരികെയെത്തി. ഏഴു കിലോമീറ്റർ എങ്ങിനെ വഴി മനസ്സിലാക്കി അവൾ തിരികെയെത്തിയെന്നത് ഞങ്ങൾക്ക് അതിശയമായിരുന്നു. സാധാരണ നായ്ക്കളാണെങ്കിൽ യാത്ര പോകുന്ന വഴിയിലെ സർവ്വേക്കല്ലിൽ മൂത്രമൊഴിച്ച് പോയി പോയി അതിന്റെ ഗന്ധം പിടിച്ച് തിരികെയെത്തുകയാണ് പതിവ്. അപ്പോൾ നായ്ക്കളേക്കാൾ വഴി തിരിച്ചറിയാനുള്ള കഴിവ് പൂച്ചയ്ക്ക് കൂടുതലാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു.

ജൂലിയെ ഉപേക്ഷിക്കാനുള്ള ഒന്നുരണ്ട് ശ്രമങ്ങൾ കൂടി ഇതു പോലെ പരാജയപ്പെട്ടു. ഒരു പക്ഷേ വീട്ടുകാരുമായി ഇണങ്ങിയ പൂച്ചയുടെ രണ്ട് മൂന്ന് വർഷത്തെ ആത്മബന്ധമാകാം ഇതിന് കാരണം. അവസാനം പോളച്ചിറയ്ക്കടുത്ത് കൊണ്ട് കളഞ്ഞ ശേഷം ജൂലി തിരികെയെത്തിയില്ല. തോടുകളും ജലാശയങ്ങളുമൊക്കെ മറികടന്ന് അവൾക്ക് തിരികെയെത്താൻ സാധിക്കാഞ്ഞതാകാം. അല്ലെങ്കിൽ തന്നെ ഉപേക്ഷിച്ച വീട്ടുകാരോടുള്ള പിണക്കമാകാം. അതുമല്ലെങ്കിൽ നല്ലൊരു വീട് അവൾക്ക് അഭയമായി കിട്ടിയിരിക്കണം. അതുമല്ലെങ്കിൽ അവൾ ഈ ലോകം വിട്ട് പോയിരിക്കണം.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ആൻ രാജകുമാരിയെ സ്വീകരിക്കുവാനായി പറന്നുയർന്ന രാജ്ഞിയുടെ ഹെലികോപ്റ്റർ സാങ്കേതിക തകരാറുകൾ മൂലം തിരിച്ചിറക്കേണ്ടതായി വന്നു. ബാൽമോറലിലേയ്ക്ക് പറന്ന സികോർസ് കി എസ്‌ -76 ഹെലികോപ്റ്ററാണ് സാങ്കേതിക തകരാറുകൾ മൂലം ബുധനാഴ്ച തിരിച്ചിറക്കിയത്. പറന്നുയർന്ന് അധികം താമസിയാതെ തന്നെ കോപ്റ്റർ തിരിച്ചിറക്കേണ്ടി വന്നതായി അധികൃതർ വ്യക്തമാക്കി. രാജകുടുംബത്തിലെ ആരുംതന്നെ അപകടം നടന്ന സമയത്ത് കോപ്റ്ററിൽ ഉണ്ടായിരുന്നില്ല.

വിദഗ് ധരായ മെക്കാനിക്കുകൾ കോപ്റ്ററിന്റെ കേടുപാടുകൾ പരിഹരിക്കുന്നതിനായി 24 മണിക്കൂറിന് ശേഷവും പ്രവർത്തിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരണത്തിന് രാജകുടുംബം തയ്യാറായിട്ടില്ല. മൂന്ന് എൻഗേജ്മെന്റു കളിൽ പങ്കെടുക്കുന്നതിനായാണ് ആൻ രാജകുമാരിക്ക് ഹെലികോപ്റ്റർ ആവശ്യമായി വന്നത്. രാജകുടുംബാംഗങ്ങൾ തങ്ങളുടെ സ്വകാര്യ യാത്രകൾക്കായി ഉപയോഗിക്കുന്ന കോപ്റ്റർ ആണ് ഇത്. എലിസബത്ത് രാജ്ഞി ഇപ്പോൾ സ്കോട്ട്‌ലൻഡിൽ തന്റെ അവധിക്കാല ആഘോഷങ്ങൾക്കിടയിൽ ആണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കാബൂൾ വിമാനത്താവളത്തിന് പുറത്ത് നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ രണ്ട് ബ്രിട്ടീഷ് പുരുഷന്മാരും ബ്രിട്ടീഷ് സ്വദേശിയുടെ കുട്ടിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് വെളിപ്പെടുത്തി. ഐ. എസ് നടത്തിയ ഇരട്ട ചാവേർ ആക്രമണത്തിൽ 13 യു. എസ് സൈനികർ ഉൾപ്പെടെ 170 ആളുകൾ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയരുകയാണ്. “കാബൂളിൽ നടന്ന ഭീകരാക്രമണത്തിൽ രണ്ട് ബ്രിട്ടീഷ് പൗരന്മാരും മറ്റൊരു ബ്രിട്ടീഷ് പൗരന്റെ കുട്ടിയും കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു.” റാബ് ഇന്നലെ വെളിപ്പെടുത്തി. “ഇതൊരു വലിയ ദുരന്തമാണ്. ഇവർ നിരപരാധികളും. അവരുടെ പ്രിയപ്പെട്ടവരെ യുകെയിലെ സുരക്ഷിതത്വത്തിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചപ്പോഴാണ് ദുരന്തം നടന്നത്.” റാബ് കൂട്ടിച്ചേർത്തു. ” ഈ ആക്രമണം അഫ്ഗാനിസ്ഥാനിലുള്ളവർ അഭിമുഖീകരിക്കുന്ന അപകടങ്ങളുടെ തീവ്രതയെ ഉയർത്തിക്കാട്ടുന്നു. ഇത് മൂലമാണ് ആളുകളെ ഒഴിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കുന്നത്. അവരുടെ കുടുംബങ്ങൾക്ക് ഞങ്ങൾ കോൺസുലർ പിന്തുണ വാഗ്ദാനം ചെയ്യുന്നു.” അദ്ദേഹം ഉറപ്പ് നൽകി.

മൂന്ന് വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ള മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ഒരു വ്യക്തിയെ എയർഫീൽഡിലേക്ക് മാറ്റി വൈദ്യസഹായം നൽകിയ ശേഷം യുകെയിൽ എത്തിച്ചു. യുകെ കുടുംബവുമായി ബന്ധമുള്ള അഫ് ഗാൻ കുട്ടി പരിക്കേറ്റ് കാബൂളിലെ ആശുപത്രിയിൽ ചികിത്സയിലാണ്. “ഇന്നത്തെ ഞങ്ങളുടെ ചിന്തകൾ അവരുടെ കുടുംബങ്ങളോടും അവരുടെ പ്രിയപ്പെട്ടവരോടും കൂടെയാണ്.” ബോറിസ് ജോൺസൻ അറിയിച്ചു. അഫ് ഗാനിസ്ഥാനിൽ നിന്ന് ശേഷിക്കുന്ന യോഗ്യരായ ആളുകളെ ഒഴിപ്പിക്കാൻ യുകെ സർക്കാർ ആവശ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ ദാരുണമായ മരണങ്ങൾ ഒഴിവാക്കാൻ അവശേഷിക്കുന്നവരെ നാം അടിയന്തിരമായി സഹായിക്കണമെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പ്രതികരിച്ചു.

അതേസമയം വിമാനത്താവളത്തിലെ ചാവേർ ആക്രമണത്തിന്റെ തിരിച്ചടി നൽകിയതായി അമേരിക്ക. ഐ.എസ് കേന്ദ്രങ്ങളിൽ ഡ്രോൺ ആക്രമണം നടത്തിയതായും ലക്ഷ്യമിട്ടവരെ വധിച്ചതായും അമേരിക്ക വ്യക്തമാക്കി. യു.എസ് പ്രസിഡൻറ് ജോ ബൈഡൻെറ ഉത്തരവിലായിരുന്നു ഡ്രോൺ ആക്രമണം. ആക്രമണം നടത്തിയവരോട് പകരം വീട്ടുമെന്ന് കഴിഞ്ഞ ദിവസം ബൈഡൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഐ.എസ് കേന്ദ്രങ്ങളിൽ അമേരിക്ക ഡ്രോൺ ആക്രമണം നടത്തിയിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ് കോട്ട്‌ലൻഡ് : സ് കോട്ട്‌ലൻഡിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കോവിഡ് കേസുകൾ രേഖപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ ഇത്തരമൊരു സാഹചര്യത്തിലും ഉടനടി ഒരു സർക്യൂട്ട് ബ്രേക്കർ ലോക്ക് ഡൗൺ നടപ്പാക്കില്ലെന്നാണ് ഗവൺമെന്റ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്നലെ മാത്രം 6835 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് സ് കോട്ട് ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയോൻ അറിയിച്ചു. തൊട്ടുമുൻപുള്ള ദിവസത്തെക്കാളും 1910 കേസുകൾ അധികമാണ് ഇന്നലെ രേഖപ്പെടുത്തിയത്. കോവിഡ്ബാധ ആരംഭിച്ചതുമുതൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇത്. കഴിഞ്ഞ ആഴ്ചയിൽ മാത്രം കേസുകളുടെ എണ്ണം രണ്ടിരട്ടിയായാണ് സ് കോട്ട്‌ലൻഡിൽ വർദ്ധിച്ചിരിക്കുന്നത്.

ടെസ്റ്റ് ചെയ്യുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ടെങ്കിലും, കേസുകൾ വർദ്ധിക്കുന്നതിനുള്ള കാരണം ഇത് മാത്രമല്ലെന്ന് സ്റ്റർജിയോൻ വ്യക്തമാക്കി. ജൂലൈ മാസത്തിൽ സ് കോട്ട്‌ലൻഡിൽ കോവിഡ് കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. എന്നാൽ ഓഗസ്റ്റ് മാസം ആരംഭത്തിൽ തന്നെ വീണ്ടും ഇത് വർദ്ധിക്കുന്നതിന് ഇടയായി. വർധിച്ചുവരുന്ന കേസുകളുടെ എണ്ണം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്ന സാഹചര്യത്തിലാണ് എത്തിനിൽക്കുന്നത്. എന്നാൽ ഉടനടി ഒരു സർക്യൂട്ട് ബ്രേക്കർ ലോക്ക്ഡൗൺ ആവശ്യമില്ലെന്ന നിലപാടിലാണ് സ്കോട്ട്‌ലൻഡ് പ്രഥമ മന്ത്രി. സാഹചര്യങ്ങൾ കൂടുതൽ വിലയിരുത്തി മാത്രമേ തീരുമാനങ്ങൾ ഉണ്ടാകുകയുള്ളുവെന്നും അവർ വ്യക്തമാക്കി. യുകെയിലെമ്പാടും കേസുകളുടെ എണ്ണം വർദ്ധിക്കുന്നുണ്ടെങ്കിലും, സ് കോട്ട്‌ലൻഡിൽ ക്രമാതീതമായ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് സ്കൂളുകൾ നേരത്തെ തുറന്നത് കൂടുതൽ സമ്പർക്കം ഉണ്ടാകുന്നതിനു ഇടയാക്കിയതായും സ്റ്റർജിയോൻ വ്യക്തമാക്കി.

ഇന്നലെ മാത്രം 479 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 47 ഓളം പേർ ഇപ്പോഴും ഇന്റൻസീവ് കെയർ യൂണിറ്റിൽ ചികിത്സയിൽ കഴിയുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൗമാരക്കാരിലും വാക്സിൻ വിതരണം ഉടനടി പൂർത്തിയാക്കണമെന്ന ആവശ്യമാണ് ഈ സാഹചര്യത്തിൽ ആരോഗ്യവിദഗ്ധർ മുന്നോട്ടുവയ്ക്കുന്നത്. സ് കോട്ട്ലൻഡിലെ സ്കൂളുകളിൽ ഡെൽറ്റ വേരിയന്റിന്റെ വ്യാപനം അമിത തോതിൽ ഉണ്ടാകുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് ഈ ആവശ്യം ഉയർന്നു വന്നിരിക്കുന്നത്. 40 വയസ്സിനു മുകളിലുള്ളവരിൽ 95 ശതമാനം പേരും, 30 മുതൽ 39 വയസ്സ് വരെയുള്ളവരിൽ 70 ശതമാനം പേരും രണ്ട് ഡോസ് വാക്സിൻ എടുത്തു കഴിഞ്ഞതായി ആരോഗ്യ വകുപ്പ് പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ 18 മുതൽ 29 വയസ്സ് വരെയുള്ള പ്രായക്കാർക്കിടയിൽ, 74 ശതമാനം പേർ ആദ്യ ഡോസ് മാത്രമാണ് എടുത്തിരിക്കുന്നത്. 16 മുതൽ 17 വയസ്സുള്ളവർക്ക് അടുത്തിടെയാണ് വാക്സിൻ ലഭ്യമാക്കുവാൻ ആരംഭിച്ചത്. ഇതിൽ 44 ശതമാനം പേർ മാത്രമാണ് ആദ്യ ഡോസ് എടുത്തിരിക്കുന്നത്. ജനങ്ങൾ എല്ലാവരും തന്നെ വാക്സിൻ എടുക്കണമെന്നും, കൃത്യമായ ഇടവേളകളിൽ ടെസ്റ്റ് ചെയ്യണമെന്നും, പൊതു സ്ഥലത്ത് നിഷ്കർഷച്ചിരിക്കുന്ന നിയന്ത്രണങ്ങൾ പാലിക്കണമെന്നുമുള്ള നിർദ്ദേശങ്ങളാണ് നിക്കോള സ്റ്റർജിയോൻ നൽകിയത്. ഇത്തരം നിർദേശങ്ങൾ പാലിക്കുന്നത് വീണ്ടും ഒരു സമ്പൂർണ്ണ ലോക് ഡൗൺ നടപ്പിലാക്കുന്നത് ഒഴിവാക്കാൻ സാധിക്കുമെന്ന് അവർ ഓർമ്മപ്പെടുത്തി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

നെതർലൻഡ് : ബാൾട്ടിക് സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്നും കണ്ടെത്തിയ 400 വർഷം പഴക്കമുള്ള കപ്പലിന്റെ അവശിഷ്ടങ്ങളെ സംബന്ധിച്ചുള്ള നിഗൂഢതകൾക്ക് വ്യക്തത വരുത്തിയിരിക്കുകയാണ് ആർക്കിയോളജിസ്റ്റുകൾ. ഫ്ലോയിറ്റ് മാതൃകയിലുള്ള ഈ ഡച്ച് കപ്പൽ ചരക്ക് ഗതാഗതത്തിനായാണ് മുഖ്യമായും ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമായിരുന്നു. എന്നാൽ സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്നും മുങ്ങൽ വിദഗ്ധർ കഴിഞ്ഞ വർഷം കണ്ടെത്തിയ ഈ കപ്പലിനെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. ഇതിനെത്തുടർന്നാണ് ഇതുസംബന്ധിച്ച് കൂടുതൽ പഠനങ്ങൾ പുരാവസ്തുഗവേഷകർ നടത്തിവന്നത്. പഠനങ്ങൾക്കിടയിൽ കപ്പലിന്റെ പേരും, പുറത്തിറക്കിയ വർഷവും രേഖപ്പെടുത്തിയ കപ്പലിന്റെ ഒരുഭാഗം ഗവേഷകർക്ക് ലഭിച്ചതാണ് ഇപ്പോൾ വഴിത്തിരിവായിരിക്കുന്നത്. കപ്പലിനെ സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ഇതിൽ രേഖപ്പെടുത്തിയിട്ടുള്ളതായി സ്റ്റോക്ക്ഹോം യൂണിവേഴ്സിറ്റിയിലെ ആർക്കിയോളജിസ്റ്റ് നിക്ലസ് എറിക്സൺ വ്യക്തമാക്കി. ‘സ്വാൻ ‘ എന്ന് പേരിട്ടിട്ടുള്ള ഈ കപ്പൽ 1636 ലാണ് നിർമ്മിച്ചതെന്ന് ഇതിൽ വ്യക്തമാക്കുന്നുണ്ട്. തന്റെ മുപ്പത് വർഷത്തെ അനുഭവങ്ങൾക്കിടയിൽ ഒരു വഴിത്തിരിവാണ് ഇതെന്ന് ഫിന്നിഷ് ഹെറിറ്റേജ് ഏജൻസി വക്താവ് മിന്നാ കൊയ്‌വിക്കോ അഭിപ്രായപ്പെട്ടു.


ഇത്രയും വിവരങ്ങൾ ലഭിച്ചതിലൂടെ കപ്പലിലെ ജീവനക്കാരുടെ പേരുകൾ വരെ ലഭിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ. ഡച്ചുകാരുടെ പ്രത്യേകതയായിരുന്ന ഫ്ലോയിറ്റ് മാതൃകയിലുള്ള കപ്പലുകളെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തുന്നതിനും ഇത് സഹായിക്കും. ഡച്ച് ഭരണകാലത്തെ ഏറ്റവും സുവർണ്ണ കാലഘട്ടത്തിന്റെ അടയാളമാണ് കപ്പൽ അവശിഷ്ടങ്ങൾ. പതിനേഴാം നൂറ്റാണ്ടിൽ ലോകത്തെ വ്യാപാരത്തിന്റെ ഭൂരിഭാഗവും ഡച്ച് അധീനതയിലായിരുന്നു.


സമുദ്ര പ്രതലത്തിൽ നിന്നും 85 മീറ്റർ താഴെയാണ് കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അധികം കേടുപാടുകളൊന്നും തന്നെ ഇതിന് ഉണ്ടായിരുന്നില്ല. ആയുധങ്ങളും തോക്കുകളും ഒന്നും തന്നെ ഇത്തരം കപ്പലുകളിൽ ഉണ്ടായിരുന്നില്ല. ചരക്ക് ഗതാഗതം ആണ് ഇത്തരം കപ്പലുകളുടെ മുഖ്യ ഉദ്ദേശം എന്ന് ആർക്കിയോളജിസ്റ്റുകൾ വ്യക്തമാക്കുന്നുണ്ട്. ഫിൻലാൻഡിലെ ഒരുകൂട്ടം നീന്തൽ വിദഗ്ധരാണ് ഈ അവശിഷ്ടങ്ങൾ ആദ്യമായി കണ്ടെത്തിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലീമിംഗ് ടൺ: ലീമിംഗ് ടൺ സ്പായിൽ ഇന്ന് രാവിലെ നടന്ന തീപിടുത്തവും സ്ഫോടനവും നിയന്ത്രണവിധേയമാക്കിയാതായി അഗ്നിശമനസേന. സമീപ പ്രദേശത്തുള്ളവരെ ഒഴിപ്പിക്കുകയും 70 മീറ്ററിനുള്ളിൽ താമസിക്കുന്ന ആളുകളോട് വാതിലുകളും ജനലുകളും അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഒരു വ്യക്തിയെ കാണാതായിട്ടുണ്ടെന്നും അദ്ദേഹത്തെ കണ്ടെത്തുന്നതിനായി അടിയന്തര സേവനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. വാർവിക്ക്ഷയർ ഫോഴ്സിന്റെ റിപ്പോർട്ട്‌ അനുസരിച്ച് ലീസൺ പോളിയുറീൻ ലിമിറ്റഡിലാണ് തീപിടിത്തമുണ്ടായത്. രാവിലെ പത്തരയോടെയാണ് അവിടെനിന്നും കറുത്ത പുക ഉയരുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽ പെട്ടത്. സ്ഫോടനത്തോടൊപ്പം രാസവസ്തുക്കൾ കത്തിയുണ്ടായ ദുർഗന്ധവും പരിസരത്തു നിറഞ്ഞിരുന്നു.

“എനിക്ക് ഒരു വലിയ ഇരുണ്ട മേഘം കാണാൻ കഴിഞ്ഞു. ആദ്യം അത് ഒരു ഇടിമിന്നലാണെന്ന് കരുതി. എന്നാൽ ഞാൻ എന്റെ വലതുവശത്തേക്ക് നോക്കിയപ്പോൾ കെട്ടിടത്തിൽ നിന്ന് വലിയ പുക ഉയരുന്നത് കണ്ടു.” സമീപവാസിയായ ബെൻ കോൾമാൻ വെളിപ്പെടുത്തി. വ്യവസായ മേഖലയായതിനാൽ സ്പായിലേക്കുള്ള വഴി പോലീസ് അടച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് ബിസിനസ് യൂണിറ്റിലെ രാസവസ്തുക്കളിൽ തീപിടുത്തമുണ്ടായെന്ന് കേട്ടതായി ലേബർ എംപി മാറ്റ് വെസ്റ്റേൺ പറഞ്ഞു. വാർവിക്ക്ഷയർ ഫയർ ആൻഡ് റെസ്ക്യൂ സർവീസും പോലീസും സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നിലവിൽ ആളപായം ഇല്ലെന്ന് വെസ്റ്റ് മിഡ്‌ലാൻഡ്സ് ആംബുലൻസ് സർവീസ് അറിയിച്ചു.

RECENT POSTS
Copyright © . All rights reserved