Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് വാക്‌സിൻ പാസ്പോർട്ടുകൾ ഗവൺമെന്റ് രഹസ്യമായി നടപ്പിലാക്കിയതായി പുതിയ ആരോപണം. ഡൊമസ്റ്റിക് വാക്സിൻ സർട്ടിഫിക്കറ്റുകൾ ലഭിക്കാനുള്ള ഓപ്ഷൻ എൻ എച്ച് എസിന്റെ ആപ്പിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് ഇത്തരമൊരു ആരോപണം മുന്നോട്ടുവന്നിരിക്കുന്നത്. ഇത് യുകെയിലെ പല പൊതുഇടങ്ങളിലും പ്രവേശനത്തിന് വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള നീക്കമാണെന്നാണ് കുറ്റപ്പെടുത്തൽ. എംപിമാരുടെ സമ്മതമില്ലാതെ തന്നെ ഗവൺമെന്റ് തങ്ങളുടെ തീരുമാനം ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുകയാണെന്ന് ലിബറൽ ഡെമോക്രാറ്റ് എംപിമാർ കുറ്റപ്പെടുത്തി.


എന്നാൽ ജനങ്ങളെ വാക്‌സിൻ എടുക്കാൻ പ്രേരിപ്പിക്കാനാണ് ഈ നടപടിയെന്നും അഭിപ്രായം ഉയർന്ന് വന്നിട്ടുണ്ട് . സെപ്റ്റംബറോടുകൂടി ക്യാമ്പസിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് എല്ലാവർക്കും രണ്ട് ഡോസ് വാക്സിൻ നിർബന്ധമാക്കാനുള്ള തീരുമാനവും ഇതോടൊപ്പം ഉണ്ടാകും. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളും ഒരുഭാഗത്ത് നടക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് എൻഎച്ച്എസ് ആപ്പിൽ ഗവൺമെന്റ് പുതിയ മാറ്റങ്ങൾ വരുത്തിയത്. ഇതിലൂടെ എൻഎച്ച് എസ്‌ കോവിഡ് പാസ് വിഭാഗത്തിൽ ഡൊമസ്റ്റിക് സർട്ടിഫിക്കറ്റും, യാത്ര ചെയ്യാനുള്ള ട്രാവൽ പാസ്സും ജനങ്ങൾക്ക് വെവ്വേറെയായി ലഭിക്കാനുള്ള സൗകര്യമുണ്ടാകും. രണ്ടാമത്തെ ഡോസ് എടുത്ത് 14 ദിവസത്തിനുശേഷം ആപ്പിലെ ഡൊമെസ്റ്റിക് സെക്ഷനിൽ പേരിനോടും ജനനത്തീയതിയോടുമൊപ്പം വാക്സിൻ എടുത്തതായി സ്ഥിരീകരിക്കുന്ന ക്യു ആർ കോഡും ജനങ്ങൾക്ക് ലഭ്യമാകും. നൈറ്റ് ക്ലബ്ബുകളിലും മറ്റും കഴിഞ്ഞദിവസം ഗവൺമെന്റ് കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു. എന്നാൽ ഈ തീരുമാനത്തിനെതിരെ നിരവധി പ്രതിഷേധങ്ങൾ പല ഭാഗത്ത് നിന്നും ഉയർന്നു വരുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽനിന്ന് അവധിക്കാലം ചിലവഴിക്കാൻ സ്പെയിനിൽ പോയി തിരിച്ചെത്തിയ എഴുപതിനായിരത്തിലധികം യാത്രക്കാരിൽ 2065 പേർ തിരിച്ചെത്തിയത് കോവിഡ് പോസിറ്റീവ് ആയി ആണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഏകദേശം മൂന്ന് ശതമാനം പേർക്കും കോവിഡ് പോസിറ്റീവ് ആയത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ജൂണിൽ ഇത് 0.9 ശതമാനം മാത്രമായിരുന്നു . അടുത്ത ആഴ്ച ഗവൺമെൻറിൻറെ ഭാഗത്തുനിന്നും ഉണ്ടാകാനിരിക്കുന്ന പുതിയ യാത്ര നയ രൂപീകരണത്തിനെ ഈ കണക്കുകൾ സ്വാധീനിച്ചേക്കാം എന്നാണ് കരുതപ്പെടുന്നത് . നിലവിലെ നയമനുസരിച്ച് സ്പെയിനിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് മടങ്ങുന്ന ആർക്കും രണ്ട് ഡോസ് പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ചിട്ടുണ്ടെങ്കിൽ നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ എടുക്കണ്ട.

ഇന്നലെ തുടർച്ചയായ രണ്ടാം ദിനം കോവിഡ് കേസുകളുടെ എണ്ണത്തിൽ രാജ്യത്ത് വർദ്ധനവ് രേഖപ്പെടുത്തി. പുതിയതായി 31,117 കേസുകളും 85 മരണങ്ങളാണ് രാജ്യത്ത് ഇന്നലെ രേഖപ്പെടുത്തിയത്. ബുധനാഴ്ച 27 734 കോവിഡ് കേസുകളും 91 മരണങ്ങളുമായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടർച്ചയായി ഏഴ് ദിവസവും രോഗവ്യാപനത്തിൽ കുറവ് രേഖപ്പെടുത്തിയതിന് ശേഷമാണ് കഴിഞ്ഞ രണ്ടുദിവസമായി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബെൽഫാസ്റ്റ് :- നോർത്തേൺ അയർലൻഡിന്റെ തലസ്ഥാനമായ ബെൽഫാസ്റ്റിൽ എട്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കുത്തിക്കൊലപ്പെടുത്തി. ലിയാം ഒ കീഫ് എന്ന ആൺകുഞ്ഞാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന തരത്തിൽ മരണപ്പെട്ടത്. കുട്ടിയുടെ മൂത്ത സഹോദരിയും സാരമായ പരിക്കുകളോടെ ആശുപത്രിയിലാണ്. ചൊവ്വാഴ്ച രാവിലെയാണ് ഇരുവർക്കും കുത്തേറ്റത്. കൊലയാളി എന്ന് സംശയിക്കുന്ന 29 കാരിയായ യുവതിയെ കസ്റ്റഡിയിലെടുത്തതായി പോലീസ് സർവീസ് ഓഫ് നോർത്തേൺ അയർലൻഡ് ഡിറ്റക്ട്റ്റീവ് ചീഫ് ഇൻസ്പെക്ടർ ക്രിസ് മില്ലെർ അറിയിച്ചു. കുത്തേറ്റ് ആശുപത്രിയിൽ കഴിയുന്ന മൂത്ത കുട്ടിയുടെ നില ആശ്വാസ ജനകമാണെന്ന് ഡോക്ടർമാർ അറിയിച്ചു.


സംഭവം നടക്കുമ്പോൾ കുട്ടിയുടെ പിതാവ് ഇംഗ്ലണ്ടിൽ ആയിരുന്നു. ലിയാമിന്റെ മരണത്തിൽ ബന്ധുക്കൾ എല്ലാവരും തന്നെ അതീവ വേദനയിലാണ്. മരണപ്പെട്ട കുട്ടിയുടെ പോസ്റ്റ് മോർട്ടം വ്യാഴാഴ്ച നടക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കുഞ്ഞിന്റെ മാമോദിസ നടത്തുവാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ദാരുണമായ ഈ സംഭവം നടന്നത്. അന്വേഷണങ്ങൾ ശക്തമായ രീതിയിൽ തന്നെ പുരോഗമിക്കുകയാണെന്ന് പോലീസ് അധികൃതർ അറിയിച്ചു.


കുഞ്ഞിന്റെ മരണം അതീവ വേദന തരുന്നതാണെന്നും, ഇത്തരത്തിൽ ഒരു സംഭവം അപ്രതീക്ഷിതമാണെന്നും ആരോഡൈൻ മുൻ പാരിഷ് വികാരി ഫാദർ ഗാരി ഡോണഗൻ വ്യക്തമാക്കി. മരണപ്പെട്ട കുഞ്ഞിന്റെ വീട്ടുകാരോടുള്ള എല്ലാ ദുഃഖവും അറിയിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നടന്ന സംഭവം വിവരിക്കാനാവുന്നതല്ലെന്ന് സ്ഥലം എംപി ജോൺ ഫിനുകൈനും വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യൂണിവേഴ്സിറ്റികളിൽ പഠനം തുടരുന്നതിന് രണ്ട് ഡോസ് വാക്സിൻ നിർബന്ധമാക്കുന്ന തീരുമാനമെടുക്കുന്നതിന് മുൻപായി ആവശ്യമായ മുന്നറിയിപ്പുകൾ നൽകുമെന്ന് ഉറപ്പു നൽകിയിരിക്കുകയാണ് ബ്രിട്ടൻ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ്. സെപ്റ്റംബറോടുകൂടി മാത്രമേ അന്തിമ തീരുമാനങ്ങൾ ഉണ്ടാവുകയുള്ളൂ. എന്നിരുന്നാൽ തന്നെയും വാക്സിൻ എടുക്കുന്നതിൽ ആരും വിട്ടുവീഴ്ച ചെയ്യരുത് എന്ന് അദ്ദേഹം നിർദ്ദേശിച്ചു. പ്രായമായവരിൽ 70 ശതമാനത്തോളം പേർ നിലവിൽ വാക്സിൻ ലഭിച്ചവരാണ്. ഈ കണക്ക് കൂടുതൽ ഉയർത്തേണ്ടത് ആവശ്യമാണ് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നൈറ്റ് ക്ലബ്ബുകളിലും, മറ്റ് ജനങ്ങൾ കൂടുന്ന സ്ഥലങ്ങളിലും പ്രവേശിക്കുന്നതിന് രണ്ട് ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള തീരുമാനത്തിലാണ് ഗവൺമെന്റ്. എൻ എച്ച് എസിന്റെ ഒരു കോവിഡ് പാസും സെപ്റ്റംബർ അവസാനത്തോടെ കൂടെ ജനങ്ങൾക്ക് ലഭ്യമാക്കും.


യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ഇനിയും സമയം ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. യൂണിവേഴ്സിറ്റികളിലെ ലെക് ചറുകളിൽ പങ്കെടുക്കുന്നതിന് വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള തീരുമാനത്തിന് ശക്തമായ എതിർപ്പ് കഴിഞ്ഞ ദിവസങ്ങളിൽ വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. ഇത് കുട്ടികളോടു ചെയ്യുന്ന അനീതി ആണെന്ന് ആരോപിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് വിദേശകാര്യ സെക്രട്ടറിയുടെ ഇത്തരമൊരു ഉറപ്പ്.
വാക്സിൻ നൽകുന്നതിൽ വിദ്യാർഥികൾക്ക് മുൻഗണന നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഇതോടൊപ്പംതന്നെ 10 മില്യൺ ഡോസ് വാക്സിനുകൾ മറ്റ് രാജ്യങ്ങളിലേയ്ക്ക് യുകെയിൽ നിന്ന് എത്തിക്കുന്നതിനുള്ള സൗകര്യങ്ങളും ചെയ്തുവരികയാണെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ :- ലണ്ടനിൽ വെച്ച് നടന്ന അൻപതോളം രാജ്യങ്ങൾ പങ്കെടുത്ത ക്ലൈമറ്റ് മീറ്റിൽ ഇന്ത്യ പങ്കെടുത്തില്ല. ക്ഷണിക്കപ്പെട്ട 51 രാജ്യങ്ങളിൽ ഇന്ത്യ മാത്രമാണ് രണ്ട് ദിവസത്തെ കോൺഫറൻസിൽ പങ്കെടുക്കാതിരുന്ന ഏക രാജ്യം. ലോകത്ത്‌ ഹരിതഗൃഹവാതകങ്ങളുടെ ഉൽപ്പാദനത്തിൽ മൂന്നാമതുള്ള രാജ്യമായ ഇന്ത്യ, കോൺഫറൻസിൽ പങ്കെടുക്കാതിരുന്നത് ശരിയല്ലെന്ന് വിദഗ്ധർ വിലയിരുത്തുന്നുണ്ട്. നവംബറിൽ ഗ്ലാസ്ഗോയിൽ വച്ച് നടക്കാനിരിക്കുന്ന യുനൈറ്റഡ് നേഷൻസ് ക്ലൈമറ്റ് ചേഞ്ച് കോൺഫറൻസിന് മുന്നോടിയായാണ് ഇത്തരത്തിൽ ഒരു മീറ്റിംഗ് ലണ്ടനിൽ സംഘടിപ്പിച്ചത്. സിഒപി ( കോൺഫറൻസ് ഓഫ് പാർട്ടീസ് ) നിയുക്ത പ്രസിഡന്റ് അലോക് ശർമയാണ് ഇത്തരത്തിൽ ഒരു മീറ്റിംഗ് സംഘടിപ്പിച്ചത്. ഇതിന് ഒരാഴ്ച മുൻപായി ജി 20 രാജ്യങ്ങളിലെ മന്ത്രിമാരുടെ തലത്തിൽ ഉള്ള കൂടിക്കാഴ്ച നടന്നിരുന്നു. കാലാവസ്ഥ വ്യതിയാനത്തെ സംബന്ധിച്ചും, ഊർജ്ജ സ്രോതസ്സുകളെ സംബന്ധിച്ചുള്ള ചർച്ചയും ഈ മീറ്റിംഗിൽ ഉണ്ടായി. ജി 20 രാജ്യങ്ങളുടെ കൂടിക്കാഴ്ചയിൽ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തതായും, ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും മിനിസ്ട്രി ഓഫ് എൻവയോൺമെന്റ് വക്താവ് ഗൗരവ് ഖയർ വ്യക്തമാക്കി. പാർലമെന്റ് സെഷൻ നടന്നുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു ലണ്ടനിൽ വെച്ചുള്ള മീറ്റിംഗ്. അതിനാലാണ് ഇന്ത്യയ്ക്ക് പങ്കെടുക്കാൻ സാധിക്കാതെ പോയത് എന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടൊപ്പം തന്നെ ചില സാങ്കേതിക തകരാറുകൾ മൂലം ഓൺലൈനായും പങ്കെടുക്കാൻ സാധിച്ചില്ലെന്ന് ഗൗരവ് വ്യക്തമാക്കി.


രണ്ട് ദിവസം നടന്ന മീറ്റിംഗ് പുതിയ ഒരു ചുവടുവെപ്പായിരുന്നു എന്ന് സിഒപി പ്രസിഡന്റ് അലോക് ശർമ വ്യക്തമാക്കി. എല്ലാ രാജ്യങ്ങളുടെയും ഭാഗത്തുനിന്നും ശക്തമായ സഹകരണമാണ് ലഭിച്ചത്.
ആഗോളതാപനത്തെ 1.5 ഡിഗ്രിസെൽഷ്യസ് എന്നതിൽ നിർത്തണമെന്ന ലക്ഷ്യമാണ് എല്ലാ രാജ്യങ്ങൾക്കും ഉള്ളത് . ലോകമെമ്പാടുമുള്ള കാലാവസ്ഥ മാറ്റങ്ങൾ ആശങ്കാജനകമാണ്. അത്തരമൊരു സാഹചര്യത്തിൽ ഇത്തരം മീറ്റിംഗുകളുടെ പ്രസക്തി ഏറെയാണെന്നും അലോക് ശർമ വ്യക്തമാക്കി.


ലോകത്ത് വാതക ഉൽപാദനത്തിന്റെ 7.1 ശതമാനം ഇന്ത്യയിൽ നിന്നാണ്. എന്നാൽ ഇത് ഒറ്റയടിക്ക് കുറയ്ക്കാൻ സാധിക്കില്ല എന്ന നിലപാടാണ് ഇന്ത്യയ്ക്കുള്ളത്. 2030 തോടെ ഇതിൽ വളരെ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബർമിംഗ്ഹാം: ബർമിംഗ്ഹാമിൽ ‘ക്ലീൻ എയർ സോൺ’ ചാർജ് നൽകാത്തതിന്റെ പേരിൽ ആദ്യ മാസം പിഴ ചുമത്തിയത് 44,000ത്തിൽ അധികം ആളുകൾക്ക്. ഈ ഡ്രൈവർമാരിൽ നാലിലൊന്ന് പേരും ഇതുവരെ പിഴ അടച്ചതായി ബർമിംഗ്ഹാം സിറ്റി കൗൺസിൽ ഇന്നലെ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ചാർജ് ഈടാക്കിയ ആദ്യ ദിവസമായ ജൂൺ 14 മുതൽ പ്രവേശിക്കുന്ന വാഹനങ്ങൾ ക്ലീൻ എയർ സോൺ ചാർജ് നൽകാത്തതുമായി ബന്ധപ്പെട്ട് ഇതുവരെ 44,106 പെനാൽറ്റി ചാർജ് നോട്ടീസുകൾ നൽകിയിട്ടുണ്ട്. ഇതിൽ 10,464 പേർ മാത്രമാണ് ഇതുവരെ പിഴ അടച്ചിട്ടുള്ളത്. 33,414 പേർ പിഴയടയ്ക്കാതെ അവശേഷിക്കുന്നു. ഉയർന്ന വായൂമലിനീകരണം നിലനിൽക്കുന്ന ക്ലീൻ എയർ സോണിലേക്ക് പ്രവേശിക്കുന്ന കാറുകളുടെ അനുപാതം ആദ്യ മാസത്തിൽ 18 ശതമാനത്തിൽ നിന്ന് 12 ശതമാനമായി കുറഞ്ഞു. കൗൺസിലിന്റെ കണക്കുകൾ പ്രകാരം ജൂൺ മാസത്തിൽ ശരാശരി 95,000 മുതൽ 100,000 വരെ വാഹനങ്ങൾ പ്രതിദിനം സോണിൽ പ്രവേശിച്ചു.

ഇതിൽ 18.7 ശതമാനം ആദ്യ രണ്ടാഴ്ചയിൽ ക്ലീൻ എയർ സോൺ ചാർജിന് വിധേയമായിരുന്നു. മാസത്തിന്റെ അവസാന ഭാഗത്ത് ഇത് 12.4 ശതമാനമായി കുറഞ്ഞു. ജൂലൈ അവസാനം വരെ കൗൺസിൽ ഒരു “സോഫ്റ്റ് എൻഫോഴ്‌സ്‌മെന്റ്” പദ്ധതി നടപ്പിലാക്കുന്നുണ്ട്. ഇത് ഡ്രൈവർമാർക്ക് പിഴ തുകയായ 120 പൗണ്ട് അടയ്ക്കുന്നതിനേക്കാൾ യഥാർത്ഥ ക്ലീൻ എയർ സോൺ ഫീസ് അടയ്ക്കാൻ അവസരം നൽകുന്നു. “പെനാൽറ്റി ചാർജ് നോട്ടീസ് സ്വീകരിക്കുന്നവർക്ക് ഒരു കവർ ലെറ്റർ കൂടി ലഭിക്കുന്നു. ഇത് പിഴ ഒടുക്കുന്നതിന് മുമ്പായി പ്രതിദിന ഫീസ് അടയ്ക്കാൻ ഒരവസരം നൽകുന്നു.” ബർമിംഗ്ഹാം സിറ്റി കൗൺസിലിന്റെ ക്ലീൻ എയർ സോൺ മേധാവി സ്റ്റീഫൻ അർനോൾഡ് പറഞ്ഞു.

പ്രധാനമായും റോഡുകളിലെ വാഹനങ്ങൾ മൂലമുണ്ടാകുന്ന വായുമലിനീകരണം, നഗരത്തിൽ താമസിക്കുന്ന, ജോലി ചെയ്യുന്ന, പഠിക്കുന്ന ആളുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിനാലാണ് ബർമിംഗ്ഹാം സിറ്റി കൗൺസിൽ ‘ക്ലീൻ എയർ സോൺ’ അവതരിപ്പിച്ചിരിക്കുന്നത്. ബർമിംഗ്ഹാമിൽ വായുവിലെ നൈട്രജൻ ഡൈ ഓക്സൈഡിന്റെ അളവ് പരമാവധി ശരാശരി 40μg / m3 ആയി കുറയ്ക്കേണ്ടതുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. മേഖലയിൽ ഒരു വാഹനവും നിരോധിച്ചിട്ടില്ല. എന്നാൽ മലിനീകരണത്തിന് കാരണമാകുന്ന വാഹനങ്ങൾ പ്രവേശിച്ചാൽ ചാർജ് നൽകേണ്ടി വരും. കാറുകൾ, ടാക്സികൾ, ഭാരം കുറഞ്ഞ വാഹനങ്ങൾ എന്നിവ പ്രതിദിനം 8 പൗണ്ടും കോച്ചുകൾ, ബസുകൾ എന്നിവ പ്രതിദിനം 50 പൗണ്ടും നൽകണം. പ്രതിവർഷം 1,000ത്തോളം മരണങ്ങൾക്ക് കാരണമാകുന്ന വായൂമലിനീകരണം കുറയ്ക്കുന്നതിനാണ് നഗരത്തിൽ ക്ലീൻ എയർ സോൺ അവതരിപ്പിച്ചിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിലെ വാഹന ഉത്പാദനം പ്രതിസന്ധിയിലേയ്ക്ക് നീങ്ങുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പ്രധാനമായും കൊറോണ മൂലമുള്ള ജീവനക്കാരുടെ ക്ഷാമവും ആഗോളതലത്തിൽ കാറുകളിൽ ഉപയോഗിക്കുന്ന സെമി കണ്ടക്ടറുകളുടെ ലഭ്യതക്കുറവുമാണ് കാർ ഉത്പാദനത്തിന് പ്രതിസന്ധി തീർത്തിരിക്കുന്നത്. നിലവിൽ ആവശ്യമുള്ളതിനേക്കാൾ വളരെ കുറവാണ് ഉൽപ്പാദനം നടത്തപ്പെടുന്നത്. ജൂണിൽ വെറും 69,097 കാറുകൾ മാത്രമേ ഉത്പാദിപ്പിക്കപ്പെട്ടിട്ടുള്ളൂ എന്ന് സൊസൈറ്റി ഓഫ് മോട്ടോർ മാനുഫാക്ചറേഴ്സ് ആൻഡ് ട്രേഡേഴ്സ് ( എസ്എംഎംടി ) പറഞ്ഞു. 1953 -ന് ശേഷമുള്ള ഏറ്റവും കുറവ് ഉത്പാദനമാണിത്.

ബ്രിട്ടനിലെ കാർ ഉത്പാദനം പ്രതിസന്ധിയിലാകാനുള്ള ഏറ്റവും പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത് ജീവനക്കാരുടെ അഭാവമാണ്. ജൂലൈ -19 മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതിലും ജീവനക്കാരുടെ ക്ഷാമം രൂക്ഷമായി തുടരുകയാണ്. ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് എൻഎച്ച്എസ് ആപ്ലിക്കേഷനിൽ നിന്ന് ഒറ്റപ്പെടാൻ നിർദ്ദേശം ലഭിച്ചതിനാൽ പല ജീവനക്കാർക്കും ജോലിക്ക് എത്തിച്ചേരാൻ സാധിക്കുന്നില്ല എന്നുള്ളതാണ് . കാർ നിർമാണ മേഖലയിൽ ഉള്ളവരെ ഒറ്റപ്പെടൽ നിർദേശത്തിൽ നിന്ന് അടിയന്തരമായി ഒഴിവാക്കണമെന്ന് മോട്ടോർ മാനുഫാക്ചറേഴ്സ് ആൻഡ് ട്രേഡേഴ്സ് ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. ഈ മേഖലയിലെ പല കമ്പനികളിലും 5 മുതൽ 30 ശതമാനം വരെ ജീവനക്കാർ ഒറ്റപ്പെടൽ നിർദ്ദേശത്തിന് വിധേയമായി കഴിയുകയാണ്. പൂർണ്ണമായി വാക്സിനേഷൻ എടുത്തവരെ ഒറ്റപ്പെടലിൽ നിന്ന് ഒഴിവാക്കുന്നതിനും അല്ലാത്തവരെ കോവിഡ് ടെസ്റ്റ് റിസൾട്ടിൻെറ അടിസ്ഥാനത്തിൽ ജോലിചെയ്യാൻ അനുവദിക്കണമെന്നും അല്ലാത്തവരെ കോവിഡ് ടെസ്റ്റ് റിസൾട്ടിൻെറ അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ അനുവദിക്കണമെന്നുമാണ് എസ്എംഎംടി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ജോലിക്കിടയിൽ ആകസ്മികമായി മരണം തട്ടിയെടുത്ത സുമിത്ത് സെബാസ്റ്റ്യന് (45) വികാരനിർഭരമായ വിടവാങ്ങലാണ് യുകെ മലയാളികൾ നടത്തിയത്. ജൂലൈ -3 ദുക്റാന തിരുനാളിന്റെ അന്നായിരുന്നു സുമിത്ത് മരണമടഞ്ഞത്. പ്രസിദ്ധമായ മാഞ്ചസ്റ്റർ ദുക്റാന തിരുനാളിന്റെ ഒരുക്കത്തിൽ തങ്ങളോടൊപ്പം ഉണ്ടായിരുന്ന സുമിത്ത് സെബാസ്റ്റ്യന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികളുമായി എല്ലാവരും ഒത്തുകൂടിയത് യുകെ മലയാളികളുടെ സ്നേഹത്തിന്റെയും കരുതലിന്റെയും നേർക്കാഴ്ചയായി.

യുകെയുടെ നാനാഭാഗത്തുനിന്നും ബന്ധുക്കളും സുഹൃത്തുക്കളുമായി നൂറുകണക്കിനാളുകളാണ് തങ്ങളുടെ പ്രിയപ്പെട്ട സുമിത്തിന് ആദരാഞ്ജലികളർപ്പിക്കാനായി ഒത്തുചേർന്നത്. സുമിത്തിന്റെ മരണത്തിൽ പൊട്ടിക്കരയുന്ന ഭാര്യ മഞ്ജുവിനെയും മക്കളായ റെയ്മണ്ടിനെയും റിയയെയും ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ വിങ്ങി പൊട്ടുന്ന അന്തരീക്ഷം.

പീൽഹാളിലെ ഒമ്പതാം നമ്പർ വീട്ടിലേയ്ക്ക് രാവിലെ 9 മണി കഴിഞ്ഞ് സുമിത്തിന്റെ ചേതനയറ്റ ശരീരം കൊണ്ടുവന്നപ്പോൾ കുടുംബാംഗങ്ങൾ ഒന്നു ചേർന്ന് മൃതദേഹം സ്വീകരിക്കുകയും അന്ത്യോപചാരം അർപ്പിക്കുകയും ചെയ്തു. വീട്ടിലെ തിരുക്കർമ്മങ്ങൾ നടന്നത് ഗ്രേറ്റ് ബ്രിട്ടൻ രൂപത വികാരി ജനറൽ മോൺ. സജി മലയിൽ പുത്തൻപുരയുടെയും ഫാ.ജോസ് അഞ്ചാനിക്കലിന്റെയും നേതൃത്വത്തിലാണ്. 10. 30 തോടു കൂടി ഇടവക ദേവാലയമായ വിഥിൻഷോ സെൻറ് ആൻറണീസ് ദേവാലയത്തിൽ എത്തിച്ച മൃതദേഹം ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കൽ സ്വീകരിച്ചു. സുമിത്തിന്റെ ആത്മശാന്തിയ്ക്കുള്ള ദിവ്യബലിയ്ക്ക് നേതൃത്വം നൽകിയത് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ ആണ് . രൂപതാ വികാരി ജനറൽ ഫാ.സജി മലയിൽപുത്തൻപുര, മാഞ്ചസ്റ്റർ മിഷൻ ഡയറക്റ്റർ ഫാ.ജോസ് അഞ്ചാനിക്കൽ, സിറോ മലങ്കര ചാപ്ലിൻ ഫാ.രഞ്ജിത് മാടത്തിറമ്പിൽ, ഹോളി ഫാമിലി മിഷൻ ഡയറക്‌ടർ ഫാ വിൻസെന്റ് ചിറ്റിലപ്പള്ളി, ബ്ലാക്‌ബേൺ മിഷൻ ഡയറക്‌ടർ ഫാ ഡാനി മുളെപറമ്പിൽ, ഫാ ജോ മൂലേചേരി എന്നിവർ ദിവ്യബലിയിൽ കാർമ്മികരായി.

 

സുമിത്തിനെ പ്രിയപ്പെട്ടവരും സുഹൃത്തുക്കളും അനുസ്മരിച്ച് സംസാരിച്ചത് കേൾവിക്കാരുടെ കണ്ണ് നനയിക്കുന്ന അനുഭവമായി. തൻറെ ചെറുപ്പം മുതൽ പപ്പ പാടിയ താരാട്ടുപാട്ടായ ലതാ മങ്കേഷ്കറിന്റെ പപ്പാ ജൽദി ആ ജാനാ ഡാഡി ജൽദി ആ ജാനാ മകൾ റിയ നിറകണ്ണുകളോടെ ആലപിച്ചപ്പോൾ മാഞ്ചസ്റ്റർ മലയാളികൾ എല്ലാവരും വിങ്ങിപ്പൊട്ടി. തങ്ങളെ എന്നും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്ത പപ്പയെ കുറിച്ചായിരുന്നു മകൻ റെയ്മണ്ട് നിറകണ്ണുകളോടെ ഓർത്തെടുത്തത്. ആകാശത്തിലെ നക്ഷത്രങ്ങളിലൊരാളായി പപ്പയെ കാണാൻ കൊതിച്ച കുഞ്ഞു മനസ്സിന്റെ നിഷ്കളങ്ക സ്നേഹത്തിന് മുന്നിൽ ആശ്വസിപ്പിക്കാൻ വാക്കുകൾ പരിമിതമായിരുന്നു. അതി വൈകാരികമായി ഭാര്യയും മക്കളും സുമിത്തിന് നൽകിയ യാത്രാമൊഴി ആ കുടുംബനാഥന്റെ സ്നേഹത്തിന്റെയും കരുതലിന്റെയും നേർക്കാഴ്ചയായി.

സുമിത്ത് സെബാസ്റ്റ്യൻ കേരളത്തിൽ കോട്ടയം പള്ളിക്കത്തോട് സ്വദേശിയാണ്. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത സുമിത്തിൻറെ മരണകാരണം ഹൃദയാഘാതമായിരുന്നു. ജോലി ചെയ്തുകൊണ്ടിരിക്കെ സുമിത് കുഴഞ്ഞു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന നഴ്സുമാർ ഉടനടി ഉണർന്നു പ്രവർത്തിച്ചെങ്കിലും സുമിത്തിനെ രക്ഷിക്കാൻ സാധിച്ചില്ല. ഭാര്യ മഞ്ജു സുമിത്ത് കോട്ടയം കുറുപ്പന്തറ സ്വദേശിയാണ്. മക്കളായ റെയ്മണ്ട് ഇയർ 10 ലും, റിയ ഇയർ 5 ലും പഠിക്കുന്നു. അൽഡർലി എഡ്ജ് ബെൽവഡെർ നേഴ്സിംഗ് ഹോമിലായിരുന്നു സുമിത്തും ഭാര്യ മഞ്ജുവും ജോലി ചെയ്തിരുന്നത്.

യുകെയിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിനാൽ വളരെയേറെ ആളുകൾക്ക് തങ്ങളുടെ പ്രിയപ്പെട്ട സുമിത്തിന് അന്ത്യാഞ്ജലി അർപ്പിക്കുവാൻ എത്തിച്ചേരാനായി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കുട്ടികൾക്കെതിരെ നിരവധി ലൈംഗികാതിക്രമ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ബ്രാഡ്ഫോർഡിൽ ഇപ്പോഴും കുട്ടികൾ സുരക്ഷിതരല്ലെന്ന പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. രണ്ടു ദശാബ്ദത്തോളമായി തുടർന്നുവരുന്ന അക്രമങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. 2019 ലും ഇത് സംബന്ധിച്ചുള്ള അന്വേഷണത്തിന് ക്ലയർ ഹൈഡിന്റെ നേതൃത്വത്തിൽ സ്വതന്ത്ര അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തിൽ 9 പേർ ജയിലിൽ ആയതിനെ തുടർന്നായിരുന്നു അന്ന് കമ്മീഷനെ നിയോഗിച്ചത്. കഴിഞ്ഞ വർഷം കൗൺസിൽ നടത്തിയ റിവ്യൂവിലും 283 മുതൽ 389 ഓളം കുട്ടികൾ സുരക്ഷിതരല്ലെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ബ്രാഡ്ഫോർഡ് നഗരത്തിൽ മാത്രമായി ഏകദേശം 120 ഓളം പേരെയാണ് കുട്ടികളെ ദുരുപയോഗം ചെയ്തതിന് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 17 ഓളം കേസുകളിൽ നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്.


ചൊവ്വാഴ്ച പുറത്തിറക്കിയ പുതിയ അന്വേഷണ റിപ്പോർട്ടിൽ, നഗര കൗൺസിലിന്റെ ഭാഗത്തുനിന്നും നടപടികൾ ഉണ്ടാകുന്നുണ്ടെങ്കിലും, കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ ഇല്ല. ഇപ്പോഴും സമൂഹത്തിന്റെ പലഭാഗങ്ങളിലും കുട്ടികൾ ആക്രമണത്തിന് ഇരയാകുന്നുണ്ട്. എന്നാൽ നിരവധി അനുഭവങ്ങളിൽനിന്ന് തങ്ങൾ പാഠങ്ങൾ ഉൾക്കൊണ്ടതായും, വളരെയധികം മികച്ച രീതിയിലുള്ള ഒരു സംവിധാനമാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും ബ്രാഡ്ഫോർഡ് കൗൺസിൽ ചിൽഡ്രൻ സർവീസസ് സ്ട്രാറ്റജിക് ഡയറക്ടർ മാർക് ഡൗഗ്ലസ് വ്യക്തമാക്കി. പുതിയ റിപ്പോർട്ടിലെ കണ്ടെത്തലുകൾ വളരെയധികം വേദനാജനകമാണെന്ന് മുൻ ചീഫ് ക്രൗൺ പ്രോസിക്യൂട്ടർ നസീർ അഫ് സൽ പറഞ്ഞു. ഈ പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ ആണ് ഉടൻ ഉണ്ടാകേണ്ടത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗവൺമെന്റ് അധികൃതരുടെ ശ്രദ്ധ എത്രയും വേഗം ഈ വിഷയത്തിൽ ഉണ്ടാകണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്കോട്ട്ലൻഡ് :- സ്കോട്ട്ലൻഡിലെ എഡിൻബറോയിൽ സെന്റ് മേരീസ് കത്തീഡ്രലിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന വൈദികന് നേരെ ആക്രമണം നടന്നു. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ കൂടിയാണ് ഗ്ലാസ് കുപ്പി ഉപയോഗിച്ച് വൈദികൻെറ നേരെ ആക്രമണത്തിന് ശ്രമിച്ചത്. വൈദികൻ ദേവാലയത്തിൽ പ്രാർത്ഥനയിൽ ഏർപ്പെടുമ്പോൾ, ഒരാൾ അരികിലെത്തി വൈദികൻ ആണോ എന്ന് അന്വേഷിച്ച ശേഷം കുപ്പി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് ആർച്ച് ഡയോസിസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു. ആക്രമണത്തിനിടയിൽ കുപ്പി പൊട്ടുകയും, പൊട്ടിയ കുപ്പിയുടെ ഭാഗങ്ങൾ ഉപയോഗിച്ച് വീണ്ടും ആക്രമി വൈദികനെ പരുക്ക് ഏൽപ്പിക്കാൻ ശ്രമിച്ചതായും ഇതിൽ വ്യക്തമാക്കുന്നു. സ്വയരക്ഷയ്ക്കായി വൈദികൻ കസേര ഉപയോഗിച്ച് ആക്രമിയെ തടുത്തു നിർത്തുവാൻ ശ്രമിച്ചപ്പോഴേക്കും, അയാൾ പള്ളിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയോടി. സാരമായ പരിക്കുകളൊന്നും തന്നെ വൈദികന് സംഭവിച്ചിട്ടില്ല എന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തെ സംബന്ധിച്ച് ശക്തമായ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വളരെ ഭീതിജനകവും, അംഗീകരിക്കാനാവാത്തതുമായ സംഭവമാണ് നടന്നതെന്ന് ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റർ ജോൺ സ്വിന്നി ട്വീറ്റ് ചെയ്തു. സംഭവത്തെ അപലപിച്ച് നിരവധിപേർ പ്രതികരണം നടത്തിയിട്ടുണ്ട്.


ഏകദേശം 35 വയസ്സോളം പ്രായമുള്ള ഒരാൾ ആണ് ആക്രമണം നടത്തിയത് എന്നാണ് പ്രാഥമികനിഗമനം എന്ന് സ്കോട്ട്‌ലൻഡ് പോലീസ് വക്താവ് അറിയിച്ചു. വൈദികന് ആശുപത്രിയിൽ പോകാൻ തക്കതായ പരിക്കുകളൊന്നും തന്നെ സംഭവിച്ചില്ല എന്നും പോലീസ് അധികൃതർ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് എന്തെങ്കിലും അറിയുന്നവർ ഉടൻതന്നെ സ്കോട്ട്ലൻഡ് പോലീസുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved